literature

ഡോ. ഐഷ വി

വാഗ് ദാനം കൊടുക്കുമ്പോൾ അത് പാലിയ്ക്കപ്പെടണമെന്നു കൂടി കൊടുക്കുന്നയാൾ ചിന്തിക്കേണ്ടതുണ്ട്. പാലിക്കാൻ കഴിയാത്ത വാഗ്ദാനങ്ങൾ നൽകാതിരിയ്ക്കുകയാണ് നല്ലത്. അത് വ്യക്തികളായാലും ഉദ്യോഗസ്ഥരായാലും എല്ലാവർക്കും ഒരു പോലെ ബാധകമാണ്. ചിലപ്പോൾ ചില സാഹചര്യങ്ങളിൽ ഭരണമാറ്റമുണ്ടാകുമ്പോൾ വാഗ്ദാനങ്ങൾ പാലിയ്ക്കപ്പെടാതെ വരാം. കുടുംബാംഗങ്ങൾ സഹകരിച്ചില്ലെങ്കിൽ വാഗ്ദാനങ്ങൾ പാഴ് വാക്കുകളാകാം. മോഹന വാഗ്ദാനങ്ങൾ തീർച്ചയായും കേൾക്കുന്നവരിൽ പ്രതീക്ഷയുണർത്തും. വാഗ്ദാനങ്ങൾ പാലിയ്ക്കുവാൻ അത് നൽകുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. ശ്രമിക്കുകയും വേണം. ചില കക്ഷി രാഷ്ട്രീയക്കാരും മറ്റും നൽകുന്ന വാഗ്ദാനങ്ങൾ പാലിക്കണമെങ്കിൽ അത് നടപ്പിലാക്കാനുള്ള സാമ്പത്തിക ശേഷിയും ആവശ്യമായി വരും. ഞങ്ങൾ ഡിഗ്രിയ്ക്ക് പഠിക്കുന്ന കാലത്ത് കോളജിൽ പുതുതായി പണിത കെട്ടിടത്തിൻെറ ഉദ്ഘാടനം നടത്തിയത് അന്നത്തെ മുഖ്യമന്ത്രി ശ്രീ കരുണാകരനായിരുന്നു. അന്നദ്ദേഹം കോളേജിന് ഒരു സ്റ്റേഡിയം പണിത് തരാമെന്ന് വാഗ്ദാനം ചെയ്തിരുന്നു.

ഇതുപോലെ പല ബന്ധങ്ങളിലും വാഗ്ദാനങ്ങൾ മോഹനമായി മാത്രമായുള്ളത് ധാരാളമുണ്ട്. അച്ഛനമ്മമാർ മക്കളോടും മക്കൾ അച്ഛനമ്മമാരോടും സുഹൃത്തുക്കൾ തമ്മിലും സഹോദരങ്ങൾ തമ്മിലും പാലിക്കപ്പെടാത്ത വാഗ്ദാനങ്ങൾ കാണാം.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ആദില ഹുസൈൻ

പഴയോണം എന്ന് പറയുമ്പോൾ അത്ര പഴക്കമൊന്നുമില്ല, നാം എന്നത് അവരും ഞങ്ങളും നമ്മളും നിങ്ങളും ഒക്കെയായി ഭാഗം പിരിയുന്നതിനു മുൻപ് ബാല്യം ആഘോഷിക്കാൻ ഭാഗ്യം സിദ്ധിച്ച ഒരുവൾ സന്തോഷം അയവിറക്കാൻ എത്തിയിരിക്കുന്നു എന്ന് മാത്രം കരുതിയാൽ മതി.
കേരളത്തിലെ സാധാരണക്കാരായ മനുഷ്യന്മാർ ഏതൊക്കെ ആഘോഷങ്ങൾ എന്തൊക്കെ രീതിയിൽ കൊണ്ടാടണമെന്നും, ആരെയൊക്കെ ഉൾപ്പെടുത്തണമെന്നും എന്തിനൊക്കെ പുതിയ പേരിടണമെന്നും കൂലങ്കുഷമായ ചർച്ചകൾ സമുദായിക നേതാക്കൾ എന്ന് സ്വയം അവകാശപ്പെടുന്നവർ ഒരു വഴിക്ക് നടത്തി കൊണ്ടിരിക്കെ , മറ്റൊരു വഴിക്ക് വർഷങ്ങൾ നീണ്ട പ്രളയക്കെടുതിക്കും മഹാമാരിക്കും ശേഷം ആദ്യമായി ഒരുമിച്ചു കൂടിയ ഓണമെന്ന നിലയിൽ ‘ഒരുമിച്ചോണം ‘ എന്ന തലക്കെട്ട് നല്ല അടിപൊളിയായി ആഘോഷിക്കാൻ ഉറച്ചു ഒരുമിച്ചു കോടിയെടുത്ത്, ഓണപ്പാട്ടും പാടി, ഒണക്കളികൾക്കും കൂടി സദ്യയും കഴിച്ചു ഉരുളിയും നക്കി വടിച്ചു തകൃതിയാക്കുന്നുണ്ട് നമ്മളെപ്പോലുള്ള സാധാരണക്കാർ.

ഇനി എന്റോണത്തിലേക്ക് വരാം,
ഓണാട്ടുകരക്കാരിയാണ് ഞാൻ, നല്ല കള്ളന്റെ നാട്ടുകാരി, ഒരല്പം കൂടി കനം കൂട്ടി പറഞ്ഞാൽ മധ്യതിരുവിതാംകൂറുകാരി
ചെറുപ്പത്തിലെ ഓണത്തിന്റെ ഏറിയ പങ്കും രാമപുരം അഥവാ പത്തിയൂർ എന്ന സ്ഥലത്തായിരുന്നു ചെലവഴിച്ചത്. ഉമ്മിയുടെ വീട്ടിലാണ് ഒഴിവുകാലങ്ങളിൽ ഏറിയ പങ്കിന്റെയും മധുരമൂറുന്നയോർമ്മകളുള്ളത്,
ഉമ്മയുടെ വാപ്പയായ ‘ഉപ്പാക്ക്‌’ പത്തു കൊച്ചുമക്കളാണ് മൊത്തം, അവരിൽ ചുരുങ്ങിയത് ആറുപേരെങ്കിലും പുത്തൻ കണ്ടത്തിൽ എന്ന വീട്ടിൽ അവധിക്കാലങ്ങളിൽ ഉണ്ടാവും. ഓണാവധിക്ക് പ്രത്യേകിച്ച്. ഞങ്ങൾ നന്നായി ഭക്ഷണം കഴിക്കുകയും, അതിലും നന്നായി കളികളിൽ കൂടുകയും, ഏറ്റവും ഉപരിയായി ജീവഹാനി ഒഴികെയുള്ള എല്ലാ കുരുത്തക്കേടുകളിലും ഏർപ്പെടുകയും ചെയ്യുമായിരുന്ന ഒരു ചെറിയ വാനരസേനയായിരുന്നു. കുട്ടിക്കൂട്ടത്തിന് ഓണത്തിലെ ചുരുങ്ങിയത് അഞ്ചു ദിവസങ്ങളിൽ എങ്കിലും അയൽ വീടുകളിൽ നിന്നായിരുന്നുസദ്യ. കിഴക്കേലമ്മൂമ്മയും, തെക്കേലമ്മയും, യശോദച്ചെയ്യും, ഗീത ആന്റിയും, നാച്ചയുടെ കൂട്ടുകാരായ പേരോർമ പോലുമില്ലാത്ത അങ്കിളുമാരും ആന്റിമാരും ഞങ്ങളെ റാഞ്ചിയെടുത്തു കൊണ്ടു പോയി മത്സരിച്ചൂട്ടിയിരുന്നു.
നെയ്യൊഴിച്ച ചോറിലേക്ക് പരിപ്പും സാമ്പാറും പയറു കറിയും പുളിശ്ശേരിയും പച്ചമോരും, പായസവും പഴവും പപ്പടവും പാകത്തിന് കൂട്ടിക്കുഴച്ച് കഴിക്കാൻ ഞങ്ങൾ പഠിച്ചത് അവിടെനിന്നാണ്, പാൽപ്പായസത്തിൽ ബോളി അലിയിച്ചിറക്കാൻ കഴിഞ്ഞില്ലെങ്കിൽ സദ്യ പൂർണമായില്ല എന്ന് പോലും ഞങ്ങൾ വിശ്വസിച്ചിരുന്ന കാലമുണ്ടായിരുന്നു. പച്ചടിയോ, കിച്ചടിയോ, കാലനോ, ഓലനോ അവിയലോ, കൂട്ടുകറിയോ, മത്തങ്ങാ പുളിയോ എരിശ്ശേരിയോ,അച്ചാറുകളോ കൊണ്ടാട്ടാമോ പോയിട്ട്, മുരിങ്ങക്കൊലോ, കറിവേപ്പിലയോ, താളിച്ചെടുത്ത മുളകോ, കടുകോ പോലുമോ ഞങ്ങൾ ഇലയിൽ ബാക്കിയാക്കിയില്ല, അടയും, പ്രഥമനും, അരിപ്പായസവും, പയറുപായസവും, സേമിയയും ഒരു നേരം എത്ര ഗ്ലാസ് വെച്ചാണ് കുടിച്ചത് എന്ന് പോലും ഓർമയുണ്ടാവില്ല.

അയൽവീടുകളിൽ നിന്ന് തലയിണ കെട്ടുകൾ കണക്കെഎത്തുന്ന ഉപ്പേരി പൊതികൾ വൈകുന്നേരത്തെ ചായക്കൊപ്പം രുചി നോക്കാനെ ഞങ്ങൾക്ക് തികഞ്ഞിരുന്നുള്ളു.

എല്ലാ വീടുകളിലും ഊഞ്ഞാൽ ഉണ്ടാവും, പക്ഷെ പുത്തൻ കണ്ടത്തിലെ കനാല് വക്കിലെ രണ്ടു കൊന്നതെങ്ങുകൾ ചേർത്ത് ഉപ്പ കെട്ടുന്ന ഊഞ്ഞാലുകളിലാണ് ആ പ്രദേശത്തിലേക്കും ഉയരത്തിൽ ആയമിട്ട് ആടാൻ കഴിയുന്നത്. നല്ല ഉണങ്ങിയ മടലോ, ആഞ്ഞിലിത്തടി പാകത്തിൽ ഒരുക്കിയതോ ഇരിപ്പിടമാക്കി ഞങ്ങൾ ക്ഷമയോടെ കാത്തു നിന്ന് ഉണ്ടയിട്ട് (ഒരായത്തിനാണ് ഒരുണ്ട എന്ന പേര്) ഊഞ്ഞാലാടും. അപ്പുറത്തുന്നും ഇപ്പുറത്തുന്നും കണ്ണാണ്ണനും, വിഷ്ണുവും, ആശചേച്ചിയുമെല്ലാം വൈകുന്നേരങ്ങളിൽ ഉപ്പേരിയും, അമ്മൂമ്മക്കാതും കളിയോടക്കയും കൊറിച്ചു ഞങ്ങൾക്കൊപ്പം തന്നെയുണ്ടാവും, അമ്മമാർ ചീനച്ചട്ടിയിൽ നിന്നും നല്ല തേങ്ങാക്കൊത്തു ചേർത്തുണ്ടാക്കിയ ഉണ്ണിയപ്പവും നെയ്യപ്പവും കോരിയാൽ ഉടനെ ഞങ്ങളെയും കൊണ്ട് ഓടാൻ പാകത്തിലാണ് പലപ്പോഴും അവരുടെ നിൽപ്പ്.

നന്മ, സർഗ്ഗ, കാരുണ്യ തുടങ്ങിയ പേരുകളുള്ള കൂട്ടായ്മകൾ വൈകുന്നേരങ്ങളിൽ ഒഴിഞ്ഞ പറമ്പുകളിൽ നല്ല ഓണക്കളികൾ സംഘടിപ്പിച്ചിട്ടുണ്ടാവും. പങ്കെടുക്കണമെങ്കിൽ ചിലപ്പോഴൊക്കെ ചെറിയ തുക നൽകേണ്ടിയിരുന്നു. ഓണസമ്മാനം കിട്ടിയ നാണയങ്ങളും ചെറു നോട്ടുകളും ഞങ്ങളുടെ കൈവശം ഉണ്ടാവുമെങ്കിലും ഉപ്പയാണ് ഞങ്ങളുടെ പേരുകൾ വിലാസം ചേർത്ത് രജിസ്റ്റർ ചെയ്യുക. സബ് ജൂനിയർ
, ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളിലായി ഞങ്ങൾ കഴിയുന്ന എല്ലാറ്റിനും മത്സരിക്കും,ഓണപ്പാട്ടിനും, ലളിത ഗാനത്തിനും ഞങ്ങളുടെ കൂട്ടത്തിലുള്ള രണ്ടു പേർക്ക് എല്ലായ്പോഴും സമ്മാനം ഉറപ്പാണ്, സ്കൂളിൽ നിന്ന് പഠിച്ച പാട്ടുകളും, കവിതകളും പ്രസംഗവുമെല്ലാം സ്റ്റേജ് ഫിയർ എന്താണെന്നു പോലുമറിയാതെ വരത്തനായ കുട്ടിയായി അത്രയും നാട്ടുകാരുടെ മുന്നിൽ വെച്ചു കാച്ചും.

പിന്നെ ഓണക്കളികളുടെ പൊടി പൂരമാണ്, സുന്ദരിക്ക്‌ പൊട്ട് തൊടൽ, ഉറിയടി, ഓട്ട മത്സരം, കുപ്പിയിൽ വെള്ളം നിറക്കൽ, മിട്ടായി പെറുക്കൽ, വടം വലി എന്നിങ്ങനെ എന്തൊക്കെ മത്സരങ്ങളുണ്ടോ അതിനെല്ലാം കൂടും. ഞങ്ങളെപ്പോലെ ദൂരെ വീടുകൾ ഉള്ള, അമ്മാത്തേക്ക് ഓണത്തിന് വിരുന്നു വന്ന കുറേ കുട്ടികളുമായിട്ടാണല്ലോ മത്സരം. എന്നാലും മടങ്ങിപ്പോകുമ്പോൾ കൈ നിറയെ സമ്മാനങ്ങളുണ്ടാവും. സന്ധ്യക്ക്‌ വീട്ടിലെത്തി കുളിച്ചു നിസ്കരിച്ചു ദിക്ർ ചൊല്ലി തുടങ്ങുമ്പോഴേക്കും വിളിക്കാൻ ആളെത്തിയിട്ടുണ്ടാവും, നിലത്തു വിരിച്ച ടാർപ്പയിൽ ഇരുന്നു നാടകവും, ഗാനമേളയും കൂത്തും കാണുന്നേരവും കൊറിക്കാനും കുടിക്കാനും കയ്യിൽ എന്തെങ്കിലും കരുതിയിട്ടുണ്ടാവും. നേരമേറെ വൈകിയാൽ ഞങ്ങൾ കുട്ടികൾ പരസ്പരം കൈ കൊരുത്തു പിടിച്ചു സുരക്ഷിതമായി നിലാവിൽ നനഞ്ഞുറങ്ങും, മുതിർന്നവർ വിളിച്ചാലും വീട്ടിൽ പോകാൻ കൂട്ടാക്കാതെ ഉണർന്നും ഉറങ്ങിയും പരിപാടി മുഴുവൻ തീർന്നിട്ടെ എണീക്കാൻ കൂട്ടാക്കൂ.
അപ്പോഴും പിറ്റേന്ന് പൂക്കളമിടാൻ ഏറ്റവും വ്യത്യസ്ത നിറത്തിലുള്ള കാട്ടു പൂക്കൾ ഏതു പറമ്പിലാണ് ഉണ്ടാവുകയെന്ന് തമ്മിൽ ചർച്ചയിലായിരിക്കും.

അന്നൊക്കെ മതമില്ല,
ജാതിയില്ല, സ്നേഹം മാത്രമാണ് ഞങ്ങൾ കണ്ടത്,
ഞങ്ങളുടെ പകലുകൾ രാത്രികളെക്കാൾ മനോഹരമായിരുന്നു,
ഞങ്ങളുടെ രാത്രികൾ അതിമനോഹരവും,
ഞങ്ങളുടെ നാളെകൾ പ്രതീക്ഷകൾ മാത്രം നിറഞ്ഞതായിരുന്നു. അമ്മയെന്നും, ഉമ്മിയെന്നും, ഇച്ചേച്ചിയെന്നും, അണ്ണാണ്ണനെന്നും, അപ്പൂപ്പനെന്നും, ഉപ്പയെന്നും, ഉമ്മാമ്മയെന്നും അമ്മൂമ്മയെന്നും, അമ്മാമ്മയെന്നും, അച്ചാച്ചനെന്നും ഞങ്ങൾ വിളിച്ചിരുന്നത് ഞങ്ങളുടെ ആത്മാവിനെ തൊട്ട് തന്നെയായിരുന്നു. ഒരുമിച്ചു നോമ്പ് നോല്ക്കാനോ,ഉത്സവപ്പറമ്പിൽ പോകാനോ, കേക്കുണ്ടാക്കാനോ, പുൽക്കൂട് കെട്ടാനോ ഞങ്ങൾ പരസ്പരം പൊട്ടോ തട്ടമോ നോക്കിയില്ല, കുറിയോ തൊപ്പിയോ തിരഞ്ഞില്ല, പരസ്പരം നിന്ദിച്ചില്ല, അകമഴിഞ്ഞ് ഞങ്ങൾ സ്നേഹിച്ചു, ഉള്ളറിഞ്ഞു ഞങ്ങൾ ആനന്ദിച്ചു.
ഞങ്ങളിനിയും അങ്ങനെയൊക്കെത്തന്നെയായിരിക്കും,
ആരിനി എന്തിനൊക്കെ അരുതുകൾ കല്പിച്ചാലും ഞങ്ങളുടെ ചാലകശക്തി ഒരുമയാണ്.
ഓണാശംസകൾ

ആദില ഹുസൈൻ

 

ജേക്കബ് പ്ലാക്കൻ

കുന്നിൻ മാറത്തെ മധുകുംഭങ്ങൾക്കിടയിൽ
സൂര്യൻ പൊന്നിൻ പതക്കം പതിച്ചു …!
കേരളം പൊന്നിൻ ശ്രാവണം പാതി വിടർത്തിയ ഓണ പുടവയുമുടുത്തു …!

എങ്ങും തിങ്ങും തെങ്ങിൻ തലപ്പുകൾ നീളേ മരതക കുടകൾ നിവർത്തി …!
പൊങ്ങിയൊഴുകിയ പുഴകളൊക്കയും മണ്ണിനു വെള്ളിയരഞ്ഞാണം തീർത്തു …!

തുഴകളിൽ താളമിട്ടു പുഴകളിൽ
ഹർഷമായി കളിവള്ളങ്ങൾ പാഞ്ഞു …!
മിഴിതുറന്നോരോ പുൽക്കൊടികളും തൊടികളിൽ പൂവിട്ടു പൂപ്പട കെട്ടി ..!
സ്വർണ്ണം പതിച്ച ചില്ല് ചിറകുകൾ വിടർത്തി ഓണത്തറാടുന്നു പൂ തുമ്പികൾ …!
വർണ്ണം നിറച്ച പൂക്കളമിട്ടു ഗ്രാമ
മുറ്റങ്ങൾ നവോഢയായിതിളങ്ങുന്നു …!

തൃക്കാക്കര തേവരുടെ തൃപ്പാദം പൂകാൻ അത്തപ്പൂക്കളങ്ങളും
മൊരുങ്ങി ..!
തൃശ്ശിവപേരൂരേപുലിക്കളിയും
കണ്ട് പൊന്നോണകോടി വാങ്ങുന്നു മാലോകർ ..!വെപ്രാളമേറും ഉത്രാട രാത്രിയിലുംകൈകൊട്ടികളിച്ചാടും തരുണിതാരകങ്ങൾ …!
നേത്രകായ്കൾ മഞ്ഞളിൽ മുങ്ങി എങ്ങും വറയെണ്ണയിൽ നീരാടും വശ്യ ഗന്ധം …!

ഉഞ്ചലിലാടി ഓർമ്മകളോ-ടിയെത്തുന്നതും കാത്തു ഉമ്മറപ്പടിയിലിരിക്കുന്നു
മുത്തശ്ശിമാർ ..!
ഇഞ്ചിക്കറിയൊത്ത കറികളും കൂട്ടി ഉണ്ണാനൊരുങ്ങുന്നു വരരുചി മക്കളുടെ പരമ്പരകൾ …!
കാവിൽ തൊഴുത്‌ ഈറൻ ചൂടി
മാവേലി തമ്പുരാനെ കാണുവാനെത്തുന്നു ഓണക്കാറ്റും …!

ജേക്കബ് പ്ലാക്കൻ

മുന്നോറോളം കവിതകളുടെ രചയിതാവ്. രണ്ട് നാടകങ്ങളുടെ രചനയും സംവിധാനവും നിർവ്വഹിച്ച അതുല്യ പ്രതിഭ. ദീപിക ദിനപത്രത്തിൻ്റെ മുൻ സർക്കുലേഷൻ മാനേജർ. ഇപ്പോൾ നോർത്തേൻ അയർലെൻ്റിൽ ലണ്ടൻ ഡെറിയിൽ താമസിക്കുന്നു. കോട്ടയം ജില്ലയിൽ ആർപ്പൂക്കര പ്ലാക്കിൽ കുടുംബാംഗമാണ്.

Phone # 00447757683814

ശോശാമ്മ ജേക്കബ്

നല്ല മഴയുള്ള ഒരു രാത്രി ആയിരുന്നു അത്. പിറ്റേദിവസം സ്കൂൾ തലത്തിൽ ഒരു കവിത മത്സരം ഉണ്ട്… ടീച്ചർമാർ എല്ലാം കൂടെ തള്ളിവിട്ടതാണ്. എനിക്കാണേൽ എൽകെ ജിയിൽ പഠിപ്പിച്ച നഴ്സറി ഗാനം പോലും ഓർമയില്ലാത്ത കക്ഷിയാണ്. എന്തിനു വേണ്ടി ഈ കുരിശൊക്കെ ഞാൻ ചുമക്കേണ്ടി വരുന്നൂന്ന് ഓർത്തു ഉറങ്ങാൻ വേണ്ടി കട്ടിലിൽ കിടന്നത് മാത്രം ഓർമയുണ്ട് സ്വിച്ച് ഇട്ടത് പോലെ ഉറങ്ങിപ്പോയി. ആരോ എന്റെ സമീപത്തായി വന്നിരുന്നത് പോലെ ഒരു തോന്നൽ…. നല്ല നീളൻ താടിയുള്ള വജ്രാക്ഷര മോതിരം അണിഞ്ഞ ശുഭ്രവസ്ത്രധാരിയായ ഒരു മനുഷ്യൻ. ഞാൻ പയ്യെ എഴുന്നേറ്റിരുന്ന് ചെറിയ ഒരു അമ്പരപ്പോടെ അദ്ദേഹത്തെ നോക്കി. അയാൾ കൈകൾ നീട്ടി എന്റെ കൈയ്ക്കുള്ളിലേക്ക് ഒരു ചെറിയ കടുക് മണി തന്ന ശേഷം “ഈ കടുക് മണി നിന്റെ ഒരു ആഗ്രഹം സാധിച്ചു തരും പക്ഷെ ഒരു നിബന്ധന ഇതുവരെ ആരും ആവശ്യപ്പെട്ടിട്ടില്ലാത്ത കാര്യങ്ങൾ മാത്രമേ കടുക് മണിയോട് ചോദിക്കുവാൻ പാടുള്ളു. ” ശേഷം അയാൾ നടന്നകന്നു. ശരിക്കും ഒരു ബാലരമ കഥ പോലെ തോന്നി അല്ലെ എനിക്കും അതെ! അല്ല എന്നാലും മറ്റാരും ആഗ്രഹിക്കാത്തത് എന്നൊക്കെ പറയുമ്പോൾ അങ്ങനെ ഇപ്പൊ എന്താ ഉള്ളത്. കുറെ ചിന്തകൾ തലയിലൂടെ മിന്നിമാഞ്ഞു പോയി…. നിബന്ധന ഈ കണക്കിന് ആണെങ്കിൽ കിട്ടിയ വരം മിക്കവാറും വെള്ളത്തിൽ വരച്ച വര കണക്കിന് ആവും! എന്തായാലും ഒരു ഒന്നന്നര പണി ആയിപോയി.എത്ര നേരമെന്ന് വെച്ചിട്ടാ ഇതുതന്നെ ആലോചിച്ചു ഇരിക്കണേ….? ഇയ്യോ തല വെട്ടിപൊളക്കുന്നു…!

എന്നെക്കൊണ്ടൊന്നും മേല ആലോചിച്ചു ആലോചിച്ചു തലവേദന പിടിച്ചു… ഈ ആലോചന ആയ കാലത്ത് ശരിക്ക് പ്രയോഗിച്ചിരുന്നേൽ ആരായിപോയേനെ ഹോ…..എന്നാലും ഫ്രീ ആയിട്ട് കിട്ടുന്ന ഡിസ്‌കൗണ്ട് കൂപ്പൺ ആരായിപ്പോ വേണ്ടന്ന് വെക്കണേ കയ്യ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യാന്നു കാർണവന്മാർ പറഞ്ഞത് എന്റെ ഈ അവസ്ഥക്ക് ആണെന്ന് തോന്നുന്നു. വല്ലാത്ത കഥ തന്നെ !

കുറെ കഴിഞ്ഞ് ഈ കടുക് തന്ന വിദ്വാൻ വീണ്ടും വന്നു. എറിയാൻ അറിയാവുന്ന വല്ലവന്റേം കയ്യിൽ ഈ വടി കൊടുത്തൂടാർന്നോന്ന് ചോദിക്കണമെന്ന് ഉണ്ടായി പക്ഷെ, ചിന്തിച്ചു ചിന്തിച്ചു കാടുകയറി ക്ഷീണിച്ചു ഇരിക്കുന്ന എനിക്ക് വാ തുറന്നു ഒന്നും പറയാൻ പറ്റിയില്ല. ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല പക്ഷെ പറ്റണ്ടേ?? എന്റെ കിതപ്പ് കണ്ട് അമ്മ എന്നെ തട്ടി വിളിച്ചു കണ്ണ് തുറന്ന് നോക്കിയപ്പോ രാവിലെ 7 മണി കൃത്യം. “മൂടിപ്പുതച്ചു കിടന്നാൽ മതിയോ എഴുനേറ്റു പോയി പല്ല് തേച്ചു കുളിച്ച് സ്കൂളിൽ പോകാൻ നോക്ക് കൊച്ചേ “അമ്മ ചീറി!!! സത്യം പറഞ്ഞാൽ ഭൂമിക്കു ചുറ്റും ഒരു റൗണ്ട് ഓടിതീർത്ത ക്ഷീണം ഉണ്ടായിരുന്നു എനിക്ക്. “കടുക് “,”മോതിരം “,”വെള്ളയുടുപ്പ് “എന്ത് തേങ്ങയാണ് സ്വപ്നം കണ്ടതെന്ന് അമ്പരന്ന് ഇരുന്ന് പോയി.

പിന്നെ എഴുന്നേറ്റ് യന്ത്രം പോലെ എന്തൊക്കെയോ ചെയ്ത് വെച്ച് ഒടുവിൽ സ്കൂളിൽ എത്തി.കവിതയ്ക്കു വേണ്ടിയുള്ള വിഷയം കിട്ടി ” Your weirdest and most beautiful daydream”. തീർന്നില്ല! നാല് വരിയിൽ കവിയരുത്. രാത്രിയിൽ കടുക് കയ്യിൽ പിടിച്ചു കണ്ട പരാക്രമം എല്ലാം നിഷ്പ്രയാസം ഞാൻ നാല് വരിയിൽ എഴുതി നിർത്തി !
” I want to drink moonlight and bathe in
flower petal ;
To wear the earth, sleep in streams
and taste the stars. ”

ഹാ പിന്നെ പറയണ്ടല്ലോ സംഗതി എല്ലാർക്കും അങ്ങട് ഇഷ്ടായി… പെരുത്ത് ഇഷ്ടായി. എന്റെ അതിതീവ്ര ഭാവനയെ വർണിച്ചു ഇംഗ്ലീഷ് ടീച്ചർ എന്നെ വാരിപ്പുണർന്നു.സ്റ്റേജിൽ കയറി ഹെഡ്മാസ്റ്ററിന്റെ കയ്യിൽ നിന്നും ഒന്നാം സമ്മാനവും, ട്രോഫിയും വാങ്ങി തല ഉയർത്തി താഴെ നിൽക്കുന്ന കുട്ടികളെ നോക്കിയപ്പോൾ എല്ലാവരുടെയും തല കടുക് മണി കണക്കെ ആയ ഒരു തോന്നൽ. എല്ലാം ഒരു കടുക് മണി തോന്നൽ അല്ലെ അതിൽ നിന്ന് കിട്ടിയ വിജയം വിലയേറിയതും.

ശോശാമ്മ ജേക്കബ്

പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ നിന്നും മലയാളം സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം,
തിരുവല്ല മാർത്തോമ കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി.കണ്ടന്റ് റൈറ്റിംഗ് മേഖലയിൽ കഴിവ് തെളിയിച്ചു വരുന്നു

ഡോ. ജോസഫ് സ്‌കറിയ

കഥകളുടെ കൂമ്പാരമാണ് മലയാളിയുടെ ജീവിതചരിത്രം . കഥകളെ അവയുടെ ഭാവനാംശങ്ങളിൽനിന്നു മോചിപ്പിച്ച് യാഥാർത്ഥ്യത്തിലേക്കെത്തിക്കാൻ, അതിനു വിശ്വാസത്തിൻറെ കുപ്പായമണിയിക്കാൻ നമുക്കുള്ള സാമർത്ഥ്യം അത്ര ചെറുതല്ല. പരസ്പരവിരുദ്ധമായ ഘടകങ്ങളെപ്പോലും ഏകോപിപ്പിച്ചു നിർത്തുന്ന യുക്തിയാണ് എടുത്തു പറയേണ്ട സംഗതി. ചരിത്രപരമായ സാധുത ഇല്ലെങ്കിൽപോലും അവയ്ക്ക് ചരിത്രപരമായ അടിസ്ഥാനം നിർമ്മിച്ചുകൊടുക്കുന്ന ഏർപ്പാട് നമുക്കു പുതിയതല്ല. മഹാബലി – ഓണം എന്നീ സങ്കൽപ്പനങ്ങളെ ഏതോ ഘട്ടത്തിൽ നാം സമന്വയിപ്പിക്കുകയായിരുന്നു. വാമനൻ – മഹാബലി എന്നിവർ പുരാണ പ്രതിപാദിതമായ കഥാപാത്രങ്ങളാണെന്നു വയ്ക്കാം. മഹാവിഷ്ണുവിന്റെ അവതാരമാണു വാമനൻ എന്ന വേദയുക്തിയെ അങ്ങനെയും സ്വീകരിക്കാം. എന്നാൽ ഇവർക്കിടയിൽ ഒരു ചവിട്ടിത്താഴ്ത്തൽ മിത്തിൽ ഓണം എവിടെനിന്നാണു കയറിവരുന്നത്. ഹിന്ദു കലണ്ടറിലെ ശ്രാവണം മലയാളം കലണ്ടറിൽ ചിങ്ങമാണ്. മലയാളം കലണ്ടർ എന്ന സങ്കല്പംതന്നെ മുൻപു കലണ്ടറിന്റെ തുടർച്ചയാണ്. ആര്യാധിനിവേശത്തെ തുടർന്നുണ്ടായ സാഹചര്യത്തിൽ ‘സിംഹ’ ‘ചിങ്ക’ യും അത് ചിങ്ങവുമായി മാറി. കേരളത്തിൽ ചിങ്ങം ഒന്നാമത്തെ മാസമാണ് . വടക്കൻകേരളത്തിൽ കന്നിയിലായിരുന്നു കൊല്ലവർഷം ആരംഭിച്ചിരുന്നത് എന്നതിനും തെളിവുകളുണ്ട്. ചിങ്ങം എന്ന നക്ഷത്രരാശിയിൽ ഇരുപത്തിരണ്ടാമത്തെ നക്ഷത്രമാണ് തിരുവോണം. സംസ്കാരങ്ങളുടെ സമന്വയത്തിലൂടെ സ്ഥാപിതമായ സങ്കര ഭാവനയാണ് മഹാബലിക്കും ഓണത്തിനുമുള്ളിൽ പ്രവർത്തിക്കുന്നത്. പുതിയ രാഷ്ട്രീയസാഹചര്യങ്ങൾ ഓണത്തെ വാമനവത്കരണത്തിനാണോ മഹാബലിവത്കരണത്തിനാണോ ശ്രമിക്കുന്നത്!. സാമാന്യജനത്തിന്റെ വിശ്വാസത്തിൽ രണ്ടും കൂടിക്കുഴഞ്ഞു കിടക്കുകയാണ്. സാമാന്യജനമാണ് മിത്തുകളുടെ വാഹകർ, അവർതന്നെയാണ് ‘പലമ’കളെ കൂട്ടിക്കലർത്തുന്നതും. ഓണസദ്യയിൽ ചിക്കൻ ഫ്രൈ വേണോ ബീഫ് കറി വേണോ എന്നതും സെറ്റുമുണ്ട് വേണോ ചുരിദാർ വേണോ എന്നതും തൃക്കാക്കര ക്ഷേത്രത്തിൽ പോകണോ ചക്കുളത്തുകാവിൽ പോകണോ എന്നതുമെല്ലാം സമൂഹത്തിൻറെ പൊതുവായ ചിന്തയിൽ ഉള്ളടക്കം ചെയ്യപ്പെട്ടിട്ടുള്ള സാധ്യതകളാണ്. തിരുവോണത്തെയും തിരുവാതിരയെയും പൂക്കളത്തെയും പുലികളിയെയും കൂട്ടിച്ചേർക്കും.

സവർണ്ണരൂപങ്ങൾ ഒന്നൊഴിയാതെ ഓണാഘോഷങ്ങളിൽ, ഓണസദ്യയിൽ, ഓണ വേഷങ്ങളിൽ, ഓണവിചാരങ്ങളിലാകെ നിലനിർത്തപ്പെടുന്നു. കീഴാള അവബോധത്തെ സവർണ്ണവത്ക്കരിക്കാനുള്ള സാംസ്കാരികോപാധിയാവുകയാണ് ഓണം. അതിനു സ്വമേധയാ വഴങ്ങി കൊടുക്കുന്ന ഭാഷ കൂടിയാണ് മലയാളം. വാക്കിന്റെ വിവക്ഷകളെ തിരിച്ചറിയാതെ സംവേദനത്തിലേർപ്പെടുന്ന മലയാളി കുഴിയിൽ വീണില്ലെങ്കിലേ അതിശയമുള്ളു. ഓണം മലയാളിയെ ഒന്നിപ്പിക്കുന്നു എന്നു പറയുമ്പോഴേക്കും നമ്മെ ഭിന്നിപ്പിച്ച ഭൂതകാലവും പുരാണകഥാസന്ദർഭവും ഓർമ്മയിൽ തെളിഞ്ഞു വരും. കടന്നുകയറ്റവും കയ്യേറ്റവും ചതിയും സങ്കൽപ്പന മണ്ഡലങ്ങളിൽ ഒളിപ്പിച്ചുവച്ചുകൊണ്ടാണ്
” കള്ളവുമില്ല ചതിയുമില്ല എള്ളോളമില്ല പൊളിവചനം ”
എന്നു നുണ പാടുന്നത്. വാക്കുണ്ടായാൽ വാക്കിനു മുമ്പ അതിനെ കുറിക്കുന്ന സന്ദർഭമുണ്ടാകും. കള്ളം, ചതി എന്നീ അവസ്ഥകളില്ലാതെ വാക്കുകളുണ്ടാകുമോ?
സഹോദരൻ അയ്യപ്പനു മുമ്പേ ഉണ്ടായിരുന്നു ഈ പാട്ട്. ഗുണ്ടർട്ട് ശേഖരിച്ച പാട്ടുകളിലുണ്ടിത്.
“മാവേലി നാടു വാണീടും കാലം മനുഷ്യരെല്ലാരുമൊന്നുപോലെ” എന്നതും കൗതുകം പകരുന്ന പ്രയോഗമാണ്. കേരളത്തിലെ പൂർവ്വകാലജനതയ്ക്കുമേൽ എ ഡി ഏഴാം നൂറ്റാണ്ടിലോ എട്ടാം നൂറ്റാണ്ടിലോ നമ്പൂതിരിമാർ ഇറക്കിവെച്ച ഭാവനാചരിത്രത്തിൻറെ കാവ്യാവിഷ്കാരമാണിത്. സ്വാതന്ത്ര്യാകാംക്ഷയുള്ളവർ അത് ഏറ്റുപാടി. പാടിപ്പാടി അത് നമ്മുടെ അബോധത്തിൽ ഇടം കൊണ്ടു. ഇപ്പോൾ നമുക്കതു പാടാതിരിക്കാനാവുന്നില്ല. സാമൂഹികതുല്യതയെകുറിച്ച് ഗീർവാണമുയർത്തുന്ന സോഷ്യലിസ്റ്റ് ഭരണകർത്താക്കൾപോലും അർത്ഥശങ്കയില്ലാതെ ഇത് പാടിക്കൊണ്ടിരിക്കുന്നു. ആത്മീയമായി വാമനനെയും ഭൗതികമായി മഹാബലിയെയും വാഴ്ത്തി സ്തുതിക്കുന്ന ആഘോഷ പദ്ധതികളാണ് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. ഓണക്കിഴിയുടെ പുതിയ രൂപമാണ് ഓണക്കിറ്റ് . ജന്മിത്തത്തിന്റെ മാതൃകകളെ ജനാധിപത്യത്തിൽ പറിച്ചു നടുന്ന പുതുകാല യുക്തിയാണിത്. ഓണത്തെ ഗവൺമെൻറ് സ്പോൺസേർഡ് വ്യാപാരോത്സവമാക്കുന്ന പുതുപ്രവണത അത്ര നിഷ്കളങ്കമായ നീക്കമല്ല. ഇടത്തരം കച്ചവടക്കാരെ പട്ടിണിക്കിടുകയും പുതുക്കുടിയാന്മാരെ നിർമ്മിച്ചെടുത്ത് അവരെ രാഷ്ട്രീയമായി നിശബ്ദരാക്കുകയും ചെയ്യുന്ന ലീലയാണ്. ആവശ്യമുള്ളതും ഇല്ലാത്തതുമെല്ലാം അടങ്ങുന്ന ഒരു സഞ്ചി വാങ്ങിക്കൊണ്ടു പോകുന്നവൻ മഹാബലി പെട്ടതുപോലെ ചതിയിൽ പെടുന്നു. കാണം വിറ്റും ഓണം ഉണ്ണണം എന്നത് മാനം വിറ്റും ഓണമുണ്ണണം എന്ന നിലയിലേക്ക് മാറിവരുന്നു. പ്രജകളെ / വോട്ടർമാരെ / പൗരന്മാരെ സാമ്പത്തിക സുരക്ഷിതത്വമുള്ളവരാക്കി മാറ്റാനാവാത്തതുകൊണ്ടാണ് അവർക്ക് ഭിക്ഷ / സൗജന്യകിറ്റ് നൽകേണ്ടിവരുന്നത്. പ്രകൃതിക്ഷോഭമോ മറ്റോ ഉണ്ടാകുന്ന സാഹചര്യത്തിൽ മാത്രം പരീക്ഷിക്കേണ്ടുന്ന ഒന്നിനെ സ്ഥിരമാക്കുന്നതിനു പിന്നിൽ ക്ഷേമസങ്കല്പമല്ല എന്ന് തിരിച്ചറിയാൻ മാനിഫെസ്റ്റോ വായിക്കേണ്ടതില്ല.

അങ്ങനെ ചിന്തിച്ചാൽ രാഷ്ട്രീയമായ ഇരട്ടത്താപ്പിന്റെ നയരേഖ കൂടിയാണ് ഓണം. വിഷ്ണുമൂർത്തിയുടെ അവതാരമായ വാമനനെ ഒരു ദിവസത്തേക്ക് മറച്ചുപിടിച്ച് മഹാബലി എന്ന അസുര ചക്രവർത്തിയെ തോളിലേറ്റുന്ന തിരുവോണനാള്‍ പാർശ്വവത്ക്കരിക്കപ്പെട്ടവരുടെ സ്വാതന്ത്ര്യദിനവുമാണ്. സത്യത്തിൽ, നമ്പൂതിരിമാരുടെ കേരളാഗമനത്തിനുശേഷമേ മഹാബലിയും കേരളത്തിലെത്തുന്നുള്ളു. മഹാബലിയും ആര്യൻ പാഠത്തിലെ കഥാപാത്രമാണല്ലോ. നർമ്മദയുടെ തീരത്താണ് ജലദാനവും ചവിട്ടിത്താഴ്ത്തലും നടന്നതെന്നാണ് പുരാണങ്ങൾ പറയുന്നത്. അപ്പോൾ ഓണവും കേരളത്തിലേക്ക് കുടിയേറി വന്ന ആഘോഷമാകുന്നു . ‘കുടിയേറ്റം ‘ എന്നാൽ പലതും തലയിൽ കയറ്റികൊണ്ടുള്ള യാത്രയാണ് .

ഓണത്തെ മലയാളി പോയിടത്തേക്കൊക്കെ കൊണ്ടുപോയി. പല കാലങ്ങൾകൊണ്ട് ലോകത്തിന്റെ പല കോണുകളിൽനിന്നായി മലയാളി വാരിക്കൂട്ടിയ സംസ്കാരം ഇരുപതാം നൂറ്റാണ്ടു മുതൽ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നട്ടുപിടിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അതിന്റെ സമകാലരൂപമാണ് ലോകമെമ്പാടും ആഘോഷിക്കുന്ന കേരളത്തിന്റെ ദേശീയോത്സവം.

ഡോ. ജോസഫ് സ്‌കറിയ : ചങ്ങനാശ്ശേരി എസ്.ബി കോളജ് മലയാളവിഭാഗത്തിന്റെ തലവനും ഗവേഷണ മാർഗ്ഗദർശിയുമാണ്. 1999 ൽ മഹാത്മാഗാന്ധി സർവകലാശാലയുടെ ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ ഫാക്കൽറ്റിയിൽനിന്ന് ഭാഷാപഠനത്തിൽ പിഎച്ച്. ഡി. ബിരുദം നേടി.

1999 ൽ കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിനു കീഴിലുള്ള സാംസ്കാരിക വകുപ്പിൻറെ ജൂനിയർ ഫെലോഷിപ്പും 2010 ൽ കേരള സാഹിത്യ അക്കാദമി ഐ. സി. ചാക്കോ പുരസ്കാരവും ലഭിച്ചു.

പഴശ്ശിരേഖകളിലെ വ്യവഹാരഭാഷ, ഭാഷയുടെ വഴികൾ,പഴശ്ശി രേഖകൾ(എഡി.), തലശ്ശേരി രേഖകൾ (എഡി.), മലനാട്ടിലാതി – കുട്ടനാടൻ വാമൊഴി ഇതിഹാസം, ഭാഷയുടെ വർത്തമാനം(സമാ.) എന്നിവയാണ് പ്രസിദ്ധീകരിക്കപ്പെട്ട കൃതികൾ.

വിനോദ് വൈശാഖി

നാല്പത്തിനാല്
നദികളൊരുമിച്ചൊ
രുത്സവ ക്കമ്പം
കഴിഞ്ഞ മട്ട്

നീണ്ട വിരൽ
നില വിട്ടുയർന്നാരെയും
പേരു ചോദിക്കാതെ
തൂത്തെടുത്തു

വഴികൾ തിരിച്ചുപിടിച്ചു ,
ജല വാളു വീശി
പുറമ്പോക്കു കയ്യടക്കി ,
ജല സൂചികൾ
കോർത്തെടുത്തു,
മിനുക്കിയ
നിലയും വിലയു-
മണിഞ്ഞതെല്ലാം

കാറ്റിലാടുന്നൊരു
വൻമരം കണ്ട നാൾ
പേടി മുളച്ചു
തിരികെയോടി

പൊങ്ങുതടി പോലെ
വെള്ളം തുഴഞ്ഞെന്റെ
വീടൊഴുകുന്നൊരു
കാഴ്ച കണ്ടു.

പുസ്തകം കൈ നീട്ടി
യെത്തിപ്പിടിക്കെ
യെൻ പാഠം പഠിപ്പുര
വിട്ടു പോയി

എച്ച് ടു ഒ –
എന്നെഴുതിയ
ബോർഡിലെ
ഹൈഡ്രജൻ ഭീകര
ബോംബു തന്നെ

നീർച്ചുഴിക്കുള്ളിൽ
നടുങ്ങുംനിമിഷത്തി
ലൊന്നുമല്ലെന്നുള്ള
നേരറിഞ്ഞു.

പുഴയിലെറിഞ്ഞ
പാഴ് വസ്തുക്ക
ളൊക്കെയും
തിരികെയെത്തിച്ചു
പിൻ വാങ്ങിടുമ്പോൾ

നീൾമുടിത്തുമ്പൊ
ന്നൊതുക്കിവേഗം
കുറച്ചാഴത്തിലേക്ക്
മടങ്ങിയെത്തി.

ജല വാളു വീശി
ത്തിരികെയെത്താനിടം
നമ്മളിലൂറി
നില്ക്കുന്നു വീണ്ടും..!

വിനോദ് വൈശാഖി
മലയാളം മിഷൻ രജിസ്ട്രാർ . ഭാഷാ പണ്ഡിതനായ കെ കൃഷ്ണ പിള്ളയുടെയും അദ്ധ്യാപിക ടി സരസമ്മയുടെയും മകനായി തിരുവനന്തപുരം ജില്ലയിൽ കരുംകുളത്ത് ജനനം. മലയാളത്തിൽ ബിരുദാനന്ദര ബിരുദവും ബി എഡും നേടിയ ശേഷം ഒറ്റശേഖരമംഗലം ജനാർദനപുരം ഹയർ സെക്കൻഡറി സ്കൂളിൽ മലയാളം അദ്ധ്യാപകനായി. കവി, പ്രഭാഷകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന അദ്ദേഹം കേരള സർക്കാരിന്റെ സാംസ്കാരിക സ്ഥാപനമായ വൈലോപ്പിള്ളി സംസ്കൃതിഭവൻ വൈസ് ചെയർമാനായും കേരളസർവകലശാല സെനറ്റ് അംഗമായും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. കോവളം കവികൾ സ്മാരകം ജനറൽ കൺവീനർ, മഹാകവി പി ഫൗണ്ടേഷൻ വൈസ്ചെയർമാൻ, പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാനസെക്രട്ടറി എന്നീ പദവികളും വഹിച്ചിട്ടുണ്ട്. സാംസ്കാരികവകുപ്പിൽ അസിസ്റ്റൻ്റ് പ്രൈവറ്റ് സെക്രട്ടറിയായിരുന്നു.

കൃതികൾ : മഴയെരിയും കാലം(കവിതാ സമാഹാരം) , കൈതമേൽപ്പച്ച (കവിതാ സമാഹാരം) ,
ഇലകൾവെള്ളപൂക്കൾപച്ച (ബാല കവിതകൾ, സമാഹരണം) , ഓലപ്പൂക്കൾ (ബാലസാഹിത്യ കാവ്യം)
പുരികങ്ങൾക്കിടയിലെ സൂര്യോദയം (കവിതാ സമാഹാരം) , ചായക്കടപ്പുഴ

പുരസ്കാരങ്ങൾ : കുളത്തൂർ ശ്രീനാരായണ പ്ലാറ്റിനം ജൂബിലി കവിതാ പുരസ്കാരം(1997) ,
കെ സുരേന്ദ്രൻ സ്മാരക സാഹിത്യ അവാർഡ് (1998) , പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാരംഗം പുരസ്കാരം (2003) , വിദ്യാഭ്യാസ വകുപ്പിന്റെ ജോസഫ് മുണ്ടശേരി കവിതാപുരസ്കാരം (2008) ,
യുവധാര അവാർഡ് (2009) , പഞ്ചമി മാതൃക പൊതുപ്രവർത്തക പുരസ്കാരം (2017) , തുഞ്ചൻ സ്മാരക സമിതി യുടെ കാവ്യശ്രേഷ്ഠ പുരസ്കാരം (2017) , അബൂദാബി ശക്തി അവാർഡ് കൈതമേൽ പച്ച എന്ന കാവ്യസമാഹാരത്തിന് ലഭിച്ചു(2018) , അക്ഷര മനസ്സ് ആർ പി പുരസ്കാരം(2018) , പുനലൂർ ബാലൻ കവിതാ പുരസ്കാരം (2018) , കേരള സർക്കാർ സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കവിതാ പുരസ്കാരം “ഓലപ്പൂക്കൾ “(2019) , ആവള ടി മാനവ പുരസ്കാരം(2019) , മൂലൂർ പുരസ്കാരം(2020) , അധ്യാപകലോകം അവാർഡ്(2021) , എഴുവന്തല ഉണ്ണികൃഷ്ണൻ സ്മാരക പുരസ്കാരം (2021 ) , ചുനക്കര രാമൻകുട്ടി പ്രഥമകവിതാ പുരസ്കാരം (2021) , ശൂരനാട് രക്തസാക്ഷി സ്മരണ പുരസ്കാരം(2021)

റ്റിജി തോമസ്

അവിടെ എത്താറായപ്പോൾ കുറെ കൂടി നേരത്തെ എത്തിച്ചേരാമായിരുന്നോ എന്ന് അയാൾ സ്വയം ചോദിച്ചുകൊണ്ടിരുന്നു.

എത്രയും നേരത്തെ വന്നാൽ അത്രയും നല്ലത്.

നേരത്തെ അയാൾക്ക് കിട്ടിയാൽ നിർദ്ദേശം അതായിരുന്നു. താമസിക്കുന്ന ഓരോ നിമിഷവും കുറ്റബോധവും നിരാശയും ഉളവാക്കിയ പൂർവ്വാനുഭവങ്ങൾ ഒഴിവാക്കാൻ അയാൾ പെട്ടെന്ന് നടന്നു . ബസിറങ്ങി കുറെ നടക്കേണ്ടി വന്നു . കാറിൽ വരാമായിരുന്നു . ഒറ്റയ്ക്ക് ഇത്രയും ദൂരം ഡ്രൈവ് ചെയ്ത് വരുന്നതിന്റെ ബുദ്ധിമുട്ട് ഓർത്തപ്പോൾ വേണ്ടെന്ന് വെച്ചതാണ്.

ചെറിയ ഒരു കെട്ടിടമാണ് ഫോറസ്റ്റ് ഓഫീസ്. അവിടെ അയാളെയും കാത്ത് ഫോറസ്റ്റ് ഓഫീസർ അരുണും വാച്ചർ രാഘവനും കാത്തു നിൽപ്പുണ്ടായിരുന്നു.

“താമസിച്ചുപോയോ ? ”
ഒറ്റയ്ക്കേ ഉള്ളൂ … അല്ലേ …”

ചിരിച്ചുകൊണ്ടാണ് ഫോറസ്റ്റ് ഓഫീസർ അരുൺ അയാളുടെ ചോദ്യത്തിന് മറുപടി എന്നോണം പറഞ്ഞത് … പെട്ടെന്ന് മറ്റു രണ്ടുപേരുടെയും മുഖം മനസ്സിലേക്ക് ഓടിയെത്തി. വരാമെന്ന് ഏറ്റിരുന്ന ഒരാൾ അനൂപായിരുന്നു. തൻറെ ക്യാമറയുമായി കാടുകയറുന്ന അനൂപിന്റെ വിവരണങ്ങളായിരുന്നു ഇങ്ങനെ ഒരു യാത്രയ്ക്ക് വിത്തുപാകിയത് …

മൂന്നാമൻ വിനോദായിരുന്നു…
മൾട്ടി നാഷണൽ കമ്പനിയിലെ സോഫ്റ്റ്‌വെയർ പ്രോജക്ടുകളുടെ നൂലാമാലകളിൽ നിന്ന് രക്ഷപ്പെടാനായിട്ടായിരുന്നു അയാളും അനൂപും കൂടി ഇങ്ങനെ ഒരു യാത്രയ്ക്ക് പദ്ധതി ഇട്ടതുതന്നെ …

പിന്നെ എപ്പോഴോ വിനോദ് ആകസ്മികമായി അതിലേയ്ക്ക് എത്തിപ്പെടുകയായിരുന്നു…

നീണ്ട ചർച്ചകൾ … അതിനായി തന്നെ ഒരു വാട്സ്ആപ്പ് ഗ്രൂപ്പും തുടങ്ങി …
എന്നിട്ടാണ് ഒടുക്കം യാത്ര തന്നിലേക്ക് മാത്രമായി ചുരുങ്ങിയത്.

പ്രോജക്ടിന്റെ നൂലാമാലകൾ കൊണ്ടുതന്നെ അനൂപിനും വിനോദിനും ലീവ് കിട്ടിയില്ല. അവരുടെ പ്രോജക്റ്റിന്റെ ഫൈനൽ പ്രസന്റേഷൻ യാത്രയുടെ ദിവസം തന്നെയായത് എല്ലാം തകിടം മറിച്ചു.

നമ്മുടെ ജീവിതം കെട്ടുപിണഞ്ഞു കിടക്കുന്നു…
ജീവിതം …ജോലി… മേലുദ്യോഗസ്ഥർ …മറ്റൊരു രാജ്യത്തെ ക്ലൈന്റിന് വേണ്ടി ചെയ്യുന്ന പ്രോജക്ട് … അതുകൊണ്ടുതന്നെ ജീവിതത്തിലെ ചില സ്വകാര്യ നിമിഷങ്ങളെ കുറിച്ചുള്ള പ്ലാനുകൾക്കും പദ്ധതികൾക്കും ഒരു പ്രസക്തിയുമില്ല.

മുങ്ങി ചാകാൻ പോകുന്നവന് കിട്ടുന്ന കച്ചിത്തുരുമ്പു പോലെ അവസാനവട്ടം ഒരു പരിശ്രമം കൂടി നടത്തി.

പ്രോജക്റ്റിന്റെ പ്രസന്റേഷനിൽ ഓൺലൈനായി പങ്കെടുത്താലോ? വിനോദ് ആയിരുന്നു ആശയം പറഞ്ഞത്. കാടിനുള്ളിൽ ഇൻറർനെറ്റ് പോയിട്ട് മൊബൈൽ ഫോണിന് പോലും റേഞ്ച് കിട്ടില്ലെന്ന് ഫോറസ്റ്റർ അരുൺ നേരത്തെ പറഞ്ഞിരുന്നത് ഓർത്തപ്പോൾ ആ സാധ്യതയും മങ്ങി …

യാത്ര മാറ്റിവെച്ചാലോ ? തങ്ങളുടെ അസൗകര്യം പറയാൻ വിളിച്ചപ്പോൾ അനൂപും വിനോദും പറഞ്ഞ കാര്യം പലവട്ടം രാജേഷ് തന്നോട് തന്നെ ചോദിച്ചു …

പക്ഷേ അയാൾ ഉറച്ചു തന്നെയായിരുന്നു. ഇതിനായി എത്രവട്ടം ഫോറസ്റ്ററെ വിളിച്ചിരിക്കുന്നു. ഓരോ വട്ടവും വിളിക്കുമ്പോൾ അയാൾ വാച്ചർ രാഘവനെ കുറിച്ചും പറഞ്ഞിരുന്നു. ഒരു പ്രാവശ്യം അരുൺ രാഘവനെ വിശേഷിപ്പിച്ചത് കാട്ടറിവുകളുടെ എൻസൈക്ലോപീഡിയ എന്നാണ്. അയാൾ മാറ്റിവെക്കണമെന്ന് തീരുമാനിച്ചാൽ പോലും സാധ്യമല്ലാത്ത രീതിയിലേയ്ക്ക് കാട്ടിലേക്കുള്ള യാത്ര അയാളെ ആവേശിച്ചിരുന്നു. ഇനി ഒരുപക്ഷേ മറ്റുള്ളവരെ കൂടെ കൂട്ടാൻ യാത്ര മാറ്റിവെച്ചാലും താൻ ജോലി ചെയ്യുന്ന സോഫ്റ്റ് വെയർ കമ്പനിയിലെ ഭാവിയിലെ ദിവസങ്ങളെ കുറിച്ച് തനിക്ക് യാതൊരു നിയന്ത്രണവും ഇല്ലല്ലോ … പ്രത്യേകിച്ച് മൊബൈൽ റേഞ്ചും ഇൻറർനെറ്റും ഇല്ലാത്ത ഒരു ലോകത്തേക്ക് പോകാൻ…

അരുണിന്റെ ഓഫീസിനകത്ത് ഫോറസ്റ്റ് ഡിവിഷന്റെ വിശദമായ മാപ്പുണ്ട്.
അരുൺ പേപ്പറിൽ എന്തൊക്കെയോ എഴുതി …
വാച്ചർ രാഘവൻ പുറത്തുനിന്ന് കയറിവന്നു. അയാളുടെ കണ്ണുകളിൽ സ്നേഹഭാവമുണ്ട് …വർഷങ്ങളായി ഒന്നിച്ച് പഠിച്ച ഒരു സഹപാഠിയുടെ പരിചയം മുഖത്ത് നിറഞ്ഞുനിന്നു . വലതു കൈയ്യിൽ സാമാന്യം വലിപ്പമുള്ള വാക്കത്തി. ഇടതു കൈയ്യിലെ കുപ്പിയിൽ വെള്ളം ചരടിൽ കെട്ടി തൂക്കി പിടിച്ചിരുന്നു.

രാഘവൻ ഈ ഫോറസ്റ്റ് ഡിവിഷനിൽ ചെറുപ്പത്തിലെ ജോലിക്ക് കയറിയതാ …ഏറ്റവും സീനിയറായിട്ടുള്ള വാച്ചറാണ്…ഈ കാടിൻറെ മുക്കും മൂലയും അറിയുന്ന ആൾ…ഈ കാര്യങ്ങൾ ഫോണിൽ കൂടി അരുൺ ഒട്ടേറെ തവണ പറഞ്ഞിട്ടുണ്ട് . എങ്കിലും തന്റെ കീഴ്ജീവനാക്കാരനെ കുറിച്ചുള്ള സ്നേഹവും കരുതലും ആകാം സ്വയം അയാളെ കൊണ്ട് വീണ്ടും വീണ്ടും ഇത് പറയാൻ പ്രേരിപ്പിക്കുന്നത്.

ഞങ്ങളുടെ സംസാരത്തിന് ഒരു ചെറു ചിരി മാത്രമായിരുന്നു രാഘവന്റെ പങ്കുചേരൽ .

എന്നാ സമയം കളയണ്ട …അരുൺ പറഞ്ഞ താമസം രാഘവൻ നടന്നു തുടങ്ങി. രാജേഷ് ബാഗ് പുറത്തു തൂക്കി രാഘവന്റെ ഒപ്പം നടന്നു. കഴിഞ്ഞ കുറെ നാളുകളായി അയാൾ ഒട്ടേറെ ആലോചിച്ചത് കാട്ടിലെ വഴികളെക്കുറിച്ചായിരുന്നു. ടാറിട്ട നാലുവരി പാതകളിലൂടെയുള്ള സ്ഥിരപരിചയം അയാൾക്ക് കാട്ടിലെ വഴികളെ അന്യമാക്കിയിരുന്നു. എന്തിന് പണ്ട് സ്കൂളിൽ പഠിച്ചിരുന്ന കാലത്തെ ചെമ്മൺ പാതകൾ പോലും ഓർത്തെടുക്കാൻ ഇന്ന് അയാൾക്ക് ആകുമായിരുന്നില്ല.

രാഘവൻ മുന്നേ നടക്കുകയാണ്.
തൊട്ടു പിറകിൽ നടക്കുമ്പോൾ തന്റെ കിതപ്പിന്റെ ശബ്ദം അയാൾ തിരിച്ചറിഞ്ഞു.

വഴിയായിട്ടൊന്നുമില്ല… നടവഴിയിലേയ്ക്ക് ചാഞ്ഞു നിൽക്കുന്ന അടിക്കാടുകൾ ഇടയ്ക്കൊക്കെ രാഘവന്റെ വാക്കത്തിക്ക് ഇരയാവുന്നുണ്ട്. പെട്ടെന്ന് ഒരു അന്തച്ഛോദനയോടെ അയാൾ മൊബൈൽ ഫോണെടുത്തു.

“ഇവിടെ റേഞ്ച് കിട്ടില്ല … നമ്മൾ പോകുന്ന ചില ഭാഗത്ത് കിട്ടിയേക്കാം… സാറിന് വേണമെങ്കിൽ അപ്പോൾ വിളിക്കാം “…രാഘവൻ പറഞ്ഞു
രാജേഷിന് സന്തോഷം തോന്നി … ആരെയും വിളിക്കാതെ … ആരാലും വിളിക്കപ്പെടാതെ രണ്ട് ദിവസങ്ങൾ … വേണ്ടതും വേണ്ടാത്തതുമായ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നിന്ന് മോചനം … അയാൾ മൊബൈലിലെ ഫ്ലൈറ്റ് മോഡ് ഓൺ ആക്കി …

കാട്ടിലേക്കുള്ള രാജേഷിന്റെ രണ്ടാമത്തെ യാത്രയായിരുന്നു ഇത്. ആദ്യ യാത്ര 10 പേരടങ്ങിയ സംഘത്തിനൊപ്പമായിരുന്നു . പക്ഷേ അന്നത്തെ യാത്രയിൽ കാടു കണ്ടതായി അയാൾക്ക് തോന്നിയില്ല. എല്ലാവരും ഫോട്ടോ എടുക്കുന്ന തിരക്കിലായിരുന്നു. സെൽഫി പ്രളയം… ഒന്നിൽ പോലും കാടില്ലായിരുന്നു. അന്ന് ആരെങ്കിലും കാടിനെ അനുഭവിച്ചോ ?

ആൾക്കൂട്ടത്തിൽ നിന്ന് ഓടി അകന്ന് കാടിൻറെ വന്യതയിൽ ഒരു ഒറ്റപെടൽ അയാൾ ആഗ്രഹിച്ചിരുന്നു. അതുകൊണ്ടുതന്നെ ഈ യാത്രയുടെ ആലോചനാവേളയിൽ അയാൾ അനൂപിനോട് പറഞ്ഞു.
നമ്മുടെ യാത്രയിൽ കാടിൻറെ പടം മാത്രം എടുത്താൽ മതി …
വിനോദും അനൂപും ഇപ്പോൾ പ്രോജക്ട് പ്രസന്റേഷന്റെ തിരക്കിലായിരിക്കും …

രാഘവൻ ഒരു പടുകൂറ്റൻ മരത്തിന്റെ മുന്നിൽ നിന്നു .
” ഇതാണ് കമ്പകം…തടിയുറപ്പിൽ ഇവനെ കടത്തി വെട്ടാൻ ഒന്നുമില്ല … എത്രനാൾ കഴിഞ്ഞാലും ചെതിക്കത്തില്ല … ആനകൂടൊക്കെ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന മരമാണ്.”

മരത്തിൽ തലോടിക്കൊണ്ട് അയാൾ അഭിമാനത്തോടെ പറഞ്ഞു … അത് പറയുമ്പോൾ അയാളുടെ മുഖത്ത് ഒരു പ്രത്യേക പ്രകാശം നിഴലിക്കുന്നുണ്ടോ ?
” ഈ മരത്തിന് എത്ര പഴക്കമുണ്ടാകും ….”
” ആവോ…”
“ഒരു മൂന്നു നൂറ്റാണ്ടെങ്കിലും പഴക്കമുണ്ടായിരിക്കും …അല്ലേ..” അയാൾ സ്വയം പറഞ്ഞു. മാർത്താണ്ഡവർമ്മ നാടുവാണിരുന്ന കാലത്തെ മരങ്ങൾ. ഒരുപക്ഷേ അതിലും മുമ്പുണ്ടായിരുന്നവ…. കാലഗണനയുടെ കണക്കു കൂട്ടലിൽ അയാൾ ഒന്നു പകച്ചുനിന്നു …

ആറടി പൊക്കത്തിൽ മരങ്ങളിൽ തൊലിയുരിഞ്ഞ് ചെളി പറ്റിയ പാടുകൾ കാണിച്ച് രാഘവൻ പറഞ്ഞു
“ആന ദേഹമിട്ടുരയ്ക്കുന്നതാണ് ….”
“ഇതാണ് വെള്ളിലാവ് …”
ഓരോ മരത്തെയും ബന്ധുവിന്റെ സ്ഥാനത്തുനിന്ന് അയാൾ പരിചയപ്പെടുത്തി. പക്ഷികളുടെ ശബ്ദത്തിലും കുറുകലിലും പുറകിലെ അവയുടെ പേരുകൾ അയാൾ ഉരുവിട്ടു കൊണ്ടിരുന്നു. ചെറിയ ഒരു കയറ്റം കയറി ചെന്നപാടെ അയാൾ നിശബ്ദനായി.

“സാറിന് കേൾക്കാൻ പറ്റുന്നുണ്ടോ …”
രാജേഷ് ചെവി കൂർപ്പിച്ചു …
“ഇല്ല..”

“ചെവിയടിയുടെ ഒച്ച കേൾക്കാം … നമ്മുടെ സാമിപ്യം അറിഞ്ഞാൽ ചെവിയടി നിൽക്കും …”
“ചെവിയടിയോ …”
രാജേഷിന്റെ ചോദ്യത്തിന് പതിഞ്ഞ സ്വരത്തിൽ അയാൾ ഒരു വിവരണം തന്നെ നടത്തി.
ആനകൾ സ്വൈര്യമായി വിഹരിക്കുമ്പോൾ ചെവി വിശറിപോലെ വീശുമ്പോൾ ഉണ്ടാകുന്ന ശബ്ദത്തെയാണ് രാഘവൻ ചെവിയടി എന്ന് പറഞ്ഞത്. ആനയുടെ സാമീപ്യം അറിയാൻ രാഘവന്റെ കാട്ടറിവാണ് ചെവിയടിക്ക് വേണ്ടി കാതോർക്ക എന്നത് . മനുഷ്യൻറെ സാമീപ്യം ശബ്ദത്തിലൂടെയോ ഘ്രാണത്തിലൂടെയോ ജന്മസിദ്ധമായ ചോദനകളിലൂടെ മനസ്സിലാക്കുന്ന കാട്ടാനകൾ ചെവിയടി നിർത്തി നിശബ്ദമാകുമ്പോൾ ആന അടുത്തെങ്ങാനുമുണ്ടോ എന്നറിയാൻ കഴിയില്ല …
മനുഷ്യൻറെ സാമീപ്യം അറിഞ്ഞ ആന അനങ്ങാതെ നിൽക്കും. മുൻപിൽ പെട്ടു കഴിഞ്ഞാലേ അറിയൂ…
ഏതെങ്കിലും ഒരു കാൽവെയ്‌പിൽ പതിയിരിക്കുന്ന ഒരു കൊമ്പന്റെ സാമീപ്യം …

“ആന എവിടാണെങ്കിലും അയാൾക്ക് അറിയാൻ പറ്റും. അതാണ് രാഘവന്റെ കഴിവ് … ”
ഫോറസ്റ്റർ പറഞ്ഞത് രാജേഷ് ഓർത്തു.
“പാമ്പുകളൊക്കെ ഇഷ്ടം പോലെയുണ്ട് … നാട്ടിൽ പിടിക്കുന്ന പാമ്പുകളെ തുറന്നുവിടുന്നത് ഈ കാട്ടിലാണല്ലോ … പിന്നെ കടുവയും പുലിയും. അവരുടെ മെനുവിൽ നമ്മളില്ലല്ലോ … അതുകൊണ്ട് ഒട്ടും പേടിക്കേണ്ട …”
ഒരുപക്ഷേ യാത്രയുടെ സാഹസികതയ്ക്ക് എരിവും പുളിയും ചേർക്കാൻ അരുൺ പറഞ്ഞതാകാം ….
പെട്ടെന്ന് രാഘവൻ രാജേഷിനെ വിളിച്ചു ചൂണ്ടിക്കാണിച്ചു …
“സാറേ ഇതാണ് പൂത… അടുത്ത് എവിടെയോ കാട്ടുപന്നിയുണ്ട് … ”
ചെറു പ്രാണി കൂട്ടത്തെ ചൂണ്ടിക്കാണിച്ച് അയാൾ തുടർന്നു … കാട്ടിലെ എല്ലാം അയാളുടെ പരിചയക്കാരായിരുന്നു. ചെടികളും മരങ്ങളും മൃഗങ്ങളും പക്ഷികളും എല്ലാം പൂർവ്വജന്മത്തിലെ അടുപ്പക്കാരെ പോലെ അയാളോട് ബന്ധപ്പെട്ടിരിക്കുന്നു. പുല്ലാഞ്ഞി വെട്ടി ഔഷധ ഗുണമുള്ളതാണെന്ന് പറഞ്ഞ് അതിനുള്ളിലെ ചവർപ്പുള്ള വെള്ളം രാജേഷിന് കുടിക്കാൻ കൊടുത്തു. ഒരു ചെടിയുടെ ഇല പറിച്ച് അയാൾ പറഞ്ഞു.
“ഇതാണ് ദന്തപാല ഇലയിട്ട് കാച്ചിയ എണ്ണ ത്വക് രോഗവും തലമുടി വളരാനും നല്ലതാണ്…”
ദന്ത പാലയുടെ ഇല ഉരുക്കു വെളിച്ചെണ്ണയിൽ ഇട്ട് മൂന്നു ദിവസം വെയിലത്ത് വയ്ക്കണം. എണ്ണ വയലറ്റ് നിറമുള്ളതായിത്തീരും. ഇത് തേച്ചാൽ സോറിയാസിസ് നിശ്ശേഷം മാറും. തലയിൽ തേച്ചാൽ മുടി കൊഴിച്ചിലും താരനും മാറും.

ദന്തപാലയുടെ ഇല വായിലിട്ട് ചവച്ച് ഒന്ന് രാജേഷിന് നൽകി അയാൾ പറഞ്ഞു .
“ഒന്ന് ചവച്ചു നോക്കിയേ …”
ആദ്യത്തെ ചമർപ്പിലും പിന്നെ രസമുകളങ്ങളിൽ ഏറി വരുന്ന എരുവിലും രാജേഷിന്റെ മുഖത്തേയ്ക്ക് നോക്കി രാഘവൻ ചിരിച്ചു.
ഇടയ്ക്കിടയ്ക്ക് കടിക്കുന്ന അട്ടയെ ഉപ്പിട്ട് കളയുവാൻ സഹായിക്കുമ്പോൾ രാഘവൻ പറഞ്ഞു
“പേടിക്കണ്ട …ചീത്ത രക്തം അട്ട കടിച്ചു കളയുന്നത് നല്ലതാ…”
കാടിൻറെ നടുവിലെ താമസസ്ഥലത്ത് എത്തിച്ചേർന്നപ്പോൾ അയാൾക്ക് ക്ഷീണമുണ്ടെങ്കിലും മനസ്സ് എല്ലാ ബന്ധങ്ങളിൽ നിന്നും കെട്ടുപാടുകളിൽ നിന്നും വിമുക്തമായി ഭാരം കുറഞ്ഞ അവസ്ഥയിലായിരുന്നു.
ഇപ്പോൾ നമ്മൾക്ക് കാടിൻറെ മണമാ… വാസന സോപ്പിട്ട് കുളിച്ചാൽ നമ്മൾ കടന്നു കയറ്റക്കാരാവും …മൃഗങ്ങൾ പെട്ടെന്ന് അത് തിരിച്ചറിയും…. പിന്നെ ഒന്നിനേയും കാണാൻ പറ്റില്ല… രാഘവൻ പറഞ്ഞു … രാഘവൻ അയാൾക്ക് ഒരു പ്രഹേളിയായി തോന്നി … അയാളുടെ അറിവുകൾ ശേഖരിച്ചാൽ എത്ര പുസ്തകങ്ങളാക്കാം .
ഭക്ഷണം കഴിച്ച് ചീവീടിന്റെ സ്വരം കേട്ട് കാട്ടിലെ രാത്രിയെ നോക്കിയിരുന്നപ്പോൾ രാഘവൻ അയാളുടെ കഥ പറഞ്ഞു. കാട്ടിൽ ദേവിക്ക് വിളക്ക് വച്ച് ഈറ്റ മുറിക്കാൻ പോയ കാലം …ഈറ്റയും ഇഞ്ചയും കുന്തിരിക്കവും എടന തൊലിയും വിറ്റ് അരി മേടിച്ചത് ….
അങ്ങനെയുള്ള പലരും ഡിപ്പാർട്ട്മെന്റിന് ശല്യക്കാരായിരുന്നു. പല ശല്യക്കാരെയും ഡിപ്പാർട്ട്മെൻറ് വാച്ചർമാരാക്കി … ക്ലാസിലെ അലമ്പനെ ക്ലാസ് ലീഡർ ആക്കുന്നതുപോലെ . സ്ഥിരമായൊരു ജോലി ആയപ്പോൾ അവരെല്ലാം നന്നായി കാട് നോക്കി. കാട്ടുതീയുള്ളടത്ത് ഓടിയെത്തി …
ഏതോ ഒരു പക്ഷിയുടെ ശബ്ദം… അത് മൂങ്ങയാ … എല്ലാ ദിവസവും രാത്രി ഇവിടെ വരും . രാഘവൻ പറഞ്ഞു.
ചെറുപ്പത്തിൽ കാട്ടിൽ കണ്ണു കെട്ടി ചുറ്റിച്ചത് രാഘവൻ സ്കൂളിൽ പഠിക്കുമ്പോഴായിരുന്നു. കാട്ടിലൂടെ ഒട്ടേറെ നടന്നു… വഴിയറിയാതെ… എല്ലായിടവും ഒരുപോലെ തോന്നിയ കാര്യം പറഞ്ഞപ്പോൾ ഇപ്പോഴും അയാളുടെ കണ്ണുകളിൽ ചെറിയ ഭയമുണ്ടായിരുന്നോ ? അങ്ങനെ കണ്ണ് കെട്ടി ചുറ്റിച്ചാൽ പേടിക്കേണ്ടെന്ന് അപ്പൻ പറഞ്ഞു. എവിടെയെങ്കിലും കുറെ നേരം ഇരിക്കണം … അപ്പോൾ വഴി തെളിഞ്ഞു വരും …

വീണ്ടും രാഘവൻ എന്തൊക്കെയോ പറയുന്നുണ്ട് ….

അന്ന് ഉറക്കത്തിൽ അയാൾ രണ്ട് സ്വപ്നങ്ങൾ കണ്ടു… ഒന്നാമത്തേതിൽ അഞ്ചു നില കെട്ടിടത്തിലെ തന്റെ ഓഫീസിൽ നൂറുകണക്കിന് കമ്പ്യൂട്ടറുകളുടെ ഇടയിൽ അയാൾ ഒറ്റയ്ക്ക് ഇരിക്കുന്നതായിരുന്നു.
രണ്ടാമത്തെ സ്വപ്നം കാട്ടിലേതായിരുന്നു. ഒറ്റയ്ക്ക് കാടിൻറെ നടുവിൽ … അയാൾ രാഘവനെ അന്വേഷിച്ചു …രാഘവൻ എവിടെയാണ് …

 

റ്റിജി തോമസ് : റ്റിജി തോമസിന്റെ ചെറുകഥകള്‍ ദീപിക ദിനപത്രം ഉള്‍പ്പെടെയുള്ള ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക്ഫാസ്റ്റിലും സ്വന്തം രചനകള്‍ അവതരിപ്പിച്ചിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചിതാവാണ്. ഇപ്പോൾ തിരുവല്ല മാക്ഫാസ്റ്റ് കോളേജിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിൽ വകുപ്പ് മേധാവി. [email protected]

രാധാകൃഷ്ണൻ മാഞ്ഞൂർ

കാലമിന്നേറെ കഴിഞ്ഞു ഞാനീ
സ്കൂളിൻ വരാന്തയിൽ നിൽപ്പൂ
കാറ്റും വെളിച്ചവുമേറ്റു നിൽക്കും
കുന്നിൻ മുകളിലെ സ്കൂളങ്കണം ഓരോ ഋതുക്കളും കാത്തിരിക്കുന്നൊരീ ഓർമ്മചിരാതിൽ വന്നണഞ്ഞും
കാലം പതിയെ പുറകോട്ടു നിൽക്കുന്നു
എവിടെന്റെ പിൻവിളി കാലൊച്ചകൾ …
എവിടെന്റെ പിൻവിളി കാലൊച്ചകൾ
വഴിയൊരു വഴിയായ് പിരിയുന്നതും
ചിറകുകൾ വച്ച് ദൂരം പറന്നതും
ഉള്ളിൽ കിനാവിന്റെ കണ്ണീരുടഞ്ഞതും
കൗമാര കാലത്തിൻ മോഹഭംഗങ്ങളും …
ഭൂതകാലത്തിന്റെ കണ്ണാടി ശില്പമെ നന്ദി.
ഇലപ്പൊതിച്ചോറിനിരുപുറം നാം
കാണാത്ത പാഠത്തിൻ തോണി തുഴഞ്ഞതും
ചോക്കിൻ വരയിൽ ഒളിപ്പിച്ച നോവുകൾ
പ്രാണന്റെ പ്രാണനായി കാത്തുവച്ചും ഒപ്പം നടന്നും പങ്കിട്ടെടുത്തും
മറക്കാതിരിക്കട്ടെ വികൃതിക്കുറുമ്പുകൾ .
പകലന്യോന്യം പങ്കിട്ട സ്വപ്ന മഞ്ചാടികൾ
വീർപ്പുമുട്ടി വിതുമ്പി വേപഥു പൂണ്ടങ്ങനെ…
നിന്നെ മറക്കുന്നതെങ്ങനെന്ന് മൊഴിഞ്ഞവർ
പിന്നീടൊരിക്കലും കണ്ടില്ല … കേട്ടില്ല ഓർക്കുക … ഓർക്കുക മിത്രമെ
ഒപ്പം നടന്നവർ നാം…
കാലമിന്നേറെ കഴിഞ്ഞു ഞാനീ
സ്കൂളിൻ വരാന്തയിൽ നിൽപ്പൂ കാലം പതിയെ പുറകോട്ടു നിൽക്കുന്നു
എവിടെന്റെ പിൻവിളി കാലൊച്ചകൾ …

രാധാകൃഷ്ണൻ മാഞ്ഞൂർ :   ഫ്രീലാൻസർ. കോട്ടയം ജില്ലയിൽ വൈക്കം താലൂക്കിൽ മാഞ്ഞൂർ ഗ്രാമത്തിൽ പന്തല്ലൂർ വീട്ടിൽ പരേതരായ പി . കൃഷ്ണനാചാരിയുടെയും, ഗൗരി കൃഷ്ണന്റെയും മകനായി 1968 -ലെ ഏപ്രിൽ വേനലിൽ ജനനം.

മാഞ്ഞൂർ സൗത്ത് ഗവൺമെൻറ് സ്കൂൾ, മാഞ്ഞൂർ വി .കെ, വി .എം. എൻ. എസ് . എസ് സ്കൂൾ, കുറവിലങ്ങാട് ദേവമാതാ കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.

സമചിന്ത, പിറവി എന്നീ ലിറ്റിൽ മാഗസിനുകളിൽ എഡിറ്റോറിയൽ ബോർഡ് മെമ്പറായി . അക്ഷരക്കാഴ്ച മാസികയുടെ ചീഫ് എഡിറ്റർ, കാഞ്ഞിരപ്പള്ളി സമചിന്ത സാഹിത്യ സംഘം വൈസ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു .

1986 -ൽ ഭാരത കഥാപുരസ്കാരം, 1997 -ൽ അസീസി ചെറുകഥാ പുരസ്കാരം എന്നിവ ലഭിച്ചു . രണ്ട് കഥാപുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. നിലാവിന്റെ ജാലകം (നവീന ബുക്സ് പൊൻകുന്നം , കോട്ടയം)

പരസ്യപ്പലകയിലൊരു കുട്ടി (ചിത്രരശ്മി ബുക്സ് , കോട്ടയ്ക്കൽ , മലപ്പുറം) കേരള ജേർണലിസ്റ്റ് യൂണിയൻ (കെ ജെ യു ) ഓൾ കേരള എഡിറ്റേഴ്സ് ആൻഡ് റൈറ്റേഴ്സ് അസോസിയേഷൻ ( അക്കേവ ) എന്നിവയിൽ മെമ്പർ . ഭാര്യ : ഗിരിജ മകൾ : ചന്ദന
Email : [email protected]
Facebook : RADHA KRISHNAN MANJOOR
ഫോൺ : 9447126462
8075491785

അനുജ സജീവ്

“ഹർഷ ബാഷ്‌പം തൂകി …
വർഷ പഞ്ചമി വന്നു …
ഇന്ദുമുഖീ … ”

യൂട്യൂബിൽ നിന്നും ഉയരുന്ന ഗാനത്തിനൊപ്പം നന്ദു തലയാട്ടി. ചിരിച്ചുകൊണ്ട് അടുക്കളയിൽ ഓണസദ്യ ഉണ്ടാക്കുന്ന തിരക്കിലായിരുന്ന അമ്മൂമ്മയെ പുറകിലൂടെ ചെന്ന് കെട്ടിപ്പിടിച്ചു.

“എന്താ …എന്താ … വേണ്ടേ …”

പെട്ടെന്നുള്ള ആക്രമണത്തിൽ അമ്മൂമ്മ ചൊടിച്ചു .

“അമ്മൂമ്മ പാട്ടു കേട്ടില്ലേ …”

ഉണ്ടക്കണ്ണുകൾ കുസൃതിക്കണ്ണുകളാക്കി നന്ദു ചിരിച്ചു.

അമ്മൂമ്മ പാട്ടിനായി ചെവിയോർത്തു.

“വിഫലമായ മധുവിധുവാൽ
വിരഹ ശോക സ്മരണകളാൽ അകലെയെൻ കിനാക്കളുമായ് ഞാനിരിക്കുന്നു … ”

കണ്ണുകളിൽ നനവു പടർന്നു. കൊച്ചുമകൾ അതു കാണാതിരിക്കാനായി സാരി തലപ്പുകൊണ്ട് മുഖം തുടച്ചു .

” പോടി… പെണ്ണെ … ” എന്നു പറഞ്ഞ് നന്ദുവിനെ ഓടിച്ചു. നന്ദുവിന്റെ ഭാഷയിൽ അപ്പൂപ്പന്റെ റൊമാൻസ് ഗാനമാണ് കേട്ടത്.

വിവാഹശേഷം മലബാറിലെ കണിയാംപറ്റയിലുള്ള സ്കൂളിൽ ജോലി നോക്കുമ്പോൾ ഇടുക്കി അണക്കരയിൽ നിന്നും ഓരോ ആഴ്ചകളിലും വരുന്ന മൂന്നും നാലും എഴുത്തുകളിൽ അദ്ദേഹത്തിൻറെ സ്നേഹത്തിൽ ചാലിച്ച സിനിമാഗാനങ്ങൾ . പാട്ടിനായി വീണ്ടും ചെവിയോർത്തു.

ഗ്രാമത്തിലെ സ്കൂളിൽ പത്താം ക്ലാസ് പഠനം കഴിഞ്ഞതോടെ ടിടിസിയ്ക്ക് മഠത്തിലെ സ്കൂളിൽ ചേർന്നു . പഠിപ്പു കഴിഞ്ഞപ്പോൾ തന്നെ ജോലി. അതും മലബാറിൽ . പെൺകുട്ടികൾക്ക് എത്രയും വേഗം ഒരു ആൺതുണ വേണമെന്ന അച്ഛൻറെ വാശിക്ക് മുന്നിൽ തലകുനിച്ചു. വരൻ ഇടുക്കിയിൽ അധ്യാപക ജോലിയുള്ളയാൾ. ഗൃഹഭരണത്തിൽ ഇതുവരെ യാതൊരു പരിചയവുമില്ലാത്ത എനിക്ക് അദ്ദേഹം എന്നും വഴികാട്ടിയായി.

” അവൾക്ക് വയ്ക്കാനൊന്നും അറിഞ്ഞുകൂടാ കുട്ടാ” എന്നു പറഞ്ഞ് എൻറെ അമ്മ നേരത്തെ തന്നെ നേടിത്തന്ന മുൻകൂർ ജാമ്യത്തിൽ അടുക്കളക്കാര്യങ്ങളിൽ അദ്ദേഹത്തിൻറെ ശിഷ്യയായി.

പാവയ്ക്ക തീയലിന്റെയും വെള്ളരിക്കാ പച്ചടിയുടെയും അവിയലിന്റേയും ഹരം പിടിപ്പിക്കുന്ന മണങ്ങൾ എന്റെ മൂക്കിൽ തുളഞ്ഞു കയറി. അരിയും പയറും ചേർന്ന പായസം … ഇപ്പോഴും നാവിൽ വെള്ളമൂറുന്നു. എല്ലാ ഓണനാളിലും അദ്ദേഹത്തിനും മക്കൾക്കുമൊപ്പമിരുന്നുള്ള ഓണസദ്യ ഓർമ്മയിൽ നിറയുന്നു.

” അപ്പൂപ്പന്റെ പായസം, ഉപ്പേരി, ശർക്കരവരട്ടി … ഇതെല്ലാം നാട്ടിൽ ഫെയ്മസാണല്ലേ അമ്മൂമ്മേ …” നന്ദു വീണ്ടും വന്നിരിക്കുന്നു. കൈയ്യിൽ മുറ്റത്തെ റോസാ ചെടിയിൽ നിന്നും പിച്ചിയ ഒരു പൂവുമുണ്ട്. ഒറ്റക്കാലിൽ മുട്ടുകുത്തി നിന്ന് പൂവ് എൻറെ നേരെ നീട്ടി … ഒറ്റക്കണ്ണിറുക്കി … “വിൽ യു മാരി മി”.

മുറ്റത്തെ പൂച്ചെടികളിലുണ്ടാകുന്ന ആദ്യപുഷ്പം അദ്ദേഹം എന്നും എനിക്കായിരുന്നു സമ്മാനിച്ചിരുന്നത്. നന്ദുവിന്റെ ഭാഷയിൽ പ്രൊപ്പോസൽ.

പൂ വാങ്ങി പകരം ഉരുളിയിൽ നിന്നും ചുക്കിന്റെയും ജീരകം ഏലക്കാ എന്നിവയുടെയും മണം പൊങ്ങുന്ന ആവി പറക്കുന്ന ശർക്കര വരട്ടി എടുത്ത് നന്ദുവിനു കൊടുത്തു.

” അപ്പൂപ്പന്റെ ശർക്കര വരട്ടിയുടെ അത്രയും ശരിയായില്ല ” കണ്ണിറുക്കി അവൾ വീണ്ടും ചിരിച്ചു. കുഞ്ഞു മകളെ കെട്ടിപ്പിടിച്ച് ഞാനും ആ ചിരിയിൽ പങ്കുചേർന്നു. ആകാശത്തിരുന്ന് അപ്പൂപ്പൻ ഇതെല്ലാം കാണുന്നുണ്ടാവും അല്ലേ…

അനുജ.കെ : ലക്ചറര്‍, സ്‌കൂള്‍ ടെക്‌നോളജി ആന്റ് അപ്ലൈഡ് സയന്‍സസ്, പത്തനംതിട്ട. 2016, 2018 വര്‍ഷങ്ങളില്‍ കേരള ലളിത കലാ അക്കാദമി, ദര്‍ബാര്‍ ഹാള്‍ കൊച്ചിയില്‍ നടത്തിയ ‘ആര്‍ട്ട് മാസ്‌ട്രോ കോമ്പറ്റീഷന്‍ ആന്റ് എക്‌സിബിഷനില്‍   ‘സണ്‍ഫ്‌ളവര്‍’, ‘വയനാട്ടുകുലവന്‍’ എന്നീ പെയിന്റിംഗുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അനുജയുടെ കഥകൾ മലയാളം യുകെയിൽ പ്രസിദ്ധികരിച്ചിട്ടുണ്ട് .

ലിജി മാത്യു

ചത്ത മേഘങ്ങൾ പോൽ
പെയ്യാത്ത വാക്കുകൾ
കെട്ടിക്കിടക്കുമാകാശം..
പെറ്റമ്മ പോലും
കനിഞ്ഞുമ്മ വെക്കാത്ത
നെറ്റിത്തടം പോലശാന്തം…

വഴിതെറ്റി വന്നെൻ
വിളക്കിൽ കുടുങ്ങിയ
ചെറു പൊൻ പറവപോൽ വെട്ടം
ചിറകിട്ടടിച്ചു മരിച്ചു, എൻ കണ്ണിനു
വെറുതെയായ് കാഴ്ചാസാമർഥ്യം..

മിണ്ടാതെ ഒഴുകുന്നു രാത്രി
തിരക്കൊന്നുമില്ലാത്തപോലെ പതുക്കെ…
മുങ്ങുകയാണ് ഞാൻ
ഉള്ളിൽ ഒരാൾമാത്രമുള്ളോരു കപ്പൽ കണക്കെ..

ആഴത്തിൽ ആഴത്തിലേയ്ക്ക് താഴുമ്പോൾ
അനാവശ്യമാണിത്ര മൗനം..
വിങ്ങലോ തേങ്ങലോ ഗദ്ഗദമോ ദീർഘ –
നിശ്വാസമോ ഇല്ല പൂർണം… !

മരണക്കയത്തിലെ ചേർമണമല്ലെന്നെ
പുണരുന്നതുൻമാദ ഗന്ധം
ഈ ജലശയ്യയിലെന്റെ പുതപ്പിനും
എല്ലു തുളയ്ക്കുന്ന ശീതം
ഈ അവസാനക്കിതപ്പിലെൻ
നെഞ്ചത്തൊരൊന്നു മില്ലായ്മതൻ ഭാരം
ഇട്ടിട്ടു പോകാനൊരിഷ്ടവുമില്ലെന്ന
ദുഃഖ മില്ലെന്നുള്ള ദുഃഖം..

ലിജി മാത്യു

മഹാത്മാഗാന്ധി സർവ്വകലാശാലയിൽ സേവനം അനുഷ്ഠിക്കുന്നു. ഇടുക്കി കഞ്ഞിക്കുഴി സ്വദേശം . “ഡിസംബർ ” ആണ് ആദ്യ കവിതാ സമാഹാരം. ദൈവാവിഷ്ടർ , തഥാഗത എന്നീ നോവലുകൾ ഡിസി ബുക്ക് പബ്ലിഷ് ചെയ്തു. മൂന്നാമത്തെ നോവലായ പെണ്ണാഴങ്ങൾ പ്രസാധനം ചെയ്തത് സാഹിത്യപ്രവർത്തക സഹകരണ സംഘമാണ് .

RECENT POSTS
Copyright © . All rights reserved