നിപ വൈറസ് ബാധിച്ച് മരിച്ച 12കാരന്റെ വീട്ടില്‍ കേന്ദ്രസംഘം എത്തി. മരിച്ച 12കാരന്‍ റമ്പൂട്ടാന്‍ കഴിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. നിപ ബാധിച്ച് ഇതിന്റെ പശ്ചാത്തലത്തില്‍ റമ്പൂട്ടാന്‍ പഴത്തിന്റെ സാമ്പിളുകള്‍ കേന്ദ്രസംഘം ശേഖരിച്ചു. ഇത് വവ്വാലുകള്‍ എത്തുന്ന ഇടമാണോയെന്ന് പരിശോധിക്കും. വൈറസ് ബാധ വവ്വാലുകളില്‍ നിന്ന് ഏറ്റതാണോ എന്ന് തിരിച്ചറിയുന്നതിനാണിത്.
കേന്ദ്രസംഘത്തിലെ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ വിഭാഗത്തിലുള്ള ഡോക്ടര്‍മാരാണ് പ്രദേശത്ത് സന്ദര്‍ശനം നടത്തിയത്. കുട്ടികളുടെ മാതാപിതാക്കളും അടുത്ത ബന്ധുക്കളും ഉള്‍പ്പെടെയുള്ളവരെ കണ്ട് സംസാരിച്ചു. ശേഷം കുട്ടി കഴിച്ച ഭക്ഷണം, ഇടപെട്ടിട്ടുള്ള മൃഗങ്ങള്‍ തുടങ്ങിയവക്കുറിച്ചൊക്കെ സംഘം ചോദിച്ചറിഞ്ഞു.
എല്ലാവരോടും കര്‍ശനമായ ജാഗ്രത പുലര്‍ത്തണമെന്നും സമാനലക്ഷണം ഉണ്ടെങ്കില്‍ എത്രയും പെട്ടെന്ന് ആരോഗ്യപ്രവര്‍ത്തകരെ വിവരമറിയിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. വീടുകളിലും പരിസരങ്ങളിലും പാലിക്കേണ്ട പ്രോട്ടോക്കോള്‍ സംബന്ധിച്ചും തുടര്‍ന്ന് എടുക്കേണ്ട നടപടികള്‍ സംബന്ധിച്ചും കേന്ദ്രസംഘം നേരിട്ട് പ്രദേശവാസികള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി.
മരിച്ച കുട്ടിയുടെ വീടിന്റെ മൂന്ന് കിലോമീറ്റര്‍ പരിധിയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ പ്രദേശങ്ങളെ ഉള്‍പ്പെടുത്തി ചാത്തമംഗലം പഞ്ചായത്തിലെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവ് കണ്ടെയിന്റ്മെന്റ് സോണാക്കി.
യുകെയിൽ ശൈത്യകാലത്തെ ലോക്ക്ഡൗൺ ഒഴിവാക്കാൻ വാക്സിൻ പാസ്പോർട്ട് അവതരിപ്പിച്ചേക്കും. കൂടുതൽ ആളുകൾ കൂടിച്ചേരുന്ന വലിയ വേദികളിലാണ് വാക്സിൻ പാസ്പോർട്ട് നിർബന്ധമാക്കാൻ സാധ്യതയെന്ന് സ്കൈ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ചെറിയ ഇടവേളകളിൽ ബിസിനസുകൾ തുടർച്ചയായി തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കാനാണ് വാക്സിൻ പാസ്പോർട്ട് കൊണ്ടു വരാൻ സർക്കാർ ആഗ്രഹിക്കുന്നത്.
അതേസമയം 12 മുതൽ 15 വയസ്സുവരെയുള്ള എല്ലാവർക്കും കോവിഡ് വാക്സിൻ നൽകണോ എന്ന കാര്യത്തിൽ സർക്കാർ ഇനിയും തീരുമാനമെടുത്തിട്ടില്ല. ഇതിന് രക്ഷിതാക്കളുടെ സമ്മതം ആവശ്യമാണെന്ന് വാക്സിൻ മന്ത്രി നാദിം സഹാവി പറഞ്ഞു. ചെറുപ്പക്കാരുടെ കുത്തിവയ്പ്പിനെ പിന്തുണയ്ക്കുന്നതിനെതിരെ വാക്സിനേഷനും പ്രതിരോധ കുത്തിവയ്പ്പിനുമുള്ള സംയുക്ത സമിതി (JCVI) നിലപാടെടുത്തതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
കോവിഡ് 12 നും 15നുമിടയിൽ പ്രായമുള്ളവർക്ക് വളരെ കുറഞ്ഞ അപകട സാധ്യതയാണ് ഉണ്ടാക്കുന്നത്. അതിനാൽ ആരോഗ്യപരമായ കാരണങ്ങളാൽ മാത്രം ഈ വിഭാഗക്കാരുടെ വാക്സിനേഷനെ പിന്തുണക്കില്ല എന്നാണ് JCVI നിലപാട്. അതേസമയം യുകെയിലെ ചീഫ് മെഡിക്കൽ ഓഫീസർമാർ സ്കൂളുകളിലെ ആബ്സെൻസ് കു റയ്ക്ക്കാൻ ഈ നീക്കത്തിന് കഴിയുമോ എന്നും പരിശോധിക്കുന്നുണ്ട്.
