കൊല്ലപ്പെട്ട ഗായകന്റെ മൃതദേഹം നിശാക്ലബ്ബിലെ വേദിയില്‍ ചാരിനിര്‍ത്തി ദുഖമാചരിച്ച് കുടുംബവും സുഹൃത്തുക്കളും. യുഎസ് റാപ്പര്‍ ഗൂന്യൂ എന്നറിയപ്പെട്ടിരുന്നു മാര്‍ക്കറ്റ് മോറോയുടെ മൃതദേഹമാണ് വേദിയില്‍ ചാരിനിര്‍ത്തി ബന്ധുക്കള്‍ ദുഖമാചരിച്ചത്.
ഞായറാഴ്ച രാത്രി വാഷിംഗ്ടണ്‍ ഡിസിയിലുള്ള ബ്ലിസ് എന്ന നൈറ്റ് ക്ലബ്ബിലായിരുന്നു പരിപാടി. ദി ഫൈനല്‍ ഷോ എന്ന് പേരിട്ട പരിപാടിയില്‍ മോറോയുടെ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമടക്കം നിരവധി പേര് പങ്കെടുത്തിരുന്നു. ഷോയ്ക്കിടെ റെക്കോര്‍ഡ് ചെയ്ത വീഡിയോകളില്‍ കണ്ണ് തുറന്നിരിക്കുന്ന രീതിയില്‍ മോറോയുടെ എംബാം ചെയ്ത മൃതദേഹം വേദിയില്‍ ചാരിനിര്‍ത്തിയിരിക്കുന്നത് കാണാം.
ഡിസൈനര്‍ സ്വെറ്റ്ഷര്‍ട്ടിലും ജീന്‍സിലും ഒരുക്കിയിരിക്കുന്ന മൃതശരീരത്തിനെ വാച്ചും കിരീടവുമൊക്കെ ധരിപ്പിച്ചിട്ടുണ്ട്. മൃതദേഹത്തിന് ചുറ്റിലുമായാണ് ആളുകള്‍ കൂടിനില്‍ക്കുന്നത്. ലേസര്‍ ലൈറ്റുകളുടെ പശ്ചാത്തലത്തില്‍ റാപ്പ് ഗാനങ്ങള്‍ക്ക് ഇവര്‍ ചുവട് വയ്ക്കുന്നുമുണ്ട്. നാല്പത് ഡോളറാണ് പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ഓരോരുത്തരില്‍ നിന്നും ഈടാക്കിയത്.
സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ നിരവധിയാളുകളാണ് പരിപാടിയെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ഒരു മൃതദേഹത്തെ ഇത്രയേറെ അപമാനിക്കാന്‍ പാടില്ലായിരുന്നുവെന്നാണ് പലരുടെയും അഭിപ്രായം. വീഡിയോ വളരെ അസ്വസ്ഥതപ്പെടുത്തുന്നുവെന്നും ഒരു തരത്തിലും ഇത്തരത്തിലുള്ള പരിപാടികള്‍ ഉള്‍ക്കൊള്ളാനാവുന്നില്ലെന്നും പലരും അഭിപ്രായപ്പെട്ടു.
എന്നാല്‍ ഗായകന് ഇതിലും നല്ലൊരു യാത്രയയപ്പ് നല്‍കാനാവില്ലെന്നാണ് വിമര്‍ശനങ്ങളോട് കുടുംബത്തിന്റെ പ്രതികരണം. നിശാക്ലബ്ബിലെ വേദിയില്‍ മോറോ ഒരുപാട് പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും മകന് നല്കാവുന്ന ഏറ്റവും വലിയ ആദരമാണിതെന്നും മാതാവ് പാട്രിക് മോറോ പ്രതികരിച്ചു.
കഴിഞ്ഞ മാസം മേരിലാന്റിലെ ഒരു പാര്‍ക്കിങ് പ്രദേശത്ത് വെച്ച് വെടിയേറ്റാണ് മോറോ കൊല്ലപ്പെടുന്നത്. മോറോ മോഷണശ്രമത്തിനിടെ കൊല്ലപ്പെട്ടതാണെന്നും കഴുത്തിലെ ഡയമണ്ട് മാല നഷ്ടപ്പെട്ടിരുന്നുവെന്നും പാട്രിക് ആരോപിച്ചിരുന്നു. ഇതിനെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് നിശാക്ലബ്ബിലെ ദുഖാചരണം.
Popular rapper Goonew was shot and killed in Prince George’s County. His family hosted his funeral in a club where his body was propped up like a mannequin to join the celebration. pic.twitter.com/ge1mvpzISq
— Coki (@Zucoki) April 4, 2022
മലയാള സിനിമയില്‍ നിന്ന് ബോധപൂര്‍വം ഒരിക്കലും ഗ്യാപ് എടുത്തതല്ലെന്നും അതിന് കൃത്യമായ ഒരു കാരണമുണ്ടെന്നും നടന് നരേന്. തമിഴില്‍ താന്‍ എത്തിപ്പെട്ട പല സിനിമകളിലും പല രീതിയിലുള്ള പ്രശ്നങ്ങള്‍ ഉണ്ടായെന്നും ദിവസങ്ങള്‍ മാത്രമുണ്ടായിരുന്ന ഷൂട്ടുകള്‍ മാസങ്ങളോളം നീണ്ടു പോകുന്ന അവസ്ഥയുണ്ടായെന്നും നരേന് പറഞ്ഞു.
മലയാളത്തില്‍ നിന്നും വലിയ സംവിധായകര്‍ വിളിച്ചിട്ടുപോലും നോ പറയേണ്ട അവസ്ഥ വന്നെന്നും ആ സമയത്തൊക്കെ വളരെ വിഷമം തോന്നിയെന്നും നരേന് പറയുന്നു.
ഇനിയങ്ങോട്ട് അത്തരത്തിലൊരു ഗ്യാപ് വേണ്ടെന്നാണ് തീരുമാനമെന്നും മലയാളത്തില്‍ കൂടുതല്‍ പ്രൊജക്ടുകള്‍ ചെയ്യാനാണ് ഇഷ്ടമെന്നും ഒരു അഭിമുഖത്തില്‍ സംസാരിക്കവേ നരേന് പറഞ്ഞു.
‘മലയാളത്തില്‍ അച്ചുവിന്റെ അമ്മ സിനിമ അഭിനയിച്ച് അത് റിലീസ് ആവുന്നതിന് മുന്‍പ് തന്നെ തമിഴില്‍ നിന്ന് ചിത്തിരംപേശുതെടി പ്രൊജക്ട് വന്നിരുന്നു. എന്റെ സുഹൃത്തായിരുന്നു ഇങ്ങനെയൊരു പ്രൊജക്ടിനെ കുറിച്ച് പറഞ്ഞത്.
എന്നാല്‍ അതില്‍ അഭിനയിക്കാന്‍ ആ ഘട്ടത്തില്‍ എനിക്ക് തോന്നിയില്ല. ഞാന്‍ അച്ചുവിന്റെ അമ്മയുടെ റിലീസിനായി കാത്തിരിക്കുകയാണെന്നും ഇവിടെ തന്നെ കൂടുതല്‍ സിനിമകളില്‍ തുടരണമെന്നാണ് ആഗ്രഹമെന്നും അവനോട് പറഞ്ഞു. എന്നാല്‍ കഥ കേട്ട ശേഷം വേണ്ടെന്ന് പറഞ്ഞോ എന്നായിരുന്നു അവന്റെ മറുപടി. അത് ശരിയല്ലല്ലോ എന്ന് തോന്നി.
