Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ ഉടനീളമുള്ള ദശലക്ഷക്കണക്കിന് തൊഴിലാളികളുടെ ദേശീയ മിനിമം വേതനവും ദേശീയ ജീവിത വേതനവും ഏപ്രിൽ ഒന്നുമുതൽ വർദ്ധിക്കും. ഇതോടെ തൊഴിലാളികളുടെ മാസശമ്പളത്തിലും കാര്യമായ മാറ്റം ഉണ്ടാകും. ദേശീയ ജീവിത വേതനവും ദേശീയ മിനിമം വേതനവും ഇൻഡിപെൻഡൻ്റ് അഡ്വൈസറി ഗ്രൂപ്പ് ആയ ലോ പേ കമ്മീഷന്റെ ഉപദേശകപ്രകാരമാണ് എല്ലാ വർഷവും പുതുക്കി നിശ്ചയിക്കുന്നത്.

യുകെയിൽ നിലവിലെ അടിസ്ഥാന വേതനം 10.42 പൗണ്ട് ആണ്. ഇത് ഏപ്രിൽ ഒന്നു മുതൽ മണിക്കൂറിന് 11.44 പൗണ്ട് ആയി ഉയരും . 21 വയസ്സും അതിലും കൂടുതലുമുള്ള ജീവനക്കാർക്കാണ് ദേശീയ ജീവിത വേതനത്തിന് അർഹതയുള്ളത്. ദേശീയ ജീവിത വേതനത്തിന് നേരത്തെ പ്രായപരിധി 23 വയസ്സായിരുന്നു. 1999 ല്‍ പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലെയറാണ് ഇത്തരത്തിൽ എല്ലാ വർഷവും കുറഞ്ഞ അടിസ്ഥാന വേതനത്തിൽ വർധനവ് വരുത്തി തുടങ്ങിയത്.


16 വയസ്സിനും 17 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് ദേശീയ മിനിമം വേതനം മണിക്കൂറിന് 6.4 0 പൗണ്ട് ആയിരിക്കും. നിലവിൽ ഇവരുടെ ദേശീയ മിനിമം വേതനം മണിക്കൂറിന് 5.28 പൗണ്ട് ആണ്. 18നും 20 വയസ്സിനും ഇടയിലുള്ളവരുടെ ദേശീയ മിനിമം വേതനം 7.49 പൗണ്ടിൽനിന്ന് 8.60 പൗണ്ട് ആയി ഉയർത്തിയിട്ടുണ്ട്. യുകെയിൽ തൊഴിലുടമകൾ അവരുടെ തൊഴിലാളികൾക്ക് ശരിയായ ദേശീയ മിനിമം വേതനവും ജീവിത വേതനവും നൽകുന്നതിൽ പരാജയപ്പെട്ടാൽ അത് ക്രിമിനൽ കുറ്റമാണ്. ശരിയായ ശമ്പളം ലഭിക്കുന്നില്ലെങ്കിൽ നിങ്ങൾക്ക് എച്ച് എം ആർ സി വെബ്സൈറ്റിൽ പരാതിപ്പെടാം. 2023 ജൂണുവരെ 200 ലധികം സ്ഥാപനങ്ങൾക്ക് ശരിയായ വേതനം നൽകാത്തതിന് 7 മില്യൺ പൗണ്ട് പിഴയാണ് ചുമത്തപ്പെട്ടത്.

രാഷ്ട്രീയകാര്യ ലേഖകൻ , മലയാളം യുകെ

അടുത്ത പൊതു തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്ക് അധികാരം ലഭിക്കാനുള്ള സാധ്യത 99 ശതമാണെന്ന് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെട്ടു. യുകെയിലെ ലീഡ് ഇലക്ഷൻ അനലിസ്റ്റായ പ്രൊഫ. ജോൺ കർട്ടിസനാണ് നിലവിലെ ഭരണപക്ഷത്തിന് അടുത്ത പൊതു തിരഞ്ഞെടുപ്പിൽ കടുത്ത തിരിച്ചടിയുണ്ടാകുമെന്ന വിശകലനം നടത്തിയിരിക്കുന്നത്. അടുത്ത പൊതു തിരഞ്ഞെടുപ്പിന് മുൻപ് ജനാഭിപ്രായങ്ങളിൽ മുന്നേറാൻ നിലവിലെ ഭരണപക്ഷത്തിന് സാധിക്കില്ലെന്നുള്ള അഭിപ്രായമാണ് അദ്ദേഹം പറഞ്ഞത്.

ഏതെങ്കിലും രീതിയിൽ പാർലമെൻറിൽ ആർക്കും ഭൂരിപക്ഷം ഇല്ലാത്ത സ്ഥിതി വന്നാലും നിലവിലെ പ്രധാനമന്ത്രി ഋഷി സുനകിനേക്കാൾ സാധ്യത ലേബർ പാർട്ടി നേതാവായ കെയർ സ്റ്റാർമർക്കാണ് ഉള്ളതെന്നാണ് പൊതുവെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. കഴിഞ്ഞ കുറെ നാളുകളായി പ്രതിപക്ഷത്തിരിക്കുന്ന ലേബർ പാർട്ടിയാണ് തുടർച്ചയായി അഭിപ്രായ സർവേകളിൽ മുന്നിട്ടു നിൽക്കുന്നത്. അടുത്ത പൊതു തിരഞ്ഞെടുപ്പിൽ നിലവിലെ ഭരണപക്ഷമായ ടോറികൾ വിജയിക്കാനുള്ള സാധ്യത 1 ശതമാനം മാത്രമാണെന്ന് തിരഞ്ഞെടുപ്പ് വിദഗ്ധനായ ജോൺ കർട്ടിസ് പറഞ്ഞത് വൻ പ്രാധാന്യത്തോടെയാണ് യുകെയിലെ മുൻനിര മാധ്യമങ്ങളെല്ലാം റിപ്പോർട്ട് ചെയ്തത്.

പരാജയം വിളിച്ചോതുന്ന നടപടികൾ ഭരണപക്ഷത്തുനിന്ന് തുടർച്ചയായി ഉണ്ടായതായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. റോബർട്ട് ഹാൻഫോണിൻറെ മന്ത്രിസ്ഥാനത്തുനിന്നുള്ള രാജിയും സായുധസേനകളുടെ ചുമതലയുള്ള ജെയിംസ് ഹിപ്പി അടുത്ത പൊതു തിരഞ്ഞെടുപ്പിനു മുൻപ് രാജിവെയ്ക്കുമെന്ന് പറഞ്ഞതും സർക്കാരിലെ മുൻ നിരക്കാരുടെ അതൃപ്തിയായാണ് വിലയിരുത്തുന്നത്. ഇതുകൂടാതെയാണ് ബോറി ജോൺസൺ ഉൾപ്പെടെയുള്ള മുൻനിരക്കാർ അടുത്ത പൊതു തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് പറഞ്ഞത് ഭരണപക്ഷത്തിന്റെ ആത്മവിശ്വാസ കുറവ് മൂലമാണെന്ന ആക്ഷേപം ശക്തമാണ്.


എൻഎച്ച്എസ്സിന്റെ സേവനത്തെ കുറിച്ചുള്ള ജനത്തിന്റെ സംതൃപ്തി ഏറ്റവും കുറഞ്ഞ നിരക്കിലാണെന്ന റിപ്പോർട്ടുകൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. 2010 -ൽ ലേബർ പാർട്ടി അധികാരം ഒഴിയുമ്പോൾ എൻഎച്ച്എസിനെ കുറിച്ച് 70 ശതമാനം ആൾക്കാരും തൃപ്തികരമായ അഭിപ്രായമാണ് രേഖപ്പെടുത്തിയത്. എന്നാൽ നിലവിലെ സംതൃപ്തിയുടെ നിരക്ക് 24 ശതമാനം മാത്രമാണ്. പലിശ നിരക്ക് കുതിച്ചുയർന്നതും സാധാരണ ജനങ്ങളെ നല്ല രീതിയിൽ ബാധിച്ചിട്ടുണ്ട്. ജീവിത ചിലവിൽ ഉണ്ടായ കുത്തനെയുള്ള വർദ്ധനവ് ജനങ്ങളെ സർക്കാരിനെതിരെ തിരിക്കാൻ പ്രധാന പങ്കു വഹിച്ച കാരണങ്ങളിൽ ഒന്നാണ്. പണപ്പെരുപ്പ നിരക്ക് കുറഞ്ഞതാണ് അടുത്തകാലത്ത് സർക്കാരിന് അനുകൂലമായ നടന്ന പ്രധാന സംഭവം.എന്നാൽ പണപ്പെരുപ്പം കുറഞ്ഞിട്ടും ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറയ്ക്കാത്തത് ജനങ്ങളുടെ മനസ്സിൽ പൊതുവെ അമർഷം ഉളവാക്കിയിട്ടുണ്ട്

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു എസ് :- മലയാളിയായ പാലക്കാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മാനേജിംഗ് കമ്പനിയുടെ ചരക്ക് കപ്പൽ യുഎസിലെ മേരിലാൻഡിലെ തുറമുഖമായ ബാൾട്ടിമോറിൽ നാലുവരിപ്പാലത്തിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തു. പാലക്കാട് സ്വദേശി ക്യാപ്റ്റൻ രാജേഷ് ഉണ്ണിയുടെ ഉടമസ്ഥതയിലുള്ള സിനർജി മറൈൻ ഗ്രൂപ്പിന്റെ മാനേജിംഗ് ചുമതലയിലുള്ള ഡാലി എന്ന കപ്പലാണ് അപകടം ഉണ്ടാക്കിയത്. ബാൾട്ടിമോറിലെ 2.6 കിലോമീറ്ററിലധികം (1.6 മൈൽ) നീളമുള്ള ഫ്രാൻസിസ് സ്കോട്ട് കീ പാലമാണ് കപ്പലടിച്ചുണ്ടായ അപകടത്തെ തുടർന്ന് തകർന്നത്. സിംഗപ്പൂർ ആസ്ഥാനമായുള്ള ഗ്രേസ് ഓഷൻ പ്രൈവറ്റ് ലിമിറ്റഡ് ഉടമസ്ഥതയിലുള്ളതാണ് ഈ ചരക്ക് കപ്പൽ. കപ്പലിൽ ഉണ്ടായിരുന്ന 22 ജീവനക്കാരും ഇന്ത്യക്കാരാണ്. ഇവരെല്ലാവരും തന്നെ സുരക്ഷിതരാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. തുറമുഖത്ത് നിന്ന് പുറപ്പെട്ടതിനുശേഷം കപ്പലിന് നിയന്ത്രണം നഷ്ടമായതാണ് അപകടകാരണം.

പോർട്ട് ബ്രീസിലെ ടെർമിനലിൽ നിന്ന് ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിലേക്ക് പോകുകയായിരുന്നു കപ്പൽ. അപകടത്തിന് തൊട്ടുമുൻപ് കപ്പലിൽ നിന്നും ജീവനക്കാർ അപായ സന്ദേശം അയച്ചത് അപകടത്തിന്റെ വ്യാപ്തി കുറയ്ക്കാൻ ഇടയായെന്ന് യുഎസ് അധികൃതർ വ്യക്തമാക്കി. ആ സമയത്ത് പാലത്തിൽ ഉണ്ടായിരുന്ന നിരവധി വാഹനങ്ങൾ ആണ് പുഴയിലേക്ക് വീണത്. അതോടൊപ്പം തന്നെ പാലത്തിന്റെ അറ്റകുറ്റപ്പണികളിൽ ഏർപ്പെട്ടിരുന്ന എട്ടുപേരും വെള്ളത്തിൽ വീണു. ഇവരിൽ ആറു പേർ മരണപ്പെട്ടതായി അധികൃതർ സ്ഥിരീകരിച്ചു. മറ്റു രണ്ടുപേരെ രക്ഷപ്പെടുത്താൻ സാധിച്ചെങ്കിലും ഒരാളുടെ നില ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണ്. പാലം പുനർ നിർമ്മിക്കുന്നതിനുള്ള മുഴുവൻ ചിലവും ഗവൺമെന്റ് വഹിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു.

അപകട സന്ദേശം ലഭിച്ച ഉടൻ തന്നെ പാലത്തിലേക്കുള്ള ഗതാഗതം നിയന്ത്രിക്കുവാൻ സാധിച്ചതും രക്ഷ ആയതായി അധികൃതർ വ്യക്തമാക്കുന്നു. മരണപ്പെട്ടവരിൽ രണ്ടുപേരുടെ മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർക്ക് ലഭിച്ചു. ഇതിൽ ഒരാൾ മെക്സിക്കൻ സ്വദേശിയും, മറ്റൊരാൾ ഗ്വാട്ടിമാലയിൽ നിന്നുള്ള പൗരനുമാണ്. നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് ഉദ്യോഗസ്ഥർ കപ്പലിൻ്റെ ഡാറ്റാ റെക്കോർഡ് അഥവാ ബ്ലാക്ക് ബോക്‌സ് വീണ്ടെടുത്തതായും, ഇത് അപകടത്തിൻ്റെ കൃത്യമായ ടൈംലൈൻ ശേഖരിക്കാൻ സഹായിക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഫ്രാൻസിസ് സ്കോട്ട് കീ ബ്രിഡ്ജിൻ്റെ തകർച്ച, യുഎസ് കിഴക്കൻ കടൽത്തീരത്തെ വ്യാപാരത്തിൻ്റെ ഒരു സുപ്രധാന ശൃംഖലയായ, ബാൾട്ടിമോർ തുറമുഖത്തെ അനിശ്ചിതമായുള്ള അടച്ചുപൂട്ടലിലേക്ക് നയിച്ചിരിക്കുകയാണ്. ഇത് പ്രദേശത്തെ സാമ്പത്തികപരമായും ബാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കുന്നു. അപകടത്തിന് ശേഷം ദ്രുതഗതിയിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ ഏവരെയും അഭിനന്ദിക്കുന്നതായും, അതോടൊപ്പം തന്നെ കപ്പലിൽ നിന്ന് അപകട സന്ദേശം അയക്കാൻ ശ്രമിച്ചവരോടുള്ള നന്ദിയും അറിയിക്കുന്നതായും യുഎസ് പ്രസിഡന്റ് അറിയിച്ചു. പാലം ഉടൻ പുനർനിർമിക്കുമെന്ന് മേരിലാൻഡ് ഗവർണർ പ്രഖ്യാപിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കേറ്റ് രാജകുമാരിക്കും ചാൾസ് രാജാവിനും ക്യാൻസർ രോഗം നിർണയിക്കപ്പെട്ടത് കടുത്ത ഞെട്ടലാണ് രാജ്യത്ത് ഉളവാക്കിയത്. ബ്രിട്ടനിൽ ജീവിക്കുന്ന ഒരാൾക്ക് ക്യാൻസർ രോഗം വരാനുള്ള സാധ്യത എന്താണ്? കണക്കുകൾ പ്രകാരം ബ്രിട്ടീഷ് ജനതയുടെ പകുതിയോളം പേരും അവരുടെ ജീവിതകാലത്ത് ക്യാൻസർ വരാനുള്ള സാധ്യത ലിസ്റ്റിൽ ആണ് എന്നാണ്. രോഗം രാജാവിനും രാജകുമാരിക്കും സ്ഥിരീകരിച്ചതിന് ശേഷം ക്യാൻസർ രോഗ സംബന്ധമായ പരിശോധനകൾക്കായി എത്തുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്.

