മിലാന്: ബലാത്സംഗ കേസില്‍ മാഞ്ചെസ്റ്റര്‍ സിറ്റിയുടെയും എസി മിലാന്റെയും മുന്‍ ബ്രസീലിയന്‍ താരം റോബീഞ്ഞ്യോയ്ക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ഇറ്റലി.
ബലാത്സംഗക്കേസില്‍ റോബീഞ്ഞ്യോ കുറ്റക്കാരനാണെന്ന് ഇറ്റാലിയന്‍ പരമോന്നത കോടതിയുടെ വിധി വന്നതോടെയാണ് താരത്തിനെതിരേ ഇറ്റലി രാജ്യാന്തര അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ബുധനാഴ്ച ഇറ്റാലിയന്‍ നീതിന്യായ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചു.
2017-ല്‍ ഒരു ഡിസ്കോതെക്കില്‍ വെച്ച് യുവതിയെ റോബീഞ്ഞ്യോയും മറ്റ് അഞ്ച് ബ്രസീലുകാരും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു എന്നതാണ് കേസ്. 2020-ല്‍ കോടതി ഇവരുടെ അപ്പീല്‍ തള്ളുകയും ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. ഇതാണ് ഇപ്പോള്‍ ഇറ്റാലിയന്‍ പരമോന്നത കോടതി ശരിവെച്ചത്.
അതേസമയം ബ്രസീല്‍ തങ്ങളുടെ പൗരനെ കൈമാറാത്ത സാഹചര്യത്തില്‍ ഇറ്റലിയിലെ നീതിന്യായ മന്ത്രാലയം ആഗോള ഏജന്‍സിയായ ഇന്റര്‍പോളിനോട് വാറണ്ട് നടപ്പാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം മാറ്റിയെഴുതുമെന്നുറപ്പ്. ഇതില്‍ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പാണ് അതീവ നിര്‍ണ്ണായകം. ബി ജെ പിയുടെ മാത്രമല്ല ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികളുടെയും വിധി നിര്‍ണ്ണയിക്കുന്ന തിരിഞ്ഞെടുപ്പാണ് ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ഉത്തര്‍പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പ്. യു പി യില്‍ യോഗി ആദിത്യ നാഥ് അധികാരം നിലനിര്‍ത്തിയാല്‍ വലിയ ബുദ്ധിമുട്ടൊന്നും കൂടാതെ 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജയിച്ചുകേറാമെന്നാണ് ബി ജെ പി യുടെ കണക്ക് കൂട്ടല്‍. എന്നാല്‍ യു പി യില്‍ പരാജയപ്പെട്ടാല്‍ അതി ശക്തമായ രാഷ്ട്രീയ നീക്കങ്ങളായിരിക്കും മോദിയും സംഘവും നടത്തുക. നരേന്ദ്രമോദിയുടെ മറ്റൊരു മുഖമായിരിക്കും ഇന്ത്യാക്കാര്‍ കാണേണ്ടി വരിക എന്നാണ് ബി ജെ പി കേന്ദ്ര നേതൃത്വം നല്കുന്ന സൂചന.
യു പിയില്‍ ബി ജെ പി ക്ക് കളം നഷ്ടപ്പെട്ടാല്‍ പ്രതിപക്ഷ കക്ഷികള്‍ വര്‍ധിത വീര്യത്തോടെ ഒന്നിക്കും, അത് 2024 ലെ ലോക് സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ സാധ്യതകളെ ബാധിക്കും. യു പി യില്‍ പ്രതിപക്ഷ കക്ഷികളുടെ നേതൃത്വത്തില്‍ സര്‍ക്കാരുണ്ടാവുകയാണെങ്കില്‍ അഖിലേന്ത്യാ തലത്തില്‍ തന്നെ പ്രതിപക്ഷ കക്ഷ നേതാക്കളെ കൂച്ചുവിലങ്ങിടുക എന്നതായിരിക്കും മോദിയുടെയും അമിതഷായുടെയും ലക്ഷ്യം. മമതാ ബാനര്‍ജി മുതല്‍ രാഹുല്‍ ഗാന്ധിവരെയും , എം കെ സ്റ്റാലിന് മുതല്‍ ജഗ്മോഹന് റെഡ്ഡി വരെയുമുള്ള പ്രതിപക്ഷ നേതാക്കളെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് വലിഞ്ഞ്മുറക്കുക എന്നതായിരുന്നു മോദി- അമിത് ഷാ സഖ്യത്തിന്റെ പദ്ധതി. പ്രതിപക്ഷ നേതൃനിരയില്‍ നിന്നും പ്രധാനമന്ത്രി സ്ഥാനത്തേക്ക് വരാന്‍ സാധ്യതയുള്ള നേതാക്കളെ മുഴുവന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ അന്വേഷണത്തില്‍ കുരുക്കിയിട്ട് അവരുടെ വിശ്വാസ്യത നശിപ്പിക്കുക എന്നതായിരിക്കും ബി ജെ പി പയറ്റാന്‍ പോകുന്ന ആദ്യ തന്ത്രം.