ഒടുവില്‍ ചെന്നൈയില്‍ നിന്ന് സംവിധായകന് മിഷ്കിന് വന്ന് എന്നോട് കഥ പറഞ്ഞു. കഥ കേട്ടപ്പോള്‍ അത് മിസ്സാക്കാന്‍ തോന്നിയില്ല. അങ്ങനെ 60 ദിവസത്തെ ഷൂട്ടിന് വേണ്ടിയാണ് ഞാന്‍ ചെന്നൈയിലേക്ക് പോകുന്നത്. ഭാവനയായിരുന്നു നായിക. എന്നാല്‍ ചിത്രത്തിന്റെ ഷൂട്ട് തീരാന്‍ 9 മാസമെടുത്തു.
ഞാനാണെങ്കില്‍ഒരു പ്രത്യേക ഗെറ്റപ്പിലുമാണ്. അവിടെ സംവിധായകനും പ്രൊഡ്യൂസറുമൊക്കെയായുള്ള ചില പ്രശ്നങ്ങള്‍ കാരണം ഞാന്‍ സ്റ്റക്കായി പോയി. ഒരു ജൂണില്‍ പടം തുടങ്ങിയിട്ട് അടുത്ത വര്‍ഷം ജനുവരിയിലാണ് പടം തീര്‍ന്നത്. എനിക്ക് തോന്നുന്നു ഇതിനിടെ ഭാവന രണ്ടോ മൂന്നോ സിനിമകളില്‍ അഭിനയിച്ചിരുന്നെന്ന്. ഭാവന വന്നിട്ട് ചോദിച്ചു ഇത് ഇതുവരെ കഴിഞ്ഞില്ലേയെന്ന് (ചിരി).
തമിഴില്‍ ലീഡ് റോള്‍ ചെയ്യാനായി നമ്മള് പോകുമ്പോള്‍ കുറച്ച് കാര്യങ്ങള്‍ ത്യജിക്കേണ്ടി വരും. പക്ഷേ പടം വലിയ ഹിറ്റായി. അതിന് ശേഷമാണ് ഇവിടെ ക്ലാസ്മേറ്റ്സ് വന്നത്. അത്തരത്തില്‍ ഗ്യാപ് കൂടുതലാകുമ്പോള്‍ പല പടങ്ങളും മലയാളത്തില്‍ നഷ്ടപ്പെട്ടുപോയിട്ടുണ്ട്.
ഇനിയങ്ങനെ ഗ്യാപ് ഉണ്ടാവരുതെന്ന് തീരുമാനിച്ചിട്ടുണ്ട്.
ഞാന്‍ എത്തിപ്പെടുന്ന പല തമിഴ് സിനിമകളിലും പല ഇഷ്യൂസും നടന്നതുകൊണ്ടാവാം. പല സിനിമകളും ഒരു വര്‍ഷം അല്ലെങ്കില്‍ ആറ് മാസം, ഏഴ് മാസമൊക്കെയാണ് എടുക്കുന്നത്. വേറെ ഒരു നായകന് അഭിനയിക്കുന്ന പടത്തില്‍ ക്യാരക്ടര്‍ ചെയ്യുന്നതുപോലെയല്ല.
അങ്ങനെയായിരുന്നെങ്കില്‍ നമ്മള് കുറച്ച് ദിവസത്തേക്ക് പോയി വന്നാല്‍ മതി. എന്നാല്‍ ഇത് നമ്മുടെ ഷോര്‍ഡറില്‍ ആകുമ്പോള്‍ നമ്മള് അതിന് വേണ്ടി കുറേ സമയം കണ്ടെത്തണം.
അവിടെ എല്ലാ ആര്‍ടിസ്റ്റുമാരും വര്‍ഷത്തില്‍ ഒരു പടം ചെയ്യുക രണ്ട് പടം ചെയ്യുക അങ്ങനെയൊക്കെയാണ്. ഇവിടെ ചിലപ്പോള്‍ അത് അഞ്ചോ ആറോ പടമായിരിക്കും. ഇതിനിടെ പല മലയാള സിനിമകളും നഷ്ടപ്പെടുത്തേണ്ടി വന്നു. ശരിക്കും പറഞ്ഞാല്‍ വലിയ സങ്കടമാണ്.
ചിലതൊക്കെ വലിയ സംവിധായകരായിരിക്കും. അവരുടെ അടുത്ത് നമ്മള് നോ പറയുമ്പോള്‍ എല്ലാവരും അത് നല്ല സ്പിരിറ്റില്‍ എടുത്തെന്ന് വരില്ല.
പിന്നെ എനിക്ക് തമിഴിലാണ് താത്പര്യം എന്നൊക്കെ ചിലര്‍ പറയുകയും ചെയ്യും. മാത്രമല്ല സോളോ പ്രൊഡക്ട് അവിടെ നിന്ന് വന്നതുകൊണ്ടായിരുന്നു ഞാന്‍ അവിടേക്ക് പോയത്. എന്നാല്‍ ഇപ്പോള്‍ മലയാളത്തില്‍ നിന്ന് കൂടുതല്‍ കഥ കേള്‍ക്കുന്നുണ്ട്. നല്ല സിനിമകളുട ഭാഗമാകണമെന്നുണ്ട്, നരേന് പറഞ്ഞു.
കഴിഞ്ഞ പത്ത് വര്‍ഷം എടുത്തു നോക്കിയാല്‍ ഇന്ത്യയില്‍ ഏറ്റവും നല്ല സിനിമകള്‍ പുറത്തിറങ്ങുന്ന ഇന്‍ഡസ്ട്രിയായി മലയാളം മാറിയെന്നും പുതിയ സംവിധായകരും എഴുത്തുകാരും ടെക്നീഷ്യന്മാരും ഉണ്ടായെന്നും മലയാള സിനിമയെ സംബന്ധിച്ച് ഇത് മികച്ച സമയമാണെന്നും നരേന് പറഞ്ഞു. ഒ.ടി.ടി വന്ന ശേഷം എല്ലാവരും മലയാള സിനിമ കാണുന്നു. തമിഴ്നാട്ടിലൊക്കെയുള്ളവര്‍ മികച്ച അഭിപ്രായമാണ് മലയാള സിനിമയെ കുറിച്ച് പറയുന്നത്. അത് കേള്‍ക്കുമ്പോള്‍ വലിയ സന്തോഷം തോന്നാറുണ്ട്,’ നരേന് പറഞ്ഞു.
