India

തിരുവനന്തപുരം: മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട കേസിൽ തന്നെ മനപ്പൂർവ്വം കുരുക്കാൻ രാഷ്ട്രീയ ഗൂഢാലോചന നടക്കുന്നതായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡിവൈ.എസ്‌പി റസ്റ്റം അടക്കമുള്ളവരുടെ പേരുകൾ എടുത്തു പറഞ്ഞു കൊണ്ട് ലോക്‌സഭാ സ്പീക്കർക്ക് പരാതി നൽകി. സിപിഎമ്മിന്റെ രാഷ്ട്രീയ ഗൂഢാലോചനക്ക് അനുസരിച്ച് തന്നെ കള്ളക്കേസിൽ കുടുക്കാൻ ഡിവൈ.എസ്‌പി റസ്റ്റം പ്രവർത്തിച്ചെന്നാണ് സുധാകരന്റെ ആറോപണം.

ലോക്സഭാ സ്പീക്കർക്ക് പുറമേ പാർലമെന്റ് എത്തിക്സ് കമ്മിറ്റി, സംസ്ഥാന പൊലീസ് മേധാവി, പൊലീസ് കംപ്ലയിന്റ് അഥോറിറ്റി എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്. തനിക്കെതിരായ സിപിഎമ്മിന്റെ രാഷ്ട്രീയ വേട്ടയാടലിന്റെ ഭാഗമാണ് ഈ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ തന്നെ പ്രതിചേർത്തുള്ള കള്ളക്കേസെന്ന് സുധാകരൻ ചൂണ്ടിക്കാട്ടുന്നു.

പുരാവസ്തു തട്ടിപ്പുകേസിലെ പ്രതിയും പോക്‌സോ കേസിൽ ശിക്ഷിക്കപ്പെടുകയും ചെയ്ത മോൺസൺ മാവുങ്കൽ വിയ്യൂർ ജയിൽ സൂപ്രണ്ട് മുഖാന്തരം എറണാകുളം പോക്സോ സെക്ഷൻ കോടതിയിൽ നൽകിയ പരാതിയിൽ ഇക്കാര്യങ്ങൾ വ്യക്തമാണെന്നു സുധാകരൻ ചൂണ്ടിക്കാട്ടി. മാവുങ്കലിനെ പോക്‌സോ കോടതി ശിക്ഷിച്ച ജൂൺ 17നാണ് തനിക്കെതിരായ ഗൂഢാലോചന നടന്നത്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്‌പി റസ്റ്റം അദ്ദേഹത്തിന്റെ വാഹനത്തിലാണ് മോൺസൺ മാവുങ്കലിനെ കൊണ്ടുപോയത്.

മാധ്യമപ്രവർത്തകരുടെ സാന്നിധ്യമുള്ളതിനാലാണ് തന്റെ വണ്ടിയിൽ കൊണ്ടുപോകുന്നത് എന്നാണ് റസ്റ്റം ജയിൽ എസ്‌കോർട്ട് പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. യാത്രാമധ്യേ ഡിവൈ.എസ്‌പി അദ്ദേഹത്തിന്റെ ഓഫിസിൽ മോൺസണ് കഴിക്കാനുള്ള ഭക്ഷണം ഒരുക്കിയിട്ടുണ്ടെന്ന് അറിയിച്ചു. എന്നാൽ വണ്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ അതു നിരസിക്കുകയും ഹോട്ടലിൽനിന്നും കഴിക്കാനുള്ള പണം ജയിലിൽനിന്ന് നൽകിയതായി ഡിവൈ.എസ്‌പിയെ അറിയിക്കുകയും ചെയ്തു. എന്നാൽ ഡിവൈ.എസ്‌പി മാധ്യമപ്രവർത്തകരുടെ കാര്യം ഓർമിപ്പിച്ച് വീണ്ടും നിർബന്ധിച്ചതായും മോൺസൺ പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.

അതു നടക്കാതെ വന്നപ്പോൾ കളമേശേരി ക്രൈംബ്രാഞ്ച് ഓഫിസിന് സമീപത്തുള്ള പെട്രോൾ പമ്പിലെ ഒഴിഞ്ഞ സ്ഥലത്ത് വണ്ടി നിറുത്തി പുറത്തിറങ്ങിയ ഡിവൈ.എസ്‌പി ആരോടോ ഫോണിൽ സംസാരിച്ച ശേഷം തിരികെ വന്ന് തനിക്കെതിരെ രണ്ട് മൊഴികൾ എഴുതിനൽകണമെന്ന് ഭീക്ഷണിപ്പെടുത്തി. മോൺസൺ പെൺകുട്ടിയെ പീഡിപ്പിച്ച സമയത്ത് താൻ അവിടെ ഉണ്ടായിരുന്നതായും അനൂപ് 25 ലക്ഷം രൂപ മോൺസണ് നൽകിയത് താൻ പറഞ്ഞിട്ടാണെന്നും മൊഴി നൽകണമെന്നും ആവശ്യപ്പെട്ടു. അതിന് വിസമ്മതിച്ച മോൺസണെയും അയാളുടെ കുടുംബത്തേയും അധിക്ഷേപിക്കുകയും തോക്കുചൂണ്ടി മറ്റൊരു കേസുണ്ടാക്കി കസ്റ്റഡിയിൽ വാങ്ങി പ്രതികാരം തീർക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനെല്ലാം എക്സ്‌കോർട്ട് വന്ന പൊലീസ് ഉദ്യോഗസ്ഥർ സാക്ഷികളാണ്.

പോക്‌സോ കോടതിയുടെ വിധി വന്നതിന്റെ തൊട്ടടുത്ത ദിവസം ഡിവൈ.എസ്‌പി മോൺസണോട് ഉന്നയിച്ച ആവശ്യങ്ങൾ ദേശാഭിമാനി തനിക്കെതിരേ അപകീർത്തികരമായ വാർത്തയായി പ്രസിദ്ധീകരിച്ചു. അതിന്റെ ആധികാരികത പരിശോധിക്കാതെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തനിക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിക്കുകയും ചെയ്തു.