ശരീരത്തിൽ ഉണ്ടാകുന്ന ചെറിയ മുഴയോ , ചുമയോ , ടോയ്‌ലറ്റ് ശീലത്തിലെ മാറ്റങ്ങളോ തുടങ്ങി ചെറിയ ആരോഗ്യ പ്രശ്നങ്ങൾ വരെ ക്യാൻസറിന്റെ സാധ്യത ആണോ എന്ന ആശങ്കയിലാകുന്ന ആളുകളുടെ എണ്ണം വളരെ കൂടുതലായി കൊണ്ടിരിക്കുകയാണ്. ഉയർന്നുവരുന്ന ചോദ്യങ്ങളും ജനങ്ങളുടെ ആശങ്കയും പരിഗണിച്ച് സ്ത്രീകളിലും പുരുഷന്മാരിലും ക്യാൻസർ രോഗ നിർണയവുമായി ബന്ധപ്പെട്ട് വിവരങ്ങൾ അടങ്ങിയ ചാർട്ട് എൻഎച്ച് എസ് ഇംഗ്ലണ്ട് പ്രസിദ്ധീകരിച്ചത് ചുവടെ ചേർക്കുന്നു.

വിവിധതരത്തിലുള്ള ക്യാൻസറുകളും സ്ത്രീകൾക്കും പുരുഷന്മാർക്കും അത് വരാനുള്ള സാധ്യതയും അതിജീവന നിരക്കുമാണ് ഈ ചാർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത് . ബ്രിട്ടീഷ് സ്ത്രീകൾക്ക് അവരുടെ ജീവിതകാലത്ത് ക്യാൻസർ വരാനുള്ള സാധ്യത 43 ശതമാനമാണെന്നാണ് പഠനത്തിൽ കാണിക്കുന്നത് . രോഗം ബാധിച്ച സ്ത്രീകൾ 10 വർഷത്തിനുള്ളിൽ മരിക്കാനുള്ള സാധ്യത 46.3 ശതമാനമാണ്. പുരുഷന്മാർക്ക് ക്യാൻസർ വരാനുള്ള സാധ്യത 45 ശതമാനവും രോഗനിർണ്ണയ ശേഷം പത്തു വർഷത്തിനുള്ളിൽ മരിക്കുന്നവരുടെ എണ്ണം 54.2 ശതമാനവുമാണ്

ന്യൂസ് ഡെസ്ക്, മലയാളം യുകെ

എൻഎച്ച്എസ് സേവനങ്ങളിൽ പൊതുജനങ്ങൾക്ക് അതൃപ്തി കനക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. 1948 ജൂലൈ 5-ാം തീയതി ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും കുറഞ്ഞ പൊതുജനാഭിപ്രായം ആണ് എൻഎച്ച്എസിനെ കുറിച്ച് ഇപ്പോൾ ഉണ്ടായിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. എൻഎച്ച്എസ് സേവനങ്ങൾ ലഭിക്കുന്നതിനുള്ള നീണ്ട കാത്തിരിപ്പ് സമയമാണ് ജനങ്ങൾക്ക് ഇത്രമാത്രം നിരാശ നൽകുന്നത്.


ഇംഗ്ലണ്ട്, സ്കോട്ട്‌ ലൻഡ്, വെയിൽസ് എന്നിവിടങ്ങളിലെ 24 % ആളുകൾ മാത്രമാണ് എൻഎച്ച്എസിൻ്റെ സേവനങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തിയത്. ബ്രിട്ടീഷ് സോഷ്യൽ ആറ്റിറ്റ്യൂഡിൻ്റെ ഗവേഷണത്തിലാണ് ഈ കണ്ടെത്തലുള്ളത്. ഇത് എല്ലാ കാലത്തെയും അപേക്ഷിച്ച് ഏറ്റവും കുറവാണ്.

2010 ൽ ഇപ്പോഴത്തെ ഭരണപക്ഷം അധികാരത്തിലെത്തിയപ്പോൾ എൻഎച്ച്എസിനെ കുറിച്ച് 70% ആൾക്കാരും തൃപ്തികരമായ അഭിപ്രായമാണ് രേഖപ്പെടുത്തിയിരുന്നത്. പിന്നീട് അത് 46% ആയി കുറഞ്ഞു. പിന്നീട് അത് പടിപടിയായി കുറഞ്ഞ് 24 ശതമാനത്തിലേക്ക് എത്തിയത്.