കൊല്ലം തെന്മലയില് കുഞ്ഞിന്റെ പേരിടീല്‍ ചടങ്ങിനിടെ അമ്മ ഉദ്ദേശിച്ച പേര് അച്ഛന് ഇടാഞ്ഞതിനെ തുടര്‍ന്ന് ഉണ്ടായ കൂട്ടത്തല്ല് വൈറലായിരുന്നു. ആചാരപ്രകാരമുള്ള കുഞ്ഞിന്റെ പേരിടീല്‍ ചടങ്ങ് നടക്കുന്നതിനിടെയായിരുന്നു സംഭവം. അച്ഛന് വിളിച്ച അലംകൃത എന്ന പേര് അമ്മയ്ക്ക് ഇഷ്ടമായില്ല. ഇതേ തുടര്‍ന്ന് കുഞ്ഞിന്റെ ചെവിയില്‍ അമ്മ ഉച്ചത്തില്‍ നൈനിക എന്ന് വിളിക്കുകയും അപകടകരമായ രീതിയില്‍ കുഞ്ഞിനെ വലിച്ചെടുക്കുകയും ചെയ്യുന്നത് വീഡിയോയില്‍ വ്യക്തമായിരുന്നു. തുടര്‍ന്നാണ് ഇരു വീട്ടുകാരും തമ്മില്‍ ഏറ്റുമുട്ടിയത്. യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് കുഞ്ഞിന്റെ പിതാവും വെല്‍ഡര്‍ തൊഴിലാളിയുമായ പ്രദീപ് തുറന്ന് പറയുകയാണ്.
പ്രദീപ് പറയുന്നതിങ്ങനെ, വൈറല്‍ വിഡിയോയില്‍ പ്രചരിക്കുന്നത് പോലെ കുഞ്ഞിന് അലംകൃത എന്ന പേരിട്ടത് എന്റെ സഹോദരിയല്ല. ഞാന്‍ തന്നെയാണ്. ആശുപത്രിയില്‍വെച്ച് എന്നോട് ചോദിക്കാതെ ഭാര്യയും സഹോദരനും കൂടി ജനനസര്‍ട്ടിഫിക്കറ്റ് രജിസ്റ്റര്‍ ചെയ്യാനുള്ള പേപ്പറില്‍ നൈനിക എന്ന് എഴുതികൊടുത്തിരുന്നു. എന്നോട് ഒരു വാക്ക് ചോദിക്കാതെ ചെയ്തത് കൊണ്ട് പേരിടുന്ന സമയത്ത് ഞാനും ഭാര്യയുടെ അഭിപ്രായം ചോദിച്ചില്ല. പേരിടല്‍ ചടങ്ങിന്റെ അന്ന് സംഭവിച്ച കാര്യങ്ങള്‍ ആരോ വിഡിയോ പകര്‍ത്തി വൈറലാക്കിയതോടെ ചെറിയൊരു കുടുംബപ്രശ്നം വഷളാകുകയാണ് ചെയ്തത്.
ഞാനും ഭാര്യയും തമ്മില്‍ എല്ലാ കുടുംബങ്ങളിലും ഉള്ളതുപോലെയുള്ള ചെറിയ അഭിപ്രായ വ്യത്യാസങ്ങളും വഴക്കുകളും മാത്രമേയുള്ളൂ. അതല്ലാതെ വലിയ പ്രശ്നങ്ങളില്ല. എന്നാല്‍ വിഡിയോ വൈറലാക്കിയത് എന്റെ വീട്ടുകാരാണെന്ന് ആരോപിച്ച് ഭാര്യയുടെ വീട്ടുകാര്‍ ഇല്ലാത്ത ആരോപണങ്ങളാണ് പറഞ്ഞു നടക്കുന്നത്. ഞാന്‍ ഭാര്യയെ സ്ത്രീധനത്തിനായി പീഡിപ്പിച്ചിട്ടില്ല. അത് വസ്തുതാവിരുദ്ധമായ ആരോപണമാണ്. വിവാഹസമയത്ത് സ്ത്രീധനം ചോദിച്ചിട്ടുമില്ല.
എന്റെ കുടുംബത്തിലെ പ്രശ്നം ഈ രീതിയില്‍ വൈറലാക്കാന്‍ ഞാന്‍ കൂട്ടുനില്‍ക്കുമെന്ന് തോന്നുന്നുണ്ടോ? എനിക്ക് എന്റെ കുഞ്ഞിന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കേണ്ടേ? 40 ദിവസം മാത്രം പ്രായമായ കുഞ്ഞിന്റെ മുഖം പുറത്തുകാണിച്ച് ഇതരത്തില്‍ വൈറലാക്കിയതിനെതിരെ ബാലാവകാശകമ്മീഷന് ഞാന്‍ പരാതി നല്‍കിയിട്ടുണ്ട്. കുഞ്ഞിനെ അപകടകരമായ രീതിയില്‍ കൈകാര്യം ചെയ്തത് തെറ്റാണ്.
കുടുംബത്തിന്റെയുള്ളില്‍ ഒതുങ്ങേണ്ട ഒരു പ്രശ്നം ഈ രീതിയില്‍ വൈറലായതില്‍ വിഷമമുണ്ട്. ഇത് ആരാണ് ചെയ്തതെന്ന് അറിയാന്‍ ഞാന്‍ സൈബര്‍സെല്ലില്‍ പരാതികൊടുക്കാന്‍ പോകുകയാണ്. ഈ വിഡിയോ കാരണം എന്റെ കുടുംബമാണ് മോശമായത്. ഭാര്യവീട്ടുകാര്‍ ആരോപിക്കുന്നത് പോലെ എന്റെ അമ്മയോ സഹോദരിയോ കുഞ്ഞിന്റെ പേര് തീരുമാനിക്കുന്നതില്‍ ഇടപെട്ടിട്ടില്ല.
അതേസമയം നേരത്തെ പ്രദീപിന്റെ ഭാര്യാ മാതാവ് സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. പ്രദീപിനും കുടുംബത്തിനുമെതിരെ വലിയ ആരോപണങ്ങളായിരുന്നു ഇവര്‍ ഉന്നയിച്ചത്. പ്രദീപിന്റെ ഭാര്യ മാതാവ് പറഞ്ഞതിങ്ങനെ, മുന്‍ കൂട്ടി നിശ്ചയിച്ച പേരല്ല പേരിടീല്‍ ചടങ്ങിന് പ്രദീപ് കുഞ്ഞിന്റെ ചെവിയില്‍ വിളിച്ചത്. പ്രദീപിന്റെ സഹോദരി പറഞ്ഞ പേരാണ് ഇയാള്‍ വിളിച്ചത്. കുഞ്ഞിന്റെ പിതാവിന്റെ പെങ്ങളുടെ മോളാണ് വീഡിയോ പകര്‍ത്തിയത്. ഇതില്‍ അവരുടെ ഭാഗം മാത്രമാണ് കാണാനാവുന്നത്.
കുഞ്ഞ് ജനിച്ച് ആകെ 40 ദിവസമായതേയുള്ളു. പ്രസവം കഴിഞ്ഞ് പിഞ്ചു കുഞ്ഞുമായി കിടക്കുന്ന 20 വയസുള്ള മകള്‍ പച്ചവെള്ളം പോലും കുടിക്കാന്‍ കൂട്ടാക്കുന്നില്ലെന്നും ഇവര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം മെയ് 22നായിരുന്നു വിവാഹം അന്ന് മുതല്‍ ആരംഭിച്ചതാണ് ഭര്‍ത്താവിന്റെ അമ്മയും സഹോദരിയും സഹോദരി ഭര്‍ത്താവും കൂടെ തുടങ്ങിയ പീഡനം. തന്റെ ഭര്‍ത്താവ് മരിച്ച് പോയതാണ് വീട്ട് ജോലിക്ക് പോയാണ് മൂന്ന് മക്കളെ വളര്‍ത്തിക്കൊണ്ട് വന്നത്. രണ്ടാമത്തെ മോളാണ് ഇത്. 20 വയസ് മാത്രമാണ് ഇവള്‍ക്കുള്ളത്. ബ്രോക്കറാണ് മകള്‍ക്ക് വിവാഹാലോചനയുമായി വന്നത്. പെണ്ണ് കാണാന്‍ വന്നപ്പോള്‍ തന്റെ നിവൃത്തികേട് അവരോട് പറഞ്ഞതാണ്. സ്വര്‍ണമോ പണമോ ഒന്നും വേണ്ട എന്ന് അവര്‍ പറഞ്ഞു. എന്നിട്ടും പ്രമാണം പണയം വെച്ച് മകളെ പറ്റുന്ന രീതിയില്‍ കെട്ടിച്ചയച്ചു.
