India

കുവൈറ്റില്‍ രണ്ട് പ്രവാസികള്‍ മുങ്ങിമരിച്ചു. കണ്ണൂര്‍ പുതിയവീട് സുകേഷ് (44) പത്തനംതിട്ട മോഴശേരിയില്‍ ജോസഫ് മത്തായി (ടിജോ-29) എന്നിവരാണ് മരിച്ചത്. ചെറുവഞ്ചിയില്‍ ഉല്ലാസയാത്ര നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തി ഇവരെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെള്ളിയാഴ്ച ഖൈറാന്‍ റിസോര്‍ട്ട് മേഖലയിലായിരുന്നു സംഭവം.

ലുലു എക്‌സ്‌ചേഞ്ച് ജീവനക്കാരായിരുന്നു ഇരുവരും. സുകേഷ് ലുലു എക്‌സ്‌ചേഞ്ച് കോര്‍പ്പറേറ്റ് മാനേജരും ടിജോ അക്കൗണ്ട് അസി.മാനേജരുമായിരുന്നു. ആറ് മാസം മുമ്പായിരുന്നു ടിജോയുടെ വിവാഹം. ഭാര്യയെ കുവൈറ്റിലേക്ക് കൊണ്ടുവരാനിരിക്കെയാണ് ദാരുണാന്ത്യം.

 

ഇന്ത്യയിലെ തന്നെ ആദ്യത്തെ ട്രാൻസ്മാൻ പൈലറ്റാകാൻ ഇനി ആദം ഹാരിക്ക് തടസങ്ങളില്ല. ആദം ഹാരിക്ക് പഠനത്തിനായി നേരത്തേ അനുവദിച്ചതിൽ ബാക്കിയുള്ള തുകയും അധികമായി ആവശ്യമുള്ള തുകയും സാമൂഹികനീതി വകുപ്പാണ് അനുവദിച്ചിരിക്കുന്നത്. നടപ്പ് സാമ്പത്തികവർഷത്തിലെ ട്രാൻസ്ജെൻഡർ ക്ഷേമത്തിനായി വകയിരുത്തിയ ഫണ്ടിൽനിന്നാണ് തുകയനുവദിച്ചതെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു.

മന്ത്രിയുടെ വാക്കുകൾ: ‘വൈമാനികനാവാനുള്ള പഠനത്തിന് സംസ്ഥാന സർക്കാർ അനുമതി നൽകിയ 23,34,400 രൂപയിൽ അനുവദിക്കാൻ ബാക്കിയുള്ള 17,69,158 രൂപ നൽകാൻ ഇതാ, ഉത്തരവായി. കൂടെ, അധികമായി ആവശ്യമുള്ള 7,73,904 രൂപയും നൽകുന്നു. അങ്ങനെ ആകെ 25,43,062 രൂപ 2022-23 സാമ്പത്തികവർഷം ട്രാൻസ്‌ജെൻഡർ ക്ഷേമത്തിനായി വകയിരുത്തിയ തുകയിൽ നിന്നും അനുവദിച്ചിരിക്കുകയാണ് ആദം ഹാരിയുടെ മോഹസാക്ഷാത്ക്കാരത്തിന്.’

‘ഹാരിയ്ക്ക് സിവിൽ ഏവിയേഷൻ പഠനത്തിനുള്ള എല്ലാ സൗകര്യങ്ങളും ഉറപ്പാക്കുമെന്ന് മുന്നേ നിശ്ചയിച്ചുറപ്പിച്ചതാണ്. നമ്മുടെ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾ പൈലറ്റാവാനുള്ള ഹാരിയുടെ ആഗ്രഹത്തെ തുണയ്ക്കുന്നതല്ലെന്നതാണ് ഹാരിയെ പുറംരാജ്യത്ത് വഴി തേടിച്ചത്. ദക്ഷിണാഫ്രിക്കയിൽ പത്തു മാസത്തെ വൈമാനിക പരിശീലനം പൂർത്തീകരിക്കാൻ ഫിക്‌സഡ് ഡെപ്പോസിറ്റ് ആയി ഒരു ലക്ഷം രൂപയും ഫീസായി 24,43,062 രൂപയുമാണ് ഹാരിയ്ക്ക് വേണ്ടിയിരുന്നത്.’

‘ട്രാൻസ് സമൂഹത്തിനാകെ മനോവീര്യം പകരുന്ന, താണ്ടാൻ ഏറെക്കുറെ അസാധ്യം തന്നെയായ ജീവിതാഭിലാഷമാണ് ആദം ഹാരി നെഞ്ചേറ്റിയത്. അതിനു വേണ്ട തുക കണ്ടെത്താനാവാതെ പഠനാഗ്രഹം മാറ്റിവെക്കേണ്ടി വരികയെന്നത് ഹാരിയുടെ മാത്രം വേദനയായല്ല സർക്കാർ കണ്ടത്. ആദം ഹാരിയുടെ ഉജ്ജ്വല സ്വപ്നത്തിന് ഒപ്പംനിൽക്കൽ ട്രാൻസ് സമൂഹത്തോടുള്ള ഐക്യദാർഢ്യത്തിന്റെ പ്രതീകമായി സർക്കാർ ഏറ്റെടുത്തത് അതുകൊണ്ടാണ്.’

ഭാര്യയ്ക്കും ബന്ധുക്കൾക്കും എതിരെ നിരവധി ആരോപണങ്ങൾ ഉന്നയിച്ച് ആത്മഹത്യയുടെ വക്കിലാണെന്ന് കരഞ്ഞുപറഞ്ഞ പ്രവാസി യുവാവ് സ്വകാര്യ ലോഡ്ജിൽ ജീവനൊടുക്കിയ സംബവം ഏറെ ചർച്ചയാവുകയാണ്. ന്യൂസിലാൻഡിൽ ജോലി ചെയ്തിരുന്ന ബൈജു രാജു എന്ന പ്രവാസിയാണ് മരിച്ചത്. ഇദ്ദേഹം മുൻപ് കുടുംബസമേതം സൗദിയിലായിരുന്നു. പിന്നീടാണ് ന്യൂസിലാൻഡിലേക്ക് ജോലി നേടി പോയത്.

തന്റെ ഭാര്യയും ഏറ്റവും അടുത്ത ആൾക്കാരും തന്നെ ചതിച്ചു എന്നും താൻ ആത്മഹത്യ ചെയ്യാൻ പോകുകയാണ് എന്നുമാണ് മരിക്കുന്നതിന് മുൻപത്തെ ദിവസം സോഷ്യൽമീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ ബൈജു രാജു ആരോപിച്ചിരുന്നത്.