യുകെയിൽ വരാൻ പോകുന്ന പൊതു തിരഞ്ഞെടുപ്പിൽ എൻ എച്ച് എസ്സിന്റെ പ്രവർത്തനം ഭരണപക്ഷത്തിന് വൻ തിരിച്ചടിയാകുമെന്ന് പരക്കെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. പ്രത്യേകിച്ച് ലേബർ പാർട്ടി എൻഎച്ച്എസിനെ കുറിച്ചുള്ള പൊതുജന അഭിപ്രായം രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള സാധ്യത കൂടുതലാണ്. അധികാരമേറ്റപ്പോൾ എൻഎച്ച്എസ്സിലെ കാത്തിരിപ്പ് സമയം കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി ഋഷി സുനക് വാഗ്ദാനം നൽകിയിരുന്നു. എന്നാൽ എല്ലാ പുനരുദ്ധാരണ ശ്രമങ്ങളും വാഗ്ദാനങ്ങളും ജലരേഖയായതായി എൻഎച്ച്എസ്സിലെ സമീപകാല പ്രവർത്തനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. ഗുരുതരമായ രോഗങ്ങൾ ബാധിച്ചവർക്കുപോലും എൻ എച്ച് എസ് സേവനങ്ങൾ ലഭിക്കുന്നതിന് ഏറെനാൾ കാത്തിരിക്കേണ്ടി വരുന്നത് ജനങ്ങൾക്ക് കടുത്ത നിരാശയാണ് സമ്മാനിച്ചിരിക്കുന്നത്. മതിയായ ജീവനക്കാരില്ലാത്തത് എൻഎച്ച്എസിൻ്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്ന ഒരു ഘടകമാണ്. ഏകദേശം 40,000 ഓളം നേഴ്സുമാരുടെ കുറവു തന്നെ എൻഎച്ച്എസിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യൂറോപ്പിൽ ഉടനീളം 1600 – ലധികം വിമാന സർവീസുകളുടെ ജിപിഎസ് സംവിധാനം വ്യാപകമായ രീതിയിൽ തടസ്സപ്പെട്ടതായുള്ള ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ആകാശയാത്രയിൽ അപകടത്തിന് കാരണമാകുന്ന കനത്ത സുരക്ഷാ വീഴ്ചയായാണ് ഇത് കണക്കാക്കുന്നത്. ജിപിഎസ് തകരാറുകൾ വ്യോമയാന മേഖലയ്ക്ക് മൊത്തത്തിൽ ഭീഷണിയാകുമെന്ന രീതിയിലുള്ള വാർത്തകളും പ്രചരിക്കുന്നുണ്ട്.

വടക്കൻ യൂറോപ്പിലും ബൾട്ടിക് കടലിന് മുകളിലൂടെയും പറക്കുന്ന വിമാനങ്ങൾക്കാണ് ഞായറാഴ്ച മുതൽ ജിപിഎസ് സംവിധാനം തകരാറിലായത് മൂലമുള്ള പ്രശ്നങ്ങൾ നേരിട്ടത്. കൂടുതൽ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തത് പോളിഷ് വ്യോമാതിർത്തിയിലാണ് . എന്നാൽ ജർമ്മൻ, ഡാനിഷ്, സ്വീഡിഷ്, ലാത്വിയൻ, ലിത്വാനിയൻ വ്യോമാതിർത്തികളിൽ പറക്കുന്ന വിമാനങ്ങൾക്കും തടസ്സങ്ങൾ നേരിടേണ്ടി വന്നതായുള്ള റിപോർട്ടുകൾ വ്യാപകമായ ഭീതി പരത്തുന്നതിന് കാരണമായി. റഷ്യയുമായി സൗഹൃദത്തിലുള്ള രാജ്യങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാകാതിരുന്നതാണ് റഷ്യയിലേയ്ക്ക് സംശയത്തിന്റെ വിരൽ പലരും ചൂണ്ടുന്നതിന് കാരണമായത്.


ജിപിഎസ് സംവിധാനങ്ങൾ തകരാറിലാക്കാനുള്ള വിപുലമായ സംവിധാനങ്ങൾ റഷ്യയ്ക്കുണ്ടെന്ന് ലിത്വാനിയൻ പ്രതിരോധ മന്ത്രാലയങ്ങൾ വക്താവ് പറഞ്ഞു. ഇലക്ട്രോണിക്സ് മേഖലയിൽ യുദ്ധത്തിൽ റഷ്യയുടെ മേൽ കൈ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഗൗരവമായി കാണണമെന്ന് ലണ്ടൻ യൂണിവേഴ്‌സിറ്റി കോളേജിലെ ഇൻ്റർനാഷണൽ സെക്യൂരിറ്റി അസോസിയേറ്റ് പ്രൊഫസർ ഡോ. മെലാനി ഗാർസൺ പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- ഗാസയിൽ ഹമാസിന്റെ പിടിയിലായിരിക്കെ അനുഭവിക്കേണ്ടി വന്ന ലൈംഗിക അതിക്രമങ്ങളെക്കുറിച്ചും പീഡനങ്ങളെക്കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് ഇസ്രായേലി യുവതിയും അഭിഭാഷകയുമായ അമിത് സൂസാന. ന്യൂയോർക്ക് ടൈംസിന് ചൊവ്വാഴ്ച നൽകിയ അഭിമുഖത്തിലാണ് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം അവർ പൊതുജനങ്ങൾക്ക് മുൻപിൽ ആദ്യമായി വെളിപ്പെടുത്തിയത്. ഒക്ടോബർ 7 ന് കിബ്ബട്ട്സ് ക്ഫാർ ആസയിൽ നിന്നാണ് ഹമാസ് തന്നെ ബന്ദിയാക്കിയതെന്ന് അമിത് സൂസാന പറഞ്ഞു. കുറഞ്ഞത് 10 പേരെങ്കിലും ചേർന്ന് തന്നെ വീട്ടിൽ നിന്നും വലിച്ചിഴച്ച് കൊണ്ടുപോയതിനുശേഷം തനിക്ക് നേരിടേണ്ടി വന്നത് അസഹനീയമായ ദുരവസ്ഥകൾ ആയിരുന്നുവെന്ന് അവർ വ്യക്തമാക്കി. കാലിൽ ചങ്ങലയിട്ട് തന്നെ ഒരു മുറിയിൽ പൂട്ടിയിട്ടതായും, അതോടൊപ്പം തന്നെ ഹമാസിലെ ആളുകൾ പലപ്പോഴും തന്നെ ശാരീരികമായി ഉപദ്രവിച്ചിരുന്നതായും അവർ വ്യക്തമാക്കിയിട്ടുണ്ട്. ഒരു മാസത്തിനുശേഷം നവംബറിലാണ് പിന്നീട് അമിത് സൂസാനയെ മോചിപ്പിച്ചത്. മുഹമ്മദ് എന്ന് സ്വയം വിളിച്ച ഗാർഡ് തൻ്റെ നെറ്റിയിൽ തോക്ക് വച്ച ശേഷം മർദിക്കുകയും കിടപ്പുമുറിയിലേക്ക് വലിച്ചിഴയ്ക്കുകയും, ലൈംഗിക പ്രവർത്തിക്ക് നിർബന്ധിക്കുകയും ആയിരുന്നുവെന്ന് സൂസാന വെളിപ്പെടുത്തി. മോചിപ്പിച്ചതിനു ശേഷം സൂസാനയേ പരിശോധിച്ച ഡോക്ടർമാരോടും സമൂഹപ്രവർത്തകയോടും പറഞ്ഞ വിവരങ്ങളും അവരുടെ സാക്ഷിമൊഴിയും സൂസാനയുടെ വെളിപ്പെടുത്തലിനെ ശരിവെക്കുന്നതാണെന്ന് ടൈംസ് പത്രം വ്യക്തമാക്കി.

തടവിലായിരിക്കെ ഹമാസ് ഭീകരർ ലൈംഗികമായി പീഡിപ്പിച്ചതിനെക്കുറിച്ച് രക്ഷപ്പെട്ട ഒരാൾ സംസാരിക്കുന്നത് ഇത് ആദ്യമാണ്. ആക്രമണത്തിന് മുന്നോടിയായി, തൻ്റെ കാവൽക്കാരൻ ലൈംഗിക ജീവിതത്തെകുറിച്ചും ആർത്തവം എപ്പോഴാണെന്ന് സംബന്ധിച്ചും ഒക്കെ വ്യക്തിപരമായ ചോദ്യങ്ങൾ തന്നോട് ചോദിച്ചതായും സൂസാന പറഞ്ഞു. ഹമാസ് ബന്ധികളോട് നടത്തിയ ക്രൂരതകളെ ശരിവെക്കുന്നതാണ് സൂസനയുടെ ഈ വെളിപ്പെടുത്തൽ. ഇത്തരത്തിൽ പറയാൻ ആവാത്ത നിരവധി പേരാണ് ക്രൂരതകൾ സഹിച്ച് കഴിയുന്നതെന്നും സൂസാന പറഞ്ഞു.

ഒഇടി പരീക്ഷയിൽ തട്ടിപ്പ് നടത്തിയതായി കണ്ടുപിടിച്ചതിനെ തുടർന്ന് കടുത്ത നടപടികളുമായി യുകെയിലെ നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ (എം എൻ സി ) മുന്നോട്ടുവന്നു. ഇതിന്റെ ഭാഗമായി ആദ്യമായി 148 നേഴ്സുമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായിട്ടാണ് അറിയാൻ സാധിച്ചത്. ഇതിൽ ഭൂരിഭാഗം പേരും മലയാളികളാണ്. ചണ്ഡീഗണ്ഡിലെ ഒരു ഒഇടി പരീക്ഷ കേന്ദ്രത്തിൽ നിന്ന് പരീക്ഷ എഴുതിയവരാണ് ഇപ്പോൾ നടപടി നേരിടുന്നത്.

ഇവർ നൽകുന്ന വിശദീകരണം വിശ്വാസയോഗ്യമല്ലെങ്കിൽ പിൻ നമ്പർ നഷ്ടമാകും എന്നാണ് അറിയാൻ സാധിച്ചത്. പിൻ നമ്പർ നഷ്ടമാകുകയാണെങ്കിൽ എൻഎച്ച്എസിലെ ജോലി നഷ്ടപ്പെടുകയും ഇവരെല്ലാം നാട്ടിലേക്ക് തിരിച്ച് പോകേണ്ടതായും വരും . ഒഇടി ട്രെയിനിങ് കോഴ്സുകളും പരീക്ഷാ നടത്തിപ്പുകാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെ കുറിച്ച് കുറെ നാളുകളായി ഒട്ടേറെ പരാതികൾ ഉയർന്നു വന്നിരുന്നു. ഇതിന്റെ ഫലമായി നടന്ന അന്വേഷണത്തിന്റെ ഫലമായാണ് ചില പരീക്ഷാ കേന്ദ്രങ്ങളിൽ വ്യാപകമായ തട്ടിപ്പ് നടന്നതായി കണ്ടെത്തിയത് . തട്ടിപ്പ് നടക്കുന്നതായുള്ള പരാതികളെ തുടർന്ന് ഒഇടി അധികൃതർ അവരുടെ തന്നെ പ്രതിനിധികളെ പരീക്ഷ എഴുതാൻ അയച്ചാണ് തട്ടിപ്പ് പുറത്തു കൊണ്ടുവന്നത്.

യുകെ മാത്രമല്ല യുഎസ് ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് പോയ പല നേഴ്സുമാർക്കും സമാനമായ രീതിയിൽ വിശദീകരണം കാണിക്കണമെന്നുള്ള നോട്ടീസ് നൽകിയതായാണ് അറിയാൻ സാധിച്ചത്. നിലവിലെ പരീക്ഷയിലൂടെ ലഭിച്ച യോഗ്യത റദ്ദാക്കുമെന്നും ഒരുതവണകൂടി ഒഇടി പരീക്ഷയ്ക്ക് പങ്കെടുത്ത് യോഗ്യത തെളിയിക്കണമെന്നുമാണ് ഇവർക്ക് നൽകിയിരിക്കുന്ന നിർദേശം. പരീക്ഷ തട്ടിപ്പ് വിദ്യാർത്ഥികൾ അറിയാതെയായിരിക്കാം നടന്നിരിക്കുക എന്ന സംശയത്തിന്റെ ആനുകൂല്യം നൽകിയാണ് പരീക്ഷ എഴുതാൻ ഒരവസരം കൂടി നൽകുന്നത് . മലയാളികൾ ഉൾപ്പെടെയുള്ള നേഴ്സുമാർ ദൂരസ്ഥലങ്ങളിലുള്ള ഒഇടി പരീക്ഷാ കേന്ദ്രങ്ങളെ തേടിപ്പിടിച്ച് പരീക്ഷ എഴുതുന്നതിന്റെ പിന്നിൽ ചില കള്ളക്കളികളുണ്ടെന്ന ആരോപണം നേരത്തെ തന്നെ ഉയർന്നു വന്നിരുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പ്രതിവർഷം ആയിരക്കണക്കിന് നേഴ്സുമാർ എൻഎച്ച്എസ് ഉപേക്ഷിച്ച് വിദേശ രാജ്യങ്ങളിലേയ്ക്ക് ജോലിക്കായി പോകുന്നതായുള്ള കണക്കുകൾ പുറത്തു വന്നു. മെച്ചപ്പെട്ട ശമ്പളവും തൊഴിൽ സാഹചര്യങ്ങളുമാണ് പലരെയും യുകെ ഉപേക്ഷിച്ച് മറ്റ് പല രാജ്യങ്ങളിലേയ്ക്കും പോകാൻ പ്രേരിപ്പിക്കുന്ന മുഖ്യഘടകം . ഇന്ത്യ ഉൾപ്പെടെ യൂറോപ്യൻ യൂണിയനു പുറത്തുനിന്നുള്ള രാജ്യങ്ങളിലെ നേഴ്സുമാർ താത്കാലിക ഇടമായി വർക്ക് എക്സ്പീരിയൻസിനും മാത്രമായി യുകെയെ കാണുന്നതായാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്.


മറ്റ് രാജ്യങ്ങളിൽ നിന്നുള്ള നേഴ്സുമാർ മാത്രമല്ല യുകെയിൽ രജിസ്റ്റർ ചെയ്ത നേഴ്സുമാരും എൻഎച്ച്എസ് വിടുന്നത് പതിവായി കൊണ്ടിരിക്കുകയാണ്. 2021 – 22 നും 2022 – 23 നും ഇടയിൽ വിദേശത്ത് ജോലിക്കായി പോയ യുകെയിൽ രജിസ്റ്റർ ചെയ്ത നേഴ്സുമാരുടെ എണ്ണം 12, 400 ആയി ഉയർന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ഇത് ഒരു വർഷം മുമ്പുള്ളതുമായി താരതമ്യം ചെയ്യുമ്പോൾ ഇരട്ടിയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കോവിഡ് മഹാമാരിക്ക് മുമ്പുള്ള കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഈ കണക്കുകൾ ഏകദേശം നാലിരട്ടിയാണ്.