അതിനിടെ 2021 ആദ്യ പകുതിയിൽ പ്രതിദിനം ഏകദേശം 50 സ്റ്റോറുകൾ യുകെയിലുടനീളം അടച്ചുപൂട്ടിയതായി ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ലോക്കൽ ഡാറ്റ കമ്പനിയിൽ നിന്നുള്ള കണക്കുകൾ പ്രകാരം റീട്ടെയിൽ പാർക്കുകളിലും ഷോപ്പിംഗ് സെന്ററുകളിലുമെല്ലാമായി 8,739 ഔട്ട്‌ലെറ്റുകൾ ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ വ്യാപാരം അവസാനിപ്പിച്ചു. എന്നാൽ ഇതേ കാലയളവിൽ 3,488 എണ്ണം പുതുതായി തുറക്കുകയും ചെയ്തിട്ടുണ്ട്. അതായത് 5,251 ഷോപ്പുകളാണ് ഈ കാലയളവിൽ കോവിഡ് പ്രതിസന്ധി നേരിടാനാവാതെ അടച്ചുപൂട്ടിയതെന്ന് ചുരുക്കം.
ചാത്തമംഗലത്ത് നിപ ബാധിച്ച് മരിച്ച 12-കാരന്റെ മാതാവിനും രോഗലക്ഷണം. നേരിയ പനിയാണ് ഇവര്‍ക്കുള്ളത്. ഇവരുമായി സമ്പര്‍ക്കത്തിലുള്ള 20 പേരുടെയും സാമ്പിള്‍ പരിശോധിക്കും.
പ്രാഥമിക സമ്പർക്കമുള്ള ഇവര്‍ ഹൈ റിസ്‌ക് വിഭാഗത്തിലാണ്. സര്‍വൈലന്‍സ് ടീം ഇവരെ നിരീക്ഷിക്കുന്നുണ്ട്. അവര്‍ ഉള്‍പ്പെടെയുള്ളവരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയാണെന്നും കോഴിക്കോട് ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം ആരോഗ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
വൈറസ് റിപ്പോര്‍ട്ട് ചെയ്തതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ മന്ത്രിമാരായ എ.കെ. ശശീന്ദ്രന്‍, പി.എ. മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ കോഴിക്കോട്ടെത്തി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്.
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് കോഴിക്കോട്ട് നടത്തി വരുന്നത്. വൈറസ് റിപ്പോര്‍ട്ട് ചെയ്ത ഇന്നലെ രാത്രി തന്നെ ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചെർന്ന് ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ 16 കമ്മിറ്റികള്‍ രൂപീകരിച്ചു. കോണ്ടാക്ട് ട്രെയ്‌സിംഗ്, കമ്മ്യൂണിറ്റി സര്‍വയലന്‍സ്, ഡേറ്റ അനാലിസിസ് തുടങ്ങിയവയാണ് ഈ കമ്മിറ്റികളുടെ ദൗത്യം.
മെഡിക്കല്‍ കോളേജിലെ പേ വാര്‍ഡ് ബ്ലോക്ക് നിപ ചികിത്സയ്ക്കും ഐസൊലേഷനുമായി സജ്ജമാക്കി. നിപ രോഗികള്‍ക്ക് മാത്രമായി നെഗറ്റീവ് പ്രഷര്‍ ഐസിയുവും സജ്ജമാക്കി. 188 പേരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി. അതില്‍ 20 പേര്‍ ഹൈ റിസ്‌കാണ്. ഇതോടൊപ്പം റൂട്ട് മാപ്പും തയ്യാറാക്കി. ഹൈ റിസ്‌കിലുള്ളവരെ മെഡിക്കല്‍ കോളേജ് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി.
നിപ പരിശോധന കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തന്നെ ചെയ്യാനുള്ള സൗകര്യമൊരുക്കാന്‍ നടപടി സ്വീകരിച്ചു. എന്‍ഐവി പൂനയുമായി സഹകരിച്ച് പോയിന്റ് ഓഫ് കെയർ ടെസ്റ്റിംഗ് അവിടെ നടത്തും. അത് ഒരിക്കല്‍ കൂടി സ്ഥിരീകരിക്കാന്‍ എന്‍ഐവി പൂനയിലേക്ക് അയയ്ക്കും. 12 മണിക്കൂറിനുള്ളില്‍ പരിശോധനാ ഫലം അറിയിക്കുന്നതാണ്.
മരുന്ന് ലഭ്യതയും സുരക്ഷാ സാമഗ്രികളും ഉറപ്പാക്കി. മോണോക്ലോണല്‍ ആന്റിബോഡി ആസ്‌ട്രേലിയയില്‍ നിന്നും ഐസിഎംആര്‍ ഏഴ് ദിവസത്തിനുള്ളില്‍ എത്തിക്കുമെന്ന് ഉറപ്പ് നല്‍കി.
