ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറി ഇടിച്ച് വീട്ടമ്മ മരിച്ച സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ.തിരുവല്ല, പെരുന്തുരുത്തി, വാഴപ്പറമ്പിൽ വീട്ടിൽ എസ്. സുജിത്ത് (36) എന്നയാളെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാവിലെ 9.30 മണിയോടുകൂടി ചങ്ങനാശ്ശേരി ആലപ്പുഴ എ.സി റോഡിൽ രണ്ടാം പാലത്തിന് സമീപത്തുവെച്ചാണ് അപകടമുണ്ടായത്ത്.
വീട്ടമ്മയും മകനും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ടിപ്പർ ലോറി ഇടിക്കുകയും വീട്ടമ്മ മരണപ്പെടുകയുമായിരുന്നു. സ്കൂട്ടറിന്റെ പിന്നിലിരുന്ന മകൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടിരുന്നു. ചങ്ങനാശ്ശേരി പോലീസ് സ്ഥലത്ത് എത്തുകയും എസ്.എച്ച്.ഒ റിച്ചാർഡ് വർഗീസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഡ്രൈവറെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
നടന്‍ കൊച്ചുപ്രേമന്‍ എന്ന കെ.എസ് പ്രേംകുമാര്‍ അന്തരിച്ചു. 67 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
നാടകത്തിലൂടെ സിനിമയില്‍ എത്തിയ കൊച്ചുപ്രേമന്‍ നിരവധി ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. 250 ഓളം സിനിമകളില്‍ അഭിനയിച്ചു. ഹാസ്യത്തിന് തന്റേതായ ശൈലിയുമായി എത്തി സിനിമയില്‍ സാന്നിധ്യമുറപ്പിക്കാന്‍ കൊച്ചുപ്രേമന് കഴിഞ്ഞിരുന്നു. 1979 മുതല്‍ സിനിയില്‍ ഉണ്ടെങ്കിലും 1997ല്‍ റിലീസായ ദില്ലിവാല രാജകുമാരന്‍ എന്ന സിനിമയിലൂടെയാണ് അദ്ദേഹം സിനിമയില്‍ സജീവമാകുന്നത്.
സ്‌കൂള്‍ പഠനകാലത്തുതന്നെ നാടകത്തില്‍ സജീവമായിരുന്നു കൊച്ചുപ്രേമന്‍. എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായൊരു നാടകമെഴുതി സംവിധാനം ചെയ്യുന്നത്. അത് വിജയകരമായതിനെ തുടര്‍ന്ന് ഉഷ്ണരാശി എന്ന രണ്ടാമത്തെ നാടകവും രചിച്ചു. ആകാശവാണിയിലെ ഇതളുകള്‍ എന്ന പരിപാടിയിലൂടെയാണ് നാടകങ്ങള്‍ സംപ്രേക്ഷണം ചെയ്തത്.
സ്‌കൂള്‍ പഠനത്തിനു ശേഷം നാടകത്തെ ഗൗരവമായി കാണാന്‍ തുടങ്ങിയത് തിരുവനന്തപുരം കവിത സ്റ്റേജിനു വേണ്ടി ജഗതി എന്‍.കെ.ആചാരി ഒരുക്കിയ ജ്വാലാമുഖി എന്ന നാടകത്തില്‍ അഭിനയിച്ചതോടെയാണ്. ഇതിനു ശേഷം ഗായത്രി തീയേറ്റേഴ്‌സിന്റെ അനാമിക എന്ന നാടകത്തിലും തുടര്‍ന്നഭിനയിച്ചു. പിന്നീട് സംഘചേതന, കാളിദാസ കലാകേന്ദ്രം തുടങ്ങി പത്തോളം നാടക സമിതികള്‍ക്ക് വേണ്ടിയും പ്രവര്‍ത്തിച്ചു.
ധാരാളം ആരാധകരെ സൃഷ്ടിച്ച കൊച്ചുപ്രേമന്റെ പ്രശസ്തമായ നാടകങ്ങളാണ് കേരള തീയേറ്റേഴ്‌സിന്റെ അമൃതം ഗമയാ, വെഞ്ഞാറമൂട് സംഘചേതനയുടെ സ്വാതി തിരുനാള്‍, ഇന്ദുലേഖ, രാജന്‍.പി.ദേവിന്റെ ആദിത്യമംഗലം ആര്യവൈദ്യശാല എന്നിവ.
