literature

ഡോ. ഐഷ വി

കോളേജ് ഓഫ് അപ്ലൈഡ് സയൻസ് നാട്ടികയിലെ സ്റ്റാഫ് ടൂർ പോകാൻ തീരുമാനിച്ചപ്പോൾ ഭർത്താവ് എന്നോട് അവരുടെ കൂടെ ചെല്ലാൻ ആവശ്യപ്പെട്ടു. അവധി ദിവസമായതിനാൽ ഞാനും ചെല്ലാമെന്നേറ്റു.
യാത്രാ ദിവസം അതിരാവിലെ തന്നെ ഞങ്ങളുടെ വണ്ടി ചാലക്കുടി ബസ് സ്റ്റാന്റിനടുത്തുള്ള പാർക്കിംഗ് ഏരിയയിൽ പാർക്ക് ചെയ്തിട്ട് ഒരു കടത്തിണ്ണയിൽ ഞങ്ങൾ മഴ നനയാതെ ഒതുങ്ങി നിന്നു. സഹയാത്രികർ വണ്ടിയുമായെത്താൻ വീണ്ടും താമസിക്കുമെന്നറിഞ്ഞു.

അവരെത്തിയപ്പോൾ ഞങ്ങൾ വണ്ടിയിൽ കയറി. പോകുന്ന വഴിയ്ക്ക് പ്രാതൽ കഴിച്ച് യാത്ര തുടർന്നു. വാഴക്കുളം പൈനാപ്പിൾ തോട്ടങ്ങളും നിത്യ ഹരിത പ്രദേശങ്ങളും പിന്നിട്ട് കോട്ടയം ജില്ലയിലെ വാഗമണ്ണെന്ന ആരെയും മാടിവിളിക്കുന്ന ടൂറിസ്റ്റ് സ്പോട്ടിലെത്താൻ ഞങ്ങൾ മല കയറുകയായി.

മല കയറുന്ന വഴി ഒന്ന് രണ്ട് വ്യൂ പോയിന്റിൽ വണ്ടി നിർത്തി കാഴ്ചകൾ കണ്ടു. ഒന്നുരണ്ടു കുട്ടികൾ ഛർദ്ദിച്ചെങ്കിലും കുട്ടികളും മുതിർന്നവരും തെല്ലും ഉത്സാഹം ചോരാതെ പാട്ടും അന്താക്ഷരിയും മറ്റ് കലാപരിപാടികളുമായി യാത്ര തുടർന്നു. കുന്ന് കയറിക്കഴിഞ്ഞ ഞങ്ങൾ ആദ്യം പോയത് “വാഗമൺ മെഡോസി”ലേയ്ക്കാണ്. അവിടേയ്ക്ക് പോകുന്ന വഴികൾക്കിരുവശവും ഹോം മേയ്ഡ് ചോക്ലേറ്റുകൾ നെല്ലിക്ക അച്ചാർ കളിപ്പാട്ടങ്ങൾ എന്നിവ വിൽക്കുന്ന കടകൾ ധാരാളമായുണ്ടായിരുന്നു . ടിക്കെറ്റെടുത്ത് ഞങ്ങൾ വാഗമൺ മെഡോസിൽ കയറി. പുൽത്തകിടിയുള്ള മൊട്ട കുന്നിന്റെ നെറുകയിലാണ് ഞങ്ങൾ. നടപ്പാതയ്ക്കിരുവശവും ചെടികൾ നട്ടു പിടിപ്പിച്ചിട്ടുണ്ട്. അതു വഴി ഞങ്ങൾ ആകാശ സൈക്ലിംഗ് സൗകര്യം ഉള്ള ഭാഗത്തേയ്ക്ക് നടന്നു. നല്ല കോടമഞ്ഞ് ഉണ്ടായിരുന്നതിനാൽ ഏകദ്ദേശം10 മീറ്ററിനപ്പുറത്തേയ്ക്കുള്ള കാഴ്ചകളൊന്നു വ്യക്തമായിരുന്നില്ല. ബോട്ടിംഗിന് പോകേണ്ട താഴ്വരയും അപ്പോൾ കാണാൻ പറ്റുമായിരുന്നില്ല.. സെൽഫിയെടുത്തും ഫോട്ടോയ്ക്ക് പോസ് ചെയ്തും ഞങ്ങൾ സമയം തള്ളി നീക്കി. കൂട്ടത്തിൽ ചിലർ ആകാശ സൈക്ലിംഗിനുള്ള നിർമ്മിതിയിൽ കയറി സൈക്ലിംഗ് നടത്തി.
കുറേ കഴിഞ്ഞപ്പോൾ ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട് കോടമഞ്ഞ് മാറി. താഴ്വരയും തടാകവും തൊട്ടടുത്തുള്ള കുന്നുകളും ദൃശ്യമായി. സൈക്ലിം ഗ് നടത്തുന്നവരെ കാണാൻ പറ്റി. ആകാശ സൈക്ലിംഗിൽ അടുത്ത കുന്നിൻ മുകളിലേയ്ക്ക് സഞ്ചരിച്ച്‌ തിരികെയെത്തണം.

വാഗമൺ കുന്നുകൾക്ക് 1200 മീറ്ററോളം പൊക്കമുണ്ട്. ഏകദേശം 10 ഡിഗ്രി മുതൽ 25 ഡിഗ്രി വരെ താപനില വരാറുള്ള വാഗമൺ കുന്നുകളും പുൽത്തകിടികളും സ്വിറ്റ്സർലന്റിനോടും സ്കോട്ട്ലന്റിനോടും സമാനമായതിനാൽ ” കേരളത്തിലെ സ്കോട്ട്ലന്റ്/ സ്വിറ്റ്സർലന്റ്” എന്ന് വാഗമൺ അറിയപ്പെടാറുണ്ട്.

ഞങ്ങളുടെ കൂട്ടത്തിലെ ചിലർ സൈക്ലിംഗിന് പോയതിനാൽ ഞങ്ങൾ അവിടെ കാത്തു നിന്നു. പെട്ടെന്നാണ് പെരുമഴ ചെയ്തത് . കാറ്റും മഴയും അത്രയ്ക്ക് ശക്തിയുള്ളതായിരുന്നു. ആർക്കും അത് താങ്ങാൻ പറ്റുന്നതായിരുന്നില്ല. അതിനാൽ അപ്പോൾ അവിടെയുള്ള സഞ്ചാരികളെല്ലാം ആകാശ സൈക്ലിംഗിനായി കെട്ടിയ നിർമ്മിതിയുടെ ചാരത്ത് നിന്നു . കാറ്റടിച്ച് പലരുടേയും കുടകൾ വികൃതമായി. അരമണിക്കൂർ കഴിഞ്ഞപ്പോൾ മഴ തോർന്നു. ഞങ്ങൾ അവിടെ നിന്നും തിരിച്ചു. പൈൻ മരത്തോട്ടം കാണാനായിരുന്നു അടുത്ത പ്ലാൻ . അതിന് സമീപമുള്ള ഒരു ഹോട്ടലിൽ നിന്നും ഉച്ചഭക്ഷണം കഴിച്ചു. പിന്നെ പൈൻ മരത്തോട്ടത്തിൽ ട്രക്കിംഗിനായി പോയി. ട്രക്കിംഗിനുള്ള നടപ്പാത പാറകൾ പാകിയതായിരുന്നു. വഴിയുടെ ഓരം ചേർന്ന് ആ ഭാഗത്തു കാണുന്ന പക്ഷികളുടെ ചിത്രങ്ങളും അവയെ കുറിച്ചുള്ള വിവരണങ്ങളും വച്ചിട്ടുണ്ട്. കുരങ്ങന്മാർ പാറപ്പുറത്തും മറ്റും ചാടി നടക്കുന്നുണ്ട്. താഴ്വരയിലേയ്ക്ക് ഇറങ്ങും വിധമാണ് പൈൻ മരത്തോട്ടത്തിന്റെ കിടപ്പ്. പൈൻ മരത്തോട്ടത്തിലേയ്ക്കുള്ള വഴികൾക്കിരുവശവും ധാരാളം കടകൾ ഉണ്ട്. ഞങ്ങൾ അവിടെ നിന്നും തേയില വാങ്ങിച്ചു. തിരികെ വരുന്ന വഴി ചായയും കുടിച്ചു. ധാരാളം റിസോർട്ടുകൾ, വെള്ളച്ചാട്ടം, തേയിലത്തോട്ടങ്ങൾ എന്നിവയുള്ള സ്ഥലമാണ് വാഗമൺ. ടൂറിസ്റ്റ് സ്പോട്ടായതിനാൽ ചെറുകടകൾ അവിടുത്തുകാർക്ക് വരുമാന മാർഗ്ഗമാകുന്നു. ഞങ്ങൾ അന്നു തന്നെ മടങ്ങിവരാൻ തീരുമാനിച്ചതിനാൽ കൂടുതൽ സ്ഥലങ്ങൾ കാണാൻ നിന്നില്ല. ആസ്വദിച്ച് കാണാനാണെങ്കിൽ നാലു ദിവസം തങ്ങി കാണാനുള്ള വകയൊക്കെ വാഗമണ്ണിലുണ്ട്.

ഞങ്ങൾ മലയിറങ്ങി . തിരികെയുള്ള യാത്ര തുടർന്നു. അത്താഴത്തിന് സമയമായപ്പോൾ നന്നായി അലങ്കരിച്ച ഒരു ഹോട്ടലിൽ ഞങ്ങൾ കയറി. “പത്തേമാരി ” എന്നാണ് ഹോട്ടലിന്റെ പേര്. താഴെ ഒരു ടീപ്പോയിൽ തണ്ണിമത്തങ്ങ പത്തേമാരിയുടെ ആകൃതിയിൽ ” കാർവ്”” ചെയ്ത് വച്ചിരിക്കുന്നു. താഴെ കുറച്ച് ആൾക്കൂട്ടമുള്ളതിനാൽ ഞങ്ങൾ മുകൾ നിലയിൽ കയറി ഇരിപ്പുറപ്പിച്ചു. കുറച്ചുനേരം കഴിഞ്ഞപ്പോൾ ഒരു പയ്യൻ വന്ന് പറഞ്ഞു:” മുകളിൽ ഒന്നും സെർവ്വ് ചെയ്യുന്നില്ല. എല്ലാവരും താഴേയ്ക്ക് വരണം.” ഞങ്ങൾ താഴെ ചെന്നിരുന്നിട്ടും ജീവനക്കാരാരും ഞങ്ങളോട് എന്തൊക്കെയാണ് വേണ്ടതെന്നൊന്നും ചോദിച്ചില്ല. ജീവനക്കാരുടെ പരുങ്ങൽ കൊണ്ടാകണം അവിടെ നിന്ന ഒരാൾ ഞങ്ങളുടെ അടുത്തേയ്ക്കു വന്നു. ഞങ്ങളോട് ഇങ്ങനെ പറഞ്ഞു: ” ഞാൻ ഗൾഫിൽ ഒരു ഹോട്ടലിൽ ജോലി ചെയ്യുന്ന ഷെഫാണ്. ഈ കടയുടെ ഉത്ഘാടനം ഇന്ന് വൈകിട്ട് ആറു മണിയ്ക്ക് കഴിഞ്ഞതേയുള്ളൂ. ഞാൻ അതിൽ പങ്കെടുക്കാൻ എത്തിയതാണ്. ഉപഭോക്താക്കൾക്ക് കൊടുക്കാനുള്ള ആഹാരങ്ങൾ തയ്യാറാക്കാൻ ജീവനക്കാർ തുടങ്ങിയിരുന്നില്ല. അതാണ് ഒരു പരുങ്ങൽ” പിന്നെ ആ ഷെഫ് അവസരത്തിനൊത്തുയർന്നു. ഞങ്ങളെയെല്ലാം അവിടിരുത്തി ഓർഡർ എടുത്തു. ചിലർ ഓർഡർ ചെയ്തവ പെട്ടെന്ന് അവർക്ക് തയ്യാറാക്കാൻ പറ്റുന്നവ ആയിരുന്നില്ല. ആ ഷെഫിന്റെ നിർദ്ദേശങ്ങളനുസരിച്ച് ജീവനക്കാർ പെട്ടെന്നുതന്നെ ഞങ്ങൾക്കാവശ്യമുള്ള ഭക്ഷണം തയ്യാറാക്കി വിളമ്പി. ഞങ്ങളുടെ മനസ്സിൽ ഒരു നല്ല മതിപ്പ് സൃഷ്ടിക്കുന്ന കാര്യം കടയുടമയോ ജീവനക്കാരോ ശ്രദ്ധിച്ചില്ലെങ്കിലും അനുഭവ സമ്പന്നനായ ആ ഷെഫ് അത് പ്രത്യേകം ശ്രദ്ധിച്ചു. എല്ലാവരും ഭക്ഷണം കഴിച്ച് കഴിഞ്ഞപ്പോൾ കാലതാമസം വന്നതിൽ ക്ഷമാപണവും നടത്തി ഇനിയും ഇതിലേ പോകുമ്പോൾ കടയിൽ കയറണമെന്നും പറഞ്ഞാണ് പുഞ്ചിരിയോടെ ഷെഫ് ഞങ്ങളെ പറഞ്ഞയച്ചത്. ഉദ്ഘാടനത്തിന് വെറും ക്ഷണിതാവായെത്തിയ ആൾ മാറി നിൽക്കാതെ, ഞങ്ങളെ മറ്റൊരു ഹോട്ടലിലേയ്ക്കു പറഞ്ഞയയ്ക്കാതെ അവിടെ നിന്നു തന്നെ ഭക്ഷണം തയ്യാറാക്കി കഴിപ്പിക്കാൻ നേതൃത്വം നൽകിയതിനാൽ നല്ലൊരു സേവനമാണ് അപ്പോൾ കാഴ്ചവച്ചത്.

അങ്ങനെ ഞങ്ങൾ പത്തേമാരിയിൽ നിന്നിറങ്ങി നേരേ വീട്ടിലേയ്ക്ക് .

 

ഡോ.ഐഷ . വി.

പാലക്കാട് ജില്ലയിലെ അയലൂർ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ പ്രിൻസിപ്പാൾ . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിർമ്മിത ബുദ്ധിയെ കുറിച്ചും ഇൻഫർമേഷൻ ടെക്നോളജിയെ കുറിച്ചും ബുക്ക് ചാപ്റ്ററുകൾ എഴുതിയിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ അച്ചീവ്മെന്റ്റ് അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. 2022- ൽ ” ഓർമ്മ ചെപ്പ് തുറന്നപ്പോൾ ” എന്ന പേരിൽ മലയാളം യുകെ ഡോട്ട് കോമിൽ പ്രസിദ്ധീകരിച്ചിരുന്ന ഓർമ്മകുറിപ്പുകളുടെ സമാഹാരം പ്രസിദ്ധീകരിച്ചു. ” മൃതസഞ്ജീവനി” എന്ന പേരിൽ അടുത്ത പുസ്തകം തയ്യാറാകുന്നു. ” Generative AI and Future of Education in a Nutshell’ എന്ന പേരിൽ മറ്റൊരു പുസ്തകത്തിന്റെ എഡിറ്റിംഗ് നടക്കുന്നു..

റ്റിജി തോമസ്

നാഷണൽ കോൾ മൈനിങ് മ്യൂസിയത്തിലെ സന്ദർശനം രണ്ട് ദിവസങ്ങളായാണ് പൂർത്തിയായത് . ആദ്യദിനത്തിലെ സന്ദർശനം പാതിവഴിയിൽ അവസാനിക്കാൻ ഒരു കാരണമുണ്ടായിരുന്നു. അത് ഒരു ഫോൺകോളായിരുന്നു.

യുകെ മലയാളികളുടെഇടയിൽ കേരളത്തിൽ നിന്നുള്ള നിത്യോപയോഗ സാധനങ്ങൾ എത്തിച്ചു കൊടുക്കുന്ന ജെ ജെ സ്‌പൈസസ് ആൻഡ് ഗ്രോസറീസ് എന്ന സ്‌ഥാപനത്തിന്റെ ഉടമയാണ് ജിജോ ജേക്കബ് .

ജിജോയ്ക്ക് അന്ന് യോർക്ക് ഷെയറിൽ ഹോം ഡെലിവറി ഉള്ള ദിവസമായിരുന്നു. എന്നാൽ ജിജോയുടെ ഡെലിവറി വാനിൽ അനുവദിച്ചതിൽ കൂടുതൽ ഭാരമുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടി പോലീസ് തടഞ്ഞുവെച്ച വിവരവുമായിട്ടാണ് ജിജോയുടെ ഭാര്യ വിളിച്ചത്. 20 മിനിറ്റിനുള്ളിൽ സാധനങ്ങൾ വാഹനത്തിൽ നിന്ന് മാറ്റിയില്ലെങ്കിൽ പിഴയുടെ ഒപ്പം കൂടുതൽ നടപടികളിലേയ്ക്ക് പോകുമെന്നായിരുന്നു പോലീസിന്റെ നിലപാട്. ഈ സന്ദേശത്തെ തുടർന്ന് ഞങ്ങൾ അതിവേഗം കോൾ മൈനിങ് മ്യൂസിയത്തിൽ നിന്ന് പുറത്തിറങ്ങി. അയച്ചു കിട്ടിയ ലൊക്കേഷനിലേയ്ക്ക് പരമാവധി വേഗത്തിൽ ഗൂഗിൾ മാപ്പിൻ്റെ സഹായത്തോടെ എത്തിച്ചേർന്നത് ഒരു കാടിൻറെ നടുവിലായിരുന്നു .

ഗൂഗിൾ മാപ്പ് ചതിച്ചതാണോ? സമയം അതിക്രമിച്ചു കൊണ്ടേയിരിക്കുന്നു. ഗൂഗിൾ മാപ്പ് ഒന്നുകൂടി പരിശോധിച്ചപ്പോഴാണ് തിരക്കിനിടയിൽ നടന്ന് യാത്ര ചെയ്യാനുള്ള ഓപ്ഷനാണ് സെറ്റ് ചെയ്തിരുന്നത് എന്ന് മനസ്സിലായത്. പിന്നെയും ഗൂഗിൾ തന്നെ ശരണം. വഴിയിലുള്ള സിഗ്നലുകൾ വഴി മുടക്കരുതെന്ന പ്രാർത്ഥനയോടെ ഞങ്ങൾ ലക്ഷ്യത്തിലേക്ക് കുതിച്ചു. അധികം വൈകാതെ തന്നെ ജിജോയുടെ അടുത്ത് എത്തിച്ചേർന്നു. ജിജോയുടെ വാഹനത്തിന് തൊട്ടടുത്തുതന്നെ പോലീസ് വാഹനവും പാർക്ക് ചെയ്തിരുന്നു. അധികം താമസിയാതെ തന്നെ യുക്മാ യോർക്ക്ഷെയർ ആന്റ് ഹംബർ റീജൻ വൈസ് പ്രസിഡൻറ് സിബി മാത്യുവും അവിടെ എത്തിച്ചേർന്നു.

ഞങ്ങളുടെ രണ്ടു കൂട്ടരുടെയും വാഹനത്തിലേയ്ക്ക് സാധനങ്ങൾ മാറ്റിവച്ചത് കൊണ്ട് തുടർ നടപടികളിൽ നിന്ന് പോലീസ് പിന്മാറി .

പിഴ ഒഴിവാക്കുന്നതിന് ഒന്ന് അഭ്യർത്ഥിച്ചു നോക്കിയാലോ എന്ന് എൻറെ കേരള ബുദ്ധിയിൽ തോന്നി. പക്ഷേ നിയമം നടപ്പാക്കുന്നതിൽ തങ്ങളുടെ ഭാഗത്തുനിന്ന് യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് വളരെ സൗമ്യമായാണ് പോലീസ് വ്യക്തമാക്കിയത്. 300 പൗണ്ട് ഞാൻ ഇന്ത്യൻ രൂപയിലേക്ക് മാറ്റിയപ്പോൾ ഒന്ന് ഞെട്ടി. മുപ്പതിനായിരം രൂപയോളം . ഒരുപക്ഷേ ജിജോയുടെ ഒന്നിലേറെ ദിവസങ്ങളിലെ കഷ്ടപ്പാട് ആവിയായി പോകുന്ന അവസ്ഥ.