തനിക്കെതിരായ പരാതിക്കാർ പണം നൽകുന്നത് കണ്ടുവെന്ന് പറഞ്ഞ മോൺസണിന്റെ മുൻഡ്രൈവർക്കെതിരെ മോൺസൺ മാവുങ്കൽ സ്വഭാവദൂഷ്യത്തിന് പൊലീസിൽ പരാതപ്പെട്ടിട്ടുള്ളതായും അറിയാൻ സാധിച്ചിട്ടുണ്ട്. ജനപ്രതിനിധി കൂടിയായ തനിക്ക് ഇതാണ് ഗതിയെങ്കിൽ സാധാരണക്കാർക്ക് എന്തുനീതിയാണ് ലഭിക്കുന്നത്.

തനിക്കെതിരെ പ്രവർത്തിച്ച ക്രൈം ബ്രാഞ്ച് ഡിവൈ.എസ്‌പി സിപിഎമ്മിന്റെ കൈയിലെ ചട്ടുകം മാത്രമാണ്. രാഷ്ട്രീയ പോരാട്ടം ആശയപരമായി നടത്തുന്നതിന് പകരം കള്ളക്കേസുകൾ ഉണ്ടാക്കിയാണ് നേരിടുന്നത്. തനിക്കെതിരായി സിപിഎം നടത്തിയ ഗൂഢാലോചന അവർ ഇന്ന് നേരിടുന്ന രാഷ്ട്രീയ ജീർണതയുടെയും അപചയത്തിന്റെയും നേർചിത്രമാണ്. തനിക്കെതിരെ ഗൂഢാലോചന നടത്തുകയും അധിക്ഷേപിക്കുകയും ചെയ്ത എം വി ഗോവിന്ദനെതിരെയും പൊലീസിലെ പുഴുക്കുത്തുകൾക്കെതിരെയുമുള്ള ശക്തമായ നിയമ പോരാട്ടം തുടരുമെന്നും സത്യം തെളിയിക്കുമെന്നും സുധാകരൻ പറഞ്ഞു.

വര്‍ക്കല വടശ്ശേരിക്കോണത്ത് വിവാഹ ദിനത്തില്‍ വധുവിന്റെ അച്ഛനെ നാല്  യുവാക്കൾ ചേർന്ന് കൊലപ്പെടുത്തിയ സംഭവം മനുഷ്യ മനഃസാക്ഷിയെ നടുക്കുന്നതായിരുന്നു. മകളുടെ കൈ പിടിച്ചു വരന് നൽകുന്ന ധന്യമുഹൂർത്തത്തിനു മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ അക്രമികളുടെ ക്രൂരതയിൽ മരിച്ച വലിയവിളാകം ശ്രീലക്ഷ്മിയിൽ രാജുവിന്റെ ദാരുണാന്ത്യത്തിന്റെ ഞെട്ടൽ മാറാതെയാണ്  ബന്ധുക്കളും നാട്ടുകാരും ഇപ്പോഴുമുള്ളത് .

ശ്രീലക്ഷ്മിയുടെ പ്രതിശ്രുത വരൻ സംഭവമറിഞ്ഞ സമയം മുതൽ രാജുവിന്റെ സംസ്‌കാര ചടങ്ങിലും മറ്റും സജീവ സാന്നിദ്ധ്യമായിരുന്നു. ശ്രീലക്ഷ്മിയുടെ പിതാവ് ആഗ്രഹിച്ചതുപോലെ വിവാഹം നടത്താനും കുടുംബത്തെ സംരക്ഷിക്കാനും തയ്യാറാണെന്ന് പ്രതിശ്രുത വരൻ പറഞ്ഞു. വിവാഹത്തലേന്ന് സംഭവിച്ച ദുരന്തത്തിൽ പതറാതെ ആ യുവാവ് രാജുവിന്റെ കുടുംബത്തിന് ആശ്വാസമായി ഒപ്പമുണ്ട്.

പ്രതികളെല്ലാം ലഹരിക്ക് അടിമകളാണെന്ന് നാട്ടുകാര്‍ പറഞ്ഞു. എല്ലാവരോടും തട്ടിക്കയറുന്ന സ്വഭാവക്കാരാണ് ജിഷ്ണുവും സഹോദരനും. ഇരുവരും പണിക്കൊന്നു പോകാറില്ല. രാത്രിയായാല്‍ പ്രദേശം ഇവരുള്‍പ്പെട്ട സംഘത്തിന്റെ നിയന്ത്രണത്തിലാണ്. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉന്മാദത്തില്‍ എന്തും കാണിക്കാന്‍ മടിക്കാത്ത ഇവര്‍ക്കിടയിലൂടെ വഴിനടക്കാന്‍ പോലും സ്ത്രീകള്‍ക്ക് ഭയമാണ്.

വടശേരിക്കോണം ഭാഗത്ത് സമീപകാലത്തായി ലഹരി യഥേഷ്ടം എത്തുന്നതായും അതിന്റെ ഒടുവിലത്തെ ദുരന്തമാണ് രാജുവിന്റെ കൊലപാതകമെന്നും പൊതുപ്രവര്‍ത്തകരും ചൂണ്ടിക്കാട്ടുന്നു. രണ്ട് വര്‍ഷം മുമ്പായിരുന്നു ജിഷ്ണു ശ്രീലക്ഷ്മിയോട് വിവാഹ അഭ്യര്‍ത്ഥന നടത്തിയത്. ഒറ്റക്കെത്തിയും കുടുംബാംഗങ്ങള്‍ക്കൊപ്പമെത്തിയും മൂന്ന് തവണയായിരുന്നു അഭ്യര്‍ത്ഥന നടത്തിയത്. ശ്രീലക്ഷ്മി അഭ്യര്‍ത്ഥന നിരസിക്കുകയായിരുന്നു. ഇനി ശ്രീലക്ഷ്മിക്ക് ഒരു വിവാഹം ഉണ്ടാകാന്‍ അനുവദിക്കില്ലെന്ന് അന്ന് ജിഷ്ണു ഭീഷണിപ്പെടുത്തിയിരുന്നു. വെള്ള ഫോക്സ് വാഗണ്‍ കാറിലാണ് പ്രതികള്‍ വീട്ടുമുറ്റത്തെത്തിത്.