നാടക സമിതിയില്‍ സജീവമായ കാലത്ത് അദ്ദേഹത്തിന്റെ തന്നെ അതേ പേരുള്ള സുഹൃത്തും ആ സമിതിയിലുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് കൊച്ചുപ്രേമന്‍ എന്ന പേരിലറിയപ്പെട്ടു തുടങ്ങിയത്. 1979-ല്‍ റിലീസായ ഏഴു നിറങ്ങള്‍ എന്ന സിനിമയാണ് കൊച്ചുപ്രേമന്റെ ആദ്യ സിനിമ. പിന്നീട് 1997-ല്‍ രാജസേനന്റെ ദില്ലിവാല രാജകുമാരനില്‍ അഭിനയിച്ച കൊച്ചുപ്രേമന്‍ രാജസേനനൊപ്പം എട്ടു സിനിമകള്‍ ചെയ്തു.
ഇതിനിടയിലാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട് കൊച്ചുപ്രേമന്‍ അഭിനയിച്ച നാടകം കാണുന്നത്. നാടകത്തിലെ മികച്ച പ്രകടനത്തെ തുടര്‍ന്ന് 1997-ല്‍ റിലീസായ ഇരട്ടക്കുട്ടികളുടെ അച്ഛന്‍ എന്ന സിനിമയില്‍ വളരെ ശ്രദ്ധേയമായൊരു കഥാപാത്രം കൊച്ചുപ്രേമനെ തേടിയെത്തിയത്
കോമഡി റോളുകള്‍ മാത്രം കൈകാര്യം ചെയ്യുന്ന നടനല്ല താന്‍ എന്ന് തെളിയിച്ചത് 1997-ല്‍ റിലീസായ ഗുരു എന്ന ചിത്രത്തിലെ അഭിനയത്തോടെയാണ്. ജയരാജ് സംവിധാനം ചെയ്ത് 2003-ല്‍ റിലീസായ തിളക്കം എന്ന ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടതിനെ തുടര്‍ന്ന് മലയാള സിനിമയിലെ തിരക്കുള്ള നടനായി കൊച്ചുപ്രേമന്‍ മാറി.
രഞ്ജിത്ത് സംവിധാനം ചെയ്ത് 2016-ല്‍ റിലീസായ ലീല എന്ന ചിത്രത്തില്‍ കൊച്ചുപ്രേമന്‍ അവതരിപ്പിച്ച കഥാപാത്രം ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കി. പക്ഷേ ആ വിമര്‍ശനങ്ങളെ കൊച്ചുപ്രേമന്‍ കാണുന്നത് അദ്ദേഹത്തിലെ നടന് പ്രേക്ഷകര്‍ നല്‍കിയ അംഗീകാരമായിട്ടാണ്.
ഭാര്യ: ഗിരിജ (സിനിമ-സീരിയന്‍ താരം), മകന്‍ ഹരികൃഷ്ണന്‍.
മുഖ്യമന്ത്രി പിണറായി വിജയന്റെയും കുടുംബത്തിന്റെയും മന്ത്രിമാരുടെയും
ലണ്ടന്‍ സന്ദര്‍ശനത്തിന് ചെലവായത് 43.14 ലക്ഷം രൂപ. ഹോട്ടല്‍ താമസത്തിന് 18.54 ലക്ഷം രൂപ ചെലവായി. ലണ്ടനിലെ യാത്രകള്‍ക്കായി 22.38 ലക്ഷം രൂപയും ചെലവായി. ലണ്ടനില്‍ എത്തിയ ശേഷം നടത്തിയ പ്രാദേശികമായ യാത്രകളുടെ ചെലവാണിത്. വിമാനത്താവള ലോഞ്ചില്‍ ഫീസായി നല്‍കിയത് 2.21 ലക്ഷം രൂപയാണ്.