ഭാര്യയുടെ അവിഹിത ബന്ധത്തെ ചോദ്യം ചെയ്യുന്നതും ഭാര്യ അക്കാര്യം സമ്മതിക്കുന്നതുമായ വീഡിയോയും ബൈജു രാജു സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. അതിന്റെ കൂടെയാണ് തന്നെ ചതിച്ചത് ഭാര്യയും അവരുടെ ബന്ധുക്കളും കാമുകനുമാണെന്ന് ആരോപിക്കുന്ന വീഡിയോയും ബൈജു രാജ് പോസ്റ്റ് ചെയ്തിരുന്നത്. മകളെ തന്നിൽ നിന്ന് വ്യാജകഥകൾ മെനഞ്ഞ് അകറ്റിയെന്നും സ്വത്തുക്കൾ ഭാര്യാമാതാവ് സ്വന്തമാക്കിയെന്നുമടക്കം ബൈജു ആരോപിച്ചിരുന്നു.

നിരവധി പേർ ബൈജുവിന്റെ നിസ്സഹയാവസ്ഥയിൽ പരിതപിച്ചപ്പോൾ ബൈജു രാജ് മരിക്കേണ്ട വ്യക്തിയാണെന്ന തരത്തിലുള്ള പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ചില ആക്ടിവിസ്റ്റുകൾ. ഇവരുടെ പോസ്റ്റുകള് പലതും വിവാദമാവുകയും അതിൽ വിശദീകരണവുമായി ഇവർ തന്നെ രംഗത്തെത്തുകയും ചെയ്യുന്നുണ്ട്. മാധ്യമപ്രവർത്തകയായ ശരണ്യ എം ചാരു പറയുന്നത് ‘ആത്മഹത്യ ചെയ്ത ആ മനുഷ്യന്റെ ടോക്‌സിക്ക് പേഴ്സണാലിറ്റി ആ വീഡിയോയിൽ തന്നെ വളരെ കൃത്യമായി രേഖപ്പെടുത്തിയിട്ടാണ് അയാൾ ആത്മഹത്യ ചെയ്തത്.’- എന്നാണ്.

‘അത്തരമൊരു മനുഷ്യന്റെ കൂടെ ആ സ്ത്രീ എങ്ങനെ ഇത്രേം വർഷം ജീവിച്ചു എന്നതാണ് ആ വീഡിയോയിലെ വിഷയം.വൈകിയെങ്കിലും അവരയാളെ ഉപേക്ഷിച്ചു പോവുകയും, അത്തരമൊരു മനുഷ്യനിൽ നിന്ന് തന്റെ കുഞ്ഞിന്റെ ജീവിതം സേഫ് ആക്കുകയും ചെയ്തു എന്നത് തന്നെ എന്നെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ്.ഇവിടെ ഒരുപാട് സ്ത്രീകളെ കൊണ്ട് കഴിയാതൊരു കാര്യമാണത്. അതിനവരുടെ കുടുംബം അവരുടെ കൂടെ നിന്നു എന്നതും ശ്രദ്ധേയമാണ്.

ആത്യന്തികമായി ഒരു മനുഷ്യന്, ആണിനും പെണ്ണിനും ഏറ്റവും ആവശ്യമായിട്ടുള്ളത് അവനവന്റെ സന്തോഷങ്ങളാണ്. സ്‌നേഹമാണ്. ചേർത്ത് നിർത്തലുകളാണ് എന്ന് മനസ്സിലാക്കിയാൽ തീരുന്ന വിഷയമേ ഉള്ളൂ.സന്തോഷമായിട്ടിരിക്കുക. സ്‌നേഹമായിട്ടിരിക്കുക. അത്രേ ഉള്ളൂ.’- എന്നാണ് ശരണ്യ അഭിപ്രായപ്പെട്ടത്. ഈ പോസ്റ്റിന് താഴെ നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. പിന്തുണയ്ക്കുന്നവരും കുറവല്ല.

അതേസമയം, നടിയും സോഷ്യൽ ആക്ടിവിസ്റ്റുമായ ലാലി പി പറയുന്നത് ഇങ്ങനെ:
‘ആത്മഹത്യ ചെയ്ത ആആൾ സ്വന്തം ഭാര്യയെ മുൾമുനയിൽ നിർത്തി സത്യം പറയിപ്പിക്കുന്നതും അബ്യൂസിവായി പെരുമാറുന്നതും കണ്ടു ദേഷ്യം വന്നിട്ട് എഴുതിയതായിരുന്നു ഈ പോസ്റ്റ്. അതിൽ മനുഷ്യത്വമില്ലായ്മയുടെ കണ്ടന്റ് ഉണ്ട് എന്ന് മനസ്സിലായത് കൊണ്ട് എഡിറ്റ് ചെയ്യുന്നു. താൻ ആത്മഹത്യ ചെയ്തു കഴിഞ്ഞാലും ഭാര്യ ഇനി ഒരിക്കലും സമാധാനത്തോടെ ജീവിക്കരുത് എന്ന് മനോഭാവത്തോടെ അയാൾ ഇട്ടതാണ് ആ വീഡിയോ എന്നാണ് എനിക്ക് തോന്നിയത്. ഇത്രയും ടോക്‌സിക്കായ ഒരു റിലേഷൻഷിപ്പിൽ സ്ത്രീകൾ എന്തിനാണ് പിന്നെയും കടിച്ചു തൂങ്ങുന്നത്. ? എന്നാലും അയാൾ ആത്മഹത്യ ചെയ്യേണ്ടതില്ലായിരുന്നു. ലോകത്ത് എത്രയോ ഭാര്യമാർ ഭർത്താക്കന്മാരുടെ അവിഹിതം അറിഞ്ഞിട്ടും അറിഞ്ഞതായി നടിക്കാതെയും ക്ഷമിച്ചും പൊറുത്തും പറ്റില്ലെങ്കിൽ വിവാഹജീവിതത്തിൽ നിന്ന് ഇറങ്ങിപ്പോയും ഒക്കെ ജീവിക്കുന്നു.ഇത്തരം വാർത്തകളുടെ അടിയിൽ തെറിവിളികളുമായി കൂടുന്ന മലയാളികൾ ഏറി വരികയാണെന്ന് തോന്നുന്നു’

മുൻപ്; ‘ഭാര്യക്ക് അവിഹിതം ഉണ്ടെന്നറിഞ്ഞ് മരിക്കാൻ നിൽക്കുന്ന ആൾക്കാർ മരിക്കുന്നത് തന്നെയാണ് നല്ലത്. പോട്ട് പുല്ല് എന്ന് പറഞ്ഞ് ആ ജീവിതത്തിൽ നിന്നും ഇറങ്ങി നടക്കാനുള്ള മനസ്സാന്നിധ്യം ഇല്ലാത്ത ഇത്തരം മനുഷ്യർ ഇതല്ലെങ്കിൽ മറ്റൊരു കാരണത്തിന്റെ പേരിൽ ആത്മഹത്യ ചെയ്യും.. അതിന് ആ സ്ത്രീയെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല.’ എന്നായിരുന്നു ലാലി അഭിപ്രായപ്പെട്ടത്. പിന്നീട് അക്കാര്യം എഡിറ്റ് ചെയ്യുകയായിരുന്നു.