കാറില്‍ ഉച്ചത്തില്‍ പാട്ടും വച്ചു. ഇത് കേട്ട് പുറത്തിറങ്ങിയ രാജുവിന്റെ ഭാര്യ ജയയെയും ശ്രീലക്ഷ്മിയെയും സംഘം ആക്രമിച്ചു. ജിഷ്ണു ശ്രീലക്ഷ്മിയെ അടിച്ചുവീഴ്ത്തി മുഖം തറയിലുരച്ചു. ഇതു കണ്ടെത്തിയ രാജുവിനെയും അടിച്ചു വീഴ്ത്തി. ഇവരുടെ നിലവിളികേട്ട് തൊട്ടടുത്ത വീട്ടിലുള്ള രാജുവിന്റെ സഹോദരീ ഭര്‍ത്താവ് ദേവദത്തനും മകള്‍ ഗുരുപ്രിയയും ഓടിയെത്തി തടയാന്‍ ശ്രമിച്ചപ്പോള്‍ ഇവരെയും മര്‍ദ്ദിച്ചു. ആദ്യം ദേവദത്തനെയും പിന്നാലെ രാജുവിനെയും മണ്‍വെട്ടി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. അയല്‍വാസികളെത്തി വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും രാജു മരിച്ചിരുന്നു. രാജുവിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് വീട്ടുവളപ്പില്‍ സംസ്‌കരിച്ചത്.

സംഭവത്തിൽ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുക്കും. ഇതിനായി കോടതിയിൽ ഇന്നലെ പൊലീസ് അപേക്ഷ നൽകി. ഇന്ന് പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുക്കാനാണ് സാദ്ധ്യത. നാട്ടുകാരുടെ പ്രതികരണം അതിരുവിടുമോയെന്ന ആശങ്കയിൽ ശക്തമായ സുരക്ഷയിലായിരിക്കും പൊലീസ് പ്രതികളെ തെളിവെടുപ്പിനെത്തിക്കുക. രാജുവിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ ഇപ്പോഴും ജനപ്രതിനിധികൾ ഉൾപ്പെടെ നിരവധിപ്പേരെത്തുന്നുണ്ട്. അത്യന്തം വേദനാജനകവും അതിക്രൂരവുമായ സംഭവവുമാണെന്ന് ഇന്നലെ വീട് സന്ദർശിച്ച മന്ത്രി വീണാ ജോർജ് പറഞ്ഞു.

ആക്രമണത്തിൽ കൊല്ലപ്പെട്ട രാജുവിന്റെ ഭാര്യ ജയയെയും മകൾ ശ്രീലക്ഷ്മിയെയും മകൻ ശ്രീഹരിയെയും കണ്ട ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. മകൾക്ക് സന്തോഷവും സുരക്ഷിതത്വവും നിറഞ്ഞ ജീവിതം സ്വപ്‌നം കണ്ട ആ അച്ഛന് ഇനിയത് കാണാൻ കഴിയില്ല. സന്തോഷം നിറഞ്ഞുനിൽക്കുന്ന വീട്ടിൽ ക്രൂരമായ കൊലപാതകത്തിലൂടെ മരണത്തിന്റെ ദുഃഖം നിറച്ച മനോവികാരം എത്ര അധമമാണ്. പ്രതികൾക്ക് അർഹമായ ശിക്ഷ തന്നെ ലഭിക്കത്തക്ക നിലയിൽ അന്വേഷണവും കേസ് നടത്തിപ്പും ഉറപ്പാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഒ.എസ്. അംബിക എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള ജനപ്രതിനിധികളും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

എക്‌സൈസ് വകുപ്പിന്റെ അശ്രദ്ധയില്‍ ചാലക്കുടി സ്വദേശിനിക്ക് നഷ്ടമായത് 72 ദിവസവും ഇതുവരെ പടുത്തുയര്‍ത്തിയ സല്‍പേരും ബിസിനസും. തന്നെ കേസില്‍ കുടുക്കിയതാണെന്നും കെണിയാണെന്നും ഷീല എക്‌സൈസിനോട് പറഞ്ഞിരുന്നു. എന്നാല്‍, ഷീലയുടെ വാക്കുകള്‍ വിശ്വാസത്തിലെടുക്കാനും ആ വഴിക്ക് അന്വേഷണം നടത്താനും എക്‌സൈസ് ശ്രമിച്ചില്ല. എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഷീല സണ്ണിയുടെ ബാഗില്‍ നിന്ന് പിടികൂടിയത് ലഹരിമരുന്നല്ലെന്ന ലാബ് റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് നിരപരാധിത്വം തെളിഞ്ഞത്. ഫെബ്രുവരി 27നാണ് ഷീല സണ്ണിയെ 12 എല്‍എസ്ഡി സ്റ്റാംപുമായി ചാലക്കുടി എക്‌സൈസ് അറസ്റ്റ് ചെയ്തത്. ഇവരുടെ ഷീ സ്‌റ്റൈല്‍ എന്ന സ്ഥാപനത്തിലെത്തിയ എക്‌സൈസ് സംഘം ബാഗില്‍ നിന്നാണ് 12 എല്‍എസ്ഡി സ്റ്റാമ്പ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. എന്നാല്‍, അന്വേഷണം പുരോഗമിക്കുന്നതിനിടെ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയിരുന്നു. ഇവരില്‍നിന്ന് പിടിച്ചെടുത്ത എല്‍എസ്ഡി സ്റ്റാംപുകള്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ചതിന്റെ ഫലം ഇന്നു പുറത്തു വന്നപ്പോഴാണ് പിടിച്ചെടുത്തത് ലഹരിമരുന്ന് അല്ലെന്ന് വ്യക്തമായത്.