വിമാന ടിക്കറ്റ് ഒഴികെയുള്ള ചെലവാണിത്. ഒക്ടോബര്‍ എട്ടുമുതല്‍ 12 വരെയാണ് മുഖ്യമന്ത്രിയും സംഘവും ലണ്ടന്‍ സന്ദര്‍ശിച്ചത്. ഒക്ടോബര്‍ നാലുമുതലായിരുന്നു സന്ദര്‍ശനം തുടങ്ങിയത്. സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ പുറത്തുവിടാത്ത കണക്ക് ലണ്ടന്‍ ഹൈക്കമ്മിഷനില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടപ്പോഴാണ് വെളിപ്പെട്ടത്.
ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനാണ് ഈ തുക ചെലവിട്ടത്. പിന്നീട് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ഈ തുക ലണ്ടന്‍ ഹൈക്കമ്മിഷന്‍ കൈപ്പറ്റി. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ വി.ശിവന്‍കുട്ടി, പി.രാജീവ്, വീണാ ജോര്‍ജ്, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി.കെ.രാമചന്ദ്രന്‍, ചീഫ് സെക്രട്ടറി വി.പി.ജോയി, ഓഫിസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി വേണു രാജാമണി, വ്യവസായ സെക്രട്ടറി സുമന്‍ ബില്ല, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ്, മുഖ്യമന്ത്രിയുടെ പിഎ: വി.എം.സുനീഷ് എന്നിവരാണ് ഔദ്യോഗിക സംഘത്തിലുണ്ടായിരുന്നത്. കുടുംബാംഗങ്ങളും ഒപ്പമുണ്ടായിരുന്നു.
ഒക്ടോബര്‍ 2 മുതല്‍ 12 വരെയായിരുന്നു ലണ്ടന്‍ സന്ദര്‍ശനം. അവിടേക്കുള്ള വിമാനയാത്ര ഒഴികെയുള്ള ചെലവാണ് 43.14 ലക്ഷം രൂപ. കൊച്ചി സ്വദേശി എസ്.ധനരാജാണ് വിവരാവകാശ നിയമപ്രകാരം കണക്കു ശേഖരിച്ചത്.
ഹിന്ദുക്കളും ചെറിയ പ്രായത്തിലേ അവരുടെ മക്കളെ കല്യാണം കഴിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത് എഐയുഡിഎഫ് അദ്ധ്യക്ഷന്‍ ബദറുദ്ദീന്‍ അജ്മല്‍ എംപി. ഹിന്ദുക്കള്‍ ‘മുസ്ലിം ഫോര്‍മുല’ സ്വീകരിക്കണമെന്നാണ് അദ്ദേഹം എഎന്‍ഐയോട് പറഞ്ഞത്.
‘മുസ്ലിം പുരുഷന്‍ നിയമം അനുശാസിക്കുന്ന 20-22നും ഇടയിലും മുസ്ലിം സ്ത്രീ 18 വയസ്സിലും വിവാഹം കഴിക്കുന്നു. അപ്പുറത്ത്, വിവാഹത്തിന് മുന്‍പേ ഒന്ന്, രണ്ട്, മൂന്ന് അനൗദ്യോഗിക ഭാര്യമാരുണ്ടാവും. അവര്‍ പ്രസവിക്കുന്നില്ല, രസിക്കുകയും പണം സംരക്ഷിക്കുകയും ചെയ്യുന്നു’, ബദറുദ്ദീന്‍ അജ്മല്‍ പറഞ്ഞു.
’40 വയസ്സ് കഴിയുമ്പോള്‍ അവര്‍ രക്ഷിതാക്കള്‍ ചെലുത്തുന്ന സമ്മര്‍ദ്ദത്താല്‍ വിവാഹം കഴിക്കുന്നു. 40ന് ശേഷം കുട്ടികളുണ്ടാവുമെന്ന് പ്രതീക്ഷിക്കാന്‍ കഴിയുമോ?. വളക്കൂറുള്ള മണ്ണില്‍ വിതച്ചാല്‍ മാത്രമേ നിങ്ങള്‍ക്ക് നല്ല വിളവുണ്ടാക്കാന്‍ കഴിയൂ. അവിടയെ നല്ല വളര്‍ച്ചയുണ്ടാവൂ.
