ഹെഡ്ടീച്ചറുമായി വഴക്കിട്ടതിന് കുട്ടി പഠിക്കുന്ന സ്‌കൂളില്‍ അമ്മയ്ക്ക് പ്രവേശന വിലക്ക്. സാലി വില്ലീസ് എന്ന 39കാരിക്കാണ് സ്റ്റാഫോര്‍ഡ്ഷയറിലെ ഹെറോണ്‍ ക്രോസ് പ്രൈമറി സ്‌കൂളില്‍ പ്രവേശിക്കുന്നതിന് സ്‌കൂള്‍ അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. തന്റെ സ്വകാര്യ വിവരങ്ങള്‍ ഷെയര്‍ ചെയ്യുന്നത് അനുവദിക്കാനാകില്ലെന്ന് ഹെഡ്ടീച്ചര്‍ ഡോറി ഷെന്റണോട് താന്‍ പറഞ്ഞിരുന്നുവെന്ന് സാലി വില്ലിസ് പറഞ്ഞു. ഇപ്പോള്‍ കുട്ടിയെ സ്‌കൂള്‍ ഗേറ്റിന് മുന്നില്‍ വരെ കൊണ്ടു വിടാന്‍ മാത്രമേ ഇവര്‍ക്ക് കഴിയൂ. സ്‌കൂള്‍ പരിസരത്ത് പ്രവേശിക്കാനോ പേരന്റ്‌സ് ഈവനിംഗ് പോലെയുള്ള പരിപാടികളില്‍ പങ്കെടുക്കാനോ ഇവര്‍ക്ക് അനുവാദമില്ല. കുട്ടികള്‍ക്ക് അപായമുണ്ടാക്കും എന്നാണ് ഇവര്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് ഹെഡ്ടീച്ചര്‍ ആരോപണമുന്നയിച്ചിരിക്കുന്നത്.
ഒരു വര്‍ഷത്തേക്കാണ് വിലക്ക്. ഇക്കാലയളവില്‍ കുട്ടിയുടെ പഠനം സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍ ലോക്കല്‍ അതോറിറ്റിയുടെ മധ്യസ്ഥത തേടണം. ഇത് വളരെ നിരാശാജനകമാണെന്ന് വില്ലീസ് പറയുന്നു. ഇവരുടെ എട്ടു വയസുകാരനായ മകനാണ് സ്‌കൂളില്‍ പഠിക്കുന്നത്. സ്‌കൂളില്‍ ഒരു ടീച്ചിംഗ് അസിസ്റ്റന്റായി ജോലി ലഭിക്കുമോ എന്ന് അന്വേഷിച്ചപ്പോള്‍ ഹെഡ്ടീച്ചര്‍ അനുവാദം നല്‍കിയില്ല. തനിക്ക് പോസ്റ്റ്‌നേറ്റല്‍ ഡിപ്രഷന്‍ ഉണ്ടെന്നും അതിനാല്‍ കുട്ടികളുടെ സുരക്ഷിതത്വം മുന്‍നിര്‍ത്തി ഈ ജോലി നല്‍കാന്‍ കഴിയില്ലെന്നുമാണ് അവര്‍ അറിയിച്ചത്. ഇതേത്തുടര്‍ന്ന് വില്ലീസ് സ്‌കൂളിന് പരാതി നല്‍കി. സ്‌കൂള്‍ ഭരണസമിതിക്കാണ് പരാതി നല്‍കിയത്. മൂന്നര വര്‍ഷം മുമ്പ് തനിക്ക് പോസ്റ്റ് നേറ്റല്‍ ഡിപ്രഷന്‍ ഉണ്ടായിരുന്നു. എന്നാല്‍ അതില്‍ നിന്ന് താന്‍ മുക്തയാണെന്ന് സ്‌കൂളിനെ അറിയിച്ചുവെന്നും വില്ലീസ് പറഞ്ഞു.
തനിക്ക് ജോലി ചെയ്യാന്‍ അനുവാദം നല്‍കില്ലെന്ന് പറയുന്നതു വരെ പ്രശ്‌നമില്ല. പക്ഷേ തനിക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് ചര്‍ച്ച വന്നതോടെ അത് സ്വകാര്യ വിവരങ്ങള്‍ പുറത്തു വിടുന്നതിന് തുല്യമായാണ് തോന്നിയത്. ഇത് കൗണ്‍സിലില്‍ പരാതിയായി ബോധിപ്പിച്ചു. അവര്‍ അന്വേഷണം നടത്തുകയും ചെയ്തു. എന്നാല്‍ പിന്നീട് തനിക്ക് പരാതിയുമായി മുന്നോട്ടു പോകാന്‍ താല്‍പര്യമില്ലെന്ന് കൗണ്‍സിലിനോട് പറഞ്ഞിരുന്നു. എന്നാല്‍ പോസ്റ്റ്‌നേറ്റല്‍ ഡിപ്രഷന് വിധേയരായവരെ സ്‌കൂളും കൗണ്‍സിലും പരിഗണിക്കുന്ന രീതിയില്‍ താന്‍ സന്തുഷ്ടയല്ലെന്നും അവര്‍ പറഞ്ഞു.
ലോകത്ത് കണ്ടെത്തിയതിൽ വച്ച് ഏറെ പഴക്കമുള്ള കപ്പലിനെ കുറിച്ച് പുറത്തുവരുന്ന വിവരങ്ങൾ ആരെയും അമ്പരപ്പിക്കുന്നതാണ്. കടലിന്റെ അടിത്തട്ടില്‍, രണ്ടു കിലോമീറ്ററിലേറെ ആഴത്തിൽ ‘ഉറങ്ങിക്കിടക്കുന്ന’ ഒരു കപ്പൽ എന്നാണ് ആദ്യ വിശേഷണം. അതും കാര്യമായ യാതൊരു കേടുപാടുമില്ലാതെ. പായ്മരം പോലും ഇപ്പോഴും കുത്തനെ നിൽക്കുന്നു. കപ്പലിലെ കൊത്തുപണികളും അമരത്തു ചുറ്റിയിട്ട കയറിനു പോലും ഒരു കുഴപ്പവുമില്ല. എന്തിനേറെപ്പറയണം, മുങ്ങിപ്പോയ സമയത്ത് കപ്പലിലുണ്ടായിരുന്നവർ കഴിച്ചിരുന്നതെന്നു കരുതുന്ന മീനിന്റെ മുള്ളു പോലും കപ്പലിൽ സുരക്ഷിതം. അതുപക്ഷേ കടലിലെ ഏതെങ്കിലും മീനിന്റെ മുള്ളാകില്ലേ? യാതൊരു സാധ്യതയുമില്ല. കാരണം, ജീവനുള്ള യാതൊന്നിനും കഴിയാൻ സാധിക്കാത്ത വിധം ഒട്ടും ഓക്സിജനില്ലാത്തത്ര ആഴത്തിലാണു കപ്പൽ കണ്ടെത്തിയത്.