മമതാ ബാനര്‍ജിക്കും ജഗ്മോഹന് റെഡ്ഡിക്കുമെതിരായി ഇപ്പോള്‍ തന്നെ സി ബി ഐ ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളുടെ അന്വേഷണമുണ്ട്. അഖിലേഷ് യാദവ് മുഖ്യമന്ത്രിയാകുന്ന അവസ്ഥയുണ്ടായാല്‍ യാദവിനെയും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ കുടക്കിയിടും. അത്തരത്തില്‍ പ്രതിപക്ഷ നേതൃനിരയുടെ വിശ്വാസ്യതയെ സമ്പൂര്‍ണ്ണമായും തകര്‍ക്കുക എന്നതായിരിക്കും മോദി അമിത്ഷാ സംഘത്തിന്റെ തന്ത്രം. അങ്ങിനെ 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തുണ്ടാകുന്ന നേതൃശൂന്യതയെ മുതലെടുക്കാനാണ് മോദിയും ബി ജെ പിയും ആഗ്രഹിക്കുന്നത്.
എന്നാല്‍ യു പി തിരഞ്ഞെടുപ്പ് ഫലം ബി ജെ പി ക്ക് അനുകൂലമായി വരുകയാണെങ്കില്‍ വലിയ ബുദ്ധിമുട്ടൊന്നും കൂടാതെ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിലും ജയിച്ച് കേറാന്‍ കഴിയുമെന്ന് ബി ജെ പിയും മോദിയും കരുതുന്നു. അങ്ങിനെ വരികയാണെങ്കില്‍ പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ കാര്യമായ നീക്കങ്ങള്‍ ബി ജെ പിയുടെ ഭാഗത്ത് നിന്നുണ്ടാകില്ല. അതേ സമയം ഗോവയിലും പഞ്ചാബിലും ആംആദ്മിപാര്‍ട്ടിക്കുണ്ടാകാന്‍ സാധ്യതയുള്ള തിരഞ്ഞെടുപ്പ് നേട്ടങ്ങളെക്കുറിച്ച് ബി ജെ പി വ്യാകുലപ്പെടുന്നില്ല, കാരണം അരവിന്ദ് കെജ്റിവാളിനെ അഖിലേന്ത്യാ തലത്തില്‍ വലിയ ഭീഷണിയായി ബി ജെ പി ഇപ്പോഴും കാണുന്നില്ല. എന്നാല്‍ രാഹുല്‍ഗാന്ധിയുടെയോ മമതയുടെയോ നേതൃത്വത്തില്‍ വരുന്ന ഒരു പ്രതിപക്ഷ സഖ്യത്തെ ബി ജെ പി നന്നായി ഭയക്കുന്നുമുണ്ട്. അത് കൊണ്ട് തന്നെ യു പി തിരഞ്ഞെടുപ്പ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വിധി നിര്‍ണ്ണായക തിരഞ്ഞെടുപ്പാവുകയാണ്.
‘ഭാര്യമാരെ നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ അച്ചടക്കമുള്ളവരാക്കാൻ പുരുഷന് സ്ത്രീയെ മർദ്ദിക്കാമെന്ന മലേഷ്യൻ വനിതാ മന്ത്രിയുടെ പ്രസ്താവന വിവാദത്തിൽ. സ്ത്രീകൾക്കെതിരായ ഗാർഹിക പീഡനങ്ങൾ വർധിച്ചു വരുന്ന കാലത്താണ് മന്ത്രി സീദി സൈല മുഹമ്മദ് യൂസഫിന്റെ ഉപദേശം. വീഡിയോയ്ക്കെതിരെ സോഷ്യൽമീഡിയയിൽ വൻ രോഷമാണ് ഉയരുന്നത്.
ഭാര്യമാരെ ചെറിയ രീതിയിൽ മർദിക്കുന്നതിൽ തെറ്റില്ലെന്നാണ് മന്ത്രിയുടെ പക്ഷം. ഗാർഹിക പീഡനത്തെ നിസാരവത്കരിക്കുന്നതാണ് മന്ത്രിയുടെ പ്രസ്താവന. ‘മദേഴ്സ് ടിപ്സ്’ എന്ന പേരിൽ പങ്കുവച്ച വിഡിയോയുടെ ഉള്ളടക്കമാണ് ഇപ്പോൾ ചർച്ചയാകുന്നത്. രണ്ടു മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ ആദ്യം ഭർത്താക്കന്മാർക്കുള്ള ഉപദേശമാണ് സീദി സൈല മുഹമ്മദ് നൽകുന്നത്. ഭാര്യമാരെ എങ്ങനെ നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ അച്ചടക്കമുള്ളവരായി മാറ്റാമെന്നും പുരുഷന്മാരോട് അവർ പറയുന്നുണ്ട്.