അന്ന് തന്റെ സ്ഥിരം കസ്റ്റമേഴ്സിന് സാധനങ്ങൾ കൊടുത്തശേഷം ജോജിയുടെ വാഹനത്തിലേയ്‌ക്ക് മാറ്റിയ സാധനങ്ങൾ എടുക്കാൻ ജിജോ എത്തിച്ചേർന്നു. നന്ദി സൂചകമായി 10 കിലോയുടെ ഒരു ചാക്ക് അരി സമ്മാനമായി തരാൻ ജിജോ ശ്രമിച്ചെങ്കിലും ജോജി അത് നിരസിച്ചു . ഒന്നിലേറെ തവണ ചെയ്തു തന്ന ഉപകാരത്തിന് നന്ദി പറയുമ്പോൾ എന്റെ മനസ്സിൽ പ്രവാസ ലോകത്ത് ജീവിതം കരിപിടിപ്പിക്കാൻ കഷ്ടപ്പെടുന്ന ഒട്ടേറെ ചെറുപ്പക്കാരുടെ മുഖമാണ് തെളിഞ്ഞുവന്നത്. അതോടൊപ്പം ഒരു ആവശ്യസമയത്ത് കൈത്താങ്ങാകാൻ ഓടിയെത്താനായി മലയാളി കാണിക്കുന്ന കൂട്ടായ്മയും മനസ്സിന് കുളിർമ നൽകുന്നതായിരുന്നു .

റ്റിജി തോമസ് : റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.   ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.

യുകെ സ്‌മൃതികളുടെ മുൻ അധ്യായങ്ങൾ വായിക്കാം ….

ഇരുട്ടിൽ ശ്വാസം കിട്ടാതെ ഭൂഗർഭ അറയിൽ ജീവൻ ഹോമിച്ച കുട്ടികളുടെ ചിത്രങ്ങൾ എൻെറ സ്വപ്നങ്ങളെ പോലും അലോസര പെടുത്തിയപ്പോൾ ഇന്ത്യയിലേയ്ക്ക് കൊണ്ടുവരാൻ ഖനിയിൽ നിന്ന് ശേഖരിച്ച കൽക്കരി തുണ്ടുകൾ ഞാൻ ഇംഗ്ലണ്ടിന്റെ മണ്ണിൽ തന്നെ ഉപേക്ഷിച്ചു….യുകെ സ്‌മൃതികൾ : നാഷണൽ കോൾ മൈനിങ് മ്യൂസിയത്തിൽ : അധ്യായം 8 ഭാഗം 5

ലിഫ്റ്റ് പാതാളത്തിലേയ്ക്ക് പാഞ്ഞു കൊണ്ടേയിരിക്കുന്നു. ഒരു ഘട്ടത്തിൽ ഒറ്റപ്പെടലിന്റെയും പുറംലോകത്ത് ഇനി ഒരിക്കലും എത്തില്ലെന്ന വേവലാതിയിലും എനിക്ക് ബോധം മറയുന്നത് പൊലെ തോന്നി…യുകെ സ്‌മൃതികൾ : നാഷണൽ കോൾ മൈനിങ് മ്യൂസിയത്തിൽ : അധ്യായം 8 ഭാഗം 4

ഇംഗ്ലണ്ടിലെ ഖനി തൊഴിലാളികൾക്കിടയിൽ നടന്ന എല്ലാ സമര മുന്നേറ്റങ്ങളിലും വെയ്ക്ക് ഫീൽഡിലെയും യോർക്ക് ഷെയറിലെയും ഖനി തൊഴിലാളികൾ മുന്നണി പോരാളികളായിരുന്നു…യുകെ സ്‌മൃതികൾ : നാഷണൽ കോൾ മൈനിങ് മ്യൂസിയത്തിൽ : അധ്യായം 8 ഭാഗം 3

ലോകമെങ്ങും തൊഴിലാളി വർഗ്ഗ മുന്നേറ്റത്തിന് വിത്തുപാകിയ കാറൽ മാർക്സിന്റെ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ തയ്യാറാക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചത് ഇംഗ്ലണ്ടിലെ കൽക്കരി ഖനി തൊഴിലാളികൾ നേരിട്ട ദുരവസ്ഥകൾ ആയിരുന്നു …..യുകെ സ്‌മൃതികൾ : അധ്യായം 8 ഭാഗം 2

ചരിത്രത്തിൻറെ കറുത്ത ഓർമ്മകളെ ഒട്ടും ഒളിച്ചു വയ്ക്കാതെ ഇവിടെ പുനരവതരിപ്പിരിക്കുന്നു എന്നത് നാഷണൽ കോൾ മൈനിങ്ങ് മ്യൂസിയത്തിന്റെ പ്രത്യേകതയാണ്…യുകെ സ്‌മൃതികൾ : അദ്ധ്യായം 8 ഭാഗം 1. നാഷണൽ കോൾ മൈനിങ് മ്യൂസിയം ഇംഗ്ലണ്ട്

ചരിത്രത്തിൻറെ കറുത്ത ഓർമ്മകളെ ഒട്ടും ഒളിച്ചു വയ്ക്കാതെ ഇവിടെ പുനരവതരിപ്പിരിക്കുന്നു എന്നത് നാഷണൽ കോൾ മൈനിങ്ങ് മ്യൂസിയത്തിന്റെ പ്രത്യേകതയാണ്…യുകെ സ്‌മൃതികൾ : അദ്ധ്യായം 8 ഭാഗം 1. നാഷണൽ കോൾ മൈനിങ് മ്യൂസിയം ഇംഗ്ലണ്ട്

ഒരു ഉത്സവ അന്തരീക്ഷത്തിലേക്കാണ് ഞങ്ങൾ എത്തിച്ചേർന്നത്. വിവിധ സ്ഥലങ്ങളിൽ നിന്ന് ഒട്ടേറെ വിദ്യാർത്ഥികളും മാതാപിതാക്കളും ടേസ്റ്റ് ടൈമിൽ പങ്കെടുക്കാനായിട്ട് എത്തിച്ചേർന്നിട്ടുണ്ട്….യുകെ സ്‌മൃതികൾ : അധ്യായം 7 . ടേസ്റ്റ് ടൈം

പ്രകാശം പരത്തുന്ന സൗഹൃദത്തിന്റെ ഇത്തരം തുരുത്തുകൾ പലപ്പോഴും നമ്മൾക്ക് ഒരു വലിയ പ്രഹേളികയാണ്… യുകെ സ്‌മൃതികൾ : അധ്യായം 6. പ്രകാശം പരത്തുന്ന സൗഹൃദങ്ങൾ

എവിടെ ഓഫർ കിട്ടുമോ അവിടെ മലയാളി ഉണ്ട് … യുകെ സ്‌മൃതികൾ : അധ്യായം 5 . സൂപ്പർ മാർക്കറ്റിൽ.

മതിലുകൾ ഇല്ലാത്ത ലോകം. യുകെ സ്‌മൃതികൾ : അധ്യായം 4

ഞാൻ എയർപോർട്ടിന്റെ വെളിയിലേക്ക് നടന്നു. അതോടെ ഫോണിൽ എയർപോർട്ടിലെ ഇൻറർനെറ്റ് ലഭ്യമല്ലാതായി… ഒരു ശൂന്യതയിൽ … തമോഗർത്തത്തിൽ എത്തിപ്പെട്ട അവസ്ഥ ….യുകെ സ്‌മൃതികൾ : അധ്യായം 3

ദുബായിൽ നിന്ന് മാഞ്ചസ്റ്ററിലേക്കുള്ള യാത്രയിൽ 7 മണിക്കൂറോളം എൻറെ തൊട്ടടുത്ത സീറ്റിലായിരുന്നു എലിസബത്ത് . എലിസബത്ത് ഒറ്റയ്ക്കായിരുന്നില്ല. കൂടെ സമപ്രായക്കാരായ നാല് കൂട്ടുകാരും ഒപ്പം ഉണ്ടായിരുന്നു…. യുകെ സ്‌മൃതികൾ : അദ്ധ്യായം 2 : എലിസബത്തിൻെറ യാത്രകൾ

 

ഡോ. ഐഷ വി

വിവാഹത്തിന് മുമ്പ് എന്റെ ഭർത്താവ് നൽകിയ വാഗ്ദാനങ്ങളിലൊന്നായിരുന്നു കൊടൈക്കനാലിൽ കൊണ്ടുപോകാമെന്നത് . അങ്ങനെ ഈ വർഷം ജൂൺ രണ്ടാം തീയതി രാത്രി അദ്ദേഹം എന്നോട് പറഞ്ഞു. “നാളെ വെളുപ്പിനേ തന്നെ തയ്യാറാകുക. നമ്മൾ നാളെ കൊടൈക്കനാലിന് പോകുന്നു.”
” എങ്ങിനെയാണ് യാത്ര ? മഴ കാണില്ലേ?” ഞാൻ ചോദിച്ചു.

“മഴയൊന്നും സാരമില്ല. മഴ അധികം പെയ്ത് തുടങ്ങിയില്ലല്ലോ. നമുക്ക് കാറിൽ വടക്കഞ്ചേരിയിൽ നിന്നും പാലക്കാട് പോയി പൊള്ളാച്ചി വഴി കൊടൈക്കനാലിന് പോകാം . ഹൈറേഞ്ചിൽ ഏതാണ്ട് എറണാകുളത്തിന് കിഴക്ക് ഭാഗത്തായി വരുന്ന സ്ഥലമാണ് കൊടൈക്കനാൽ . നമ്മുടെ യാത്ര തമിഴ്നാട്ടിൽ കൂടിയായിരിക്കുമെന്ന് മാത്രം. നാളെ ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കാനൊന്നും നിൽക്കേണ്ട. നമുക്ക് പോകുന്ന വഴിക്ക് കഴിക്കാം. വെളുപ്പിന് 5 മണിയ്ക്ക് ഇവിടെ നിന്നും തിരിക്കാം. നാളെത്തന്നെ തിരികെ വരാം”

ഒറ്റ ദിവസത്തെ യാത്രയായതു കൊണ്ട് പ്രത്യേകിച്ച് പാക്കിംഗിന്റെ ആവശ്യമൊന്നുമില്ല. കുടിവെള്ളം കരുതാം. പിന്നെ വീട്ടിലിരിയ്ക്കുന്ന പഴങ്ങളും കരുതാം. അങ്ങനെ യാത്രയെ കുറിച്ച് വലിയ മുന്നൊരുക്കങ്ങളൊന്നും കൂട്ടാതെ ഞാൻ കിടന്നുറങ്ങി. പിറ്റേന്ന് രാവിലെ തന്നെ എഴുന്നേറ്റ് ചായയും മുട്ട പുഴുങ്ങിയതും കഴിച്ച് ഞങ്ങൾ യാത്ര തുടങ്ങി. നാഷണൽ ഹൈവേ 544 നല്ല കണ്ടീഷനിലുള്ള പുതിയ റോഡായതിനാൽ പാലക്കാട് വരെയുള്ള യാത്ര സുഖം. പൊള്ളാച്ചിയിലേയ്ക്ക് കടന്നപ്പോൾ ഹൈവേ യാത്ര കുഴപ്പമില്ല. ചില ഭാഗത്ത് റോഡുപണി നടക്കുന്നതിനാൽ ഡീവിയേഷൻ എടുക്കണമെന്ന ഗൂഗിൾ മാപ്പിലെ മദാമ്മയുടെ നിർദ്ദേശം അനുസരിച്ച് ഞങ്ങൾ യാത്ര തുടർന്നു. പൊള്ളാച്ചിയിൽ റോഡിനിരുവശത്തും വൻ പുളിമരങ്ങൾ തണൽ വൃക്ഷങ്ങളായി നട്ടുപിടിപ്പിച്ചിരുന്നു. പുളിയിൽ നിന്നുള്ള തണലും ആദായവും ഓക്സിജനും കിട്ടും. ആ വഴിയിലെ മറ്റൊരു പ്രത്യേകത എങ്ങും സ്റ്റ്രീറ്റ് ലൈറ്റില്ല എന്നതാണ്. ഉദയമൊക്കെ ആസ്വദിച്ച് നല്ല കാറ്റുള്ള കാറ്റാടിപ്പാടത്തു കൂടെ യാത്ര തുടർന്നപ്പോൾ ഭർത്താവ് വണ്ടി നിർത്തി. നമുക്കിവിടെ നിന്നും കുറച്ച് ഫോട്ടോകളെടുക്കാം. ഞങ്ങളങ്ങനെ അവിടെയിറങ്ങി. ആ പശ്ചാതലത്തിൽ കുറച്ച് ഫോട്ടോകൾ എടുത്തു.

തമിഴ് നാടിന്റെ പ്രത്യേക പോളിസിയാണത്. വർഷത്തിൽ ആറുമാസത്തിലധികം കാറ്റ് ലഭിക്കുന്ന സ്ഥലത്ത് കാറ്റാടി യന്ത്രങ്ങൾ സ്ഥാപിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുക എന്നത്. ആര് വൻ വ്യവസായങ്ങൾ തുടങ്ങിയാലും കാറ്റാടി യന്ത്രങ്ങൾ വഴി വൈദ്യുതി കൂടി ഉത്പാദിപ്പിക്കണം മിച്ചമുള്ള വൈദ്യുതി തമിഴ് നാട് ഇലക്ട്രിസിറ്റി ബോർഡിന് കൈമാറണം. വ്യവസായവും പച്ചപിടിയ്ക്കും വൈദ്യുതിയും ലഭിക്കും. അങ്ങനെ ചുരങ്ങളിലൂടെ വീശുന്ന കാറ്റിന്റെ ഊർജ്ജത്തെ അവർ വൈദ്യുതിയാക്കി മാറ്റും. ഓരോ സാധ്യതകളും അവസരങ്ങളായി മാറ്റുന്നവർക്കാണ് വിജയം.

സമീപത്തുള്ള ഹോട്ടലിൽ നിന്നും ആവി പറക്കുന്ന ഇഢലിയും ഉഴുന്നുവടയും ചായയും കഴിച്ച് ഞങ്ങൾ യാത്ര തുടർന്നു.

ഗൂഗിൾ മദാമ്മ പറഞ്ഞ വഴികളിലൂടെ കുറേ ദൂരം യാത്ര തുടർന്നപ്പോൾ പളനി മല ദൃശ്യമായി. പിന്നേയും മുന്നാട്ട് പോയി വലത്തോട്ട് തിരിഞ്ഞ് പുളിമരങ്ങൾ അതിരിടുന്ന വഴികളിലൂടെ ഞങ്ങൾ യാത്ര ചെയ്തു. റോഡിനിരുവശത്തും മാന്തോപ്പുകൾ കാണാമായിരുന്നു. ആകെ മൊത്തം തണലുള്ള പ്രദേശം. റോഡരികിൽ പലയിടത്തായി സ്ത്രീകളും പുരുഷന്മാരും നല്ല മാമ്പഴങ്ങൾ വിൽക്കുന്നു. തിരികെ വരുമ്പോൾ കുറച്ച് മാമ്പഴം വാങ്ങിക്കൊണ്ടുവരുവാൻ ഞങ്ങൾ തീരുമാനിച്ചു. അങ്ങനെ മാന്തോപ്പുകൾക്ക് നടുവിലുള്ള റോഡിലൂടെ വീണ്ടും മുന്നോട്ട് . കൊടൈക്കനാനിലിലേയ്ക്ക് സ്വാഗതം ചെയ്യുന്ന സൈൻ ബോർഡ് കണ്ടു. ഹൈറേഞ്ച് കയറാനുള്ള സമയമടുത്തു എന്ന് ഞങ്ങൾക്ക് മനസ്സിലായി. തമിഴ് നാട്ടിലെ ഡിണ്ടിഗൽ ജില്ലയിലെ ഒരു ടൂറിസ്റ്റ് സ്പോട്ടാണ് കൊടൈക്കനാൽ . മലകയറുമ്പോൾ റോഡിനിരുവശത്തും വിവിധ വർണ്ണങ്ങളിലുള്ള പൂക്കൾ പിടിക്കുന്ന ചെടികൾ പ്രകൃത്യാ തന്നെ കാണാമായിരുന്നു.

ചെങ്കുത്തായ കയറ്റങ്ങളും 17 ഓളം ഹെയർ പിൻ വളവുകളുമുള്ള മലകയറി 12 കിലോ മീറ്ററോളം ആ മല മുകളിലൂടെ മുന്നോട്ട് പോയി പെരുമാൾ മലൈ എന്ന ജങ്ഷനിലെത്തി. ഞങ്ങളവിടെ വണ്ടി നിർത്തി അടുത്തു കണ്ട ചായക്കടയിൽ നിന്നും ചായയും ഉന്നക്ക പോലെ ഒരു കടിയും കഴിച്ചു. ഞങ്ങൾ വന്നതിന്റെ എതിർ ദിശയിൽ അടുത്ത മലമുകളിലൂടെ 12 കിലോമീറ്ററോളം മുന്നോട്ട് പോയാലേ കൊടൈക്കനാലിൽ എത്താനാകൂ എന്ന് മനസ്സിലായി. ആ വഴി കുറേ ദൂരം പിന്നിട്ട് കഴിഞ്ഞപ്പോൾ ഒരു ടോൾ ബൂത്ത് കാണാനിടയായി. കൊടൈക്കനാലിലേയ്ക്ക് പ്രവേശിക്കുമെങ്കിൽ നമ്മൾ എത്ര സമയം അവിടെ തങ്ങുന്നുവോ അതിനനുമ്പരിച്ച് പാസ്സെടുക്കണമായിരുന്നു. ഞങ്ങൾക്ക് കിട്ടിയ പാസ്സ് 24 മണിക്കൂർ സമയത്തേയ്ക്കുള്ളതായിരുന്നു.

പിറ്റേന്ന് 10.30 am വരെ അവിടെ തങ്ങാം എന്ന് സൂചന. കുറച്ച് മുന്നോട്ട് പോയപ്പോൾ അതുവരെ കാണാത്തത്രയും വാഹനങ്ങളുടെ ക്യൂ കാന്നാനിടയായി. ഞങ്ങളെത്തുന്നതിന് വളരെ മുന്നയെത്തി ക്യൂവിൽ കിടക്കുന്നവർ. ആ ക്യൂവിൽ ഒരു മണിക്കൂറിലധികം ത്തങ്ങളും പെട്ടു. മലമുകളിലെ ഇടുങ്ങിയ വഴികളിൽ ഇരുവശത്തേയ്ക്കും വണ്ടികൾ കടന്നുപോവുക പ്രയാസമുള്ള കാര്യമായിരുന്നു. ഇതിനിടയിൽ ഒരു വെള്ളച്ചാട്ടവും കണ്ടു.

അങ്ങനെ മുന്നോട്ട് പോയപ്പോൾ കൊടൈ തടാകം കാണായി. 5 കിലോമീറ്ററിലധികം നീളത്തിൽ ഇംഗ്ലീഷിലെ വല്യക്ഷരം എച്ച് ആകൃതിയിലുള്ള തടാകം. താടകത്തിന് ചുറ്റും വാഹനങ്ങൾക്ക് സഞ്ചരിക്കാനുള്ള പാതയും മനുഷ്യർക്ക് നടക്കാനുള്ള നടപ്പാതയമുണ്ട്. അവിടെ ബോട്ടിംഗിനുള്ള സൗകര്യമുണ്ട്. ഞങ്ങൾ ക്യൂവിൽ പെട്ടു പോയതു കൊണ്ട് മുന്നോട്ടു തന്നെ പോകുവാനും തിരികെ വരുമ്പോൾ തടാകം കാണുവാനും തീരുമാനിച്ചു. അങ്ങനെ ഞങ്ങൾ മല കയറി റോസ് ഗാർഡനിലെത്തി. ടിക്കറ്റെടുത്ത് വണ്ടി പാർക്ക് ചെയ്ത് ഞങ്ങൾ ഉദ്യാനത്തിൽ പ്രവേശിച്ചു. മല കയറി വന്നപ്പോൾ ഓക്സിജന്റെ കുറവുണ്ടായതിനാലാകാം ഞങ്ങൾക്ക് രണ്ട് പേർക്ക് ഒരു ചെറിയ തലകറക്കം അനുഭവപ്പെട്ടു. ഉദ്യാനത്തിലെ പുൽത്തകിടിയിലിരുന്ന് കുറച്ച് വിശ്രമിച്ച് കഴിഞ്ഞപ്പോൾ ആ പ്രശ്നം മാറി. പിന്നെ ഞങ്ങൾ അവിടൊക്കെ നടന്നു കണ്ടു. അവിടത്തെ നേഴ്സറിയിൽ നിന്നും കുറച്ച് തൈകൾ വാങ്ങി. കേരളത്തിൽ കാണാത്ത വ്യത്യസ്ഥ ഇലയുള്ള പാഷൻ ഫ്രൂട്ട് തൈയ്യും അവിടെ ലഭ്യമായിരുന്നു.