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കുറച്ച് ദിവസങ്ങള്‍ നിരീക്ഷിച്ച ശേഷമാണ് ഷീലയെ അറസ്റ്റ് ചെയ്തതെന്നാണ് എക്‌സൈസിന്റെ വാദം. ഇവരുടെ സ്ഥാപനത്തില്‍ എത്തുന്നവര്‍ക്കാണ് ഇവര്‍ മയക്കുമരുന്ന് നല്‍കിയിരുന്നതെന്നും എക്‌സൈസ് പറഞ്ഞിരുന്നു. എന്നാല്‍ ഫലം പുറത്തുവന്നതോടെ എക്‌സൈസിന്റെ എല്ലാ വാദങ്ങളും പൊളിയുകയാണ്. തനിക്ക് നഷ്ടപ്പെട്ടതൊക്കെ എങ്ങനെ നികത്തുമെന്നാണ് ഷീല ചോദിക്കുന്നത്.

72 ദിവസമാണ് ഷീലക്ക് ജയിലില്‍ കിടക്കേണ്ടി വന്നത്. ഇതിനിടെ മാധ്യമങ്ങള്‍ വാര്‍ത്തയും ചിത്രവും നല്‍കിയതോടെ ഷീല കൂടുതല്‍ പ്രതിസന്ധിയിലായി. ഷീലയുടെ ബാഗില്‍ 12 എല്‍എസ് ഡി സ്റ്റാമ്പുകള്‍ പിടികൂടിയെന്നായിരുന്നു എക്‌സൈസ് അറിയിച്ചത്. ഒന്നിന്ന് 5000 രൂപമുകളില്‍ മാര്‍ക്കറ്റില്‍ വിലവരുന്ന സിന്തറ്റിക്ക് മയക്കുമരുന്നാണ് പിടികൂടിയതെന്നും എക്‌സൈസ് അറിയിച്ചു. എക്‌സൈസിന്റെ വാദങ്ങള്‍ പൊളിയുന്നതാണ് പുറത്തുവന്ന റിപ്പോര്‍ട്ട്. ഷീലയുടെ ബാഗില്‍ നിന്ന് കണ്ടെത്തിയത് മയക്കുമരുന്നല്ലെന്ന് ലാബ് റിപ്പോര്‍ട്ടില്‍ വ്യക്തമായി. കേസില്‍ കുടുക്കിയവര്‍ക്കെതിരെ നടപടി വേണമെന്നാണ് ഷീല സണ്ണിയുടെ ആവശ്യം. തന്നെ കേസില്‍ കുടുക്കാന്‍ കൃത്യമായ പദ്ധതി പ്രകാരമാണ് എല്ലാം നടന്നതെന്നും ഇവര്‍ ആരോപിച്ചു. എക്‌സൈസ് ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.

ഗസ്റ്റ് അധ്യാപികയാകാന്‍ വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ചമച്ചകേസില്‍ എസ്.എഫ്.ഐ. മുന്‍നേതാവ് കെ. വിദ്യ (27) പോലീസ് പിടിയില്‍. 15 ദിവസമായി ഒളിവിലായിരുന്ന വിദ്യയെ ബുധനാഴ്ച രാത്രി എട്ടിന് കോഴിക്കോട് മേപ്പയ്യൂര്‍ ആവള കുട്ടോത്തുനിന്നാണ് പിടികൂടിയത്.

ബുധനാഴ്ച രാത്രി 12.30 ഓടെ പോലീസ് വിദ്യയെ അഗളി പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. കോട്ടത്തറ ആശുപത്രിയില്‍ നിന്ന് ഡോക്ടര്‍ അഗളി പോലീസ് സ്‌റ്റേഷനില്‍ എത്തി വൈദ്യപരിശോധന നടത്തി. രാഷ്ട്രീയ വൈരാഗ്യംമൂലം തന്നെ കരുവാക്കിയതെന്നാണ് വിദ്യ പോലീസിനോട് പറഞ്ഞു. വിശദ മൊഴിയെടുപ്പിനുശേഷം വ്യാഴാഴ്ച ഉച്ചയോടെ മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കും.

പാലക്കാട് അട്ടപ്പാടി ഗവ. കോളേജില്‍ ഗസ്റ്റ് അധ്യാപികയാകാന്‍ എറണാകുളം മഹാരാജാസ് കോളേജിന്റെപേരില്‍ വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ചമച്ചെന്നാണ് കേസ്. വിദ്യ കുറ്റക്കാരിയാണെന്നു കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പ്രവൃത്തിപരിചയരേഖയിലെ ഒപ്പും മുദ്രയും വ്യാജമാണെന്നു സംഘം റിപ്പോര്‍ട്ട് നല്‍കി.

അട്ടപ്പാടി ഗവ. കോളേജില്‍ 16-നു പരിശോധന നടത്തിയ സംഘമാണ് കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ക്കു പ്രത്യേകദൂതന്‍വഴി റിപ്പോര്‍ട്ട് കൈമാറിയത്. ഇതോടെയാണ് അറസ്റ്റുചെയ്യാനുള്ള നീക്കം പോലീസ് ഊര്‍ജിതമാക്കിയത്.

അതിരഹസ്യമായാണ് പോലീസ് വിദ്യയെ കണ്ടെത്തിയതും കസ്റ്റഡിയിലെടുത്തതും. പിടികൂടി കോഴിക്കോടുജില്ലവിട്ടശേഷം മാത്രമാണ് വിവരം കോഴിക്കോട്ടെ ഉന്നതപോലീസ് ഉദ്യോഗസ്ഥരെപ്പോലും അറിയിക്കുന്നത്.

വിദ്യ കോഴിക്കോട് ജില്ലയിലുള്ളതായി പോലീസിന് സൂചന ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട്ട് വിവിധ കേന്ദ്രങ്ങളില്‍ രഹസ്യ അന്വേഷണം നടത്തിവരുകയായിരുന്നു.

രണ്ടാഴ്ചയായി അഗളി പോലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് തിരച്ചില്‍ നടത്തുകയായിരുന്നു. പാലക്കാട് എസ്.പി. ആര്‍. ആനന്ദ് നടപടികള്‍ ഏകോപിപ്പിച്ചു. അഗളി സി.ഐ. എ. സലീമിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിരുന്നത്.

അഗളി പുതൂര്‍ എസ്.ഐ. ജയപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മേപ്പയ്യൂരിലെത്തി വിദ്യയെ പിടികൂടിയത്. സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിന്ദുശിവ, പ്രിന്‍സ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

കോട്ടയം: ലോക്‌സഭയിലെ എം.പി ഫണ്ടിന്റെ വിനിയോഗത്തില്‍ കോട്ടയം എം.പി തോമസ് ചാഴികാടന്‍ ഒന്നാമത്. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ഏഴു കോടി രൂപയില്‍ 100 ശതമാനവും വിവിധ പദ്ധതികള്‍ക്കായി വിനിയോഗിച്ചാണ് അദ്ദേഹം ആദ്യ സ്ഥാനത്ത് എത്തിയത്. ഈ തുകയുടെ ഓഡിറ്റ് റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാകും അടുത്ത ഘട്ടം തുക അനുവദിക്കുക. കേരളത്തില്‍ നിന്നുള്ള എം.പിമാരില്‍ തോമസ് ചാഴികാടന്‍ മാത്രമാണ് 100 ശതമാനം ഫണ്ടും വിനിയോഗിച്ചത്.

മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ വിവിധസര്‍ക്കാര്‍ ആശുപത്രികള്‍ക്കുള്ള ഉപകരണങ്ങള്‍, സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് സ്‌കൂള്‍ ബസുകള്‍, അംഗന്‍വാടികള്‍ക്ക് കെട്ടിടങ്ങള്‍, ക്ഷീരോത്പാദക സഹകരണ സംഘങ്ങള്‍ക്ക് കെട്ടിടങ്ങള്‍, ലൈബ്രറി കെട്ടിടങ്ങള്‍, ഇലക്ട്രിക്ക് സ്ട്രീറ്റ് ലൈന്‍ നിര്‍മ്മാണം, ഹൈ മാസ്‌ററ് / മിനി മാസ്‌ററ് ലൈറ്റുകള്‍, ഗ്രാമീണ റോഡുകള്‍, കലുങ്കുകള്‍, പാലങ്ങള്‍, ഭിന്നശേഷിക്കാരായ കുട്ടികളുടെ സ്‌കൂളുകള്‍ക്ക് പശ്ചാത്തല സൗകര്യം ഒരുക്കല്‍, സര്‍ക്കാര്‍ സ്‌കൂളുകളില്‍ കമ്പ്യൂട്ടറും, ലാബുകളും, ആശുപത്രികള്‍ക്ക് ആംബുലന്‍സുകള്‍, കുടിവെള്ള പദ്ധതികള്‍, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍, പട്ടിക ജാതി / പട്ടിക വര്‍ഗ കോളനികളില്‍ സാംസ്‌കാരിക കേന്ദ്രങ്ങള്‍, വഴി വിളക്കുകള്‍ തുടങ്ങിയ പദ്ധതികള്‍ക്കായാണ് ഫണ്ട് ചെലവഴിച്ചത്.

ഇസ്‌ലാമാബാദ്∙ മോശം കാലാവസ്ഥയെ തുടർന്ന് പാക്കിസ്ഥാൻ വ്യോമപാതയിലേക്ക് വഴിതിരിച്ചുവിട്ട് ഇൻഡിഗോ വിമാനം. അമൃത്‌സറിൽ നിന്നും അഹമ്മദാബാദിലേക്ക് പോയ ഇൻഡിഗോ വിമാനമാണ് പാക്ക് വ്യോമപാതയിലേക്ക് കടന്നത്. പാക്കിസ്ഥാനിലെ ഗുജ്രൻവാലയിൽ എത്തിയ വിമാനം സുരക്ഷിതമായി ഇന്ത്യൻ വ്യോമാതിർത്തിയിലേക്ക് മടങ്ങിയെത്തി. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.

ഇൻഡിഗോ വിമാനം 6E-645 ആണ് വഴിതിരിച്ചുവിട്ടത്. പാക്കിസ്ഥാൻ എയർട്രാഫിക്ക് കൺട്രോൾ റൂമുമായി ബന്ധപ്പെട്ടാണ് വിമാനം നിയന്ത്രിച്ചത്. ഫ്ലൈറ്റ് റഡാർ അനുസരിച്ച്, 454 ഗ്രൗണ്ട് വേഗതയിലുള്ള ഇന്ത്യൻ വിമാനം ശനിയാഴ്ച വൈകിട്ട് 7.30ന് ലാഹോറിന് വടക്ക് പ്രവേശിച്ച് രാത്രി 8.01ന് ഇന്ത്യയിലേക്ക് മടങ്ങിയെന്ന് ഡോൺ പത്രം റിപ്പോർട്ട് ചെയ്തു.

സംഭവത്തിൽ അസ്വഭാവികതയില്ലെന്നും മോശം കാലാവസ്ഥയിൽ ഇത്തരം കാര്യങ്ങൾ രാജ്യാന്തരനിയമമനുസരിച്ച് അനുവദനീയമാണെന്നുമുള്ള പാക്കിസ്ഥാൻ സിവിൽ ഏവിയേഷൻ അതോറിറ്റിയിലെ മുതിർന്ന ഉദ്യോഗസ്ഥന്റെ പ്രതികരണവും റിപ്പോർട്ടിലുണ്ട്. ഇതിന് സമാനമായി കഴിഞ്ഞ മേയിൽ കനത്ത മഴയെ തുടർന്ന് പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് (പിഐഎ) വിമാനം ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിച്ച് ഉദ്ദേശം 10 മിനിറ്റ് തങ്ങിയിരുന്നു.

കണ്ണൂർ∙ തെരുവുനായയുടെ ആക്രമണത്തിൽ പതിനൊന്നുകാരനു ദാരുണാന്ത്യം. മുഴുപ്പിലങ്ങാട് കെട്ടിനകത്തെ നിഹാൽ നിഷാദാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെ കുട്ടിയെ കാണാതായിരുന്നു. കളിക്കുന്നതിനിടയിലാണു കുട്ടിയെ കാണാതായത്. തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ബോധരഹിതനായ കുട്ടിയെ നാട്ടുകാരാണ് ഒഴിഞ്ഞ പറമ്പിൽനിന്നും കണ്ടെത്തിയത്.

 

വീട്ടിൽ നിന്നും അരക്കിലോമീറ്റർ അകലെയാണു കുട്ടി കിടന്നിരുന്നത്. കുട്ടിയെ തെരുവുനായ്ക്കൾ കടിച്ചുവലിച്ചതാകാം എന്നാണു കരുതുന്നത്. ശരീരമാസകലം കടിയേറ്റ പാടുണ്ട്. മാനസിക ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടിയാണു നിഹാൽ. സംസാരശേഷിയും ഇല്ലായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി.

മാവേലിക്കര: പുന്നമ്മൂട്ടിൽ ആറു വയസുകാരിയായ മകളെ മഴുകൊണ്ട് വെട്ടിക്കൊന്നതിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിൽ കഴിയുന്ന പിതാവിന്റെ ആരോഗ്യനിലയിൽ പുരോഗതി. ആലപ്പുഴ മെഡിക്കൽ കോളജിലെ സർജിക്കൽ ഐസിയുവിൽ ചികിത്സയിലുള്ള ശ്രീമഹേഷ് ഇപ്പോൾ സംസാരിച്ചു തുടങ്ങിയതായാണ് വിവരം. മാവേലിക്കര സബ് ജയിലിൽ വ്യാഴാഴ്ച വൈകിട്ട് ആറോടെയാണ് ശ്രീമഹേഷ് ഞരമ്പ് മുറിച്ച് ആത്മഹത്യ ശ്രമം നടത്തിയത്. പ്രതിയെ സെല്ലിലേക്ക് മാറ്റും മുമ്പ് രേഖകൾ ശരിയാക്കാനായി ജയിൽ സൂപ്രണ്ടിന്റെ ഓഫീസിലേക്ക് എത്തിച്ചപ്പോഴാണ് പേപ്പർ മുറിക്കുന്ന കത്തി കൊണ്ട് കഴുത്തിലെയും കൈയിലേയും ഞരമ്പ് മുറിച്ചത്.

ബുധനാഴ്ച രാത്രി എട്ടോടെയാണ് മകൾ നക്ഷത്രയെ ശ്രീമഹേഷ് മഴുകൊണ്ട് വെട്ടികൊലപ്പെടുത്തിയത്. തൊട്ടടുത്തു സഹോദരിയുടെ വീട്ടിൽ താമസിക്കുന്ന മഹേഷിന്റെ അമ്മ സുനന്ദ ബഹളം കേട്ട് ഓടിച്ചെല്ലുമ്പോൾ വീടിന്റെ സിറ്റൗട്ടിൽ സോഫയിൽ വെട്ടേറ്റു കിടക്കുന്ന നക്ഷത്രയെയാണ് കണ്ടത്. ബഹളം വച്ചുകൊണ്ടു പുറത്തേക്കോടിയ സുനന്ദയെ പിന്തുടർന്ന മഹേഷ് അവരെയും ആക്രമിച്ചു. സുനന്ദയുടെ കൈയ്ക്കു വെട്ടേറ്റു. ഓടിയെത്തിയ സമീപവാസികളെ ഇയാൾ മഴുകാട്ടി ഭീഷണിപ്പെടുത്തുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു.

സംഭവത്തിന് ശേഷം പൊലീസ് പിടിയിലായ ഇയാൾ മാവേലിക്കര സബ് ജയിലിൽ ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. വ്യാഴാഴ്ച പ്രതിയേ പൊലീസ് അഞ്ചു മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ഇയാൾ മൂന്നുപേരെയാണ് കൊല്ലാൻ പദ്ധതിയിട്ടതെന്ന് പൊലീസ് പറയുന്നു. മകൾ നക്ഷത്ര, അമ്മ സുനന്ദ, വിവാഹം ആലോചിച്ച പൊലീസ് ഉദ്യോഗസ്ഥ എന്നിവരെയാണ് കൊല്ലാൻ ലക്ഷ്യമിട്ടത്.

പൊലീസ് ഉദ്യോഗസ്ഥ വിവാഹത്തിൽ നിന്നും പിന്മാറിയിരുന്നു. ഇയാളുടെ സ്വഭാവദൂഷ്യം കാരണമാണ് ഇവർ വിവാഹത്തിൽ നിന്നും പിന്മാറിയതെന്നാണ് പൊലീസ് കരുതുന്നത്. കൊലപാതകം നടത്തുന്നതിനായി ഓൺലൈനിൽ മഴു വാങ്ങാൻ ശ്രീമഹേഷ് ശ്രമിച്ചിരുന്നു. ഓർഡർ ചെയ്‌തെങ്കിലും ലഭിച്ചില്ല. തുടർന്ന് മഴു മാവേലിക്കരയിൽ നിന്നും പണികഴിപ്പിച്ചെടുക്കുകയായിരുന്നു. ഇതുകൊണ്ടാണ് ഇയാൾ മകൾ നക്ഷത്രയുടെ കഴുത്ത് അറുത്തുകൊലപ്പെടുത്തിയത്. വ്യാഴാഴ്ച വീട്ടിൽ നടത്തിയ തെളിവെടുപ്പിൽ കട്ടിലിന് അടിയിൽ നിന്നും മഴു കണ്ടെടുത്തിരുന്നു. വ്യക്തമായ ഗൂഢാലോചനയ്ക്ക് തെളിവാണ് ഈ മഴു.

