മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരിയെ പശ്ചിമ ബംഗാളിന്റെ കായിക മന്ത്രിയാക്കി തൃണമൂല്‍ കോണ്‍ഗ്രസ്. കായിക വകുപ്പ് കൂടാതെ യുവജനകാര്യത്തിന് കൂടിയുളള മന്ത്രിയാണ് തിവാരി.
ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഹൗറ ജില്ലയിലെ ശിവ്പൂര്‍ മണ്ഡലത്തില്‍ മത്സരിച്ച മനോജ് തിവാരി വലിയ വിജയം സ്വന്തമാക്കിയിരുന്നു. 32,000ലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഇന്ത്യന്‍താരം വിജയിച്ചത്.
ഒടുവില്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത 43 തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിമാരില്‍ 35കാരനായ ഈ ക്രിക്കറ്റ് താരമുണ്ട്. 24 കാബിനറ്റ് മന്ത്രിമാരും 19 സഹമന്ത്രിമാരുമാണ സത്യപ്രതിജ്ഞ ചെയ്തത്.
2008 മുതല്‍ 2015 വരെയായി 12 ഏകദിനങ്ങളില്‍ ഇന്ത്യന്‍ കുപ്പായമിട്ട മനോജ് തിവാരി മൂന്ന് ട്വന്റി20 മത്സരങ്ങളിലും ദേശീയ ജഴ്സിയണിഞ്ഞു. ഏകദിനങ്ങളില്‍ ഒരു സെഞ്ച്വറിയടക്കം 287 റണ്‍സടിച്ച തിവാരി അഞ്ചു വിക്കറ്റും നേടിയിട്ടുണ്ട്. ഒരു കാലത്ത് സൗരവ് ഗാംഗുലിയുടെ പിന്‍ഗാമിയെന്ന് അറിയപ്പെട്ടിരുന്ന താരമാണ് മനോജ് തിവാരി.
119 ഫസ്റ്റ്ക്ലാസ് മത്സരങ്ങളില്‍ 27 സെഞ്ച്വറിയടക്കം 8,752 റണ്‍സാണ് സമ്പദ്യം. ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ്, റൈസിങ് പുണെ സൂപ്പര്‍ജയന്റ്സ്, കിങ്സ് ഇലവന് പഞ്ചാബ് എന്നിവയുടെ താരമായിരുന്നു. 2012 ഐ.പി.എല്‍ ഫൈനലില്‍ ഡ്വെയ്ന്‍ ബ്രാവോക്കെതിരെ കൊല്‍ക്കത്തയെ കിരീടത്തിലെത്തിച്ച വിജയറണ്‍ തിവാരിയുടെ ബാറ്റില്‍നിന്നായിരുന്നു.
തിവാരിക്ക് പുറമെ മുന്‍ ഐ.പി.എസ് ഓഫിസര്‍ ഹുമയൂണ്‍ കബീര്‍, വനിതാ നേതാവ് സിയൂലി സാഹ എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. കാബിനറ്റ് മന്ത്രിമാരായി പാര്‍ഥ ചാറ്റര്‍ജി, അരൂപ് റോയി, ബങ്കിം ചന്ദ്ര ഹസ്റ, സുപ്രത മുഖര്‍ജി, മാനസ് രഞ്ജന്‍, ഭൂനിയ, സൗമെന്‍ കുമാര്‍ മഹാപത്ര, മോളോയ് ഘട്ടക്, അരൂപ് ബിശ്വാസ്, അമിത് മിത്ര, സാധന് പാണ്ഡെ, ജ്യോതി പ്രിയ മല്ലിക് തുടങ്ങിയവരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തു.
സംസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ കടലാക്രമണം ശക്തമായി തുടരുന്നു. കാസര്‍കോട് മുസോടി കടപ്പുറത്ത് നിന്നനില്‍പ്പില്‍ വീട് നിലംപൊത്തി. തീരത്തോടു ചേര്‍ന്നുള്ള വീടാണ് പൂര്‍ണമായി ഇടിഞ്ഞു വീണത്. മുസോടി സ്വദേശി മൂസ എന്നയാളുടെ വീടാണ് തിരയിൽ തകര്‍ന്ന് അടിഞ്ഞത്. ഒട്ടേറെ വീടുകളില്‍ വെള്ളം കയറി.
പ്രദേശത്ത് കടലാക്രമണ ഭീഷണി പതിവാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. പുലിമുട്ട് അടക്കം സ്ഥിരം സുരക്ഷാ സംവിധാനങ്ങൾ വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. അഞ്ച് വീടെങ്കിലും മുസോടിയിൽ മാത്രം അപകടാവസ്ഥയിൽ നിൽക്കുന്നുണ്ട്. ഇവിടങ്ങളിൽ നിന്നെല്ലാം ആളുകളെ മാറ്റി താമസിപ്പിച്ചിട്ടുണ്ട്
അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ‘ടൗട്ടെ’ ചുഴലിക്കാറ്റായി മാറിയതിനെത്തുടര്‍ന്ന് എറണാകുളം, കോട്ടയം, ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ കനത്ത മഴയാണ്. കണ്ണൂരില്‍നിന്ന് 290 കിലോമീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റിന്റെ സഞ്ചാരപാത. അതീവ ജാഗ്രതാ നിര്‍ദേശം നല്കിയ കണ്ണൂരും കാസര്‍കോടും ശക്തമായ മഴ തുടരുകയാണ്.