കാലാവസ്ഥ മാറുമ്പോൾ വേരു പിടിക്കുമോ എന്ന സംശയമുണ്ടായിരുന്നു. പകുതിയോളം പിടിച്ചു കിട്ടി. പിന്നെ ഞങ്ങൾ മലയിറങ്ങി തടാകം കാണാനുള്ള വ്യൂ പോയിന്റിലെത്തി. സമതലത്തിൽ നിന്നും രണ്ടു കിലോമീറ്ററിലധികം ഉയരമുള്ള മലമുകളിലെ മഴ വെള്ള സംഭരണിയാണ് ഈ തടാകമെന്ന് നമുക്ക് വിശേഷിപ്പിക്കാം. തടാകത്തിന്‌ ചുറ്റുമുള്ള മലമുകളിൽ നിന്നും ഒഴുകി വരുന്ന വെള്ളത്തെ മുഴുവൻ ഈ തടാകം സംഭരിക്കുന്നു എന്ന് പറയാം. കൊടൈ നിവാസികളുടെ വറ്റാത്ത നീരുറവ കൂടിയാണിത്. തടാകം ഈ വെള്ളമത്രയും സംഭരിച്ചില്ലെങ്കിൽ ആ ചെങ്കുത്തായ മലമുകളിൽ ഒരു തുള്ളി വെള്ളവും ലഭിക്കില്ലായിരുന്നു എന്ന് പറയാം.

വ്യൂ പോയിന്റിൽ നിന്നും കോഫി കഴിച്ചു ഞങ്ങൾ തടാകം ചുറ്റിവരുന്ന ഉയർന്ന പാതയിലൂടെ ഞങ്ങൾ മലയിറങ്ങി തടാകത്തിനടുത്തെത്തി. കോക്കേഴ്സ് വാക്കും , ബൈഡൻസ് പാർക്കും അത്രയും നേരം ഡ്രൈവ് ചെയ്ത ഭർത്താവ് ഒന്ന് വിശ്രമിച്ച ശേഷം കാണാമെന്ന് തീരുമാനിച്ചു. ഞങ്ങൾ മലയിറങ്ങി തടാകത്തിനടുത്തെത്തി. വഴിയോര കച്ചവടക്കാരിൽ നിന്നും നിലക്കടല ഉപ്പിട്ട് പുഴുങ്ങിയതും പൈനാപ്പിളും വാങ്ങിക്കഴിച്ച് ഞങ്ങൾ മുന്നോട്ട്. കാറൊതുക്കിയിടാൻ പറ്റിയ സ്ഥലത്തെത്തിയപ്പോൾ ഭർത്താവ് കാറിലിരുന്നുറങ്ങി. ഞാൻ പുറത്തിറങ്ങി നടന്നു. തടാകത്തിലെ ബോട്ടിംഗും , തടാകത്തിനു ചുറ്റും മുതിർന്നവരും കുട്ടികളും നടത്തുന്ന സൈക്ലിങ്ങും കണ്ട് ഒറ്റയ്ക്കു നടന്നു. ഉച്ചയ്ക്ക് ശേഷം രണ്ട് മണിയായപ്പോൾ ശക്തിയായ മഴയും കാറ്റും തുടങ്ങി. ഞാൻ കുട നിവർത്തിപിടിച്ച് നടന്ന് കാറിനടുത്തെത്തി. മഴ പെയ്യുന്നതിനാൽ തിരികെപ്പോരാൻ രണ്ടു പേരും കൂടി തീരുമാനിച്ചു.

പഴങ്ങൾ ധാരാളം വിൽക്കുന്ന തെരുവിലെത്തിയപ്പോൾ ഞങ്ങൾ കോളേജിലും വീട്ടിലുമുള്ളവർക്ക് കൊടുക്കാനായി കുറേ ചോക്ക്ലേറ്റ് , മരത്തക്കാളി , ലോങ്ങൻ, മങ്കോസ്റ്റിൻ എന്നിവ വാങ്ങി. കാറിന് പെട്രോളടിച്ചു. അങ്ങനെ ഞങ്ങൾ കൊടൈ യാത്ര അപൂർണ്ണമാക്കി പെരുമാൾ മലൈയിലെത്തി അടുത്ത മലമ്പാതയിലൂടെ മുന്നോട്ട് പന്ത്രണ്ട് കിലോമീറ്റർ പിന്നിട്ട് മലയിറങ്ങാൻ തുടങ്ങിയപ്പോഴാണ് പ്രശ്നങ്ങളുടെ തുടക്കം. പലയിടത്തും മരങ്ങൾ വീണ് ഗതാഗത തടസ്സം നേരിട്ടിരിക്കുകയാണ്. പ്രദേശവാസികളും വനം വകുപ്പുകാരും ചേർന്ന് കത്താൾ കോടാലി എന്നിവ ഉപയോഗിച്ച്‌ മരങ്ങൾ വെട്ടിമാറ്റാനും വഴിയിൽ നിന്നും നീക്കം ചെയ്തു തടസങ്ങൾ മാറ്റാനും നിരന്തരം പരിശ്രമിച്ചു കൊണ്ടിരിയ്ക്കുകയാണ്.

മലയടിവാരം വരെ കണക്കാക്കിയാൽ ഇരുപതോളം മരങ്ങൾ വീണിട്ടുണ്ട്. മഷീൻ കട്ടർ ഒന്നേയുള്ളൂ. ഒരു വനം വകുപ്പദ്യോഗസ്ഥൻ സ്കൂട്ടറിൽ കൊണ്ടുപോയി കട്ടർ പല സ്ഥലങ്ങളിലും എത്തിക്കുന്നുണ്ട്. മരങ്ങൾ മുറിച്ചു മാറ്റിയപ്പോൾ കിട്ടിയ വഴിയിലൂടെ ഞങ്ങൾ മുന്നോട്ട് മലയിറങ്ങി. മരങ്ങൾ വീണു കിടക്കുന്ന സ്ഥലമെത്തുമ്പോൾ വീണ്ടും വണ്ടി നിർത്തും. ഇതിനിടെ തമിഴ്നാട് വനം വകുപ്പ് ഓഫീസർമാർ വീണ മരങ്ങൾ കാണാനെത്തിയതിനാൽ അവർക്ക് വഴിയൊഴിഞ്ഞ് കൊടുക്കുന്നത് ചെങ്കുത്തായ താഴ്‌വര വരുന്ന ഭാഗത്തു വച്ച് പ്രയാസമുള്ള കാര്യമായിരുന്നു. എന്നിരുന്നാലും സന്നദ്ധരായ യുവാക്കൾ വനം വകുപ്പിനോട് സഹകരിച്ച്‌ ഗതാഗതം നിയന്ത്രിച്ച് അവരെ സഹായിച്ചു.

വനം വകുപ്പ് മൂന്ന് മണിയ്ക്ക് ശേഷം മലമുകളിലേയ്ക്കുള്ള യാത്ര നിരോധിച്ചതിനാൽ മലയിറങ്ങുന്നവരുടെ ട്രാഫിക്ക് പ്രശ്നം മാത്രം പരിഹരിച്ചാൽ മതിയായിരുന്നു. അങ്ങനെ ഊർജ്ജ്വസ്വലരായ വനം വകുപ്പുദ്യോഗസ്ഥരും പ്രദേശത്തെ സന്നദ്ധ സംഘടനയിലെ യുവാക്കളും നന്നായി പണിപ്പെട്ട് മരങ്ങൾ മുറിച്ച് മാറ്റിയപ്പോൾ ഞങ്ങൾക്ക് മലയിറങ്ങാൻ സാധിച്ചു. വഴിയിലെല്ലാം കുറ്റാക്കറ്റിരുട്ടായിരുന്നു. രാത്രി ഏഴര മണി കഴിഞ്ഞപ്പോൾ ഞങ്ങൾ താഴ് വാരത്തെത്തി. പിന്നെ മാമ്പഴത്തോട്ടങ്ങൾക്കും പുളിമരങ്ങൾക്കും ഇടയിലൂടെ ഞങ്ങൾ തിരികെയുള്ള യാത്ര തുടർന്നു. വഴിയിൽ മാമ്പഴക്കച്ചവടക്കാരെ ആരേയും കാണാനില്ലല്ലോ എന്നു കരുതിയിരിയ്ക്കുമ്പോഴാണ് ദൂരെ ഒരു റാന്താൻ വെളിച്ചം കാണുന്നത്. അടുത്ത് ചെന്ന് നോക്കിയപ്പോൾ ഒരു ചെറുപ്പക്കാരിയാണ്. വഴിയോര വിളക്കുകളില്ലാത്ത ആ പാതയിൽ കുറ്റാകുറ്റിരുട്ടിൽ മാമ്പഴ കച്ചവടം നടത്തുകയാണവർ .

മലയിറങ്ങി വന്നവർ വേഗം വീടുപിടിയ്ക്കാനുള്ള ധൃതിയിലാകണം. ഞങ്ങൾ മാത്രമേ അവിടെ വണ്ടി നിർത്തി മാമ്പഴം വാങ്ങാൻ തയ്യാറായുള്ളൂ. ഞങ്ങൾ റോഡ് മുറിച്ച് കടന്ന് റാന്തൽ വെളിച്ചത്തിനരികിലെത്തി. ആ യുവതി ഞങ്ങളെ സ്വാഗതം ചെയ്ത് എന്തൊക്കെ മാമ്പഴം വേണമന്ന് തമിഴിൽ ചോദിച്ചു. ഞങ്ങൾ ഇംഗ്ലീഷിൽ സംസാരിച്ചു തുടങ്ങിയപ്പോൾ അവർ ഇംഗ്ലീഷിൽ നന്നായി സംസാരിക്കാൻ തുടങ്ങി. ഒരു മാമ്പഴ കച്ചവടക്കാരി അങ്ങനെ സംസാരിക്കുന്നത് കണ്ടപ്പോൾ ഞങ്ങൾക്ക് കൗതുകമായി. അവരുടെ പേരെന്തെന്നും എന്തു വരെ പഠിച്ചിട്ടുണ്ടെന്നും ഞങ്ങൾ ചോദിച്ചു. ഗൗരി എന്നാണ് പേരെന്നും എം എസ്സി മൈക്രോ ബയോളജിയാണ് ക്വാളിഫിക്കേഷനെന്നും അവർ പറഞ്ഞു. കുറച്ചു കാലം ഒരു കോളേജിൽ ഗസ്റ്റ് ലക്ചറർ ആയി ജോലി നോക്കിയിട്ടുണ്ടത്രേ. ഭർത്താവ് സുബ്രമണ്യന് 12 ഏക്കറോളം കൃഷിയുണ്ട് . അതിലെ ഉത്പന്നങ്ങൾ വിൽപന നടത്തി ഗൗരി ഭർത്താവിനെ സഹായിക്കുന്നു. ഭർത്താവും മക്കളും ഗൗരി ചൂണ്ടിക്കാണിച്ച ദിശയിലുള്ള വീട്ടിലുണ്ടെന്ന് പറഞ്ഞു. നല്ല ഇരുട്ടാണല്ലോ , സ്ട്രീറ്റ് ലൈറ്റില്ലല്ലോ എന്ന് ഞങ്ങൾ പറഞ്ഞപ്പോൾ അവിടെങ്ങും സ്ട്രീറ്റ് ലൈറ്റുകൾ ഇല്ലെന്നും ആന ഇറങ്ങുന്ന സ്ഥലമാണെന്നും ഗൗരി സൂചിപ്പിച്ചു. അരശി കൊമ്പൻ ( നമ്മുടെ അരിക്കൊമ്പൻ) അവിടെ ഇറങ്ങുമത്രേ.

ഗൗരിയുടെ പക്കൽ നിന്നും മല്ലിക, ഉദുമ, മൽഗോവ എന്നീ മാമ്പഴങ്ങളും നല്ല മധുരമുള്ള കൊടൈ പാഷൻ ഫ്രൂട്ടും വാങ്ങി ഗൗരിയുടെ ഭർത്താവ് സുബ്രഹ്മണ്യന്റെ പേരിൽ ഗൂഗിൾ പേ ചെയ്ത് കൊടുത്ത് ഞങ്ങൾ ഗൗരിയോട് യാത്ര പറഞ്ഞ് വണ്ടിയിൽ കയറി.

പൊള്ളാച്ചിയിലെത്തിയപ്പോൾ അത്താഴം കഴിച്ച് ഞങ്ങൾ തിരികെ പോകുന്ന വഴിയൊന്നു മാറ്റി ഗോവിന്ദാപുരം, കൊല്ലംങ്കോട് , നെമ്മാറ, ചിറ്റിലം ഞ്ചേരി , മുടപ്പല്ലൂർ, വള്ളിയോട് വഴി വടക്കഞ്ചേരിക്കാക്കി . രാത്രി 2 മണിയോടുകൂടി ഞങ്ങൾ വീട്ടിലെത്തി.

മരം വീണ് ഗതാഗതം തടസ്സമുണ്ടായി എന്നറിഞ്ഞപ്പോൾ ഞങ്ങളുടെ മകൾ പറഞ്ഞു. മഴക്കാലത്ത് യാത്ര വേണ്ടിയിരുന്നില്ല. നവംബർ ഡിസംബർ മാസങ്ങളാണ് കൊടൈക്കനാലിലെ സീസൺ 16-17 ഡിഗ്രി സെന്റിഗ്രേഡായിരിയ്ക്കും. ഇനിയൊരു കൊടൈ യാത്ര മക്കളേയും കൂട്ടി ആ സീസണിലാക്കാമെന്ന് ഞങ്ങൾ തീരുമാനിച്ചു.

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

റ്റിജി തോമസ്

പറമ്പിന്റെ അതിരിൽ തന്നെയാണ് പുഴ . പുഴയെന്നൊന്നും പറയാനില്ല . ഒരു ചെറിയ തോടാണ്.ഏതാണ്ട് മുപ്പതോളം വർഷങ്ങൾക്ക് ശേഷം പുഴയെ ആദ്യമായി കാണാൻ പോകുകയാണ്.

അച്ഛനും അമ്മയ്ക്കും ജോലി സംബന്ധമായുള്ള ഒട്ടേറെ നാടുകളിലെ അലച്ചിലിന് ശേഷം സ്വസ്ഥമായി ജീവിക്കാൻ ഒരു വീട് . തറവാട് ഭാഗം ചെയ്തപ്പോഴുള്ള അന്യവത്ക്കരണത്തിൻ്റെ നീണ്ട വർഷങ്ങൾക്ക് ശേഷം അയാളുടെ ആഗ്രഹപ്രകാരമായിരുന്നു സ്വന്തം നാട്ടിൽ പുഴയോരത്തു തന്നെ സ്ഥലവും വീടും ഉൾപ്പെടെ മേടിച്ചത്.

ഒട്ടേറെ സ്ഥലങ്ങൾ അന്വേഷിച്ചു . ഒന്നും ഇഷ്ടപ്പെട്ടില്ല .പുഴയുടെ തീരത്തുള്ള പല സ്ഥലങ്ങളും കണ്ടെങ്കിലും 2018 -ലെ വെള്ളപ്പൊക്കത്തിന്റെ പേടിയിൽ പലതും വേണ്ടെന്ന് വെച്ചു. അങ്ങനെയാണ് ഒടുക്കം ആദ്യം വിൽക്കുന്നില്ലെന്ന് ഉടമ പറഞ്ഞ ഈ സ്ഥലം കണ്ടെത്തിയത്. ആയിരക്കണക്കിന് അകലെ നിന്ന് വീഡിയോ കോളിലൂടെ പറമ്പും വീടും കണ്ട് ഇഷ്ടപ്പെട്ടു. അഡ്വാൻസ് കൊടുക്കാൻ അയാൾക്ക് അധികം ആലോചിക്കേണ്ടതായി വന്നില്ല. ചെറുപ്പത്തിലെ കളിച്ചു വളർന്ന പുഴയിലെ കുട്ടൻ കടവിൻ്റെ കരയിൽ തന്നെ വീടും പറമ്പും കിട്ടിയത് ഇരട്ടി മധുരമായി…

ഫ്ലൈറ്റിലിരുന്ന് അയാൾ അകക്കണ്ണിൽ കണ്ടത് മുഴുവനും പുതിയതായി വാങ്ങിയ പുരയിടവും അരികിലൂടെ ഒഴുകുന്ന പുഴയുമായിരുന്നു. വീടിൻ്റെ മുന്നിൽ കൂടിയുള്ള പാതയുടെ അപ്പുറം സാമാന്യം വലിയ ഒരു കുന്നുമുണ്ട് . കുന്ന് ചുരത്തുന്ന ഒട്ടേറെ ചെറു അരുവികൾ ചെന്നെത്തുന്നത് പറമ്പിന് പിറകിലുള്ള പുഴയിലേയ്ക്കാണ്. പുതിയതായി വാങ്ങിയ സ്ഥലത്തിൻറെ അരികിലൂടെ ഒരു ചെറു അരുവി ഒഴുകി പുറകിലൂടെ ഒഴുകുന്ന പുഴയിൽ ചേരുന്നതിന്റെ ഓർമ്മകളിൽ അയാൾ തൻറെ സീറ്റിൽ നിവർന്നിരുന്നു.

വിമാനത്തിന്റെ ആകാശ വാതിലുകളിലൂടെ പുറത്തേയ്ക്ക് നോക്കുമ്പോൾ അങ്ങ് മേഘ പടലങ്ങൾക്കും താഴെ ചെറിയ ചെറിയ വെളുത്ത നീണ്ട വരകൾ പോലെ . അതെല്ലാം ചെറിയ ചെറിയ പുഴകളും അരുവികളും ആണെന്ന് അയാൾക്ക് തോന്നി. അതിന്റെയെല്ലാം കരയിൽ ഏതോ രാജ്യത്തെ ഏതോ നാട്ടിലെ പേരറിയാത്ത എത്രയോ പേർ ജീവിക്കുന്നുണ്ട്…

ചെറുമയക്കത്തിൽ അയാൾ പുഴകളിലൂടെയും അരുവികളിലൂടെയും വെള്ളം ഒഴുകുന്നതിന്റെ കളകളാരവം കേട്ടു …

പണ്ട് വളരെ പണ്ടാണ് അയാൾക്ക് തോടിന്റെ ഉത്ഭവസ്ഥാനം കാണണമെന്ന് തോന്നി. വേനൽക്കാലമാണ്.
പുഴ വറ്റി വരണ്ടു കിടക്കുന്നു. അയാൾ തനിയെ നടന്നു .അധികം നീണ്ടു നിന്നില്ല യാത്ര . വറ്റിവരണ്ടു കിടന്ന പുഴയുടെ മണൽ പരപ്പിൽ വെയിൽ കാഞ്ഞു കിടന്ന ചേര പാമ്പിൻറെ ശരവേഗത്തിലുള്ള പാച്ചിലിൽ അതിലും വേഗത്തിൽ തിരിഞ്ഞോടിയത് ഓർത്ത് അയാൾ തന്നെയിരുന്നു ചിരിച്ചു.

പണ്ട് പാലങ്ങൾ കുറവായിരുന്നു. വഴിമുറിച്ച് തോട് ഒഴുകിയിരുന്ന സ്ഥലത്ത് വെള്ളം തെറ്റിച്ച് സ്കൂളിൽ പോയിരുന്നത് ഓർമ്മയായി അയാളിലേയ്ക്ക് വീണ്ടുമെത്തി. മഴ കനക്കുന്ന സമയങ്ങളിൽ ഒറ്റത്തടി പാലത്തിലൂടെ കടക്കണമായിരുന്നു.

തോട്ടിൽ പല ഇടങ്ങളിലായി ഒട്ടേറെ കുളിക്കടവുകൾ. കടവുകൾക്കെല്ലാം ഓരോരോ പേരുകൾ ഉണ്ടായിരുന്നു. വെള്ളപ്രാമുറി കടവ് , നായ്ക്കൻ കടവ് പിന്നെ കുട്ടൻ കടവും…

പല കടവുകൾ ഓരോരോ വീട്ടുപേരുകളിൽ അടയാളപ്പെടുത്തിയപ്പോൾ കുട്ടൻ കടവ് മാത്രം വേറിട്ട് നിന്നു .

കുട്ടികളുടെ കളി സംഘത്തിലെ നേതാവായിരുന്ന ജാനകി ആണ് കുട്ടൻ കടവിന്റെ ചരിത്രം പറഞ്ഞത് . പണ്ട് വളരെ പണ്ട് കുട്ടൻ എന്നൊരാൾ അവിടെ ജീവിച്ചിരുന്നത്രേ.

കിറുക്കൻ കുട്ടൻ …

കുട്ടനെ കുറിച്ച് ജാനകി ഒട്ടേറെ കഥകൾ പറഞ്ഞു. ജീവിതത്തിൻറെ നല്ലൊരു സമയം കുട്ടൻ കുളിക്കടവിലായിരുന്നത്രെ.
നാട്ടിലെ ഏറ്റവും നല്ല കുളികടവ് കുട്ടൻ കടവായിരുന്നു. കടവിൽ നിന്ന് തുണികൾ അലക്കുവാൻ പാകത്തിലുള്ള പാറക്കല്ലുകൾ മറ്റുള്ള കടവുകളെക്കാൾ കുട്ടൻ കടവിനെ വ്യത്യസ്തമാക്കി.

പക്ഷേ കുട്ടൻ കടവിൽ പണ്ടൊക്കെ ആണുങ്ങൾ മാത്രമേ കുളിക്കാൻ എത്താറുണ്ടായിരുന്നുള്ളൂ അത്രെ .കിറുക്കൻ കുട്ടൻ എല്ലാ ദിവസവും പത്തും പന്ത്രണ്ടും തവണ കുളിക്കാനായി കടവിലുണ്ടായിരുന്നു. അതുകൊണ്ടുതന്നെ കുട്ടൻ ഉണ്ടായിരുന്ന കാലത്ത് പെണ്ണുങ്ങൾ കുട്ടൻ കടവിൽ നിന്ന് അകന്നുനിന്നു. കുളിക്കാത്തപ്പോൾ അയാൾ മീൻ പിടിക്കാനായി തോട്ടിലുണ്ടാവും. എത്ര മുഴുത്ത മീനിനെയും പാമ്പിനെക്കാൾ വലുപ്പമുള്ള ആരകനെയും പാറക്കെട്ടുകൾക്കിടയിൽ നിന്ന് അയാൾ പിടിക്കും…
പിന്നെന്നോ കുട്ടൻ ഓർമ്മയായപ്പോൾ അന്നാട്ടിലെ ഏറ്റവും പ്രശസ്തമായ കുളിക്കടവായി കുട്ടൻ കടവ് മാറി… എത്രപേർക്ക് വേണമെങ്കിലും കുളിക്കാനും തുണി തല്ലി അലക്കാനും ഉള്ള പാറക്കെട്ടുകൾ കുട്ടൻകടവിനെ മറ്റുള്ള കടവുകളേക്കാൾ ജനപ്രിയമാക്കി…

അവധി ദിവസങ്ങളിൽ കുട്ടികൾ എല്ലാവരും ഒന്നിച്ച് കുളിക്കാനിറങ്ങും. ഏത് കടവ് വേണമെന്ന് തീരുമാനിച്ചിരുന്നത് കൂട്ടത്തിലെ നേതാവായിരുന്നു.

ആദ്യം അവരുടെ നേതാവ് ഇന്ദിരയായിരുന്നു. ഇന്ദിര മുതിർന്ന് കോളേജിൽ ചേർന്നപ്പോൾ ജാനകി… അതിന് ശേഷം താനായിരുന്നു നേതാവ്.

പക്ഷേ ആരെങ്കിലും പാമ്പ് എന്ന് വിളിച്ചു പറഞ്ഞു പേടിപ്പിക്കുമ്പോൾ ആദ്യം കരയിലേയ്ക്ക് ഓടിക്കയറുന്ന കാര്യത്തിലും താൻ മുന്നിൽ ആയിരുന്നു. കടവിലെ കല്ലുകൾക്കിടയിലെ മുഷിയേയും ആരകനെയും പേടിയില്ലാത്ത , പാമ്പിനെ കണ്ട് പേടിക്കുന്ന സംഘാംഗങ്ങളെ മൂങ്ങാംകുഴിയിട്ട് പിടിച്ച് പൊക്കി തെളിവ് കാണിച്ച് അത് വെറും കമ്പാണെന്ന് തെളിയിക്കുന്ന ഇന്ദിരയുടെ നേതൃപാടവം ഒരിക്കലും തനിക്ക് ആർജിക്കാനായില്ല.

പക്ഷേ വെള്ളം തെറ്റി കളിയിൽ താനായിരുന്നു വിജയിച്ചിരുന്നത് …

വെള്ളം കൈകളിൽ എടുത്ത് എതിരാളിയുടെ കണ്ണുകളിലേയ്ക്ക് തന്നെ എയ്തു വിടുന്ന വിദ്യ …
രണ്ടുപേർ നേർക്ക് നേർ നിന്ന് വെള്ളം തെറ്റി കളിക്കുമ്പോൾ ജല കണങ്ങൾ ആകാശത്ത് ഏറ്റുമുട്ടി ചിതറി തെറിക്കാറാണ് പതിവ്. പക്ഷേ എതിരാളിയുടെ കണ്ണുകളിലേയ്ക്ക് ഏറ്റവും ശക്തമായി വെള്ളം തെറ്റിച്ച് കീഴ്പ്പെടുത്തുന്നതിൽ താൻ എപ്പോഴും ജയിച്ചു കൊണ്ടേയിരുന്നു.

കുട്ടികളുടെ കളികളിൽ വെള്ളം കലങ്ങുമ്പോൾ അലക്കാനും കുളിക്കാനും വരുന്ന പെണ്ണുങ്ങൾക്ക് ദേഷ്യം വരും.
” മൂങ്ങയെ പോലെ കണ്ണുകൾ ചുവന്നത് കണ്ടില്ലേ …”

” ഒത്തിരിനേരമായല്ലോ തുടങ്ങിയിട്ട് …ഇതുവരെ വീട്ടിൽ പോകാറായില്ലേ … നട്ടുച്ചയായല്ലോ …”
പിറുപിറുക്കലുക്കൾക്കിടയിൽ അവർ അടുത്ത കടവിലേയ്ക്ക് ഊളയിടും.

ഇന്ന് താൻ വരുമ്പോൾ അവർ ആരെങ്കിലും അവിടെ ഉണ്ടാകുമോ ?

ഇന്ദിരയും ജാനകിയും ജോജിയും ബിജുവും ഷൈനിയും ഷെർലിയും ഷെർമിയും സിബിയും എല്ലാം ഇപ്പോൾ എവിടെയാണ് ആവോ …

വീട്ടിൽ വന്ന് ബാഗുകൾ ഇറക്കി വയ്ക്കാൻ കൂടി എന്നു വരുത്തി അയാൾ പുഴയിലേക്ക് നടന്നു. നടപ്പല്ലായിരുന്നു ശരിക്കും അയാൾ ഓടുകയായിരുന്നു.

കുട്ടൻ കടവിലേക്ക് ഇറങ്ങാറുള്ള വഴിയിൽ കാട് മൂടിയിരിക്കുന്നു. കടവ് മനുഷ്യസ്പർശന മേൽക്കാതെ വിജനമായിരിക്കുന്നു . എല്ലാവരും രണ്ട് കരകളിലും കൽകെട്ടുകൾ കെട്ടിയതോടെ പുഴയുടെ വീതി ശുഷ്കിച്ച് വളരെ കുറഞ്ഞിരിക്കുന്നു.

കടവിൽ ആരെങ്കിലും കുളിക്കാനും അലക്കാനും വന്നതിന്റെ ലക്ഷണം ഒന്നുമില്ല . അലക്കാനായി ആരെങ്കിലും കല്ലുകളിൽ പറ്റിപ്പിടിച്ച സോപ്പിൽ കാലിട്ട് ഉരയ്ക്കാൻ അയാൾ കൊതിച്ചു.

കുളിക്കടവിലും കല്ലുകളിലും പ്ലാസ്റ്റിക് കവറുകളിൽ എന്തൊക്കെയോ സാധനങ്ങൾ അടിഞ്ഞു കൂടിയിരിക്കുന്നു .

പുഴയ്ക്ക് അക്കരെ വയലിൽ കലപ്പ സൃഷ്ടിച്ച ഓവുചാലുകൾ ഇല്ല . വയലു തന്നെയില്ല…
വയലെല്ലാം കൊക്കോ തോട്ടങ്ങളായി പണ്ടേ മാറിയിരുന്നു. ഉപേക്ഷിക്കപ്പെട്ട കൊക്കോ ചെടികളിൽ അണ്ണാൻ തുളച്ച കൊക്കോ കായകൾ ഉണർത്തിയ ശ്മശാന പ്രതീതി മാത്രം.

പണ്ട് സ്വപ്നത്തിൽ വർണ തേര് ഉണർത്തിയ ചേറിൻറെ മണം ഇനി സ്വപ്നങ്ങളിൽ മാത്രം. മാനത്ത് കണ്ണിയും പള്ളത്തിയും കല്ലട മുട്ടിയും പോയിട്ട് ഒരു വാഴയ്ക്കാ വരയാൻ പോലുമില്ല.

വേനൽ കാലത്ത് വെള്ളത്തിനായി തോട്ടിൽ കുഴിച്ച ഓലിയിൽ നിന്ന് വെള്ളമെടുത്ത് തുളുമ്പാതിരിക്കാൻ ഇല പറച്ചിട്ട് നടന്നു നീങ്ങുന്ന ഇന്ദിര ഇപ്പോൾ എവിടെയായിരിക്കും….
പെട്ടെന്ന് ഒരു തളർച്ചയോടെ അയാൾ പുഴക്കരയിലിരുന്നു. അസഹ്യമായ ദുർഗന്ധത്തിൽ അയാൾ വെട്ടിവിയർത്തു. ദുർഗന്ധ കാറ്റിൽ അയാളുടെ വിയർപ്പ് കണങ്ങൾ വാനിലേയ്ക്ക് ഉയർന്നു .

പുഴയിൽ ഒഴുക്കേ ഇല്ല … ഗ്രാമത്തെ ശുദ്ധീകരിച്ചിരുന്ന പുഴ. പുഴയിലേയ്ക്ക് ഇറങ്ങാനുള്ള ശ്രമം തടഞ്ഞ് ഒരു സ്വരം കേട്ടു.

“ഇറങ്ങണ്ട… ഇവിടെ ഇപ്പോൾ ആരും ഇറങ്ങാറില്ല …കുളിക്കാനും ഒന്നിനും ….”
“എന്തു പറ്റി …”
ചൊറിയും…”
പറഞ്ഞയാൾ വാചാലനായി . പുഴയുടെ തീരത്തെ അറവുശാലകളെ കുറിച്ച് … ഇറച്ചി കോഴി കടകളെ കുറിച്ച് ….
ഇവിടെയാണത്രേ അടുത്ത സ്ഥലങ്ങളെക്കാൾ അറവുശാലകൾ ഉള്ളത്.

“പോത്തും പന്നിയും കോഴിയും എല്ലാം യഥേഷ്ടം കിട്ടും”
അതു പറയുമ്പോൾ അയാളുടെ കണ്ണുകളിൽ അഭിമാനം തുളുമ്പിയിരുന്നു.

പഴയ പരിചയക്കാരോടൊക്കെ സംസാരിച്ചപ്പോൾ അവസാനം അയാൾ പറഞ്ഞത് പുഴകളെ കുറിച്ചായിരുന്നു…
” മഴപെയ്താൽ വെള്ളം നല്ലതാകുമായിരിക്കും… അല്ലെ …”

” ഒഴുക്കു വെള്ളത്തിൽ അഴുക്കില്ലന്നല്ലേ പറയാറ് ”
പഴമക്കാരിലൊരാൾ പറഞ്ഞു .
“ഇത് പ്രാക്കാണ് … പണ്ട് കാലത്തെ നഞ്ച് കലക്കിയതിന്റെ ശാപം …”

പനക്കായും ചാരവും കൂട്ടി ചാറ് പരുവത്തിലാക്കി പണ്ട് പുഴയിൽ കലക്കുമായിരുന്നു മീൻപിടിക്കാൻ . കണ്ണുപൊട്ടി മീൻ മയങ്ങി പൊങ്ങിവരും. വലിയ മീനുകളെ പിടിക്കും ആയിരക്കണക്കിന് മീൻ കുഞ്ഞുങ്ങൾ ചത്തുമലക്കും. വളർച്ചയെത്താത്ത പൊടിമീൻ കുഞ്ഞുങ്ങളുടെ ശാപം …

തിരിച്ചുള്ള യാത്രയിൽ എയർപോർട്ടിൽ കാത്തിരിക്കവേ അയാളുടെ ഗൃഹാതുരത്വം വറ്റിവരണ്ടിരുന്നു.

അപ്പാ പുഴയിൽ മുങ്ങി കുളിച്ചോ എന്ന് ഓരോ പ്രാവശ്യവും ചോദിക്കുന്ന മകളുടെ മുഖം അയാൾക്ക് ഓർമ്മ വന്നു.

ചീഞ്ഞളിഞ്ഞ വെള്ളത്തിൻറെ ദുർഗന്ധം ആയിരക്കണക്കിന് കിലോമീറ്ററുകൾക്ക് അപ്പുറത്ത് ഭാര്യയും മകളും കാത്തിരിക്കുന്ന അന്യദേശത്ത് ചെന്നാലും തന്നെ വേട്ടയാടുമെന്ന് അയാൾക്ക് ഉറപ്പായിരുന്നു. കുഞ്ഞിലെ പുഴയിൽ കുളിക്കുമ്പോൾ കവിൾ കൊണ്ട വെള്ളത്തിൻറെ ഓർമ്മയിൽ അയാൾക്ക് പെട്ടെന്ന് ഓക്കാനം വന്നു. പറന്നുയർന്ന വിമാനത്തിൽ നിന്ന് താഴേയ്ക്ക് നോക്കാതെ അയാൾ കണ്ണടച്ചിരുന്നു.

റ്റിജി തോമസ് 

റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.   ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.

ഫോട്ടോ കടപ്പാട് : അഞ്ജു റ്റിജി

പിങ്കി എസ്

ഓണമെന്ന് കേൾക്കുമ്പോൾ എന്റെ മനസ്സിലേക്ക് ഓടിയെത്തുന്നത് കുട്ടിക്കാലത്ത് ഗ്രാമാന്തരീക്ഷത്തിലുള്ള അമ്മൂമ്മയുടെ വീട്ടിലേക്കുള്ള യാത്രകളും അവിടുത്തെ കളികളും ഓണഓർമ്മകളുമാണ്. തിരുവോണത്തിന് അച്ഛന്റെ വീട്ടിൽ , അച്ഛന്റെ എല്ലാ സഹോദരങ്ങളോടും , അവരുടെ കുട്ടികളോടും അപ്പൂപ്പനോടും അമ്മൂമ്മയോടും കൂടി വിഭവസമൃദ്ധമായ സദ്യ കഴിച്ച ശേഷം അവിട്ടത്തിനു രാവിലെ അമ്മ വീട്ടിലേക്കുള്ള യാത്ര. വഴിക്കണ്ണുമായി പെൺ മക്കളേയും അവരുടെ കൊച്ചു മക്കളേയും കാത്തിരിക്കുന്ന അമ്മൂമ്മ . അവിടെ എത്തിയാലുടനെ ഞങ്ങൾ പിള്ളേർ സെറ്റിന് സദ്യയേക്കാൾ ഉപരി ഓണക്കളികൾ കാണാനും കളിക്കാനുമാണ് ആവേശം.

ഓണക്കാലത്ത് പുലികളി, കുമ്മാട്ടിക്കളി, വടംവലി, തലപ്പന്തുകളി, ഓണത്തല്ല്, ഉറിയടി, കിളിത്തട്ടു കളി, തുമ്പി തുള്ളൽ, കുട്ടിയും കോലും കളി, കരടി കളി സീത കളി എന്നിങ്ങനെ നാടൻ കളികളുടെ ഒരു നീണ്ടനിര തന്നെയുണ്ട്. പലതവണ പറഞ്ഞു കേട്ടിട്ടുള്ള സീതകളി ഈയടുത്ത കാലത്ത് പുനരാവിഷ്ക്കരിച്ചപ്പോൾ കാണാൻ ഭാഗ്യം ലഭിച്ചു. ഓഡിറ്റോറിയത്തിൽ കാണുന്ന സീതകളിയുടെ മനോഹാരിത പതിൻമടങ്ങ് വർദ്ധിതമായിട്ടായിരിക്കണം ഗ്രാമാന്തരീക്ഷങ്ങളിൽ അന്ന് അരങ്ങേറിയിരുന്നത് എന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഒരു നാടൻ അനുഷ്ഠാന കലയായ സീതകളിയിൽ രാമായണ കഥയിലെ വനയാത്ര മുതൽ സ്വർഗാരോഹണം വരെയുള്ള കഥാഭാഗങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. ഏറെക്കുറെ അന്യംനിന്നു പോയ സീതകളിയുടെ പ്രചരണത്തിനായി ഇന്ന് കൊല്ലം പെരിനാട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വലിയ ശ്രമങ്ങളാണ് നടക്കുന്നത്.

ഓണ ദിനങ്ങളിൽ വെയിലാറിക്കഴിഞ്ഞാൽ , വയലിൽ നിന്ന് വേഷം കെട്ടി വരാറുള്ള കരടി മറ്റൊരു സുഖമുള്ള ഓർമ്മയാണ്. കരടി കളി സംഘത്തിൽ സാധാരണയായി ഒന്നോ രണ്ടോ കരടിയും , ഒരു വേട്ടക്കാരനും പാട്ടു പാടാൻ കുറച്ച് ആളുകളുമാണ് കാണുക. കരടിയായി വേഷമിടുന്ന ആളിന്റെ ശരീരത്ത് വാഴയുടെ കരിയിലയും , ഈർക്കിൽ കളഞ്ഞ ഓലയും വെച്ച് കെട്ടി അലങ്കരിക്കും. മുഖത്ത് ഭാരം കുറഞ്ഞ പാലത്തടി കൊണ്ട് ഉണ്ടാക്കിയ കരടിത്തല ഉറപ്പിക്കും. വേട്ടക്കാരനായി വേഷമിടുന്ന ആളിന് കാലുറ , തൊപ്പി, മരക്കഷണം കൊണ്ട് ഉണ്ടാക്കിയ തോക്ക് അങ്ങനെ സായ്പ്പിനെ അനുസ്മരിപ്പിക്കുന്ന വേഷവിധാനമാണ്. മറ്റു സംഘാoഗങ്ങൾ കൈമണി, ഗഞ്ചിറ തുടങ്ങിയ വാദ്യോപകരണങ്ങളും കൈത്താളവുമായി കരടിപ്പാട്ട് തുടങ്ങുന്നതോടെ കരടി കളി ആരംഭിക്കും.

ഏക താളത്തിലുള്ള കരടിപ്പാട്ടിന്
“താനിന്നെ താനിന്നെ തന്നാന തന
താന്നിനെ താനായി തന്നാന ”
എന്ന വായ്ത്താരിയാണ് അകമ്പടി.
” കാട്ടിൽ കിടന്നൊരു കള്ളക്കരടിയെ
കൂട്ടിലാക്കി ഞങ്ങൾ കൊണ്ടു വന്നേ
ഉണ്ട കിട്ടും പിന്നെ അവലു കിട്ടും
പിന്നെ വെള്ളി പണത്തിന്മേലൊന്ന് കിട്ടും ”
എന്നിങ്ങനെയാണ് കരടിപ്പാട്ട് തുടങ്ങുന്നത്.
നാടിന്റേയും നാട്ടുവഴികളുടെയുമൊക്കെ ചരിത്രം കരടിപ്പാട്ടുകളിൽ നിറയാറുണ്ട്. പാടുന്ന ആളിന്റെ മനോധർമ്മം അനുസരിച്ചുള്ള നർമ്മ ശകലങ്ങളും , ചിലപ്പോഴൊക്കെ പരിഭവങ്ങളും കരടിപ്പാട്ടിനെ കൊഴുപ്പിക്കാറുണ്ട്.
“ഓച്ചിറച്ചെന്നു കിഴക്കോട്ട് നോക്കുമ്പോൾ
മാധവിയെന്നോരു വേലക്കാരി
മൂക്കും തുളച്ചിട്ട് തൊണ്ണാനും കെട്ടീട്ട്
കണ്ടോടീ നാത്തൂനേ മൂക്കിത്തൊണ്ണാൻ ”
ഇതൊരു പ്രദേശികമായ നർമ്മ ചിത്രമാണ്.
വാമൊഴിയായി തലമുറകൾ കൈ മാറി വന്നതാണ് കരടിപ്പാട്ട്. കൊല്ലത്തിന്റെ ഒരു പ്രധാന ഓണക്കളി ആയതു കൊണ്ട് തന്നെ നീണ്ടകര പാലത്തിന്റെ ഉദ്ഭവം, നാട്ടിലെ പഴയ തറവാട്ടിൽ ആന വിരണ്ടത് ,ഉത്സവങ്ങൾ, ചവറയിൽ നിന്ന് ശാസ്താംകോട്ടയിലേക്ക് റോഡ് വന്നത്, ചവറയിലെ തെക്കൻ ഗുരുവായൂർ ക്ഷേത്രം തുടങ്ങിയ പ്രാദേശിക ചരിത്രങ്ങൾ കരടിപ്പാട്ടുകളായി ജനങ്ങളോട് സംവേദിക്കപ്പെട്ടിരുന്നു.
“വൻ പ്രിയമാർന്ന മഹാറാണി
റീജന്റ് തമ്പുരാട്ടിക്കെഴും ധർമ്മ ബുദ്ധി
അൻപോടങ്ങുണ്ടായ മൂലമീപ്പാലവും സംഭവിച്ചെന്ന് പറഞ്ഞു കേൾപ്പൂ. ”
നീണ്ടകര പ്പാലം യാഥാർത്ഥ്യമായതിന് പിന്നിലെ സംഭവം കരടിപ്പാട്ടിൽ ഇങ്ങനെ വിശദീകരിക്കുന്നു.
‘ വെക്കടാ വെടി , വെടി വെക്കടാ ,ലാക്കു നോക്കി വെക്കടാ ” എന്ന് വേട്ടക്കാരനോട് പറയുമ്പോൾ വേട്ടക്കാരനായ സായിപ്പ് ഠോ….. എന്ന ശബ്ദം കേൾപ്പിക്കും. അതോടെ കരടി മറിഞ്ഞു വീഴും. കളി അവസാനിക്കുകയായി. അവിടുന്ന് സംഘാംഗങ്ങൾ അടുത്ത വീട്ടിലേക്ക്.

ഒരു കാലത്ത് നാട്ടിൻപുറങ്ങളിൽ വ്യാപകമായിരുന്ന കരടി കളിക്ക് മനുഷ്യന്റെ ആധുനിക ജീവിത രീതികൊണ്ടോ വയലേലകളുടെ അഭാവംകൊണ്ടോ പ്രചാരം കുറഞ്ഞു വന്നു. കൊല്ലത്തിന്റെ അല്ലെങ്കിൽ തെക്കൻ കേരളത്തിന്റെ സംഭാവനയായ കരടികളിയേയും കഥകളും ചരിത്രവും മിത്തുമൊക്കെ ഇട കലർന്ന കരടിപ്പാട്ടുകളേയും സംരക്ഷിക്കാൻ ഉള്ള ശ്രമങ്ങളുമായി ഒരു കൂട്ടം ചെറുപ്പക്കാർ ശാസ്താംകോട്ട കേന്ദ്രമാക്കി മുന്നോട്ട് വരുന്നു എന്നുള്ളത് സന്തോഷമുള്ള ഒരറിവാണ്.

മനുഷ്യൻ ജീവിക്കുന്നു എന്ന് പറയുന്നത് സന്തോഷങ്ങൾ അനുഭവിക്കുമ്പോഴാണ് നമ്മുടെ അധ്വാനമടക്കമുള്ള എല്ലാ പ്രവർത്തനങ്ങളും കുറച്ചു നേരമെങ്കിലും സന്തോഷത്തിൽ കഴിയാൻ ഉള്ള ഉപാധികളാണ്. ഓണം പോലെയുള്ള ആഘോഷങ്ങളിൽ മനുഷ്യരൊന്നായി ജൈവികമായ കൂട്ടായ്മ സ്ഥാപിച്ചിരുന്നു. സ്വീകരണ മുറിയിലെ ഡിജിറ്റൽ ചാനലുകളിൽ എത്തുന്ന വിഭവങ്ങൾ മനുഷ്യനെ നൈമിഷികമായ ആഹ്ലാദത്തിൽ എത്തിക്കുമെങ്കിലും വീണ്ടും ഏകാന്തതയുടെ പാളയത്തിൽ തന്നെ തളച്ചിടുന്നു. കൂട്ടായ സാമൂഹിക ജീവിതത്തിന്റെ , സഹകരണത്തിന്റെ , കളികളുടെ സന്തോഷം പങ്കു വെക്കുന്ന ഉത്സവങ്ങൾ ആനന്ദകരമായ ജീവിതം നമുക്ക് പ്രദാനം ചെയ്തിരുന്നു. ആ കാലങ്ങളെ ഗൃഹാതുരത്വത്തോടെ അയവിറക്കുന്നതു പോലും സന്തോഷകരമായ ജീവിതാനുഭവമാണ്.

പിങ്കി എസ്

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജോലി ചെയ്യുന്നു. ആനുകാലികങ്ങളിൽ ലേഖനങ്ങൾ എഴുതാറുണ്ട്. ബാങ്കിംഗ് ദേശസാൽക്കരണത്തിന്റെ 52-ാം വാർഷികത്തോടനുബന്ധിച്ച് ഊർജ്ജസ്വല ബാങ്കിംഗ്, ഊർജ്ജസ്വല ഭാരതം എന്ന വിഷയത്തെ മുൻനിർത്തി രാജ്യത്തെ പ്രഗൽഭമതികളെ ഉൾക്കൊള്ളിച്ച് AlBEA നടത്തിയ ഒരു മാസം സെമിനാർ പ്രബന്ധങ്ങൾ മലയാളത്തിലേക്ക് തർജ്ജമ ചെയ്ത് പുസ്തകമാക്കിയിട്ടുണ്ട്.

ലിസ മാത്യു

മലയാളികളെയൊക്കെയും ഗൃഹാതുരത്വത്തിന്റെ വിസ്മൃതികളിലേക്ക് നയിക്കുന്ന ഒരു ഓണക്കാലം കൂടെ വരവായി. നാടെങ്ങും ഓണാഘോഷത്തിന്റെ മാറ്റൊലികൾ ഉയരുമ്പോൾ, അറിയാതെ മലയാളി മനസ്സുകൾ ഒരിക്കൽ കൂടി 2018 ലെ ഓണക്കാലത്തിലേക്ക് എത്തും. പ്രളയത്തിന്റെ അതിഭീകരമായ ദുരവസ്ഥ 2018 ഓഗസ്റ്റ് മാസം പകുതിയോടെ കേരള മണ്ണിൽ ആഞ്ഞടിച്ചപ്പോൾ, അക്കാലത്തെ ഓണവും അതോടൊപ്പം മലയാളിക്ക് നഷ്ടമായി. അതിനുശേഷം പിന്നീട് അടിക്കടി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളും 2050 ഓടെ ആലപ്പുഴയുടെയും എറണാകുളത്തിന്റെയും കോട്ടയത്തിന്റെയുമൊക്കെ പ്രദേശങ്ങൾ സമുദ്രനിരപ്പിന് താഴെയാകുമെന്ന പ്രവചനങ്ങളും നമ്മളെ ഓർമിപ്പിക്കുന്നത് എന്താണ്? പ്രകൃതിയെ ചൂഷണം ചെയ്യുന്ന മനുഷ്യന്റെ പ്രവർത്തനങ്ങളെ ഇനിയെങ്കിലും പൂർണ്ണമായി അവസാനിപ്പിക്കണമെന്ന ആഹ്വാനമാണ് ആവർത്തിച്ചുണ്ടാകുന്ന പ്രകൃതിദുരന്തങ്ങൾ ഓരോന്നും നമ്മെ ഓർമിപ്പിക്കുന്നത്.

ഇക്കാലത്ത് നാം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് കാലാവസ്ഥ വ്യതിയാനം. അത് നാം ഭയന്നതിലും വേഗത്തിൽ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. കാലാവസ്ഥ വ്യതിയാനത്തിന്റെ വിനാശകരമായ പ്രത്യാഘാതങ്ങളിൽ നിന്ന് ലോകത്തിന്റെ ഒരു പ്രദേശവും ഒഴിവാക്കപ്പെടുന്നില്ല. സമുദ്രനിരപ്പുകൾ ക്രമാതീതമായി ഉയരുന്നു, ആർട്ടിക് പ്രദേശത്തെ ഗ്ലെഷിയറുകൾ ഉരുകുന്നു, പവിഴപ്പുറ്റുകൾ നശിക്കുന്നു, സമുദ്രങ്ങൾ അമ്ലീകരിക്കപ്പെടുന്നു, വനങ്ങൾ കാട്ടുതീയാൽ നശിപ്പിക്കപ്പെടുന്നു, കടുത്ത വരൾച്ച പല പ്രദേശങ്ങളിലും അനുഭവപ്പെടുന്നു. ഇങ്ങനെ ലോകമെമ്പാടും വിവിധ തരത്തിൽ ഇതിന്റെ ലക്ഷണങ്ങൾ പ്രതിഫലിക്കപ്പെടുന്നു.

കൽക്കരി, എണ്ണ, വാതകം മുതലായവയുടെ ഉൽപ്പാദനത്തിന്റെയും ഉപയോഗത്തിന്റെയും ഭാഗമായി അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടുന്ന ഹരിതഗൃഹ വാതകങ്ങളിൽ കാര്യമായ കുറവൊന്നും ഇല്ലെന്ന് തന്നെയാണ് പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകളൊക്കെയും സൂചിപ്പിക്കുന്നത്. ഇതുമൂലം ലോകത്തെമ്പാടും താപനില ക്രമാതീതമായി ഉയരുകയാണ്. ഊർജം, വ്യവസായം, ഗതാഗതം, കൃഷി, ഭൂവിനിയോഗം എന്നിവയാണ് ഹരിതഗൃഹ വാതകങ്ങൾക്ക് കാരണമാകുന്ന പ്രധാന മേഖലകൾ .ഭൂമിയുടെ ഉപരിതലത്തിലെ ശരാശരി താപനില ഇപ്പോൾ 1800-കളുടെ അവസാനത്തിൽ ഉണ്ടായിരുന്നതിനേക്കാൾ 1.1 ഡിഗ്രി സെൽഷ്യസ് കൂടുതലാണ്. കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട മാറ്റങ്ങൾ വിലയിരുത്തുവാൻ യു എൻ സംഘടന സ്ഥാപിച്ച ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് (ഐ പി സി സി ) ന്റെ റിപ്പോർട്ട് പ്രകാരം ആഗോള കാലാവസ്ഥയിൽ ഇപ്രകാരം ഒരു മാറ്റം മുൻപ് ഉണ്ടായിട്ടില്ലെന്ന് വിലയിരുത്തുന്നുണ്ട്. ഇതിൽ പ്രകാരം കൂടുതൽ ഉഷ്ണ തരംഗങ്ങളും, കടുത്ത വരൾച്ചകളും ഉണ്ടാകാനുള്ള എല്ലാ സാധ്യതയും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഇത്തരം ഒരു സാഹചര്യത്തിൽ ലോകരാജ്യങ്ങൾ എല്ലാം തന്നെ ഈ ഒരു പ്രതിസന്ധിയെ മറികടക്കാനായി ഒറ്റക്കെട്ടായി നിൽക്കാനുള്ള തീരുമാനമാണ് പാരിസ് ഉടമ്പടിയിലൂടെ മുന്നോട്ടുവെച്ചത്. നാം ജീവിക്കുന്ന നമ്മുടെ പ്രകൃതിയെ ചൂഷണം ചെയ്യുന്ന പ്രവർത്തികളിൽ നിന്ന് മനുഷ്യൻ പിന്തിരിയേണ്ടത് വളരെ അത്യാവശ്യമായി മാറിയിരിക്കുകയാണ്. നമ്മുടെ വികസന പ്രക്രിയകൾ പ്രകൃതിയെ നശിപ്പിക്കാതെയാകണം. സുസ്ഥിര വികസന മാതൃകകൾ കൂടുതൽ പ്രോത്സാഹിപ്പിക്കേണ്ടത് ഇന്നിന്റെ ആവശ്യമാണ്. ഇതോടൊപ്പം തന്നെ പ്രകൃതിദുരന്തങ്ങളെ നേരിടുവാൻ തക്കതായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കേണ്ട സമയവും അതിക്രമിച്ചിരിക്കുകയാണ്. മനുഷ്യൻ ഉണർന്ന് പ്രവർത്തിക്കേണ്ട സമയമാണെന്ന് ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരും പ്രകൃതി തന്നെയും നമ്മെ ഓർമിപ്പിക്കുന്നു.

ലിസ മാത്യു
പത്തനംതിട്ട തിരുവല്ല സ്വദേശിയാണ്. തിരുവല്ല മാർത്തോമാ കോളേജിൽ നിന്നും ബി എ പഠനവും, ചങ്ങനാശ്ശേരി എസ് ബി കോളേജിൽ നിന്നും എം എ പഠനവും പൂർത്തിയാക്കി.

ഷാഹിന എസ്.

നാട്ടിലെ പെരുംതച്ചൻ ആയിരുന്നു വിജയപ്പൻ മേശിരി. റോഡിനടുത്തുള്ള വീടിനുമുൻപിൽ മേശിരി തന്റെ കരവിരുതിന്റെ ഉൽപ്പന്നങ്ങളും ഉപോൽപ്പന്നങ്ങളും നിരത്തി വച്ചിരുന്നു. വൈകുന്നേരം സ്കൂൾ വിട്ടു വീട്ടിലേക്ക് നടന്നുവന്നിരുന്ന ഞങ്ങൾ കുട്ടികൾ ക്ക് ഈ പ്രദർശനം കൗതുക കാഴ്ചകൾ ആയിരുന്നു. കോഴിക്കൂടു മുതൽ ഏടാ കൂടം വരെ ഉണ്ടായിരുന്നു മേശിരിയുടെ നിർമ്മാണവൈഭവ പ്രദർശന മേളയിൽ. ആക്കാലത്തു നാട്ടിലെ ഒട്ടു മിക്ക സാധാരണ കുടുംബങ്ങളിലും മിനിമം ഒരാൾ എങ്കിലും ഗൾഫി ൽ ജോലി തേടി പോയിരുന്നു… ഇന്നു ദുബായിലും മറ്റും കാണപ്പെടുന്ന അമ്പരചുംബികളുടെ നിർമാണം ആരംഭിക്കുന്ന കാലം…. ആ മേഖലയിൽ നൈപുണ്യം ഉള്ള ധാരാളം ആൾക്കാർ നാട്ടിൽ നിന്ന് പശ്ചിമേഷ്യയിൽ പോയി കഷ്ടപ്പെട്ട് പണം സമ്പാദിക്കുകയും തന്മൂലം കുടുംബത്തെ കടക്കെണിയിൽ നിന്നും ദാരിദ്ര്യത്തിൽ നിന്നും രക്ഷി ക്കുവാൻകഴിഞ്ഞെന്നു മാത്രമല്ല ചെറിയ ഓല മേഞ്ഞ വീടു കളുടെ സ്ഥാനത്തു മണിമാളികകൾ കെട്ടിപ്പൊക്കുകയും ചെയ്തു പോന്നിരുന്നു. ഇങ്ങനെ നിർമിക്കുന്ന മിക്കവാറും വീടുകളുടെ എല്ലാം തടി പണി വിജയപ്പൻ മേശിരി തന്നെ ചെയ്തു പോന്നു.

പതിനാറു പതിനേഴു വയസ്സ് പ്രായത്തിലും അതിലും ഇളയ പ്രായത്തിലും ആയി ആൾക്ക് നാലു ആൺ മക്കൾ ഉണ്ടായിരുന്നു. അവരെല്ലാം പത്താം തരം വരെ വല്ല വിധേനെയും പഠിത്തം മുഴുമിപ്പിച്ചുമേശിരി യോടൊപ്പം പണിക്കു കൂടിയിരുന്നു…. അപ്പോഴേക്കും ഒരു വലിയ ഷെഡ്ഡ് വീടിനു മുൻപിൽ കെട്ടിപ്പൊക്കി അതിനുള്ളിലായിരുന്നു പണിയൊക്കെ…..ഗൾഫു കാരുടെ മണിമാളിക കൾക്കുള്ള തടിപ്പണി വെടിപ്പായി ചെയ്തിരുന്ന വിജയപ്പൻ മേശിരിയുടെ ഖ്യാതി അങ്ങനെ വിദേശത്തും ഏത്തപ്പെട്ടു. ഒരു പ്രവാസിയുടെ രാമേശരത്തുള്ള വലിയ ഒരു പ്രൊജക്റ്റ്‌ ന്റെ മേൽനോട്ട ചുമതല മേശിരി ക്കു തര പ്പെടുകയും ചെയ്തു. ഇതിനകം, കരാറു പണികളുടെ ആധിക്യം മൂലം മക്കളെ കൂടാതെ കുറച്ചു പണിക്കാരെ ട്രെയിനി കളായി ക്കൂടി മേശിരി നിയോഗിച്ചിരുന്നു. നാട്ടിലെ പണികൾ എല്ലാം ഇളയ മക്കളെ ഏൽപ്പിച്ചു മേശിരി രാമേശ്വരത്തേക്ക് യാത്ര തിരിച്ചു.

കുറെഅധികം നാൾ കഴിഞ്ഞാണ് വിജയപ്പൻ മേശിരി നാട്ടിൽ തിരികെ എത്തിയത്. അപ്പോൾ മേശിരിയോടൊപ്പം തമിഴ് സംസാരിക്കുന്ന ഒരാൾ കൂടി ഉണ്ടായിരുന്നു. അയാൾ നാട്ടിൽ പെട്ടെന്ന് തന്നെ ഒരു സംസാരവിഷയമായി. രമേശ്വരത്തു വെച്ച് കൂടിയതാണത്രേ. പണിപെട്ടെന്ന് പഠിച്ചെടുക്കുകയും, മേശിരി
നാട്ടിലേക്കു തിരിച്ചപ്പോൾ തന്നെയും കൂടെ കൂട്ടുമോ എന്നും സ്വന്തം മായിട്ട് ബന്ധുക്കൾ ആരുമില്ലാത്ത ആൾ ആണെന്നും പറഞ്ഞു വത്രേ. അയാളിലെ മികച്ച സ്കിൽഡ് വർക്കർ നെ തിരിച്ചറിഞ്ഞ മേശിരി എന്തായാലും നാട്ടിൽ തന്റെ ആഭാവത്തിൽ തീരാനുള്ള പണികൾ ചെയ്തു തീർക്കുവാൻ ഇയാൾ പറ്റിയ ആൾ തന്നെ എന്ന് കരുതി കൂടെ കൂട്ടി. ആറടി പൊക്കവും അതിനു തക്കമുള്ള വണ്ണവും ഉള്ള അയാളുടെ പേര് സൂര്യ എന്നാണെന്നു പറഞ്ഞു. സാധാരണ ഒരു തടിപ്പണി ക്കാരന്റെ ബോഡിലാംഗ്വേജ് ആയിരുന്നില്ല അയാൾക്ക്‌. സമൃദ്ധമായ താടി ഉണ്ടായിരുന്നു. അപ്പോഴേക്കും ഞാൻ കോളേജ് വിദ്യാർത്ഥി ആയിക്കഴിഞ്ഞിരുന്നു. ഒന്നുരണ്ടു തവണ കോളേജിൽ പോകുന്നവഴിക്ക് അയാളെ ഞാൻ കണ്ടു.. തീഷ്ണത യുണ്ടായിരുന്നു അയാളുടെ നേട്ടത്തിന്. എന്ത് കൊണ്ടെന്നറിയാത്ത ഒരു ഭയം അയാളെ കാണുമ്പോൾ എനിക്ക് തോന്നാറുണ്ടായിരുന്നു.

തന്റെ വംശം അനുഭവിക്കുന്ന പാർശ്വവൽക്കരണത്തിന് എതിരെ രാജ്യത്തിന്റെ ഭരണ വ്യവസ്ഥിതി യോട് സായുധ ഒളി പ്പോരുനടത്തി, ശ്രീ ലങ്കയിലെ ജാഫ്ന യിൽ ഒരു സമാന്തര സർക്കാർ ഉണ്ടാക്കിയ എൽ റ്റി റ്റി ഇ തലവൻ വേലു പ്പിള്ള പ്രഭാകരൻ, ക്രമേണ തന്റെ അത്യന്തിക ലക്ഷ്യത്തിൽ നിന്ന് വ്യതിചലിച്ചു അവരുടെ അയൽ രാജ്യങ്ങളായ ഭാരതത്തിൽ ഉൾപ്പെടെ നിരവധി ഭീകര ആക്രമണം നടത്തുകയും ചെയ്ത് ലോകം വിറപ്പിച്ചിരുന്ന കാലഘട്ടം …’തമിഴ് പുലികൾ’ എന്നറിയപ്പെട്ടിരുന്ന സ്വയം പൊട്ടിത്തെറി ച്ചു മരിക്കുവാൻ തയ്യാറായി നിൽക്കുന്ന ആത്മഹത്യാ സ്‌ക്വാഡുകൾ ആയിരുന്നു പ്രഭാകരന്റെ പട്ടാളക്കാർ… ഇതിൽ സ്ത്രീകളും ഉൾപ്പെട്ടിരുന്നു. ഇന്ത്യയുടെ കണ്ണു നീർ തുള്ളി പോലെ യായി മാറിയിരുന്നു ശ്രീലങ്ക….. പത്രം നിറയെ തമിഴ് പുലികളെ കുറിച്ചുള്ള പേടിപ്പിക്കുന്ന വാർത്തകൾ നിറഞ്ഞ കാലം……അന്നത്തെ ഇന്ത്യൻ പ്രധാന മന്ത്രി ആയിരുന്ന ശ്രീ. രാജീവ് ഗാന്ധി യും ശ്രീലങ്കൻ പ്രസിഡന്റ്‌ ശ്രീ. ജയവർദ്ധനെ യും ചേർന്ന് ഒപ്പിട്ട ഉടമ്പടി പ്രകാരം ഇന്ത്യയുടെ ഐ പി കെ എഫ് ശ്രീലങ്ക യിൽ എത്തി ‘പുലി’ക ളിൽനിന്ന് ലങ്ക യെ രക്ഷിക്കുവാൻ ഉള്ള ഓപ്പറേഷൻ നടത്തിയ കാലം…..ഇതിനോടകം നാട്ടിലെ ത്തി യ സൂര്യ എല്ലാർക്കും പ്രിയപ്പെട്ട വനായി തീർന്നിരുന്നു. നല്ലൊരു പണിക്കാരൻ…മലയാളം പെട്ടെന്ന് പഠിച്ചെടുത്തു. പതിയെ പതിയെ സൂര്യ യെക്കുറിച്ചുള്ള കഥകൾ കേൾക്കാൻ തുടങ്ങി. ഐ.പി.കെ.എഫ് ശ്രീലങ്ക യിൽ ഓപ്പറേഷൻ നടത്തിയപ്പോൾ രാമേശ്വരം വഴി ഓടി രക്ഷപെട്ട തമിഴൻ.,..തമിഴ് വംശജൻ….

അനുജനോടൊപ്പം കടയിൽ നിന്നും സാധനം വാങ്ങി മടങ്ങി വരവേ ഒരു ദിവസം അയാൾ അവനോട് സംസാരിക്കാൻ വന്നു. അവൻ ചെറിയ കുട്ടി ആണെങ്കിലും മുതിർന്ന ആൾക്കാരോടാണ് ഇടപെടലുകൾ… എനിക്ക് അത് ഇഷ്ടമായില്ല… ഞാൻ അവന്റെ കൈയിൽ പിടിച്ചു വലിച്ചു വീട്ടിൽ കൊണ്ട് വന്നു.. “അയാളോടെന്തിനാ സംസാരിക്കുന്നെ… അയാൾ തമിഴ് പുലി ആയിരിക്കും… ആർക്കറിയാം ഇവിടുള്ള കുട്ടികളെ യൊക്കെ പറഞ്ഞു മയക്കി ലങ്ക ക്കു കൊണ്ടുപോകില്ല എന്നു”. അവനു ദേഷ്യമായി… അയാൾ അങ്ങനെ യൊന്നും ചെയ്യില്ല…. അയാൾ ശരിക്കും തമിഴ് പുലി ആയിരുന്നു…. പ്രഭാകരൻ നേരിട്ട് ട്രെയിനിങ് നൽകിയ ക്യാമ്പിൽ   ഉണ്ടായിരുന്നു അത്രേ…. അയാളുടെ മാതാപിതാക്കളെ എല്ലാം സിംഹളർ കൊന്നു കളഞ്ഞതാണ്…. അയാൾ രക്ഷപെട്ടു വന്നതാ… ഇവിടുത്തെ ആൾക്കാരെ അയാൾക്ക് വല്യ ഇഷ്ടമായി… ഇതെല്ലാം അയാൾ നേരിട്ട് അവനോട് പറഞ്ഞതാണത്രേ…ഞാൻ ഞെട്ടി പ്പോയി…

പിന്നീട് അവനെ കണ്ടപ്പോൾ അയാൾ അവനോട് പറഞ്ഞു “ചേച്ചിക്ക് ഇഷ്ടം ആവില്ല അല്ലെ എന്നോട് സംസാരിക്കുന്നതു. സാരമില്ല..”
അയാൾ എന്നെങ്കിലും ഈ നാട്ടിൽ നിന്ന് എന്തെങ്കിലും കോളിളക്കം സൃഷ്ടിച്ചു കടന്നു കളയുമെന്ന് ഒരു മുൻ ധാരണ എന്റെ മനസ്സിൽ ഉറച്ചു പോയിരുന്നു.
ഇതിനിടയിൽ എന്റെ ഡിഗ്രി പഠനം കഴിഞ്ഞു. വിവാഹവും… കുറച്ചു വർഷങ്ങൾ കൂടി കഴിഞ്ഞു. ഞാൻ നാട്ടിൽ എത്തുമ്പോൾ വല്ല പ്പോഴും ഇയാളെ കണ്ടിരുന്നു. ഇതിനകം അയാൾ നാട്ടിലെ ഒരു സാധു കുടുംബത്തിൽ നിന്നും സ്കൂളിൽ എന്റെ മുതിർന്ന ക്ലാസ്സിൽ പഠിച്ചിരുന്ന ഒരു പെൺ കുട്ടിയെ വിവാഹം ചെയ്തു. സതി. അയാൾക്ക് ഒരു കുട്ടിയും ജനിച്ചു. കുറച്ചു നാൾ കഴിഞ്ഞു ആ പെൺകുട്ടിക്ക് എന്തോ തീരാ വ്യാധി വന്നു.. അയാൾ ഭാര്യയെ ആശുപത്രിയിൽ കൊണ്ടുപോയി ചികിൽസിപ്പിച്ചു…. പക്ഷെ അവർ രക്ഷപെട്ടില്ല.. കുഞ്ഞിനെ അയാളെ ഏൽപ്പിച്ചു സതി വ്യാധി ഇല്ലാ ലോകത്തേക്ക് പോയി… അങ്ങനെ അയാൾക്ക് ആ നാട്ടിൽ ഒരു രക്ത ബന്ധം ഉണ്ടായി.. പിന്നീട് അയാൾ അവളുടെ അനുജത്തി സിന്ധു വിനെ വിവാഹം ചെയ്തു. അയാൾക്ക് വീണ്ടും കുഞ്ഞുങ്ങൾ ജനിച്ചു….. വർഷങ്ങൾ കുറെ കഴിഞ്ഞു….. അപ്പോഴും അയാൾ ആ നാട്ടിൽ ഉണ്ടായിരുന്നു…. എങ്ങും ഓടി പോയില്ല…

അയാളെ ക്കുറിച്ച് ഓർക്കാൻ എനിക്ക് പ്രത്യേകം കാരണങ്ങൾ ഒന്നും ഇല്ലാത്ത തിന്നാലും ജീവിത യഥാർത്യ ങ്ങളുടെ കുത്തൊഴുക്കിൽ ആയതിനാലും അയാളെ ഞാൻ മറന്നു….. പക്ഷെ വല്ലപോഴും നാട്ടിലെത്തുമ്പോൾ കാണാറുണ്ട്. ഒരിക്കലും ഞാൻ അയാളെ അനുഭാവപൂർവം നോക്കിയിട്ടില്ല. അനുജനോട് സംസാരിക്കാൻ വന്നപ്പോൾ എനിക്കുണ്ടായ അതെ വികാരം തന്നെ എപ്പോഴും തോന്നിയിരുന്നു….

മലയാള സാഹിത്യലോകത്തിനും അതിന്റെ ചരിത്രത്തിനും ഒട്ടേറെ സംഭാവനകൾ നൽകിയ ഒരു മഹാപ്രതിഭയുടെ സ്മാരകം നിലകൊള്ളുന്ന നാടാണ് എങ്കി ലും പിൽക്കാല ത്തു നടന്ന ഒരു വിഷമദ്യ ദുരന്ത ത്തിന്റെ പേരിൽ ആണ് ആൾക്കാർ പെട്ടെന്നു എന്റെ നാടിനെ ഓർത്തെടുക്കുന്നത്എന്നുള്ള കാര്യം വൈരുധ്യം ആയി തോന്നി യിരുന്നു. അതെ…..എന്റെ നാട്ടിൽ അങ്ങനെ ഒരു ദുരന്തം നടന്നു.. അപ്പോഴേക്കും വീട്ടിൽ ലാൻഡ് ഫോൺ ഒക്കെ വന്നിരുന്നു. എല്ലാ വിവരങ്ങളും വിശേഷങ്ങളും അന്നന്നു തന്നെ ഉമ്മ വിളിച്ചു പറയാറുണ്ട്…പത്രത്തിലും റ്റി വി യിലും നിറയെ ഞങ്ങളുടെ നാടിനെക്കുറിച്ചുള്ള വാർത്തകൾ… മരണ പ്പെട്ട വരിൽ നിരവധി പരിചയം ഉള്ള പേരുകൾ… അടുത്തുള്ള പാറമടയിൽ പകലന്തിയോളം പണികഴിഞ്ഞു തുച്ഛമായ കൂലിയും വാങ്ങി കുറഞ്ഞ വിലക്ക് കിട്ടിയ വ്യാജ ചാരായം വാങ്ങി കുടിച്ചവർ ആണ് കൂടുതലും ഈ ദുരന്തതിന് ഇര ആയവർ….ഈഥൈൽ ആൽക്കഹോൾൽ വിഷം ആയിട്ടുള്ള മീഥൈൽ ആൽക്കഹോൾ ചേർത്ത്നൽകിയത് കഴിച്ചതാണ് ഇത്രയും മരണ സംഖ്യ കൂടാൻ കാരണം…. അന്നും ഓഫീസിൽ നിന്ന് വന്നിട്ട് പതിവ് പോലെ രാത്രിയിൽ ഞാൻ ഉമ്മയെ വിളിച്ചു…. മരണ പെട്ടവരുടെ പേരുകൾ ഉമ്മ പറഞ്ഞു കൊണ്ടിരുന്നു……എന്നെ സ്കൂളിൽ പഠി പ്പിച്ചിരുന്ന യോഹന്നാൻ സർ… പിന്നെയും ഒരുപാട് പരിചയക്കാരുടെ പേരുകൾ പറഞ്ഞു….നമ്മുടെ നാടിനുണ്ടായ ഈ വിഷമം ഞങ്ങൾ ഏറെനേരം പങ്കുവെച്ചു ഫോൺ വെയ്ക്കുന്ന തിന് മുൻപ് ഉമ്മ ഒരു കാര്യം കൂടി പറഞ്ഞു..”. പിന്നെ ഒരു കാര്യം… നിനക്ക് അയാളെ ഓർമ്മയുണ്ടോ… ആ തമിഴ് പുലി…. എന്താണ് അയാളുടെ പേര് ഞാൻ മറന്നു…” പെട്ടെന്ന് ഞാൻ ചോദിച്ചു.. “ആര് സൂര്യ ആണോ…”
“അതെ… ആയാളും മരണപ്പെട്ടു…. പാവം… ”
ഫോൺ വെച്ച് കഴിഞ്ഞു ഞാൻ അയാളെ ക്കുറിച്ച് തന്നെ ഓർത്തു കൊണ്ടിരുന്നു… എന്ത് കഷ്ടം ആയിപ്പോയി… ജീവിതത്തിൽ എന്തെല്ലാം ദുൽഘട ഘട്ട ങ്ങളെ അയാൾ അതിജീവിച്ചു കാണും…. അയാൾക്ക് ഇങ്ങനെ ഒരു മരണം വേണ്ടിയിരുന്നില്ല…. പിന്നെ വ്യാജ ചാരായം വാങ്ങി കുടിക്കാൻ പോയിട്ടല്ലേ ഇങ്ങനെ യൊക്കെ സംഭവിച്ചത്….. എന്നാലും അയാളുടെ ഭാര്യ.. കുട്ടികൾ.. അവർ ക്കു ആരുമില്ല ല്ലോ…. എന്തോ എന്റെ ഉള്ളിൽ ചെറുതായ കുറ്റബോധം തോന്നി… എന്തിനാണോ… അറിയില്ല….

പിന്നെയും കുറെ മാസങ്ങൾ കഴിഞ്ഞു….. നിത്യ ജീവിത അഭ്യാസങ്ങളിൽ അയാളെ ക്കുറിച്ചുള്ള ചിന്തകളും പതിയെ മാഞ്ഞു പോയിരുന്നു….ഒരു ദിവസം എന്റെ വീട് ന്റെ അടുത്തുള്ള ജംഗ്ഷൻ ൽ ഞാൻ ബസ് ഇറങ്ങി കൈവശം ഉള്ള കെട്ടുകളും ബാഗും ഒക്കെ മുറുക്കി പിടിച്ചു ജംഗ്ഷൻ മുറിച്ചു കടന്നു വീട്ടിലേക്ക് വരുക ആയിരുന്നു… ആ വഴി വക്കിൽ സ്ഥിരമായി കാണാറുള്ള ഒരു കാഴ്ച്ച ഉണ്ട്‌….. ചീട്ടുകളി… കുറെ പുരുഷകേസരികൾ ഇരുന്നു ചീട്ടു കളിക്കും. അതിൽ പണ്ഡിത പാമര വ്യത്യാസം ഒന്നുമില്ല…ജാതി മത വ്യത്യാസവും കാണാറില്ല….. പലരുടെയും കാതിൽ ഈർക്കിലും വെള്ളക്ക ( മച്ചിങ്ങ ) യും കൊണ്ട് ഉള്ള കുണുക്കു ഇട്ടിരിക്കുന്നത് കാണാം… പിന്നെ പ്ലാവില കിരീടം….സ്ഥലത്തെ പല മാന്യൻ മാരും ഇങ്ങനെ ‘കവചകുണ്ഠലങ്ങൾ’ അണിഞ്ഞു ഇരിക്കുന്നത് കാണുമ്പോൾ ചിരി പൊട്ടും…. . സാധാ രണ ദൂരെ നിന്ന് ഇവരെ കാണുമ്പോൾ ഞാൻ മനപ്പൂർവം നോക്കാതെ പോകാറാണ് പതിവ്… കാരണം മേൽപ്പറഞ്ഞ മാന്യ വ്യക്തിത്വങ്ങളിൽ എന്റെ പിതൃ സ്ഥനീയരും ഉൾപെടാറുണ്ട്. …പക്ഷെ കുറെ കാലം കൂടി വീട്ടിലേക്കു വന്നതിനാൽ എന്റെ കൈവശം ബാഗുകളും മറ്റും ഉള്ളതിനാലും അവ കൈയിൽ നിന്ന് വഴുതി വീഴാതിരിക്കുന്നതിനായി എന്റെ മുഴുവൻ ശ്രദ്ധയും കേന്ദ്രീകരിക്കേണ്ടതിനാലും ചീട്ടുകളി സംഘ ദൃശ്യ ബോധം നേരത്തെ എന്നിലേക്ക് എത്തപെട്ടിരുന്നില്ല….. അടുത്ത് എത്തിയതിനു ശേഷമാണ് ഞാൻ അവരെ കണ്ടത്…. കുണുക്കിട്ട എന്റെ ചിറ്റപ്പൻഎന്നെ യും കണ്ടു… ജാള്യ തയിൽ ഒന്നു ചിരിച്ചു… “നീ വരുന്ന വഴിയാ….?”ഒരു കുശാലാന്വേഷണത്തിൽ ജാള്യത മറച്ചു… “അതെ ‘ എന്ന് പറഞ്ഞു ഞാൻ തല തി രിച്ചപ്പോൾ ആണ്… എന്റെ തലച്ചോറിൽ ഒരു മിന്നൽ പിണർ പോയത് ഞാൻ അറിഞ്ഞത് .. ചിറ്റപ്പന്റെ അടുത്ത് കുണുക്കിട്ട് മറ്റൊരു രൂപം… താടി വെച്ച… അതെ രൂപം ഞാൻ വീണ്ടും തല തിരിച്ചു നോക്കി…. എന്റെ ഞെട്ടൽ മാറിയിരുന്നില്ല… ഇത്തവണ അയാൾ എന്നെ നോക്കി…. അതെ തീഷ്ണ നോട്ടം…… അത് അയാൾ തന്നെ ആണോ….. മരിച്ചുപോയ ആൾ എങ്ങനെ….. അതുപോലുള്ള മറ്റാരെങ്കിലും ആണോ… ഞാൻ ആകെ പരിഭ്രമി ച്ചു…. അയാളെ പോലെ ആരോ ഒരാൾ….. ആയിരിക്കും…. അങ്ങനെ അയാളെ കുറിച്ച് ഞാൻ വീണ്ടും ചിന്തിച്ചു….. വീട്ടിലെത്തി യപ്പോൾ എന്റെ അയൽവാസി യും കൂട്ടുകാരിയും ആയ ഷീജ ഉമ്മയോട് സംസാരിച്ചു നിൽപ്പുണ്ടായിരുന്നു… എന്നെ കണ്ട പാടെ ഉമ്മ ഓടി വന്നു എന്റെ കൈയിൽ നിന്ന് സാധനങ്ങൾ അടങ്ങിയ ബാഗും മറ്റും വാങ്ങി… ഞാൻ മുറ്റത്തെ തിണ്ണയിൽ ഇരുന്നു കുറെ നേരം ഷീജ യോട് സംസാരിച്ചു…. വെറുതെ എങ്കിലും ഞാൻ പറഞ്ഞു… “ആ മരിച്ചുപോയ തമിഴ് പുലി ഇല്ലേ സൂര്യ…അയാളെ പോലെ ഒരാൾ അവിടിരുന്നു ചീട്ടു കളിക്കുന്നത് ഞാൻ കണ്ടു. ”
“മരിച്ചു പോയോ..??. ആര്…?അയാൾ മരിച്ചിട്ടൊന്നുമില്ല… ”
എന്നു പറഞ്ഞു ഷീജ ഉച്ചത്തിൽ ചിരിക്കാൻ തുടങ്ങി…
. “ങേ…!!! വിഷ ചാരായം കുടിച്ച് മരിച്ചു എന്നു ഉമ്മ പറഞ്ഞു….”
“അയാൾ ആശുപത്രിയിൽ ആയിരുന്നു… കുറെ നാൾ… രക്ഷപെട്ടു… മരിച്ചിട്ടൊന്നുമില്ല…
ഉടനെ ഉമ്മയുടെ ക്ഷമാപണം പുറകിൽ നിന്ന് കേട്ടു
“ഓ…… അക്കാര്യം ഞാൻ പറയാൻ മറന്നുപോയി അന്ന് ഹോസ്പിറ്റലിൽ പോയവർ എല്ലാം മരിച്ചു എന്നാ കേട്ടത്… രക്ഷപെട്ടു എന്ന് കുറെ നാൾ കഴിഞ്ഞു ആണ് അറിയാൻ കഴിഞ്ഞത്… അത് ഞാൻ മറന്നു നിന്നോട് പറയാൻ….”
എന്റെ മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം തോന്നി….
എന്റുമ്മാടെ ഒരു കാര്യം.!!!!

പിന്നെ യും മഴ യും കാറ്റും വസന്തവുംവന്നുപോയ്ക്കൊണ്ടിരുന്നു….. ജീവിതത്തിലും….. കൊടും കാറ്റും പേമാരിയും ഏറെ നേരം പെയ്തു….. കാൽച്ചുവട്ടിലെ മണ്ണൊലി ച്ചു പോകാതെ ഞാൻ പിടിച്ചു നിന്നു,…
സൂര്യ ഇപ്പോഴും ജീവനോടെ ഉണ്ട്‌…. അയാളുടെ കുടുംബ നാഥാനായി… കൂട്ടികളുടെ അച്ഛനായി..രമേശ്വരത്തു നിന്ന് വിജയപ്പൻ മേശിരി കണ്ടെടുത്ത ലക്ഷണമൊത്ത ആശാരി യായി…..നാട്ടിലെ പെരും തച്ചനായി… അയാൾ ആ നാട്ടിൽ നിന്ന് ഓടിപ്പോയില്ല…..
ഒരു കുട്ടികളെയും തീവ്രവാദി ആക്കി യതുമില്ല..,
അയാൾക്ക് നഷ്ട പ്പെട്ട ബന്ധങ്ങൾ വേറൊരു ദേശത്തിൽ വന്നു അയാൾ വീണ്ടെടുത്തു…..
എന്നും ഫോൺ വിളിച്ചു നാട്ടിലെ വിശേഷം പറയാൻ….. വല്ലപ്പോഴും ബാഗുമായി വീട്ത്തുമ്പോൾ ഓടി വന്നു ബാഗ് മേടിച്ചു കൊണ്ടുപോകാൻ…. ക്ഷീണിച്ചു തിണ്ണയിൽ ഇരിക്കുമ്പോൾ വെള്ളം കൊണ്ട് തന്നു ക്ഷീണം മാറ്റാൻ…. മരിച്ചവരുടെ കണക്കും….. മരിക്കാത്തവരുടെ വിശേഷങ്ങളും വാതോരാ തെ പറഞ്ഞു കേൾപ്പിക്കാൻ ഇന്നു എന്നോടൊപ്പം ഉമ്മ ഇല്ല….. ഒരു ജീവിത പെരുമഴ കാലത്തു പെയ്തിറങ്ങിയ മലവെള്ള പാച്ചിലിൽ യാത്ര പറയാതെ പോയിട്ട് ഒരു വ്യാഴാവട്ടക്കാലം കഴിഞ്ഞിരിക്കുന്നു ….മഴ തോർന്നിട്ടും പെയ്തു തോരാത്ത മരത്തിനു കീഴിൽ ഞാൻ ഒറ്റയ്ക്ക്…….!!!

ഉമ്മയുടെ ആഗ്രഹം പോലെ ഞാൻ കുടുംബ വീടിനടുത്തു ഒരു വീട് വെച്ചു…. പക്ഷെ ദൂര സ്ഥലങ്ങളിലുള്ള ജോലിയും കുട്ടികളുടെ വിദ്യാഭ്യാസ വും കാരണം സ്ഥിരമായി താമസിക്കാൻ കഴിഞ്ഞിട്ടില്ല… എപ്പോഴും അടച്ചിട്ടിരിക്കുന്ന വീട്ടിലെ മുൻ വാതിൽ പൂട്ട് ഇടയ്ക്കു പണി മുടക്കും. വളരെ സെൻസിറ്റീവ് പൂട്ടും താക്കോലും ആണ്…. ഗോഡ്റേജ് കമ്പനി യൊക്കെ ആണ് പക്ഷെ മിക്കവാറും തിരക്ക് പിടിച്ച ജീവിതഅതിനിടക്ക് ഓടി ഒന്നു വന്നിട്ട് പോകാൻ നോക്കുമ്പോൾ ആയിരിക്കും ഈ പൂട്ടിന്റെ പണിമുടക്ക്… കഴിഞ്ഞ വർഷം ഷീജ ആണ് സൂര്യ യെ വിളിച്ചു തന്നത്… ആദ്യമായി ഞാൻ അയാളോട് സംസാരിച്ചു… പൂ ട്ടു ശരിയാക്കി തന്നു… കൂലി എത്ര വേണമെന്ന് ചോദിച്ചപ്പോൾ ഒന്നും പറഞ്ഞില്ല…. ഞാൻ കൊടുത്ത നോട്ടുകൾ എണ്ണി നോക്കാതെ പോക്കെറ്റിൽ വെയ്ച്ചു…. ഞാൻ പറഞ്ഞു “എനിക്ക് ഒരു ലൈബ്രറി റാക്ക് ഉണ്ടാക്കിത്തരുമോ…?”.
“വിളിച്ചാൽ മതി ”
എന്നു പറഞ്ഞു അയാൾ തിരികെ നടന്നു.

ഇനി രണ്ടു വർഷം കൂടിയുണ്ട് സർവീസ്….. അതുകഴിഞ്ഞു നാട്ടിൽ പോയി ജീവിക്കണം….. അപ്പോൾ ഒരു ലൈബ്രറി ഉണ്ടാക്കണം സൂര്യ യെക്കൊണ്ട്….. അയാളെ ഒരിക്കലും ഞാൻ ഇനി പുലി എന്നു അഭിസംബോധന ചെയ്യില്ല .. കാരണം അയാൾ മനുഷ്യനാണ്…. പച്ച യായ മനുഷ്യൻ….
എന്തിനാ യിരുന്നു അയാളെ വെറുത്ത തെന്നു ഞാൻ ഇടക്ക് ഓർക്കാറുണ്ട് . അപരനെ വെറുപ്പോടെ കാണാൻ പ്രോത്സാഹിപ്പിക്കുന്ന എന്തോ ഒരു ന്യൂറോട്ടോ ൺ നമുക്ക് ഒരു പക്ഷെ അതിജീവനത്തിന് സഹായകമായേക്കാം….അങ്ങനെ പറഞ്ഞു ഞാൻ എന്നെ ന്യായികരിക്കാൻ നോക്കും…. കാരണം ഞാനും മനുഷ്യനാണ്….

ഷാഹിന എസ്
കൊല്ലം ജില്ലയിലെ കല്ലുവാതുക്കൽ സ്വദേശിനി. സ്റ്റേറ്റ് ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്മെന്റിൽ കോഴിക്കോട് ജില്ലയിൽ ജോലി നോക്കുന്നു. സ്ഥിരതാമസം തിരുവനന്തപുരത്ത്. രണ്ട് പെൺകുട്ടികൾ.

ജോൺ കുറിഞ്ഞിരപ്പള്ളി

ഒരു വീട് വാങ്ങി,പുതിയ സ്ഥലത്തേക്ക് താമസ്സം മാറാൻ അവർ തീരുമാനിച്ചപ്പോൾ അവരെ ഏറ്റവും വിഷമിപ്പിച്ചത് കുട്ടികളുടെ നിലപാടുകൾ ആയിരുന്നു.
ഇളയ കുട്ടി ഒന്നാം ക്ലസ്സിലും മൂത്ത ആൾ മൂന്നിലും പഠിക്കുന്നു.ആറും ഒൻപതും വയസ്സ് പ്രായം.
പുതിയ സ്ഥലത്തേക്ക് താമസ്സം മാറുമ്പോൾ അവർക്ക് അവരുടെ കൂട്ടുകാരെ നഷ്ട്ടപെടും. സ്‌കൂൾ മാറണം,പുതിയ അദ്ധ്യാപകർ എങ്ങിനെയുള്ളവരായിരിക്കും, തുടങ്ങി ഒരുപാട് പ്രശനങ്ങൾ കുട്ടികൾ രണ്ടുപേരേയും വിഷമിപ്പിച്ചു.അതുകൊണ്ട് രണ്ടുപേരും പുതിയ സ്ഥലത്തേക്ക് മാറുന്നതിന് ഇഷ്ടപ്പെട്ടില്ല.കുട്ടികളുടെ വിഷമം കണ്ട് ഭാര്യയും അവരുടെ ഒപ്പം കൂടി .
എങ്കിലും വാങ്ങാൻ തീരുമാനിച്ച പുതിയ വീടും പരിസരങ്ങളും എല്ലാം വന്നുകണ്ടപ്പോൾ അവരുടെ എതിർപ്പിൻ്റെ ശക്തി കുറഞ്ഞു.ഇപ്പോൾ താമസ്സിക്കുന്നതിലും വളരെയധികം സൗകര്യമുള്ളതും സുന്ദരവും ആയിരുന്നു,പുതിയ സ്ഥലം.പ്രതീക്ഷിച്ചിരുന്നതിലും കുറഞ്ഞ വിലക്ക് സൗകര്യപ്രദമായ ഒരു ഫ്ലാറ്റ് കിട്ടിയപ്പോൾ വാങ്ങാൻ തീരുമാനിക്കുകയായിരുന്നു.
മനസ്സില്ലാ മനസ്സോടെയാണെങ്കിലും അവസാനം അവർ സമ്മതം മൂളി.
സ്വിറ്റ്സർലണ്ടിൽ എല്ലാ ഗ്രാമങ്ങളും പട്ടണങ്ങളാണ് ,അല്ലെങ്കിൽ എല്ലാ പട്ടണങ്ങളും ഗ്രാമങ്ങളാണ്,എന്നും പറയാം.പ്രകൃതിക്ക് കഴിവതും കോട്ടം വരാതെയുള്ള നിർമ്മാണമാണ് അവരുടേത്.

പുതിയ താമസസ്ഥലത്തു് എത്തിയപ്പോൾ ആദ്യത്തെ ഒരാഴ്ച, സ്‌കൂളിൽ പോകാൻ മക്കൾ രണ്ടുപേർക്കും മടിയായിരുന്നു.എന്നാൽ അവർ രണ്ടുപേരും പെട്ടന്ന് പുതിയ സാഹചര്യങ്ങളും കൂട്ടുകാരുമായി ഇണങ്ങി.
വീടിൻറെ അടുത്ത് തന്നെയുള്ള പാർക്കും കളിസ്ഥലങ്ങളും കുറച്ചുനടന്നാൽ സായാഹ്ന സവാരിക്ക് പോകാൻ പറ്റിയ വനങ്ങളും എല്ലാമായി മനോഹരമായ ഭൂപ്രദേശം, കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ട്ടമായി.
വിസ്‌തൃതമായ റോഡിൻറെ ഇരുവശങ്ങളിലുമായി പുതിയതായി പണിത മനോഹരമായ വീടുകളും ഫ്ലാറ്റുകളും ആർക്കും ഇഷ്ടപ്പെടുമായിരുന്നു.
രണ്ടാമത്തെ നിലയിൽ ഉള്ള ഒരു ഫ്ലാറ്റ് ആണ് അവർ വാങ്ങിയത്. എല്ലാ വീടുകളിലും ആൾ താമസമുണ്ടെങ്കിലും എല്ലാവരും ജോലിക്കാരായതുകൊണ്ടായിരിക്കാം അധികം ആളുകളെ പുറത്തു കാണാറില്ല.
ഒരു ദിവസം ജോലികഴിഞ്ഞു അയാൾ വരുമ്പോൾ അവരുടെ വീടിന് മുൻഭാഗത്തുള്ള റോഡിന് എതിർവശത്തുള്ള ഫ്ളാറ്റിലെ ആരോടോ മകൾ ആഞ്ചല എന്തോ വിളിച്ചുപറയുന്നു.അയാൾ സൂക്ഷിച്ചു നോക്കിയപ്പോൾ അവരുടെ ഫ്ളാറ്റിന് നേരെ എതിർവശത്തുള്ള ഫ്ളാറ്റിലെ വൃദ്ധനോടാണ് സംസാരം.
എന്താണ് അവൾ അയാളോട് സംസാരിക്കുന്നത് എന്നറിയാനുള്ള കൗതുകം കൊണ്ട് അയാൾ അവൾ കാണാതെ അവിടെ നിന്നു.
വീടുകൾ തമ്മിൽ ഏതാണ്ട് അൻപതുമീറ്ററെങ്കിലും അകലം ഉണ്ട്.അതുകൊണ്ട് വൃദ്ധൻ പറയുന്നത് കേൾക്കാൻ വിഷമമായിരുന്നു.വൃദ്ധന് ഒരു തൊണ്ണൂറു വയസ്സ് എങ്കിലും കാണും ,അയാൾ വിചാരിച്ചു .
തലമുടി നരച്ചു് ഒരു വെള്ളികെട്ടുപോലെയുണ്ട് . പ്രായം ഏറെയുണ്ടെങ്കിലും നല്ല സ്മാർട്ടായി ഡ്രസ്സ് ധരിച്ചിട്ടുണ്ട്.വൃദ്ധൻ ചെവിയിൽ തൂങ്ങിക്കിടന്നിരുന്ന ഹിയറിങ് എയിഡ് എടുത്ത് ശരിയായി ഫിറ്റ് ചെയ്തു.കണ്ണട ശരിയാക്കി , കൈകൊണ്ട് എന്തോ ആംഗ്യം കാണിച്ചു.
അവൾ ചോദിച്ചു.”ഓപ്പ?”
ഓപ്പ എന്നാൽ മുത്തച്ഛൻ എന്ന് ജർമ്മൻ ഭാഷയിൽ അർത്ഥം.
“യാ ”
“ഓപ്പക്ക് എത്ര വയസുണ്ട്?”
“നൂറ്”
“എത്ര നൂറ്?”
സാധാരണ ജർമ്മൻ ഭാഷയിൽ വെറുതെ നൂറ് എന്ന് പറയാറില്ല ഒരു നൂറ് ഇരു നൂറ് ,അങ്ങനെയേ പറയൂ.വൃദ്ധൻ പറഞ്ഞു,”ആക്ട് ഹുൻഡർട്ട് “.
എണ്ണൂറ് എന്ന് സാരം .
“മൈൻ ഗോറ്റ് ,ആക്ട് ഹുൻഡർട്ട് ?”എൻ്റെ ദൈവമേ,എണ്ണൂറ്?
“നിനക്ക് എത്ര വയസ്സുണ്ട്?”
“വെറും ആറ്.ഓപ്പയുടെ ബർത്തു ഡേ എന്നാണ്?”
“പ്രായമായി,എണ്ണൂറു വയസ്സായില്ലേ എല്ലാം മറന്നു”.
“എൻ്റെ ബർത്തു് ഡേ അടുത്ത ആഴ്ചയാണ്.ഓപ്പ വരുമോ?”
“തീർച്ച ആയിട്ടും വരും.എന്താ നിൻറെ പേര് ? അത് പറഞ്ഞില്ലല്ലോ”
“ആഞ്ചല, മമ്മിയും പപ്പയും വിളിക്കുന്നത്? വേറെ പേരാണ്.”
“അതെന്താ?”
“അത് പറയില്ല”.
രണ്ടുപേരും വളരെ ഉച്ചത്തിലാണ് സംസാരിക്കുന്നത്.അവളുടെ കൊഞ്ചിയുള്ള സംസാരവും ജർമ്മൻ ഭാഷയും വൃദ്ധന് മനസ്സിലാകുന്നുണ്ട്.
“ഓപ്പ എൻ്റെ ബർത്തു് ഡേയ്ക്ക് തീർച്ചയായും വരും?”അവൾ വീണ്ടും ചോദിച്ചു.
“തീർച്ചയായും വരും.” വൃദ്ധൻ പറഞ്ഞു.
“ഞാൻ മമ്മിയോട് പറയും”
“ഞാൻ നീ വിളിക്കുന്നത് കാത്തിരിക്കും.”
അത്രയും പറഞ്ഞതിനുശേഷം അവളെ കൈ വീശി കാണിച്ചിട്ട് വൃദ്ധൻ അകത്തേക്ക് കയറിപ്പോയി.
അയാളെ കണ്ടപ്പോൾ ആഞ്ചല പറഞ്ഞു,”പാവം ഓപ്പ, അവിടെ ഒറ്റക്കാണ് താമസിക്കുന്നത്.”
പലപ്പോഴും വൈകുന്നേരത്തെ ഇളവെയിലിൽ അയാൾ വീടിൻ്റെ ബാൽക്കണിയിൽ വന്നിരിക്കും.
പ്രായം ഏറെ ആയെങ്കിലും അയാൾ ഒറ്റക്കാണ് അവിടെ താമസിക്കുന്നത്.ദിവസവും സഹായിക്കുന്നതിനായി ജോലിക്കാർ വന്നുപോകുന്നതുകാണാം.നല്ല കാലാവസ്ഥയുള്ളപ്പോൾ വൃദ്ധൻ പുറത്തിറങ്ങും.കുറച്ചു സമയം കുട്ടികൾ കളിക്കുന്ന ആ കളിസ്ഥലത്തിനും പാർക്കിനും ഇടയിലുള്ള വഴിയിൽക്കൂടി ഒരു വാക്കിങ് സ്റ്റിക്കുമായി നടക്കും.
സ്വിറ്റ്സർലൻഡിൽ സാധാരണ ഈ പ്രായത്തിലുള്ളവർ വൃദ്ധമന്ദിരങ്ങളിലേക്ക് മാറുകയാണ് പതിവ്.എന്തുകൊണ്ടോ വൃദ്ധൻ അവിടെ ഒറ്റക്ക് താമസിക്കുന്നത് ഇഷ്ടപെടുന്നു എന്ന് വേണം കരുതാൻ.
സാധാരണ ദിവസ്സങ്ങളിൽ നിർജ്ജീവമായ ആ വീട് വാരാന്ത്യങ്ങളിൽ ശബ്ദമുഖരിതമാകും.മക്കളും കൊച്ചുമക്കളുമായി ധാരാളം സന്ദർശകർ വൃദ്ധനെ കാണാൻ വരും.
ആഞ്ചല അയാളുടെ കയ്യിൽത്തൂങ്ങി വീടിനകത്തേക്ക് നടക്കുന്നതിനിടയിൽ പറഞ്ഞു ,”ഞാൻ ഒപ്പയെ എൻ്റെ ബർത്തു് ഡേയ്ക്ക് വിളിച്ചിട്ടുണ്ട്.”
“എന്നിട്ട് എന്ത് പറഞ്ഞു?”
“ഓപ്പ വരും.പാവം ഓപ്പ.തനിച്ചു താമസിക്കാൻ ഓപ്പക്ക് പേടിയാകില്ലേ?”
“എന്തിനെ പേടിക്കണം.?”
സായാഹ്നങ്ങളിൽ ആഞ്ചലയും വൃദ്ധനുമായുള്ള സംസാരം പതിവായി.വൃദ്ധൻ ക്ഷീണിച്ച ശബ്ദത്തിൽ പറയുന്നത് കേൾക്കാൻ വിഷമമായിരുന്നു.പക്ഷെ മകൾക്ക് എല്ലാം മനസ്സിലായി ,അല്ലെങ്കിൽ മനസ്സിലായിഎന്നു വിചാരിച്ചു അവൾ എന്തെല്ലാമോ പറഞ്ഞുകൊണ്ടിരുന്നതും ആവാം.
വൃദ്ധൻ പട്ടണത്തിലുള്ള ഏതോ സ്ഥാപനത്തിൽ ഉയർന്ന ജോലിയിലായിരുന്നു.നല്ല സാമ്പത്തികശേഷിയുള്ള അയാൾ ഭാര്യയുടെ മരണശേഷം ഇവിടെ, ഫ്ലാറ്റിലേക്ക് താമസം മാറിയതാണ് എന്ന് അയൽവക്കത്തെ താമസ്സക്കാരിൽനിന്നും അറിഞ്ഞു.
ആ വൃദ്ധനും ആഞ്ചലയുമായുള്ള സംഭാഷണം അയൽക്കാർക്കെല്ലാം ഒരു തമാശ ആയിട്ടാണ് തോന്നിയത്..
ആഞ്ചലയുടെ ജന്മദിനത്തിൽ കാലത്തു് എഴുന്നേറ്റപ്പോളെ അവൾ അന്വേഷിച്ചത് ഓപ്പയെയായിരുന്നു പക്ഷെ വൃദ്ധനെ ബാൽക്കണിയിൽ കണ്ടില്ല. തന്നെയുമല്ല വൃദ്ധൻ ഒരിക്കൽ പോലും കാലത്തു ബാൽക്കണിയിൽ വരാറുമില്ല.
ജന്മദിനത്തിന്, ഒരിക്കലും അടുത്ത് കണ്ടിട്ടില്ലാത്ത ഓപ്പയെ അടുത്തുകാണാം എന്ന് അവൾ വിചാരിച്ചിട്ടുണ്ടാകും. അവിടെ ഓപ്പയെ വിളിക്കാൻ പോകണമെന്ന് അവൾ വാശിപിടിച്ചു.അവളുടെ സങ്കടം കണ്ട് ഭാര്യ പറഞ്ഞു,”നിൻറെ ബർത്ത് ഡേ കേക്ക് കൊണ്ടുപോയി കൊടുക്കാം.ബെർത്ത് ഡേ കേക്ക് മുറിച്ചിട്ട് പോകാം” എന്ന്.
അത് അവൾക്കും സമ്മതമായി.
എന്നാൽ കൂട്ടുകാരുമായി ജന്മദിനാഘോഷത്തിൻ്റെ തിരക്കിൽ അവൾ ഒപ്പയെ മറന്നുപോയി.
ആഘോഷമെല്ലാം കഴിഞ്ഞു, അവൾ അയൽവക്കത്തെ കൂട്ടുകാരിയുമായി ഓപ്പയെ കാണാൻ പോയി. വാതിൽ തുറന്നത് അവിടെ ജോലിക്ക് വരാറുള്ള സ്ത്രീയായിരുന്നു.അവർ പറഞ്ഞു,”ഓപ്പയ്ക്ക് നല്ല സുഖമില്ല പിന്നെ വരൂ.”
നിരാശയായി അവളും കൂട്ടുകാരിയും കൂടി പുറത്തേക്ക് നടക്കുമ്പോൾ ജോലിക്കാരി വിളിച്ചു പറഞ്ഞു “നിൽക്ക്,നിൻറെ പേര് ആഞ്ചല എന്നല്ലേ?”
“അതേ. ”
“ഓപ്പ, നിനക്ക് തരാൻ ഒരു ബർത്തഡേ സമ്മാനം എന്നെ ഏൽപ്പിച്ചിരുന്നു.”
അവർ അകത്തുപോയി ഒരു വലിയ പാക്കറ്റുമായി വന്നു.അത് ഒരു വലിയ ബാർബിയാണ് എന്ന് അവൾക്ക് മനസ്സിലായി. സന്തോഷം കൊണ്ട് അവൾ തുള്ളിച്ചാടി.
“ഓപ്പയോട് എൻ്റെ താങ്ക്സ് പറയണം.ഓപ്പയ്ക്ക് സുഖമാകുമ്പോൾ ഞാൻ വരും ഓപ്പയെ കാണാൻ.”
ജോലിക്കാരി എല്ലാം സമ്മതിച്ചു് അകത്തേക്ക് കയറിപ്പോയി.
രണ്ടു മൂന്നുദിവസമായി വൃദ്ധൻ പുറത്തേക്ക് വന്നതേയില്ല.
എന്നാൽ വാരാന്ത്യത്തിൽ അവിടേക്ക് ഒരുപാട് ആളുകൾ വന്നു,സാധാരണ കാണാറുള്ളതിലും വളരെയധികം പേർ.
അവർ പാടുകയും ആടുകയും നൃത്തം ചെയ്യുകയും ചെയ്യുന്നത് തുറന്നുകിടന്നിരുന്ന ജനലുകളിൽകൂടി കാണാമായിരുന്നു.അവരുടെ ശബ്ദം കേട്ട് പലതവണ ആഞ്ചല ബാൽക്കണിയിൽ വന്നു, എന്നാൽ ആരും പുറത്തേക്ക് വന്നുകണ്ടില്ല.
അവരുടെ ആഘോഷങ്ങൾ പാതിരാവരെ നീണ്ടുപോയി.
ആഞ്ചല ഉറക്കത്തിൽ നിലവിളിക്കുന്നത് കേട്ട് അയാൾ ഞെട്ടി എഴുന്നേറ്റ് അവളുടെ മുറിയിലേക്ക് ചെന്നു.അവൾ കരയുകയാണ്.
“എന്താ എന്ത് പറ്റി?”
അവളെ അയാൾ എടുത്തു മടിയിലിരുത്തി, കൈകളിൽ തലോടി.
“പപ്പാ, ഞാൻ ഒരു സ്വപ്നം കണ്ടു.സ്വപ്‌നമല്ല ,ശരിക്കും കണ്ടു.ഓപ്പ എൻ്റെ അടുത്തുവന്നു.ഒപ്പമരിച്ചുപോയി.ഞാൻ കണ്ടു…. ഓപ്പയോട്‌ ഞാൻ ചോദിച്ചു എന്തിനാ മരിച്ചതെന്ന്.പ്രായമായി ജീവിതം മടുത്തു. അതുകൊണ്ട് ജീവിതം മതിയാക്കി എന്ന് പറഞ്ഞു.”
“അതിന് ഓപ്പ മരിച്ചിട്ടില്ലല്ലോ.”
“പാവം ഓപ്പ.ഓപ്പ ഇനി വരില്ല ഓപ്പ പോയി.” അവൾ കരഞ്ഞുകൊണ്ടിരുന്നു.
അതെല്ലാം അവളുടെ വെറും തോന്നലുകൾ ആണെന്നും അവൾ ഓപ്പയെക്കുറിച്ചു ഒരുപാട് ആലോചിക്കുന്നതുകൊണ്ട് സ്വപനം കാണുന്നതാണെന്നും പറഞ്ഞപ്പോൾ അവൾക്ക് സമാധാനമായി.
മനസ്സ് ആകെ അസ്വസ്ഥമായിരിക്കുന്നു.ആ വൃദ്ധനുമായിട്ടുള്ള അവളുടെ അടുപ്പം ഏതെങ്കിലും തരത്തിൽ ഒഴിവാക്കണം ,അയാൾ തീരുമാനിച്ചു.
ഉറക്കം പോയിരിക്കുന്നു.അയാൾ ബാൽക്കണിയിലേക്കുള്ള വാതിൽ തുറന്നു.ഒരു സിഗരറ്റ് കത്തിച്ചു.
രാത്രികളിൽ വൃദ്ധൻറെ വീട്ടിലെ ജനൽ വഴി പതിവായി എത്തുന്ന പ്രകാശത്തിൻ്റെ നിഴലുകൾ ഇന്ന് കാണാനില്ല.എന്തെല്ലാമോ രഹസ്യങ്ങൾ മൂടി പുതച്ചു് ആളനക്കമില്ലാതെ നിർജ്ജീവമാണ് ആ ഫ്ലാറ്റ് ഇപ്പോൾ എന്ന് അയാൾക്കുതോന്നി.
ഉറക്കം നഷ്ടപ്പെട്ടിരിക്കുന്നു.അയാൾ മകളുടെ മുറിയിൽ പോയി നോക്കി.അവൾ നല്ല ഉറക്കത്തിൽ ആണ്.
കാലത്തു് പതിവിലും നേരത്തെ എഴുന്നേറ്റത് പുറത്തു് ഒരു ആംബുലൻസിൻ്റെ സൈറൺ കേട്ടാണ്.
നിർത്തിയിട്ടിരിക്കുന്ന ആംബുലൻസിലേക്ക് ഒരു സ്ട്രക്ച്ചറിൽ ഏതാനും പേർ വൃദ്ധനെ എടുത്തുകൊണ്ടുപോകുന്നത് അയാൾ വ്യക്തമായി കണ്ടു.ഏതാനും പോലീസ്‌കാരും അവർ വന്ന കാറും ആംബുലൻസിനടുത്തുണ്ട് .അത് അസാധാരണമാണ്.ഒരു രോഗിയെ ഹോസ്പിറ്റലിൽ കൊണ്ടുപോകുന്നതിന് പോലീസ് കാർ വരില്ല.
എന്തായാലും ആഞ്ചല ഇതൊന്നും അറിയാൻ പാടില്ല.അവളുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ വിഷമം ആയിരിക്കും.അയാൾ അകത്തുകയറി വാതിലടച്ചു.
പതിവുപോലെ അവൾ ഓപ്പയുമായി സംസാരിക്കാൻ ബാൽക്കണിയിൽവന്നു നിന്നു.പക്ഷെ അയാൾ വന്നില്ല. അയാളുടെ വരവിനായി അവൾ കാത്തിരുന്നു.
ഒരാഴ്ച കഴിഞ്ഞു.
ഓപ്പയ്‌ക്ക് എന്തോ പറ്റിയിട്ടുണ്ട് അവൾ ഇടക്കിടക്ക് പറഞ്ഞുകൊണ്ടിരുന്നു.
താൻ കണ്ട വിവരങ്ങൾ അയാൾ മക്കളോടോ ഭാര്യയോടോ പറഞ്ഞില്ല.
ആരോ കോളിങ് ബെൽ അടിക്കുന്നു.അയാൾ വാതിൽ തുറന്നു. വൃദ്ധൻ്റെ വീട്ടിൽ ജോലിക്ക് വരാറുള്ള സ്ത്രീയാണ്.കയ്യിൽ ഒരു വലിയ പാക്കറ്റ്.” ഇത് ആഞ്ചലക്കുള്ള സമ്മാനമാണ്, സാർ എന്നെ പ്രത്യേകം പറഞ്ഞു ഏല്പിച്ചിരുന്നതാണ്.ചടങ്ങുകൾ എല്ലാം കഴിഞ്ഞു, സാവകാശം ഏൽപ്പിക്കാമെന്നു കരുതി.”
“ചടങ്ങുകകൾ?”
“അതെ,ഇന്നലെ ആയിരുന്നു,ഫ്യൂണറൽ”.
ഫ്യൂണറൽ എന്ന് പറഞ്ഞാൽ ശവസംസ്‌കാരം,
“അദ്ദേഹത്തിന് എന്തുപറ്റി?”
“സെൽബ്സ്റ്റ് മർഡർ”
അയാൾ ഞെട്ടിപ്പോയി.സെൽബ്സ്റ്റ് മർഡർ എന്നുപറഞ്ഞാൽ ആത്മഹത്യ.തൊണ്ണൂറ് വയസ്സുള്ള വൃദ്ധൻ ആത്മഹത്യ ചെയ്തിരിക്കുന്നു.
.
അപ്പോഴേക്കും ആഞ്ചല അവിടേക്ക് ഓടി വന്നു.
“ഇത് നിനക്കുള്ള സമ്മാനം ഓപ്പ കൊടുത്തു വിട്ടതാണ്.”
“ഓപ്പക്ക് എന്തുപറ്റി? എന്നോട് വർത്തമാനം പറയാൻ വരുന്നില്ലല്ലോ ?”.
ആ സ്ത്രീ അയാളുടെ മുഖത്തേക്ക് നോക്കി,പറയണമോ വേണ്ടയോ എന്ന സംശയത്തിൽ.
“ഓപ്പക്ക് നല്ല സുഖമില്ല.നിനക്കു തന്ന സമ്മാനം എന്താണ് എന്ന് പോയി തുറന്നു നോക്ക്”.അയാൾ പറഞ്ഞു.
“എൻ്റെ താങ്കസ്, ഓപ്പക്ക് കൊടുക്കണേ.”
അവൾ സമ്മാനപ്പൊതി തുറക്കുന്നതിനായി അകത്തേക്ക് പോയി.
അയാളുടെ ജിജ്ഞാസക്ക് തീ പിടിച്ചു.
ഹെൽത്ത് ഇൻഷുറൻസ് ഡിപ്പാർമെന്റിൽ ജോലി ചെയ്യുന്ന നഴ്‌സ്‌ ആയിരുന്നു ആഗത.അവർ പറഞ്ഞു,”എല്ലാവരോടും യാത്ര പറഞ്ഞു തൻറെ മുറിയിൽപോയി ആല്മഹത്യ ചെയ്യാൻ തയാറാക്കി വച്ചിരിക്കുന്ന മാരകവിഷം സ്വയം ദേഹത്തേക്ക് കടത്തിവിടുന്ന വാൽവ് തുറന്ന് നിമിഷങ്ങൾക്കകം വേദനയറിയാതെ അദ്ദേഹം കടന്നുപോയി.”

സ്വിറ്റ്‌സർലണ്ടിൽ നിയമവിധേയമാണ് ആത്മഹത്യ.ജീവിക്കാനുള്ള ആഗ്രഹം നഷ്ടപ്പെട്ടാൽ നിബന്ധനകൾക്ക് വിധേയമായി ആല്മഹത്യ ചെയ്യാം.അതിന് സഹായിക്കുന്ന ചില സംഘടനകളും ഉണ്ട് എന്ന് കേട്ടിട്ടുണ്ട്.
അയാൾ വൃദ്ധൻ താമസിച്ചിരുന്ന ഫ്ലാറ്റിലേക്ക് നോക്കി,ആളനക്കമില്ലാതെ നിഗൂഢമായ എന്തെല്ലാമോ രഹസ്യങ്ങൾ ഉള്ളിൽ ഒളിപ്പിച്ചു് നിർജീവമായി അത് അങ്ങിനെ അവിടെ നിൽക്കുന്നു.
ആഞ്ചല ബാല്കണിയിലേക്കുള്ള വാതിൽ തുറക്കുന്ന ശബ്ദം കേട്ട് അയാൾ വേഗം അവിടേക്ക് ചെന്നു.അവൾ വൃദ്ധൻ താമസിച്ചിരുന്ന ഫ്ലാറ്റിലേക്ക് നോക്കി ബാൽക്കണിയിൽ ഒരു വല്ലാത്ത മുഖഭാവത്തോടെ നില്കുന്നു.
അയാൾ അവളുടെ അടുത്തേക്ക് ചെന്നു.
അവളുടെ വലതുകൈ ഉയർന്നു,കൈ വീശിക്കൊണ്ട് അവൾ പറഞ്ഞു,”ഗുഡ് ബൈ ഓപ്പ ,ഗുഡ് ബൈ “.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അഖിൽ പുതുശ്ശേരി

ഓണമിതോണം പൊന്നോണം
അത്തം പത്തിലെ തിരുവോണം
ചമയം കണ്ടൂ തിരയിളകി
മാനവരെല്ലാം മതിമറന്നു
മാനത്തൊരു പൊൻ സൂര്യൻ
എരിഞ്ഞെരിഞ്ഞു നിൽക്കുമ്പോൾ
താഴത്തൊരു തൊടിതന്നിൽ
തുമ്പപൂവോ പൂത്തുലയുന്നു
തൂവെള്ള തുമ്പ പൂക്കൾ
മന്ദസ്മിതം തൂകുന്നു
പുതു വർഷം പുതുകോടിയുടുത്ത്
മലയാളക്കരയിൽ നിൽക്കുന്നു
ഓണക്കാലമെത്തിയല്ലോ
താളമേളം തുടങ്ങിയല്ലോ
ഓർമ്മകൾ ചൂളം വിളിക്കുന്നു
ബാല്യത്തിലേക്ക് ഞാനും നടക്കുന്നു.
മനതാരിൽ കുളിരു പെയ്യുന്നു
കവിതകളെന്നിൽ തളിർക്കുന്നു
പൂക്കളമിട്ടീടാൻ പൂത്തുമ്പി
പെണ്ണും വന്നേ
നൽകാഴ്ചകൾ കാണുവാൻ
നന്മ മനസ്സിൽ നിറച്ചീടാം
നിലവിളക്കിൻ മുന്നിലായ്
തിരുവാതിര പൊലിച്ചീടാം

അഖിൽ പുതുശ്ശേരി

1995 ഏപ്രിൽ 15-ന് ആലപ്പുഴ ജില്ലയിൽ ചെട്ടികുളങ്ങരയിൽ പുതുശ്ശേരിയെന്ന ഗ്രാമത്തിൽ ജനിച്ചു .
അച്ഛൻ മുരളീധരൻ നായർ ,അമ്മ കൃഷ്ണകുമാരി . ബാല്യകാലം മുതൽ കവിത എഴുതിത്തുടങ്ങി ,മൂന്ന് കാവ്യസമാഹാരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട് . എഴുത്തച്ഛൻ ഫെല്ലോഷിപ്പ് പുരസ്‌കാരത്തിനർഹനായി . 2010-ൽ isro യിൽ പ്രബന്ധം അവതരിപ്പിക്കാൻ വിദ്യാലയത്തെ പ്രതിനിധീകരിച്ചു . നിലവിൽ CSIR-NIIST ൽ അസിസ്റ്റന്റ് ആയി സേവനമനുഷ്ടിക്കുന്നു. കലാകൗമുദി, എഴുത്തോല, മലയാള മനോരമ, കവിമൊഴി, സമകാലിക മലയാളം തുടങ്ങിയ സമകാലികങ്ങളിൽ കവിത പ്രസിദ്ധീകരിച്ചു ഓൾ ഇന്ത്യ റേഡിയോയുടെ റേഡിയോ മലയാളത്തിൽ കവിത അവതരിപ്പിച്ചിട്ടുണ്ട്.

പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ:

നിഴൽക്കുപ്പായം
മാമ്പൂവ്
സ്വപ്നംകൊണ്ടെഴുതിയ ഒസ്യത്ത്‌

 

ഷിജോ തോമസ്‌ ഇലഞ്ഞിക്കൽ

തിരുവോണ ദിനത്തിലെ പ്രത്യേക പരിപാടികൾ മൊബൈലിൽ തിരയുന്നതിനിടയിൽ മകൻ ഉറക്കെ വിളിച്ചുപറഞ്ഞു; “അമ്മേ വിശക്കുന്നു…”

മൊബൈലിൽ തിരുവോണ വിഭവങ്ങൾ തിരയുന്ന തിരക്കിനിടയിൽ ആ ‘ഫ്ലോ’ നഷ്ടപ്പെടുത്താതെ തന്നെ; അമ്മ യൂട്യൂബിൽ നിന്ന് രണ്ടു റീൽസും, ട്വിറ്ററിൽ നിന്ന് നാല് ട്വീറ്റും, ഫേസ്ബുക്കിൽ നിന്ന് മൂന്ന് ട്രോൾസും ഇൻസ്റ്റഗ്രാമിൽ നിന്ന് ഒരു സ്റ്റോറിയുമെടുത്ത് വാട്സാപ്പിൽ സ്റ്റേറ്റ്സിൽ ഇട്ട് ചൂടാക്കി മകൻറെ വായിൽ ഒഴിച്ചു കൊടുത്തു….

തിരുവോണ പ്രത്യേക വിഭവം കഴിച്ചതോടെ മകൻ വേറെ ലെവൽ ആയി….

അമ്മ  മകൻറെ പ്രകടനം മൊബൈലിൽ പകർത്തി മുകളിലുള്ള എല്ലാ ചേരുവകളിലേക്കും ചേർത്തു കൊടുത്തു…

അതോടെ മകൻ തിരുവോണ വൈറലായി…..

അമ്മയും ഹാപ്പി… മകനും ഹാപ്പി…..

ഹാപ്പി ഓണം…..

ഷിജോ തോമസ്‌ ഇലഞ്ഞിക്കൽ

ഇംഗ്ലണ്ടിലെ രജിസ്റ്റേർഡ് സോഷ്യൽ വർക്കറാണ്. സൈക്കോളജിയിൽ ബിരുദാനന്തരബിരുദം. യുകെയിൽ വിവിധ ഇടവകകളിൽ ചിൽഡ്രൻ ആന്റ് യൂത്ത് പേഴ്‌സണാലിറ്റി ഡെവലപ്മെൻറ്, റിട്രീറ്റ് പ്രോഗ്രാമുകൾ നടത്തിവരുന്നു. കൂട്ടിനൊരുദൈവം, നന്മ്മയുടെനിറം, ചാർജ് & ചെയ്ഞ്ച് എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഭാര്യ: ജിംസി
മക്കൾ: ഹെയ്‌സൽമരിയ, ഹെലേനറോസ്

Email: [email protected]
Mobile: 07466520634

RECENT POSTS
Copyright © . All rights reserved