Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഇംഗ്ലണ്ടിലെ എൻ എച്ച് എസ് ആശുപത്രികളിൽ വെയ്റ്റിംഗ് ലിസ്റ്റിൽ 7 ദശലക്ഷത്തിലധികം ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. മൊത്തം ജനസംഖ്യയുടെ എട്ടിൽ ഒരാൾ വെയ്റ്റിംഗ് ലിസ്റ്റിൽ ആണെന്നാണ് കണക്കുകൾചൂണ്ടിക്കാണിക്കുന്നത്. പലരും ഡോക്ടർമാരെ കാണാൻ മാസങ്ങളോളമാണ് വെയ്റ്റിംഗ് ലിസ്റ്റിൽ കാത്തുനിൽക്കേണ്ടതായി വരുന്നത് .

ഓസ്റ്റിയോ ആർത്രൈറ്റിസ് രോഗം ബാധിച്ച ജെയ്ൻ പ്രോബിൻ എന്ന സ്ത്രീ മൂന്നു വർഷത്തിലധികമായി എൻഎച്ച്എസിന്റെ വെയ്റ്റിംഗ് ലിസ്റ്റിൽ തുടരുകയാണ്. 2020 ഒക്ടോബറിൽ ഹിപ് ഓപ്പറേഷൻ നടത്താൻ തീരുമാനിക്കുകയും, എന്നാൽ കോവിഡ്-19 രോഗബാധയെ തുടർന്ന് മാറ്റി വയ്‌ക്കേണ്ടതായി വരുകയും ചെയ്തു. 2022 മാർച്ചിൽ ജെയ്നിന്റെ വലത് ഹിപ്പ് സർജറി നടത്തി. എന്നാൽ ഇടത് ഹിപ്പിന്റെ സർജറി ഇതുവരെ നടത്താൻ സാധിച്ചിട്ടില്ല. ഇപ്പോഴും തീവ്രമായ വേദനയിലൂടെയാണ് താൻ കടന്ന് പോകുന്നതെന്നും നടക്കാൻ കഴിയാത്തത് കൊണ്ട് വോക്കറിനെയാണ് ആശ്രയിക്കുന്നതെന്നും ജെയ്‌ൻ പറയുന്നു.

ഓർത്തോപീഡിക്ക് ചികിത്സയുടെ ഭാഗമായി ജെയ്ൻ മാത്രമല്ല വെയ്റ്റിംഗ് ലിസ്റ്റിൽ തുടരുന്നത്. ഏകദേശം 80,000 ത്തിലധികം രോഗികൾ പതിനെട്ട് ആഴ്ചയിലധികമായി വെയ്റ്റിംഗ് ലിസ്റ്റിലാണ്. ചികിത്സ ലഭിക്കുക എന്ന രോഗിയുടെ അവകാശം കൂടിയാണ് ഇവിടെ നിഷേധിക്കപ്പെടുന്നത്. വെയ്റ്റിംഗ് ലിസ്റ്റിൽ തുടരുന്നത് പലരിലും ശരീരികവും മാനസികാവുമായ പ്രയാസങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നും, പലരും വിഷാദരോഗങ്ങൾക്ക് അടിമപ്പെടുകയാണെന്നും ചാരിറ്റി വേഴ്സസ് ആർത്രൈറ്റിസ് ചീഫ് എക്സിക്യൂട്ടീവായ ഡെബോറ അൽസീന പറഞ്ഞു.

ഹൃദ്രോഗ സംബന്ധമായും ആളുകൾ വെയ്റ്റിംഗ് ലിസ്റ്റിൽ തുടരുന്നുണ്ടെന്നാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു വസ്തുത. അടിയന്തിര ചികിത്സ ലഭിക്കാത്തപക്ഷം മരണംവരെ സംഭവിക്കാൻ സാധ്യതയുള്ള അവസ്ഥയിൽ മൂന്ന് ലക്ഷത്തിലധികം രോഗികളാണ് ഡോക്ടറിനെ കാണുവാനായി 18 ആഴ്ച്ചയിലധികമായി കാത്തിരിക്കുന്നത്. ഇവരിൽ പലരും സർജറി മുതൽ അടിയന്തിര ചികിത്സ ആവശ്യമുള്ളവരാണ്. എസെക്സിൽ നിന്നുള്ള 62 കാരനായ ഗാരി കോഗൻ, കഴിഞ്ഞ വർഷമാണ് ഹൃദയഘാതത്തെ തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. ട്രിപ്പിൾ ഹാർട്ട് ബൈപാസ് സർജറി വേണമെന്നായിരുന്നു വിദഗ്ധരുടെ അഭിപ്രായം. എന്നാൽ ഇതുവരെ സർജറി നടന്നിട്ടില്ല. അടുത്ത വർഷമെങ്കിലും നടക്കുമെന്നുള്ള പ്രതീക്ഷയിലാണ് ഗാരി കോഗൻ.

പ്രായമായ രോഗികൾ മാത്രമല്ല വെയ്റ്റിംഗ് ലിസ്റ്റ് കാരണം ദുരിതത്തിലായിരിക്കുന്നത്. 3,60,000 ത്തിലധികം സ്കൂൾ വിദ്യാർത്ഥികൾ ഈ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. സർജറി മുതൽ വിവിധ ചികിത്സ ആവശ്യമായി ഉള്ളവരാണ് ഇവരിൽ ഏറെയും. മതിയായ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് ഇവരിൽ പലരും സ്കൂളിൽ പോകാത്തതുകൊണ്ട് ക്ലാസുകൾ നഷ്ടപ്പെടുകയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: രാജ്യത്തെ മികച്ച സ്കൂളുകളുടെ ലിസ്റ്റ് പുറത്തിറക്കി. സൺ‌ഡേ ടൈംസാണ് പേരെന്റ് പവർ ഗൈഡ് 2023 എന്ന പേരിൽ സ്റ്റേറ്റ്, പ്രൈവറ്റ്, ഇൻഡിപെൻഡന്റ് എന്നിങ്ങനെ സ്കൂളുകളെ മികവിന്റെ അടിസ്ഥാനത്തിൽ തരംതിരിച്ചത് . 1600 ലധികം സ്കൂളുകൾ ഈ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സ്കൂളുകളെ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും മാതാപിതാക്കൾക്ക് അറിയാൻ ഇതിലൂടെ സാധിക്കും. നേട്ടങ്ങളും കോട്ടങ്ങളും ഒരുപോലെ ചർച്ചയാകുന്ന പട്ടിക കഴിഞ്ഞ ദിവസമാണ് പ്രസിദ്ധീകരിച്ചത്.

