literature

സുരേഷ് നാരായണൻ

ചിത്രകാരാ,
എൻറെ നെറ്റിത്തടങ്ങൾ നിനക്കുള്ളതാണ്.

കൂടെ വന്ന കാലിഗ്രാഫിക്കാനോട്
കവിളുകളാൽ തൃപ്തിപ്പെടുവാൻ പറയൂ!

ചുണ്ടുകളോ?
ഹും! അതൊരു കവി
എന്നേ പതിച്ചുവാങ്ങിയതാണ്; നാവുൾപ്പെടെ!

പിൻകഴുത്താകട്ടെ,
ഒരു ടാറ്റൂ കലാകാരന്
പണയപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു.

പ്രിയ ചിത്രകാരാ,
നിൻറെ ഭാഷണം അവസാനിപ്പിക്കുക;
ജോലി തുടങ്ങുക!

ശില്പികൾക്കും ഗവേഷകർക്കുമായി മറ്റുഭാഗങ്ങൾ എത്രനാൾ കാത്തുനിൽക്കും?!

സുരേഷ് നാരായണൻ

വൈക്കത്തിനടുത്ത് വെള്ളൂർ സ്വദേശി .16 വർഷത്തെ ബാങ്കിംഗ് പരിചയം. ഇപ്പോൾ ധനലക്ഷ്മി ബാങ്കിൽ .ജോലിയോടൊപ്പം എഴുത്ത്, ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി, യാത്രകൾ അങ്ങനെ തുടർന്നു പോരുന്നു. മാധ്യമം, പ്രസാധകൻ, രിസാല,കലാകൗമുദി, ദേശാഭിമാനി, മംഗളം ഉൾപ്പെടെയുള്ള ആനുകാലികങ്ങളിലും, മാതൃഭൂമി, മനോരമ ഉൾപ്പെടെ നിരവധി ഓൺലൈൻ പോർട്ടൽ മാസികകളിലും കഥ, കവിത, ലേഖനങ്ങൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. മലയാളം ഷോർട്ട് ഫിലിമുകളും ചെയ്തിട്ടുണ്ട്. പ്രഥമ കവിതാ സമാഹാരം വയലിൻ പൂക്കുന്ന മരം കഴിഞ്ഞ ഡിസംബറിൽ പുറത്തിറങ്ങി. എൻ വി ഭാസ്കരൻ കവിതാപുരസ്കാരജേതാവ്

കഥ – വിഷ്ണു പകൽക്കുറി

ഇരട്ടമുഖം
°°°°°°°°°°°°°
തിരയിളക്കമില്ലാത്തകടലിനെ സാക്ഷി നിർത്തി അജയഘോഷ് അവസാന കവിത ചൊല്ലി

അന്നുവരെ ആരും കേൾക്കാത്തൊരുശബ്ദം ഉച്ചത്തിൽ മുഴങ്ങിയൊടുവിൽ അതൊരു പൊട്ടിക്കരച്ചിലായ്

അകത്തും പുറത്തും രണ്ടു വ്യക്തിത്വമുള്ളവൻ പെണ്ണിന്റെ മനസ്സും ആണിൻ്റെരൂപവും. ഒൺപതിൻ്റെ ഒൻപത് കവിതകൾ…. പ്രമുഖൻ്റെവാക്കുകൾ കാതിൽ മുഴങ്ങി

നാട്ടുകാരും വീട്ടുകാരും കാറിത്തുപ്പിയത് തൻ്റെ മുഖത്തേക്ക് ആയിരുന്നു.. അവഹേളനങ്ങളും പൊട്ടിച്ചിരികളും ഓർത്തെടുത്ത് അവസാനവരികളെഴുതി മണൽത്തിട്ടയിലേക്കെടുത്തുവച്ച് നിറഞ്ഞുവന്ന കണ്ണുകൾ തുടച്ച് പാറിപ്പറന്നമുടിയിഴകളൊതുക്കി കക്കൾ ചവിട്ടിമെതിച്ച് ചുറ്റും നോക്കികടലിലേക്കിറങ്ങി അവസാനത്തെക്കുളിയ്ക്ക് ഒരു തിര അയാൾക്ക്‌മേലേക്കുമറിഞ്ഞു

അയാളുടെ ജീവിതം തന്നെ ആരോഎഴുതിയഒരുകവിതയായിരുന്നു

ജീവിതത്തിൽ തോറ്റു തുന്നം പാടി നട്ടെല്ലു വളഞ്ഞുപോയവനെന്നുള്ള ഭാര്യയുടെ ആക്ഷേപം

മനസ്സിലേക്ക് ഒരു നിമിഷം കഴിഞ്ഞകാല ദുരന്തങ്ങളത്രയും മിന്നിമറഞ്ഞുപോയി

കാലുകൾ ചവിട്ടി നിൽക്കാൻ ഇടം തേടി കൊണ്ടിരുന്നു

വെള്ളത്തിൽ മുങ്ങിത്താഴ്ന്നത് കരയിലിരുന്ന രണ്ടു പേർ കണ്ടു.. ദേ നോക്കൂ അയാൾ മുങ്ങുന്നത്.. വേഗം വാ..

കടലിലേക്ക് ഓടുന്നതിനിടയിൽ അയാളുടെ അവസാന കവിതയിൽ ഒരുവൻ്റെ കാൽ പതിച്ചു വികൃതമായി

ആൾക്കൂട്ടത്തിൽ ഒളിപ്പിച്ചു വയ്ക്കാൻ കഴിയാത്ത മുഖമായി അജയഘോഷ് മാറി

വെള്ളത്തോടെവലിച്ചുകരയ്ക്കിടുമ്പോൾ അവസാന ശ്വാസവുമെടുത്ത് അയാൾ പുതിയരാകാശം തേടിപ്പോയിരുന്നു

ആൾക്കൂട്ടത്തിൽ നിന്നൊരുവൻ മണൽത്തിട്ടയിലിരുന്ന കടലാസ് കഷണം എടുത്തുനിവർത്തി വായിച്ചു

ആരോടും പരാതിയും പരിഭവവും ഇല്ല, അക്ഷരങ്ങളോട് ഞാൻ പൊരുതി തോറ്റിരിക്കുന്നു! വേട്ടക്കാരനൊപ്പവും
ഇരകൾക്കൊപ്പവും നിൽക്കുന്നനീതി പീഠത്തിൽ എനിക്ക് വിശ്വാസമില്ല! ഒന്നിൻ്റെയും മറുപുറം സുതാര്യമല്ല..