മനശാസ്ത്രജ്ഞ കൂടിയായ ശ്രീകല അഭിപ്രായപ്പെട്ടത് അദ്ദേഹം മരിക്കേണ്ടിയിരുന്നില്ല, കഷ്ടമായിപ്പോയി എന്നാണ്. ‘ആ സ്ത്രീ ചെയ്തത് തെറ്റുതന്നെയാണ്. ലോകത്തിൽ ഇന്നുവരെ സംഭവിച്ചിട്ടുള്ളതിൽവെച്ച് ഏറ്റവും വലിയ തെറ്റാണ് എന്നൊന്നും അഭിപ്രായം ഇല്ല. രണ്ട് ആളുകൾ ഒരുമിച്ചു ജീവിക്കുന്നത് ആർക്കും ആരെയും ഭരിക്കാനോ, മുൾമുനയിൽ നിർത്തി ചോദ്യം ചെയ്ത് നിസ്സഹായത കണ്ട് ആസ്വദിക്കുവാനോ, കാൽക്കീഴിൽ ഇട്ട് ചവിട്ടിയരച്ച് സുഖിക്കാനോ അല്ല. ഇത് ഇരുപേർക്കും ബാധകവുമാണ്.’

‘പരസ്പരം പാലിക്കേണ്ട ചില മര്യാദകൾ നിര്ബന്ധമാണ്. ഭയപ്പെടുത്തി ഭരിച്ചു പോകാം എന്ന് കരുതുന്നത് മണ്ടത്തരമാണ്. ചിലർ പ്രതികരിക്കും. പ്രതികരിക്കാൻ ഭയമുള്ളവർ മറ്റേതെങ്കിലും സന്തോഷങ്ങളിലേക്ക് അറിഞ്ഞോ അറിയാതെയോ സഞ്ചരിച്ചുപോകും. പുതിയ ഉറവിടം അപകടമാണന്ന ബോദ്ധ്യത്തെ മനപ്പൂർവം മറന്നതായി ഭാവിക്കും.’

‘ഇവിടെയും ഭർത്താവ് പങ്കുവെച്ചിരിക്കുന്ന വീഡിയോയിൽനിന്നും, ഇവരുടെ ബന്ധത്തെ മനസിലാക്കുന്നത്, അയാൾ യജമാനനും അവൾ അടിമയും എന്നുതന്നെയാണ്. ഒരു അടിമയ്ക്കും യജമാനനെ ആത്മാർഥമായി സ്‌നേഹിക്കാൻ കഴിയില്ല. ഭയക്കാനേ കഴിയൂ. അല്ലങ്കിൽ ഭയന്നിട്ട് സ്‌നേഹിക്കുന്നപോലെ അഭിനയിക്കാൻ.
ചില സ്‌നേഹങ്ങളും ആശ്വസിപ്പിക്കലുകളുമൊക്കെ, ചിലപ്പോൾ ഈ ഭയത്തെ ഭേതപ്പെടുത്തുകയും ചെയ്യും. അടിമയ്ക്ക് അങ്ങനെ ആകാനേ കഴിയൂ.കുറ്റം പറഞ്ഞിട്ട് കാര്യമില്ല.’

‘എനിക്ക് ഒരു തെറ്റുപറ്റിപ്പോയി അച്ചായാ’ എന്ന് പറയുമ്പോൾ അയാളിലെ ആത്മാഭിമാനത്തിന് ആ തെറ്റിനെ തലോടി തണുപ്പിക്കാൻ ആകില്ല. അയാളെ അതിനു തെറ്റുപറയാനുമാകില്ല . ഇതൊക്കെ അത്രകണ്ട് ചെറിയ സംഗതിയായി കണക്കിലെടുക്കാനും, മറന്നുകളഞ്ഞിട്ടു പഴയപടി ജീവിക്കാനുമൊന്നുംതക്ക മാനസിക പക്വതയൊന്നും, നമ്മുടെ ചുറ്റുപാടുകൾ, അവർ വളത്തിയെടുക്കുന്ന പുരുഷന്മാർക്ക് പകർന്നുകൊടുത്തിട്ടില്ല. എന്നാൽ ഭർത്താക്കന്മാരുടെ അവിഹിതങ്ങൾ പൊറുത്തും, അലക്കി വെളുപ്പിച്ചും, തലയിൽപ്പേറി ശിരസ്സ് കുനിച്ചും ജീവിക്കുന്ന ഒരുപാട് സ്ത്രീകളുണ്ട്.’- എന്നും ശ്രീകല അഭിപ്രായപ്പെടുന്നു.

റഷ്യൻ യുവതിയെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കോഴിക്കോട് സ്വദേശി കൂരാച്ചുണ്ട് കാളങ്ങാലി സ്വദേശി അഖിൽ (28) ആണ് അറസ്റ്റിലായത്. മൂന്ന് മാസം മുൻപാണ് യുവാവിനെ കാണാനായി റഷ്യൻ യുവതി കേരളത്തിലെത്തിയത്. മൂന്ന് മാസത്തോളമായി അഖിലിനൊപ്പം താമസിച്ച് വരികയായിരുന്നു.കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യാ ചെയ്യാൻ ശ്രമിച്ചെന്നാണ് ആദ്യം പുറത്ത് വന്ന റിപ്പോർട്ട്. എന്നാൽ ഇയാൾ തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ചതായാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

സ്വമേധയാ കേസെടുത്ത കമ്മീഷന്‍ പോലീസില്‍ നിന്ന് അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഇതിനിടെയാണ് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തതും. ഈ കഴിഞ്ഞ ആറു മാസം മുൻപ് ആണ് ഇൻസ്റ്റഗ്രാമിലൂടെ ഇരുവരും പരിചയപ്പെട്ടത്. യുവാവ് ലഹരി ബലമായി നൽകി പീഡിപ്പിച്ചെന്നും യുവതി പറഞ്ഞു. യുവാവിന്റെ വീട്ടിൽ പ്രശ്‌നം ഉണ്ടായതിനെ തുടർന്ന് നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്. ആഖിലിന്റെ അച്ഛനും അമ്മയും മകനുമായി പിണങ്ങി പോയിരുന്നു. അഖിലിനൊപ്പം കാള്ങ്ങാലിയിലെ വീട്ടിൽ താമസിക്കുമ്പോഴാണ് റഷ്യൻ യുവതിക്ക് മർദ്ദനമേറ്റത്.

തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റഷ്യൻ ഭാഷ മാത്രം അറിയാവുന്ന യുവതിയിൽ നിന്ന് മൊഴി രേഖപ്പെടുത്താൻ പോലീസിന് കഴിഞ്ഞിരുന്നില്ല. വെള്ളിയാഴ്ച ദ്വിഭാഷിയുടെ സഹായത്തോടെ പൊലീസ് മൊഴിയെടുത്തപ്പോഴാണ് പീഡന വിവരം വ്യക്തമായത്. ലഹരി നൽകി യുവാവ് ബലമായി പീഡിപ്പിച്ചുവെന്ന് യുവതി മൊഴി നൽകി. യുവാവ് നിരന്തരം മർദ്ദിച്ചിരുന്നതായും പാസ്പോർട്ടും ഐഫോണും നശിപ്പിച്ചെന്നും മൊഴിയിലുണ്ട്. യുവാവിൻ്റെ പക്കൽ നിന്നും കഞ്ചാവ് കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്.യുവാവിൻ്റെ വീട്ടിൽ പ്രശ്നം ഉണ്ടായതോടെ സമീപവാസികളാണ് വിവരം പോലീസിനെ അറിയിച്ചത്. നാട്ടുകാര്‍ നല്‍കിയ വിവരമനുസരിച്ച് സ്ഥലത്തെത്തിയ പോലീസാണ് യുവതിയെ ആദ്യം കൂരാച്ചുണ്ട് ഗവ. ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചത്.

കഴിഞ്ഞ മാസമാണ് ഖത്തറില്‍ ജോലി ചെയ്യുന്ന കൂരാച്ചുണ്ട് സ്വദേശിയായ യുവാവിനൊപ്പം റഷ്യന്‍ യുവതി ഇവിടെയെത്തിയത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട സുഹൃത്താണെന്നാണ് യുവാവ് ബന്ധുക്കളോടും നാട്ടുകാരോടും പറഞ്ഞിരുന്നത്. അഖിലിനൊപ്പം കാളങ്ങാലിയിലെ വീട്ടിൽ താമസിക്കുമ്പോൾ മർദനമേറ്റതിനെ തുടർന്ന് യുവതിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. റഷ്യൻ ഭാഷ മാത്രം സംസാരിക്കുന്ന യുവതിയുടെ മൊഴി രേഖപ്പെടുത്താൻ പൊലീസിനു സാധിക്കാത്തതിനാൽ കേസെടുത്തുരുന്നില്ല. ഇന്നലെ ദ്വിഭാഷിയുടെ സഹായത്തോടെ പൊലീസ് മൊഴിയെടുത്തപ്പോഴാണ് പീഡന വിവരം വെളിപ്പെട്ടത്. സംഭവത്തിൽ വനിതാ കമ്മിഷനും കേസെടുത്തു. ഇരുവരും ഖത്തർ, നേപ്പാൾ രാജ്യങ്ങൾ സന്ദർശിച്ച ശേഷം ഒരു മാസം മുൻപാണ് ഇന്ത്യയിൽ എത്തിയത്.

കാളങ്ങാലിയിലെ വീട്ടിൽനിന്നു മൂന്നു ഗ്രാം കഞ്ചാവ് സഹിതമാണ് ആഖിലിനെ പിടികൂടിയത്. രണ്ടു കേസുകളിലും പ്രതിയായ യുവാവിനെ പേരാമ്പ്ര കോടതിയിൽ ഹാജരാക്കി. യുവതിയുടെ പാസ്‌പോർട്ടും, ഐഫോണും യുവാവ് നശിപ്പിച്ചെന്നും, നിരന്തരം മർദിച്ചെന്നും മൊഴിയിൽ പറയുന്നു. താൽകാലിക പാസ്‌പോർട്ടുണ്ടാക്കാൻ പൊലീസ് ശ്രമം തുടങ്ങി. യുവതിക്ക് നാട്ടിലേക്ക് മടങ്ങണമെന്നതാണ് ആഗ്രഹം. കൂരാച്ചുണ്ടിന് സമീപത്തെ കാളങ്ങാലിയിൽ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. വീട്ടിൽ ഇരുവരും തമ്മിൽ പ്രശ്നമുള്ളതായി നാട്ടുകാർ നൽകിയ വിവരമനുസരിച്ച് സ്ഥലത്തെത്തിയ പൊലീസാണ് 27 വയസ്സുള്ള വനിതയെ ആദ്യം കൂരാച്ചുണ്ട് ഗവ. ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്.

യുവതി വീടിന്റെ ടെറസിൽനിന്ന് ചാടിയതാണെന്നാണ് നാട്ടുകാരിൽനിന്ന് പൊലീസിന് ലഭിച്ച വിവരം. എന്നാൽ, കൈയിൽ മുറിവുണ്ടാക്കിയിട്ടുള്ള പരിക്കാണുള്ളതെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. കഴിഞ്ഞ മാസമാണ് കാളങ്ങാലി സ്വദേശിയായ യുവാവിനൊപ്പം യുവതി ഖത്തറിൽ നിന്നെത്തിയത്. ആദ്യം മറ്റിടങ്ങളിലായിരുന്നു താമസം. തിങ്കളാഴ്ച രാത്രി യാത്രയ്ക്കിടെ കൈതക്കലിൽ കാറിൽവെച്ചും ഇരുവരും പ്രശ്നങ്ങളുണ്ടായിരുന്നു. കാർ നിർത്തിയപ്പോൾ യുവതി നിലവിളിയോടെ പുറത്തേക്ക് ചാടിയിറങ്ങുന്നതുകണ്ട നാട്ടുകാർ പേരാമ്പ്ര പൊലീസിനെ വിവരമറിയിച്ചിരുന്നു. പൊലീസെത്തി ഇരുവരോടും കാറുമായി സ്റ്റേഷനിലേക്ക് വരാൻ ആവശ്യപ്പെട്ടെങ്കിലും ഇരുവരും കാറിൽ കയറി കോഴിക്കോട്ടുഭാഗത്തേക്ക് ഓടിച്ചു പോകുകയായിരുന്നു.