അവര്‍ മുസ്ലിങ്ങളുടെ ഫോര്‍മുല സ്വീകരിക്കുകയും ആണ്‍മക്കളെ 20-22 വയസ്സിനിടയിലും പെണ്‍കുട്ടികളെ 18-20 വയസ്സിനിടയിലും വിവാഹം കഴിപ്പിക്കണം. എന്നിട്ട് നോക്കൂ എത്ര കുട്ടികളുണ്ടാവുമെന്ന്.’, ബദറുദ്ദീന്‍ അജ്മല്‍ പറഞ്ഞു.
കാസർഗോഡ് ചെറുവത്തൂർ സ്വദേശി വാഴക്കോടൻ വീട്ടിൽ വലിയ പൊയിൽ കരുണാകരന്റെ മകൻ ശ്രീജിത്തി(39)ന്‍റെ മരണം വാഹന അപകടത്തിലേറ്റ പരിക്കുകളെ തുടർന്നല്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
വാരിയെല്ലുകൾ തകർന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണത്തിനിടയാക്കിയതെന്നാണ് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്. ഇടത് കൈയ്യിലെ എല്ല് പൊട്ടിയത് ക്ഷത മേറ്റാണെന്നും റിപ്പോർട്ടിലുണ്ട്.
തലയ്ക്ക് പിന്നിൽ ആഴത്തിൽ പരിക്കേറ്റതായും ശരീരത്തിന്റെ പല ഭാഗങ്ങളിലും ക്രൂരമായ മർദനമേറ്റ പാടുകൾ ഉണ്ടെന്നും റിപ്പോർട്ടിലുണ്ട്. വലത് കാലിൽ തുടയ്ക്ക് മുകളിലായി സാരമായി മുറിവുകളുണ്ട്.
ഈ പരിക്കുകൾ വാഹന അപകടത്തിൽസംഭവിച്ചതല്ലെന്നാണ് റിപ്പോർട്ട്. ശരീരത്തിൽ മാരകമായ പരിക്കുകൾ ഏറ്റിട്ടുണ്ട്. കാർ ഓടിച്ചത് ശ്രീജിത്ത് അല്ലെന്നും പോലീസ് സ്ഥിരീകരിച്ചു. കാറപകടം വ്യാജമായി സൃഷ്ടിച്ചതാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
അന്വേഷണത്തിന് പ്രത്യേകസംഘംകേസന്വേഷണത്തിനായി എസ് പി യുടെനിർദേശ പ്രകാരം ഡിവൈ എസ്പി യുടെ മേൽനോട്ടത്തിൽ ഒമ്പത് പേർ അടങ്ങുന്ന സംഘം രൂപീകരിച്ചിട്ടുണ്ട്.
ശ്രീജിത്ത് പരിക്കേറ്റ് കിടന്ന സ്ഥലത്ത് നിന്ന് നീല ജീൻസും ഹെഡ് ഫോണും ചുമലിൽ ബാഗുമായി ഒരാൾ ഓടിപ്പോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.
ഇയാളെ കണ്ടെത്താൻ പോലീസ് ശ്രമം തുടങ്ങി. പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട് ലഭിച്ച ഉടൻ ജില്ല പോലീസ് മേധാവി ആർ. കറുപ്പ സാമി, വടകര റൂറൽ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി ജി.ബാലകൃഷ്ണൻ, നാദാപുരം ഡിവൈഎസ്പി വി.വി. ലതീഷ് , സിഐ ഇ.വി. ഫായിസ് അലി എന്നിവർ കാരയിൽ കാനാൽ പരിസരത്ത് പരിശോധന നടത്തി.
ശനിയാഴ്ച രാത്രി 8.30-നാണ് നരിക്കാട്ടേരി കാരയിൽ കനാൽ പരിസരത്ത് വിജനമായ റോഡിൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്.
സമീപത്തുതന്നെ ഇയാളുടെ കാർ അപകടത്തിൽപ്പെട്ട നിലയിൽ കണ്ടെത്തി. മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ ശനിയാഴ്ച്ചതന്നെ നാദാപുരം പോലീസിൽ പരാതി നൽകിയിരുന്നു. പോസ്റ്റ് മോർട്ടത്തിന്ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി. രാത്രിയോടെ കാസർകോട് വീട്ടിലെത്തിച്ച് സംസ്കരിച്ചു.
വൈകിട്ട് 5ന് അടയ്ക്കുന്ന സർക്കാർ ഓഫിസിൽ നിന്ന് റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കുന്ന ദിവസം അർധരാത്രി 12ന് ഒഴിവ് റിപ്പോർട്ട് ചെയ്തപ്പോൾ ആ ഉദ്യോഗസ്ഥന്റെ ക്രൂരമനസ്സ് ചിരിക്കുക ആയിരുന്നിരിക്കും. പക്ഷേ, നിഷ ബാലകൃഷ്ണന്റെ (37) സ്വപ്നങ്ങളും ജീവിതവും അവിടെ നിശ്ചലമായി.
കൊല്ലം ചവറ സ്വദേശിയായ നിഷ എറണാകുളം ജില്ലയിൽ വിവിധ വകുപ്പുകളിലേക്കുള്ള എൽഡി ക്ലാർക്ക് റാങ്ക് പട്ടികയിൽ 696–ാം റാങ്കുകാരിയായിരുന്നു. നിഷ ഉൾപ്പെടെയുള്ളവർ ഉദ്യോഗസ്ഥരുടെ പിന്നാലെ നടന്ന് ഒഴിവുകൾ റിപ്പോർട്ട് ചെയ്യിച്ചാണ് നിയമനത്തിന് വേഗം കൂട്ടിയത്. എന്നാൽ, ഉദ്യോഗാർഥികളുടെ ഈ ‘ആവേശം’ തലസ്ഥാനത്ത് നഗരകാര്യ വകുപ്പ് ഡയറക്ടർ ഓഫിസിലെ ഉദ്യോഗസ്ഥന് അത്ര പിടിച്ചില്ല. റാങ്ക് പട്ടികയിൽ നിഷയുടെ ഊഴം എത്തിയപ്പോഴാണ് ഉദ്യോഗസ്ഥൻ ഇഷ്ടക്കേടിനു മറുപടി കൊടുത്തത്.
കൊച്ചി കോർപറേഷൻ ഓഫിസിലുണ്ടായ ഒഴിവ് നിഷയും സുഹൃത്തുക്കളും കയറിയിറങ്ങി റാങ്ക് പട്ടികയുടെ കാലാവധി തീരാൻ 3 ദിവസം ബാക്കി നിൽക്കെ നഗരകാര്യ ഡയറക്ടറുടെ ഓഫിസിലേക്ക് 2018 മാർച്ച് 28 നു റിപ്പോർട്ട് ചെയ്യിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ കണ്ട് ഒഴിവ് പിഎസ്‌സിയെ അറിയിക്കണമെന്നും അപേക്ഷിച്ചു. 29 നും 30 നും പൊതു അവധി ദിനങ്ങൾ. 31 നു വൈകുന്നേരത്തിനു മുൻപെങ്കിലും റിപ്പോർട്ട് ചെയ്യണേയെന്ന് അപേക്ഷിച്ച് പല തവണ നിഷ ഉദ്യോഗസ്ഥനെ വിളിച്ചു.
പക്ഷേ, ആ ഉദ്യോഗസ്ഥനാകട്ടെ മനഃപൂർവമെന്നോണം എറണാകുളം ജില്ലാ പിഎസ്‌സി ഓഫിസർക്കു ഒഴിവ് റിപ്പോർട്ട് ചെയ്തത് 31 ന് അർധരാത്രി കൃത്യം 12 മണിക്ക്. പിഎസ്‌സി ഓഫിസിൽ ഇ മെയിലിൽ അതു ലഭിച്ചത് 12 പിന്നിട്ട് 4 സെക്കൻഡുകൾക്കു ശേഷം. പട്ടികയുടെ കാലാവധി അർധരാത്രി 12 ന് അവസാനിച്ചുവെന്നു പറഞ്ഞ് പിഎസ്‌സി നിയമനം നിഷേധിച്ചു. പുതിയ റാങ്ക് ലിസ്റ്റ് നിലവിൽ വന്നതു ചൂണ്ടിക്കാട്ടി കോടതിയും ഇടപെട്ടില്ല.
ഇനി സർക്കാർ ജോലിക്ക് അപേക്ഷിക്കാൻ പ്രായം തടസ്സമായ നിഷ ഹൈക്കോടതിയിൽ റിവ്യൂ പെറ്റിഷൻ നൽകി കാത്തിരിക്കുന്നു. 5 മണിക്ക് അടയ്ക്കുന്ന ഓഫിസിൽ നിന്ന് അർധരാത്രി 12ന് ഒഴിവ് റിപ്പോർട്ട് ചെയ്യാനുള്ള കാരണമെന്തെന്ന് ആ ഉദ്യോഗസ്ഥനോട് ഇതുവരെ ആരും ചോദിച്ചിട്ടുമില്ല.
മദ്യലഹരിയിൽ യുവതി ഓടിച്ച കാർ ഇടിച്ച് സ്‌കൂട്ടർ യാത്രികർക്ക് പരിക്ക്. മൂഴിക്കര സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച സ്‌കൂട്ടറിലാണ് യുവതിയുടെ കാറിടിച്ചത്. കാറിടിച്ച് നിയന്ത്രണം വിട്ട സ്‌കൂട്ടർ മറിഞ്ഞ് ദമ്പതികൾക്കും സ്‌കൂട്ടറിലുണ്ടായിരുന്ന കുട്ടിക്കും പരിക്കേറ്റു. ബുധനാഴ്ച വൈകുന്നേരം 5.30 ഓടെയായിരുന്നു അപകടം നടന്നത്.
വടക്കുമ്പാട് കൂളിബസാറിലെ 29കാരിയായ റസീനയാണ് മദ്യ ലഹരിയിൽ കാറോടിച്ച് അപകടമുണ്ടാക്കിയത്. അപകടം നടന്നയുടനെ നാട്ടുകാർ സ്ഥലത്തെത്തിയതോടെ യുവതി കാറിൽ നിന്നിറങ്ങി അക്രമാസക്തയായി. മദ്യപിച്ചത് വാഹനമോടിച്ചത് ചോദ്യം ചെയ്ത ബൈക്ക് യാത്രക്കാരനായ പാനൂർ സ്വദേശിയുടെ മൊബൈൽ ഫോൺ യുവതി എറിഞ്ഞുടച്ചു. പരിസരത്ത് ഓടി വന്ന മറ്റു ചിലരേയും യുവതി കൈയ്യേറ്റം ചെയ്തു.
കൂടുതൽ പരാക്രമം കാണിച്ചതോടെയാണ് നാട്ടുകാർ പോലീസിനെ വിവരം അറിയിച്ചത്.ശേഷം, യുവതിയെ കസ്റ്റഡിയിലെടുത്തു. വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയ യുവതി മദ്യപിച്ചതായി തെളിഞ്ഞിട്ടുണ്ടെന്ന് പന്തക്കൽ പൊലീസ് പറഞ്ഞു. യുവതി ഓടിച്ചു വന്ന ബലേറൊ കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ, യുവതിയുടെ പേരിൽ പന്തക്കൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
സൂര്യ കൊലക്കേസ് പ്രതി ഷിജു ആത്മഹത്യ ചെയ്തു. വെഞ്ഞാറമൂടിലെ വീട്ടിനുള്ളിലാണ് ഷിജുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കേസിന്റെ ആദ്യത്തെ സാക്ഷി വിസ്താരം പൂര്‍ത്തിയായിരുന്നു. തുടര്‍ വാദങ്ങള്‍ക്കായി അടുത്ത മാസത്തേയ്ക്ക് കേസ് മാറ്റിവച്ചിരുന്നു. ഇതിനിടെയാണ് ഷിജുവിന്റെ മരണം.
2016 ഫെബ്രുവരി ഒമ്പതിനാണ് സ്വകാര്യ ആശുപത്രിയിലെ നഴ്സായിരുന്ന സൂര്യയെ പ്രണയ പകയെ തുടര്‍ന്ന് ഷിജു വെട്ടിക്കൊന്നത്. സൂര്യയെ ആറ്റിങ്ങല്‍ ബസ് സ്റ്റാന്‍ഡിന് സമീപത്ത് വച്ചായിരുന്നു ഷിജു കൊലപ്പെടുത്തിയത്. ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയപ്പോഴാണ് സൂര്യയെ ഷിജു പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇരുവരും അടുക്കുകയായിരുന്നു.
എന്നാല്‍ ഉപദ്രവിക്കുകയും മോശമായി പെരുമാറുകയും ചെയ്തതിനെ തുടര്‍ന്ന് സൂര്യ ഷിജുവുമായുള്ള ബന്ധത്തില്‍ നിന്ന് അകന്നു. തുടര്‍ന്നുണ്ടായ പകയിലാണ് സൂര്യയെ ഷിജു കൊലപ്പെടുത്തിയതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.
ക്വീൻസ്ലാന്റിലെ സൺഷൈൻ കോസ്റ്റിൽ മലയാളി രാജ്യാന്തര വിദ്യാർത്ഥി മുങ്ങി മരിച്ചു.മെലെനി എന്ന പട്ടണത്തിലുള്ള ഗാർഡനർ ഫോൾസ് എന്ന സ്ഥലത്ത് അവധി ആഘോഷക്കുന്നതിനിടെയാണ് 24 വയസുകാരനായ എബിൻ ഫിലിപ്പിന്റെ മരണം.
സുഹൃത്തുക്കൾക്കൊപ്പം അവധി ആഘോഷിച്ചിരുന്ന എബിൻ ഫിലിപ്പ് വെള്ളച്ചാട്ടത്തിൽപ്പെടുകയായിരുന്നുവെന്ന് സൺഷൈൻ കോസ്റ്റ് കേരള അസോസിയേഷൻ പ്രസിഡണ്ട് സെബാസ്റ്റ്യൻ സജീഷ് പറഞ്ഞു.
വെള്ളച്ചാട്ടത്തിലേക്ക് കയറിലൂടെ ഊർന്നിറങ്ങിയ ശേഷമാണ് എബിനെ കാണാതായതെന്ന് പോലീസ് പറഞ്ഞു.സംഭവവുമായി ബന്ധപ്പെട്ട് സംശയാസ്പദകമായ സാഹചര്യമില്ലെന്ന് ക്വീൻസ്ലാൻറ് പോലീസ് വ്യക്തമാക്കി.
നവംബർ 28 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ ഗാർഡനർ ഫോൾസിൽ ഒരാളെ കാണാതായി എന്ന വിവരം SESന് ലഭിച്ചതായി പോലീസ് പറഞ്ഞു.പോലീസ് ഡൈവ് സ്‌ക്വാഡ് എത്തിയതിന് ശേഷമാണ് മൃതശരീരം കണ്ടെത്തിയതെന്നും പോലീസ് പറഞ്ഞു.
പഠനം പൂർത്തിയാക്കിയ ശേഷം ഇന്ത്യയിലേക്ക് തിരികെ പോകാനിരിക്കുകയായിരുന്നു എബിനെന്ന് റിപ്പോർട്ട് .ഓസ്‌ട്രേലിയയിൽ നിരവധി മുങ്ങി മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.കുടിയേറ്റ സമൂഹത്തിൽ നിന്നുള്ള മുങ്ങിമരണങ്ങൾ കൂടുന്നത് സംബന്ധിച്ച് നിരവധി റിപ്പോർട്ടുകളുമുണ്ട്.
ഓസ്‌ട്രേലിയയിലെ തീരങ്ങളില്‍ മുങ്ങിമരിക്കുന്നതില്‍ പകുതിയും കുടിയേറിയെത്തിയവരാണെന്ന് യൂണിവേഴ്‌സിറ്റി ഓഫ് ന്യൂ സൗത്ത് വെയില്‍സിന്റെ പുതിയ പഠനം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ 15 വര്‍ഷത്തെ മുങ്ങിമരണങ്ങളില്‍ ഏറ്റവും കൂടുതലുള്ള വിഭാഗം ഇന്ത്യാക്കാരാണ്.ഇതിൽ പല മലയാളി രാജ്യാന്തര വിദ്യാർത്ഥികളും ഉൾപ്പെടുന്നു.
2021 മാർച്ചിൽ പെർത്തിലെ ബീച്ചിൽ കുളിക്കാനിറങ്ങിയ മലയാളി രാജ്യാന്തര വിദ്യാർത്ഥി മുങ്ങി മരിച്ചിരുന്നു.മൃതദേഹം കേരളത്തിലെത്തിക്കാനുള്ള ശ്രമത്തിൽ മലയാളി കൂട്ടായ്‌മ.
ബ്രിസ്‌ബൈനിൽ ഹോസ്പിറ്റാലിറ്റി മേഖലയിൽ ഡിപ്ലോമ വിദ്യാർത്ഥിയായിരുന്ന എബിൻ.സൺഷൈൻ കോസ്റ്റ് കേരള അസോസിയേഷന്റെ രാജ്യാന്തര വിദ്യാർത്ഥി പ്രതിനിധി കൂടിയായിരുന്നു എബിൻ.ഇന്ത്യയിലേക്ക് മൃതശരീരം എത്തിക്കാനുള്ള നടപടികൾ വൈകാതെ തുടങ്ങുമെന്നും സൺഷൈൻ കോസ്റ്റിലെ മലയാളി കൂട്ടായ്‌മ വ്യക്തമാക്കി.
കേരളത്തിൽ മുവാറ്റുപുഴ സ്വദേശിയാണ് മരിച്ച എബിൻ ഫിലിപ്പ്.
നവജാത ശിശുവിന്റെ മൃതദേഹം പറമ്പിൽ കണ്ടെത്തിയ സംഭവത്തിൽ മാതാവ് പിടിയിൽ. മലപ്പുറം ജില്ലയിലെ തിരൂർ കന്മനം ചെനക്കൽ ഇരിങ്ങാവൂരിലെ 29-കാരിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. യുവതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്നും ഡോക്ടർമാർ പരിശോധന നടത്തി സർട്ടിഫിക്കറ്റ് ലഭിച്ചാൽ മാത്രമേ അറസ്റ്റ് ഉൾപ്പെടെയുള്ള മറ്റു നടപടികളിലേക്ക് കടക്കാനാവൂ എന്നും പോലീസ് പ്രതികരിച്ചു.
പ്രതിയായ യുവതി വെള്ളിയാഴ്ചയാണ് കുഞ്ഞിനെ പ്രസവിച്ചത്. തുടർന്ന് കുഞ്ഞിന്റെ വായ മൂടിക്കെട്ടി അലമാരയിൽ ഒളിപ്പിച്ച ശേഷം ഞായറാഴ്ച രാവിലെ വീട്ടിലെ മാലിന്യം കത്തിക്കുന്ന കുഴിയിലിട്ട് മൃതദേഹം കത്തിക്കുകയായിരുന്നു. മഴ പെയ്തതുകാരണം മൃതദേഹം പൂർണമായി കത്തിയില്ല. തുടർന്ന് മൃതദേഹം നായ്ക്കൾ കടിച്ചുകീറുകയും കുഴിയിൽ നിന്നു ദുർഗന്ധം വമിക്കുകയുമായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയുടെ പങ്ക് മനസിലായതെന്ന് പോലീസ് പറഞ്ഞു.
താനൂർ ഡിവൈഎസ്പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലുള്ള കൽപ്പകഞ്ചേരി പോലീസ് സ്ഥലത്തെത്തി തെളിവെടുത്തു.കന്മനത്താണ് നായകൾ കടിച്ചുകീറിയ നിലയിൽ നവജാത ശിശുവിന്റെ മൃതശരീരം കഴിഞ്ഞ ദിവസം കണ്ടെത്തിയത്. മൂന്നുദിവസം പ്രായമായ ശിശുവിന്റെ മൃതദേഹം പ്രദേശത്തെ മാലിന്യക്കുഴിയുടെ സമീപത്താണ് ഉണ്ടായിരുന്നതെന്ന് നാട്ടുകാർ പറഞ്ഞു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് കൽപ്പകഞ്ചേരി പോലീസെത്തി തുടർ നടപടികൾ സ്വീകരിക്കുകയായിരുന്നു. ഗൾഫിലുള്ള ഭർത്താവുമായി നിരന്തരം പ്രശ്‌നങ്ങൾ തുടരവേയാണ് പുതിയ കുഞ്ഞിന്റെ ജനനമെന്ന് പറയുന്നു.