ഈ വർഷത്തെ സ്കൂളുകളുടെ പട്ടിക തയ്യാറാക്കുമ്പോൾ പ്രധാനമായും ലക്ഷ്യം വെച്ചത് കുട്ടികളുടെ ഭാവിയോടൊപ്പം മാനസിക ആരോഗ്യത്തെയും, ക്ഷേമത്തെയും ആണെന്ന് ദി സൺഡേ ടൈംസ് പേരന്റ് പവർ ഗൈഡിന്റെ എഡിറ്റർ ഹെലൻ ഡേവിസ് പറഞ്ഞു. പഠനത്തോടൊപ്പം തന്നെ മുഖ്യ പരിഗണന നൽകേണ്ട വിഷയമാണ് കുട്ടികളുടെ മാനസിക ആരോഗ്യം. പഠനത്തെ കുട്ടികളുടെ മാനസിക ആരോഗ്യവും ബാധിക്കും. പട്ടികയിൽ പല മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് സ്കൂളുകളെ തരംതിരിച്ചിരിക്കുന്നത്.

ലണ്ടനിലെ സെന്റ് പോൾസ് ഗേൾസ് സ്കൂളാണ് ഇത്തവണത്തെ ഇൻഡിപെൻഡന്റ് സ്കൂളുകളിൽ ഒന്നാം സ്ഥാനത്ത്. അക്കാദമിക് പ്രകടനത്തിൽ ഏറ്റവും മികച്ച സെക്കൻഡറി സ്കൂളായി ഹെൻറിറ്റ ബാർനെറ്റ് സ്കൂൾ ഹാംപ്സ്റ്റെഡ്, ലണ്ടനെ തിരഞ്ഞെടുത്തു. സെക്കണ്ടറി സ്കൂളുകളിൽ വൈകോംബ് ഹൈസ്കൂളാണ് പട്ടികയിൽ ഇടം പിടിച്ചത്. പഠനത്തോടൊപ്പം മറ്റ് പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നതിൽ സെന്റ് പീറ്റേഴ്സ് കാത്തലിക് സ്കൂൾ, ഗിൽഡ്ഫോർഡും ലിസ്റ്റിലുണ്ട്.

സ്കൂളുകളുടെ വിശദമായ പട്ടിക താഴെ പറയുന്ന ലിങ്കിൽ ലഭ്യമാണ്.

https://www.thetimes.co.uk/article/best-uk-schools-guide-parent-power-tr95xdztg

ബ്രിട്ടനിലെ കാലാവസ്ഥ അതിന്റെ ഏറ്റവും വലിയ ഫ്രീസിങ് നിലയിലേക്ക് ഓരോ ദിവസവും കടന്നുപോകുന്നു. എല്ലാവരുടെയും ചങ്കിടിപ്പ് കൂട്ടി മൈനസ് 9 ലേക്ക്. അടുത്ത ഏഴ് ദിവസത്തേക്ക് എന്നുള്ള മെറ്റ് ഓഫീസിന്റെ പ്രവചനം. കൂടെ കൂടെ ചെറിയ രീതിയിൽ മഞ്ഞും കൂടി…. ഇത്തരം കാലാവസ്ഥ മുൻപും വന്നിട്ടുണ്ട്. ഇവിടെയുള്ള ഇംഗ്ലീഷുകാരും മലയാളികളും അതിജീവിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ യുകെയിൽ നിലനിക്കുന്ന വിലക്കയറ്റം ആണ് എല്ലാവരുടെയും ആശങ്കകളെ ഇരട്ടിയാക്കുന്നു.

ഗ്യാസ് ആൻഡ് ഇലെക്ട്രിസിറ്റി ആണ് ഇവിടുത്തെ വില്ലൻ. യുക്രൈൻ റഷ്യ യുദ്ധം മുൻപെങ്ങും ഇല്ലാത്തതുപോലെ ഒട്ടുമിക്ക യൂറോപ്പ്യൻ രാജ്യങ്ങളെയും ഒരു പോലെ ബാധിച്ചിരിക്കുന്നു. മുൻ വർഷങ്ങളിൽ ഒരു 150-180  പൗണ്ട് ആണ് വിന്റർ സമയത്തു ഒരു നാല് കിടക്കകളുള്ള വീടിനുണ്ടായിരുന്നതെങ്കിൽ ഇപ്പോൾ അത് 350 – 450 പൗണ്ടായി ഉയർന്നിരിക്കുന്നു മുൻകാലങ്ങളിലേതുപോലെ ഹീറ്റിങ് നിലനിർത്തുവാൻ. ഈ ഒരു ഒറ്റ കാരണത്താൽ തന്നെ പല മലയാളികളും ഹീറ്റിംഗ് തന്നെ കുറക്കുന്ന സാഹചര്യം നിലനിൽക്കെ ആണ് അങ്ങനെ ചെയ്യുന്നതിലെ അപകടം നിങ്ങളെ അറിയിക്കുവാൻ മലയാളം യുകെ ആഗ്രഹിക്കുന്നത്.

നിങ്ങളുടെ വീട്ടിലെ ഹീറ്റിങ് ഓഫ് ചെയ്തു ഇരിക്കുകയായാണോ ബില്ല് ലാഭിക്കാൻ? എങ്കിൽ നിങ്ങൾ നടന്നടുക്കുന്നത് നിങ്ങളുടെ തന്നെ മരണത്തിലേന്ന് ആരോഗ്യരംഗത്തെ വിദഗ്ദ്ധർ പറയുന്നു. എല്ലാമറിയുന്നവരാണ് എന്ന ചിന്ത മാറ്റി എത്രയാണ് നിങ്ങളുടെ വീട്ടിലെ ലിവിങ് റൂമിൽ വേണ്ട ചൂട്, അതുമല്ല കൊച്ചു കുട്ടികൾ ഉണ്ടെങ്കിൽ എത്ര എന്നിവയെല്ലാം അറിഞ്ഞിരിക്കുന്നത് നമുക്ക് മുകരുത്തൽ എടുക്കുന്നതുപോലെ തന്നെ ബില്ലുകൾ നിയന്ത്രിക്കുന്നതിനും സാധിക്കും എന്നറിയുക.  പുതുതായി എത്തിയവർ  വിദ്യാർത്ഥികൾ, നഴ്സുമാർ എന്നിവർ അറിയാതെ പോകരുത്.