നേരത്തേ യുവതി വീട്ടിലെത്തിയതിനുശേഷം പ്രശ്നങ്ങളുണ്ടായപ്പോൾ യുവാവിന്റെ മാതാപിതാക്കളും പൊലീസ് സ്റ്റേഷനിൽ പരാതിയുമായി സമീപിച്ചിരുന്നു. തുടർന്ന് മാതാപിതാക്കൾ മറ്റൊരിടത്തേക്ക് താത്കാലികമായി താമസം മാറ്റുകയും ചെയ്തിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സെക്കന്റ് വച്ച് സ്വഭാവം മാറുന്ന സൈക്കോ സ്വഭാവമാണ് ആഖിലിന്റേത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട റഷ്യൻ യുവതിയെ കൂടെ താമസിപ്പിച്ചു മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നാണ് ആഖിലിനെതിരായ പരാതി. ആഖിലിൽനിന്ന് ക്രൂരപീഡനം നേരിട്ടതായി യുവതി മൊഴി നൽകിയിട്ടുണ്ട്.

കമ്പികൊണ്ട് മർദ്ദിച്ചതായും പാസ്‌പോർട്ട് കീറിക്കളഞ്ഞതായും യുവതി മൊഴി നൽകി. തന്റെ ഐഫോണും പ്രതി നശിപ്പിച്ചെന്ന് മൊഴിയിൽ പറയുന്നു. സംഭവത്തിൽ യുവതിയുടെ രഹസ്യമൊഴി മജിസ്‌ട്രേറ്റിനു മുന്നിൽ രേഖപ്പെടുത്തും. പ്രതി ബലമായി ലഹരി നൽകി പീഡിപ്പിച്ചെന്നും നിരന്തരം മർദിച്ചെന്നും യുവതി പറഞ്ഞു.

 

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച പതിമൂന്നുകാരി ലൈംഗിക പീഡനത്തിന് ഇരയായിരുന്നതായി പൊലീസ്. സംഭവത്തിലെ പ്രതിയെ കീഴ്‌വായ്പൂര് പൊലീസ് അറസ്റ്റ് ചെയ്തു. തോട്ടക്കാട് ഇരവിചിറയിൽ വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി പീരുമേട് കുമളി കൈലാസ് മന്ദിരംവീട്ടിൽ വിഷ്ണു സുരേഷാണ് (26) പിടിയിലായത്.

പനി, ഛർദി, തലവേദന, നെറ്റിയിലെ മുഴ എന്നീ അസുഖങ്ങൾക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ സെപ്റ്റംബർ 9 നാണ് പെൺകുട്ടി മരിച്ചത്. അന്ന് അസ്വാഭാവിക മരണത്തിന് കേസ് റജിസ്റ്റർ ചെയ്തിരുന്നു. മെഡിക്കൽ ബോർഡിന്റെ പരിശോധനയിൽ പെൺകുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായതായി തെളിഞ്ഞിരുന്നു. ചങ്ങനാശേരി ജനറൽ ആശുപത്രി, മല്ലപ്പള്ളി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലെ ചികിത്സയ്ക്കുശേഷം സെപ്റ്റംബർ അഞ്ചിനാണ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.

പെൺകുട്ടിയുടെയും അമ്മയുടെയും ഫോൺ കോളുകൾ പരിശോധിച്ചതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. വിഷ്ണുവിന്റെ ഫോണിൽനിന്നു പെൺകുട്ടിയുടെ ഫോണിലേക്ക് 29 പ്രാവശ്യം വിളികൾ വന്നിരുന്നതാണ് വിഷ്ണുവിലേക്ക് അന്വേഷണമെത്തിയതെന്ന് പൊലീസ് പറയുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വിഷ്ണുവും പെൺകുട്ടിയും തമ്മിൽ അടുപ്പത്തിലായിരുന്നെന്നും ലൈംഗികമായി ചൂഷണം ചെയ്തിരുന്നുവെന്നും തെളിഞ്ഞു.

2022 ഓഗസ്റ്റ്‌ 16 ന് ചങ്ങനാശേരി പെരുന്ന ബസ് സ്റ്റാൻഡിനോടു ചേർന്നുള്ള ക്ഷേത്രത്തിൽവച്ചാണ് പെൺകുട്ടിയെ പരിചയപ്പെട്ടതെന്നും പിന്നീട് ഫോണിലൂടെ സൗഹൃദം തുടർന്നിരുന്നതായും അന്വേഷണത്തിൽ തെളിഞ്ഞതായി പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

നടനും മുൻ എംപിയുമായ ഇന്നസെന്റിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. എക്സ്ട്രാ കോർപോറിയൽ മെംബ്റെയ്‌ൻ ഓക്സിജനേഷൻ (ECMO) സഹായത്താൽ ചികിത്സ തുടരുകയാണെന്ന് ചികിത്സയിൽ കഴിയുന്ന കൊച്ചിയിലെ സ്വകാര്യ ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.വി.പി.എസ് ലേക് ഷോർ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിലാണ് നടൻ ചികിത്സയിൽ കഴിയുന്നത്.  ഇസിഎംഓ മെഷീനിന്റെ സഹായത്തോടെയാണ് ശ്വസിക്കുന്നതെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

2021 ലാണ് അദ്ദേഹത്തിന് നോൺ-ഹോഡ്ജ്കിൻസ് ലിംഫോമ സ്ഥിരീകരിച്ചത്. തുടർന്ന് എയിംസിൽ ഉൾപ്പെടെ ചികിത്സ തേടിയിരുന്നു. അസുഖം ഭേദമായി സിനിമയിൽ സജീവമായ ശേഷം ഇക്കൊല്ലം വീണ്ടും ആരോഗ്യനില വഷളാവുകയായിരുന്നു

​ഖത്തറിൽ കഴിഞ്ഞ ബുധനാഴ്ച്ച കെട്ടിടം തകർന്ന് ഉണ്ടായ അപകടത്തിൽ മരിച്ചവരിൽ ഒരു മലയാളിയുടെ മൃതദേഹം കൂടി തിരിച്ചറിഞ്ഞു. മലപ്പുറം പൊന്നാനി മാറഞ്ചേരി സ്വദേശി നൗഷാദ് മണ്ണറയിലിന്റെ (44)മൃതദേഹമാണ് ശനിയാഴ്ച രാവിലെ ബന്ധുക്കൾ തിരിച്ചറിഞ്ഞത്. ഇതോടെ, ബുധനാഴ്ച നടന്ന അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം രണ്ടായി. മലപ്പുറം നിലമ്പൂർ സ്വദേശി ഫൈസൽ കുപ്പായിയുടെ (48) മൃതദേഹം വെള്ളിയാഴ്ച രാത്രിയോടെ കണ്ടെത്തിയിരുന്നു. ഹമദ് മെഡിക്കൽകോർപറേഷൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹങ്ങൾ ബന്ധുക്കൾ തിരിച്ചറിഞ്ഞു.