ഞാൻ പോകുന്നു..
എന്ന് സ്വന്തം

അജയ്…….

ആത്മഹത്യക്കുറിപ്പ് വായിച്ചവൻ നെടുവീർപ്പിട്ടു.. എന്തൊക്കെയോ എഴുതിപ്പിടിപ്പിച്ചിരിക്കുന്നു…

അവനാപേപ്പറിലെ ചിലവാചകങ്ങൾ എഴുതി ഫേസ്‌ബുക്കിലിട്ടു…മറ്റൊരു അജയഘോഷ്.. അവിടെ പിറക്കുന്നത്..
കൂട്ടം കൂടിയവർ അറിഞ്ഞില്ല..

പ്രമുഖ മാധ്യമങ്ങൾ മരണം റിപ്പോർട്ട് ചെയ്തു.. പ്രമുഖ കവി ആത്മഹത്യ ചെയ്തു
ജീവിച്ചിരുന്നപ്പോൾ കിട്ടാതെ പോയ ബഹുമതികൾ..അജയഘോഷിൻ്റെകവിതകളെതേടിയെത്തി..
വീട്ടുകാരും നാട്ടുകാരും ഒടുവിൽ കരഞ്ഞു..
എന്തിനോവേണ്ടി..

വിഷ്ണു പകൽക്കുറി

കൊല്ലം ജില്ലയിൽ ചടയമംഗലത്ത് 1991-ൽ ജനനം.ഇപ്പോൾ തിരുവനന്തപുരം പകൽക്കുറിയിൽ താമസം. വിദ്യാഭ്യാസം : BA. കേരളത്തിലെ പ്രമുഖ ഫൈവ്സ്റ്റാർ റിസോർട്ടുകളിൽ ജോലി ചെയ്തു.  ഇപ്പോൾ പ്രവാസിയാണ് (ദുബായ്)

ആദ്യമായി അച്ചടി മഷിപുരണ്ടത് തനിമ കത്തുമാസികയിലായിരുന്നു.
വരികളുടെ ഭൂപടം,കാവ്യഞ്ജലി2020,പരോളിലിറങ്ങിയ കവിതകൾ, ചിന്താരാമത്തിലെ കാവ്യമന്ദാരങ്ങൾ,മലയാളകവിത2021
എന്നീപുസ്തകങ്ങളിൽ കവിതകൾഉൾപ്പെട്ടിട്ടുണ്ട്.

ബുക്ക് കഫേ സാഹിത്യ പുരസ്‌കാരം 2021, മലയാളം സാഹിത്യ ചർച്ചാവേദി പുരസ്കാരം 2021 നേടിയിട്ടുണ്ട് 
“മുറിവുത്തുന്നിയ ആകാശം” ആദ്യകവിതാ സമാഹാരമാണ്. രണ്ടാമത്തെ കവിതാസമാഹാരം.. ഭാഷാ ബുക്ക്സിൻ്റെ പണിപ്പുരയിലാണ്.
[email protected]
What’sup : 9895974961

ഐശ്വര്യ ലക്ഷ്മി.എസ്സ്.

അടച്ചിടലിന്റെ രണ്ടാംപാതിയിൽ
വീണ്ടുമൊരു ഓണംകൂടി
അതിജീവനത്തിന്റെ പാഠങ്ങളിൽ ചേർത്തിടാനായ്

മുന്നെ ഓലക്കുടയും മെതിയടിയും കുംഭവയറുമായെത്തിയൊരു മാവേലിയിന്നിതാ
സാനിട്ടൈസറും മുഖാവരണവുമായി മുന്നിൽ

അത്തപ്പൂക്കളമത്സരമിന്നു
ഓൺലൈൻ മത്സരമായി
മാറിയനേരമതുമൊരു മാറ്റമായ് നമുക്കിന്ന്

ഓണക്കോടി വാങ്ങാൻ
കടകൾതോറും കയറിയിറങ്ങും പതിവിന്നു
ഓണലൈൻ
വ്യാപാരത്തിലായതുമൊരു പുതുമ

ആർത്തു രസിച്ചൊരു ഓണാഘോഷ പരിപാടികളിന്നു ഓൺലൈൻ പ്ലാറ്റ് ഫോമിൽ
അകന്നിരുന്നാടി തിമർക്കയായ്

ഒത്തുചേരുവാനാവില്ലെന്നാലും
ഒരുമിക്കും ഒരുനേരമെങ്കിലും വീഡിയോ കോളിൽ
പങ്കുവയ്ക്കലും കരുതലുമായ്

ഉള്ളതുകൊണ്ടൊരോണം പോലെ
ഒരുക്കീടുമൊരു സദ്യയും
തൂശനിലയിലായ്
ചേർത്തു വിളമ്പും കരുതലുമതിൽ

തോറ്റു പോവില്ലൊരുനാളിലും
അകന്നിരിക്കുമീ നാളും അകലുവാൻ അധികമില്ലിനി
ഈ ഓണവും പിന്നെയൊരു മുത്തശ്ശിക്കഥയായിടും

ഐശ്വര്യ ലക്ഷ്മി.എസ്സ്.

സ്വദേശം പത്തനംതിട്ട ജില്ലയിലെ കുന്നന്താനം. ടി സി എസ്സിൽ അസിസ്റ്റന്റ് സിസ്റ്റം എഞ്ചിനീയർ ട്രയിനി. മലയാളം യു കെ ഉൾപ്പെടെയുള്ള ആനുകാലികങ്ങളിൽ കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അച്ഛൻ ശശിധര കൈമൾ. അമ്മ ഇന്ദു കുമാരി. ഇമെയിൽ വിലാസം [email protected]

മെട്രിസ് ഫിലിപ്പ്

“മാവേലി നാടുവാണീടും കാലം മാനുഷ്യരെല്ലാരുമൊന്നുപോലെ…”, “പൂ വിളി, പൂ വിളി പൊന്നോണമായി…”എന്ന് ഒക്കെ, ഉച്ചത്തിൽ ഏറ്റുപാടുന്ന നാളുകൾ വരവായ്. അതെ, മലയാളികളുടെ സ്വന്തം ഓണക്കാലം. ജാതിമത വ്യത്യാസമില്ലാതെ ലോകം, മുഴുവൻ ഉള്ള മലയാളികൾ ആടിപാടി നൃത്തം ചെയ്ത്, പുലികളിയും, കോൽ കളിയും, വടം വലിയും നടത്തി, ആഘോഷത്തിമർപ്പിൽ ആറാടുന്ന ദിനങ്ങൾ എത്തി കഴിഞ്ഞിരിക്കുന്നു. എന്നാൽ കോവിഡ് എന്ന മഹാമാരികൊണ്ട്, അടിച്ചു പൊളിച്ച് ഓണം ആഘോഷിക്കുവാൻ മലയാളിക്ക് പറ്റാതായിരിക്കുന്നു.