ആദ്യമായി എങ്ങനെ ഹീറ്റിങ് ഉപയോഗം കുറക്കുന്നതിനെപ്പറ്റി. എയർ സോഴ്സ് ഹീറ്റിംഗ് പമ്പ് പലരും നിർദ്ദേശിക്കാറുണ്ട്. 7000 മുതൽ 13000 പൗണ്ട് വരെ ചിലവാകും. ഒരുത്തരുടേയും ഉപയോഗത്തിന്റെ തോത്, വീടിന്റെ വലിപ്പം എന്നിവ അനുസരിച്ചു ഹീറ്റ് പാമ്പിന്റെ വിലയിൽ മാറ്റം ഉണ്ടാകും.  വർഷം 1500 പൗണ്ട് വരെ ലഭിക്കാമെന്ന് വിദഗ്ദ്ധർ. എന്നാൽ ഇലക്ട്രിക്ക് സ്റ്റോറേജ് ഹീറ്റർ സംവിധാനം മാറ്റുമ്പോൾ മാത്രമാണ് ഈ ലാഭം. അതേസമയം ഒരു ജി റേറ്റഡ്‌ ഓയിൽ ബോയിലർ ആണെകിൽ ചെലവ് കൂടുമെന്ന് കണക്കു നിരത്തി വിദഗ്ദ്ധർ സമർത്ഥിക്കുന്നു. അതിനേക്കാളുപരി സ്ഥാപിക്കുന്നതിന് പുറത്തു മതിയായ സ്ഥലം, പ്ലാനിങ് പെർമിഷൻ എന്നിവ വേണ്ടിവരും.

നിങ്ങളുടെ ബോയിലറുകൾ കൃത്യമായി സർവീസ് ചെയ്‌താൽ തീർച്ചയായും ബില്ല് കുറക്കാൻ സാധിക്കും. വീടിന്റെ ഇൻസുലേഷൻ, നല്ല  ഡബിൾ ഗ്ലെയിസ് വിൻഡോസ് എന്നിവ.

ഒരു വീടിന്റെ ഉള്ളിലെ താപനില എത്രയായിരിക്കണം. ഒരു വീട്ടിൽ ഏറ്റവും കുറഞ്ഞത് ഒൻപത് മണിക്കൂർ എങ്കിലും ഹീറ്റിംഗ് ഇടണം. ലിവിങ് റൂമിൽ 18 മുതൽ 21 ഡിഗ്രി ആണ് യുകെയിൽ വേണ്ടത്. എന്നാൽ ബെഡ്‌റൂമിൽ അത് 18 ഡിഗ്രിയോ അതിൽ താഴെയോ ആണ് നിലനിർത്തേണ്ടത്. ഇത് പറയുന്നത് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ആണ്. പത്തു ഡിഗ്രി ആണ് റൂമിലെ താപനില എങ്കിൽ നിങ്ങൾ ഹീറ്റിംഗ് ഇടുന്നില്ല എന്നാണ്. ഇത് നിങ്ങളുടെ ജീവനെ  തന്നെ അപകടത്തിലാക്കും എന്ന് ജെയിംസ് എന്ന ആരോഗ്യ വിദഗ്ധൻ മുന്നറിയിപ്പ് നൽകുന്നു. എന്നാൽ കുഞ്ഞു കുട്ടികൾ ഉള്ള വീടുകൾ താപനില 16 ഡിഗ്രി മുതൽ 20 ഡിഗ്രി വരെ നിജപ്പെടുത്തേണ്ടതാണ്.

കാരണം ഇതാണ് സാധാരണയായി ശരീരോഷ്മാവ് 37 ഡിഗ്രി അടുത്താണ്. റൂമിലെ താപനില പത്തു ഡിഗ്രി ആണ് എങ്കിൽ നിങ്ങളുടെ വിരലുകളെ ശ്രദ്ധിച്ചാൽ മതി. അവ ചുവക്കുവാൻ തുടങ്ങുന്നു. അതോടെ കൂടുതൽ രക്തം വിരലുകളിൽ സ്റ്റോർ ചെയ്യപ്പെടുന്നു എന്നാണ് ഇത് അർത്ഥമാക്കുന്നത്.

ഇങ്ങനെ ശരീരത്തിലെ താപനില നിലനിർത്തുവാനുള്ള ശ്രമം നടക്കുമ്പോൾ ഹാർട്ട് റേറ്റ്, പ്രഷർ എന്നിവ ക്രമാതീതമായി ഉയരുകയും രക്തം കൂടുതൽ കട്ടിയുള്ളതായി തീരുന്നതോടെ എന്ത് സംഭവിക്കുമെന്ന് ആർക്കും പറഞ്ഞു തരേണ്ടതില്ല. ആരോഗ്യവാനായ ഒരാൾക്ക് മൈനസ് 50 ഡിഗ്രി വരെ കഴിയാം അതിനു വേണ്ടുന്ന സംരക്ഷണ സംവിധാനങ്ങൾ ഉപയോഗിച്ച്. എന്നാൽ നമ്മുടെ ആരോഗ്യത്തെക്കുറിച്ചു നാം അറിഞ്ഞിയ്ക്കുക ഇത്തരം റിസ്ക് എടുക്കുമ്പോൾ.

മറ്റൊന്നാണ് കൊണ്ടെൻസേഷൻ. ഹാഫ് ലോക്ക് വിൻഡോ,exhaust ഫാൻ ഉപയോഗം എന്നിവ കണ്ടെൻസേഷൻ കുറക്കാൻ സാധിക്കും. വിൻഡോയിൽ കാണുന്ന പനിപ്പ് തുടച്ചുകളയുന്നതും ഹീറ്റിങ് നിലനിർത്താനും ബില്ല് കുറക്കുവാനും സഹായിക്കുന്നു. ചെറിയ ചൂടിൽ എല്ലാ സമയവും ഓണാക്കിയിടുക എന്ന അവസ്ഥ കാര്യമായി സഹായിക്കുന്നില്ല.

എല്ലാറ്റിനുമുപരിയായി നമ്മുടെ ആരോഗ്യത്തിന് പ്രാധാന്യം കൊടുക്കുക. ആരോഗ്യമുണ്ടെങ്കിൽ  മാത്രമേ പണി എടുക്കാൻ സാധിക്കു എന്ന അടിസ്ഥാന തത്വം ഓർക്കുക. ഏഴ് ദിവസവും ജോലി ചെയ്യുന്നവർ ടേക്ക് എവേ ഭക്ഷണവും കഴിച്ചു ജോലി സ്ഥലത്തു തന്നെ കുളിച്ചിട്ടുപോകുന്ന ആൾക്കാരും ഉണ്ട്. ഒരാൾ പറഞ്ഞത് രാവിലെ തന്നെ ഓൾ ഡേ ടിക്കറ്റ് എടുത്തു ബസിൽ സഞ്ചരിക്കുന്നു എന്ന്. ഹീറ്റിങ് ബില്ലോ വളരെ തുച്ഛം…. ഇതൊന്നും മലയാളിക്ക് സാധിക്കുമോ ? അറിയില്ല… ഒന്നുണ്ട് ഈ പ്രതിസന്ധിയും കടന്നുപോകും…

 

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ടെക്സസിലെ സൗത്ത് ഈസ്റ്റ് ഹൂസ്റ്റണിൽ നടന്ന കാർ അപകടത്തിൽ മലയാളി ഡോക്ടർ കൊല്ലപ്പെട്ടു.

രാമമംഗലം കിഴുമുറി കുന്നത്ത് ഡോ. മിനി വെട്ടിക്ക (52) ലാണ് മരിച്ചത്. ഫിസിഷ്യന്‍ എന്നതിനൊപ്പം നര്‍ത്തകി, മോഡല്‍, വ്‌ലോഗര്‍ തുടങ്ങിയ നിലകളിലും അറിയപ്പെട്ടിരുന്നു.

ഡോക്ടർ ഓടിച്ചിരുന്ന എസ്‌യുവിയിൽ ബൈക്കിടിക്കുകയായിരുന്നു. ബൈക്കോടിച്ചിരുന്ന യുവാവും മരിച്ചു.

26 വർഷത്തിലേറെയായി ആതുര സേവന രംഗത്ത് സേവനം അനുഷ്ഠിച്ച് വരുകയായിരുന്നു ഡോക്ടർ മിനി. നിലവിൽ ഹൂസ്റ്റണിൽ ഇന്റേണൽ മെഡിസിൻ സ്പെഷ്യലിസ്റ്റ് ആയി ജോലി ചെയ്‌ത്‌ വരികയാണ് അപകടം മിനിയുടെ ജീവൻ കവർന്നത്.
ഭര്‍ത്താവ്: ഈരാറ്റുപേട്ട അരുവിത്തുറ വെട്ടിക്കല്‍ കുടുംബാംഗം സെലസ്റ്റിന്‍ (ഐ.ടി. എന്‍ജിനീയര്‍). മക്കള്‍: പൂജ, ഇഷ, ദിയ, ഡിലന്‍, ഏയ്ഡന്‍. സംസ്‌കാരം തിങ്കളാഴ്ച ഹൂസ്റ്റണിലെ സെയ്ന്റ് ആന്‍ കത്തോലിക്ക പള്ളി സെമിത്തേരിയില്‍.

മിനി വെട്ടിക്കലിൻെറ നിര്യാണത്തിൽ മലയാളി യുകെ ന്യൂസിന്റെ അനുശോചനം ബന്ധുമിത്രാദികളെ അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : അത്യാഹിത വിഭാഗത്തിൽ നേഴ്സുമാർ നേരിടുന്നത് കടുത്ത മാനസിക സമ്മർദ്ദം. റോയൽ ബെർക്‌ഷെയർ ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തിലെ ജീവനക്കാരുടെയും രോഗികളുടെയും അനുഭവത്തിൽ നിന്നുള്ള വിവരങ്ങളാണ് ഇവ. മൂന്നിലൊന്ന് രോഗികളും നാല് മണിക്കൂറിലധികം കാത്തിരിക്കുന്നു. രോഗിക്ക് ഡ്രിപ്പ് ഇടാൻ ശ്രമിക്കുന്നതിനിടെ കൈയിൽ കടിയേറ്റതായി സ്റ്റാഫ് നേഴ്സ് വെളിപ്പെടുത്തി. ആവശ്യത്തിന് ജീവനക്കാരില്ലാത്തത് അമിതസമ്മർദ്ദത്തിന് ഇടയാക്കുന്നതായും അവൾ പറഞ്ഞു.

ശൈത്യകാലത്ത് സ്ഥിതി കൂടുതൽ സങ്കീർണമാകും. എമർജൻസി കെയർ സിസ്റ്റം ഇത്രയും വലിയ സമ്മർദ്ദങ്ങൾ നേരിട്ടിട്ടില്ലെന്ന് ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. 30% രോഗികളും ഡോക്ടറെ കാണാനായി നാല് മണിക്കൂറിൽ അധികം കാത്തിരിക്കേണ്ടി വരുന്നു. ആംബുലൻസുകളും വൈകിയാണ് എത്തുന്നത്.

താമസസ്ഥലത്തുതന്നെ ചികിത്സ സാധിക്കാത്തവരും ആശുപത്രിയിൽ കഴിയേണ്ടി വരുന്നവരുമായ രോഗികൾക്ക് പിന്നീട് കിടക്കയ്ക്കായി ദീർഘനേരം കാത്തിരിക്കേണ്ടി വരുന്നു. വീട്ടിൽ വീണു ഇടുപ്പ് പൊട്ടിയതിനെ തുടർന്ന് ആശുപത്രിയിൽ എത്തിയ ആൻ വിറ്റ്ഫീൽഡ്-റേ 15 മണിക്കൂറാണ് ട്രോളിയിൽ കിടന്നത്. ഇതുപോലുള്ള കാലതാമസം രോഗികളെ അപകടത്തിലാക്കുമെന്ന് റോയൽ കോളേജ് ഓഫ് എമർജൻസി മെഡിസിൻ മുന്നറിയിപ്പ് നൽകുന്നു. കിടക്കകളുടെ അഭാവമാണ് എ ആൻഡ് ഇയിലെ പ്രശ്‌നങ്ങൾക്ക് കാരണം. എല്ലാ ദിവസവും ഡിസ്ചാർജ് ചെയ്യാൻ തയ്യാറായ പകുതിയിലധികം രോഗികളെ ഡിസ്ചാർജ് ചെയ്യാനും സാധിക്കുന്നില്ല. ഇത്തരം ഗുരുതരം പ്രതിസന്ധി ഘട്ടങ്ങളിലൂടെയാണ് അത്യാഹിത വിഭാഗം കടന്നുപോകുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ശ്വാസകോശരോഗങ്ങളിലേക്ക് നയിക്കുന്നതിൽ പ്രധാന കാരണം തൊഴിൽ സാഹചര്യങ്ങളെന്ന് ഗവേഷണഫലം. സെന്റേർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ(സിഡിസി) നടത്തിയ പരിശോധനയിലാണ് ഇക്കാര്യം പുറത്തുവന്നത്. 2020 ൽ അമേരിക്കയിൽ മരണമടഞ്ഞതിൽ മൂന്ന് ലക്ഷത്തിലധികം പേരുടെയും മരണത്തിന് കാരണമിതാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

ഖനിത്തൊഴിലാളികളിലാണ് ഏറ്റവും അപകടസാധ്യത നിലനിൽക്കുന്നത്. വിഷാംശമുള്ള വായുവുമായി നിരന്തരം സമ്പർക്കത്തിലേർപ്പെടുന്നതിനാൽ ജാഗ്രത പുലർത്തണം. പട്ടികയിൽ രണ്ടാമതായി, വെയിറ്റർമാർ, പാചകക്കാർ, ഹോട്ടൽ തൊഴിലാളികൾ എന്നിവരുമുണ്ട്. പാചകത്തിന്റെ ഭാഗമായി ഉയരുന്ന പുകയാണ് ഇവരെ ദോഷകരമായി ബാധിക്കുന്നത്. കെട്ടിട നിർമാണ തൊഴിലാളികൾ മൂന്നാമതാണ്. അതേസമയം, അധ്യാപകർ, അഭിഭാഷകർ എന്നിങ്ങനെയുള്ള ജോലികൾ ഏർപ്പെടുന്നവർക്കും ഈ അവസ്ഥയുണ്ടാകാൻ സാധ്യത നിലനിൽക്കുന്നുണ്ട്.

ശ്വാസകോശരോഗങ്ങളാൽ മരണം വരെ സംഭവിക്കാൻ കാരണമാകുന്ന തൊഴിലുകൾ

1. ഖനിത്തൊഴിലാളികൾ
2. പാചക തൊഴിലാളികൾ
3. കെട്ടിട നിർമാണരംഗത്തുള്ളവർ
4. മിലിറ്ററി
5. ട്രക്ക് ഡ്രൈവർ
6. കാർഷികവൃത്തിയിൽ ഏർപ്പെടുന്നവർ
7. ഡോക്ടർമാർ, മറ്റുള്ളവർ

തൊഴിൽ രംഗത്ത് പുകപടലങ്ങളുമായി സമ്പർക്കത്തിൽ ഏർപ്പെടുന്ന ആളുകളിൽ രോഗത്തിനും അതുമൂലം മരണം സംഭവിക്കാനും സാധ്യത കൂടുതലാണെന്ന് സിഡിസിയിലെ ആരോഗ്യ ശാസ്ത്രജ്ഞയായ ഡോ. ഗിരിജ ശ്യാംലാൽ പറയുന്നു. അതേപോലെ തന്നെ പുകവലിയിൽ ഏർപ്പെടുന്നവരും പിന്നീട് സമാന സാഹചര്യത്തെ അഭിമുഖീകരിക്കേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്.

ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസ് ശ്വാസകോശത്തെ ബാധിക്കുന്നതിലൂടെ, ശ്വാസനാളം ചുരുങ്ങുന്നതിലേക്കാണ് പ്രധാനമായും നയിക്കുക. ശ്വാസനാളത്തെ ബാധിക്കുന്ന ബ്രോങ്കൈറ്റിസ്, വായു സഞ്ചികളെ ബാധിക്കുന്ന എംഫിസെമ എന്നിവ ഇതിനു ഉദാഹരണങ്ങളാണ്. രോഗത്തെ തുടർന്ന് പ്രധാനമായും ശ്വാസതടസം ഉണ്ടാകും. തുടക്കത്തിൽ വലിയ ബുദ്ധിമുട്ട് തോന്നിയില്ലെങ്കിലും ജീവനെടുക്കാൻ വരെ ഈ രോഗത്തിന് കഴിയും.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ബ്രിട്ടനിൽ മൂന്ന് പതിറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ മാറ്റങ്ങളിലൊന്ന് സാമ്പത്തിക നിയന്ത്രണങ്ങളിൽ വരുത്തുവാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. 2008 ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം ചില ബാങ്കുകൾ തകർച്ച നേരിട്ടപ്പോൾ നിലവിൽ വന്ന ബാങ്കുകളുടെ നിയമങ്ങളിൽ പുതിയ തീരുമാനങ്ങൾ കൂടുതൽ ഇളവുകൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ബ്രിട്ടന്റെ സമ്പദ്‌വ്യവസ്ഥയുടെ ആവശ്യങ്ങൾക്കും ശക്തികൾക്കും അനുസൃതമായി നിയമങ്ങൾ ക്രമീകരിക്കാനുള്ള ബ്രെക്‌സിറ്റിനു ശേഷമുള്ള സ്വാതന്ത്ര്യത്തിന്റെ ഉദാഹരണമായി പുതിയ മാറ്റങ്ങളെ സർക്കാർ അവതരിപ്പിക്കും. എന്നാൽ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് ഉൾക്കൊണ്ട മാറ്റങ്ങൾ മറക്കുന്നതിന് തുല്യമാകും ഇത്തരത്തിലുള്ള പുതിയ നിയമങ്ങളെന്ന് വിമർശകർ വ്യക്തമാക്കുന്നുണ്ട്. തങ്ങളുടെ റിസ്‌ക് ഇൻവെസ്റ്റ്‌മെന്റ് പ്രവർത്തനങ്ങളിൽ നിന്ന് റീട്ടെയിൽ ലെൻഡിംഗ് വിഭാഗത്തെ നിയമപരമായി വേർപെടുത്താൻ ബാങ്കുകളെ നിർബന്ധിക്കുന്ന നിയമങ്ങൾ, സീനിയർ ഫിനാൻസ് എക്‌സിക്യൂട്ടീവുകളുടെ നിയമനം, നിരീക്ഷണം എന്നിവയെ നിയന്ത്രിക്കുന്ന നിയമങ്ങൾ എന്നിവയിലെല്ലാം തന്നെ പുനർ വിചിന്തനം ഉണ്ടാകും.

ബാങ്കർമാരുടെ ബോണസിന്റെ പരിധി നിർത്തലാക്കുമെന്നും നിക്ഷേപം വർധിപ്പിക്കുന്നതിനായി ദീർഘകാല അസറ്റുകളായ ഹൗസിങ്, വിൻഡ്‌ഫാം പോലുള്ളവയിൽ ഇൻഷുറൻസ് കമ്പനികളെ നിക്ഷേപിക്കാൻ അനുവദിക്കുമെന്നും സർക്കാർ ഇതിനകം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. 30 ലധികം റെഗുലേറ്ററി പരിഷ്കാരങ്ങളുടെ പാക്കേജ് പ്രഖ്യാപിക്കാനിരിക്കുന്ന ചാൻസലർ ജെറമി ഹണ്ട്, മാറ്റങ്ങൾ ബ്രിട്ടീഷ് ജനതയ്ക്ക് ജോലിയും അവസരങ്ങളും നൽകുന്നതിന് സമ്പദ്‌വ്യവസ്ഥയിലുടനീളം കൂടുതൽ നിക്ഷേപങ്ങൾ ഉണ്ടാകുമെന്ന് വ്യക്തമാക്കി. യൂറോപ്യൻ യൂണിയനിൽ നിന്നുള്ള മാറ്റം ബ്രിട്ടന്റെ റെഗുലേറ്ററി നിയമങ്ങളെ പുനർരൂപകൽപ്പന ചെയ്യുന്നതിനും അതോടൊപ്പം തന്നെ ശക്തമായ സാമ്പത്തിക സേവന മേഖലയുടെ മുഴുവൻ സാധ്യതകൾ കണ്ടെത്തുന്നതിനും ഒരു സുവർണ്ണാവസരം നൽകുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ പരിഷ്‌കാരങ്ങൾ ചർച്ച ചെയ്യുന്നതിനായി യുകെയിലെ ഏറ്റവും വലിയ സാമ്പത്തിക സേവനങ്ങളുടെ മേധാവികളുമായി ചാൻസലർ ഹണ്ട് വെള്ളിയാഴ്ച എഡിൻബർഗിൽ കൂടിക്കാഴ്ച നടത്തും.

2008-ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം, യുകെ ബാങ്കിംഗ് സംവിധാനത്തെ പുനരുദ്ധരിക്കുന്നതിനായി ഗവൺമെന്റിന് കോടിക്കണക്കിന് പണം ചെലവഴിക്കേണ്ടി വന്ന സാഹചര്യത്തിൽ, മുതിർന്ന റിസ്ക്-ടേക്കിംഗ് സ്റ്റാഫുകളുടെ വ്യക്തിഗത ഉത്തരവാദിത്തം വർദ്ധിപ്പിക്കുന്നതിന് ഒരു പുതിയ നിയമസംവിധാനം നിലവിൽ വന്നിരുന്നു. അതോടൊപ്പം തന്നെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം, വലിയ ബാങ്കുകൾ തങ്ങളുടെ ആഭ്യന്തര ബാങ്കിംഗ് പ്രവർത്തനങ്ങളെ (മോർട്ട്ഗേജുകൾ, ലോണുകൾ മുതലായവ) കൂടുതൽ അപകടങ്ങൾ നിറഞ്ഞ നിക്ഷേപ ബാങ്കിംഗ് പ്രവർത്തനങ്ങളിൽ നിന്ന് (വിപണിയിലെ നിക്ഷേപം) വേർതിരിക്കുവാൻ നിർബന്ധിതരായിരുന്നു. പുതിയ മാറ്റങ്ങൾ വരുത്തുവാൻ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തിൽ നിലവിലെ സാമ്പത്തിക നിയന്ത്രണങ്ങളിൽ ഇളവുകൾ ഉണ്ടാകുമെന്നാണ് വിദഗ്ധർ പ്രതീക്ഷിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: നെറ്റ്ഫ്ലിക്സിൽ റിലീസായ പുതിയ ഡോക്യുമെന്ററിയെ കുറിച്ച് വെളിപ്പെടുത്തലുമായി ഹാരി രാജകുമാരൻ. ഹാരി&മേഗൻ എന്ന പേരിൽ റിലീസായ ഡോക്യുമെന്ററിയുടെ മൂന്ന് എപ്പിസോഡുകൾ വ്യാഴാഴ്ച പുറത്തിറങ്ങിയിരുന്നു. മേഗൻ എല്ലാം ത്യജിച്ചാണ് തന്നോടൊപ്പം ജീവിക്കാൻ തയ്യാറായതെന്ന ഹാരി രാജകുമാരൻെറ വൈകാരികമായ വെളിപ്പെടുത്തൽ വൻ ചർച്ചാവിഷയമായിരിക്കുകയാണ് . തൻെറ ജീവിതത്തെക്കുറിച്ചും രാജ്യത്ത് ഇപ്പോഴും നിലനിൽക്കുന്ന വംശീയത ഉൾപ്പെടെയുള്ള വിഷയങ്ങളെ കുറിച്ചും ഇരുവരും ഡോക്യൂമെന്ററിയിൽ സംസാരിക്കുന്നുണ്ട് .

ഹാരിയും മേഗനും ഡോക്യൂമെന്ററിയിൽ ഉയർത്തിയ ചോദ്യങ്ങളോട് ബക്കിംഗ്ഹാം കൊട്ടാരം ഇതുവരെ പ്രതികരിച്ചിട്ടില്ല. കൂടാതെ ഡോക്യുമെന്ററിയെ കുറിച്ച് രാജകുടുംബാഗങ്ങൾ ഒന്നും തന്നെ പ്രതികരിച്ചിട്ടില്ലെന്നും മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തു . ഒരു മണിക്കൂർ ദൈർഘ്യമുള്ള ആദ്യ എപ്പിസോഡിൽ ഇരുവരുടെയും അഭിമുഖമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിലെ പരാമർശങ്ങളാണ് ഇപ്പോൾ വിവാദങ്ങൾക്ക് കാരണമായിരിക്കുന്നത് . രാജകുടുംബത്തിലെ ഭാഗമായ തന്റെ കടമയും ഉത്തരവാദിത്തവുമാണ് രാജ്യത്ത് നിലനിൽക്കുന്ന വംശീയതയ്ക്കും മറ്റും എതിരെ സ്വരം ഉയർത്തുക എന്നതെന്നും ഹാരി പറഞ്ഞു.

മേഗനുമായുള്ള തൻെറ പ്രണയനാളുകൾ ഹാരി വളരെ വികാരഭരിതനായാണ് ഓർത്തെടുത്തത്. തനിക്കായി മേഗൻ വളരെയധികം കാര്യങ്ങൾ ത്യജിച്ചിട്ടുണ്ടെന്നും തൻെറ ലോകത്തേക്ക് അവൾ എങ്ങനെയാണ് കടന്നെതെന്നും ഹാരി ഈ ഡോക്യൂമെന്ററിയിൽ പറയുന്നുണ്ട് . ആദ്യ എപ്പിസോഡിൽ സമൂഹത്തിൽ നിലനിൽക്കുന്ന പ്രശ്നങ്ങളെ കുറിച്ച് ഇരുവരും സംസാരിച്ചപ്പോൾ രണ്ടാമത്തെ എപ്പിസോഡിൽ രാജകുടുംബത്തെ സംബന്ധിച്ചുള്ള പല നിർണായക വിവരങ്ങളും ഇരുവരും പങ്കുവയ്ക്കുന്നുണ്ട്.

ഇപ്പോൾ ഹാരിയും മേഗനും തങ്ങളുടെ മക്കളായ ആർച്ചി, ലിലിബെറ്റ് എന്നിവരോടൊപ്പം കാലിഫോർണിയയിലാണ് താമസം. ഡോക്യൂമെന്ററിയിൽ ഇരുവരുടെയും ബന്ധത്തെ വംശീയ ചുവയോടെ സമീപിച്ച മാധ്യമങ്ങളെയും ശക്തമായ ഭാഷയിൽ വിമർശിക്കുന്നുണ്ട്. ജനുവരിയിൽ ഹാരി രാജകുമാരന്റെ പുസ്തകമായ ‘സ്പെയർ’ പുറത്തിറങ്ങും. രാജകുടുംബത്തെ സംബന്ധിച്ച വിവാദപരമായ പല കാര്യങ്ങളും പുസ്തകത്തിൽ ഉണ്ടാകുമെന്നാണ് സൂചന. ഡോക്യുമെന്ററിയുടെ ബാക്കി എപ്പിസോഡുകൾ ഡിസംബർ 5,18 തീയതികളിലായിരിക്കും റിലീസ് ചെയ്യുക.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഋഷി സുനക് സർക്കാരിൻെറ ആദ്യ ക്രിസ്‌തുമസ്‌ കാലം അത്ര സുഖകരമായിരിക്കില്ല. ക്രിസ്‌തുമസ്‌ കാലത്ത്‌ ബ്രിട്ടനെ കാത്തിരിക്കുന്നത് സമര പരമ്പരകളാണ്. നേഴ്‌സുമാർക്കും റെയിൽവേ ജീവനക്കാർക്കും പുറകേ ആയിരത്തിലധികം എയർപോർട്ട് ജീവനക്കാരും സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. അഞ്ച് പ്രധാന വിമാനത്താവളങ്ങളിലെ ആയിരത്തിലധികം വരുന്ന ബോർഡർ ഫോഴ്സ് പാസ്പോർട്ട് ജീവനക്കാർ പ്രഖ്യാപിച്ചിരിക്കുന്ന സമരം ബ്രിട്ടീഷുകാരുടെ അവധി ആഘോഷ പരിപാടികളെ വെള്ളത്തിലാക്കും. ഹീത്രൂ, ഗാറ്റ്‌വിക്ക്, ബർമിംഗ്ഹാം, മാഞ്ചസ്റ്റർ, ഗ്ലാസ്‌ഗോ എന്നിവിടങ്ങളിലെ ജീവനക്കാർ ഡിസംബർ 23 മുതൽ 26 വരെയും ഡിസംബർ 28നും പണിമുടക്കുമെന്ന് പബ്ലിക് ആൻഡ് കൊമേഴ്‌സ്യൽ സർവീസസ് (പിസിഎസ്) യൂണിയൻ അറിയിച്ചു.

ഈ മാസം അവസാനവും ജനുവരി ആദ്യവും പതിനായിരക്കണക്കിന് റെയിൽവേ ജീവനക്കാരും പണിമുടക്കുമായി മുന്നോട്ടുപോകുമെന്നും സ്‌ഥിരീകരിച്ചിട്ടുണ്ട്. ഉന്നയിക്കപ്പെട്ടിരിക്കുന്ന വിഷയങ്ങളിൽ സർക്കാർ വളരെ വൈകിയാണ് ഇടപെട്ടതെന്ന് ആർഎംടി യൂണിയൻ ആരോപിച്ചു. ക്രിസ്‌തുമസിൻെറ കാലയളവിൽ റെയിൽവേ യൂണിയനുകൾ പണിമുടക്കിലേക്ക് കടക്കുമെന്ന് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം തപാൽ ജീവനക്കാരും പണിമുടക്കിലേക്ക് കടക്കും എന്നാണ് ഇപ്പോൾ കിട്ടിയിരിക്കുന്ന വിവരം.

പുതിയതും മെച്ചപ്പെട്ടതുമായ ശമ്പള വാഗ്ദാനങ്ങൾ നൽകി തർക്കം പരിഹരിക്കാനുള്ള റെയിൽവേ ഡെലിവറി ഗ്രൂപ്പിൻെറ ശ്രമങ്ങൾ സർക്കാർ തടഞ്ഞുവെന്നും ആർഎംടി ആരോപിച്ചു. എൻഎച്ച്എസ് നേഴ്സുമാരും പാരാമെഡിക്കലുകളും പണിമുടക്കിലേക്ക് കടക്കുന്ന സാഹചര്യത്തിൽ ജീവനക്കാരുടെ അഭാവം നികത്താൻ സൈന്യത്തിനെ ആശ്രയിക്കേണ്ടി വരുന്ന സാഹചര്യം ആണ് നിലവിലുള്ളത്. ഈ ആഘോഷ കാലയളവിൽ ബ്രിട്ടൻ സ്തംഭിക്കുമോ എന്ന ആശങ്ക ഉയർന്നിരിക്കുന്ന സാഹചര്യത്തിലും പരിഹാരത്തിനായി ശമ്പള വർദ്ധനവ് വാഗ്‌ദാനം ചെയ്യുകയില്ലെന്നാണ് പ്രധാനമന്ത്രി ഋഷി സുനക് അറിയിച്ചിരിക്കുന്നത്. നിലവിലെ സർക്കാർ ജീവനക്കാരുടെ ശമ്പളം സ്വകാര്യ ജീവനക്കാരേക്കാൾ കൂടുതൽ ആണെന്നുള്ള ന്യായമാണ് ഗവൺമെന്റ് പറയുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ബ്രിട്ടനിൽ കനത്ത ശൈത്യം ഉണ്ടാകുമെന്നുള്ള മുന്നറിയിപ്പ് കാലാവസ്ഥ ഏജൻസി നൽകി കഴിഞ്ഞിരിക്കുകയാണ്. യുകെയിൽ ഉടനീളം കടുത്ത തണുപ്പ് ആരംഭിക്കുന്നതിനാൽ വാഹനങ്ങളിൽ ചൂടുള്ള വസ്ത്രങ്ങളും പുതപ്പുകളും ഫ്ലാസ്കുകളും മറ്റും സൂക്ഷിക്കാൻ വാഹനമോടിക്കുന്നവരോട് നിർദ്ദേശിച്ചു കഴിഞ്ഞു. മഞ്ഞുവീഴ്ചയുള്ളതും മഞ്ഞുമൂടിയതുമായ അന്തരീക്ഷത്തിൽ വാഹനമോടിക്കുന്ന ആളുകൾ പെട്ടെന്ന് തകരാർ സംഭവിച്ചാൽ ചൂട് നിലനിർത്തുവാനുള്ള മറ്റ് മാർഗ്ഗങ്ങൾ കരുതിയിരിക്കണമെന്നുള്ള നിർദ്ദേശവും നൽകിയിട്ടുണ്ട്. ഈ ആഴ്ച ശൈത്യം കൂടുതൽ ശക്തമാകുമെന്നാണ് അധികൃതർ നിർദ്ദേശം നൽകുന്നത്.

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഒറ്റരാത്രികൊണ്ട് -10 ഡിഗ്രി സെൽഷ്യസ് വരെ താപനില കുറയാൻ സാധ്യതയുണ്ടെന്ന് പ്രവചിക്കപ്പെടുന്നു. ചിലയിടങ്ങളിൽ ഇത് -6 ഡിഗ്രി സെൽഷ്യസ് വരെ ആകാമെന്നുമാണ് അറിയിപ്പ്. യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി പുറപ്പെടുവിച്ച, ലെവൽ മൂന്ന് അലേർട്ട് ഡിസംബർ 12 തിങ്കളാഴ്ച 9 മണി വരെ നിലനിൽക്കുന്നുണ്ട്. മൂന്നൂറോളം സ്ഥലങ്ങളിൽ ഗവൺമെന്റ് അർഹരായവർക്ക് 25 പൗണ്ട് വീതം തണുപ്പിനെ നേരിടുവാനായി നൽകുവാൻ തീരുമാനിച്ചിട്ടുണ്ട്. ഈ ആഴ്‌ച പുരോഗമിക്കുമ്പോൾ കൂടുതൽ കടുത്ത കാലാവസ്ഥാ മുന്നറിയിപ്പുകൾ ആവശ്യമായി വരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.


വടക്കൻ സ്കോട്ട്‌ലൻഡിൽ ബുധനാഴ്ച അർദ്ധരാത്രി മുതൽ വ്യാഴാഴ്ച ഉച്ചവരെ മഞ്ഞും മഞ്ഞുവീഴ്ചയും സംബന്ധിച്ച് യെല്ലോ അലേർട്ട് കാലാവസ്ഥാ വകുപ്പ് നൽകി കഴിഞ്ഞു. ഇംഗ്ലണ്ടിന്റെ കിഴക്കൻ തീരത്തും വ്യാഴാഴ്ച ഉച്ചവരെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശമാണ് ഉദ്യോഗസ്ഥർ നൽകുന്നത്. പുറത്തുള്ള യാത്രകൾ കഴിവതും ഒഴിവാക്കുകയും, കടുത്ത സാഹചര്യങ്ങളെ നേരിടുവാനുള്ള തയ്യാറെടുപ്പുകൾ ജനങ്ങൾ നടത്തുകയും ചെയ്യണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. ഭവനരഹിതർക്ക് അടിയന്തര താമസസൗകര്യം നൽകാനുള്ള നീക്കവും ഭരണകൂടം ആരംഭിച്ചിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved