Latest News

ആറ് വയസുകാരനെ ശ്വാസം മുട്ടിച്ച് കൊന്ന കേസിൽ അമ്മ അറസ്റ്റിൽ. കാപ്പാട് സ്വദേശി ജുമൈലയാണ് അറസ്റ്റിലായത്. ബന്ധുക്കളുടെ പരാതിയിലായിരുന്നു പോലീസിന്റെ നടപടി.

കുഞ്ഞിനെ തലയണകൊണ്ട് ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നുവെന്നാണ് വിവരം. അമ്മയ്‌ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് സൂചന. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവമുണ്ടായത്.

കുട്ടി ഹൃദയാഘാതം മൂലം മരിച്ചുവെന്നാണ് ആദ്യം അറിയിച്ചത്. പക്ഷെ കുഞ്ഞ് ചെറുതായതിനാൽ ഹൃദയാഘാതത്തിനുള്ള സാധ്യത കുറവാണെന്ന് പലരും സംശയിച്ചു. തുടർന്ന് കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

കുട്ടിയുടെ മരണത്തിൽ ഡോക്ടറും സംശയം പ്രകടിപ്പിച്ചതോടെ പിന്നീടുള്ള പരിശോധനയിൽ ശ്വാസം മുട്ടി മരിച്ചതായി കണ്ടെത്തി.

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ചതിന് പിന്നാലെ സര്‍ക്കാര്‍ തീരുമാനത്തിനെതിരേ ഫെയ്‌സ് ബുക്കിലും പ്രതിഷേധം. ആലപ്പുഴ ജില്ല കലക്ടറുടെ പേജില്‍ പ്രതിഷേധ കമന്റുകള്‍ വ്യാപകമായതോടെ കമന്റ് ബോക്‌സ് പൂട്ടുകയും ചെയ്തു. ശ്രീറാം വെങ്കിട്ടരാമന്റെ ഭാര്യ കൂടിയായ രേണുരാജാണ് നിലവില്‍ ആലപ്പുഴ ജില്ലാ കലക്ടര്‍. രേണുവിനെ എറണാകുളം ജില്ലാ കലക്ടര്‍ ആക്കി മാറ്റി നിയമിച്ചിട്ടാണ് ശ്രീറാമിനെ ആലപ്പുഴയിലേക്ക് എത്തിക്കുന്നത്.

എന്നാല്‍ ശ്രീറാം വെങ്കിട്ടരാമനെ കലക്ടറായി നിയമിച്ച ഉത്തരവ് വന്നതോടെയാണ് ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടില്‍ നിരവധി കമന്റുകള്‍ വന്നത്. ഇതോടെ കമന്റ് ബോക്‌സ് പൂട്ടുകയായിരുന്നു. ശ്രീറാം വെങ്കിട്ടരാമനെ കലക്ടറായി നിയമിക്കുന്നതിനെതിരെ പ്രതിപക്ഷത്തുനിന്ന് ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി ജനറല്‍ സെക്രട്ടറി എ.എ ഷുക്കൂര്‍ തുടങ്ങിയവര്‍ ഇതിനെതിരെ രംഗത്ത് വന്നു.

ശ്രീറാമിന്റെ നിയമനം വെല്ലുവിളി: ചെന്നിത്തല

കോഴിക്കോട്: ആലപ്പുഴ ജില്ലാ കലക്ടറായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പൂര്‍ണമായും കുറ്റവിമുക്തനാവാത്ത നിലവില്‍ കൊലപാതക കേസില്‍ പ്രതിയായ വ്യക്തിയെ ആലപ്പുഴക്കാരുടെ തലയിലേക്ക് ഇടുന്ന അവസ്ഥയാണ്.
കലക്ടര്‍മാരെ നിയമിക്കുന്നത് സര്‍ക്കാര്‍ ആണ്. മാധ്യമ പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ടയാളെ കലക്ടറായി നിയമിച്ചത് ശരിയല്ലെന്നും സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഏകീകൃത കുര്‍ബാന ക്രമത്തെ ചൊല്ലിയുള്ള തര്‍ക്കം പുതിയ തലത്തിലേക്ക്. സിനഡ് നിര്‍ദേശിച്ച കുര്‍ബാനയില്‍ നിന്ന് വിട്ടുനിന്ന് എറണാകുളം അങ്കമാലി അതിരൂപതയില്‍ പരമ്പരാഗത ജനാഭിമുഖ കുര്‍ബാന ചൊല്ലാന്‍ അനുമതി നല്‍കിയ മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച് ബിഷപ് ആന്റണി കരിയിലിനോട് സ്ഥാനമൊഴിയാന്‍ വത്തിക്കാന്‍ നിര്‍ദേശം നല്‍കി. വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ്പ് ഡോ. ലിയോപോള്‍ഡോ ജിറേല്ലി കഴിഞ്ഞ വ്യാഴാഴ്ച ഡല്‍ഹിയിലേക്ക് വിളിപ്പിച്ചാണ് മെത്രാപ്പോലീത്തന്‍ വികാരി സ്ഥാനമൊഴിയാന്‍ നോട്ടീസ് നല്‍കിയത്. സ്ഥാനപതി നാളെ എറണാകുളം അരമന സന്ദര്‍ശിക്കുന്നുണ്ട്. സ്ഥാനമൊഴിയാന്‍ തയ്യാറായില്ലെങ്കില്‍ രാജി എഴുതി വാങ്ങുകയാണ് ലക്ഷ്യമെന്നാണ് സൂചന.

സ്ഥാനപതിയുടെ നോട്ടീസില്‍ ആര്‍ച്ച് ബിഷപ്പ് ആന്റണി കരിയില്‍ മാര്‍പാപ്പയ്ക്ക് കത്തയച്ചുവെങ്കിലും അതില്‍ തീരുമാനം വന്നിട്ടില്ല. ഏകീകൃത കുര്‍ബാനയ്‌ക്കെതിരെ നിലപാട് സ്വീകരിച്ച വൈദികര്‍ക്കൊപ്പം നിന്നുവെന്ന കുറ്റമാണ് ആര്‍ച്ച് ബിഷപ്പിനെതിരെ പറയുന്നത്. ഏകീകൃത കുര്‍ബാന ചൊല്ലുന്നതില്‍ നിന്ന് ഡിസംബര്‍ 25 വരെ താല്‍പര്യമുള്ള ഇടവകകള്‍ക്ക് ആര്‍ച്ച് ബിഷപ് ഇളവ് നല്‍കിയിരുന്നു.

അതേസമയം, വിഷയത്തില്‍ ആര്‍ച്ച് ബിഷപ്പിന് പിന്തുണയുമായി അതിരൂപതയിലെ വൈദികരും വിശ്വാസികളും രംഗത്തെത്തി. ആര്‍ച്ച് ബിഷപ് സ്ഥാനമൊഴിയാന്‍ പാടില്ലെന്നും പുറത്താക്കാന്‍ അധികാരമുണ്ടെങ്കില്‍ നടപടി സ്വീകരിക്കട്ടെയെന്നുമാണ് ഇവരുടെ നിലപാട്. ഇന്ന് 10.30ന് ചേരുന്ന യോഗത്തിനു ശേഷം മാധ്യമങ്ങളെ നിലപാട് പരസ്യമായി അറിയിക്കും.

സ്ഥാനമൊഴിഞ്ഞ ശേഷം പുതിയ ചുമതല ലഭിക്കുന്നത് വരെ അതിരൂപതയുടെ അതിര്‍ത്തിക്ക് പുറത്തുള്ള സിഎംഐ സഭയുടെ ഏതെങ്കിലും ഹൗസില്‍ താമസിക്കാനാണ് സ്ഥാനപതി കത്തില്‍ ആവശ്യപ്പെടുന്നത്.

ഓഗസ്റ്റ് ആറിന് സിറോ മലബാര്‍ സഭ സിനഡ് കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ചേരാനിരിക്കേയാണ് തിരിക്കിട്ട നടപടികള്‍. സിനഡില്‍ പുതിയ ബിഷപ്പിനെ പ്രഖ്യാപിക്കുകയാണ് ലക്ഷ്യം. ആര്‍ച്ച്ബിഷപ്പ് കരിയിലെ സ്ഥാനത്തുനിന്ന് നീക്കിയ ശേഷം സിനഡിനും കര്‍ദിനാള്‍ ആലഞ്ചേരിക്കും താല്‍പര്യമുള്ള അതിരൂപതയിലെ മുതിര്‍ന്ന ഒരു വൈദികനെ താത്ക്കാലിക അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ചേക്കും. സിനഡില്‍ പുതിയ ബിഷപ്പിനെ പ്രഖ്യാപിക്കുന്നത് വരെയായിരിക്കും ഈ നിയമനം. ഇദ്ദേഹത്തെ തന്നെ ബിഷപ്പ് ആയി നിയമിക്കാനുള്ള സാധ്യതയും കാണുന്നുണ്ട്.

അതിരൂപതയിലെ ഭൂമി കുംഭകോണം മുതല്‍ രണ്ടു തട്ടിലാണ് സിറോ മലബാര്‍ സഭയും എറണാകുളം അങ്കമാലി അതിരൂപതയും. ഏകീകൃത കുര്‍ബാനക്രമം കൂടി വന്നതോടെ ആ വിടവ് വര്‍ധിച്ചു. ഭൂമി കുംഭകോണത്തെ തുടര്‍ന്ന് കര്‍ദിനാളിനെ അതിരൂപതയുടെ ഭരണത്തില്‍ നിന്നും മാറ്റിയ വത്തിക്കാന്‍ മെത്രാപ്പോലീത്തന്‍ വികാരിയായി ആര്‍ച്ച്ബിഷപ്പ് ആന്റണി കരിയിലിനെ നിയമിക്കുകയായിരുന്നു.

ചേര്‍ത്തല സ്വദേശിയായ ആര്‍ച്ച് ബിഷപ്പ് ആന്റണി കരിയില്‍ സിഎംഐ സന്യാസ സമൂഹത്തില്‍ നിന്നുള്ള അംഗമാണ്. കളമശ്ശേരി രാജഗിരി കോളേജ് പ്രിന്‍സിപ്പല്‍, രാജഗിരി സ്ഥാപനങ്ങളുടെ ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. സിഎംഐ സഭയുടെ പ്രിയോര്‍ ജനറലായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മണ്ഡ്യ ബിഷപ്പായിരുന്ന അദ്ദേഹം, എറണാകുളം അങ്കമാലി അതിരൂപതയുടെ സ്വതന്ത്ര ചുമതലുള്ള ബിഷപ്പായി 2019ല്‍ ആണ് ചുമതലയേറ്റത്.

രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു ചുമയലയേറ്റു. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് എന്‍.വി രമണ സത്യവാചകം ചൊല്ലിക്കൊടുത്തു. സ്ഥാനമൊഴിയുള്ള രാഷ്ട്രപതി രാം നാഥ് കോവിന്ദ്, ഉപരാഷ്ട്രപതി എം.വെങ്കയ്യനായിഡു, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ല, പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍, എം.പിമാര്‍ അടക്കം നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

പ്രധാനമന്ത്രിക്കും എം.പിമാര്‍ക്കും എംഎല്‍എമാര്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് ദ്രൗപദി മൂര്‍മു പാര്‍ലമെന്റില്‍ തന്റെ ആദ്യ പ്രസംഗം ആരംഭിച്ചത്. ജനങ്ങളുടെ പ്രതീക്ഷയുടെ പ്രതീകങ്ങളാണ് ജനപ്രതിനിധികള്‍. എനിക്ക് അവരോട് നന്ദിയുണ്ട്. രാജ്യം സ്വാതന്ത്ര്യം നേടിയ ശേഷം ജനിച്ചവരില്‍ പ്രസിഡന്റ് പദവിയില്‍ എത്തുന്ന ആദ്യ ആളാണ് താന്‍. നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികളുടെയും സ്വതന്ത്ര ഇന്ത്യയിലെ ജനങ്ങളുടെയും പ്രതീക്ഷ വേഗത്തില്‍ നിറവേറ്റാന്‍ എല്ലാവരും പ്രയത്‌നിക്കണം.

രാജ്യം അര്‍പ്പിച്ച വിശ്വാസമാണ് തന്റെ ശക്തി. ഒഡീഷയിലെ ഒരു ചെറിയ ഗ്രാമത്തില്‍ നിന്നാണ് താന്‍ വരുന്നത്. അവിടെ നിന്നും കോളജില്‍ എത്തിയ ആദ്യ വനിതയാണ് താന്‍. രാജ്യത്തിന്റെ പ്രസിഡന്റാവുക എന്നത് വ്യക്തിപരമായ നേട്ടമല്ല. ഇന്ത്യയിലെ എല്ലാ ദരിദ്രരുടെയും നേട്ടമാണ്. ദരിദ്രര്‍ക്ക് സ്വപ്‌നം കാണാന്‍ മാത്രമല്ല, അത് നിറവേറ്റാനും കഴിയുമെന്നതിന്റെ ഉദാഹരണമാണ് താന്‍. രാജ്യം സ്വാതന്ത്ര്യത്തിന്റെ 50ാം വര്‍ഷം ആഘോഷിക്കുന്ന സമയത്താണ് തന്റെ രാഷ്ട്രീയ പ്രവേശനവും തുടങ്ങുന്നത്. രാജ്യം സ്വതന്ത്ര്യത്തിന്റെ 75ാം വര്‍ഷം ആഘോഷിക്കുമ്പോള്‍ തനിക്ക പുതിയ ഉത്തരവാദിത്തങ്ങളും ലഭിക്കുന്നു. അത് വലിയ അംഗീകാരമായാണ് താന്‍ കാണുന്നത്.

നാളെ ജൂലായ് 26 കാര്‍ഗില്‍ വിജയ് ദിനമാണ്. ഇന്ത്യന്‍ സേനയുടെ കരുത്തും ക്ഷമയും വിളിച്ചോതുന്ന ദിനമാണിത്. ഈ ദിനത്തില്‍ സായുധ സേനയ്ക്കും എല്ലാ ജനങ്ങള്‍ക്കും ആശംസകള്‍ നേരുന്നു. രാഷ്ട്രപതി പദവിയിലേക്കുള്ള തന്റെ യാത്രയില്‍ ഉടനീളം ദരിദ്ര ജനവിഭാഗത്തിന്റെ അനുഗ്രഹമുണ്ട്, കോടികണക്കിന് സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സ്വപ്‌നങ്ങളും കരുത്തുമുണ്ട്. യുവാക്കളുടെയും സ്ത്രീകളുടെയും താല്‍പര്യത്തിനാണ് മുന്‍ഗണനയെന്ന് ഈ ഘട്ടത്തില്‍ താന്‍ ഉറപ്പുനല്‍കുന്നു.

ഡോ.രാജേന്ദ്ര പ്രസാദ് മുതല്‍ രാംനാഥ് കോവിന്ദ് വരെ നിരവധി പ്രമുഖര്‍ ഈ പദവി വഹിച്ചു. ആ മഹത്തായ പാരമ്പര്യം വഹിക്കാനുള്ള ഉത്തരവാദിത്തമാണ് ഈ രാജ്യം ഇപ്പോള്‍ എന്നെ ഏല്പിച്ചിരിക്കുന്നത്. ഭരണഘടനയുടെ വെളിച്ചത്തില്‍ ആ ഉത്തരവാദിത്തങ്ങള്‍ താന്‍ നിറവേറ്റും. രാജ്യത്തിന്റെ ജനാധിപത്യ സാംസ്‌കാരിക പ്രതീകങ്ങളും പൗരന്മാരുമാണ് തന്റെ ഊര്‍ജത്തിന്റെ ഉറവിടങ്ങള്‍.

സ്വരാജ്, സ്വദേശി, സ്വച്ഛത, സത്യാഗ്രഹ തുടങ്ങിയ ആശയങ്ങള്‍ നമ്മുക്ക് മഹാത്മാ ഗാന്ധി കാണിച്ചു തന്നു. നേതാജി സുഭാഷ് ചന്ദ്രബോസ്, നെഹ്‌റു, സര്‍ദാര്‍ പട്ടേല്‍, അംബേദ്കര്‍, ഭഗത് സിംഗ്, സുഖ്‌ദേവ്, രാജ്ഗുരു, ചന്ദ്രശേഖര്‍ ആസാദ് തുടങ്ങിയവരുടെ മാതൃകകള്‍ നമ്മുടെ മുന്നിലുണ്ട്.

 

കോവിഡ് പ്രതിസന്ധി കാലത്ത് രാജ്യം സ്വീകരിച്ച നടപടികള്‍ ലോകത്തിനു മുന്നില്‍ നമ്മുടെ ശക്തി പ്രകടിപ്പിക്കുന്നതായിരുന്നു. അടുത്തകാലത്ത് നാം കോവിഡ് വാക്‌സിനേഷന്‍ 200 കോടി പിന്നിട്ടു. ഈ പ്രതിസന്ധി ഘട്ടത്തില്‍ ജനങ്ങള്‍ കാണിച്ച ക്ഷമയും ധൈര്യവും സഹകരണവും ഈ സമൂഹത്തിന്റെ വര്‍ധിച്ചുവരുന്ന ശക്തിയുടെ പ്രതീകമാണ്. രാജ്യത്തിന്റെ ഓരോ മേഖലയിലും സംഭാവന നല്‍കാന്‍ എല്ലാ സഹോദരിമാര്‍ക്കും കഴിയണം. ലോകത്തിന്റെ ക്ഷേമം ഉള്‍ക്കൊണ്ട് തികഞ്ഞ വിനയത്തോടെയും സമര്‍പ്പണത്തോടെയും സേവനം ചെയ്യാന്‍ താന്‍ എല്ലായ്‌പ്പോഴും സന്നദ്ധമാണെന്നും ദ്രൗപദി മുര്‍മു പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.

രാഷ്ട്രപതിയായി ചുമതലയേല്‍ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് 64 വയസ്സുള്ള ദ്രൗപദി മുര്‍മു. ആദിവാസി വിഭാഗത്തില്‍ നിന്നും ഈ പദവിയില്‍ എത്തുന്ന ആദ്യ വ്യക്തിയും രണ്ടാമത്തെ വനിത രാഷ്ട്രപതിയുമാണ് ദ്രൗപദി മുര്‍മു.

രാവിലെ രാഷ്ട്രപതി ഭവനില്‍ നിന്നും മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിനൊപ്പമാണ് ദ്രൗപദി മുര്‍മു പാര്‍ലമെന്റ് ഹാളിലെത്തിയത്. ലോക്‌സഭാ രാജ്യസഭാ അധ്യക്ഷന്മാര്‍ ചേര്‍ന്ന് അവരെ സ്വീകരിച്ചു. ചടങ്ങിനു ശേഷം രാഷ്ട്രപതി ഭവനിലേക്ക് പുറപ്പെട്ടു.

സ്ഥാനമൊഴിഞ്ഞ രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ അദ്ദേഹത്തിന് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച വസതിയിലേക്ക് ആനയിക്കും.

മാത്യൂ ചെമ്പുകണ്ടത്തിൽ

ഈശോമിശിഹായുടെ പൗരോഹിത്യം യഹൂദ -പാഗന്‍ പുരോഹിതന്മാരുടെ പൗരോഹിത്യത്തില്‍നിന്നും എപ്രകാരമാണ് വിഭിന്നമായിരിക്കുന്നത് എന്നൊരു ചോദ്യമുണ്ട്. ഇതിന് ആധുനിക കാലത്ത് പുരോഹിതന്മാരുടെ റോൾ മോഡൽ എന്നറിയപ്പെടുന്ന ആർച്ച് ബിഷപ്പ് ഫുള്‍ട്ടന്‍ ജോണ്‍ ഷീന്‍ നല്‍കുന്ന ഉത്തരം വളരെ ശ്രദ്ധേയമാണ്. “യഹൂദ -പാഗന്‍ പുരോഹിതന്മാര്‍ തങ്ങളില്‍നിന്നും വിഭിന്നമായ, ആടുകളും കാളകളും പക്ഷികളും ധാന്യങ്ങളും ഉള്‍പ്പെട്ടിരുന്ന യാഗവസ്തുക്കളായിരുന്നു ബലിയര്‍പ്പിച്ചിരുന്നുതെങ്കില്‍ ക്രിസ്തു പുരോഹിതനും (priest) അതേസമയം യാഗവസ്തുവും (victim) ആയിരുന്നു” ക്രിസ്തുവിന്‍റെ നിത്യപൗരോഹിത്യത്തെക്കുറിച്ച് വളരെ സുദീര്‍ഘമായി പ്രതിപാദിക്കുന്ന “Those Mysterious Priests” എന്ന ബിഷപ് ഷീനിന്‍റെ ഗ്രന്ഥം കത്തോലിക്കാസഭയിലെ ശുശ്രൂഷാ പൗരോഹിത്യം എന്ന വിഷയത്തില്‍ ആഴമേറിയ പഠനങ്ങളാണ് നടത്തിയിട്ടുള്ളത്.

പുരോഹിതര്‍ സഭയിൽ വിമതരായി പ്രത്യക്ഷപ്പെടുമ്പോള്‍, കലാപകാരികളാകുമ്പോള്‍, വിവാദനായകരാകുമ്പോള്‍ ബിഷപ് ഷീനിന്‍റെ ഉള്‍ക്കാഴ്ചകള്‍ കത്തോലിക്കാ പൗരോഹിത്യദര്‍ശനങ്ങളിലെ യാഥാര്‍ത്ഥ്യങ്ങളെ സുവിശേഷവെളിച്ചത്തില്‍ കൂടുതല്‍ തെളിമയോടെ മനസ്സിലാക്കാന്‍ സഹായിക്കുന്നു.

“ദൈവത്തിനു തന്നെത്തന്നെ സമര്‍പ്പിച്ച ക്രിസ്തു” (ഹെബ്രാ 9:14) ഇതരമതദര്‍ശനങ്ങളിലെ പുരോഹിതനില്‍നിന്ന് വിഭിന്നനാണ്. “ക്രിസ്തുവില്‍ നാമെല്ലാവരും ദൈവത്തിന്‍റെ നീതിയാകേണ്ടതിന് പാപം അറിയാത്തവനേ ദൈവം നമുക്കുവേണ്ടി പാപമാക്കി” (2 കൊരി 5:21). ഈ രണ്ട് വാക്യങ്ങളും ബിഷപ് ഷീൻ ഉദ്ധരിക്കുന്നുണ്ട്. മെല്‍ക്കീസദേക്കിന്‍റെ ക്രമപ്രകാരമുള്ള ക്രിസ്തുവിലെ പുരോഹിതനും (ഹെബ്രാ 7) നിത്യതമുതലേ യാഗത്തിനു സമർപ്പിതനായി നില്‍ക്കുന്ന ദൈവകുഞ്ഞാടിനേയും (വെളിപ്പാട് 13:8) നമുക്കു കാണുവാന്‍ സാധിക്കുന്നു. പുരോഹിതന്‍ സ്വയം യാഗമായിത്തീരുന്നു സവിശേഷതയാണ് ഈശോ മശിഹായുടെ പൗരോഹിത്യത്തെ ഇതര മതങ്ങളുടെ പൗരോഹിത്യ കാഴ്ചപ്പാടിൽ നിന്നും വിഭിന്നമാക്കുന്നത്.

ക്രിസ്തുവില്‍ പ്രധാനമായും ഒമ്പത് Priest – Victim താരതമ്യ പഠനങ്ങളാണ് ബിഷപ് ഷീന്‍ നടത്തുന്നത്. ക്രിസ്തുവിലെ പുരോഹിതന്‍ പരിശുദ്ധനായിരുന്നുവെങ്കില്‍ കുഞ്ഞാടായ ക്രിസ്തു പാപമാക്കപ്പെട്ടവനായിരുന്നു. പുരോഹിതന്‍ എന്ന നിലയില്‍ ഈ പാനപാത്രം ഒഴിഞ്ഞുപോകുവാന്‍ അവിടുന്ന് പ്രാര്‍ത്ഥിച്ചുവെങ്കില്‍ കുഞ്ഞാടായവന്‍ ദൈവകോപത്തിന്‍റെ പാനപാത്രം മട്ടോളം കുടിച്ചു. പുരോഹിതനായ ക്രിസ്തു നിഷ്കളങ്കനായിരുന്നു, എന്നാല്‍ കുഞ്ഞാടായ ക്രിസ്തു കുറ്റക്കാരനായി പ്രഖ്യാപിക്കപ്പെട്ടവനായിരുന്നു. (personally sinless, officially guilty). ബിഷപ് ഷീനിന്‍റെ ഗ്രന്ഥത്തില്‍ മിഴിനട്ടിരുന്നാല്‍ ദൈവിക വെളിപ്പാടുകളുടെ ശാന്തമായ തിരകൾ നിരന്തരം അതിൽ ഉയരുന്നതു കാണാം.

