literature

ശ്രീകുമാരി അശോകൻ

കാഴ്ച മങ്ങിയ കണ്ണുകളിൽ നിന്നും കണ്ണീരിറ്റിറ്റു വീണു. എന്തേ ഇപ്പോൾ കണ്ണു നനയാൻ? ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല. കണ്ണുകൾ നിറഞ്ഞൊഴുകുകയാണ്. ഓർത്തപ്പോൾ അതിശയം തോന്നി. ഇന്ന് തന്റെ മനസ്സിൽ എന്തോ ആഘാതം തട്ടിയിട്ടുണ്ട്. അതാ ഇങ്ങനെ. ജീവിതത്തിന്റെ കൊഴിഞ്ഞുപോയ കാലങ്ങളിൽ ഇത്തരം അനുഭവങ്ങൾ തനിക്കുണ്ടായിട്ടുണ്ട്. അത് മനസ്സിലോർത്തിട്ടെന്നവണ്ണം ചുണ്ടിലൊരു പുഞ്ചിരി. ഞാൻ കമല. സ്നേഹത്തോടെ എല്ലാരും കമലൂന്ന്‌ വിളിക്കും.

മക്കളും പേരക്കുട്ടികളുമടങ്ങുന്ന കുടുംബം. അണുകുടുംബങ്ങൾ വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ ഞങ്ങൾ വേറിട്ടു നിൽക്കുന്നു. രണ്ടാൺമക്കളും വിവാഹിതരായി. അവർക്കു മക്കളുമായി. പക്ഷെ അണുകുടുംബങ്ങളിലേക്കു അവർ ചേക്കേറിയില്ല. ദിവാകരേട്ടന്റെ തീരുമാനമായിരുന്നു അത്. തങ്ങളുടെ മരണം വരെ മക്കൾ ഒപ്പമുണ്ടാകണമെന്ന് ഒരു മുജ്ജന്മ സുകൃതം പോലെ, അവർ അച്ഛന്റെ വാക്കുകൾ അനുസരിച്ചു. “”മാതാപിതാക്കളെ ധിക്കരിച്ചു നടക്കുന്ന മക്കൾ അധിവസിക്കുന്ന ഈ മണ്ണിൽ ഇങ്ങനെ രണ്ടെണ്ണത്തിനെ കിട്ടിയത് നമ്മുടെ ഭാഗ്യാടി “” ഇടയ്ക്കിടെ ദിവാകരേട്ടൻ ഇതും പറഞ്ഞു അഭിമാനപുളകിതനായി നിൽക്കുന്നത് താൻ കണ്ടിട്ടുണ്ട്.

ഇന്ന് ദിവാകരേട്ടനില്ല.അതിന്റെ ശൂന്യത ഇനിയും മാറിയിട്ടില്ല. ഓർമയുടെ വാതായനങ്ങൾ തുറക്കുമ്പോഴൊക്കെ പുഞ്ചിരി കളിയാടുന്ന ആ മുഖം മനസ്സിലേക്കോടിയെത്തും. ഒരിക്കലും പിരിഞ്ഞിരുന്നിട്ടില്ലാത്ത ഇണപ്രാവുകൾ. എന്നും സ്നേഹമായിരുന്നു പരസ്പരം. ഒരിക്കൽ പോലും പിണങ്ങിയതായി ഓർക്കുന്നില്ല. എന്തെങ്കിലും സൗന്ദര്യ പിണക്കമുണ്ടായാൽ ഞാൻ ഓടിച്ചെന്നു ആ മുടിയിഴകളിൽ തലോടും. വെറുതേ പുറം ചൊറിഞ്ഞു കൊടുക്കും. പിന്നെ മൂക്കിലെയും മുഖത്തെയും കാരകൾ ഞെക്കും. പരസ്പരം ഉരിയാടില്ല. അത് കഴിയുമ്പോഴേക്കും പിണക്കമൊക്കെ പമ്പകടക്കും. അത്രയും ആയുസ്സേയുള്ളൂ ഞങ്ങളുടെ പിണക്കങ്ങൾക്ക്. ചിലപ്പോൾ ഓർക്കുമ്പോൾ ചിരി വരും എന്തൊരു ജന്മങ്ങൾ!

ദിവാകരേട്ടനെക്കുറിച്ച് പറയാൻ നൂറു നാവാണെനിക്ക്. അദ്ദേഹം ഒരു ഭർത്താവ് മാത്രമായിരുന്നില്ല. അച്ഛനായിരുന്നു, സഹോദരനായിരുന്നു, എന്റെ കാരണവരായിരുന്നു. അദ്ദേഹത്തിന്റെ തീരുമാനങ്ങൾ മനസാ -വാചാ -കർമണാ ഞാൻ അനുസരിച്ചു. പക്ഷെ ഒരിക്കലും അദ്ദേഹത്തിന്റെ അടിമയാണെന്ന് തോന്നിയിട്ടില്ല. സ്നേഹംകൊണ്ട് പൊതിഞ്ഞെന്നെ ഒരു കുഞ്ഞിനെപ്പോലെ സംരക്ഷിച്ചു. ചോറ് വാരിത്തന്നു, എന്റെ കുഞ്ഞുകുഞ്ഞു വാശികൾക്ക് കൂടെ നിന്നു. ജീവിത വിജയങ്ങൾ നേടിയെടുക്കാൻ കൂട്ടായി നിന്നു. അതൊക്കെ ഓർക്കുമ്പോൾ അറിയാതെ കണ്ണു നനയും. അതുകാണുമ്പോൾ കൊച്ചുമകൾ ദേവയാനി ഓടിവരും. “അമ്മൂമ്മയെന്തിനാ കരയണേ? വിശക്കുന്നോ? എന്നാലേ ഞാൻ പോയി മിഠായി എടുത്തിട്ട് വരാം അമ്മൂമ്മ കരയല്ലേ ദേവൂന് സങ്കടം വരും ” എന്നുപറഞ്ഞുകൊണ്ട് അവൾ അടുക്കളയിലേക്കോടും. ഫ്രിഡ്ജ് തുറന്ന് കുറെ ചോക്ലേറ്റുകളുമായി വരും. പാവം കുട്ടി! അവൾക്കെന്തറിയാം.

ദേവയാനിക്ക് അമ്മൂമ്മയെ വല്യ ഇഷ്ടാ. അമ്മൂമ്മ പാട്ടുപാടും കഥ പറയും. രസിപ്പിക്കുന്ന കഥകൾ. അഞ്ചുകണ്ണന്റെയും ഊപ്പതട്ടാരുടെയും ഭയപ്പെടുത്തുന്ന കഥകൾ. കഥകൾ കേട്ടാണ് അവൾ ഉറങ്ങാറ്. ദിവാകരേട്ടൻ സൃഷ്‌ടിച്ച ശൂന്യത ഒട്ടെങ്കിലും കുറഞ്ഞത് അവളുടെ വരവോടെയാണ് .

ഉദ്യോഗവും വീട്ടുവേലയും കൂടി ഒരുമിച്ചുകൊണ്ടുപോകാൻ ബുദ്ധിമുട്ടുന്ന കാലത്ത് ഒരു പെൺകുട്ടിയെ പെറേണ്ടതായിരുന്നു എന്നു തോന്നിയിട്ടുണ്ട്. അവരാകുമ്പോൾ എന്തെങ്കിലും ഒരു കൈ സഹായം കിട്ടിയേനെ.. പക്ഷെ രണ്ടാൺകുട്യോളെയല്ലേ പെറ്റത്. പെൺകുട്യോളില്ലാത്തോളൂ പാപിയാ എന്ന പറച്ചിൽ വേറെയും. അന്നൊക്കെ ഒരു പെണ്ണിനെ ആഗ്രഹിച്ചിട്ടുണ്ട്. പ്രസവം നിർത്താനായി ഓപ്പറേഷൻ ടേബിളിൽ കിടക്കുമ്പോൾ ഡോക്ടർ ആവർത്തിച്ചു പറഞ്ഞു. “കമലൂ, രണ്ടാൺകുട്ടികളല്ലേ ഒരു പെണ്ണിനേക്കൂടി പ്രസവിച്ചിട്ടു പോരെ.. ആണായാലെന്തു പെണ്ണായാലെന്തു ഒന്നിന് കൂട്ട് ഒന്നുണ്ട് അതുമതി.” തന്റെ മറുപടി അവരെ തെല്ലൊന്നമ്പരപ്പിച്ചു. ആ ആശുപത്രി വാസത്തിനിടയിൽ ഞാൻ രണ്ടു പെൺമക്കളുടെ അമ്മയായ കാര്യം അധികമാരും അറിഞ്ഞിട്ടുണ്ടാവില്ല. ഒരു നിഗൂഢ രഹസ്യമായി ഞാനെന്റെ മനസ്സിൽ സൂക്ഷിക്കുയായിരുന്നു ഇതുവരെ. ഇപ്പോൾ ദേവൂട്ടിയാണ് അതെല്ലാം ഓർമ്മിപ്പിച്ചത്.
പ്രസവിച്ചതിന്റെ ക്ഷീണവും ഓപ്പറേഷന്റെ വേദനയുമെല്ലാമായി കിടക്കയിൽ കിടന്നു പുളയുകയാണ്. എന്റെ വെപ്രാളം കണ്ടിട്ടാവാം അമ്മ കുഞ്ഞിനെയെടുത്തു മടിയിൽ വച്ചു.

ആരൊക്കെയോ കൊന്നു തിന്നാനുള്ള ദേഷ്യത്തോടെ തിരിഞ്ഞും മറിഞ്ഞും കിടന്നു. ഒരു പിഞ്ചു കുഞ്ഞിന്റെ നിർത്താതെയുള്ള കരച്ചിൽ. ഞാൻ മെല്ലെ നോക്കി. എന്റെ കുഞ്ഞാണോ കരയുന്നത്. ആശ്വാസമായി. അവൻ അച്ഛമ്മയുടെ മടിയിൽ സുഖനിദ്രയിലാണ്. “”മോളേ ഇത്തിരി പാലുകൊടുക്ക്, ഇതിന്റെ തള്ളയ്ക്കു ബോധം വീണില്ല. കുഞ്ഞ് വിശന്നു കരയുവാ ‘. ഒരു വയസ്സി തള്ള അടുത്തേക്ക് വന്നു. കാഴ്ച മങ്ങിത്തുടങ്ങിയ അവരുടെ കണ്ണുകളിൽ പീളയടിഞ്ഞിരുന്നു. വിറയ്ക്കുന്ന കൈകളിലിരുന്നു കുഞ്ഞ് പിന്നെയും കരയുകയാണ്. എന്നിലെ മാതൃത്വം ഉണർന്നെഴുന്നേറ്റു.”വിശക്കുന്നവനാണ് ആഹാരം കൊടുക്കേണ്ടത് ” എന്ന അമ്മയുടെ വാക്കുകൾ ഓർമ വന്നു. “ഇങ്ങു താ ” തുണിയിൽ പൊതിഞ്ഞ കുഞ്ഞിനെ വാങ്ങി മാറോടു ചേർത്തു. നെറുകയിൽ ഉമ്മ വച്ചു. ഞാനാണ് അവളെ ആദ്യം ചുംബിച്ചത്. പെറ്റതള്ളയ്ക്കു കിട്ടാത്ത സൗഭാഗ്യം. പിന്നെ നെഞ്ചിലെ ദുഗ്ധം പകർന്നു നൽകി ഒപ്പം വാത്സല്യദുഗ്ധവും. വിശപ്പടങ്ങിയപ്പോൾ കുഞ്ഞ് ഉറക്കമായി. തൊട്ടടുത്ത കട്ടിലിൽ കുഞ്ഞിനെ കിടത്തി. അപ്പോഴാണ് കിടക്കുന്നയാളെ ശ്രദ്ധിച്ചത്. അവർ കണ്ണടച്ച് കിടക്കുകയാണ്. അവരുടെ കാലുകളിലും വിരലുകളിലും ഉണങ്ങിയ ചോരപ്പാടുകൾ കാണാമായിരുന്നു. “ഓമനേടെ കുഞ്ഞാ, പെൺകുഞ്ഞ്. കുഞ്ഞിന് കൊടുക്കാൻ പാലില്ല. ദേ ആ കുട്ടിയാ പാലുകൊടുത്തെ “. തള്ള വിശേഷങ്ങൾ അഴിച്ചുവിട്ടു. പ്രസവിച്ചില്ലെങ്കിലും താനിന്നൊരമ്മയായിരിക്കുന്നു. ഒരു പെൺകുട്ടീടെ അമ്മ. തെല്ല് അഭിമാനം തോന്നി. ആ ലഹരിയിൽ അല്പമൊന്നു മയങ്ങി. ഒരു ആർത്തനാദം കാതുകളിൽ വന്നലച്ചു. എന്താ… മനസ്സിലൊരാന്തൽ. വല്ലവരും മരിച്ചതാണോ? പ്രസവത്തിനിടെ മരിച്ചുപോയ പെണ്ണിനെപ്പറ്റി അമ്മമാർ പറയുന്നത് കേട്ടിരുന്നു. അങ്ങനെ വല്ലതും? ഒരു ചെറുപ്പക്കാരി ഒരു പിഞ്ചു കുഞ്ഞിനേയും എടുത്തുകൊണ്ടു കരയുകയാണ്. കുട്ടിയെ സിസ്സേറിയൻ ചെയ്തെടുത്തതാണ്. അമ്മയ്ക്ക് ബോധം വീഴാൻ സമയമെടുക്കും. കുട്ടിക്ക് ഹാർട്ടിനു എന്തോ തകരാറ്. ഉടനെ എസ് എ ടി യിൽ എത്തിക്കണം. ഒരു ഓപ്പറേഷൻ വേണമത്രേ. വിലയേറിയ ഒരു ഇഞ്ചക്ഷൻ കൊടുത്തുവേണം അവിടെയെത്തിക്കാൻ. വെറുംവയറ്റിൽ മരുന്നുചെയ്യാനാവില്ല. ഇത്തിരി മുലപ്പാൽ കൊടുക്കണം. എല്ലാവരും അമ്പരന്നു നിൽക്കയാണ്. കഠിനമായ വേദനകൾക്കിടയിലും ഞാനവരെ കൈയാട്ടി വിളിച്ചു. കുഞ്ഞിനെ വാങ്ങി മുലകൊടുത്തു. നന്ദിവാക്കു പറഞ്ഞ് സ്ത്രീ കുഞ്ഞുമായി പോയി. പിറ്റേന്ന് രാവിലെ ആരോ പറയുന്നത് കേട്ടു.”ആ കുട്ടി മരിച്ചൂത്രെ, നല്ല ചുന്ദരിക്കുട്ടിയായിരുന്നു. ആയുസ്സില്ലാച്ചാൽ എന്താ ചെയ്ക”ആ വാക്കുകൾ ഒരു ഞെട്ടലോടെയാണ് കേട്ടത്. അതും പെൺകുട്ടി. അവൾക്കും ഞാനമ്മയായി. അങ്ങനെ രണ്ടു പെൺകുട്ടികളുടെ അമ്മയാ ഈ ഞാൻ. ഒരുത്തി സ്വർഗ്ഗത്തിലെ മാലാഖമാരോടൊപ്പം എന്നെ നോക്കി ചിരിക്കുന്നുണ്ടാവും. ഓമനയുടെ മകളോ?. അവൾ വളർന്നു വല്യ പെൺകുട്ടിയായി, വിവാഹമൊക്കെ കഴിഞ്ഞു കുട്ടികളുമൊക്കെയായി.. അവൾ എന്നെ ഓർക്കുമോ? അവളെ ആദ്യമായി പാലൂട്ടിയ ഈ അമ്മയെ…. “അമ്മൂമ്മേ… ഉറങ്ങ്വ? കഥ പറഞ്ഞു താ എനിക്കുറക്കം വരുന്നു”” ദേവു ചിണുങ്ങാൻ തുടങ്ങി.”വാ.. അമ്മൂമ്മേടെ മടിയിലിരുന്നോ. അമ്മൂമ്മ കഥ പറയട്ടെ. ഒരിടത്തൊരിടത്തു ഒരമ്മയുണ്ടായിരുന്നു. രണ്ടു പെൺകുട്ടികളുടെ അമ്മ…. നനഞ്ഞൊഴുകിയ മിഴിനീർ മെല്ലെ തുടച്ചുകൊണ്ട് അവർ കഥ തുടർന്നു….

 ശ്രീകുമാരി അശോകൻ

ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് . ശ്രീനാരായണ പബ്ലിക് സ്കൂൾ പാവുമ്പയിലെ അധ്യാപിക. നവഭാവന ചാരിറ്റബിൾ ട്രസ്റ്റ് അവാർഡും സമന്വയ കാവ്യ പ്രഭാ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

ഡോ. ഐഷ വി

മരുന്നിന്റെയാവശ്യത്തിനായി പത്മനാഭൻ മേസ്തിരി താന്നിക്ക ഉരലിൽ ഇട്ട് ഇരുമ്പുലക്ക കൊണ്ട് ഇടിച്ച് പൊട്ടിയ്ക്കുമ്പോൾ ഞങ്ങൾ ക്യൂ നിന്നു. താന്നിക്കയുടെ പരിപ്പിന് നല്ല രുചിയാണ്. പത്മനാഭൻ മേസ്തിരിയാണ് ആ രുചി ഞങ്ങൾക്കാദ്യം പഠിപ്പിച്ച് തന്നതും. താന്നിക്ക പൊട്ടിച്ചു കൊണ്ടിരിയ്ക്കുമ്പോൾ പത്മാനാഭൻ മേസ്തിരി ആ കഥ പറഞ്ഞു. അവരുടെ പരിചയത്തിലുള്ള ഒരു കുട്ടി ” ചേര് ” എന്ന വൃക്ഷത്തിന്റെ ഭാഗങ്ങൾ സ്പർശിയ്ക്കാനിടയായി. പിന്നെ കുട്ടിയുടെ ദേഹം ചൊറിഞ്ഞു തടിച്ചു. ചൊറിച്ചിൽ നിൽക്കാതായപ്പോൾ കുട്ടിയുടെ അമ്മൂമ്മയ്ക്ക് കാര്യം മനസ്സിലായി. ചേര് മരത്തിന്റെ ഇലയിലോ മറ്റോ സ്പർശിച്ചതാണ് കാരണമെന്ന്. അമ്മൂമ്മ കുട്ടിയെയും കൂട്ടി താന്നിമരത്തിന്റെ അരികിലെത്തി. എന്നിട്ട് കുട്ടിയോട് പറഞ്ഞു: താന്നിമരത്തിനോട് കൈകൂപ്പി ” ചേരച്ചൻ ചെയ്ത പിഴ താന്നിയച്ചൻ പൊറുക്കണേ” എന്ന് പറയാൻ. കുട്ടിയത് അനുസരിച്ചു. അമ്മൂമ്മ കുറച്ച് താന്നിയില പറിച്ച് ഉള്ളം കൈയ്യിലിട്ട് ഞെരടി ചാറെടുത്ത് കുട്ടിയുടെ ദേഹത്ത് പുരട്ടി കൊടുത്തു. കുട്ടിയക്ക് ആശ്വാസമായി. അങ്ങനെ ചേരച്ചൻ ചെയ്ത പിഴ താന്നിയച്ചൻ പൊറുത്തു.

കഥ തീർന്നപ്പോഴേയ്ക്കും പത്മനാഭൻ മേസ്തിരി കുറച്ച് താന്നിയ്ക്ക കൂടി പൊട്ടിച്ച് മുറത്തിലിട്ടിരുന്നു. ഞങ്ങളത് കൈക്കലാക്കി തിന്നു. ഞങ്ങൾ സ്കൂളിൽ പോകുന്ന ദിവസമാണ് താന്നിക്ക പൊട്ടിയ്ക്കുന്നതെങ്കിൽ ചിലപ്പോൾ ഒരു മുറം നിറയെ പരിപ്പ് കാണും. അത് പാവടയുടെ പോക്കറ്റിലിലും ഉടുപ്പിന്റെ പോക്കറ്റിലുമിട്ട് കളിച്ച് നടക്കുന്നതിനിടയിൽ തിന്നുതീർക്കുന്ന പരിപാടിയും ഞങ്ങൾക്കുണ്ടായിരുന്നു. താന്നി ഒട്ടേറെ ഔഷധ ഗുണമുള്ള വൃക്ഷമാണ് . പരിപ്പിന് പോഷക ഗുണവും. ചേരിൽ സ്പർശിക്കുന്നത് മൂലമുണ്ടാകുന്ന അലർജിയ്ക്ക് താന്നിയിലയാണ് മറുമരുന്നെന്ന് പഴമക്കാർക്ക് അറിയാമായിരുന്നു.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ശ്രീകുമാരി അശോകൻ

മഴവന്നു പുൽകിയോ മധുമാസ രാവിൽ
മണിതെന്നലേ നിന്റെ പൂന്തോണിയിൽ
നിറനിലാവൊഴുകേണ്ട ഈ രമ്യ രാവിൽ
ഘനശ്യാമ രാജികൾ വന്നതെന്തേ
തുടികൊട്ടിപ്പെയ്യുന്ന മഴയുടെ സംഗീതം
മനസ്സിലോരോർമയെ കൊണ്ടുവന്നു
പഴയൊരു ബാല്യത്തിൻ നിറമാർന്ന ചിന്തകൾ
പകൽപോലെ ഉള്ളിൽ തെളിഞ്ഞു. ഒരു
പകൽപോലെ ഉള്ളിൽ തെളിഞ്ഞു.
പള്ളിക്കൂടത്തിലെ തോഴരോടൊപ്പം
പലവഴികൾ തേടിയലഞ്ഞ കാലം
കായ്കനികൾ തേടി കാവുകൾ തോറും
കേറിയിറങ്ങി കളിച്ച കാലം.
അമ്മൂമ്മപ്പഴവും കുരുവിക്കയും പിച്ചി
ചാടിരസിച്ചു മദിച്ച കാലം
പുത്തിലഞ്ഞിപ്പൂ പെറുക്കിയെടുത്തിട്ട്
പൊന്മാല കോർക്കുന്ന ബാല്യകാലം
മുള്ളിക്ക, കൊട്ടയ്ക്ക എന്നിവ വിറ്റിട്ടു
മുറിപ്പെൻസിൽ വാങ്ങുന്ന ആ നല്ലകാലം
വട്ടയിലയിൽ പൊതിഞ്ഞുവെക്കുന്നോരാ
ഉപ്പുമാവിന്റെ മണമെത്ര ഹൃദ്യം.
ചൂരൽവടിയുമായ് മുന്നിലേക്കെത്തുന്ന
ഗുരുനാഥന്മാരുടെ ഗംഭീരഭാവം.
കുന്നിമണിയും മഞ്ചാടിയും വാരി
ചെപ്പിലൊളിപ്പിച്ച ബാല്യകാലം
പൈക്കിടാങ്ങൾക്ക് പോച്ചയറുക്കുവാൻ
വയലുകൾ തോറും നടന്നകാലം
പാലപ്പൂ നുള്ളി മാലകൊരുത്തിട്ടു മുല്ലപ്പുപോലെ ചൂടുന്നകാലം
കണ്ണാരംപൊത്തും കുഴിപ്പാറയും കളി –
ച്ചടിപിടി കൂടുന്ന കൂട്ടുകാരും
ദാരിദ്ര്യദുഃഖങ്ങൾ വർധിച്ച വീട്ടിലെ
കറിയില്ലാക്കഞ്ഞിയും ഓർമ വന്നു.
പിഞ്ഞിത്തുടങ്ങിയ ചേലയുടുത്തമ്മ
വിങ്ങിക്കരയുന്നതോർമ വന്നു
ഓണ -വിഷുനാളിൽ അമ്മയൊരുക്കുന്ന
സദ്യവട്ടങ്ങളും തെളിഞ്ഞുവല്ലോ
പുത്തനുടുപ്പുമായ് എൻ മുന്നിലെത്തുന്ന
താതന്റെ മുഖവും തെളിഞ്ഞു വന്നൂ
ഏട്ടന്റെ കൈയ്യുമ്പിടിച്ചു ഞാൻ പോകുമ്പോൾ
എന്താണ് ഗർവ് മനസ്സിൽ!.
വിദ്യാലയത്തിന്റെ മുറ്റത്തു ചെല്ലുമ്പോൾ
എന്തൊരുണർവാണെന്റെയുള്ളിൽ
അദ്ധ്യാപകരോതും പാഠങ്ങളൊക്കെയും
പേടിയോടെന്നും പഠിക്കും
അവരുടെ കരുതലും സ്നേഹവും ഇന്നെന്റെ
ചിന്തയിൽ നനവാർന്നു നിന്നു
സ്നേഹ -ബഹുമാനം നിലനിന്നൊരക്കാലം
ഇന്നെവിടെ പോയി മറഞ്ഞു
ഗുരു -ശിഷ്യ ബന്ധത്തിൻ പവിത്രതയെങ്ങുപോയ്‌
ആത്മബന്ധത്തിന്റെ ബാക്കിപത്രങ്ങളായ്

പുതിയ തലമുറ തേടുന്നനുദിനം
എങ്ങനെ അലസരായ് മേവാം
ഈസിയായ്‌ കാര്യങ്ങൾ ചെയ്യാനെന്തെങ്കിലും
‘ആപ്പ് ‘ഉണ്ടോ എന്നൊന്ന് നോക്കാം
അച്ഛനുമമ്മയും പുരാവസ്തുക്കളല്ലേ
അഭയകേന്ദ്രത്തിലിരുത്താം
സാങ്കേതികതയുടെ പാരമ്യം തേടാം
പത്രാസു കുറെക്കൂടി കൂട്ടാം
ആർഭാടമാക്കിടാം ജീവിതം കൂടുതൽ
ആർത്തുല്ലസിച്ചു നടക്കാം……..

പോരുവിൻ കൂട്ടരേ ഒന്നായി ചേർന്നിടാം
പ്രാണന്റെ നോവുകൾ കേൾക്കാം
നന്മയുടെ ഉറവിടം തേടാം നമുക്ക്
സ്നേഹത്തിൻ പാലാഴിയാകാം
കൈകോർത്തുനിൽക്കാം ധരയിൽ എന്നും
വിശ്വമാനവന്മാരായ്‌ വളരാം
അമ്മയെ നെഞ്ചോട്‌ ചേർക്കാം നമു –
ക്കമ്മതൻ പൊൻമക്കളാകാം
ഉണ്മയുടെ തിരിനാളമാകാം എന്നും
ഉണ്മയുടെ തെളിനാളമാകാം
ഉണരുവിൻ കൂട്ടരേ ഉയർത്തെഴുന്നേൽക്കുവിൻ
സത്യത്തിനായി പൊരുതാം എന്നും
നേരിന്റെ പാട്ടുകൾ പാടാം……..

 

ശ്രീകുമാരി. പി

ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് . ശ്രീനാരായണ പബ്ലിക് സ്കൂൾ പാവുമ്പയിലെ അധ്യാപിക. നവഭാവന ചാരിറ്റബിൾ ട്രസ്റ്റ് അവാർഡും സമന്വയ കാവ്യ പ്രഭാ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

ഡോ. ഐഷ വി

ആറ്റുകാൽ ക്ഷേത്രത്തിലെ കതിർമണ്ഡപത്തിൽ വച്ച് ശശി അമ്പിളിയുടെ കൈ പിടിയ്ക്കുമ്പോൾ അതൊന്നു കൂടി മുറുകെ പിടിയ്ക്കാൻ അയാൾക്ക് തോന്നി. കാരണം അതൊരു വിശ്വാസത്തിന്റെ പ്രതിഫലനമാണ്. അമ്പിളി ഇനിയെന്നും ശരിയുടെ സ്വന്തമെന്ന വിശ്വാസം. ആദ്യം നിശ്ചയിച്ച വിവാഹ ദിനത്തിൽ വിവാഹം നടക്കാതിരുന്നതിനാൽ രണ്ടാമത് നിശ്ചയിച്ച സുദിനത്തിലാണ് ആ വിവാഹം നടക്കുന്നത്. ആദ്യം നിശ്ചയിച്ച വിവാഹദിനത്തിന്റെ തലേന്ന് അയാളുടെ സമനില തെറ്റിയിരുന്നു. ഒരു വൃക്കയില്ലെന്ന വസ്തുത തനിക്കല്ലാതെ മറ്റാർക്കും അറിയില്ല. അമ്പിളിയെ പലവട്ടം കണ്ടിട്ടുണ്ടെങ്കിലും ഇക്കാരും പറയാൻ സാധിച്ചില്ല. വീടും നാടും വിട്ടുപോയി കാലമേറെ കഴിഞ്ഞപ്പോൾ തിരികെയെത്തിയ മൂത്ത മകനെ സഹാദരന്റെ മകളായ അമ്പിളിയെ കൊണ്ട് വിവാഹം കഴിപ്പിക്കാൻ തീരുമാനിച്ചത് അയാളുടെ അമ്മയും അമ്മയുടെ സഹോദരനും അച്ഛനും ചേർന്നാണ്.

ഒരു വൃക്കയില്ലെന്ന വിവരം അവരോടൊക്കെ പറയാൻ അയാളാഗ്രഹിച്ചു. എന്നാൽ അയാൾക്കതിന് കഴിഞ്ഞില്ല. കുട്ടിക്കാലത്ത് കണ്ടു മറന്ന മുറപ്പെണ്ണ് അമ്പിളി ഇന്ന് എം എ ക്കാരിയായ യുവതിയായിരിക്കുന്നു. നാടുവിട്ടു പോയി ഉത്തരേന്ത്യയിൽ പണിയെടുത്ത് സ്വരൂപിച്ച പണം കൊണ്ട് നാട്ടിലെത്തി പഴയ വീട് പൊളിച്ച് ഒരു ടെറസ് വീടു നിർമ്മിച്ചു. അതും സമീപ പ്രദേശങ്ങളിലെല്ലാം ഓടിട്ടതോ ഓലമേഞ്ഞതോ ആയ വീടുകളുള്ളപ്പോൾ. സഹോദരീ പുത്രന്റെ അനുഭവസമ്പത്തിലും മിടുക്കിലും അമ്പിളിയുടെ അച്ഛന് ഉത്തമ വിശ്വാസമായിരുന്നു. വരന്റെ ഗ്യഹത്തിൽ വിവാഹത്തലേന്ന് ഒത്തുചേർന്നവർ വരന്റെ കഴിവിനെ വാനോളം പുകഴ്ത്തുന്നുണ്ടായിരുന്നു. എല്ലാം കേട്ട് കേട്ട് മനസ്സിന്റെ നിയന്ത്രണം വിട്ട അയാൾക്ക് തനിക്ക് ഒരു വൃക്ക മാത്രമേയുള്ളൂവെന്ന് ചിന്തിക്കുമ്പോൾ ഹാലിളകി. നിയന്ത്രണം വിട്ട അയാൾക്ക് പിന്നീട് കാട്ടി കൂട്ടിയതൊന്നും ഓർമ്മയില്ലായിരുന്നു. ഫോണിന്റെ ഉപയോഗം സർവ്വസാധാരണമല്ലാതിരുന്നതിനാൽ വരന്റെ വീട്ടിൽ നിന്നും നല്ല ദൂരത്തുള്ള വധൂഗൃഹത്തിലാരും ഇതൊന്നു മറിഞ്ഞതുമില്ല.

പിറ്റേന്നത്തേയ്ക്കുള്ള സകല ഒരുക്കങ്ങളും അവർ നടത്തി. പിറ്റേന്ന് വരനും കൂട്ടരും എത്തേണ്ട സമയമായിട്ടും ആരും എത്തിയില്ല. കുറെ വൈകിയപ്പോൾ വരന്റെ സഹോദരിയും ഏതാനും അടുത്ത ബന്ധുക്കളുമെത്തി. അവർ കാര്യം പറഞ്ഞു വരൻ മനോനില തെറ്റി ആശുപത്രിയിലാണ്. വരൻ നാടുവിട്ടു പോയി ഡൽഹിയിലായിരുന്ന സമയത്ത് ഒരു വയറുവേദനയ്ക്ക് ചികിത്സ തേടി ആശുപത്രിയിൽ പോയതാണ്. ഒരു ശസ്ത്രക്രിയ അത്യാവശ്യമായി ചെയ്യേണ്ടതുണ്ടെന്ന് ധരിപ്പിച്ച് അവർ വൃക്ക അടിച്ചു മാറ്റുകയായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞിട്ടും വിട്ടുമാറാത്ത വയറുവേദനയുമായി മറ്റൊരു ആശുപത്രിയിൽ ചെക്കപ്പ് നടത്തിയപ്പോഴാണ് ഒരു വൃക്കയില്ലെന്ന വിവരം അയാളറിയിരുന്നത്. പിന്നെ നാട്ടിലെത്തി. വിവാഹം നിശ്ചയിച്ചു.

വരൻ ആശുപത്രിയിലായി. വരന്റെ അസാന്നിദ്ധ്യത്തിൽ വധുവിന് പുടവ കൊടുത്ത് കൊണ്ടുപോകാനാണ് വരന്റെ പെങ്ങൾ എത്തിയിരിയ്ക്കുന്നത്. വിവരമറിഞ്ഞപ്പോൾ അവിടെ കൂടിയിരിയ്ക്കുന്നവരിൽ ചിലർ എതിർത്തു. ചിലർ അനുകൂലിച്ചു. എതിർത്തവർ സദ്യ കഴിക്കാതെ സ്ഥലം വിട്ടു. അമ്പിളി പുടവ സ്വീകരിക്കാൻ തയ്യാറായി. സാമ്പത്തിക ശേഷി കുറഞ്ഞ വീട്ടിലെ അംഗമായ തനിക്ക് സ്ത്രീധനമൊന്നും ആവശ്യപ്പെടാതെ വന്ന വിവാഹാലോചനയാണിത്. താനും തനിക്കിളയ സഹോദരിമാരും വീട്ടിൽ നിന്നാൽ അച്ഛനമ്മമാരുടെ സാമ്പത്തിക ബാധ്യത കൂടുമെന്നും അവൾ ചിന്തിച്ചു. മറ്റൊന്നുമില്ലെങ്കിലും സ്വന്തം അപ്പച്ചിയുടെ വീട്ടിലേയ്ക്കാണ് പോകുന്നതെന്ന വിശ്വാസം അവൾക്കുണ്ടായിരുന്നു. പിന്നെ വിവാഹ ശേഷമാണ് ഇതുപോലൊക്കെ സംഭവിക്കുന്നതെങ്കിൽ അതൊകെ താൻ സഹിക്കേണ്ടതല്ലേ എന്നവൾ ചിന്തിച്ചു. വരന്റെ പെങ്ങളുടെ പക്കൽ നിന്നും പുടവ സ്വീകരിക്കാമെന്ന് അവൾ അച്ഛനോട് സമ്മതിച്ചു. അങ്ങനെ പിരിഞ്ഞു പോകാതെ അവിടെ നിന്നവരുടെ സാന്നിദ്ധ്യത്തിൽ അമ്പിളി പുടവ സ്വീകരിച്ചു. വരന്റെ ഗൃഹത്തിലേയ്ക്ക് യാത്രയായി. മനോനില തെറ്റിയ മുറച്ചെറുക്കനെ ആശുപത്രിയിലും വീട്ടിലും അവൾ പരിചരിച്ചു . ഇനി പ്രശ്നമൊന്നുമില്ലെന്ന് ഡോക്ടർ അറിയിച്ചപ്പോൾ ആറ്റുകാലമ്പലത്തിൽ വച്ച് വിവാഹം നടത്താൻ വീട്ടുകാർ തീരുമാനിക്കുകയായിരുന്നു. എല്ലാം മനസ്സിലാക്കി അവർ വരണമാല്യമണിഞ്ഞപ്പോൾ പേരു പോലെ തന്നെ അവർ ഒന്നാവുകയായിരുന്നു.

ഡോ. ഐഷ വി

ലിനക്സ് പ്രോഗ്രാമിംഗ് ഷോർട്ട് ടേം കോഴ്സിന് അഡ്മിഷൻ എടുക്കാൻ വന്ന കുട്ടി അപേക്ഷാ ഫോറം പൂരിപ്പിക്കുന്നതിനിടയിൽ ഞാൻ കുട്ടിയുടെ അച്ഛനോട് ചോദിച്ചു. : എന്താണ് ജോലി? കിണറിന് സ്ഥാനം കാണൽ. അത് എങ്ങിനെയാണ് കാണുക ? ചിതൽ പുറ്റ്, പാലമരം മുതലായവയിൽ നിന്ന് ചില പ്രത്യേക ദിശയിലുള്ള അകലം വാസ്തു ശാസ്ത്രത്തിൽ പറഞ്ഞിട്ടുണ്ട് എന്നറിവുള്ളതിനാൽ അത് മനസ്സിൽ വച്ചായിരുന്നു എന്റെ ചോദ്യം. മാത്രമല്ല ആ കോളേജിലെ പ്യൂൺ ആയിരുന്ന ബാബു അഗസ്റ്റിൽ എന്നോട് പറഞ്ഞിട്ടുണ്ട് കണ്ണൂർ കാസർഗോഡ് പ്രദേശത്ത് ഒരു മീറ്റർ താഴ്ചയിൽ വെള്ളം കണ്ട കിണറുകളെ കുറിച്ചും പാതാള താഴ്ചയിൽ കുഴിച്ചിട്ടും വെള്ളം കാണാത്ത കിണറുകളെ കുറിച്ചും അറിയാമെന്ന് . അനുഭവ സമ്പന്നരായ കിണർ പണിക്കാർ ചെയ്യുന്നത് കിണർ കുഴിച്ച് ചെല്ലുമ്പോൾ മണലിന്റെ സ്ട്രാറ്റ എവിടെ വച്ച് കാണുന്നുവോ അവിടെ നിർത്തുക എന്നത്. മണലിന് ജലത്തെ പിടിച്ചു നിർത്താനുള്ള കഴിവുണ്ടെന്നാണറിവ്.
കിണറിന് സ്ഥാനം കാണുന്നത് എങ്ങിനെയെന്ന എന്റെ ചോദ്യം കേട്ടിട്ടാകണം ആ പിതാവ് എന്നോട് പറഞ്ഞു. “കിണർ കുഴിയ്ക്കാൻ സ്ഥാനം കാണാനുള്ള ദണ്ഡുമായി ഞാൻ നടക്കുമ്പോൾ എന്റെ ശരീരം വില്ലു പോലെ വളയും. എവിടെ വച്ചാണോ അതു സംഭവിയ്ക്കുന്നത് അവിടെ കുഴിച്ചാൽ വറ്റാത്ത കിണർ ജലം ലഭിക്കും.” അത് എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നതെന്ന് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ ശരീരത്തിന്റെ പ്രത്യേകതയാണ് എന്നായിരുന്നു മറുപടി. നിറമോ മണമോ രുചിയോ കാന്തിക ശക്തിയോ ഇല്ലാത്ത മണ്ണിനടിയിൽ ഏറെ താഴ്ച്ചയിൽ കിടക്കുന്ന ജലത്തിന്റെ ഒരു ഉറവയ്ക്ക് എന്റെ മുന്നിൽ എല്ലു പോലിരിയ്ക്കുന്ന ഈ മനുഷ്യന്റെ ശരീരം വില്ലു പോലെ വളയ്ക്കാൻ കഴിയുമെന്ന് കേട്ടപ്പോൾ എനിക്കതിശയമായിരുന്നു. വീട്ടിൽ മറ്റാർക്കെങ്കിലും ഈ പ്രത്യേകതയുണ്ടോയെന്ന് ചോദിച്ചപ്പോൾ ഇല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഞാൻ ബാബു അഗസ്റ്റിനെ കൊണ്ട് കാസറഗോഡ് ചീമേനി ഭാഗത്തുള്ള ഇദ്ദേഹത്തെ കുറിച്ച് അന്വേഷിപ്പിച്ചു. സംഗതി വാസ്തവമാണെന്നും ഇദ്ദേഹം സ്ഥാനം കണ്ട കിണറുകൾ വറ്റാത്ത ഉറവയുള്ളവയാണെന്നുമായിരുന്നു ബാബു അഗസ്റ്റിന്റെ വിശ്വസനീയമായ റിപ്പോർട്ട് .

എന്റെ ഭർത്താവിന്റെ അനുജന്റെ ഭാര്യയുടെ മുതുമുത്തശ്ശനായിരുന്ന തിരുവനന്തപുരം ജില്ലയിലെ അമരവിള എന്ന സ്ഥലത്ത് ജീവിച്ചിരുന്ന തട്ടാരക്കോണത്ത് അനന്തപത്മനാഭൻ എന്ന വ്യക്തിക്ക് ഒരു സവിശേഷതയുണ്ടായിരുന്നു. മണ്ണിനടിയിലെ സ്വർണ്ണത്തിന്റെ സാന്നിധ്യം തിരിച്ചറിയാനുള്ള അസാമാന്യ കഴിവ് . അദ്ദേഹം നടന്നു പോകുന്ന വഴിയിൽ എവിടെ സ്വർണ്ണത്തിന്റെ സാന്നിധ്യം അദ്ദേഹത്തിന് തിരിച്ചറിയാൻ കഴിയുന്നുവോ അവിടെ കുഴിക്കാൻ പണിക്കാരോട് ആവശ്യപ്പെടുകയായിരുന്നു പതിവ്. അപ്പോൾ സ്വർണ്ണം ലഭിച്ചിരുന്നു. അയിർ രൂപത്തിലുള്ള സ്വർണ്ണമായിരിക്കില്ല ശുദ്ധ സ്വർണ്ണമായിരിക്കും ഇതെന്നാണ് എന്റെ നിഗമനം. അങ്ങനെ ധാരാളം സ്വർണ്ണം കുഴിച്ചെടുത്തു കഴിഞ്ഞപ്പോൾ തിരുവിതാംകൂർ മഹാരാജാവ് ഇക്കാര്യം അറിയുകയും അദ്ദേഹത്തെ വിളിച്ച് പട്ടും വളയും നൽകുകയും ധാരാളം സ്ഥലം അദ്ദേഹത്തിന് പതിച്ചു നൽകുകയും ചെയ്തു.

ശ്രീ അനന്തപത്മനാഭൻ അദ്ദേഹം കുഴിച്ചെടുത്ത സ്വർണ്ണം മുഴുവൻ തിരുവിതാം കൂർ മഹാരാജാവിന് കൈമാറുകയായിരുന്നു. ” തട്ടാരക്കോണത്ത് അനന്തപത്മനാഭൻ വക” എന്ന പേരിൽ തിരുവിതാംകൂർ കൊട്ടാരത്തിൽ ഈ സ്വർണ്ണം സൂക്ഷിച്ചിരുന്നു. ട്രഷറി ട്രോവ് ആക്ടനുസരിച്ച് ഭൂമിയിൽ നിന്നും കിട്ടുന്ന നിധി കൊട്ടാരത്തിന് അവകാശപ്പെട്ടതാണെന്നതിനാൽ ഇനി സ്വർണ്ണം കഴിച്ചെടുക്കേണ്ടയെന്ന് മഹാരാജാവ് ശ്രീ അനന്തപത്മനാഭനോട് പറഞ്ഞ ശേഷം 500 ഏക്കറോളം സ്ഥലം പതിച്ചു നൽകുകയായിരുന്നു എന്നാണറിവ്. അതിൽ അദ്ദേഹത്തിന്റെ അനന്തരാവകാശികൾ സ്കൂളുകളും മറ്റു സ്ഥാപനങ്ങളും പണിയുകയും ചെയ്തു. തീരുവനന്തപുരം ജില്ലയിൽ നെയ്യാറിന്റെ പരിസര പ്രദ്ദേശങ്ങളിൽ ധാരാളം ആൾക്കാർ സ്വർണ്ണം വജ്രം എന്നിവ തേടി തുരങ്കങ്ങൾ തീർക്കുകയും മണ്ണിടിഞ്ഞ് വീണ് മരിക്കുകയും ചെയ്തെന്ന വാർത്ത 25 ഓളം വർഷങ്ങൾക്ക് മുമ്പ് പത്രങ്ങളിൽ ഉണ്ടായിരുന്നു.

ഡോ. ഐഷ വി

കൊല്ലം ശ്രീ നാരായണ വനിത കോളേജിൽ ഷിഫ്റ്റ് ആയിരുന്നതിനാൽ ഞാനും കൂട്ടുകാരി കനകലതയും പരവൂർ റയിൽവേസ്റ്റേഷനിൽ നിന്നും 31/10/1984 ന് അതി രാവിലെയുള്ള ട്രെയിനിൽ കയറി കൊല്ലം ജംങ്ഷനിൽ ഇറങ്ങി റയിൽവേ ട്രാക്കിലൂടെ തന്നെ മുന്നോട്ട് നടന്ന് നടപ്പാതയായി ഉപയോഗിക്കുന്ന മേൽപ്പാലത്തിനടുത്തെത്തി ഫാത്തിമ മാതാ നാഷണൽ കോളേജിന് സമീപമുള്ള കർബല ജംങഷനിലെത്തി ഞങ്ങളുടെ കോളേജിലേയ്ക്ക് നടന്നു. വഴിയിൽ വലതു വശത്തുള്ള ലേഡീസ് ഹോസ്റ്റലിൽ നിന്നും ഇറങ്ങി വന്ന കുട്ടികൾ ഞങ്ങളുടെ കൂട്ടത്തിൽ ചേർന്നു. ഇങ്ങനെ നടന്ന് വരുന്നവരുടെ കൂട്ടത്തിൽ മറ്റു കുട്ടികൾ കൂടി ചേർന്ന് വർത്തമാനം പറഞ്ഞു നടക്കുന്നതിന് ഞങ്ങൾ ഉപയോഗിച്ചിരുന്ന പ്രയോഗം ” നടരാജൻ വണ്ടിയിൽ കയറുക” എന്നാണ്. അങ്ങനെ ഞങ്ങൾ കോളേജിലെത്തി. കനകലത അവളുടെ പ്രീഡിഗ്രി ക്ലാസ്സിലേക്കും ഞാൻ എന്റെ പ്രീഡിഗ്രി ക്ലാസ്സിലേയ്ക്കും മറ്റുള്ളവർ അവരവരുടെ ക്ലാസ്സുകളിലേയ്ക്കും പിരിഞ്ഞു. എട്ട് മണിയായപ്പോൾ ക്ലാസ്സ് തുടങ്ങി. ഒന്നാം പീരീഡ് കഴിഞ്ഞു. രണ്ടാം പീരീഡിലെ മലയാളം ക്ലാസ്സെടുക്കുന്ന ലൈലടീച്ചർ ക്ലാസ്സെടുത്ത് ആ പീരീഡ് തീരുന്നതിന് മുമ്പ് പ്യൂൺ ഒരു തുണ്ടുമായി ഞങ്ങളുടെ ക്ലാസ്സിലേയ്ക്ക് വന്നു. ടീച്ചർ തുണ്ട് വായിയ്ക്കുന്നതിനിടയിൽ ലോങ്ങ് ബെല്ലടിച്ച് കോളേജ് വിട്ടു. അന്ന് ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ശ്രീമതി ഇന്ദിരാഗാന്ധിയ്ക്ക് വെടിയേറ്റു എന്നതായിരുന്നു ആ തുണ്ടിലെ സന്ദേശം. ബെല്ലടി കേട്ടതും ഞാൻ ക്ലാസ്സിൽ നിന്നും ചാടിയോടി ഗേറ്റിനടുത്തെത്തിയപ്പോൾ കനകലതയും എത്തിയിരുന്നു.

സ്കൂളിൽ പഠിക്കുന്ന കാലത്ത് സ്കൂൾ വിട്ടാൽ ആദ്യം വീട്ടിലെത്താനായി ആൺകുട്ടികളെ വരെ പിന്നിലാക്കി ഓടുന്ന ശീലമുണ്ടായിരുന്നതിനാൽ ഞാനും കനകലതയും കൂടി റയിൽവേ സ്റ്റേഷനിലേയ്ക്ക് വച്ചു പിടിച്ചു. സ്റ്റേഷനിലെത്തിയതും തിരുവനന്തപുരത്തേയ്ക്ക് പോകുന്ന ജയന്തി ജനത എക്സ്പ്രസ് തയ്യാറായി നിൽപുണ്ടായിരുന്നു. ഞങ്ങൾ ലേഡീസ് കംപാർട്ട്മെന്റിൽ വലിഞ്ഞു കയറി. താമസിയാതെ ട്രെയിൻ ചൂളം വിളിച്ചു മുന്നോട്ടെടുത്തു. പ്രധാനമന്ത്രിയ്ക്ക് വെടിയേറ്റ് കേവലം അര മണിക്കൂറിനുള്ളിലാണ് ഇതൊക്കെ നടന്നത്. ഞങ്ങൾ കയറിയ ട്രെയിൻ പരവൂർ മാമൂട്ടിൽ പാലം കഴിഞ്ഞപ്പോൾ നിന്നു . ആരോ തടഞ്ഞതോ പിടിച്ചു നിർത്തിയതോ ആണ്. ഒരര മണിക്കൂർ ഞങ്ങൾ കാത്തു. ട്രെയിൻ മുന്നോട്ട് ചലിക്കില്ലെന്ന് മനസ്സിലായപ്പോൾ ഞങ്ങളിറങ്ങി ട്രാക്കിലൂടെ തന്നെ നടന്നു. ടി വി അത്ര പ്രചാരത്തിലില്ലാത്തതും റേഡിയോ , ടെലഗ്രാം , ലാന്റ് ഫോൺ( അതും വളരെ കുറവ്) ഒഴികെയുള്ള മറ്റ് വാർത്താവിനിമയ സൗകര്യങ്ങൾ ഇല്ലാതിരുന്ന അക്കാലത്ത് പ്രധാനമന്ത്രിയ്ക്ക് വെടിയേറ്റ് ഒരു മണിക്കൂറിനുള്ളിൽ രാജ്യം നിശ്ചലമാവുകയാണെന്ന് ഞങ്ങൾ തിരിച്ചറിയുകയായിരുന്നു. എട്ടു കിലോമീറ്റർ നടന്നാലേ വീട്ടിലെത്തൂ.. ബസ്സും കാണില്ലെന്ന് ഉറപ്പായതിനാൽ ഞങ്ങൾ ട്രാക്കിലൂടെ തന്നെ ഒല്ലാൽ ലവൽ ക്രോസിനരികിലെത്തി(കുറുക്കു വഴി) . പിന്നെ പരവൂർ പാരിപ്പള്ളി ബസ് റൂട്ടിൽ ഞങ്ങൾ കാൽനടയാത്ര തുടർന്നു. കോമേഴ്സിലെ ഷൈലജയും ഞങ്ങളോടൊപ്പമുണ്ടായിരുന്നു. ഷൈലജ ട്രെയിനിൽ മറ്റേതോ കമ്പാർട്ട്മെന്റിൽ കയറി വന്നതായിരുന്നു. അമ്മാരത്തു മുക്കിലെത്തിയപ്പോൾ ഞാനും ഷൈലജയും ഇടത്തോട്ട് തിരിഞ്ഞു. ഞങ്ങളുടെ വീട്ടിലേയ്ക്ക് . കനകലത നേരെ പ്ലാവിന്റെ മൂട്ടിലെ അവളുടെ വീട്ടിലേയ്ക്കും നടന്നു. ഷൈലജയുടെ വീടെത്തിയപ്പോൾ അവിടെ നിന്ന് കുറച്ച് ചൂടുവെള്ളം വാങ്ങിക്കൂടിച്ച് ഞാൻ നടന്നു. അത്രയും ദൂരം നടന്നതിനാൽ ശരീരത്തിലെ ജലാംശം തീരെ കുറഞ്ഞിരുന്നു. തിരിഞ്ഞു നോക്കിയപ്പോൾ കൊല്ലം എസ് എൻ കോളേജിൽ പഠിക്കുന്ന മനോജും പുറകിലുണ്ട്. മനോജ് എന്റെ നാട്ടുകാരനാണ്.

പരവൂരിൽ നിന്നും ഒന്നേകാൽ മണിക്കൂർ കാൽനടയാത്ര കഴിഞ്ഞപ്പോൾ ഞാൻ വീട്ടിലെത്തി. റേഡിയോയിൽ ശോക സ്വരമുതിർത്തുന്ന പശ്ചാത്തല സംഗീതം. ഇടയ്ക്കിടെ വാർത്തകൾ . എല്ലാം ഞങ്ങൾ കേട്ടു. ശ്രീദേവി അപ്പച്ചിയുടെ മകൾ കൊല്ലം രാമൻ കുളങ്ങര ഐറ്റി ഐ -ൽ പഠിക്കുന്ന ലീനയും ഡിഗ്രിക്ക് എസ് എൻ കോളേജിൽ പഠിക്കുന്ന ബീന ചേച്ചിയും വീട്ടിലെത്തിയിരുന്നില്ല. ഒരല്പം ഭാഗ്യമുള്ളതുകൊണ്ടാണ് ഞങ്ങൾക്ക് ആ ട്രെയിൻ കിട്ടിയതും എട്ടു കിലോമീറ്റർ നടന്നെങ്കിലും വീട്ടിലെത്താനായതും.
ബീന ചേച്ചിയും കൂട്ടുകാരും കൊല്ലം എസ് എൻ കോളേജ് ജംങ്ഷനിൽ നിന്നും റയിൽവേ ട്രാക്കിലൂടെ നടന്ന് രാത്രി എട്ടുമണിയോടെ വീട്ടിൽ എത്തി ചേർന്നു. ഏകദേശം 25 കിലോമീറ്ററാണ് അവർക്ക് നടക്കേണ്ടി വന്നത്. ലീനയും പട്ടര് സദാശിവൻ എന്നയാളിന്റെ മകൾ ഷീല ചേച്ചിയും കൂടി രാമൻ കുളങ്ങര നിന്നും കൊല്ല o എസ് എൻ കോളേജ് ജംങ്ഷനിൽ എത്തി ഷീല ചേച്ചിയുടെ ഒരു ബന്ധുവീട്ടിൽ തങ്ങി. അവിടെ നിന്നും ചിറക്കര സർവ്വീസ് സഹകരണ സംഘത്തിലേയ്ക്ക് ഫോൺ ചെയ്ത് വിവരം അറിയിച്ചു. അവിടെ നിന്നും സ്റ്റാഫ് ഷീല ചേച്ചിയുടെ വീട്ടിലും ശ്രീദേവി അപ്പച്ചിയുടെ വീട്ടിലും വിവരമറിയിച്ചു. അങ്ങനെ വീട്ടുകാർക്ക് സമാധാനമായി.

അക്കാലത്ത് ഞങ്ങളുടെ ഗ്രാമത്തിൽ ആ സർവ്വീസ് സഹകരണ സംഘത്തിൽ മാത്രമേ ഒരു ഫോൺ ഉണ്ടായിരുന്നുള്ളൂ. സൈക്കിളൊഴികെയുള്ള വാഹന സൗകര്യങ്ങളുള്ള വീടുകൾ വിരലിൽ എണ്ണാവുന്നവ മാത്രം. അക്കാലത്ത് ഞങ്ങളുടെ നാട്ടിൽ ടി വിയുള്ള വീടുകൾ മൂന്നെണ്ണം മാത്രം. അന്ന് മൂന്ന് മണിയോട് കൂടി ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ മരണ വാർത്തയെത്തി. സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റ് മരിച്ചതായിരുന്നു. റേഡിയോയിൽ ശോക സംഗീതം തുടർന്നു കൊണ്ടേയിരുന്നു. എന്റെ അനുജനും അനുജത്തിയും ടിവിയുള്ള വീടുകളിലൊക്കെ ചുറ്റിക്കറങ്ങി കണ്ട വാർത്തകൾ എനിക്കും വിവരിച്ചു തന്നു. ആ ദിനങ്ങളിൽ പത്രം നിറയെ ഇതു സംബന്ധിച്ച വാർത്തകളായിരുന്നു. ഞങ്ങളോടൊപ്പമുണ്ടായിരുന്ന കുട്ടികളും വിവിധ സ്ഥലങ്ങളിൽ ജോലിക്കും മറ്റു കാര്യങ്ങൾക്കുമായി പോയവരും മൂന്ന് ദിവസത്തോളം ഹോസ്റ്റലുകളിലും പരിചയക്കാരുടേയോ ഒരു പരിചയവുമില്ലാത്തവരുടേയോ വീടുകളിലും തുടർന്നു.

ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ ഭൗതികശരീരം ശക്തി സ്ഥലിൽ ചന്ദന മുട്ടികളിൽ എരിഞ്ഞടങ്ങി പഞ്ചഭൂതങ്ങളായി വലയം പ്രാപിക്കുന്നതുവരെ രാജ്യത്ത് സ്തംഭനാവസ്ഥ തുടർന്നു എന്ന് പറയാം . ഒരു സഹസ്രാബ്ദത്തിനിടയിൽ ഈ ലോകം കണ്ട ഏറ്റവും ശക്തയായ സ്ത്രീയുടെ വേർപാട് രാജ്യം അങ്ങനെയാണ് ഉൾക്കൊണ്ടത്.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

എം. ജി.ബിജുകുമാർ

“നീരദശ്യാമള നീലനഭസ്സൊരു ചാരുസരോവരമായി… ”
റിങ്ങ് ടോണിലെ പാട്ടിൻ്റെ വരികൾ പൂർത്തിയാകും മുമ്പ് ഞാൻ ഫോണെടുത്തു എടുത്തു ചെവിയിൽ വച്ചു.
‘ഹലോ..!’
” നീ വീട്ടിലുണ്ടോടാ..?”
ചിറ്റപ്പൻ്റെ ഘനഗംഭീര ശബ്ദം.
‘വീട്ടിൽ തന്നെയുണ്ട്.. ”
” നീ എവിടെയെങ്കിലും പോകുന്നുണ്ടോ ഇന്ന് ?”
വീണ്ടുമൊരു ചോദ്യം.
എന്തോ കാര്യം ഉണ്ടല്ലോ എന്ന് മനസ്സിലോർത്തു.
‘ഇല്ല എങ്ങും പോകുന്നില്ല, മഴ ഇപ്പോൾ പെയ്യുമെന്ന നിലയിലാ മാനം. വീട്ടിൽ തന്നെ കാണും. എന്താ ചിറ്റപ്പാ കാര്യം..?’
”ഒരു ബ്രോക്കർ അങ്ങോട്ട് വരുന്നുണ്ട്, നിന്നെ ഒന്ന് കാണണമെന്ന് പറഞ്ഞു ”
ചിറ്റപ്പൻ വിളിച്ച കാര്യം വ്യക്തമാക്കി.
” പഴയതുപോലെ വെറുതേ കാശ് വാങ്ങി മുങ്ങുന്നവരെപ്പോലെയുള്ളവരാണോ..?”
മുമ്പുണ്ടായിട്ടുള്ള അനുഭവത്തെപ്പറ്റി ഞാൻ ചെറുതായൊന്നു സൂചിപ്പിച്ചു.
“ഏയ് അല്ല ! ഇത് നല്ല ഡീസൻ്റ് പാർട്ടിയാ”
ചിറ്റപ്പൻ്റെ ഗ്യാരൻറി.
“ശരി വരട്ടെ നോക്കാം ”
ഞാൻ ഫോൺ കട്ട് ചെയ്തു.

തുറന്ന ജനാലയിലൂടെ കൈ വെളിയിലേക്ക് നീട്ടവേ മുകിലിൻ ചിറകിൽ തഴുകി ആകാശക്കൂടാരത്തിലെ രാജകുമാരിയുടെ കഥ പറയാനെത്തിയ ആലിപ്പഴങ്ങൾ കൈകളിലേക്ക് പൊഴിയുന്നുണ്ടായിരുന്നു.
ഉള്ളിലേക്ക് ഊർന്നിറങ്ങുന്ന കുളിർമ്മയിൽ ഹൃദയത്തിൽ കവിത വിരിയുമോ എന്ന് ഞാൻ സംശയിച്ചു.
ഓർമ്മകളെ പക്ഷികളാക്കി ചിറകുകൾ ബന്ധിച്ച് ,കൂട്ടിന് കുറേ കിനാവുകളേയും ചേർത്ത് കൂട്ടിലിട്ടടച്ചു വെക്കാറുണ്ട്…
മുനയുള്ള ചിന്തകൾ പായുമ്പോൾ ചിറകുകളുടെ ബന്ധനങ്ങൾ മുറിഞ്ഞ് പുറത്തേക്ക് പറന്ന് കലപില കൂട്ടി മേഘക്കൂട്ടങ്ങളിലൂടെ സഞ്ചരിച്ച് അത് അക്ഷരങ്ങളിലേക്ക് ചേക്കേറും…
വാക്കുകളും വരികളും ചേർന്നത് മഴയായ് പെയ്തിറങ്ങുമ്പോൾ മനസ്സ് വീണ്ടും ചിറകുകൾ ബന്ധിക്കാനുള്ള ഓർമ്മപ്പറവകളെ തേടുന്നുണ്ടാവും…..!

ജാതകത്തിൽ ചെറിയ പ്രശ്നങ്ങൾ ഒക്കെ ഉള്ളതിനാൽ വരുന്ന ബ്രോക്കർമാർ എല്ലാം കിട്ടുന്ന കാശ് കൊണ്ട് പോകുന്നതല്ലാതെ പിന്നീട് ഈ വഴി വരാറില്ല എന്നത് പതിവായപ്പോൾ ഈ ബ്രോക്കർമാക്ക് കാശ് കൊടുക്കുന്ന പരിപാടി ഇനി വേണ്ടത് വിചാരിച്ചിരുന്നതാണ്. എന്തായാലും ചിറ്റപ്പൻ പറഞ്ഞതല്ലേ എന്ന് കരുതിയാണ് മറുത്തൊന്നും പറയാതെ സമ്മതിച്ചത്.

ഓരോന്നാലോചിച്ച്, ഇളം കാറ്റിൽ ഒരു നനുത്ത തൂവൽപോലെ വാനിലെ മേഘക്കൂടാരങ്ങൾക്ക് താഴെ
മനസ്സങ്ങനെ പാറി നടക്കുകയായിരുന്നു.
മാരിവില്ല് തെളിഞ്ഞ് മണ്ണിന്റെ ഗന്ധമുണർത്തി ചാറ്റൽ മഴ പെയ്യുമ്പോൾ മനവും കുളിർത്ത് നിറയുന്നതായി തോന്നി.

തുറന്ന ജനാലയിലൂടെ ഇടവിട്ട് പെയ്യുന്ന മഴയുമാസ്വദിച്ച് വെറുതേ സമയം കളയുമ്പോൾ പത്രത്തോടൊപ്പം വന്ന വാരാന്തപ്പതിപ്പ് വായിക്കാനായി എടുത്തു. മഴയൊന്നു തോർന്ന് വെയിൽ അൽപ്പം തെളിഞ്ഞു. പത്രത്താളുകളിലൂടെ വെറുതെയൊന്ന് കണ്ണോടിക്കുമ്പോൾ ദൃഷ്ടി നക്ഷത്ര ഫലത്തിൽ ചെന്നു നിന്നു.
“അപ്രതീക്ഷിതമായി സാമ്പത്തികനേട്ടം ഉണ്ടാകും. ജീവിതപങ്കാളിയുടെ നിർദ്ദേശങ്ങൾ യുക്തമായ തീരുമാനങ്ങളെടുക്കാൻ സഹായകരമാകും. സന്താനങ്ങളുടെ പഠനകാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അവധിയെടുക്കും”
ഇതു വായിച്ചപ്പോൾ ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല. കുറേക്കാലമായി ലോട്ടറിപോലുമെടുക്കാതെ എനിക്ക് എങ്ങനെ അപ്രതീക്ഷിത സാമ്പത്തിക നേട്ടം ഉണ്ടാകും? അവിവാഹിതനായ ഞാനെങ്ങനെ പങ്കാളിയുടെ നിർദ്ദേശങ്ങൾക്ക് അനുസരിക്കുകയും സന്താനങ്ങളുടെ പഠിപ്പു നോക്കുകയുമൊക്കെ ചെയ്യും??’

അതിനെക്കുറിച്ചോർത്ത് ഊറിച്ചിരിക്കവേ വീടിനുമുന്നിൽ തൂക്കിയിരുന്ന മണി ആരോ അടിക്കുന്ന ശബ്ദം മുഴങ്ങി. എഴുന്നേറ്റ് ചെന്ന് വാതിൽ തുറന്നപ്പോൾ മുപ്പതിലേറെ പ്രായം തോന്നുന്ന ഒരു യുവതി ഫയലുമായി നിൽക്കുന്നു.
ബ്രോക്കർ വരും എന്നു പറഞ്ഞെങ്കിലും അതൊരു ചെറുപ്പക്കാരിയായ സ്ത്രീ ആകും എന്ന് കരുതിയില്ല. ഇത് വെറും ബ്രോക്കർ അല്ല അല്പം സ്റ്റാൻഡേർഡ് ഒക്കെ ഉള്ളതാണല്ലോ എന്ന് ഞാൻ മനസ്സിലോർത്തു.
“അകത്തേക്ക് കയറി ഇരിക്കാം”
ഞാൻ പറഞ്ഞു. അവരൊന്നും മടിച്ചു നിൽക്കവേ “കയറിയിരുന്നോളൂ ” എന്ന് ഞാൻ വീണ്ടും പറഞ്ഞു. യുവതി സിറ്റൗട്ടിലേക്ക് കയറിയിരുന്നു.
” ചോദിക്കുന്ന കാര്യങ്ങളുടെ ഡീറ്റയിൽസ് ഒന്ന് കറക്ടായി പറയണം”
യുവതി മൊഴിഞ്ഞു.
എത്ര പേരോട് ഇങ്ങനെ ഡീറ്റെയിൽസ് പറഞ്ഞിരിക്കുന്നു എന്ന ഭാവത്തിൽ ഞാൻ പുഞ്ചിരിച്ചുകൊണ്ട് തലയാട്ടി.
വഴിയരികിലെ കാഴ്ചകളിൽ
മിഴിനട്ട് മുറ്റത്ത് നിൽക്കുന്ന മരങ്ങളിൽ
ചാഞ്ഞു വീഴുന്ന മഴയുടെ സംഗീതം ഓർമ്മിപ്പിച്ച് സിറ്റൗട്ടിലേക്ക്
കാറ്റു പൊഴിച്ച നിറമാർന്നൊരില പറന്നു വീണു; കുളിരാർന്ന കഥ പറയാനെത്തിയതെന്ന് ഓർമ്മിപ്പിക്കും പോലെ.

” ഗൃഹനാഥൻ്റെ പേരെന്താണ് ?”
ആദ്യ ചോദ്യം.
“ഗോപാലകൃഷ്ണക്കുറുപ്പ് ”
” വീട്ടിൽ വേറെ ആരൊക്കെയുണ്ട് ?”
“ഇപ്പോൾ ഞാൻ മാത്രമേയുള്ളൂ”
എന്റെ മറുപടി കേട്ട് സംശയഭാവത്തിൽ ആഗത ഒന്ന് നോക്കി. ചെറുപ്പക്കാരൻ ആണല്ലോ എന്നിട്ടും ഇങ്ങനെയൊരു പേര് എങ്ങനെ വന്നു എന്നതായിരുന്നു ആഗതയുടെ ആ നോട്ടത്തിൻ്റെ പിന്നിൽ.

“വീട്ടു നമ്പർ എത്രയാണ് ?”
അതൊക്കെ എന്തിനാ ഇവരറിയുന്നത് എന്ന് മനസ്സിൽ തോന്നിയെങ്കിലും പറഞ്ഞുകൊടുത്തു.
“ഹൈടെക് ബ്രോക്കർമാർ എല്ലാം തിരക്കുമായിരിക്കും. കാലം പോയ പോക്കേ !” ഞാൻ മനസ്സിൽ പറഞ്ഞു.
“വീട്ടിൽ നാൽക്കാലികൾ ഉണ്ടോ? എത്രയെണ്ണം?
അടുത്ത ചോദ്യം.
” ഇത് കൊള്ളാമല്ലോ പെണ്ണ് അന്വേഷിക്കുന്ന ബ്രോക്കർമാർക്ക് എന്തെല്ലാം അറിയണം, ദൈവമേ !’ എന്നു മനസ്സിലോർത്തു.
“നാൽക്കാലികൾ ഇല്ല, ഇരുകാലികൾ രണ്ടെണ്ണം ”
നിഷേധഭാവത്തിലുള്ള എന്റെ മറുപടി കേട്ട് അവൾ അവിശ്വസനീയതയോടെ ചോദ്യഭാവത്തിൽ എന്നെ നോക്കി. ഞാൻ ആ ചോദ്യഭാവത്തിന് മറുപടി നൽകിയില്ല.

” ചോദിക്കുന്ന കാശ് കൊടുക്കണം. പിന്നെ ഇത്തരം ചോദ്യങ്ങൾക്ക് എന്തിന് മറുപടി നൽകണം” എന്നതായിരുന്നു എന്റെ ചിന്ത.
” വളർത്തുമൃഗങ്ങൾ എന്തെങ്കിലുമുണ്ടോ?” അടുത്ത ചോദ്യം.
ഞാൻ ഇതിനൊക്കെ മറുപടി പറയണോ എന്നറിയാതെ സംശയിച്ചു നിന്നു.
” പശു ആട് പട്ടി കോഴി ഇവയിൽ ഏതെങ്കിലും ഉണ്ടോ..? ”
അവൾ ചോദ്യം വ്യക്തമാക്കി. ഇതൊക്കെയുള്ള വീട്ടിലേക്ക് പെൺകുട്ടികൾക്ക് വിവാഹം കഴിച്ചു താൽപ്പര്യമില്ലാത്തവരും കാണും,അതാവും ഇത്രയും വിശദമായി ചോദ്യാവലി എന്ന് ഞാൻ ചിന്തിച്ചു.
” ഇപ്പറഞ്ഞവ പോയിട്ട് ഒരു പൂച്ച കുഞ്ഞുപോലുമിവിടില്ല ” അൽപ്പം ഈർഷയോടെ ഞാനതിന് മറുപടി നൽകി. അവൾ എന്തൊക്കെയോ എഴുതുന്നതിനിടയിൽ മഴ ഇരച്ചെത്തി. അതിനൊപ്പം രണ്ട് പൂച്ചകൾ സിറ്റൗട്ടിലേക്ക് ഓടിക്കയറി.
“പൂച്ചകളില്ലെന്ന് പറഞ്ഞിട്ട്..? ”
രൂക്ഷ ഭാവത്തിൽ അവൾ എന്നെ നോക്കി.
“ശ്ശൊ, ഇതിവിടുത്തെല്ല. അയൽവീട്ടിലേതാണ്. വല്ലപ്പോഴും മീനൊക്കെ കൊടുക്കുന്നതുകൊണ്ട് ഇടയ്ക്കൊക്കെ ഇവിടെ വരും. ചാരനിറമുള്ളത് കുട്ടപ്പൻ, ചന്ദനനിറമുള്ളത് കുഞ്ചു. ”
എൻ്റെ വിശദീകരണം കേട്ട് അവൾ ചെറുതായി പുഞ്ചിരിച്ചു. അപ്പോൾ മുറ്റത്തുകൂടി കോഴികൾ പോകുന്നത് കണ്ടു. അവളുടെ ദൃഷ്ടി അങ്ങോട്ട് പോകുന്നത് ഞാൻ ശ്രദ്ധിച്ചു.
” നോക്കണ്ട അത് ഇവിടുത്തെയല്ല,ഇവിടെ മനുഷ്യർ മാത്രമേയുള്ളൂ.”
അതു കേട്ടപ്പോഴും അവൾ ചെറുതായി ചിരിച്ചു. പിന്നെയും ചില ചോദ്യങ്ങൾ ചോദിക്കുന്ന അതിനിടയിൽ മഴ കനത്തു. തൂവാനമടിക്കുന്നത് ദേഹത്തേക്ക് തെറിച്ചുവീണപ്പോൾ അവൾ അസ്വസ്ഥയാകും പോലെ തോന്നി.
” അകത്തേക്ക് കയറിയിരിക്കാം ”
ഞാൻ പറഞ്ഞു.
അവൾ മടിയോടെ എന്നെ നോക്കി.
” മടിയ്ക്കേണ്ട കയറിയിരുന്നാേളൂ, ഇവിടെ മൃഗങ്ങളില്ല. മനുഷ്യരേയുള്ളു” ഞാൻ ഓർമിപ്പിച്ചു.
അത് കേട്ട് പുഞ്ചിരിച്ചുകൊണ്ട് മടിച്ചു മടിച്ചു അകത്തേക്ക് കയറി സെറ്റിയിലിരുന്നു.

”എത്ര പേരുടെ ഡീറ്റെയിൽസ് നിങ്ങളുടെ കസ്റ്റഡിയിലുണ്ട്.? ” എതിർവശത്ത് അവൾക്കഭിമുഖമായി കസേരയിലിരുന്ന് ഞാൻ തിരക്കി.
” ഈ വാർഡിൽ ഉള്ള എല്ലാ വീട്ടിലെയും ഡീറ്റെയിൽസ് എടുക്കും. ഇന്നലെ തുടങ്ങിയതേയുള്ളൂ”
മറുപടി കേട്ട് എനിക്ക് എന്തോ പന്തികേട് പോലെ തോന്നി.
” ശ്ശൊ ! കുടിക്കാൻ എന്തെങ്കിലും തരാൻ മറന്നു. ചായയോ അതോ കാപ്പിയോ?”
സാധാരണ ബ്രോക്കർ വരാറുള്ളപ്പാേൾ നൽകാറുള്ളതാണത്. സ്ത്രീയായതുകൊണ്ട് അത് മാറ്റേണ്ട എന്നുകരുതി ഞാൻ ചോദിച്ചു.

“ഏയ് ഒന്നും വേണ്ട.” അവൾ സൗമ്യതയോടെ പറഞ്ഞു.
” മഴയും തണുപ്പുമൊക്കെയല്ലേ, ചൂടുള്ള ചായയോ കാപ്പിയോ ആവിയൂതി കുടിക്കുന്നത് ഒരു രസമല്ലേ” ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു. അതു കേട്ട് അവളും ചിരിച്ചു.
” കാപ്പിയിടാം, ഞാനതാണ് കുടിയ്ക്കാറ്” എന്നു പറഞ്ഞു കൊണ്ട് ഞാൻ അടുക്കളയിലേക്ക് കയറി.അപ്പോൾ അവൾ ഷെൽഫിനടുത്തേക്ക് ചെന്ന് പുസ്തകങ്ങളൊക്കെ എടുത്തു നോക്കുന്നുണ്ടായിരുന്നു.

പെയ്ത മഴയുടെ തണുപ്പ് അടുക്കളയുടെ
തുറന്നിട്ട ജനാലയിലൂടെ വന്നു തലോടുമ്പോൾ തണുപ്പും വഹിച്ചു വന്ന കാറ്റ്, വാഴയില കുടയായി പിടിച്ചു നടന്ന കാലത്തെ ഓർമ്മയിലേക്ക് എന്നെ കൊണ്ടു പോയി. പകുതി നനഞ്ഞുവരുമ്പോൾ അമ്മയുണ്ടാക്കിത്തരുന്ന കാപ്പിയുടെ രുചി ഗൃഹാതുരതയോടെ ഓർത്തു. വീശിയടിച്ച കാറ്റിൽ ജനാല അല്പം ശബ്ദത്തോടെയടഞ്ഞത് എന്നെ ഓർമ്മയിൽനിന്നും ഉണർത്തി.

കാപ്പിയുമായി വന്നപ്പോൾ അവളതും വാങ്ങി വീണ്ടും സെറ്റിയിലിരുന്നു.
” ഇപ്പോൾ എത്ര പെൺകുട്ടികളുടെ ഡീറ്റെയിൽസ് കൈയിലുണ്ട് ?”
കാപ്പി കുടിച്ചു കൊണ്ടിരിക്കേ ഞാൻ തിരക്കി.
“പെൺകുട്ടികളുടെ ഡീറ്റെയിൽസോ ?” അവൾ കാര്യം മനസിലാകാത്ത ഭാവത്തിൽ ചോദിച്ചു.
“അവിവാഹിതരായ ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും ഡീറ്റെയിൽസ് നിങ്ങൾ ശേഖരിക്കുമല്ലോ.അതാ ചോദിച്ചത് .” ഞാൻ വ്യക്തമാക്കി.
“എന്താണ് ഉദ്ദേശിച്ചത് എന്ന് എനിക്ക് മനസ്സിലായില്ല ” അവൾ സംശയദൃഷ്ടിയോടെ എന്നെ നോക്കി.
“ബ്രോക്കർമാർ എല്ലാം അങ്ങനെയല്ലേ ചെയ്യുക. ഡീറ്റെയിൽസ് കളക്ട് ചെയ്തിട്ട് യോജിപ്പിക്കാൻ പറ്റുന്നത് തമ്മിൽ യോജിപ്പിക്കാൻ നോക്കുകയുമല്ലേ ചെയ്യാറ്. ചില പൊടിക്കൈകൾ ഒക്കെ പ്രയോഗിച്ച് ചേരാത്തത് തമ്മിൽ ചേർക്കുന്ന രീതികളും ഉണ്ടെന്നാണ് കേട്ടിട്ടുള്ളത്.”
ഞാൻ പുഞ്ചിരിയോടെ പറഞ്ഞു.

” അയ്യേ ഞാൻ ബ്രോക്കർ അല്ല. നിങ്ങൾക്ക് ആള് തെറ്റിയതാ ” അവൾ ചമ്മലോടെ പറഞ്ഞു.
“ചിറ്റപ്പൻ കുറച്ചുമുമ്പ് വിളിച്ചു പറഞ്ഞിരുന്നു. ഒരു ബ്രോക്കർ വരുന്നുണ്ടെന്ന്. അപ്പോൾ ആ ആളല്ലേ..?” ഞാൻ അവിശ്വസനീയതയോടെ തിരക്കി.
” ഹേയ് അല്ല, എന്റെ പേര് നീരദ. ഈ വാർഡിൽ കന്നുകാലി സെൻസസ് എടുക്കാനായി വന്നതാണ്.” അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.
ഞാനാകെ ചമ്മിപ്പോയി. ജാള്യത മറക്കാൻ ഞാൻ വേഗം കാപ്പി കുടിച്ചു.
മഴ തോർന്ന് മഴമുകിൽക്കീറ് മാഞ്ഞ് വെയിൽ പരക്കുന്നുണ്ടോയെന്ന് അവൾ വെളിയിലേക്ക് നോക്കുന്നുണ്ടായിരുന്നു. അവളുടെ കയ്യിൽ കുട ഇല്ലെന്ന് ഞാൻ അപ്പോഴാണ് ശ്രദ്ധിച്ചത്.
“മഴ ആയിട്ടും കുട എടുക്കാൻ മറന്നോ ? ” ഞാൻ തിരക്കി.
” കുട എടുത്തിരുന്നു. മുമ്പ് കയറിയ വീടുകളിലെവിടെയോ മറന്നു വെച്ചിട്ടുണ്ട്. എവിടെയാണെന്ന് ഓർക്കുന്നില്ല.” അവളുടെ പതിഞ്ഞ ശബ്ദത്തിലുള്ള മറുപടി.
” കുടയുണ്ടെങ്കിലും നനയുന്ന പെരുമഴയാണ് ഇപ്പോൾ പെയ്യുന്നത്.” ഞാൻ മുറ്റത്തേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.
” ധാരാളം വായിക്കുന്ന ആളാണെന്ന് തോന്നുന്നല്ലോ..? പുസ്തകങ്ങളൊക്കെ കുറേയുണ്ടല്ലോ!” ഷെൽഫിലേക്ക് നോക്കിക്കൊണ്ട് അവൾ തിരക്കി.
“വല്ലപ്പോഴും കുറച്ചൊക്കെ വായിക്കും. മടി ആണെന്നേ…! പിന്നെ സമയം കിട്ടുമ്പോൾ എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കും” ഞാൻ പുഞ്ചിരിച്ചു കൊണ്ട് മറുപടി നൽകി.
” ആഹാ എഴുതുമോ..! കഥയോ കവിതയോ ??” അവൾ കൗതുകത്തോടെ ചോദിച്ചു.
” അങ്ങനെയൊന്നുമില്ല എന്തു തോന്നുന്നുവോ, അതെഴുതും. അത് നവമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യും. ചിലതൊക്കെ അച്ചടിച്ചു വരും. കുറെയൊക്കെ ഓൺലൈൻ പേജുകളിലും മറ്റും പ്രസിദ്ധീകരിക്കും.” എൻ്റെ മറുപടി കേട്ട് അവളുടെ മുഖം വിടർന്നു.
“ആഹാ കൊള്ളാമല്ലോ ! പക്ഷേ എഴുത്തുകാരനു പറ്റിയ പേര് അല്ലല്ലോ ഈ ഗോപാലകൃഷ്ണക്കുറുപ്പ് എന്നത് ”
അവൾ ചിരിച്ചു കൊണ്ട് കാപ്പിയുടെ കപ്പ് ടീപ്പോയിൽ വച്ചു.അതിൽ കിടന്ന ഒരു പുസ്തകം എടുത്തു കണ്ണോടിച്ചു.
“അയ്യോ! അത് അച്ഛന്റെ പേര് ആണ്. ഇരുകാലികൾ രണ്ടുപേരുണ്ട് എന്ന മുമ്പ് നിഷേധത്തോടെ ഞാൻ പറഞ്ഞില്ലേ. അതിലൊരാൾ .മറ്റേത് ഞാനും.” ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
“എന്നിട്ട് അച്ഛൻ എവിടെ..?”
അവൾ തിരക്കി “സഹോദരിയുടെ വീട് വരെ പോയിരിക്കുകയാണ്.”
“എപ്പോഴാണ് എഴുത്തുകാരൻ്റെ സൃഷ്ടികൾ ജനിക്കുന്നത്.?”
അവൾ ആകാംക്ഷയോടെ തിരക്കി.
“ഭൂമിയേയും ആകാശത്തിനേയും വേർതിരിച്ച വെളിച്ചത്തെ വിഴുങ്ങാനെത്തുന്ന നിശീഥിനിയോട് സല്ലപിക്കാൻ പ്രതീക്ഷയുടെ നീല വെളിച്ചം നൽകുന്ന റാന്തലിന്റെ തിരിയും തെളിച്ച് കാത്തിരിക്കും.
പുലരിയിൽ കൊരുത്ത ഹിമകണങ്ങളിൽ സ്വർണ്ണനിറമെത്തുംവരെ
ഉറവ വറ്റാത്ത ചിന്തകളും മഷി വറ്റാത്ത തൂലികയുമായി കനവുകൾക്ക് നിറംചേർത്ത വാക്കുകൾക്കായി തിരഞ്ഞുകൊണ്ടിരിക്കും.
അങ്ങനെ മനസ്സിൽ തോന്നുന്നതൊക്കെ കുത്തിക്കുറിയ്ക്കും” ഞാൻ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.
” മറുപടിയിലും ഒരു സാഹിത്യ ഭംഗിയുളണ്ടല്ലോ ! അപ്പോൾ എഴുത്തുകാരൻ തന്നെ..!” അവളുടെ വക അഭിനന്ദനം.
” ആലങ്കാരികമായി പറഞ്ഞെന്നേയുള്ളൂ ഒഴിവു സമയങ്ങളിൽ എഴുതുന്നമെന്ന് തോന്നിയാൽ എഴുതും അത്രേയുള്ളു.”
ഞാൻ മന്ദഹസിച്ചു.

“ഈ അടുത്ത വാർഡുകളിൽ എങ്ങും കണ്ടിട്ടില്ലല്ലോ, ഇവിടെയെങ്ങും അല്ലേ താമസം..? പുസ്തകത്തിൽ കണ്ണാടിച്ചു കൊണ്ടിരിക്കുന്ന അവളോട് ഞാൻ തിരക്കി.
” ഞാൻ ഈ പഞ്ചായത്തിൽ വന്നിട്ട് ആറു മാസമേ ആയിട്ടുള്ളൂ. മറ്റു ജോലി ഒന്നും ഇല്ലാത്തതിനാൽ കന്നുകാലി സെൻസസ് എടുക്കാൻ വിളിച്ചപ്പോൾ അപേക്ഷ കൊടുത്തു. അങ്ങനെ വന്നതാണ്.”
അവൾ പുസ്തകത്തിൽ നിന്ന് കണ്ണെടുക്കാതെ പറഞ്ഞു.
” അപ്പോൾ കുടുംബം..?
“അത് നിങ്ങൾക്കൊരു കഥയെഴുതാനുള്ളത് ഉണ്ട്. ” അവളുടെ മുഖം അല്പം മ്ളാനമായി.
“വിരോധമില്ലെങ്കിൽ പറയൂ, കേൾക്കട്ടെ, എന്നിട്ടു തീരുമാനിക്കാം എഴുതണോ വേണ്ടയോ എന്ന് ” അവൾ തൻ്റെ കഥ പറയുമെന്ന പ്രതീക്ഷയോടെ ഞാൻ പറഞ്ഞു
.
അവൾ തന്റെ കഥ പറഞ്ഞു തുടങ്ങി. കോട്ടയം-ഇടുക്കി ജില്ലകളുടെ അതിർത്തി പ്രദേശവാസിയായ തൻ്റെ ഭർത്താവ് മുങ്ങി മരിച്ചെന്നും അതിനുശേഷം ഭർത്താവിന്റെ സഹോദരന്റെ ശല്യം സഹിക്കാൻ വളരെ ബുദ്ധിമുട്ടായി വന്നെന്നും, സ്വന്തം അച്ഛനും അമ്മയും നേരത്തെ മരിച്ചതിനാൽ മറ്റു മാർഗ്ഗമില്ലാതെ ആ ചെറിയ വീടും സ്ഥലവും വിറ്റ് ഭർത്താവിന്റെ അച്ഛനും അമ്മയ്ക്കും ഒപ്പം ഈ നാട്ടിലെത്തി ഒരു ചെറിയ വീട് വാങ്ങി താമസമായിട്ട് ആറുമാസമേ ആയുള്ളൂവെന്നും, നാലാം ക്ലാസ്സിൽ പഠിക്കുന്ന ഒരു മകൻ ഉണ്ടെന്നുമെല്ലാം അവൾ വളരെ വിഷാദത്തോടെ പറഞ്ഞു നിർത്തി.

” നീരദ വേറെ ജോലിക്കൊന്നും ശ്രമിക്കുന്നില്ലേ ?”
അവൾ കണ്ണു തുടയ്ക്കുന്നത് കണ്ട് ആ വിഷാദഭാവം മാറ്റുന്നതിനായി ഞാൻ ചോദിച്ചു.
” ഒരു ഹോം ട്യൂഷൻ സെൻ്റർ തുടങ്ങണമെന്നുണ്ട്. ആൾക്കാരുമായി അധികം പരിചയമായിട്ടില്ല. അതിൻ്റെയൊരു ബുദ്ധിമുട്ടുണ്ട്.” ശുഭാപ്തി വിശ്വാസത്തോടെ അവൾ പറഞ്ഞു നിർത്തി.
” അങ്ങനെയെങ്കിൽ ജീവിതമൊക്കെ ഇപ്പോൾ വളരെ ബുദ്ധിമുട്ടായിരിക്കുമല്ലോ..? സഹാനുഭൂതിയോടെ ഞാൻ അന്വേഷിച്ചു.
“ഏയ്, അങ്ങനെയൊന്നുമില്ല. ഭർത്താവിൻ്റെ അച്ഛൻ ലാസ്റ്റ് ഗ്രേഡായിരുന്നു. പെൻഷനുളളതിനാൽ അഡ്ജസ്റ്റ് ചെയ്തു പോകാൻ കഴിയുന്നുണ്ട്.” അവളതു പറഞ്ഞു കൊണ്ട് മഴ തോർന്നോന്നറിയാൻ പുറത്തേക്ക് നോക്കി.

വലിയ മഴ തോർന്നെങ്കിലും ചെറിയ ചാറ്റലുണ്ടായിരുന്നു. അപ്പോഴും അവൾ ടീപ്പോയിൽ നിന്നുമെടുത്ത “മേഘങ്ങൾ പറഞ്ഞ കഥ” എന്ന പുസ്തകത്തിന്റെ ഉൾപ്പേജുകൾ അലക്ഷ്യമായി മറിച്ചു നോക്കുന്നുണ്ടായിരുന്നു.
“ഞാൻ ഒരു കുട തരാം, കുറച്ചു ദിവസം കൂടി ഈ വാർഡിൽ വരുമല്ലോ, ഈ വഴി വരുമ്പോൾ തിരിച്ചു തന്നാൽ മതി. അല്ലെങ്കിൽ അമ്പലത്തിൽ മുന്നിലുള്ള കടയിൽ ഏൽപ്പിച്ചിരുന്നാലും മതി” എന്നു പറഞ്ഞുകൊണ്ട് ഞാൻ അകത്തു നിന്നും ഒരു കുട എടുത്ത് അവൾക്ക് നൽകി. അവൾ അതു വാങ്ങി പുഞ്ചിരിച്ചു. അപ്പോഴും ആ പുസ്തകം അവളുടെ കയ്യിൽത്തന്നെ ഉണ്ടായിരുന്നു.
” ആ പുസ്തകം എടുത്തോളൂ, വെറുതെയിരിക്കുമ്പോൾ വായിക്കാമല്ലാ !” ഞാനത് പറഞ്ഞപ്പോൾ അവൾ ആ പുസ്തകവും ഫയലും ചേർത്തുപിടിച്ച് കുടയുമായി ഹാളിന് വെളിയിലേക്കിറങ്ങി. കുട നിവർത്തി മുറ്റത്തേക്കിറങ്ങി മുന്നോട്ടു നടന്നിട്ട് നീരദ തിരിഞ്ഞുനിന്നു.
” ഈ ഇരുകാലിയുടെ പേര് എന്താണെന്ന് പറഞ്ഞില്ലല്ലോ…! ചിരിച്ചുകൊണ്ടാണ് അവളത് ചോദിച്ചത്.
” ആ പുസ്തകത്തിൻ്റെ പുറത്തുണ്ട് ” മുറ്റത്തേക്കിറങ്ങാനുള്ള പടിയിൽ നിന്ന് പുഞ്ചിരിച്ചു കൊണ്ട് ഞാനതു പറയുമ്പോൾ
ഈറനുടുത്ത മഴപ്പെണ്ണിന്റെ മുടിത്തുമ്പിൽ നിന്നും ജലകണികകൾ ചാറ്റൽ മഴയായി ഊർന്ന് എൻ്റെ മുഖത്തേക്ക് വീണു.

അവൾ അത്ഭുതത്തോടെ ആ പുസ്തകമെടുത്തു കവർ പേജിലേക്ക് നോക്കി.”മേഘങ്ങൾ പറഞ്ഞ കഥ” എന്ന പേരിനു താഴെ എഴുതിയിരിക്കുന്ന രചയിതാവിൻ്റെ പേര് അവൾ ആകാംക്ഷയോടെ വായിച്ചു.
“മുകിൽ…”

അതിനുശേഷം വീണ്ടും പുസ്തകം ഫയലിനോട് ചേർത്തുപിടിച്ച് , എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് അവൾ റോഡിലൂടെ നടന്നകന്നു.

എം.ജി.ബിജുകുമാർ

പന്തളം സ്വദേശി. പന്തളം എൻ എസ് എസ് കോളേജിൽ ബിരുദവും എൻ.എസ്.എസ്. ട്രെയിനിങ്ങ് കോളേജിൽ ബിഎഡും പൂർത്തിയാക്കി. ആദ്യം അധ്യാപനവൃത്തിയിലായിരുന്നുവെങ്കിലും ,ഇപ്പോൾ എച്ച്.ഡി.എഫ്.സി ബാങ്കിൻ്റെ ലോൺ സെക്ഷനിൽ ജോലി ചെയ്യുന്നു. ചിത്രം വരയും, കഥയും കവിതയുമൊക്കെയെഴുത്തുമാണ് പ്രധാന വിനോദങ്ങൾ. സാഹിത്യ-സാമൂഹിക-സാംസ്കാരിക മേഖലയിലും സജീവമായി പ്രവർത്തിക്കുന്നു.
“ഓർക്കാൻ മറക്കുമ്പോൾ ” എന്ന കവിതാ സമാഹാരം പുറത്തിറക്കിയിട്ടുണ്ട്. ഒരു കഥാസമാഹാരം പുറത്തിറക്കാനുള്ള ശ്രമത്തിലാണ്. സരസ്വതീയം( https://youtu.be/LQFrt-sojwI )
കൊന്നപ്പൂങ്കനവ് ( https://youtu.be/HqaUy-dNLqA ) എന്നീ ദൃശ്യാവിഷ്ക്കാരങ്ങൾ ചെയ്ത് യൂട്യൂബിൽ റിലീസ് ചെയ്തിരുന്നു. പുതിയൊരെണ്ണത്തിൻ്റെ പണിപ്പുരയിലാണ്.

സുജിത് തോമസ്

എത്രയോ പ്രഭാതങ്ങൾ തൻ സുഖശീതളിമയിൽ ഞാൻ സ്നേഹിതരോടൊപ്പം ആ വഴികളിലൂടെ നടന്നു,
എത്രയോ സായന്തനങ്ങൾ തൻ അരുണരശ്മികളേറ്റ്
ആ കലാലയമുറ്റത്തെ വാകമര ചുവട്ടിലിരുന്ന് ഞാൻ കിനാവ് കണ്ടു,
ഇന്നിതാ,നാടിനു അഭിമാനമാം കലാക്ഷേത്രത്തിൽ അരുതായ്മ നടന്നെന്ന വാർത്ത ശോകമൂകമാക്കുന്നെൻ മനസ്സിനെ

ജീവിത സ്വപ്‌നങ്ങൾ ഏറെ നെയ്തുകൂട്ടിയാ തരുണീമണി,
ആഹ്ളാദചിത്തയായി പ്രിയ കലാലയത്തിൽ എത്തവെ,
ഒരുവേള ചിന്തിച്ചു കാണ്മാനില്ല, ഇന്നീയങ്കണം തൻ രുധിരത്താൽ സ്വാർത്ഥ പ്രണയത്തിനു വില കൊടുക്കേണ്ടൂ..
മോഹഭംഗംവന്ന ആ തരുണ ഹൃദയത്തിൽ,
കോപം അഗ്നിയായി ജ്വലിക്കവേ,
പ്രണയത്തിൻ തരളിതഭാവങ്ങളേവുംമില്ലാതെയവൻ
നിഷ്ടൂരനായി ആ ജീവനെടുക്കവേ
ഒരു വേള ചിന്തിച്ചു കാണ്മാനില്ല
താൻ നിമിത്തം ചിതയിലേക്കെടുക്കുന്നിതാ
പലകുടുംബങ്ങൾ തൻ സ്വപ്‌നങ്ങളും പ്രതീക്ഷകളും ..
ജീവനായി പിടയും പെൺകുട്ടി, നിണത്തിൽ കുളിച്ചു കിടക്കവേ,
ശാന്തനായി ആ കാഴ്ച്ച കണ്ടിരിക്കാൻ
ഏതൊരു പ്രണയിക്കും മനസ്സിനാവുമോ
പ്രണയത്തിൻ ഭാവം കറയില്ലാത്ത സ്നേഹമാണെന്നിരിക്കെ
നോവിക്കാൻ തോന്നും മനസ്സിൻ ഭാവം എങ്ങനെ പ്രണയമാകും എന്നെൻ മനസ്സിൻ ശങ്ക.
ഇല്ലായ്മയെ സ്വീകരിക്കാൻ പാകപ്പെടാത്ത അപക്വ മനസ്സിൻ,
ചാപല്യങ്ങളിൽ ജീവിതം ഹോമിക്കപ്പെടുന്നിതാ വിലയില്ലാതെ,
കുട്ടികൾ തൻ മനസ്സിൽ രൂപപ്പേടെണം കരുണയും, സ്നേഹവും,ക്ഷമയും
അന്നറിയും യഥാർത്ഥ പ്രണയത്തിൻ ഭാവങ്ങൾ ഏതും നിസ്വാർത്ഥമായ്

സുജിത് തോമസ് : പാചകം തന്റെ തൊഴിൽ മേഖല അല്ലെങ്കിൽ കൂടിയും അതിലൂടെ ഒരുപാട് സന്തോഷം അനുഭവിക്കുന്ന സുജിത് തോമസ് ,വീക്കെൻഡ് കുക്കിംഗ് സീസൺ 2 വിലൂടെ തന്റെ ഈ മേഖലയിലെ കഴിവുകൾ നമുക്കായി പരിചയപ്പെടുത്തുന്നു . പാചകവും സുജിത്തുമായുള്ള ബന്ധം രക്തത്തിൽ അലിഞ്ഞു ചേർന്നതാണ്.സുജിത്തിന്റെ മാതൃകുടുംബത്തിലെ സ്ത്രീരത്നങ്ങളൊക്കെയും പാചകത്തിൽ പ്രതിഭകൾ ആയിരുന്നു.വീട്ടിലെ പാചകവിദഗ്ധർ ഉണ്ടാക്കിയിരുന്ന രുചികരമായ വിഭവങ്ങൾ ആസ്വദിക്കാനും മാഗസിനുകളിൽ നോക്കി പാചകപരീക്ഷണങ്ങൾ നടത്തി സ്വന്തമായി ചില രുചിഭേദങ്ങൾ വരുത്തി ആളുകൾക്ക് വച്ചുവിളമ്പാൻ നന്നേ ചെറുപ്പം മുതലേ ഉത്സാഹമതി ആയിരുന്ന സുജിത് വീക്കെൻഡ് കുക്കിംഗ് സീസൺ 2 വിന്റെ വായനക്കാരെ രുചിയുടെ ഒരു പുത്തൻ ലോകത്തിലേയ്ക്ക് എത്തിക്കും എന്നതിൽ തർക്കമില്ല.മണിപ്പാൽ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം എടുത്ത ശേഷം, ഉപരിപഠനത്തിന് സ്പെയിനിന് പോകും മുൻപാണ് തന്റെ പാചകത്തോടുള്ള താല്പര്യം അല്പം മിനുക്കിയെടുക്കാൻ DCMS(City and Guilds, London) ലിൽ നിന്നും പരമ്പരാഗത പാചകത്തിൽ ഡിപ്ലോമയും,പിന്നീട് സ്പെയിനിലെ ബാർസിലോണയിലെ ‘ലാ മോസെഗാഥാ”,’വിയ മസാഗീ”എന്നീ ഹോട്ടലുകളിൽ നിന്നും പാചകത്തിൽ പരിശീലനവും, നീയെവ്സ് വിഡാലിൽ നിന്നും ഫ്രഷ് ഫ്രൂട്ട്സ്, ട്രോപിക്കൽ ഫ്രൂട്ട്സ് പ്രസന്റേഷനിൽ നൈപുണ്യവും നേടിയെടുത്തത്. തനിക്കറിയാവുന്ന കാര്യങ്ങൾ മറ്റുള്ളവരോട് പങ്കുവെച്ചും, പാചക കുറിപ്പുകളും, ലേഖനങ്ങളും വിവിധ മാഗസിനുകളിൽ എഴുതിയും ഒഴിവു സമയം ഫലപ്രദമായി വിനിയോഗിക്കുന്ന സുജിത് പാരമ്പര്യം ഒട്ടും ചോർന്നു പോകാതെ, രുചിയിലും ഗുണത്തിലും വിട്ടു വീഴ്ച ചെയ്യാതെ നമ്മുടെ പരമ്പരാഗത കേരളീയ വിഭവങ്ങൾ തനിമയോടെ പുതുതലമുറക്കു പരിചയപ്പെടുത്തുന്നതിലും, അതുപോലെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന പാശ്ചാത്യ വിഭവങ്ങൾ എല്ലാ തലമുറയിലും ഉള്ളവർക്ക് അനുഭവവേദ്യമാക്കുന്നതിലും സന്തോഷം കണ്ടെത്തുന്ന ഒരു വ്യക്തിത്വത്തിനുടമയാണ് . റോയൽ ലണ്ടൻ ഹോസ്പിറ്റലിൽ സ്പെഷ്യലിസ്റ്റ് പീഡിയട്രിക് ക്ലിനിക്കൽ സ്ലീപ് ഫിസിയോളജിസ്റ് ആയി ജോലി ചെയ്യുന്ന സുജിത് കോട്ടയം ജില്ലയിലെ പാലാക്കടുത്ത് പ്രവിത്താനം സ്വദേശിയായണ് . ഭാര്യ ഡയാന,മക്കളായ ഡാനിയേൽ, ജോഷ്വാ എന്നിവർക്കൊപ്പം 8 വർഷമായി ഇംഗ്ലണ്ടിൽ താമസിക്കുന്നു .

ശ്രീലത മധു പയ്യന്നൂർ

കൂപ്പുവിൻ സഹജരേ, നിങ്ങൾ
മഹാത്മാവിൻ ജന്മദിനം
നൂറു നൂറോർമ്മതന്നോളങ്ങളിൽ
പുണ്യമായ് നിറയുന്നു ബാപ്പുജി
ലാത്തിയടിയും, വെടിയും വിരിമാറു-
കാട്ടിയേറ്റിടുന്നു പൂമഴ പോലവെ
ഹിംസയേ അഹിംസയാൽ വെല്ലുന്നു
ഗാന്ധിജി ജീവിക്കുന്നു നമ്മിലുറങ്ങീടുമാത്മാവുണരുമീ പുത്തൻപുലരിയിൽ!
നന്മതൻ കളിയരങ്ങിൽ പൊന്നൊളി തൂകി ജഗത്തിനെ നയിച്ചവൻ
വാനത്തുമന്ദം മന്ദമണയുന്ന സൂര്യശോഭ പോൽ
തഴുകി തലോടുന്നു മണ്ണിൻ മക്കളെ നീ
കണ്ണിന് കുളിർമ്മയായ് വിളഞ്ഞ നെല്പാടം പോൽ ഭവ്യ സൂചന കാട്ടും നിൻ്റെ കാലടി പാതകൾ
ചേറിൽ പൊതിഞ്ഞ കർഷകനെയുംചാളയിലെ അടിമയെയും മാറോടു ചേർത്തു നീ ചൊരിയുന്നു
സ്നേഹാമൃതം
ഓർത്തു പോകുന്നൂ നമ്മൾ
ഇടയ്ക്കിടെയാകാശത്തിൽ
വിരിഞ്ഞ നക്ഷത്രത്തിൻ പുഞ്ചിരി കാണുവാനായ്
സ്വാതന്ത്ര്യം നേടി തന്ന കർമ്മധീരനാം സത്യവൃത നെ!
ഭാരതഭാഗ്യത്തിൻ്റെ
ജന്മവാസരമേ നിൻ്റെ
സാധനാ പരിശുദ്ധി വാഴ്ത്തുന്നുയെന്നും നമ്മൾ
സോദരന്മാരെ തുറക്കുവിൻ കണ്ണുകൾ
മാറ്റുവിൻ കാലുകൾ
മഹാത്മാവു കാണിച്ച മാർഗ്ഗത്തിലൂടെ സഞ്ചരിച്ചീടുക നിങ്ങൾ !

 

ശ്രീലത മധു പയ്യന്നൂർ

1976 ൽ കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ കാറമേൽ പുതിയൻങ്കാവ് എന്ന സ്ഥലത്ത് ജനിച്ചു. പിതാവ് -കുറുന്തിൽ നാരായണ പൊതുവാൾ മാതാവ് – ആനിടിൽ പടിഞ്ഞാറ്റയിൽ തമ്പായി അമ്മ. വിദ്യാഭ്യാസം പ്രീഡിഗ്രി
സ്വാമി ആനന്ദ തീർത്ഥ സ്മാരക ഗ്രന്ഥാലയം ലൈബ്രേറിയൻ പുരസ്ക്കാരങ്ങൾ, തിരുനെല്ലൂർ കരുണാകരൻ കവിതാ സാഹിത്യ പുരസ്ക്കാരം, മൂന്നാമത് പായൽ ബുക്സ് സാഹിത്യ പുരസ്കാരം, ജീവകാരുണ്യ പ്രവർത്തനത്തിനുള്ള നവോത്ഥാന സംസ്കൃതി ശ്രേഷ്ഠ പുരസ്ക്കാരം, സ്വാമി ആനന്ദ തീർത്ഥ ട്രസ്റ്റിൻ്റെ കാരുണ്യ പുരസ്ക്കാരം, മാസികകളിൽ കവിത, കഥ, ലേഖനം എന്നിവ എഴുതുന്നു. ജില്ലാ കവി മണ്ഡലം പ്രവർത്തകയും ശ്രീനാരായണ വിദ്യാലയത്തിലെ ദളിത് മക്കളുടെ ടീച്ചറമ്മയുമാണ്

ഭർത്താവ് ‘കെ’ കെ മധുസൂദനൻ . മക്കൾ: ഐശ്വര്യ, ശ്യാം, അനശ്വര

രാജു കാഞ്ഞിരങ്ങാട്

പർദ്ദക്കുള്ളിലെ പെരുങ്കടൽ –
കണ്ടിട്ടുണ്ടോ?!
ഹൃദയത്തിലുള്ളതല്ലാം
ഭയംകൊണ്ടും വേദനകൊണ്ടും
കത്തിച്ചുകളയേണ്ടി വരുന്നവരെ
സ്വപ്നങ്ങൾപോലും നിരോധിക്ക-
പ്പെട്ട ഒരുജനതയെ

കണ്ണിൽച്ചോരയില്ലാത്ത കാട്ടാളരുടെ
കലാപഭൂമിക
ചോരകൊണ്ട് ചോദ്യവും, ഉത്തരവും
എഴുതപ്പെടുന്നത്
കാബൂളിലെ കറുത്തപുക

കവിതകൾക്ക് കൂച്ചുവിലങ്ങിടുന്ന,
ബലാത്സംഗം ചെയ്യപെടുന്ന,
കത്തിച്ചുകളയപ്പെടുന്ന ഒരുരാജ്യത്തെ
എന്തുപേരിട്ടു വിളിക്കും നാം

രാജു കാഞ്ഞിരങ്ങാട്

സ്ഥലം :- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാട്
അച്ഛൻ :- കല്ല്യാടൻ വീട്ടിൽ കണ്ണൻ നായർ
അമ്മ :- കെല്ലറേത്ത് കാർത്ത്യായനിയമ്മ
ഭാര്യ :- അഴീക്കോടൻ ശോഭന
മക്കൾ:- രസ്ന ,രസിക, രജിഷ
ജോലി: – തളിപ്പറമ്പ ആർട്സ് & സയൻസ് കോളേജ് കാഞ്ഞിരങ്ങാട്
ആനുകാലികങ്ങളിൽ എഴുതാറുണ്ട്
ആകാശവാണിയിൽ കഥ, കവിത അവതരിപ്പിക്കാറുണ്ട്
തുളുനാട് മാസിക പുരസ്കാരം, ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം, മലയാള രശ്മി മാസിക പുരസ്കാരം,കണ്ണൂർ നർമ്മവേദി പുരസ്കാരം, ചിലങ്ക സാംസ്കാരിക വേദി പുരസ്കാരം, യുവ ആർട്സ് ജില്ലാതല പുരസ്കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം, KCEU കണ്ണൂർ ജില്ലാതല കവിതാ പുരസ്കാരം, വിരൽ മാസിക പുരസ്കാരങ്ങൾ ( 2018, 2019) തിരുവനന്തപുരം (കലാലയ കൂട്ടായ്മ പുരസ്കാരം 20l 8, വാലെന്റൈൻ പുരസ്കാരം 2019, സ്പെഷ്യൽ അവാർഡ് )എന്നിവ ലഭിച്ചിട്ടുണ്ട്
പ്രസിദ്ധീകരിച്ച പുസ്തകൾ:-
1, ആസുരകാലത്തോടു വിലാപം
2 ,കാൾ മാർക്സിന്
3, കണിക്കൊന്ന (ബാലസാഹിത്യം )
4. ഒരു സ്ത്രീയും പറയാത്തത്
എന്നീ കവിതാ സമാഹാരങ്ങൾ ‘ബാനത്തെ വിശേഷങ്ങൾ’എന്ന നോവൽ മലയാള രശ്മി  മാസികയിൽ  ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു.

ഫോൺ :- 9495458138

 

Copyright © . All rights reserved