ബിൽശിയാണ് നൗഷാദിന്റെ ഭാര്യ. മുഹമ്മദ് റസൽ, റൈസ എന്നിവർ മക്കളാണ്.
ബുധനാഴ്ച രാവിലെ കെട്ടിടം തകർന്നതിനു പിന്നാലെ ഫൈസലിനെയും നൗഷാദിനെയും കാണാതായതിനെ തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും അന്വേഷണത്തിലായിരുന്നുഇന്നലെ വൈകുനേരത്തോടെയാണ് കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ നിന്നും മൃതദേഹങ്ങൾ കണ്ടെത്തിയത്.

ഗായകനും ചിത്രകാരനുമായ ഫൈസൽ ദോഹയിലെ വേദികളിൽ നിറസാന്നിധ്യമായിരുന്നു. ദീർഘകാലം സൗദിയിലായിരുന്ന ഇദ്ദേഹം മൂന്നു വർഷം മുമ്പാണ് ഖത്തറിലെത്തിയത്. പാറപ്പുറവൻ അബ്ദുസമദാണ് ഫൈസലിന്റെ പിതാവ്. മാതാവ് ഖദീജ. റബീനയാണ് ഭാര്യ. ​വിദ്യാർഥികളായ ​റന , നദ, മുഹമ്മദ് ഫെബിൻ എന്നിവർ മക്കളാണ്. സഹോദരങ്ങൾ: ഹാരിസ്, ഹസീന. ഫൈസലിന്റെ മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കൾ.

അതേസമയം, ബുധനാഴ്ച മുതൽ കാണാതായ കാസർകോട് കാസർകോട് പുളിക്കൂർ സ്വദേശി അഷ്‌റഫ് എന്ന അച്ചപ്പുവിനെ കുറിച്ച് ഇതുവരെ വിവരമൊന്നുമില്ലെന്ന് സുഹൃത്തുക്കൾ അറീച്ചു.
ബുധനാഴ്ച രാവിലെ 8.30ഓടെയാണ് അൽ മൻസൂറയിലെ ബിൻ ദിർഹമിൽ നാലു നില കെട്ടിടം തകർന്നു വീണത്. ഇവിടെ നിന്നും ഏഴു പേരെ രക്ഷാ സംഘം ഉടൻ തന്നെ പുറത്തെത്തിച്ചിരുന്നു. വ്യാഴാഴ്ച​യോടെ രണ്ട് സ്ത്രീകളെയും പുറത്തെടുത്തു. 12 കുടുംബങ്ങളെ അധികൃതർ സുരക്ഷിതമായി മാറ്റിയിരുന്നു. ഇതിന് പുറമേ രണ്ട് ഇന്ത്യക്കാർ കൂടി മരണപെട്ടതായി സ്ഥിരീകരിക്കാത്ത വാർത്തയുണ്ട്.ജർഖഡിൽ നിന്നുള്ള ആരിഫ് അസിസ് മുഹമ്മദ്‌ ഹുസൈൻ, ആന്ധ്രായിൽ നിന്നുള്ള ഷെയ്ഖ് അബ്ദുൽ നബി ശൈഖ് ഹുസൈൻ എന്നിവർ മരണപെട്ടതായി അറിയുന്നു.

ജോലിസ്ഥലത്ത് മലയാളി യുവതി ദുരൂഹമായ സാഹചര്യത്തിൽ മരിച്ച നിലയിൽ. തൃശൂർ ഊരകം സ്വദേശി ഷാജിയുടെ മകൾ സബീനയാണ് മൈസൂരുവിൽ മരണപ്പെട്ടിരിക്കുന്നത്. സബീനയുടെ ശരീരത്തിൽ ആകെ മുറിപ്പാടുകൾ ഉണ്ട്.

കരുവന്നൂർ സ്വദേശിയായ ആൺസുഹൃത്തുമായുള്ള തർക്കത്തിനിടെ യുവാവ് കൊലപ്പെടുത്തിയതാകാമെന്നാണ്‌ പൊലീസ് സംശയിക്കുന്നത്. സബീനയുടെ ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്ന് സുഹൃത്തിനെ മൈസൂരു പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സുഹൃത്തിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്കുശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ട് വരും.

ഭാര്യയുടെ മറ്റൊരു ബന്ധത്തെത്തുടർന്ന് ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി സോഷ്യൽ മീഡിയയിൽ നിരൂപകയും ആയ ഡോ. അനുജ ജോസഫ്. ചതിക്കപ്പെടുന്ന ഒരാളുടെ മാനസിക വേദന എന്താണെന്നു ഈ മനുഷ്യന്റെ ചങ്ക് പൊട്ടിയുള്ള വാക്കുകളിലുണ്ട് അനുജ പറയുന്നു.

ഡോ. അനുജ ജോസഫിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ചതിക്കപ്പെടുന്ന ഒരാളുടെ മാനസിക വേദന എന്താണെന്നു ഈ മനുഷ്യന്റെ ചങ്ക് പൊട്ടിയുള്ള വാക്കുകളിലുണ്ട്. മരണം കൊണ്ടു പരിഹരിക്കാൻ കഴിയുമോ എല്ലാ വേദനയും എന്ന ചോദ്യത്തിന് No എന്നാണ് ഇന്നുമെന്റെ മറുപടി. അങ്ങനെ ആണേൽ ഇന്നു പലരും ഈ ലോകത്തിൽ നിന്നു മൺമറഞ്ഞു പോയേനെ. വിവാഹബന്ധത്തിൽ പരസ്പരം പൊരുത്തപ്പെടാൻ കഴിയാത്തവർ എന്തിനു ഇതു പോലെ ഒരാളുടെ ജീവനെടുക്കാൻ വരെ കാത്തു നിൽക്കുന്നു.

ക്യാഷും വേണം കൂട്ടത്തിൽ സൂക്കേടും തീർക്കണം,എല്ലാം കൂടെ ഒരുമിച്ചു കൊണ്ടു പോകാമെന്ന ഒരുത്തിയുടെ വ്യാമോഹത്തിൽ പൊലിഞ്ഞത് ഒരു പാവത്തിന്റെ ജീവനാണെന്നു മാത്രം. പ്രിയ സഹോദരാ, നിങ്ങളുടെ കണ്ണുനീർ മനസ്സാക്ഷിയുള്ള ആരുടെയും ഉള്ളുലയ്ക്കും. എന്നിട്ടും നിങ്ങളെ മനസിലാക്കാതെ പോയവൾക്ക് കാലം ചിലത് കരുതിയിട്ടുണ്ട്.