സ്ത്രീധനത്തിന്റെ പേരും പറഞ്ഞ് വിവാഹം കഴിഞ്ഞപ്പോള്‍ മുതലുള്ള പീഡനമാണ് മകള്‍ അനുഭവിക്കുന്നത്. മകള്‍ വെയ്ക്കുന്ന കറികള്‍ കൊള്ളില്ലെന്നും ഇവളുടെ മുഖത്തുകൂടി ഒഴിക്കണമെന്ന് ഭര്‍ത്താവിന്റെ സഹോദരി പറഞ്ഞിരുന്നു. മകള്‍ നൊന്ത് പ്രസവിച്ച കുഞ്ഞാണ് വെറും രണ്ട് ദിവസം മാത്രമാണ് മകളുടെ ഭര്‍ത്താവ് കുഞ്ഞിനെ കണ്ടിരിക്കുന്നത്. കുഞ്ഞിനെ ഒന്ന് തിരിഞ്ഞ് പോലും നോക്കിയിട്ടില്ല. കുഞ്ഞിനെ കിട്ടാതിരിക്കാന്‍ മകള്‍ ഗര്‍ഭിണിയായിരിക്കെ പല വഴിയില്‍ കൂടി ഓ്ട്ടോയിലിരുത്തി ഭര്‍ത്താവ് കൊണ്ടുപോയെന്നും പ്രദീപിന്റെ ഭാര്യാ മാതാവ് പറഞ്ഞിരുന്നു.
വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ തുമ്പ പുതുവല്‍ പുരയിടത്തില്‍ ജോളി എന്നു വിളിക്കുന്ന എബ്രഹാം ജോണ്സണ് (39) അറസ്റ്റിലായി. ഫെബ്രുവരി 19-ന് പുലര്‍ച്ചെ വീട്ടുമുറ്റത്തു പത്രം എടുക്കാനെത്തിയ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്.
ഒളിവില്‍പ്പോയ പ്രതിയെ കഴക്കൂട്ടം എസ്.എച്ച്.ഒ. ജെ.എസ്.പ്രവീണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
കഴക്കൂട്ടം പോലീസ് സ്റ്റേഷനിലെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുള്ള എബ്രഹാം ജോണ്സണ് 2015-ലെ ഒരു ബലാത്സംഗക്കേസില്‍ രണ്ടുവര്‍ഷം തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട്. സ്ത്രീകളെ ശല്യപ്പെടുത്തുന്ന ഇയാള്‍ക്കെതിരേ നാട്ടുകാര്‍ കൂട്ടപ്പരാതി തന്നിരുന്നുവെന്നും പോലീസ് അറിയിച്ചു.
കൊച്ചി : സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ചുള്ള സെമിനാറില്‍ ഹൈക്കമാന്‍ഡിന്റെ വിലക്കു ലംഘിച്ച് പ്രഫ. കെ.വി. തോമസ് പങ്കെടുക്കുമോ എന്നതു കോണ്‍ഗ്രസിന്റെയും സി.പി.എമ്മിന്റെയും ക്യാമ്പുകളില്‍ ചര്‍ച്ചയാകുന്നു. വിലക്ക് നിലനില്‍ക്കെ അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കു കത്തയയ്ക്കുകയും അക്കാര്യം മാധ്യമങ്ങളെ അറിയിക്കുകയുമായിരുന്നു.
അനുമതി കിട്ടില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെ കത്തയച്ചതു ഭാവി രാഷ്ട്രീയ തീരുമാനത്തിനു വഴിയൊരുക്കാന്‍ നടത്തിയ നീക്കമാണെന്നു കോണ്‍ഗ്രസ് നേതൃത്വം കരുതുന്നു. എ.കെ. ആന്റണിയുടെ കാലാവധി തീര്‍ന്ന ഒഴിവില്‍ രാജ്യസഭയിലെത്താന്‍ ആഗ്രഹിച്ചിരുന്ന തോമസ് അതു നിഷേധിക്കപ്പെട്ടതില്‍ നിരാശനാണ്. തൃക്കാക്കരയില്‍ ഉപതെരഞ്ഞെടുപ്പ് വരാനിരിക്കെ അദ്ദേഹം ഇടതിനോട് അടുക്കുകയാണോ എന്ന ചോദ്യത്തിന് സി.പി.എമ്മിന് ഉത്തരം കിട്ടിയിട്ടുമില്ല.
ദേശീയ വിഷയം ചര്‍ച്ച ചെയ്യുന്ന സെമിനാറില്‍ പങ്കെടുക്കുന്നതില്‍ എന്താണു തെറ്റെന്ന് ഹൈക്കമാന്‍ഡ് അനുമതി നിഷേധിച്ചതിനു ശേഷവും കെ.വി. തോമസ് ആവര്‍ത്തിക്കുകയാണ്. സെമിനാറില്‍ പങ്കെടുക്കുമോ എന്ന ചോദ്യത്തിന്, “ഉവ്വ്” എന്നോ “ഇല്ല” എന്നോ പറയാന്‍ അദ്ദേഹം തയാറായില്ല. “ഇനിയും സമയമുണ്ടല്ലോ” എന്നാണു മറുപടി. ഇരുപക്ഷവുമായും വില പേശാനുള്ള സമയം എന്നാണ് ഇതു വ്യാഖ്യാനിക്കപ്പെടുന്നത്.
സി.പി.എം. നേതാക്കളായ സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും കഴിഞ്ഞ ദിവസം തോമസുമായി സംസാരിച്ചിരുന്നു. വൈകാതെ തീരുമാനം പറയാമെന്ന മറുപടിയാണ് അദ്ദേഹം നല്‍കിയത്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് പങ്കെടുക്കുന്ന പ്രധാന സെമിനാറിനു തോമസ് എത്തുമെന്നുതന്നെയാണ് സി.പി.എം. നേതൃത്വം കരുതുന്നത്. ശശി തരൂര്‍ പങ്കെടുക്കില്ലെന്നു സി.പി.എം. ഉറപ്പിച്ചിട്ടുണ്ട്.
തൃക്കാക്കരയല്ല, തോമസിന്റെ യഥാര്‍ഥ ലക്ഷ്യം കൊച്ചി നിയമസഭാ മണ്ഡലമാണെന്നാണ് അടുപ്പക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. കെ.ജെ. മാക്സി രണ്ടുതവണ മത്സരിച്ച നിലയ്ക്ക് അടുത്ത തെരഞ്ഞെടുപ്പില്‍ ഇടതിന് അവിടേക്കു മറ്റൊരാളെ കണ്ടെത്തണം. അവിടെ വേരോട്ടമുള്ള മറ്റു നേതാക്കള്‍ ഇടതുപക്ഷത്തില്ല എന്നതു തോമസിന് അനുകൂല ഘടകമാണ്.
മലയാള സിനിമയില്‍ ഒട്ടേറെ നല്ല സിനിമകള്‍ നിര്മ്മിക്കുയും നിരവധി ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തിട്ടുള്ള നടനാണ് ശ്രീ.കാര്യവട്ടം ശശികുമാര്‍. ക്രൈം ബ്രാഞ്ച്, ക്രൂരന്, ജഡ്ജ്മെന്റ്, മിമിക്സ് പരേഡ്, അഭയം, ദേവാസുരം, ചെങ്കോല്‍, ആദ്യത്തെ കണ്മണി തുടങ്ങി നിരവധി ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. തന്റെ ജീവിതത്തില്‍ ആദ്യമായി മോഹന്‍ലാലിനെ കാണുന്നതും തുടര്‍ന്ന് ഇവര്‍ ഒന്നിച്ച സിനിമകള്‍ ചരിത്ര വിജയം ആയതിനു പിന്നിലെ കഥകളും തുറന്നു പറയുകയാണ് കാര്യവട്ടം ശശികുമാര്‍.
മോഹന്‍ലാലിന്റെ ജീവിതം മാറ്റി മറിച്ച സിനിമ വെറും തട്ടിക്കൂട്ടായിരുന്നുവെന്നും അദ്ദേഹം അഭിമുഖത്തിലൂടെ വെളിപ്പെടുത്തുന്നുണ്ട്. മോഹന്‍ലാലിനെ താന്‍ ആദ്യം കാണുന്നത് യൂണിവേഴ്സിറ്റി കോളേജില്‍ ഞാന്‍ പഠിക്കുമ്പോഴായിരുന്നു. ഇന്ത്യന്‍ കോഫി ഹൗസ് ഞങ്ങളുടെയെല്ലാം ഒരു ഷെല്‍റ്ററായിരുന്നു. കോളേജില്‍ പോവുന്നതിനെക്കാള്‍ എല്ലാവര്ക്കും സന്തോഷം കോഫി ഹൗസില്‍ പോയിരിക്കുന്നതായിരുന്നു. അങ്ങനെ ഒരു ദിവസം ഞങ്ങള്‍ അവിടെ പോകുമ്പോള്‍ മോഹന്‍ലാല്‍, എംജി ശ്രീകുമാര്‍, മേനക സുരേഷ്, പ്രിയന് ഇവരെല്ലാം കോഫി ഹൗസിന്റെ തിണ്ണയില്‍ ഇരിക്കുന്നു. അന്ന് മോഹന്‍ലാലിന്റെ കാല് വരെ തട്ടിയിട്ട് മാറടാ എന്ന് പറഞ്ഞായിരുന്നു അകത്തേക്ക് കയറി പോയത്.
പിന്നീട് ഒരിക്കല്‍ മോഹന്‍ലാല്‍ പ്രിയനുമായി ഒരു മഝരം വെച്ചു. കോഫി ഹൗസില്‍ നിന്ന് കിഴക്കേകോട്ടവരെ ഷര്‍ട്ട് ഒന്നുമില്ലാതെ മന്ദബുദ്ധിയായി അഭിനയിക്കാനായിരുന്നു പറഞ്ഞത്. അന്ന് ഇത് കണ്ടപ്പോള്‍ ഞാന്‍ ശശിയോട് ഒരു പടം എടുത്താലോ എന്ന് ആലോചനയില്‍ പറഞ്ഞു. അന്ന് ഒരു രണ്ടരലക്ഷം രൂപയുണ്ടെങ്കില്‍ സിനിമ എടുക്കാന്‍ പറ്റുമായിരുന്നു. അങ്ങനെയിരിക്കെ നടന് വേണ്ടി പത്രത്തില്‍ പരസ്യം നല്‍കാമെന്ന് പറഞ്ഞ് പരസ്യം നല്കി. അന്ന് വന്ന കത്തുകളില്‍ ഒന്ന് മോഹന്‍ലാലിന്റെ ആയിരുന്നു. അന്ന് മോഹന്‍ലാല്‍ കവിളൊക്കെ തൂങ്ങി, ബെല്‍ബോട്ടം പാന്റ്സ് ഇട്ട് മുടിയൊക്കെ വളര്‍ത്തിയായിരുന്നു ഉണ്ടായിരുന്നതെന്നും കാര്യവട്ടം ശശികുമാര്‍ പറയുന്നു.
വീട്ടില്‍ കുറച്ച് പ്രശ്നങ്ങളൊക്കെ വന്ന് ഞാന്‍ നാടുവിട്ട് പോയി. അങ്ങനെ എന്റെ ഒരു കസിന് ആര് കെ രാധാകൃഷ്ണന്റെ വീട്ടില്‍ പോയി. അവിടെവെച്ച് തിരനോട്ടം എന്ന സിനിമയെടുത്തതും മോഹന്‍ലാല്‍ അഭിനയിച്ചതുമെല്ലാം അറിഞ്ഞത്. അവരെല്ലാവരും ചേര്‍ന്ന് എടുത്ത ഒരു തട്ടിക്കൂട്ട് പടമായിരുന്നു അത്. മോഹന്‍ലാലിന്റെ അഭിനയവും ആങ്കിളുമെല്ലാം സൂപ്പറായിരുന്നു. പടം ഒരു ദിവസമാണ് റിലീസ് ആയത്. പ്രേക്ഷകരുണ്ടായില്ല, പിന്നെ മോഹന്‍ലാല്‍ ഒരു പുതുമുഖമെല്ലാം ആയത്കൊണ്ട് ഒരു ദിവസം മാത്രമാണ് ആ സിനിമ പ്രദര്‍ശനത്തിനുണ്ടായുള്ളൂവെന്നും അദ്ദേഹം പറയുന്നു.
മോഹന്‍ലാല്‍ ഇന്നും എന്നെ കാണുമ്പോള്‍ ബഹുമാനത്തോടെ നില്‍ക്കാറുള്ളൂ. മോഹന്‍ലാലിന്റെ കൂടെ ഞാന്‍ 6,7 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാലും ഐവിശശിയും പറയാറുണ്ട് കാര്യവട്ടം ശശിയും നമ്മളും കൂടെ ചേര്‍ന്ന് സിനിമയെടുത്താല്‍ ആ സിനിമ വന്‍ വിജയമായിരിക്കുമെന്ന്. അങ്ങനെ ആയിട്ടുമുണ്ട്. സിനിമ റിലീസ് ആയാല്‍ ഞാന്‍ പറയും ആ സിനിമ നൂറ് ദിവസം ഓടുമെന്ന്, അത് അങ്ങനെ തന്നെ സംഭവിക്കുകയും ചെയ്യാറുണ്ട്. അപ്പോള്‍ മോഹന്‍ലാല്‍ പറയാറുണ്ട് ചേട്ടന്റെ നാവ് പൊന്നായിരിക്കട്ടെയെന്ന്.