ആലപ്പുഴയിൽ കടലക്രമണത്തിൽ പതിനൊന്നു വീടുകൾ തകർന്നു. കടൽക്ഷോഭം രൂക്ഷമായതോടെ മുപ്പതിലേറെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കുട്ടനാട്ടിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ തോട്ടപ്പള്ളി സ്പിൽവേ ഉച്ചയ്ക്കുശേഷം തുറന്നേക്കും. വേലിയേറ്റ സാധ്യതകൾ കൂടി പരിശോധിച്ച ശേഷമായിരിക്കും നടപടി .
തുടർച്ചയായ നാലാം നാളും ആലപ്പുഴയുടെ തീരങ്ങൾ പ്രക്ഷുബ്ധമാണ്. ഒറ്റമശ്ശേരി, ചേന്നവേലി ചെത്തി, ചെട്ടിക്കാട്, വാടയ്ക്കൽ, വിയാനി തുടങ്ങി പലയിടങ്ങളിൽ നിന്നും തീരവാസികളെ മാറ്റിത്തുടങ്ങി. രക്ഷാപ്രവർത്തനത്തിന് ദേശീയ ദുരന്തനിവാരണ സേനയുടെ സഹായവുമുണ്ട്. മഴയ്ക്കും കോവിഡിനും ശമനമില്ലാത്തതാണ് പ്രതിസന്ധി.
കുട്ടനാട്ടിൽ ജലനിരപ്പ് ഉയർന്ന പശ്ചാത്തലത്തിൽ തണ്ണീർമുക്കം ബണ്ടിന് 68 ഷട്ടറുകൾ ഉയർത്തിയിട്ടുണ്ട്. അപ്പർ കുട്ടനാട്ടിലെ വെള്ളപ്പൊക്കം ഒഴിവാക്കാൻ തോട്ടപ്പള്ളി സ്പിൽവേ യും തുറക്കണമെന്ന ആവശ്യം ശക്തമാണ്. വേലിയേറ്റ സാധ്യത പരിശോധിച്ചാവും നടപടിയെന്ന് കലക്ടർ പറഞ്ഞു.
ആലപ്പുഴ, ഇടുക്കി, വയനാട് ജില്ലകളിലും ശക്തമായ കാറ്റില്‍ വ്യാപക നാശനഷ്ടമുണ്ടായി. ഒട്ടേറെ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടു പറ്റി. വട്ടവടയില്‍ മരം വീണ് വഴികള്‍ തടസപ്പെട്ടു, ഹൃദ്രോഗി ആശ്രുപത്രിയിലെത്താനാവാതെ മരിച്ചു.
കോഴിക്കോട്: അര്‍ബുദത്തിനെതിരായ പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും കരുത്തും പ്രതീകവുമായിരുന്ന നന്ദു മഹാദേവ (27) മരണത്തിന് കീഴടങ്ങി. കോഴിക്കോട് എം.വി.ആര് കാന്‍സര്‍ സെന്ററില്‍ ശനിയാഴ്ച പുലര്‍ച്ചെ 3.30 ഓടെയായിരുന്നു മരണം. തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശിയായ നന്ദു വര്‍ഷങ്ങളായി അര്‍ബുദമായി മല്ലിട്ടാണ് മുന്നോട്ടുപോയിരുന്നത്.
പതിനായിരക്കണക്കിന് അര്‍ബുദ രോഗികള്‍ക്ക് പ്രചോദനമായിരുന്നു നന്ദുവിന്റെ ജീവിതം. അര്‍ബുദം ബാധിച്ചവര്‍ക്ക് വേണ്ടിയുള്ള ‘അതിജീവനം’ എന്ന കൂട്ടായ്മയുടെ മുഖ്യ സംഘാടകനായിരുന്നു. ശരീരത്തിലെ ഓരോ അവയവങ്ങളെയും കാര്‍ന്നുതിന്ന അര്‍ബുദം അവസാനം നന്ദുവിന്റെ ശ്വാസകോശത്തേയും കീഴടക്കിയതോടെയാണ് തന്റെ ജീവിതം മരണത്തിന് വിട്ടുകൊടുക്കാന്‍ നന്ദു തയ്യാറായത്.
ഓരോ തവണയും അര്‍ബുദം കടന്നാക്രമിക്കുമ്പോള്‍ ആശുപത്രിയില്‍ അഭയം തേടുന്ന നന്ദു ചിരിച്ച മുഖവുമായാണ് തിരിച്ചിറങ്ങി വന്ന് ജിവിതത്തില്‍ ഒരു ഘട്ടത്തിലും തോറ്റുകൊടുക്കരുതെന്ന് മറ്റുള്ളവരോട് പറഞ്ഞിരുന്നത്. സമൂഹ മാധ്യമങ്ങളിലൂടെയും നന്ദു മറ്റുള്ളവര്‍ക്ക് പ്രചോദനവും കരുത്തുമായിരുന്നു.
കീമോ തെറാപ്പിയും സര്‍ജറിയും ഇനി നടക്കില്ലെന്നും ഇനി ഒരു പ്രതീക്ഷയുമില്ലെന്നും പാലിയേറ്റീവ് കെയര്‍ മാത്രമാണ് ആശ്രയമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചതോടെ മൂന്ന് ദിവസം സുഹൃത്തുക്കള്‍ക്കൊപ്പം ഗോവയില്‍ വിനോദയാത്രയും നടത്തിയ ശേഷമാണ് നന്ദു വീണ്ടും ആശുപത്രിയില്‍ എത്തിയത്.
