Latest News

കവൻട്രി: യു കെയിലെ വിവിധ ഗായക സംഘങ്ങളെ അണിനിരത്തിക്കൊണ്ട് ഗർഷോം ടി വി യും ലണ്ടൻ അസാഫിയൻസും ചേർന്ന് കഴിഞ്ഞ അഞ്ചു വർഷങ്ങളായി നടത്തിവരുന്ന ക്രിസ്‌മസ്‌ കരോൾ ഗാനമത്സരത്തിന്റെ ആറാം പതിപ്പ് 2023 ഡിസംബർ 9 ശനിയാഴ്ച കവൻട്രിയിൽ വച്ചു നടത്തപ്പെടുന്നു. കവെൻട്രി വില്ലൻ ഹാൾ സോഷ്യൽ ക്ളബിൽ ഉച്ചയ്ക്ക് 12 മണി മുതൽ സംഘടിപ്പിക്കുന്ന കരോൾ ഗാന മത്സരം വിവിധ ക്രിസ്തീയ സഭകളുടെയും ഗായകസംഘങ്ങളുടേയും ഒത്തുചേരലിനു വേദിയാകും. പരിപാടിയിൽ യുകെയിലെ വിവിധ ക്രിസ്തീയ സഭാസമൂഹങ്ങളുടെ ആത്മീയനേതാക്കൾ ആശംസകൾ അർപ്പിച്ചു സംസാരിക്കും. കരോൾ ഗാന മത്സരങ്ങൾക്ക് ശേഷം ലണ്ടൻ അസാഫിയൻസ് അവതരിപ്പിക്കുന്ന ലൈവ് ഗാനമേളയും നടക്കും. യുകെയിലെ പ്രശസ്ത ഗായകരും സംഗീതജ്ഞരും പരിപാടിയിൽ പങ്കെടുക്കും.

മുൻവർഷങ്ങളിലേതുപോലെ തന്നെ തന്നെ കരോൾ ഗാന മത്സരത്തിൽ വിജയികളാകുന്നവരെ കാത്തിരിക്കുന്നത് അത്യാകർഷകങ്ങളായ ക്യാഷ് അവാർഡുകളും ട്രോഫികളുമാണ്. ഒന്നാം സമ്മാനമായി 1000 പൗണ്ടും, രണ്ടാം സമ്മാനമായി 500 പൗണ്ടും, മൂന്നാം സമ്മാനമായി 250 പൗണ്ടുമാണ് വിജയിക്കുന്ന ടീമുകൾക്ക് ലഭിക്കുക.

കൂടുതൽ ക്വയർ ഗ്രൂപ്പുകളുടെ പങ്കാളിത്തത്തോടെ ഇത്തവണത്തെ മത്സരവും മികവുറ്റതാക്കുവാനാണ് സംഘാടകർ ശ്രമിക്കുന്നത്. കരോൾ സന്ധ്യയോടനുബന്ധിച്ച് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി പ്രത്യേക ക്രമീകരണങ്ങളും, രുചികരമായ കേക്ക്, ഫുഡ് സ്റ്റാളുകളും ക്രമീകരിച്ചിട്ടുണ്ട്. യുകെയിലെ വിവിധ ഗായകസംഘങ്ങളുടെയും ക്വയർ ഗ്രൂപ്പുകളുടെയും, ചർച്ചുകളുടെയും സഹകരണത്തോടെ നടത്തപ്പെടുന്ന ഈ സംഗീത മത്സരം കണ്ടാസ്വദിക്കുന്നതിനായി എല്ലാ സംഗീതപ്രേമികളെയും കവൻട്രിയിലേക്ക് ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

Venue Address: Willenhall Social Club, Robinhood Road, Coventry, CV3 3BB
Contact numbers: 07958236786 / 07828456564 / 07720260194

മലയാളിയായ നേഴ്സിംഗ് വിദ്യാർത്ഥിനിയെ ചെന്നൈയിൽ ആൺ സുഹൃത്ത് കഴുത്തു ഞെരിച്ചു കൊന്നു. കൊല്ലം തെന്മല സ്വദേശിനി ഫൗസിയ ( 20 ) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സുഹൃത്തും കൊല്ലം കുളത്തൂപ്പുഴ സ്വദേശിയുമായ ആഷിഖിനെ (20) പോലീസ് അറസ്റ്റ് ചെയ്തു.

കൊലപാതകത്തിനുശേഷം മൃതദേഹത്തിന്റെ ചിത്രം ആഷിഖ് സ്റ്റാറ്റസിട്ടു . ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം.

ഭരണങ്ങാനത്തെ വിശുദ്ധ അല്‍ഫോൻസാമ്മയുടെ കബറിടത്തില്‍ ന‍ടി മോഹിനി അടുത്തിടെ എത്തിയിരുന്നു.ഇവിടെ വെച്ച്‌ തന്റെ ജീവിതത്തെക്കുറിച്ച്‌ മോഹിനി പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്.

താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ,

‘എന്റെയും അല്‍ഫോൻസാമ്മയുടെയും ബന്ധം തുടങ്ങുന്നത് മാമോദീസയ്ക്ക് മുമ്പാണ്. അപ്പോള്‍ ഇവര്‍ വിശുദ്ധരല്ല. ഇവിടെ അടുത്തൊരു ഷൂട്ടിംഗിന് വന്നതായിരുന്നു ഞാൻ. അപ്പോഴേക്കും ജീസസിനെ എന്റെ സ്വപ്നത്തില്‍ കണ്ട് കഴിഞ്ഞിട്ടുണ്ട്. അന്നെനിക്കൊരു വിഷൻ കിട്ടി. മിസ്റ്ററീസ് ഓഫ് ലൈറ്റില്‍ വരുന്ന ട്രാൻസ് ഫിഗറേഷൻ. അത് എന്താണെന്ന് എനിക്കൊരു പിടിയുമില്ല. അന്ന് ഇവിടെ അടുത്തൊരു സ്റ്റാള്‍ ഉണ്ട്. അടുത്ത ഷോട്ടിന് വേണ്ടി ഞാൻ കാത്തിരിക്കുകയായിരുന്നു. അപ്പോള്‍ ഒരു സിസ്റ്ററിനോട് ഇതേക്കുറിച്ച്‌ ചോദിച്ചു. ജീസസിനെ ലൈറ്റിട്ടത് പോലെ കണ്ടു എന്ന് പറഞ്ഞു. മിസ്റ്ററീസ് ഓഫ് ലൈറ്റ് ആണെന്ന് സിസ്റ്റര്‍ മറുപടി നല്‍കി. പിന്നീട് അവര്‍ വന്ന് നിനക്ക് ജീസസിനെ ഇഷ്ടമാണോ എന്ന് ചോദിച്ചു. അന്ന് എന്നെ എല്ലാവരും അറിയുന്നത് ഒരു പട്ടത്തിയായിട്ടും നടിയായുമായാണ്.

ഇഷ്ടമാണെന്ന് പറഞ്ഞപ്പോള്‍ അല്‍ഫോൻസാമ്മയുടെ കബറില്‍ പോയി പ്രാര്‍ത്ഥിക്കാൻ പറഞ്ഞു. കബര്‍ എന്ന് പറഞ്ഞതോടെ എനിക്ക് പേടിയായി. ബ്രാഹ്മണ സംസ്കാരത്തില്‍ കബറിലൊന്നും സ്ത്രീകള്‍ പോകാറില്ല. പക്ഷെ ക്രിസ്റ്റ്യാനിറ്റിയില്‍ കബര്‍ സ്വര്‍ഗവും ഭൂമിയും ഒന്നിക്കുന്ന സ്ഥലമാണ്. പക്ഷെ അന്ന് കബറില്‍ പോകുന്നില്ലെന്നാണ് പറഞ്ഞത്. മകന് അസുഖം വന്നപ്പോഴാണ് പിന്നീട് അല്‍ഫോൻസാമ്മയുടെ കബറില്‍ എത്തുന്നത്.

എന്റെ രണ്ടാമത്തെ മകൻ ജനിച്ചപ്പോള്‍ അവന് ഫെബ്രെെല്‍ സൈഷേര്‍സ് എന്ന കണ്ടീഷൻ ഉണ്ടായിരുന്നു. എന്തായാലും ഹോളിഡേയ്ക്ക് കൊച്ചിയില്‍ പോകുന്നുണ്ട്. എനിക്ക് അല്‍ഫോൻസാമ്മയെ കാണണമെന്ന് ഞാൻ ഭര്‍ത്താവിനോട് പറഞ്ഞു. അങ്ങനെ ഞങ്ങളിവിടെ വന്നു. അന്ന് ഞാൻ മകനെ ഈ കബറിന് മുകളില്‍ വെച്ചു. അപ്പോള്‍ ആരും ഉണ്ടായിരുന്നില്ല. അവന് അന്ന് ആറ് മാസമേ ആയിട്ടുള്ളൂ.

അല്‍ഫോൻസാമ്മ. ഇന്ന് മുതല്‍ ഇവൻ എന്റെ മകനല്ല, നിങ്ങളുടെ മകനാണ്. ഈ അസുഖം അവന് തിരിച്ച്‌ വരാൻ പാടില്ല. അത് നിങ്ങളുടെ ഉത്തരവാദിത്വമാണെന്ന് പറഞ്ഞ് ഞാൻ പ്രാര്‍ത്ഥിച്ചു. ഇപ്പോള്‍ അവന് 13 വയസ് ആകുന്നു. ഇന്ന് വരെ ഒരു പ്രാവശ്യം പോലും അവന് അങ്ങനെയൊരു അസുഖം വന്നിട്ടില്ല’- മോഹിനി പറയുന്നു.

ന്യൂസ് ഡെസ്ക് . മലയാളം യുകെ

കെട്ടിലും മട്ടിലും ഘടനയിലും ഉള്ളടക്കത്തിലും തികച്ചും വ്യത്യസ്തമായ ഒരു ആധ്യാത്മികാനുഭവത്തിനാണ് ചങ്ങനാശ്ശേരി അതിരൂപതയിലെ താഴത്തു വടകര ലൂർദ് മാതാ ദേവാലയം സാക്ഷ്യം വഹിച്ചത്.
അതിരൂപതയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന നൂറുമേനി രണ്ടാംഘട്ടത്തിന്റെ ഔപചാരികമായ ഉദ്ഘാടനം കഴിഞ്ഞ ഞായറാഴ്ച്ച ഇടവക വികാരി റവ. ഫാ. ജോൺസൺ തുണ്ടിയിലിന്റെ കാർമ്മികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയ്ക് ശേഷം സീറോ മലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെ വിമൻസ് ഫോറം സ്ഥാപക പ്രസിഡന്റും പാസ്റ്ററൽ കൗൺസിൽ ജോയിൻറ് സെക്രട്ടറിയുമായ മിസ്സിസ് ജോളി മാത്യു നിർവ്വഹിച്ചു .
മതബോധന അധ്യാപകരും സിസ്റ്റേഴ്സുമുൾപ്പെടെ നൂറ് കണക്കിന് വിശ്വാസികൾ സന്നിഹിതരായിരുന്നു.

ക്രിസ്തുരാജാ തിരുന്നാളിനോട് അനുബന്ധിച്ച് ഇടവകയിലെ 180 ഓളം വരുന്ന 1 മുതൽ 12 വരെയുള്ള മതബോധന ക്ലാസിലെ കൗമാരക്കാരുടെ ഒരു ദിവസം തന്നെയായിരുന്നു കഴിഞ്ഞ ഞായറാഴ്ചയിലേത്. ചട്ടയും മുണ്ടും നേര്യതും കൊന്തയും വെന്തിങ്ങായും ധരിച്ച പെൺകുട്ടികളും വെള്ള ഷർട്ടും മുണ്ടും ധരിച്ച ആൺകുട്ടികളുടെയും വസ്ത്രധാരണരീതി നസ്രാണി പാരമ്പര്യം വിളിച്ചോതുന്നതായിരുന്നു. അന്നേ ദിവസം ദേവാലയത്തിൽ നടന്ന എല്ലാ തിരുക്കർമ്മങ്ങൾക്കും നേതൃത്വം നൽകിയത് ഈ കൗമാരക്കാർ ആയിരുന്നു എന്നത് വേറിട്ട അനുഭവമായിരുന്നു. ഭക്തിസാന്ദ്രമായ ദിവ്യബലിക്കും ആഘോഷപൂർണ്ണമായ പ്രദിക്ഷണത്തിനും ശേഷം പള്ളിയങ്കണത്തിൽ വച്ച് കാലിക പ്രസക്തിയേറെയുള്ള ഒരു വിഷയത്തെ ആസ്പദമാക്കി ഒരു പഠന കളരിയും നടത്തുകയുണ്ടായി.

കൗമാരക്കാർ ഇന്ന് നേരിടുന്ന വെല്ലുവിളികളെയും പ്രതിസന്ധികളെയും എങ്ങനെ ബുദ്ധിയുടെയും ആധ്യാത്മികതയുടെയും വൈകാരികതയുടെയും വ്യക്തിബന്ധങ്ങളുടെയും അടിസ്ഥാനത്തിൽ നേരിടാൻ കഴിയും എന്ന വിഷയത്തെ സമഗ്രമായി അവതരിപ്പിച്ചത് ജോളി മാത്യു കുട്ടികൾക്ക് ക്ലാസെടുത്തു .

രൂഢമൂലമായ വിശ്വാസത്തിന്റെയും ആ വിശ്വാസത്തിൻറെ അടിത്തറയായ ദൈവവചനത്തിന്റെയും ശക്തിയാൽ ഒരു ജീവിതചര്യ ക്രമപ്പെടുത്തുന്നതിന്റെ ആവശ്യകത അവർ വ്യക്തമാക്കി. കുടുംബവും സഭയും സമൂഹവും ഒന്നുചേർന്ന് വിശ്വാസത്തിന്റെയും വചനത്തിന്റെയും പിൻബലത്തിൽ കരു പിടിപ്പിച്ചെടുത്ത് പരിപോഷിപ്പിക്കുന്ന ഒരു യുവതലമുറയ്ക്ക് ഏത് വെല്ലുവിളിയെയും പ്രതിസന്ധികളെയും നേരിടാൻ കഴിയും എന്ന് അടിവരയിട്ട് സൂചിപ്പിച്ചു. തുടർന്ന് കുട്ടികൾ അവതരിപ്പിച്ച കലാ പരിപാടികളോടെ ചടങ്ങുകൾ അവസാനിച്ചു.

സോണി കല്ലറയ്ക്കൽ

വലിയ വലിയ കമ്പനികളുടെയും സ്ഥാപനങ്ങളുടെയും വിജയക്കുതിപ്പിൽ കൈത്താങ്ങായി വിജയഗാഥ രചിച്ച് ചരിത്രം സൃഷ്ടിച്ച് മുന്നേറുകയാണ് തിരുവനന്തപുരം സ്വദേശീയായ അജിഷ് ഗോപൻ എന്ന 38 കാരനും അദേഹത്തിൻ്റെ സ്വന്തം ബിസിനസ് കൺസൾട്ടിംഗ് ഫേം ആയ എടിബിസി-ഇന്ത്യയും. സംസ്ഥാന സർക്കാരിൻ്റെ തന്നെ വിവിധ പ്രോജക്ടുകളിൽ എടിബിസി-ഇന്ത്യ പലപ്പോഴും പങ്കാളിയാകുന്നതിനാൽ തന്നെ ബിസിനസ് കൺസൾട്ടിംഗ് രംഗത്ത് ദേശീയതലത്തിൽ പോലും എടിബിസി-ഇന്ത്യ ഒരു പ്രത്യേക ബ്രാൻഡായി പരിണമിച്ചുകൊണ്ടിരിക്കുന്നു എന്ന് വേണം പറയാൻ.