ദേവാസുരം ഒരു തട്ടിക്കൂട്ട് പടമായിരുന്നു. ശശിയേട്ടന് പറയുന്നത് ഒരു ദിവസം അദ്ദേഹവും വിവികെ മേനോനും കൂടെ കോഴിക്കോട് മഹാറാണി ഹോട്ടലില്‍ ഭക്ഷമമെല്ലാം കഴിഞ്ഞ് ഉറക്കമായിരുന്നു. അങ്ങനെ രഞ്ജിത്ത് ശശിയേട്ടനോട് കഥയുണ്ടെന്നും പറയാമെന്നും പറഞ്ഞ് അവിടെ എത്തി. അങ്ങനെ പാതി ഉറക്കത്തില്‍ കഥ കേട്ടിരിക്കുമ്പോള്‍ പെട്ടെന്ന് ഞെട്ടി കഥ ഒന്നുടെ പറയാന്‍ പറയുകയും മേനോനെ ഉറക്കത്തില്‍ നിന്ന് എണീപ്പിക്കുകയും ചെയ്തു. അങ്ങനെ കഥ കേട്ട് സിനിമയാക്കാമെന്ന് പറഞ്ഞ് കയ്യില്‍ പണമൊന്നും ഇല്ലാതെ ചെയ്ത തട്ടിക്കൂട്ട് സിനിമയായിരുന്നു ദേവാസുരം. ഷൂട്ടിംങ് കഴിഞ്ഞ് അന്ന ഞാന്‍ പറഞ്ഞു ലാല്‍ എഴുതി വെച്ചോ ഈ സിനിമ നൂറ് ദിവസം ഓടുമെന്നെന്നും ഹിറ്റായെന്നും കാര്യവട്ടം ശശികുമാര്‍ വ്യക്തമാക്കി.
യുവാവിനെ തല്ലിക്കൊന്ന് ചാക്കിലാക്കി വഴിയോരത്ത് തള്ളിയ കേസില്‍ നാല് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. യുവാവിന്റെ അടുപ്പക്കാരിയായിരുന്ന തൃക്കൊടിത്താനം കടമാന്‍ചിറ പാറയില്‍ പുതുപ്പറമ്പില്‍ ശ്രീകല, ക്വട്ടേഷന്‍ സംഘാംഗങ്ങളായ മാമ്മൂട് കണിച്ചുകുളം വെട്ടിത്താനം ഷിജോ സെബാസ്റ്റ്യന്‍ (28), ദൈവംപടി ഗോപാലശേരില്‍ ശ്യാംകുമാര്‍ (31), വിത്തിരിക്കുന്നേല്‍ രമേശന് (28) എന്നിവരെയാണ് കോട്ടയം അഡീഷണല്‍ സെഷന്‍സ് ജഡ്ജി വി.ബി. സുജയമ്മ കുറ്റക്കാരെന്ന് കണ്ടെത്തിയത് ഇവരുടെ ശിക്ഷ
ഏപ്രില്‍ ഏഴിന് വിധിക്കും. മിമിക്രി കലാകാരനായിരുന്ന ചങ്ങനാശ്ശേരി ഏനാച്ചിറ മുണ്ടേട്ട് പുതുപ്പറസില്‍ ലെനീഷിനെ (31)യാണ് പ്രതി ശ്രീകല ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് കൊലപ്പെടുത്തിയത്. മെറ്റാരു പ്രതിയായ കൊച്ചുതോപ്പ് പാറാംതോട്ടത്തില്‍ മനുമോന് (24) കേസിന്റെ വിചാരണവേളയില്‍ മാപ്പുസാക്ഷിയായിരുന്നു. ഇയാളുടെ ഓട്ടോയിലാണ് മറ്റ് പ്രതികള്‍ ചാക്കിലാക്കിയ മൃതദേഹം പാമ്പാടിയിലെത്തിച്ച് വഴിയോരത്തെ റബ്ബര്‍ തോട്ടത്തില്‍ തള്ളിയത്.
2013 നവംബര്‍ 23-നായിരുന്നു കൊലപാതകം. ലെനീഷിന്റെ കാമുകിയും എസ്.എച്ച്. മൗണ്ടിനു സമീപം നവീന്‍ ഹോം നഴ്സിങ് സ്ഥാപന നടത്തിപ്പുകാരിയുമായ ശ്രീകല ഇവരുടെ സ്ഥാപനത്തിനുള്ളില്‍വച്ചാണ് കൊലപാതകം നടത്തിയത്. തുടര്‍ന്ന് പാമ്പാടി കുന്നേല്‍പ്പാലത്തിനു സമീപം ഉപേക്ഷിക്കുകയായിരുന്നു. ലെനീഷ് മറ്റൊരു യുവതിയുമായി അടുപ്പം സ്ഥാപിച്ചതാണ് ശ്രീകലയെ ചൊടിപ്പിച്ചത്. ഈ പ്രണയത്തില്‍നിന്ന് പിന്മാറണമെന്ന് പലതവണ ശ്രീകല ആവശ്യപ്പെട്ടെങ്കിലും യുവാവ് അടുപ്പം തുടര്‍ന്നു. ഇതാണ് കൊലപാതകത്തിലേക്കെത്തിയത്.
കാത്തിരപ്പള്ളി ഡിവൈ.എസ്.പി.യായിരുന്ന എസ്. സുരേഷ് കുമാര്‍, പാമ്പാടി പോലീസ് ഇന്‍സ്പെക്ടറായിരുന്ന സാജു വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡിഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.ഗിരിജ ബിജു കോടതിയില്‍ ഹാജരായി.
കങ്ങഴ പുഷ്പമംഗലം അഡ്വ. പി.സി. ചെറിയാന്റെയും, കോട്ടയം ജില്ലാ സഹകരണ ബാങ്ക് റിട്ട. എക്സിക്യൂട്ടീവ് ഓഫീസർ മേഴ്സിക്കുട്ടി ജോണിന്റെയും മകൻ ഡോ.വിപിൻ ചെറിയാൻ(41) ചങ്ങനാശേരി എസ് ബി കോളേജ് ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപകൻ അന്തരിച്ചു.ബാഡ്മിന്റൺ കളിച്ചുകൊണ്ടിരിക്കെ ഉണ്ടായ ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ രാത്രി 9 മണിയോടെയാണ് മരണം സംഭവിച്ചത്.
ഇന്ന്ഉച്ചതിരിഞ്ഞു 2:30 നു മൃതദേഹം എസ്ബി കോളേജ് ഇംഗ്ലീഷ് വിഭാഗത്തിന്റെ ഹാളിൽ പൊതുദർശനത്തിന് വയ്ക്കും.മൃതസംസ്കാരം സംസ്കാരം ബുധനാഴ്ച 10.30 ന് ഭവനത്തിൽ ആരംഭിച്ച് 11 മണിക്ക് നെടുംകുന്നം സെൻറ് ജോൺ ദ ബാപ്റ്റിസ്റ്റ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ ബിന്ദ്യ തോമസ് ( ഇംഗ്ലീഷ് അദ്ധ്യാപിക, ഗവ.ഹയർ സെക്കൻഡറി സ്കൂൾ പായിപ്പാട്) പാലാക്കുന്നേൽ ചമ്പക്കര കുടുംബാംഗം.
സാമൂഹിക രാഷ്ട്രീയ പ്രവർത്തകൻ കുര്യൻ ജെ മാലൂരിന്റെ ഫേസ് ബുക്ക് പോസ്റ്റ്
എന്റെ പ്രിയ മറ്റൊരു സുഹൃത്തിന്റെ കൂടി ആകസ്മിക മരണം…
എന്റെകൂടെ SB കോളേജിൽ ഒരു മിച്ചു പഠിച്ച സഹപാടിയും, സുഹൃത്തുയും,SB കോളേജ് പ്രൊഫസാറുമായ ശ്രി വിപിൻ ചെറിയാൻ ഇന്ന് രാവിലെ ഹൃദയ ആഘാതം ഉണ്ടായി മരണപെട്ടു.വളരെയേറെ വിഷമം ആണ് എനിക്ക് ഉണ്ടായിരിക്കുന്നത്
എന്നോടൊപ്പം PDC യ്ക്ക് പഠിച്ചിരുന്ന ആത്മാർത്ഥ സുഹൃത്തുക്കളിൽ ബിനോഷ് അലക്സ് ബ്രൂസ് അയിരൂർ ഒരുവർഷം മുൻപ് കോവിഡ് വന്നു മരണപെട്ടിരുന്നു.അതിന് ശേഷം അജേഷ് എന്ന മറ്റൊരു സുഹൃത്തും ഇപ്പോൾ വിപിനും.വളരെ വേദന ജനകമായ വാർത്തയാണ് ഇത്.
1996-1998 യിൽ ഒരുമിച്ചു PDC ക്കു SB കോളേജിൽ പഠിക്കുമ്പോൾ തുടങ്ങിയ അടുപ്പമാണ്. വളരെ സൗമ്യമായ പെരുമാറ്റം ആയിരുന്നു വിപിനുള്ളത്.എന്റെ അമ്മയുടെ മരിച്ചുപോയ സഹോദരൻ ചങ്ങനാശ്ശേരി SB കോളേജ് സുവോളജി ഡിപ്പോർട്മെന്റ് Founder HOD ശ്രി M M സെബാസ്റ്റ്യൻ മുകുന്നംകേരി സാറിനെയും, അദ്ദേഹത്തിന്റെ കോളേജ് പ്രൊഫസർ ആയ മക്കളെയും നന്നായി അറിയാമായിരുന്നു. അങ്ങനെയാണ് ഞങ്ങൾ നല്ല അടുപ്പമായതു.
ഞങ്ങൾക്കൊപ്പം പഠിച്ച ബിനോഷ് അലക്സ് ബ്രൂസ് അയിരൂർ,പ്രൊഫസർ വിപിനും, ഷിജു പോൾ,ഞാനും നല്ല അടുപ്പത്തിലായിരുന്നു. അന്ന് ഞങ്ങൾ നാലുപേർകൂടി ക്ലാസ്സ് കട്ട് ചെയ്തു ആദ്യമായി വർണ്ണപ്പകിട്ട് എന്ന സിനിമ കാണാൻ പോയതും, അതോടൊപ്പം ആദ്യമായി ചങ്ങനാശ്ശേരി Anns House-of Sweets ബേക്കറി യിൽ കയറി ബർഗർ, ഡോണറ്റ് കഴിച്ചതും ഒരിക്കലും മറക്കാൻ പറ്റില്ല.
പിന്നീട് വിപിൻ ചെറിയാൻ ഡിഗ്രിക്കു കോട്ടയത്ത് ആണ് പഠിച്ചത്. അപ്പോളും SB കോളേജിൽ വരുമ്പോൾ ഞങ്ങൾ കാണുകയും, ന്യൂമൻസ് ഹോസ്റ്റൽ മുറിയിൽ വാർഡൻ അച്ഛൻ കാണാതെ ഞാൻ വിളിച്ചു വരുത്തി സംസാരിക്കുകയും ചെയ്തിട്ടുണ്ട്.
2001 യിൽ ഞാൻ ന്യൂമാൻ ഹോസ്റ്റൽ മാഗസിൻ എഡിറ്റർ ആയപ്പോൾ പൂർവ്വ വിദ്യാർത്ഥിക്കളെ സഘടിപ്പിക്കാൻ പ്രിൻസിപ്പൽ വടക്കേകളം അച്ഛന്റെ എഴുത്ത് മേടിച്ചു. കോളേജ് നോട്ടീസ് ബോർഡിൽ ഇട്ടപ്പോൾ അപ്പോളത്തെ വൈസ് പ്രിൻസിപ്പൽ ശ്രി ജോസഫ് ജോബ് സർ എന്നോട് നേരിട്ട് ചോദിച്ചു. നോട്ടീസ് ബോർഡ് യിൽ ഇട്ടതു കൊണ്ട് പ്രയോജനം വല്ലതും ഉണ്ടാകുമോ എന്ന്. അന്ന് രണ്ടുപേർ മാത്രമാണ് ഞങ്ങളുമായി ബന്ധപ്പെട്ടത്. സോഷ്യൽ മീഡിയയും മൊബൈലും ഇല്ലാത്ത കാലത്തു ന്യൂമാൻ ഹോസ്റ്റൽ യിൽ ഉണ്ടായിരുന്ന പ്രധാന ആൾക്കാരെ എല്ലാ കണ്ടത്തി മാഗസിൻ ഇറക്കുകയും,SB കോളേജ് നാളിതുവരെ കണ്ടിട്ടില്ലാത്ത രീതിയിൽ ഒരു വലിയ സംഗമം നടത്താനും എനിക്ക് സാധിച്ചു. ന്യൂ മാൻ ഹോസ്റ്റൽ സംഗമം ഉൾപ്പടെ കാര്യങ്ങളിൽ അന്ന് എന്റെ മുറിയിൽ വരുന്ന വിപിൻ ചെറിയാൻ പോസിറ്റീവ് ആയി പിന്തുണ തന്നത് എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റില്ല.
മാഗസിൻ ഇറക്കാനും, ന്യൂ മാൻ ഹോസ്റ്റൽ സംഗമം നടത്താനും എനിക്ക് അൽമാർത്ഥമായ പിന്തുണ തന്ന അന്നത്തെ വാർഡൻ Fr ടോം കുന്നുപുറം അച്ഛൻ, മുൻ പ്രിൻസിപ്പൽ Fr ജോസഫ് വട്ടകുളം, സഹ എഡിറ്റർ മഹേഷ് P R കാഞ്ഞിരപ്പള്ളി എന്നിവരെ നന്ദിയോടെ ഓർക്കുന്നു.
2001 മുതൽ കുട്ടനാട്ടിൽ പൊതുപ്രവർത്തനം നടത്തിയപ്പോൾ ഒരു സ്വതന്ത്ര കർഷക സഘടന രൂപീകരിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു.എന്റെ കുടുബ സുഹൃത്തായ NSS ജനറൽ സെക്രട്ടറി ശ്രി P K നാരായണപണിക്കർ സർ,SB കോളേജിലെ എന്റെ ഗുരുനാഥൻ റൂബിൽ രാജ് സർ എന്നിവർക്ക് വളരെ താല്പര്യം അതിൽ ഉണ്ടായിരുന്നു.പല തവണ മേല്പറഞ്ഞ വരുമായി ഞാൻ സംസാരിച്ചിട്ടുണ്ട്.ചില ഗൗരവമായ പ്രേശ്നങ്ങൾ എന്റെ ജീവിതത്തിൽ ഉണ്ടായതിനാൽ കുട്ടനാട് സംഗമം, കർഷക സഘടന, ന്യൂമാൻ ഹോസ്റ്റൽ Google Meet & മെഗാ സംഗമം ഇതുവരെ നടന്നില്ല.മുകളിൽ ഉള്ളതിന് എല്ലാം പ്രഫസർ വിപിൻ ചെറിയാൻ പൂർണ പിന്തുണ എനിക്ക് തന്നിരുന്നു.
SB കോളേജ് പൂർവ്വ വിദ്യാർത്ഥി എക്സിക്യൂട്ടീവ് ലൈഫ് മെമ്പർ കൂടിയാണ് ഞാൻ. എല്ലാ വർഷവും ജനുവരി 26 നു നടക്കുന്ന ചങ്ങനാശ്ശേരി SB കോളേജ് പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ ഞാൻ സ്ഥിരമായി പങ്കെടുക്കുന്നുണ്ട്. ചങ്ങനാശ്ശേരിയിൽ വെച്ച് ഞാൻ വിപിനുമായി കാണുമ്പോൾ ഞാൻ നടത്തുന്ന കുട്ടനാട്ടിലെ പൊതുപ്രവർത്തനം പറ്റി വളരെ പോസിറ്റീവായി പറയുന്നത് ഓർക്കുന്നു. കുട്ടനാടിന്റെ വികസന കാര്യങ്ങൾ എന്നേ കാണുബോൾ ചോദിക്കുന്നതും, അതെപ്പറ്റി സംസാരിക്കുന്നതും ഒരിക്കലും മറക്കാൻ സാധിക്കില്ല.എന്നേ ഞാൻ ആക്കി മാറ്റിയ SB കോളേജിനെ യും ന്യൂമാൻ ഹോസ്ടലിനെയും ഒപ്പം നിങ്ങളുടെ പ്രിയപ്പെട്ട വിപിൻ സാറിനെയും ഒരിക്കലും മറക്കാൻ സാധിക്കുകയില്ല.
യുഎഇയില്‍ കുടുംബ വഴക്കിനിടെ അടിയേറ്റ് മലയാളി വീട്ടമ്മ മരിച്ചു. ആലുവ കുറ്റിക്കാട്ടുകര സ്വദേശി റൂബി മുഹമ്മദ് (63) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് റൂബിയുടെ മകന്റെ ഭാര്യ ഷജനയെ അബുദാബി പൊലീസ് കസ്റ്റഡിയിലെടുത്തു.
അബുദാബി ഗയാത്തിയിലാണ് സംഭവം. റൂബിയുടെ മകന് സഞ്ജു മുഹമ്മദ് കഴിഞ്ഞ ജനുവരിയിലാണ് വിവാഹിതനായത്. ഭാര്യ ഷജനയെയും അമ്മ റൂബിയെയും സന്ദര്‍ശക വിസയില്‍ അബുദാബിയിലേക്ക് കൊണ്ടുവരികയായിരുന്നു.
വീട്ടിലുണ്ടായ തര്‍ക്കത്തിനിടെ മരുമകളുടെ അടിയേറ്റതാണ് റൂബിയുടെ മരണകാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ അബുദാബി പൊലീസിന്റെ അന്വേഷണം തുടരുകയാണ്. റൂബിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങിയെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ പറഞ്ഞു.
സ്റ്റോക്ക് ഓൺ ട്രെന്റ് : കോവിഡിന് ശേഷം യുകെ മലയാളികളുടെ അഘോഷവേളകളിൽ സഗീതസാന്ദ്രമാക്കാൻ ഇതാ വരുന്നു നാട്ടിൽ നിന്നുo എളിയ കലാകാരന്മാർ, അനുഗ്രഹിക്കു, പ്രോത്സാഹിപ്പിക്കു.ഈ മാസം അവസാനം മാഞ്ചസ്റ്ററിൽ എത്തുന്ന ടീം സമ്മർ കാലം യുകെ മലയാളികൾ ഒപ്പം ചിലവഴിക്കുന്നതാണ്.
കലാകാരൻമാരെ പരിചയപ്പെടാം.
സാംസൺ സിൽവ : പിന്നണി ഗാനരംഗത്തും, സിനിമ സംഗിത സം വിധാന രംഗത്തും അറിയപ്പെടുന്ന കലാകാരൻ, ജാസി ഗിഫ്റ്റ്, അമൃതം ഗമയ ബാൻഡിലെ നിറ സാന്നിധ്യം, ഒരുപാട് രാജ്യങ്ങളിൽ ആയിരക്കണക്കിന് പ്രോഗാം ചെയ്ത അനുഗഹിത കലാകാരൻ.
അനൂപ് പാലാ : ഏഷ്യാനെറ്റ് കോമഡി സ്റ്റാർ സിസൺ വൺ, സൂര്യ ടിവിയിൽ ശ്രീകണ്ഠൻ നായർ ഷോ, ഫ്ലവഴ്സ് ടിവി കോമഡി സൂപ്പർ നൈറ്റ്, മഴവിൽ മനോരമ സിനിമ ചിരിമ, ഫ്ലവഴ്സ് ടിവി കോമഡി ഉത്സവം, മഴവിൽ മനോരമ കോമഡി സർക്കസ്, അമൃത ടിവി കോമഡി മാസ്റ്റേഴ്സ്, അമൃത ടിവി കോമഡി വൻസ് അപ്പ് ഓൺ ടൈം.
അറാഫെത്ത് : അമൃത ടിവി റിയാലിറ്റി ഷോ സൂപ്പർ ഗ്രൂപ്പ് വിന്നർ, പത്തോളം മലയാള സിനിമയിൽ വില്ലൻ, കോമഡി നടൻ. ആൾക്കൂട്ടത്തിൽ ഒരുവൻ, അമ്മച്ചികൂട്ടിലെ പ്രണയകാലം, മാർട്ടിൻ, ഹദിയ, ഫേസ് ഓഫ്, സി ഐ ഡി മൂസ തുടങ്ങിയ ചിത്രങ്ങൾ, പത്തോളം പരസ്യ ചിത്രങ്ങൾ, അമ്പതോളം ആൽബംങ്ങൾ അഭിനയിച്ചിട്ടുണ്ട്. നിരവധി സ്റ്റേജ് പ്രോഗ്രാം ഇന്ത്യക്കകത്തും പുറത്തും അഭിനയിച്ചിട്ടുണ്ട്.
ജിനു പണിക്കർ : പ്രൊഫഷണൽ സിംഗർ, യുകെയിലെ നിരവധി വേദികളിൽ കഴിവ് തെളിയിച്ച കലാകാരി.
അസിർ : വയലിൻ മാന്ത്രികൻ, നിരവധി രാജ്യങ്ങളിൽ തന്റെ സാന്നിധ്യം അറിയിച്ച കലാകാരൻ. ഡിജെ പ്ലയെർ കൂടിയാണ് ഇദ്ദേഹം.
രാജേഷ് : വിവിധ വേദികളിൽ കഴിവ് തെളിയിച്ച കലാകാരൻ. ലോറൈൻ :പ്രൊഫഷണൽ ഗായിക, കേരളത്തിൽ നിരവധി സ്റ്റേജ്കളിൽ നിറസാന്നിധ്യം.