ഓണം എന്നാൽ മലയാളികളുടെ ഒരു വികാരമാണ്. കാണം, വിറ്റും ഓണം ഉണ്ണണം എന്നാണ് പറയാറ്‌. കഴിഞ്ഞ 4 വർഷങ്ങൾ ആയി മലയാളികൾക്ക് ഓണം അന്യമായിരിക്കുന്നു. രണ്ട് പ്രളയവും, നിപ്പയും, കൊറോണയും, കൊണ്ട് ഓണമെല്ലാം ആർഭാടരഹിതമായി തീർന്നു. ഇപ്പോൾ ജീവൻ നിലനിർത്താൻ പാടുപെടുമ്പോൾ എങ്ങനെ ഓണം ആഘോഷിക്കും, അല്ലേ മലയാളികളെ. സർക്കാർ, തരുന്ന
കിറ്റ് കൊണ്ട് ഓണം ഉണ്ണാം അല്ലെ.

തൃപ്പുണിത്തറയിലെ അത്തചമയ ഘോഷയാത്രകൊണ്ട് ആരംഭിക്കുന്ന ഓണം ആഘോഷങ്ങൾ, സമാപിക്കുന്നത്, കേരളസർക്കാരിന്റെ ഓണം വാരാഘോഷസമാപനയാത്രകൊണ്ടാടിയിരുന്നത്, എല്ലാം ഈ കൊറോണകാലംകൊണ്ട്, ഉപേക്ഷിക്കേണ്ടിവന്നിരിക്കുന്നു. ജീവന്റെ വിലയാണ് പ്രദാനം എന്നത് കൊണ്ട് ഓരോരുത്തരും സ്വയം ആഘോഷങ്ങളിൽ നിന്നും പിന്മാറിക്കൊണ്ട്, കരുതലിന്റെ ഓണം ആക്കി മാറ്റിക്കൊണ്ട് ഈ വർഷത്തെ ഓണത്തെ വരവേൽക്കാം.

ഓണകാലത്തിന് തുടക്കമേകുന്നത് അത്തം ദിനം തൊട്ടാണ്. പൂവും, പൂവിളികളുമായി 2021 ഓണക്കാലത്തെ നമുക്ക് വരവേൽക്കാം. പാതാളത്തുനിന്നും എഴുന്നൊള്ളി വരുന്ന മാവേലിതമ്പുരാൻ, തന്റെ പ്രജകൾ, മുഖാവരണവും വച്ച്, കൈയിൽ സാനിറ്റൈസറും പിടിച്ചു നിൽക്കുന്നതാണു കാണുവാൻ പോകുന്നത്. വൃത്താകൃതിയിൽ ഉള്ള പൂക്കളത്തിനുപകരം, മാസ്കിന്റെ രൂപത്തിൽ ഉള്ള ബഹുവർണ്ണ പൂക്കളം കണ്ടു തമ്പുരാൻ മൂക്കത്ത് വിരൽ വെച്ച് അത്ഭുതത്തോടെ നിൽക്കുന്ന കാഴ്ച്ചയാണ് കാണുവാൻ പോകുന്നത്.

നിറപറയിൽ, തെങ്ങിൻ പൂക്കുലയും, പൂക്കളത്തിൻ അരികിൽ, സ്വർണ്ണ വിളക്കിൽ നിറദീപം പ്രശോഭിച്ചു കൊണ്ടും, കോടിമുണ്ടും, കസവുസാരിയും, അണിഞ്ഞുകൊണ്ട് നിൽക്കുന്ന മലയാളികൾ. “എന്ത് ഭംഗി, നിന്നെ കാണാൻ” എന്ന് കൂട്ടുകാർ പറയുന്നത്, കൂടുതലായി, ഓണവസ്‌ത്രാധാരണം, കണ്ടല്ലേ കൂട്ടരേ.

ഇന്ന് എല്ലാം ഓൺലൈൻ ആയി തീർന്നിരിക്കുന്നു. ഓണസദ്യ ഓർഡർ ചെയ്താൽ വീട്ടിൽ എത്തിച്ചു കൊടുക്കും. മലയാളികളുടെ കൂട്ടായുള്ള, കുടുംബ ഒത്തുചേരലും, ഒന്നിച്ചുള്ള ഓണസദ്യ ഒരുക്കലും എല്ലാം പൊയ് മറഞ്ഞിരിക്കുന്നു. സോഷ്യൽ മീഡിയായുടെ അതിപ്രസരംകൊണ്ട്, എല്ലാവരും ഫോണിൽ തലകുമ്പിട്ടിരിക്കുന്നു. പഴയകാല, സ്നേഹം എല്ലാം മാറ്റപ്പെട്ട്, മുഖത്തുവിരിയുന്ന, പുഞ്ചിരിക്കുവരെ ആത്മാർഥതയില്ലാത്തതായി തീർന്നിരിക്കുന്നു.

ഈ ഓണക്കാലം കരുതലിന്റെയും, സ്‌നേഹത്തിന്റെയും, പങ്കുവെക്കലിന്റെയും, അപരനെയും ചേർത്തുപിടിക്കാൻ കഴിയുന്ന നല്ല മനസ്സിന്റെ ഉടമകൾ ആയി തീരാം. പൊന്നിൻചിങ്ങമാസത്തിന്റെ ഭംഗിയിൽ സന്തോഷിക്കാം. ഒരു നുള്ള് പൂക്കൾ എല്ലാവർക്കും പങ്കുവയ്ക്കാം. നല്ലമനസ്സോടെ, പുഞ്ചിരിച്ചുകൊണ്ട്, നന്മകൾ ഉണ്ടാകുവാൻ ആശംസിക്കാം. എല്ലാ മലയാളം യുകെ വായനക്കാർക്കും, സമ്പൽസമൃദ്ധിയും, സന്തോഷവും, സ്നേഹവും നിറഞ്ഞ ഓണം ആശംസിക്കുന്നു.