അതിനിടെ ശ്രീമഹേഷിനെതിരേ ഗുരുതര ആരോപണങ്ങളുമായി ഭാര്യയുടെ മാതാപിതാക്കൾ രംഗത്തു വന്നു. ഭാര്യ വിദ്യയേയും ഇയാൾ കൊലപ്പെടുത്തിയതാണെന്ന് സംശയമുള്ളതായി വിദ്യയുടെ അമ്മ രാജശ്രീ ആരോപിച്ചു. പ്രതി പണം ചോദിച്ചിരുന്നുവെന്നും അല്ലെങ്കിൽ മൂന്നുപേരും ജീവനൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഭാര്യാ പിതാവ് ലക്ഷ്മണൻ പറഞ്ഞു. മൂന്നുവർഷം മുൻപാണ് ശ്രീമഹേഷിന്റെ ഭാര്യ വിദ്യയെ മരിച്ചനിലയിൽ കണ്ടെത്തിയത്. പൊലീസ് അന്വേഷണത്തിൽ ആത്മഹത്യ എന്നായിരുന്നു കണ്ടെത്തൽ.

വയനാട്: വയനാട് പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പിൽ മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി മുൻ ജനറൽ സെക്രട്ടറിയുമായ കെ.കെ എബ്രഹാമിന്റെ വീട്ടിലടക്കം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന. പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിൽ നടന്ന സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ടതാണ് പരിശോധന. സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പിനെ തുടർന്ന് കർഷകനായ രാജേന്ദ്രൻ നായർ ആത്മഹത്യ ചെയ്ത സാഹചര്യത്തിലാണ് നടപടി.

ബാങ്ക് അടക്കം വിവിധയിടങ്ങളിലാണ് ഇ.ഡി. റെയ്ഡ് നടത്തുന്നത്. ബാങ്ക്, ബാങ്കിന്റെ ഭരണ സമിതി പ്രസിഡന്റ് ആയിരുന്ന കെ.കെ. എബ്രഹാം, വായ്പ നൽകാൻ കൂട്ടുനിന്ന ഉമാ ദേവി, വായ്പാ വിഭാഗം മേധാവി സജീവൻ കൊല്ലപ്പള്ളി എന്നിവരുടെ വീട്ടിലാണ് പരിശോധന. ആറു പേരടങ്ങിയ സംഘമാണ് പരിശോധന നടത്തുന്നത്. 2016 – 17 കാലയളവിൽ ഏകദേശം 8.30 കോടി രൂപയുടെ തട്ടിപ്പ് ഈ ഭരണ സമിതി നടത്തിയിട്ടുണ്ട് എന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിൽ വായ്പത്തട്ടിപ്പിനിരയായ കർഷകൻ ആത്മഹത്യചെയ്തതിന് പിന്നാലെയാണ് ബാങ്കിന്റെ മുൻ പ്രസിഡന്റും കെപിസിസി ജനറൽ സെക്രട്ടറിയുമായിരുന്ന കെ.കെ. എബ്രഹാമിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. പുൽപ്പള്ളി സഹകരണ ബാങ്കിലെ തട്ടിപ്പ് നടക്കുന്ന ഘട്ടത്തിൽ പ്രസിഡന്റായിരുന്നു എബ്രഹാം. സംഭവത്തിൽ രമാദേവിയും കെ.കെ. എബ്രഹാമും ജയിലിലാണ്.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി, കോഴിക്കോട് യൂണിറ്റുകളാണ് വയനാട്ടിൽ കെ.കെ എബ്രഹാമിന്റെ വീട്ടിൽ റെയ്ഡ് നടത്തിയത്. കെ.കെ എബ്രാഹം, മുൻ ബാങ്ക് സെക്രട്ടറി രമാദേവി, മുഖ്യ സൂത്രധാരൻ സജീവൻ കൊല്ലപ്പള്ളി എന്നിവരുടെ വീടുകളിലും പുൽപ്പള്ളി ബാങ്കിലുമാണ് ഇഡി റെയ്ഡ്. നാല് മാസം മുൻപാണ് ഇഡി ഈ സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയത്.

കെ.കെ എബ്രഹാം ബാങ്ക് ഭരണസമിതി പ്രസിഡന്റായ സമയത്തായിരുന്നു പുൽപ്പള്ളി സഹകരണ ബാങ്കിൽ സാമ്പത്തിക ക്രമക്കേട് നടന്നത്. 8.30 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേടാണ് സഹകരണ വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

വായ്പാ തട്ടിപ്പിന് ഇരയായ കർഷകൻ രാജേന്ദ്രൻ നായർ ജീവനൊടുക്കിയതിന് പിന്നാലെ കെ.കെ എബ്രഹാമിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് റിമാന്റിലായ ഇദ്ദേഹം കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവെക്കുകയായിരുന്നു.

കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിക്കായിരുന്നു ബാങ്കിന്റെ നിയന്ത്രണം. മരിച്ച രാജേന്ദ്രന്റെ പേരിൽ രണ്ട് വായ്പകളുണ്ട്. കുടിശ്ശികയടക്കം 46.58 ലക്ഷം രൂപ തിരിച്ചടയ്ക്കാനുണ്ടെന്ന് ബാങ്ക് അധികൃതർ പറഞ്ഞു. അതേസമയം, ബാങ്കിൽ നടന്ന വായ്പത്തട്ടിപ്പിനിരയാണ് രാജേന്ദ്രനെന്ന് ബന്ധുക്കൾ പറഞ്ഞു.