മന്ത്രിയുടെ പ്രസ്താവന ഇങ്ങനെ;
‘ഭാര്യമാരോട് അച്ചടക്കത്തെ കുറിച്ച് ആദ്യം സംസാരിക്കണം. ഈ നിർദേശങ്ങൾ അവർ സ്വീകരിച്ചില്ലെങ്കിൽ മൂന്നു ദിവസം അവരുടെ അടുത്തു നിന്നും മാറി കിടക്കണം. അതിനു ശേഷവും സ്വഭാവം മാറ്റാൻ ഭാര്യമാർ തയാറായില്ലെങ്കിൽ താൻ എത്രമാത്രം കർക്കശക്കാരനാണന്ന് ഭാര്യയെ ബോധ്യപ്പെടുത്താൻ ഭർത്താവിന് ആവശ്യമായ ശാരീരികമുറകൾ സ്വീകരിക്കാം.’
‘നിങ്ങളുടെ ഭർത്താക്കന്മാർ ശാന്തരായി ഇരിക്കുമ്പോൾ അവരോട് നിങ്ങൾ സംസാരിക്കണം. അവർ ഭക്ഷണം കഴിച്ചതിനും പ്രാർഥിച്ചതിനും ശേഷം ശാന്തരായി ഇരിക്കുമ്പോൾ അവരോട് സംസാരിക്കൂ. സംസാരിക്കുന്നതിനു മുൻപ് അവരുടെ അനുവാദം ചോദിക്കണം.
കോട്ടയം: നടൻ കോട്ടയം പ്രദീപ് അന്തരിച്ചു. ഹൃദയാഘാതം മൂലം വ്യാഴാഴ്ച പുലര്‍ച്ചെ 4.15-ഓടെ ആയിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് സുഹൃത്തിനൊപ്പം ആശുപത്രിയില്‍ എത്തിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഐവി ശശി സംവിധാനം ചെയ്ത ‘ഇ നാട് ഇന്നലെ വരെ’ എന്ന ചിത്രത്തിലൂടെയാണ് ജൂനിയർ ആർട്ടിസ്റ്റായി കരിയർ ആരംഭിച്ച പ്രദീപ് അഭിനയ രംഗത്തെത്തുന്നത്. വിണ്ണൈത്താണ്ടി വരുവായാ, തട്ടത്തിൻ മറയത്ത്, ആട്, വടക്കന്‍ സെല്‍ഫി, കട്ടപ്പനയിലെ ഋത്വിക് റോഷന്, തോപ്പില്‍ ജോപ്പന്, കുഞ്ഞിരാമായണം തുടങ്ങിയവ പ്രധാന ചിത്രങ്ങളായിരുന്നു.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മെഗാ താരലേലത്തിനിടെ ഓക്ഷണര്‍ ചാരു ശര്‍മയ്ക്കു സംഭവിച്ച പിഴവില്‍ മുംബൈ ഇന്ത്യന്‍സിനു നഷ്ടമാക്കിയത് ഒരു ഇന്ത്യന്‍ പേസറെ. ഇന്ത്യന്‍ യുവതാരം ഖലീല്‍ അഹമ്മദിനായി ഏറ്റവും കൂടുതല്‍ തുക വിളിച്ചത് മുംബൈ ഇന്ത്യന്‍സ് ആയിരുന്നു. എന്നാല്‍ താരത്തെ ഡല്‍ഹി ക്യാപിറ്റല്‍സിനു നല്കി ചാരു ശര്‍മ ലേലം പൂര്‍ത്തിയാക്കുകയായിരുന്നു.
ഈ പിഴവിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.ഖലീലിനു വേണ്ടി വാശിയേറിയ മത്സരമാണ് ഡല്‍ഹിയും മുംബൈയും നടത്തിയത. ഇരുകൂട്ടരും മത്സരിച്ചു ലേലം വിളിച്ചതോടെ 50 ലക്ഷം രൂപ മാത്രം അടിസ്ഥാന വിലയുണ്ടായിരുന്ന ഖലീലിന്റെ വില അഞ്ചു കോടിയില്‍ എത്തി. ഡല്‍ഹിയാണ് ഈ തുക ലേം വിളിച്ചത്.
ഉടന്‍ തന്നെ മുംബൈ 25 ലക്ഷം കൂട്ടിവിളിച്ചു. ഇതോടെ വില 5.25 കോടിയായി ഉയര്‍ന്നു. വീണ്ടും വിലകൂട്ടി വിളിക്കാന്‍ ശ്രമിക്കുന്നതിനിടെ ഡല്‍ഹി ചര്‍ച്ച ചെയ്യാന്‍ സമയം ചോദിക്കുകയും പിന്നീട് അതു പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍ ഡല്‍ഹിയാണ് ഖലീലിന് 5.25 കോടി വിളിച്ചതെന്നു തെറ്റിദ്ധരിച്ച ചാരു ശര്‍മ ഒടുവില്‍ ആ തുകയ്ക്കു ഖലീലിനെ ഡല്‍ഹിക്കു വിട്ടുനല്‍കുകയായിരുന്നു.