മെട്രിസ് ഫിലിപ്പ്

കോട്ടയം ജില്ലയിലെ ഉഴവൂർ സ്വദേശിയായ മെട്രീസ് ഫിലിപ്പിൻെറ നിരവധി ലേഖനങ്ങൾ, വിവിധ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. “നാടും മറുനാടും: ഓർമ്മകൾ കുറിപ്പുകൾ”, “ലൈഫ് ഈസ് ബ്യൂട്ടിഫുൾ” എന്നി ലേഖന സമാഹാരങ്ങൾ, സിംഗപ്പൂർ പ്രവാസി പബ്ലിക്കേഷൻ പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളാ പ്രവാസി കോൺഗ്രസ് അവാർഡ്, സിംഗപ്പൂർ പ്രവാസി എക്സ്പ്രസ്സ് അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ഈ കോവിഡ് കാലത്ത് അടുത്ത പുസ്‌തകം എഴുതി കൊണ്ടിരിക്കുന്നു. കലാ, വായന, എഴുത്ത്, സാമൂഹ്യപ്രവർത്തനം, എന്നിവ ചെയ്യുന്നു.
ഭാര്യ മജു മെട്രീസ്, മക്കൾ: മിഖായേൽ, നഥാനിയേൽ, ഗബ്രിയേൽ.
[email protected]
+6597526403
Singapore

ഡോ.ഉഷാറാണി .പി.

നീയെൻ്റെ പ്രണയിനി
അറിയാത്ത പ്രണയിനി
അതിരുള്ള പ്രണയിനി.

അരുതിൻ്റെ ലോകത്തിൽ
ആത്മാനുരാഗമൊരപരാധമത്രേ.
അറിയാതെ പ്രണയിച്ചതുമപരാധം
പറയാതെ പറഞ്ഞു,പരിഭവിച്ചു
നീയുരുകുമ്പോൾ ഞാനലിഞ്ഞു.

ഇന്നു ഞാൻ നിൻ്റെ അരികിലാണ്.
നിൻ്റെ വാക്കുകൾ കേൾക്കുന്നു,
നൊമ്പരമറിയുന്നു,
നിന്നിൽ ഞാൻ പ്രീതനാവുന്നു.

ഒടുവിൽ എന്നെ നീ അറിഞ്ഞതും
എന്നെത്തിരഞ്ഞു മിഴികളനന്തതയിൽ തൊടുത്തതും
പിന്നെയവ ഒഴുകിപ്പരന്നതും
അമർത്തിയ ഗദ്ഗദവും ഞാൻ കണ്ടറിഞ്ഞു
എൻ്റെ വിരലുകളിൽ നിൻ്റെ കണ്ണുനീർ
ഞാൻ പകർന്നു.

സുകൃതക്ഷയം,
എനിക്കു വിരലുകളില്ല…
പ്രിയേ ഞാനാത്മാവു മാത്രം.

എനിക്കു ദേഹമില്ല,
നിന്നെത്തൊടാൻ വിരലുകളില്ല,
തലോടാൻ കരങ്ങളില്ല,
അണയാനില്ല കാലുകളും
പാരതന്ത്ര്യമോ പ്രണയമെന്നും?

പ്രാണൻ പറിച്ചു ഞാൻ പ്രണയിച്ചതേയുള്ളൂ
പ്രാണൻ വെടിഞ്ഞകന്നതിനു ശേഷവും
തേടിയതു നിന്നെ മാത്രം
നേടിയതന്നു ഞാൻ
കനവുറങ്ങാത്ത മിഴി നോട്ടം
നേടിയതിന്നു ഞാൻ
കണ്ണീരുണങ്ങാത്ത മിഴി നോട്ടം

കരയാതെ സഖീ…
കരയുവാൻ പോലുമാകാത്തവൻ ഞാൻ
അല്ലെങ്കിലൊരു കരച്ചിലല്ല ജീവിതം
കാത്തിരിപ്പാണ് ജീവിതം.
ഇന്നില്ലാത്തവ നാളെയെന്നും
നാളെയില്ലെങ്കിലടുത്ത ജന്മമെന്നും,
ജന്മമില്ലാത്ത ഞാനെന്തു ചെയ്യാൻ.

എങ്കിലും ജനിക്കാം,
നിന്നെ പ്രണയ പുഷ്പങ്ങൾ ചൂടിക്കാം,
എനിക്കും നിനക്കുമിടയിൽ
പറയാതെ പോയവ പറയാം
പകൽ സ്വപ്നങ്ങളിൽ രമിക്കാം
ഇതെൻ്റെ ആത്മ നിവേദനം.

ഡോ.ഉഷാറാണി .പി

തിരുവനന്തപുരം ജില്ലയിൽ മണക്കാടിനടുത്ത് 1975 ൽ ജനനം. കെ.ജി.പ്രഭാകരനാചാരിയും കെ.പത്മവുമാണ് മാതാപിതാക്കൾ. ഗവ.സ്കൂൾ മണക്കാട്, ആൾ സെയിൻ്റ്സ് കോളേജ് തിരുവനന്തപുരം, ഗവ.യൂണിവേഴ്സ് റ്റി കോളേജ് തിരുവനന്തപുരം, ശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റി തിരുവനന്തപുരം കേന്ദ്രം എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം കഴിഞ്ഞ് കേരള യൂണിവേഴ്‌സിറ്റിയിൽ നിന്നും മലയാള സാഹിത്യത്തിൽ ഡോക്ടറേറ്റു നേടി. സ്വകാര്യ മേഖലയിലെ വിദ്യാലയങ്ങളിലെ അദ്ധ്യാപികയായിരുന്നു. ഇപ്പോൾ ആറ്റുകാൽ ചിന്മയ വിദ്യാലയത്തിൽ. ആനുകാലികങ്ങളിൽ സാഹിത്യരചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘ആത്മ നിവേദനം’ എന്ന കവിതാ സമാഹാരവും പ്രസിദ്ധീകരിച്ചു.

