Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വാറ്റ് എന്ന് കേൾക്കുമ്പോൾ മലയാളികളുടെ മനസ്സിലേക്ക് ഓടിയെത്തുന്നത് കേരളത്തിലെ പത്രങ്ങളിൽ വരുന്ന സ്ഥിരം വാർത്തകളും ചിത്രങ്ങളുമാണ്. പോലീസിന്റെയും എക്സൈസ് ഉദ്യോഗസ്ഥരുടെയും ഒപ്പം വാറ്റ് നടത്തിയതിനായി പിടിക്കപ്പെട്ട ആൾക്കാരുടെ ചിത്രങ്ങളും വാർത്തയും പത്രങ്ങളിൽ സ്‌ഥിരമായി കാണാം . കേരളത്തിൽ ചാരായം വാറ്റുന്നതും ഉപയോഗിക്കുന്നതും വിൽക്കുന്നതും കുറ്റകരമാണ്. കേരളം ഉൾപ്പെടെയുള്ള ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ മദ്യ വില്പനയിൽ നിന്നുള്ള നികുതി വരുമാനമാണ് സർക്കാരിൻറെ പ്രധാന സാമ്പത്തിക സ്ത്രോതസ് . അതുകൊണ്ട് തന്നെ വാറ്റും അനുബന്ധ വ്യവസായവും സ്വകാര്യ വ്യക്തികൾ നടത്തുന്നതിനെ സർക്കാരുകൾക്ക് പ്രോത്സാഹിപ്പിക്കാൻ സാധിക്കില്ല.

എന്നാൽ യുകെയിലെ സ്ഥിതി വ്യത്യസ്തമാണ്. ഇവിടെ ഒരു വ്യക്തിക്ക് തന്റെ ആവശ്യത്തിനായി മദ്യം വാറ്റി നിർമ്മിക്കുന്നത് കുറ്റകരമല്ല. വിവിധ തരത്തിലുള്ള പഴങ്ങളും മറ്റും ഉപയോഗിച്ച് വാറ്റ് നടത്തി രുചി നുണയുന്ന മലയാളി സൗഹൃദ കൂട്ടായ്മകൾ യുകെയിൽ നിരവധിയുണ്ട്. ഓൺലൈൻ കൂടിയും മറ്റും വാറ്റ് ഉപകരണങ്ങൾ യഥേഷ്ടം ലഭിക്കുകയും ചെയ്യും.

ഈ പാത പിന്തുടർന്ന് കേരളത്തിന്റെ തനതായ വാറ്റു രീതികളുടെ പൊടി കൈകൾ ഉപയോഗിച്ച് സ്വന്തമായി ഒരു ഉത്പന്നം വിപണിയിലിറക്കാനുള്ള ശ്രമത്തിലാണ് ഒരു യുകെ മലയാളി സംരഭകൻ . നോർത്ത് ലണ്ടനിൽ താമസമാക്കിയ താമരശ്ശേരി സ്വദേശിയായ ബിനു മാണിയാണ് ഈ സംരംഭത്തിന് പിന്നിൽ. കേരള തനിമയുള്ള ഒറ്റക്കൊമ്പൻ എന്ന പേരാണ് അദ്ദേഹം തന്റെ മദ്യത്തിന് നൽകിയിരിക്കുന്നത് . ഏപ്രിൽ 15 മുതൽ ഒറ്റക്കൊമ്പൻ യുകെയിലെ വിവിധ സൂപ്പർമാർക്കറ്റുകളിൽ വിൽപ്പനയ്ക്ക് എത്തി തുടങ്ങും.

2004 -ൽ യുകെയിലെത്തിയ ബിനു മാണി ബാൻഡ് 8 A നേഴ്സാണ് . ചെറുപ്പംമുതലെ സ്വന്തമായുള്ള സംരംഭം തുടങ്ങണമെന്നുള്ള ആഗ്രഹമാണ് ലണ്ടനിൽ നിന്ന് 50 മൈൽ ദൂരെയുള്ള സ്വകാര്യ ഡിസ്റ്റിലിറി വാടകയ്ക്ക് എടുത്ത് സർക്കാർ അനുമതിയോടെ ഒറ്റക്കൊമ്പൻ യാഥാർത്ഥ്യമാക്കുന്നതിന്റെ പിന്നിലുള്ളത്. വർഷങ്ങളുടെ കഠിനാധ്വാനമാണ് ഇതിനായി അദ്ദേഹം നടത്തിയത് . ഇതിനായി കേരളത്തിലെ വാറ്റുകളുടെ നാടൻ വിദ്യകൾ ശേഖരിച്ചത് ഒറ്റക്കൊമ്പന്റെ രുചിക്കൂട്ടിനു പിന്നിലുണ്ട്.