കഴിഞ്ഞവർഷം എൻഎച്ച്എസ് ഉപേക്ഷിച്ചവരിൽ പത്തിൽ ഏഴുപേരും ഇന്ത്യയിലോ ഫിലിപ്പീൻസിലോ യോഗ്യത നേടിയവരാണ്. ഇവരിൽ പലരും മൂന്നുവർഷം വരെ വർക്ക് എക്സ്പീരിയൻസ് കിട്ടാൻ എൻഎച്ച്എസിൽ ജോലി ചെയ്യുകയും അതിനുശേഷം മികച്ച അവസരങ്ങൾക്കായി മറ്റ് രാജ്യങ്ങളിലേക്ക് പോകുകയും ആണ് ചെയ്യുന്നത്. എൻഎച്ച്എസ് ജോലി ഉപേക്ഷിക്കുന്നവരിൽ ഭൂരിഭാഗവും പോകുന്നത് യുഎസിലേയ്ക്കോ ന്യൂസിലൻഡിലേയ്ക്കോ ഓസ്ട്രേലിയയിലേയ്ക്കോ ആണ്. ആ രാജ്യങ്ങളിൽ നേഴ്സുമാർക്ക് യുകെയിൽ ഉള്ളതിനേക്കാൾ വളരെ കൂടുതലാണ് ശമ്പളമെന്നതാണ് പ്രധാന ആകർഷണം. പല സ്ഥലങ്ങളിലും ഇരട്ടിയിലധികം ശമ്പളമാണ് നേഴ്സുമാർക്ക് ലഭിക്കുന്നത്. യുകെയിൽ ഉടനീളം ഏകദേശം 40,000 – ലധികം നേഴ്സുമാരുടെ ഒഴിവുകൾ എൻഎച്ച്എസിൽ മാത്രം ഉണ്ടെന്നാണ് ഏകദേശ കണക്കുകൾ.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബാംഗ്ലൂർ ഉൾപ്പെടെ 6 നഗരങ്ങളിലേയ്ക്ക് ഹീത്രു എയർപോർട്ടിൽ നിന്ന് അധിക അവധിക്കാല സർവീസുകൾ ആരംഭിക്കും. ബ്രിട്ടീഷ് എയർവെയ്സ് , വിർജിൻ അറ്റ് ലാൻ്റിക്ക് , വ്യൂലീഗ് എത്തിയിരിക്കും വിവിധ നഗരങ്ങളിലേയ്ക്ക് സർവീസ് നടത്തുന്നത്. ഇത് യാത്രക്കാർക്ക് ചില ദീർഘദൂര റൂട്ടുകളിൽ ലണ്ടനിൽ നിന്ന് നേരിട്ടുള്ള യാത്ര കൂടുതൽ സുഗമമാകാൻ സഹായിക്കുന്നു.

ബാംഗ്ലൂരിന് പുറമ അബുദാബി, പാരീസ്, ബാഴ്സലോണ , കോസ്, ജസ്മിൻ (തുർക്കി ) എന്നിവിടങ്ങളിലേയ്ക്കാണ് പുതിയ സർവീസുകൾ എന്നാണ് റിപ്പോർട്ടുകൾ. ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള സ്ഥലങ്ങളിലേയ്ക്കാണ് പുതിയ സർവീസുകൾ ഏർപ്പെടുത്തിയതെന്ന് ഹീത്രു എയർപോർട്ടിലെ ചീഫ് കൊമേഴ്ഷ്യൽ ഓഫീസർ റോസ് ബേക്കർ പറഞ്ഞു . ബാംഗ്ലൂരിലേയ്ക്കും അബുദാബിയിലേയ്ക്കു മുള്ള സർവീസുകൾ യുകെയിൽ ഉടനീളമുള്ള ബിസിനസുകൾക്ക് കൂടുതൽ അവസരങ്ങൾ തുറന്നു തരുമെന്നാണ് പ്രതീക്ഷിക്കുന്നത്.


1946 -ൽ ആരംഭിച്ച ഹീതു എയർപോർട്ട് യുകെയിലെ ഏറ്റവും വലിയ എയർപോർട്ടാണ് . കഴിഞ്ഞവർഷം മാത്രം 79 ദശലക്ഷം യാത്രക്കാർക്കാണ് ഹീത്രു എയർപോർട്ട് സേവനം നൽകിയത്. ഹീത്രുവിൽ നിന്ന് തുടങ്ങുന്ന പുതിയ സർവീസുകൾ പ്രധാനമായും അവധിക്കാല വിനോദസഞ്ചാരികളെ ലക്ഷ്യം വെച്ചാണ് ആരംഭിക്കുന്നത്. പുതിയ സർവീസുകൾ കേരളത്തിൽ നിന്നുള്ള എയർപോർട്ടുകൾ ഉൾപ്പെട്ടിട്ടില്ലെങ്കിലും ബാംഗ്ലൂർ ഉള്ളത് ഉത്തരകേരളത്തിൽ നിന്നുള്ളവർക്ക് അനുഗ്രഹപ്രദമാകും എന്നാണ് പൊതുവെ പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്ന ബാംഗ്ലൂരിൻ്റെ സാംസ്കാരിക വൈവിധ്യം വ്യവസായിക പ്രാധാന്യവുമാണ് ബാംഗ്ലൂർ പുതിയ സർവീസിൽ ഉൾപ്പെടാനുള്ള പ്രധാനകാരണം

RECENT POSTS
Copyright © . All rights reserved