literature

റ്റിജി തോമസ്

യുകെയിലെ പ്രമുഖ ഓൺലൈൻ പത്രമായ മലയാളം യുകെയുടെ അവാർഡ് നൈറ്റിൽ ഇത്രയും ജന പങ്കാളിത്തം ഉണ്ടാകാനുള്ള കാരണം എന്തായിരിക്കും? പലരും എത്തിയിരിക്കുന്നത് 500 കിലോമീറ്ററുകളോളം സഞ്ചരിച്ചാണ് . കേരളത്തിന്റെ സാംസകാരിക തനിമയോടുള്ള ഗൃഹാതുരത്വവും ഒരേ നാട്ടിൽനിന്ന് വിദൂര ദേശത്തു വന്നവർ തമ്മിൽ ഒത്തുചേരാനുള്ള അദമ്യമായ ആഗ്രഹത്തിന്റെ ബഹിർസ്പുരണമാണ് അവിടെ കണ്ടത് . അതിന് നൃത്തവും സംഗീതവും മറ്റ് കലാരൂപങ്ങളും ഒരു നിമിത്തമായെന്നേയുള്ളു . ആരോഗ്യ രംഗമുൾപ്പെടെയുള്ള വിവിധ മേഖലകളിൽ ജോലി ചെയ്യുമ്പോഴും തങ്ങളുടെ കുട്ടികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കാനും മലയാളി എന്ന തങ്ങളുടെ അസ്തിത്വം അന്വേഷിക്കുകയും സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ പ്രശോപിക്കുകയും ചെയ്യുന്ന ഒട്ടേറെ വ്യക്തികളെ എനിക്ക് പരിചയപ്പെടാനായി .

പ്രവാസത്തിലേയ്ക്ക് കാലെടുത്തുവയ്ക്കുന്ന മലയാളിക്ക് താങ്ങും തണലുമായി എവിടെയും സഹായകമാകുന്നത് മലയാളി സംഘടനകളാണ്. യുകെയിലെ സ്ഥിതിയും വ്യത്യസ്തമല്ല . വിവിധ മേഖലകളിലെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ ബെർമിംഗ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റി , ലെസ്റ്റർ കേരള കമ്മ്യൂണിറ്റി , കലാകേരളം ഗ്ലാസ്ഗോ എന്നീ സംഘടനകളെ ചടങ്ങിൽ ആദരിച്ചു.

മികച്ച സംഘാടകനുള്ള അവാർഡ് ലഭിച്ചത് ഫാ. മാത്യു മുളയോലിക്കായിരുന്നു. ലീഡ്സിലെ സെന്റ് മേരീസ് ആൻഡ് സെൻറ് വിൽഫ്രഡ് ഇടവകയുടെ അമരക്കാരനായ ഫാ. മാത്യു മുളയോലിയുടെ നേതൃത്വത്തിൽ ലീഡ്സിലെ സീറോ മലബാർ സഭ സ്വന്തമായി ഒരു ദേവാലയം കരസ്ഥമാക്കിയിരുന്നു. കേരളത്തിൽനിന്ന് കുടിയേറിയ സീറോ മലബാർ സഭാ അംഗങ്ങൾ യുകെയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെ ഒരു ദേവാലയം സ്വന്തമാകുന്നത്. വെസ്റ്റ് യോർക്ക് ഷെയറിന് സമീപപ്രദേശങ്ങളിലെ മലയാളികൾ ഒത്തുചേർത്ത് തന്റെ നേതൃത്വപാടവത്തിന്റെ ഫലമായി ഒട്ടേറെ പ്രവർത്തനങ്ങളാണ് ഒരു സംഘാടകൻ എന്ന നിലയിൽ ഫാ. മാത്യു മുളയോലി നിർവഹിച്ചു വന്നിരുന്നത്.

സ്പിരിച്വൽ റൈറ്റർ ഓഫ് ദി ഇയർ അവാർഡിന് അർഹനായ ഫാ. ഹാപ്പി ജേക്കബിന്റെ ഇരിപ്പിടം എൻറെ അടുത്ത് തന്നെയായിരുന്നു. മലയാളം യുകെയിൽ പ്രസിദ്ധീകരിച്ച വിവിധ ലേഖനങ്ങളിലൂടെ എനിക്ക് സുപരിചിതനായിരുന്ന അച്ചനെ നേരിട്ട് കാണുന്നതും സംസാരിക്കുന്നതും ആദ്യമായിട്ടായിരുന്നു. മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ എന്നാണ് അവതാരക ഫാ. ഹാപ്പി ജേക്കബിനെ വിശേഷിപ്പിച്ചത് തികച്ചും ശരിയായിരുന്നു. ക്രിസ്തുമസ്സിനോടും ഈസ്റ്ററിനോടും അനുബന്ധിച്ചുള്ള എല്ലാ നോയമ്പ് ഞായറാഴ്ചകളിലും അദ്ദേഹത്തിൻറെ ലേഖനങ്ങൾ ഒരു പ്രാവശ്യം പോലും മുടക്കമില്ലാതെ മലയാളം യുകെ ന്യൂസിൽ പ്രത്യക്ഷപ്പെടുന്നതിന്റെ പിന്നിലെ അർപ്പണബോധം അദ്ദേഹത്തിൻറെ വ്യക്തിത്വത്തിൻ്റെ പ്രത്യേക സവിശേഷതയാണ് . യോർക്ക് ഷെയറിലെ ഹാരോ ഗേറ്റിൽ താമസിക്കുന്ന അച്ചൻ സെൻറ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂൾ വികാരിയാണ്. കേരളത്തിൽ കൊല്ലത്തിനടുത്തുള്ള ചാത്തന്നൂർ ആണ് അദ്ദേഹത്തിൻറെ സ്വദേശം . ഹാരോഗേറ്റ് ആശുപത്രിയിൽ സർജറി പ്രാക്ടീഷണർ ആയി ജോലി ചെയ്യുന്ന സഹധർമിണി ആനിയും മെഡിക്കൽ വിദ്യാർത്ഥിനിയായ മകൾ അന്ന നേഹയും സ്റ്റാൻഡേർഡ് 8 -ൽ പഠിക്കുന്ന മകൻ ജോഷ് ജേക്കബും അദ്ദഹത്തോടെ ഒപ്പം എത്തിയിരുന്നു. അവാർഡ് നൈറ്റിൽ വച്ച് പരിചയപ്പെട്ടതിനു ശേഷം പലപ്രാവശ്യം വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹവുമായി പിന്നീട് സംസാരിക്കാൻ എനിക്ക് അവസരം ലഭിച്ചിരുന്നു.

യുകെയിൽ നിന്ന് പണം സ്വരൂപിച്ച് വർഷങ്ങളായി കേരളത്തിലെ ഒട്ടനവധി ആളുകൾക്ക് സഹായം എത്തിച്ചു നൽകുന്ന ഇടുക്കി ചാരിറ്റി എന്ന സംഘടനയുടെ സെക്രട്ടറിയായ ഇടുക്കിയിലെ തടിയംമ്പാട് സ്വദേശിയായ ടോം ജോസിനാണ് മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള അവാർഡ് ലഭിച്ചത്.

 

യുകെ മലയാളികളിൽ ഭൂരിഭാഗം പേരും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്നവരാണ്. അതുകൊണ്ടുതന്നെ നേഴ്സിംഗ് രംഗത്തെ മികവിനുള്ള അവാർഡിന് ഒട്ടേറെ പ്രാധാന്യങ്ങളുണ്ട്. നിലവിൽ കിംഗ്സ് കോളേജ് ഹോസ്പിറ്റലിലെ ലീഡ് നേഴ്സായി സേവനം ചെയ്യുന്ന മിനിജാ ജോസഫിനാണ് മികച്ച നേഴ്സിനുള്ള അവാർഡ് ലഭിച്ചത്. ആരോഗ്യ രംഗത്തെ സംഭാവനകൾക്ക് ഒട്ടേറെ തവണ വാർത്തകളിൽ സ്ഥാനം പിടിച്ചിട്ടുള്ള മിനിജ ബക്കിംഗ്ഹാം പാലസിൽ എലിസബത്ത് രാജ്ഞിയുടെ ഗാർഡൻ പാർട്ടിയിൽ പ്രത്യേക ക്ഷണിതാവായി പങ്കെടുത്തിട്ടുള്ള വ്യക്തിയാണ് . യൂറോപ്പിലെ തന്നെ ആദ്യത്തെ ലൈവ് പേഷ്യന്റ് ടു പേഷ്യൻ്റ് ലെഗ് വെയ്ൻ മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തിയ മെഡിക്കൽ സംഘത്തിൽ ഉൾപ്പെട്ട മൂന്ന് മലയാളി നേഴ്സുമാരിൽ മിനിജ ഉൾപ്പെട്ടിട്ടുണ്ടെന്ന വാർത്ത കഴിഞ്ഞയിടെയാണ് അറിയാൻ സാധിച്ചത്.

കേരളത്തിൽനിന്ന് ലോകത്തിൻറെ വിവിധ ഭാഗങ്ങളിലേയ്ക്ക് കുടിയേറിയുന്ന മലയാളി നേഴ്സുമാർ ആരോഗ്യ മേഖലയ്ക്ക് നൽകുന്ന സംഭാവനകൾ ഓരോ മലയാളികൾക്കും അഭിമാനിക്കാൻ വക നൽകുന്ന കാര്യങ്ങൾ തന്നെയാണ് .

സാമൂഹിക രാഷ്ട്രീയ രംഗത്തെ മികച്ച ഇടപെടലിനുള്ള അവാർഡ് ലഭിച്ചത് ശ്രീ. ബൈജു വർക്കി തിട്ടാലയ്ക്കാണ്. കേരളത്തിലെ ഒരു സാധാരണ കർഷക കുടുംബത്തിൽ ജനിച്ച് യുകെയിലെത്തി സുപ്രയത്നത്താൽ ഉയർന്നു വന്ന ആളാണ് ബൈജു തിട്ടാല . യുകെയിലെത്തിയ മലയാളികളിൽ ഏറ്റവും കൂടുതൽ ജോലി ചെയ്യുന്ന ആരോഗ്യ മേഖലയിൽ നേരിടുന്ന വിവേചനങ്ങൾക്കെതിരെ ബൈജു നടത്തിയ പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ് . പല വിഷയങ്ങളുമായി ബന്ധപ്പെട്ട് ബൈജുവുമായി പിന്നീട് ഒട്ടേറെ തവണ സംസാരിക്കാനുള്ള അവസരം എനിക്ക് ലഭിച്ചിട്ടുണ്ട് . പിന്നീട് കേംബ്രിഡ്ജിലെ ആദ്യ ഏഷ്യൻ ഡെപ്യൂട്ടി ച മേയറായി ബൈജു വർക്കി തിട്ടാല തിരഞ്ഞെടുക്കപ്പെട്ടത് മലയാളികൾക്ക് ഏവർക്കും സന്തോഷം നൽകുന്ന വാർത്തയാണ് .

സമൂഹമാധ്യമങ്ങളിലൂടെ വിവിധ വിഷയങ്ങളിൽ പ്രതികരിക്കുകയും കുട്ടികൾക്ക് നൽകും ലൈംഗിക പാഠങ്ങൾ എന്ന പുസ്തകം രചിക്കുകയും ചെയ്ത ജോസ്നാ സാബു സെബാസ്റ്റ്യൻ , കർമ്മം കൊണ്ട് ഡോക്ടർ ആണെങ്കിലും നൃത്തത്തോടുള്ള അദമ്യമായ അഭിനിവേശം കൊണ്ട് കലയ്‌ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ഡോ. രജനി പാലയ്ക്കൽ, വളരെ ചെറു പ്രായത്തിലെ എലിസബത്ത് രാജ്ഞി, മാർപാപ്പ തുടങ്ങിയവർക്ക് വിവിധ വിഷയങ്ങളെ അധികരിച്ച് കത്തുകളയച്ച് വാർത്തകളിൽ സ്ഥാനം പിടിച്ച കൃപാ തങ്കച്ചൻ, കുട്ടനാട്ടിലെ മുട്ടാർ സ്വദേശിയായ സാബു സെബാസ്റ്റ്യൻ തുടങ്ങിയവരെയെല്ലാം അവാർഡ് നൈറ്റിൻ്റെ വേദിയിൽ കണ്ടുമുട്ടുകയും പിന്നീട് സൗഹൃദം പുതുക്കുകയും ചെയ്ത വ്യക്തികളാണ്.

റിജി തോമസ് 

റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.   ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കേരള സർക്കാർ വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.

 

രാജു കാഞ്ഞിരങ്ങാട്

വിഷു വന്നു വിളിക്കുന്നു
വസന്തം വർഷിക്കുന്നു
പാടുക, കൂടേ ചേർന്നു പാടുക നാം
വിഷു പക്ഷി തൻ സ്നേഹ ഗാനം
കർണ്ണികാരമലർക്കണി
പുലരിയിൽ കാണുക
മേടത്തിൻ പുലരിയിൽ കുളിരട്ടെ –
കൃഷകമനം
ഉത്തരായനക്കൂട്ടിൽ നിന്നും കേട്ടിടാം
വിഷു പക്ഷിതൻ ചിറകടി
രാപ്പകലുകൾ തുല്ല്യമായ് ഭാഗിച്ച്
നമുക്കേകുന്നു പ്രപഞ്ചവും
വിഷുഫലം നമുക്കേകുന്നു
വിണ്ണുമണ്ണിനെ പുണരും മഴപ്പൂക്കളായ്
വിത്തുകൾ ഉജ്ജ്വലകാന്തിയായ്
ചെടിയായ് കുരുക്കുന്നു
ചിത്തിരക്കിളി പാടിയകറ്റുന്നു,യിരുളിനെ
ശുഭ്രനാളമായ് പുത്തനുടുപ്പിട്ട്
കരേറുന്നു മേടപ്പെണ്ണ്
പൂത്തുതളിർത്തവൾ കുളിരേകുന്നു
ഫലമൂലാദികൾതൻ
സർവ്വാണി തുടരുന്നു

രാജു കാഞ്ഞിരങ്ങാട്

സ്ഥലം :- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാട്
അച്ഛൻ :- കല്ല്യാടൻ വീട്ടിൽ കണ്ണൻ നായർ
അമ്മ :- കെല്ലറേത്ത് കാർത്ത്യായനിയമ്മ
ഭാര്യ :- അഴീക്കോടൻ ശോഭന
മക്കൾ:- രസ്ന ,രസിക, രജിഷ
ജോലി: – തളിപ്പറമ്പ ആർട്സ് & സയൻസ് കോളേജ് കാഞ്ഞിരങ്ങാട്
ആനുകാലികങ്ങളിൽ എഴുതാറുണ്ട്
ആകാശവാണിയിൽ കഥ, കവിത അവതരിപ്പിക്കാറുണ്ട്
തുളുനാട് മാസിക പുരസ്കാരം, ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം, മലയാള രശ്മി മാസിക പുരസ്കാരം,കണ്ണൂർ നർമ്മവേദി പുരസ്കാരം, ചിലങ്ക സാംസ്കാരിക വേദി പുരസ്കാരം, യുവ ആർട്സ് ജില്ലാതല പുരസ്കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം, KCEU കണ്ണൂർ ജില്ലാതല കവിതാ പുരസ്കാരം, വിരൽ മാസിക പുരസ്കാരങ്ങൾ ( 2018, 2019) തിരുവനന്തപുരം (കലാലയ കൂട്ടായ്മ പുരസ്കാരം 20l 8, വാലെന്റൈൻ പുരസ്കാരം 2019, സ്പെഷ്യൽ അവാർഡ് )എന്നിവ ലഭിച്ചിട്ടുണ്ട്
പ്രസിദ്ധീകരിച്ച പുസ്തകൾ:-
1, ആസുരകാലത്തോടു വിലാപം
2 ,കാൾ മാർക്സിന്
3, കണിക്കൊന്ന (ബാലസാഹിത്യം )
4. ഒരു സ്ത്രീയും പറയാത്തത്
എന്നീ കവിതാ സമാഹാരങ്ങൾ ‘ബാനത്തെ വിശേഷങ്ങൾ’എന്ന നോവൽ മലയാള രശ്മി  മാസികയിൽ  ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു.

ഫോൺ :- 9495458138

 

റ്റിജി തോമസ്

മലയാളം യുകെയുടെ അവാർഡ് നൈറ്റും ബോളിവുഡ് ഡാൻസ് മത്സരങ്ങളും അരങ്ങേറുന്നത് വെസ്റ്റ് യോർക്ക് ഷെയറിലെ കീത്തിലിയിലുള്ള വിക്ടോറിയ ഹാളിലാണ്. ഒക്ടോബർ 8-ാം തീയതി രാവിലെ തന്നെ ജോജിയോടൊപ്പം അവിടേയ്ക്ക് യാത്ര തിരിച്ചു . ജോജിയുടെ താമസ സ്ഥലമായ വെയിക്ക് ഫീൽഡിൽ നിന്ന് 28 മൈൽ ദൂരമാണ് കീത്തിലിയിലേയ്ക്ക് ഉള്ളത് . ഏകദേശം ഒരു മണിക്കൂർ യാത്രയുണ്ട്.

മലയാളം യുകെ സംഘടിപ്പിക്കുന്ന 2022 -ലെ അവാർഡ് നൈറ്റിൽ പങ്കെടുക്കുകയും ചെറുകഥയ്ക്കുള്ള അവാർഡ് സ്വീകരിക്കുകയും ചെയ്യുക എന്നതാണ് രണ്ടാഴ്ച കാലത്തോളം നീണ്ടു നിന്ന എന്റെ യുകെ സന്ദർശനത്തിന് നിമിത്തമായത്. അതോടൊപ്പം തന്നെ മറ്റ് ചില കാരണങ്ങൾ കൊണ്ടും ഈ അവാർഡ് നൈറ്റ് എനിക്ക് മറക്കാൻ പറ്റുന്നതായിരുന്നില്ല. അതിന് പ്രധാന കാരണം രണ്ടു പുസ്തകങ്ങൾ ആയിരുന്നു . എൻറെ സഹോദരൻ ജോജി തോമസ് മലയാളം യുകെയിലെഴുതിയ മാസാന്ത്യവലോകനം എന്ന പംക്തി വേറിട്ട ചിന്തകൾ എന്ന പേരിൽ പുസ്തകമാക്കിയതിന്റെ പ്രകാശന കർമ്മം ഈ ചടങ്ങിൽ വച്ച് നിർവഹിക്കപ്പെടുകയാണ്. പ്രിയ സുഹൃത്തും പാലക്കാട് കോളേജിലെ പ്രിൻസിപ്പലുമായ ഡോ. ഐഷാ വിയുടെ ഓർമ്മച്ചെപ്പ് തുറന്നപ്പോൾ എന്ന പുസ്തകത്തിന്റെ യുകെയിലെ പ്രകാശന കർമ്മവും അവാർഡ് നൈറ്റിന്റെ വേദിയിൽ വച്ച് നടക്കുന്നുണ്ട്. ദീർഘകാലമായി മലയാളം യുകെയിൽ പ്രസിദ്ധീകരിച്ച അനുഭവക്കുറിപ്പുകളുടെ സമാഹാരമാണ് ഓർമ്മച്ചെപ്പ് തുറന്നപ്പോൾ . പത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെയും അനുഭവക്കുറിപ്പുകളുടെയും സമാഹാരമായ രണ്ടു പുസ്തകങ്ങൾ അവാർഡ് നൈറ്റിന്റെ വേദിയിൽ പ്രകാശന കർമ്മം നിർവഹിക്കപ്പെട്ടത് ഒരു ഓൺലൈൻ മാധ്യമം എന്ന നിലയിൽ മലയാളം യുകെയുടെ ശക്തി വിളിച്ചോതുന്നതായിരുന്നു.

 

യുകെയിലെ ഒട്ടുമിക്ക സ്ഥലങ്ങളിൽ നിന്നുമുള്ള ആളുകളുടെ പ്രാതിനിധ്യം കൊണ്ട് സമ്പന്നമായിരുന്നു ബോളിവുഡ് ഡാൻസ് മത്സരങ്ങൾ . അതോടൊപ്പം പത്രത്തിലൂടെ വായിച്ചറിഞ്ഞ യുകെയിലെ സാമൂഹിക സാംസ്കാരിക സാഹിത്യ മേഖലകളിലെ പലരെയും അവാർഡ് നൈറ്റിന്റെ വേദിയിൽ വച്ച് കണ്ടുമുട്ടാനായതും പരിചയപ്പെടാൻ സാധിച്ചതും മനസ്സിന് സന്തോഷം നൽകുന്നതായി.
അവാർഡ് നൈറ്റ് എനിക്ക് പലതുകൊണ്ടും വേറിട്ട അനുഭവമായിരുന്നു. അത് പരിചയപ്പെട്ട പലരുമായി വീണ്ടും സൗഹൃദവും സംവാദങ്ങളും നടത്താൻ സാധിച്ചതും 2022 ഒക്ടോബർ 8 -നെ വീണ്ടും വീണ്ടും ഓർമ്മിക്കുന്നതിന് കാരണമായിട്ടുണ്ട്.

 

മലയാളം യുകെ ന്യൂസിന്റെ ചീഫ് എഡിറ്റർ ബിൻസു ജോണിനെയും മറ്റ് ഡയറക്ടർ ബോർഡ് മെമ്പേഴ്സ് ആയ ഷിബു മാത്യു, ജോജി തോമസ്, റോയി ഫ്രാൻസിസ് , ജിമ്മി മൂലംകുന്നം, ബിജു മൂന്നാനംപള്ളി , ബിനു മാത്യു, തോമസ് ചാക്കോ എന്നിവരടങ്ങുന്ന നേതൃത്വ നിരയാണ് ബോളിവുഡ് ഡാൻസ് ഫെസ്റ്റിന്റെയും അവാർഡ് നൈറ്റിന്റെയും ചുക്കാൻ പിടിക്കുന്നത്. ഡയറക്ടർ ബോർഡ് മെമ്പറും അസോസിയേറ്റീവ് എഡിറ്ററുമായ ഷിബു മാത്യുവിന്റെ സ്ഥലം വെസ്റ്റ് യോർക്ക്ഷെയറിൽ ആയതു കൊണ്ട് തന്നെ അവാർഡ് നൈറ്റിന്റെ മുഖ്യ സംഘാടകൻ അദ്ദേഹമായിരുന്നു .മാസങ്ങൾ നീണ്ട മുന്നൊരുക്കത്തിന്റെയും കഠിനാധ്വാനത്തിന്റെയും നേർചിത്രങ്ങളായിരുന്നു അവാർഡ് നൈറ്റിൽ കാണാൻ സാധിച്ചത് . യുകെയിലെ വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയ കലാകാരന്മാരും കലാകാരികളും ആയിരുന്നു ബോളിവുഡ് ഡാൻസ് ഫെസ്റ്റിൽ മാറ്റുരച്ചത്.

കേരളത്തിൽ ഒട്ടേറെ പരിപാടികളിൽ പങ്കെടുത്തിരുന്ന എനിക്ക് അവാർഡ് നൈറ്റിൻറെ പല കാര്യങ്ങളും പുതുമ നിറഞ്ഞതായിരുന്നു. തുടക്കത്തിലെ സുരക്ഷാ മുന്നറിയിപ്പിൻറെ ഭാഗമായുള്ള അനൗൺസ്മെന്റുകൾ ഒരിക്കലും കേരളത്തിലെ ഒരു പരിപാടിയിലും കേട്ടിട്ടുണ്ടായിരുന്നില്ല. ഏതെങ്കിലും രീതിയിലുള്ള അഗ്നിബാധ ഉണ്ടായാലുള്ള ഫയർ എക്സിറ്റിനെ കുറിച്ചും ആർക്കെങ്കിലും വൈദ്യസഹായം വേണമെങ്കിൽ ആരെ സമീപിക്കണമെന്നും ടോയ്‌ലറ്റ് എവിടെയാണെന്നുമാണ് പ്രധാനമായും അറിയിപ്പുകളായി നൽകപ്പെട്ടത്. കേരളത്തിൽ ആകസ്മികമായി വിവിധ പരിപാടികൾക്കിടയിൽ ഉണ്ടാകുന്ന അപകടങ്ങളുടെ വെളിച്ചത്തിൽ ഇത്തരം സുരക്ഷാ മുന്നറിയിപ്പുകൾ നൽകേണ്ടതിന്റെ ആവശ്യകത വളരെയേറെയാണ്. പൊതുസ്ഥലങ്ങളിലും ആളുകൾ കൂടുന്ന സ്ഥലങ്ങളിലും അപകടങ്ങൾ ഉണ്ടായാൽ ഇത്തരം സുരക്ഷാ മുന്നറിയിപ്പുകളെ എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന കാര്യവും നമ്മുടെ സ്കൂൾ തലത്തിലുള്ള വിദ്യാഭ്യാസത്തിൻറെ ഭാഗമാക്കുന്നത് ഉചിതമായിരിക്കും.

പരിപാടിയുടെ മാസ്റ്റർ ഓഫ് സെറിമണി ഡോ. അഞ്ജു ഡാനിയേൽ ആയിരുന്നു. കർമ്മം കൊണ്ട് ഡോക്ടർ ആയ അഞ്ജു ഒരു മികച്ച കലാകാരി കൂടിയാണ്. നല്ല രീതിയിൽ ഗൃഹപാഠം ചെയ്ത് സ്റ്റേജിലെത്തിയ ഡോ . അഞ്ജുവിന്റെ അവതരണം മനോഹരമായിരുന്നു.

നമ്മുടെ സംസ്കാരത്തിൻറെ പ്രതിഫലനമായി തനത് രീതിയിൽ നിലവിളക്ക് കൊളുത്തി കൊണ്ടാണ് അവാർഡ് നൈറ്റ് ഉദ്ഘാടനം ചെയ്തത്. സ്ഥലം എംപിയായ റോബി മൂർ ലൂക്ക് മോൺസൽ കൗൺസിലർ പോൾ കുക്ക് ചീഫ് എഡിറ്റർ ബിൻസു ജോൺ എന്നിവർ തിരി തെളിച്ചാണ് അവാർഡ് നൈറ്റ് ഉദ്ഘാടനം ചെയ്തത് .

യുകെയിലെ പ്രമുഖ ഓൺലൈൻ പത്രമായ മലയാളം യുകെയുടെ അവാർഡ് നൈറ്റിൽ ഇത്രയും ജന പങ്കാളിത്തം ഉണ്ടാകാനുള്ള കാരണം എന്തായിരിക്കും?
അതിനെക്കുറിച്ച് അടുത്ത ആഴ്ച്ച എഴുതാം ….

റ്റിജി തോമസ് 

റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.   ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കേരള സർക്കാർ വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.

 

യുകെ സ്‌മൃതികളുടെ മുൻ അധ്യായങ്ങൾ വായിക്കാം ….

ഇരുട്ടിൽ ശ്വാസം കിട്ടാതെ ഭൂഗർഭ അറയിൽ ജീവൻ ഹോമിച്ച കുട്ടികളുടെ ചിത്രങ്ങൾ എൻെറ സ്വപ്നങ്ങളെ പോലും അലോസര പെടുത്തിയപ്പോൾ ഇന്ത്യയിലേയ്ക്ക് കൊണ്ടുവരാൻ ഖനിയിൽ നിന്ന് ശേഖരിച്ച കൽക്കരി തുണ്ടുകൾ ഞാൻ ഇംഗ്ലണ്ടിന്റെ മണ്ണിൽ തന്നെ ഉപേക്ഷിച്ചു….യുകെ സ്‌മൃതികൾ : നാഷണൽ കോൾ മൈനിങ് മ്യൂസിയത്തിൽ : അധ്യായം 8 ഭാഗം 5

ലിഫ്റ്റ് പാതാളത്തിലേയ്ക്ക് പാഞ്ഞു കൊണ്ടേയിരിക്കുന്നു. ഒരു ഘട്ടത്തിൽ ഒറ്റപ്പെടലിന്റെയും പുറംലോകത്ത് ഇനി ഒരിക്കലും എത്തില്ലെന്ന വേവലാതിയിലും എനിക്ക് ബോധം മറയുന്നത് പൊലെ തോന്നി…യുകെ സ്‌മൃതികൾ : നാഷണൽ കോൾ മൈനിങ് മ്യൂസിയത്തിൽ : അധ്യായം 8 ഭാഗം 4

ഇംഗ്ലണ്ടിലെ ഖനി തൊഴിലാളികൾക്കിടയിൽ നടന്ന എല്ലാ സമര മുന്നേറ്റങ്ങളിലും വെയ്ക്ക് ഫീൽഡിലെയും യോർക്ക് ഷെയറിലെയും ഖനി തൊഴിലാളികൾ മുന്നണി പോരാളികളായിരുന്നു…യുകെ സ്‌മൃതികൾ : നാഷണൽ കോൾ മൈനിങ് മ്യൂസിയത്തിൽ : അധ്യായം 8 ഭാഗം 3

ലോകമെങ്ങും തൊഴിലാളി വർഗ്ഗ മുന്നേറ്റത്തിന് വിത്തുപാകിയ കാറൽ മാർക്സിന്റെ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ തയ്യാറാക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചത് ഇംഗ്ലണ്ടിലെ കൽക്കരി ഖനി തൊഴിലാളികൾ നേരിട്ട ദുരവസ്ഥകൾ ആയിരുന്നു …..യുകെ സ്‌മൃതികൾ : അധ്യായം 8 ഭാഗം 2

ചരിത്രത്തിൻറെ കറുത്ത ഓർമ്മകളെ ഒട്ടും ഒളിച്ചു വയ്ക്കാതെ ഇവിടെ പുനരവതരിപ്പിരിക്കുന്നു എന്നത് നാഷണൽ കോൾ മൈനിങ്ങ് മ്യൂസിയത്തിന്റെ പ്രത്യേകതയാണ്…യുകെ സ്‌മൃതികൾ : അദ്ധ്യായം 8 ഭാഗം 1. നാഷണൽ കോൾ മൈനിങ് മ്യൂസിയം ഇംഗ്ലണ്ട്

ഒരു ഉത്സവ അന്തരീക്ഷത്തിലേക്കാണ് ഞങ്ങൾ എത്തിച്ചേർന്നത്. വിവിധ സ്ഥലങ്ങളിൽ നിന്ന് ഒട്ടേറെ വിദ്യാർത്ഥികളും മാതാപിതാക്കളും ടേസ്റ്റ് ടൈമിൽ പങ്കെടുക്കാനായിട്ട് എത്തിച്ചേർന്നിട്ടുണ്ട്….യുകെ സ്‌മൃതികൾ : അധ്യായം 7 . ടേസ്റ്റ് ടൈം

പ്രകാശം പരത്തുന്ന സൗഹൃദത്തിന്റെ ഇത്തരം തുരുത്തുകൾ പലപ്പോഴും നമ്മൾക്ക് ഒരു വലിയ പ്രഹേളികയാണ്… യുകെ സ്‌മൃതികൾ : അധ്യായം 6. പ്രകാശം പരത്തുന്ന സൗഹൃദങ്ങൾ

എവിടെ ഓഫർ കിട്ടുമോ അവിടെ മലയാളി ഉണ്ട് … യുകെ സ്‌മൃതികൾ : അധ്യായം 5 . സൂപ്പർ മാർക്കറ്റിൽ.

മതിലുകൾ ഇല്ലാത്ത ലോകം. യുകെ സ്‌മൃതികൾ : അധ്യായം 4

ഞാൻ എയർപോർട്ടിന്റെ വെളിയിലേക്ക് നടന്നു. അതോടെ ഫോണിൽ എയർപോർട്ടിലെ ഇൻറർനെറ്റ് ലഭ്യമല്ലാതായി… ഒരു ശൂന്യതയിൽ … തമോഗർത്തത്തിൽ എത്തിപ്പെട്ട അവസ്ഥ ….യുകെ സ്‌മൃതികൾ : അധ്യായം 3

ദുബായിൽ നിന്ന് മാഞ്ചസ്റ്ററിലേക്കുള്ള യാത്രയിൽ 7 മണിക്കൂറോളം എൻറെ തൊട്ടടുത്ത സീറ്റിലായിരുന്നു എലിസബത്ത് . എലിസബത്ത് ഒറ്റയ്ക്കായിരുന്നില്ല. കൂടെ സമപ്രായക്കാരായ നാല് കൂട്ടുകാരും ഒപ്പം ഉണ്ടായിരുന്നു…. യുകെ സ്‌മൃതികൾ : അദ്ധ്യായം 2 : എലിസബത്തിൻെറ യാത്രകൾ

എം. ജി.ബിജുകുമാർ

“ഏത് നേരത്താണ് ഈ ബൈക്കിന് പഞ്ചർ ആകാൻ തോന്നിയത് ” ഈ ചിന്തയുമായി ബൈക്ക് ഉരുട്ടി മുന്നോട്ടു പോകുന്തോറും ഇരുട്ടും കൂടിക്കൂടി വന്നു. ”നേര് ” സിനിമ സെക്കൻഡ് ഷോ കണ്ടു മടങ്ങവേയാണ് ബൈക്ക് പഞ്ചറായത്. സമയം 12 മണി കഴിഞ്ഞിരിക്കുന്നു. വണ്ടിയുരുട്ടി പെട്രോൾ പമ്പിൽ കയറ്റി വച്ചു. അവിടെയുള്ള സുഹൃത്തിനോട് കാര്യം പറഞ്ഞിട്ട് വീട്ടിലേക്ക് നടന്നു.

തെരുവിളക്കുകൾ ഒന്നും കത്താത്തതിനാൽ കുറ്റാക്കൂരിരുട്ടിൽ റോഡിന്റെ വശത്തുകൂടി നടന്ന് ചെമ്പകപ്പാലത്തിനടുത്തെത്തി. പാലം കടക്കാൻ അക്കരയിലേക്ക് നടക്കുമ്പോൾ ഉള്ളൊന്നു കാളി. ബ്രിട്ടീഷുകാരുടെ കാലത്ത് നിർമ്മിച്ച ഈ പാലത്തിന് ചുവട്ടിൽ നിർമ്മാണ സമയത്ത് ആരെയോ ബലി കൊടുത്തിട്ടുണ്ടെന്ന് കേട്ടുകേൾവിയുണ്ട്. ഇവിടുത്തെ ഓരോ കാറ്റിലും ചെടികളിലും മരങ്ങളിലുമൊക്കെ അതിൻ്റെ സ്മൃതി അലിഞ്ഞു ചേർന്നിട്ടുണ്ടാവും.

അർദ്ധരാത്രി കഴിഞ്ഞ് ഈ വഴിപോയ പലർക്കും പേടി കിട്ടുകയും ബോധക്കേട് വരികയുമൊക്കെ ഉണ്ടായിട്ടുണ്ട് എന്ന് നാട്ടുകാരുടെ സാക്ഷ്യവുമുണ്ട് എന്നത് കാൽപാദങ്ങളിൽ ഒരു വിറയിൽ സമ്മാനിച്ചു. മൊബൈൽ ഫോൺ ചാർജ് തീർന്ന് നേരത്തെ ഓഫ് ആയിരുന്നു. വേനലറുതിക്ക് വിരാമമിടാനെന്നോണം കാർമേഘങ്ങൾ ഇരുണ്ടുകൂടുന്നുണ്ടായിരുന്നു. വേനലിൽ വരണ്ട ചെമ്പകപ്പുഴ ചാലു പോലെ ഒഴുകുന്നുണ്ടായിരുന്നു. ഈശോയെ വിളിച്ചു കൊണ്ട് പാലം കടന്ന് മുന്നോട്ട് നടന്ന് മൺവഴികളിലൂടെ യാത്ര തുടർന്നു. കൈതയും പാലയും നിറഞ്ഞ വിജനവഴിയിൽ ശ്മശാന ഭീകരത നിഴലിക്കുന്നതായി തോന്നി.

കുറെ ദൂരം നടന്നപ്പോൾ അല്പം ഭയമൊക്കെ മാറി. പകരം മൂത്രശങ്ക പിടികൂടി. എന്നാൽ അല്പം മൂത്രം ഒഴിക്കാം എന്ന് കരുതി മടക്കിക്കുത്തിയ കൈലിയില്‍ പിടിച്ചപ്പോഴാണ് ഗ്രാമവഴിയിലൂടെ തൂവെള്ള വസ്ത്രം അണിഞ്ഞ ആരോ നടന്നു വരുന്നതും ഒപ്പം ആരൊക്കെയോ അനുഗമിക്കുന്നതായും തോന്നിയത്. ആ നിമിഷം തന്നെയാണ് അടുത്തുള്ള വാഴത്തോട്ടവും അതിനു പിന്നിലുള്ള ആലീസ് ആന്റിയുടെ വീടും ശ്രദ്ധിച്ചത്. ആലോചിച്ചു നിൽക്കാതെ ഞാൻ ആ വാഴത്തോട്ടത്തിലേക്ക് കയറി ഒതുങ്ങി നിന്നു. ആ പരിസരത്ത് നിൽക്കുന്നത് കണ്ടാൽ വരുന്നവർ തെറ്റിദ്ധരിച്ചേക്കാം എന്ന ചിന്ത എന്നിൽ ഞെട്ടലുളവാക്കിയിരുന്നു. കാരണം ശാരീരിക സുഖം തേടി പലരും രാത്രികാലങ്ങളിൽ ആലീസ് ആൻ്റിയെ സമീപിക്കാറുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. ഞാൻ അവിടെ നിൽക്കുന്നത് കണ്ടാൽ ഇവനും ഈ പരിപാടി തുടങ്ങിയെന്ന് നാളെ കവലയിൽ സംസാരമാവുകയും നാട്ടുകാരുടെ മുന്നിൽ കന്യകനായ ഞാനങ്ങനെ അസന്മാർഗ്ഗി ആവുകയും ചെയ്യും എന്നതാണ് വാഴത്തോട്ടത്തിലേക്ക് കയറി ഒളിച്ച് നിൽക്കാൻ എന്നെ പ്രേരിപ്പിച്ചത്.
ചുറ്റും നിഗൂഢതകൾ ഒളിഞ്ഞിരിക്കും വിധം വാഴത്തോട്ടത്തിന്റെ നിഴലുകൾക്ക് തന്നോടെന്തോ രഹസ്യം പറയാൻ ഉള്ളതുപോലെ എനിക്ക് തോന്നി.

കാറ്റു വീശും പോലെ പതിഞ്ഞ ശബ്ദം എന്നെ ചിന്തകളിൽ നിന്നും ഉണർത്തി. വെള്ളമുണ്ടുടുത്ത ആറടിയിലേറെ ഉയരമുള്ള ഒരാൾ മുന്നോട്ട് നടന്നുവരുന്നു. മുന്നിലും പിന്നിലുമായി പൊക്കമുള്ള കുറെ നായകൾ. അവയുടെ നാക്ക് പുറത്തേക്കിട്ടിരുന്നു. അതിൽ നിന്നും രക്തം ഇറ്റിറ്റു വീഴുന്നുണ്ടായിരുന്നുവെന്നു തോന്നി. അതുകണ്ടപ്പോൾ ഭയത്താൽ എന്റെ കണ്ണുകൾ മിഴിക്കുകയും ഉടലാകെ വിറയ്ക്കുകയും ചെയ്തു.
ആഗതൻ്റെ തോളിൽ ഒരു കസവുമുണ്ട് മടക്കിയിട്ടിട്ടുണ്ട്. ഞാനാകെ പേടിച്ചുപോയി. എന്തെങ്കിലും പറയണമെന്നുണ്ടെങ്കിലും ശബ്ദം വെളിയിലേക്ക് വന്നില്ല. കഴുത്തിൽ കിടന്ന കുരിശുമാലയിലെ കുരിശിൽ വിരലുകൾ ചേർത്ത് പിടിച്ചു. അയാളും നായകളും മുന്നോട്ട് കടന്നുപോയി. ചെമ്പകപ്പാലത്തിൻ്റെ അടുത്തേക്കാണ് അവരുടെ യാത്ര എന്നു മനസിലായപ്പോൾ ദേഹമാസകലം ഒരു വിറയൽ അനുഭവപ്പെട്ടു.

രക്തത്തിൻ്റെ തണുത്ത ഗന്ധം പടർത്തി ഒരു ചെറിയ കാറ്റ് എന്നെ കടന്നു പോയി. അവർ വന്ന വഴിയിലേക്ക് ഇറങ്ങാതെ വാഴത്തോട്ടത്തിൽ പതുങ്ങി നിന്നത് കാര്യമായി എന്ന് മനസ്സിൽ ഓർത്ത് മൂത്രമൊഴിക്കാൻ നിൽക്കാതെ വേഗം വീട്ടിലേക്കോടി. വെളിയിലെ സ്റ്റെയർകേസ് വഴി മുകളിലെ നിലയിലെത്തി റൂമിലേക്ക് കയറി കട്ടിലേക്ക് വീഴുമ്പോഴും ഹൃദയം വേഗത്തിൽ മിടിക്കുന്നുണ്ടായിരുന്നു. പ്രേതം എന്നൊക്കെ കേട്ടിട്ടേയുള്ളൂ. തന്നെയുമല്ല അതിലൊന്നും വിശ്വാസവും ഇല്ലായിരുന്നു. പക്ഷേ ഇപ്പോൾ……

ആഹാരം പോലും കഴിക്കാതെ കട്ടിലിൽ തന്നെ കിടന്ന് എപ്പോഴോ ഉറങ്ങിപ്പോയി.
“സാജാ എടാ സാജാ…
നേരം ഉച്ചയായി എഴുന്നേൽക്കുന്നില്ലേ നീയ്….”
അമ്മയുടെ ഒച്ച കേട്ടാണ് ഞാൻ ഉണർന്നത് .

“ഒത്തിരി താമസിച്ചാണമ്മേ ഉറങ്ങിയത്, അതാ എഴുന്നേൽക്കാൻ കഴിയാഞ്ഞത് ”
ഞാൻ തലയുയത്താതെ പറഞ്ഞു.
”രാത്രി അന്തിക്കണ്ണൻ ചേക്കേറും വരെ എവിടേലും പോയിരുന്നിട്ട് അർദ്ധരാത്രി വന്നു കിടന്നാൽ അങ്ങനെയാ ”
പറഞ്ഞു തീരും മുമ്പ് അമ്മയുടെ മറുപടി എത്തി. ‘
‘അതൊന്നുമല്ല ഒരു സംഭവം ഉണ്ടായി അമ്മേ”എന്ന് പറയണോ വേണ്ടയോ എന്നറിയാതെ ഞാൻ കുഴങ്ങി.
” എന്താടാ ആലോചിക്കുന്നത്?”
എന്റെ ഭാവം കണ്ട് അമ്മ ചോദിച്ചു.
അപ്പോഴും തലയൊഴികെ എൻ്റെ ശരീരം പുതപ്പിൽ നിന്നും വെളിയിൽ വന്നിരുന്നില്ല. എന്തായാലും പറയുക തന്നെ എന്ന് തീരുമാനിച്ച് ഞാൻ എഴുന്നേറ്റിരുന്നു. അമ്മയുടെ കയ്യിൽ ഇരുന്ന കാപ്പി ഗ്ലാസ് വാങ്ങി ഒറ്റ വലിക്ക് കുടിച്ചു തീർത്തു. തുടർന്ന് തലേദിവസം രാത്രി നടന്ന സംഭവം വിശദമായി അമ്മയെ പറഞ്ഞു കേൾപ്പിച്ചു.

” ഡാ.. സാജാ…! രാത്രിയിൽ ഇനി മേലിൽ ഇവിടെ നിന്നും ഇറങ്ങിപ്പോയേക്കരുത്. യക്ഷ കിന്നര ഗന്ധർവന്മാർ രാത്രിയിൽ വിഹരിക്കുന്നത് നദീതീരപ്രദേശങ്ങളിലാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. കൂടാതെ പലരും ചെമ്പകപ്പാലത്തിനടിയിൽ പലപ്പോഴായി അടിപ്പെട്ടിട്ടുമുണ്ട്. ”
അമ്മ പറഞ്ഞു നിർത്തി.

അതുകൂടി കേട്ടപ്പോൾ എനിക്ക് ഒന്നുകൂടി പേടി വർദ്ധിച്ചു.
“പറഞ്ഞു കേട്ടതനുസരിച്ച് അത് ഉപ്പായി മാപ്ള ആകാനാണ് സാധ്യത.”
അമ്മയത് പറഞ്ഞപ്പോൾ എനിക്ക് കൗതുകമായി.
” അതാരാ ഉപ്പായി മാപ്പിള?”
എൻ്റെ ആ ചോദ്യം പ്രതീക്ഷിച്ച അമ്മയുടെ ദൃഷ്ടികൾ ഏതോ വിദൂരതയിൽ വിലയം പ്രാപിച്ചതുപാേലെ തോന്നി. ഓർമ്മയിൽ എന്തോ ചികയുന്നതുപോലെ തലമുടിയിൽ വിരലോടിച്ചു കൊണ്ട് അമ്മ ഉപ്പായി മാപ്പിളയുടെ കഥ പറഞ്ഞു തുടങ്ങി.

സിനിമ പോസ്റ്റർ ഒട്ടിച്ചും സിനിമ നോട്ടീസ് വിതരണം ചെയ്തുമൊക്കെ കഴിഞ്ഞുകൂടിയ ആളായിരുന്നു ഉപ്പായി മാപ്പിള.രാത്രികാലങ്ങളിൽ പുഴയിൽ മീൻ പിടിക്കാൻ പോകുന്നത് അയാളുടെ ശീലമായിരുന്നു. അയാളുടെ ഇഷ്ടക്കാരിയായിരുന്നു ഭർത്താവ് ഉപേക്ഷിച്ചു പോയ തയ്യൽക്കാരിയായ ശോഭനയമ്മ. മീനും പിടിച്ച് രാത്രിയിൽ നേരെ ശോഭനയമ്മയുടെ അടുത്തേക്ക് ആയിരുന്നു ഉപ്പായി പോകുമായിരുന്നത്. കപ്പയോ അപ്പമോ .മറ്റെന്തെങ്കിലും ആഹാരമോ ശരിയാക്കി വച്ചിരിക്കും. ഉപ്പായി കൊണ്ടുവരുന്ന മീനും കറിവെച്ച് രണ്ടുപേരും കൂടി കുശാലായി അത് കഴിച്ചുറങ്ങും. ഉപ്പായിയുടെ കൈവശമുള്ള മദ്യവും അല്പം കുടിക്കുന്നത് ശോഭനയമ്മയ്ക്ക് ഒരു ഹരമായിരുന്നു. രാവിലെ മാത്രമേ അയാൾ തിരിച്ചു പോകുമായിരുന്നുള്ളൂ.

ഒരിക്കൽ പെരുമഴ പെയ്യുമ്പോൾ ഒരു പുതപ്പിനടിയിൽ ചേർന്നുകിടക്കവേ ശോഭനയമ്മ ഉപ്പായിയുടെ ചെവിയിൽ മന്ത്രിച്ചു.
“ഇപ്പോൾ അല്പം പുഴമീൻ ഉണ്ടായിരുന്നെങ്കിൽ ആ ചേമ്പും കാച്ചിലും കൂടി പുഴുങ്ങി മീനും കൂട്ടി കഴിക്കാമായിരുന്നു അല്ലേ ”
ഇത് കേട്ടപാതി കേൾക്കാത്ത പാതി ഉപ്പായി എഴുന്നേറ്റു കൈലിയെടുത്തുടുത്തു. എന്നിട്ട് വീടിന് പിറകിലുള്ള ഷെഡിലേക്ക് നടന്നു. അവിടെ വച്ചിരുന്ന വലയും എടുത്ത് വീടിന്റെ മുന്നിലേക്ക് വന്നു. അപ്പോഴേക്കും കുടയുമെടുത്ത് ശോഭനയമ്മ അയാളുടെ അടുത്തെത്തി.
” ഈ മഴയത്ത് രാത്രിയിൽ ഇറങ്ങി പോകേണ്ട ഞാൻ വെറുതെ ഒരു ഓളത്തിനങ്ങ് പറഞ്ഞതാ ”
അവൾ അയാളുടെ അടുത്തേക്ക് ചെന്ന് ഉപ്പായിയെ കുടക്കീഴിൽ കയറ്റി നിർത്തി.
അയാൾ കയ്യിലുണ്ടായിരുന്ന കുപ്പിയിൽ നിന്നും മുക്കാൽ ഭാഗത്തോളം മദ്യം ഒറ്റ വലിക്ക് അകത്താക്കി. ബാക്കി വന്ന മദ്യം അവളെ ഏൽപ്പിച്ചു. അവളെ കെട്ടിപ്പിടിച്ച് കഴുത്തിൽ ഒരു ഉമ്മയും കൊടുത്തിട്ട് അയാൾ കുടയും വാങ്ങി നടന്നു.

” നീ ആ നാടൻ സ്വല്പം എടുത്ത് അടിച്ചിട്ട് വാതിലടച്ചു കിടന്നാേ, തിരിച്ചു വന്നിട്ട് വിളിക്കാം” എന്നു ഉറക്കെ വിളിച്ചുപറഞ്ഞിട്ട് കല്യാണ സൗഗന്ധികം അന്വേഷിച്ചു പോയ ഭീമൻ്റെ ഗമയിൽ ഉപ്പായി പുഴയിലേക്ക് നടന്നു.

അർദ്ധമയക്കത്തിലായിരുന്നപ്പോൾ ശക്തമായ ഇടിമുഴക്കം കേട്ട് ശോഭനയമ്മ ഞെട്ടി ഉണർന്നു. കട്ടിലിൽ നിന്നും തപ്പിത്തടഞ്ഞ് എഴുന്നേറ്റിരുന്ന് ലൈറ്റിന്റെ സ്വിച്ച് അമർത്തിയപ്പോഴാണ് കരണ്ട് പോയെന്ന് അവർ മനസ്സിലാക്കിയത്. ശക്തമായ കാറ്റിന്റെ ആരവം ശോഭനയമ്മയുടെ കാതുകളിൽ തുളഞ്ഞു കയറുന്നുണ്ടായിരുന്നു. അവർ എഴുന്നേറ്റ് ചിമ്മിനി വിളക്ക് കൊളുത്തി. അതിൻ്റെ അരണ്ട പ്രകാശത്തിൽ ചുമരിൽ തൂക്കിയിട്ടിരുന്ന ഘടികാരത്തിലേക്ക് നോക്കി.
സമയം രാത്രി രണ്ടു മണി.

ജനാലയിലൂടെ നോക്കുമ്പോൾ കറുത്ത മേഘക്കൂട്ടങ്ങൾക്കിടയിൽ നിന്നും ആകാശത്തിനെ കീറിമുറിച്ചുകൊണ്ട് ശക്തമായ ഒരു മിന്നൽ ഭൂമിയിലേക്ക് പതിച്ചത് പോലെ ശോഭനയമ്മയ്ക്ക് തോന്നി.
ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നശേഷം ചാരുകസേരയിൽ ഇരുന്ന് അവർ നേരം വെളുപ്പിച്ചിട്ടും ഉപ്പായി മാപ്പിള തിരിച്ചെത്തിയില്ല.

രാവിലെ വലയിൽ കുടുങ്ങിയ ഉപ്പായിയുടെ മൃതദേഹം ചെമ്പകപ്പാലത്തിനടിയിൽ നദീതീരത്ത് ഉണ്ടായിരുന്നു. അതോടെ ശോഭനയമ്മ ആകെ തകർന്നു.
അതിനു ശേഷം രാത്രിയിൽ ഉപ്പായി മാപ്പിളയോട് സാമ്യമുള്ള ഒരാളെ കണ്ടിട്ടുണ്ട് എന്ന് പലരും പറഞ്ഞതായി കേട്ടിട്ടുണ്ട്.

അത്രയും കേട്ടപ്പോഴാണ് ഒരു ചോദ്യം എന്നിൽ നിറഞ്ഞത്.
” ശേഷം ശോഭനയമ്മയ്ക്ക് എന്തുപറ്റി? അവരെവിടെയുണ്ട്..?
ഞാൻ ആകാംക്ഷയോടെ ചോദിച്ചു.

” അവർ കുറേക്കാലം ഒറ്റയ്ക്ക് അവിടെ കഴിഞ്ഞിരുന്നു. പിന്നീട് കൽപ്പാക്കത്തുള്ള അകന്ന ബന്ധുവിനൊപ്പം താമസമാക്കി. വർഷങ്ങൾ കടന്നു പോയപ്പോൾ ചെമ്പകപ്പുഴയിൽ നിന്നും ഒരു കൈവഴിയായി അവരുടെ വീടിൻ്റെ സമീപത്തുകൂടി നദീജലമൊഴുകിത്തുടങ്ങി. രാത്രികാലങ്ങളിൽ താമസമില്ലാതിരുന്നിട്ടും വീട്ടിനുള്ളിൽ വെളിച്ചം കാണാറുണ്ടെന്നും ഭയത്താൽ ആ ഭാഗത്തേക്ക് ആരും പോകാറില്ലെന്നും പറഞ്ഞു കേട്ടിരുന്നു.
പിന്നീടെന്നോ നാട്ടിലെത്തി വീടും സ്ഥലവുമൊക്കെ വിറ്റുപെറുക്കി കൽപ്പാക്കത്തേക്കു തന്നെ അവർ തിരിച്ചു പോയി. ഇപ്പോൾ പത്തു മുപ്പത്തഞ്ചു വർഷത്തിലേറെയായി. ”

രണ്ടുദിവസത്തോളം ഞാൻ പുറത്തേക്കൊന്നും ഇറങ്ങിയില്ല. ആ രാത്രിയിലുണ്ടായ ഭയം എന്നിൽ നിന്നും വിട്ടുമാറാത്തതു തന്നെയായിരുന്നു അതിനു കാരണം. മൂന്നാം ദിവസം ഞായറാഴ്ച പള്ളിയിലൊന്ന് പോകണമെന്ന് കരുതി വെളിയിലേക്ക് ഇറങ്ങിനടന്നു.
“എടാ…സാജാ… നിനക്ക് പ്രേതത്തെ കണ്ട് പേടി കിട്ടിയെന്നൊക്കെ പറഞ്ഞു കേട്ടല്ലോ.! രാത്രിയിലൊന്നുമധികം ഇറങ്ങി നടക്കേണ്ട കേട്ടോ. ”
ഗേറ്റിനു വെളിയിലേക്ക് ഇറങ്ങിയപ്പോൾ തന്നെ എതിരെ വന്ന ജോസച്ചായൻ പറയുന്നത് കേട്ട് ഞാൻ ഒന്നു ഞെട്ടി.

ഇതപ്പോൾ നാട്ടിലാകെ വാർത്തയായി എന്ന് എനിക്ക് മനസ്സിലായി. ഞാൻ ആകെ ചങ്ങാതിയായ വിഷ്ണുവിനോട് മാത്രമേ ഇക്കാര്യം പറഞ്ഞിരുന്നുള്ളൂ. ബൈക്ക് പമ്പിൽ നിന്നെടുത്ത് പഞ്ചർ ഒട്ടിച്ചു കൊണ്ടുത്തരണമെന്ന് പറയാൻ വിളിച്ചപ്പോൾ നടന്ന സംഗതി അവനോട് പറയേണ്ടി വന്നു. തള്ളാൻ മിടുക്കനായ അവൻ ഈ ഗ്രാമത്തിലാകെ ഈ സംഭവം എത്തിച്ചിട്ടുണ്ട് എന്നെനിക്ക് മനസ്സിലായി. ഇവൻ വാ കൊണ്ട് പച്ചപ്പുല്ലിന് തീപിടിപ്പിക്കും എന്ന് നാട്ടുകാർ പറയുന്നത് വെറുതെയല്ല എന്ന് എനിക്ക് മനസിലായി.

ഞാൻ മറുപടി പറയാതെ മുന്നോട്ടു നടന്നു. അപ്പോഴാണ് കമലമ്മ ടീച്ചർ എതിരെ നടന്നുവരുന്നത് കണ്ടത്. ഒപ്പം കൊച്ചുമകളായ അഞ്ചു വയസ്സുകാരി മഞ്ചാടിയും ഉണ്ടായിരുന്നു. അവനി എന്നായിരുന്നു അവളുടെ യഥാർത്ഥ പേരെങ്കിലും മഞ്ചാടി എന്ന വിളിപ്പേരു മാത്രമേ നാട്ടിലെ ഭൂരിഭാഗം ആൾക്കാർക്കും അറിയുമായിരുന്നുള്ളൂ.

സ്കൂളിൽ നിന്ന് വിരമിച്ച ശേഷം ആധ്യാത്മിക കാര്യങ്ങളിലും സാമുദായിക രംഗത്തുമൊക്കെ സജീവമായി പ്രവർത്തിക്കുകയും കുട്ടികളുടെ കലാപരമായ കഴിവുകൾ ഉയർത്തുന്നതിന് ക്ലാസുകൾ സംഘടിപ്പിക്കുന്നതിന് മുന്നിട്ടിറങ്ങുകുകയുമൊക്കെ ചെയ്യുന്ന, ഗ്രാമത്തിലെ മികച്ച വ്യക്തിത്വത്തിന് ഉടമയാണ് ടീച്ചർ. അമ്മയുമായി വളരെ അടുത്ത സൗഹൃദമാണ് ടീച്ചർക്കുള്ളത്.
അടുത്തെത്തിയപ്പോൾ ടീച്ചറെ കണ്ടു ഞാൻ ഒന്ന് പുഞ്ചിരിച്ചു.
” എന്താണ് സാജാ…പേടിയൊക്കെ പോയോ..?
ടീച്ചർ ചോദിച്ചപ്പോൾ ഞാൻ ഒന്നും മന്ദഹസിച്ചു.
” ഞാൻ അമ്പലത്തിൽ പോയിട്ട് തിരിച്ചുവരുമ്പോൾ രമയും വിജയനുമൊക്കെ സാജന്റെ കാര്യം പറയുന്നത് കേട്ടു. സാരമില്ല പേടിയൊന്നും വേണ്ട. പത്തിരുപത്താറ് വയസ്സായില്ലേ.?കൊച്ചു കുട്ടിയൊന്നുമല്ലല്ലോ.”
ടീച്ചർ പറഞ്ഞത് കേട്ട് ഞാൻ കുനിഞ്ഞു നിന്നതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല.
മഞ്ചാടി എന്നെ നോക്കി പുഞ്ചിരിച്ചു.

” അടുത്ത ദിവസം ദേശദേവന്റെ നടയിൽ നിന്നും ഒരു ചരട് ജപിച്ച് വാങ്ങിക്കൊണ്ട് തരാം. അത് കയ്യിൽ കെട്ടിയാൽ മതി. പേടിയൊക്കെ താനെ മാറിക്കോളും.”
അത് കേട്ട് ഞാൻ ഒന്ന് ചിരിച്ചു.

” അതെന്താ ചിരിച്ചത് ? ക്രിസ്ത്യാനി ആയതുകൊണ്ട് ഫലമുണ്ടാകില്ലെന്ന് വിചാരിച്ചിട്ടാണോ?”
ഞാൻ ചിരിച്ചത് കണ്ട് ടീച്ചർ ചോദിച്ചു.

” അങ്ങനെയൊന്നുമില്ല ടീച്ചറേ…!”
ഞാൻ മന്ദഹസിച്ചു കൊണ്ട് പറഞ്ഞു.
” എങ്കിൽ അടുത്ത ദിവസം ആകട്ടെ ഞാൻ തിരുമേനിയെക്കൊണ്ട് ചരട് ജപിച്ചു കൊണ്ടുത്തരാം. നിന്റെ അമ്മ സിസിലിയോട് പറഞ്ഞേക്ക് ”
ടീച്ചർ സ്നേഹത്തോടെ പറഞ്ഞു.
ഞാൻ തലയാട്ടി മുന്നോട്ടു നടന്നു.

കുറച്ചു ദൂരം പിന്നിട്ട് ഞാൻ ഭയങ്കരിയമ്മയുടെ വീടിനു മുൻവശത്ത് എത്തി. ഭവാനിയമ്മ എന്നാണ് ശരിക്കുള്ള പേരെങ്കിലും നാട്ടുകാരെല്ലാം ഭയങ്കരിയമ്മ എന്നാണ് അവരെ വിളിക്കാറ്. ഭർത്താവിനെ വരച്ച വരയിൽ നിർത്തുന്ന വഴക്കുണ്ടായാൽ ഭർത്താവിനോട് അല്പം ഗുണ്ടായിസമൊക്കെ കാണിക്കുന്ന ഭവാനിയമ്മയുടെ വീടിനോട് ചേർന്ന് ഒന്നര ഏക്കറോളം വസ്തുവിൽ മാവും പ്ളാവും ചാമ്പയും പേരയും ജാതിമരവും തെങ്ങും എല്ലാം ഉണ്ടായിരുന്നു. പക്ഷേ പാഴായിപ്പോയാലും അതിൽ നിന്നുള്ള ഫലം ഒരാൾക്ക് പോലും കൊടുക്കാൻ ഭവാനിയമ്മ തയ്യാറാകുമായിരുന്നില്ല.

ആരെങ്കിലും തന്റെ വസ്തുവിൽ കയറിയാൽ അല്പം തെറിവാക്കുകൾ ഒക്കെ അവരിലേക്ക് ചൊരിയുന്നതിനും ഭയങ്കരിയമ്മയ്ക്ക് മടിയില്ലായിരുന്നു.
പൊഴിഞ്ഞുവീണ ഒരു ഒരു മാമ്പഴം എടുത്താൽ പോലും ഓലമടലുമൊടിച്ചുപിടിച്ച് ബഹളവുമായി അവരുടെ വീട്ടിലേക്ക് ഭവാനിയമ്മ പാഞ്ഞു ചെല്ലുമായിരുന്നു. അങ്ങനെയാണ് അവർക്ക് ഭയങ്കരിയമ്മ എന്ന് പേര് കിട്ടിയത്.

അവരുടെ വീട്ടുമുറ്റത്ത് നിൽക്കുന്ന വലിയ പേരമരത്തിൽ നിറയെ പഴുത്ത പേരയ്ക്കാ തൂങ്ങിക്കിടക്കുന്നത് കണ്ടപ്പോൾ അങ്ങാേട്ട് കയറി രണ്ടെണ്ണം പറിച്ചാലോ എന്ന് ചിന്തിച്ചുവെങ്കിലും അത് കണ്ടാൽ ബഹളവും വെച്ച് അവർ വീട്ടിലേക്ക് വരുമെന്ന് ഓർത്തപ്പോൾ പേരയ്ക്ക തിന്നണമെന്നുള്ള മോഹം ഉപേക്ഷിച്ച് വീണ്ടും മുന്നോട്ട് നടന്നു.

അൽപ്പം കൂടി നടന്നപ്പോൾ മതിലിനോട് ചേർന്ന് നിൽക്കുന്ന വാഴയിലെ കൂമ്പിൽ നിന്നും തേൻ കൂടിച്ചു നിൽക്കുന്ന ജെസി ചേച്ചിയെ കണ്ടത്.
” ചേച്ചിയേ… ഭയങ്കരിയമ്മയുടെ വായിൽ നിന്നും തെറി കേൾക്കാൻ തീരുമാനിച്ചതു പോലെയുണ്ടല്ലോ.”
ഞാൻ ഉറക്കെ വിളിച്ചു ചോദിച്ചു.
ജെസി ഞെട്ടിത്തിരിഞ്ഞ് എന്നെ നോക്കി ചിരിച്ചു.
” തോരൻ വെക്കാൻ ഒരു കൂമ്പ് ഒടിക്കാൻ കയറിയതാടാ… സാജാ…! ഏതായാലും ഇതിവിടെ കിടന്ന് പാഴായിപ്പോവുകയല്ലേയുള്ളു.ഭയങ്കരിയമ്മ പൊങ്കാലയിടാൻ പോയിരിക്കവാ, അതാ ധൈര്യത്തോടെ കയറിയത്.”
ജെസി ചിരിച്ചു കൊണ്ടു പറഞ്ഞു.
“എന്തായാലും മോഷണമാണ്. അവർ തിരിച്ചു വരുമ്പോൾ ഇതിനു കിട്ടുന്ന പൊങ്കാല കൂടി വാങ്ങാൻ തയ്യായിക്കോ…!
ഞാൻ ചിരിച്ചു കൊണ്ടു പറഞ്ഞു.
“പിന്നെ..! വാഴക്കുലയല്ലല്ലോ കൂമ്പല്ലേ ഒടിച്ചെടുക്കുന്നത്.
പിന്നെ ഇത് ഞാനാണ് ഒടിച്ചതെന്ന് അവരറിയാൻ പോകുന്നില്ല.”
ജെസി കൂസലില്ലാതെ പറഞ്ഞു.
“അതുപോട്ടെ നിനക്ക് പേടി കിട്ടിയെന്നു പറയുന്നത് കേട്ടല്ലോടാ സാജാ..”
ജെസി അവനോട് അന്വേഷിച്ചു.
” ഏയ്..!! ശരി മോഷണം നടക്കട്ടെ ഞാൻ പോവാ…”
ഞാൻ കൂടുതൽ വിശദീകരിക്കാൻ നിൽക്കാതെ വേഗം മുന്നോട്ട് നടന്നു.

അല്പം കൂടി നടന്നപ്പോഴാണ് ഇനി വഴിയിൽ കാണുന്ന എല്ലാവരോടും പേടി കിട്ടിയ കാര്യത്തിനെപ്പറ്റിയുള്ള അന്വേഷണത്തിന് മറുപടി പറയേണ്ടി വരും എന്ന ചിന്ത മനസ്സിലുണ്ടായത്. ഞാൻ തിരിച്ച് വീട്ടിലേക്ക് നടന്നു.
“എന്താടാ ..പള്ളിയിൽ പോയില്ലേ ?
വീട്ടിലേക്ക് തിരിച്ചു കയറുമ്പോൾ അമ്മ ചോദിച്ചു.
” പോയില്ല, അടുത്തയാഴ്ച പോകാം.”
ഞാനകത്തേക്ക് കയറി. “വല്ലപ്പോഴുമെങ്കിലും പോയി കർത്താവിനോട് പ്രാർത്ഥിക്കണം. അപ്പോൾ ഇതുപോലെ ഒന്നും സംഭവിക്കില്ല.”
അമ്മ പിറുപിറുക്കുന്നത് എനിക്ക് കേൾക്കാമായിരുന്നു. ഇഡ്ഡലിയും തിന്നതിനു ശേഷം ടെലിവിഷനിൽ നോക്കി കിടന്ന ഞാൻ ഉറക്കത്തിലേക്ക് വഴുതുന്നുണ്ടായിരുന്നു.

“എല്ലാവരും മരിക്കുന്നുണ്ട്, ആത്മാവ് മുകളിലേക്ക് പോകുന്നുമുണ്ട്. പക്ഷേ ഉപ്പായി മാപ്പിളയുടെ ആത്മാവ് എന്താ ഇവിടം വിട്ടു പോകാത്തത്?”
ആ ചിന്ത എന്നെ പലവിധ സംശയങ്ങളിലേക്കും കൊണ്ടുചെന്നെത്തിച്ചു.
ശോഭനയമ്മ മരിച്ചു കാണുകയില്ല. അതാവും ഉപ്പായിയുടെ ആത്മാവ് ഇവിടെയൊക്കെ കറങ്ങി നടക്കുന്നത്. ചിന്തകൾ നീളവേ പെട്ടെന്ന് മുറിയിലാകെ നീലനിറത്തിൽ ജലം നിറഞ്ഞു. അതിൽ നിന്ന് മത്സ്യകന്യകയെ പോലെ ഒരാൾ ഉയർന്നുവന്നു. സുക്ഷിച്ചു നോക്കിയപ്പോൾ അതിന് അരക്ക് താഴേക്ക് മത്സ്യത്തിൻ്റെ രൂപവും മുകളിലേക്ക് ആഭരണങ്ങൾ അണിഞ്ഞ സുന്ദരനായ ഒരു യുവാവിൻ്റെ രൂപവുമായിരുന്നു .
ആ രൂപത്തിൻ്റെ മുഖം കഴിഞ്ഞ ദിവസം കണ്ട ശുഭ്രവസ്ത്രധാരിയുടെ മുഖം പോലെയായിരുന്നു.
മീൻ പിടിക്കാൻ പോയ ഉപ്പായി മാപ്പിള മത്സ്യകന്യകനായോ എന്ന് ചിന്തിക്കുമ്പോൾ മുറിയിലെ ജലനിരപ്പ് ഉയരുന്നതായി തോന്നി. കാറ്റിന്റെ സിൽക്കാരം പോലെ എന്തോ ഒന്ന് ദൂരെ നിന്നും ചീറിപ്പാഞ്ഞു വന്ന് എന്നെ കടന്നുപോയി. ശക്തമായ കാറ്റിൽ ജനൽപ്പാളികൾ തുറന്നടയുന്നത് കണ്ട് ഞാൻ ഞെട്ടി. കഴുത്തോളം ജലമായപ്പോൾ ഞാൻ ഉറക്കെ അലറി.
”അമ്മേ അമ്മേ…”
ശരീരത്തിൽ എന്തോ തട്ടിയപ്പോഴാണ് ഞെട്ടിയുണർന്നത്. കയ്യിൽ ഒരു തവിയുമായി അമ്മ അടുത്തുനിന്ന് എന്തൊക്കെ ഉറക്കെ പറയുന്നുണ്ടായിരുന്നു. ഞങ്ങൾ മുഖത്തോടു മുഖം നോക്കി.
സ്വപ്നം കണ്ടാതായിരുന്നുവെന്ന് എനിക്കും അമ്മയ്ക്കും ബോധ്യമായി.
” പകൽ കിടന്നുറങ്ങിയിട്ട് ദു:സ്വപ്നം കണ്ട് ബഹളമുണ്ടാക്കാതെ വന്ന് ഊണുകഴിക്കെടാ ”
അമ്മ അടുക്കളയിലേക്ക് പോയി.
ശ്ശൊ ! സമയം പോയതറിഞ്ഞില്ല. ഉച്ചയായിരിക്കുന്നു. സ്വപ്നത്തിൽ കണ്ട മത്സ്യകുമാരൻ അപ്പോഴും മനസ്സിൽ തന്നെ തെളിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. ”ഉപ്പായി മത്സ്യകുമാരൻ ” എന്ന് പതുക്കെ പറഞ്ഞു ചിരിച്ചു കൊണ്ട് ഞാൻ ഊണുകഴിക്കാനായി മുന്നോട്ടു നടന്നു.

വൈകുന്നേരം ജോബി വിളിച്ചപ്പോഴാണ് ഉച്ചയുറക്കം കഴിഞ്ഞ് എഴുന്നേറ്റത്. സുരേഷണ്ണന്റെ വീട്ടിൽ ആഹാരം കഴിക്കാൻ ഞങ്ങൾ രണ്ടുപേരെയും വിളിച്ചിരുന്നു. ബന്ധുക്കൾക്കാർക്കോ വിവാഹ വിരുന്ന് കൊടുക്കുന്നുണ്ടായിരുന്നു. അതിനാൽ രാത്രിയിൽ അത്താഴം ഞങ്ങൾക്ക് രണ്ടുപേർക്കും അവിടെയാണെന്ന് പുള്ളിക്കാരൻ നേരത്തെ പറഞ്ഞിരുന്നു. പ്രവാസിയായ സുരേഷ് അണ്ണൻ വന്നാൽ ഞങ്ങളോടൊപ്പം വോളിബോൾ കളിക്കാൻ വരാറുണ്ട്. അങ്ങനെയാണ് ഞങ്ങൾ നല്ല സൗഹൃദത്തിലാവുന്നത്.

ജനാലയിലൂടെ നോക്കുമ്പോൾ കമലമ്മ ടീച്ചർ പൂക്കൾ നിറച്ച കൂടയുമായി അമ്പലത്തിലേക്ക് നടന്നു പോകുന്നത് കാണാമായിരുന്നു. ഒപ്പം പതിവുപോലെ കൊച്ചുമകളായ മഞ്ചാടിയും ഉണ്ടായിരുന്നു.

“ക്രിസ്ത്യാനികൾക്കിടയിൽ ഇവന് ഒറ്റ പേരേയുള്ളൂ ലൂസിഫർ ”
ഈ ഡയലോഗും കേട്ടുകൊണ്ടാണ് ഞാൻ ഹാളിലേക്ക് ചെന്നത്. അമ്മ ടെലിവിഷനിൽ സിനിമയുടെ മുന്നിലിരിക്കുമ്പോൾ ഞാൻ സുരേഷ് അണ്ണൻ്റെ വീട്ടിലേക്ക് ഇറങ്ങി.
” അധികം ഇരുട്ടും മുമ്പ് ഇങ്ങു പോന്നേക്കണം, അല്ലെങ്കിൽ പിന്നെ സിനിമാ കാണാൻ പോയിട്ട് വന്നതുപോലെയാവും”
അമ്മ ടെലിവിഷനിൽ നിന്ന് കണ്ണെടുക്കാതെ ഓർമിപ്പിച്ചു.
വെറുതെ ഓരോന്ന് ഓർമ്മിപ്പിക്കാതമ്മേ എന്ന് മനസ്സിൽ പറഞ്ഞ് അമ്മയോട് നേരിട്ട് മറുപടി പറയാൻ നിൽക്കാതെ ഞാൻ ഗേറ്റിനു വെളിയിലേക്ക് നടന്നു.

വിരുന്നുകാരെല്ലാം പോയതിനുശേഷമാണ് ഞങ്ങൾ കഴിക്കാനിരുന്നത്. ഞങ്ങളെ കൂടാതെ സുരേഷണ്ണൻ്റെ ഭാര്യയും മക്കളും അവരുടെ ബന്ധുവും അയൽവാസിയുമായ സോമേട്ടനും ഭാര്യയും കഴിക്കാൻ ഒപ്പമുണ്ടായിരുന്നു.

ആഹാരം കഴിച്ചു കൊണ്ടിരുന്നപ്പോഴും ചർച്ച എനിക്ക് പേടി കിട്ടിയ സംഭവത്തെപ്പറ്റിയായിരുന്നു. നടന്ന കാര്യം ഞാൻ അവരോട് വ്യക്തമായി പറഞ്ഞപ്പോൾ ജോബി മുമ്പ് ഒരിക്കൽ അവനുണ്ടായ അനുഭവം ഞങ്ങളോട് പറഞ്ഞു തുടങ്ങി.
” ദൂരെ എവിടെയോ ഒരു പള്ളിപ്പെരുന്നാളിന് ഗാനമേളക്ക് പോയിട്ട് വരുമ്പോൾ പോളിസ്റ്റർ കൈലിയും ഉടുത്ത് ഒരു ഷർട്ട് തോളിലിട്ട് ഒരാൾ നടന്നു പോകുന്നത് കണ്ടു. ബൈക്ക് സ്ളോ ചെയ്ത് അല്പം പിന്നിലായി പിന്തുടർന്നുവെങ്കിലും ഏകദേശം നാല് കിലോ മീറ്ററോളം പിന്നിട്ടപ്പോഴും അയാൾ ഒരേ നടപ്പായിരുന്നു. അങ്ങനെ വള്ളിച്ചിറക്കണ്ടം വരെ അയാളെ പിന്തുടർന്നു. അവിടെയെത്തിയപ്പോൾ കൃഷിയില്ലാത്ത ആ വലിയ പുഞ്ചയിലൂടെ അയാൾ ഇറങ്ങി നടന്ന് അപ്രത്യക്ഷനായി. ”

നാട്ടിൽ തിരക്കിയപ്പോൾ മറ്റ് പലരും ഇതേപോലെ ഒരാളെ കണ്ടിട്ടുണ്ടെന്ന് പറഞ്ഞതായി അറിഞ്ഞു. അയാളാണത്രേ ഉപ്പായി മാപ്പിള. കാരണം അയാൾ പോളിസ്റ്റർകൈലി മാത്രമേ ഉടുക്കുമായിരുന്നുള്ളൂ. കൂടാതെ ഷർട്ട് ധരിക്കാതെ അയാൾ അത് തോളിലിട്ടേ നടക്കുമായിരുന്നുള്ളൂ. പെരുമഴയത്ത് രാത്രിയിൽ മീൻ പിടിക്കാൻ പോയി വലയിൽ കുടുങ്ങിയാണ് ഉപ്പായി മാപ്പിള മരിച്ചത്. മരിച്ചിട്ട് വർഷങ്ങളായിട്ടും ചിലരൊക്കെ രാത്രികാലങ്ങളിൽ അയാളെ ഇതുപോലെ കണ്ടതായി പറയാറുണ്ട് എന്നും ജോബി പറഞ്ഞു.

അപ്പോൾ എന്റെ ചിന്ത മറ്റൊരു വഴിക്കായിരുന്നു.
” ഞാൻ കണ്ടത് ആരെയാവും?”
” കർത്താവേ….! ഇവിടെയെന്താ പ്രേതങ്ങളുടെ താഴ് വരയോ ” എന്ന് ഞാൻ പറഞ്ഞത് അല്പം ഉറക്കെ ആയിപ്പോയി.അത് കേട്ട് എല്ലാവരും ചിരിച്ചു. പക്ഷേ ആ ചിരിയിൽ എനിക്ക് പങ്കുചേരാൻ കഴിഞ്ഞില്ല.

“ചെമ്പകപ്പാലത്തിന്റെ പണിക്കിടയിൽ മനുഷ്യക്കുരുതി നടന്നിട്ടുണ്ട് എന്ത് സത്യം തന്നെയാണ്. ഭൂതഗണങ്ങളെ തൃപ്തിപ്പെടുത്താനും ഇങ്ങനെ ബലി നൽകാറുണ്ടെന്ന് അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട്. ”
സോമേട്ടൻ്റെ ഭാര്യയാണ് അത് പറഞ്ഞത്.
“ഭൂമിയിൽ നിന്നും മടങ്ങാത്ത പരേതാത്മാക്കളും യക്ഷ കിന്നര ഗന്ധർവൻമാരും ഒക്കെ അർദ്ധരാത്രിക്ക് ശേഷം വിഹരിക്കുന്നതിനിടയിലേക്ക് നമ്മൾ കയറിച്ചെല്ലരുത്. ഒരുപക്ഷേ ആ വാഴത്തോട്ടത്തിലേക്ക് കയറി നിന്നത് കൊണ്ടാണ് സാജൻ രക്ഷപ്പെട്ടത്. അല്ലെങ്കിൽ ഇതുപോലിരുന്ന് ഭക്ഷണം കഴിക്കാൻ സാജൻ ഇവിടെ കാണുകയില്ലായിരുന്നു .”
അവർ അതുകൂടി പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി.
“നീ വെറുതെ ഓരോന്ന് പറഞ്ഞു പിള്ളേരെ പേടിപ്പിക്കാതെ.”
സോമേട്ടൻ ശാസനയോടെ പറഞ്ഞു.

” പിള്ളേരോ 26 ഉം 27 ഉം ഒക്കെ വയസ്സായ ഇവരാണോ പിള്ളേർ ? ” എന്ന് പറഞ്ഞ് അവർ കൈകഴുകാനായി എഴുന്നേറ്റുപോയി.

” നിന്നെ വീട്ടിലേക്ക് കൊണ്ട് വിടണോ സാജാ..?”
ഇറങ്ങാൻ നേരം സുരേഷണ്ണൻ ചോദിച്ചു.
” വേണ്ട ഞാൻ പൊയ്ക്കോളാം”
എന്ന് പറഞ്ഞ് ഇറങ്ങുമ്പോഴും ഭയം എന്നെ വിട്ടു മാറിയിരുന്നില്ല.

രാത്രിയിലുള്ള കറക്കം നിർത്തണമെന്ന ചിന്തയോടെ വീട്ടിലേക്ക് നടക്കുമ്പോൾ വെള്ളുകുഴിക്കണ്ടത്തിന്റെ ഭാഗത്ത് പട്ടി നീട്ടി ഓരി ഇടുന്നത് കേൾക്കാമായിരുന്നു. കാർമേഘങ്ങൾ നിറഞ്ഞ ആകാശത്തിനു താഴെ ഇരുട്ടുമൂടിയ മരങ്ങൾ കറുത്ത നിഴൽക്കൂട്ടങ്ങളെപ്പോലെ തോന്നി.
ഞാൻ നടത്തത്തിന് വേഗത കൂട്ടി. അപ്പോഴും ആരോ തന്നെ പിന്തുടരുന്നതുപോലെ തോന്നി. പക്ഷേ തിരിഞ്ഞു നോക്കാൻ മനസ്സ് അനുവദിച്ചില്ല.

തണുത്തുറഞ്ഞ കാറ്റ് തന്റെ ശരീരമാകെ വലയം ചെയ്യുന്നതായി എനിക്ക് തോന്നി. നടപ്പിന്റെ വേഗം പരമാവധിയാക്കി മുന്നോട്ടുപോകുമ്പോഴും പിന്നിലാരോ അതേ വേഗത്തിൽ ഒപ്പമുണ്ടെന്ന് എനിക്ക് തോന്നി. വീടിനടുത്തുള്ള വഴിയരികിലെ ഇലഞ്ഞിമരം ആടിയുലഞ്ഞു.
വീട് അടുക്കാറായപ്പോഴേക്കും ഞാൻ ഓടിത്തുടങ്ങിയിരുന്നു.
സിറ്റൗട്ടിൽ കയറിയിട്ടാണ് പിന്നെ തിരിഞ്ഞു നോക്കിയത്. പക്ഷേ അപ്പോൾ ആരെയും കണ്ടില്ല. ഭയം കൊണ്ട് തോന്നിയതാവുമെന്ന ചിന്തയിൽ ഞാൻ വേഗം വീടിനുള്ളിലേക്ക് കയറി. ഫ്രിഡ്ജിൽ നിന്നും തണുത്ത വെള്ളവും എടുത്തു കുടിച്ച് തിരിച്ച് ഹാളിൽ എത്തി.
ഓരോന്ന് ഓർത്ത് ദിവാൻ കോട്ടിൽ വിശ്രമിക്കുമ്പോൾ താൻ എന്തിനാണ് ഇത്ര പേടിക്കുന്നതെന്നും ഇത് ഒഴിവാക്കാനൊരു മാഗ്ഗം എന്താണെന്നുമുള്ള ചോദ്യം മനസ്സിൽ നിറയുന്നുണ്ടായിരുന്നു.

കാടു കയറുന്ന ചിന്തകളുമായി ടെലിവിഷൻ്റെ മുന്നിലിരുന്ന ടീപ്പോയിലേക്ക് ദൃഷ്ടി ചെന്നപ്പോൾ സിന്ദൂരവും പൂവിതളുകളുമൊക്കെ നിറഞ്ഞ ഒരു ചെറിയ തൂശനിലയിൽ ജപിച്ച ചരട് വച്ചിരിക്കുന്നത് കണ്ടു. ഞാൻ ദീർഘമായി ഒന്ന് നിശ്വസിച്ചു.
ഭയമൊഴിഞ്ഞ് ആശ്വാസത്തിന്റെ കുളിർമ ആ നിശ്വാസത്തിൽ അടങ്ങിയിട്ടുണ്ടായിരുന്നു.

” ക്ഷേത്രത്തിൽ ജപിച്ച ചരട് അവിടെ ഇരിപ്പുണ്ട്. കമലമ്മ ടീച്ചർ കൊണ്ടുത്തന്നതാ..! അതെടുത്ത് കയ്യിൽ കെട്ടാൻ മറക്കണ്ട..”
അടുക്കളയിൽ നിന്ന് അമ്മ വിളിച്ചു പറയുമ്പോഴേക്കും ഞാൻ ചരടും എടുത്ത് റൂമിലേക്ക് നടന്നു കഴിഞ്ഞിരുന്നു.

എം.ജി.ബിജുകുമാർ
പന്തളം സ്വദേശി. പന്തളം എൻ എസ് എസ് കോളേജിൽ ബിരുദവും എൻ.എസ്.എസ്. ട്രെയിനിങ്ങ് കോളേജിൽ B.Ed ഉം പൂർത്തിയാക്കി. ആദ്യം അധ്യാപനവൃത്തിയിലായിരുന്നുവെങ്കിലും ,ഇപ്പോൾ എച്ച്.ഡി.എഫ്.സി ബാങ്കിൻ്റെ ലോൺ സെക്ഷനിൽ ജോലി ചെയ്യുന്നു. ചിത്രം വരയും, കഥയും കവിതയുമെഴുത്തുമാണ് പ്രധാന വിനോദങ്ങൾ. സാഹിത്യ-സാമൂഹിക-സാംസ്കാരിക മേഖലയിലും സജീവമായി പ്രവർത്തിക്കുന്നു.
“ഓർക്കാൻ മറക്കുമ്പോൾ ” എന്ന കവിതാ സമാഹാരം പുറത്തിറക്കിയിട്ടുണ്ട്. “മേഘങ്ങൾ പറഞ്ഞ കഥ ” എന്നൊരു കഥാസമാഹാരം പുറത്തിറക്കാനുള്ള പ്രാഥമിക ജോലികൾ ആരംഭിച്ചിട്ടുണ്ട്.
പുസ്തകത്തിൻ്റെ കവർ പ്രശസ്ത സിനിമാ താരം ഉണ്ണി മുകുന്ദൻ പ്രകാശനം ചെയ്തു. സരസ്വതീയം( https://youtu.be/LQFrt-sojwI )
കൊന്നപ്പൂങ്കനവ് ( https://youtu.be/HqaUy-dNLqA ) എന്നീ ദൃശ്യാവിഷ്ക്കാരങ്ങൾ ചെയ്ത് യൂട്യൂബിൽ റിലീസ് ചെയ്തിരുന്നു.പുതിയൊരെണ്ണത്തിൻ്റെ പണിപ്പുരയിലാണ്.
തപസ്യയുടെ സംസ്ഥാന ചെറുകഥാ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
പന്തളം മഹാദേവർ ക്ഷേത്ര ഭരണസമിതി പ്രസിഡന്റ്, തപസ്യ കലാസാഹിത്യവേദി പത്തനംതിട്ട ജില്ല സെക്രട്ടറി, എന്നീ ചുമതലകൾ വഹിക്കുന്നു

ഡോ.ഉഷാറാണി .പി.

ഒറ്റയിരുപ്പിൽ വായിച്ചുപോകാവുന്നതാണെങ്കിലും ഉൾക്കനംകൊണ്ട് ചിന്തയ്ക്കു സാധ്യതനൽകുന്നു ബഷീർ താഴത്തയിൽ എഴുതി പ്രസിദ്ധീകരിച്ച ആദ്യകൃതിയായ ‘കഥ എഴുതുന്ന പെൺകുട്ടി.’ പന്ത്രണ്ടു കഥകളുടെ ഈ സമാഹാരം ചെറുകഥയുടെ ഏറ്റവും പുതിയമുഖം അനാവരണംചെയ്യുന്നു.

കവിതപോലെ മനോഹരമായ പുസ്തകനാമത്തിനു ഹേതുവായ കഥയിലെ, ചുവന്നനിറം ഇഷ്ടമുള്ളതും മുഖശ്രീയുള്ളതുമായ സൽമ ഹൃദയത്തിൽപ്പതിയും. എഴുത്തിൻ്റെ പാതയിലെ കഥാകാരൻ്റെ നിലപാടുവ്യക്തമാക്കുന്ന ചില പ്രസ്താവനകൾ ഈ കഥയിലുണ്ട്. ബിംബങ്ങളുടെ തിരതള്ളലോ അത്യന്താധുനികതയുടെ ദുർഗ്രാഹ്യതയോ ഇല്ല, ലാളിത്യമാർന്ന ഭാഷ എന്നിവ.

പക്ഷേ വിഷാദവും നൈരാശ്യവും അന്യമല്ലതന്നെ. കഥയുടെ അവസാനഭാഗത്തിൽ നോവിൻ്റെ ഭാരം ഘനീഭവിച്ച രൂപമാർന്നു കാണപ്പെടുന്ന സൽമയെപ്പോലെ ‘അക്ഷരങ്ങൾ ഇല്ലാത്ത കത്തുകളി ‘ലെ അച്ഛനെയും കാണുന്നതിൽ അതിശയത്തിൻ്റെ തരിമ്പുപോലും അവശേഷിക്കുന്നില്ല. നാടോടുമ്പോൾ നടുവേ ഓടണമെന്നു വിചാരിക്കുമെങ്കിലും അതിനു ത്രാണിയില്ലാത്ത മുൻതലമുറയുടെ സിംഹഭാഗത്തിൻ്റെ പ്രതിനിധിയാണയാൾ. പുത്രപൗത്രന്മാർ അന്യദേശത്താണെന്ന കാരണത്താൽ ഒറ്റപ്പെടലിൻ്റെയും നിസ്സഹായതയുടെയും നൊമ്പരവും തീവ്രതയുമനുഭവിക്കുന്ന വൃദ്ധജനങ്ങളെ പരാമർശിക്കുന്ന ഒരു രചന ഇതാദ്യമല്ലെങ്കിലും ഈ എഴുത്തുകാരൻ്റെ തൂലികയാൽ ആവർത്തനവിരസതയൊട്ടുമില്ലാതെയും അനുപമമായും അനുഭവപ്പെടുന്നുണ്ട്. ഒപ്പം മരക്കൊമ്പുകളിൽ ഓടിക്കയറാനറിയാത്ത ഏറ്റവും പുതിയ തലമുറയുടെ പ്രകൃതിയോടുള്ള പരാങ്മുഖതയും ദയനീയമാംവിധം സൂചിപ്പിച്ചുപോകുന്ന എഴുത്തുകാരനിലെ അസ്തിത്വദു:ഖവും ഉറക്കെവെളിവാകുന്നു.

ആധുനികമായ കഥാസങ്കേതങ്ങളാൽ രചിക്കപ്പെട്ട ദൈവത്തിൻ്റെ ആഗമനം, കഥയും ജീവിതവും, രാമുണ്ണിമേനോൻ്റെ മരണവും ചിലവെളിപാടുകളും എന്നിവ അക്കാരണംകൊണ്ടു സുഗ്രഹമല്ലാതാകുന്നില്ലതന്നെ.

ദൈവം വെറും പുകപടലമാണോയെന്നു സ്വാഭാവികമായി ചിന്തിച്ചുപോകുന്നതിൽനിന്ന്, ചോദ്യങ്ങളൊന്നും അങ്ങോട്ടു വേണ്ടയെന്നുള്ള എല്ലാ അധികാരികളുടെയും പൊതുസ്വഭാവത്തിനെക്കുറിച്ചു പറയുമ്പോൾ വാസ്തവികതയുടെ വിശ്വാസ്യത ഒന്നുകൂടി ഊട്ടിയുറപ്പിക്കപ്പെടുന്നു.

ചിന്തിച്ചു തലപുണ്ണാക്കി സമയംകളയുന്നതിനെക്കാൾ നാം ജനിച്ചിട്ടില്ല എന്ന പരമപ്രമാണമുൾക്കൊള്ളുന്ന ആദ്ധ്യാത്മികതയിലേക്കുയർന്ന് ദാർശനികതയുടെ തലമേറാനുള്ള വഴികാട്ടൽ സ്വയം നായകകഥാപാത്രമാവുന്ന കഥാകാരനു അസാദ്ധ്യമല്ലാത്തതാണ്; എല്ലാവരുടെയും ജീവിതത്തിൽ ഒരു കഥയെങ്കിലും കണ്ടെത്താനാവും എന്നൊട്ടും സാരമില്ലാതെ എഴുതുന്ന കഥാകൃത്തിനു പ്രത്യേകിച്ചും.

നിയമത്തിൻ്റെ ഊരാക്കുടുക്കളിൽപ്പെട്ട് നാളുകൾക്കുമുമ്പേ മരിച്ചുകഴിഞ്ഞ രാമുണ്ണിമേനോൻ നമുക്കന്യനല്ല. ശരീരത്തിനു ജീവനുണ്ടായിരിക്കുന്നതും മാനത്തെ മരണംപുൽകുന്നതും അനുഭവവേദ്യമാണ്. സർവ്വസാധാരണമായ വസ്തുതകളെ സാധാരണനിലയിൽനിന്നുകൊണ്ടു നിരീക്ഷിച്ച്, അനിതരസാധാരണമാംവിധമവതരിപ്പിച്ച്, നിസ്സംഗതയോടെ നിൽക്കുന്ന ഈ എഴുത്തുകാരനെ ‘സ്റ്റാർ ബക്ക്സിലെ കോഫി ‘ യിലും നമുക്കു കണ്ടുമുട്ടാം. സുഗന്ധമില്ലാത്ത സുഗന്ധദ്രവ്യങ്ങളുടെ ഓഫീസിനോടു വിടപറയുമ്പോൾ നിർവ്വികാരതയണിഞ്ഞുനിൽക്കുന്ന നായകൻ്റെമേൽ പക്ഷേ വായനക്കാരൻ തുടക്കംമുതൽതന്നെ ഗാഢബന്ധം പുലർത്തിക്കഴിഞ്ഞിരിക്കും.

പൂർണ്ണമായല്ലെങ്കിലും മറഞ്ഞുകഴിഞ്ഞ കൊറോണക്കാലത്തെക്കുറിച്ചുള്ളയോർമ്മപ്പെടുത്തലാകുന്നു ‘കൊറോണ ബാധിച്ച പഴങ്ങൾ’. ‘ഈ കാലവും കടന്നുപോകും’ എന്ന വചനമാകുന്ന കച്ചിത്തുരുമ്പിൽപ്പിടിച്ച് അക്കാലത്തു നാളെയെ വരവേൽക്കാനിരുന്ന വേഴാമ്പലുകളായിരുന്നു നാമെന്നത് വീണ്ടുമെടുത്തണിഞ്ഞ പുറംമോടിയെക്കുറിച്ചൊരു ധാരണനൽകുന്നതുമായി.

ഒരിക്കൽ നന്നെന്നു നിനച്ചത് അനുഭവത്തിലൂടെ അങ്ങനെയല്ലെന്നു ബോദ്ധ്യപ്പെടുത്തുന്ന ‘തിരിച്ചറിവുകൾ’സ്ത്രീപുരുഷ പരസ്പരാകർഷണവും ബന്ധങ്ങളും സ്ത്രീക്കുമാത്രമെങ്ങനെ ബന്ധനമാകുന്നു എന്നതുടർക്കഥയ്ക്ക് ഒരിക്കൽക്കൂടി ആധികാരികതനൽകുന്നു.

ആദ്യത്തെ കഥയായ ‘സ്മൃതിചിത്രങ്ങളാ’കട്ടെ ‘പുസ്തകങ്ങൾ വാഴ്ത്തപ്പെട്ട വേശ്യകളാകുന്നു ‘ എന്ന വ്യത്യസ്തകാഴ്ചപ്പാടുവച്ചതു ശ്രദ്ധേയമായി.’നീ എപ്പോഴും എൻ്റേതുമാത്രമാണ്. എന്നാൽ ഞാൻ നിൻ്റേതുമാത്രമായി ഒതുങ്ങുന്നില്ല’ എന്നു പറയാൻ വെമ്പൽകാണിക്കുന്ന ഈ ഉലകത്തിലെ ഏകസ്‌ത്രീയായ, മദാലസയായ ജയന്തി ഫെർണാണ്ടസ് വ്യക്തിസ്വാതന്ത്ര്യംപ്രാപിക്കുന്ന ആധുനികസ്ത്രീയുടെ സ്വരൂപമായി വിരാജിക്കുമ്പോൾ അതിൻമേലുള്ള ആശ്ചര്യത്തിൻ്റെ മുനയൊടിയുന്നു. തുടർന്ന് ‘കുഞ്ഞാപ്പു മൊല്ലയുടെ നവഭാഷ്യങ്ങളി’ലൂടെ എഴുത്തിൻ്റെ നവമായ പദ്ധതിയിലേക്കുതിരിയാൻ നാമും നിർബ്ബന്ധിതരാകുന്നു.

നെയ്ച്ചോറിലും സൗമ്യ സിസ്റ്ററുടെ ഒരുക്കത്തിലും ഹാസ്യമുണ്ട്. നെയ്ച്ചോറിലേതു വ്യക്തിനിഷ്ഠമാവുമ്പോൾ അടുത്തതിൽ സമഷ്ടിയുടെ ആലോചനാമണ്ഡലത്തിലേക്കു ചേക്കേറുന്നു. നിരുപദ്രവകരമായ പ്രശ്നങ്ങൾക്കിടയിലും പ്രണയംതളിരിടുമെന്നതു ‘നെയ്ച്ചോറി’നെ രുചികരമാക്കുമ്പോൾ മറിച്ചൊരു സന്ദർഭത്തിലായിരുന്നെങ്കിലത് അങ്ങനെയാവില്ലായിരുന്നെന്നു പരോക്ഷമായിപ്പറയുന്നു.

‘ഒരു ചുവന്നപൂവ് ഒഴുകിപ്പോകുന്നതുപോലെ ‘എന്നിങ്ങനെ ആലങ്കാരികതയുടെ വെള്ളിയലുക്കുകൾ ഇതിലുണ്ട്.’ സംഭാരവും ബിയറും സമന്വയിപ്പിച്ചു നോക്കുന്നതിൽ എന്തുമാത്രം ഔചിത്യമുണ്ട്’ എന്നും ‘അപ്പോൾ അവൻ സ്നേഹത്തിൻ്റെ പ്രവാചകനാണെന്ന അറിവ് അവളിലുണ്ടായി’ എന്നുമുള്ള ആലഭാരങ്ങളുമുണ്ട്.

കദനം പേറുന്നില്ലെങ്കിലും കോറിയിടുന്നുണ്ട്, അവശേഷിപ്പിക്കുന്നുമുണ്ട്. വായനയ്ക്കലോസരമേശാത്ത സുഗമമായ കഥനം, ഋജുവായ ആവിഷ്കരണം എന്നിവയാൽ മലയാളിയുടെ മേശപ്പുറത്ത് ഈ കഥാപുസ്തകംകൂടി ഇനിമുതൽ ഇടംപിടിക്കും.

ഡോ.ഉഷാറാണി .പി

തിരുവനന്തപുരം ജില്ലയിൽ മണക്കാടിനടുത്ത് 1975 ൽ ജനനം. കെ.ജി.പ്രഭാകരനാചാരിയും കെ.പത്മവുമാണ് മാതാപിതാക്കൾ. ഗവ.സ്കൂൾ മണക്കാട്, ആൾ സെയിൻ്റ്സ് കോളേജ് തിരുവനന്തപുരം, ഗവ.യൂണിവേഴ്സ് റ്റി കോളേജ് തിരുവനന്തപുരം, ശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റി തിരുവനന്തപുരം കേന്ദ്രം എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം കഴിഞ്ഞ് കേരള യൂണിവേഴ്‌സിറ്റിയിൽ നിന്നും മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റു നേടി. സ്വകാര്യ മേഖലയിലെ വിദ്യാലയങ്ങളിലെ അദ്ധ്യാപികയായിരുന്നു. ഇപ്പോൾ ആറ്റുകാൽ ചിന്മയ വിദ്യാലയത്തിൽ. ആനുകാലികങ്ങളിൽ സാഹിത്യരചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘ആത്മ നിവേദനം’ എന്ന കവിതാ സമാഹാരവും പ്രസിദ്ധീകരിച്ചു.

വിലാസം: പ്രഭാതം, ടി.ആർ.ഏ-39, താവലോട് നഗർ, മുട്ടത്തറ, തിരുവനന്തപുരം – 8.
ഫോൺ – 9746201959

ഡിയോൺ വർഗ്ഗീസ് റെനി

ജീവിതത്തിൽ നിരവധി അനുഭവങ്ങളുണ്ട്. ഈ അനുഭവങ്ങളിൽ ചിലത് നമ്മോട് ചേർന്നുനിൽക്കുന്നു.  കാരണം അവ നമ്മുടെ മനസ്സിലേക്ക് പകർന്നു നൽകിയ ആഴത്തിലുള്ള അർത്ഥങ്ങളും മൂല്യങ്ങളുമാണ്. അത്തരത്തിൽ ഒരു അനുഭവമാണ് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ആദ്യ രചന നൽകിയപ്പോൾ എനിക്കുണ്ടായത്. നാടും നാട്ടിലെ ഓർമ്മകളും എക്കാലത്തും പ്രവാസിക്കൊരു നൊമ്പരമാണ്. ഓണത്തെ കുറിച്ചുള്ള ഓർമ്മ തീരാനൊമ്പരമാണ്. തിരക്കേറിയ പ്രവാസലോകത്തിൽ ഇതൊക്കെ ചിന്തിക്കാൻ ആർക്കാണ് നേരം .

ജീവിതത്തിലെ ഇരുൾ നിറഞ്ഞ ഏകാന്ത നിമിഷങ്ങളിൽ, പ്രത്യാശയുടെ ഒരു കെടാവിളക്ക് പോലെ കത്തിജ്വലിക്കുകയാണ് ഓർമ്മയിലെ ഓണം . നാട്ടിലെ ഓണത്തിൽ നിന്നും വ്യത്യസ്ത മായി പ്രവാസലോകത്തെ ഓണം എനിക്ക് വല്ലാത്ത നൊമ്പരമായിരുന്നു. ആ നൊമ്പരത്തിൽ കുറിച്ച കവിതയാണ് ഓർമ്മയിലെ ഓണം .

വ്യവസായവും മറ്റു സാമ്പത്തിക മേഘലകളിലും മുൻ പന്തിയിൽ ഉള്ള ഗൾഫ് രാജ്യങ്ങൾ പ്രത്യേകമായി യു എ ഇ അക്ഷരങ്ങൾക്കും അക്ഷരങ്ങളെ സ്നേഹിക്കുന്നവർക്കും പ്രാധാന്യം നൽകുന്ന നാടാണ്. യു എ ഇ യുടെ സാംസ്കാരിക തലസ്ഥാനമായ ഷാർജയുടെ ഭരണാധികാരി ആയിട്ടുള്ള ഷെയ്ഖ് ഡോക്ടർ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖസ്സിമിയുടെ മേൽനോട്ടത്തിൽ എല്ലാ വർഷവും നടത്തപ്പെടുന്ന ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം പ്രവാസ ലോകത്തെ ഒട്ടനവധി രചയിതാക്കൾക്ക് താങ്ങും തണലുമാണ്. വായനക്കാർക്കും എഴുത്തുകാർക്കും ഒരു പോലെ പ്രചോദനം നൽകുന്ന അക്ഷരങ്ങളുടെ ഭവനമാണ് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം. ലോകത്തെ എല്ലാ ഭാഷകളിലുമുള്ള സാഹിത്യ രചനകളും മറ്റു കലാ സൃഷ്ടികളും സമൂഹത്തോട് പങ്ക് വെയ്ക്കാനുള്ള വേദിയും കൂടിയാണ് ഈ പുസ്തകോത്സവം.

മരുഭൂമിയുടെ മണലാരുണ്യത്തിന്റെ നടുവിൽ മലയാള ഭാഷയുടേയും സാഹിത്യത്തിന്റേയും തനിമ ഉയർത്തി കാട്ടുവാൻ ഈ പുസ്തകോത്സവം ഏറെ സഹായിക്കുന്നു. യുഎഇയിലെ പ്രമുഖ റേഡിയോ മാദ്ധJമപ്രവർത്തകരിൽ ഒന്നാണ് ക്ലബ് എഫ്എം. പാട്ടിലൂടെയും മറ്റു പരിപാടികളിലൂടെയും മലയാളിക്ക് തന്റെ മാതൃഭാഷയോടുള്ള സ്നേഹം നിലനിർത്താൻ സഹായിക്കുകയാണ് ക്ലബ് എഫ്എം. ക്ലബ് എഫമിന്റെ നേതൃത്വത്തിൽ ഇറക്കിയ കിത്താബ് എന്ന പുസ്തകത്തിലൂടെയാണ് എന്റെ സർഗ്ഗ സൃഷ്ടി സമൂഹത്തോടു പങ്ക് വെക്കാൻ സാധിച്ചത്. ഒട്ടനവധി കഥകളും കവിതകളും അടങ്ങിയ ഈ പുസ്തകത്തിന്റെഔദ്യോഗിക ഉൽഘാടനം നിർവഹിച്ചത് പത്മശ്രീ ഭരത് മമ്മൂട്ടി ആയിരുന്നു . അദ്ദേഹം ഉൽഘാടന വേളയിൽ പറഞ്ഞതു പോലെ ഒരോ കഥയിൽ ഒരോ കവിതയും ഒരോ കവിതയിൽ ഒരോ കഥയുമുണ്ട്.

അനേകം രചയിതാക്കളുടെ കഥകളുടേയും കവിതകളുടേയും ഇടയിൽ എന്റെ നാടിന്റെ ആവേശമായ ഓണത്തെക്കുറിച്ച് അതിന്റെ ഓർമ്മകളെക്കുറിച്ച് എഴുതാൻ സാധിച്ചതിൽ ഞാൻ ദൈവത്തോടുള്ള നന്ദി അറിയിക്കുന്നു. ഇത്തരത്തിൽ ഒരു സാഹചര്യമൊരുക്കിയ ക്ലബ് എഫ്എം, പുസ്തക പ്രസാധകർ, ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം, മറ്റു ഭാരവാഹികൾ എന്നിവരോടുള്ള നന്ദി അറിയിക്കുന്നു. ഓണത്തെക്കുറിച്ചുള്ള എന്റെ കുഞ്ഞു മനസ്സിലെ അനുഭവങ്ങൾ സമൂഹത്തിലേക്ക് പങ്ക് വെക്കുവാൻ സാധിച്ചതിൽ സന്തോഷം തോന്നുന്നു.

ഹരിത ഭൂമിയിലെ ഓണവും   മണലാരണ്യത്തിലെ ഓണവും വേർതിരിച്ചറിയാൻ എന്നെ അത് ഇടയാക്കി. എന്റെ നാടിന്റെ ഉത്സവത്തെ പറ്റി ഒരു രചന രചിക്കുവാൻ സാധിച്ചതിൽ അഭിമാനം തോന്നുകയാണ്. മലയാളി പ്രവാസികളുടെ വികാരമായ ഓണത്തെക്കുറിച്ചാണ് ഓർമ്മയിലെ ഓണം എന്ന എന്റെ കവിത സമൂഹത്തെ അറിയിക്കുന്നത്. മനുഷ്യജീവനിലേക്ക് രാഗം പകർന്നു നൽകുന്ന ഒരു ഓർമ്മയാണ് ഓണം എന്ന യാഥാർത്ഥ്യം തിരിച്ചറിയുവാൻ ഈ രചന ഇടയാക്കി. ഓണം ഒരു പ്രണയമാണ്, കണ്ടിട്ടും കേട്ടിട്ടും ഉണ്ടിട്ടും ആഘോഷിച്ചിട്ടും തീരാത്ത പ്രണയം. മലയാളിയുള്ള എക്കാലത്തും നിലനിൽക്കട്ടെ ഈ പ്രണയം ഓർമ്മയിലെ ഓണം.

ഡിയോൺ വർഗ്ഗീസ് റെനി

തിരുവല്ല മാർത്തോമ കോളജിലെ ഡിഗ്രീ വിദ്യാർത്ഥി ആണ് (B.A English language and literature). സാഹിത്യമെന്ന മഹാ സമുദ്രത്തെ ഇഷ്ടമുള്ള ഒരു മനുഷ്യൻ എന്ന് പറയാനാണ് എനിക്കിഷ്ടം. മലയാളത്തിൽ കവിതകൾ കഥകൾ എഴുതിയിട്ടുണ്ട്. ആദ്യ രചന ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രസിദ്ധികരിച്ച ഓർമ്മയിലെ ഓണം എന്ന കവിത. പ്രവാസി വിദ്യാർത്ഥി ആണെങ്കിലും മാതൃഭാഷയിൽ രചനകൾ രചിക്കാനാണ് എനിക്കിഷ്ടം. അക്ഷരങ്ങളിലൂടെ കാണപ്പെടുന്നതും കാണപ്പെടാത്തതുമായ  ആശയങ്ങൾ ലോകത്തോടു പങ്ക് വെയ്ക്കാൻ സഞ്ചരിക്കുന്ന സാഹിത്യ സഞ്ചാരി.

അഖിൽ പുതുശ്ശേരി

അവളോടൊപ്പം തന്നെയാണ്
ആ വീടും ഉണരുന്നത്
മിക്ക വീടുകൾക്കും
പെൺമണമാണെന്നും
മിക്ക പെണ്ണുങ്ങൾക്കും
അടുക്കള മണമാണെന്നും
അവളോർക്കും.

അയാളും മോളും
പോയതിന് ശേഷം
ഒറ്റയായി പോകുന്ന
തന്റെ പകലാകാശത്ത്
അവൾ നിറയെ
നക്ഷത്രങ്ങളെ കുടഞ്ഞിടും

( പകലിൽ നക്ഷത്രങ്ങൾ തിളങ്ങാറില്ല /
അവളുടെ നക്ഷത്രങ്ങൾ രാത്രിയിലും
തിളങ്ങാറില്ല )

ഒറ്റയായി ഇരിക്കുമ്പോഴൊക്കെ
അവളൊരു ശലഭമാകും
പറക്കാനായി രണ്ട്
ചിറകുകൾ തുന്നും.

അപ്പോൾ വീട് അവൾ
മാത്രമുള്ളൊരു പൂന്തോട്ടമാകും
പാത്രങ്ങൾ തുണികൾ എല്ലാം
പൂക്കളായി പരിണമിക്കും.

ആ വീട്ടിൽ നിന്ന്
അവളുടെ വീട്ടിലേക്ക്
ഒരു നീളൻ തീവണ്ടിയുണ്ട്
( അവൾക്കതിന് സ്വന്തമായി വീടുണ്ടോ?)
ബോഗികൾ നിറയെ സ്വപ്‌നങ്ങൾ
കുത്തിനിറച്ച് തീവണ്ടി
അവളെയുംകൊണ്ട്
ചൂളം വിളിച്ചോടും.

മഴ ചാറുമ്പോൾ
അവളോർക്കുന്നത്
വെയിലത്തിട്ട മല്ലിയേയും
മുളകിനെയും തുണികളെയും
കുറിച്ചാണ്

സ്വപ്‌നങ്ങളെ മറന്ന്
റിസർവേഷൻ ഇല്ലാത്ത
കിട്ടുന്ന വണ്ടിക്ക് അവൾ
തിരികെയോടും

രാത്രി തുണികളോടൊപ്പം
അവൾ മടക്കി വെക്കുന്നത്
ഓർമ്മകളെ കൂടിയാണ്

അഖിൽ പുതുശ്ശേരി

1995 ഏപ്രിൽ 15-ന് ആലപ്പുഴ ജില്ലയിൽ ചെട്ടികുളങ്ങരയിൽ പുതുശ്ശേരിയെന്ന ഗ്രാമത്തിൽ ജനിച്ചു .
അച്ഛൻ മുരളീധരൻ നായർ ,അമ്മ കൃഷ്ണകുമാരി . ബാല്യകാലം മുതൽ കവിത എഴുതിത്തുടങ്ങി ,നാല് കാവ്യസമാഹാരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്
. 2010-ൽ isro യിൽ പ്രബന്ധം അവതരിപ്പിക്കാൻ വിദ്യാലയത്തെ പ്രതിനിധീകരിച്ചു .മാതൃഭൂമി, കലാകൗമുദി, എഴുത്തോല, മലയാള മനോരമ, കവിമൊഴി, മാധ്യമം, കേസരി, സമകാലിക മലയാളം ,പച്ചമലയാളം, ദേശാഭിമാനി, ചന്ദ്രിക, കലാപൂർണ്ണ, തുടങ്ങിയ സമകാലികങ്ങളിൽ കവിത പ്രസിദ്ധീകരിച്ചു
ഓൾ ഇന്ത്യ റേഡിയോയിൽ കവിത അവതരിപ്പിച്ചിട്ടുണ്ട്.
നിലവിൽ ശ്രീ നാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ എം എ മലയാളം വിദ്യാർഥിയാണ്

പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ:

നിഴൽക്കുപ്പായം
മാമ്പൂവ്
സ്വപ്നംകൊണ്ടെഴുതിയ ഒസ്യത്ത്‌
ജീവിതത്തിന് ഒരു അൻഡു ഓപ്ഷൻ ഉണ്ടായിരുന്നെങ്കിൽ

പുരസ്‌കാരങ്ങൾ
—————–
എഴുത്തച്ഛൻ ഫെൽലോഷിപ്
ആശാൻ സ്മാരക പുരസ്‌കാരം
എം എൻ കുമാരൻ സ്മാരക പുരസ്‌കാരം
റോട്ടറി ക്ലബ്‌ സാഹിത്യ പുരസ്‌കാരം
ടാഗോർ സ്മാരക പുരസ്‌കാരം
ലെനിൻ ഇറാനി സ്മാരക പുരസ്‌കാരം
യാനം സാഹിത്യ പുരസ്‌കാരം

റ്റിജി തോമസ്

പല പുസ്തകങ്ങളും തേടിപ്പിടിച്ച് വായിക്കുകയാണ് എന്റെ പതിവ്. പക്ഷേ ചിലപ്പോഴൊക്കെ വളരെ അവിചാരിതമായി ചില പുസ്തകങ്ങൾ നമ്മുടെ വായനാനുഭവത്തിന് പാത്രമാകും. അങ്ങനെ ആണ് വിനിൽ പോൾ രചിച്ച അടിമ കേരളത്തിൻറെ അദൃശ്യ ചരിത്രം എന്ന പുസ്തകം എൻറെ കൈയ്യിൽ വന്നത്. തിരുവല്ല മാക്ഫാസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഡോ. വർഗീസ് കെ ചെറിയാന് സമ്മാനം കിട്ടിയ പുസ്തകം അദ്ദേഹം എനിക്ക് വായിക്കാനായി നൽകുകയായിരുന്നു.

നാം ഇതുവരെ പഠിച്ച, കേട്ടറിഞ്ഞ കേരള ചരിത്ര പാഠങ്ങളിൽ ഒന്നും ഇല്ലാത്ത കീഴാള ജീവിതത്തിൻറെ അടയാളപ്പെടുത്തലുകളാണ് പുസ്തകത്തിൻറെ അടിമ കേരളം എന്ന ആദ്യ ഭാഗത്തിന്റെ പ്രമേയം. കേരളത്തിൽനിന്ന് അടിമകളായി വിൽക്കപ്പെട്ടിരുന്ന കീഴാള സമൂഹത്തിന്റെ രേഖാചിത്രം വസ്തുതകളുടെ അടിസ്ഥാനത്തിൽ വിനിൽ പോൾ വരച്ചുകാട്ടുന്നു. അതോടൊപ്പം കേരളത്തിലെ അടിമകൾ നേരിട്ടിരുന്ന ക്രൂരതകളെക്കുറിച്ച് തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ലേഖനങ്ങളും ഉൾപ്പെടുത്തപ്പെട്ടിട്ടുണ്ട്.

കേരളത്തിലെ മിഷനറി പ്രസ്ഥാനത്തെ കുറിച്ചും ദളിത് ക്രൈസ്തവരെ കുറിച്ചുമുള്ള ലേഖനങ്ങളാണ് പുസ്തകത്തിലെ മിഷിനറി പ്രസ്‌ഥാനം എന്ന രണ്ടാം ഭാഗത്തിൽ ഉൾപ്പെടുത്തപ്പെട്ടിട്ടുള്ളത് . കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ ദളിതരുടെ ഇടയിൽ പ്രവർത്തിച്ച വിവിധ മിഷനറി സഭകളെ കുറിച്ചും അതുവഴി ഉണ്ടായ നവോഥാനത്തെ കുറിച്ചും കൂടുതൽ അടുത്തറിയാൻ പുസ്തകത്തിലെ ഉള്ളടക്കം വായനക്കാരെ സഹായിക്കും. അതോടൊപ്പം ദളിത് ക്രിസ്ത്യാനികൾ നേരിട്ട ജാതീയ വിവേചനത്തിൻ്റെ നേർചിത്രം വിവിധ സംഭവങ്ങളിലൂടെ എഴുത്തുകാരൻ വരച്ചുകാട്ടുന്നു.

ജന്മികുടിയാൻ ബന്ധത്തിനുമപ്പുറം കേരളത്തിൽ അടിമവ്യാപാരം നിലനിന്നിരുന്നു എന്ന ചരിത്ര വസ്തുതയെ എത്രമാത്രം തമസ്കരിക്കാൻ നമ്മുടെ ചരിത്ര രചയിതാക്കൾക്ക് സാധിച്ചു എന്ന സത്യം വിളിച്ചു പറയുന്നു എന്നതാണ് അടിമ കേരളത്തിൻറെ അദൃശ്യ ചരിത്രം എന്ന പുസ്തകത്തിൻറെ പ്രാധാന്യം.

ബ്രിട്ടീഷ് ഭരണകാലത്ത് ഇംഗ്ലണ്ടിൽ നിന്നുള്ള മിഷനറിമാരുടെ പ്രവർത്തനങ്ങൾ മലയരയർ തുടങ്ങിയ ആദിവാസി വിഭാഗങ്ങളിൽ വിദ്യാഭ്യാസപരമായി ചെലുത്തിയ സാമൂഹിക പരിവർത്തനം എത്ര മാത്രമായിരുന്നു എന്ന് മിഷനറി പുരാശേഖരത്തിലെ മലയരയർ എന്ന ലേഖനത്തിൽ വിവരിക്കുന്നു. ലണ്ടനിലെ അറിയപ്പെടുന്ന പ്രകൃതി ശാസ്ത്രജ്ഞനായിരുന്ന ഹെൻറി ബേക്കർ കേരളത്തിൽ എത്തി മുണ്ടക്കയം കേന്ദ്രീകരിച്ച് നടത്തിയ മിഷനറി പ്രവർത്തനങ്ങളും സ്കൂളുകൾ സ്ഥാപിച്ചുകൊണ്ടുള്ള നവോത്ഥാന പരിശ്രമങ്ങളെ കുറിച്ചുള്ള വിവരണങ്ങളും പുസ്തകത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. പ്രധാനമായും മുണ്ടക്കയം കേന്ദ്രീകരിച്ചിട്ടുള്ള മിഷനറിമാരുടെ പ്രവർത്തനത്തെ കുറിച്ചാണ് ഈ ലേഖനത്തിൽ പറയുന്നത്. എന്നാൽ പുസ്തകത്തിൽ പറയുന്നതിന് വിപരീതമായി മർഫി സായിപ്പാണ് ഏന്തയാറിൽ സ്കൂൾ തുടങ്ങിയതെന്നാണ് മുണ്ടക്കയത്തെ പഴമക്കാരുടെ അഭിപ്രായം.

പക്ഷേ മധ്യതിരുവിതാംകൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ദളിത് ജീവിതങ്ങൾ എത്രമാത്രം ദുഷ്കരമായ പരിതസ്ഥിതിയാണ് അഭിമുഖീകരിച്ചത് എന്നതോടൊപ്പം കേരളത്തിലെ ജനങ്ങളുടെ ഭൂതകാലത്തിന്റെ കാർമേഘങ്ങൾ ഒരു പരുധി വരെ തുടച്ചുമാറ്റാൻ മിഷനറിമാർക്കും വിദേശ ആധിപത്യത്തിനും കഴിഞ്ഞതായും പുസ്തകം സമർത്ഥിക്കുന്നു . ചരിത്രത്തിൻറെ ഏടുകളിൽ ഒരു രാജ്യത്തെ ഭരണം കൊണ്ട് അടിച്ചമർത്തിയ ബ്രിട്ടീഷ് ആധിപത്യം ഒരു പരുധിവരെ കേരളത്തിലെ ജാതിയ അടിമത്വത്തിന്റെ ചങ്ങലകളെ പൊട്ടിച്ചെറിയുന്നതിന് പ്രേരകമായതും വിനിൽ പോളിന്റെ പുസ്തകം ചൂണ്ടി കാണിക്കുന്നു.

കെ ജെ ബേബിയുടെ മാവേലി മന്റം എന്ന നോവലിൽ വയനാട്ടിലെ ആദിവാസികൾ അനുഭവിക്കുന്ന അടിമത്വത്തിന്റെ ആഴം വരച്ചു കാട്ടിയിരുന്നു. തമിഴ് മലയാളം എഴുത്തുകാരനായ ജയമോഹന്റെ 100 സിംഹാസനങ്ങൾ നായാടി ആദിവാസി സമൂഹത്തിൻറെ ദുരവസ്ഥയും പ്രതിഫലിപ്പിക്കുന്നുണ്ട്. ഇവയുൾപ്പെടെ കഥയും കവിതയും നോവലുമായി മലയാള സാഹിത്യത്തിൽ എഴുതപ്പെട്ട പുസ്തകങ്ങൾക്കപ്പുറം കേരളത്തിൻറെ സാമൂഹ്യ ചരിത്രം എത്രമാത്രം ഇരുണ്ടതായിരുന്നു എന്ന് വായനക്കാരന് മനസ്സിലാക്കാൻ വിനിൽ പോളിന്റെ അടിമ കേരളത്തിൻറെ അദൃശ്യ ചരിത്രം എന്ന പുസ്തകം നമ്മളെ സഹായിക്കും.

റ്റിജി തോമസ് 

റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.   ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കേരള സർക്കാർ വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.

ഡോ. മായാഗോപിനാഥ്

ട്രെയിനിൽ തനിക്കഭിമുഖമായിരിക്കുന്ന ഉമയുടെ മുഖത്തെ കൗതുകം ശ്രദ്ധിച്ചിരുന്നു അയാൾ. ഓടുന്ന ട്രെയിനിന്റെ പിന്നീലേക്ക് പായുന്ന മരങ്ങളും കെട്ടിടങ്ങളുമൊക്കെ ഒരു കുഞ്ഞിന്റെ കൗതുകത്തോടെ ആസ്വദിക്കുകയാണവൾ
.മുഖത്തേക്ക് വീണ് കിടക്കുന്ന പാറിയ നരമുടികളും വലതു കവിളിൽ പടർന്ന കരിമംഗല്യവും ഒഴിച്ചാൽ പണ്ടത്തെ ആ മെല്ലിച്ച പെൺകുട്ടി തന്നെ ഇന്നും…നിറഞ്ഞ ചിരിയുള്ള സ്നേഹത്തിന്റെ നിറകുടമായ തന്റെ ഉമ.

ചുറ്റിലുമുള്ള ചെറിയ സുഖങ്ങളിൽ അലിഞ്ഞു ചേർന്നു സന്തോഷിക്കാൻ അവൾക്ക് പണ്ടേ നല്ല കഴിവാണ്. തനിക്കാകട്ടെ സുഖ സൗകര്യങ്ങൾ ആസ്വദിക്കാൻ അവസരം ഉണ്ടായാലും പിശുക്കി സന്തോഷിക്കുന്ന ശീലമാണ്.

സമ്പാദിക്കുന്നതൊക്കെ ചുരുക്കി ചിലവാക്കിയും മിച്ചം പിടിച്ചും കണക്ക് കൂട്ടി വീടുവച്ചും മക്കൾക്ക് വേണ്ടി നിക്ഷേപിച്ചും ഒക്കെയാണ് താൻ സന്തോഷിക്കുക.

ഉമയും താനും ഒരുമിച്ചുള്ള ജീവിതം തുടങ്ങിയിട്ടു ഇരുപത്തഞ്ചു വർഷം കഴിഞ്ഞു. തന്റെ കഷ്ടപാടുകളിൽ ക്ഷമയോടെ കൂടെ നിന്നവളാണ്. സ്വകാര്യമായ ഒരാവശ്യവും കൊണ്ട് തന്നെ ഒരിക്കലും ബുദ്ധിമുട്ടിക്കാത്തവൾ

ഉമയെ പെണ്ണ് കാണാൻ പോയ ദിവസം ഓർത്തുപോയി.
സർക്കാർ ജോലി ഉള്ളത് കൊണ്ട് സാമാന്യം സ്ത്രീധനമൊക്കെ ഉറപ്പാക്കിയാണ് അമ്മാവൻ
തന്നെ അവളുടെ വീട്ടിലേക്കു കൂട്ടികൊണ്ട് പോയത്.

തലേന്നത്തെ മഴയിൽ അടർന്നു വീണ് കിടന്ന മാമ്പൂക്കൾ മണക്കുന്ന മാവിന് കീഴെ ചമയങ്ങളില്ലാതെ നിറം കുറഞ്ഞ സാരി ചുറ്റി ഇതാണ് ഞാൻ എന്ന തുറന്ന ചിരിയോടെ നിന്ന പെൺകുട്ടിയുടെ കണ്ണുകളിൽ വിടർന്നു നിന്ന കൗതുകം തന്നെ വല്ലാതെ ആകർഷിച്ചു. നഷ്ട പ്രണയത്തിന്റെ ഗൃഹാതുരതകളൊന്നും രണ്ട് പേർക്കും ഇല്ലാഞ്ഞത് കൊണ്ട് തന്നെ ഊഷ്മളമായ ഒരു പെണ്ണ് കാണൽ തന്നെ ആയിരുന്നു അത്.
ഉമാ മഹേശ്വരി എന്ന പേരും ആളും അന്നേ തന്റെ മനസ്സിൽ ഇടം പിടിച്ചു.

ഇന്നത്തെ പോലെ ഇവന്റ് മാനേജ്മെന്റ് ഒന്നുമില്ലാത്ത അന്ന് വെറും പത്തോ അമ്പതോ പേർക്ക് സദ്യ വിളമ്പിയ സാധാരണ കല്യാണമായിരുന്നു തന്റേതും.

ഉള്ള പുരയിടത്തിന്റ മുക്കാൽ പങ്കും പത്തു മുപ്പത് പവനും ഒക്കെ തന്ന് അവളുടെ അച്ഛൻ പൊന്നു പോലെ നോക്കണം എന്ന് പറഞ്ഞാണ് തന്റെ വലം കൈ അവളുടേതിനോട് ചേർത്തു വച്ചത്.

വിവാഹ വിരുന്നു നാളുകളിൽ മിക്കപ്പോഴും പാടവരമ്പിലൂടെ കൈകോർത്തു പിടിച്ച് സംസാരിച്ചു നടന്നിട്ടുണ്ട് തങ്ങൾ. വയൽപ്പൂക്കൾക്കിടെ മറ്റൊരു പൂവിന്റെ കാന്തിയിൽ തുടുത്ത മുഖത്തോടെ അന്നൊരിക്കൽ ഉമ പറഞ്ഞ മോഹമാണ് വൃന്ദാവനം കാണണമെന്നും യമുനയുടെ കരയിൽ ഒന്നു നിൽക്കണമെന്നുമൊക്കെ .

അടങ്ങാത്ത കൃഷ്ണഭക്തിയാണുമയ്ക്ക്.
അതിനാൽ തന്നെ ഭഗവാന്റെ പാദം പതിഞ്ഞ മണ്ണും ആ ജീവിതത്തിന് സാക്ഷിയായ യമുനാദേവിയും അവളെ വല്ലാതെ മോഹിപ്പിച്ചു

അതിരില്ലാത്ത മോഹങ്ങൾ അവൾ ഒരിക്കലും കാത്തു വച്ചില്ല. ബന്ധുക്കൾക്കോ കൂട്ടുകാർക്കോ ഒപ്പം വക്കാനാവും വിധം അവൾ ഒന്നും തന്നെ ആഗ്രഹിച്ചതുമില്ല

ജീവിത പ്രാരാബ്ദങ്ങൾക്കിടെ അവളുടെ പല ചെറിയ ആഗ്രഹങ്ങളും അവൾ പോലും ഓർത്തതുമില്ല. തന്റെ സ്കൂട്ടറിന്റെ പിന്നിലിരുന്നു വല്ലപ്പോഴും ഒന്ന് അമ്പലത്തിൽ പോവുന്നതല്ലാതെ അവളെയും കൂട്ടി താൻ ഒരു പാർക്കിലും കടലോരത്തും പോയതുമില്ല. എങ്കിലും തങ്ങൾക്കിടയിൽ പരസ്പരമുള്ള ഇഷ്ടം ആഴത്തിൽ വേരു പടർത്തി നിന്നു.

മക്കളുണ്ടായതിൽ പിന്നെ അവൾ എപ്പോഴും അവരുടെ ലോകത്തായിരുന്നു. അവരുടെ കളികളും ചിരിയും കുറുമ്പും മാത്രമായി അവളുടെ ലോകം. ബാലരമയും പൂമ്പാറ്റയുമൊക്കെ വായിച്ച് അവളും പൊട്ടിച്ചിരിക്കുമായിരുന്നു. മിക്കപ്പോഴും അമ്മയുടെ അടുത്തേക്ക് പോകാൻ കുഞ്ഞു മൃഗങ്ങളെ വഴികണ്ടു പിടിക്കുന്ന കളി മക്കൾക്ക്‌ വേണ്ടി അവളാണ് വരയ്ക്കുമായിരുന്നത്.

പദപ്രശ്നം പൂരിപ്പിക്കാനോ ക്ലാസ്സിൽ കണക്കിന് ഉത്തരം കണ്ടുപിടിക്കാനോ ഒന്നും മക്കൾ തന്നെ ആശ്രയിച്ചില്ല.

ഉമയുടെ വിഷയം ജിയോഗ്രാഫി ആയത് കൊണ്ട് ഇന്ത്യയിലെ തന്നെ പല സ്ഥലങ്ങളെയും നദികളെയും കുറിച്ചും മറ്റും അവൾക്ക് നല്ല അറിവുമുണ്ടായിരുന്നു.
മക്കളെ പഠിപ്പിക്കുമ്പോൾ ഉത്തരെന്ത്യൻ രേഖാചിത്രം വരച്ചു യമുനോത്രി മുതൽ എങ്ങനെ ഹരിയാന വഴി ഉത്തർപ്രദേശിലൂടെ ഒഴുകി അല്ലഹബാദിൽ വച്ച് യമുന ഗംഗയിൽ ലയിക്കുന്നു എന്നൊക്കെ അവൾ പഠിപ്പിക്കുന്നത് താൻ സാകൂതം നോക്കി നിന്നിട്ടുണ്ട്.

സൂര്യ പുത്രിയായി സങ്കല്പിക്കപ്പെടുന്ന യമുനയുടെ തപസ്സിന്റെ പുണ്യത്താൽ നദിയായി മാറിയ കഥയൊക്കെ താൻ ഉമയിൽ നിന്നാണറിഞ്ഞത്.

ഇനി ഒരു ജന്മമുണ്ടെങ്കിൽ ഒരു നദിയായി ജനിക്കാനാണ് അവളാഗ്രഹിക്കുന്നതെന്നു പലപ്പോഴും പറഞ്ഞതോർത്തു അയാൾ.

പൊതുവെ മിതഭാഷിയായ ഉമ നദികളെ കുറിച്ചു പറഞ്ഞാൽ വാചാലയാവും.

പർവതം മുതൽ സമുദ്രം വരെ ഒഴുകുന്നതിനിടെ തനിക്ക് ചുറ്റിലുമുള്ള സകല ജീവജാലങ്ങളുടെയും ജീവനാഡിയാണ്‌ നദി.
ഓരോ നദിക്കും മിടിക്കുന്ന ഒരു ഹൃദയമുണ്ടെന്നവൾ പറയുന്നത് ശരിയാണെന്നു തനിക്കും തോന്നിയിട്ടുണ്ട്.

ഒരു നദിക്കും മുന്നോട്ടോഴുകേണ്ട വഴി ആരും പറഞ്ഞു കൊടുക്കേണ്ടതില്ല.

നേരിന്റെ വിശുദ്ധിയാണ് മനുഷ്യന്റെ സ്വാർത്ഥതയിലും നദികളെ വരണ്ട് പോകാതെ കാക്കുന്നതെനാണവളുടെ പക്ഷം.

നേരിന്റെ വിശുദ്ധി പകർന്നു കൊടുത്തു തന്നെയാണ് ഉമ മക്കളെ കൈപിടിച്ച് മുന്നോട്ടു നടത്തിയതും.

അവർ രണ്ട് പേരും ഉപരിപഠനവും ജോലിയും തേടി യൂ കെ യ്ക്ക് പോകും വരെ അവൾ ഓടി നടന്ന് എല്ലാ കാര്യങ്ങളും ചെയ്യുമായിരുന്നു.

ഒരിക്കലും വയ്യെന്ന് പറഞ്ഞു ഒതുങ്ങിയിരിക്കാൻ ഇഷ്ടപെടാത്ത ഉമ മക്കൾ പോയശേഷം ചിറകൊടിഞ്ഞ പക്ഷിക്കുഞ്ഞിനെ പോലെയായി.

ഉത്സാഹമൊക്കെ നശിച്ച് പെട്ടെന്നു വാടിപ്പോയി. പറക്കമുറ്റുമ്പോൾ പുതിയ ചില്ലകൾ തേടി പറന്നു പോകുന്ന കിളികുഞ്ഞുങ്ങളെ ആർക്കാണ് തടയാനാവുക?

ഉമയുടെ അച്ഛൻ തന്ന പറമ്പും വീടിരിക്കുന്നത് ഒഴികെയുള്ള തന്റെ മുഴുവൻ പറമ്പും വിറ്റാണ് കുട്ടികൾക്ക് വേണ്ടി പത്തു നാൽപതു ലക്ഷം ഉണ്ടാക്കിയത്..

ഓരോന്നോർത്തിരിക്കെ ഉമ പിന്നിലേക്ക് ചാരി കണ്ണടച്ചിരിക്കുന്നത് കണ്ടു.
യാത്ര പല സ്റ്റേഷനുകൾ പിന്നീട്ടിരുന്നു.

ഉമയുടെ ആഗ്രഹം പോലെ യമുന കാണാൻ, ദില്ലി കാണാൻ പിന്നെ എയിംസ് ലെ ന്യൂറോസർജനെ കാണാൻ.

ഉത്സാഹം നശിച്ചതിനൊപ്പം വഴികൾ തിരിച്ചറിയാൻ അവൾക്ക് ബുദ്ധിമുട്ട് തുടങ്ങി.

പെട്ടെന്നൊരു നാൾ മാർക്കറ്റിൽ പോയി വന്ന ഉമ ഓട്ടോയിൽ വീടിന് മുന്നിലെ വഴിയിൽ ഇറങ്ങി വീട് കണ്ടു പിടിക്കാനാവാതെ പലവുരു നടന്നു എന്ന് പറഞ്ഞത് തന്നെ വല്ലാതെ അസ്വസ്ഥാനക്കി.
അന്ന് കനത്തു പെയ്ത മഴയിൽ അവൾ വേദന മറച്ചു പിടിച്ചു പുലരുവോളം തേങ്ങിയത് മുഖം തിരിഞ്ഞു കിടന്നാണ്.തന്റെ ഉള്ളിളും വല്ലാത്തൊരു കാളൽ ആയിരുന്നു.

മാസത്തിലെ രണ്ട് ഞായറാഴ്ച വീടിനടുത്തുള്ള സർക്കാർ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കുറച്ച് ചോറുപൊതികൾ കൊടുക്കുന്ന ഒരു ശീലം അവൾക്കുണ്ടായിരുന്നു. മറ്റെന്തു ജോലിയുണ്ടായാലും കൊല്ലങ്ങളോളം മുടങ്ങാതെ തുടർന്ന ഒരു ശീലം

എന്നാൽ പിന്നീട് വന്ന ഞായറാഴ്ച ദിവസം അവിടേക്കു പോകാൻ ഇറങ്ങി വഴി മറന്നു ഇടവഴികളിലൂടെ ചുറ്റിതിരിഞ്ഞ ഉമയ്ക്ക് കരച്ചിൽ വന്ന് തന്നെ ഫോൺ ചെയ്തു വിളിച്ചു വരുത്തി.
അവൾക്കെന്തോ സാരമായ അസുഖം ഉണ്ടെന്നു അവൾ ഉറപ്പിച്ചിരുന്നു.

അങ്ങനെയാണ് ഡോക്ടർ ബ്രെയിൻ സ്കാൻ നിർദേശിച്ചത്…
സ്ഥലങ്ങളും ദിക്കും തിരിച്ചറിയുന്ന മസ്തിഷ്ക ഭാഗത്താണ് ഒരു മുഴ രൂപപ്പെട്ടത്.

റിപ്പോർട്ട്‌ അറിഞ്ഞ നാൾ മുതൽ ഒന്നും മക്കളെ അറിയിച്ചു വേദനിപ്പിക്കരുതെന്നു ഉമ നിർബന്ധം പിടിച്ചു.

ദില്ലി യാത്രയെ കുറിച്ച് പറഞ്ഞപ്പോൾ അച്ഛനും അമ്മയും ഒത്ത് കാണാത്ത നാടുകളിൽ യാത്ര പോകുന്നതോർത്തു മക്കൾ സന്തോഷിക്കട്ടെ എന്നാണ് ഉമ പറഞ്ഞത്.

ഏത് പ്രതിസന്ധിയിലും സാരമില്ല നന്ദേട്ടാ ഞാനില്ലേ കൂടെ എന്ന് പറയുന്ന ഉമ…
ദാമ്പത്യത്തിൽ അതിനപ്പുറം എന്താണ് വേണ്ടത് എന്നോർത്തുപോയി അയാൾ..

ഒപ്പം നടന്ന് നെഞ്ചിലെ നോവറിഞ്ഞു സാരമില്ലെന്നു പറയാൻ ഒരാൾ. ഒരുമിച്ചിരുന്നു പൊട്ടിച്ചിരിക്കാനും ആയാസപ്പെടുമ്പോൾ തോളിലേക്കൊന്നു ചായാനും ഒരാൾ.. പരസ്പരം മടുക്കാതെ, വെറുക്കാതെ കൈപിടിച്ച് കൂടെ നടക്കാൻ ഒരാൾ…
തന്റെ അർദ്ധനാരീശ്വരി
ഉമ…

ഒരു രോഗത്തിനും വിട്ട് കൊടുക്കാനാവില്ല തന്റെ ഉമയെ.

യമുന മാത്രമല്ല അവളുടെ ആഗ്രഹം പോലെ തന്നെ കൊണ്ടാവുന്നിടത്തൊക്കെ കൊണ്ട് പോകണം..ഒരു കുഞ്ഞിനെ എന്ന വണ്ണം കൈപിടിച്ച് കൂടെ കൊണ്ട് നടക്കണം..അവൾക്ക് പ്രിയപ്പെട്ട കുപ്പിവളകളും കരിമണി മാലയും വാങ്ങി കൊടുക്കണം..
വിവാഹ നാളുകളിലേതു പോലെ കനകാംബരവും മുല്ലയും അടുക്കി കെട്ടിയ പൂമാല മുടിയിൽ തിരുകി കൊടുക്കണം…

ബെർത്തിൽ വിരിപ്പ് വിരിച്ചു അയാൾ സീറ്റിൽ ചാരി യിരുന്ന ഉമയെ വിളിച്ചു. പിന്നെ അവിടേക്കു അവരെ താങ്ങി കിടത്തി.
ഉമ മെല്ലെ മയക്കത്തിലേക്കു വഴുതി വീഴുന്നത് അയാൾ നോക്കിയിരുന്നു.

യമുന അയാളുടെ കണ്ണുകളിൽ നീലച്ചു നീലച്ചു കിടന്നു ..ഉത്തര
മഥുരാപുരിയും യമുനയുടെ പുളിനങ്ങളും സ്വപ്നം കണ്ടു ഉമ ട്രെയിനിന്റെ താളത്തിൽ ലയിച്ചുറങ്ങി.

യമുനയൊഴുകും വഴി മനസ്സിൽ ഒരു ചിത്രം പോലെ സൂക്ഷിച്ചു വച്ച ഉമ തന്റെ പുളിനങ്ങളെ തലോടാൻ വരുന്നുണ്ട് എന്ന് തിരിച്ചറിഞ്ഞ യമുനയുടെ നെഞ്ചു മിടിച്ചു. നേരിന്റെ ഹൃദയതാളം യമുനയോളം മറ്റാരാണറിയുക?

ഡോ. മായാഗോപിനാഥ്: തിരുവനന്തപുരം സ്വദേശി . പ്രമുഖസാഹിത്യകാരിയും തിരുവനന്തപുരം ധര്‍മ്മ ആയുര്‍വേദ സെന്‍റര്‍ ചീഫ് മെഡിക്കല്‍ ഓഫീസറുമാണ്. പ്രസിദ്ധീകരിച്ച സാഹിത്യകൃതികള്‍: മരുഭൂമിയിൽ മഴ പെയ്യുമ്പോൾ, തളിർ മരം , ഇതെന്‍റെ ജാലകം, ഇതളുകൾ പൂക്കളാവുമ്പോൾ, മഴ നനച്ച വെയിൽ,
നിത്യകല്യാണി തുടങ്ങിയ ആറോളം കഥാസമാഹാരങ്ങളും അർദ്ധനാരി എന്ന നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

രാജു കാഞ്ഞിരങ്ങാട്

വന്ധ്യമായ് ജീവിതം
അവസാനസന്ധ്യതൻ –
വിഷാദ മാത്രയായ്…….!
ഇല്ലിനി മോദവും മുക്തിയും
യൗവ്വന പ്രാചീന പ്രാന്ത
ങ്ങളിലൂടില്ലിനി യാത്ര
ഇല്ല, പ്രണയത്തിൻ ഭാവവി –
ലോലതകൾ

ഉണരുന്നു വ്യാകുലതകൾ,
വേദനകൾ
കരിഞ്ഞ കിനാവുകൾ
നിഷ്ഫല മോഹങ്ങൾ
ഇല്ലായ്മകൾ, വല്ലായ്മകൾ
നിസ്സഹായതകൾ

ഇല്ലിനി, തരള ഭാവനയുടെ –
കൂടിളക്കി
വിവശ പക്ഷമിളക്കും നിമിഷങ്ങൾ
ഇല്ലിനി പ്രഭാതം
മോഹന വിഭാതം
ചരമക്കുറിപ്പിലെ അക്ഷരമായ്
അടർന്നു വീഴുമൊരു പത്രമിത്.

രാജു കാഞ്ഞിരങ്ങാട്

സ്ഥലം :- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാട്
അച്ഛൻ :- കല്ല്യാടൻ വീട്ടിൽ കണ്ണൻ നായർ
അമ്മ :- കെല്ലറേത്ത് കാർത്ത്യായനിയമ്മ
ഭാര്യ :- അഴീക്കോടൻ ശോഭന
മക്കൾ:- രസ്ന ,രസിക, രജിഷ
ജോലി: – തളിപ്പറമ്പ ആർട്സ് & സയൻസ് കോളേജ് കാഞ്ഞിരങ്ങാട്
ആനുകാലികങ്ങളിൽ എഴുതാറുണ്ട്
ആകാശവാണിയിൽ കഥ, കവിത അവതരിപ്പിക്കാറുണ്ട്
തുളുനാട് മാസിക പുരസ്കാരം, ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം, മലയാള രശ്മി മാസിക പുരസ്കാരം,കണ്ണൂർ നർമ്മവേദി പുരസ്കാരം, ചിലങ്ക സാംസ്കാരിക വേദി പുരസ്കാരം, യുവ ആർട്സ് ജില്ലാതല പുരസ്കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം, KCEU കണ്ണൂർ ജില്ലാതല കവിതാ പുരസ്കാരം, വിരൽ മാസിക പുരസ്കാരങ്ങൾ ( 2018, 2019) തിരുവനന്തപുരം (കലാലയ കൂട്ടായ്മ പുരസ്കാരം 20l 8, വാലെന്റൈൻ പുരസ്കാരം 2019, സ്പെഷ്യൽ അവാർഡ് )എന്നിവ ലഭിച്ചിട്ടുണ്ട്
പ്രസിദ്ധീകരിച്ച പുസ്തകൾ:-
1, ആസുരകാലത്തോടു വിലാപം
2 ,കാൾ മാർക്സിന്
3, കണിക്കൊന്ന (ബാലസാഹിത്യം )
4. ഒരു സ്ത്രീയും പറയാത്തത്
എന്നീ കവിതാ സമാഹാരങ്ങൾ ‘ബാനത്തെ വിശേഷങ്ങൾ’എന്ന നോവൽ മലയാള രശ്മി  മാസികയിൽ  ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു.

ഫോൺ :- 9495458138

 

RECENT POSTS
Copyright © . All rights reserved