”തിരുപ്പട്ട കൂദാശയുടെ ശക്തിയാല്‍ പുരോഹിതന്‍ ശിരസ്സായ ക്രിസ്തുവിന്‍റെ വ്യക്തിത്വത്തില്‍ പ്രവര്‍ത്തിക്കുന്നു (in persona Christi Capitis). യേശുക്രിസ്തുവെന്ന അതേ പുരോഹിതനിലെ വിശുദ്ധ വ്യക്തിയേയാണ് അവിടുത്തെ ശുശ്രൂഷകന്‍ സംവഹിക്കുന്നത്. ഈ ശുശ്രൂഷകന്‍ താന്‍ സ്വീകരിക്കുന്ന പൗരോഹിത്യ പ്രതിഷ്ഠമൂലം മഹാപുരോഹിതനെപ്പോലെ ആയിത്തീരുന്നു. ക്രിസ്തുവിന്‍റെ വ്യക്തിത്വത്തോടും അവിടുത്തെ ശക്തിയോടുംകൂടി പ്രവര്‍ത്തിക്കാനുള്ള അധികാരം അദ്ദേഹത്തിന് കരഗതമായിരിക്കുന്നു. ക്രിസ്തുവാണ് പൗരോഹിത്യത്തിന്‍റെ മുഴുവന്‍ ഉറവിടം. പഴയനിമയത്തില്‍ പുരോഹിതന്‍ ക്രിസ്തുവിന്‍റെ പ്രതിരൂപമായിരുന്നു, പുതിയനിയമത്തില്‍ പുരോഹിതന്‍ ക്രിസ്തുവിന് പകരം നിന്നു പ്രവര്‍ത്തിക്കുന്നു” (മതബോധന ഗ്രന്ഥം 1548).

കത്തോലിക്കാ സഭ ശുശ്രൂഷാ പൗരോഹിത്യത്തെ എത്രമേല്‍ മഹത്തരമായി കാണുന്നു എന്നതിന്‍റെ തെളിവാണ് ഈ പ്രസ്താവന.

പാപം ചെയ്ത് ദൈവിക വ്യവസ്ഥിതിയോടു വിധേയപ്പെടാതെ അകന്നുപോയ മനുഷ്യവര്‍ഗ്ഗത്തെ തന്നോടു ചേര്‍ത്തുനിര്‍ത്തിയ ദൈവികപദ്ധതിയുടെ വര്‍ത്തമാനകാല ആവിഷ്കാരങ്ങളാണ് ഓരോ വിശുദ്ധകുര്‍ബാനയും. കുരിശില്‍ നമ്മുടെ കര്‍ത്താവ് ഏകനായിരുന്നു, എന്നാല്‍ വിശുദ്ധ കുര്‍ബാനയില്‍ സഭയായ നമ്മളെല്ലാവരും അവനോട് ഒത്തുചേരുന്നു. അപ്പവും വീഞ്ഞുമാണ് ക്രൈസ്തവ പൗരോഹിത്യത്തിന്‍റെ അടയാളമായി ഉയര്‍ത്തിക്കാണിക്കുന്നത്. അനേകം ഗോതമ്പുമണികള്‍ പൊടിഞ്ഞു ചേർന്ന അപ്പവും നിരവധി മുന്തിരികൾ പിഴിഞ്ഞെടുത്ത വീഞ്ഞും പുരോഹിതന്‍ തന്‍റെ കൈകളില്‍ ഉയര്‍ത്തുമ്പോള്‍ പന്തക്കുസ്താ മുതല്‍ പരൂസിയാ വരെയുള്ള കാലത്തിനിടയിലുള്ള മുഴുവന്‍ വിശ്വാസികളുടെയും ഐക്യമാണ് ആ കൈകളില്‍ ഉയരുന്നത്. ബിഷപ് ഷീനിന്‍റെ ചിന്തകളിൽ ഇതെല്ലാം നമുക്കു കാണാം. ഈ ഘട്ടത്തിലാണ് വൈദികരുടെ ഇടയില്‍ രൂപംകൊള്ളുന്ന വിമതപ്രവര്‍ത്തനങ്ങള്‍ ഗൗരവമുള്ള വിഷയമായി കാണേണ്ടി വരുന്നത്.

സഭയുടെ ഐക്യത്തിന്‍റെ പ്രവാചകനായ പുരോഹിതന് എങ്ങനെയാണ് റിബലിയസ് ആകാന്‍ കഴിയുക ? ക്രിസ്തുസംഭവങ്ങളിലെ തീക്ഷ്ണമായ പ്രമേയങ്ങളെ ദിനംതോറും പരികര്‍മ്മം ചെയ്യുന്ന പുരോഹിതന് എങ്ങനെയാണ് റിബല്‍ പ്രീസ്റ്റ് ആയിത്തീരാന്‍ കഴിയുക? ക്രൈസ്തവ പൗരോഹിത്യവും റിബലിസവും ഒരുവിധത്തിലും ചേര്‍ന്നുപോകില്ല. എന്നാല്‍ ഈ വൈരുദ്ധ്യങ്ങളുടെ സംയുക്തമാണ് തങ്ങളെന്ന് ഒരുപറ്റം വൈദികര്‍ യാതൊരു മടിയുമില്ലാതെ പ്രഖ്യാപിക്കുമ്പോള്‍ അവര്‍ ഇതേവരെ ക്രിസ്തുവിനെയും അവിടുത്തെ യാഗത്തെയും മനസ്സിലാക്കിയിട്ടില്ല എന്നൊരു ആശങ്കയാണ് പങ്കുവയ്ക്കാനുള്ളത്. യഹൂദ, പാഗന്‍ പുരോഹിതരേപ്പോലെ ക്രൈസ്തവ പൗരോഹിത്യത്തെയും തരംതാഴ്ത്തുകയാണ് എറണാകുളം അങ്കമാലി അതിരൂപതയിലേ വിമത വൈദികര്‍ ചെയ്യുന്നത് എന്ന് ദുഃഖത്തോടെ തുറന്നു പറയേണ്ടിവരുന്നു.

ആദിമസഭ വിശുദ്ധകുര്‍ബാനയില്‍ ഉപയോഗിച്ചിരുന്നതെന്നു കരുതുന്ന ആരാധനാഗീതങ്ങൾ പലതും പൗലോസിന്‍റെ കാരാഗ്രഹ ലേഖനങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നാണ് പല പണ്ഡിതരും അഭിപ്രായപ്പെടുന്നത്. ഫിലിപ്പിയ, കൊളോസ്യ ലേഖനങ്ങളിലെ ചില വാക്യങ്ങള്‍ ആദിമസഭയുടെ ഗീതങ്ങളായിരുന്നുവെന്നോ, ഒരുപക്ഷേ ഈ ഗീതങ്ങള്‍ പൗലോസ് രചിച്ചവയായിരുന്നുവെന്നോ കരുതുന്നവരുണ്ട്. ആദിമസഭയുടെ ഗാനങ്ങളില്‍നിന്നും “ക്രിസ്തുവിന്‍റെ ഔന്നിത്യം” വിവരിച്ചുകൊണ്ടുള്ള എതാനും ഗീതങ്ങളായിരുന്നു കൊളോസ്യലേഖനം 1:15-21 ഉള്ളതെങ്കില്‍, “ക്രിസ്തുവിന്‍റെ മനോഭാവത്തെ ” വെളിപ്പെടുത്തുന്ന വരികളായിരുന്നു ഫിലിപ്പിയര്‍ 2:6-11ല്‍ ഉപയോഗിച്ചിരുന്നത്. ഈ രണ്ട് ലേഖനങ്ങളിലുമുള്ള ഗീതശകലങ്ങളില്‍ വളരെ സാമ്യമുള്ള ഒരു വിഷയമുണ്ട്. ക്രിസ്തു കുരിശില്‍ ചിന്തിയ രക്തംവഴി സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള സകലതിനേയും അനുരഞ്ജിപ്പിച്ചതായി കൊളോസ്യര്‍ 1:20ല്‍ വായിക്കുമ്പോള്‍ അനുസരണമുള്ളവനായി കുരിശുമരണംവരെ തന്നെത്തന്നെ താഴ്ത്തുവാന്‍ തയ്യാറായ ക്രിസ്തുവിന്‍റെ മനോഭാവമാണ് ഫിലിപ്പിയ ലേഖനത്തിലെ പ്രതിപാദ്യവിഷയം. ക്രിസ്തുവിന്‍റെ താഴ്മയും അനുസരണവും എടുത്തുപറയുന്ന ഈ ഭാഗത്തിനൊടുവില്‍ പറയുന്നു: “ആകയാല്‍ ദൈവം അവനെ അത്യധികം ഉയര്‍ത്തി”

