Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഇലോണ്‍ മസ്‌ക്കിന്റെ ട്വിറ്ററിനോട് ഏറ്റുമുട്ടാന്‍ മാര്‍ക്ക്‌ സക്കര്‍ബര്‍ഗിന്റെ ത്രെഡ്‌സ് ആപ്പ് (Threads). ബുധനാഴ്ച മുതല്‍ ആപ്ലിക്കേഷന്‍ ഗൂഗിളില്‍, ആപ്പിൾ സ്റ്റോറുകളിൽ ലഭ്യമായി തുടങ്ങി. കഴിഞ്ഞ കുറേ മാസങ്ങളായി പ്രചരിക്കപ്പെട്ടിരുന്ന അഭ്യൂഹങ്ങളെ ശരിവെക്കുംവിധം ട്വിറ്ററിന് ബദലാകുന്ന ഒരു ആപ്ലിക്കേഷനാണ് ത്രെഡ്‌സ്. മെറ്റയുടെ തന്നെ ഫോട്ടോ-വീഡിയോ ഷെയറിങ് ആപ്പായ ഇന്‍സ്റ്റഗ്രാമുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതാണ് ത്രെഡ്‌സ്. ട്വിറ്ററിന് സമാനമായ ഫീച്ചറുകളാണ് ഉൾപ്പെട്ടിരിക്കുന്നത്.

എങ്ങനെ ഉപയോഗിക്കാം

നിങ്ങളുടെ ഫോണിലുള്ള പ്ലേസ്റ്റോറില്‍ കേറി ത്രെഡ്‌സ് ആപ്പ് (Threads) എന്ന് സെര്‍ച്ച് ചെയ്ത് ഡൗണ്‍ലോഡ് നല്‍കുക. നിങ്ങള്‍ ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്ന ആളാണെങ്കില്‍ പ്രത്യേകം യൂസര്‍ നെയിം നല്‍കേണ്ട ആവശ്യം വരുന്നില്ല. നിലവിലെ നിങ്ങളുടെ ഇന്‍സ്റ്റഗ്രാം യൂസര്‍ നെയിം ഉപയോഗിച്ച് ത്രെഡ്‌സില്‍ ലോഗിന്‍ ചെയ്യാം. നിങ്ങള്‍ പുതിയ ഉപയോക്താവാണെങ്കില്‍ ആദ്യം ഇന്‍സ്റ്റഗ്രാം ഡൗണ്‍ലോഡ് ചെയ്ത് യൂസര്‍നെയിം ഉണ്ടാക്കണം. തുടര്‍ന്ന് ത്രെഡ്‌സ് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് അതേ യൂസര്‍നെയിം ഉപയോഗിച്ച് ലോഗിന്‍ ചെയ്യാവുന്നതാണ്.

പ്രത്യേകതകൾ

ടെക്സ്റ്റ് ബേസ്ഡ് മെസേജുകൾ ഷെയർ ചെയ്യാമെന്ന പ്രധാന പ്രത്യേകതയ്ക്കൊപ്പം വൈവിധ്യമാർന്ന ഒട്ടേറെ ഫീച്ചറുകളും ത്രെഡ്സിൽ ലഭ്യമാണ്. പരസ്പരം ഫോളോ ചെയ്യുന്ന ഉപയോക്താക്കൾക്ക് ഫോട്ടോസും അഞ്ച് മിനിറ്റോളം ദൈർഘ്യമുള്ള വീഡിയോസും ലിങ്കുകളും ഷെയർ ചെയ്യാനാകും. ട്വിറ്ററിൽ ഉപയോഗിക്കാവുന്ന വാക്കുകളുടെ പരമാവധി എണ്ണം 280 ആണ്. എന്നാൽ ത്രെഡ്സിൽ 500 വാക്കുകൾ ഉപയോഗിക്കാനാകും. ട്വിറ്ററിലേതുപോലെ നേരിട്ട് സന്ദേശമയക്കാനുള്ള സവിശേഷത ത്രെഡ്സിൽ ഇല്ല. ഉപയോക്താക്കളുടെ നിർദേശങ്ങൾ അനുസരിച്ച് പുതിയ ഫീച്ചറുകൾ ആപ്പിൽ വിവിധ ഘട്ടങ്ങളിലായി ചേർക്കുമെന്നാണ് അധികൃതർ പറയുന്നത്. ആപ്പ് ലോഞ്ച് ചെയ്തുകഴിഞ്ഞ് ഏഴ് മണിക്കൂറിനുള്ളിൽ 10 മില്യൺ ഉപയോക്താക്കളെയാണ് ലഭിച്ചത്.

യൂറോപ്യൻ യൂണിയനിൽ ലഭിക്കില്ല

അതേസമയം ഈ ആപ്പ് യൂറോപ്യൻ യൂണിയനിൽ ലഭ്യമല്ല. ഇൻസ്റ്റാഗ്രാമിന്റെയും ത്രെഡ്‌സിന്റെയും മാതൃ കമ്പനിയായ മെറ്റ നിലവിൽ രണ്ട് ആപ്ലിക്കേഷനുകൾക്കിടയിലുള്ള ഡേറ്റ പങ്കിടലിന്റെ കുരുക്കിലാണ്. ഇതാണ് യൂറോപ്യൻ യൂണിയനിൽ ത്രെഡ്സ് ലഭ്യമാക്കുന്നതിനുള്ള കാലതാമസത്തിന് കാരണമെന്നാണ് ബ്ലൂംബെർഗിൽ നിന്നുള്ള റിപ്പോർട്ട് പറയുന്നത്.‌‌‌