സ്ഥലം പണയപ്പെടുത്തി 70,000 രൂപയാണ് വായ്പയെടുത്തിരുന്നത്. എന്നാൽ, ബാങ്ക് മുൻ പ്രസിഡന്റ് കെ.കെ.എബ്രഹാമിന്റെ നേതൃത്വത്തിൽ രാജേന്ദ്രന്റെ പേരിൽ വൻതുക കൈപ്പറ്റുകയായിരുന്നെന്നാണ് ബന്ധുക്കളുടെ ആരോപണം. തുക തിരികെ അടയ്ക്കണമെന്നാവശ്യപ്പെട്ട് ബാങ്കിൽനിന്ന് രാജേന്ദ്രന് നോട്ടീസ് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യ. രാജേന്ദ്രന്റെ ബന്ധുക്കളുടെ ആരോപണത്തെ തുടർന്നാണ് എബ്രഹാമിനെ പുൽപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തത്.

വായ്പാത്തട്ടിപ്പിൽ കുരുങ്ങിയ കേളക്കവല ഇടയിലാത്ത് രാജേന്ദ്രൻ നായർ ആത്മഹത്യ ചെയ്തതിനെ തുടർന്ന് വ്യാപക പ്രതിഷേധമുയർന്നതിനു പിന്നാലെയാണ് ഏബ്രഹാമിനെ അറസ്റ്റ് ചെയ്തത്. പ്രസിഡന്റ്, ചില ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ എന്നിവരടക്കം 10 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. കേസിലെ ഒന്നാം പ്രതിയായ കെ.കെ.ഏബ്രഹാം നിലവിൽ മാനന്തവാടി ജയിലിൽ റിമാൻഡിലാണ്.

നടനും ഹാസ്യ താരവുമായ കൊല്ലം സുധിയുടെ അകാല വിയോ​ഗത്തിന്റെ ഞെട്ടലിൽ നിന്നും ഇതുവരെ കേരളക്കര മുക്തമായിട്ടില്ല. പ്രിയ സുഹൃത്തിന്റെ ഓർമകൾ പങ്കുവച്ച് നിരവധി പേരാണ് ഇപ്പോഴും രംഗത്തെത്തുന്നത്. ഉറ്റവരെയും ഉടയവരെയും തനിച്ചാക്കി പോയ സുധിയുടെ അടക്കം കഴിഞ്ഞ ദിവസം ആയിരുന്നു നടന്നത്. അടക്കിന്‌ മുന്നേ തന്നെ തനിച്ചാക്കി പോയ സുധിയോട് ഭാ​ര്യ രേണു സംസാരിക്കുന്നതിന്റെ വീഡിയോ ആണ് മലയാളികളുടെ കണ്ണിനെ ഈറനണിയിക്കുന്നത്. അടക്ക ശുശ്രൂഷകൾ നടക്കുന്നതിനിടെ സുധിയെ നോക്കി ഒരുപാട് നേരം സംസാരിക്കുകയാണ് രേണു. സുധിയോട് വിഷമിക്കരുതെന്നൊക്കെ രേണു പറയുന്നുണ്ട്. എന്ത് പറഞ്ഞ് അവരെ ആശ്വസിപ്പിക്കണം എന്നറിയാതെ ചുറ്റുമുള്ളവരുടെ കണ്ണുകൾ ഈറണിയിക്കുകയും ചെയ്യുന്നു.

തിങ്കളാഴ്ച പുലർച്ചെയാണ് കൊല്ലം സുധിയുടെ വിയോ​ഗത്തിന് കാരണമായ അപകടം നടന്നത്. തിങ്കളാഴ്ച പുലർച്ചെ നാലരയോടെ കയ്പമംഗലം പനമ്പിക്കുന്നിലായിരുന്നു അപകടം. വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്കും പരിക്ക് പറ്റിയിരുന്നു. ഇരുവരും ആശുപത്രിയിൽ ചികിത്സയിൽ കഴിയുക ആണ്. സുധിയെ അവസാനമായി കണ്ട്; കണ്ണീര് അടക്കാനാകാതെ സഹപ്രവര്‍ത്തകര്‍

അതേസമയം, അപകടത്തില്‍പ്പെട്ട മഹേഷ് കുഞ്ഞുമോന് ഇന്ന് ശസ്ത്രക്രിയ നടക്കുന്നുണ്ട്. മുഖത്തും പല്ലുകള്‍ക്കും പരുക്കേറ്റ് ചികിത്സയിലുള്ള മഹേഷ് കുഞ്ഞുമോന് ഒമ്പത് മണിക്കൂര്‍ നീളുന്ന ശസ്‍ത്രക്രിയ ആണ് നടത്തുന്നതെന്നാണ് സൂചന. നിരവധി ആരാധകരുള്ള ജനകീയനായ മിമിക്രി താരമാണ് മഹേഷ് കുഞ്ഞുമോൻ. മിമിക്രിയിലെ പെര്‍ഫെക്ഷനിലിസ്റ്റ് എന്നാണ് മഹേഷ് കുഞ്ഞുമോൻ അറിയപ്പെടുന്നത്. നരേന്ദ്ര മോദി, പിണറായി വിജയൻ, വിജയ് സേതുപതി തുടങ്ങിയവരുടെ ശബ്‍ദങ്ങള്‍ കൃത്യതയോടെ മഹേഷ് കുഞ്ഞുമോൻ അവതരിപ്പിക്കുമായിരുന്നു. വിനീത് ശ്രീനിവാസനെ അവതരിപ്പിച്ചായിരുന്നു മിമിക്രി രംഗത്തേയ്‍ക്ക് മഹേഷ് എത്തിയത്.

RECENT POSTS
Copyright © . All rights reserved