അനുസരണത്തിന്‍റെ പരകോടിയില്‍ വിരാജിച്ച ദൈവപുത്രന്‍റെ പൗരോഹിത്യത്തെ പ്രതിനിധാനം ചെയ്യാന്‍ ഒരു അനുസരണംകെട്ട വൈദിന് എങ്ങനെ കഴിയും? ട്രേഡ് യൂണിയന്‍ അംഗങ്ങളെപ്പോലെ സംഘടിതമായി നിന്നുകൊണ്ട് സഭയോട് അനുസരണക്കേടു കാണിക്കുകയും ബലിയര്‍പ്പിക്കുകയും ചെയ്യുന്നത് എത്രമേല്‍ ജുഗുപ്സാവഹമാണ്! തങ്ങളുടെ സംഘടിതബോധത്തിനു മുന്നില്‍ ദൈവവചനസത്യങ്ങളെ നിഷേധിച്ചുകൊണ്ടാണ് ഓരോ റിബല്‍ വൈദികനും ദിനംതോറും അള്‍ത്താരയേയും ബലിപീഠത്തേയും മലീമസമാക്കുകയാണ്.

വിശുദ്ധകുര്‍ബാന ഉള്‍പ്പെടെ എല്ലാ കൂദാശകളുടെയും ആത്യന്തികലക്ഷ്യം വിശ്വാസികളെ കൂടുതല്‍ കൂടുതല്‍ ക്രിസ്ത്വാനുകരണ തീക്ഷ്ണതയുള്ളവരാക്കി മാറ്റുക എന്നതാണ്. പ്രാര്‍ത്ഥനകളും കൂദാശകളും സുവിശേഷപ്രസംഗങ്ങളുമെല്ലാം ആത്യന്തികമായി ലക്ഷ്യം വയ്ക്കുന്നത് ക്രിസ്തുവിന്‍റെ മനോഭാവത്തോടെ നടക്കാന്‍ (1 യോഹ 2:6) ഓരോ വിശ്വാസിയെയും പരിശീലിപ്പിക്കുവാനാണ്. എന്നാല്‍ അനുസരണംകെട്ട പുരോഹിതരുടെ ശുശ്രൂഷകൾ ആരിലും ക്രിസ്ത്വാനുകരണ തൃഷ്ണ ഉണ്ടാക്കുന്നില്ല. ശത്രുവിനെ കാണുമ്പോൾ ഓടിപ്പോകുന്ന കൂലിക്കാരന്‍റെ മനസ്സാണ് ഇത്തരക്കാരേ ഭരിക്കുന്നത്.

മാര്‍ നെസ്തോറിയസിന്‍റെ (എഡി 380-451) അനാഫറയിലെ ശ്രദ്ധേയമായ ഒരു പ്രാര്‍ത്ഥന ക്രൈസ്തവസഭയിലെ ശുശ്രൂഷാപൗരോഹിത്യത്തിന്‍റെയും ബലിയര്‍പ്പണത്തിന്‍റെയും ശ്രേഷ്ഠതയെ വെളിപ്പെടുത്തുന്നതാണ്. “പ്രവാചകന്മാര്‍ പ്രതീകങ്ങളിലൂടെ സൂചിപ്പിച്ചതും ശ്ലീഹന്മാര്‍ പരസ്യമായി പ്രസംഗിച്ചതും രക്തസാക്ഷികള്‍ ജീവാര്‍പ്പണംകൊണ്ട് സ്വന്തമാക്കിയതും മല്‍പ്പാന്മാര്‍ ദൈവാലയങ്ങളില്‍ വ്യാഖ്യാനിച്ചതും പുരോഹിതന്മാര്‍ വിശുദ്ധ ബലിപീഠത്തിന്മേല്‍ അര്‍പ്പിച്ചതും മ്ശംശാനന്മാര്‍ തങ്ങളുടെ കരങ്ങളില്‍ വഹിച്ചതും ജനതകള്‍ പാപപ്പരിഹാരത്തിനായി സ്വീകരിച്ചതുമായ, മനുഷ്യവംശത്തിന്‍റെ ആദ്യഫലമായ മശിഹായുടെ സജീവവും മാനുഷികവും രക്തരഹിതവുമായ കുര്‍ബാന സര്‍വ്വസൃഷ്ടികള്‍ക്കുംവേണ്ടി സകലത്തിന്‍റെയും നാഥനായ ദൈവത്തിന് എല്ലായിടത്തും അര്‍പ്പിക്കപ്പെടുന്നു”. പവിത്രമായ ബലിവേദിയില്‍ നിന്നുകൊണ്ട് “ബലിയര്‍പ്പിക്കാന്‍ തന്നെ നിയോഗിച്ച കര്‍ത്താവിന് നന്ദി” പറഞ്ഞുകൊണ്ടാണ് ശ്രേഷ്ഠമായ പൗരോഹിത്യത്തിന്‍റെ മൂല്യം തിരിച്ചറിഞ്ഞ മാര്‍ നൊസ്തോറിയസിന്‍റെ അനാഫറ ആരംഭിക്കുന്നത്.

പൗരോഹിത്യത്തെക്കുറിച്ച് മാര്‍ നൊസ്തോറിയസിനുണ്ടായ ഈ തിരിച്ചറിവാണ് മദ്ബഹായിലേക്ക് പ്രവേശിക്കുന്ന ഓരോ പുരോഹിതനും ഉണ്ടായിരിക്കേണ്ടത്. മദ്ബഹായിലും അതിനു വെളിയിലും താന്‍ പുരോഹിതനാണ് എന്ന ബോധ്യം കാത്തുസൂക്ഷിക്കുക എന്നതാണ് പരമപ്രധാനം. അപ്പവീഞ്ഞുകള്‍ കൈകളില്‍ ഉയര്‍ത്തുന്നതോ ലിറ്റര്‍ജിയിലുള്ള ആഴമേറിയ അറിവോ ആരേയും പുരോഹിതനാക്കില്ല, അനുസരണവും താഴ്മയുമുള്ള ജീവിതംകൊണ്ടാണ് ക്രിസ്തുവിന്‍റെ പൗരോഹിത്യം തെളിയിക്കേണ്ടത്.

മലയാളി നേഴ്സ് സാലി രാജു (47) ഓസ്ട്രേലിയയിൽ നിര്യാതയായി .  പെര്‍ത്തിലെ മിഡ്‌ലാന്‍ഡില്‍ താമസിക്കുന്ന രാജു പുലവിങ്കലിന്റെ ഭാര്യ സാലി രാജുവാണ് നിര്യാതയായത് . ഫിയോണ സ്റ്റാന്‍ലി ഹോസ്പിറ്റലില്‍ നേഴ്‌സായിരുന്നു. കോവിഡിനെതുടര്‍ന്ന് ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച്ച വൈകിട്ട് വീട്ടില്‍ വച്ചായിരുന്നു അന്ത്യം. ഷോപ്പിങ്ങിനു പോകാന്‍ തയാറാകുന്നതിനിടെ ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്നാണ് നിഗമനം. മരണസമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. മൃതദേഹം പോസ്‌മോര്‍ട്ടത്തിനായി ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. ലിഞ്ചു (24), ലിജോ (21), ലിനോ (11) എന്നിവര്‍ മക്കളാണ്.

പെരിന്തല്‍മണ്ണ മേലാറ്റൂര്‍ പാതിരിക്കോട് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ഇടവകാംഗമാണ് സാലി. എറണാകുളം പെരുമ്പാവൂരിലെ ഐരാപുരം പോക്കാട്ട് വര്‍ഗീസിന്റെയും ശോശാമ്മയുടെയും മകളാണ്.
ചിന്നമ്മ, മേരി. സാജു. ബീന. ബിജോയ് എന്നിവര്‍ സഹോദരങ്ങളാണ്. സംസ്‌കാരം പിന്നീട്.