ലോകത്ത് ഇന്നേവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും പഴക്കമുള്ള കപ്പലാണ് ഇപ്പോൾ തിരിച്ചറിഞ്ഞിരിക്കുന്നത്. കൊടുങ്കാറ്റിലോ മറ്റോ ഈ ഗ്രീക്ക് കച്ചവടക്കപ്പൽ മുങ്ങിയതായിരിക്കണം. ഇതിലുള്ളവര്‍ ആരും തന്നെ രക്ഷപ്പെടാനുമിടയില്ല. അടിത്തട്ടിൽ ഓക്സിജൻ ഇല്ലാത്തതു കൊണ്ടാണ് ഇത്രയും ഭദ്രമായി കേടുപാടുകളൊന്നും സംഭവിക്കാതെ ഇക്കാലമത്രയും കപ്പൽ നിലനിന്നതും. പുരാതന കാലത്തെ കപ്പൽ ചാലുകളെപ്പറ്റിയും വ്യാപാരത്തെപ്പറ്റിയുമെല്ലാം അറിയാൻ ഈ കണ്ടെത്തൽ സഹായിക്കുമെന്നു ബ്ലാക് സീ മാരിടൈം ആർക്കിയോളജിക്കൽ പ്രോജക്ടിന്റെ ചീഫ് സയന്റിസ്റ്റ് ജോൺ ആഡംസ് പറയുന്നു.
എന്നാൽ ഇതു വരെ കപ്പൽ ഉയർത്താനായിട്ടില്ല. അതിനു വരുന്ന ചെലവു തന്നെ പ്രശ്നം. മാത്രവുമല്ല, ഇത്രയും കാലം യാതൊരു കുഴപ്പവും പറ്റാതെയിരിക്കുന്ന കപ്പൽ അതേപടി പുറത്തെത്തിക്കുകയെന്നതു നിസാരമല്ല. കപ്പൽ കണ്ടെത്താനുള്ള പ്രോജക്ടിനു വേണ്ടി ഇതിനോടകം തന്നെ ഏകദേശം 12 കോടിയോളം രൂപ ചെലവായിക്കഴിഞ്ഞു. ചുമ്മാതൊന്നുമല്ല, കണ്ടെത്തിയ കപ്പലുകളിലേറെയും ചരിത്രാതീത കാലത്തെയാണ്. അതും റോമൻ, ഒട്ടോമൻ സാമ്രാജ്യങ്ങളുടെ കാലത്തെ! അവയിൽ പലതും മനുഷ്യൻ ഇന്നേവരെ കണ്ടിട്ടുള്ളത് ചുമർചിത്രങ്ങളിലും മറ്റും മാത്രമാണ്. അതിനാൽത്തന്നെ അവയ്ക്കൊന്നും വിലമതിയ്ക്കാനുമാകുകയില്ല! ഗ്രീക്ക് കപ്പൽ കണ്ടെത്തിയയിടത്തു നിന്നും ഏകദേശം 67 കപ്പലുകളുടെ അവശിഷ്ടം കൂടി പ്രോജക്ട് സംഘം കണ്ടെത്തിയിട്ടുണ്ട്.
ജോമോന്‍ ജോസ്
കുട്ടികള്‍ക്ക് പഠനസഹായമായി മാസ് ടോണ്ടന്‍ അവതരിപ്പിക്കുന്ന പ്രസിദ്ധീകരണം C + D പുറത്തിറങ്ങി. സാറ്റ്‌സ് പരീക്ഷക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് ഒരു സഹായിയായിട്ടാണ് പ്രസിദ്ധീകരണം അവരിപ്പിച്ചിട്ടുള്ളത്. കുട്ടികളുടെ കരിക്കുലവുമായി അതിസൂക്ഷ്മമായി ബന്ധപ്പെടുത്തി തയ്യാറാക്കിയിട്ടുള്ള C + D രചിച്ചിട്ടുള്ളത് യൂകെയിലെ സ്‌കൂള്‍ മേഖലയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ഒട്ടനവധി വിദഗ്ദ്ധരായ അധ്യാപകര്‍ ചേര്‍ന്നിട്ടാണ്.
ഗ്രാമര്‍ സ്‌കൂളിലെയോ പ്രൈവറ്റ് സ്‌കൂളിലെയോ നിലവാരം പബ്ലിക് സ്‌കൂളുകള്‍ക്ക് എത്താന്‍ പലപ്പോഴും കഴിയാറില്ല. അതുകൊണ്ട് തന്നെ കുട്ടികളുടെ പഠനകാര്യത്തില്‍ ആശങ്കയുള്ള മാതാപിതാക്കന്മാര്‍ക്കു ഗ്രാമര്‍ സ്‌കൂള്‍ പ്രവേശനം എന്നത് ഒരു വെല്ലുവിളിയാണ്. അതോടൊപ്പം വര്‍ഷംത്തോറും ഗ്രാമര്‍ സ്‌കൂളുകളിലേക്കുള്ള പ്രവേശന പരീക്ഷയുടെ കാഠിന്യം കൂടിവരുന്നതും, കുട്ടികളുടെ പഠനകാര്യത്തില്‍ മതിയായ ശ്രദ്ധ കൊടുക്കാന്‍ കഴിയാത്ത തിരക്കേറിയ ജീവിത സാഹചര്യങ്ങളും, താങ്ങാന്‍ കഴിയാത്ത ഫീസുമായിട്ടുള്ള പ്രൈവറ്റ് ട്യൂഷനുമൊക്കെ ആകുമ്പോള്‍ ഗ്രാമര്‍ സ്‌കൂള്‍ പ്രവേശനവും ഉപരിപഠനവുമൊക്കെ മലയാളി മാതാപിതാക്കന്മാര്‍ക്കു ഒരു തീരാവേദനയായി മാറുകയാണ്.
ഈ സാഹചര്യത്തിലാണ് കഴിവുറ്റ അധ്യാപകരെ (ഇംഗ്ലീഷ്) കൂട്ടുപിടിച്ച് വര്‍ഷങ്ങളോളം ഗവേഷണം നടത്തി ഇങ്ങനെയൊരു പ്രസദ്ധീകരണം തുടങ്ങാന്‍ C + Dയുടെ അണിയറ പ്രവര്‍ത്തകരായ മലയാളികള്‍ മുന്നോട്ട് വന്നിരിക്കുന്നത്. ടെലിവിഷനും, ടാബ്ലെറ്റുകള്‍ക്കും അമിതാസക്തരായി മണിക്കൂറുകളൊളം അവയുടെ മുന്‍പില്‍ ചിലവിടുന്ന കുട്ടികളെ അവയില്‍ നിന്ന് പിന്തിരിപ്പിച്ച് വായനാശീലവും, ക്രിയാത്മകതയും, സര്‍ഗാത്മമായ കഴിവുകളും വളര്‍ത്താന്‍ സഹായിക്കുന്ന അനേകം എക്സ്സര്‍സൈസുകളും, കളികളും, കഥകളുമെല്ലാം ചേര്‍ത്താണ് C +D തയ്യാറാക്കിയിട്ടുള്ളത്. English , Maths , Science ഏന്നിങ്ങനെ കുട്ടികള്‍ക്ക് കടുപ്പമേറിയ വിഷയങ്ങളാണ് പുസ്തകത്തില്‍ പ്രധാനമായുമുള്ളത്. 100 പേജോളമുള്ള പുസ്തകത്തിന്റെ കോപ്പി എല്ലാ മാസവും ഇറക്കുന്നതായിരിക്കും. സാറ്റ്‌സ് പരീക്ഷക്കും, ഉപരിപഠനത്തിനും ഉന്നംവെച്ച തയാറാക്കിയ പുസ്തകത്തിന് ഇപ്പോള്‍ തന്നെ വന്‍ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ഇതിന്റെ രണ്ടാം പതിപ്പ് GCSE കുട്ടികളേ മൂന്നില്‍ കണ്ട് തയാറാക്കുന്ന പുസ്തകം B12+ അടുത്ത വര്‍ഷത്തോടെ പുറത്തിറക്കുമെന്നും MASS Publications CEO അറിയിച്ചിട്ടുണ്ട്. C + Dയെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും subscribe ചെയ്യുനതിനുമായി ബന്ധപ്പെടുക
www.cplusd.co.uk
Ph: 01823216252
തലയോട്ടിയുടെ രൂപത്തിലുള്ള ആസ്റ്ററോയ്ഡ് (കുഞ്ഞൻ ഗ്രഹം) ഭൂമിക്കു നേരെ വരുന്നു. ഹാലോവീൻ ദിനത്തോടനുബന്ധിച്ച് ഗ്രഹം ഭൂമിക്ക് ഏറ്റവും സമീപത്തു കൂടി കടന്നു പോകുമെന്നാണ് ശാസ്ത്രലോകം റിപ്പോർട്ട് ചെയ്യുന്നത്. എന്നാല്‍ ഈ ഗ്രഹം ഭൂമിയിൽ ഇടിച്ചാലും കുഴപ്പമില്ല. അന്തരീക്ഷത്തിലേക്കു കടക്കുന്നതോടെ കത്തിത്തീർന്ന് ഇല്ലാതാകും.
‘ഹാലോവീൻ ഡെത്ത് ആസ്റ്ററോയ്ഡ്’ എന്നാണ് ഈ ചെറുഗ്രഹത്തിന് നൽകിയിരിക്കുന്ന വിളിപ്പേര്. 2015 ടിബി 145 എന്നു പേരിട്ടിരിക്കുന്ന കുട്ടിഗ്രഹത്തെ മൂന്നു വർഷം മുൻപാണ് ആദ്യമായി കണ്ടെത്തുന്നത്. ഒക്ടോബർ അവസാനം ഹാലോവീൻ ദിനത്തോടനുബന്ധിച്ചായിരുന്നു ഇതിന്റെ വരവ്. രണ്ടു കണ്ണുകളും വായുമായി ഒറ്റനോട്ടത്തിൽ ഒരു തലയോട്ടിക്കു സമാനമായിരുന്നു രൂപം. അതിനാലാണ് ഹാലോവീനുമായി ചേർന്ന പേരിട്ടതും.
തലയോട്ടി ഗ്രഹത്തെ അടുത്തുകാണാൻ പ്രത്യേക ടെലസ്കോപ്പുകളും മറ്റും ശാസ്ത്രലോകം കണ്ടെത്തിക്കഴിഞ്ഞു. 2017ലും ഈ ഗ്രഹം ഭൂമിക്കു സമീപത്തു കൂടെ പോയിരുന്നു. ഇത്തവണ അത്രയും അടുത്ത് എത്തില്ലെന്നാണ് റിപ്പോർട്ടുകൾ.
Dead comet that will safely zip by Earth on Oct 31 looks eerie like a skull: https://t.co/8bq4UBrFO9 #HappyHalloween pic.twitter.com/gICZTSLcZr
— NASA (@NASA) October 30, 2015
ഓരോ വര്‍ഷവും പുതിയ ഇരകളെ കണ്ടെത്തുകയും അവരെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ചെയ്യുന്ന പീഡനവീരന്‍മാര്‍ യൂണിവേഴ്‌സിറ്റികളില്‍ ജോലി ചെയ്യുന്നതായി കണ്ടെത്തല്‍. 1752 ഗ്രൂപ്പ് എന്ന ക്യാംപെയിന്‍ ഗ്രൂപ്പും പോര്‍ട്‌സ്മൗത്ത് യൂണിവേഴ്‌സിറ്റിയും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തു വന്നത്. വിദ്യാര്‍ത്ഥികളുമായോ കീഴ്ജീവനക്കാരുമായോ ആശ്വാസ്യകരമല്ലാത്ത ബന്ധം പുലര്‍ത്തുന്ന ജീവനക്കാരില്‍ പലരും അതു കൂടാതെ മറ്റു ബന്ധങ്ങളും കൊണ്ടുനടക്കുന്നുണ്ടെന്നാണ് വ്യക്തമായത്. ജീവനക്കാരില്‍ നിന്ന് ഒരേ വിധത്തിലുള്ള പെരുമാറ്റം നേരിടേണ്ടി വന്നിട്ടുള്ളതായി സര്‍വേയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടു.