കേരളത്തിൽ മാത്രമല്ല, കേരളത്തിന് പുറത്തേയ്ക്കു പോലും നല്ല കരുത്തുറ്റ സംരംഭങ്ങൾ കെട്ടിപ്പെടുക്കുന്നതിൽ ഒരു ചാലക ശക്തിയായി ഇന്ന് മാറിയിരിക്കുന്നു ഈ കമ്പനി. നഷ്ടത്തിലോടുന്ന കമ്പനികൾക്ക് അഥവാ സ്ഥാപനങ്ങൾക്ക് ലാഭകരമാകാൻ വേണ്ട ടിപ്സുകൾ നൽകി കൂടെ നിന്ന് ഒരു മുന്നേറ്റം സൃഷ്ടിക്കുന്നതിൽ ഇവർ സദാ ജാഗരുകരായിരിക്കുന്നു. നിയമത്തെക്കുറിച്ചുള്ള അജ്ഞതമൂലം വർക്കുകൾ മന്ദഗതിയിൽ പോകുന്ന ധാരാളം കമ്പനികളും സ്ഥാപനങ്ങളും നമ്മുടെ നാട്ടിലുണ്ട്. അത്തരത്തിലുള്ളവർക്ക് പ്രസ്തുത കാര്യങ്ങൾ വിശദമായി പറഞ്ഞു കൊടുത്ത് നിയമ തടസ്സങ്ങൾ നീക്കി മുന്നോട്ടുകുതിക്കാൻ കെൽപ്പുള്ളതാക്കുന്ന ദൈത്യവും എടിബിസി-ഇന്ത്യ ചങ്കു റ്റത്തോടെ ഏറ്റെടുക്കാറുണ്ട്.

പല കൺസൾട്ടിംഗ് ഫേമുകളും വെറും ഉപദേശകരായി മാറുമ്പോൾ ഒപ്പം നിന്ന് പ്രവർത്തിക്കുന്ന നയമാണ് അജിഷും കൂട്ടരും നാളിതു വരെ സ്വീകരിച്ചുപോരുന്നത്. അത്. തന്നെയാണ് എടിബിസി-ഇന്ത്യയുടെ വിജയവും
മറ്റ് കൺസൾട്ടിംഗ് ഫേമുകളിൽ നിന്ന് എടിബിസി-ഇന്ത്യയെ വിത്യസ്തമാക്കുന്നതും. വിജയത്തിനും പരാജയത്തിനും സാധ്യതയുള്ള മേഖലയാണു സംരംഭകത്വം എന്ന് പറയുന്നത്. പുതിയ സംരംഭങ്ങള്‍ നിരവധിദിനം തോറും ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്നു. അവയില്‍ ചിലതൊക്കെ പെട്ടെന്നുതന്നെ അപ്രത്യക്ഷമാകാറുണ്ട്.

സംരംഭങ്ങളെ വളര്‍ച്ചയിലേക്കു നയിക്കുന്നത് ഊര്‍ജസ്വലമായ നേതൃത്വമാണ്. അത്തരത്തിലൊരു നേതൃത്വമാണ് അജിഷ് ഗോപൻ എല്ലാ സംരംഭകർക്കും വാഗ്ദാനം ചെയ്യുന്നത്. ഒരു സംരംഭക നേതൃത്വം എന്ന് പറയുന്നത് ഒരാളിൽ തന്നെ ഒതുങ്ങുന്നതല്ല. അത് അവിടെ വർക്ക് ചെയ്യുന്ന പല ആളുകളുടെ ഒരു കൂട്ടായ്മയാണ്. ഇതിനെ വിദഗ് ധമായി ചലിപ്പിക്കാൻ പറ്റുമ്പോൾ ആണ് അവ വിജയത്തിലെയ്ക്ക് കുതിക്കുന്നത്. വിജയത്തിലേക്കു കുതിക്കുന്ന ഏതു പദ്ധതിയുടെയും തലപ്പത്തു കഴിവുറ്റ സംരംഭക നേതൃത്വമുണ്ടെന്ന് കാണാന്‍ കഴിയും. ഒട്ടുമിക്ക സ്റ്റാർട്ടപ്പുകളും ഒരുപാട് ഗവേഷണങ്ങളുടെയും കഠിനാധ്വാനത്തിന്റെയും ഫലമാണ്. എന്നിരുന്നാലും, പലർക്കും പ്രതീക്ഷിച്ച ഫലം ലഭിക്കില്ല, അവർ നഷ്ടം സഹിക്കാൻ തുടങ്ങുന്നു. അതിന് കാരണം നല്ലൊരു സംരംഭക നേതൃത്വം ഇല്ലാത്തതാണ്. അത്തരമൊരു സാഹചര്യത്തിൽ അവർക്ക് ഒരു ആശ്വാസമാകുകയാണ് എടിബിസി-ഇന്ത്യ ചെയ്യുന്നത്. നല്ലൊരു ബിസിനസ് പ്ലാൻ രൂപീകരിക്കുക, പുതിയ വഴികളിലേക്ക് പോകാനും, വളരാനും എങ്ങനെ കമ്പനികൾക്ക് സാധിക്കും, പുതിയ ഫണ്ട് ഏതൊക്കെ രീതിയിൽ സമാഹരിക്കാം, ബിസിനസ് വളരുമ്പോൾ ഉപഭോക്താക്കൾക്ക് അധിക ചിലവ് വരാതെയുള്ള ഒരു മോഡൽ എങ്ങനെ നടപ്പാക്കാം.

മെച്ചപ്പെട്ട ഒരു ബിസിനസ് ഘടന എങ്ങനെ പിന്തുടരാം. ബിസിനസ് നിയമപരമായി എങ്ങനെ രജിസ്റ്റർ ചെയ്യാം, സാമ്പത്തിക കാര്യങ്ങളിൽ എങ്ങനെ ഒരു ഓർഡർ കൊണ്ടുവരാം, ബിസിനസിന് ഇൻഷുറൻസ് കവറേജ് നേടുന്ന വിധം. , മാർക്കറ്റിങ്ങിൽ കൂടുതൽ ശ്രദ്ധ എങ്ങനെ കേന്ദ്രീകരിക്കാം. കഴിവുറ്റ തൊഴിലാളികളെ വിദഗ്ധമായി സൃഷ്ടിച്ചെടുക്കൽ. ബ്രാൻഡ് എങ്ങനെ വലുതാക്കാം. സേവനങ്ങളുടെ വില എങ്ങനെ നിർണ്ണയിക്കാം, ബില്ലിംഗ് എങ്ങനെ ക്രമീകരിക്കാം, ഭാവിയിൽ‌ എന്തെങ്കിലും പ്രശ്‌നങ്ങൾ‌ ഒഴിവാക്കുന്നതിന് ക്ലയന്റുകളുമായി കരാറുകൾ ലേ ഔട്ട് ചെയ്യുന്നതിന് ഒരു കൂട്ടം നിയമങ്ങളും നിയന്ത്രണങ്ങളും ഉണ്ടാക്കുക തുടങ്ങിയ എല്ലാ കാര്യങ്ങളിലും ഒരു കമ്പനിയെ സഹായിക്കാൻ എടിബിസി-ഇന്ത്യ പ്രതിഞ്ജാബദ്ധമാണ്.

ഒപ്പം മെന്ററിംഗ്, പരിശീലനം, ബഡ് ജറ്റിംഗ്, സെയിൽസ് ആൻഡ് ഡെലിവറി മേൽനോട്ടം, ഓപ്പറേഷൻസ് മാനേജ്മെന്റ്, കൺസൾട്ടിംഗ്,അക്കൗണ്ടിംഗ് പ്രക്രിയകൾ, പ്രശ്നപരിഹാരം, തന്ത്രപരമായ ആസൂത്രണം, ഗുണനിലവാര ഉറപ്പ്, കൂടിയാലോചന, ബിസിനസ് വികസനം,സ്റ്റാഫ് മാനേജ്മെന്റ്, കോൺട്രാക്റ്റ് മാനേജ്മെന്റ്, ബിസിനസ് അഡ്മിനിസ്ട്രേഷൻ, പ്രോജക്ട് മാനേജ്മെന്റ്, ഫിനാൻഷ്യൽ മാനേജ്മെന്റ്, സ്ട്രാറ്റജിക് പ്ലാനിംഗ്, ക്വാളിറ്റി അഷ്വറൻസ്, ബിസിനസ് ഡെവലപ്മെന്റ്, സ്റ്റാഫ് മാനേജ്മെന്റ് എന്നിവയും അതിലേറെയും കമ്പനികൾക്ക് വേണ്ടി മധ്യസ്ഥത, ലയനം, ഏറ്റെടുക്കൽ കൺസൾട്ടിംഗ് എന്നിവയിൽ വിദഗ്ദ്ധനായി അംഗീകരിക്കപ്പെട്ട അജീഷ് ഗോപൻ എന്ന ചെറുപ്പക്കാരൻ്റെ വൈവിധ്യമാർന്ന നൈപുണ്യത്തിൽ ഉൾപ്പെടുന്നു.

മികവ്, പുതുമ, തുടർച്ചയായ വളർച്ച എന്നിവയാണ് അജിഷ് ഗോപനും അദേഹത്തിൻ്റെ കൺസൾട്ടിംഗ്
ഫേമായ എടിബിസി-ഇന്ത്യ യും എല്ലാ കമ്പനികൾക്കും ഉറപ്പു തരുന്നത്.. കേരളത്തിൻ്റെ തലസ്ഥാനമായ തിരുവനന്തപുരത്ത് ജനിച്ചു വളർന്ന അജീഷ് ഗോപൻ ഒരു സമൂഹത്തിൻ്റെയും കട കമ്പോളത്തിൻ്റെയും സ്പന്ദനങ്ങൾ അറിഞ്ഞു പ്രവർത്തിക്കുന്ന ചലനാത്മക ടെക്നോക്രാറ്റും മാനേജ്മെന്റ് വിദഗ്ദ്ധനുമാണ്. മാർക്കറ്റിംഗ്, ബിസിനസ്, ക്രിയേറ്റീവ് മുതലായ, വ്യവസായമായി ബന്ധപ്പെട്ടു കിടക്കുന്ന ധാരാളം വിവരങ്ങൾ അദേഹം നിരന്തരം ശേഖരിച്ചുകൊണ്ടിരിക്കുന്നു.

പുതിയ ബിസിനസ്സിന്റെ ട്രെൻഡുകൾ,ഏറ്റക്കുറച്ചിലുകൾ, അപകടസാധ്യതകൾ എന്നിവ വളരെ കൃത്യമായി പഠിക്കുകയും അറിയുകയും പരിക്ഷിച്ചുകൊണ്ടിരിക്കുകയും മറ്റുള്ളവർക്ക് പ്രദാനം ചെയ്യുകയും ചെയ്യുന്നു.

മാർക്കറ്റ് എങ്ങനെ പ്രവർത്തിക്കുന്നുവെന്നും ഈ ബിസിനസ്സിലെ ഡിമാൻഡ് ആൻഡ് സപ്ലൈ ചെയിൻ എന്താണെന്നുമുള്ള കൃത്യമായ അറിവ് അജിഷിനുണ്ട്. ഇതു സംബന്ധിച്ച ഗവേഷണം നിരന്തരം അദേഹം നടത്തുന്നു. പുതിയ ട്രെൻഡുകൾ, സ്റ്റൈലിംഗ്, അവതരണം എന്നിവയെക്കുറിച്ചുള്ള കൃത്യമായ ധാരണ തന്നെയാണ് അജീഷ് ഗോപൻ്റെ മിടുക്ക്. കൂടാതെ അനുകമ്പയുള്ള വ്യക്തിത്വവും എടുത്തുപറയത്തക്ക പ്രത്യേകതയാണ്. ഉപഭോക്താക്കളെ കൊള്ളായടിക്കാതെ പരമാവധി സേവനങ്ങൾ ആവശ്യക്കാർക്ക് കൊടുക്കുകയാണ് എടിബിസി-ഇന്ത്യ ചെയ്യുന്നത്. സ്വന്തം ഉല്പന്നങ്ങൾ, ബിസിനസ് എന്നിവ ശ്രദ്ധിക്കുന്നതോടൊപ്പം നമ്മുടെ ബിസിനസിനോട് മത്സരിക്കുന്നവരെ നിരന്തരം ജാഗ്രതയോടെ നിരീക്ഷിക്കണം. നിങ്ങളുടെ ബിസിനസും നിരീക്ഷിക്കപ്പെടുന്നുണ്ട് എന്ന ബോധ്യം ഇതിന്റെ കൂടെ ആവശ്യമാണ്.

മറ്റുള്ളവരേക്കാൾ മുന്നേറാൻ കൂടുതൽ സമയം വിപണി വിശകലനത്തിനായി മാറ്റി വെക്കാം. നിങ്ങളുടെ ബിസിനസിനെ വേറിട്ടു നിർത്തുന്ന യുണീക് ആയ ഒരു ഘടകം ഉണ്ടെന്നത് ഉറപ്പാക്കുക. തുടങ്ങിയ സന്ദേശങ്ങളും അജീഷ് ഗോപൻ തന്നെ സമീപിക്കുന്ന പുതുസംരംഭകർക്ക് വ്യക്തമായി പറഞ്ഞുകൊടുക്കുന്നു.

2007 ഡിസംബറിൽ ടെക്നോപാർക്കിലെ ലീഡ് സ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിലാണ് അജീഷ് ഗോപൻ തൻ്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ബാലിസ്റ്റിക് പാരാമീറ്ററുകൾ യാന്ത്രികമാക്കുന്നതിനുള്ള ഒരു നൂതന സംവിധാനം വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച അജീഷ് ഈ പ്രോജക്ടിനെ അതിവേഗം മുഖ്യധാരയിലേയ്ക്ക് ഉയർത്തി. ഈ പദ്ധതിക്ക് വലിയ വലിയ റാങ്കുകൾ പിന്നീട് സൃഷ്ടിക്കപ്പെട്ടു. ഒടുവിൽ ലീഡ് സ് ടെക്നോളജീസ് ഡയറക്ടർ സ്ഥാനം ഏറ്റെടുത്തു. 2011 -ൽ 45 ഓളം ജീവനക്കാരുമായി കോർജെന്റ്സ് ഇൻഫോടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ സ്വന്തമായി ഒരു കൺസൽട്ടിംഗ് ഫേം സ്ഥാപിച്ചു. ദീർഘവീക്ഷണമുള്ള നേതാവായ അദ്ദേഹം ലീഡ്സ് ടെക്നോളജീസിന്റെ പ്രവർത്തനങ്ങൾ വിജയകരമായി ഇതിൽ ലയിപ്പിച്ചു.

കമ്പനി 2017 ൽ ഒരു റീബ്രാൻഡിംഗിന് വിധേയമായി, ഏഞ്ചല ടെക്നോളജി & ബിസിനസ് കൺസൾട്ടന്റ്സ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് ആയി മാറി. 2022 ആയപ്പോഴേക്കും ഇത് എടിബിസി-ഇന്ത്യ എന്ന ബ്രാൻഡായി പരിണമിച്ചു, ഇത് അജീഷിന്റെ തന്ത്രപരമായ വൈദഗ്ധ്യം സാക്ഷ്യപ്പെടുത്തുന്നു. ഡയറക്ടടറും ബോർഡ് റുമും എന്നതിൽ ഉപരി ബിസിനസിനപ്പുറത്തേക്ക് നീളുന്ന സംരംഭങ്ങളിലും സൗഹൃദങ്ങളിലും പ്രവർത്തനങ്ങളിലും അജീഷിൻ്റെ മികവ് എടുത്തു പറയേണ്ടതാണ്. 2011 – 2014 കാലഘട്ടത്തിൽ കേരളാ സർക്കാരിൻ്റെ വിവിധ പദ്ധതികളിൽ സർക്കാരിന് ഒപ്പം നിന്ന് പ്രവർത്തിക്കാനും അജിഷ് ഗോപന് അവസരം ലഭിച്ചിട്ടുണ്ട്. 2012 – 2014 കാലഘട്ടത്ത് കേരളത്തിലെ ആദ്യത്തെ പ്ലാസ്റ്റിക് രഹിത മേഖലയെന്ന ബഹുമതി കുണ്ടറ നിയോജക മണ്ഡലം കരസ്ഥമാക്കുകയുണ്ടായി. അന്ന് മുൻ മന്ത്രി എം.എ ബേബി ആയിരുന്നു കുണ്ടറയിൽ നിന്നുള്ള നിയമസഭാ പ്രതിനിധി.

അജിഷിനും ഈ പദ്ധതിയുടെ ഭാഗമാകാൻ കഴിഞ്ഞു, കുണ്ടറ പാരിസ്ഥിതിക സുസ്ഥിരത, മാലിന്യസംസ്കരണം എന്നിവയോടുള്ള അജീഷിന്റെ പ്രതിബദ്ധത പ്രകടമാക്കിക്കൊണ്ട് നടപ്പാക്കിയ പദ്ധതിയാണ് കുണ്ടറ മണ്ഡലത്തിൽ ഈ പ്രത്യേക ബഹുമതിയ്ക്ക് അർഹമായത്.

2011 മുതൽ 2013 വരെ കേരളത്തിലെ ഗ്രാമീണ ഐടി പാർക്കുകളുടെ നവീകരണത്തിൽ പങ്കുവഹിച്ച അജീഷിന്റെ സ്വാധീനം ഗ്രാമീണ ഭൂപ്രകൃതിയിലേക്കും വ്യാപിക്കുന്നു എന്ന് വേണം പറയാൻ. ടെക്നോപാർക്ക് സിഇഒയും കെഎസ്ഐടിഐഎൽ എംഡിയുമായിരുന്ന ഗിരീഷ് ബാബു ഗ്രാമീണ മേഖലയിലെ ഐടി അടിസ്ഥാന സൗകര്യങ്ങള് പുനർ നിർമ്മിക്കാൻ നൂതനമായ സമീപനങ്ങൾ കൊണ്ടുവന്നപ്പോൾ ബഹുമുഖ പ്രൊഫഷണലായ അജീഷ് നിരവധി കോർപ്പറേറ്റ് ഓർഗനൈസേഷനുകൾക്ക് സെയിൽസ്, മാർക്കറ്റിംഗ്, എച്ച്ആർ എന്നിവയിൽ പരിശീലനം നൽകി.

പ്ലേസ്മെന്റ് സംരംഭങ്ങളിൽ 26 എഞ്ചിനീയറിംഗ് കോളേജുകൾക്ക് അദ്ദേഹം മാർഗനിർദേശം നൽകുകയും പിന്തുണയ്ക്കുകയും ചെയ്തിട്ടുണ്ട്. പാട്ന ഐ ഐ ടി യിൽ നിന്ന് ഫിനാൻസ്, അനലിറ്റിക്സ്, ഡാറ്റാ സയൻസസ് എന്നിവയിൽ ഇരട്ട സ്പെഷ്യലൈസേഷനോടെ എം. ബി. എ പഠനം നടത്തിക്കൊണ്ടിരിക്കുന്ന അജീഷ് നമ്മുടെ രാജ്യത്ത് ബിസിനസ്സ് ട്രെൻഡുകൾ വികസിപ്പിക്കുന്നതിൽ മുൻപന്തിയിൽ തന്നെയുണ്ട്. അജീഷ് ഗോപൻ വെറുമൊരു പ്രൊഫഷണല് മാത്രമല്ല. ബിസിനസ്സിന്റെയും കമ്മ്യൂണിറ്റി വികസനത്തിന്റെയും ഭാവി രൂപപ്പെടുത്തുന്ന ഒരു ദീർഘവീക്ഷണമുള്ള വ്യക്തികൂടിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ യാത്ര, നഗര സാങ്കേതിക ഭൂപ്രകൃതിയിൽ മാത്രമല്ല ഒതുങ്ങുന്നത്. ഗ്രാമീണ ഐടി ഇൻഫ്രാസ്ട്രക്ചറിന്റെ പുനരുജ്ജീവനത്തിലും സജീവമായ നേതൃത്വത്തെ പ്രതിഫലിപ്പിക്കുന്നു.

കോവിഡിന് ശേഷമുള്ള ഭൂപ്രകൃതിയുമായി അതിവേഗം പൊരുത്തപ്പെടുന്ന വെർച്വൽ ഓഫീസ് എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത് അജിഷ് ഗോപൻ ആണ്. ഇത് വളരെയധികം ജനശ്രദ്ധപിടിച്ചു പറ്റി. ഇതുമൂലം എല്ലാ ജോലി പ്രക്രിയകളും ഓൺലൈനിൽ തടസ്സമില്ലാതെ പരിവർത്തനം ചെയ്തു. പലർക്കും ജോലിക്ക് ഒരു തടസ്സവും ഉണ്ടായില്ല. വരുമാനം കുടുംബങ്ങൾക്ക് ലഭിച്ചു.

ഓഫീസ് നിലനിർത്താൻ വലിയൊരു കെട്ടിടത്തിൻ്റെ ആവശ്യകത ഇല്ലാതായി. ഈ നൂതന സജ്ജീകരണത്തിൽ, ജീവനക്കാരും കരാറുകാരും വിവിധ ഓൺലൈൻ സംവിധാനങ്ങളിലൂടെ കണക്റ്റുചെയ്യപ്പെട്ടു. വർക്കുകൾ വേഗത്തിലാക്കാൻ ഇത് ഇടയാക്കി. ജീവനക്കാർക്ക് സ്വന്തം ഇടങ്ങളിൽ ഇരുന്ന് ആസ്വദിച്ച് ജോലി ചെയ്യാനുള്ള വഴക്കം വന്നു. വ്യക്തികളെ അവരുടെ സ്വന്തം വേഗതയിലും അവരുടെ ക്ഷേമത്തിന് അനുയോജ്യമായ അന്തരീക്ഷത്തിലും പ്രവർത്തിക്കാൻ അനുവദിച്ചതിലൂടെ, സമ്മർദ്ദരഹിതമായ അന്തരീക്ഷം വളർത്തുക മാത്രമല്ല ചെയ്തത്,ഉൽപാദനക്ഷമത ഗണ്യമായി വർദ്ധിപ്പിക്കുന്നതിനും ഇടയാക്കി.

കോവിഡ് മഹാമാരിക്ക് ശേഷം വിത്യസ്തമായ ഒരു ചലനാത്മക തൊഴിൽ സംസ്കാരം തന്നെയാണ് ഐറ്റി ഓഫീസ് എന്ന ആശയത്തിലൂടെ അജീഷ് സൃഷ്ടിച്ചെടുത്തത്. ഇത് സമൂഹത്തിൽ നിന്നും ഭരണ നേതൃത്വത്തിൽ നിന്നും വളരെയധികം പ്രശംസ നേടാൻ ഇടയാക്കി. വളരെ ചെലവ് കുറഞ്ഞ ആശയം എന്ന രീതിയിൽ വൻകിട ഐറ്റി കമ്പനികൾ പോലും ഇപ്പോൾ ഈ ആശയം ഏറ്റെടുത്തു തുടങ്ങിയിരിക്കുന്നു. കൂടാതെ രാത്രി കാലങ്ങളിൽ പോലും ഭയമില്ലാതെ വീട്ടിലിരുന്ന് ജോലി ചെയ്യാമെന്നുള്ള ആത്മവിശ്വാസം വന്നതോടെ തൊഴിലാളികൾ ഓവർ ഡ്യൂട്ടി ചെയ്യുന്നതിനും തയ്യാറായി.

പകൽ സമയത്തു മാത്രമല്ല രാത്രികാലങ്ങളിലും ഓവർ ഡ്യുട്ടി ചെയ്യാമെന്ന സ്ഥിതി വന്നതൊടെ കുടുംബങ്ങളിൽ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടു. ഇപ്പോൾ ഈ സംവിധാനം ദേശീയ തലത്തിൽ പോലും നടപ്പാക്കിക്കൊണ്ടിരിക്കുന്നു. ഈ ദീർഘവീക്ഷണമുള്ള നീക്കം ബിസിനസ്സ് തുടർച്ച ഉറപ്പാക്കുക മാത്രമല്ല, മാറുന്ന സാഹചര്യങ്ങളിൽ ജീവനക്കാരുടെ ക്ഷേമത്തിനും പൊരുത്തപ്പെടലിനുമുള്ള അജീഷിന്റെ പ്രതിബദ്ധതയ്ക്ക് ഊന്നൽ നൽകുന്നു. പകർച്ചവ്യാധി ഉയർത്തുന്ന വെല്ലുവിളികളെ തരണം ചെയ്യുന്നതിലും ഒരു സ്ഥാപനത്തിലെ ജോലിക്കാരുടെ തൊഴിലിൻ്റെ ഭാവി പുനർനിർവചിക്കുന്നതിലും ഐറ്റി ഓഫീസ് എന്ന ആശയം മികവുറ്റതാകുന്നു.

ഇതൊക്കെ അജീഷിൻ്റെ ദീർഘവീക്ഷണമാണ് പ്രതിഫലിപ്പിക്കുന്നത്. ഇത്തരത്തിൽ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും മാത്രമല്ല പൊതുസമൂഹത്തിനു തന്നെ മാതൃകയും സഹായകവുമാകുകയാണ് അജീഷ് ഗോപനും അദേഹം നേതൃത്വം നൽകുന്ന എടിബിസി-ഇന്ത്യ എന്ന ഫേമും.

ഒരു ബിസിനസ് ആരംഭിക്കുക എന്നത് ഒരിക്കലും എളുപ്പമുള്ള ഒരു കാര്യമല്ല. ഇവിടെ പരിധിയില്ലാത്ത ത്യാഗങ്ങൾ സഹിക്കേണ്ടി വരും, ആയിരക്കണക്കിന് തടസ്സങ്ങൾ നേരിടേണ്ടി വരും, ക്ഷമ പ്രകടമാക്കേണ്ട സന്ദർഭങ്ങൾ നിരവധിയുണ്ടാകും..ഇത്തരത്തിൽ പലവിധ പരീക്ഷണങ്ങൾക്കു ശേഷമാണ് ഒരു ബിസിനസ് വിജയത്തിലേക്കു ചുവടു മാറുന്നത്. ബിസിനസ് ലോകത്ത് നിങ്ങൾ ഒരു തുടക്കക്കാരനാണെങ്കിൽ, ബിസിനസ് വളർത്തിയെടുക്കാൻ നിങ്ങൾ കൂടുതൽ ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു.

ഒരു നല്ല ബിസിനസ് ആശയം, ശക്തമായ ധാർമിക ബോധം, സാഹചര്യങ്ങൾ പ്രതികൂലമായാലും മുന്നോട്ടു പോകാനുള്ള ആർജ്ജവം എന്നിവയുണ്ടെങ്കിൽ ബിസിനസിൽ പ്രവർത്തിക്കുക എന്നത് ആവേശം ജനിപ്പിക്കുന്ന ഒരു അനുഭവമായിരിക്കും എന്ന് അജിഷ് ഗോപൻ സൂചിപ്പിക്കുന്നു.

ബിസിനസ് , മാർക്കറ്റിംഗ്, സെയിൽസ്, ഐറ്റി മേഖലകളുടെ വിവിധ തലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച അജീഷ് ഗോപന് 15 വർഷത്തെ കോർപ്പറേറ്റ് എക്സിപിരിയൻസ് ഉണ്ട്. ഈ കാലഘട്ടത്തിൽ വിവിധ പ്രോജക്ടുകളുടെയും സ്ഥാപനങ്ങളുടെയും കമ്പനികളുടെയും പ്രോജക്ട് മാനേജർ, ഓപ്പറേഷൻ ഹെഡ്, പ്രോജക്ട് ഓഫീസർ, ഡയറക്ടർ ആൻഡ് ചീഫ് എക്സിക്യുട്ടിവ് ഓഫീസർ എന്നി നിലകളിൽ തിളങ്ങുകയുണ്ടായി.നല്ലൊരു കോർപ്പറേറ്റ് ട്രെയിനറും കരിയർ കൗൺസിലറും കൂടിയായ അജീഷ് ഗോപൻ 11 ഓളം ഓർഗനൈസേഷൻ, കോർപ്പറേറ്റ് കമ്പകൾക്ക് വേണ്ടിയുള്ള സെയിൽസ് & മാർക്കറ്റിംഗ് , ലീഡർഷിപ്പ് ട്രെയിനിംഗുകൾ, കരിയർ കൗൺസിലിംഗ് തുടങ്ങിയവയ്ക്ക് ഇപ്പോൾ നേതൃത്വം കൊടുത്തുവരുന്നു. ബിസിനസ് സംബന്ധിച്ച് എന്ത് സംശയമുണ്ടെങ്കിലും സഹായം ആവശ്യമുണ്ടെങ്കിലും തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന എടിബിസി-ഇന്ത്യ എന്ന ബിസിനസ് കൺസൾ ട്ടിംഗ് ഫേമിനെ ബന്ധപ്പെടാവുന്നതാണ്. എല്ലാത്തരത്തിലുള്ള ബിസിനസ് കോർഡിനേഷനും എ ടിബിസി-ഇന്ത്യ ഏറ്റെടുക്കുന്നതാണ്. .

ഷൈമോൻ തോട്ടുങ്കൽ

ബിർമിംഗ് ഹാം .സീറോ മലബാർ രൂപത വിമൻസ് ഫോറം വാർഷിക സമ്മേളനം “ടോട്ട പുൽക്രാ ” നാളെ ,ബിർമിങ്ഹാം ബെഥേൽ കൺവെൻഷൻ സെന്ററിൽ രാവിലെ 8 .30 മുതൽ വൈകിട്ടു 5 വരെ നടക്കും . പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയുടെ കീഴിൽ മെത്രാന്മാരെ തിരഞ്ഞെടുക്കുന്ന സംഘത്തിലെ മൂന്നു സ്ത്രീകളിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള , വേൾഡ് യൂണിയൻ ഓഫ് കാത്തലിക് വുമൺസ് ഓർഗനൈസേഷൻ മുൻ പ്രസിഡന്റ് തുടങ്ങി നിരവധി പ്രധാനപ്പെട്ട മേഖലകളിൽ സേവനം അനുഷ്ഠിക്കുന്ന ഡോ. മരിയ സെർവിനോ സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത്‌ സമ്മേളനത്തിൽ സന്ദേശം നൽകും. സമ്മേളനത്തോടനുബന്ധിച്ച് രൂപതാധ്യക്ഷൻ അഭിവന്ദ്യ പിതാവ് മാർ ജോസഫ് സ്രാമ്പിക്കലിന്റെ കാർമികത്വത്തിൽ ആഘോഷമായ പരിശുദ്ധ കുർബാന അർപ്പിക്കപ്പെടും .

ഉൽഘാടന ചടങ്ങിൽ അഭിവന്ദ്യ പിതാവിനൊപ്പം രൂപതാ പ്രോട്ടോസിഞ്ചെല്ലൂസ് റെവ. ഫാദർ ആന്റണി ചുണ്ടെലിക്കാട്ട് , വിമൻസ് ഫോറം ചെയര്മാന് ഫാദർ ജോസ് അഞ്ചാനിക്കൽ , ഡയറക്ടർ സിസ്റ്റർ ജീൻ മാത്യു , പ്രസിഡന്റ് ഡോക്ടർ ഷിൻസി മാത്യു തുടങ്ങിയവർ സംസാരിക്കും . പന്ത്രണ്ടു റീജിയനുകളിലെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള സ്ത്രീകൾ നടത്തുന്ന കലാപരിപാടികൾ ഉച്ചയോടു കൂടി ആരംഭിക്കും .പുതിയതായി തിരഞ്ഞെടുക്കപ്പെട്ട രൂപത വിമൻസ് ഫോറം ഭാരവാഹികൾക്കു ഔദോഗികമായ സ്ഥാനമാറ്റവും നടക്കും . രണ്ടായിരത്തിലധികം സ്ത്രീകളെയാണ് ഭാരവാഹികൾ പ്രതീക്ഷിക്കുന്നത് . വിവിധ മിഷനുകളിൽ നിന്നും കോച്ചുകളിലും , സ്വകാര്യ വാഹനങ്ങളിലുമായി നാളെ ബിർമിംഗ് ഹാമിലേക്ക് എത്തുവാനും , സമ്മേളനത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായും മനോഹരമായ ഈ ആഘോഷത്തിലേക്ക് എല്ലാ സ്ത്രീകളെയും ക്ഷണിക്കുന്നതായും ഭാരവാഹികൾ അറിയിച്ചു .

സക്കറിയ പുത്തൻകളം

ക്രൈസ്തവ വിശ്വാസത്തിൽ അധിഷ്ഠിതമായ പ്രേഷിത കുടിയേറ്റമാണ് ക്നാനായ സമുദായം മൂന്നാം നൂറ്റാണ്ട് മുതൽ വിവിധ പ്രതിസന്ധികളെ മറികടന്ന് തനിമയിൽ പുലരുന്ന ജനതയായി ഇന്നും നിലനിൽക്കുന്നത് എന്നും വിശുദ്ധ കുർബാന ഉള്ള ഓരോ ക്നാനായക്കാരന്റെയും ഭക്തി മറ്റുള്ളവർക്ക് മാതൃകയാണെന്നും വിശ്വാസവും പാരമ്പര്യവും മുറുകെപ്പിടിച്ച് ക്രിസ്തുവിനെ തങ്ങളുടെ രാജാവായി പ്രഖ്യാപിച്ച് പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയാലും ആണ് വിവിധ പ്രതിസന്ധികളിലും തളരാതെ ക്നാനായ കത്തോലിക്ക വിശ്വാസികൾ മുന്നേറുന്നു എന്ന് മാർ ജോസഫ് പണ്ടാരശ്ശേരി പിതാവ് നോട്ടി ഹാം സെന്റ് മൈക്കിൾ ക്നാനായ കാത്തലിക് പ്രൊപോസ്ട് മിഷൻ ഒരുക്കിയ സ്വീകരണത്തിൽ പറഞ്ഞു.

എഡി 345ലെ കൊടുങ്ങല്ലൂർ കുടിയേറ്റവും അതിനു ശേഷം നടന്ന മലബാർ കുടിയേറ്റവും പിന്നീട് ലോകത്തിലെ വിവിധ രാജ്യങ്ങളിലേക്ക് നടത്തപ്പെട്ട കുടിയേറ്റവും എല്ലാം പ്രതിസന്ധിയിലൂടെ കടന്നുപോയെങ്കിലും വിശുദ്ധ കുർബാനയുടെ പ്രത്യേകമായ അനുഗ്രഹത്താൽ ആണ് എല്ലാ കുടിയേറ്റവും വിജയിച്ചതെന്നും ലോകത്തിലെ വിവിധ രാജ്യങ്ങളിലെ ക്നാനായ കത്തോലിക്കാ മിഷനുകൾ സഭാ കൂട്ടായ്മയിൽ ക്രൈസ്തവ വിശ്വാസം വളർത്തിയെടുക്കുന്നതിനും സാമുദായിക സ്നേഹം യുവതലമുറയ്ക്ക് പകർന്നു നൽകുന്നതിനും മുഖ്യപങ്കാണ് വഹിക്കുന്നത് എന്നും മാർ ജോസഫ് പണ്ടാരശ്ശേരി പിതാവ് കൂട്ടിച്ചേർത്തു.

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ ക്നാനായക്കാരുടെ അധിക ചുമതലയുള്ള വികാരി ജനറൽ ആയ ഫാദർ സജി മലയിൽ പുത്തൻപുരയിൽ നോട്ടി ഹാം സെന്റ് മൈക്കിൾസ് ക്നാനായ കാത്തലിക് പ്രൊപ്പോസ് മിഷൻ പ്രസ്റ്റീൻ ചാർജ് ഫാദർ ജിൻസ് കണ്ടക്കാട് കൈക്കാരന്മാർ പാരിഷ് കൗൺസിൽ അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ വർണ്ണ ശബളമായ മുത്തിക്കുടകളാലും നട വിളികളാലും മുഖരിതമായ അന്തരീക്ഷത്തിൽ ആവേശഭരിതമായ സ്വീകരണമാണ് മാർ ജോസഫ് പണ്ടാരശ്ശേരി പിതാവിന് നൽകിയത്.

വിശുദ്ധ കുർബാനക്ക് ശേഷം നടന്ന പൊതുസമ്മേളനത്തിൽ സഭാ സമുദായ വിഷയങ്ങളിൽ അംഗങ്ങളുടെ സംശയങ്ങൾക്ക് മാർ ജോസഫ് പണ്ടാരശ്ശേരി പിതാവ് വ്യക്തമായ ഉത്തരം നൽകിയത് വഴി സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന സഭാ സമുദായ കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കുവാൻ ഇടവക അംഗങ്ങൾക്ക് സാധിച്ചു. മാർ ജോസഫ് പണ്ടാരശ്ശേരി പിതാവിൻറെ സന്ദർശനം വഴി സെൻറ് മൈക്കിൾസ് ക്നാനായ കാത്തലിക് പ്രൊപോസ്റ്റ് മിഷന് പുത്തൻ ഉണർവ് സാധിച്ചു.

ഉണ്ണികൃഷ്ണൻ ബാലൻ

ക്രിസ്തുമസ് ആഘോഷവേളയിൽ പാലക്കാട് ജില്ലയിലെ പത്ത് നിർധനരായ കുട്ടികളുടെ രണ്ടു വർഷത്തെ ഉപരിപഠന ചെലവ് ഏറ്റെടുത്ത് സമീക്ഷയുകെ മാതൃകയാകുന്നു. യുകെയിൽ ഉടനീളം യൂണിറ്റു തലത്തിൽ കേക്ക് ചലഞ്ച് സംഘടിപ്പിച്ചുകൊണ്ടാണ് ഇതിനായുള്ള തുക കണ്ടെത്തുന്നത്.

ഈ വർഷം പ്ലസ് വൺ പ്രവേശനം നേടിയ, സാമ്പത്തിക പിന്തുണ ആവിശ്യമുള്ള വിദ്യാർത്ഥികൾക്കാണ് പഠന സഹായം ലഭിക്കുക. ആകെ വിഷയങ്ങളിൽ 9 A+ ഉള്ളവരും സർക്കാർ, സർക്കാർ എയിഡഡ് സ്കൂളിൽ പഠിച്ചവരും ആയ വിദ്യാർത്ഥികളെ ആണ് തിരഞ്ഞെടുത്തിരിക്കുന്നത്.

പഠന മികവിനൊപ്പം പാഠ്യേതര രംഗങ്ങളിലെ മികവും വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നതിന് മാനദണ്ഡമായിരുന്നു. ഇത്തരത്തിൽ തിരഞ്ഞെടുത്ത 10 കുട്ടികൾക്കാണ് സമീക്ഷ സഹായം എത്തിക്കുന്നത്. ഈ ജീവകാരുണ്യ പ്രവർത്തനത്തിന് UK യിലെ ഏവരുടെയും പിന്തുണ അഭ്യർത്ഥിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

കൊല്ലത്ത് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കുട്ടിയുടെ അച്ഛനെതിരായ അന്വേഷണത്തെ രൂക്ഷമായി വിമര്‍ശിച്ച് യുനൈറ്റഡ് നഴ്സസ് അസോസിയേഷന്‍ ദേശീയ പ്രസിഡന്‍റ് ജാസ്മിന്‍ ഷാ. യുഎന്‍എക്കെതിരായ ആരോപണം നേരിടുമെന്നും സംഘടനയ്ക്ക് റിക്രൂട്ടിങ് ഏജന്‍സിയില്ലെന്നും ജാസ്മിന്‍ ഷാ പറഞ്ഞു. പ്രതികളെ കണ്ട് പിടിക്കാനാണ് പൊലീസ് ശ്രമിക്കേണ്ടത്. വിഷയത്തില്‍ കോടതി വഴി സംഘടന മുന്നോട് പോകും. മാതാപിതാക്കളെ വിവരങ്ങൾ എടുക്കാൻ സ്റ്റേഷനിലേക്ക് വിളിപ്പിക്കരുതെന്നും ജാസ്മിന്‍ ഷാ ആവശ്യപ്പെട്ടു.

അതേസമയം, മകളെ തട്ടിക്കൊണ്ടുപോയ കേസിൽ തന്നെ അന്വേഷണ സംഘം ചോദ്യം ചെയ്യാൻ വിളിപ്പിച്ചെന്ന് കുട്ടിയുടെ അച്ഛൻ പറഞ്ഞു. അന്വേഷണ സംഘം വിളിപ്പിച്ചിട്ടുണ്ടെന്നും അവരുടെ മുമ്പാകെ ഹാജരാകുമെന്നും കുട്ടിയുടെ അച്ഛന്‍ ഇന്ന് മാധ്യമപ്രവ‍ർത്തകരോട് പറഞ്ഞു. പൊലീസ് പത്തനംതിട്ടയിലെ തന്റെ താമസസ്ഥലത്ത് നിന്ന് കൊണ്ടുപോയത് താൻ ഉപയോഗിച്ചിരുന്ന പഴയ ഫോണാണ്. കുട്ടികൾ ഉപയോഗിക്കാതിരിക്കാൻ വേണ്ടിയാണ് ആ ഫോൺ കൊല്ലം ഓയൂരിലെ വീട്ടിൽ നിന്ന് മാറ്റിവച്ചത്. ഏത് പരിശോധനയും നടത്തിക്കോട്ടെ. എന്തെങ്കിലും തെളിവുണ്ടെങ്കിൽ പൊലീസ് അത് കണ്ടെത്തട്ടെയെന്ന് പറഞ്ഞ കുട്ടിയുടെ അച്ഛന്‍, കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ തനിക്ക് ശിക്ഷ കിട്ടട്ടെയെന്നും പറഞ്ഞു.

തട്ടിക്കൊണ്ടുപോകൽ കേസിൽ തന്നെയും താൻ നേതൃത്വം കൊടുക്കുന്ന യുണൈറ്റഡ് നഴ്സസ് അസോസിയേഷനെയും ലക്ഷ്യം വയ്ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അമ്മയുടെയും അച്ഛന്റെയും നമ്പർ കുഞ്ഞിന് അറിയാം. വിദേശത്തുള്ള സഹോദരൻ നാട്ടിൽ വരുമ്പോൾ ഉപയോഗിക്കുന്ന നമ്പറാണ് ഫോണിൽ ഉള്ളത്. ആദ്യഘട്ടത്തിൽ അന്വേഷണം നല്ല രീതിയിൽ മുന്നോട്ട് പോയിരുന്നു. എന്നാൽ ആരാണ് ആരോപണങ്ങൾക്ക് പിന്നിൽ എന്ന് പൊലീസ് അന്വേഷിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

നടിയും സംഗീതജ്ഞയുമായ ആര്‍. സുബ്ബലക്ഷ്മി (87) അന്തരിച്ചു.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ബാല്യകാലം മുതല്‍ കലാരംഗത്ത് സജീവമായിരുന്നു. 1951 ല്‍ ഓള്‍ ഇന്ത്യ റേഡിയോയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. തെന്നിന്ത്യയിലെ ഓള്‍ ഇന്ത്യ റേഡിയോയിലെ ആദ്യ വനിതാ കംമ്പോസറായിരുന്നു.

രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെയാണ് തുടക്കം. കല്യാണരാമന്‍, തിളക്കം, പാണ്ടിപ്പട, സി.ഐ.ഡി മൂസ, സൗണ്ട് തോമ, കൂതറ, പ്രണയകഥ, സീത കല്യാണം, വണ്‍, റാണി പദ്മിനി തുടങ്ങി എഴുപതോളം മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കൂടാതെ ഹിന്ദി, തെലുങ്ക്, കന്നട, തമിഴ്, സംസ്‌കൃതം, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലും വേഷമിട്ടു. കല്യാണ രമുദു, യാ മായാ ചേസാവേ, എക് ദീവാനാ ഥാ, ദില്‍ബേചാര, രാമന്‍ തേടിയ സീതൈ, ഹൗസ് ഓണര്‍, ബീസ്റ്റ്, ഹൊഗനസു, മധുരമിതം, ഇന്‍ ദ നെയിം ഓഫ് ഗോഡ് തുടങ്ങിയവയാണ് അന്യഭാഷാ ചിത്രങ്ങള്‍.

ടെലിവിഷന്‍ രംഗത്തും സജീവമായിരുന്നു സുബ്ബലക്ഷ്മി. ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തിരുന്ന വളയം, ഗന്ധര്‍വയാമം തുടങ്ങി അറുപത്തിയഞ്ചോളം സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. കൂടാതെ പതിനാലോളം പരസ്യചിത്രങ്ങളിലും വേഷമിട്ടു.

ജാക്ക് ഡാനിയേല്‍, റോക്ക് ആന്റ് റോള്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് വേണ്ടി ഡബ്ബ് ചെയ്തിട്ടുണ്ട്. മേരിക്കുണ്ടൊരു കുഞ്ഞാട്, അമ്മിണി, രുദ്ര സിംഹാസനം, ജിമ്മി ഈ വീടിന്റെ ഐശ്വര്യം എന്നീ ചിത്രങ്ങളില്‍ ഗാനം ആലപിച്ചു.

പരേതനായ കല്യാണകൃഷ്ണനാണ് ഭര്‍ത്താവ്. നടിയും നര്‍ത്തകിയുമായ താരാ കല്യാണ്‍ അടക്കം മൂന്ന് മക്കളുണ്ട്.

RECENT POSTS
Copyright © . All rights reserved