മുംബൈ ടീം ക്യാമ്പിലുണ്ടായിരുന്ന ഇന്ത്യന്‍ മുന്‍ പേസര്‍ സഹീര്‍ ഖാന് ഇതുമായി ബന്ധപ്പെട്ടു സംശയം പ്രകടിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ പിന്നീട് ചര്‍ച്ചകളൊന്നും ഉണ്ടാകാതെ ലേലം പൂര്‍ത്തിയാക്കുകയായിരുന്നു. ഇതോടെ 5.25 കോടിക്ക് മുംബൈയില്‍ എത്തേണ്ടിയിരുന്ന ഖലീല്‍ അതേ വിലയ്ക്ക് ഡല്‍ഹിയിലേക്കു പോയി.
— Addicric (@addicric) February 14, 2022
— Addicric (@addicric) February 14, 2022
ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഗ്ലെന്‍മാക്സ് വെല്ലിന്റെ വിവാഹ ക്ഷണക്കത്ത് ഏറ്റെടുത്ത് ആരാധകര്‍. മാര്‍ച്ച് 27-ന് നടക്കുന്ന വിവാഹത്തിന്റെ ക്ഷണക്കത്ത് തമിഴ് ഭാഷയില്‍ പരമ്പരാഗത മഞ്ഞ നിറത്തിലാണ് അച്ചടിച്ചിരിക്കുന്നത്.
ഓസ്ട്രേലിയക്കാരന് എങ്ങനെ തമിഴ് അറിയുന്നു എന്ന് ആശ്ചര്യപ്പെടേണ്ട. മാക്സ്വെല്ലിന്റെ വധു വിനി രാമന്റെ വേരുകള്‍ ഇങ്ങ് തമിഴ്നാട്ടിലാണ്. മെല്‍ബണില്‍ ജനിച്ചു വളര്‍ന്ന വിനി ചെന്നൈ വെസ്റ്റ് മാമ്പലം സ്വദേശിയാണ്. ഇപ്പോഴും തമിഴ് പാരമ്പര്യം പിന്തുടരുന്നവരാണ് വിനിയുടെ മാതാപിതാക്കള്‍.
2017-ല്‍ പ്രണയത്തിലായ വിനിയുടേയും മാക്സ്വെല്ലിന്റേയും വിവാഹനിശ്ചയം കഴിഞ്ഞ വര്‍ഷമായിരുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിവാഹം നീണ്ടുപോകുകയായിരുന്നു. തമിഴ് ആചാരപ്രകാരമായിരിക്കും മാര്‍ച്ച് 27-ലെ വിവാഹം.
തെലുങ്ക് ഇന്റസ്ട്രിയില്‍ ആരും സിനിമയെ മോശമാക്കാറില്ലെന്ന മോഹന്ലാല്ലിന്റെ പരാമര്‍ശത്തിനെതിരെ മലയാളി പ്രേക്ഷകര്‍. മോശം കണ്ടാല്‍ മോശം എന്നല്ലാതെ മറ്റെന്ത് പറയാനാണ് എന്നാണ് പ്രേക്ഷര്‍ ചോദിക്കുന്നത്. മോഹന്‍ലാലിനെ പോലെ മഹാനായ നടന് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തരുതെന്നും, എന്തും പ്രോത്സാഹിപ്പിക്കാമോയെന്നും ചിലര്‍ പറയുന്നു.
മോഹന്‍ലാലിന്റെ പുതിയ ചിത്രമായ ആറാട്ടിന്റെ പ്രമോഷന്റെ ഭാഗമായി നല്കിയ അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാകുന്നത്. തെലുങ്ക് സിനിമകളെ അവിടെയുള്ളവര്‍ എന്നും പ്രോത്സാഹിപ്പിക്കാറെയുള്ളൂ. അവിടെയുള്ളവര്‍ റിലീസ് ചെയ്യുന്ന സിനിമകളെക്കുറിച്ച് ഒരിക്കലും മോശം പറയില്ലെന്നും അത് സിനിമയില്‍ പ്രവര്‍ത്തിക്കുന്നവരോടുള്ള ബഹുമാനം കൊണ്ടാണെന്നും താരം പറഞ്ഞു. മലയാളത്തില്‍ അങ്ങനെയാണോ എന്നു ചോദിച്ചാല്‍ അറിയില്ലെന്ന് പറഞ്ഞ് ചിരിക്കുന്ന മോഹന്‍ലാലിനെ കാണാം. സംഭവം വൈറലായതോടെ നിരവധി പേര് വിമര്‍ശനവുമായി രംഗത്തെത്തുകയായിരുന്നു.
‘ഒരുതരത്തിലും സിനിമയെക്കുറിച്ച് ബന്ധമില്ലാത്തവരാണ് സിനിമയെക്കുറിച്ച് മോശം പറയുന്നത്. ഒരു സിനിമയെ വിമര്‍ശിക്കുമ്പോള്‍ അതിനെക്കുറിച്ച് എന്തെങ്കിലുമൊക്കെ ധാരണ വേണം. കൊവിഡ് സമയത്തൊക്കെ ഞാന്‍ ഹൈദരാബാദിലായിരുന്നു. അവിടെ റിലീസാകുന്ന സിനിമകളെ മുഴുവന്‍ അവിടുള്ള പ്രേക്ഷകര്‍ പ്രോത്സാഹിപ്പിക്കുന്നു എന്നത് വലിയ കാര്യമാണ്. അവിടെ ഒരു സിനിമ മോശമാകാന്‍ സിനിമയെ ഇഷ്ടപ്പെടുന്നവര്‍ സമ്മതിക്കില്ല. ആവശ്യമില്ലാത്ത ഒരു കാര്യവും അവര്‍ എഴുതില്ല. ആ ഇന്റസ്ട്രിയെ അവര്‍ വളരെ ബഹുമാനത്തോടെയാണ് കാണുന്നത്. ആ ഇന്റസ്ട്രിയെ മുന്നോട്ട് കൊണ്ടുപോകാന്‍ പ്രേക്ഷകരുടെയും സര്‍ക്കാരിന്റെയും ഭാഗത്തുനിന്ന് ഉണ്ടാവാറുണ്ട്’. – എന്നായിരുന്നു മോഹന്‍ലാലിന്റെ വാക്കുകള്‍
മോഹന്‍ലാല്‍ ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസ് ചെയ്തതിന് പിന്നാലെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. തിരക്കഥയിലെയും അഭിനയത്തിലേയും അടക്കം പാകപിഴകള്‍ ചൂണ്ടിക്കാട്ടിയാണ് സിനിമ പ്രേമികള്‍ രംഗത്തെത്തിയത്. മലയാളത്തില്‍ അധികം ഉപയോഗപ്പെടുത്താത്ത മികച്ച സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച ചിത്രമായിരുന്നു മരക്കാര്‍. എന്നാല്‍ വിഎഫ്എകിന്റെ പേരിലും ചിത്രത്തിന് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു
പീഡന പരാതിയെ തുടർന്ന് ഒളിവിലായിരുന്ന യൂട്യൂബ് ബ്ലോഗർ ശ്രീകാന്ത് വെട്ടിയാർ കീഴടങ്ങി. അഭിഭാഷകനൊപ്പം എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ എത്തിയാണ് കീഴടങ്ങിയത്.ഹൈക്കോടതി നിർദേശപ്രകാരം ആണ് എറണാകുളം സെൻട്രൽ സ്റ്റേഷനിൽ ഹാജരായത്.
കേസിൽ ഇദ്ദേഹത്തിന് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു.ഈ സാഹചര്യത്തിൽ ഇന്ന് ശ്രീകാന്തിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയാണെങ്കിൽ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കി ജാമ്യം നൽകും.
കൊച്ചിയിലെ ഫ്ളാറ്റിൽ വെച്ചും ഹോട്ടലിൽ വെച്ചും ശ്രീകാന്ത് വെട്ടിയാർ യുവതിയെ പീഡിപ്പിച്ചെന്നാണ് കേസ്.എന്നാൽ ബലാൽസംഗ ആരോപണം നിലനിൽക്കുന്നില്ല എന്നും യുവതി തന്റെ അടുത്ത സുഹൃത്തായിരുന്നു എന്നുമായിരുന്നു ഹർജിക്കാരന്റെ വാദം.
യുവതിയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പോലീസ് ആണ് നേരത്തെ കേസെടുത്തിരുന്നത്. ബലാൽസംഘ കുറ്റം ചുമത്തിയാണ് ശ്രീശാന്തിനെതിരെ കേസെടുത്തിട്ടുണ്ടായിരുന്നത്.അതിനുപിന്നാലെ ശ്രീകാന്ത് വെട്ടിയാർ ഒളിവിൽ പോയിരുന്നു.
കൊല്ലം സ്വദേശിയായ യുവതിയാണ് പരാതിക്കാരി. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പിറന്നാൾ ആഘോഷത്തിനായി വിളിച്ചുവരുത്തി ആലുവയിലെ ഫ്ളാറ്റിൽ വെച്ചും പിന്നീട് കൊച്ചിയിലെ ഹോട്ടൽ മുറിയിൽ വച്ച് ലൈംഗിക പീഡനത്തിനിരയാക്കി എന്നാണ് യുവതി പറയുന്നത്.