ജോൺ കുറിഞ്ഞിരപ്പള്ളി
“ഇന്ന് ഫ്രീ ആണല്ലോ, നമുക്ക് ഒരു സിനിമയ്ക്ക് പോയാലോ?” ഞാൻ ജോർജുകുട്ടിയോട് പറഞ്ഞു. കേട്ടപാടെ ജോർജുകുട്ടി പറഞ്ഞു,”തനിക്ക് ഒരു സഹായമായി കൂടെ വരുന്നതിന് വിരോധമില്ല. നിർബന്ധമാണെങ്കിൽ വൈകുന്നേരത്തെ ഭക്ഷണവും കഴിക്കാം. അതിൽ കൂടുതൽ ഒന്നും പറഞ്ഞേക്കരുത്. എനിക്ക് സമയമില്ല.”
ഞങ്ങൾ ഡ്രസ്സു മാറി പുറത്തേക്കിറങ്ങി. സിനിമ കഴിഞ്ഞു വൈകുന്നേരത്തെ ഭക്ഷണവും കഴിച്ചുപോന്നാൽ ഭക്ഷണം ഉണ്ടാക്കുക എന്ന ബോറൻ പരിപാടി ഒഴിവാക്കാം. ഞങ്ങൾ ബസ്സ്റ്റോപ്പിൽ എത്തിയപ്പോൾ ദാ,നിൽക്കുന്നു ബിഷപ്പ് ദിനകരനും രണ്ട് ഉപദേശികളും.
“ഞങ്ങൾ ജോർജ് കുട്ടിയെ കാണാൻ അങ്ങോട്ട് വരാൻ തുടങ്ങുകയായിരുന്നു. “ദിനകരൻ പറഞ്ഞു. “നമ്മളുടെ അടുത്ത ബൈബിൾ കൺവെൻഷനെക്കുറിച്ചു ആലോചിക്കാനാണ്.”
“അയ്യോ,ഇന്നുപറ്റില്ല, ഞങ്ങൾ ഒരു സിനിമയ്ക്ക് പോകുകയാണ്.”
“അതുശരി,ഏതാ ഫിലിം?”
“പതിനൊന്നാമത്തെ പ്രമാണം.”,ഞാൻ പെട്ടെന്ന് പറഞ്ഞു. ബിഷപ്പ് ദിനകരൻ എന്നെ ഒന്ന് അടിമുടി നോക്കിയിട്ട് പറഞ്ഞു,”നിങ്ങൾ പോയിട്ട് വാ.”
ഞങ്ങളെല്ലാവരും കൂടി നിൽക്കുന്നതിൽനിന്നും കുറച്ചുദൂരെ ഒരാൾ ഓടി പോകുന്നത് കണ്ടു.” അത് നമ്മളുടെ ഗംഗാധരൻ ആണല്ലോ..” ജോർജ്ജുകുട്ടി പറഞ്ഞു..
” അതെ അത് ഗംഗാധരൻ തന്നെയാണല്ലോ. എന്തോ കുഴപ്പമുണ്ട്. നമ്മൾ ഇടപെടേണ്ടി വരും എന്നാണ് തോന്നുന്നത്.” ഞാൻ പറഞ്ഞു.
” ഗംഗാധരൻ നിൽക്കൂ. എന്തുപറ്റി? എങ്ങോട്ടാണ് താൻ ഓടുന്നത്?”
” ഒരു വഴക്ക് സമാധാനത്തിൽ തീർക്കാൻ പോകുകയാണ്. നിൽക്കാൻ സമയമില്ല.”.
” തന്നെ ഓടിക്കുന്നത് ആരാണ്?ഞങ്ങൾ ഇടപെടണോ?”.
” അയ്യോ വേണ്ട, ഇത് നിങ്ങൾക്ക് ഒന്നും ചെയ്യാൻ പറ്റുന്ന കാര്യമല്ല.”
” അതെന്താ? തനിക്ക് ഞങ്ങളുടെ കഴിവിൽ വിശ്വാസമില്ലേ?”
“ഇത് ഞാനും ഭാര്യയും തമ്മിലുള്ള പ്രശ്നമാണ്. അവളുടെ അടി കിട്ടാതിരിക്കാൻ ഞാൻ ഓടിയതാണ്”.
ഓടിക്കൊണ്ടിരുന്ന ഗംഗാധരൻ നിന്നു, എന്നിട്ട് പറഞ്ഞു,” നമ്മുടെ കോൺട്രാക്റ്റർ രാജൻ അവശനായി ആശുപത്രിയിലാണ്. നിങ്ങൾ അറിഞ്ഞില്ലേ ?പറ്റുമെങ്കിൽ അതിലൊന്ന് ഇടപെട്.”
“എന്തുപറ്റി? .”
“ആരോ രാജനെ അടിച്ചുവീഴ്ത്തി എന്നാണ് പറയുന്നത്. ശരിക്കും എന്താണ് സംഭവിച്ചത് എന്ന് ആർക്കുമറിയില്ല. രാവിലെ വീട്ടിൽ അടിയേറ്റ് അവശനായി ബോധമില്ലാതെ കിടക്കുന്നത് കണ്ട് അയൽക്കാർ ആംബുലൻസ് വിളിച്ച് ആശുപത്രിയിൽ ആക്കിയിരിക്കുകയാണ്.”
കോൺട്രാക്ടർ രാജൻ ബ്രൂസിലിയുടെ കടുത്ത ആരാധകനാണ്. രാജൻ കരാട്ടെ ട്രെയിനിങ്ങുകൾ നടത്താറുണ്ട്. കൈയിൽ മിക്കവാറും കരാട്ടെ പ്രാക്ടീസ് ചെയ്യുന്നവർ കൊണ്ടുനടക്കുന്ന ഒരു നിഞ്ച ഉണ്ടാകും. രണ്ടു തടിക്കഷണങ്ങൾ ഒരു ചെയിനിൽ പിടിപ്പിച്ചിരിക്കും. അത് വീശി ആളുകളെ കീഴടക്കുന്ന അഭ്യാസമാണ് രാജൻ്റെ സ്പെഷ്യൽ പരിപാടി. ഈ ഉപകരണം രാജൻ സ്വയം നിർമ്മിച്ചതാണ്.
ഉയരം വളരെ കുറഞ്ഞ കുള്ളനായ രാജൻ നിഞ്ച എടുത്ത് ചുഴറ്റുന്നതുകാണുമ്പോൾ ആരും ചിരിച്ചുപോകും..
“ഇനി ഇന്നേതായാലും സിനിമയ്ക്കു പോകണ്ട. നമുക്ക് രാജനെ പോയി കാണാം. ഇങ്ങനെയുള്ളപ്പോഴല്ലേ നമ്മൾ മറ്റുള്ളവരെ സഹായിക്കേണ്ടത്.”ജോർജ് കുട്ടി പറഞ്ഞു.
“അങ്ങനെയാണെങ്കിൽ നമുക്ക് നമ്മുടെ ട്രഷറെയും കൂട്ടണം. അത്യാവശ്യം ഫണ്ട് പിരിക്കണമെങ്കിൽ നാലു പേർ അറിഞ്ഞിരിക്കണ്ടേ?”
ഞങ്ങൾ ജോസഫ് അച്ചായനേയും സെൽവരാജനെയും വിളിച്ചു. വരുന്നതിൽ രണ്ടുപേർക്കും വളരെ സന്തോഷം. അഡ്മിറ്റായിരിക്കുന്ന സെൻറ് ഫിലോമിനാസ് ഹോസ്പിറ്റലിൽ ചെല്ലുമ്പോൾ രാജൻ നല്ല ഉറക്കത്തിലാണ്.
സൂക്ഷിച്ചുനോക്കിയിട്ട് സെൽവരാജൻ ഒരു ചോദ്യം,”ചത്തുപോയോ?”
അടിയേറ്റ് മുഖത്തിൻറെ ആകൃതി മാറിപ്പോയിരുന്നു. മൂക്കിൻറെ പാലം തകർന്നു പോയാൽ മുഖത്തിൻറെ ആകൃതി മാറാതിരിക്കുമോ?.നല്ല ഒന്നാന്തരം അടിയാണ് കിട്ടിയിരിക്കുന്നത്. മുഖം നീരുവച്ച് വീർത്തിരുന്നു. ഉറക്കം തെളിഞ്ഞു എഴുന്നേറ്റ രാജനോട് ഞങ്ങൾ വിവരങ്ങൾ വിശദമായി ചോദിച്ചു.
” ആരാണ് രാജനെ ആക്രമിച്ചത്? എന്താണ് അതിനുപിന്നിലുള്ള പ്രചോദനം ?” ഇതെല്ലാം ഞങ്ങൾക്ക് അറിയണമായിരുന്നു. ഇത് നമ്മുടെ അസോസിയേഷൻറെ അന്തസ്സിൻ്റെ പ്രശ്നമാണ് . ആരാണെങ്കിലും നമുക്ക് പകരം ചോദിക്കണം”. ഞങ്ങൾ തീരുമാനമെടുത്തു.
രാജൻ പറഞ്ഞു സാരമില്ല, ഞാൻ എല്ലാം ക്ഷമിച്ചിരിക്കുന്നു .”
“അങ്ങനെ താൻ ക്ഷമിച്ചു എന്ന് പറഞ്ഞാൽ ഞങ്ങൾക്ക് ക്ഷമിക്കാൻ കഴിയില്ല. അതിന് പകരം ചോദിക്കണം .”
രാജൻ ഒന്നും മിണ്ടുന്നില്ല.
താൽപര്യമില്ലെന്ന് വളരെ വ്യക്തം.
കുറച്ചു കഴിഞ്ഞു ചുറ്റും നോക്കുന്നത് കണ്ട് അച്ചായൻ ചോദിച്ചു,” രാജൻ എന്താണ് തിരയുന്നത്?”
” എൻറെ മൊബൈൽ കാണുന്നില്ല. അത് വീട്ടിൽ ആണെന്ന് തോന്നുന്നു. എടുത്തു കൊണ്ടു വരാമോ?” “അതിനെന്താ?”
ഞങ്ങൾ തിരിച്ചു പോകുന്ന വഴി ഹൗസ് ഓണറുടെ വീട്ടിൽ നിന്നും താക്കോൽ വാങ്ങി വീട് തുറന്നു. അവിടെ ഒരു സ്റ്റാൻഡിൽ മൊബൈൽ ഉറപ്പിച്ചിരിക്കുന്നു. അപ്പോഴും മൊബൈൽ ഓൺ ആയിരുന്നു.
ഞങ്ങൾ മൊബൈൽ എടുത്ത് നോക്കി. അതിൽ ഒരു വീഡിയോ റെക്കോർഡ് ചെയ്തിരിക്കുന്നു.
രാജൻ മൊബൈൽ ഓൺ ചെയ്തു വെച്ചിട്ട് നിഞ്ച ഉപയോഗിച്ച് പ്രാക്ടീസ് ചെയ്തതാണ് .തൻ്റെ അഭ്യാസം വീഡിയോ എടുത്ത് യൂട്യൂബിൽ ഇടാൻ വേണ്ടി റെക്കോർഡ് ചെയ്തതായിരുന്നു.
രാജൻ ആഞ്ഞുവീശിയപ്പോൾ ലക്ഷ്യം തെറ്റി നിഞ്ച മൂക്കിൽ കൊണ്ടു മൂക്കിൻറെ പാലം തകർന്നു.