നിപ വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ ഊര്‍ജിത ശ്രമം നടക്കുന്നുണ്ട്. സ്വകാര്യ ആശുപത്രികളുമായും ചര്‍ച്ച നടത്തി. അസ്വാഭാവികമായ പനി, അസ്വാഭാവിക മരണങ്ങള്‍ എന്നിവ ഉണ്ടായാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ എല്ലാ ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡേറ്റ പെട്ടന്ന് കൈമാറാനായി പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്കപ്പട്ടിക വിപുലപ്പെടാനുള്ള സാധ്യതയുണ്ടെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.
നിപ ചികിത്സക്കായി പരിശീലനം ലഭിച്ച ആരോഗ്യപ്രവര്‍ത്തകര്‍ തന്നെയാകും ചികിത്സക്കായി ഉണ്ടാകുക. അസാധാരണമായ പനി, മരണം എന്നിവ വരുംദിവസങ്ങളില്‍ ശ്രദ്ധയില്‍പ്പെട്ടാലോ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായിട്ടുണ്ടെങ്കിലോ ആരോഗ്യവകുപ്പിനെ അറിയിക്കണം എന്ന് സ്വകാര്യ ആശുപത്രികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നിപ ബാധിച്ച് മരിച്ച കുട്ടിയുടെ റൂട്ട് മാപ്പ് ജില്ലാഭരണകൂടം തയ്യാറാക്കി. ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 1 തിയ്യതി വരെയുള്ള ദിവസങ്ങളിലെ കുട്ടിയുടെ റൂട്ട് മാപ്പാണ് പുറത്തുവിട്ടത്.
ഓഗസ്റ്റ് 27 ന് അയൽവാസികളായ കുട്ടികൾക്ക് ഒപ്പം കളിച്ചു. ഓഗസ്റ്റ് 29 ന് രാവിലെ 8. 30 മുതൽ 8. 45 വരെ എരഞ്ഞിമാവിലെ ഡോ. മുഹമ്മദ്സ് സെൻട്രൽ എന്ന സ്വകാര്യ ക്ലിനിക്കിൽ ചികിത്സക്ക് എത്തി. ഓഗസ്റ്റ് 31 ന് മുക്കം, ഓമശേരി എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ ഓട്ടോയിൽ ചികിത്സക്ക് എത്തി.
ഉച്ചക്ക് മെഡിക്കൽ കോളേജിൽ എത്തി. അവിടെ നിന്നും സെപ്തബർ 1 ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി. പിന്നീടുള്ള ദിവസങ്ങളിൽ അവിടെ തുടർന്നു.
യുകെയിൽ 970,000 ആളുകൾ ലോംഗ് കോവിഡ് അനുഭവിക്കുന്നതായി കണക്കുകൾ. 2021 ഓഗസ്റ്റ് 1 വരെയുള്ള നാല് ആഴ്ചകളിൽ യുകെയിൽ 970,000 ആളുകൾ ലോംഗ് കോവിഡ് ലക്ഷണങ്ങൾ അനുഭവിക്കുന്നതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് (ഒഎൻഎസ്) അറിയിച്ചു.
ഇത് ജനസംഖ്യയുടെ 1.5% വരും. ആദ്യത്തെ കോവിഡ് ബാധയ്ക്ക് ശേഷം നാലാഴ്ചയിൽ ഏറെ ഇക്കൂട്ടരിൽ രോഗലക്ഷണങ്ങൾ നിലനിൽക്കുന്നതായി ഒഎൻഎസ് വ്യക്തമാക്കുന്നു. ഇതിൽ 817,000 (84%) പേർക്ക് 12 ആഴ്ച മുമ്പ് കോവിഡ് സ്ഥിരീകരിച്ചിരുന്നു. 40% പേർക്ക്, 384,000, കുറഞ്ഞത് ഒരു വർഷം മുമ്പ് കോവിഡ് ബാധിച്ചതാണ്.
66% വരുന്ന 643,000 ആളുകളിൽ രോഗലക്ഷണങ്ങൾ അവരുടെ ദൈനംദിന പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചതായി ഒഎൻഎസ് പറഞ്ഞു, അതേസമയം 19% വരുന്ന 188,000 പേർ അവരുടെ ദൈനംദിന പ്രവർത്തനങ്ങൾ “വളരെയധികം പരിമിതപ്പെടുത്തിയാണ് മുന്നോട്ട് പോയത്.
58% പേരിലും ക്ഷീണം ഏറ്റവും സാധാരണമായ ലക്ഷണമാണ്. ശ്വാസംമുട്ടൽ (42%), പേശി വേദന (32%), ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട് (31%) എന്നിങ്ങനെയാണ് മറ്റ് ലക്ഷണങ്ങളുടെ സാന്നിധ്യം. 35-നും 69-നും ഇടയിൽ പ്രായമുള്ളവർ, സ്ത്രീകൾ, ഏറ്റവും പിന്നോക്കാവസ്ഥയുള്ള പ്രദേശങ്ങളിലെ താമസക്കാർ, ആരോഗ്യ, സാമൂഹിക പരിപാലന തൊഴിലാളികൾ എന്നിവർക്കിടയിലാണ് ലോംഗ് കോവിഡ് ലക്ഷണങ്ങൾ കൂടുതലെന്നും ഒഎൻഎസ് വ്യക്തമാക്കി.