ഓരോ വര്‍ഷവും എത്തുന്ന വിദ്യാര്‍ത്ഥികളെ ഗ്രൂം ചെയ്യുകയും ഡേറ്റ് ചെയ്യുകയും അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയുമൊക്കെയാണ് ഇവര്‍ ചെയ്തു വരുന്നത്. താരതമ്യേന ജൂനിയറായ ജീവനക്കാര്‍ക്കും ഇത്തരക്കാരില്‍ നിന്ന് ശല്യം നേരിടേണ്ടി വരാറുണ്ടെന്നും സര്‍വേ വ്യക്തമാക്കുന്നു. ജീവനക്കാരില്‍ നിന്ന് ലൈംഗികാതിക്രമം നേരിട്ടിട്ടുള്ള 16 സ്ത്രീകള്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചു. ഇവര്‍ക്ക് മോശം അനുഭവമുണ്ടായ ജീവനക്കാരില്‍ നിന്ന് അതേ അനുഭവം നേരിട്ട മറ്റൊരു സ്ത്രീയെ അറിയാമെന്ന് സര്‍വേയില്‍ പങ്കെടുത്ത 12 പേരും പറഞ്ഞു. 14 യൂണിവേഴ്‌സിറ്റികളിലെ വിദ്യാര്‍ത്ഥികളും ജീവനക്കാരുമാണ് അനുഭവങ്ങള്‍ പങ്കുവെച്ചത്.
ഇവര്‍ ചൂണ്ടിക്കാട്ടിയ ജീവനക്കാരില്‍ ഈ കുറ്റകൃത്യത്തിന്റെ പേരില്‍ ഒരാള്‍ക്ക് മാത്രമാണ് ജോലി നഷ്ടമായത്. ഇരയാക്കപ്പെട്ടവരില്‍ ആറു പേര്‍ തങ്ങള്‍ നേരിട്ട അതിക്രമം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് വിലക്കപ്പെട്ടതായും വെളിപ്പെടുത്തി. സോഷ്യല്‍ മീഡിയ വഴി ഇരകളെ വല വീശിപ്പിടിക്കുകയാണ് മിക്കവരും ചെയ്യുന്നത്. പിന്നീട് ലൈംഗികാതിക്രമങ്ങളും ഭീഷണിയും മറ്റും തുടങ്ങും. ബന്ധത്തില്‍ നിന്നു പിന്‍മാറാന്‍ ശ്രമിക്കുന്നവര്‍ക്കു നേരെ ഭീഷണിയും പരസ്യമായ ശകാരങ്ങളുമുള്‍പ്പെടെയാണ് ഇവര്‍ പ്രയോഗിക്കുന്നത്. ഇരയാക്കാപ്പെട്ട പലരും ആത്മഹത്യക്കു ശ്രമിക്കുകയോ കരിയര്‍ നശിക്കുകയോ പഠനമുപേക്ഷിക്കേണ്ടി വരികയോ ചെയ്തിട്ടുണ്ട്. പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡറിന് അടിമകളായി കഴിയുന്നവരും ഇവരിലുണ്ടെന്ന് പഠനം കണ്ടെത്തി.
പരീക്ഷയോട് ഒന്നു പുഞ്ചിരിച്ചാലെന്താ… പരീക്ഷയെ ഒരു കൂട്ടുകാരൻ/ കൂട്ടുകാരിയോടെന്നപോലെ പെരുമാറണം. എടോ പരീക്ഷേ, താന്‍ എന്നെ ഒന്നു സഹായിക്കണം. എന്നൊന്നു പറഞ്ഞു നോക്ക്യേ.. തീര്‍ച്ചയായും പരീക്ഷ നിങ്ങളെ സഹായിക്കും. അങ്ങനെ പുഞ്ചിരിയോടെ പരീക്ഷയെഴുതി പരീക്ഷയുടെ ഉറ്റ സുഹൃത്തായി മാറിയ ചെസ്‌റ്ററിലെ മിടുക്കിയാണ് അഞ്ജല ബെൻസൺ. ബെസ്റ്റ് ഫ്രണ്ടിനെ ആരെങ്കിലും പേടിക്കുമോ?.. നമുക്കൊരാപത്തു വന്നാല്‍ നമ്മള്‍ ആദ്യം വിളിക്കുന്നത് ആരെയാ.. ചിലരെങ്കിലും ഏറ്റവും നല്ല സുഹൃത്തിനെ വിളിക്കും. അങ്ങനെയെങ്കില്‍ ആപത്തില്‍ സഹായിക്കുന്നവനാണ് സുഹൃത്ത്. യു.കെയിലെ ജിസിഎസ്ഇ പരീക്ഷയുടെ ഫലം പുറത്തു വന്നപ്പോള്‍ ചെസ്‌റ്ററിലെ അഞ്ജല ബെൻസൺ പരീക്ഷ എന്ന കടമ്പയുടെ ഉറ്റ സുഹൃത്താണ് എന്നാണ് തെളിയിച്ചിരിക്കുന്നത്.
വെസ്ററ് കിർബി ഗ്രാമ്മർ സ്‌കൂൾ വിദ്യാർത്ഥിയായിരുന്ന അഞ്ജല നേടിയത് ആറ് വിഷയങ്ങളിൽ ഡബിള്‍ എ സ്റ്റാറും മൂന്ന് വിഷയത്തിൽ എ സ്റ്റാര്‍റും, ഒരു വിഷയത്തിൽ എ യും നേടിയാണ് തന്റെ പഠന മികവ് പുറത്തെടുത്തത്. ക്ലാസ്സിക്കൽ നൃത്തത്തിൽ നിപുണയായ അഞ്ജല, സൗണ്ട് എഞ്ചിനീയർ ആയ പിതാവിനൊപ്പം പല വേദികളിലും ആലാപനവും നടത്തുന്ന ഈ കൊച്ചു മിടുക്കി ആത്മീയതയിലും തീക്ഷ്ണത പുലര്‍ത്തുന്നു. കത്തോലിക്കാ ദേവാലയത്തില്‍ അള്‍ത്താര ശുശ്രുഷക്കും സീറോ മലബാര്‍ മാസ്സ് സെന്ററിന്റെ കുര്‍ബ്ബാനകള്‍ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനും പഠനത്തോടൊപ്പം അഞ്ജല സമയം കണ്ടെത്തുന്നുണ്ട്.
ചെസ്‌റ്ററിലെ താരമായി മാറിയ അഞ്ജല ബെൻസൺ യു.കെയില്‍ തന്നെ ഏറ്റവും വലിയ വിജയങ്ങള്‍ പിടിച്ചെടുത്ത 732 പേർക്കൊപ്പം തന്നെ സ്ഥാനം നിലനിറുത്തുകയും ചെയ്തിരിക്കുകയാണ്. ദൈവാനുഗ്രഹം ഒന്ന് മാത്രമാണ് തന്റെ വിജയത്തിനു നിദാനം എന്ന് ഉറച്ചു വിശ്വസിക്കുന്ന ഈ കൊച്ചു മിടുക്കി ആത്മീയ കാര്യങ്ങളിൽ മുന്നിൽ തന്നെ നിലകൊള്ളുന്നു. പ്രാര്‍ത്ഥനയും കഠിനാദ്ധ്വാനവും അതോടൊപ്പം മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയും പ്രോത്സാഹനങ്ങളും തന്റെ വിജയത്തിളക്കത്തിന് കാരണമെന്ന് ഇവൾ വിശ്വസിക്കുന്നു.
സയന്‍സ് വിഷയങ്ങള്‍ എടുത്തു എ ലെവലിലും ഇതുപോലെ മികച്ച വിജയം നേടുക എന്ന സ്വപനം പൂർത്തിയാക്കലാണ് അഞ്ജലയുടെ ഭാവി പദ്ധതി. ചെസ്‌റ്ററിൽ താമസിക്കുന്ന ചങ്ങനാശ്ശേരി സ്വദേശിയായ ബെൻസൺ ദേവസ്യ – ബീന ബെൻസൺ ദമ്പതികളുടെ മൂത്ത മകളാണ് അഞ്ജല ബെൻസൺ. മാതാവായ ബീന എടത്വ സ്വദേശിയും ചെസ്റ്റർ ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്സായും സേവനം അനുഷ്ടിക്കുന്നു. അലീന, അനബെല്ല, അമെയ്‌സ എന്നീ സഹോദരിമാരും അൽഫോൻസ് സഹോദരനുമാണ്.
ലണ്ടന്‍: യു.കെയിലെ നിരവധി വിദ്യാര്‍ത്ഥികളാണ് ഇന്ന് ജി.സി.എസ്.ഇ ഫലവും കാത്ത് കോളേജുകളിലോ സ്‌കൂളുകളിലോ എത്തുക!. ഇന്ന് ആഗസ്റ്റ് 23 രാവിലെ ആറ് മണി മുതല്‍ തന്നെ ഫലപ്രഖ്യാപനങ്ങളുണ്ടാകും. കോളേജുകളില്‍ നിന്നോ സ്‌കൂളുകളില്‍ നിന്നോ രാവിലെ ആറിന് വിദ്യാര്‍ത്ഥികളുടെ ഗ്രേഡ്, മാര്‍ക്ക് വിവരങ്ങള്‍ കരസ്ഥമാക്കാവുന്നതാണ്. ചില സ്‌കൂള്‍/കോളേജുകളില്‍ സമയക്രമത്തില്‍ ചെറിയ വ്യത്യാസങ്ങളുണ്ട്. അധികൃതരുമായി നേരിട്ടോ ഫോണിലോ ബന്ധപ്പെട്ടാല്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാകും. ചിലര്‍ക്ക് ഓണ്‍ലൈന്‍ വഴിയും ഫലം പരിശോധിക്കാനവുന്നതാണ്.
സാധാരണ രീതിയില്‍ നിന്നും വ്യത്യാസ്തമായി ഇത്തവണ ഗ്രേഡ് സിസ്റ്റം ഉണ്ടാവുമകയില്ല. എ*-ജി ഗ്രേഡുകള്‍ക്ക് പകരമായി ന്യൂമെറിക്കല്‍ നമ്പറുകളാണ് മാര്‍ക്കുകളായി ലഭിക്കുക. പഴയ രീതി പ്രകാരം എ* ന് തുല്ല്യമായ മാര്‍ക്കാണ് 9,8,7 എന്നിവ, 6,5,4 എന്നിവ സി അല്ലെങ്കില്‍ ബി എന്നീ ഗ്രേഡുകള്‍ക്ക് തുല്യമാവും. 3,2,1 എന്നീ ഗ്രേഡുകള്‍ ഡി, ഇ, എഫ് ഗ്രേഡുകളുടെ കൂട്ടത്തിലാവും ഉള്‍പ്പെടുക. പുതിയ ജി.സി.എസ്.ഇ ഗ്രേഡിംഗ് സിസ്റ്റം പ്രകാരം 9 കിട്ടിയ വിദ്യാര്‍ത്ഥികളാവും ഏറ്റവും ഉന്നതമായ വിജയം നേടിയവരായി കാണുക.
ഇത്തവണ പരീക്ഷാ മാനദണ്ഡങ്ങളില്‍ വരുത്തിയ മാറ്റങ്ങള്‍ യുകെയിലെ വിദ്യാര്‍ത്ഥികളെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ത്തിയതായി വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കോ ഭാവി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട സഹായങ്ങള്‍ക്കോ വേണ്ടി എക്‌സാം റിസള്‍ട്ട്‌സ് ഹെല്‍പ്പ് ലൈനിലേക്ക് വിളിക്കാം. ബന്ധപ്പെടേണ്ട നമ്പര്‍: 0800100900, 08081008000 (സ്‌കോട്ട്‌ലന്‍ഡ്)
പ്രകൃതി കരുതിവെച്ച ദൃശ്യവിസ്മയമാണത്. രണ്ട് മലകള്‍ക്കിടയില്‍ പ്രകൃതി ഒളിപ്പിച്ചു വെച്ച മനോഹാരിത. കുറവന്‍, കുറത്തി മലകള്‍ക്കിടയിലാണ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഇടുക്കി അണക്കെട്ട് നിര്‍മ്മിച്ചിരിക്കുന്നത്. ഈ ഇടുക്ക് എന്ന വാക്കില്‍ നിന്നാണ് ഇടുക്കി എന്ന പേരുണ്ടായത്. സമുദ്ര നിരപ്പില്‍ നിന്ന് 925 മീറ്റര്‍ ഉയരത്തില്‍ കുറത്തി മലയും 839 മീറ്റര്‍ ഉയരത്തില്‍ കുറവന്‍ മലയും സ്ഥിതി ചെയ്യുന്നു. കാമാനാകൃതിയോളം പ്രകൃതിയോട് യോജിച്ച മറ്റൊന്നില്ല. ഭാരം താങ്ങുവാന്‍ ആര്‍ച്ചിന് കൂടുതല്‍ ശേഷിയുണ്ട് എന്നത് ഒരു ശാസ്ത്രീയ വസ്തുതയാണ്. അതിനാല്‍ തന്നെയാണ് ഇടുക്കി അണക്കെട്ടിന് കമാനാകൃതി തന്നെ തിരഞ്ഞെടുത്തത്.