സാലി രാജുവിൻെറ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ഡോ. ഐഷ വി

ചിരവത്തോട്ടത്ത് വലിയ വിള വീട്ടിലെ ചാമ്പയ്ക്ക തോട്ട വച്ച് പറിച്ചിട്ടു തരുമ്പോൾ അമ്മ പറഞ്ഞു:” ഈ ചാമ്പ വല്യമാമൻ തിരുവനന്തപുരം ആയുർവേദ കോളേജിൽ പഠിക്കുന്ന കാലത്ത് അവിടെ താമസിച്ചിരുന്ന വീട്ടിൽ നിന്നും വിത്തു കൊണ്ടുവന്ന് നട്ടതാണ്.” നല്ല ചുവന്നുതുടുത്ത ചാമ്പയ്ക്കകൾ തിന്നുമ്പോൾ വിത്തു കൊണ്ടുവന്ന് നട്ട വല്യമാമന് മനസ്സാലെ നന്ദി പറഞ്ഞു കൊണ്ട് ചിറക്കരത്താഴത്തെ വീട്ടിൽ നടാനായി കുറച്ച് വിത്തുകൾ കൂടി ഞാൻ ശേഖരിച്ചു. മാത്രമല്ല അത് നട്ട് പിടിപ്പിക്കുകയും ചെയ്തു.

അമ്മയുടെ അച്ഛനും അമ്മയുടെ അച്ഛന്റെ പൂർവ്വികരും ആയുർവേദ വിജ്ഞാനം പാരമ്പര്യമായി കിട്ടിയ വൈദ്യന്മാർ ആയിരുന്നു. എന്നാൽ വല്യമാമൻ തിരുവനന്തപുരം ഗവ.ആയുർവേദ കോളേജിലാണ് പഠിച്ചത് എന്ന വിവരം അന്ന് ചാമ്പയ്ക്ക പറിക്കുന്നതിനിടയിലാണ് എനിക്ക് ലഭിച്ചത്. വല്യമാമൻ ആയുർവേദ കോളേജിൽ പഠിക്കുന്ന കാലത്ത്(1950 കളിൽ) ഇന്റഗ്രേറ്റഡ് മെഡിസിൻ കോഴ്സായിരുന്നു. ആയുർവേദ ഡോക്ടർമാർക്ക് അലോപ്പതി കൂടി പ്രാക്ടീസ് ചെയ്യാൻ കഴിയുമായിരുന്നു. പിന്നീട് അലോപ്പതിക്കാരുടെ പ്രതിഷേധം മൂലം അത് നിർത്തലാക്കി.

ആയുർവേദ കോളേജിൽ പഠിക്കുന്ന കാലത്ത് പാഠ്യപദ്ധതിയിൽ ഇല്ലാതിരുന്ന ചില അറിവുകൾ കൂടി വല്യമാമനുണ്ടായിരുന്നു. അവയിൽ ചിലത് പാരമ്പര്യമായി ലഭിച്ച അറിവുകളാണ്. പിന്നെ ആയുർവേദ ചികിത്സയ്ക്കായി ലോഹഭസ്മങ്ങൾ തയ്യാറാക്കുന്ന വിധം വല്യമാമന് അറിയാമായിരുന്നു..
കൊല്ലം പരവൂരിലെ അകന്ന ബന്ധുവായ ഒരു സന്യാസിയുടെ പക്കൽ നിന്നും ലഭിച്ച അറിവുകളാണത്. വല്യമാമന്റെ കുട്ടിക്കാലത്ത് അദ്ദേഹത്തിന് സന്നിപാതജ്വരം ബാധിക്കുകയുണ്ടായി. രോഗം മൂർച്ഛിച്ച് അദ്ദേഹം മരണാസന്നനായി. ആ സമയത്ത് വല്യമാമൻ ഈശ്വരനെ കണ്ടു എന്നാണ് അമ്മ പറഞ്ഞുള്ള അറിവ്. ശക്തമായ പ്രകാശമായാണ് അദ്ദേഹം ഈശ്വരനെ ദർശിച്ചത്. മരണാസന്നനായ വല്യമാമനെ അദ്ദേഹത്തിന്റെ അച്ഛനമ്മമാർ പരവൂരിലെ സന്യാസിയുടെ അടുത്തേയ്ക്ക് കൊണ്ടുപോയി. സന്യാസി ഈയം, ഗന്ധകം , പിത്തള തുടങ്ങിയവ നീറ്റിയ ഭസ്മവും മറ്റും ചേർന്ന ആയുർവേദമരുന്നുകൾ വല്യമാമന് നൽകി. അസുഖം പൂർണ്ണമായും ഭേദമായി. പഥ്യത്തിന്റെ ഭാഗമായി മത്സ്യ മാംസാദികൾ ഒഴിവാക്കാൻ സന്യാസി നിർദ്ദേശിച്ചിരുന്നു. വല്യമാമൻ മത്സ്യമാംസാദികൾ എന്നെന്നേയ്ക്കുമായി ഒഴിവാക്കി. സന്നിപാതജ്വരം ( ടൈഫോയിഡ് ) കുടലിനെ ബാധിക്കുന്ന അസുഖമാണ്. അത് വന്നതിനു ശേഷം വല്യമാമൻ ഭക്ഷണം കഴിക്കാനുള്ള പാത്രം ചൂടുവെള്ളത്തിൽ കഴുകിയേ ഉപയോഗിച്ചിരുന്നുള്ളൂ. വല്യമാമൻ ആയൂർവേദ കോളേജിലെ പഠനത്തിനു ശേഷം പരവൂരിലെസന്യാസിയുടെ അടുത്ത് പോയി മരുന്നിനായി ലോഹ ഭസ്മങ്ങൾ നീറ്റിയെടുക്കുന്ന വിധവും അതിന്റെ പ്രയോഗവും പഠിച്ചു. രസം( മെർക്കുറി), സ്വർണ്ണം മുതലായവ അതിൽപ്പെടും.

സന്യാസിയുടെ ജീവിത രീതിയിൽ ആകൃഷ്ടനായിട്ടാകണം വല്യമാമൻ അവിവാഹിതനായി തുടർന്നു. ജീവിതാവസാനം വരെ രോഗികളെ നന്നായി ചികിത്സിയ്ക്കുന്ന അവർക്കു വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച കൈപ്പുണ്യമുള്ള വൈദ്യനായിരുന്നു അദ്ദേഹം. പല ആയുർവേദ മരുന്നു കമ്പനിക്കാരും വല്യമാമന്റെ പക്കൽ നിന്നും ലോഹ ഭസ്മങ്ങൾ തയ്യാറാക്കുന്ന വിധം പഠിച്ചിരുന്നു.

രോഗികൾക്ക് രോഗം പൂർണ്ണമായും ഭേദമാകാനായി വീട്ടിൽത്തന്നെ മരുന്നുണ്ടാക്കി നൽകാനും അദ്ദേഹം മടിച്ചില്ല. പാവപ്പെട്ട രോഗികൾക്ക് സൗജന്യങ്ങളും അദ്ദേഹം ചെയ്തിരുന്നു. രോഗം മാറുക എന്ന ഒറ്റ ലക്ഷ്യമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. അതിനാൽ തന്നെ മരുന്നുത്പാദിപ്പിയ്ക്കാനുള്ള ചിലവ് വരവിനേക്കാൾ കൂടുതലുമായിരുന്നു. സാമ്പത്തികം കമ്മി.

പക്ഷേ രോഗം ഭേദമായവർ അദ്ദേഹത്തെ ദൈവതുല്യനായി കണ്ടു. ഗർഭപാത്രത്തിൽ ടി ബി(ക്ഷയരോഗം) ബാധിച്ച് 18 ദിവസത്തോളം ബോധരഹിതയായ ഒരു സ്ത്രീയെ അദ്ദേഹം ചികിത്സിച്ച് ഭേദമാക്കിയിരുന്നു. മറ്റു സ്പെഷ്യലിസ്റ്റുകൾ ഒന്നും നാട്ടിലില്ലാതിരുന്ന കാലത്ത് ഒരു വിധം എല്ലാ രോഗത്തിനും അദ്ദേഹം തന്നെ പരിഹാരം കണ്ടെത്തിയിരുന്നു. ആയുർവേദ മരുന്നുകൾ നിർമ്മിക്കാൻ ഔഷധ സസ്യങ്ങൾ നട്ടുപിടിപ്പിക്കുകയും പശുക്കളെ വളർത്തുകയും ചെയ്തിരുന്നു. അങ്ങനെ ഒരാൾ വല്യമാമൻ വൈദ്യശാലയിലായിരുന്ന സമയത്ത് ചെവിപഴുത്ത ഒരു പശുവിനെ വീട്ടിലെത്തിച്ച ശേഷം അതിന്റെ വില വൈദ്യശാലയിലെത്തി വാങ്ങിച്ച് കടന്നു കളഞ്ഞു. വീട്ടിലെത്തിയ വല്യമാമൻ പശുവിനെ കാണാനായി ചെന്നപ്പോഴാണ് പശുവിന്റെ ചെവിയിൽ നിന്നും ദുർഗന്ധം വമിയ്ക്കുന്ന വിവരം മനസ്സിലായത്. അദ്ദേഹം പശുവിന്റെ ചെവിയിലെ പഴുപ്പെടുത്ത് കൾചർ ചെയ്ത് ഏതണുവാണെന്ന് മനസ്സിലാക്കിയ ശേഷം ആയുർവേദ മരുന്നുകൾ കൊടുത്ത് പശുവിനെ പൂർണ്ണമായും സുഖപ്പെടുത്തി.

സാധാരണ ഗതിയിൽ അറവു വിലയ്ക്ക് വിൽക്കേണ്ടിയിരുന്ന പശുവിന് ആയുസ്സ് നീട്ടി കിട്ടി. അതിന്റെ നന്ദി സൂചകമായി പശു വല്യ മാമനെ കാണുമ്പോൾ നീട്ടി വിളിച്ച് ശബ്ദമുണ്ടാക്കി സ്നേഹം പ്രകടിപ്പിച്ചിരുന്നു. പ്രദേശനിവാസിയായ ശ്രീ സഖാവ് സുകുമാരൻ അദ്ദേഹം മരിക്കുന്നതിന് ഒരാഴ്ച മുമ്പ് എന്നെ ബസ് സ്റ്റോപ്പിൽ വച്ച് കണ്ടപ്പോൾ അദ്ദേഹത്തിന്റെ മകൾ കുട്ടിയായിരുന്നപ്പോൾ കാലിലുണ്ടായിരുന്ന ഒരു വ്രണം വല്യമാമൻ ചികിത്സിച്ച് ഭേദമാക്കിയ അനുഭവം പങ്കു വച്ചു. കുട്ടിയുടെ കാലിൽ പൊള്ളൽ പോലെ വന്ന് പൊട്ടിയ വ്രണം പല സ്ഥലങ്ങളിൽ കൊണ്ടുപോയി ചികിത്സിച്ചിട്ടും ദേദമാകാതെ നിന്നു . കുട്ടി കരച്ചിലോട് കരച്ചിൽ. അതു വഴി പോവുകയായിരുന്ന വല്യമാമൻ കുട്ടിയുടെ കരച്ചിലിന്റെ കാരണമന്വേഷിച്ചു. വ്രണമാണ് കാരണമെന്നറിഞ്ഞപ്പോൾ വ്രണം പരിശോധിച്ചു. പിന്നെ വല്യമാമൻ വെറ്റിലയും ചുണ്ണാമ്പും ആവശ്യപ്പെട്ടു. അവർ അത് സംഘടിപ്പിച്ച് കൊടുത്തു.അത് കൈ വെള്ളയിലിട്ട് തിരുകിയെടുത്ത ചാറ് കുട്ടിയുടെ കാലിലെ വ്രണത്തിൽ ഒഴിച്ചു കൊടുത്തു. കുട്ടി നീറ്റൽ കൊണ്ട് പുളഞ്ഞെങ്കിലും അന്ന് വൈകുന്നേരത്തോടെ വ്രണം കരിയാൻ ആരംഭിച്ചു. മൂന്ന് ദിവസം മൂന്ന് നേരം ഇതാവർത്തിച്ചപ്പോൾ വ്രണം പൂർണ്ണമായും ഭേദമായി. ഒരു രൂപയുടെ ചിലവു പോലുമില്ലാതെയാണ് ആ വ്രണം അന്ന് ഭേദമാക്കിയത്.

ആർത്തവ വേദന ഒഴിവാക്കാനായി അഭയാരിഷ്ടം ത്രിഫലാദി ചൂർണ്ണം തേനിൽ കുഴച്ചത് എന്നിവ എനിക്ക് നൽകിയിരുന്നു. ഞങ്ങൾ നാട്ടിലെത്തിയ കാലം മുതൽ കുടുംബാംഗങ്ങളുടെയെല്ലാം ചികിത്സ നിർവ്വഹിച്ചിരുന്നത് അദ്ദേഹമാണ്. ഞാൻ എംസിഎയ്ക്ക് പഠിക്കുന്ന സമയത്ത് പാണിനിയൻ വ്യാകരണം നാച്ചുറൽ ലാങ്വേജ് പ്രോസസിംങ്ങിന് പറ്റിയതാണെന്ന് പറഞ്ഞപ്പോൾ പാണിനിയുടെ സംസ്കൃതവ്യാകരണപുസ്തകം അദ്ദേഹം എനിക്കു നൽകി. ധാരാളം പുസ്തകങ്ങൾ വായിക്കുന്ന ശീലം വല്യമാമനുണ്ടായിരുന്നു. മെഡിക്കൽ ജേർണലുകൾ വായിച്ച് അദ്ദേഹം അറിവ് കാലാനുസൃതമാക്കിയിരുന്നു. കേരള ഭാഷാ ഇൻസ്ടിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച മഹാഭാരത തർജ്ജമയും നിത്യചൈതന്യ യതിയുടെ ഗീതാ വ്യഖ്യാനവും പരിണാമ സിദ്ധാന്തങ്ങളും അദ്ദേഹത്തിന്റെ ഗ്രന്ഥശേഖരത്തിലുണ്ടായിരുന്നു. വായിക്കുന്ന പുസ്തകത്തിലെ പ്രധാന ഭാഗങ്ങൾ അടി വരയിടുന്ന ശീലവും അദ്ദേഹത്തിനുണ്ടായിരുന്നു. അങ്ങനെ എന്റെ അനുജത്തി കണ്ട ഒരംശമാണ് ” പ്രമേഹ രോഗികൾക്ക് കുമ്പളങ്ങ ആഹാരവും ഔഷധവുമാണ്” എന്നത്. ഞങ്ങൾക്കും അദ്ദേഹം ധാരാളം പുസ്തകങ്ങൾ സമ്മാനിച്ചിരുന്നു. വല്യ മാമൻ സമ്മാനിച്ചതായി എന്തെങ്കിലുമൊക്കെ സാധനങ്ങൾ ഞങ്ങളുടെ വീട്ടിനകത്തും ചെടികളും വൃക്ഷങ്ങളും വീട്ടിന് പുറത്തും ഉണ്ട് . 1999 ജൂണിൽ അദ്ദേഹം മരിച്ചെങ്കിലും ഇന്നും അവ കാണുമ്പോൾ ഞങ്ങൾ വല്യമാമനെ ഓർത്തു പോകും.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

1. മംഗോ ലസ്സി

ആവശ്യമുള്ള ചേരുവകൾ:

1: പഴുത്ത മാങ്ങാ ( ചെറിയ കഷ്ണങ്ങൾ ആയി അരിഞ്ഞത് ) : 2 എണ്ണം
അല്ലെങ്കിൽ കേസർ/അൽഫോൻസോ മംഗോ പൾപ്പ്-
1 / 2 കപ്പ്‌
2: പുളിയില്ലാത്ത തൈര് : 1 കപ്പ്‌
3: പഞ്ചസാര : 4-5 സ്പൂണ്‍ (മധുരം അനുസരിച്ച് )
4: ഐസ് കട്ട -3 എണ്ണം
5.ഏലക്ക -1 എണ്ണം തൊലി കളഞ്ഞ്

തയ്യാറാക്കേണ്ട വിധം :

1: പഴുത്ത മാങ്ങാ അല്ലെങ്കിൽ മംഗോ പൾപ്പ് , തൈര് , പഞ്ചസാര , ഐസ് കട്ട , എന്നിവ നന്നായി മിക്സിയിൽ ഇട്ടു 3 – 5 മിനിറ്റ് നന്നായി അടിച്ചെടുക്കുക.
2: സ്വാദേറിയ മംഗോ ലസ്സി ഫ്രിഡ്ജിൽ വച്ചു തണുപ്പിച്ചു കുടിക്കുക.

2. പിന്യാ കോളാഡാ

• പൈനാപ്പിൾ മുറിച്ചത് -1 കപ്പ്

• പൈനാപ്പിൾ ജ്യൂസ്‌ – ½ കപ്പ്

• കോക്കനട്ട് ക്രീം – 5 ടേബിൾ സ്പൂൺ

• പഞ്ചസാര – 4-5 ടീ സ്പൂൺ

• ഐസ് കട്ട – 4 എണ്ണം

തയ്യാറാക്കേണ്ട വിധം :

• മേല്പറഞ്ഞ ചേരുവകൾ എല്ലാം മിക്സിയിൽ നന്നായി അടിച്ചെടുക്കുക

• ഫ്രിഡ്ജിൽ വച്ചു തണുപ്പിച്ച ശേഷം ഗ്ലാസിൽ, ചെറുതായി അരിഞ്ഞ പൈൻആപ്പിൾ കക്ഷണങ്ങൾ വിതറി സെർവ് ചെയ്യാം

 

മികച്ച ഗായികക്കുള്ള ദേശീയ പുരസ്‌കാരം നഞ്ചിയമ്മക്ക് നല്‍കിയതില്‍ പരാതിയുമായി സംഗീതജ്ഞന്‍ ലിനുലാല്‍. സംഗീതത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചവര്‍ക്ക് നഞ്ചിയമ്മക്ക് അവാര്‍ഡ് നല്‍കിയത് അപമാനമായി തോന്നിയെന്ന് ലിനു ലാല്‍ പറഞ്ഞു. ഫേസ്ബുക്കില്‍ വീഡിയോയിലൂടെയായിരുന്നു ലിനു ലാലിന്റെ പ്രതികരണം.

മൂന്നും നാലും വയസ് മുതല്‍ സംഗീതം അഭ്യസിച്ച് അവരുടെ ജീവിതം സംഗീതത്തിനു വേണ്ടി മാത്രം മാറ്റിവെക്കുന്ന ഒരുപാട് പേരുണ്ട്. അവര്‍ തണുത്തതും എരിവുള്ളതും കഴിക്കില്ല, തണുപ്പുള്ള സ്ഥലത്തുപോകില്ല അങ്ങനെയൊക്കെയുള്ളവര്‍. പട്ടിണികിടന്നാലും മ്യൂസിക് അല്ലാതെ മറ്റൊന്നുമില്ലെന്ന് ചിന്തിക്കുന്നവര്‍.

അങ്ങനെ ഒരുപാട് ആളുകളുണ്ട്. അങ്ങനെയുള്ള ഒരുപാട് പേരുള്ളപ്പോള്‍ നഞ്ചിയമ്മ പാടിയ ഈ പാട്ടിന് മികച്ച ഗായികയ്ക്കുള്ള നാഷണല്‍ അവാര്‍ഡ് കൊടുക്കുക എന്നുപറഞ്ഞാല്‍. പുതിയൊരു സോങ് കമ്പോസ് ചെയ്ത് നഞ്ചിയമ്മയെ സ്റ്റുഡിയോയിലേക്ക് വിളിച്ച് ആ പാട്ട് പാടിപ്പിക്കാമെന്നുവച്ചാല്‍ അത് സാധിക്കുമെന്ന് തോന്നുന്നില്ലെന്നും ലിനുലാല്‍ പറഞ്ഞു.

ഒരാഴ്ചയോ ഒരുമാസം കൊടുത്ത് പഠിച്ചിട്ടുവരാന്‍ പറഞ്ഞാല്‍ പോലും സാധാരണ ഒരു ഗാനം പാടാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. ദാസ് സാറൊക്കെ ഒരു ദിവസം എട്ടും പത്തും പാട്ടൊക്കെ പാടിയിട്ടുണ്ട്. അതുപോലെ ചിത്ര ചേച്ചി. മധുബാലകൃഷ്ണനൊക്കെ 15 മിനിറ്റ് നേരം കൊണ്ട് ഒരു പാട്ട് പാടിപ്പോകും. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗാനം 2020 ലെ ഏറ്റവും നല്ല പാട്ടായി തനിക്ക് തോന്നുന്നില്ലെന്നും ലിനു പറഞ്ഞു.

‘ഇന്ത്യയിലെ ഏറ്റവും നല്ല പാട്ടായിരുന്നോ അയ്യപ്പനും കോശിയിലെ നഞ്ചിയമ്മ പാടിയ പാട്ട്, അല്ലെങ്കില്‍ ഏറ്റവും നന്നായി പാടിയ പാട്ടായിരുന്നോ? എനിക്കതില്‍ സംശയമുണ്ട്. നഞ്ചിയമ്മയോട് എനിക്ക് യാതൊരു വിരോധവുമില്ല. അവരെ എനിക്ക് അധികം ഇഷ്ടമാണ്. ആ ഫോക് സോങ് അവര് നല്ല രസമായി പാടിയിട്ടുണ്ട്. ഞങ്ങളുള്ള ഒന്നു രണ്ടു വേദിയില്‍ ഈ അമ്മ വന്നിട്ടുണ്ട്. പിച്ച് ഇട്ടുകൊടുത്താല്‍ അതിനു അനുസരിച്ച് പാടാനൊന്നും കഴിയില്ല. അങ്ങനെയുള്ള ഒരാള്‍ക്കാണോ പുരസ്‌കാരം കൊടുക്കേണ്ടത്.

അയ്യപ്പനും കോശിയും സിനിമയിലെ ആ ഗാനം ആ അമ്മ നല്ല രസമായി പാടിയിട്ടുണ്ട്. അതുകൊണ്ടു ആ അമ്മയ്ക്ക് ഒരു സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം നല്‍കാമായിരുന്നു,’ ലിനു പറഞ്ഞു.

അതേസമയം, ഗായികമാരായ സിതാര കൃഷ്ണകുമാറും സുജാതയും മാത്രമായിരുന്നു പുരസ്‌കാര നേട്ടത്തില്‍ നഞ്ചിയമ്മക്ക് അഭനന്ദനവുമായി എത്തിയിരുന്നത്. സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയിലെ കലക്കാത്ത എന്ന ഗാനത്തിനാണ് മികച്ച ഗായികയ്ക്കുള്ള ദേശീയപുരസ്‌കാരം ഗായിക നഞ്ചിയമ്മയെ തേടിയെത്തിയത്. കഴിഞ്ഞ സംസ്ഥാന അവാര്‍ഡ് വേളയില്‍ പ്രത്യേക ജൂറി അവാര്‍ഡും നഞ്ചിയമ്മക്കുണ്ടായിരുന്നു.

 

അമ്മയുടെ കറിൽ നിന്ന് ഇറങ്ങി സ്‌കൂൾ ബസിൽ കയറാൻ റെയിൽവെ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ തട്ടി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. കിഷോർ – ലിസി ദമ്പതികളുടെ മകൾ നന്ദിതയാണ് മരിച്ചത്.കണ്ണൂരിൽ ശനിയാഴ്ച രാവിലെ 7.45 ഓടെയാണ് അപകടം നടന്നത്.

കണ്ണൂർ കക്കാട് ഭാരതീയ വിദ്യാഭവനിലെ പ്ലസ് വൺ വിദ്യാർഥിനിയായിരുന്നു നന്ദിത. കണ്ണൂർ ഭാഗത്തേക്ക് വന്ന പരശുറാം എക്‌സ്പ്രസാണ് കുട്ടിയെ ഇടിച്ച് തെറിപ്പിച്ചത്. സ്‌കൂൾ ബസിൽ കയറാൻ രാവിലെ അമ്മയ്‌ക്കൊപ്പം കാറിൽ വന്ന വിദ്യാർഥിനി റെയിൽവെ ഗേറ്റ് അടച്ചിരിക്കുന്നതുകണ്ട് കാറിൽനിന്ന് ഇറങ്ങി റെയിൽവെ ട്രാക്ക് മുറിച്ച് കടന്നു. ഈ സമയം, ബാഗ് തീവണ്ടിയിൽ കുരുങ്ങി, ഇതാണ് അപകടത്തിലേയ്ക്ക് വഴിവെച്ചത്.

സ്‌കൂൾ ബസ് പതിവായി എത്തുന്ന സ്ഥലത്തേക്ക് നടന്ന് പോകുകയായിരുന്നു അപകടം. അമ്മയുടെ കൺമുന്നിലാണ് അപകടം നടന്നത്. നാട്ടുകാർ ഉടൻതന്നെ കുട്ടിയെ എ.കെ.ജി ആശുപത്രിയിലും മിംസ് ആശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലിസിയുടെ ഭർത്താവ് നേരത്തെ രോഗം ബാധിച്ച് മരിച്ചിരുന്നു.

RECENT POSTS
Copyright © . All rights reserved