വ്യാപന ശേഷിയും പ്രതിരോധ ശേഷിയും കൂടിയ പുതിയ കോവിഡ് വകഭേദം ദക്ഷിണാഫ്രിക്ക അടക്കം ഏഴ് രാജ്യങ്ങളില്‍ കണ്ടെത്തിയ പശ്ചാത്തലത്തില്‍ വിമാനത്താവളങ്ങളില്‍ കൂടുതല്‍ പരിശോധന നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ദക്ഷിണാഫ്രിക്ക ഉള്‍പ്പടെ എട്ട് രാജ്യങ്ങളില്‍ നിന്ന് വരുന്നവരെ പ്രത്യേകം നിരീക്ഷിക്കും.
പുതിയ സി.1.2 വകഭേദം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. 60 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷന്‍ ഉടനെ പൂര്‍ത്തിയാക്കാനും നിര്‍ദേശം നല്‍കി.
അതിവേഗം പടരാന്‍ ശേഷിയുള്ള സി.1.2 വൈറസിനെ മേയ് മാസത്തില്‍ ദക്ഷിണാഫ്രിക്കയിലാണ് ആദ്യം കണ്ടെത്തിയത്. പിന്നീട് ന്യുസിലാന്‍ഡ്, പോര്‍ച്ചുഗല്‍ അടക്കം ഏഴു രാജ്യങ്ങളില്‍ കൂടി കണ്ടെത്തി. ഇതുവരെ തിരിച്ചറിഞ്ഞവയില്‍ ഏറ്റവുമധികം ജനിതക വ്യതിയാനം വന്ന വകഭേദം ആണിത്. 2019 ല്‍ വുഹാനില്‍ കണ്ടെത്തിയ ആദ്യ വൈറസില്‍നിന്ന് ഏറെ വ്യത്യസ്തമാണെന്നും ഗവേഷകര്‍ പറയുന്നു.
വരും ആഴ്ചകളില്‍ ഈ വൈറസിന് കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടാകാം. അങ്ങനെ വന്നാല്‍ വാക്‌സിന്‍കൊണ്ട് ഒരാള്‍ ആര്‍ജിക്കുന്ന പ്രതിരോധ ശേഷിയെ പൂര്‍ണമായി മറികടക്കാന്‍ കഴിയുന്ന ശക്തി ഈ വൈറസ് കൈവരിച്ചേക്കും. അതിനാല്‍ ഈ വകഭേദത്തെപ്പറ്റി കൂടുതല്‍ ഗവേഷണങ്ങള്‍ ആവശ്യമാണെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. ഇതുവരെ ഇന്ത്യയില്‍ സി.1.2 റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അതിനിടെ കേരളത്തില്‍ ജനസംഖ്യാ അടിസ്ഥാനത്തിലുള്ള പ്രതിവാര രോഗ നിരക്ക് (ഐപിആര്‍) ഏഴില്‍ കൂടുതലുള്ള തദ്ദേശ സ്ഥാപനങ്ങളുടെ പട്ടിക ദുരന്ത നിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ചു. ഇവിടങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി.
296 തദ്ദേശ സ്ഥാപനങ്ങളിലെ 4155 വാര്‍ഡുകളിലാണ് ഐപിആര്‍ നിരക്ക് ഏഴില്‍ കൂടുതലുള്ളത്. എറണാകുളത്താണ് കൂടുതല്‍ തദ്ദേശ സ്ഥാപനങ്ങള്‍. ഇവിടെ 52 തദ്ദേസ സ്ഥാപനങ്ങളില്‍ 742 വാര്‍ഡുകളിലാണ് നിയന്ത്രണം.
ശൈത്യകാലത്ത് മറ്റൊരു തരംഗം മുന്നിൽ കണ്ട് പ്രായമായവർക്കും മറ്റുരോഗങ്ങൾ അലട്ടുന്നവർക്കുമെല്ലാം ബൂസ്റ്റർ ഡോസ് നൽകി കൂടുതൽ സുരക്ഷിതരാക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി കൂടുതൽ വാക്സീൻ ശേഖരിച്ച് കരുതലെടുക്കാൻ സർക്കാർ നടപടി തുടങ്ങി.
ഫൈസർ, ആസ്ട്രാസെനെക്ക വാക്സിനുകളുടെ രണ്ട് ഡോസു എടുത്തവരുക്കുള്ള സംരക്ഷണം ആറ് മാസത്തിനകം കു റയുന്നതായി ബ്രിട്ടനിൽ പഠനം. ശൈത്യകാലത്ത് “ഏറ്റവും മോശമായ സാഹചര്യത്തിൽ” പ്രായമായവർക്കും ആരോഗ്യ പ്രവർത്തകർക്കും വാക്സിൻ നൽകുന്ന സംരക്ഷണം 50% ൽ താഴെയാകുമെന്നും പഠനത്തിൽ കണ്ടെത്തി.
ഫൈസർ-ബയോഎൻടെക് വാക്സിൻ രണ്ടാമത്തെ ഡോസ് എടുത്ത് ഒരു മാസത്തിനുശേഷം കൊറോണ വൈറസ് അണുബാധ തടയുന്നതിൽ 88% ഫലപ്രദമാണ്. എന്നാൽ അഞ്ച് മുതൽ ആറ് മാസം വരെ കഴിയുന്നതോടെ സംരക്ഷണം 74% ആയി കുറഞ്ഞതായാണ് കണ്ടെത്തൽ. വാക്സിൻ സ്വീകരിച്ച് നാല് മാസത്തിനുള്ളിൽ 14 ശതമാനത്തിൻ്റെ കുറവാണ് രേഖപ്പെടുത്തിയത്.
അതേസമയം ഓക്സ്ഫോർഡ്-ആസ്ട്രാസെനെക്ക വാക്സിൻ്റെ രണ്ടാമത്തെ ഡോസ് എടുത്ത് ഒരു മാസത്തിനുശേഷം സംരക്ഷണം 77% ആയി കുറഞ്ഞു. നാലോ അഞ്ചോ മാസങ്ങൾക്ക് ശേഷം ഇത് 67% ആയി കുറഞ്ഞപ്പോൾ മൂന്ന് മാസത്തിനുള്ളിൽ സംരക്ഷണത്തിൽ 10 ശതമാനത്തിൻ്റെ കുറവും രേഖപ്പെടുത്തി.
35 മില്യൺ ഡോസ് ഫൈസർ വാക്സീൻ അധികമായി വാങ്ങാൻ ബ്രിട്ടൻ ഓർഡർ നൽകിയതായി ആരോഗ്യ സെക്രട്ടറി സാജിദ് ജാവേദ് വ്യക്തമാക്കി. ഇതുവരെ എട്ട് വ്യത്യസ്ത ബ്രാൻഡുകളിലുള്ള 540 മില്യൺ കോവിഡ് ഡോസുകളാണ് വിവിധ കമ്പനികളിൽനിന്നും ബ്രിട്ടൻ വാങ്ങിയത്.
50 വയസിനു മുകളിലുള്ളവർക്ക് സെപ്റ്റംബർ മുതൽ ആവശ്യമെങ്കിൽ മൂന്നാം ഡോസ് ബുസ്റ്റർ ഡോസ് വാക്സീൻ നൽകാമെന്ന് ജോയിന്റെ കമ്മിറ്റി ഓൺ വാക്സിനേഷൻ ആൻഡ് ഇമ്മ്യുണൈസേഷൻ കഴിഞ്ഞമാസം യോഗം ചേർന്ന് സർക്കാരിനോട് നിർദേശിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ വാക്സീൻ കമ്മിറ്റി അന്തിമ തീരുമാനം എടുത്തിട്ടില്ല. എപ്പോൾ അനുകൂല തീരുമാനം ഉണ്ടായാലും വാക്സിന് ക്ഷാമം ഉണ്ടാകാതിരിക്കാനാണ് 35 മില്യൺ ഫൈസർ വാസ്കീൻ കൂടി അധികമായി വാങ്ങുന്നത്.
ആദ്യ രണ്ടുഡോസ് നൽകുന്ന സുരക്ഷിതത്വം എത്രനാൾ നീളുമെന്ന പഠനറിപ്പോർട്ടുകൾ പരിശോധിച്ചാകും ബൂസ്റ്ററിന്റെ കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുക. സ്വന്തമായി വാക്സീൻ നിർമിച്ചും വാക്സിനേഷൻ ആദ്യം ആരംഭിച്ചും കോവിഡിനെ ഒരു പരിധിവരെ തുരത്തിയ ബ്രിട്ടൻ തന്നെ ബൂസ്റ്റർ ഡോസിന്റെ കാര്യത്തിലും ആദ്യം……
കുട്ടികള്‍ക്കുള്ള ആദ്യ കോവിഡ് വാക്സിന് അനുമതി. പ്രമുഖ മരുന്ന് കമ്പനിയായ സൈഡസ് കാഡിലയുടെ കോവിഡ് വാക്‌സിനാണ് അനുമതി ലഭിച്ചത്.
സൂചി രഹിത വാക്‌സിന്‍ മൂന്ന് ഡോസ് എടുക്കണം. ജെറ്റ് ഇന്‍ജെക്ടര്‍ ഉപയോഗിച്ചാണ് കുത്തിവയ്പ്. 66.66 ശതമാനമാണ് ഇതിന്റെ ഫലപ്രാപ്തി. മൂന്ന് ഡോസുള്ള വാക്‌സിന് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കാന്‍ ഡ്രഗ്‌സ് കണ്‍ട്രോളറുടെ കീഴിലുള്ള വിദഗ്ധ സമിതിയാണ് ശുപാര്‍ശ നല്‍കിയിരുന്നു.
സൈക്കോവ് ഡിയുടെ രണ്ടാം ഡോസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ കൈമാറാന്‍ സൈഡസ് കാഡിലയ്ക്ക് വിദഗ്ധ സമിതി നിര്‍ദേശം നല്‍കി. അവസാനഘട്ട പരീക്ഷണത്തില്‍ 66.6 ശതമാനം ഫലപ്രാപ്തിയാണ് സൈക്കോവ് ഡി കാണിച്ചത്. 28,000 പേരിലാണ് പരീക്ഷണം നടത്തിയത്. ഡ്രഗ്‌സ് കണ്‍ട്രോളറുടെ അംഗീകാരം ലഭിച്ചാല്‍ രാജ്യത്ത് വാക്‌സിന്‍ വിതരണത്തിന് അനുമതി ലഭിക്കുന്ന ആറാമത്തെ വാക്‌സിനാവും സൈക്കോവ് ഡി.
നിലവില്‍ കോവാക്‌സിന്‍, കോവിഷീല്‍ഡ്, മോഡേണ, സ്പുട്‌നിക് , ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്നി വാക്‌സിനുകള്‍ക്കാണ് അംഗീകാരം ലഭിച്ചത്.
ഡോക്ടർ എ. സി. രാജീവ് കുമാർ
സമൃദ്ധിയുടെയും ആമോദത്തിന്റെയും നാളുകളായാണ് ഓണം മലയാള മനസ്സിൽ നിറഞ്ഞു നിൽക്കുക. വിഭവ സമൃദ്ധ സദ്യയുടെ പര്യായം ആയും മാറുന്നു. സുഖ സന്തോഷങ്ങൾ തേടുന്ന മനുഷ്യ മനസ്സിൽ പുളകം ചാർത്തുന്ന ഉത്സവ ആഘോഷമായി ഓണം സർവ്വരും ഉൾക്കൊള്ളുന്നു.
കഷ്ടനഷ്ടങ്ങളുടെ ഇക്കാലത്ത് ഒരോണം കൂടെ എത്തിക്കഴിഞ്ഞു. പ്രകൃതിയുടെ കരുതലും കാവലുമായ ഓണ സദ്യ തന്നല്ലേ ഇത്തവണയും. സദ്യയും ഉല്ലാസ തികവ് നൽകുന്ന ഓണ കളികൾ ആയുരാരോഗ്യ സൗഖ്യത്തിന് ഒഴിവാക്കാൻ ആവാത്ത വ്യായാമത്തിന്റെ അനിവാര്യത ഓർമിപ്പിക്കുന്നു.
ആനുകാലിക ആരോഗ്യ പ്രതിസന്ധി മറികടക്കാൻ പര്യാപ്തമായ വിഭവങ്ങൾ ആണല്ലോ സദ്യയിലുള്ളത്. മനുഷ്യാരോഗ്യം നിലനിർത്തുവാൻ ആവശ്യമായ ഭക്ഷ്യ പോഷകങ്ങളും ധാതു ലവണങ്ങളും നിറയെ ഉള്ള സസ്യ സമ്പത്ത് ഏറെ ഉപയോഗപ്പെടുത്തുന്ന സദ്യവിഭവങ്ങൾ തൂശനിലയിൽ ഒരു പാതി ആരോഗ്യ രക്ഷാകരമായ ഉപദംശങ്ങൾ -കൂട്ടാൻ – മറു പാതിയിൽ ഊർജദായകമായ അന്നവും. ഇലയിലുതിരുന്ന സസ്യ സമ്പത്തും.
ഒരറ്റത്തു നിന്നും നോക്കിയാൽ നൂറു കറിയുടെ ഗുണമാർന്ന ഇഞ്ചിക്കറി. പരിപ്പ്കറി, സാമ്പാർ ,പ്രഥമൻ, കാളൻ, രസം, മോര് ഇവ ഓരോന്നും മാറി മാറി ഉപയോഗിക്കുമ്പോൾ ഇഞ്ചി തൊട്ട് തുടങ്ങണമെന്നാണ് ചട്ടം. വിശപ്പിനും ദഹനശക്തിക്കും രോഗ പ്രതിരോധത്തിനും ഉള്ള ഇഞ്ചിയുടെ ഗുണമേന്മകൾ ആഹാരത്തിലൂടെ. ഇക്കാലത്തെ രോഗം തടയാനും. മാങ്ങാ അച്ചാർ വലുതും ചെറുതും ആയ നാരങ്ങയുടെ കറിയിലൂടെ രോഗപ്രതിരോധത്തിന് ജീവകം സി യുടെ ലഭ്യതയും. പാവക്ക വെള്ളരിക്ക കൈതച്ചക്ക കൊണ്ടുള്ള പച്ചടി കിച്ചടികൾ തൊട്ടു കൂട്ടി എരിവിന് ഒരു തടയിടാം. വൻപയർ ചെറുചേമ്പ് തേങ്ങാപ്പാൽ കൊണ്ടുള്ള ഓലൻ പ്രമേഹ രോഗത്തിന് ഗുണകരമായ മത്തങ്ങാ എരിശ്ശേരി, കാരറ്റ്, കാബേജ്, പപ്പായ തോരൻ രോഗങ്ങളകറ്റാൻ മുൻ നിരയിലുള്ളവയല്ലേ. ആർക്കും ഏത് കാലത്തും ഉപയോഗിക്കാവുന്ന ചേന മെഴുക്ക് പുരട്ടി. ലോകം അംഗീകരിക്കുന്ന ഹോട്ട് ആൻഡ് സൗർ സുപ്പ് പച്ചക്കറികളുടെ നിരുപമ സംയോജനം അല്ലേ സാമ്പാർ. മിക്സഡ് വെജിറ്റബിൾ ആയ അവിയൽ ബോയിൽഡ് വെജിറ്റബിൾ പോലെ സമ്പുഷ്ടം. ഊണിന് ഒഴിവാക്കാനാവാത്ത മോര് കറി കാളൻ പുളിശ്ശേരി, പച്ചമോര് മോരൊഴിച്ചുണരുത് എന്ന ചൊല്ലിന് അന്വർത്തമാക്കും. ഇന്നത്തെ സൂപ്പ് ഉപയോഗത്തിന് സമാനമായി പരിപ്പ് കറിയൊഴിച്ച് നെയ്യും പപ്പടവും കൂട്ടി ഊണ് തുടങ്ങാൻ മറക്കണ്ട. അനുപാനമെന്നത് തൃപ്തിയും കഴിച്ച ആഹാരം ദഹിക്കാനും നന്നായി ആഗീരണം ചെയ്യാനും ഊർജദായകവും ആകുന്നു. ചുക്ക് വെള്ളം, ജീരകം ഇട്ട് തിളപ്പിച്ച വെള്ളം എന്നിവ സാധാരണ ഉപയോഗിച്ച് വരുന്നു.
മിക്കവാറും എല്ലാ ജീവകങ്ങളും നാഡികളുടെയും പേശികളുടെയും പ്രവർത്തന മികവു നിലനിർത്താൻ ആവശ്യമായ മഗ്‌നീഷ്യം പോലുള്ള ധാതു ലവണങ്ങളും അടങ്ങിയ വ്യത്യസ്ത ഗുണങ്ങൾ ഉള്ളവ അണ് സദ്യവിഭവങ്ങൾ.
ഡോക്ടർ എ. സി. രാജീവ് കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ് കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്. മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് . ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.
രാജ്യത്തെ വാക്സിൻ റോൾഔട്ടിലെ സുപ്രധാന നാഴികക്കല്ലെന്ന് വിശേഷിപ്പിക്കുന്ന തീരുമാനം ഏകദേശം 1.4 ദശലക്ഷം വരുന്ന കൗമാരക്കാരിലേക്കും കോവിഡ് വാക്സിൻ എത്താൻ വഴിയൊരുക്കും. 12 വയസ്സിനു മുകളിൽ പ്രായമുള്ള കുട്ടികളിൽ കൂടുതൽ അപകട സാധ്യതയുള്ളവർക്കും പ്രതിരോധശേഷി കുറഞ്ഞവർക്കും വാക്സിൻ ഇതിനകം ലഭ്യമാണ്.
അതുകൂടാതെയാണ് പതിനാറും പതിനേഴും വയസ്സുള്ളവർക്ക് ഇനി മുതൽ വാക്സിൻ സ്വീകരിക്കാമെന്ന പ്രഖ്യാപനം. ഇത് വാക്സിനേഷൻ പ്രോഗ്രാമിലെ ഒരു പ്രധാന മുന്നേറ്റമാണിതെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. സ്കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജനാണ് ഇക്കാര്യം ആദ്യം സൂചിപ്പിച്ചത്. ജെസിവിഐ (വാക്സിനേഷനും പ്രതിരോധ കുത്തിവയ്പ്പിനും സംയുക്ത സമിതി) ഉപദേശത്തിനായി കാത്തിരിക്കുകയാണെന്നും അടുത്ത ദിവസങ്ങളിൽ തന്നെ കൗമാരക്കാർക്ക് വാക്സിൻ നൽകുന്നതിനായി ജെസിവിഐ തീരുമാങ്ങൾ കൈക്കൊള്ളുമെന്നും സ്റ്റർജൻ ചൂണ്ടിക്കാട്ടിയിരുന്നു.
വാക്സിനേഷൻ ബുക്ക് ചെയ്യാനുള്ള സൗകര്യം രണ്ടാഴ്ചയ്ക്കുള്ളിൽ ലഭ്യമാകുമെന്ന് ടൈംസ് റിപ്പോർട്ട് ചെയ്തു. അതേസമയം ചെറുപ്പക്കാർക്കുള്ള മാർഗനിർദേശങ്ങൾ പ്രകാരം ഫൈസർ, മോഡേണ വാക്സിനുകൾ വിതരണത്തിനായി ലഭ്യമാകുമെന്ന് ടെലഗ്രാഫും റിപ്പോർട്ട് ചെയ്യുന്നു. കാമ്പയിന് മുന്നോടിയായി കുട്ടികളുടെ രക്ഷിതാക്കൾക്ക് ആവശ്യമായ വസ്തുതകളും വിവരങ്ങളും ലഭ്യമാകുന്നുവെന്ന് സർക്കാർ ഉറപ്പുവരുത്തണമെന്ന് ലേബറിന്റെ ഷാഡോ ഹെൽത്ത് സെക്രട്ടറി ജോനാഥൻ ആഷ്‌വർത്ത് പറഞ്ഞു.