ഇടുക്കി ഡാമിന്റെ ജലസംഭരണ ശേഷി 2403 അടിയാണ്. പരാമാവധി 300 വര്‍ഷമാണ് ഇടുക്കി ഡാമിന്റെ ആയുസ്സ്. കുറവന്‍ കുറത്തി മലകള്‍ക്കിടയിലൂടെ വി ആകൃതിയിലാണ് ഇടുക്കി ആര്‍ച്ച് ഡാം പടുത്തുയര്‍ത്തിയിരിക്കുന്നത്. ഇവിടെ കുതിച്ചുതുള്ളി ഒഴുകിയ പെരിയാര്‍ നദിയെ തടഞ്ഞു നിര്‍ത്തിയാണ് സംഭരണി നിര്‍മ്മിച്ചിട്ടുള്ളത്. വൈദ്യുതി ഉല്പാദിപ്പിക്കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ് ഇടുക്കി ഡാം പണികഴിപ്പിച്ചിട്ടുള്ളത്. മനുഷ്യാദ്ധ്വാനത്തിന്റെ അത്ഭുതങ്ങളിലൊന്നാണ് ഇടുക്കി പദ്ധതി. ഇടുക്കി, ചെറുതോണി, കുളമാവ് ഡാമുകള്‍ ചേര്‍ന്നതാണ് ഇടുക്കി.
ഇടുക്കി ചെറുതോണി അണക്കെട്ടിനെ മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമാക്കുന്നത് ലിഫ്റ്റ് സൗകര്യമാണ്.അണക്കെട്ടില്‍ തന്നെയാണ് ലിഫ്റ്റുള്ളത്. കോണോടുകോണ്‍ നീളമുള്ള വിശാലമായ മൂന്നു ഇടനാഴികള്‍ ഇടുക്കി അണക്കെട്ടിനുള്ളില്‍ മൂന്നു നിലകളായി സ്ഥിതിചെയ്യുന്നു. കുറത്തിമല തുരന്നാണ് ലിഫ്റ്റ് സ്ഥാപിച്ചിരിക്കുന്നത്.
ഇടുക്കി അണക്കെട്ടിന്റെ 2408 അടിയെന്ന ഉയരം സമുദ്രനിരപ്പില്‍ നിന്നുള്ളതാണ്. ശരിക്കുള്ളത് 515 അടി. കൃത്യമായി പറയുകയാണെങ്കില്‍ 51 നില കെട്ടിടത്തിന്റെ ഉയരം. വെള്ളം നിറഞ്ഞ് സമ്മര്‍ദ്ദം ഉയരുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ ഇടുക്കി അണക്കെട്ടിന് 40 മില്ലി മീറ്റര്‍ വരെ പുറത്തേക്ക് തള്ളാന്‍ ശേഷിയുണ്ട് എന്നത് വലിയ പ്രത്യേകതയാണ്.
ഇന്ത്യയിലെ ആദ്യത്തെ ആര്‍ച്ച് ഡാമായ ഇടുക്കി കോണ്‍ക്രീറ്റ് കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതിന് 168.9 മീറ്റര്‍ ഉയരമുണ്ട്. മുകളില്‍ 365.85 മീറ്റര്‍ നീളവും 7.62 മീറ്റര്‍ വീതിയുമുണ്ട്. അടിയിലെ വീതി 19.81 മീറ്ററാണ്. ആകെ 4.64 ലക്ഷം ഘനമീറ്റര്‍ കോണ്‍ക്രീറ്റ് ഇതിന്റെ മാത്രം നിര്‍മിതിക്ക് വേണ്ടി വന്നു. ആര്‍ച്ച് ഡാമിന് ഷട്ടറുകളില്ല. നിര്‍മാണത്തിന് 11 കോടി രൂപയാണ് ചെലവായത്.