ആദ്യം സോഷ്യൽ മീഡിയ വഴി ആണ് പരാതിക്കാരി ശ്രീശാന്തിനെതിരെ രംഗത്തെത്തിയത്.പിന്നീട് കൊച്ചി സെൻട്രൽ സ്റ്റേഷനിൽ പരാതി നൽകി.യുവതി കൊച്ചിയിൽ താമസിക്കുമ്പോഴാണ് ശ്രീകാന്ത് മായി പരിചയപ്പെടുന്നത്.
പരാതിയിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രീകാന്ത് വെട്ടിയാൽ സുഹൃത്തുക്കൾ വഴി പലവട്ടം സമ്മർദ്ദം ചെലുത്തിയിരുന്നു.ശ്രീകാന്തിനെ ഇതിൽ സഹായിച്ച സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നുണ്ട്.നേരത്തെയും ശ്രീകാന്ത് വെട്ടിയാറിനെതിരെ മറ്റൊരു ലൈംഗികാരോപണകേസ് ഉയർന്നിരുന്നു.
ഇന്ത്യന്‍ ഫുട്ബോള്‍ ടീം നായകന് വി.പി സത്യന്റെ ജീവിതം ഇതിവൃത്തമാക്കി ഒരുക്കിയ ‘ക്യാപ്റ്റന്‍’ എന്ന ചിത്രത്തിലൂടെയാണ് പ്രജേഷ് സെന്‍ മലയാള സിനിമയില്‍ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. ജയസൂര്യ നായകനായി എത്തിയ ചിത്രം 2018ല്‍ ആണ് റിലീസ് ചെയ്തത്. ചിത്രം പ്രദര്‍ശനത്തിനെത്തി നാല് വര്‍ഷം പിന്നിടുമ്പോള്‍ വെള്ളം സിനിമയുടെ ഷൂട്ടിംഗിനിടെ ഉണ്ടായ ഒരു അനുഭവം പങ്കുവച്ചിരിക്കുകയാണ് സംവിധായകന്.
പ്രജേഷ് സെന്നിന്റെ കുറിപ്പ്:
വെള്ളത്തിന്റെ ഷൂട്ടിംഗ് കണ്ണൂരില്‍ നടക്കുകയാണ്. അന്ന് തളിപ്പറമ്പിനടുത്തുള്ള പൂമംഗലം സ്കൂളിലാണ് ലൊക്കേഷന്‍. ഷൂട്ടിന്റെ തിരക്കുകളില്‍ നില്‍ക്കുന്നതിനിടെ ഷൂട്ടിംഗ് കാണാന്‍ വന്ന ആളുകള്‍ക്കിടയില്‍ നിന്നും ഒരു മധ്യവയസ്കന് അടുത്തു വന്ന് കെട്ടിപ്പിടിച്ചു. കുറച്ച് സമയം സംസാരിക്കണം എന്നു പറഞ്ഞു. ക്യാപ്റ്റനെ കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. ഉള്ളില്‍ തട്ടിയ സിനിമയാണെന്നും ഒരുപാട് തവണ കണ്ടെന്നും പറഞ്ഞു.
സംസാരിക്കാനുണ്ടെന്ന് പറഞ്ഞെങ്കിലും വികാരവായ്പു കൊണ്ട് അധികമൊന്നും സംസാരിച്ചില്ല. ഒരു കടലാസ് പൊതി കയ്യില്‍ തന്ന് ആള്‍ക്കൂട്ടത്തിനിടയിലേക്ക് മറഞ്ഞു. തിരക്കൊഴിയുമ്പോള്‍ വിശദമായി സംസാരിക്കാം ഇവിടെ കാണില്ലേ എന്ന് ഞാന്‍ പുറകില്‍ നിന്നും വിളിച്ചു പറഞ്ഞത് കേട്ടോ എന്നറിയില്ല. ഷൂട്ടിംഗിന്റെ തിരക്കിനിടയില്‍ ആ പൊതി എവിടെയോ വെച്ച് മറന്നു.
മിഠായിയോ മറ്റോ ആകുമെന്ന് കരുതി അന്വേഷിച്ചതുമില്ല. കുറച്ചു കഴിഞ്ഞ് യൂണിറ്റിലെ ആരോ ആ പൊതി കൊണ്ടു തന്നു. ഞാന്‍ അത് പോക്കറ്റിലിടുകയും ചെയ്തു. രാത്രി മുറിയിലെത്തി തുറന്നപ്പോഴാണ് ഞെട്ടിപ്പോയത്. ഒരു സ്വര്‍ണ മോതിരമായിരുന്നു അത്. ക്യാപ്റ്റന്റെ പേരില്‍ കിട്ടിയ അമൂല്യ സമ്മാനം. സത്യേട്ടനോടും ക്യാപ്റ്റനോടുമുള്ള ആ സ്നേഹ സമ്മാനം ഇന്നും ഭദ്രമായി സൂക്ഷിച്ചുവച്ചിട്ടുണ്ട്.