വിലാസം: പ്രഭാതം, ടി.ആർ.ഏ-39, താവലോട് നഗർ, മുട്ടത്തറ, തിരുവനന്തപുരം – 8.
ഫോൺ – 9746201959

ശുഭ

വസന്തം തിരയുന്നു നമ്മെ വീണ്ടുമി
ഓണപ്പുലരിയിൽ പൂക്കളം തീർക്കുവാൻ.
കാലം ഉതിർക്കുന്ന മഹാവ്യാധിയിൽ
കൈവിട്ടു പോയോ ഓണപ്പുലരികൾ .
പലവർണ്ണ പൂക്കളും ഇലവട്ട സദ്യയും
കൈകൊട്ടിക്കളിയും ഇനി ഓർമ്മ മാത്രം.
പുത്തനുടുപ്പിൻ പകിട്ടു കാട്ടാൻ തമ്മിൽ
ഒത്തുകൂടാതെ കുട്ടികളും .
ഇനിയെത്ര കാലം മുഖം മൂടിയിട്ട്,
തമ്മിലറിയാതെ അകലങ്ങൾ താണ്ടണം.
ഇനിയെന്ന് നമ്മൾ ഒന്നായ് ചേർന്ന്
ഓണപ്പുലരിയെ വരവേൽക്കും.
തുമ്പയും തുളസിയും നുള്ളി പൂക്കളം-
തീർക്കുന്ന ബാല്യങ്ങൾ ഇനി ഓർമ്മ മാത്രമോ?
സമ്പൽ സമൃദ്ധമായിരുന്നൊരി –
നാടിൻ്റെ ചേതന എങ്ങോ മറഞ്ഞിരിക്കുന്നു .
വസന്തവും വർണ്ണവും ഇഴചേർന്നൊഴുകുന്നരോണം,
ഇനിയെന്ന് കേരള മണ്ണിൽ തിരികെയെത്തും?
കാത്തിരിക്കുന്നു ഞാനാ നന്മതൻ പുലരിയെ ,
കാത്തിരിക്കുന്നു ഞാനാ മാവേലിനാടിനെ .
വരുമെന്ന് കാതോരം ആരോ ചൊല്ലി.
വരവേൽപ്പിനായി ഒന്നായി കാത്തിരിക്കാം …
ഒരുമതൻ ഓണത്തിനായ് കാത്തിരിക്കാം …

ശുഭ

കേരള ഹൈക്കോടതിയിൽ ഐ.ടി സെക്ഷനിൽ സോഫ്റ്റ്‌വെയർ ടെക്നിക്കൽ ലീഡ് ആയി വർക്ക് ചെയ്യുന്നു. വായിക്കാൻ ഏറെ ഇഷ്ടം വയലാർ കവിതകൾ. പ്രണയരാവ്, മഴ എന്നി രണ്ടു കവിതകൾ മലയാളംയുകെയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വരികൾ എഴുതുന്നതിനൊപ്പം അതിന് ഈണം കൊടുത്ത് പാടി നോക്കുന്നത് അതിലേറെ ഇഷ്ടപ്പെടുന്നു. എഴുത്തിൻ്റെ പ്രധാന ഇടം സാമൂഹ്യ മാധ്യങ്ങൾ തന്നെ .
മറ്റു രചനകൾ
കവിതകൾ – ഒറ്റ മന്ദാരം, ഇനി എത്രനാൾ ,ഓർമ്മ ,നീകാത്തിരുന്നാൽ.
ചെറുകഥകൾ – അന്ന് പെയ്ത അതേ മഴ, കശാപ്പിൻ്റെ അന്ത്യം, കണ്ണിൽ നിന്നും കണ്ണിലേക്ക്, അമ്മക്കിളി

ഭർത്താവ് – അജേഷ്

ഷിജോ തോമസ്‌ ഇലഞ്ഞിക്കൽ

അവളുമായി മിണ്ടാതായിട്ട് മൂന്നുവർഷമായി…

മനസ്സ് വിങ്ങി പൊട്ടുകയാണ് , ഒരു സമാധാനവുമില്ല…..

ധ്യാനം കൂടി നോക്കി; ഒരു മാറ്റവുമില്ല !!!

പൂജിച്ച രക്ഷകെട്ടി രക്ഷയില്ല !!!

ഓതിച്ച തകിട് പരീക്ഷിച്ചു; ഫലം – പരാജയം!!

ഏകാന്തതയുടെ തടവറയിൽ തണുത്ത കഞ്ഞിയും മോന്തിയിരിക്കുമ്പോൾ വായിലെന്തോ തടഞ്ഞു!

ചൂണ്ടുവിരൽ വായിലിട്ട് തിരഞ്ഞുനോക്കി … സാധനം വിരലിലുടക്കി – നാക്ക്!

ധ്യാനത്തിന് അലമുറയിട്ട നാക്ക് ,

രക്ഷ കെട്ടിയപ്പോൾ മന്ത്രങ്ങൾ പിറുപിറുത്ത നാക്ക് ,

തകിട് ഓതിയപ്പോൾ ഓളിയിട്ട നാക്ക്….

ദൈവങ്ങളെക്കാണുമ്പോൾ ഒച്ച വെക്കുന്ന നാക്ക്, മനുഷ്യരെക്കാണുമ്പോൾ എന്തേ മിണ്ടുന്നില്ല ?

ഈ ബോധോദയത്തോടെയാണ് അന്നത്തെ കഞ്ഞികുടിയവസാനിപ്പിച്ചത്.

സിദ്ധാർത്ഥന് ബോധിവൃക്ഷം ….എനിക്ക് തണുത്ത കഞ്ഞി;

ബോധോദയത്തിന് ഓരോരുത്തർക്കും ഓരോ കാരണങ്ങൾ.

 

പിറ്റേന്നുതന്നെ അവളെച്ചെന്ന് കണ്ടു, സംസാരിച്ചു – സമാധാനം .

ഇന്ന് ഞങ്ങളിരുവരും കൂടിയിരുന്ന് നല്ല ചൂടു കഞ്ഞി കുടിക്കുന്നു , നല്ല രുചി !!!
വാക്കിലും, നാക്കിലും.

ഷിജോ തോമസ്‌ ഇലഞ്ഞിക്കൽ

ഇംഗ്ലണ്ടിലെ രജിസ്റ്റേർഡ് സോഷ്യൽ വർക്കറാണ്. സൈക്കോളജിയിൽ ബിരുദാനദരബിരുദം. UK യിൽ വിവിധ ഇടവകകളിൽ Children and Youth പേഴ്‌സണാലിറ്റി ഡെവലപ്മെൻറ്, റിട്രീറ്റ് പ്രോഗ്രാമുകൾ നടത്തിവരുന്നു. കൂട്ടിനൊരുദൈവം, നന്മയുടെനിറം, Charge & Change എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഭാര്യ: ജിംസി
മക്കൾ: ഹെയ്‌സൽമരിയ, ഹെലേനറോസ് , ഹെവൻലി ഗ്രേസ്

Email: [email protected]
Mobile: 07466520634

 

 

ബാബുരാജ് കളമ്പൂർ

നേരേ നടക്കാൻ
കഴിയാത്ത നേരുകൾ
പോരിൻ വടികുത്തി
നീങ്ങുന്ന കാലത്ത്
ആരു നീ ..യാരു നീ
യുൺമതൻ നേർവര
തേടി നടക്കുവോൻ
ഭ്രാന്തൻ .. നിശാചരൻ.!?

