ലണ്ടന്‍: കഴിഞ്ഞ വര്‍ഷം യുകെയില്‍ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടത് അരലക്ഷത്തോളം കുട്ടികള്‍ക്കെന്ന് റിപ്പോര്‍ട്ട്. നാഷണല്‍ ചില്‍ഡ്രന്‍സ് ബ്യൂറോയുടെ കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. ലോക്കല്‍ അതോറിറ്റികള്‍ നല്‍കിയ കണക്കുകളില്‍ നിന്നാണ് എന്‍സിബി ഈ കണക്ക് തയ്യാറാക്കിയത്. വിദ്യാഭ്യാസം ലഭ്യമാകാത്ത കുട്ടികള്‍ സോഷ്യല്‍ സര്‍വീസിന്റെ പരിധിയിലും ഉണ്ടാവില്ലെന്നും അതുമൂലം അവര്‍ക്ക് കാര്യമായ സഹായങ്ങള്‍ ലഭിക്കാനിടയില്ലെന്നും നിരീക്ഷിക്കപ്പെടുന്നു. ഇവര്‍ ചൂഷണങ്ങള്‍ക്കും മനുഷ്യക്കടത്തിനും മറ്റും വിധേയരാക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും വിലയിരുത്തലുണ്ട്.
വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന കുട്ടികളേക്കുറിച്ച് ഒരു ദേശീയ ഡേറ്റാബേസ് ഇതേവരെ തയ്യാറാക്കപ്പെട്ടിട്ടില്ല. ചില്‍ഡ്രന്‍ മിസിംഗ് എജ്യുക്കേഷന്‍ എന്ന ഡേറ്റാബേസിലേക്ക് വിവരങ്ങള്‍ നല്‍കേണ്ടത് ലോക്കല്‍ അതോറിറ്റികളുടെ ഉത്തരവാദിത്തമാണ്. എന്നാല്‍ അതോറിറ്റികള്‍ നല്‍കുന്ന വിവരങ്ങള്‍ പലപ്പോഴും വ്യക്തതയില്ലാത്തതും സോഷ്യല്‍ സര്‍വീസിന് കുട്ടികളേക്കുറിച്ച് ധാരണയുണ്ടോ എന്ന കാര്യത്തില്‍ പോലും അവ്യക്തതയുള്ളതുമായിരിക്കുമെന്ന് നാഷണല്‍ ചില്‍ഡ്രന്‍സ് ബ്യൂറോ പഠനം വ്യക്തമാക്കുന്നു.
കഴിഞ്ഞ വര്‍ഷം 49,187 കുട്ടികള്‍ക്കാണ് വിദ്യാഭ്യാസത്തിനുള്ള അവസരം നഷ്ടമായത്. ഇങ്ങനെ അവസരങ്ങള്‍ നിഷേധിക്കപ്പെടുന്ന കുട്ടികള്‍ ചൂഷണങ്ങള്‍ക്ക് വിധേയരാകാനുള്ള സാധ്യതകള്‍ ഏറെയാണെന്ന് ലോക്കല്‍ അതോറിറ്റികള്‍ക്ക് നിയമപരമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇവര്‍ നല്‍കുന്ന വിവരങ്ങള്‍ വ്യകതമല്ലാത്ത സാഹചര്യത്തില്‍ വിവരശേഖരണത്തില്‍ ശക്തമായ ഇടപെടലുകള്‍ ഉണ്ടാകണമെന്ന് എന്‍സിബി സര്‍ക്കാരിനോട് ആവശ്യപ്പെടും.
നിയമത്തിലെ പിഴവുകളാണ് ഈ സാഹചര്യത്തിന് കാരണം. അത് ഒഴിവാക്കുന്നതിനായി ആവശ്യമായ നിയമനിര്‍മാണം നടത്തണമെന്നും എന്‍സിബി ആവശ്യപ്പെടുന്നു. സിഎംഇ കണക്കുകള്‍ സര്‍ക്കാരിനു പോലും വ്യക്തമല്ലെന്നത് ഞെട്ടിക്കുന്നതാണെന്ന് ഇംഗ്ലണ്ടിലെ ചില്‍ഡ്രന്‍സ് കമ്മീഷണര്‍ ആന്‍ ലോംഗ്ഫീല്‍ഡ് പറഞ്ഞു.
ലണ്ടന്‍: സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ഫണ്ടുകള്‍ ലഭിക്കുന്നില്ലെന്ന് പരാതി. ഇംഗ്ലണ്ടിലെ പ്രമുഖമായ ആറ് അക്കാഡമിക് ട്രസ്റ്റുകളാണ് സ്‌കൂളുകളുടെ ഫണ്ട് പ്രതിസന്ധിയെക്കുറിച്ച് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ജീവനക്കാരുടെ കുറവ്, നിലവിലുള്ളവര്‍ക്ക് ശമ്പളം നല്‍കുന്നതിലുള്ള ബുദ്ധിമുട്ടുകള്‍, സ്‌കൂള്‍ കെട്ടിടങ്ങള്‍ പരിപാലിക്കുന്നതില്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ തുടങ്ങി പരിദേവനങ്ങള്‍ ഏറെയാണ് ഇവര്‍ക്ക് സര്‍ക്കാരിനോട് പറയാനുള്ളത്. ഇപ്പോള്‍ തന്നെ എന്‍എച്ച്എസ് ബജറ്റ് വെട്ടിച്ചുരുക്കിയതിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്ന സര്‍ക്കാരിന് കൂനിന്‍മേല്‍ കുരു എന്നപോലെയാകും വര്‍ദ്ധിച്ചു വരുന്ന സ്‌കൂള്‍ ഫണ്ടിംഗ് പ്രതിസന്ധിയെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇംഗ്ലണ്ടിലെ 13 മുന്‍നിര മള്‍ട്ടി അക്കാഡമി ട്രസ്റ്റുകളില്‍ എട്ടെണ്ണവും സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞതായാണ് വിവരം. നാണയപ്പെരുപ്പത്തിന് അനുസരിച്ച് കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നില്ലെന്നും ജീവനക്കാരെ കുറയ്‌ക്കേണ്ട ഗതികേടിലേക്കാണ് തങ്ങള്‍ നീങ്ങുന്നതെന്നും ഒരു ട്രസ്റ്റ് അറിയിച്ചു. കെന്റിലെ കെംനാല്‍ അക്കാഡമീസ് ട്രസ്റ്റിന് കഴിഞ്ഞ വര്‍ഷം 124 ദശലക്ഷം പൗണ്ടിന്റെ സര്‍ക്കാര്‍ ഫണ്ടാണ് ലഭിച്ചത്. എന്നാല്‍ 6 ദശലക്ഷം പൗണ്ടിന്റെ നഷ്ടമാണ് 41 സ്‌കൂളുകളുടെ പ്രവര്‍ത്തനച്ചുമതലയുള്ള ട്രസ്റ്റിന് 2016-17 വര്‍ഷത്തില്‍ രേഖപ്പെടുത്തിയത്.
ഓരോ വിദ്യാര്‍ത്ഥിക്കും നല്‍കി വരുന്ന തുകയില്‍ വ്യത്യാസമുണ്ടാകില്ലെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന സൂചനയെന്നും അത് ട്രസ്റ്റുകളുടെ സാമ്പത്തിക ബാധ്യത വര്‍ദ്ധിപ്പിക്കുമെന്നും എട്ട് ട്രസ്റ്റുകള്‍ വ്യക്തമാക്കിക്കഴിഞ്ഞു. ഇതിനനുസരിച്ച് ബജറ്റ് തയ്യാറാക്കുമ്പോള്‍ ജീവനക്കാരുടെ എണ്ണം കുറയ്‌ക്കേണ്ടതായി വരുമെന്നും ഇവര്‍ വ്യക്തമാക്കി.
മകനെയോ മകളെയോ ഡോക്ടര്‍ ആക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഭൂരിപക്ഷം വരുന്ന യുകെ മലയാളികളും. എന്നാല്‍ പ്രതീക്ഷിക്കുന്നത്ര മാര്‍ക്ക് ലഭിക്കാതെ വരുമ്പോഴും, നാട്ടില്‍ പോയി എന്‍ആര്‍ഐ ക്വാട്ടായില്‍ പഠിച്ചാല്‍ അതിന്റെ ചെലവ് താങ്ങാന്‍ കഴിയില്ല എന്ന ബുദ്ധിമുട്ടിലും ഒക്കെയായി പലപ്പോഴും പലരും നിരാശരാകാറുണ്ട്. എന്നാലിനി ആ നിരാശവേണ്ട. യുകെയില്‍ അഡ്മിഷന്‍ കിട്ടാന്‍ മാത്രം മാര്‍ക്കില്ലെങ്കില്‍ കൂടി തരക്കേടില്ലാത്ത മാര്‍ക്കുണ്ടെങ്കില്‍ പോളണ്ടില്‍ പോയി നിങ്ങളുടെ മക്കള്‍ക്ക് എംബിബിഎസ് പഠിക്കാം. യൂറോപ്പിന്റെ ഭാഗമായ ബള്‍ഗേറിയ്ക്ക് പിന്നാലെ പോളണ്ടിലും യുകെ മലയാളികള്‍ക്ക് കുറഞ്ഞ ചെലവില്‍ മെഡിസിന്‍ പഠിക്കാന്‍ അവസരമൊരുങ്ങുകയാണ് ഇപ്പോള്‍. മാത്രമല്ല പഠന ശേഷം യുകെയില്‍ മടങ്ങി എത്തിയാല്‍ നിങ്ങളുടെ മക്കള്‍ക്ക് ഇവിടെ ഡോക്ടറായി ജോലി ചെയ്യാനും കഴിയും. താങ്ങാനാവത്തത്ര ഫീസുമില്ല. ഉള്ള ഫീസിന് സ്റ്റുഡന്റ് ലോണ്‍ ലഭ്യമാണ് താനും.
യു കെയില്‍ മെഡിസിന്‍ കോഴ്‌സുകളില്‍ പ്രവേശനം ലഭിക്കാതെ വന്ന നിരവധിപേര്‍ ഇപ്പോള്‍ തങ്ങളുടെ ലക്ഷ്യ പൂര്‍ത്തീകരണത്തിനായി ഇപ്പോള്‍ പോളണ്ടിലേക്കാണ് ചേക്കേറുന്നത്. മലയാളികള്‍ ഉള്‍പ്പെടെ നിരവധി വിദ്യാര്‍ഥികള്‍ ഇപ്പോള്‍ പോളണ്ടില്‍ പഠിക്കുന്നുണ്ടെന്നത് അതിന്റെ സ്വീകാര്യതയ്ക്കു തെളിവാണ്. ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി വിദ്യാര്‍ഥികള്‍ ഇവിടുത്തെ സര്‍വകലാശാലകളില്‍ പഠിതാക്കളായുണ്ട്. അമേരിക്ക, യൂറോപ്പ്, ദക്ഷിണ അമേരിക്ക, ജര്‍മ്മനി, ആഫ്രിക്ക, ഓസ്‌ട്രേലിയ, ഏഷ്യന്‍ രാജ്യക്കാരായ നിരവധിപേര്‍ ബള്‍ഗേറിയന്‍ സര്‍വകലാശാലകളുടെ പഠനസൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തുന്നവരാണ്.
അത്യാധുനിക, ക്ലാസ്സ് റൂം, ലൈബ്രറി സൗകര്യങ്ങളുള്ള രാജ്യന്തര പ്രസിദ്ധമായ മെഡിക്കല്‍ യൂണിവേഴ്‌സിറ്റികളാണ് പോളണ്ടിന്റെ മറ്റൊരു പ്രത്യേകത. യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് ജീവിത ചെലവും യൂണിവേഴ്‌സിറ്റി ഫീസില്‍ കുറവും ലഭ്യമായതിനാല്‍ പോളണ്ടിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റികള്‍ വിദ്യാര്‍ത്ഥികളെ കൂടുതലാകര്‍ഷിക്കുന്നവയാണ്.ലോകാരോഗ്യ സംഘടന അംഗീകരിച്ചതും രാജ്യാന്തര മെഡിക്കല്‍ ഡയറക്ടറിയില്‍ ഇടം നേടിയതുമായ പോളണ്ടിലെ യൂണിവേഴ്‌സിറ്റികളിലെ പഠനം ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും അംഗീകരിച്ചിട്ടുള്ളതിനാല്‍ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ചും ജോലി സംബന്ധിച്ചുമായുള്ള ആശങ്കകളും വേണ്ട.
പോളണ്ടിലെയും ബള്‍ഗേറിയയിലെയും മെഡിസിന്‍ പഠനത്തിന് മലയാളികള്‍ക്ക് അഡ്മിഷന്‍ തരപ്പെടുത്തി കൊടുക്കുന്ന ഒരു സ്ഥാപനം ലണ്ടനില്‍ ഉണ്ട്. ഈ സ്ഥാപനവുമായി ബന്ധപ്പെട്ടാല്‍ നിങ്ങളുടെ കുട്ടികളുടെ പഠന കാര്യങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ അവര്‍ പറഞ്ഞ് തരും. വര്‍ഷങ്ങളായി നിരവധി പേര്‍ക്ക് പ്രവേശനം തരപ്പെടുത്തി നല്‍കിയ യൂറോ മെഡിസിറ്റി ആണ് പഠനത്തിന് ആവശ്യമായ സഹായം നല്‍കുന്നത്. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവസരം ഒരുക്കി യൂറോ മെഡിസിറ്റി 2018 ലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു കഴിഞ്ഞു. അഡ്മിഷന്‍ മുതല്‍ കോഴ്‌സ് പൂര്‍ത്തിയാകുന്നതു വരെയുള്ള എല്ലാവിധ സേവനങ്ങളും നിര്‍ദ്ദേശങ്ങളും യൂറോ മെഡിസിറ്റി നല്‍കുന്നു. വളരെ കുറഞ്ഞ സര്‍വ്വീസ് ചാര്‍ജ് മാത്രം ഈടാക്കി യൂറോ മെഡിസിറ്റി അഡ്മിഷന്‍ മുതല്‍ മെഡിസിന്‍ പഠനം പൂര്‍ത്തിയാകുന്നതു വരെ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ എല്ലാ പിന്തുണയും സഹായവും നല്‍കുന്നതാണ്.
പോളണ്ടില്‍ യൂറോ മെഡിസിറ്റി വഴി പ്രവേശനം ലഭിക്കുന്ന സ്ഥാപനങ്ങള്‍ താഴെ പറയുന്നവയാണ്
പോളണ്ടില്‍ പാര്‍ട്‌നര്‍ ഏജന്‍സിയുള്ള യൂറോ മെഡിസിറ്റി വിദ്യാര്‍ത്ഥികളെ എത്രയും പെട്ടന്ന് ആ രാജ്യത്തെ ദൈനംദിന ജീവിതവുമായി പൊരുത്തപ്പെടാന്‍ സഹായിക്കുകയും ചെയ്യും. മാത്രമല്ല പോളണ്ടിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ പ്രതിനിധികളെ പങ്കെടുപ്പിച്ച് ഡബ്ലിനിലും ബ്രിട്ടന്റെ വിവിധ ഭാഗങ്ങളിലുമായി ഓപ്പണ്‍ ഡേ ഒരുക്കുവാനുള്ള തയ്യാറെടുപ്പിലാണ് യൂറോ മെഡിസിറ്റി.
ബള്‍ഗേറിയയില്‍ താഴെ പറയുന്ന സ്ഥാപനങ്ങളില്‍ യൂറോ മെഡിസിറ്റി വഴി പ്രവേശനം തരപ്പെടുത്തവുന്നതാണ്.
യൂറോ മെഡിസിറ്റിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 01252416227, 07531961940, 07796823154
പെണ്‍കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനായി പോരാടിയ മലാലയുടെ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ ആപ്പിള്‍ കമ്പനിയും രംഗത്തെത്തി. ഇന്ത്യയിലും ലാറ്റിന്‍ അമേരിക്കയിലുമുള്ള പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള മലാല ഫണ്ടിനാണ് ആപ്പിള്‍ പിന്തുണ നല്‍കുന്നത്. ആപ്പിളിന്റെ പിന്തുണയോടെ ഇന്ത്യയിലും ലാറ്റിന്‍ അമേരിക്കയിലേക്കും ഫണ്ട് സമാഹരണം വ്യാപിപ്പിക്കുകയാണ് മലാല ഫണ്ടിന്റെ ലക്ഷ്യം.
100,000 പെണ്‍കുട്ടികള്‍ക്ക് സെക്കന്‍ഡറി വിദ്യാഭ്യാസ അവസരങ്ങള്‍ ലഭ്യമാക്കുകം നടപ്പിലാക്കുക എന്ന ഉദ്ദശത്തോടെയാണ് ഈ ഫണ്ട് വിപുലീകരിക്കുന്നത്. ഫണ്ടിന്റെ ഗുല്‍മഘായി ശൃംഖല അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, ലെബനന്‍,തുര്‍ക്കി,നൈജീരിയ എന്നിവിടങ്ങളിലാണ് ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്നത്.
എല്ലാ പെണ്‍കുട്ടികള്‍ക്കും പ്രാഥമിക വിദ്യാഭ്യാസം നല്‍കണമെന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ഫണ്ടില്‍ തങ്ങളും പങ്കാളികളാകുകയാണെന്ന ആപ്പിള്‍ സിഇഒ ടിം കുക്ക് പ്രസ്താവനയില്‍ അറിയിച്ചു. മലാല എല്ലാവര്‍ക്കും പ്രചോദനം നല്‍കുന്ന ഒരു വ്യക്തിത്വം ആണെന്നും, ലോകത്തെമ്പാടുമുള്ള പെണ്‍കുട്ടികളുടെ ശാക്തീകരണം ലക്ഷ്യമാക്കി ചെയ്യുന്ന ഈ പ്രവര്‍ത്തിയില്‍ പങ്കാളികളാകുന്നതില്‍ അഭിമാനം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്ലാ പെണ്‍കുട്ടികള്‍ക്കും പേടി കൂടാതെ പഠിക്കാനും മുമ്പോട്ടു പോകാനുമുള്ള പോരാട്ടത്തില്‍ ആപ്പിളും പങ്കാളികളായതില്‍ കൃതാര്‍ഥയാണെന്ന് മലാല പറഞ്ഞു. പന്ത്രണ്ടു വയസ്സു വരെയുള്ള പെണ്‍കുട്ടികളുടെ സൗജന്യവും സുരക്ഷിതവുമായ വിദ്യാഭ്യാസം എന്ന ലക്ഷ്യ മുന്‍നിര്‍ത്തി 2013 മുതല്‍ മലാല ഫണ്ട് പ്രവര്‍ത്തിക്കുന്നു.
ലണ്ടന്‍: ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി അഥവാ ബൗദ്ധിക സ്വത്താവകാശം, പകര്‍പ്പാവകാശം അഥവാ കോപ്പിറൈറ്റ് എന്നിവയേക്കുറിച്ച് കുട്ടികള്‍ അറിഞ്ഞിരിക്കേണ്ടതുണ്ടോ? സോഷ്യല്‍ മീഡിയയുടെ കാലത്ത് പ്രൈമറി സ്‌കൂള്‍ കുട്ടികള്‍ക്ക് ഇതേക്കുറിച്ച് അറിവുകള്‍ പകര്‍ന്നു കൊടുക്കേണ്ടതുണ്ടെന്ന് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ഓഫീസ്. പൈറസി, പേറ്റന്റ്, ട്രേഡ്മാര്‍ക്ക് തുടങ്ങിയവയേക്കുറിച്ച് 11 വയസ് വരെ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് നല്‍കുന്നതിനായുള്ള പഠന സഹായികള്‍ ഐപിഒ തയ്യാറാക്കി വരികയാണ്. ഇവയേക്കുറിച്ച് വിവരിക്കുന്ന വീഡിയോകളാണ് തയ്യാറാക്കുന്നത്.
കുട്ടികള്‍ ഇപ്പോള്‍ വളരെ ചെറുപ്പത്തില്‍ തന്നെ സോഷ്യല്‍ മീഡിയയുമായി അടുത്തിടപഴകുന്നുണ്ട്. അതുകൊണ്ടു തന്നെ കൗമാരപ്രായത്തിലെത്തുന്നതിനു മുമ്പ് ഇത്തരം കാര്യങ്ങളില്‍ ഇവര്‍ക്ക് അറിവ് നല്‍കേണ്ടത് അത്യാവശ്യമാണെന്ന് ഐപിഒയുടെ എജ്യുക്കേഷന്‍ ഔട്ട്‌റീച്ച് വിഭാഗം ഹെഡ്, കാതറീന്‍ ഡേവിസ് പറയുന്നു. കൗമാരപ്രായത്തിലുള്ള ഒട്ടേറെപ്പേരുമായി ഈ വിഷയത്തില്‍ സംസാരിച്ചിട്ടുണ്ട്. നിരവധി കുട്ടികള്‍ ഇന്റര്‍നെറ്റില്‍ പകര്‍പ്പവകാശ ലംഘനം പോലെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് ഇതില്‍ നിന്ന് മനസിലാക്കാന്‍ സാധിച്ചത്.
അതുകൊണ്ടുതന്നെ സാങ്കേതിക വിദ്യയേക്കുറിച്ചും അവയില്‍ നിയമങ്ങളുടെ സ്ഥാനത്തെക്കുറിച്ചുമുള്ള അറിവുകള്‍ വളരെ ചെറുപ്പത്തിലേ പകര്‍ന്നു നല്‍കേണ്ട കാലഘട്ടമാണ് ഇതെന്ന് അവര്‍ പറഞ്ഞു. പ്രൈമറി സ്‌കൂള്‍ കുട്ടികളില്‍ കോപ്പിറൈറ്റിനെക്കുറിച്ചുള്ള ബാലപാഠങ്ങള്‍ നല്‍കുന്നത് ഏറ്റവും പ്രധാനമാണ്. പിന്നീട് മുതിരുമ്പോള്‍ ഇവയേക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടുണ്ടാകാനുള്ള വിത്തുപാകലായി ഇതിനെ കണക്കാക്കാമെന്നും അവര്‍ വ്യക്തമാക്കി. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ബിസിനസ്, എനര്‍ജി ആന്‍ഡ് ഇന്‍ഡസ്ട്രിയര്‍ സ്ട്രാറ്റജിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സിയാണ് ഐപിഒ
ന്യൂസ് ഡെസ്ക്
ശാരീരികമായി കുട്ടികളെ ശിക്ഷിക്കുന്നത് നിരോധിക്കാൻ വെൽഷ് ഗവൺമെന്റ് നടപടികൾ ആരംഭിച്ചു. കുട്ടികളെ അടിക്കുന്നതുപോലുള്ള ശിക്ഷാരീതികൾ മാതാപിതാക്കളോ കെയറർമാരോ നടപ്പാക്കുന്നത് നിയമം മൂലം നിരോധിക്കാനാണ് നീക്കം. സ്കോട്ട്ലണ്ടിലും അയർലണ്ടിലും ഈ നിയമം ഇപ്പോൾ തന്നെ നിലവിലുണ്ട്. ഇതിനായി 12 ആഴ്ച നീളുന്ന കൺസൽട്ടേഷൻ വെയിൽസിൽ തുടങ്ങി. മിനിസ്റ്റർ ഫോർ ചിൽഡ്രൻ ആൻഡ് സോഷ്യൽ കെയർ ഹു ഇറാൻക ഡേവിസ് ആണ് കൺസൽട്ടേഷൻ പ്രോസസ് ഇന്ന് പ്രഖ്യാപിച്ചത്. കുട്ടികൾക്കും മാതാപിതാക്കൾക്കും ജീവിതത്തിലെ ഏറ്റവും തുടക്കത്തിന്റെ നിമിഷങ്ങൾ നല്കുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് അവർ പറഞ്ഞു.
2018 ൽ നിയമം നടപ്പാക്കാനാണ് പദ്ധതിയെന്ന് വെൽഷ് ഫസ്റ്റ് മിനിസ്റ്റർ കാൽവിൻ ജോൺസ് പറഞ്ഞു. അസംബ്ലിയിൽ പാസായിക്കഴിഞ്ഞാൽ കുട്ടികളെ അടിക്കുന്നതും ശാരീരികമായി ശിക്ഷിക്കുന്നതും നിയമ വിരുദ്ധമാകും. ഫലപ്രദമായ മറ്റു മാർഗങ്ങളിലൂടെ കുട്ടികളെ ശരിയായ ശിക്ഷണം നല്കി വളർത്തിക്കൊണ്ടുവരാൻ മാതാപിതാക്കൾക്ക് കഴിയണമെന്ന് ഫസ്റ്റ് മിനിസ്റ്റർ പറഞ്ഞു. ലോകത്തിലെ 52 രാജ്യങ്ങളിൽ ഈ നിയമം നിലവിലുണ്ട്. വെയിൽസിന്റെ മാതൃക പിന്തുടർന്ന് ഇംഗ്ലണ്ടിലും നിയമം നടപ്പാക്കാൻ പ്രധാനമന്ത്രിയുടെ മേൽ സമ്മർദ്ദം ഏറിവരികയാണ്.
ഇതാ ആറ് ദിവസങ്ങള്‍ക്ക് മുൻപ് മാത്രം നാസ തിരിച്ചറിഞ്ഞ ആസ്ട്രായ്ഡ്. ലോറിയേക്കാള്‍ വലുപ്പമുള്ല ഇത് ഇന്ന് ഭൂമിക്ക് സമീപത്ത് കൂടി കടന്ന് പോകുമെന്ന മുന്നറിയിപ്പും നാസ ഉയര്‍ത്തിയിട്ടുണ്ട്. 2017 വൈഡി7 എന്നാണ് ഈ ആസ്ട്രോയ്ഡിന് പേരിട്ടിരിക്കുന്നത്. അപകട സോണിന്റെ ദൂരത്തിന്റെ പകുതി പോലും ദൂരമില്ലാതെ ഈ ആസ്ട്രോയ്ഡ് പറക്കുന്നത് മണിക്കൂറില്‍ 37,800 കിലോമീറ്റര്‍ വേഗത്തിലാണെന്നും റിപ്പോര്‍ട്ടുണ്ട്. ഇത് ഭൂമിയെ സ്പര്‍ശിച്ചാല്‍ കടുത്ത നാശമായിരിക്കും മനുഷ്യരടക്കമുള്ള സമസ്ത ജീവജാലങ്ങള്‍ക്കും സംഭവിക്കാന്‍ പോകുന്നത്. ആസ്ട്രോയ്ഡിന്റെ ആഘാതത്താല്‍ ഭൂമിയുടെ ഒരു ഭാഗം തളര്‍ന്ന് പോവാതിരിക്കാന്‍ ലോകം മിഴി നട്ടിരിക്കുന്നു .
ഭൂമിയില്‍ നിന്നും വെറും 2,000,000 കിലോമീറ്റര്‍ അകലത്ത് കൂടിയാണ് ഈ ആസ്ട്രോയ്ഡ് നീങ്ങുന്നതെന്നാണ് മുന്നറിയിപ്പ്. സ്പേസ് ടേമുകളുടെ അടിസ്ഥാനത്തില്‍ പരിഗണിച്ചാല്‍ ഭൂമിക്ക് വളരെ അടുത്ത് കൂടിയായിരിക്കും ഈ ഭീമന്‍ ഉല്‍ക്കയുടെ നീക്കം. മണിക്കൂറില്‍ 7300 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ഭൂമിയിലെ ഏറ്റവും വേഗത കൂടിയ വിമാനമായ ഹൈപ്പര്‍സോണിക്ക് നോര്‍ത്ത് അമേരിക്കന്‍ എക്സ്-15 വിമാനത്തേക്കാൾ അഞ്ചിരട്ടി വേഗതയിലാണ് പുതിയ ആസ്ട്രോയ്ഡ് സഞ്ചരിക്കുന്നതെന്നത് കടുത്ത ആശങ്കയാണ് ജനിപ്പിക്കുന്നത്. ആറ് മുതല്‍ 21 മീറ്റര്‍ വരെ വ്യാസമുള്ള 2017 വൈഡി7 ആസ്ട്രോയ്ഡിനെ ഡിസംബര്‍ 28നായിരുന്നു ആദ്യമായി അരിസോണയിലെ മൗണ്ട് ലെമന്‍ സര്‍വേക്ക് മുകളിലുള്ള ആകാശത്ത് കണ്ടെത്തിയിരുന്നതെന്ന് ആസ്ട്രോ വാച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ന് വന്നുകഴിഞ്ഞാൽ ഈ ആസ്ട്രോയ്ഡ് ഇനി ഭൂമിക്കടുത്ത് വരുന്നത് 2155 ജൂണ്‍ 16ന് ആയിരിക്കുമെന്നും പ്രവചനമുണ്ട്. അന്ന് ഭൂമിയില്‍ നിന്നും 26,900, 000 കിലോമീറ്റര്‍ അകലത്തിലായിരിക്കും ഇത് പറന്ന് നീങ്ങുന്നത്. ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലം 384,400 കിലോമീറ്ററെന്നറിയുമ്പോൾ ആണ് ഈ ആസ്ട്രോയ്ഡില്‍ നിന്നും ഭൂമിയിലേക്കുള്ള ദൂരം കണക്ക് കൂട്ടുന്നത് എളുപ്പമാകുന്നത്. ക്രിസ്മസ് ദിനത്തില്‍ മറ്റൊരു വലിയ ആസ്ട്രോയ്ഡ് കൂടി ഭൂമിക്കടുത്ത് കൂടി കടന്ന് പോകുന്നത് ശ്രദ്ധയില്‍ പെട്ടിരുന്നു. ഭൂമിക്കും ചന്ദ്രനും ഇടയിലൂടെ ഈ ആസ്ട്രോയ്ഡ് കടന്ന് പോയത് 224,000 കിലോമീറ്റര്‍ അകലത്ത് കൂടിയായിരുന്നു.
നിലവില്‍ ഒരു ആസ്ട്രോയ്ഡ് ഭൂമിക്ക് നേരെ കുതിച്ച് വന്നാല്‍ അതിനെ തടുക്കുന്നതിനുള്ള സംവിധാനങ്ങളൊന്നും നാസക്കില്ല. എന്നാല്‍ അതിന്റെ ആഘാതത്തില്‍ ഭൂമിയിലെ ജീവജാലങ്ങള്‍ക്ക് മേലുണ്ടാകുന്ന നാശങ്ങള്‍ കുറക്കുന്നതിനുള്ള സംവിധാനങ്ങള്‍ നാസ വികസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. ആസ്ട്രോയിഡ് പതിക്കുന്ന സ്ഥലം മുന്‍കൂട്ടി മനസിലാക്കി അവിടെ നിന്നും അതിന് തൊട്ടടുത്ത പ്രദേശങ്ങളില്‍ നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ സാധിക്കും. ഇത്തരം ഭീമന്‍ ഉല്‍ക്കകള്‍ ഭൂമിക്ക് നേരെ കുതിച്ച് വരുന്നത് മുന്‍കൂട്ടി അറിയാനുള്ള സംവിധാനങ്ങള്‍ അനുദിനം വികസിപ്പിച്ച് കൊണ്ടിരിക്കുന്നതിനാല്‍ അപകടത്തിന്റെ ആഘാതം പരമാവധി കുറക്കാന്‍ സാധിക്കുമെന്നാണ് നാസ പ്രതീക്ഷിക്കുന്നത്.
വംശനാശ ഭീഷണി നേരിടുന്ന അപൂര്‍വ ഇനം തിമിംഗലം കേരള തീരത്തേക്ക്. ഒമാനിലെ മസീറ ഉള്‍ക്കടലില്‍ നിന്നും യാത്രതുടങ്ങിയ ലുബന്‍ എന്ന് പേരുള്ള കൂറ്റന്‍ തിമിംഗലം ആലപ്പുഴ ഭാഗത്തേക്ക് നീങ്ങിയതായി റിപ്പോര്‍ട്ടുകള്‍. കരയില്‍ നിന്ന് 20 മുതല്‍ 30 കിലോമീറ്റര്‍ അകലെകൂടി സഞ്ചരിക്കുന്ന കൂറ്റന്‍ തിമിംഗലത്തെ രണ്ടു ദിവസത്തിനകം കൊല്ലം-തിരുവനന്തപുരം തീരങ്ങളില്‍ കാണാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്ര ലോകം.
എന്‍വയോണ്‍മെന്റ് സൊസൈറ്റി ഓഫ് ഒമാന്‍ ഉപഗ്രഹസഹായത്തോടെ ടാഗ് ചെയ്ത 14 ഭീമന്‍ തിമിംഗലങ്ങളില്‍ ഒന്നാണ് ലുബാന്‍. ഇക്കഴിഞ്ഞ ഡിസബംര്‍ 12നാണ് ഒമാനില്‍ നിന്നും ലുബാന്‍ യാത്ര തുടങ്ങുന്നത്. ഇതിനോടകം തന്നെ 1500 ഓളം കിലോമീറ്ററുകള്‍ താണ്ടിയാണ് ആദ്യം കൊച്ചി തീരത്തും പിന്നീട് ആലപ്പുഴ തീരത്തേക്കും നീങ്ങുന്നത്.
മാസിറ ഉള്‍ക്കടലില്‍ കഴിഞ്ഞ നവംബറിലാണ് ഈ പെണ്‍തിമിംഗിലത്തെ കണ്ടെത്തിയത്. പ്രതിവര്‍ഷം 25,000 കിലോമീറ്റര്‍ ദേശാടനം നടത്തുന്ന കൂനന്‍ തിമിംഗലങ്ങള്‍ ലോകത്തില്‍ ഏറ്റവുമധികം ദൂരം യാത്ര ചെയ്യുന്ന സസ്തനികള്‍ ആണ്. അറബിക്കടലില്‍ കാണുന്ന ജനിതകമായി ഏറെ വ്യത്യസ്തമായ ഈ തിമിംഗലങ്ങള്‍ ദേശാടനം നടത്തുന്നവയല്ലെന്നായിരുന്നു ഇതുവരെയുള്ള നിഗമനം. എന്നാല്‍ ഒമാനില്‍നിന്ന് യാത്രതുടങ്ങിയ ലുബാന്‍ 1500 കിലോമീറ്റര്‍ യാത്ര ചെയ്താണ് ഡിസംബര്‍ അവസാനവാരം ഗോവന്‍ തീരത്തെത്തിയത്.
ലൂബാന്റെ ഒപ്പം ഒരു കുഞ്ഞന്‍ തിമിംഗലവുമുണ്ടെന്നും സംശയിക്കുന്നു. അറബിയില്‍ കുന്തിരിക്കം ചെടിയുടെ പേരാണ് ലുബാന്‍. വാലിലെ ചെടിയുടെ മാതൃകയാണ് ഈ പേരിടാന്‍ കാരണം. പതിനാറ് മീറ്ററിലേറെയാണ് വലിപ്പം. കറുപ്പിലും ചാരനിറത്തിലുമുള്ള ശരീരത്തിന്റെ കീഴ്ഭാഗം വെള്ളനിറമാണ്. തലയ്ക്ക് മുകളിലും വളരെ നീണ്ട ‘കൈകളു’ടെ അരികുകളിലും കാണുന്ന മുഴകള്‍ ഇവയുടെ മാത്രം പ്രത്യേകത. 30-40 മിനിറ്റ് ഇടവേളയില്‍ വെള്ളത്തിന് മുകളിലെത്തുന്ന ഇവയുടെ വാലിന്റെ അറ്റവും വെള്ള നിറമാണ്. അറേബ്യന്‍ സീ വെയ്ല്‍ നെറ്റ്വര്‍ക്ക് പ്രതിനിധി ഡോ. ദീപാനി സുതാരിയ, കേരള സര്‍കലാശാല അക്വാട്ടിക് ബയോളജി അന്‍ഡ് ഫിഷറീസ് വിഭാഗം മേധാവി ഡോ. എ ബിജുകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ശാസ്ത്രസംഘം ലുബാനെ പിന്തുടരുകയാണ്. കോസ്റ്റ് ഗാര്‍ഡ്, മത്സ്യത്തൊഴിലാളികള്‍ തുടങ്ങിയവയുടെ സഹായത്തോടെ ലുബാന്റെ സാന്നിധ്യം രേഖപ്പെടുത്താനാണ് ശ്രമം.
വിദേശവിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ അവസരങ്ങളുടെ ജാലകം തുറന്ന് യുകെ ഇമിഗ്രേഷന്‍ നിയമത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്തുന്നു. പുതിയ ഇമിഗ്രേഷന്‍ നിയമങ്ങള്‍ ജനുവരി 11 മുതല്‍ പ്രാബല്യത്തില്‍ വരും. കോഴ്‌സ് പൂര്‍ത്തിയാക്കുമ്പോള്‍ തന്നെ ടിയര്‍ 2 വര്‍ക്ക് വിസയിലേക്ക് മാറാമെന്നതിനാല്‍ ഇത് ഒട്ടേറെ പേര്‍ക്ക് പ്രയോജനപ്രദമാകും. ബ്രക്‌സിറ്റിന് ശേഷം യൂറോപ്യന്‍ ജോലിക്കാരില്‍ നിന്നുമുള്ള മത്സരം കുറയുമെന്നതിനാല്‍ യുകെയില്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ലഭിക്കാനും പുതിയ മാറ്റങ്ങള്‍ വഴിയൊരുക്കും.
ജനുവരി 11 മുതല്‍ പുതിയ ഇമിഗ്രേഷന്‍ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടെ യുകെയില്‍ പഠിക്കാനെത്തുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ ഫലപ്രദമായ സൗകര്യങ്ങള്‍ ലഭ്യമാകും. പുതിയ നിയമങ്ങള്‍ അനുസരിച്ച് വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്‌സ് പൂര്‍ത്തിയാക്കുമ്പോള്‍ തന്നെ ടിയര്‍2- സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലേക്ക് മാറാം. നിലവില്‍ ഡിഗ്രി ലഭിച്ച ശേഷം മാത്രമേ ടിയര്‍ 2 വിസയ്ക്ക് അപേക്ഷിക്കാന്‍ കഴിയൂ. യുകെയില്‍ തുടരുമ്പോള്‍ പെട്ടെന്ന് തന്നെ ജോലി അന്വേഷിക്കാനുള്ള അവസരമാണ് ഇതോടെ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ തുറന്നുകിട്ടുന്നത്.
അതായത് ഒരു പിജി ഡിഗ്രി കോഴ്‌സിന് പഠിക്കുന്നവര്‍ക്ക് തീസിസ് മാര്‍ക്ക് ലഭിക്കുന്നത് വരെ അല്ലെങ്കില്‍ കോഴ്‌സ് പൂര്‍ത്തിയാക്കി ഡിഗ്രി ലഭിക്കുന്നത് വരെ കാത്തിരിക്കണമെന്ന നിബന്ധനയാണ് വഴിമാറുന്നത്. ഇതോടെ മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ടിയര്‍ 2 വിസയിലേക്ക് മാറാനുള്ള അവസരമാണ് കൈവരുന്നത്. ലണ്ടന്‍ മേയര്‍ സാദിഖ് ഖാനാണ് ഈ പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസയ്ക്ക് വേണ്ടി പ്രധാനമായും വാദിച്ചത്. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയുന്നത് പ്രതിസന്ധിയാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചിരുന്നു. ഗ്രാജുവേഷന് ശേഷം 12 മുതല്‍ 24 മാസം വരെ വിദ്യാര്‍ത്ഥികള്‍ക്ക് യുകെയില്‍ ജോലി ചെയ്യാന്‍ അനുമതി നല്‍കണമെന്നായിരുന്നു സാദിഖ് ഖാന്‍ ആവശ്യപ്പെട്ടത്.
എന്നാല്‍ തല്‍ക്കാലത്തേക്ക് ഇത്രയും അവസരങ്ങള്‍ യുകെ അനുവദിച്ചിട്ടില്ല. യുകെ യൂണിവേഴ്‌സിറ്റികളും, സര്‍ക്കാരും തമ്മിലുള്ള ചര്‍ച്ചകള്‍ക്കൊടുവിലാണ് മാറ്റങ്ങള്‍ നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. സ്റ്റുഡന്റ് വിസ എന്നറിയപ്പെടുന്ന ടിയര്‍4 വിസകള്‍ കോഴ്‌സ് കാലാവധിയും, അതിന് ശേഷം ഏതാനും മാസങ്ങളിലേക്കും മാത്രം അനുവദിക്കുന്നതിനാല്‍ യുകെയില്‍ ജോലി നേടാന്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് സാധിച്ചിരുന്നില്ല. 12 മാസത്തില്‍ അധികമുള്ള ദീര്‍ഘകാല കോഴ്‌സുകള്‍ക്ക് പലപ്പോഴും കോഴ്‌സ് കാലാവധിയേക്കാള്‍ 4 മാസം അധികം പ്രാബല്യമുള്ള വിസ മാത്രമാണ് അനുവദിക്കാറുള്ളത്. ഈ സമയം കൊണ്ട് ജോലി കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ സ്വരാജ്യത്തേക്ക് മടങ്ങേണ്ടതായി വരും.
ഇതോടെ നിലവില്‍ ടിയര്‍ 4 വിസയില്‍ നിന്നും ടിയര്‍ 2-വിലേക്ക് മാറാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. ഡിഗ്രി ലഭിക്കാത്തതും, സ്റ്റുഡന്റ് വിസ കാലാവധി അവസാനിക്കുന്നതും വിദ്യാര്‍ത്ഥികളെ യുകെയില്‍ നിന്നും അകറ്റിയിരുന്നു. കൂടാതെ ബ്രക്‌സിറ്റിന്റെ പ്രത്യാഘാതം ഏത് തരത്തിലാകും വിദേശ വിദ്യാര്‍ത്ഥികളുടെ വര്‍ക്ക് വിസയെ ബാധിക്കുകയെന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ നിരീക്ഷിക്കണമെന്നാണ് വിദഗ്ധര്‍ ഉപദേശിക്കുന്നത്. ബ്രക്‌സിറ്റിന് ശേഷം യൂറോപ്യന്‍ ജോലിക്കാരില്‍ നിന്നുമുള്ള മത്സരം കുറയുമെന്നതിനാല്‍ യുകെയില്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ജോലി നേടാനുള്ള അവസരം വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷ.
ഒരു ജീവിതകാലമത്രയും വെള്ളത്തില്‍ ജീവിക്കുന്ന മനുഷ്യരെ കുറിച്ച് കേട്ടിട്ടുണ്ടോ ? കേള്‍ക്കുമ്പോള്‍ ഒരു പക്ഷെ വിശ്വസിക്കാന്‍ കഴിഞ്ഞില്ലെങ്കിലും സംഭവം സത്യമാണ്. ഫിലിപ്പീന്‍സ് എന്ന രാജ്യത്തെ ബജാവോസ് എന്നറിയപ്പെടുന്ന ഒരു ഗോത്രത്തിലെ മനുഷ്യരാണ് ആയുഷ്‌ക്കാലം ജലത്തിന് മുകളില്‍ ജീവിക്കുന്നത്.
ജീവിതകാലം മുഴുവന്‍ വെള്ളത്തില്‍ കഴിയുന്നവരാണ് ഫിലിപ്പീന്‍സിലെ ബജാവോ വംശം. നിങ്ങള്‍ക്കിത് ചിന്തിക്കാന്‍ കഴിയുമോ? കെട്ടുവള്ളം പോലുള്ള ബോട്ടിലാണ് ഇവരുടെ താമസം. ചില വിശേഷ സമയങ്ങളില്‍ മാത്രമേ ഇവരെ കരയില്‍ കാണൂ.. നിപ്പാ മരത്തിന്റെ ഇലകള്‍ കൊണ്ടാണ് ബോട്ടിന്റെ മേല്‍ക്കൂര ഉണ്ടാക്കുക. ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ള കലണ്ടറാണ് ഇവര്‍ ഉപയോഗിക്കുക.
ഇവരുടെ ജീവിതരീതികള്‍ തന്നെ വ്യത്യസ്തമാണ്. മരിച്ചയാളുകളുടെ എല്ലുകള്‍ വരെ ഇവര്‍ സൂക്ഷിച്ചുവെക്കും. ഇതിനുശേഷം ശവകുടീരം ഇടയ്ക്കിടെ സന്ദര്‍ശിക്കും. മരിച്ചവരുടെ ബന്ധുക്കള്‍ ശരിയായി വിലപിച്ചില്ലെങ്കില്‍ മരിച്ചയാളുടെ ആത്മാവ് ദേഹത്ത് കയറുമെന്നാണ് ഇവര്‍ വിശ്വസിക്കുന്നത്. പിടിക്കുന്ന മീന്‍ നല്‍കി കരയില്‍നിന്ന് ധാന്യങ്ങളും മറ്റും വാങ്ങും. മീന്‍ പിടിക്കുക എന്നതാണ് ഇവരുടെ പ്രധാന ജോലി. അടിയൊഴുക്കുള്ള കടലില്‍ പോകാന്‍ ഇവര്‍ക്ക് യാതൊരു പേടിയുമില്ല.
കടലിന്റെ ഓരോ ഭാഗത്തിനും ബജാവോക്കാര്‍ക്ക് പേരുണ്ട്. സ്രാവുകളെയെല്ലാം നിഷ്പ്രയാസം പിടികൂടും. ഇവരുടെ വിവാഹ ചടങ്ങളുകള്‍ക്ക് ഒട്ടേറെ പ്രത്യേകതകളുണ്ട്. മുഖത്ത് അരിപൊടിയും ചുണ്ടില്‍ ചായവും പൂശിയാണ് വധുവിനെ അലങ്കരിക്കുക.