നിങ്ങളുടെ കുഞ്ഞിനെ ഓർത്തു വേദന മാത്രം. അവൾക്കു ഒരു നല്ല അപ്പന്റെ സ്നേഹം നിങ്ങൾ നഷ്‌ടപ്പെടുത്തിയതോർത്തു. ആത്മഹത്യ ഒന്നിന്റെയും അവസാന വാക്കല്ല. ജീവിതത്തിൽ നിന്നു ഓടി ഒളിക്കുമ്പോഴും നിങ്ങൾക്ക് എന്തു സമാധാനം ലഭിക്കും. നിങ്ങളെ ചതിച്ചവർ ഈ ലോകത്തിൽ ജീവിതനാടകം തകർത്താടുമ്പോൾ!

വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കി. 2019-ല്‍ തിരഞ്ഞെടുപ്പ് പ്രസംഗത്തില്‍ മോദിസമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ രാഹുലിന് ഗുജറാത്തിലെ സൂറത്ത് കോടതി രണ്ടുവര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. ഇതിന് പിന്നാലെ ലോക്‌സഭാ സെക്രട്ടറിയേറ്റാണ് രാഹുലിനെ അയോഗ്യനാക്കിയത്.ഇതോടെ തിരഞ്ഞെടുപ്പില്‍ നിന്ന് മത്സരിക്കുന്നതിന് രാഹുലിന് ആറ് വര്‍ഷത്തെ വിലക്കുണ്ടാകും. അപ്പീല്‍നല്‍കാനായി ശിക്ഷ 30 ദിവസത്തേക്ക് മരവിപ്പിച്ച് സൂറത്ത് കോടതി ജാമ്യവും അനുവദിച്ചിരുന്നു. എന്നാല്‍ മേല്‍ക്കോടതിയുടെ ഇടപെടലിന് മുമ്പാണ് ലോക്‌സഭാ സെക്രട്ടറിയേറ്റിന്റെ നടപടിയുണ്ടായിരിക്കുന്നത്.

ഭരണഘടനയുടെ 101 (1) വകുപ്പ് പ്രകാരവും ജനപ്രാതിനിധ്യ നിയമത്തിന്റെ എട്ടാം വകുപ്പ് പ്രകാരവുമാണ് നടപടി. ലോക്‌സഭാ സെക്രട്ടറി ജനറല്‍ ഉത്പാല്‍ കുമാര്‍ സിങാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെടുന്നതിലേക്ക് നയിച്ച സൂറത്ത് കോടതി വിധിക്കു പിന്നാലെ രാഹുല്‍ ഗാന്ധിയുടെ വായടപ്പിയ്ക്കാന്‍ കേസുകളിലൂടെ വലവിരിച്ച് ബി.ജെ.പി. ഇന്ത്യയൊട്ടാകെ നിലവില്‍ 16 കേസുകളാണ് വിവിധ പരാമര്‍ശങ്ങളുടെ പേരില്‍ രാഹുലിനെതിരേയുള്ളത്. നാഷണല്‍ ഹെറാള്‍ഡുമായി ബന്ധപ്പെട്ട് ബി.ജെ.പി. നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി നല്‍കിയ പരാതിയിലെ ഇ.ഡി. (എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) അന്വേഷണം ഉള്‍പ്പെടെയാണിത്.

ആര്‍.എസ്.എസിനെതിരേയുള്ള പരാമര്‍ശത്തിന്റെ പേരില്‍ മാത്രം രാഹുലിനെതിരേ മൂന്നുകേസുകളുണ്ട്. ഇതില്‍ രണ്ടെണ്ണം മഹാരാഷ്ട്രയിലും ഒരെണ്ണം അസമിലുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.മഹാരാഷ്ട്രയിലെ താനെയില്‍ 2014-ല്‍ തിരഞ്ഞെടുപ്പു റാലിയില്‍ സംസാരിക്കുന്നതിനിടെ ആര്‍.എസ്.എസാണ് മഹാത്മാഗാന്ധിയുടെ കൊലപാതകത്തിന് പിന്നിലെന്ന് രാഹുല്‍ പ്രസംഗിച്ചു. ‘ആര്‍.എസ്.എസുകാര്‍ ഗാന്ധിജിയെ കൊന്നു. ഇപ്പോഴവര്‍ അദ്ദേഹത്തെക്കുറിച്ച് സംസാരിക്കുന്നു. അവര്‍ സര്‍ദാര്‍ പട്ടേലിനെയും ഗാന്ധിജിയെയും എതിര്‍ത്തു’, രാഹുല്‍ പറഞ്ഞതിങ്ങനെ. ഇതിനെതിരേ ഭീവണ്ടിയിലെ ആര്‍.എസ്.എസ്. യൂണിറ്റ് സെക്രട്ടറി രാജേഷ് മഹാദേവ് കുന്ദെ, ഭീവണ്ടി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കി. വിചാരണ നടക്കാനിരിക്കുകയാണ്.

2016-ല്‍ രാഹുലിനെതിരെ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍, അസമില്‍ ക്രിമിനല്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. പതിനാറാം നൂറ്റാണ്ടിലെ വൈഷ്ണവ മഠമായ ബാര്‍പേട്ട സത്രത്തില്‍ തന്നെ ആര്‍.എസ്.എസ്സുകാര്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ല എന്നാരോപിച്ചതിനാണിത്. അസം കാമരൂപ് മെട്രോപൊളിറ്റന്‍ കോടതി ജാമ്യം അനുവദിച്ചെങ്കിലും വിചാരണ അന്തിമഘട്ടത്തിലാണ്.

2018-ല്‍ ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസിനെതിരേ നടത്തിയ പരാമര്‍ശത്തിലും മുംബൈ അഡീഷണല്‍ മെട്രോപൊളിറ്റന്‍ കോടതിയില്‍ മറ്റൊരു കേസുണ്ട്. രണ്ട് കക്ഷികളും ഹാജരാകാത്തതിനാല്‍ ഇത് മാറ്റിവെച്ചിരിക്കുകയാണ്.