നാമെന്ന വാക്കു
മരിക്കുന്ന കാലത്ത് ..
ഞാനെന്ന ഭാവം
ഭരിക്കുന്ന ലോകത്ത്‌..
ആരു നീ..യാരുനീ
സ്നേഹക്കുളിർകാറ്റു
തേടി നടന്നു
തളർന്നവൻ ദു:ഖിതൻ.!?

താരാട്ടു പാട്ടിലും
തായ്മൊഴിത്തേനിലും
നെഞ്ചിലെപ്പൈങ്കിളി
ക്കൊഞ്ചലിന്നുള്ളിലും
കത്തിപ്പടരും
വിഷംചേർത്തു വില്ക്കുന്ന
ശപ്തകാലത്തിന്റെ
കൂരിരുൾപ്പാതയിൽ,
ആരു നീ..യാരു നീ..
നന്മതൻ നന്തുണി
മീട്ടി നടക്കുവോൻ
ഭ്രാന്തൻ .. നിശാചരൻ.?!

ഉന്മാദമാളിപ്പടർന്ന
നിൻ ചിന്തയിൽ..
മിന്നിത്തിളങ്ങുന്ന
നിന്റെ സ്വപ്നങ്ങളിൽ..
എന്നോ മറന്ന
പഴയ കാലത്തിന്റെ
പൊൻകതിർ കാൺകിലോ..
ഭ്രാന്തരീ ഞങ്ങളും.

 

ബാബുരാജ് കളമ്പൂർ.

കവി, കഥാകാരൻ,വിവർത്തകൻ -മഹാഭാരതം, വാല്മീകി രാമായണം എന്നിവയുടെ പുനരാഖ്യാനവും തീമഴക്കാലം, വാരണാവതം, പശ്ചിമായനം എന്നീ നോവലുകളും ഉൾപ്പടെ അമ്പതിലേറെ പുസ്തകങ്ങളുടെ രചയിതാവ്. മലയാളം – തമിഴ് ഭാഷകളിൽ കഥകൾ എഴുതുന്നു. എറണാകുളം ജില്ലയിലെ പിറവത്തിനടുത്ത് കളമ്പൂർ സ്വദേശി .
Mob: 8075245980/E – Mail: [email protected]

ബിനോയ് എം. ജെ.

ഓണം ആനന്ദത്തിന്റെ ഉത്സവമാണ്. നമുക്ക് ജീവിതത്തിൽ ആനന്ദം തോന്നുന്നത് എപ്പോഴാണ്? എന്തെങ്കിലും നേട്ടങ്ങൾ ഉണ്ടാകുമ്പോൾ. അല്ലെങ്കിൽ ആശിച്ചത് സാധിച്ചു കിട്ടുമ്പോൾ. ആ ആനന്ദത്തിന് പിറകിൽ തീർച്ചയായും ഒരു കാരണം ഉണ്ടാകും. നമ്മുടെ സ്വാർത്ഥമോഹങ്ങൾ സഫലം ആകുമ്പോൾ ആനന്ദം തോന്നുന്നതിൽ അത്ഭുതമില്ല. എന്നാൽ ഈ ആനന്ദത്തിന്റെ മന:ശ്ശാസ്ത്രം നിങ്ങൾ പഠിച്ചിട്ടുണ്ടോ? ആനന്ദത്തിനും നേട്ടങ്ങൾക്കും തമ്മിൽ പ്രകൃർത്യാ ബന്ധമൊന്നുമില്ല. ആ ബന്ധം നാം കൃത്രിമമായി സൃഷ്ടിച്ചെടുക്കുന്നതാണ്. വാസ്തവത്തിൽ അത് ബന്ധമല്ല, ഒരു ബന്ധനം തന്നെയാണ്.

ആനന്ദിക്കുവാൻ ഉള്ള കഴിവ് മനുഷ്യനിൽ നൈസർഗികമാണ് .എന്നാൽ അവൻ അതിനെ ഉപയോഗിക്കുന്നുണ്ടോ? സൂര്യനുദിക്കുമ്പോൾ നമുക്ക് ആനന്ദിക്കുവാൻ കഴിയും, ചന്ദ്രനെയും നക്ഷത്രങ്ങളെയും കാണുമ്പോൾ നമുക്ക് ആനന്ദിക്കുവാൻ കഴിയും. വിനോദങ്ങളിൽ ഏർപ്പെടുമ്പോഴും കർമ്മം ചെയ്യുമ്പോഴും നമുക്ക് ആനന്ദിക്കുവാൻ കഴിയും. പക്ഷിമൃഗാദികളെയും ജീവജാലങ്ങളെയും കാണുമ്പോൾ നമുക്ക് ആനന്ദിക്കുവാൻ കഴിയും. ദൗർഭാഗ്യകരമെന്ന് പറയട്ടെ നേട്ടങ്ങളുടെ പുറകെയുള്ള നമ്മുടെ ഓട്ടത്തിൽ നാം ആനന്ദിക്കുവാൻ മറന്നുപോകുന്നു! നേട്ടങ്ങൾ ഉണ്ടായാൽ നാം അൽപ സമയത്തേക്ക് ആനന്ദിക്കുന്നു. ആ ആനന്ദം പരിമിതമാണ്. വീണ്ടും നമ്മൾ അടുത്ത നേട്ടങ്ങൾക്ക് വേണ്ടി ഓടി തുടങ്ങുന്നു. ആനന്ദം നമുക്ക് കൈമോശം വന്നു പോകുന്നു.

ഓണം ഒരു ആനന്ദ ഉത്സവമാണ്. ഇവിടെ നമ്മൾ നേട്ടത്തിന്റെ കണക്കുകൾ നിരത്തുന്നില്ല .നേട്ടങ്ങൾ ഉണ്ടായാലും ഇല്ലെങ്കിലും ഓണത്തിന് നാം ആസ്വദിക്കുവാൻ ശ്രമിക്കുന്നു. നാം അതിൽ വിജയിക്കുകയും ചെയ്യുന്നു. ഇതാണ് കേവലമായ ആനന്ദം. ഇതാണ് നാം ചെയ്യേണ്ടതും. ഓരോ ദിവസവും ഓണം പോലെ ആവട്ടെ .ദിവസവും സദ്യ വെക്കണം എന്നില്ല. അത് പണച്ചിലവുള്ള കാര്യമാണ് .എന്നാൽ നമുക്ക് വിനോദങ്ങളിൽ ഏർപ്പെടുവാനും ബന്ധുമിത്രാദികളെ സന്ദർശിക്കുവാനും വെറുതെ സന്തോഷിക്കുവാനും പണച്ചെലവ് ഒന്നുമില്ല. അപ്പോൾ നാം നേട്ടങ്ങളോ കാരണങ്ങളോ ഇല്ലാതെ സന്തോഷിക്കുവാൻ പഠിക്കുന്നു. നാം അനന്ദാനന്ദത്തിന്റെ പടിവാതിൽക്കൽ എത്തുന്നു.

ഈ ജീവിതത്തിൽ എല്ലാം ആനന്ദമയമല്ലേ? ആനന്ദം ഇല്ലാത്തതായി എന്തെങ്കിലുമുണ്ടോ ?എന്നാൽ സ്വാർത്ഥതയുടെ മൂടുപടം അണിയുമ്പോൾ, നേട്ടങ്ങൾക്ക് ഒന്നാംസ്ഥാനം കൊടുക്കുമ്പോൾ നാമാ ആനന്ദത്തെ അകറ്റി നിർത്തുന്നു. പരിമിതമായ ആനന്ദത്തിന്റെ ഉടമകൾ ആകുന്നു .ആനന്ദവും നേട്ടങ്ങളും തമ്മിലുള്ള അവിഹിത ബന്ധത്തെ വിച്ഛേദിക്കുക. അനന്ദാനന്ദത്തിലേക്കുള്ള കവാടം സദാ തുറന്നിടുക. നേട്ടങ്ങൾ ഉണ്ടാവുകയോ ഉണ്ടാകാതിരിക്കുകയോ ചെയ്യട്ടെ. നിങ്ങൾ ആനന്ദിക്കുക !ആ ആനന്ദം തടസ്സങ്ങളില്ലാതെ ഒഴുകട്ടെ. അപ്പോൾ ഏറ്റവും വലിയ നേട്ടങ്ങൾക്കു പോലും സമ്മാനിക്കുവാൻ കഴിയാത്ത വിധത്തിലുള്ള അത്യധികമായ ആനന്ദം നിങ്ങളിൽ നിറഞ്ഞു തുളുമ്പും. നിങ്ങൾ പുതിയ ഒരു വ്യക്തിത്വമായി മാറും .അല്ല , നിങ്ങളുടെ വ്യക്തി ബോധം തന്നെ മാറും. നിങ്ങളിലെ ഈശ്വരൻ പ്രകാശിക്കും!

ഓണം കാരണമില്ലാതെ സന്തോഷിക്കുവാൻ നമ്മെ പ്രേരിപ്പിക്കുന്നു. അതൊരു വലിയ കാര്യമാണ് .ഓരോ ദിവസവും ഓണം പോലെ ആവട്ടെ. മഹാബലിയെ പ്രതി ദേവന്മാർ അസൂയപൂണ്ടതുപോലെ നിങ്ങളെക്കുറിച്ചും ദേവാദി സത്വങ്ങൾ അസൂയപ്പെടും. ഓരോ ചുവടും ശ്രദ്ധയോടെ വയ്ക്കുവിൻ! എല്ലാവിധ വിജയങ്ങളും നേരുന്നു ..ഓണാശംസകൾ..

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ജോൺ കുറിഞ്ഞിരപ്പള്ളി

“മാന്യ പ്രേക്ഷകർക്ക് നമസ്കാരം.
പൂക്കളവും ഓണക്കോടിയും പുലികളിയും ആട്ടവും പാട്ടുമായി പത്തുദിവസത്തോളം വരുന്ന ഓണാഘോഷം പ്രതീക്ഷയുടെയും സമത്വത്തിൻ്റെയും ഐക്യത്തിൻ്റെയും വർണ ചിത്രങ്ങൾ മലയാളി മനസ്സുകളിൽ വരച്ചു ചേർത്തിരിക്കുന്നു. നാനാത്വത്തിലെ ഏകത്വം ശരിക്കും അന്വർത്ഥമാക്കുന്നു ഓണാഘോഷങ്ങൾ.
അതുകൊണ്ടു തന്നെ ഓണവും ഓണാഘോഷങ്ങളും എന്നും നില നിൽക്കണം. 1961 ലാണ് കേരള ഗവൺമെന്റ് ഓണം ദേശീയോത്സവമെന്ന നിലയിൽ കൊണ്ടാടാൻ തീരുമാനിച്ചത്.കേരള ജനത അത് ഹൃദയത്തിൽ ഏറ്റെടുത്തു, ഓണാഘോഷങ്ങൾ ജനകീയമായി. എങ്ങനെയാണ് ഈ കൊറോണകാലത്ത് നമ്മളുടെ ആളുകൾ ഓണം ആഘോഷിക്കുന്നത് എന്ന് നമുക്ക് കാണാം.എ എക്സ് ടീവിയിൽ നിന്നും ക്യാമറാമെൻ മാത്തുകുട്ടിയോടൊപ്പം അരവിന്ദൻ.”
“ചേച്ചി,ഞാൻ എ എക്സ് ടീവിയിൽ നിന്നാണ്. ഈ വർഷത്തെ നിങ്ങളുടെ ഓണാഘോഷം ഏതു തരത്തിലാണ് എന്നറിയാൻ ഞങ്ങളുടെ പ്രേഷകർക്ക് ആഗ്രഹമുണ്ട്. കൊറോണ കാലമല്ലേ?എന്താ ചേച്ചിയുടെ പേര്?”
“അന്നമ്മ”.
“അന്നമ്മ ചേച്ചി എങ്ങനെയാണ് ഈ വർഷം ഓണം ആഘോഷിക്കുന്നത് എന്ന് ഞങ്ങളുടെ പ്രേക്ഷകരോട് പറയാമോ?”

“ഓ,അതിനെന്താ?കൊറോണ കാരണം അരിയും പച്ചക്കറികളും വാങ്ങാൻ പണമില്ലാത്തതുകൊണ്ട് കിറ്റ് ഓണം മതിയെന്ന് എൻ്റെ കെട്ടിയവൻ പറയുന്നു. എന്നാൽ എൻ്റെ അഭിപ്രയം ഇനി മുതൽ ഓണഘോഷം വേണ്ട എന്നാണ് ” .
“ങേ. ഓണം വേണ്ട?” “അതെ..ഓണം ഞങ്ങൾ സത്യവിശ്വാസികൾക്ക് ചേർന്നതല്ല. ഓണം ആഘോഷിക്കുന്നത് വിഗ്രഹ ആരാധനയാണ്. മറ്റു ദൈവങ്ങളെ വണങ്ങുകയോ ആരാധിക്കുകയോ എന്തിന് കൈ കൂപ്പുകയോ ചെയ്താൽ ആത്മാവ് നശിച്ചുപോകും,.ഞങ്ങൾ നരകത്തിൽ പോകും. എനിക്ക് ഈ പ്രായത്തിൽ നരകത്തിൽപോകാൻ വയ്യ. ഞാൻ പാറേപ്പള്ളിയിൽ ധ്യാനത്തിനു പോകുവാ.”
“അപ്പോൾ ഓണം വേണ്ട എന്നാണ് ചേച്ചിയുടെ അഭിപ്രായം?”
“അതെ.”
“അന്നമ്മ ചേച്ചി പറയുന്നത് ,അവർ ഇനി ഓണം ആഘോഷിക്കുന്നില്ല, എന്നാണ്. അതിന് അവർ പറയുന്ന കാരണം ഓണം ആഘോഷിക്കുന്നത് പാപം ആണ്, അവർ നരകത്തിൽ പോകേണ്ടിവരും എന്നാണ്..”
“ചേട്ടാ ഒന്ന് നിൽക്കൂ, ഞാൻ എ എക്സ് ചാനലിൽനിന്നാണ് . നിങ്ങളുടെയെല്ലാം ഓണാഘോഷങ്ങൾ എങ്ങനെയുണ്ട് എന്നറിയാൻ ഞങ്ങളുടെ പ്രേക്ഷകർക്ക് താൽപര്യമുണ്ട്. എന്താ ചേട്ടന്റെ പേര്?”
“അലി. എന്താ വേണ്ടത് ? ചോദിച്ചോളൂ.”
“ഓണം നമ്മളുടെ ദേശീയ ആഘോഷമാണല്ലോ. മിസ്റ്റർ അലിയും കുടുംബവും എങ്ങനെയാണ് ഈ വർഷം ഓണം ആഘോഷിക്കുന്നത്?”
“ഓണം അങ്ങനെ ദേശീയ ഉത്സവമാണ് എന്ന് നിങ്ങൾ പറഞ്ഞാൽ മതിയോ? ഉത്സവം എന്ന് പറയുന്നതു തന്നെ നമ്മൾക്ക് ഹറാം ആണ്.”
“ഉത്സവം എന്നുള്ളതിന് പിന്നെ എന്തുപറയണം?”
“പെരുന്നാൾ. മഹാബലിന്നുപറയുന്നത് തട്ടിപ്പാണ്. ഈ പറയുന്നതുപോലെ ഒരാളെ മണ്ണിൽ ചവിട്ടിതാഴ്ത്താൻ കഴിയുവോ? അല്ലെങ്കിലും ഓൻ അതിന് നിന്നുകൊടുത്തിട്ടല്ലേ? പച്ചകറികൂട്ടി ഉണ് കഴിക്കുന്നതിന് ഓണം എന്നുപറയുന്നു. അതിലും എത്ര നല്ലതാ കാള ബിരിയാണി കഴിക്കുന്നത്?”
“അപ്പോൾ അലി ഓണം ആഘോഷിക്കുന്നില്ല.?”
“ഇല്ല”
“ശരി”.
“ചേട്ടാ ഒന്ന് നിൽക്കൂ. ഞാൻ എഎക്സ് ചാനലിൽ നിന്നാണ്..കൊറോണ കാലത്ത് നമ്മുടെ ആളുകൾ എങ്ങനെ ഓണം ആഘോഷിക്കുന്നു എന്നറിയാൻ ഞങ്ങളുടെ പ്രേക്ഷകർക്ക് താൽപ്പര്യമുണ്ട്. എങ്ങനെയുണ്ട് ചേട്ടൻ്റെ ഓണം ആഘോഷങ്ങൾ എന്നറിയാനാണ്.എന്താ ചേട്ടൻ്റെ പേര്?”
“രാമകൃഷ്ണൻ”:
“രാമകൃഷ്ണൻചേട്ടനും കുടുംബവും എങ്ങനെയാണു ഈ വർഷം ഓണം ആഘോഷിക്കുന്നത്?”
“നമ്മള് ആരെങ്കിലും കിറ്റ് തരുമോ എന്ന് കാത്തിരിക്കുവാ. ഈ വർഷം കിറ്റ് ഓണം ആകട്ടെ. അല്ലാതെ ഒരു മാർഗ്ഗവും കാണുന്നില്ല. നിങ്ങളുടെ ചാനലിൽ രണ്ടുമൂന്നുപേർ സംസാരിക്കുന്നത് കണ്ടു. ഓണത്തെ മാനിക്കാൻ കഴിയാത്തവർ പാക്കിസ്ഥാനിലേക്കോ റോമിലേക്കോ പോകണം. ഇത് ഞങ്ങളുടെ രാജ്യമാണ്.ഇവിടെ ജീവിക്കുന്നവർ ഞങ്ങൾ പറയുന്നതുപോലെ ജീവിക്കണം.അല്ലാത്തവർക്ക് ഈ രാജ്യത്ത് സ്ഥാനം ഇല്ല.”
” നമ്മളുടെ സമൂഹത്തിൻ്റെ ഒരു നേർക്കാഴ്ച്ച സഹജീവികളോടുള്ള സഹാനുഭൂതി എല്ലാം വ്യക്തമാകുന്നതാണ് ഈ ലൈവ് പ്രോഗ്രാം. മനുഷ്യരെല്ലാം ഒന്നുപോലെ. അതെ ഒന്നുപോലെ വർഗീയത വിളമ്പുന്നു. എഎക്സ് ചാനലിൽ നിന്ന് ക്യാമറാമെൻ മാത്തുക്കുട്ടിയോടൊപ്പം അരവിന്ദൻ. നന്ദി നമസ്കാരം.”

 

RECENT POSTS
Copyright © . All rights reserved