ജർമ്മനി, സ്പെയിൻ, ഇറ്റലി, ഫ്രാൻസ്, അയർലൻഡ്, ബെൽജിയം എന്നിവയുൾപ്പെടെ വിവിധ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ ത്രെഡ്‌സ് ആപ്പ് ലഭ്യമല്ല

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

സൗത്ത് ഈസ്റ്റ് ലണ്ടനിലെ പെക്കാമിൽ ജൂൺ 16-ാം തീയതി ഉറ്റ സുഹൃത്തിൻറെ കത്തിക്കിരയായ അരവിന്ദ് ശശികുമാറിന് ജൂലൈ 10 തിങ്കളാഴ്ച യുകെ മലയാളികൾ അന്ത്യ യാത്രാമൊഴിയേകും. തിങ്കളാഴ്ച വൈകിട്ട് അഞ്ചര മുതൽ ആറു മണി വരെ അരമണിക്കൂർ സമയമാണ് മൃതദേഹം സൗത്താംപ്ടണിലെ ഫ്യൂണറൽ സർവീസിങ് ഓഫീസിൽ പൊതുദർശനത്തിന് വയ്ക്കുന്നത് . ഈ സമയത്ത് സുഹൃത്തുക്കളും സഹപ്രവർത്തകരും തങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തിന് ആദരാഞ്ജലികൾ അർപ്പിക്കും.

ജൂലൈ 13-ാം തീയതി വ്യാഴാഴ്ച പുലർച്ചെ 4 മണിക്ക് അരവിന്ദൻറെ മൃതദേഹം കൊച്ചിയിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ ആണ് നിലവിൽ ചെയ്തിരിക്കുന്നത്. വീട്ടിലെ ചടങ്ങുകൾക്ക് ശേഷം അന്ന് തന്നെ എറണാകുളം രവിപുരം ശ്മശാനത്തിൽ സംസ്കാരം നടത്തും. ബ്രിട്ടനിലെ നോർത്താംപ്ടണിലുള്ള ഇളയ സഹോദരൻ ശേഖർ ശശികുമാർ ആണ് മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടികൾ ഏകോപിപ്പിക്കുന്നത്.

ഇതിനിടെ അരവിന്ദൻറെ പോസ്റ്റുമാർട്ടം റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. നെഞ്ചിലുണ്ടായ ആഴമേറിയ മുറിവാണ് മരണകാരണമായി പോസ്റ്റ്മാർട്ടം റിപ്പോർട്ടിലുള്ളത്. സംഭവദിവസം അരവിന്ദൻ മദ്യപിച്ചിരുന്നില്ല. മരണത്തിന് മൂന്ന് മണിക്കൂർ മുമ്പാണ് ഭക്ഷണം കഴിച്ചത്. കൊലപാതകത്തിലേയ്ക്ക് നയിച്ച യഥാർത്ഥ കാരണത്തെ കുറിച്ച് പോലീസിന്റെ എഫ്ഐആറിൽ സൂചനകൾ ഇല്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . ചോദ്യം ചെയ്യലിൽ വർക്കല ഇടച്ചിറ സ്വദേശിയായ പ്രതി സൽമാൻ സലിം മാനസികനില ശരിയല്ലാത്തതുപോലെ പെരുമാറുന്നതായി പോലീസ് റിപ്പോർട്ടിലുണ്ട്. ഇത് മനോരോഗിയായി ചമഞ്ഞ് കേസിൽ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രമാണെന്നാണ് പോലീസ് വിലയിരുത്തുന്നത് .

പനമ്പള്ളി നഗറിൽ താമസിക്കുന്ന കായംകുളം കുറ്റിത്തെരുവ് സ്വദേശി റിട്ടയർഡ് എൽഐസി ഉദ്യോഗസ്ഥനുമായ ശശികുമാറിന്റെയും ശ്രീദേവിയുടെയും മകനാണ് അരവിന്ദ് . ലണ്ടനിൽ പെക്കമിലെ അപ്പാർട്ട്മെന്റിൽ മറ്റ് 4 മലയാളികൾക്കൊപ്പം താമസിച്ച് വരികയായിരുന്ന അരവിന്ദ് 16 -ന് പുലർച്ചെ ഒരു മണിയ്ക്കാണ് കുത്തേറ്റ് മരിച്ചത്. കേരളത്തിൽ എം ബി എ പഠനം പൂർത്തിയാക്കിയതിന് ശേഷമാണ് ജീവിതം കരുപിടിപ്പിക്കാൻ അരവിന്ദ് ബി ബി എ പഠനത്തിനായി യുകെയിലെത്തിയത്. പഠനശേഷം അദ്ദേഹം ലണ്ടനിൽ വിവിധ ജോലികൾ ചെയ്യുകയായിരുന്നു . യുകെയിൽ തന്നെ തുടർച്ചയായി 10 വർഷം താമസിക്കുകയാണെങ്കിൽ പെർമനന്റ് വിസ ലഭിക്കുമെന്ന ആനുകൂല്യത്തിനായി അത് ലഭിച്ചതിനുശേഷം നാട്ടിൽ വരാനിരിക്കുകയായിരുന്നു അരവിന്ദ് . തൻറെ സ്വപ്നം കൈപ്പിടിയിലൊതുക്കാൻ ഏതാനും നാളുകൾ മാത്രം ബാക്കി നിൽക്കയാണ് അവിവാഹിതനായ അരവിന്ദിനെ ദുരന്തം തേടിയെത്തിയത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

സർക്കാരിന്റെ പുതിയ ശമ്പള വർദ്ധനവ് പ്രഖ്യാപനത്തെ തുടർന്ന് സ്കോട്ട് ലൻഡിലെ ജൂനിയർ ഡോക്ടർമാർ നടത്താനിരുന്ന സമരം പിൻവലിച്ചു. 2023 – 24 വർഷത്തേയ്ക്ക് 12.4 % ശമ്പള വർദ്ധനവാണ് സർക്കാർ മുന്നോട്ട് വച്ചിരിക്കുന്ന നിർദ്ദേശം. 2022 – 23 വർഷത്തിൽ 4.5% ശമ്പള വർദ്ധനവ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതുകൂടി പരിഗണിക്കുമ്പോൾ സ്കോട്ട് ലൻഡിലെ ജൂനിയർ ഡോക്ടർമാർക്ക് 17.5 % ശമ്പള വർദ്ധനവാണ് ലഭിക്കുന്നത്.

നേരത്തെ ജൂലൈ 12 നും 15 നും ഇടയിൽ പണിമുടക്കാൻ ബിഎംഎ സ്കോട്ട് ലൻഡ് തീരുമാനം എടുത്തിരുന്നു. സർക്കാർ മുന്നോട്ടുവച്ച സേവന വേതന വർദ്ധനവിൽ ഭാവി വർഷങ്ങളിലെ ശമ്പളം, ജോലി സ്ഥലങ്ങളിലെ ആധുനികവത്കരണം തുടങ്ങിയ മെച്ചപ്പെട്ട ജോലി സാഹചര്യങ്ങളും ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ . സർക്കാരിൻറെ പുതുക്കിയ ഓഫർ അംഗീകരിക്കണമെന്ന് യൂണിയൻ അംഗങ്ങൾക്ക് നിർദ്ദേശം നൽകി കഴിഞ്ഞു.

ശമ്പള വർദ്ധനവിന്റെ കാര്യത്തിൽ സമവായത്തിലെത്താൻ ബിഎംഎ സ്കോട്ട് ലൻഡ് വെള്ളിയാഴ്ച ആരോഗ്യ സെക്രട്ടറി മൈക്കൽ മാത്സനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സർക്കാർ മുന്നോട്ട് വച്ചിരിക്കുന്ന പുതിയ വാഗ്ദാനം ശമ്പളത്തെയും തൊഴിൽ സാഹചര്യങ്ങളെ കുറിച്ചും മാസങ്ങളായി നീണ്ടുനിൽക്കുന്ന തർക്കങ്ങൾക്ക് അറുതി വരുത്തുമെന്നാണ് കരുതുന്നത്. ജൂനിയർ ഡോക്ടർമാർ നേരത്തെ 23.5 % ശമ്പള വർദ്ധനവിനായാണ് സമരമുഖത്ത് ഇറങ്ങിയത്. സ്കോട്ട് ലൻഡ് എൻഎച്ച് എസിലെ ഡോക്ടർമാരിൽ 44 % ജൂനിയർ ഡോക്ടർമാരാണ്

ന്യൂസ് ഡെസ്ക് മലയാളം യുകെ

2021ൽ ചാരിറ്റിക്കായി മൗണ്ടൈൻ ബൈക്കിങ്ങ് നടത്തിയ യു കെ മലയാളി യുവാക്കളുടെ കൂട്ടായ്മയായ റൂട്ട് 66 വീണ്ടുമെത്തുന്നു. ഇത്തവണ ഏറ്റെടുത്തിരിക്കുന്നത് പുതിയ ദൗത്യമാണ്. നാളെ ജൂലൈ 9 ഞായറാഴ് അഞ്ചുപേരടങ്ങിയ സംഘം സ്കോട്ട്‌ലൻഡ്, വെയിൽസ് , ഇംഗ്ലണ്ട് എന്നിവിടങ്ങളിലെ ഏറ്റവും ഉയരമുള്ള പർവതങ്ങൾ 24 മണിക്കൂറിനുള്ളിൽ കീഴടക്കുകയാണ് ലക്ഷ്യം വെച്ചിരിക്കുന്നത്.

തങ്ങളുടെ ചാരിറ്റി പ്രവർത്തനങ്ങളിൽ നിന്ന് ലഭിക്കുന്ന തുക ഇന്ത്യയിലെ അനാഥരും മാനസിക വൈകല്യമുള്ളവരും താമസിക്കുന്ന കേന്ദ്രങ്ങളിലേയ്ക്ക് സംഭാവനയായി നൽകുവാനാണ് ഇവർ തീരുമാനിച്ചിരിക്കുന്നത്.

റൂട്ട് 66 ന്റെ ബാനറിൽ അഞ്ചുപേരാണ് ചാരിറ്റിക്ക് വേണ്ടിയുള്ള ചലഞ്ച് ഏറ്റെടുത്തിരിക്കുന്നത്. സ്റ്റോക്ക് ഓൺ ട്രെൻഡിൽ താമസിക്കുന്ന സിബിൻ പടയാറ്റി സിറിയക്, സിറിൽ പടയാറ്റി സിറിയക്, ഡോൺ പോൾ മാളിയേക്കൽ, ആൻസൺ, ബെർമിംഗ്ഹാമിൽ നിന്നുള്ള ജിയോ ജിമ്മി മൂലംകുന്നം എന്നിവരാണ് 5 അംഗ സംഘത്തിലുള്ളത് .

സ്റ്റോക്ക് ഓൺ ട്രെൻഡിൽ താമസിക്കുന്ന അങ്കമാലി കിടങ്ങൂർ സ്വദേശികളായ സിറിയക് ബിന്ദുമോൾ ദമ്പതികളുടെ മക്കളാണ് സിബിനും സിറിലും . സിബിൻ ഡേറ്റ അനലിസ്റ്റ് ആയും സിറിൽ നേഴ്സായും ആണ് ജോലി ചെയ്യുന്നത്.

ബെർമിംഗ്ഹാമിൽ താമസിക്കുന്ന ചങ്ങനാശ്ശേരി കുട്ടനാട് സ്വദേശിയായ ജിമ്മി മൂലംകുന്നത്തിന്റെയും അനുമോൾ ജിമ്മിയുടെയും മൂത്ത മകനായ ജിയോ ജിമ്മി മൂലംകുന്നം ബാങ്കിംഗ് ഓപ്പറേറ്റർ അനലിസ്റ്റ് ആയി ആണ് ജോലി ചെയ്യുന്നത് . സ്റ്റോക്ക് ഓൺ ട്രെൻഡിൽ താമസിക്കുന്ന പോളി മാളിയക്കലിന്റെയും ബിന്ദു പോളിയുടെയും മകനായ ഡോൺ പോളി മാളിയക്കൽ എയർപോർട്ട് മാനേജ്മെന്റിലാണ് ജോലി ചെയ്യുന്നത്. സ്റ്റോക്ക് ഓൺ ട്രെൻഡിൽ താമസിക്കുന്ന ജെയ്‌സൺ ആന്റണിയുടെയും ആലീസ് ജെയ്‌സന്റെയും മകനായ ആൻസൺ പൈനാടത്ത് നേഴ്സിങ് സ്റ്റുഡൻറ് ആണ് .

സമൂഹത്തിനുവേണ്ടിയുള്ള സൽപ്രവർത്തിക്കായി ഉത്തമ മാതൃകയായിരിക്കുന്ന ഈ ചെറുപ്പക്കാരുടെ ഉദ്യമത്തിന് വൻ സ്വീകാര്യതയാണ് യുകെ മലയാളികളിൽ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. നമ്മളാൽ കഴിയുന്ന രീതിയിൽ സംഭാവനകൾ നൽകി ഇവരുടെ പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകണമെന്ന് മലയാളം യുകെ ന്യൂസ് അഭ്യർത്ഥിക്കുകയാണ്.

നിങ്ങളുടെ സംഭാവനകൾ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് നൽകാൻ താത്പര്യപ്പെടുന്നു.
https://gofund.me/d9b54c12

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- കോവിഡ് കാലത്ത് നടന്ന നിയമ ലംഘനങ്ങളെ കുറിച്ച് അന്വേഷിക്കുന്ന കമ്മീഷനെ ബോറിസ് ജോൺസന്റെ വാട്സ്ആപ്പ് സന്ദേശങ്ങൾ, ഡയറികൾ, നോട്ട്ബുക്കുകൾ എന്നിവ ആക്‌സസ് ചെയ്യുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നതിനായി യുകെ സർക്കാർ നടത്തിയ നിയമനടപടിയിൽ പരാജയം. അപ്രസക്തമായ കാര്യങ്ങൾ കൈമാറേണ്ടതില്ലെന്ന് കാബിനറ്റ് ഓഫീസ് വാദിച്ചിരുന്നു. എന്നാൽ എന്താണ് പ്രസക്തമെന്ന് തീരുമാനിക്കേണ്ടത് താനാണെന്ന് അന്വേഷണ അധ്യക്ഷ ബറോണസ് ഹാലെറ്റ് പറഞ്ഞു. സർക്കാർ വിധി അംഗീകരിക്കുന്നതായും, അടുത്ത ആഴ്ചയുടെ ആവശ്യമായ കാര്യങ്ങൾ നൽകുന്നതിനുള്ള നടപടികൾ പൂർത്തീകരിക്കുമെന്നും ഡൗണിങ് സ്ട്രീറ്റ് വ്യക്തമാക്കി. കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് കോവിഡ് അന്വേഷണ കമ്മീഷൻ വ്യക്തമാക്കി. ജൂലൈ 10 തിങ്കളാഴ്ച നാലു മണിയോടെ മെറ്റീരിയൽ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അന്വേഷണ അധ്യക്ഷ ബറോണസ് ഹാലെറ്റ് പറഞ്ഞു. അന്വേഷണത്തിന്റെ ശക്തി കൂട്ടുവാൻ കോടതി വിധി ഉതകുമെന്നും അവർ കൂട്ടിച്ചേർത്തു. അന്വേഷണ കമ്മീഷനുകൾക്ക് ആവശ്യമായ രേഖകൾ ലഭിക്കേണ്ടതുണ്ടെന്നാണ് കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

എന്നാൽ കോടതിവിധിയിലൂടെ പൊതുജനങ്ങൾക്ക് രേഖകളെല്ലാം കാണാൻ സാധിക്കുമെന്നില്ല. അവ പരസ്യപ്പെടുത്തണോ വേണ്ടയോ എന്നത് അന്വേഷണ കമ്മീഷന്റെ തീരുമാനമാണ്. തോൽക്കുമെന്ന് ഉറപ്പുള്ള നിയമ പോരാട്ടങ്ങളിൽ സമയവും ജനങ്ങളുടെ പണവും സർക്കാർ പാഴാക്കുകയാണെന്ന് ഡെപ്യൂട്ടി ലേബർ നേതാവ് ഏഞ്ചല റെയ്‌നർ കുറ്റപ്പെടുത്തി. നിലവിലെ പ്രധാനമന്ത്രി റിഷി സുനക് ഉൾപ്പെടെയുള്ളവരുടെ സന്ദേശങ്ങൾ കാണുവാൻ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

അവസാന ദിന ആഘോഷങ്ങൾക്കിടെ വിദ്യാർത്ഥികളുടെ നേരെ ലാൻഡ് റോവർ ഇടിച്ച് കയറി എട്ട് വയസ്സുകാരിയായ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. വിംബിൾഡണിലെ ക്യാമ്പ് റോഡിലുള്ള ദി സ്റ്റഡി പ്രെപ്പ് സ്കൂളിന്റെ പ്രധാന ഹാൾ കെട്ടിടത്തിൽ വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് വാഹനം ഇടിച്ചുകയറിയത്. സംഭവത്തിൽ 15 പേർക്ക് പരിക്കേറ്റു. വേനൽ കാലയളവിന്റെ അവസാന ദിവസം ആഘോഷിക്കാൻ ഒരു ഔട്ട്ഡോർ പാർട്ടി നടത്തുകയായിരുന്ന സ്‌കൂൾ വിദ്യാർത്ഥികൾക്ക് നേരെ വാഹനം ഇടിച്ച് കയറുകയായിരുന്നു.

പരിക്കേറ്റ 16 പേരെ സംഭവസ്ഥലത്ത് ചികിത്സിച്ചതായും 10 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പാരാമെഡിക്കുകൾ പറഞ്ഞു. അപകടകരമായ രീതിയിൽ വാഹനമോടിച്ച 40കാരിയായ ഡ്രൈവറെ അറസ്റ്റ് ചെയ്തതായി മെറ്റ് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തിന് പിന്നാലെ വ്യാഴാഴ്ച്ച തങ്ങളുടെ ഒരു വിദ്യാർത്ഥിയുടെ ജീവൻ അപഹരിക്കപ്പെട്ട ദാരുണ സംഭവം സ്‌കൂൾ വെബ്‌സൈറ്റ് വഴി സ്കൂൾ അധികൃതർ അറിയിച്ചു.

തങ്ങളുടെ സഹപാഠിയുടെ മരണത്തിന് കാരണമായ പെട്ടെന്നുള്ള അപകടം വിദ്യാർഥികളെ സ്വാധീനിച്ചിട്ടുണ്ട്. വിദ്യാർഥികളുടെ ക്ഷേമത്തിന് മുൻഗണന നൽകുമെന്നും പ്രത്യേകിച്ച് പരിക്കേറ്റവരെ പഴയ നിലയിൽ കൊണ്ടുവരാനുള്ള എല്ലാ പിന്തുണയും നൽകുമെന്നും അധികൃതർ അറിയിച്ചു. വിദ്യാർത്ഥിനിയുടെ മരണം തികച്ചും വേദനാജനകമാണെന്നും പെൺകുട്ടിയുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും വേണ്ട എല്ലാ വിധ സഹായവും നൽകുമെന്ന് സൗത്ത് വെസ്റ്റ് ലണ്ടനിലെ പ്രാദേശിക പോലീസ് കമാൻഡറായ ഡിറ്റക്റ്റീവ് ചീഫ് സൂപ്രണ്ട് ക്ലെയർ കെല്ലണ്ട് പറഞ്ഞു. അപകടത്തെ സംബന്ധിച്ചുള്ള അന്വേഷണം പോലീസ് തുടരുകയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ:ലണ്ടൻ യാത്രയ്ക്ക് ശേഷം തിരിച്ചെത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി  എം വി ഗോവിന്ദന്റെ പള്ളികളെ കുറിച്ചുള്ള വാക്കുകൾ വൻ വിവാദമാവുകയാണ്. പള്ളികൾ വിൽക്കാൻ ഇട്ടിരിക്കുകയാണെന്നും, വിദ്യാർത്ഥികളിൽ കൂടുതലും പള്ളികളിൽ പോകുന്നില്ലെന്നുമുള്ള എം വി ഗോവിന്ദന്റെ പരാമർശം ഇതിനോടകം യുകെ മലയാളികൾക്ക് ഇടയിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. യുകെ മലയാളികൾ പലരും എം വി ഗോവിന്ദന്റെ പ്രസ്താവന അനവസരത്തിലുള്ളതാണെന്നാണ് പ്രതികരിച്ചത്.

ആംഗ്ലിക്കൻ ചർച്ചിലെ അപചയങ്ങളെയും മൂല്യചുഴികളെയും മുന്നിൽ കണ്ട് നടത്തിയ പ്രസ്താവന യുകെയിലേയ്ക്ക് കേരളത്തിൽനിന്ന് കുടിയേറിയ ഭൂരിപക്ഷം വരുന്ന കത്തോലിക്ക സമുദായത്തിൽ പെട്ടവർക്ക് കടുത്ത മാനസിക പ്രയാസം ആണ് ഉണ്ടാക്കിയിരിക്കുന്നത്. സീറോ മലബാർ സഭാ വിശ്വാസികളുടെ ആത്മീയ കാര്യങ്ങൾക്കായി രൂപം കൊടുത്ത ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ പ്രവർത്തനവും വിവിധ മിഷനുകളിലായി സഭാവിശ്വാസികൾ നടത്തുന്ന പ്രവർത്തനങ്ങളും ചൂണ്ടിക്കാട്ടി യുകെയിലെ കത്തോലിക്കാ മത വിശ്വാസികൾ തങ്ങളുടെ വിശ്വാസ പാരമ്പര്യത്തിൽ കേരളത്തിലുള്ളവരെക്കാൾ ഒരുപിടി മുന്നിലാണെന്നത് പലരും മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. ഞായറാഴ്ചകളിലും വിശേഷ അവസരങ്ങളിലും വേദപാഠ പരിശീലനത്തിനും തങ്ങളുടെ പുതു തലമുറയെ സഭാ പാരമ്പര്യത്തിൽ വളർത്താൻ യുകെയിലെ ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട മലയാളികൾ മുന്നിലാണ്. ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ കീഴിൽ നടക്കുന്ന ബൈബിൾ കലോത്സവം പോലുള്ള പ്രവർത്തനങ്ങൾ കേരളത്തിൽ ഉള്ളതിനേക്കാളുമോ അതിലും മെച്ചപ്പെട്ട രീതിയിലാണ് യുകെയിൽ അരങ്ങേറുന്നത്.

ക്രിസ്ത്യൻ സമൂഹത്തെ ഇത്രയധികം കരുതുകയും സ്നേഹിക്കുകയും ചെയ്യുന്നൊരു സമൂഹം വേറെ ഇല്ല എന്നുള്ളതാണ് യാഥാർഥ്യം. കാലം മുന്നോട്ട് പോകുമ്പോൾ അതിന്റേതായ പലവിധ പ്രശ്നങ്ങളും പ്രതിസന്ധികളും ഉണ്ടാകും.

മെച്ചപ്പെട്ട ധാർമിക മൂല്യങ്ങളിൽ തങ്ങളുടെ കുട്ടികളെ വളർത്താൻ യുകെ മലയാളികൾ ബദ്ധശ്രദ്ധരാണ്. 2000 ആണ്ടിന്റെ തുടക്കത്തിലാണ് യുകെയിലെ ആരോഗ്യ മേഖലയിലേയ്ക്ക് വ്യാപകമായ രീതിയിൽ മലയാളികളുടെ കുടിയേറ്റം ഉണ്ടായത്. തുടക്കത്തിലെ തങ്ങളുടെ വിശ്വാസരീതിയിൽ പിൻ ചെല്ലാൻ ആരാധനാലയങ്ങളുടെ കുറവ് ഒരു പരിമിതിയായിരുന്നു. ആദ്യകാലത്ത് പലരും ഇംഗ്ലീഷ് ആരാധന ക്രമത്തിൽ ആയിരുന്നു പങ്കെടുത്തിരുന്നത്. എന്നാൽ ഇന്ന് യുകെയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും എല്ലാ ക്രിസ്തീയ വിഭാഗങ്ങൾക്കും സ്വന്തമായ ആരാധനാലയങ്ങൾ ആയി കഴിഞ്ഞു. ലീഡ്സ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പുതിയതായി പള്ളികൾ സ്ഥാപിക്കുന്നതിനും മലയാളം ആരാധനാക്രമത്തിൽ തങ്ങളുടെ വിശ്വാസ പാരമ്പര്യം കാത്തുസൂക്ഷിക്കാനും മുന്നിൽ നിന്ന് പ്രവർത്തിച്ചത് മലയാളികളാണ്.

ഇംഗ്ലണ്ടിൽ പള്ളികൾ വില്പന തുടർന്നുകൊണ്ടിരിക്കുന്നു. പക്ഷെ എത്രയോ നേരത്തെ കമ്മ്യൂണിസം ഇവിടെ വിറ്റ് തീർന്ന് പോയി എന്നാണ് മലയാളം യുകെ ന്യൂസ് സാമൂഹിക ചാരിറ്റി പ്രവർത്തനത്തിന് അവാർഡ് നൽകി ആദരിച്ച ടോം ജോസ് തടിയംപാട് ഫേസ്ബുക്കിൽ കുറിച്ചത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിൽ 130 മില്യൺ പൗണ്ട് വിലമതിക്കുന്ന കഞ്ചാവ് ചെടികൾ പോലീസ് പിടിച്ചെടുത്തു. ഇതിന് പിന്നാലെ ഏകദേശം 1,000 പേരെ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്‌തു. ജൂണിൽ ഇംഗ്ലണ്ടിലും വെയിൽസിലുമായി നടത്തിയ റെയ്ഡുകളിൽ 180,000-ത്തിലധികം കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. ഒരു മില്യൺ പൗണ്ട് വിലമതിക്കുന്ന 20 തോക്കുകളും 636,000 പൗണ്ട് പണവും 20 കിലോ കൊക്കെയ്നും റെയ്‌ഡിൽ പിടിച്ചെടുത്തു. യുകെയിൽ ഇതുവരെ നടന്നിട്ടുള്ള ഏറ്റവും വലിയ ഓപ്പറേഷനുകളിൽ ഒന്നാണ് ഇത്.

കള്ളപ്പണം വെളുപ്പിക്കൽ, ക്ലാസ് എ മയക്കുമരുന്ന് കടത്ത്, അക്രമം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സംഘടിത ക്രൈം സംഘങ്ങളുടെ വരുമാന സ്രോതസിനെ ലക്ഷ്യമിട്ടായിരുന്നു പൊലീസിൻെറ പ്രവർത്തനം എന്ന് അധികൃതർ വ്യക്തമാക്കി. ഹെറോയിൻ അല്ലെങ്കിൽ കൊക്കെയ്ൻ പോലുള്ള ക്ലാസ് എ ലഹരി പദാർത്ഥമല്ല കഞ്ചാവ്. എന്നാൽ ക്രിമിനൽ സംഘങ്ങളുടെ അനധികൃത വരുമാനത്തിന്റെ പ്രധാന ഉറവിടമായി ഇവ വൻ തോതിൽ കൃഷി ചെയ്യപ്പെടുന്നുണ്ട്. ക്രിമിനൽ സംഘങ്ങളുടെ പ്രധാന വരുമാന സ്രോതസ് മനസിലാക്കി ഇതിൽ ബന്ധപ്പെട്ടവരെ പിടികൂടുക എന്നതായിരുന്നു റെയ്ഡിന്റെ ലക്ഷ്യം.

രാജ്യത്തെ ക്രിമിനൽ കേസുകളുടെ എണ്ണം പൊലീസിൻെറ പുതിയ നടപടികൾ വഴി ക്രമാതീതമായി കുറഞ്ഞതായി നാഷണൽ പോലീസ് ചീഫ്‌സ് കൗൺസിൽ മേധാവി ( എൻ.പി.സി.സി) ലീഡ് സ്റ്റീവ് ജുപ്പ് പറഞ്ഞു. ഇംഗ്ലണ്ടിലെയും വെയിൽസിലെയും 43 പോലീസ് സേനകളിൽ നിന്നുള്ള 11,000 ഉദ്യോഗസ്ഥരും ദേശീയ ക്രൈം ഏജൻസിയും ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെന്റും ജൂണിൽ മാത്രം 1,000 വാറന്റുകളാണ് പുറപ്പെടുവിച്ചത്. അറസ്റ്റിലായ 450 ലധികം പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

മഹാമാരിക്ക് ശേഷം ബ്രിട്ടീഷുകാരുടെ ലൈംഗിക താൽപര്യങ്ങളിലും ദമ്പതികൾ തമ്മിലുള്ള ബന്ധത്തിലും ഒട്ടേറെ മാറ്റങ്ങൾ സംഭവിച്ചതായി പഠന റിപ്പോർട്ട് . ബ്രിട്ടീഷുകാരായ ദമ്പതികൾ രണ്ട് വർഷം മുന്നുള്ളതിനേക്കാൾ വളരെ കുറച്ച് മാത്രമേ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നുള്ളൂ എന്നാണ് ഒരു സർവ്വേ കണ്ടെത്തിയിരിക്കുന്നത്. നേരത്തെ ഉള്ളതിനെ അപേക്ഷിച്ച് 21 തവണ കുറവാണെന്നാണ് സർവ്വേ ഫലം ചൂണ്ടിക്കാണിക്കുന്നത് , പരസ്പരം ബന്ധപ്പെടുന്നതിന്റെ എണ്ണം 68 നിന്ന് 47 ആയി കുറഞ്ഞു. അതായത് 31 ശതമാനം ദമ്പതികൾ തമ്മിൽ ബന്ധപ്പെടുന്നതിൽ കുറവുണ്ടായി എന്നാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്.


പല ദമ്പതികളും ഡെഡ് ബെഡ്റൂമിന്റെ പിടിയിലാണ് .ദമ്പതികൾ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് നിർത്തുമ്പോഴോ അതുമല്ലെങ്കിൽ ബന്ധപ്പെടുന്നതിന്റെ എണ്ണം വളരെ കുറയുമ്പോഴോ ഉള്ള അവസ്ഥയെയാണ് ഡെഡ് ബെഡ്റൂം എന്ന് വിവക്ഷിക്കുന്നത്. ഗൂഗിളിൽ ഡെഡ് ബെഡ്റൂമിനെ കുറിച്ച് കഴിഞ്ഞവർഷം തിരഞ്ഞവരുടെ എണ്ണത്തിൽ 223 ശതമാനം വർദ്ധനവാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്. ഇതും ദമ്പതികൾ തമ്മിലുള്ള അകൽച്ചയെയും ലൈംഗിക വിരക്തിയെയും സൂചിപ്പിക്കുന്നതായാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.


ജീവിത ചിലവിലുള്ള വർദ്ധനവും സാമ്പത്തിക പ്രതിസന്ധിയും പലരുടെയും കിടപ്പുമുറിയെ തന്നെ വിരക്തി ഉളവാക്കാൻ കാരണമാക്കിയതായി ഫ്രഞ്ച് സെക്‌സ്‌പെർട്ട് ആയ മിയ മസൗറെറ്റ് ചൂണ്ടിക്കാണിക്കുന്നു. ദമ്പതികൾ പരസ്പരം ആശയവിനിമയം നടത്തുന്നതിന് പകരം കിടക്കയിലിരുന്ന് തങ്ങളുടെ സ്വന്തം ഫോണുകളിൽ സമയം വിനിയോഗിക്കുന്നത് ഡെഡ് ബെഡ്റൂം അവസ്ഥ കൂടുതലാക്കുകയേയുള്ളൂ. പണം ലാഭിക്കാൻ സ്ട്രീമിംഗ് സബ്സ്ക്രിപ്റ്റുകൾ വെട്ടി കുറയ്ക്കുന്നത് ബെഡ്റൂമിൽ ഫോണിൻറെ ഉപയോഗം കുറയ്ക്കുന്നതിനും പരസ്പരം ചിലവിടുന്ന സമയം കൂട്ടുന്നതിനും കാരണമായേക്കും. നിങ്ങൾക്ക് എന്തോ കുഴപ്പമുണ്ട് എന്ന് സ്വയം പറയുന്ന ഉൾവിളികളെ നിരാഹരിക്കുക എന്നാണ് അദ്ദേഹം നിർദ്ദേശിക്കുന്നത്. തുറന്ന് സംസാരിക്കുന്നതും കിടക്കറയിൽ പരസ്പരം ഇഷ്ടപ്പെടുന്ന വ്യത്യസ്ത രീതികൾ പരീക്ഷിക്കാനുമായെങ്കിൽ ജോലി സമ്മർദ്ദത്തെയും സാമ്പത്തിക സമ്മർദ്ദത്തെയും അതിജീവിച്ച് ഡെഡ് ബെഡ്റൂമുകളിൽ നിന്ന് ദമ്പതികൾക്ക് രക്ഷപ്പെടാൻ സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : എൻ എച്ച് എസ് 75 ന്റെ നിറവിലാണ്. ലക്ഷക്കണക്കിന് ആളുകൾക്ക് കരുതലും കരുത്തും ഏകുന്ന എൻ എച്ച് എസിൽ പ്രവാസി മലയാളികൾ ഉൾപ്പെടെ അനേകമായിരങ്ങൾ അക്ഷീണം പ്രയത്നിക്കുന്നുണ്ട്. നേട്ടങ്ങൾ ഉണ്ടെങ്കിലും ഒരു പ്രതിസന്ധി ഘട്ടത്തിലൂടെയാണ് ബ്രിട്ടീഷ് ആരോഗ്യമേഖല കടന്നുപോകുന്നത്. ശക്തമായ മാറ്റങ്ങൾ ഉണ്ടാകാതെ 100-ാം ജന്മദിനം വരെ എത്താൻ എൻ എച്ച് എസിന് കഴിയില്ലെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. ഇതിനെ മറികടക്കാൻ എന്തൊക്കെ വഴികളാണ് ഉള്ളത്? ജനസംഖ്യ പരിശോധിച്ചാൽ ഹൃദ്രോഗം, ഡിമെൻഷ്യ, പ്രമേഹം തുടങ്ങിയ വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങളുമായി ധാരാളം ആളുകൾ ജീവിക്കുന്നുണ്ട്. ഇത്തരം അവസ്ഥകൾക്ക് ദീർഘകാല പരിചരണം ആവശ്യമാണ്. എൻ എച്ച് എസിൽ ചിലവഴിക്കുന്ന പത്തു പൗണ്ടിൽ ഏഴു പൗണ്ടും ഇത്തരം രോഗാവസ്ഥകൾ ഉള്ളവർക്കായി ചിലവഴിക്കുന്നു എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ജനസംഖ്യയിൽ 65 വയസ് കഴിഞ്ഞവരുടെ എണ്ണവും ഉയരുകയാണ്. അതിനാൽ ആരോഗ്യമേഖലയെ സംബന്ധിച്ചിടത്തോളം അടുത്ത രണ്ട് ദശകങ്ങൾ വളരെ വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ആരോഗ്യസേവനം ആരംഭിച്ചതുമുതൽ എൻ എച്ച് എസിനായി ചെലവഴിക്കുന്ന പൊതുപണത്തിന്റെ അളവ് വർദ്ധിച്ചുവരികയാണ്. വരും വർഷങ്ങളിൽ നിക്ഷേപം വർദ്ധിപ്പിക്കുന്നതിന് സാമ്പത്തിക വളർച്ച ആവശ്യമാണ്. അതിനായി മറ്റ് സേവനങ്ങൾ വെട്ടിക്കുറയ്ക്കുകയോ നികുതി വർദ്ധിപ്പിക്കുകയോ വേണമെന്ന് ട്രഷറിയിലെ പൊതു ചെലവുകളുടെ ഡയറക്ടറായിരുന്ന ചാൾസ്വർത്ത് പറയുന്നു. മോശം ആരോഗ്യം കാരണം 25 ലക്ഷം പേർ ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണെന്ന കണക്ക് കൂടി ഇതിനോട് ചേർത്ത് വായിക്കണമെന്ന് അവർ പറയുന്നു.

സാമ്പത്തിക വളർച്ച നല്ല ആരോഗ്യത്തെ ആശ്രയിച്ചിരിക്കുന്നു. എന്നാൽ ഇപ്പോൾ വെയ്റ്റിംഗ് ലിസ്റ്റിന്റെ നീളം കൂടുകയാണ്. മാനസികാരോഗ്യത്തിലും വെല്ലുവിളി നേരിടുന്നു. മറ്റ് പല രാജ്യങ്ങളെ അപേക്ഷിച്ച് എൻ എച്ച് എസിൽ ജീവനക്കാരും സ്കാനറുകൾ പോലുള്ള ഉപകരണങ്ങളും കുറവാണ്. ഇതും പരിഹരിക്കപ്പെടണം.

അതേസമയം, ജനങ്ങളുടെ ജീവിതരീതിയെ സ്വാധീനിക്കുന്ന പല ഘടകങ്ങളും ( വിദ്യാഭ്യാസം, ജോലി, പാർപ്പിടം, അയൽപക്കബന്ധം) എൻഎച്ച്എസിന്റെ നിയന്ത്രണത്തിന് പുറത്താണ്. നല്ല ആരോഗ്യത്തോടെ ജീവിക്കാൻ ആളുകളെ സഹായിക്കുന്ന സേവനങ്ങളേക്കാൾ ആയുസ്സ് വർദ്ധിപ്പിക്കുന്ന മരുന്നുകളിലും ചികിത്സയിലും വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് എൻ എച്ച് എസ് നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് സൈഡ് എഫക്‌ട്‌സ് എന്ന പുസ്തകം എഴുതിയ ഡേവിഡ് പറയുന്നു. കൂടാതെ നേഴ്സുമാർ ഉൾപ്പെടെ ഉള്ള ആരോഗ്യ പ്രവർത്തകരുടെ ശമ്പളവർദ്ധനവിനെ ചൊല്ലിയുള്ള സമരവും ആരോഗ്യ മേഖലയെ രൂക്ഷമായി ബാധിക്കുന്നുണ്ട്. ഇത് ഉചിതമായി പരിഹരിക്കാൻ സർക്കാർ സംവിധാനങ്ങൾക്ക് കഴിയണം. എങ്കിൽ മാത്രമേ ആരോഗ്യമേഖല മുന്നോട്ട് കുതിക്കൂ.

RECENT POSTS
Copyright © . All rights reserved