എല്ലാം വിഡിയോയിൽ കൃത്യമായി റെക്കോർഡ് ചെയ്തിരിക്കുന്നു.
“ഇനി രാജൻ വെൽഫെയർ ഫണ്ട് വേണ്ടെന്നു വയ്ക്കാം. അല്ലാതെ എന്തുചെയ്യാനാണ്?”
സെൽവരാജൻ പറഞ്ഞു.
എല്ലാവരും സമ്മതിച്ചു.
(തുടരും)
നോബി ജെയിംസ്
1 കിലോ വെളുത്തുള്ളി 1/2 ടീസ്പൂൺ മഞ്ഞൾ പൊടിയും ഉപ്പും ഇട്ട് പാനിൽ വീഡിയോയിൽ കാണുന്നതുപോലെ പകുതി വേവിച്ചെടുക്കുക.
2 ടേബിൾസ്പൂൺ കടുക്
കറിവേപ്പില ആവശ്യത്തിന്
6 വറ്റൽ മുളക്
200 ഗ്രാം ഇഞ്ചി
2 ടേബിൾസ്പൂൺ ഉലുവ
12 പച്ചമുളക്
5 ടേബിൾസ്പൂൺ മുളകുപൊടി
2 ടേബിൾസ്പൂൺ മഞ്ഞൾ പൊടി
1 ടീസ്പൂൺ ഉലുവപ്പൊടി
1 ടീസ്പൂൺ കായം
3 ടേബിൾസ്പൂൺ ശർക്കര
പിന്നെ ആവശ്യത്തിന് വിനാഗിരിയും ഉപ്പും എണ്ണയും
ഒരു പാനിൽ എണ്ണ ചൂടാക്കി കടുകു ഇട്ടു പൊട്ടിവരുമ്പോൾ ഉലുവ ഇട്ടു മൂക്കുമ്പോൾ കറിവേപ്പില വറ്റൽമുളക് ഇവ ഇട്ടു മൂത്തു വരുമ്പോൾ ഇഞ്ചി ചേർക്കുക കൂടെ പച്ചമുളകും ചേർത്ത് ഇവയുടെ പച്ചമണം മാറി വരുമ്പോൾ മഞ്ഞൾ പൊടിയും മുളകുപൊടിയും ആവശത്തിന് ഉപ്പും ചേർത്ത് ഇളക്കി മൂത്തു വരുമ്പോൾ വിനാഗിരി ചേർത്ത് കൊടുക്കുക. അതിൽ ആവശ്യത്തിന് തിളച്ച വെള്ളം ചേർത്ത് നന്നായി തിളച്ചു വരുമ്പോൾ പകുതി വേവിച്ച വെളുത്തുള്ളിയും ഒപ്പം 3 ടേബിൾ സ്പൂൺ ശർക്കര വെള്ളത്തിൽ ചാലിച്ചു അരിച്ചു ചേർക്കുക. 5 മിനിട്ടു ചെറുതീയിൽ കുക്ക് ചെയ്തു ഉലുവാപ്പൊടിയും കായവും ചേർത്ത് എടുത്താൽ കൊതിയൂറും വെളുത്തുള്ളി അച്ചാർ റെഡി. തണുത്തു കഴിഞ്ഞാൽ എത്ര ദിവസം കഴിഞ്ഞാൽ അതിനനുസരിച്ചു രുചിയും കൂടും എല്ലാവരും ഒന്ന് ചെയ്തു നോക്കൂ
മറ്റുപല നാടൻ വിഭവങ്ങളുടെയും വീഡിയോ ഉള്ള നോബിസ് കിച്ചൻ എന്ന എൻറെ യൂട്യൂബ് ചാനലിൽ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും ഷെയറുചെയ്യാനും മറക്കരുതേ……
ഈസി കുക്കിങ്ങിൽ പുതിയ ഒരു വിഭവുമായി അടുത്ത ആഴ്ച വീണ്ടും കാണാം .
നോബി ജെയിംസ്
യുകെ മലയാളികൾക്ക് സുപരിചിതനായ പ്രമുഖ ഷെഫായ നോബി ജെയിംസാണ് മലയാളം യുകെയിൽ എല്ലാ ശനിയാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈസി കുക്കിംഗ് എന്ന പാചക പംക്തിയുടെ റെസിപ്പി തയ്യാറാക്കുന്നത്. ഇന്ത്യയിലും, ഗൾഫ് രാജ്യങ്ങളിലും, പല മുൻനിര സ്ഥാപനങ്ങളിലും ചീഫ് ഷെഫായി പ്രവർത്തിച്ചിട്ടുള്ള നോബി ഇപ്പോൾ യുകെയിൽ സ്വകാര്യമേഖലയിലുള്ള പ്രമുഖ റസിഡൻഷ്യൽ സ്കൂളായ നോർത്ത് യോർക്ക്ഷെയറിലെ ഐസഗാർത്തിൽ കേറ്ററിംഗ് മാനേജരായിസേവനമനുഷ്ഠിക്കുന്നു.
തെക്കുകിഴക്കൻ അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ശക്തിപ്രാപിച്ച് ടൗട്ടെ ചുഴലിക്കാറ്റായി മാറി. ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറിൽ കൂടുതൽ ശക്തിപ്രാപിച്ച് ശക്തമായ ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ചുഴലിക്കാറ്റ് മേയ് 18നോട് കൂടി ഗുജറാത്ത് തീരത്തിനടുത്തെത്തുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവിൽ ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ല. എന്നാൽ ന്യൂനമർദത്തിന്റെ സഞ്ചാരപഥം കേരള തീരത്തോട് വളരെ അടുത്ത് നിൽക്കുന്നതിനാൽ കേരളത്തിൽ മേയ് 15 മുതൽ 16 വരെയുള്ള ദിവസങ്ങളിൽ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
കടലാക്രമണം, ശക്തമായ ഇടിമിന്നൽ തുടങ്ങിയ അപകട സാധ്യതകളെ സംബന്ധിച്ചും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ കേരളതീരത്ത് മത്സ്യബന്ധനത്തിന് നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.
അഞ്ചു ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട്. തിരുവനന്തപുരത്തും പാലക്കാട്ടും യെല്ലോ അലർട്ടും മറ്റു ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഞായറാഴ്ച ഓറഞ്ച് അലർട്ടും മറ്റു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
റെഡ്, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിൽ തീവ്രമോ അതിതീവ്രമോ ആയ മഴയ്ക്കു സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം.
ഹരിഗോവിന്ദ് താമരശ്ശേരി
ലണ്ടൻ മാരത്തോണിന്റെ നേതൃത്വത്തിൽ നടത്തിവരാറുള്ള വൈറ്റാലിറ്റി ലണ്ടൻ 10 കിലോമീറ്റർ ഇവന്റ് കഴിഞ്ഞ വർഷം കോവിഡ് പശ്ചാത്തലത്തിൽ വിർച്വൽ ഇവന്റായി നടത്തുവാൻ തീരുമാനിച്ച സാഹചര്യത്തിൽ, ക്രോയ്ഡൺ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിനും സ്റ്റാഫിനും ഐക്യദാർഢ്യം പ്രഖ്യാപിച്ചു ഹോസ്പിറ്റലിന്റെ ചുറ്റും സ്വന്തമായി തിരഞ്ഞെടുത്ത റൂട്ടിലൂടെ 10 കിലോമീറ്റർ പ്രതികൂല കാലവസ്ഥയെ മറികടന്നു വിജയകരമായി ഓടി അതിലൂടെ സമാഹരിച്ച £2065 പൗണ്ട് ആശുപത്രി അധികൃതർക്ക് കൈമാറി യുകെ മലയാളികൾക്ക് ഒരിക്കൽ കൂടി മാതൃക ആയിരിക്കുകയാണ് ശ്രീ അശോക് കുമാർ.
നവംബർ ഒന്നിന് രാവിലെ 11 മണിക്ക് വുഡ്ക്രോഫ്റ്റ് റോഡിലുള്ള ക്രോയ്ഡൺ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിന്റെ പ്രധാന കവാടത്തിൽ നിന്നും ആരംഭിച്ചു മെടോവ്യൂ, കിംഗ്സ്വുഡ് അവന്യു, ലണ്ടൻ റോഡ്, മെയ്ഡേ റോഡ് വഴി ഹോസ്പിറ്റലിനു ചുറ്റും 10 കിലോമീറ്റർ ദൂരം 1 മണിക്കൂർ 6 മിനിട്ടുകൊണ്ടാണ് ശ്രീ അശോക് കുമാർ ഓടി പൂർത്തിയാക്കിയത്. വൈറ്റാലിറ്റി 10 കിലോമീറ്റർ വെർച്വൽ റണ്ണിലൂടെ സമാഹരിച്ച £2065 പൗണ്ട് ക്രോയ്ഡൺ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ നിർവഹിക്കുന്ന നിസ്തുലമായ പ്രവർത്തനങ്ങൾ മുൻനിർത്തി ഹോസ്പിറ്റലിലെ മുഴുവൻ ജീവനക്കാരോടുമുള്ള ആദരസൂചകമായി ചീഫ് എക്സിക്യൂട്ടീവ് മാത്യു കെർഷോവിനു കൈമാറി.
2014-ലെ ലണ്ടൻ മാരത്തോണിലൂടെ തുടക്കം കുറിച്ച ശ്രീ അശോക് കുമാർ ആറ് വർഷം കൊണ്ട് ഒൻപത് മേജർ മാരത്തോൺ പൂർത്തിയാക്കുകയും, ഏഴുതവണ വിവിധ ലോകപ്രശസ്ത ഹാഫ്-മാരത്തോണുകൾ പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്. ലോകത്തിലെ 6 മേജർ മാരത്തോണുകൾ പൂർത്തിയാക്കിയ ഏക മലയാളി എന്ന ബഹുമതിക്ക് അർഹനായ ശ്രീ അശോക് കുമാർ, യുകെയിലെ വിവിധ ചാരിറ്റി സംഘടനകളിൽ ഭാരവാഹിത്വം വഹിക്കുന്ന വ്യക്തി എന്ന നിലയിലും സുപരിചിതനാണ്.
വൈറ്റാലിറ്റി ലണ്ടൻ 10 കിലോമീറ്റർ റണ്ണിങ് ഇവന്റിൽ പങ്കെടുത്ത എല്ലാവരോടും, സംഭാവന നൽകിയ എല്ലാ സഹൃദയരോടുമുള്ള നന്ദി ശ്രീ അശോക് കുമാർ അറിയിച്ചു.
കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ അവശ്യ മെഡിക്കൽ വസ്തുക്കളുടെ വില സംസ്ഥാന സർക്കാർ പുതുക്കി നിശ്ചയിച്ചു.
ഇതുപ്രകാരം പിപിഇ കിറ്റിന് പരമാവധി 273 രൂപ മാത്രമേ ഈടാക്കാൻ സാധിക്കു. എൻ 95 മാസ്കിന് 22 രൂപയും സർജിക്കൽ മാസ്കിന് 3.90 രൂപയുമാക്കി സർക്കാർ വിലനിശ്ചയിച്ചു.
കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിൽ സുപ്രധാനമായ സാനിറ്റൈസറും വിലനിയന്ത്രണ പട്ടികയിൽ കൊണ്ടുവന്നു. ഇതുപ്രകാരം അരലിറ്റർ സാനിറ്റൈസറിന് പരമാവധി 192 രൂപയെ ഈടാക്കാനാകൂ.
വിലവിവര പട്ടിക:
∙ പിപിഇ കിറ്റ്– 273രൂപ
∙ എൻ95 മാസ്ക്– 22രൂപ
∙ ട്രിപ്പിൾ ലെയർ മാസ്ക്– 3.90രൂപ
∙ ഫേസ് ഷീൽഡ്– 21രൂപ
∙ ഏപ്രൺ– 12 രൂപ
∙ സർജിക്കൽ ഗൗൺ– 65രൂപ
∙ പരിശോധനാ ഗ്ലൗസ്– 5.75രൂപ
∙ സാനിറ്റൈസർ (500 മില്ലി)– 192രൂപ
∙ സാനിറ്റൈസർ (200 മില്ലി) – 98രൂപ
∙ സാനിറ്റൈസർ (100 മില്ലി) – 55രൂപ
∙ എൻആർബി മാസ്ക്– 80രൂപ
∙ ഓക്സിജൻ മാസ്ക്– 54രൂപ
∙ ഹ്യുമിഡിഫയറുള്ള ഫ്ലോമീറ്ററിന് –1520രൂപ
∙ ഫിംഗർടിപ് പൾസ് ഓക്സീമീറ്റർ–1500രൂപ
തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമായതോടെ ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ചെല്ലാനം, വൈപ്പിന്‍, എടവനക്കാട്, നായരമ്പലം, ഞാറയ്ക്കല്‍, ചെറായി തുടങ്ങിയ സ്ഥലങ്ങളിലാണ് കടലാക്രമണം ദുരിതമാകുന്നത്.
ചെല്ലാനത്ത് കടലാക്രമണം അതിരൂക്ഷമാണ്. പ്രദേശത്തെ ഭൂരിഭാഗം വീടുകളും വെള്ളത്തിലായി. നിരവധി വീടുകള്‍ തകര്‍ന്നു. ചെല്ലാനം പഞ്ചായത്തിലെ കമ്പനിപ്പടി,ബസാര്‍ അടക്കം ഭുരിഭാഗം പ്രദേശങ്ങളിലും കടലാക്രമണം ശക്തമായാണ് തുടരുന്നത്. വീടുകളും മതിലുകളും തകര്‍ന്നു.
കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ തുടരുന്ന മഴ വലിയ ദുരിതമാണ് തീരദേശവാസികള്‍ക്കുണ്ടാക്കുന്നത്. ആരോഗ്യപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരുമുള്‍പ്പെടെ ശക്തമായ കടലാക്രമണത്തില്‍ തീരദേശമേഖലയില്‍ നിന്ന് പുറത്ത് എത്താന്‍ ഏറെ പ്രയാസപ്പെട്ടു. പ്രദേശത്ത് ദുരന്ത നിവാരണ സേനയെ വിന്യസിച്ചിരിക്കുകയാണ്.
വെള്ളപ്പൊക്ക സാധ്യതയും കടലാക്രമണവും കിഴക്കൻ മേഖലകളിൽ മലയിടിച്ചിൽ സാദ്ധ്യതയും കണക്കിലെടുത്ത് ഏത് അടിയന്തിര സാഹചര്യവും നേരിടുവാൻ ആശുപത്രികൾ സജ്ജമായിരിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്കി.
ഗായിക അമൃത സുരേഷിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി നടന് ബാല. അമൃതയുടെയും ബാലയുടെ മകള്‍ അവന്തികയ്ക്ക് കോവിഡ് പൊസിറ്റീവാണെന്ന വ്യാജ വാര്‍ത്ത പ്രചരിച്ചതോടെയാണ് ഗായിക നടനെതിരെ രംഗത്തെത്തിയത്. ബാല തന്നെയാണ് മകള്‍ക്ക് കോവിഡ് ആണെന്ന് സ്ഥിരീകരിച്ചത് എന്നായിരുന്നു വാര്‍ത്ത നല്കിയ ഓണ്‍ലൈന്‍ മാധ്യമം പറഞ്ഞത്.
സ്വന്തം അമ്മയും ഇങ്ങനെ ഒരു അവസ്ഥയില്‍ ഇരിക്കുമ്പോള്‍ ഉത്കണ്ഠ കൊണ്ടാണ് വിളിച്ചത്. എന്നാല്‍ താന്‍ ചോദിച്ചതിനുള്ള ഉത്തരം മാത്രം അമൃത തന്നില്ല എന്നാണ് ബാല പങ്കുവച്ച വീഡിയോയില്‍ പറയുന്നത്. തനിക്ക് ഉത്തരം തന്നിരുന്നുവെങ്കില്‍ മീഡിയയുടെ അടുത്ത് സംസാരിക്കാനോ പബ്ലിസിറ്റി നേടാനെന്നോ എന്നൊന്നും പറയേണ്ട ആവശ്യമില്ല, ഇന്‍സ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലും ഇടേണ്ട ആവശ്യമേയില്ല എന്ന് ബാല പറയുന്നു.
ബാലയുടെ വാക്കുകള്‍:
ആദ്യമേ വലിയ നന്ദി പറയുന്നു. എന്നെ സ്നേഹിക്കുന്നവരെല്ലാം പ്രാര്‍ത്ഥിച്ചു. ഞാന്‍ ഇപ്പോള്‍ ചെന്നൈയിലാണ്. അമ്മ സുഖമായി വരുന്നു. നാലഞ്ച് ദിവസമായി എന്റെ മനസ്സ് എന്റെ കൂടിയില്ലായിരുന്നു. കുറച്ച് ഗുരുതരമായിരുന്നു. ദൈവം സഹായിച്ച് ഞാന്‍ ഇവിടെയെത്തി. ഇന്നലെയും ഇന്നുമായി സുഖമായി വരികയാണ്. പ്രാര്‍ഥിച്ച എല്ലാവര്ക്കും നന്ദി. രണ്ട് കാര്യം ഞാന്‍ തിരുത്തി പറയേണ്ടതുണ്ട്.
നമ്മള് സ്നേഹിക്കുന്നവര്‍, അവര്‍ക്ക് ഒരു പ്രശ്നം വരുമ്പോള്‍, അത് ഗുരുതരമാകുമ്പോള്‍ നമ്മള് അടുത്തുണ്ടെങ്കിലും ഭയങ്കര ടെന്‍ഷനുണ്ടാകും. അതുപോലെ തന്നെ നമ്മള് സ്നേഹിക്കുന്നവര്‍ക്ക് ഒരു പ്രശ്നം വന്നെന്നറിയുമ്പോള്‍, അവര്‍ക്ക് എന്തെങ്കിലും പറ്റിയെന്നറിയുമ്പോള്‍ അവര്‍ നമ്മുടെ അടുത്തില്ലാത്തപ്പോഴുള്ള അവസ്ഥ അതിലും കൂടുതല്‍ ടെന്‍ഷനുള്ളതായിരിക്കും.
ഇത് രണ്ടും ഒരേ സമയത്ത് ഞാന്‍ അനുഭവിച്ചു. ആ സമയത്ത് കുറെ ചര്‍ച്ചകളൊക്കെ വന്നിരുന്നു. ആത്മാര്‍ഥമായി ഒരു കാര്യം ചിന്തിച്ചു നോക്കൂ. ഒരു കാര്യം സിമ്പിളാണ്. ഏറെ ഉത്കണ്ഠ ഫോണില്‍ വിളിച്ച് ഒരു കാര്യം ചോദിക്കുമ്പോള്‍ ഉത്തരം വ്യക്തമായി പറഞ്ഞിരുന്നുവെങ്കില്‍ മീഡിയയുടെ അടുത്ത് സംസാരിക്കാനോ പബ്ലിസിറ്റി നേടാനെന്നോ എന്നൊന്നും പറയേണ്ട ഒരു ആവശ്യവുമില്ല. ഇന്‍സ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലും ഇടേണ്ട ആവശ്യമേയില്ല.
ഒരു ഉത്കണ്ഠ, സ്നേഹം കൊണ്ട് ഒരു വ്യക്തി വിളിക്കുമ്പോള്‍ ലാഗ് ചെയ്ത് ഉത്തരം മാത്രം പറയാതെ നീട്ടി കൊണ്ടു പോയതാണ് പ്രശ്നമായത്. ആ വ്യക്തി സ്വന്തം അമ്മയ്ക്ക് ഇങ്ങനെയൊരു അവസ്ഥയിലായിരിക്കുന്ന സമയത്താണ് വിളിക്കുന്നത്, മനസ് വിഷമിച്ച അവസ്ഥയിലാണ്, അവസാനം പൊട്ടിത്തെറിച്ചു. അതൊരു സ്നേഹത്തിന്റെ വെളിപാടായിട്ട് എടുക്കുന്നവരെടുക്കട്ടെ. കൂടുതല്‍ വിശദീകരിക്കുന്നില്ല.
ഇന്ന് എറണാകുളത്ത് 38 ശതമാനമായാണ് കൊവിഡ് രോഗ നിരക്ക് ഉയര്‍ന്നിരിക്കുന്നത്. പാലാരിവട്ടത്ത് എനിക്കൊരു ഫ്ളാറ്റുണ്ട്. അതിന് പുറകില്‍ ഉള്ള 47 വയസ്സുള്ള ചേട്ടന് സുഖമായി തുടങ്ങിയതായാണ് മിനിഞ്ഞാന്ന് അറിഞ്ഞത്. ഇന്ന് രാവിലെ മരിച്ച വാര്‍ത്തയാണ് അറിഞ്ഞത്. ഈ കൊറോണ എന്താണ് എന്ന് നമുക്ക് വ്യക്തമായി മനസ്സിലാകുന്നില്ല. പക്ഷേ മനുഷ്യത്വം, സ്നേഹം അത് മനസ്സിലാക്കണം.
ഈ സമയത്ത് എല്ലാവരും ഒരുമിച്ച് നില്‍ക്കണം. എന്റെ ഏറ്റവും വലിയ ശത്രുവിനുപോലും കൊറോണ വരാതെയിരിക്കട്ടെയെന്ന് ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു. എല്ലാ വിഷമങ്ങളും ദൈവത്തോട് പറയുക, ഈ സമയം അതാണ് വേണ്ടത്, ബാക്കിയുള്ള കാര്യങ്ങള്‍ മറക്കാം, നല്ല രീതിയില്‍ ചിന്തിക്കാം, സ്നേഹമെന്തെന്ന് മനസ്സിലാക്കുക, പ്രാര്‍ഥിച്ച ഏവര്‍ക്കും നന്ദി, അമ്മ അത്ഭുതകരമായി രക്ഷപ്പെട്ടിരിക്കുയാണ്.