ഇടുക്കി അണക്കെട്ടിന്റെ ചരിത്രം
1932 ല്‍ മലങ്കര എസ്റ്റേറ്റ് സൂപ്രണ്ടായിരുന്ന ഡബ്ല്യൂ . ജെ . ജോണ്‍ ഇടുക്കിയിലെ ഘോരവനങ്ങളില്‍ നായാട്ടിന് എത്തിയതോടെയാണ് ഇടുക്കിയെ കണ്ടെത്തുന്നത്. നായാട്ടിനിടയില്‍ കൊലുമ്പന്‍ എന്ന ആദിവാസിയെ കണ്ടുമുട്ടി. തുടര്‍ന്നുള്ള യാത്രയ്ക്ക് വഴികാട്ടിയായി കൊലുമ്പനെ കൂട്ടി. കൊലുമ്പന്‍ കുറവന്‍-കുറത്തി മലയിടുക്ക് കാണിച്ചുകൊടുത്തു. മലകള്‍ക്കിടയിലൂടെ ഒഴുകിയ പെരിയാര്‍ ജോണിനെ ആകര്‍ഷിച്ചു. ഇവിടെ അണകെട്ടിയാല്‍ വൈദ്യുതോല്പാദനത്തിനും ജലസേചനത്തിനും പ്രയോജനപ്പെടുമെന്ന് ജോണിനു തോന്നി. പിന്നീട് ജോണ്‍ എന്‍ജിനിയറായ സഹോദരന്റെ സഹായത്തോടെ അണക്കെട്ടിന്റെ സാധ്യതകളെക്കുറിച്ച് തിരുവിതാംകൂര്‍ ഗവണ്മെന്റിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
1937 ല്‍ ഇറ്റലിക്കാരായ അഞ്ജമോഒമേദയോ, ക്ളാന്തയോ മാസെലെ എന്നീ എന്‍ജിനീയര്‍മാര്‍ ഇടുക്കിയില്‍ അണക്കെട്ട് നിര്‍മിക്കുന്നതിനനുകൂലമായ പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും തിരുവിതാംകൂര്‍ സര്‍ക്കാര്‍ ഇതിന് തയാറായില്ല. 1947 ല്‍ തിരുവിതാംകൂറിലെ ഇലക്ട്രിക്കല്‍ എന്‍ജിനിയറായിരുന്ന പി. ജോസഫ് ജോണിന്റെ റിപ്പോര്‍ട്ടില്‍ പെരിയാറിനെയും ചെറുതോണിപുഴയേയും ബന്ധിപ്പിച്ച് അണക്കെട്ട് നിര്‍മ്മിക്കാനും അറക്കുളത്ത് വൈദ്യുതി നിലയം സ്ഥാപിക്കാനും ശുപാര്‍ശ ചെയ്തു.1963ല്‍ പദ്ധതിക്ക് കേന്ദ്ര ആസൂത്രണ കമ്മീഷന്റെ അംഗീകാരം ലഭിച്ചു.
തുടര്‍ന്ന് ഇടുക്കി പദ്ധതിയുടെ നിര്‍മ്മാണച്ചുമതല സംസ്ഥാന വൈദ്യുതി ബോര്‍ഡ് ഏറ്റെടുത്തു. 1966 78 ലക്ഷം കനേഡിയന്‍ ഡോളറിന്റെ സഹായധനവും 115 ലക്ഷം കനേഡിയന്‍ ഡോളറിന്റെ ദീര്‍ഘകാല വായ്പയും ഇടുക്കി പദ്ധതിക്കായി ലഭിച്ചു. പദ്ധതിയുടെ പ്രധാന അണക്കെട്ട് കുറവന്‍ മലയേയും, കുറത്തി മലയേയും ബന്ധിപ്പിച്ചു കൊണ്ടായിരുന്നു. പെരിയാറില്‍ സംഭരിക്കുന്ന വെള്ളം ചെറുതോണിപ്പുഴയിലൂടെ ഒഴുകി പോകാതിരിക്കാന്‍ ചെറുതോണിയിലും, ഇതിനടുത്തുള്ള കിളിവള്ളിത്തോട്ടിലൂടെ വെള്ളം നഷ്ടപ്പെടാതിരിക്കാന്‍ കുളമാവിലും അണക്കെട്ടുകള്‍ നിര്‍മ്മിച്ചു. 1976 ഫെബ്രുവരി 12ന് അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് ഈ ജലവൈദ്യുത പദ്ധതി ഉദ്ഘാടനം ചെയ്തത്.
അണക്കെട്ടിന്റെ ചലനമറിയാന്‍ പെന്‍ഡുലം, വിളളലുകളറിയാന്‍ ക്രാക്ക് മീറ്റര്‍, ഊഷ്മാവറിയാന്‍ വാട്ടര്‍ തെര്‍മോമീറ്റര്‍, ഭൂചലനമറിയാന്‍ ആക്സലറോ ഗ്രാഫ് തുടങ്ങിയ ഉപകരണങ്ങള്‍ ഇടുക്കി അണക്കെട്ടിനുളളിലുണ്ട്.
ശനിയുടെ ഉപഗ്രഹങ്ങളില്‍ ഒന്നില്‍ ജീവന്റെ തുടിപ്പുണ്ടെന്ന് ശാസ്ത്രലോകം കണ്ടെത്തി. ജീവന്റെ നിലനില്‍പ്പിന് ആവശ്യമായ സാഹചര്യം ഉള്ളത് എന്‍സൈലദുസ് എന്ന ഉപഗ്രഹത്തിലാണത്രേ. എന്‍സൈലദുസിലെ വിള്ളലുകളില്‍ നിന്നാണ് ഗവേഷകര്‍ ജീവന്‍ നിലനിര്‍ത്താനാവശ്യമായ ഘടകങ്ങള്‍ അവിടെയുണ്ടെന്ന് കണ്ടെത്തിയത്. ജീവന്‍ നിലനിര്‍ത്താനാവശ്യമായ എല്ലാ ഘടകങ്ങളും ഭൂമിയിലുള്ളതു പോലെ എന്‍സൈലദുസിലും ഉണ്ടെന്നതിന്റെ തെളിവുകള്‍ നാസയുടെ പേടകം ‘കസീനി’യാണ് ലോകത്തിനു മുന്നിലെത്തിച്ചത്.
എന്‍സൈലദുസിന്റെ മഞ്ഞുപാളികള്‍ നിറഞ്ഞ ഉപരിതലത്തിനു താഴെ, വിശാലമായ ഒരു സമുദ്രം ഒളിഞ്ഞിരിപ്പുണ്ടെന്നതിന്റെ തെളിവ് നേരത്തേ ലഭിച്ചിരുന്നു. ഈ സമുദ്രത്തിന്നടിയില്‍ നിന്ന് രാസപ്രക്രിയകളിലൂടെ വന്‍തോതില്‍ വാതകങ്ങള്‍ പുറന്തള്ളപ്പെടുന്നുമുണ്ട്. മീഥെയ്ന്‍, ഹൈഡ്രജന്‍ തുടങ്ങിയവയാണ് ഇത്തരത്തില്‍ പുറത്തുവരുന്നത്. മഞ്ഞുപാളികളിലെ വിള്ളലുകളിലൂടെ പുറത്തേക്കു വന്നു കൊണ്ടിരുന്ന ഈ വാതകങ്ങളില്‍ നിന്നാണ് ‘കസീനി’ സാംപിളുകള്‍ ശേഖരിച്ചത്. ശനിയെക്കുറിച്ചുള്ള പഠനത്തിനിടെ പല തവണ അതിന്റെ ഉപഗ്രഹങ്ങളിലൂടെയും കസീനി കടന്നു പോയിരുന്നു. അപ്പോഴെല്ലാം ഇത്തരത്തിലുള്ള വാതക സാംപിളുകളും ഐസുമെല്ലാം ശേഖരിച്ചു വിശകലനം ചെയ്തു. മാസങ്ങളോളം ശേഖരിച്ച ഡേറ്റയാണ് ശനിയിലേക്ക് ഇടിച്ചിറങ്ങി പ്രവര്‍ത്തനം നിലയ്ക്കുന്നതിനു തൊട്ടുമുന്‍പായി കസീനി ഭൂമിയിലേക്ക് അയച്ചത്. 1997-ല്‍ അയച്ച പേടകം 2017-ലാണ് പ്രവര്‍ത്തനം അവസാനിപ്പിച്ചത്.