എന്നെങ്കിലും ഒരിക്കല്‍ അദ്ദേഹത്തെ വീണ്ടും കാണുകയാണെങ്കില്‍ തിരിച്ചു കൊടുക്കണം. ആ സ്നേഹത്തേക്കള് വലിയ സമ്മാനം വേറെന്തുണ്ട് അല്ലേ? ക്യാപ്റ്റന്റെ ആദ്യ ഷോ കവിത തിയേറ്ററില്‍ കണ്ടിറങ്ങിയപ്പോഴും സത്യേട്ടന്റെ ആരാധകനായ ഒരു വൃദ്ധന് ഇതു പോലെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചു പോയ അനുഭവം നേരത്തെ പങ്കുവച്ചിരുന്നല്ലോ. എവിടെപ്പോയാലും ഒരാളെങ്കിലും ക്യാപ്റ്റനെക്കുറിച്ച് സംസാരിക്കാതിരിക്കാറില്ല.
അങ്ങനെ അപരിചിതരായ നൂറു കണക്കിന് ആളുകളുടെ സ്നേഹം ഇപ്പോഴും അനുഭവിക്കുകയാണ്. മുന്നോട്ടുള്ള യാത്രക്ക് അതുതരുന്ന ഊര്‍ജം ചെറുതല്ല. ഇന്ത്യന്‍ ഫുട്ബോളിലെ അതികായനായ, ഫുട്ബോള്‍ പ്രേമികളുടെ ഏറ്റവും പ്രിയങ്കരനായ സത്യേട്ടനോടുള്ള സ്നേഹത്തിന്റെ ഒരു ചെറിയ പങ്കാണ് എനിക്കും കിട്ടുന്നതെന്ന ബോധ്യമുണ്ട്.
ഒരിക്കലും നേരില്‍ കണ്ടിട്ടില്ലാത്ത സത്യേട്ടന് എന്റെ ജീവിതത്തിന്റെയും ഒരു പ്രധാന ഭാഗമാണിന്ന്. അനിതച്ചേച്ചിയും സത്യേട്ടനുമായി അടുപ്പമുള്ള ഓരോരുത്തരും പറഞ്ഞറിഞ്ഞത് വെള്ളിത്തിരയിലെത്തിച്ചു എന്നതിനപ്പുറം ഒരു വലിയ ആത്മബന്ധം ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ട്. സത്യേട്ടന് എപ്പോഴും കൂടെയുണ്ട്. ഇന്ന് ക്യാപ്റ്റന്‍ ഇറങ്ങി നാല് വര്‍ഷം പൂര്‍ത്തിയാക്കുകയാണ്.
സംവിധായകനും എഴുത്തുകാരനും എന്ന നിലയില്‍ എന്നെ അടയാളപ്പെടുത്തിയ സിനിമയാണ് ക്യാപ്റ്റന്‍. അനിതേച്ചി, ഗുരുനാഥന് സിദ്ധിഖ് സര്, ജയേട്ടന്, പ്രൊഡ്യൂസര്‍ ജോബി ചേട്ടനും ഗുഡ് വില്‍ എന്റര്‍ടെയിന്‍മെന്‍സും നന്ദി മനസില്‍ സൂക്ഷിക്കുന്നു.
ആദരണീയനായ മമ്മൂക്ക, ആന്റോ ജോസഫ് ചേട്ടന്, അനു സിത്താര, സിദ്ധിക്ക, റോബി രാജ്, നൗഷാദ്, ബിജിത്ത്, ശ്രീകുമാറേട്ടന് അങ്ങനെ ക്യാപ്റ്റന്‍ ടീമിലെ ഓരോരുത്തരോടും വീണ്ടും വീണ്ടും നന്ദി. കൂടെ നിന്നവരോട്, പിന്തുണച്ചവരോട്, ക്യാപ്റ്റനെ നെഞ്ചോട് ചേര്‍ത്ത ആസ്വാദകരോടു കൂടി. ഒരുപാട് സ്നേഹം.
ക്യാപ്റ്റന്റെ തിരക്കഥ ലിപി പബ്ലിഷേഴ്സ് വഴി പുറത്തിറക്കിയിരുന്നു. അത് വായിച്ചും ഒരുപാട് പേര് വിളിക്കുന്നുണ്ട്. എല്ലാവരോടും നന്ദി. കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും വെള്ളം വിജയപ്പിച്ചതും പ്രിയപ്പെട്ട പ്രേക്ഷകരാണ്. പുതിയ ചിത്രങ്ങളായ മേരി ആവാസ് സുനോയും സീക്രട്ട് ഓഫ് വിമണും റിലീസിന് ഒരുങ്ങുകയാണ്. കോ ഡയറക്ടറായി പ്രവര്‍ത്തിച്ച, റോക്കട്രി ദ നമ്പി എഫക്ട് എന്ന ബഹുഭാഷാ ചിത്രവും ജൂലൈ ഒന്നിനെത്തും. പിന്തുണയ്ക്കണം. അനുഗ്രഹിക്കണം.
ന്യുഡല്‍ഹി: ലതാ മങ്കേഷ്കറുടെ വിയോഗത്തിന്റെ വേദന മാറും മുന്‍പ് ഇന്ത്യന്‍ സംഗീതത്തില്‍ മറ്റൊരു കനത്ത നഷ്ടം കൂടി. ഹിന്ദി ഗായകനും സംഗീത സംവിധായകനുമായ ബപ്പി ലാഹിരി (69) അന്തരിച്ചു. ഇന്ത്യന്‍ ഡിസ്കോ കിംഗ് എന്നറിയപ്പെട്ടിരുന്ന ബപ്പിയുടെ പാട്ടുകള്‍ 80കളിലും 90 കളിലും ബോളിവുഡ് സിനിമകളില്‍ തരംഗമായിരുന്നു.
നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടിയിരുന്ന ബപ്പി ലാഹിരി കഴിഞ്ഞ ഒരു മാസമായി ആശുപത്രിയിലായിരുന്നു. തിങ്കളാഴ്ച വീട്ടില്‍ തിരിച്ചെത്തിയെങ്കിലും ആരോഗ്യം വീണ്ടും മോശമാകുകയായിരുന്നു. ഡോക്ടര്‍ വീട്ടില്‍ വന്ന് പരിശോധിച്ച് മുംബൈയിലെ ക്രിട്ടി കെയര്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അര്‍ദ്ധരാത്രിയോടെ മരണമടയുകയായിരുന്നു.
മാതാപിതാക്കളുടെ കൈപിടിച്ച് മൂന്നാം വയസ്സില്‍ തബല വായിച്ച് സംഗീത ലോകാത്തേക്ക് കടന്നുവന്ന് ഇന്ത്യന്‍ സിനിമ ഗാന മേഖല കീഴടക്കിയ ബംഗാളി ഗായകനാണ് ബപ്പി. ഡിസ്കോ ഡാന്‍സര്‍, ഡാന്‍സ് ഡാന്‍സ്, ചല്‍ത്തെ ചല്‍ത്തെ , നമക് ഹലാല്‍ തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹത്തിന്റെ സംഗീതം ബോളിവുഡിനെ പിടിച്ചുകുലുക്കി. ബംഗാള്‍ സിനിമകള്‍ക്ക് എണ്ണമറ്റ ഗാനങ്ങള്‍ സമ്മാനിച്ചു. സ്വന്തമായി കംപോസ് ചെയ്ത നിരവധി ഗാനങ്ങള്‍ അദ്ദേഹം ആലപിച്ചിട്ടുമുണ്ട്. ഡിസ്കോ ഡാന്‍സറിലെ കോയി യഹ നാചെ നാചെ, സാഹബിലെ പ്യാര് ബിന ചെയ്ന്‍ കഹ എന്നിവ ഉദാഹരണമാണ്.
സണ്‍ഗ്ലാസും ആഭരണങ്ങളും ധരിച്ച് സംഗീത വേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന ബപ്പി ലാഹിരിയുടെ പാട്ടും ഡാന്‍സും ആരാധകര്‍ക്ക് ആവേശമായിരുന്നു. അലോകേഷ് എന്നാണ് ബപ്പി ലഹിരിയുടെ യഥാര്‍ത്ഥ പേര്. 2020ല്‍ ബാഗി 3 എന്ന ചിത്രത്തിനു വേണ്ടി കംപോസ് ചെയ്ത ബങ്കാസ് എന്ന ഗാനമാണ് ബോളിവുഡിന് നല്കിയ അവസാന സമ്മാനം.
1952 നവംബര്‍ 27ന് ബംഗാളിലെ ജല്‍പൈഗുരിയിലായിരുന്നു ജനനം. എന്നാല്‍ ജൂലായ് 18നാണ് അദ്ദേഹം പതിവായി പിറന്നാള്‍ ആഘോഷിച്ചത്. അലോകേഷില്‍ നിന്നും ബപ്പിയിലേക്കുള്ള മാറ്റത്തിന്റെ ആഘോഷമായിരുന്നു അദ്ദേഹം നടത്തിയിരുന്നത്. 2014ല്‍ ബി.ജെ.പിയില്‍ ചേര്‍ന്ന് ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചുവെങ്കിലും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടിരുന്നു.
ചിത്രാനി ലാഹിരിയാണ് ഭാര്യ. ബപ്പ, റെമ എന്നിവര്‍ മക്കളുമാണ്.