ഡോക്ടർ എ. സി. രാജീവ് കുമാർ
മനുഷ്യാരോഗ്യത്തിന് ആഹാരം എത്രത്തോളം പ്രധാനമെന്ന് എത്രയോ നൂറ്റാണ്ടുകൾക്കു മുമ്പ് തന്നെ ആയുർവേദ സംഹിതകളിലൂടെ നമ്മെ പഠിപ്പിക്കുന്നു.
“ഷഡ്ത്രിശത് സഹസ്രാണി
രാത്രീണാം ഹിത ഭോജന:
ജീവതി അനാതുരോ ജന്തു
ജിതാത്മാ സമ്മതം സതം ”
ഹിതമായ ആഹാരം നിഷ്ഠയോടെ ശീലിക്കുന്ന ഒരുവൻ രോഗാതുരത ഇല്ലാതെ സജ്ജനങ്ങൾക്ക് പ്രിയപ്പെട്ടവനായി മൂവായിരത്തി അറുനൂറ് രാത്രികൾ അതായത് നൂറു വർഷം ജീവിക്കും എന്ന് ചാരകസംഹിത.
ആഹാരം, ഉറക്കം, വ്യായാമം എന്നീ മൂന്നു കാര്യങ്ങൾ ആയുരാരോഗ്യ രക്ഷയിൽ എത്ര പ്രധാനം എന്ന് അറിഞ്ഞു ആയുർവ്വേദം നൽകുന്ന നിർദേശങ്ങൾ ഇന്നും പുതുമയോടെ ലോകം ശ്രദ്ധിക്കുന്നു അംഗീകരിക്കുന്നു.
1988ൽ ഫ്രഞ്ച് ന്യൂട്രിഷനിസ്റ്റ് ഡോക്ടർ അലയിൻ ഡെലബോസ് പ്രൊഫസർ ജീൻ റോബർട്ട് റാപിൻ എന്നിവർ ചിട്ടപ്പെടുത്തിയ ക്രോണോന്യൂട്രിഷൻ എന്ന ആഹാരക്രമം ആയുർവേദ ആഹാരരീതിയുമായി ഏറെ സമാനത പുലർത്തുന്നു.
നമ്മുടെ ഭക്ഷണ രീതിയിലെ ആഹാരം കഴിക്കുന്ന സമയം ആഹാര ദഹന രീതി വ്യത്യസ്ത ഭക്ഷണത്തോട് ശരീരം പുലർത്തുന്ന ആഭിമുഖ്യം എന്നിവ നാം കഴിക്കുന്ന ആഹാരത്തിന്റെ അളവ് പോഷക ഗുണങ്ങൾ എന്നിവ ശരീര ഘടികാരവുമായി ഏറെ ബന്ധം നിലനിർത്തുന്നു എന്നതാണ് ഈ സമ്പ്രദായം മുന്നോട്ട് വെക്കുന്ന വിഷയം.
ആഹാര രീതി ശരീര ഘടികാര സമയവുമായി ബന്ധപ്പെടുത്തി നിജപ്പെടുത്തുക പുനർ നിർണയിക്കുക വഴി ആരോഗ്യം കൂടുതൽ മെച്ചപ്പെടുത്തുക ആണ് ലക്ഷ്യം. ശരീര പ്രവർത്തന ക്ഷമത , ഊർജസ്വലത , ഉറക്കം , ഉറക്കമുണരൽ, ഹോർമോൺ നിലയും പ്രവർത്തനവും, ആഹാരകാര്യങ്ങളിൽ ഉള്ള മനോഭാവം താല്പര്യം എന്നിവ എല്ലാം അപഗ്രഥിച്ചു ആഹാര കാര്യങ്ങൾ നിർണയിക്കുക ആണ് ക്രോണോന്യൂട്രിഷൻ. നാം കഴിക്കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം, ഭക്ഷ്യ സുരക്ഷ, ഓരോ തവണത്തേയും ആഹാരത്തിന്റെ അളവ്, ആഹാര സമയം എന്നിവ ഏറെ പ്രധാനമാണ്. മൂന്നു നേരത്തെ ഭക്ഷണം, നാലുമുതൽ അഞ്ച് മണിക്കൂർ വരെ ഇടവേള പാലിക്കുക. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് ദോഷകരമായി ബാധിക്കും.
രാത്രി ഭക്ഷണവും പ്രഭാത ഭക്ഷണവും ആയി പന്ത്രണ്ടു മണിക്കൂർ ഇടവേള ഉണ്ടാവണം. ഭക്ഷണത്തിലെ കൊഴുപ്പ് ശരിയായി വിഘടിപ്പിച്ചു ഉപയോഗപ്പെടുത്താൻ ഇത് സഹായിക്കും.
അഷ്ടാംഗഹൃദയം മാത്രശ്രുതീയം അദ്ധ്യായത്തിൽ നൽകുന്ന നിർദേശങ്ങൾക്ക് സദദൃശമായ കാര്യങ്ങൾക്ക് കൂടുതൽ പ്രാമുഖ്യം നൽകിക്കൊണ്ടുള്ള സമീപനം ആണ് ഈ പോഷകാഹാര ശാഖ ഉൾക്കൊള്ളുന്നത് എന്ന് കരുതുന്നു.
ഡോക്ടർ എ. സി. രാജീവ് കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ് കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്. മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് . ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.
രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154