ഡേറ്റ പഠന വിധേയമാക്കിയ രാജ്യാന്തര വിദഗ്ധ സംഘം എന്‍സൈലദുസിന്റെ ‘ഹൃദയഭാഗത്ത്’ തന്നെ കാര്‍ബണ്‍ സമ്പുഷ്ടമായ വസ്തുക്കള്‍ ഉല്‍പാദിപ്പിക്കപ്പെടുന്നെന്നു കണ്ടെത്തുകയായിരുന്നു. ‘ഞെട്ടിത്തരിച്ചു പോയ കണ്ടെത്തല്‍’ എന്നാണ് ഗവേഷകര്‍ ഇതിനെ വിശേഷിപ്പിച്ചത്. ജീവന്‍ നിലനിര്‍ത്താനാവശ്യമായ അടിസ്ഥാന ജൈവ വസ്തുക്കളാണ് ഇവയെന്ന് ഗവേഷണത്തിനു നേതൃത്വം നല്കിയ ഡോ.ഫ്രാങ്ക് പോസ്റ്റ്ബെര്‍ഗ് പറഞ്ഞു. ഇത്തരം രാസപ്രക്രിയ എന്‍സൈലദുസില്‍ നടക്കുന്നുണ്ടെന്ന് ഇതാദ്യമായാണ് വ്യക്തമാകുന്നത്. ഭൂമി കൂടാതെ ഇത്തരത്തില്‍ ജീവന്‍ നിലനിര്‍ത്താനാവശ്യമായ എല്ലാ തെളിവുകളും ചേര്‍ന്ന ഒരൊറ്റ ഗ്രഹം നിലവില്‍ എന്‍സൈലദുസ് മാത്രമാണെന്നും ഗവേഷകര്‍ പറയുന്നു. ജീവന്റെ സാന്നിധ്യം സംബന്ധിച്ച് അടുത്തിടെ ചൊവ്വയില്‍ നിന്നു ലഭിച്ച തെളിവുകളേക്കാള്‍ ഏറെ വ്യക്തമാണ് കസീനി നല്‍കിയിരിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. ‘നേച്ചര്‍’ ജേണലിലാണ് ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ബ്രെക്സിറ്റിനു ശേഷമുള്ള ആദ്യ അധ്യയന വര്‍ഷത്തില്‍ ഇംഗ്ലണ്ടിലെ യൂണിവേഴ്‌സിറ്റികളില്‍ പ്രവേശനം നേടുന്ന യൂറോപ്യന്‍ യൂണിയന് വിദ്യാര്‍ത്ഥികളുടെ ഫീസുകളില്‍ മാറ്റമുണ്ടാകില്ല. ബ്രിട്ടീഷ് വിദ്യാര്‍ത്ഥികള്‍ നല്കുന്ന അതേ ഫീസ് തന്നെയായിരിക്കും ഇവര്‍ക്കും നല്‍കേണ്ടതായി വരികയെന്ന് എഡ്യുക്കേഷന്‍ സെക്രട്ടറി ഡാമിയന്‍ ഹിന്‍ഡ്സ് പറഞ്ഞു. 2019 ഓട്ടമില്‍ എന്റോള്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ പഠനകാലം മുഴുവന്‍ ഇപ്പോള്‍ ലഭിക്കുന്ന സാമ്പത്തിക സഹായവും ലഭ്യമാകുമെന്ന് ഹിന്‍ഡ്സ് വ്യക്തമാക്കി. ഇപ്പോള്‍ യൂണിവേഴ്സിറ്റികള്‍ ഈടാക്കുന്ന പരമാവധി ട്യൂഷന് ഫീസായ 9250 പൗണ്ട് തന്നെയായിരിക്കണം രണ്ടാം വര്‍ഷവും ഈടാക്കേണ്ടതെന്ന് യൂണിവേഴ്സിറ്റികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസം ലഭ്യമാക്കാനാണ് ഈ നിര്‍ദേശം. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് യുകെയില്‍ എത്താനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വ്യക്തതയും ഉറപ്പും നല്‍കുന്നതിനാണ് ഈ പ്രഖ്യാപനമെന്നും ഹിന്‍ഡ്സ് സൂചിപ്പിച്ചു. ഗവണ്മെന്റ് ബ്രെക്സിറ്റ് കൈകാര്യം ചെയ്യുന്ന രീതി യുകെയിലെ യൂറോപ്യന്‍ യൂണിയന് വിദ്യാര്‍ത്ഥികളില്‍ അനിശ്ചിതാവസ്ഥയുണ്ടാക്കുന്നുവെന്ന വിമര്‍ശനങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് ഗവണ്മെന്റ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ബ്രെക്സിറ്റ് ആശങ്കകള്‍ പ്രകടമായിരുന്നു.
നമ്മുടെ ലോകോത്തര യൂണിവേഴ്‌സിറ്റികളില്‍ പ്രതിഭയും കഴിവുമുള്ള എല്ലാവര്ക്കും അവസരം ലഭിക്കണമെന്നാണ് താന്‍ കരുതുന്നതെന്ന് ഹിന്‍ഡ്സ് പറഞ്ഞു. സര്‍ക്കാര്‍ നിലപാട് യൂറോപ്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും യൂണിവേഴ്സിറ്റികള്‍ക്കുമുണ്ടായിരുന്ന ആശങ്കകള്‍ പരിഹരിക്കാന്‍ പര്യാപ്തമാണെന്ന് യൂണിവേഴ്സിറ്റീസ് യുകെ ചീഫ് എക്സിക്യൂട്ടീവ് അലിസ്റ്റര്‍ ജാര്‍വിസ് പറഞ്ഞു.