2018 ജൂണില്‍ നോട്ടുനിരോധനവുമായി ബന്ധപ്പെട്ട് അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കിനെയും ആഭ്യന്തര മന്ത്രി അമിത്ഷായെയും ബന്ധപ്പെടുത്തി നടത്തിയ ട്വീറ്റിലാണ് മറ്റൊരു കേസ്. നോട്ടുനിരോധനം പ്രഖ്യാപിച്ച് അഞ്ചു ദിവസത്തിനുള്ളില്‍ അമിത് ഷാ ഡയറക്ടറായ ബാങ്ക് 745.58 കോടി രൂപയുടെ പഴയ നോട്ടുകള്‍ മാറി എന്നായിരുന്നു രാഹുലിന്റെ ആരോപണം. ഇതില്‍ ജാമ്യം ലഭിച്ചെങ്കിലും വാദം തുടങ്ങാനിരിക്കുകയാണ്.

2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത്, അമിത് ഷായെ കൊലപാതകക്കേസിലെ ആരോപണവിധേയനായ ആള്‍ എന്നു വിളിച്ചതില്‍ അഹമ്മദാബാദ് കോടതിയില്‍ കൃഷ്ണവദന്‍ സോമനാഥ് ബ്രഹ്‌മഭട്ട് എന്നയാള്‍ നല്‍കിയ ഹര്‍ജിയിലും നടപടി തുടരുന്നു.

കർണാടകത്തിലെ കോലാറിൽ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് റാലിയിൽ നടത്തിയ പ്രസംഗമാണ് ശിക്ഷയ്ക്കിടയാക്കിയത്. ‘നീരവ് മോദിയോ ലളിത് മോദിയോ നരേന്ദ്ര മോദിയോ ആകട്ടെ, എന്താണ് എല്ലാ കള്ളന്മാരുടെയും പേരിൽ മോദിയുള്ളത്…? ഇനിയും തിരഞ്ഞാൽ കൂടുതൽ മോദിമാർ പുറത്തുവരും…’ എന്നായിരുന്നു 2019 ഏപ്രിൽ 13-ന്റെ പ്രസംഗത്തിലെ വിവാദപരാമർശം. ബി.ജെ.പി.യുടെ സൂറത്ത് വെസ്റ്റ് എം.എൽ.എ. പൂർണേഷ് മോദി നൽകിയ പരാതിയിലാണ് സൂറത്ത് സി.ജെ.എം. കോടതി കേസെടുത്തത്. റാലിയിലെ പ്രസംഗം തിരഞ്ഞെടുപ്പ് കമ്മിഷനുവേണ്ടി റെക്കോഡ് ചെയ്തിരുന്നു. ഇതിന്റെ സി.ഡി.യും പെൻഡ്രൈവും പരിശോധിച്ച കോടതി രാഹുൽഗാന്ധിക്കെതിരായ ആരോപണം നിലനിൽക്കുന്നതാണെന്ന് കണ്ടെത്തി. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ്‌ എച്ച്.എച്ച്. വർമയാണ് വിധി പ്രസ്താവിച്ചത്.

വാക്കാലോ രേഖാമൂലമോ ഉള്ള അപകീർത്തിപ്പെടുത്തൽ ക്രിമിനൽക്കുറ്റമാക്കുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിന്റെ 499, 500 വകുപ്പുകൾ പ്രകാരമാണ് വിധി. പ്രതിഭാഗത്തിന്റെ അപേക്ഷ പരിഗണിച്ച് ശിക്ഷ മരവിപ്പിക്കുകയും 10,000 രൂപയുടെ ബോണ്ടിൽ ജാമ്യം അനുവദിക്കുകയും ചെയ്തു.

മോദി എന്നപേരിൽ സമുദായമില്ലെന്നും പ്രസംഗത്തിൽ വിമർശിച്ചത് നരേന്ദ്രമോദിയെ ആയതിനാൽ അദ്ദേഹത്തിനേ പരാതിനൽകാൻ കഴുയൂവെന്നുമായിരുന്നു രാഹുലിന്റെ അഭിഭാഷകരുടെ മുഖ്യവാദം. പൂർണേഷ് മോദിയുടെ ആദ്യ ജാതിപ്പേര് ‘ഭൂട്ട്വാല’ എന്നാണെന്നും ചൂണ്ടിക്കാട്ടി. മോദിസർക്കാരിന്റെ അഴിമതികളെയാണ് പരാമർശിച്ചതെന്നും പ്രസംഗം മൊത്തത്തിൽ വിലയിരുത്തുകയാണ്‌ വേണ്ടതെന്നും ഇവർ പറഞ്ഞു.

എന്നാൽ, ‘മോധ്വാനിക് ഘഞ്ചി’ എന്ന സമുദായത്തിന്റെ വിളിപ്പേരാണ് ‘മോദി’യെന്ന പരാതിക്കാരന്റെ വാദം കോടതി അംഗീകരിച്ചു. കോലാർ ജില്ലയിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും വീഡിയോഗ്രാഫറും ഉൾപ്പെടെയുള്ളവർ പരാതിക്കാരന് അനുകൂലമായി മൊഴി നൽകിയിരുന്നു. കഴിഞ്ഞ ഭൂപേന്ദ്ര പട്ടേൽ മന്ത്രിസഭയിൽ കാബിനറ്റ് മന്ത്രിയായിരുന്ന പൂർണേഷ് മോദി ഇക്കുറിയും അതേ മണ്ഡലത്തിൽ വിജയിച്ചു.

പൂർണേഷിന്റെ അഭ്യർഥനയെത്തുടർന്ന് 2022 മാർച്ചിൽ ഹൈക്കോടതി ഈ കേസിന്റെ വിചാരണ സ്റ്റേ ചെയ്തതാണ്. സി.ഡി.യുൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകൾ പരിശോധിക്കുമ്പോൾ പ്രതി ഹാജരുണ്ടാകണമെന്ന പരാതിക്കാരന്റെ ആവശ്യം വിചാരണക്കോടതി നിരാകരിച്ചിരുന്നു. ഇതേത്തുടർന്നാണ് ഇദ്ദേഹം ഹൈക്കോടതിയിലെത്തിയത്. എന്നാൽ, ലഭ്യമായ തെളിവുകളിൽ സംതൃപ്തനാണെന്ന് ഹൈക്കോടതിയെ ഇദ്ദേഹം അറിയിച്ചതിനെത്തുടർന്ന് സ്റ്റേ നീക്കി. കഴിഞ്ഞമാസം വിചാരണ പുനരാരംഭിച്ചു. മാർച്ച് 18-നാണ് വാദം പൂർത്തീകരിച്ചത്. കുറ്റപത്രം വായിച്ചുകേൾപ്പിച്ചപ്പോഴും 2021 ഒക്ടോബറിൽ മൊഴിനൽകാനും രാഹുൽഗാന്ധി നേരിട്ടെത്തിയിരുന്നു.

RECENT POSTS
Copyright © . All rights reserved