literature

ജോസ് ജെ. വെടികാട്ട്

പരസ്പരം നമ്മളവരെ നമ്മളായ് തന്നെ കരുതിയെങ്കിലും, അവരുടെ ദു:ഖത്തിൽ നമ്മൾക്ക് കരച്ചിൽ വന്നെങ്കിലും , നമ്മൾ പുറമേ ചിരീച്ചു നടന്നു!  ജീവിതത്തിന്റെ  പുറം മോടിക്കായ് നമ്മുടെ കരച്ചിൽ വഴിമാറിയതു പോലെ!

പരസ്പരം മനസ്സിലാക്കാൻ കഴിയുമെന്ന് സാന്ത്വനിച്ച് അനുരഞ്ജന സംഭാഷണങ്ങൾക്ക് നാം മുതിർന്നില്ല!                               സ്വയം രക്ഷപെടട്ടെ അവർ എന്നോർത്ത് നമ്മളുടെ രക്ഷാകരങ്ങൾ അവർക്ക് നേരെ നീട്ടിയില്ല!                 

ഒരു ദു:ഖഗർത്തതിലാണ് അവർ എന്ന കാര്യം നാം വിസ്മരിച്ചു കാരണം നമ്മൾ അതേ പോലൊരു ഗർത്തതിലാണ് കഴിയുന്നത് സ്വയം വിസ്മരിച്ച്!

ഒരു ജീവിതസമവാക്യം അനിവാര്യമായ് രൂപീകരിച്ച് നാം കഴിയുന്നു, ആ സമവാക്യത്തിൽ എത്താൻ നാം സ്വാർത്ഥപരമായ് കൂട്ടിയും കിഴിച്ചും നോക്കുന്നു! ആ മനോഗണിതത്തിനനുസരിച്ച് മറ്റുള്ളവരോട് എങ്ങനെ പെരുമാറണമെന്ന് നാം തീരുമാനിക്കുന്നു! നമ്മുടെ സ്നേഹ താത്പര്യങ്ങൾ നാം അളന്നു തൂക്കി അവർക്ക് വില്ക്കുന്നു, ലാഭലോഭങ്ങൾ നോക്കി!

അന്യവത്ക്കരണത്തിൽ നമ്മുടെ ഹൃദയം സ്വാർത്ഥതയുടെ മുള്ളുകളാൽ മുറിഞ്ഞ് നിണമണിയുന്നെങ്കിലും നമ്മൾ അത് ഗൗനിക്കുന്നില്ല!

ഈ ജീവിതസമവാക്യത്തിനു വേണ്ടി നമ്മൾ അസമവാക്യങ്ങളെ അനിവാര്യതയുടെ ഇരുമ്പു കൂട്ടിലടക്കുന്നു , മനസ്സാക്ഷിയെ വഞ്ചിച്ച് അവ മറന്നു കളയുന്നു !

അവർ പരാജയത്തിന്റെ കയ്പു നുണഞ്ഞപ്പോൾ പരാജയത്തിലും സ്വയമവർ ജയിക്കട്ടെ , നിർബന്ധശ്രമമായ് മനസ്സിന്റെ മഥനത്തിൽ മനനമായ് അവരുടെ ജയമുണരട്ടെ എന്ന് നമ്മൾ അവസരവാദം ഘോഷിച്ചു !       ജീവിതവിജയത്തിനായ്  ക്ലേശത്തിന്റെ എവറസ്റ്റ് കൊടുമുടി തരണം ചെയ്യേണ്ടി വന്നാലും അവർ പറയണം ജീവിതമെത്ര ശോഭനം മോഹനം എന്ന് നാം ശഠിച്ചു !     അവരെ നമ്മോടു തുല്യരാക്കാൻ അവരുടെ സർഗ്ഗാത്മകതക്കു നേരെ നമ്മൾ കണ്ണടച്ചു , അത് നമ്മുടെ ആവശ്യമാണ് !

യോഗാത്മകമായ് ധ്യാനത്തിൽ നിമഗ്നമായാലേ നമ്മൾക്കീ ജീവിതസമവാക്യം  പരസഹായം കൂടാതെ ശരിയാക്കാൻ പറ്റൂ  !

എങ്കിലേ ജീവിതത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ പറ്റൂ !   അല്ലെങ്കിൽ ജീവിതവ്യഥയുടെ കൂർത്ത കൊളുത്തുകളാൽ കൊത്തിവലിക്കപ്പെട്ട് വേദനിച്ചു നീറും !

ജോസ് ജെ വെടികാട്ട് : എസ് .ബി. കോളേജ് ചങ്ങനാശേരിയിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ഫസ്റ്റ് ക്ലാസ്സോടെ ബിരുദം നേടി. ചെന്നൈ ലയോളാ കോളേജിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ഫസ്റ്റ് ക്ലാസ്സോടെ ബിരുദാനന്തരബിരുദം നേടി. യുജീസി നെറ്റ് പരീക്ഷ പാസ്സായിട്ടുണ്ട്. കോഴിക്കോട് സെന്റ് ജോസഫ്സ് കോളേജ് ദേവഗിരിയിൽ 2 വർഷം അധ്യാപകനായി ജോലി നോക്കി. ജേർണലിസത്തിൽ പി.ജി.ഡിപ്ലോമ.  അനൗപചാരിക ഗവേഷണം ഉൾപ്രേരണയാൽ ചെയ്തു വരൂന്നു. ഇപ്പോൾ മദർ തെരേസ ഹോം , നെടുംകുന്നത്ത് താമസിക്കുന്നു .

ജോൺ കുറിഞ്ഞിരപ്പള്ളി

എവ്‌ലിൻ റോസ് എന്ന ഇംഗ്ലണ്ടുകാരി യുവതിയെ എബ്രഹാം ജോസഫ് എന്ന പാലാക്കാരൻ യുവാവ് പരിചയപ്പെടുന്നത് യാദൃശ്ചികമായിട്ടാണ്.
ഏതോ ഒരു പത്രത്തിൽ വന്ന മലകയറ്റത്തെക്കുറിച്ചുള്ള ഒരു ലേഖനം വായിച്ചപ്പോൾ അബ്രഹാം ജോസഫിന് തോന്നി, ഇത് കൊള്ളാവുന്ന ഒരു പരിപാടിയാണ്, അര കൈയ്യ്‌ നോക്കികളയാം എന്ന്.
അബ്രഹാം ജോസഫ് എന്നാണ് യഥാർത്ഥ പേരെങ്കിലും കൂട്ടുകാർ അവറാച്ചൻ എന്നാണ് വിളിക്കുക.ഡിഗ്രി കഴിഞ്ഞു, ഇനി അടുത്ത പരിപാടി എന്തെന്ന് ആലോചിക്കാൻ അൽപം സമയമുണ്ട്.ആ സമയം വെറുതെ ഇരിക്കാൻ പറ്റില്ല.റിസൾട്ട് വരാൻ ഇനി രണ്ടുമാസമെടുക്കും .
നാട്ടിൽ, സാമൂഹ്യസേവനം,വോളിബോൾ, ക്ലബ്,വായനശാല തുടങ്ങി അവറാച്ചൻ ഇല്ലാത്ത പരിപാടികൾ കുറവാണ്.
പാലാ ടൗണിലുള്ള വോളിബോൾ ക്ലബ്ബിലെ പ്രധാന ഓൾ റൗണ്ടർ .നല്ല ഉയരവും ശാരീരികക്ഷമതയുമുള്ള അവറാച്ചൻ സുഹൃത്തുക്കളുടെ ഇടയിലെ ഹീറോയാണ് .
ഗൂഗിളിൽ തപ്പിയപ്പോൾ മലകയറ്റം എന്ന് പറയുന്ന മൗണ്ടനീറിങ്ങിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ കിട്ടി.
പാലായിലും പരിസര പ്രദേശങ്ങളിലുമുള്ള കുന്നുകളും മലകളും പിന്നെ മലയാറ്റൂർ മലയും കയറിയിട്ടുള്ള അവറാച്ചൻ “ഇതൊക്കെ വെറും നിസ്സാരം “,എന്ന് കരുതി.
അങ്ങനെ നേപ്പാളിലുള്ള ഹിമാലയ മൗണ്ടനീറിങ് ഇൻസ്റ്റിട്യൂട്ടിൽ ഒരു മാസത്തെ ഒരു ബേസിക്ക് കോഴ്സിന് അഡ്മിഷൻ തരമാക്കി.
ആ മലകയറ്റമല്ല ഈ മല കയറ്റം, എന്ന് തിരിച്ചറിഞ്ഞപ്പോൾ അവറാച്ചൻ ഞെട്ടിപ്പോയി.
ഇരുപത്തിഒന്നാമത്തെ വയസ്സിൽ ഹിമാലയം കീഴടക്കുന്ന ആദ്യത്തെ പാലാക്കാരൻ എന്ന ബഹുമതി അവറാച്ചൻ സ്വപ്നംകണ്ടു.പക്ഷേ,അപ്പച്ചൻ്റെയും അമ്മച്ചിയുടേയും അനുവാദം കിട്ടില്ല എന്നകാര്യം ഉറപ്പാണ്.
ഇടവകപ്പള്ളിയിലെ വികാരി അച്ചനെ ചാക്കിട്ടു ബിഷപ്പിൻ്റെ റെക്കമൻറേഷനും സംഘടിപ്പിച്ചു, വീട്ടിൽ പ്രമേയം അവതരിപ്പിച്ചപ്പോൾ ആർക്കും എതിർപ്പില്ലാതായി.
അനിയത്തി,സിസിലി പറഞ്ഞു,”ചേട്ടൻറെ ഒരു ഫോട്ടോ എടുത്തോട്ടെ?”
“അതെന്താടി നിനക്ക് ഇപ്പോൾ ഒരു പ്രത്യേക സ്നേഹം?”
“ചേട്ടനെ ഇനി ഈ ഷെയ്പ്പിൽ കാണാൻ കഴിയുമോ എന്നാർക്കറിയാം ?”
അമ്മച്ചിക്കും അപ്പച്ചനും ഇതേ അഭിപ്രായം തന്നെ ആയിരിക്കും എന്ന് അവറാച്ചന് ഉത്തമ ബോധ്യമുണ്ട്.
ഒരുമാസത്തെ റബ്ബറുവിറ്റ കാശ് അവനുവേണ്ടി മുടക്കാം, എന്ന് അപ്പച്ചൻ സമ്മതിച്ചത് സാക്ഷാൽ അവറാച്ചന് തന്നെ അത്ഭുതമായിത്തോന്നി.
“അവൻ മലകയറാൻ പോയി എൻ്റെ `റവർ`കട അന്യം നിന്ന് പോകുമോടി”,എന്ന് ഭാര്യ അന്നമ്മയോട് ജോസഫ് അച്ചായൻ സംശയം ചോദിച്ചു.
രാമപുരത്തു് അച്ചായന് ഒരു മലഞ്ചരക്ക് കടയുണ്ട്.അവിടെ പ്രധാനമായും റബ്ബർ കച്ചവടം ആണ് നടക്കുന്നത്.
“നിങ്ങക്ക് എന്നാത്തിൻറെ സൂക്കേടാ മനുഷ്യാ ? അവൻ പോയിട്ട് വരട്ടെ”,എന്ന മറുപടി അയാളെ സമാധാനിപ്പിച്ചു.
അങ്ങനെ പറഞ്ഞെങ്കിലും അന്നമ്മയുടെ മനസ്സിൽ തീ ആളി.´ഈ ചെറുക്കന് എന്നാത്തിൻറെ അസുഖമാ?കയ്യുംകാലും ഓടിക്കാതെ തിരിച്ചുവന്നാൽ മതിയായിരുന്നു എൻ്റെ മാതാവേ´,എന്ന് തന്നത്താൻ പറയുകയും ചെയ്‌തു.
പാലാക്കാരുടേയും സുഹൃത്തുക്കളുടേയും യാത്രയയപ്പും വാങ്ങി അബ്രഹാം ജോസഫ് ഡൽഹിയിൽ നിന്നും കാഠ്‌മണ്ഡുവിലേക്കുള്ള ഫ്ലൈറ്റിൽ കയറി.
ഫോട്ടോകളിൽ കണ്ടു മോഹിച്ച മഞ്ഞും പ്രകൃതി ദൃശ്യങ്ങളുമായിരുന്നു മനസ്സിൽ നിറയെ .
മുൻപിൽ തല ഉയർത്തിനിൽക്കുന്ന ഹിമാലയപർവ്വതം നേരിട്ടുകണ്ടപ്പോൾ ഉള്ളിൽ ഭയം ഉടലെടുത്തു.പർവ്വതക്കൂട്ടങ്ങൾക്കിടയിൽ തല ഉയർത്തിപിടിച്ചുനിൽക്കുന്ന എവറസ്റ് കൊടുമുടിയിലേക്ക് നോക്കാൻ തന്നെ ഭയം തോന്നി.
ഈ കൊടുമുടി ഒരിക്കലും താൻ കയറാൻ പോകുന്നില്ല എന്ന ചിന്ത മനസ്സിൽ കയറി.
ഹിമാലയ താഴ്വാരത്തിലെ മൈനസ് ഡിഗ്രി ടെമ്പറേച്ചറിൽ അവറാച്ചൻ കുഴങ്ങി.ഇനി, ഇത് അഭിമാനത്തിൻ്റെ പ്രശനമാണ്. ഹിമാലയം കയറിയില്ലങ്കിലും എങ്ങനെയുംകോഴ്സ് പൂർത്തിയാക്കണം, അവറാച്ചൻ ഉറച്ച തീരുമാനമെടുത്തു.
നോക്കെത്താ ദൂരം മഞ്ഞു മൂടികിടക്കുന്നു.
തണുപ്പിനെ പ്രതിരോധിക്കാൻ മാർഗ്ഗങ്ങൾ ഉണ്ട്.എന്നാൽ ചില സമയങ്ങളിൽ വീശിയടിക്കുന്ന തണുത്ത കാറ്റ് അപകടകാരിയും സഹിക്കാൻ പറ്റാത്തതും ആയിരുന്നു.
ശരീരം പുതിയ കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ സമയമെടുക്കും.
ആദ്യ ദിവസം ഇൻട്രോ കഴിഞ്ഞു ബാച്ചിലെ പതിനഞ്ചുപേരും ഒന്നിച്ചുകൂടി പരിചയപെട്ടു.ഇനി ഒരുമാസം അവർ പതിനഞ്ചു പേരും ഒന്നിച്ചായിരിക്കും.
വിദ്യാർഥികൾ എല്ലാവരും മുപ്പത് വയസ്സിൽ താഴെയുള്ളവരും
പല രാജ്യങ്ങളിൽ നിന്ന് വന്നവരും ആയിരുന്നു.
പത്തുപേർ ഇന്ത്യക്കാർ,ഒരാൾ ഇംഗ്ലണ്ട്, ഒരാൾ ആസ്‌ട്രേലിയ,പിന്നെ സ്വീഡനിൽനിന്നും രണ്ടുപേർ ന്യൂസിലാൻഡിൽ നിന്ന് ഒരാൾ.
വിദ്യാർത്ഥികളിൽ രണ്ടുപേർ യുവതികളാണ്.
അവറാച്ചൻ്റെ അടുത്തുള്ള സീറ്റിൽ ഇരുന്നിരുന്ന യുവതി എവ്‌ലിൻ റോസ്, ഇംഗ്ലണ്ട് കാരിയാണ്.സ്വർണ്ണമുടിയും വെള്ളാരം കണ്ണുകളുമുള്ള ഇരുപതുകാരിയായ എവ്‌ലിനെ ഒറ്റനോട്ടത്തിൽ തന്നെ അവറാച്ചന് ഇഷ്ടമായി. മെലിഞ്ഞ ശരീരപ്രകൃതിയും സാമാന്യം ഉയരവുമുള്ള സുന്ദരിയാണ് എവ്‌ലിൻ.
എങ്ങനെ തുടങ്ങണം സംസാരം എന്ന് മനസ്സിൽ ആലോചിച്ചുകൊണ്ടിരിക്കുമ്പോൾ അവൾ ചിരിച്ചുകൊണ്ട് അവൻ്റെ നേരെ കൈനീട്ടി.എന്നിട്ടു പറഞ്ഞു,”ഐ ആം എവ്‌ലിൻ റോസ്, ഫ്രം യു കെ.”
അവളുടെ മൃദുലമായ കൈയ്യിൽ സ്പർശിച്ചപ്പോൾ അവൻ്റെ ഉളിൽ കുളിരുകോരി.
എവ്‌ലിൻ സുന്ദരിയും വളരെ സംസാരപ്രിയയും ആയിരുന്നു.
പാലായ്ക്ക് വെളിയിൽ അധികം യാത്ര ചെയ്തിട്ടില്ലെങ്കിലും അറിയാവുന്ന ഇംഗ്ലീഷിൽ അവറാച്ചൻ പറഞ്ഞു,” ഐ. ആം അബ്രാഹം ജോസഫ്,ഫ്രം പാലാ.യു നോ ഗോഡ്‌സ് ഓൺ കൺട്രി?”
“വാട്ട്?ഡോഗ്‌സ് ഓൺ കൺട്രി?”
“നോ.നോ ഡോഗ്‌സ് ഓൺ കൺട്രി, ഗോഡ്‌സ് ഓൺ കൺട്രി.”ഇവൾ നാട്ടിലെ പേപ്പട്ടി ബഹളം അറിഞ്ഞിരിക്കുമോ?
ഏയ് അങ്ങനെ വരാൻ സാധ്യത ഇല്ല.
എന്തുകൊണ്ടോ അവറാച്ചന് അവളെ വളരെ ഇഷ്ടപ്പെട്ടു.എവ്ലിനും അവറാച്ചനോട് അടുപ്പം കാണിച്ചു.എവ്‌ലിൻ പറഞ്ഞു,”അബ്രാഹം ജോസഫ്,ഇത് ഒരു നീണ്ട പേരാണ്,വിളിക്കാൻ വിഷമം ആണ്.”
“എന്നെ അടുത്ത സുഹൃത്തുക്കൾ അവറാച്ചൻ എന്നാണ് വിളിക്കുന്നത്.എവ്ലിനും അങ്ങിനെ വിളിക്കാം.”
” ഗുഡ് .അബ്രാച്ചൻ .”
“അബ്രാച്ചൻ അല്ല അവറാച്ചൻ “ആണ് എന്ന് പറഞ്ഞു നോക്കിയെങ്കിലും അവൾക്ക് അത് മനസ്സിലായില്ല.
“ഓക്കേ,ഓക്കേ,അബ്രാച്ചൻ.”അവൾ പറഞ്ഞു.
ആദ്യം ഉണ്ടായിരുന്ന പരിഭ്രമവും ഉത്കണ്ഠയും സാവകാശം മാറി,അവറാച്ചന് ക്‌ളാസിൽ താല്പര്യം തോന്നിത്തുടങ്ങി.എവ്ലിനുമായി ഉണ്ടായ അടുപ്പവും അതിന് ഒരു കാരണമായിരുന്നു.
തിയറിയും പ്രാക്ടിക്കൽ ട്രെയിനിങ്ങുമായി ഒരാഴ്ച കഴിഞ്ഞപ്പോൾ,മലകയറ്റത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങൾ എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് മനസ്സിലായി.റോപ്പ്,ആക്സ്, സ്റ്റിക്‌സ്,മഞ്ഞിൽ ഉപയോഗിക്കുന്ന ഷൂസ് ,സാറ്റലൈറ്റ് ടെലിഫോൺ ഓക്സിജൻ സിലിണ്ടർ നാവിഗേഷൻ സിസ്റ്റം തുടങ്ങിയ ഉപകരണങ്ങൾ അവറാച്ചൻ സമർത്ഥമായി ഉപയോഗിക്കാൻ പഠിച്ചു.
രണ്ടാഴ്ച്ചത്തെ പരിചയവും അടുപ്പവുംകൊണ്ട് എവ്‌ലിൻ അവറാച്ചൻ്റെ സ്വപ്നങ്ങളിൽ നിറഞ്ഞുനിന്നു.
അമ്മച്ചിയേപ്പോലെ ചട്ടയും മുണ്ടും കവണിയും ധരിച്ചു് ഇടവകപ്പളളിയിൽ പെരുന്നാളിന് പോകുന്ന എവ്‌ലിൻറെ ചിത്രം മനസ്സിൽ കണ്ടപ്പോൾ അവറാച്ചന് ചിരിവന്നു.
മറ്റുപലരും അവളെ ചുറ്റിപ്പറ്റി നടക്കുന്നത് അവറാച്ചൻ കാണാതിരുന്നില്ല.അവസാനം വരുന്നതുവരട്ടെ എന്ന് വിചാരിച്ചു് കാൻറിനിൽ കാപ്പികുടിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ അവറാച്ചൻ മനസ്സിലിരുപ്പ് എവ്‌ലിനോട് തുറന്നു പറയാൻ തീരുമാനിച്ചു.കാത്തിരുന്നാൽ വേറെ വല്ലവരും അവളെ കൊത്തിക്കൊണ്ട് പറന്നുപോയാലോ എന്ന ഭയവും ഉള്ളിലുണ്ട്.
“എവ്‌ലിൻ ,എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്.”
“പറയൂ.”
“നമ്മുക്ക് പുറത്തിറങ്ങി അല്പം നടന്നാലോ?”അവൻ ചോദിച്ചു.
“ഓ,അതിനെന്താ?ഇപ്പോൾ ഫ്രീ ടൈമല്ലേ,പോകാം”അവൾ യാതൊരു സങ്കോചവും ഇല്ലാതെ പറഞ്ഞു.ഡ്രസ്സ് മാറി പുറത്തേക്ക് ഇറങ്ങുമ്പോൾ സെക്യുരിറ്റിയിൽ നിന്നിരുന്ന ഗൂർഖ ചോദിച്ചു,”വെയർ ഗോയിങ്?”എന്ന് വച്ചാൽ എവിടെ പോകുന്നു എന്ന് .
പുറത്തു നടക്കാൻ പോകുന്നു എന്നുപറഞ്ഞപ്പോൾ അയാൾദൂരേക്ക് വിരൽ ചൂണ്ടി പറഞ്ഞു,”അവിടെ റോപ്പ് വലിച്ചുകെട്ടി അതിർത്തി തിരിച്ചിട്ടുണ്ട്.അതിനപ്പുറം പോകരുത്.”
അവരുടെ ഇൻസ്റ്റിറ്റിയൂട്ടും ഹോസ്റ്റലും ഒരു മലയുടെ മധ്യഭാഗത്തുള്ള നിരപ്പായ സ്ഥലത്താണ്.കോമ്പൗണ്ടിനുപുറത്തു് അതിർത്തി തിരിച്ചിരിക്കുന്നതിനപ്പുറം കുത്തനെയുള്ള ഇറക്കം ആണ്. അബദ്ധത്തിൽ ഒന്ന് കാലുതെറ്റിയാൽ അഗാധമായ കൊക്കയിലേക്ക് വീഴും.
അവരുടെ ഹിമാലയ മൗണ്ടനീറിങ് ഇൻസ്റ്റിട്യൂട്ടിൽ നിന്നും വളരെ ദൂരമുണ്ട് മലകയറ്റക്കാർ ഉപയോഗിക്കുന്ന ബെയ്‌സ് ക്യാമ്പിലേക്ക്.