പശ്ചിമഘട്ടത്തിൽ നിന്ന് ശേഖരിക്കുന്ന വിവിധ സുഗന്ധദ്രവ്യങ്ങൾ, നെല്ലിക്ക, പുഴുങ്ങാത്ത നെല്ല് എന്നിവയാണ് ഒറ്റക്കൊമ്പന്റെ രുചിക്കൂട്ടിൽ പ്രധാനമായും ഉള്ളത് . ബിനു വിനൊപ്പം നിലവിൽ തിരുവനന്തപുരം സ്വദേശിയായ അജിത്കുമാർ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി പ്രവർത്തിക്കുന്നുണ്ട്. നിലവിൽ മൂന്ന് ജോലിക്കാരെയുള്ളൂവെങ്കിലും ഭാവിയിൽ കൂടുതൽ ആളുകൾക്ക് ജോലി കൊടുക്കുന്ന സംരംഭമായി ഒറ്റക്കൊമ്പനെ വളർത്തിയെടുക്കാമെന്നുള്ള പ്രതീക്ഷയിലാണ് ബിനു

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ചാൾസ് രാജാവ് മരിച്ചതായി റഷ്യൻ മാധ്യമങ്ങൾ വ്യാജവാർത്ത പുറത്തുവിട്ടു. ഇന്നലെ ഉച്ചയോടെയാണ് റഷ്യൻ മാധ്യമങ്ങളിൽ വ്യാപകമായി വാർത്ത വന്നത്. ഒരുകാലത്ത് റഷ്യയിൽ വ്യാപകമായി പ്രചാരത്തിലുണ്ടായിരുന്ന വെഡോമോസ്റ്റി എന്ന പത്രം ഉപയോഗിച്ചിരുന്ന സമൂഹമാധ്യമത്തിലാണ് വാർത്ത ആദ്യം പ്രത്യക്ഷപ്പെട്ടത്

സൈനിക യൂണിഫോമിലുള്ള രാജാവിൻറെ ചിത്രത്തിനു താഴെ ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമൻ മരിച്ചു എന്ന അടിക്കുറിപ്പോടെയാണ് വാർത്ത പ്രചരിപ്പിക്കപ്പെട്ടത്. 2.35 ദശലക്ഷം വരിക്കാരുള്ള ടെലഗ്രാം ചാനലായ റീഡോവ്ക ഉൾപ്പെടെയുള്ള ഓൺലൈൻ മാധ്യമങ്ങൾ ഇത് ഏറ്റ് പിടിച്ചത് വാർത്തയ്ക്ക് വൻ പ്രാധാന്യം ആണ് നൽകിയത് . റഷ്യയിലെ ഔദ്യോഗിക ഭരണ നേതൃത്വത്തോട് ചായ്‌വുള്ള മാധ്യമമായാണ് റീഡോവ്ക അറിയപ്പെടുന്നത്. വാർത്ത സൃഷ്ടിച്ചവർ എലിസബത്ത് രാജ്ഞിയുടെ മരണവാർത്തയ്ക്ക് സമാനമായ രീതിയിലാണ് ചിത്രങ്ങളും വാർത്തയും രൂപകല്പന ചെയ്തത്.

“ഗ്രേറ്റ് ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവ് മരിച്ചു . ബക്കിംഗ് ഹാം കൊട്ടാരമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജാവിന് 75 വയസ്സായിരുന്നു. അടുത്തിടെയാണ് അദ്ദേഹത്തിന് ക്യാൻസർ ബാധിച്ചതായി കണ്ടെത്തിയത് “. റഷ്യൻ വെബ്സൈറ്റ് ആയ ഗസറ്റ. റു ഇങ്ങനെയാണ് വാർത്ത നൽകിയത് . എന്നാൽ പിന്നീട് ഈ വാർത്ത എഡിറ്റ് ചെയ്ത് ഔദ്യോഗിക ബ്രിട്ടീഷ് മാധ്യമങ്ങൾ ഇതിനെ കുറിച്ച് ഒന്നും എഴുതിയിട്ടില്ലെന്നും വാർത്ത വ്യാജമാണെന്ന് തോന്നുന്നതായും അവർ കൂട്ടിച്ചേർത്തു. റഷ്യയിൽ വാർത്ത പ്രചരിച്ചതിന് പിന്നാലെ ഉക്രൈൻ മാധ്യമങ്ങളും ഇത് ഏറ്റെടുത്തു.

 

ചാൾസ് രാജാവിന്റെ മരണവാർത്ത വ്യാപകമായ പ്രചരിപ്പിച്ചതിന് പിന്നിൽ റഷ്യയിലെ ഭരണനേതൃത്വത്തിന് പങ്കുണ്ടോ എന്നത് വ്യക്തമല്ലെന്ന് ഒരു ബ്രിട്ടീഷ് മാധ്യമം റിപ്പോർട്ട് ചെയ്തു.റഷ്യയുടെ ഭരണ നേതൃത്വത്തിനോട് അടുപ്പമുള്ള ഉക്രൈൻ അധിനിവേശത്തെ പിന്തുണയ്ക്കുന്ന മാധ്യമങ്ങളിലാണ് വാർത്ത വന്നത് എന്നതാണ് ഈ വാദം ശക്തമാകാൻ കാരണം. വാർത്ത വ്യാപകമായി പ്രചരിക്കപ്പെട്ടതിനെ തുടർന്ന് റഷ്യയിലെയും ഉക്രൈയിനിലെയും ബ്രിട്ടീഷ് അംബാസിഡർമാർ വാർത്താ വ്യാജമാണെന്ന പ്രസ്താവന ഇറക്കേണ്ടി വന്നു

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്ത്രീകൾക്കിടയിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന അർബുദമാണ് ബ്രസ്റ്റ് ക്യാൻസർ. നേരത്തെ കണ്ടെത്താൻ സാധിച്ചാൽ നിലവിൽ വൈദ്യശാസ്ത്രരംഗം കൈവരിച്ച പുരോഗതി കൊണ്ട് അതിജീവന നിരക്ക് വർഷങ്ങളായി മെച്ചപ്പെട്ടിട്ടുണ്ട് . എന്നാലും സ്ത്രീകൾക്കിടയിൽ ക്യാൻസറുമായി ബന്ധപ്പെട്ട മരണങ്ങളിൽ ഒരു സുപ്രധാന കാരണം ബ്രെസ്റ്റ് കാൻസർ ആണ്. 2022 -ൽ മാത്രം ക്യാൻസർ ബാധിച്ച് 670,000 പേരാണ് ആഗോളതലത്തിൽ മരണമടഞ്ഞത്. ഓരോ വർഷവും യുകെയിൽ മാത്രം 11.500 സ്ത്രീകളും 85 പുരുഷന്മാരും സ്തനാർബുദം മൂലം മരണമടയുന്നതായാണ് ഏകദേശ കണക്കുകൾ. ഇന്ത്യയിൽ ഓരോ വർഷവും ഏകദേശം 1,62468 സ്ത്രീകൾക്ക് സ്തനാർബുദം ഉണ്ടാകുന്നതായാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്.

പേടിപ്പിക്കുന്ന കണക്കുകൾക്കിടയിൽ ശുഭകരമായ ഒരു വാർത്തയാണ് ഇന്ന് മലയാളം യുകെ ന്യൂസ് വായനക്കാർക്ക് സമർപ്പിക്കുന്നത്. ബ്രസ്റ്റ് ക്യാൻസർ ഉണ്ടാകാൻ സാധ്യത ഉണ്ടോ എന്ന് നിരീക്ഷിക്കാൻ കഴിയുന്ന ഒരു ഉപകരണം വികസിപ്പിച്ചെടുത്തിരിക്കുകയാണ് യുകെയിലെ ശാസ്ത്രജ്ഞർ. നോട്ടിംഗ്ഹാം ട്രസ്റ്റ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ച ഈ ഉപകരണം വഴി സ്തനത്തിലെ കോശങ്ങൾക്കും പുറത്തുമുള്ള ചെറിയ മാറ്റങ്ങൾ വരെ കണ്ടെത്താൻ സാധിക്കും.

ഈ ഉപകരണം രോഗികളുടെ ബ്രായ്ക്കുള്ളില്‍ വയ്ക്കാൻ സാധിക്കും. അതുമല്ലെങ്കിൽ ഈ ഉപകരണം ഉൾപ്പെടുത്തി പുതിയ ബ്രാകൾ രൂപകൽപ്പന ചെയ്യാനും സാധിക്കും. ഉപകരണത്തിൽ നിന്നുള്ള വിവരങ്ങൾ തത്സമയം സ്മാർട്ട്ഫോൺ വഴിയായി ധരിക്കുന്നവർക്കും അതോടൊപ്പം മെഡിക്കൽ ടീമിനും കൈമാറി കൊണ്ടിരിക്കും.

ക്യാൻസർ റിസർച്ച് അനുസരിച്ച് യുകെയിൽ പ്രതിവർഷം 55,000 – ലധികം പുതിയ സ്തനാർബുദ കേസുകൾ ആണ് ഉണ്ടാകുന്നത്. പുതിയ കണ്ടുപിടുത്തത്തിലൂടെ ബ്രെസ്റ്റ് ക്യാൻസർ കേസുകളുടെ എണ്ണം 23% കുറയ്ക്കാൻ സാധിക്കും എന്നാണ് വിലയിരുത്തുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മോർട്ട്ഗേജ് നിരക്കുകൾ കുറഞ്ഞതോടെ കൂടുതൽ ആളുകൾ വീടു വാങ്ങുന്നതിന് ആരംഭിച്ചതോടെ യുകെയിലെ പ്രോപ്പർട്ടി മാർക്കറ്റിൽ വൻ കുതിച്ചു കയറ്റം ആണ് ഉണ്ടായത്. ഭവന വില ഇനിയും കുറയുമെന്ന് പ്രതീക്ഷിച്ചിരുന്ന പല യുകെ മലയാളികളും വില കയറ്റത്തിൽ ഞെട്ടിയിരിക്കുകയാണ്. പത്ത് മാസത്തിലെ ഏറ്റവും വലിയ വിലവർദ്ധനവിനാണ് പ്രോപ്പർട്ടി മാർക്കറ്റ് സാക്ഷ്യം വഹിച്ചിരിക്കുന്നത്.

വീടുകളുടെ വിലയിൽ ഏകദേശം 1.5% വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത് . ശരാശരി ഭവന വില 5279 പൗണ്ട് വർദ്ധിച്ച് 370,000 പൗണ്ട് ആയി ഉയർന്നു. യുകെയിലെ ഏറ്റവും വലിയ പ്രോപ്പർട്ടി വെബ്സൈറ്റ് ആയ റൈറ്റ് മൂവിൻ്റെ കണക്കുകൾ അനുസരിച്ച് വീടുകൾ വാങ്ങാൻ ശ്രമിക്കുന്നവരുടെ എണ്ണത്തിലുള്ള വർദ്ധനവാണ് ഭവന വില കുതിച്ചുയരാനുള്ള കാരണമായി ചൂണ്ടി കാണിക്കുന്നത്.

പ്രോപ്പർട്ടി മാർക്കറ്റിൽ മുതൽ മുടക്കിയവരെ സംബന്ധിച്ചിടത്തോളം ഭവന വില ഉയർന്നത് ഗുണകരമായ കാര്യമാണ്. എന്നാൽ യുകെയിലെത്തി ഒരു വീട് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം നിലവിലെ വില താങ്ങാനാവാത്തതാണെന്ന് പലരും മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. പലിശ നിരക്കുകൾ ഇനിയും ഉയരുകയാണെങ്കിൽ വീടുകൾ വാങ്ങുന്നവരുടെ എണ്ണം കുറയുകയും ഒരുപക്ഷേ ഭവന വില കുറയാനും കാരണമായേക്കും. സാമ്പത്തിക വർഷം അവസാനിക്കുന്ന മാർച്ച് 31ന് മുമ്പ് കൂടുതൽ ആളുകൾ ഭവന വിപണിയിൽ മുതൽ മുടക്കിയാൽ വീടുകളുടെ വില വീണ്ടും ഉയരും എന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പ്രധാനമന്ത്രി ഋഷി സുനകിനെതിരെ പാർട്ടിയിൽ വിമതനീക്കം നടക്കുന്നതായുള്ള അഭ്യൂഹങ്ങളെ നിരാകരിച്ച് ഭരണപക്ഷ നേതാക്കൾ രംഗത്ത് വന്നു. അടുത്ത പൊതു തിരഞ്ഞെടുപ്പിലും ടോറികളെ പ്രധാനമന്ത്രി ഋഷി സുനക് തന്നെ നയിക്കുമെന്ന് ഗതാഗത സെക്രട്ടറി മാർക്ക് ഹാർപ്പർ പറഞ്ഞു. പാർട്ടിയിലെ ചില വിമതർ പെന്നി മോർഡോണ്ടിനെ മുന്നിൽ നിർത്തി പ്രധാനമന്ത്രി ഋഷി സുനകിനെതിരെ വിമത ശബ്ദം ഉയർത്തുന്നതായുള്ള വാർത്തകൾ നേരത്തെ പുറത്തു വന്നിരുന്നു.

ഇന്നലെ ഒരു ചോദ്യത്തിന് മറുപടിയായാണ് പ്രധാനമന്ത്രി ഋഷി സുനക് തന്നെ അടുത്ത തിരഞ്ഞെടുപ്പിലും തങ്ങളെ നയിക്കുമെന്ന് ട്രാൻസ്പോർട്ട് സെക്രട്ടറി വ്യക്തമാക്കിയത്. മിസ് മോർഡോണ്ടിനെ കുറിച്ചുള്ള ചോദ്യത്തിന് തൻറെ സഹപ്രവർത്തകർ രാജ്യത്തിന് അനുയോജ്യമായ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തണമെന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. മാർക്ക് ഹാർപ്പർ ഇങ്ങനെ മറുപടി പറഞ്ഞെങ്കിലും പാർട്ടിയിലെ വിമത ശ്രമങ്ങൾ ഇനിയും ശക്തി പ്രാപിക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റു നോക്കുന്നത്.

കടുത്ത ആശങ്കയോടെയാണ് ഭരണപക്ഷം അടുത്ത പൊതു തിരഞ്ഞെടുപ്പിന് അഭിമുഖീകരിക്കുന്നത്. അഭിപ്രായ സർവേകളിൽ ലേബർ പാർട്ടി നയിക്കുന്ന പ്രതിപക്ഷം വളരെ മുന്നിലാണ് . കടുത്ത പരാജയ ഭീതിയിലാണ് ഭരണപക്ഷത്തെ എംപിമാർ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നത്. ബോറിസ് ജോൺസൺ ഉൾപ്പെടെയുള്ള ഒട്ടേറെ പ്രമുഖർ അടുത്ത തിരഞ്ഞെടുപ്പിൽ മത്സരത്തിനില്ലെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. അടുത്ത പൊതു തിരഞ്ഞെടുപ്പ് നടത്തേണ്ട തീയതി 2025 ജനുവരിയാണ്. എന്നാൽ ഈ വർഷത്തിന്റെ രണ്ടാം പകുതിയോടെ ഋഷി സുനക് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റു നോക്കുന്നത്

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പ്രതീക്ഷിച്ചതിലും 8 മണിക്കൂർ മുമ്പ് M 25 ലെ ഗതാഗതം പുനഃസ്ഥാപിച്ചു. രാജ്യത്തെ ഏറ്റവും തിരക്കേറിയ പാതകളിൽ ഒന്നായ M 25-ൽ പാലത്തിൻറെ അറ്റകുറ്റ പണികൾക്കായാണ് വെള്ളിയാഴ്ച മുതൽ അടച്ചത്. തിങ്കളാഴ്ച രാവിലെയെ പാത വീണ്ടും തുറക്കുകയുള്ളൂ എന്നാണ് അറിയിച്ചിരുന്നത്. എന്നാൽ തിങ്കളാഴ്ച വളരെ കൂടുതൽ തിരക്കേറിയ സമയത്തിന് മുൻപ് പ്രതീക്ഷിച്ചതിലും 8 മണിക്കൂർ മുമ്പ് പാത തുറക്കാനായത് ഗതാഗത കുരുക്ക് കുറയ്ക്കാൻ കാരണമാകും.

1986 – ൽ നിലവിൽ വന്നതിന് ശേഷം ആദ്യമായാണ് M 25 ഇത്രയും ദീർഘസമയത്തേയ്ക്ക് അടച്ചിടുന്നത്. പാത അടച്ചിടേണ്ടതായി വന്നതോടെ മറ്റ് സമാന്തര പാതകളിൽ വൻ ഗതാഗതകുരുക്കാണ് രൂപപ്പെട്ടത് . M 25 അടച്ചതോടെ ഹീത്രു,ഗാറ്റ്വിക് എന്നീ വിമാനത്താവളത്തിലേയ്ക്ക് പോകുന്നതിന് ട്രെയിൻ മാർഗ്ഗം യാത്ര ചെയ്യണമെന്ന് അധികൃതർ നേരത്തെ നിർദ്ദേശിച്ചിരുന്നു.


M25 – ൻ്റെ നവീകരണത്തോട് അനുബന്ധിച്ചുള്ള പ്രവർത്തനങ്ങളിൽ പൂർണ്ണ സഹകരണം നൽകിയവരോട് നാഷണൽ ഹൈവേ പ്രൊജക്‌റ്റ് ലീഡ് ജോനാഥൻ വേഡ് നന്ദി പറഞ്ഞു. വാരാന്ത്യത്തിൽ മോട്ടോർ വേയുടെ ഈ ഭാഗത്ത് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. M 25 ൻ്റെ തുടർ നവീകരണ പ്രവർത്തനങ്ങൾ ഈ വർഷം സെപ്റ്റംബർ മാസം വരെ നീണ്ടുനിൽക്കുമെന്നാണ് റിപ്പോർട്ടുകൾ.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

എക്സെറ്ററിലെ നേഴ്സിംഗ് ഹോമിലെ അന്തേവാസിയെ ശാരീരികമായി ഉപദ്രവിച്ചതിന് മലയാളിയായ കെയർ ഹോം ജീവനക്കാരന് ജയിൽ ശിക്ഷ വിധിച്ചു. എക്‌സെറ്ററിലെ ലാംഗ്‌ഫോർഡ് പാർക്ക് നഴ്‌സിംഗ് ഹോമിലെ ജീവനക്കാരനായിരുന്ന ജിനു ഷാജുവിനാണ് ശിക്ഷ ലഭിച്ചത്. 94 വയസ്സുകാരനായ ഒരു വയോധികനോട് ഇയാൾ മോശമായി പെരുമാറുന്നതിന്റെ സിസിടിവി ദൃശ്യങ്ങളിൽ ഉൾപ്പെടെയാണ് പോലീസിൽ പരാതി ലഭിച്ചത്. വൃദ്ധന്റെ കാലുകൾ പിടിച്ച് തലയ്ക്ക് മുകളിലൂടെ പിന്നിലേയ്ക്ക് തള്ളുന്നത് വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. വയോധികന്റെ വേദന കൊണ്ടുള്ള കരച്ചിലും നിർത്താതെയുള്ള അഭ്യർത്ഥനയും ഇയാൾ അവഗണിക്കുകയും നാലു മിനിറ്റോളം ശാരീരിക ഉപദ്രവം തുടരുകയും ചെയ്തു. കെയർ ഹോമിലെ താമസക്കാരന്റെ ബന്ധുക്കൾ സ്ഥാപിച്ച ഒളിക്യാമറയിലൂടെയാണ് ക്രൂരതയുടെ ദൃശ്യങ്ങൾ പുറത്തുവന്നത്.

കെയർ ഹോമിലെ ശാരീരിക പീഡനം പരാതിയായതോടെ 26 വയസ്സുകാരനായ പ്രതി കേരളത്തിലേക്ക് കടന്നു കളഞ്ഞിരുന്നു. മൂന്നുമാസങ്ങൾക്ക് ശേഷം കേരളത്തിൽ നിന്ന് തിരിച്ചെത്തിയപ്പോഴാണ് ഇയാളെ അറസ്റ്റ് ചെയ്തത് . വിചാരണയ്ക്ക് ശേഷം എക്സെറ്റർ ക്രൗൺ കോടതിയാണ് ഇയാൾക്ക് ഒരു വർഷത്തേയ്ക്ക് തടവ് ശിക്ഷ വിധിക്കുകയും ചെയ്തത് . ക്രൂരതയ്ക്ക് ഇരയായ വയോധികൻ പിന്നീട് മരണമടഞ്ഞിരുന്നു. 38 വർഷത്തെ തന്റെ കെയർ ഹോം പരിചരണകാലത്ത് ജിനു ഷാജു ചെയ്തതു പോലെയുള്ള ക്രൂരത ഒന്നും താൻ കണ്ടിട്ടില്ലെന്നാണ് കെയർ ഹോം മാനേജർ വിചാരണ വേളയിൽ പറഞ്ഞത്. മുത്തച്ഛൻ വേദന കൊണ്ട് യാചിക്കുന്ന ശബ്ദം മരണം വരെ തന്റെ കാതുകളിൽ മുഴങ്ങുമെന്നാണ് ഈ വയോധികന്റെ കൊച്ചുമകൻ സംഭവത്തെ കുറിച്ച് പ്രതികരിച്ചത്.

യുകെയിൽ ഉടനീളം ഏകദേശം 17 , 110 കെയർ ഹോമുകളിലായി 4 ലക്ഷം അന്തേവാസികൾ ഉണ്ട്. ഒട്ടേറെ മലയാളികൾ ആണ് യുകെയിലെ കെയർ ഹോമുകളിൽ ജോലി ചെയ്യുന്നത്. കെയർ വിസയ്ക്കായി ലക്ഷങ്ങൾ കൈക്കൂലി മേടിക്കുന്ന ഏജൻസികളെ കുറിച്ച് വൻ ആക്ഷേപം ഉയർന്നു വന്നിരുന്നു. ഇതിൻ്റെയെല്ലാം അടിസ്ഥാനത്തിലാണ് പുതിയ കുടിയേറ്റ നയവുമായി യുകെ സർക്കാർ മുന്നോട്ടുവന്നത്. മാർച്ച് 11 മുതൽ കെയർ വിസയിൽ എത്തുന്നവർക്ക് ആശ്രിത വിസയിൽ കുടുംബാംഗങ്ങളെ കൊണ്ടുവരാൻ സാധിക്കില്ലെന്ന നിയമം ഏറ്റവും കൂടുതൽ തിരിച്ചടിയായത് മലയാളികൾക്കാണ് .

യാതൊരു ജോലി പരിചയവും ആത്മാർത്ഥതയും അർപ്പണബോധവുമില്ലാതെ എങ്ങനെയും യുകെയിലെത്താൻ മാത്രമായി കെയർ ജോലിക്കാരൻ്റെ കുപ്പായം അണിഞ്ഞ് ഒട്ടേറെ മലയാളികളാണ് യുകെയിലെത്തിയത്. ഇതു കൂടാതെ കെയർ മേഖലയിൽ പാർട്ട് ടൈമായി ജോലി ചെയ്യുന്ന മലയാളി വിദ്യാർത്ഥികളുടെ എണ്ണവും കുറവല്ല. അന്തേവാസികളായ വ്യക്തികളെ ശാരീരികമായോ മാനസികമായോ പീഡിപ്പിക്കുന്ന ജീവനക്കാർക്ക് എതിരെ ക്രിമിനൽ കുറ്റം ചുമത്തുകയും ശക്തമായ നടപടികളുമാണ് കാത്തിരിക്കുന്നത്

ന്യൂസ് ഡെസ്ക്, മലയാളം യുകെ

എൻഎച്ച് എസിലെ ഡോക്ടർമാരുടെ ക്ഷാമം പരിഹരിക്കുന്നതിനായി ഇന്ത്യയിൽ നിന്ന് 2000 പേരെ ഫാസ്റ്റ് ട്രാക്ക് അടിസ്ഥാനത്തിൽ റിക്രൂട്ട് ചെയ്യും. ഇതോടെ മലയാളികൾ ഉൾപ്പെടെ എംബിബിഎസ് കഴിഞ്ഞ ഡോക്ടർമാർക്ക് യുകെയിൽ വൻ അവസരത്തിനാണ് വഴിതുറന്നിരിക്കുന്നത്. എൻഎച്ച് എസിൽ 30 ശതമാനത്തോളം വരുന്ന ഡോക്ടർമാർ മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരാണ്. അതിൽ നല്ലൊരു ശതമാനം നേഴ്സുമാരും ഡോക്ടർമാരുമായ ആരോഗ്യപ്രവർത്തകർ ഇന്ത്യയിൽ നിന്ന് പ്രത്യേകിച്ച് കേരളത്തിൽ നിന്ന് ഉള്ളവരാണ്.

പ്രതിവർഷം 110,000 ഡോക്ടർമാരാണ് ഇന്ത്യയിൽ നിന്ന് പഠിച്ചിറങ്ങുന്നത്. 2000 ഡോക്ടർമാരെ എൻഎച്ച്എസ് റിക്രൂട്ട് ചെയ്യുന്നത് ഇന്ത്യയിലെ ജൂണിയർ ഡോക്ടർമാരുടെ നൈപുണ്യവും പ്രവർത്തിപരിചയവും വർധിപ്പിക്കുന്നതിന് സഹായകരമാകുമെന്ന് ഹൈദരാബാദിലെ അപ്പോളോ ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റ് സർജിക്കൽ ഓങ്കോളജിസ്റ്റായ അജേഷ് രാജ് സക്സേന പറഞ്ഞു. ഡോക്ടർമാരെ തിരഞ്ഞെടുക്കാൻ വിപുലമായ ക്രമീകരണങ്ങളാണ് എൻഎച്ച്എസ് ഇന്ത്യയിൽ നടപ്പിലാക്കിയിരിക്കുന്നത്.

ഇതിന്റെ ഭാഗമായി മുംബൈ, ഡൽഹി, നാഗ്പൂർ, ഗുരുഗ്രാം, കോഴിക്കോട്, ബെംഗളൂരു, ചെന്നൈ, ഇൻഡോർ, മൈസൂർ തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിലെ പ്രധാന സ്വകാര്യ ആശുപത്രികളിൽ എൻഎച്ച്എസ് പരിശീലന കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. 6 മുതൽ 12 മാസത്തെ പരിശീലനത്തിന് ശേഷം ബ്രിട്ടനിലെ ആശുപത്രികളിൽ വിന്യസിക്കപ്പെടുന്ന ആദ്യ ബാച്ച് ഡോക്ടർമാർക്ക് എൻഎച്ച്എസ് ബിരുദാനന്തര പരിശീലനം നൽകും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്ന ഡോക്ടർമാരെ പ്രൊഫഷണൽ ആൻഡ് ലിംഗ്വിസ്റ്റിക് അസസ്‌മെൻ്റ് ബോർഡ് (PLAB) പരീക്ഷയിൽ നിന്ന് ഒഴിവാക്കുമെന്ന് അറിയിച്ചിരിക്കുന്നത് .യുകെയിൽ പ്രാക്ടീസ് ചെയ്യാൻ ആഗ്രഹിക്കുന്ന വിദേശത്ത് പഠിച്ച ഡോക്ടർമാരെ വിലയിരുത്തുന്നതിനായി രൂപകല്പന ചെയ്തിട്ടുള്ള പരീക്ഷയാണ് PLAB.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെ മലയാളികൾ പലപ്പോഴും നാട്ടിൽ പോകാനും അവധി ആഘോഷിക്കാനുമായി മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുന്ന പതിവാണ് പിന്തുടരുന്നത് . ലഭ്യതയും നിരക്ക് കുറയുന്നത് അനുസരിച്ചും ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ   കുട്ടികളുടെ ക്ലാസുകൾ മുടങ്ങുന്നത് പതിവാണ്. കുട്ടികളുടെ ക്ലാസുകൾ മുടങ്ങിയാൽ വൻ പിഴയായി എട്ടിൻറെ പണി കിട്ടാനുള്ള സാധ്യത കൂടുതലാണ്. സ്റ്റോക്ക് ഓൺ ട്രെൻഡിന്റെ സ്കൂളിൽനിന്ന് ക്ലാസ് ദിവസങ്ങളിൽ അവധി ആഘോഷിക്കുവാൻ പോയ മൂന്ന് കുട്ടികളുടെ മാതാപിതാക്കൾക്ക് 720 പൗണ്ട് പിഴയാണ് ലഭിച്ചത്.

സ്റ്റോക്ക് ഓൺ ട്രെൻഡിൽ നിന്നുള്ള ഗാവിൻ സാറ ദമ്പതികളുടെ മൂന്നു കുട്ടികളാണ് ഹാർട്ട് ഷിൻ സ്കൂളിൽ പഠിച്ചുകൊണ്ടിരുന്നത്. ഒക്ടോബറിലെ ഹാഫ് ടേമിൽ ഇവരുടെ മക്കളായ മില്ലി , ലെക്സി, ഓസ്കർ എന്നിവർക്ക് 7 അധ്യയന ദിവസങ്ങളാണ് നഷ്ടമായത്. ഗാവിനോടും സാറയോടും പിഴയായി 720 പൗണ്ട് അടയ്ക്കാനാണ് സ്കൂൾ അധികൃതർ ആവശ്യപ്പെട്ടത് . എന്നാൽ ഇവർ പിഴ ഒടുക്കാൻ വിസമ്മതിക്കുകയായിരുന്നു. സ്കൂൾ കലണ്ടർ വരുന്നതിനുമുമ്പ് തന്നെ അവധിക്കാലം പ്ലാൻ ചെയ്തതായി ഗാവിനും സാറയും ഇതിന് കാരണമായി പറഞ്ഞത്. എന്നാൽ അവരുടെ വാദമുഖങ്ങളെ തള്ളി 720 പൗണ്ട് പിഴ അടയ്ക്കണമെന്നും അല്ലെങ്കിൽ കോടതി നടപടികളെ അഭിമുഖീരിക്കണമെന്നും കാണിച്ചുള്ള സമൻസ് അയച്ചിരിക്കുകയാണ് സ്റ്റാഫോർഡ് ഷെയർ ജസ്റ്റിസ് സെൻറർ കോടതി ഇപ്പോൾ .

സ്കൂൾ അധികൃതരുടെ നടപടി കോടതി ശരിവച്ചത് യുകെ മലയാളികൾക്കുള്ള മുന്നറിയിപ്പ് കൂടിയാണ് . പ്രത്യേകിച്ച് ഈസ്റ്റർ കാല അവധികളോട് അനുബന്ധിച്ച് അവധിക്കാല യാത്രകൾക്ക് പദ്ധതിയിട്ടിരിക്കുന്ന യു കെ മലയാളികളിൽ കുട്ടികളുടെ ക്ലാസുകൾ മുടങ്ങാതിരിക്കാൻ ശ്രദ്ധിക്കണം. അവധിക്കാലം പ്ലാൻ ചെയ്യുമ്പോൾ സ്കൂൾ കലണ്ടർ പരിഗണിച്ചില്ലെങ്കിൽ വൻ തുക പിഴയായി കൊടുക്കേണ്ടി വരും. അടുത്ത സെപ്റ്റംബർ മാസം മുതൽ നിലവിലെ തുകയായ 60 പൗണ്ടിൽ നിന്ന് 80 പൗണ്ടായി പിഴ ഉയർത്തുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.

മഹാമാരിക്ക് മുമ്പുള്ള സ്ഥിതിയിലേയ്ക്ക് സ്കൂളുകളുടെ ഹാജർ നിലകൊണ്ടെത്തിക്കുന്നതിനായിട്ടാണ് പ്രധാനമായും പിഴ തുക ഉയർത്താനുള്ള നീക്കം സർക്കാർ കൈക്കൊണ്ടിരിക്കുന്നത് എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത് . കുട്ടികൾ സ്ഥിരമായി ക്ലാസുകളിൽ വരാതിരിക്കുന്നത് മൂലമുള്ള അരാജകത്വം ഒഴിവാക്കുന്നതിന് ഫൈൻ ഈടാക്കേണ്ടത് ആവശ്യമാണെന്ന് ഒരു പ്രധാന അധ്യാപക സംഘടന അഭിപ്രായപ്പെട്ടിരുന്നു . പുതിയ നിർദ്ദേശം അനുസരിച്ച് ഇംഗ്ലണ്ടിൽ ഉടനീളം ഏകീകരിച്ച പിഴ ഈടാക്കുന്ന സമീപനം പിന്തുടരാനാണ് സർക്കാർ സമീപനം. ഇതിൻറെ അടിസ്ഥാനത്തിൽ ഒരു കുട്ടിക്ക് 5 ദിവസത്തെ സ്കൂൾ ദിനങ്ങൾ നഷ്ടമായാൽ പിഴ ഈടാക്കാനാണ് സ്കൂളുകൾക്ക് നിർദേശം നൽകിയിരിക്കുന്നത്. വിവിധ ടേമുകളുടെ ഇടയിൽ വരുന്ന അവധികളോട് അനുബന്ധിച്ച് കൂടുതൽ ദിവസം ഹാജരാകാതിരുന്നാൽ കൂടുതൽ പിഴ ഈടാക്കാനാണ് ആലോചിക്കുന്നത് എന്ന് വിദ്യാഭ്യാസ സെക്രട്ടറി ഗില്ലിയൻ കീഗൻ നേരെത്തെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു .

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- സോഷ്യൽ മീഡിയകളിൽ തങ്ങളുടെ വിവാഹ ജീവിതത്തെ സംബന്ധിച്ച് ഉണ്ടായിരിക്കുന്ന അഭ്യൂഹങ്ങൾ വില്യം -കെയ്റ്റ് ദമ്പതികളെ ആശ്ചര്യപ്പെടുത്തുന്നതാണെന്നും, അടുത്ത മാസമുള്ള പൊതുപരിപാടികൾ കെയ്റ്റിന്റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച ആശങ്കകൾക്ക് വിരാമമിടുമെന്നുമാണ് ഇരുവരുടെയും അടുത്ത സുഹൃത്തുക്കൾ വ്യക്തമാക്കിയിരിക്കുന്നത്. ജനുവരി 16 -ന് നടന്ന ഓപ്പറേഷനു ശേഷം പൊതുപരിപാടികളിൽ ഒന്നും തന്നെ കെയ്റ്റ് പങ്കെടുക്കാതിരുന്നത് അവരുടെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച നിരവധി വിവാദങ്ങൾക്കാണ് വഴിതെളിച്ചത്. അതോടൊപ്പം തന്നെ മാതൃദിനത്തിൽ കെയ്റ്റ് പങ്കുവെച്ച കുടുംബ ഫോട്ടോ കൃത്രിമം ആണെന്നുള്ള വാർത്തകൾ പുറത്തുവന്നതും കൂടുതൽ വിവാദങ്ങൾ ഉണ്ടാക്കി. എന്നാൽ എഡിറ്റിംഗ് പരിശീലിക്കുന്ന താനാണ് അത് ചെയ്തതെന്നുള്ള ഉത്തരവാദിത്വം കെയ്റ്റ് ഏറ്റെടുത്തിരുന്നു. ആ ചിത്രത്തിൽ കെയ്റ്റ് വിവാഹമോതിരം അണിഞ്ഞിരുന്നില്ലെന്ന കണ്ടെത്തലും ഇരുവരുടെയും വിവാഹ ജീവിതത്തിൽ താളപ്പിഴകൾ ഉണ്ടെന്ന സോഷ്യൽ മീഡിയ പ്രചരണത്തിലേക്ക് നയിച്ചു.

എന്നാൽ ഏപ്രിൽ 23ന് ആഘോഷിക്കുന്ന തങ്ങളുടെ ഇളയ മകൻ ലൂയിസിന്റെ പിറന്നാളിൽ പരമ്പരാഗതമായി രാജകുടുംബം ചെയ്യുന്നതുപോലെ, വില്യമും കെയ്റ്റും തങ്ങളുടെ കുടുംബ ചിത്രം പങ്കുവയ്ക്കുമെന്ന വാർത്തയാണ് അടുത്ത സുഹൃത്തുക്കളിൽ നിന്നും ലഭിക്കുന്നത്. അതോടൊപ്പം തന്നെ നിലവിൽ ഉണ്ടായിരിക്കുന്ന വിവാദങ്ങൾക്ക് എല്ലാം തന്നെ ദമ്പതികൾ ഈ അവസരത്തിൽ മറുപടി പറയുമെന്നുമാണ് പുറത്തു വന്നിരിക്കുന്ന വാർത്തകൾ വ്യക്തമാക്കുന്നത്.

വില്യമും കെയ്റ്റും രഹസ്യങ്ങൾ ഒന്നും തന്നെ ആഗ്രഹിക്കുന്നില്ലെന്നും, ഉടൻ തന്നെ ഇരുവരും മാധ്യമങ്ങൾക്ക് മുൻപിൽ എത്തുമെന്നുമാണ് അടുത്ത വൃത്തങ്ങൾ എല്ലാം തന്നെ വ്യക്തമാക്കുന്നത്. അവരുടെ കുട്ടികളോടുള്ള പൊതുജനങ്ങളുടെ താത്പര്യത്തെയും സ്നേഹത്തെയും ബഹുമാനിക്കുന്നുണ്ടെന്നും, ജന്മദിനത്തിൽ കുട്ടികളെ കാണാനുള്ള പൊതുജനങ്ങളുടെ താല്പര്യം മാനിച്ച് അവർ മാധ്യമങ്ങൾക്ക് മുൻപിൽ എത്തുകയും ചെയ്യുമെന്ന് അടുത്ത സുഹൃത്തുക്കൾ പറഞ്ഞു.

Copyright © . All rights reserved