അവർ സാവധാനം മഞ്ഞിലൂടെ നടന്നു.രണ്ടുപേരും ഒന്നും സംസാരിക്കാതെ അവരുടെ ലോകത്തേക്ക് പിൻവാങ്ങിയപോലെ തോന്നുന്നു.
അവൻ പതുക്കെ തോളിൽ കയ്യിട്ടു അവളെ ചേർത്തുപിടിച്ചു.
അവൾ അത് പ്രതീക്ഷിച്ചിരുന്നു എന്ന് തോന്നുന്നു.
അവളുടെ മുഖത്തുനോക്കാൻ അവന് സങ്കോചം തോന്നിയെങ്കിലും വിക്കിവിക്കി പറഞ്ഞു,”എവ്‌ലിൻ……………..,ഐ ലൈക്ക് യു……………,ഐ ലവ് യു.”
അവളുടെ പ്രതികരണം ഒന്നും കേട്ടില്ല.ഇനി താൻ പറഞ്ഞത് കേട്ടിട്ടുണ്ടാകില്ലേ ?
കുറച്ചുസമയം അവൾ നിശ്ശബ്ദയായിരുന്നു.പിന്നെ അവൾ അവൻ്റെ കയ്യിൽ പിടിച്ചു.അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
അവറാച്ചൻ താൻ കാണിച്ചത് മണ്ടത്തരം ആയിപ്പോയി എന്ന് സ്വയം കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുമ്പോൾ എവ്‌ലിൻ പറഞ്ഞു,”അബ്രാച്ചൻ എനിക്ക് നിന്നെ ഇഷ്ടമാണ്. വളരെ വളരെ ഇഷ്ടമാണ്. പക്ഷേ,എനിക്ക് ഒരു ബോയ് ഫ്രണ്ട് ഉണ്ട്,അല്ലങ്കിൽ ഉണ്ടായിരുന്നു.”
അവറാച്ചൻ ഞെട്ടിപ്പോയി.തൻ്റെ സ്വപ്നങ്ങളെല്ലാം ഒരു നൊടിയിടയിൽ തകർന്നു വീഴുന്നത് അവൻ അറിഞ്ഞു.
“ഐ ആം സോറി എവ്‌ലിൻ ,ഐ ആം റിയലി സോറി….ഞാൻ അങ്ങനെ ചിന്തിച്ചില്ല.സോറി .”
“അവൾ ഇടയ്ക്കു കയറി പറഞ്ഞു,”നീ സോറി പറയണ്ട,എനിക്ക് നിന്നെ ഇഷ്ട്ടമാണ് വളരെ വളരെ.”
അവൻ അവൾ എന്താണ് ഇനി പറയാൻ പോകുന്നത് എന്ന് ആലോചിച്ചുകൊണ്ടിരിക്കുമ്പോൾ അവൾ പറഞ്ഞു,”ആറുമാസം മുൻപ് വില്യം ,എൻ്റെ ബോയ് ഫ്രണ്ട്, ഇവിടെ ഈ സ്ഥാപനത്തിൽ മൗണ്ടനീറിങ് പഠിക്കാൻ ചേർന്നു, ഞങ്ങൾ കോളജിൽ ഒരേ ക്‌ളാസിൽ പഠിക്കുന്നവരായിരുന്നു അവൻ്റെ വലിയ ഒരു ആഗ്രഹമായിരുന്നു,ഹിമാലയം കീഴടക്കുക എന്നത്.എനിക്കാണെങ്കിൽ മലകയറ്റത്തിൽ കാര്യമായ താല്പര്യം ഉണ്ടായിരുന്നില്ല.അവൻ നിർബന്ധിച്ചെങ്കിലും ഞാൻ കോഴ്‌സിന് ചേർന്നില്ല, ഇംഗ്ളണ്ടിൽ തന്നെ തുടർന്നു.”
അവൾ കുറച്ചു സമയം മിണ്ടാതിരുന്നു.
ഉത്കണ്ഠകൊണ്ട് ശ്വാസം മുട്ടി അവറാച്ചൻ .ചോദിച്ചു,”പിന്നെ എന്ത് സംഭവിച്ചു?”
“അതാണ് അറിഞ്ഞുകൂടാത്തത്.കോഴ്സ് കഴിഞ്ഞു, അടുത്ത ദിവസം അവൻ കൂട്ടുകാരോടൊപ്പം മലകയറാൻ പോയി എന്ന് ചിലർ പറയുന്നു.പോയിട്ടില്ല എന്നുമറ്റുചലർ.എന്തുപറ്റി എന്നറിയില്ല ആർക്കും .അവൻ മിസ്സിംഗ് ആണ്?”
“അന്വേഷിച്ചില്ലേ?”
“അന്വേഷണം, പോലീസ് കേസ്സ് എല്ലാം ചടങ്ങുകളായി മാറി.എന്തുകൊണ്ടോ നേപ്പാൾ പൊലീസ് ഈ കാര്യത്തിൽ അധികം താല്പര്യം കാണിച്ചില്ല.അവസാനം ബ്രിട്ടീഷ് കോൺസുലേറ്റിൻ്റെ സ്വാധീനവും സമ്മർദ്ദവും ഉപയോഗിച്ച് ഇൻറർനാഷണൽ സേർച്ച് ടീമിനെ നിയോഗിച്ചു അന്വേഷണം നടത്തി.പക്ഷെ,അവൻ്റെ തിരോധാനം ഒരു ദുരൂഹതയായി തുടരുന്നു.ഇപ്പോൾ അന്വേഷണം നിലച്ചമട്ടാണ്.എന്തെങ്കിലും വിവരം കിട്ടുമോ എന്ന് സ്വന്തം നിലക്ക് അന്വേഷിക്കാം എന്ന തീരുമാനത്തിൽ ഞാൻ ഇവിടെ കോഴ്സിന് ചേർന്നതാണ്.”
“ഇവിടെ സ്വന്തം നിലക്ക് എന്തുചെയ്യാനാണ്?”
“ഈ ഇൻസ്റ്റിറ്റിയൂട്ടിൻ്റെ മറവിൽ വൻതോതിൽ ഡ്രഗ്സ് ഹാൻഡിൽ ചെയ്യുന്നുണ്ട് എന്ന് ചിലർ പറയുന്നുണ്ട്.അതല്ല പഠിയ്ക്കാൻ വരുന്ന വിദ്യാർഥികൾ ഡ്രഗ്‌സ് ഉപയോഗിക്കുന്നതാണ് ,ഇങ്ങനെ ഒരു ചീത്ത പേരിന് കാരണം എന്നും പറയുന്നുണ്ട്.”
“എന്താണെങ്കിലും നിനക്കു ഇവിടെ എന്ത് ചെയ്യാൻ കഴിയും?”
“ശരിയാണ്.മറ്റൊരു രജ്യം നിയമങ്ങൾ,ഭാഷ എല്ലാം വ്യത്യസ്തമാണ്.എനിക്കറിയാം.പക്ഷേ,ഒന്നും ചെയ്യാതിരിക്കാൻ മനസ്സ് അനുവദിക്കുന്നില്ല.എനിയ്ക്ക് അവനെ അത്ര ഇഷ്ടമായിരുന്നു.”
സംഭവം നടന്നിട്ട് ആറുമാസം കഴിഞ്ഞിരിക്കുന്നു.മാൻ മിസ്സിംഗ് കേസ്സുകൾ ഹിമാലയ മൗണ്ടെനീറിങ് ഇൻസ്റ്റിട്യൂട്ടിനെ സംബന്ധിച്ച് പുതുമയുള്ള കാര്യമായിരുന്നില്ല.
“നിനക്ക് വിഷമം ആയോ?”അവൾ ചോദിച്ചു.
അവറാച്ചൻ അതിന് മറുപടിയൊന്നും പറഞ്ഞില്ല.
തിരിച്ചുള്ള യാത്രയിൽ അവർക്കിടയിൽ മൗനം ഘനീഭവിച്ചു.എങ്കിലും അവൾ അവൻ്റെ കയ്യിൽ മുറുകെ പിടിച്ചിരുന്നു.
തിരിച്ചു് ഹോസ്റ്റലിൽ എത്തിയപ്പോൾ അവൻ പറഞ്ഞു,”നിനക്ക് വിഷമം ആയിക്കാണും,എല്ലാം മറന്നേക്ക്.”
അവൾ ഒന്നും പറഞ്ഞില്ല.
പിന്നെ ,ഒന്നും സംഭവിക്കാത്തതുപോലെ രണ്ടുപേരും അഭിനയിക്കുകയായിരുന്നു.
അവർ അവിടെയുള്ള ജോലിക്കാരിൽ നിന്നും മറ്റുമായി എന്തെങ്കിലും വിവരം കിട്ടുമോ എന്ന് ശ്രമിച്ചുനോക്കാതിരുന്നില്ല.
ചിലർ പറഞ്ഞു,”ട്രെയിനിങ്ങിന് വരുന്നവർ ശാരീരിക അസ്വസ്ഥതകൾ മൂലം ഡ്രഗ്‌സ് ഉപയോഗിക്കാറുണ്ട്,ചിലർക്ക് ഡിപ്രഷൻ അനുഭവപ്പെടാറുണ്ട്,അങ്ങനെ ഡിപ്രഷനായി ആത്മഹത്യ ചെയ്‌ത സംഭവങ്ങളുമുണ്ട്.”
ഒരാൾ മാത്രം പറഞ്ഞു,വില്യമിൻ്റെ ലഗേജിൽ നിന്നും പോലീസ് എൽ എസ് ഡി യുടെ ഒരു പൊതി കണ്ടെടുത്തു,അതുകൊണ്ടാണ് അന്വേഷണത്തിൽ അവർ താല്പര്യം കാണിക്കാതിരുന്നത്,എന്ന്.
അവരുടെ അന്വേഷണം എങ്ങുമെത്തിയില്ല.
ജോലിക്കാരിൽ നിന്നും അറിഞ്ഞ വിവരങ്ങൾ അവരെ ഭയപ്പെടുത്തി.ഹിമാലയത്തിലെ മഞ്ഞിനടിയിൽ കാണാതായ ആയിരക്കണക്കിന് ആളുകളുടെ ശവശരീരങ്ങൾ കിടപ്പുണ്ട്.എന്നാൽ ഔദ്യോഗികമായി ഇരുന്നൂറിൽ താഴെ ആളുകളെ മാത്രമേ കാണാതായിട്ടുള്ളു.
മലകയറ്റക്കാർ പിടിച്ചുകയറാൻ ഉപയോഗിക്കുന്ന തൂണുകൾ പോലെയുള്ള ചില ഭാഗങ്ങൾ മനുഷ്യരുടെ ശവശരീരങ്ങളിൽ മഞ്ഞുവീണ് കട്ടിപിടിച്ചുണ്ടായതാണ് എന്നുകൂടി അവർ പറഞ്ഞപ്പോൾ അവരുടെ ഉള്ളിൽ ഭയത്തിൻറെ നാമ്പ് കിളിർത്തുവന്നു.മലകയറ്റക്കാർ തമ്മിലുള്ള പകയും മത്സരവും സംബന്ധിച്ചു് കേട്ട കഥകൾ അവരെ ഭയപ്പെടുത്തി.
അവരുടെ കോഴ്‌സ് കഴിഞ്ഞു.
അടുത്തദിവസം ക്യാമ്പ് ഫയർ ആയിരുന്നു.എല്ലാവരും യാത്രപറയുന്ന തിരക്കിലാണ്.മറ്റന്നാൾ കാലത്തു് അവരെ കാഠ്‌മണ്ഡു വിമാനത്താവളത്തിൽ എത്തിക്കും .അവിടെ നിന്ന് ഡൽഹി വഴി എല്ലാവരും തിരിച്ചുപോകും..
അവളോട് എങ്ങനെ യാത്ര പറയും എന്ന ചിന്ത അവനെ അലട്ടിക്കൊണ്ടിരുന്നു.
അവളുടെ ഉള്ളിലെ ചൂട് മുഖത്തും കാണാനുണ്ട്.മൗനത്തിൻറെ കൂടുകൂട്ടി അവൾ അതിൽ ഒളിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.
അവസാനം അവൻ ചോദിച്ചു,”എവ്‌ലിൻ നമ്മൾക്ക് അല്പം നടന്നാലോ.ഇനി ഒരിക്കൽ അതിന് സാധിക്കുമോ എന്നറിയില്ല. …?”
“വേണ്ട,ബാക്കി പറയേണ്ട………..നമ്മൾക്കു പോകാം.”
.”ശരി “.
” നല്ലതണുപ്പും സാമാന്യം നല്ല കാറ്റും വീശുന്നുണ്ട്”.അവൾ പറഞ്ഞു അവർ രണ്ടുപേരും ഡ്രസ്സുമാറി പുറത്തേക്ക് ഇറങ്ങുമ്പോൾ സെക്യുരിറ്റി ഗാർഡ് പതിവ് ചോദ്യം ചോദിച്ചു.,”കിദർ ജാനാ ,എവിടെ പോകുന്നു?”
അവർ നടന്നു.ശക്തിയായി മഞ്ഞും വീഴാൻ ആരംഭിച്ചിരുന്നു.കൈ കോർത്തുപിടിച്ചു നിശബ്ദരായി അവർ നടന്നു.
സെക്യുരിറ്റിയിലെ ഗാർഡ് പറഞ്ഞ റോപ്പ് വലിച്ചുകെട്ടി അതിർത്തി തിരിച്ചിരിക്കുന്നതൊന്നും അവർ കണ്ടില്ല.
അവർ അടിതെറ്റി താഴേക്ക് വീണു.
വേലികെട്ടിയിരുന്ന റോപ്പ് ഇളകിമാറി താഴേക്ക് തൂങ്ങി കിടന്നിരുന്നു.
ബൈനോക്കുലറിൽക്കൂടി അവർ നടന്നുപോയ ഭാഗത്തേക്ക് നോക്കിയ ഗാർഡ് അവർ പെട്ടന്ന് അപ്രത്യക്ഷരായത് മനസ്സിലാക്കി .
അവർ ഓടിയെത്തുമ്പോൾ എവ്ലിനും അവറാച്ചനും പൊട്ടിയ കയറിൽ പിടിച്ചു ഏതാണ്ട് നൂറ് മീറ്റർ താഴെ തൂങ്ങി കിടക്കുകയായിരുന്നു. താഴേക്കുള്ള വീഴ്ചയിൽ അവർക്ക് തൂങ്ങികിടന്നിരുന്ന കയറിൽ ഭാഗ്യത്തിന്പിടികിട്ടി.
അവരെ പിടിച്ചുകയറ്റാൻ താഴേക്ക് ഇറങ്ങിയ സെക്യുരിറ്റി ഗാർഡുകളിൽ ഒരാൾ അവർ ചവിട്ടിനിൽക്കുന്നത് മഞ്ഞിൽ ഉറഞ്ഞുപോയ ഒരു മനുഷ്യശരീരത്തിലാണ് എന്ന് കണ്ടു.
രക്ഷാപ്രവർത്തകർ എത്തി,ബോഡി പുറത്തെടുത്തു.ഗാർഡുകൾ ആ ശവ ശരീരത്തിൽ നിന്നും കട്ടിപിടിച്ച മഞ്ഞുമാറ്റി വൃത്തിയാക്കാൻ കുറച്ചുസമയമെടുത്തു.
എവ്‌ലിൻ ഒറ്റ നോട്ടത്തിൽ ആളെ തിരിച്ചറിഞ്ഞു.
“വില്യം…………”അവൾ പൊട്ടിക്കരഞ്ഞു.
അവൻ അവളെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്നറിയാതെ വിഷമിച്ചു.
നേപ്പാൾ പോലീസ് ആ സംഭവത്തിൽ വളരെ ഉദാസീനതയിലായിരുന്നു.ബ്രിട്ടീഷ് കോൺസുലേറ്റ് ഇടപെട്ട് നടപടിക്രമങ്ങൾ വേഗത്തിലാക്കി.അവർ രണ്ടുപേരും മൂകസാക്ഷികളായി എല്ലാം നോക്കിനിന്നു.
ഇന്ന്….
എവ്‌ലിൻ തിരിച്ചുപോകുകയാണ്.
ഡൽഹി ഇന്ദിരാഗാന്ധി ഇൻറർ നാഷണൽ എയർ പോർട്ടിലെ ഡിപ്പാർച്ചർ ലോഞ്ചിൽ ബോർഡിങ് പാസ്സുമായി അവൾ ഇരുന്നു. യാത്ര അയക്കാനായി അവറാച്ചനും കൂടെയുണ്ട്.
എവ്‌ലിൻ ബ്രിട്ടീഷ് എയർ ലൈൻസിന്റ കാലത്തു് എട്ടുമണിക്കത്തെ ഫ്ലൈറ്റിന് ലണ്ടനിലേക്ക് പോകും.
രണ്ടുപേരും ഘനം തൂങ്ങുന്നമനസ്സുമായി ഒന്നും സംസാരിക്കാനാവാതെ മൗനമായി ഇരുന്നു.
എത്ര സമയം അങ്ങിനെ ഇരുന്നു എന്നറിയില്ല.
സമയം പോയത് അവർ അറിഞ്ഞില്ല.
ബ്രിട്ടീഷ് എയർ ലൈൻസിന്റ അനൗൺസ്‌മെന്റ് ,”ലണ്ടനിലേക്ക് ബോർഡിങ് പാസ്സ് വാങ്ങിയിരിക്കുന്ന എവ്‌ലിൻ റോസ് ഉടൻ റിപ്പോർട് ചെയ്യുക”.
അനൗൺസ്‌മെൻറ് കേട്ടെങ്കിലും എവ്‌ലിൻ അവൻ്റെ തോളിൽ ചാരി ഒരേ ഇരിപ്പ് തുടർന്നു.
അവൻ ഒന്നും പറഞ്ഞില്ല.
അവസാനത്തെ അറിയിപ്പും വന്നു.
This is the final boarding call for passenger, Evlin Rose booked on flight 450A to London. Please proceed to gate 3 immediately.
“ലണ്ടനിലേക്ക് ബോർഡിങ് പാസ്സ് വാങ്ങിയിരിക്കുന്ന എവ്‌ലിൻ റോസ് ഉടൻ റിപ്പോർട് ചെയ്യുക”.
അവൾ എഴുന്നേറ്റു.
അവൻ അവളുടെ കയ്യിൽ മുറുകെ പിടിച്ചു..

ജോസ് ജെ. വെടികാട്ട്

ഒരു വീടുചുറ്റുവട്ടത്തിന്റെ പരിധികൾക്കപ്പുറത്തേക്ക് മതിലിനപ്പുറത്തേക്ക്
ചാഞ്ഞിരിക്കുമ്പോളും നിന്നിൽ മധു നിറയുന്നില്ല , ഭ്രമരങ്ങൾ നിന്നെ
പുണരുന്നില്ല എന്ന് ഞാൻ നിനക്കുന്നു !

ഭ്രമരങ്ങൾ നിന്നെ പുണരണമെന്ന് നീ കാംക്ഷിക്കാത്തതിനാലാകാം
മതിലിനപ്പുറത്തേക്ക് ചാഞ്ഞിരിക്കുമ്പോളും നീയൊരു വിരസതയാർന്ന
കടലാസ്സു പുഷ്പം പോലെ മധു നിറയാതെ പൂകാതെ തുടരുന്നതായ് ഞാൻ
നിനക്കുന്നത് ! വിശ്വസിക്കുന്നത് !

വീടുചുറ്റുവട്ടത്തിലെ നിന്റെ കെട്ടുപാടുകൾ, ബന്ധങ്ങളുടെ കടപാടുകളും
ബാധ്യതകളും അവ മറക്കാൻ നീ ഒരുക്കമല്ലാത്തതിനാലാകാം നീയൊരു
കടലാസ്സ് പുഷ്പം പോൽ മധു നിറയാതെ പൂകാതെ തുടരുന്നതായ് ഞാൻ
നിനക്കുന്നത്! വിശ്വസിക്കുന്നത്!

മറ്റു പുഷ്പങ്ങളിൽ നിന്നും വേറിട്ടു നിൽക്കുന്നു നീ, എന്നും തനിച്ചാവാൻ
കാംക്ഷിക്കുന്നു !ആരും നിന്നോടടുക്കരുതെന്ന് നിനച്ച് നീയാകും പൂക്കൾക്ക്
ചുറ്റും നീ കൂർത്ത മുള്ളുകൾ പാകുന്നു !

നീയൊരു തൊട്ടാവാടിയാണ് ബോഗൻവില്ല ! അതു കൊണ്ടല്ലേ നീ
എല്ലാവരിൽ നിന്നും അകന്നു നിൽക്കുന്നത് !നിന്റെ സ്വൈര്യം
ഹനിക്കാതിരിക്കാൻ !

പക്ഷേ വീടുചുറ്റുവട്ടത്തിലും മതിലിന് അപ്പുറത്തേക്കും നീ ഒരേ പോലേ
വിരാജിക്കുമ്പോൾ നീ എന്നെയും മതിലിന് പുറത്തുള്ളവരെയും
കബളിപ്പിക്കുകയല്ലേ ബോഗൻവില്ല !

ഓ ബോഗൻവില്ല! നീയൊരു പ്രണയിനിയോ ! ആയതിനാൽ തന്നെ നീയൊരു
വിരഹിണിയോ വിരഹിണിയായതിനാലോ നിന്നിൽ മധുവില്ലെന്ന് ഞാൻ
നിനക്കുന്നത് വിശ്വസിക്കുന്നത് ! അതോ നീയൊരു യോഗിനിയോ ?!

ജോസ് ജെ വെടികാട്ട് : എസ് .ബി. കോളേജ് ചങ്ങനാശേരിയിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ഫസ്റ്റ് ക്ലാസ്സോടെ ബിരുദം നേടി. ചെന്നൈ ലയോളാ കോളേജിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ഫസ്റ്റ് ക്ലാസ്സോടെ ബിരുദാനന്തരബിരുദം നേടി. യുജീസി നെറ്റ് പരീക്ഷ പാസ്സായിട്ടുണ്ട്. കോഴിക്കോട് സെന്റ് ജോസഫ്സ് കോളേജ് ദേവഗിരിയിൽ 2 വർഷം അധ്യാപകനായി ജോലി നോക്കി. ജേർണലിസത്തിൽ പി.ജി.ഡിപ്ലോമ.  അനൗപചാരിക ഗവേഷണം ഉൾപ്രേരണയാൽ ചെയ്തു വരൂന്നു. ഇപ്പോൾ മദർ തെരേസ ഹോം , നെടുംകുന്നത്ത് താമസിക്കുന്നു .

ഡോ. ഐഷ വി

ചിറക്കര നിന്നും കൊല്ലത്തേയ്ക്കുള്ള യാത്രയിൽ വഴിയരികിലായി ഒരു തടിപ്പെട്ടിയുടെ മുകളിൽ മുളച്ച് രണ്ടോല വന്ന തെങ്ങിൻ തൈകൾ അടുക്കി വച്ചിട്ടുണ്ട്. ഒരറ്റത്ത് പൊതിച്ച് ഉടച്ച തേങ്ങാമുറികൾ ഞൊങ്ങോടെ വച്ചിട്ടുണ്ട്. വില്പന കാരനിരിയ്ക്കാൻ ഒരു പ്ലാസ്റ്റിക് കസേര പിന്നെ നിവർത്തിയ ഒരു കൂട. അടുത്ത് ഒരു കാർഡ് ബോർഡിൽ എഴുതി തൂക്കിയിട്ടുണ്ട് “പൊങ്ങ് വിൽപനയ്ക്ക് ”
.
ഈ കാഴ്ച കണ്ട യാത്രക്കാരിയുടെ ചിന്തകൾ 45 വർഷം പഴക്കമുള്ള ഒരു സംഭവ കഥയിലേയ്ക്ക് പറന്നു.

പടിഞ്ഞാറ്റതിലെ നാത്തൂൻ മക്കളെ അയൽപക്കത്തെ കുട്ടികളോടൊപ്പം കളിക്കാൻ വിട്ട ശേഷം പ്രായമായ അച്ഛനേയും കൂട്ടി ആശുപത്രിയിലേയ്ക്ക് പോയി. പറമ്പിലൊക്കെ അലഞ്ഞ് തിരിഞ്ഞ് കളിച്ചു നടന്ന ശേഷം കുട്ടികൾ നാത്തൂന്റെ വീട്ടു മുറ്റത്തെത്തി. നിര നിരയായും വരിവരിയായും തേങ്ങാ പാകിയത് കിളിർത്തു നിൽക്കുന്നു. അതിൽ മുളയ്ക്കാത്തവ തലേന്ന് നാത്തൂൻ കിളച്ചെടുത്ത് പൊതിച്ചുടച്ച് ഞൊങ്ങു( പൊങ്ങ്) ള്ള വയിൽ നിന്നും ഞൊ ങ്ങെടുത്ത് കുട്ടികൾക്ക്( അയലത്തെ കുട്ടികൾക്കുൾപ്പടെ) തിന്നാനായി നൽകിയിരുന്നു. പൊതിച്ച തേങ്ങകളിൽ അഴുകിയവ കളഞ്ഞ് നല്ലവയും ഞൊങ്ങെടുത്തവയും വൃത്തിയാക്കി ആട്ടാനായി ഉടച്ച് വെയിലത്ത് വച്ച തേങ്ങായോടൊപ്പം ഉണങ്ങാനിട്ടു. ബാക്കി നിൽക്കുന്ന തെങ്ങിൻ തൈകളെ നോക്കി മനസ്സിൽ കണക്കു കൂട്ടി. 10-15 എണ്ണം പത്താമുദയത്തിന് നടാം. ബാക്കി വിൽക്കാം. വട്ടച്ചിലവിനുള്ള കാശാകും,

കളിച്ച് തളർന്ന് വന്ന കുട്ടികളിൽ ഒരുവൾക്ക് ഞൊങ്ങ് തിന്നാനൊരാഗ്രഹം. മറ്റു കുട്ടികൾ ആ ആഗ്രഹം സാധിച്ചു കൊടുത്തു. ഒരാൾ കുന്താലിയെടുത്തു. മറ്റൊരാൾ കോടാലിയും. കുട്ടികൾ മാറി മാറി കിളച്ച് അഞ്ചാറ് തെങ്ങിൻ തൈകൾ എടുത്തു. കുട്ടികളായതിനാലാകണം കൂന്താലി വച്ച് കിളയ്ക്കുന്നത് അവർക്കിത്തിരി ആയാസകരമായിരുന്നു. എന്നാലും ഞൊങ്ങു തിന്നാനുള്ള ആവേശം അവരെ പിന്മാറാൻ അനുവദിച്ചില്ല. പിഴുതെടുത്ത തെങ്ങിൻ തൈകളുടെ ഇലകൾ വെട്ടിക്കളഞ്ഞ് മറ്റുള്ളവർ അത് കോടാലി വച്ച് പൊതിച്ചെടുത്തു. കൊടുവാൾ വച്ച് തേങ്ങയുടച്ച് ഞൊങ്ങ് കുട്ടികൾ പങ്കുവച്ചു. മിച്ചമുള്ള തേങ്ങ പനമ്പിൽ ഉണങ്ങാൻ വച്ചവയ്ക്ക് അരികിലായി വച്ചു.

നാത്തൂൻ തിരികെ വന്നപ്പോൾ ആകെ അലങ്കോലമായി കിടക്കുന്ന മുറ്റവും ” വീണിതല്ലോ കിടക്കുന്നു ധരണിയിൽ ശോണിതവുമണിയ്യോ ശിവ ശിവ” എന്ന മട്ടിൽ കിടക്കുന്ന തന്റെ തെങ്ങിൽ തൈയ്യുടെ അവശിഷ്ടങ്ങൾ കണ്ടപ്പോൾ അവർ നെഞ്ചത്തു കൈ വച്ചു. പിന്നെ, അവരുടെ നിരാശയൊക്കെ മനസ്സിലൊതുക്കി പറമ്പിൽ നിൽക്കുന്ന വലിയൊരു തെങ്ങിനെ ചൂണ്ടിക്കാട്ടി ഇങ്ങനെ പറഞ്ഞു: ” ഇതുപോലെ വലിയ തെങ്ങാകേണ്ട തൈകളല്ലേയിത്? ഇങ്ങനെ ചെയ്യാൻ പാടുണ്ടായിരുന്നോ?”

ഈ സംഭവം പതിയെ മറ്റു ബന്ധുക്കളും അറിഞ്ഞു . ഒരു വീട്ടിലെ മുത്തശ്ശിയ്ക്ക് തന്റെ കൊച്ചുമകളുടെ പൊങ്ങിനോടുള്ള ഇഷ്ടം അറിയാമായിരുന്നതിനാൽ അവർ അപ്പോൾ തന്നെ പത്ത് പതിനഞ്ച് ഉണക്ക തേങ്ങകൾ എടുത്തു പാകി. കൊച്ചു മകൾക്ക് അയലത്തെ വീട്ടിൽ പോകാതെ പൊങ്ങ് തിന്നാമല്ലോ?

കുറച്ചു വർഷങ്ങൾ കഴിഞ്ഞപ്പോൾ തേങ്ങയ്ക്ക് വിലയില്ലാതായി. ധാരാളമായി തേങ്ങാ വെട്ടാനുള്ള വീട്ടുമുറ്റത്തും കൊപ്ര പുരയുടെ മുറ്റത്തും മഴ നനഞ്ഞു കിടന്ന തേങ്ങകൾ മുളകൾ വന്നു കിടന്നു. പൊങ്ങ് പച്ചയ്ക്കും കറിവച്ചു കഴിച്ചിട്ടും മിച്ചം വന്നു.

തെങ്ങുകൃഷിയിൽ നിന്നുള്ള വരുമാനം കുറയുകയും കൂലി ചിലവ് കൂടുകയും ചെയ്തപ്പോൾ തെങ്ങുകൃഷി ലാഭകരമല്ലാതായി. കാറ്റു വീഴ്ചയും മണ്ഡരിയും ചെല്ലിയും മൂലം വലഞ്ഞപ്പോൾ പിന്നെ ആരും തെങ്ങു കൃഷി ഗൗനിക്കാതായി.

നാട്ടിൽ തേങ്ങയില്ലാതായപ്പോൾ തേങ്ങയ്ക്ക് വില കൂടി. തെങ്ങു കർഷകർക്ക് ഫലമില്ലെന്ന് മാത്രം. ഇക്കണോമിസ്ററുകൾക്ക് സപ്ലൈയും ഡിമാന്റും തമ്മിലുള്ള ബന്ധം വിവരിക്കാൻ ഒരുദാഹരണം കൂടിയായി.

നാട്ടിൽ തേങ്ങ കിട്ടാക്കനിയായപ്പോൾ തേങ്ങയും കൊപ്രയുമൊക്കെ തമിഴ് നാട്ടിൽ നിന്നും ലക്ഷദ്വീപിൽ നിന്നും കുറ്റ്യാടിയിൽ നിന്നും കൊല്ലത്തേയ്ക്കെത്തി മാർക്കറ്റ് കൈയ്യടക്കി.

വീട്ടമ്മമാർ മനസ്സില്ലാമനസ്സോടെ തേങ്ങ വാങ്ങി ഉപയോഗിക്കാൻ തുടങ്ങി. എല്ലാ ആഴ്ചയും ചാരമിട്ട് വളർത്തിയെടുത്ത തെങ്ങിലെ തേങ്ങയുടെ ഉൾക്കട്ടി വരവു തേങ്ങയ്ക്കില്ലായിരുന്നു. കയർ വ്യവസായം സ്തംഭിച്ചു

പല സർക്കാർ പദ്ധതികളും വന്നു. തേങ്ങയിൽ നിന്നും പതിനഞ്ചോളം സീറോ വേസ്റ്റ് മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഉണ്ടാക്കുവാൻ കുടുംബശ്രീകാർക്ക് കായംകുളം കെ വി കെയിൽ ട്രെയിനിംഗ് നൽകി. ചിലർ തേങ്ങയിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ വ്യവസായം ആരംഭിച്ചു. വളവും തൈകളും പഞ്ചായത്തും കൃഷിഭവനും ചേർന്ന് സൗജന്യ നിരക്കിൽ നൽകി. എന്നാൽ തെങ്ങുകൃഷി മാത്രം അത്ര പച്ച പിടിച്ചില്ല. പതിറ്റാണ്ടുകൾ ആളുകളുടെ മനസ്സിൽ വരുത്തിയ പരിവർത്തനം കാർഷിക സംസ്ക്കാരത്തിൽ നിന്നും അവരെ അകറ്റി കഴിഞ്ഞിരുന്നു. കൃഷി ഒരു തുടർ പ്രക്രിയയാണ്. അത് ഒരു സംസ്കാരമാണ് അത് മുടക്കമില്ലാതെ തുടരണം. എന്നാലേ തേങ്ങയിൽ നിന്നും മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കാനുള്ള അസംസ്കൃത വസ്തുക്കൾ നാട്ടിൽ തന്നെ ഉത്പാദിപ്പിക്കാൻ കഴിയുകയുള്ളൂ.

ഡോ.ഐഷ . വി.

പാലക്കാട് ജില്ലയിലെ അയലൂർ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ പ്രിൻസിപ്പാൾ . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിർമ്മിത ബുദ്ധിയെ കുറിച്ചും ഇൻഫർമേഷൻ ടെക്നോളജിയെ കുറിച്ചും ബുക്ക് ചാപ്റ്ററുകൾ എഴുതിയിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ അച്ചീവ്മെന്റ്റ് അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. 2022- ൽ ” ഓർമ്മ ചെപ്പ് തുറന്നപ്പോൾ ” എന്ന പേരിൽ മലയാളം യുകെ ഡോട്ട് കോമിൽ പ്രസിദ്ധീകരിച്ചിരുന്ന ഓർമ്മകുറിപ്പുകളുടെ സമാഹാരം പ്രസിദ്ധീകരിച്ചു. ” മൃതസഞ്ജീവനി” എന്ന പേരിൽ അടുത്ത പുസ്തകം തയ്യാറാകുന്നു. ” Generative AI and Future of Education in a Nutshell’ എന്ന പേരിൽ മറ്റൊരു പുസ്തകത്തിന്റെ എഡിറ്റിംഗ് നടക്കുന്നു..

 

ഡോ. ഐഷ വി

മറ്റ് സഹപ്രവർത്തകർക്കൊപ്പം പല വീടുകളും കയറിയിറങ്ങിയപ്പോൾ രശ്മി ടീച്ചർ പറഞ്ഞു: ” ഇനിയൊന്ന് സ്പീഡ് കൂട്ടണേ. ഇനിയും കുറേ വീടുകൾ കയറാനുണ്ട്. പ്രദേശവാസിയായ മറ്റൊരു ടീച്ചർ രശ്മി ടീച്ചർക്ക് ഒരു ലിസ്റ്റ് കൊടുത്തിരുന്നു. സ്കൂളിൽ ഡിവിഷൻ ഫാൾ വരാതിരിക്കാനുള്ള തത്രപ്പാടിലാണവർ. അങ്ങനെ മധ്യവേനലവധിയ്ക്ക് അതിരാവിലെ തന്നെ അധ്യാപകർ തയ്യാറായി ഇറങ്ങി. ഇലക്ഷൻ ഡ്യൂട്ടി , എന്യൂമറേഷൻ
കൊറോണ ഡ്യൂട്ടി മുതലായവയ്ക്ക് പുറമേയാണിത്. പിള്ളേരെ പിടുത്തം( ക്യാൻ വാസിംഗ്). വിദ്യാർത്ഥികളുടെ വീടുകളിലേയ്ക്ക് . വിദ്യാർത്ഥികൾ പലരും അൺ എയ്ഡഡ് സ്കൂളിൽ പഠിക്കുന്നവരാണ്. തങ്ങളുടെ സ്കൂളിലെ മുൻ വർഷങ്ങളിലെ റിസൾട്ട് , കലാകായിക രംഗങ്ങളിലെ മികച്ച പ്രകടനം, ഹൈവേയ്ക്കുടുത്തായതിനാൽ വാഹന സൗകര്യം, അധ്യാപകരുടെ പ്രത്യേക ശ്രദ്ധ, പിന്നെ ഫീസില്ല ഇത്തരം കാര്യങ്ങൾ ഓരോ അധ്യാപകരും അക്കമിട്ട് നിരത്തിയപ്പോൾ രക്ഷിതാക്കളും വിദ്യാർത്ഥികളും ആ സ്കൂളിലേയ്ക്ക് ഇപ്പോൾ പഠിക്കുന്ന സ്കൂളിൽ നിന്നും റ്റി സി വാങ്ങി ചെല്ലാമെന്നേറ്റു .. മറ്റേ ടീച്ചർ കൊടുത്ത ലിസ്റ്റ് പ്രകാരം ഇനി ഒരു വീടു കൂടിയുണ്ട്. അതു കൂടി കഴിഞ്ഞാൽ ഇന്നത്തെ കാൻവാസിംഗ് നിർത്താം. ഒരു നീർച്ചാൽ മുറിച്ചു കടന്ന് ഒരു കയറ്റം കയറി വേണം ലിസ്റ്റിലെ അവസാന വീട്ടിലെത്താൻ. വീടിന്റെ തിണ്ണയിൽ ആടുകളും ആട്ടിൻ പൂടയും പുഴുക്കയും . ഒറ്റ നോട്ടത്തിൽ കണ്ടാൽ അവിടത്തെ മനുഷ്യരും ആടുകളും ഒരുമിച്ച് വസിക്കുകയാണെന്ന് തോന്നും. അവിടേയ്ക്ക് കയറണോ എന്നൊന്ന് ശങ്കിച്ചെങ്കിലും ഒരു കൂട്ടിയെ കൂടി കിട്ടുന്ന കാര്യമല്ലേ, കയറാം എന്നവർ തീരുമാനിച്ചു.

“ഇപ്പോൾ പിള്ള അൺ എയ്ഡഡ്‌ സ്കൂളിലാണ് പഠിക്കുന്നത്. ഫീസടയ്ക്കാനുള്ള കാശില്ലാത്തതിനാൽ പിള്ളേടെ പഠിത്തം നിർത്താനിരിക്കുകയായിരുന്നു. നിങ്ങൾ വന്ന സ്ഥിതിയ്ക്ക് നിങ്ങളുടെ സ്കൂളിൽ പിള്ളയെ ചേർക്കാം. കുട്ടിയുടെ പഠിത്തമൊക്കെ നിങ്ങൾ ശ്രദ്ധിക്കുമല്ലോ? എനിക്ക് കൂലിപ്പണിയാണ്. പിള്ളേടെ പഠിത്തക്കാര്യം അന്വേഷിക്കാനൊന്നും അറിയില്ല. പിള്ളേടെ അമ്മയ്ക്ക് മാനസിക പ്രശ്നമാണ്. അവക്ക് തോന്നിയാ ജോലി ചെയ്യും ഇല്ലങ്കിൽ ” . അയാൾ പറഞ്ഞു നിർത്തി. അങ്ങനെ ആ കുട്ടിയുടെ അഡ്മിഷനും ഉറപ്പിച്ച്‌ അവർ അവിടെ നിന്നും ഇറങ്ങി.

പോകുന്ന വഴി രശ്മി ടീച്ചർക്ക് അവരുടെ പ്രായമായ അച്ഛനമ്മമാരെ കൂടി ഒന്നു കണ്ടിട്ട് വേണം സ്വന്തം വീട്ടിലേയ്ക്ക് പോകാൻ .

സ്കൂൾ തുറന്നു. പുതിയ കുട്ടികളും പഴയ കുട്ടികളും വേഗം ഇണക്കത്തിലായി. എന്നാൽ അധ്യാപകർ ക്യാൻവാസിംഗിന് പോയപ്പോൾ അവസാനം കയറിയ വീട്ടിലെ കൂട്ടിയെ മാത്രം ആരും കൂട്ടത്തിൽ കൂട്ടുന്നില്ല. കുട്ടി അടുത്തു വരുമ്പോൾ ഒരു ” മിശിട് വാട” . യൂണിഫോമാണെങ്കിലും നിത്യവും കഴുകാത്ത വസ്ത്രമാണ് കുട്ടി ധരിക്കുന്നത്. രശ്മി ടീച്ചർ അത് പ്രത്യേകം ശ്രദ്ധിച്ചു. വൃത്തിയായി ചീകിയൊതുക്കാത്ത ചപ്രച്ച ചുരുളൻ മുടി. അതിന്റെ മുകളിൽ കൂടി പേനോടുന്നത് കാണാം. കുട്ടി ഭക്ഷണം കഴിക്കുമ്പോൾ പഴകിയ ഭക്ഷണത്തിന്റെ ഗന്ധം പരക്കും. മനോനില തെറ്റിയ മാതാവായതിനാൽ അവർക്ക് കുട്ടിയുടെ കാര്യത്തിൽ യാതൊരു ശ്രദ്ധയുമില്ല. കൂലിപ്പണിയ്ക്ക് പോകുന്ന പിതാവിനാകട്ടെ പിള്ളേടെ കാര്യം തീരെ ശ്രദ്ധിക്കാൻ പറ്റുന്നില്ല.

രശ്മി ടീച്ചറുടെ മനസ്സിനെ ഈ പ്രശ്നം അലട്ടുകയായിരുന്നു. ടീച്ചർ മറ്റൊരു ടീച്ചറുമായി ആലോചിച്ച് ചില കടുത്ത തീരുമാനങ്ങൾ എടുത്ത ശേഷമാണ് അന്ന് വീട്ടിലേയ്ക്ക് പോയത്.

പിറ്റേന്ന് സ്കൂളിൽ പോകുന്ന വഴി കടകളിൽ കയറി ഒരു ഷാമ്പൂ,, തോർത്ത് , സോപ്പ് ,ചീപ്പ് , പേൻ ചീപ്പ്, ഈരുകൊല്ലി, ഗ്ലൗസുകൾ എന്നിവ വാങ്ങിയിട്ടാണ് രശ്മി ടീച്ചർ സ്കൂളിലെത്തിയത്. എണ്ണയും കത്രികയും വീട്ടിൽ നിന്നും എടുത്തിരുന്നു.

അന്ന് വൈകുന്നേരം രശ്മി ടീച്ചർ പറഞ്ഞത് പ്രകാരം കൂട്ടി സ്റ്റാഫ് റൂമിലെത്തി. രശ്മി ടീച്ചറും മറ്റേ ടീച്ചറും അധ്യാപകരും വിദ്യാർത്ഥികളും പോയിക്കഴിഞ്ഞു എന്നുറപ്പുവരുത്തിയിട്ട് പണി തുടങ്ങി. കുട്ടിയെ മുറ്റത്തേയ്ക്കിറക്കി നിർത്തി. മുടി ചീകി സൗകര്യപ്രദമായ നീളത്തിൽ കത്രിച്ചു. പിന്നെ മുടിയുടെ ഉടക്ക് കളഞ്ഞ ശേഷം പേൻ ചീപ്പ് വച്ച് ചീകി പേനിനെ കൊന്നു. ശേഷം ഈരുകൊല്ലി പ്രയോഗം. ഈരുകൊല്ലി മുടിയിഴകൾക്ക് ഇടയിലൂടെ കയറ്റി കൂട്ടിപ്പിടിച്ച് വലിച്ചെടുത്ത് ഇടതു തള്ളവിരൽ വച്ച് തലോടി ഈരിനെ ഈരു കൊല്ലിയുടെ ഇടയിലേയ്ക്കാക്കി ഈരു കൊല്ലി ഒന്നു ഞെരിച്ചപ്പോൾ ഈരുകൾ ഞെരിഞ്ഞമരുന്ന ശബ്ദം.. ഇരു ചെവികളുടേയും താഴേയ്ക്കുള്ള ഭാഗത്തായിരുന്നു ഈരുകൾ കൂടുതൽ. ഇത് പല പ്രാവശ്യം ആവർത്തിച്ച് ഈര് കുറഞ്ഞു എന്നുറപ്പു വരുത്തിയ ശേഷം അടുത്ത പ്രയോഗം. ഷാമ്പൂ തേയ്ച് തല കഴുകൽ . അപ്പോഴേയ്ക്കും മറ്റേ ടീച്ചർ മൂന്ന് ബക്കറ്റ് വെള്ളവുമായെത്തി. ഇതെല്ലാം ചെയ്യുന്നതിനിടയിൽ പഞ്ചശുദ്ധിയെ കുറിച്ച് കുട്ടിക്ക് പറഞ്ഞു കൊടുത്തു. ശരീരശുദ്ധി, മനഃശുദ്ധി, വസ്ത്രശുദ്ധി, ഗൃഹ ശുദ്ധി , പരിസര ശുദ്ധി എന്നിവ നിത്യവും പാലിക്കണമെന്നും വൃത്തിയാണ് കുലം നിർണ്ണയിക്കുന്നതെന്നും വൃത്തിയില്ലെങ്കിൽ ആളുകൾ മാറ്റി നിർത്തുമെന്നും ആ അധ്യാപകർ കുട്ടിയെ പറഞ്ഞ് മനസ്സിലാക്കി. കൂട്ടി എല്ലാം തല കുലുക്കി കേട്ടു.

തല കഴുകി വൃത്തിയാക്കി തോർത്തിയ ശേഷം അവർ മൂടി നന്നായി ചീകി കൊടുത്തു. സ്ലൈഡും കുത്തിക്കൊടുത്തപ്പോൾ അവർക്ക് തൃപ്തിയായി. അധ്യാപകർ തന്റെ കാര്യത്തിൽ ഔത്സുഖ്യം കാട്ടിയതിൽ കുട്ടിയ്ക്ക് സന്തോഷവും. കുട്ടിയെ വണ്ടി കയറ്റി വിട്ട ശേഷം അവർ അവരവരുടെ വീട്ടിലേയ്ക്ക് പോയി.

അന്ന് രശ്മി ടീച്ചർ വീട്ടിലെത്തിയത് ഇത്തിരി വൈകിയാണ്. രശ്മി ടീച്ചറിന്റെ ഭർത്താവ് അല്പം നേരത്തേ എത്തിയിരുന്നു. താൻ വന്നപ്പോൾ തന്നെ കടുപ്പത്തിലുള്ള തേയിലവെള്ളം കിട്ടാത്തതിന്റെ ദേഷ്യം ഭർത്താവ് ടീച്ചറിനോട് പ്രകടിപ്പിച്ചു. രശ്മി ടീച്ചർ കാര്യം പറഞ്ഞു. അപ്പോൾ കുട്ടിയുടെ മുടി മുറിച്ചതിനെ ചൊല്ലിയായി പ്രശ്നം. ” കൂട്ടിയുടെ വീട്ടുകാർ വഴക്കും കൊണ്ടുവന്നാൽ നീയെന്തു ചെയ്യും?” ഭർത്താവ് ചോദിച്ചു?
” അയ്യോ അവർ വഴക്കും കൊണ്ട് വരുമോ?” രശ്മി ടീച്ചറിന് ആകെ അങ്കലാപ്പായി.
” പിന്നല്ലാതെ നിന്റെ മോളുടെ മുടി മറ്റാരെങ്കിലും മുറിച്ചാൽ നീ സഹിക്കുമോ ? അതുപോലെയല്ലേ അവരും ?”
സംഭാഷണം ഇങ്ങനെ നീണ്ട് പോയപ്പോൾ രശ്മി ടീച്ചറിന് തേയിലവെള്ളം ഇടുന്നതിന്റെ പരുവം പോലും തെറ്റി. ഭർത്താവിന് പ്രിയമുള്ള കടുപ്പം തേയിലവെള്ളത്തിനാകാത്തതിനാൽ വീണ്ടും വെള്ളം വച്ചു. തേയില ഇട്ടു.

തലേന്നത്തെ മനോവ്യഥകളെല്ലാം രശ്മി ടീച്ചറിന് പിറ്റേന്ന് കുട്ടിയെ കണ്ടപ്പോൾ മാറി. കുട്ടി എന്നും വൃത്തിയായി വരാൻ തുടങ്ങി.

ഡോ.ഐഷ . വി.

പാലക്കാട് ജില്ലയിലെ അയലൂർ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ പ്രിൻസിപ്പാൾ . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിർമ്മിത ബുദ്ധിയെ കുറിച്ചും ഇൻഫർമേഷൻ ടെക്നോളജിയെ കുറിച്ചും ബുക്ക് ചാപ്റ്ററുകൾ എഴുതിയിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ അച്ചീവ്മെന്റ്റ് അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. 2022- ൽ ” ഓർമ്മ ചെപ്പ് തുറന്നപ്പോൾ ” എന്ന പേരിൽ മലയാളം യുകെ ഡോട്ട് കോമിൽ പ്രസിദ്ധീകരിച്ചിരുന്ന ഓർമ്മകുറിപ്പുകളുടെ സമാഹാരം പ്രസിദ്ധീകരിച്ചു. ” മൃതസഞ്ജീവനി” എന്ന പേരിൽ അടുത്ത പുസ്തകം തയ്യാറാകുന്നു. ” Generative AI and Future of Education in a Nutshell’ എന്ന പേരിൽ മറ്റൊരു പുസ്തകത്തിന്റെ എഡിറ്റിംഗ് നടക്കുന്നു..

ഡോ. ഐഷ വി

കോളേജ് ഓഫ് അപ്ലൈഡ് സയൻസ് നാട്ടികയിലെ സ്റ്റാഫ് ടൂർ പോകാൻ തീരുമാനിച്ചപ്പോൾ ഭർത്താവ് എന്നോട് അവരുടെ കൂടെ ചെല്ലാൻ ആവശ്യപ്പെട്ടു. അവധി ദിവസമായതിനാൽ ഞാനും ചെല്ലാമെന്നേറ്റു.
യാത്രാ ദിവസം അതിരാവിലെ തന്നെ ഞങ്ങളുടെ വണ്ടി ചാലക്കുടി ബസ് സ്റ്റാന്റിനടുത്തുള്ള പാർക്കിംഗ് ഏരിയയിൽ പാർക്ക് ചെയ്തിട്ട് ഒരു കടത്തിണ്ണയിൽ ഞങ്ങൾ മഴ നനയാതെ ഒതുങ്ങി നിന്നു. സഹയാത്രികർ വണ്ടിയുമായെത്താൻ വീണ്ടും താമസിക്കുമെന്നറിഞ്ഞു.

അവരെത്തിയപ്പോൾ ഞങ്ങൾ വണ്ടിയിൽ കയറി. പോകുന്ന വഴിയ്ക്ക് പ്രാതൽ കഴിച്ച് യാത്ര തുടർന്നു. വാഴക്കുളം പൈനാപ്പിൾ തോട്ടങ്ങളും നിത്യ ഹരിത പ്രദേശങ്ങളും പിന്നിട്ട് കോട്ടയം ജില്ലയിലെ വാഗമണ്ണെന്ന ആരെയും മാടിവിളിക്കുന്ന ടൂറിസ്റ്റ് സ്പോട്ടിലെത്താൻ ഞങ്ങൾ മല കയറുകയായി.

മല കയറുന്ന വഴി ഒന്ന് രണ്ട് വ്യൂ പോയിന്റിൽ വണ്ടി നിർത്തി കാഴ്ചകൾ കണ്ടു. ഒന്നുരണ്ടു കുട്ടികൾ ഛർദ്ദിച്ചെങ്കിലും കുട്ടികളും മുതിർന്നവരും തെല്ലും ഉത്സാഹം ചോരാതെ പാട്ടും അന്താക്ഷരിയും മറ്റ് കലാപരിപാടികളുമായി യാത്ര തുടർന്നു. കുന്ന് കയറിക്കഴിഞ്ഞ ഞങ്ങൾ ആദ്യം പോയത് “വാഗമൺ മെഡോസി”ലേയ്ക്കാണ്. അവിടേയ്ക്ക് പോകുന്ന വഴികൾക്കിരുവശവും ഹോം മേയ്ഡ് ചോക്ലേറ്റുകൾ നെല്ലിക്ക അച്ചാർ കളിപ്പാട്ടങ്ങൾ എന്നിവ വിൽക്കുന്ന കടകൾ ധാരാളമായുണ്ടായിരുന്നു . ടിക്കെറ്റെടുത്ത് ഞങ്ങൾ വാഗമൺ മെഡോസിൽ കയറി. പുൽത്തകിടിയുള്ള മൊട്ട കുന്നിന്റെ നെറുകയിലാണ് ഞങ്ങൾ. നടപ്പാതയ്ക്കിരുവശവും ചെടികൾ നട്ടു പിടിപ്പിച്ചിട്ടുണ്ട്. അതു വഴി ഞങ്ങൾ ആകാശ സൈക്ലിംഗ് സൗകര്യം ഉള്ള ഭാഗത്തേയ്ക്ക് നടന്നു. നല്ല കോടമഞ്ഞ് ഉണ്ടായിരുന്നതിനാൽ ഏകദ്ദേശം10 മീറ്ററിനപ്പുറത്തേയ്ക്കുള്ള കാഴ്ചകളൊന്നു വ്യക്തമായിരുന്നില്ല. ബോട്ടിംഗിന് പോകേണ്ട താഴ്വരയും അപ്പോൾ കാണാൻ പറ്റുമായിരുന്നില്ല.. സെൽഫിയെടുത്തും ഫോട്ടോയ്ക്ക് പോസ് ചെയ്തും ഞങ്ങൾ സമയം തള്ളി നീക്കി. കൂട്ടത്തിൽ ചിലർ ആകാശ സൈക്ലിംഗിനുള്ള നിർമ്മിതിയിൽ കയറി സൈക്ലിംഗ് നടത്തി.
കുറേ കഴിഞ്ഞപ്പോൾ ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട് കോടമഞ്ഞ് മാറി. താഴ്വരയും തടാകവും തൊട്ടടുത്തുള്ള കുന്നുകളും ദൃശ്യമായി. സൈക്ലിം ഗ് നടത്തുന്നവരെ കാണാൻ പറ്റി. ആകാശ സൈക്ലിംഗിൽ അടുത്ത കുന്നിൻ മുകളിലേയ്ക്ക് സഞ്ചരിച്ച്‌ തിരികെയെത്തണം.

വാഗമൺ കുന്നുകൾക്ക് 1200 മീറ്ററോളം പൊക്കമുണ്ട്. ഏകദേശം 10 ഡിഗ്രി മുതൽ 25 ഡിഗ്രി വരെ താപനില വരാറുള്ള വാഗമൺ കുന്നുകളും പുൽത്തകിടികളും സ്വിറ്റ്സർലന്റിനോടും സ്കോട്ട്ലന്റിനോടും സമാനമായതിനാൽ ” കേരളത്തിലെ സ്കോട്ട്ലന്റ്/ സ്വിറ്റ്സർലന്റ്” എന്ന് വാഗമൺ അറിയപ്പെടാറുണ്ട്.

ഞങ്ങളുടെ കൂട്ടത്തിലെ ചിലർ സൈക്ലിംഗിന് പോയതിനാൽ ഞങ്ങൾ അവിടെ കാത്തു നിന്നു. പെട്ടെന്നാണ് പെരുമഴ ചെയ്തത് . കാറ്റും മഴയും അത്രയ്ക്ക് ശക്തിയുള്ളതായിരുന്നു. ആർക്കും അത് താങ്ങാൻ പറ്റുന്നതായിരുന്നില്ല. അതിനാൽ അപ്പോൾ അവിടെയുള്ള സഞ്ചാരികളെല്ലാം ആകാശ സൈക്ലിംഗിനായി കെട്ടിയ നിർമ്മിതിയുടെ ചാരത്ത് നിന്നു . കാറ്റടിച്ച് പലരുടേയും കുടകൾ വികൃതമായി. അരമണിക്കൂർ കഴിഞ്ഞപ്പോൾ മഴ തോർന്നു. ഞങ്ങൾ അവിടെ നിന്നും തിരിച്ചു. പൈൻ മരത്തോട്ടം കാണാനായിരുന്നു അടുത്ത പ്ലാൻ . അതിന് സമീപമുള്ള ഒരു ഹോട്ടലിൽ നിന്നും ഉച്ചഭക്ഷണം കഴിച്ചു. പിന്നെ പൈൻ മരത്തോട്ടത്തിൽ ട്രക്കിംഗിനായി പോയി. ട്രക്കിംഗിനുള്ള നടപ്പാത പാറകൾ പാകിയതായിരുന്നു. വഴിയുടെ ഓരം ചേർന്ന് ആ ഭാഗത്തു കാണുന്ന പക്ഷികളുടെ ചിത്രങ്ങളും അവയെ കുറിച്ചുള്ള വിവരണങ്ങളും വച്ചിട്ടുണ്ട്. കുരങ്ങന്മാർ പാറപ്പുറത്തും മറ്റും ചാടി നടക്കുന്നുണ്ട്. താഴ്വരയിലേയ്ക്ക് ഇറങ്ങും വിധമാണ് പൈൻ മരത്തോട്ടത്തിന്റെ കിടപ്പ്. പൈൻ മരത്തോട്ടത്തിലേയ്ക്കുള്ള വഴികൾക്കിരുവശവും ധാരാളം കടകൾ ഉണ്ട്. ഞങ്ങൾ അവിടെ നിന്നും തേയില വാങ്ങിച്ചു. തിരികെ വരുന്ന വഴി ചായയും കുടിച്ചു. ധാരാളം റിസോർട്ടുകൾ, വെള്ളച്ചാട്ടം, തേയിലത്തോട്ടങ്ങൾ എന്നിവയുള്ള സ്ഥലമാണ് വാഗമൺ. ടൂറിസ്റ്റ് സ്പോട്ടായതിനാൽ ചെറുകടകൾ അവിടുത്തുകാർക്ക് വരുമാന മാർഗ്ഗമാകുന്നു. ഞങ്ങൾ അന്നു തന്നെ മടങ്ങിവരാൻ തീരുമാനിച്ചതിനാൽ കൂടുതൽ സ്ഥലങ്ങൾ കാണാൻ നിന്നില്ല. ആസ്വദിച്ച് കാണാനാണെങ്കിൽ നാലു ദിവസം തങ്ങി കാണാനുള്ള വകയൊക്കെ വാഗമണ്ണിലുണ്ട്.

ഞങ്ങൾ മലയിറങ്ങി . തിരികെയുള്ള യാത്ര തുടർന്നു. അത്താഴത്തിന് സമയമായപ്പോൾ നന്നായി അലങ്കരിച്ച ഒരു ഹോട്ടലിൽ ഞങ്ങൾ കയറി. “പത്തേമാരി ” എന്നാണ് ഹോട്ടലിന്റെ പേര്. താഴെ ഒരു ടീപ്പോയിൽ തണ്ണിമത്തങ്ങ പത്തേമാരിയുടെ ആകൃതിയിൽ ” കാർവ്”” ചെയ്ത് വച്ചിരിക്കുന്നു. താഴെ കുറച്ച് ആൾക്കൂട്ടമുള്ളതിനാൽ ഞങ്ങൾ മുകൾ നിലയിൽ കയറി ഇരിപ്പുറപ്പിച്ചു. കുറച്ചുനേരം കഴിഞ്ഞപ്പോൾ ഒരു പയ്യൻ വന്ന് പറഞ്ഞു:” മുകളിൽ ഒന്നും സെർവ്വ് ചെയ്യുന്നില്ല. എല്ലാവരും താഴേയ്ക്ക് വരണം.” ഞങ്ങൾ താഴെ ചെന്നിരുന്നിട്ടും ജീവനക്കാരാരും ഞങ്ങളോട് എന്തൊക്കെയാണ് വേണ്ടതെന്നൊന്നും ചോദിച്ചില്ല. ജീവനക്കാരുടെ പരുങ്ങൽ കൊണ്ടാകണം അവിടെ നിന്ന ഒരാൾ ഞങ്ങളുടെ അടുത്തേയ്ക്കു വന്നു. ഞങ്ങളോട് ഇങ്ങനെ പറഞ്ഞു: ” ഞാൻ ഗൾഫിൽ ഒരു ഹോട്ടലിൽ ജോലി ചെയ്യുന്ന ഷെഫാണ്. ഈ കടയുടെ ഉത്ഘാടനം ഇന്ന് വൈകിട്ട് ആറു മണിയ്ക്ക് കഴിഞ്ഞതേയുള്ളൂ. ഞാൻ അതിൽ പങ്കെടുക്കാൻ എത്തിയതാണ്. ഉപഭോക്താക്കൾക്ക് കൊടുക്കാനുള്ള ആഹാരങ്ങൾ തയ്യാറാക്കാൻ ജീവനക്കാർ തുടങ്ങിയിരുന്നില്ല. അതാണ് ഒരു പരുങ്ങൽ” പിന്നെ ആ ഷെഫ് അവസരത്തിനൊത്തുയർന്നു. ഞങ്ങളെയെല്ലാം അവിടിരുത്തി ഓർഡർ എടുത്തു. ചിലർ ഓർഡർ ചെയ്തവ പെട്ടെന്ന് അവർക്ക് തയ്യാറാക്കാൻ പറ്റുന്നവ ആയിരുന്നില്ല. ആ ഷെഫിന്റെ നിർദ്ദേശങ്ങളനുസരിച്ച് ജീവനക്കാർ പെട്ടെന്നുതന്നെ ഞങ്ങൾക്കാവശ്യമുള്ള ഭക്ഷണം തയ്യാറാക്കി വിളമ്പി. ഞങ്ങളുടെ മനസ്സിൽ ഒരു നല്ല മതിപ്പ് സൃഷ്ടിക്കുന്ന കാര്യം കടയുടമയോ ജീവനക്കാരോ ശ്രദ്ധിച്ചില്ലെങ്കിലും അനുഭവ സമ്പന്നനായ ആ ഷെഫ് അത് പ്രത്യേകം ശ്രദ്ധിച്ചു. എല്ലാവരും ഭക്ഷണം കഴിച്ച് കഴിഞ്ഞപ്പോൾ കാലതാമസം വന്നതിൽ ക്ഷമാപണവും നടത്തി ഇനിയും ഇതിലേ പോകുമ്പോൾ കടയിൽ കയറണമെന്നും പറഞ്ഞാണ് പുഞ്ചിരിയോടെ ഷെഫ് ഞങ്ങളെ പറഞ്ഞയച്ചത്. ഉദ്ഘാടനത്തിന് വെറും ക്ഷണിതാവായെത്തിയ ആൾ മാറി നിൽക്കാതെ, ഞങ്ങളെ മറ്റൊരു ഹോട്ടലിലേയ്ക്കു പറഞ്ഞയയ്ക്കാതെ അവിടെ നിന്നു തന്നെ ഭക്ഷണം തയ്യാറാക്കി കഴിപ്പിക്കാൻ നേതൃത്വം നൽകിയതിനാൽ നല്ലൊരു സേവനമാണ് അപ്പോൾ കാഴ്ചവച്ചത്.

അങ്ങനെ ഞങ്ങൾ പത്തേമാരിയിൽ നിന്നിറങ്ങി നേരേ വീട്ടിലേയ്ക്ക് .

 

ഡോ.ഐഷ . വി.

പാലക്കാട് ജില്ലയിലെ അയലൂർ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ പ്രിൻസിപ്പാൾ . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിർമ്മിത ബുദ്ധിയെ കുറിച്ചും ഇൻഫർമേഷൻ ടെക്നോളജിയെ കുറിച്ചും ബുക്ക് ചാപ്റ്ററുകൾ എഴുതിയിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ അച്ചീവ്മെന്റ്റ് അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. 2022- ൽ ” ഓർമ്മ ചെപ്പ് തുറന്നപ്പോൾ ” എന്ന പേരിൽ മലയാളം യുകെ ഡോട്ട് കോമിൽ പ്രസിദ്ധീകരിച്ചിരുന്ന ഓർമ്മകുറിപ്പുകളുടെ സമാഹാരം പ്രസിദ്ധീകരിച്ചു. ” മൃതസഞ്ജീവനി” എന്ന പേരിൽ അടുത്ത പുസ്തകം തയ്യാറാകുന്നു. ” Generative AI and Future of Education in a Nutshell’ എന്ന പേരിൽ മറ്റൊരു പുസ്തകത്തിന്റെ എഡിറ്റിംഗ് നടക്കുന്നു..

റ്റിജി തോമസ്

നാഷണൽ കോൾ മൈനിങ് മ്യൂസിയത്തിലെ സന്ദർശനം രണ്ട് ദിവസങ്ങളായാണ് പൂർത്തിയായത് . ആദ്യദിനത്തിലെ സന്ദർശനം പാതിവഴിയിൽ അവസാനിക്കാൻ ഒരു കാരണമുണ്ടായിരുന്നു. അത് ഒരു ഫോൺകോളായിരുന്നു.

യുകെ മലയാളികളുടെഇടയിൽ കേരളത്തിൽ നിന്നുള്ള നിത്യോപയോഗ സാധനങ്ങൾ എത്തിച്ചു കൊടുക്കുന്ന ജെ ജെ സ്‌പൈസസ് ആൻഡ് ഗ്രോസറീസ് എന്ന സ്‌ഥാപനത്തിന്റെ ഉടമയാണ് ജിജോ ജേക്കബ് .

ജിജോയ്ക്ക് അന്ന് യോർക്ക് ഷെയറിൽ ഹോം ഡെലിവറി ഉള്ള ദിവസമായിരുന്നു. എന്നാൽ ജിജോയുടെ ഡെലിവറി വാനിൽ അനുവദിച്ചതിൽ കൂടുതൽ ഭാരമുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടി പോലീസ് തടഞ്ഞുവെച്ച വിവരവുമായിട്ടാണ് ജിജോയുടെ ഭാര്യ വിളിച്ചത്. 20 മിനിറ്റിനുള്ളിൽ സാധനങ്ങൾ വാഹനത്തിൽ നിന്ന് മാറ്റിയില്ലെങ്കിൽ പിഴയുടെ ഒപ്പം കൂടുതൽ നടപടികളിലേയ്ക്ക് പോകുമെന്നായിരുന്നു പോലീസിന്റെ നിലപാട്. ഈ സന്ദേശത്തെ തുടർന്ന് ഞങ്ങൾ അതിവേഗം കോൾ മൈനിങ് മ്യൂസിയത്തിൽ നിന്ന് പുറത്തിറങ്ങി. അയച്ചു കിട്ടിയ ലൊക്കേഷനിലേയ്ക്ക് പരമാവധി വേഗത്തിൽ ഗൂഗിൾ മാപ്പിൻ്റെ സഹായത്തോടെ എത്തിച്ചേർന്നത് ഒരു കാടിൻറെ നടുവിലായിരുന്നു .

ഗൂഗിൾ മാപ്പ് ചതിച്ചതാണോ? സമയം അതിക്രമിച്ചു കൊണ്ടേയിരിക്കുന്നു. ഗൂഗിൾ മാപ്പ് ഒന്നുകൂടി പരിശോധിച്ചപ്പോഴാണ് തിരക്കിനിടയിൽ നടന്ന് യാത്ര ചെയ്യാനുള്ള ഓപ്ഷനാണ് സെറ്റ് ചെയ്തിരുന്നത് എന്ന് മനസ്സിലായത്. പിന്നെയും ഗൂഗിൾ തന്നെ ശരണം. വഴിയിലുള്ള സിഗ്നലുകൾ വഴി മുടക്കരുതെന്ന പ്രാർത്ഥനയോടെ ഞങ്ങൾ ലക്ഷ്യത്തിലേക്ക് കുതിച്ചു. അധികം വൈകാതെ തന്നെ ജിജോയുടെ അടുത്ത് എത്തിച്ചേർന്നു. ജിജോയുടെ വാഹനത്തിന് തൊട്ടടുത്തുതന്നെ പോലീസ് വാഹനവും പാർക്ക് ചെയ്തിരുന്നു. അധികം താമസിയാതെ തന്നെ യുക്മാ യോർക്ക്ഷെയർ ആന്റ് ഹംബർ റീജൻ വൈസ് പ്രസിഡൻറ് സിബി മാത്യുവും അവിടെ എത്തിച്ചേർന്നു.

ഞങ്ങളുടെ രണ്ടു കൂട്ടരുടെയും വാഹനത്തിലേയ്ക്ക് സാധനങ്ങൾ മാറ്റിവച്ചത് കൊണ്ട് തുടർ നടപടികളിൽ നിന്ന് പോലീസ് പിന്മാറി .

പിഴ ഒഴിവാക്കുന്നതിന് ഒന്ന് അഭ്യർത്ഥിച്ചു നോക്കിയാലോ എന്ന് എൻറെ കേരള ബുദ്ധിയിൽ തോന്നി. പക്ഷേ നിയമം നടപ്പാക്കുന്നതിൽ തങ്ങളുടെ ഭാഗത്തുനിന്ന് യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് വളരെ സൗമ്യമായാണ് പോലീസ് വ്യക്തമാക്കിയത്. 300 പൗണ്ട് ഞാൻ ഇന്ത്യൻ രൂപയിലേക്ക് മാറ്റിയപ്പോൾ ഒന്ന് ഞെട്ടി. മുപ്പതിനായിരം രൂപയോളം . ഒരുപക്ഷേ ജിജോയുടെ ഒന്നിലേറെ ദിവസങ്ങളിലെ കഷ്ടപ്പാട് ആവിയായി പോകുന്ന അവസ്ഥ.

അന്ന് തന്റെ സ്ഥിരം കസ്റ്റമേഴ്സിന് സാധനങ്ങൾ കൊടുത്തശേഷം ജോജിയുടെ വാഹനത്തിലേയ്‌ക്ക് മാറ്റിയ സാധനങ്ങൾ എടുക്കാൻ ജിജോ എത്തിച്ചേർന്നു. നന്ദി സൂചകമായി 10 കിലോയുടെ ഒരു ചാക്ക് അരി സമ്മാനമായി തരാൻ ജിജോ ശ്രമിച്ചെങ്കിലും ജോജി അത് നിരസിച്ചു . ഒന്നിലേറെ തവണ ചെയ്തു തന്ന ഉപകാരത്തിന് നന്ദി പറയുമ്പോൾ എന്റെ മനസ്സിൽ പ്രവാസ ലോകത്ത് ജീവിതം കരിപിടിപ്പിക്കാൻ കഷ്ടപ്പെടുന്ന ഒട്ടേറെ ചെറുപ്പക്കാരുടെ മുഖമാണ് തെളിഞ്ഞുവന്നത്. അതോടൊപ്പം ഒരു ആവശ്യസമയത്ത് കൈത്താങ്ങാകാൻ ഓടിയെത്താനായി മലയാളി കാണിക്കുന്ന കൂട്ടായ്മയും മനസ്സിന് കുളിർമ നൽകുന്നതായിരുന്നു .

റ്റിജി തോമസ് : റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.   ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.

യുകെ സ്‌മൃതികളുടെ മുൻ അധ്യായങ്ങൾ വായിക്കാം ….

ഇരുട്ടിൽ ശ്വാസം കിട്ടാതെ ഭൂഗർഭ അറയിൽ ജീവൻ ഹോമിച്ച കുട്ടികളുടെ ചിത്രങ്ങൾ എൻെറ സ്വപ്നങ്ങളെ പോലും അലോസര പെടുത്തിയപ്പോൾ ഇന്ത്യയിലേയ്ക്ക് കൊണ്ടുവരാൻ ഖനിയിൽ നിന്ന് ശേഖരിച്ച കൽക്കരി തുണ്ടുകൾ ഞാൻ ഇംഗ്ലണ്ടിന്റെ മണ്ണിൽ തന്നെ ഉപേക്ഷിച്ചു….യുകെ സ്‌മൃതികൾ : നാഷണൽ കോൾ മൈനിങ് മ്യൂസിയത്തിൽ : അധ്യായം 8 ഭാഗം 5

ലിഫ്റ്റ് പാതാളത്തിലേയ്ക്ക് പാഞ്ഞു കൊണ്ടേയിരിക്കുന്നു. ഒരു ഘട്ടത്തിൽ ഒറ്റപ്പെടലിന്റെയും പുറംലോകത്ത് ഇനി ഒരിക്കലും എത്തില്ലെന്ന വേവലാതിയിലും എനിക്ക് ബോധം മറയുന്നത് പൊലെ തോന്നി…യുകെ സ്‌മൃതികൾ : നാഷണൽ കോൾ മൈനിങ് മ്യൂസിയത്തിൽ : അധ്യായം 8 ഭാഗം 4

ഇംഗ്ലണ്ടിലെ ഖനി തൊഴിലാളികൾക്കിടയിൽ നടന്ന എല്ലാ സമര മുന്നേറ്റങ്ങളിലും വെയ്ക്ക് ഫീൽഡിലെയും യോർക്ക് ഷെയറിലെയും ഖനി തൊഴിലാളികൾ മുന്നണി പോരാളികളായിരുന്നു…യുകെ സ്‌മൃതികൾ : നാഷണൽ കോൾ മൈനിങ് മ്യൂസിയത്തിൽ : അധ്യായം 8 ഭാഗം 3

ലോകമെങ്ങും തൊഴിലാളി വർഗ്ഗ മുന്നേറ്റത്തിന് വിത്തുപാകിയ കാറൽ മാർക്സിന്റെ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ തയ്യാറാക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചത് ഇംഗ്ലണ്ടിലെ കൽക്കരി ഖനി തൊഴിലാളികൾ നേരിട്ട ദുരവസ്ഥകൾ ആയിരുന്നു …..യുകെ സ്‌മൃതികൾ : അധ്യായം 8 ഭാഗം 2

ചരിത്രത്തിൻറെ കറുത്ത ഓർമ്മകളെ ഒട്ടും ഒളിച്ചു വയ്ക്കാതെ ഇവിടെ പുനരവതരിപ്പിരിക്കുന്നു എന്നത് നാഷണൽ കോൾ മൈനിങ്ങ് മ്യൂസിയത്തിന്റെ പ്രത്യേകതയാണ്…യുകെ സ്‌മൃതികൾ : അദ്ധ്യായം 8 ഭാഗം 1. നാഷണൽ കോൾ മൈനിങ് മ്യൂസിയം ഇംഗ്ലണ്ട്

ചരിത്രത്തിൻറെ കറുത്ത ഓർമ്മകളെ ഒട്ടും ഒളിച്ചു വയ്ക്കാതെ ഇവിടെ പുനരവതരിപ്പിരിക്കുന്നു എന്നത് നാഷണൽ കോൾ മൈനിങ്ങ് മ്യൂസിയത്തിന്റെ പ്രത്യേകതയാണ്…യുകെ സ്‌മൃതികൾ : അദ്ധ്യായം 8 ഭാഗം 1. നാഷണൽ കോൾ മൈനിങ് മ്യൂസിയം ഇംഗ്ലണ്ട്

ഒരു ഉത്സവ അന്തരീക്ഷത്തിലേക്കാണ് ഞങ്ങൾ എത്തിച്ചേർന്നത്. വിവിധ സ്ഥലങ്ങളിൽ നിന്ന് ഒട്ടേറെ വിദ്യാർത്ഥികളും മാതാപിതാക്കളും ടേസ്റ്റ് ടൈമിൽ പങ്കെടുക്കാനായിട്ട് എത്തിച്ചേർന്നിട്ടുണ്ട്….യുകെ സ്‌മൃതികൾ : അധ്യായം 7 . ടേസ്റ്റ് ടൈം

പ്രകാശം പരത്തുന്ന സൗഹൃദത്തിന്റെ ഇത്തരം തുരുത്തുകൾ പലപ്പോഴും നമ്മൾക്ക് ഒരു വലിയ പ്രഹേളികയാണ്… യുകെ സ്‌മൃതികൾ : അധ്യായം 6. പ്രകാശം പരത്തുന്ന സൗഹൃദങ്ങൾ

എവിടെ ഓഫർ കിട്ടുമോ അവിടെ മലയാളി ഉണ്ട് … യുകെ സ്‌മൃതികൾ : അധ്യായം 5 . സൂപ്പർ മാർക്കറ്റിൽ.

മതിലുകൾ ഇല്ലാത്ത ലോകം. യുകെ സ്‌മൃതികൾ : അധ്യായം 4

ഞാൻ എയർപോർട്ടിന്റെ വെളിയിലേക്ക് നടന്നു. അതോടെ ഫോണിൽ എയർപോർട്ടിലെ ഇൻറർനെറ്റ് ലഭ്യമല്ലാതായി… ഒരു ശൂന്യതയിൽ … തമോഗർത്തത്തിൽ എത്തിപ്പെട്ട അവസ്ഥ ….യുകെ സ്‌മൃതികൾ : അധ്യായം 3

ദുബായിൽ നിന്ന് മാഞ്ചസ്റ്ററിലേക്കുള്ള യാത്രയിൽ 7 മണിക്കൂറോളം എൻറെ തൊട്ടടുത്ത സീറ്റിലായിരുന്നു എലിസബത്ത് . എലിസബത്ത് ഒറ്റയ്ക്കായിരുന്നില്ല. കൂടെ സമപ്രായക്കാരായ നാല് കൂട്ടുകാരും ഒപ്പം ഉണ്ടായിരുന്നു…. യുകെ സ്‌മൃതികൾ : അദ്ധ്യായം 2 : എലിസബത്തിൻെറ യാത്രകൾ

 

ഡോ. ഐഷ വി

വിവാഹത്തിന് മുമ്പ് എന്റെ ഭർത്താവ് നൽകിയ വാഗ്ദാനങ്ങളിലൊന്നായിരുന്നു കൊടൈക്കനാലിൽ കൊണ്ടുപോകാമെന്നത് . അങ്ങനെ ഈ വർഷം ജൂൺ രണ്ടാം തീയതി രാത്രി അദ്ദേഹം എന്നോട് പറഞ്ഞു. “നാളെ വെളുപ്പിനേ തന്നെ തയ്യാറാകുക. നമ്മൾ നാളെ കൊടൈക്കനാലിന് പോകുന്നു.”
” എങ്ങിനെയാണ് യാത്ര ? മഴ കാണില്ലേ?” ഞാൻ ചോദിച്ചു.

“മഴയൊന്നും സാരമില്ല. മഴ അധികം പെയ്ത് തുടങ്ങിയില്ലല്ലോ. നമുക്ക് കാറിൽ വടക്കഞ്ചേരിയിൽ നിന്നും പാലക്കാട് പോയി പൊള്ളാച്ചി വഴി കൊടൈക്കനാലിന് പോകാം . ഹൈറേഞ്ചിൽ ഏതാണ്ട് എറണാകുളത്തിന് കിഴക്ക് ഭാഗത്തായി വരുന്ന സ്ഥലമാണ് കൊടൈക്കനാൽ . നമ്മുടെ യാത്ര തമിഴ്നാട്ടിൽ കൂടിയായിരിക്കുമെന്ന് മാത്രം. നാളെ ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കാനൊന്നും നിൽക്കേണ്ട. നമുക്ക് പോകുന്ന വഴിക്ക് കഴിക്കാം. വെളുപ്പിന് 5 മണിയ്ക്ക് ഇവിടെ നിന്നും തിരിക്കാം. നാളെത്തന്നെ തിരികെ വരാം”

ഒറ്റ ദിവസത്തെ യാത്രയായതു കൊണ്ട് പ്രത്യേകിച്ച് പാക്കിംഗിന്റെ ആവശ്യമൊന്നുമില്ല. കുടിവെള്ളം കരുതാം. പിന്നെ വീട്ടിലിരിയ്ക്കുന്ന പഴങ്ങളും കരുതാം. അങ്ങനെ യാത്രയെ കുറിച്ച് വലിയ മുന്നൊരുക്കങ്ങളൊന്നും കൂട്ടാതെ ഞാൻ കിടന്നുറങ്ങി. പിറ്റേന്ന് രാവിലെ തന്നെ എഴുന്നേറ്റ് ചായയും മുട്ട പുഴുങ്ങിയതും കഴിച്ച് ഞങ്ങൾ യാത്ര തുടങ്ങി. നാഷണൽ ഹൈവേ 544 നല്ല കണ്ടീഷനിലുള്ള പുതിയ റോഡായതിനാൽ പാലക്കാട് വരെയുള്ള യാത്ര സുഖം. പൊള്ളാച്ചിയിലേയ്ക്ക് കടന്നപ്പോൾ ഹൈവേ യാത്ര കുഴപ്പമില്ല. ചില ഭാഗത്ത് റോഡുപണി നടക്കുന്നതിനാൽ ഡീവിയേഷൻ എടുക്കണമെന്ന ഗൂഗിൾ മാപ്പിലെ മദാമ്മയുടെ നിർദ്ദേശം അനുസരിച്ച് ഞങ്ങൾ യാത്ര തുടർന്നു. പൊള്ളാച്ചിയിൽ റോഡിനിരുവശത്തും വൻ പുളിമരങ്ങൾ തണൽ വൃക്ഷങ്ങളായി നട്ടുപിടിപ്പിച്ചിരുന്നു. പുളിയിൽ നിന്നുള്ള തണലും ആദായവും ഓക്സിജനും കിട്ടും. ആ വഴിയിലെ മറ്റൊരു പ്രത്യേകത എങ്ങും സ്റ്റ്രീറ്റ് ലൈറ്റില്ല എന്നതാണ്. ഉദയമൊക്കെ ആസ്വദിച്ച് നല്ല കാറ്റുള്ള കാറ്റാടിപ്പാടത്തു കൂടെ യാത്ര തുടർന്നപ്പോൾ ഭർത്താവ് വണ്ടി നിർത്തി. നമുക്കിവിടെ നിന്നും കുറച്ച് ഫോട്ടോകളെടുക്കാം. ഞങ്ങളങ്ങനെ അവിടെയിറങ്ങി. ആ പശ്ചാതലത്തിൽ കുറച്ച് ഫോട്ടോകൾ എടുത്തു.

തമിഴ് നാടിന്റെ പ്രത്യേക പോളിസിയാണത്. വർഷത്തിൽ ആറുമാസത്തിലധികം കാറ്റ് ലഭിക്കുന്ന സ്ഥലത്ത് കാറ്റാടി യന്ത്രങ്ങൾ സ്ഥാപിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുക എന്നത്. ആര് വൻ വ്യവസായങ്ങൾ തുടങ്ങിയാലും കാറ്റാടി യന്ത്രങ്ങൾ വഴി വൈദ്യുതി കൂടി ഉത്പാദിപ്പിക്കണം മിച്ചമുള്ള വൈദ്യുതി തമിഴ് നാട് ഇലക്ട്രിസിറ്റി ബോർഡിന് കൈമാറണം. വ്യവസായവും പച്ചപിടിയ്ക്കും വൈദ്യുതിയും ലഭിക്കും. അങ്ങനെ ചുരങ്ങളിലൂടെ വീശുന്ന കാറ്റിന്റെ ഊർജ്ജത്തെ അവർ വൈദ്യുതിയാക്കി മാറ്റും. ഓരോ സാധ്യതകളും അവസരങ്ങളായി മാറ്റുന്നവർക്കാണ് വിജയം.

സമീപത്തുള്ള ഹോട്ടലിൽ നിന്നും ആവി പറക്കുന്ന ഇഢലിയും ഉഴുന്നുവടയും ചായയും കഴിച്ച് ഞങ്ങൾ യാത്ര തുടർന്നു.

ഗൂഗിൾ മദാമ്മ പറഞ്ഞ വഴികളിലൂടെ കുറേ ദൂരം യാത്ര തുടർന്നപ്പോൾ പളനി മല ദൃശ്യമായി. പിന്നേയും മുന്നാട്ട് പോയി വലത്തോട്ട് തിരിഞ്ഞ് പുളിമരങ്ങൾ അതിരിടുന്ന വഴികളിലൂടെ ഞങ്ങൾ യാത്ര ചെയ്തു. റോഡിനിരുവശത്തും മാന്തോപ്പുകൾ കാണാമായിരുന്നു. ആകെ മൊത്തം തണലുള്ള പ്രദേശം. റോഡരികിൽ പലയിടത്തായി സ്ത്രീകളും പുരുഷന്മാരും നല്ല മാമ്പഴങ്ങൾ വിൽക്കുന്നു. തിരികെ വരുമ്പോൾ കുറച്ച് മാമ്പഴം വാങ്ങിക്കൊണ്ടുവരുവാൻ ഞങ്ങൾ തീരുമാനിച്ചു. അങ്ങനെ മാന്തോപ്പുകൾക്ക് നടുവിലുള്ള റോഡിലൂടെ വീണ്ടും മുന്നോട്ട് . കൊടൈക്കനാനിലിലേയ്ക്ക് സ്വാഗതം ചെയ്യുന്ന സൈൻ ബോർഡ് കണ്ടു. ഹൈറേഞ്ച് കയറാനുള്ള സമയമടുത്തു എന്ന് ഞങ്ങൾക്ക് മനസ്സിലായി. തമിഴ് നാട്ടിലെ ഡിണ്ടിഗൽ ജില്ലയിലെ ഒരു ടൂറിസ്റ്റ് സ്പോട്ടാണ് കൊടൈക്കനാൽ . മലകയറുമ്പോൾ റോഡിനിരുവശത്തും വിവിധ വർണ്ണങ്ങളിലുള്ള പൂക്കൾ പിടിക്കുന്ന ചെടികൾ പ്രകൃത്യാ തന്നെ കാണാമായിരുന്നു.

ചെങ്കുത്തായ കയറ്റങ്ങളും 17 ഓളം ഹെയർ പിൻ വളവുകളുമുള്ള മലകയറി 12 കിലോ മീറ്ററോളം ആ മല മുകളിലൂടെ മുന്നോട്ട് പോയി പെരുമാൾ മലൈ എന്ന ജങ്ഷനിലെത്തി. ഞങ്ങളവിടെ വണ്ടി നിർത്തി അടുത്തു കണ്ട ചായക്കടയിൽ നിന്നും ചായയും ഉന്നക്ക പോലെ ഒരു കടിയും കഴിച്ചു. ഞങ്ങൾ വന്നതിന്റെ എതിർ ദിശയിൽ അടുത്ത മലമുകളിലൂടെ 12 കിലോമീറ്ററോളം മുന്നോട്ട് പോയാലേ കൊടൈക്കനാലിൽ എത്താനാകൂ എന്ന് മനസ്സിലായി. ആ വഴി കുറേ ദൂരം പിന്നിട്ട് കഴിഞ്ഞപ്പോൾ ഒരു ടോൾ ബൂത്ത് കാണാനിടയായി. കൊടൈക്കനാലിലേയ്ക്ക് പ്രവേശിക്കുമെങ്കിൽ നമ്മൾ എത്ര സമയം അവിടെ തങ്ങുന്നുവോ അതിനനുമ്പരിച്ച് പാസ്സെടുക്കണമായിരുന്നു. ഞങ്ങൾക്ക് കിട്ടിയ പാസ്സ് 24 മണിക്കൂർ സമയത്തേയ്ക്കുള്ളതായിരുന്നു.

പിറ്റേന്ന് 10.30 am വരെ അവിടെ തങ്ങാം എന്ന് സൂചന. കുറച്ച് മുന്നോട്ട് പോയപ്പോൾ അതുവരെ കാണാത്തത്രയും വാഹനങ്ങളുടെ ക്യൂ കാന്നാനിടയായി. ഞങ്ങളെത്തുന്നതിന് വളരെ മുന്നയെത്തി ക്യൂവിൽ കിടക്കുന്നവർ. ആ ക്യൂവിൽ ഒരു മണിക്കൂറിലധികം ത്തങ്ങളും പെട്ടു. മലമുകളിലെ ഇടുങ്ങിയ വഴികളിൽ ഇരുവശത്തേയ്ക്കും വണ്ടികൾ കടന്നുപോവുക പ്രയാസമുള്ള കാര്യമായിരുന്നു. ഇതിനിടയിൽ ഒരു വെള്ളച്ചാട്ടവും കണ്ടു.

അങ്ങനെ മുന്നോട്ട് പോയപ്പോൾ കൊടൈ തടാകം കാണായി. 5 കിലോമീറ്ററിലധികം നീളത്തിൽ ഇംഗ്ലീഷിലെ വല്യക്ഷരം എച്ച് ആകൃതിയിലുള്ള തടാകം. താടകത്തിന് ചുറ്റും വാഹനങ്ങൾക്ക് സഞ്ചരിക്കാനുള്ള പാതയും മനുഷ്യർക്ക് നടക്കാനുള്ള നടപ്പാതയമുണ്ട്. അവിടെ ബോട്ടിംഗിനുള്ള സൗകര്യമുണ്ട്. ഞങ്ങൾ ക്യൂവിൽ പെട്ടു പോയതു കൊണ്ട് മുന്നോട്ടു തന്നെ പോകുവാനും തിരികെ വരുമ്പോൾ തടാകം കാണുവാനും തീരുമാനിച്ചു. അങ്ങനെ ഞങ്ങൾ മല കയറി റോസ് ഗാർഡനിലെത്തി. ടിക്കറ്റെടുത്ത് വണ്ടി പാർക്ക് ചെയ്ത് ഞങ്ങൾ ഉദ്യാനത്തിൽ പ്രവേശിച്ചു. മല കയറി വന്നപ്പോൾ ഓക്സിജന്റെ കുറവുണ്ടായതിനാലാകാം ഞങ്ങൾക്ക് രണ്ട് പേർക്ക് ഒരു ചെറിയ തലകറക്കം അനുഭവപ്പെട്ടു. ഉദ്യാനത്തിലെ പുൽത്തകിടിയിലിരുന്ന് കുറച്ച് വിശ്രമിച്ച് കഴിഞ്ഞപ്പോൾ ആ പ്രശ്നം മാറി. പിന്നെ ഞങ്ങൾ അവിടൊക്കെ നടന്നു കണ്ടു. അവിടത്തെ നേഴ്സറിയിൽ നിന്നും കുറച്ച് തൈകൾ വാങ്ങി. കേരളത്തിൽ കാണാത്ത വ്യത്യസ്ഥ ഇലയുള്ള പാഷൻ ഫ്രൂട്ട് തൈയ്യും അവിടെ ലഭ്യമായിരുന്നു.

കാലാവസ്ഥ മാറുമ്പോൾ വേരു പിടിക്കുമോ എന്ന സംശയമുണ്ടായിരുന്നു. പകുതിയോളം പിടിച്ചു കിട്ടി. പിന്നെ ഞങ്ങൾ മലയിറങ്ങി തടാകം കാണാനുള്ള വ്യൂ പോയിന്റിലെത്തി. സമതലത്തിൽ നിന്നും രണ്ടു കിലോമീറ്ററിലധികം ഉയരമുള്ള മലമുകളിലെ മഴ വെള്ള സംഭരണിയാണ് ഈ തടാകമെന്ന് നമുക്ക് വിശേഷിപ്പിക്കാം. തടാകത്തിന്‌ ചുറ്റുമുള്ള മലമുകളിൽ നിന്നും ഒഴുകി വരുന്ന വെള്ളത്തെ മുഴുവൻ ഈ തടാകം സംഭരിക്കുന്നു എന്ന് പറയാം. കൊടൈ നിവാസികളുടെ വറ്റാത്ത നീരുറവ കൂടിയാണിത്. തടാകം ഈ വെള്ളമത്രയും സംഭരിച്ചില്ലെങ്കിൽ ആ ചെങ്കുത്തായ മലമുകളിൽ ഒരു തുള്ളി വെള്ളവും ലഭിക്കില്ലായിരുന്നു എന്ന് പറയാം.

വ്യൂ പോയിന്റിൽ നിന്നും കോഫി കഴിച്ചു ഞങ്ങൾ തടാകം ചുറ്റിവരുന്ന ഉയർന്ന പാതയിലൂടെ ഞങ്ങൾ മലയിറങ്ങി തടാകത്തിനടുത്തെത്തി. കോക്കേഴ്സ് വാക്കും , ബൈഡൻസ് പാർക്കും അത്രയും നേരം ഡ്രൈവ് ചെയ്ത ഭർത്താവ് ഒന്ന് വിശ്രമിച്ച ശേഷം കാണാമെന്ന് തീരുമാനിച്ചു. ഞങ്ങൾ മലയിറങ്ങി തടാകത്തിനടുത്തെത്തി. വഴിയോര കച്ചവടക്കാരിൽ നിന്നും നിലക്കടല ഉപ്പിട്ട് പുഴുങ്ങിയതും പൈനാപ്പിളും വാങ്ങിക്കഴിച്ച് ഞങ്ങൾ മുന്നോട്ട്. കാറൊതുക്കിയിടാൻ പറ്റിയ സ്ഥലത്തെത്തിയപ്പോൾ ഭർത്താവ് കാറിലിരുന്നുറങ്ങി. ഞാൻ പുറത്തിറങ്ങി നടന്നു. തടാകത്തിലെ ബോട്ടിംഗും , തടാകത്തിനു ചുറ്റും മുതിർന്നവരും കുട്ടികളും നടത്തുന്ന സൈക്ലിങ്ങും കണ്ട് ഒറ്റയ്ക്കു നടന്നു. ഉച്ചയ്ക്ക് ശേഷം രണ്ട് മണിയായപ്പോൾ ശക്തിയായ മഴയും കാറ്റും തുടങ്ങി. ഞാൻ കുട നിവർത്തിപിടിച്ച് നടന്ന് കാറിനടുത്തെത്തി. മഴ പെയ്യുന്നതിനാൽ തിരികെപ്പോരാൻ രണ്ടു പേരും കൂടി തീരുമാനിച്ചു.

പഴങ്ങൾ ധാരാളം വിൽക്കുന്ന തെരുവിലെത്തിയപ്പോൾ ഞങ്ങൾ കോളേജിലും വീട്ടിലുമുള്ളവർക്ക് കൊടുക്കാനായി കുറേ ചോക്ക്ലേറ്റ് , മരത്തക്കാളി , ലോങ്ങൻ, മങ്കോസ്റ്റിൻ എന്നിവ വാങ്ങി. കാറിന് പെട്രോളടിച്ചു. അങ്ങനെ ഞങ്ങൾ കൊടൈ യാത്ര അപൂർണ്ണമാക്കി പെരുമാൾ മലൈയിലെത്തി അടുത്ത മലമ്പാതയിലൂടെ മുന്നോട്ട് പന്ത്രണ്ട് കിലോമീറ്റർ പിന്നിട്ട് മലയിറങ്ങാൻ തുടങ്ങിയപ്പോഴാണ് പ്രശ്നങ്ങളുടെ തുടക്കം. പലയിടത്തും മരങ്ങൾ വീണ് ഗതാഗത തടസ്സം നേരിട്ടിരിക്കുകയാണ്. പ്രദേശവാസികളും വനം വകുപ്പുകാരും ചേർന്ന് കത്താൾ കോടാലി എന്നിവ ഉപയോഗിച്ച്‌ മരങ്ങൾ വെട്ടിമാറ്റാനും വഴിയിൽ നിന്നും നീക്കം ചെയ്തു തടസങ്ങൾ മാറ്റാനും നിരന്തരം പരിശ്രമിച്ചു കൊണ്ടിരിയ്ക്കുകയാണ്.

മലയടിവാരം വരെ കണക്കാക്കിയാൽ ഇരുപതോളം മരങ്ങൾ വീണിട്ടുണ്ട്. മഷീൻ കട്ടർ ഒന്നേയുള്ളൂ. ഒരു വനം വകുപ്പദ്യോഗസ്ഥൻ സ്കൂട്ടറിൽ കൊണ്ടുപോയി കട്ടർ പല സ്ഥലങ്ങളിലും എത്തിക്കുന്നുണ്ട്. മരങ്ങൾ മുറിച്ചു മാറ്റിയപ്പോൾ കിട്ടിയ വഴിയിലൂടെ ഞങ്ങൾ മുന്നോട്ട് മലയിറങ്ങി. മരങ്ങൾ വീണു കിടക്കുന്ന സ്ഥലമെത്തുമ്പോൾ വീണ്ടും വണ്ടി നിർത്തും. ഇതിനിടെ തമിഴ്നാട് വനം വകുപ്പ് ഓഫീസർമാർ വീണ മരങ്ങൾ കാണാനെത്തിയതിനാൽ അവർക്ക് വഴിയൊഴിഞ്ഞ് കൊടുക്കുന്നത് ചെങ്കുത്തായ താഴ്‌വര വരുന്ന ഭാഗത്തു വച്ച് പ്രയാസമുള്ള കാര്യമായിരുന്നു. എന്നിരുന്നാലും സന്നദ്ധരായ യുവാക്കൾ വനം വകുപ്പിനോട് സഹകരിച്ച്‌ ഗതാഗതം നിയന്ത്രിച്ച് അവരെ സഹായിച്ചു.

വനം വകുപ്പ് മൂന്ന് മണിയ്ക്ക് ശേഷം മലമുകളിലേയ്ക്കുള്ള യാത്ര നിരോധിച്ചതിനാൽ മലയിറങ്ങുന്നവരുടെ ട്രാഫിക്ക് പ്രശ്നം മാത്രം പരിഹരിച്ചാൽ മതിയായിരുന്നു. അങ്ങനെ ഊർജ്ജ്വസ്വലരായ വനം വകുപ്പുദ്യോഗസ്ഥരും പ്രദേശത്തെ സന്നദ്ധ സംഘടനയിലെ യുവാക്കളും നന്നായി പണിപ്പെട്ട് മരങ്ങൾ മുറിച്ച് മാറ്റിയപ്പോൾ ഞങ്ങൾക്ക് മലയിറങ്ങാൻ സാധിച്ചു. വഴിയിലെല്ലാം കുറ്റാക്കറ്റിരുട്ടായിരുന്നു. രാത്രി ഏഴര മണി കഴിഞ്ഞപ്പോൾ ഞങ്ങൾ താഴ് വാരത്തെത്തി. പിന്നെ മാമ്പഴത്തോട്ടങ്ങൾക്കും പുളിമരങ്ങൾക്കും ഇടയിലൂടെ ഞങ്ങൾ തിരികെയുള്ള യാത്ര തുടർന്നു. വഴിയിൽ മാമ്പഴക്കച്ചവടക്കാരെ ആരേയും കാണാനില്ലല്ലോ എന്നു കരുതിയിരിയ്ക്കുമ്പോഴാണ് ദൂരെ ഒരു റാന്താൻ വെളിച്ചം കാണുന്നത്. അടുത്ത് ചെന്ന് നോക്കിയപ്പോൾ ഒരു ചെറുപ്പക്കാരിയാണ്. വഴിയോര വിളക്കുകളില്ലാത്ത ആ പാതയിൽ കുറ്റാകുറ്റിരുട്ടിൽ മാമ്പഴ കച്ചവടം നടത്തുകയാണവർ .

മലയിറങ്ങി വന്നവർ വേഗം വീടുപിടിയ്ക്കാനുള്ള ധൃതിയിലാകണം. ഞങ്ങൾ മാത്രമേ അവിടെ വണ്ടി നിർത്തി മാമ്പഴം വാങ്ങാൻ തയ്യാറായുള്ളൂ. ഞങ്ങൾ റോഡ് മുറിച്ച് കടന്ന് റാന്തൽ വെളിച്ചത്തിനരികിലെത്തി. ആ യുവതി ഞങ്ങളെ സ്വാഗതം ചെയ്ത് എന്തൊക്കെ മാമ്പഴം വേണമന്ന് തമിഴിൽ ചോദിച്ചു. ഞങ്ങൾ ഇംഗ്ലീഷിൽ സംസാരിച്ചു തുടങ്ങിയപ്പോൾ അവർ ഇംഗ്ലീഷിൽ നന്നായി സംസാരിക്കാൻ തുടങ്ങി. ഒരു മാമ്പഴ കച്ചവടക്കാരി അങ്ങനെ സംസാരിക്കുന്നത് കണ്ടപ്പോൾ ഞങ്ങൾക്ക് കൗതുകമായി. അവരുടെ പേരെന്തെന്നും എന്തു വരെ പഠിച്ചിട്ടുണ്ടെന്നും ഞങ്ങൾ ചോദിച്ചു. ഗൗരി എന്നാണ് പേരെന്നും എം എസ്സി മൈക്രോ ബയോളജിയാണ് ക്വാളിഫിക്കേഷനെന്നും അവർ പറഞ്ഞു. കുറച്ചു കാലം ഒരു കോളേജിൽ ഗസ്റ്റ് ലക്ചറർ ആയി ജോലി നോക്കിയിട്ടുണ്ടത്രേ. ഭർത്താവ് സുബ്രമണ്യന് 12 ഏക്കറോളം കൃഷിയുണ്ട് . അതിലെ ഉത്പന്നങ്ങൾ വിൽപന നടത്തി ഗൗരി ഭർത്താവിനെ സഹായിക്കുന്നു. ഭർത്താവും മക്കളും ഗൗരി ചൂണ്ടിക്കാണിച്ച ദിശയിലുള്ള വീട്ടിലുണ്ടെന്ന് പറഞ്ഞു. നല്ല ഇരുട്ടാണല്ലോ , സ്ട്രീറ്റ് ലൈറ്റില്ലല്ലോ എന്ന് ഞങ്ങൾ പറഞ്ഞപ്പോൾ അവിടെങ്ങും സ്ട്രീറ്റ് ലൈറ്റുകൾ ഇല്ലെന്നും ആന ഇറങ്ങുന്ന സ്ഥലമാണെന്നും ഗൗരി സൂചിപ്പിച്ചു. അരശി കൊമ്പൻ ( നമ്മുടെ അരിക്കൊമ്പൻ) അവിടെ ഇറങ്ങുമത്രേ.

ഗൗരിയുടെ പക്കൽ നിന്നും മല്ലിക, ഉദുമ, മൽഗോവ എന്നീ മാമ്പഴങ്ങളും നല്ല മധുരമുള്ള കൊടൈ പാഷൻ ഫ്രൂട്ടും വാങ്ങി ഗൗരിയുടെ ഭർത്താവ് സുബ്രഹ്മണ്യന്റെ പേരിൽ ഗൂഗിൾ പേ ചെയ്ത് കൊടുത്ത് ഞങ്ങൾ ഗൗരിയോട് യാത്ര പറഞ്ഞ് വണ്ടിയിൽ കയറി.

പൊള്ളാച്ചിയിലെത്തിയപ്പോൾ അത്താഴം കഴിച്ച് ഞങ്ങൾ തിരികെ പോകുന്ന വഴിയൊന്നു മാറ്റി ഗോവിന്ദാപുരം, കൊല്ലംങ്കോട് , നെമ്മാറ, ചിറ്റിലം ഞ്ചേരി , മുടപ്പല്ലൂർ, വള്ളിയോട് വഴി വടക്കഞ്ചേരിക്കാക്കി . രാത്രി 2 മണിയോടുകൂടി ഞങ്ങൾ വീട്ടിലെത്തി.

മരം വീണ് ഗതാഗതം തടസ്സമുണ്ടായി എന്നറിഞ്ഞപ്പോൾ ഞങ്ങളുടെ മകൾ പറഞ്ഞു. മഴക്കാലത്ത് യാത്ര വേണ്ടിയിരുന്നില്ല. നവംബർ ഡിസംബർ മാസങ്ങളാണ് കൊടൈക്കനാലിലെ സീസൺ 16-17 ഡിഗ്രി സെന്റിഗ്രേഡായിരിയ്ക്കും. ഇനിയൊരു കൊടൈ യാത്ര മക്കളേയും കൂട്ടി ആ സീസണിലാക്കാമെന്ന് ഞങ്ങൾ തീരുമാനിച്ചു.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

റ്റിജി തോമസ്

പറമ്പിന്റെ അതിരിൽ തന്നെയാണ് പുഴ . പുഴയെന്നൊന്നും പറയാനില്ല . ഒരു ചെറിയ തോടാണ്.ഏതാണ്ട് മുപ്പതോളം വർഷങ്ങൾക്ക് ശേഷം പുഴയെ ആദ്യമായി കാണാൻ പോകുകയാണ്.

അച്ഛനും അമ്മയ്ക്കും ജോലി സംബന്ധമായുള്ള ഒട്ടേറെ നാടുകളിലെ അലച്ചിലിന് ശേഷം സ്വസ്ഥമായി ജീവിക്കാൻ ഒരു വീട് . തറവാട് ഭാഗം ചെയ്തപ്പോഴുള്ള അന്യവത്ക്കരണത്തിൻ്റെ നീണ്ട വർഷങ്ങൾക്ക് ശേഷം അയാളുടെ ആഗ്രഹപ്രകാരമായിരുന്നു സ്വന്തം നാട്ടിൽ പുഴയോരത്തു തന്നെ സ്ഥലവും വീടും ഉൾപ്പെടെ മേടിച്ചത്.

ഒട്ടേറെ സ്ഥലങ്ങൾ അന്വേഷിച്ചു . ഒന്നും ഇഷ്ടപ്പെട്ടില്ല .പുഴയുടെ തീരത്തുള്ള പല സ്ഥലങ്ങളും കണ്ടെങ്കിലും 2018 -ലെ വെള്ളപ്പൊക്കത്തിന്റെ പേടിയിൽ പലതും വേണ്ടെന്ന് വെച്ചു. അങ്ങനെയാണ് ഒടുക്കം ആദ്യം വിൽക്കുന്നില്ലെന്ന് ഉടമ പറഞ്ഞ ഈ സ്ഥലം കണ്ടെത്തിയത്. ആയിരക്കണക്കിന് അകലെ നിന്ന് വീഡിയോ കോളിലൂടെ പറമ്പും വീടും കണ്ട് ഇഷ്ടപ്പെട്ടു. അഡ്വാൻസ് കൊടുക്കാൻ അയാൾക്ക് അധികം ആലോചിക്കേണ്ടതായി വന്നില്ല. ചെറുപ്പത്തിലെ കളിച്ചു വളർന്ന പുഴയിലെ കുട്ടൻ കടവിൻ്റെ കരയിൽ തന്നെ വീടും പറമ്പും കിട്ടിയത് ഇരട്ടി മധുരമായി…

ഫ്ലൈറ്റിലിരുന്ന് അയാൾ അകക്കണ്ണിൽ കണ്ടത് മുഴുവനും പുതിയതായി വാങ്ങിയ പുരയിടവും അരികിലൂടെ ഒഴുകുന്ന പുഴയുമായിരുന്നു. വീടിൻ്റെ മുന്നിൽ കൂടിയുള്ള പാതയുടെ അപ്പുറം സാമാന്യം വലിയ ഒരു കുന്നുമുണ്ട് . കുന്ന് ചുരത്തുന്ന ഒട്ടേറെ ചെറു അരുവികൾ ചെന്നെത്തുന്നത് പറമ്പിന് പിറകിലുള്ള പുഴയിലേയ്ക്കാണ്. പുതിയതായി വാങ്ങിയ സ്ഥലത്തിൻറെ അരികിലൂടെ ഒരു ചെറു അരുവി ഒഴുകി പുറകിലൂടെ ഒഴുകുന്ന പുഴയിൽ ചേരുന്നതിന്റെ ഓർമ്മകളിൽ അയാൾ തൻറെ സീറ്റിൽ നിവർന്നിരുന്നു.

വിമാനത്തിന്റെ ആകാശ വാതിലുകളിലൂടെ പുറത്തേയ്ക്ക് നോക്കുമ്പോൾ അങ്ങ് മേഘ പടലങ്ങൾക്കും താഴെ ചെറിയ ചെറിയ വെളുത്ത നീണ്ട വരകൾ പോലെ . അതെല്ലാം ചെറിയ ചെറിയ പുഴകളും അരുവികളും ആണെന്ന് അയാൾക്ക് തോന്നി. അതിന്റെയെല്ലാം കരയിൽ ഏതോ രാജ്യത്തെ ഏതോ നാട്ടിലെ പേരറിയാത്ത എത്രയോ പേർ ജീവിക്കുന്നുണ്ട്…

ചെറുമയക്കത്തിൽ അയാൾ പുഴകളിലൂടെയും അരുവികളിലൂടെയും വെള്ളം ഒഴുകുന്നതിന്റെ കളകളാരവം കേട്ടു …

പണ്ട് വളരെ പണ്ടാണ് അയാൾക്ക് തോടിന്റെ ഉത്ഭവസ്ഥാനം കാണണമെന്ന് തോന്നി. വേനൽക്കാലമാണ്.
പുഴ വറ്റി വരണ്ടു കിടക്കുന്നു. അയാൾ തനിയെ നടന്നു .അധികം നീണ്ടു നിന്നില്ല യാത്ര . വറ്റിവരണ്ടു കിടന്ന പുഴയുടെ മണൽ പരപ്പിൽ വെയിൽ കാഞ്ഞു കിടന്ന ചേര പാമ്പിൻറെ ശരവേഗത്തിലുള്ള പാച്ചിലിൽ അതിലും വേഗത്തിൽ തിരിഞ്ഞോടിയത് ഓർത്ത് അയാൾ തന്നെയിരുന്നു ചിരിച്ചു.

പണ്ട് പാലങ്ങൾ കുറവായിരുന്നു. വഴിമുറിച്ച് തോട് ഒഴുകിയിരുന്ന സ്ഥലത്ത് വെള്ളം തെറ്റിച്ച് സ്കൂളിൽ പോയിരുന്നത് ഓർമ്മയായി അയാളിലേയ്ക്ക് വീണ്ടുമെത്തി. മഴ കനക്കുന്ന സമയങ്ങളിൽ ഒറ്റത്തടി പാലത്തിലൂടെ കടക്കണമായിരുന്നു.

തോട്ടിൽ പല ഇടങ്ങളിലായി ഒട്ടേറെ കുളിക്കടവുകൾ. കടവുകൾക്കെല്ലാം ഓരോരോ പേരുകൾ ഉണ്ടായിരുന്നു. വെള്ളപ്രാമുറി കടവ് , നായ്ക്കൻ കടവ് പിന്നെ കുട്ടൻ കടവും…

പല കടവുകൾ ഓരോരോ വീട്ടുപേരുകളിൽ അടയാളപ്പെടുത്തിയപ്പോൾ കുട്ടൻ കടവ് മാത്രം വേറിട്ട് നിന്നു .

കുട്ടികളുടെ കളി സംഘത്തിലെ നേതാവായിരുന്ന ജാനകി ആണ് കുട്ടൻ കടവിന്റെ ചരിത്രം പറഞ്ഞത് . പണ്ട് വളരെ പണ്ട് കുട്ടൻ എന്നൊരാൾ അവിടെ ജീവിച്ചിരുന്നത്രേ.

കിറുക്കൻ കുട്ടൻ …

കുട്ടനെ കുറിച്ച് ജാനകി ഒട്ടേറെ കഥകൾ പറഞ്ഞു. ജീവിതത്തിൻറെ നല്ലൊരു സമയം കുട്ടൻ കുളിക്കടവിലായിരുന്നത്രെ.
നാട്ടിലെ ഏറ്റവും നല്ല കുളികടവ് കുട്ടൻ കടവായിരുന്നു. കടവിൽ നിന്ന് തുണികൾ അലക്കുവാൻ പാകത്തിലുള്ള പാറക്കല്ലുകൾ മറ്റുള്ള കടവുകളെക്കാൾ കുട്ടൻ കടവിനെ വ്യത്യസ്തമാക്കി.

പക്ഷേ കുട്ടൻ കടവിൽ പണ്ടൊക്കെ ആണുങ്ങൾ മാത്രമേ കുളിക്കാൻ എത്താറുണ്ടായിരുന്നുള്ളൂ അത്രെ .കിറുക്കൻ കുട്ടൻ എല്ലാ ദിവസവും പത്തും പന്ത്രണ്ടും തവണ കുളിക്കാനായി കടവിലുണ്ടായിരുന്നു. അതുകൊണ്ടുതന്നെ കുട്ടൻ ഉണ്ടായിരുന്ന കാലത്ത് പെണ്ണുങ്ങൾ കുട്ടൻ കടവിൽ നിന്ന് അകന്നുനിന്നു. കുളിക്കാത്തപ്പോൾ അയാൾ മീൻ പിടിക്കാനായി തോട്ടിലുണ്ടാവും. എത്ര മുഴുത്ത മീനിനെയും പാമ്പിനെക്കാൾ വലുപ്പമുള്ള ആരകനെയും പാറക്കെട്ടുകൾക്കിടയിൽ നിന്ന് അയാൾ പിടിക്കും…
പിന്നെന്നോ കുട്ടൻ ഓർമ്മയായപ്പോൾ അന്നാട്ടിലെ ഏറ്റവും പ്രശസ്തമായ കുളിക്കടവായി കുട്ടൻ കടവ് മാറി… എത്രപേർക്ക് വേണമെങ്കിലും കുളിക്കാനും തുണി തല്ലി അലക്കാനും ഉള്ള പാറക്കെട്ടുകൾ കുട്ടൻകടവിനെ മറ്റുള്ള കടവുകളേക്കാൾ ജനപ്രിയമാക്കി…

അവധി ദിവസങ്ങളിൽ കുട്ടികൾ എല്ലാവരും ഒന്നിച്ച് കുളിക്കാനിറങ്ങും. ഏത് കടവ് വേണമെന്ന് തീരുമാനിച്ചിരുന്നത് കൂട്ടത്തിലെ നേതാവായിരുന്നു.

ആദ്യം അവരുടെ നേതാവ് ഇന്ദിരയായിരുന്നു. ഇന്ദിര മുതിർന്ന് കോളേജിൽ ചേർന്നപ്പോൾ ജാനകി… അതിന് ശേഷം താനായിരുന്നു നേതാവ്.

പക്ഷേ ആരെങ്കിലും പാമ്പ് എന്ന് വിളിച്ചു പറഞ്ഞു പേടിപ്പിക്കുമ്പോൾ ആദ്യം കരയിലേയ്ക്ക് ഓടിക്കയറുന്ന കാര്യത്തിലും താൻ മുന്നിൽ ആയിരുന്നു. കടവിലെ കല്ലുകൾക്കിടയിലെ മുഷിയേയും ആരകനെയും പേടിയില്ലാത്ത , പാമ്പിനെ കണ്ട് പേടിക്കുന്ന സംഘാംഗങ്ങളെ മൂങ്ങാംകുഴിയിട്ട് പിടിച്ച് പൊക്കി തെളിവ് കാണിച്ച് അത് വെറും കമ്പാണെന്ന് തെളിയിക്കുന്ന ഇന്ദിരയുടെ നേതൃപാടവം ഒരിക്കലും തനിക്ക് ആർജിക്കാനായില്ല.

പക്ഷേ വെള്ളം തെറ്റി കളിയിൽ താനായിരുന്നു വിജയിച്ചിരുന്നത് …

വെള്ളം കൈകളിൽ എടുത്ത് എതിരാളിയുടെ കണ്ണുകളിലേയ്ക്ക് തന്നെ എയ്തു വിടുന്ന വിദ്യ …
രണ്ടുപേർ നേർക്ക് നേർ നിന്ന് വെള്ളം തെറ്റി കളിക്കുമ്പോൾ ജല കണങ്ങൾ ആകാശത്ത് ഏറ്റുമുട്ടി ചിതറി തെറിക്കാറാണ് പതിവ്. പക്ഷേ എതിരാളിയുടെ കണ്ണുകളിലേയ്ക്ക് ഏറ്റവും ശക്തമായി വെള്ളം തെറ്റിച്ച് കീഴ്പ്പെടുത്തുന്നതിൽ താൻ എപ്പോഴും ജയിച്ചു കൊണ്ടേയിരുന്നു.

കുട്ടികളുടെ കളികളിൽ വെള്ളം കലങ്ങുമ്പോൾ അലക്കാനും കുളിക്കാനും വരുന്ന പെണ്ണുങ്ങൾക്ക് ദേഷ്യം വരും.
” മൂങ്ങയെ പോലെ കണ്ണുകൾ ചുവന്നത് കണ്ടില്ലേ …”

” ഒത്തിരിനേരമായല്ലോ തുടങ്ങിയിട്ട് …ഇതുവരെ വീട്ടിൽ പോകാറായില്ലേ … നട്ടുച്ചയായല്ലോ …”
പിറുപിറുക്കലുക്കൾക്കിടയിൽ അവർ അടുത്ത കടവിലേയ്ക്ക് ഊളയിടും.

ഇന്ന് താൻ വരുമ്പോൾ അവർ ആരെങ്കിലും അവിടെ ഉണ്ടാകുമോ ?

ഇന്ദിരയും ജാനകിയും ജോജിയും ബിജുവും ഷൈനിയും ഷെർലിയും ഷെർമിയും സിബിയും എല്ലാം ഇപ്പോൾ എവിടെയാണ് ആവോ …

വീട്ടിൽ വന്ന് ബാഗുകൾ ഇറക്കി വയ്ക്കാൻ കൂടി എന്നു വരുത്തി അയാൾ പുഴയിലേക്ക് നടന്നു. നടപ്പല്ലായിരുന്നു ശരിക്കും അയാൾ ഓടുകയായിരുന്നു.

കുട്ടൻ കടവിലേക്ക് ഇറങ്ങാറുള്ള വഴിയിൽ കാട് മൂടിയിരിക്കുന്നു. കടവ് മനുഷ്യസ്പർശന മേൽക്കാതെ വിജനമായിരിക്കുന്നു . എല്ലാവരും രണ്ട് കരകളിലും കൽകെട്ടുകൾ കെട്ടിയതോടെ പുഴയുടെ വീതി ശുഷ്കിച്ച് വളരെ കുറഞ്ഞിരിക്കുന്നു.

കടവിൽ ആരെങ്കിലും കുളിക്കാനും അലക്കാനും വന്നതിന്റെ ലക്ഷണം ഒന്നുമില്ല . അലക്കാനായി ആരെങ്കിലും കല്ലുകളിൽ പറ്റിപ്പിടിച്ച സോപ്പിൽ കാലിട്ട് ഉരയ്ക്കാൻ അയാൾ കൊതിച്ചു.

കുളിക്കടവിലും കല്ലുകളിലും പ്ലാസ്റ്റിക് കവറുകളിൽ എന്തൊക്കെയോ സാധനങ്ങൾ അടിഞ്ഞു കൂടിയിരിക്കുന്നു .

പുഴയ്ക്ക് അക്കരെ വയലിൽ കലപ്പ സൃഷ്ടിച്ച ഓവുചാലുകൾ ഇല്ല . വയലു തന്നെയില്ല…
വയലെല്ലാം കൊക്കോ തോട്ടങ്ങളായി പണ്ടേ മാറിയിരുന്നു. ഉപേക്ഷിക്കപ്പെട്ട കൊക്കോ ചെടികളിൽ അണ്ണാൻ തുളച്ച കൊക്കോ കായകൾ ഉണർത്തിയ ശ്മശാന പ്രതീതി മാത്രം.

പണ്ട് സ്വപ്നത്തിൽ വർണ തേര് ഉണർത്തിയ ചേറിൻറെ മണം ഇനി സ്വപ്നങ്ങളിൽ മാത്രം. മാനത്ത് കണ്ണിയും പള്ളത്തിയും കല്ലട മുട്ടിയും പോയിട്ട് ഒരു വാഴയ്ക്കാ വരയാൻ പോലുമില്ല.

വേനൽ കാലത്ത് വെള്ളത്തിനായി തോട്ടിൽ കുഴിച്ച ഓലിയിൽ നിന്ന് വെള്ളമെടുത്ത് തുളുമ്പാതിരിക്കാൻ ഇല പറച്ചിട്ട് നടന്നു നീങ്ങുന്ന ഇന്ദിര ഇപ്പോൾ എവിടെയായിരിക്കും….
പെട്ടെന്ന് ഒരു തളർച്ചയോടെ അയാൾ പുഴക്കരയിലിരുന്നു. അസഹ്യമായ ദുർഗന്ധത്തിൽ അയാൾ വെട്ടിവിയർത്തു. ദുർഗന്ധ കാറ്റിൽ അയാളുടെ വിയർപ്പ് കണങ്ങൾ വാനിലേയ്ക്ക് ഉയർന്നു .

പുഴയിൽ ഒഴുക്കേ ഇല്ല … ഗ്രാമത്തെ ശുദ്ധീകരിച്ചിരുന്ന പുഴ. പുഴയിലേയ്ക്ക് ഇറങ്ങാനുള്ള ശ്രമം തടഞ്ഞ് ഒരു സ്വരം കേട്ടു.

“ഇറങ്ങണ്ട… ഇവിടെ ഇപ്പോൾ ആരും ഇറങ്ങാറില്ല …കുളിക്കാനും ഒന്നിനും ….”
“എന്തു പറ്റി …”
ചൊറിയും…”
പറഞ്ഞയാൾ വാചാലനായി . പുഴയുടെ തീരത്തെ അറവുശാലകളെ കുറിച്ച് … ഇറച്ചി കോഴി കടകളെ കുറിച്ച് ….
ഇവിടെയാണത്രേ അടുത്ത സ്ഥലങ്ങളെക്കാൾ അറവുശാലകൾ ഉള്ളത്.

“പോത്തും പന്നിയും കോഴിയും എല്ലാം യഥേഷ്ടം കിട്ടും”
അതു പറയുമ്പോൾ അയാളുടെ കണ്ണുകളിൽ അഭിമാനം തുളുമ്പിയിരുന്നു.

പഴയ പരിചയക്കാരോടൊക്കെ സംസാരിച്ചപ്പോൾ അവസാനം അയാൾ പറഞ്ഞത് പുഴകളെ കുറിച്ചായിരുന്നു…
” മഴപെയ്താൽ വെള്ളം നല്ലതാകുമായിരിക്കും… അല്ലെ …”

” ഒഴുക്കു വെള്ളത്തിൽ അഴുക്കില്ലന്നല്ലേ പറയാറ് ”
പഴമക്കാരിലൊരാൾ പറഞ്ഞു .
“ഇത് പ്രാക്കാണ് … പണ്ട് കാലത്തെ നഞ്ച് കലക്കിയതിന്റെ ശാപം …”

പനക്കായും ചാരവും കൂട്ടി ചാറ് പരുവത്തിലാക്കി പണ്ട് പുഴയിൽ കലക്കുമായിരുന്നു മീൻപിടിക്കാൻ . കണ്ണുപൊട്ടി മീൻ മയങ്ങി പൊങ്ങിവരും. വലിയ മീനുകളെ പിടിക്കും ആയിരക്കണക്കിന് മീൻ കുഞ്ഞുങ്ങൾ ചത്തുമലക്കും. വളർച്ചയെത്താത്ത പൊടിമീൻ കുഞ്ഞുങ്ങളുടെ ശാപം …

തിരിച്ചുള്ള യാത്രയിൽ എയർപോർട്ടിൽ കാത്തിരിക്കവേ അയാളുടെ ഗൃഹാതുരത്വം വറ്റിവരണ്ടിരുന്നു.

അപ്പാ പുഴയിൽ മുങ്ങി കുളിച്ചോ എന്ന് ഓരോ പ്രാവശ്യവും ചോദിക്കുന്ന മകളുടെ മുഖം അയാൾക്ക് ഓർമ്മ വന്നു.

ചീഞ്ഞളിഞ്ഞ വെള്ളത്തിൻറെ ദുർഗന്ധം ആയിരക്കണക്കിന് കിലോമീറ്ററുകൾക്ക് അപ്പുറത്ത് ഭാര്യയും മകളും കാത്തിരിക്കുന്ന അന്യദേശത്ത് ചെന്നാലും തന്നെ വേട്ടയാടുമെന്ന് അയാൾക്ക് ഉറപ്പായിരുന്നു. കുഞ്ഞിലെ പുഴയിൽ കുളിക്കുമ്പോൾ കവിൾ കൊണ്ട വെള്ളത്തിൻറെ ഓർമ്മയിൽ അയാൾക്ക് പെട്ടെന്ന് ഓക്കാനം വന്നു. പറന്നുയർന്ന വിമാനത്തിൽ നിന്ന് താഴേയ്ക്ക് നോക്കാതെ അയാൾ കണ്ണടച്ചിരുന്നു.

റ്റിജി തോമസ് 

റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.   ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.

ഫോട്ടോ കടപ്പാട് : അഞ്ജു റ്റിജി

പിങ്കി എസ്

ഓണമെന്ന് കേൾക്കുമ്പോൾ എന്റെ മനസ്സിലേക്ക് ഓടിയെത്തുന്നത് കുട്ടിക്കാലത്ത് ഗ്രാമാന്തരീക്ഷത്തിലുള്ള അമ്മൂമ്മയുടെ വീട്ടിലേക്കുള്ള യാത്രകളും അവിടുത്തെ കളികളും ഓണഓർമ്മകളുമാണ്. തിരുവോണത്തിന് അച്ഛന്റെ വീട്ടിൽ , അച്ഛന്റെ എല്ലാ സഹോദരങ്ങളോടും , അവരുടെ കുട്ടികളോടും അപ്പൂപ്പനോടും അമ്മൂമ്മയോടും കൂടി വിഭവസമൃദ്ധമായ സദ്യ കഴിച്ച ശേഷം അവിട്ടത്തിനു രാവിലെ അമ്മ വീട്ടിലേക്കുള്ള യാത്ര. വഴിക്കണ്ണുമായി പെൺ മക്കളേയും അവരുടെ കൊച്ചു മക്കളേയും കാത്തിരിക്കുന്ന അമ്മൂമ്മ . അവിടെ എത്തിയാലുടനെ ഞങ്ങൾ പിള്ളേർ സെറ്റിന് സദ്യയേക്കാൾ ഉപരി ഓണക്കളികൾ കാണാനും കളിക്കാനുമാണ് ആവേശം.

ഓണക്കാലത്ത് പുലികളി, കുമ്മാട്ടിക്കളി, വടംവലി, തലപ്പന്തുകളി, ഓണത്തല്ല്, ഉറിയടി, കിളിത്തട്ടു കളി, തുമ്പി തുള്ളൽ, കുട്ടിയും കോലും കളി, കരടി കളി സീത കളി എന്നിങ്ങനെ നാടൻ കളികളുടെ ഒരു നീണ്ടനിര തന്നെയുണ്ട്. പലതവണ പറഞ്ഞു കേട്ടിട്ടുള്ള സീതകളി ഈയടുത്ത കാലത്ത് പുനരാവിഷ്ക്കരിച്ചപ്പോൾ കാണാൻ ഭാഗ്യം ലഭിച്ചു. ഓഡിറ്റോറിയത്തിൽ കാണുന്ന സീതകളിയുടെ മനോഹാരിത പതിൻമടങ്ങ് വർദ്ധിതമായിട്ടായിരിക്കണം ഗ്രാമാന്തരീക്ഷങ്ങളിൽ അന്ന് അരങ്ങേറിയിരുന്നത് എന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഒരു നാടൻ അനുഷ്ഠാന കലയായ സീതകളിയിൽ രാമായണ കഥയിലെ വനയാത്ര മുതൽ സ്വർഗാരോഹണം വരെയുള്ള കഥാഭാഗങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. ഏറെക്കുറെ അന്യംനിന്നു പോയ സീതകളിയുടെ പ്രചരണത്തിനായി ഇന്ന് കൊല്ലം പെരിനാട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വലിയ ശ്രമങ്ങളാണ് നടക്കുന്നത്.

ഓണ ദിനങ്ങളിൽ വെയിലാറിക്കഴിഞ്ഞാൽ , വയലിൽ നിന്ന് വേഷം കെട്ടി വരാറുള്ള കരടി മറ്റൊരു സുഖമുള്ള ഓർമ്മയാണ്. കരടി കളി സംഘത്തിൽ സാധാരണയായി ഒന്നോ രണ്ടോ കരടിയും , ഒരു വേട്ടക്കാരനും പാട്ടു പാടാൻ കുറച്ച് ആളുകളുമാണ് കാണുക. കരടിയായി വേഷമിടുന്ന ആളിന്റെ ശരീരത്ത് വാഴയുടെ കരിയിലയും , ഈർക്കിൽ കളഞ്ഞ ഓലയും വെച്ച് കെട്ടി അലങ്കരിക്കും. മുഖത്ത് ഭാരം കുറഞ്ഞ പാലത്തടി കൊണ്ട് ഉണ്ടാക്കിയ കരടിത്തല ഉറപ്പിക്കും. വേട്ടക്കാരനായി വേഷമിടുന്ന ആളിന് കാലുറ , തൊപ്പി, മരക്കഷണം കൊണ്ട് ഉണ്ടാക്കിയ തോക്ക് അങ്ങനെ സായ്പ്പിനെ അനുസ്മരിപ്പിക്കുന്ന വേഷവിധാനമാണ്. മറ്റു സംഘാoഗങ്ങൾ കൈമണി, ഗഞ്ചിറ തുടങ്ങിയ വാദ്യോപകരണങ്ങളും കൈത്താളവുമായി കരടിപ്പാട്ട് തുടങ്ങുന്നതോടെ കരടി കളി ആരംഭിക്കും.

ഏക താളത്തിലുള്ള കരടിപ്പാട്ടിന്
“താനിന്നെ താനിന്നെ തന്നാന തന
താന്നിനെ താനായി തന്നാന ”
എന്ന വായ്ത്താരിയാണ് അകമ്പടി.
” കാട്ടിൽ കിടന്നൊരു കള്ളക്കരടിയെ
കൂട്ടിലാക്കി ഞങ്ങൾ കൊണ്ടു വന്നേ
ഉണ്ട കിട്ടും പിന്നെ അവലു കിട്ടും
പിന്നെ വെള്ളി പണത്തിന്മേലൊന്ന് കിട്ടും ”
എന്നിങ്ങനെയാണ് കരടിപ്പാട്ട് തുടങ്ങുന്നത്.
നാടിന്റേയും നാട്ടുവഴികളുടെയുമൊക്കെ ചരിത്രം കരടിപ്പാട്ടുകളിൽ നിറയാറുണ്ട്. പാടുന്ന ആളിന്റെ മനോധർമ്മം അനുസരിച്ചുള്ള നർമ്മ ശകലങ്ങളും , ചിലപ്പോഴൊക്കെ പരിഭവങ്ങളും കരടിപ്പാട്ടിനെ കൊഴുപ്പിക്കാറുണ്ട്.
“ഓച്ചിറച്ചെന്നു കിഴക്കോട്ട് നോക്കുമ്പോൾ
മാധവിയെന്നോരു വേലക്കാരി
മൂക്കും തുളച്ചിട്ട് തൊണ്ണാനും കെട്ടീട്ട്
കണ്ടോടീ നാത്തൂനേ മൂക്കിത്തൊണ്ണാൻ ”
ഇതൊരു പ്രദേശികമായ നർമ്മ ചിത്രമാണ്.
വാമൊഴിയായി തലമുറകൾ കൈ മാറി വന്നതാണ് കരടിപ്പാട്ട്. കൊല്ലത്തിന്റെ ഒരു പ്രധാന ഓണക്കളി ആയതു കൊണ്ട് തന്നെ നീണ്ടകര പാലത്തിന്റെ ഉദ്ഭവം, നാട്ടിലെ പഴയ തറവാട്ടിൽ ആന വിരണ്ടത് ,ഉത്സവങ്ങൾ, ചവറയിൽ നിന്ന് ശാസ്താംകോട്ടയിലേക്ക് റോഡ് വന്നത്, ചവറയിലെ തെക്കൻ ഗുരുവായൂർ ക്ഷേത്രം തുടങ്ങിയ പ്രാദേശിക ചരിത്രങ്ങൾ കരടിപ്പാട്ടുകളായി ജനങ്ങളോട് സംവേദിക്കപ്പെട്ടിരുന്നു.
“വൻ പ്രിയമാർന്ന മഹാറാണി
റീജന്റ് തമ്പുരാട്ടിക്കെഴും ധർമ്മ ബുദ്ധി
അൻപോടങ്ങുണ്ടായ മൂലമീപ്പാലവും സംഭവിച്ചെന്ന് പറഞ്ഞു കേൾപ്പൂ. ”
നീണ്ടകര പ്പാലം യാഥാർത്ഥ്യമായതിന് പിന്നിലെ സംഭവം കരടിപ്പാട്ടിൽ ഇങ്ങനെ വിശദീകരിക്കുന്നു.
‘ വെക്കടാ വെടി , വെടി വെക്കടാ ,ലാക്കു നോക്കി വെക്കടാ ” എന്ന് വേട്ടക്കാരനോട് പറയുമ്പോൾ വേട്ടക്കാരനായ സായിപ്പ് ഠോ….. എന്ന ശബ്ദം കേൾപ്പിക്കും. അതോടെ കരടി മറിഞ്ഞു വീഴും. കളി അവസാനിക്കുകയായി. അവിടുന്ന് സംഘാംഗങ്ങൾ അടുത്ത വീട്ടിലേക്ക്.

ഒരു കാലത്ത് നാട്ടിൻപുറങ്ങളിൽ വ്യാപകമായിരുന്ന കരടി കളിക്ക് മനുഷ്യന്റെ ആധുനിക ജീവിത രീതികൊണ്ടോ വയലേലകളുടെ അഭാവംകൊണ്ടോ പ്രചാരം കുറഞ്ഞു വന്നു. കൊല്ലത്തിന്റെ അല്ലെങ്കിൽ തെക്കൻ കേരളത്തിന്റെ സംഭാവനയായ കരടികളിയേയും കഥകളും ചരിത്രവും മിത്തുമൊക്കെ ഇട കലർന്ന കരടിപ്പാട്ടുകളേയും സംരക്ഷിക്കാൻ ഉള്ള ശ്രമങ്ങളുമായി ഒരു കൂട്ടം ചെറുപ്പക്കാർ ശാസ്താംകോട്ട കേന്ദ്രമാക്കി മുന്നോട്ട് വരുന്നു എന്നുള്ളത് സന്തോഷമുള്ള ഒരറിവാണ്.

മനുഷ്യൻ ജീവിക്കുന്നു എന്ന് പറയുന്നത് സന്തോഷങ്ങൾ അനുഭവിക്കുമ്പോഴാണ് നമ്മുടെ അധ്വാനമടക്കമുള്ള എല്ലാ പ്രവർത്തനങ്ങളും കുറച്ചു നേരമെങ്കിലും സന്തോഷത്തിൽ കഴിയാൻ ഉള്ള ഉപാധികളാണ്. ഓണം പോലെയുള്ള ആഘോഷങ്ങളിൽ മനുഷ്യരൊന്നായി ജൈവികമായ കൂട്ടായ്മ സ്ഥാപിച്ചിരുന്നു. സ്വീകരണ മുറിയിലെ ഡിജിറ്റൽ ചാനലുകളിൽ എത്തുന്ന വിഭവങ്ങൾ മനുഷ്യനെ നൈമിഷികമായ ആഹ്ലാദത്തിൽ എത്തിക്കുമെങ്കിലും വീണ്ടും ഏകാന്തതയുടെ പാളയത്തിൽ തന്നെ തളച്ചിടുന്നു. കൂട്ടായ സാമൂഹിക ജീവിതത്തിന്റെ , സഹകരണത്തിന്റെ , കളികളുടെ സന്തോഷം പങ്കു വെക്കുന്ന ഉത്സവങ്ങൾ ആനന്ദകരമായ ജീവിതം നമുക്ക് പ്രദാനം ചെയ്തിരുന്നു. ആ കാലങ്ങളെ ഗൃഹാതുരത്വത്തോടെ അയവിറക്കുന്നതു പോലും സന്തോഷകരമായ ജീവിതാനുഭവമാണ്.

പിങ്കി എസ്

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജോലി ചെയ്യുന്നു. ആനുകാലികങ്ങളിൽ ലേഖനങ്ങൾ എഴുതാറുണ്ട്. ബാങ്കിംഗ് ദേശസാൽക്കരണത്തിന്റെ 52-ാം വാർഷികത്തോടനുബന്ധിച്ച് ഊർജ്ജസ്വല ബാങ്കിംഗ്, ഊർജ്ജസ്വല ഭാരതം എന്ന വിഷയത്തെ മുൻനിർത്തി രാജ്യത്തെ പ്രഗൽഭമതികളെ ഉൾക്കൊള്ളിച്ച് AlBEA നടത്തിയ ഒരു മാസം സെമിനാർ പ്രബന്ധങ്ങൾ മലയാളത്തിലേക്ക് തർജ്ജമ ചെയ്ത് പുസ്തകമാക്കിയിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved