Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ലണ്ടനിൽ സോമാലിയൻ സ്വദേശികൾ താമസിക്കുന്ന വീടിനു സമീപം പന്നിയുടെ തല ഉപേക്ഷിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വിദ്വേഷ പ്രചാരണത്തിന് ചിലർ ചെയ്യുന്നതാകാം ഇതെന്നാണ് പ്രശ്നത്തിൽ പോലീസ് നൽകുന്ന വിശദീകരണം. ബ്രിസ്റ്റോളിൽ ഞായറാഴ്ച രാവിലെ 11 മണിയ്ക്കാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.

റോഡരികിൽ എല്ലാവർക്കും കാണാവുന്ന തരത്തിലാണ് പന്നിയുടെ തല ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. യാത്രക്കാരുടെയും സമീപവാസികളുടെയും ശ്രദ്ധ ഇതിൽ പതിഞ്ഞതിനെ തുടർന്നാണ് സംഭവം പുറത്തുവന്നത്. കഴിഞ്ഞ മാസം ഒരു കുടുംബത്തെ നിർബന്ധിച്ചു ടവർ ബ്ലോക്കിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിന്റെ ബാക്കിയാണ് നിലവിലെ സംഭവം എന്നാണ് പ്രദേശവാസികൾ നൽകുന്ന വിശദീകരണം.

ടവർ ബ്ലോക്കിൽ താമസിക്കുന്ന രണ്ട് സോമാലിയൻ കുടുംബങ്ങളെ ലക്ഷ്യം വെച്ചാണ് ഈ സംഭവം നടന്നിരിക്കുന്നത്. പന്നിയിറച്ചി മുസ്ലിം സമൂഹം കഴിക്കാറില്ല. മനഃപൂർവം ഒരു പ്രകോപനം സൃഷ്ടിക്കാനുള്ള സാമൂഹിക വിരുദ്ധരുടെ ശ്രമമാണിതെന്നാണ് ഒരു വിഭാഗം അവകാശപ്പെടുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദ്വേഷ പ്രചരണം നടത്താൻ ആണ് ഇതിലൂടെ ശ്രമം നടത്തിയിരിക്കുന്നതെന്ന് ചീഫ് ഇൻസ്‌പെക്ടർ ദീപക് കെന്ത് പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

മൂന്നുമാസമായി ഇന്ത്യക്കാർ ഉൾപ്പെടെ 26 നാവികരെ ഗിനിയയിൽ അന്യായമായി തടങ്കലിൽ വച്ചിരിക്കുകയാണ്. സമുദ്രാതിർത്തി ലംഘിച്ചുവെന്നാണ് ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം. ഇവരിൽ സ്ത്രീധന പീഡനത്തിന്റെ പേരിൽ മരണമടഞ്ഞ വിസ്മയയുടെ സഹോദരൻ വിജിത്ത് ഉൾപ്പെടെ മൂന്ന് മലയാളികളാണുള്ളത്. മൊത്തം 16 ഇന്ത്യക്കാർ ഉൾപ്പെട്ട സംഭവത്തിൽ കേന്ദ്ര കേരള സർക്കാരുകൾ ഇടപെടാൻ താമസിച്ചതായുള്ള ആക്ഷേപം ശക്തമാണ്.

വിസ്മയുടെ സഹോദരൻ നിലമേൽ കൈതോട് സ്വദേശിയായ വിജിത്ത് കപ്പലിലെ നാവിഗേറ്റീവ് ഓഫീസറാണ്. മലയാളിയായ സനു ജോസഫ് ആണ് ചീഫ് ഓഫീസർ . കൊച്ചി സ്വദേശിയായ മിൽട്ടനും കപ്പലിലെ ജീവനക്കാരനാണ്. ഇന്ത്യൻ നാവികരെ മോചിപ്പിക്കാൻ ശ്രമം തുടരുന്നതായി ഇന്ത്യൻ എംബസി അറിയിച്ചിട്ടുണ്ട്. എന്നാൽ തങ്ങളുടെ പ്രിയപ്പെട്ടവർ അന്യായമായി മറ്റൊരു രാജ്യത്ത് തടവിൽ കഷ്ടപ്പെടുന്നതിന്റെ വേദനയിലാണ് നാവികരുടെ ബന്ധുക്കളും സുഹൃത്തുക്കളും .

ഓഗസ്റ്റ് ഏഴിനാണ് സംഭവങ്ങളുടെ തുടക്കം. ദക്ഷിണാഫ്രിക്കയിൽ നിന്ന് നൈജീരിയയിലേക്ക് ക്രൂഡ് ഓയിൽ കൊണ്ടുവരാനായി പോയ ഹെറോയിക് ഐസർ എന്ന കപ്പലിലെ ജീവനക്കാർക്കാണ് ഭീകരമായ സംഭവങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടതായി വന്നിരിക്കുന്നത്. ആവശ്യപ്പെട്ട 16 കോടിയോളം രൂപ കപ്പൽ ഉടമകൾ പിഴ ഒടുക്കിയെങ്കിലും ജീവനക്കാരെയും കപ്പലിനെയും വിട്ടുകൊടുക്കാൻ ഗിനിയൻ അധികൃതർ തയ്യാറായിട്ടില്ല. നിലവിൽ തടങ്കലിൽ നിന്ന് ജീവനക്കാരെ കപ്പലിലേക്ക് മാറ്റിയെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ലണ്ടൻ നഗരത്തിൽ ഞായറാഴ്ച രാത്രി പെയ്ത കനത്ത മഴയിൽ പ്രധാന നഗരങ്ങളെല്ലാം വെള്ളത്തിനടിയിലായി. ഡ്രൈവർമാരും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്നവരും ഓൺലൈനിൽ പങ്കുവെച്ച ചിത്രങ്ങളെ തുടർന്നാണ് വാർത്തകൾ പുറത്ത് വന്നത്. മഴ ശക്തമായ രീതിയിൽ തുടരുമെന്നും, ഇംഗ്ലണ്ടിന്റെ തെക്ക് കിഴക്കൻ പ്രദേശങ്ങളിൽ വെള്ളം ഉയരാൻ സാധ്യതയുണ്ടെന്നുമാണ് അധികൃതർ നൽകുന്ന വിശദീകരണം.

തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മഴ ശക്തിയാർജിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്. കനത്ത മഴയെ തുടർന്ന് ഇംഗ്ലണ്ടിലെ വിവിധ സേവനങ്ങളെല്ലാം തകരാറിൽ ആയിരിക്കുകയാണ്. ഗതാഗത മേഖല പൂർണമായും സ്തംഭിച്ചിരിക്കുകയാണ്. ആശുപത്രികളിൽ വെള്ളം കയറിയതിനെ തുടർന്ന് അവയുടെ പ്രവർത്തനവും താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ലണ്ടനിലെ ബ്രെന്റ്, ഹാരിൻഗെ, ലെവിഷാം എന്നിവിടങ്ങളിലാണ് പ്രധാനമായും പ്രളയം ബാധിച്ചിരിക്കുന്നത്.

ആദം ഹാർഡ്ലെ ട്വിറ്ററിൽ പങ്കുവെച്ച ചിത്രത്തിൽ ഹാരിൻഗെയിലെ വെള്ളത്തിന്റെ സ്ഥിതി വ്യക്തമാണ്. ഇതുമൂലം ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം ട്വീറ്റിൽ പറയുന്നുണ്ട്. മഴ തുടർച്ചയായി പെയ്യുമ്പോൾ പതിവായി ഇവിടെ വെള്ളക്കെട്ട് രൂപപ്പെടാറുണ്ടെന്നും, എന്നാൽ ഇത് പരിഹരിക്കാൻ അധികൃതർ ഇതുവരെ തയാറായിട്ടില്ലെന്നും പറയുന്നു.

ലണ്ടൻ: ഔദ്യോഗിക കൃത്യ നിർവഹണത്തിനിടയിൽ സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ചു. മെട്രോപൊലിറ്റൻ പോലീസിലാണ് സംഭവം. ഇതെ തുടർന്ന് പ്രതിയായ ഓഫീസറെ സർവീസിൽ നിന്നും പിരിച്ചു വിട്ടു. 2021 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 2021 ജൂലൈ മാസം നൈറ്റ്‌ ഷിഫറ്റിനിടയിൽ മാർവിൻ ടർണർ എന്ന ഉദ്യോഗസ്ഥൻ വനിതാ കോൺസ്റ്റബിളിനെ കയറി പിടിക്കുകയായിരുന്നു.

കേസിൽ കോടതി ശക്തമായ ചോദ്യങ്ങളാണ് അദ്ദേഹത്തോട് ഉന്നയിച്ചത്. ഇയാൾ മുൻപും സമാനമായ കേസുകളിൽ ഇടപ്പെട്ടിട്ടുണ്ടെന്നും, മോശം കമന്റ്‌ പറയുന്നത് ഇയാളുടെ പതിവ് ആണെന്നും കൂട്ടി ചേർത്തു. ഇത് ഒരുതരം സ്വഭാവവൈകൃതമാണെന്നാണ് കോടതിയുടെ വിലയിരുത്തൽ. രാത്രി ജോലിക്കിടയിൽ ഇയാൾ നിരവധി സ്ത്രീകളോട് മോശമായി സംസാരിച്ചിട്ടുണ്ടെന്നും ജൂനിയർ ആയിട്ടുള്ള വനിതാ ഓഫീസർമാരോടുള്ള പെരുമാറ്റം പരിധികൾ കടന്നുള്ളതാണെന്നും കോടതി പറഞ്ഞു.

ഈസ്റ്റ്‌ ഏരിയ കമാണ്ടിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഇയാൾ കാർ ഓടിച്ചു ഓഫീസിലെത്തിയാണ് കൃത്യത്തിൽ ഏർപ്പെട്ടതെന്ന് ഓഫീസ് അധികൃതർ പറഞ്ഞു. അന്വേഷണം സംഘം, ഇയാൾ ലൈംഗികമായി സ്പർശിക്കുകയും മോശമായി പെരുമാറിയെന്നുമാണ് കണ്ടെത്തിയത്. ഇതേ തുടർന്ന് ദുരനുഭവം നേരിടേണ്ടി വന്ന വനിതാ ഓഫീസർ ഡിപ്രെഷൻ പോലുള്ള മാനസിക അവസ്ഥയിലേക്ക് പോയെന്നും അധികൃതർ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

രാജ്യമൊട്ടാകെയുള്ള നേഴ്സുമാരുടെ ഉള്ളിൽ സമരത്തിന്റെ പ്രതിഷേധാഗ്നി ആളിപ്പടരുകയാണ്. പണപ്പെരുപ്പത്തിനും ജീവിത ചിലവുകൾക്കും അനുസൃതമായി മെച്ചപ്പെട്ട ശമ്പളത്തിനായുള്ള മുറവിളി രാജ്യത്തെ നേഴ്സിങ് യൂണിയനുകൾ ഉയർത്താൻ തുടങ്ങിയിട്ട് വളരെ നാളായി . കോവിഡ് കാലത്ത് സ്വന്തം ജീവൻ വരെ പണയപ്പെടുത്തി ജോലി ചെയ്ത നേഴ്സുമാരെയും മറ്റ് ആരോഗ്യ പ്രവർത്തകരെയും അഭിനന്ദിക്കുന്നതിൽ എല്ലാവരും മുൻപന്തിയിലായിരുന്നു. എന്നാൽ രാജ്യത്ത് പ്രഖ്യാപിച്ച വിവിധ ശമ്പള വർദ്ധനവുകളിൽ അർഹമായ പരിഗണന ലഭിച്ചില്ലെന്ന പരാതിയാണ് ഇപ്പോൾ സമരമുഖത്തേയ്ക്ക് ഇറങ്ങിത്തിരിക്കാൻ നേഴ്സിങ് യൂണിയനുകളെ പ്രേരിപ്പിച്ചിരിക്കുന്നത്.

സാധാരണയായി സമരങ്ങളോട് മുഖം തിരിച്ചു നിൽക്കാറുള്ള റോയൽ കോളേജ് ഓഫ് നേഴ്സിങ്ങിലെ മൂന്നുലക്ഷത്തോളം അംഗങ്ങളാണ് ദേശീയ പണിമുടക്കിന് പച്ചക്കൊടി കാട്ടിയിരിക്കുന്നത്. നേഴ്സുമാർക്ക് മാന്യമായ ശമ്പളം നൽകുന്ന സമീപനം സർക്കാരിൻറെ ഭാഗത്തുനിന്ന് ഉണ്ടായില്ലെങ്കിൽ ബ്രിട്ടന്റെ ആരോഗ്യമേഖലയെ കാത്തിരിക്കുന്നത് കടുത്ത പ്രതിസന്ധിയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

166 വർഷത്തെ ചരിത്രത്തിൽ ഇതാദ്യമായാണ് റോയൽ കോളേജ് ഓഫ് നേഴ്സിങ്ങിലെ എല്ലാ അംഗങ്ങളും സമരത്തിനോട് അനുകൂലമായി വോട്ട് ചെയ്യുന്നത്. മറ്റ് നേഴ്സിങ് യൂണിയനുകളായ റോയൽ കോളേജ് ഓഫ് മിഡ് വൈഫ്സ് , ജി എം ബി , യുണൈറ്റ്, യൂണിസൺ എന്നീ സംഘടനകളും സമര പാതയിൽ ആണെന്നാണ് സൂചനകൾ. പണിമുടക്കുമായി മുന്നോട്ടു പോയാൽ അത് രോഗികൾക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് പരിഗണിക്കണമെന്ന് സർക്കാർ നേഴ്സുമാരോട് അഭ്യർത്ഥിച്ചു. ശമ്പള കുറവ് മൂലം നല്ല വിഭാഗം നേഴ്സുമാർക്കും ഈ ജോലിയിൽ ഒരു ഭാവി കാണാൻ സാധിക്കാത്തവരാണെന്ന് റോയൽ കോളേജ് ഓഫ് നേഴ്സിങ് ജനറൽ സെക്രട്ടറിയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ പാറ്റ് കുള്ളൻ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: പതിനേഴുകാരനെ മാരകമായി കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. ഒക്ടോബർ 30 നായിരുന്നു സംഭവം. വൈകുന്നേരം 6.30 ന് ബർമിംഗ്ഹാമിലെ ലേഡിവുഡിലെ സ്പ്രിംഗ്ഫീൽഡ് സ്ട്രീറ്റിൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ അക്കീം ബെയ്‌ലി എന്ന യുവാവിനെ കണ്ടെത്തുകയായിരുന്നു. കേസിൽ സക്കറിയ നെൽസൺ(18) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

കൊലപാതകം, മുറിവേൽപ്പിക്കൽ, ആയുധം കൈവശം വയ്ക്കൽ എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. മാരകമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോമയിൽ ആയിരുന്ന ഇയാൾ മുറിവുകളുടെ ആഴം മൂലം വെള്ളിയാഴ്ച രാത്രിയിൽ മരണപ്പെടുകയായിരുന്നു. കേസിൽ പ്രതിയായ സക്കറിയാ നെൽസനെ ബിർമിങ്ഹാം മജിസ്‌ട്രേറ്റ് കോടതിയിൽ നാളെ ഹാജരാക്കും. മരണപ്പെട്ട യുവാവിനൊപ്പം ഉണ്ടായിരുന്ന ഒരാൾ അപകടനില തരണം ചെയ്തു വരികയാണ്.

അക്കീമിന്റെ വേർപാടിൽ ദുഃഖത്തിലായിരിക്കുന്ന കുടുംബത്തെ അനുശോചനം അറിയിക്കുന്നതായി വെസ്റ്റ് മിഡ്‌ലാൻഡ്‌ പോലീസ് ഇൻസ്‌പെക്ടർ ജിം കോൾക്ലോഗ് പറഞ്ഞു. അപകടത്തെ പറ്റി എന്തെങ്കിലും വിവരങ്ങൾ കൈമാറാൻ ഉണ്ടെങ്കിൽ ബന്ധപ്പെട്ട ആളുകൾ തയാറായി മുന്നോട്ട് വരണമെന്നും നിങ്ങളുടെ വിവരങ്ങൾ എവിടെയും പങ്കുവെക്കില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു. ദാരുണമായ സംഭവം അരങ്ങേറിയതിനു പിന്നാലെ പ്രദേശത്ത് പോലീസ് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- പുനരുല്പാദിപ്പിക്കാവുന്ന ഊർജ്ജസ്രോതസ്സുകളുടെ ഉപയോഗത്തിലേക്ക് ലോകം അതിവേഗം നീങ്ങണമെന്ന ആവശ്യം ഈജിപ്തിൽ ഇന്നാരംഭിച്ച കോപ്പ് 27 സമ്മിറ്റിൽ ലോക നേതാക്കൾക്ക് മുമ്പിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് മുന്നോട്ടുവയ്ക്കും. യു എൻ കാലാവസ്ഥ ഉച്ചകോടിയിൽ പങ്കെടുക്കേണ്ടതില്ല എന്ന തീരുമാനത്തെ തിരുത്തി, ഇന്ന് തന്നെ സുനക് ഈജിപ്തിലേക്ക് യാത്ര തിരിക്കും. തിങ്കളാഴ്ചത്തെ തന്റെ പ്രസംഗത്തിൽ, ഉക്രെയ്നിലെ റഷ്യയുടെ അധിനിവേശം പുനരുത്പാദിപ്പിക്കാനാവാത്ത ഇന്ധനങ്ങളെ ആശ്രയിക്കുന്നത് അവസാനിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ബലപ്പെടുത്തുന്ന സാഹചര്യമുണ്ടാക്കിയെന്ന് അദ്ദേഹം വ്യക്തമാക്കും.

ഒരു വർഷം നീണ്ട കാലാവസ്ഥ ദുരന്തങ്ങൾക്കും, റെക്കോർഡ് താപനിലയ്ക്കും ശേഷമാണ് കാലാവസ്ഥ ഉച്ചകോടി ഈജിപ്തിൽ നടക്കുന്നത്. 1.5 ഡിഗ്രി സെൽഷ്യസിൽ നിന്ന് ആഗോള താപനില വർദ്ധനവ് ഉയരുന്നത് തടയാൻ ലക്ഷ്യമിട്ട് കഴിഞ്ഞ വർഷം ഗ്ലാസ്‌ഗോയിൽ നടന്ന കോപ്പ് 26 ഉച്ചകോടിയിൽ നടത്തിയ പ്രതിജ്ഞാബദ്ധതകളിൽ നിന്ന് പിന്നോട്ട് പോകരുതെന്നും പ്രധാനമന്ത്രി ഷാം എൽ-ഷെയ്‌ഖിൽ ഒത്തുകൂടിയ ലോക നേതാക്കളോട് ആവശ്യപ്പെടും. ഈയാഴ്ച നടക്കുന്ന ഉച്ചകോടിയിൽ സുനക് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തുമെന്നും ചെറിയ ബോട്ടുകളിൽ ഇംഗ്ലീഷ് ചാനൽ കടക്കുന്ന കുടിയേറ്റക്കാരുടെ വിഷയം ഉന്നയിക്കുമെന്നും ബിബിസി വ്യക്തമാക്കി. കഴിഞ്ഞ വർഷം ഗ്ലാസ്‌ഗോയിൽ ലോകം ഒത്തുചേർന്നപ്പോൾ, വിനാശകരമായ ആഗോളതാപനം തടയുന്നതിനുള്ള ചരിത്രപരമായ ഒരു റോഡ്‌മാപ്പ് രാഷ്ട്രങ്ങൾ അംഗീകരിച്ചു. ആ പ്രതിജ്ഞകൾ നമ്മൾ പാലിക്കേണ്ടത് വളരെ അത്യന്താപേക്ഷിതമാണെന്ന് പുറപ്പെടുന്നതിന് മുമ്പുള്ള പ്രസ്താവനയിൽ സുനക് വ്യക്തമാക്കി.


കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുന്നത് ഒരു ധാർമ്മിക നന്മ മാത്രമല്ല, അത് നമ്മുടെ ഭാവി സമൃദ്ധിക്കും സുരക്ഷയ്ക്കും അടിസ്ഥാനമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. റഷ്യയുടെ ഉക്രെയ്നിലെ അധിനിവേശവും ഊർജ വിലയിലുണ്ടായ കൃത്രിമമായ ഉയർച്ചയും ഫോസിൽ ഇന്ധനങ്ങളിലുള്ള നമ്മുടെ ആശ്രിതത്വം അവസാനിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെ ശക്തിപ്പെടുത്തുക മാത്രമാണ് ചെയ്തതെന്ന് സുനക് വ്യക്തമാക്കി. പുനരുത്പ്പാദിപ്പിക്കാവുന്ന ഊർജ്ജത്തിലേക്കുള്ള പരിവർത്തനത്തിലേക്ക് കൂടുതൽ വേഗത്തിൽ ലോകം നീങ്ങേണ്ടതുണ്ടെന്നും, ഈ ആഗോള യജ്ഞത്തിൽ യുകെ മുൻപന്തിയിലാണെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നവംബർ 17 ന് ചാൻസലർ ജെറമി ഹണ്ട് നടത്തുന്ന സാമ്പത്തിക പ്രസ്താവനയ്ക്ക് മുന്നോടിയായി പൊതു ധനകാര്യത്തിലുണ്ടായിരിക്കുന്ന 50 ബില്യൺ പൗണ്ടിന്റെ കുറവ് പരിഹരിക്കുക എന്നതാണ് തന്റെ മുൻഗണനയെന്ന് വാദിച്ചുകൊണ്ട് താൻ ഈജിപ്തിലേക്ക് പോകില്ലെന്ന് സുനക് ആദ്യം വ്യക്തമാക്കിയിരുന്നു. ഉച്ചകോടിയിൽ പങ്കെടുക്കേണ്ടതില്ലെന്ന സുനക്കിന്റെ ആദ്യ തീരുമാനത്തെ കാലാവസ്ഥാ പ്രചാരകരും, പ്രതിപക്ഷ പാർട്ടികളും കോപ്പ് 26 പ്രസിഡന്റും സഹപ്രവർത്തകനുമായ അലോക് ശർമ്മയും വ്യാപകമായി വിമർശിച്ചിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കൂടുതൽ ശമ്പളം ആവശ്യപ്പെട്ടുകൊണ്ട് രാജ്യത്തുടനീളം നേഴ്സുമാർ സമരമുഖത്തേക്ക് . ഇത് രാജ്യം കണ്ട ഏറ്റവും വലിയ നേഴ്സുമാരുടെ പണിമുടക്ക് ആയിരിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . റോയൽ കോളേജ് ഓഫ് നേഴ്സിംഗിലെ മൂന്ന് ലക്ഷം അംഗങ്ങൾ പണിമുടക്കിനോട് സഹകരിക്കും . പണിമുടക്ക് നടന്നാൽ അത് യുകെയിൽ ഉടനീളം ആരോഗ്യം മേഖലയെ കാര്യമായി ബാധിക്കും.

പണിമുടക്കുമായി മുന്നോട്ടു പോയാൽ അത് രോഗികൾക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് പരിഗണിക്കണമെന്ന് സർക്കാർ നേഴ്സുമാരോട് അഭ്യർത്ഥിച്ചു. എന്നാൽ സർക്കാരിൻറെ അഭ്യർത്ഥനയെ തള്ളിക്കളയുന്ന നയമാണ് നേഴ്സുമാരുടെ യൂണിയൻ്റേത്. പരിചയസമ്പന്നരും അല്ലാത്തവരുമായ നല്ല വിഭാഗം നേഴ്സുമാർ ഈ ജോലികളിൽ ഒരു ഭാവി കാണാൻ സാധിക്കാത്തവരാണെന്ന് റോയൽ കോളേജ് ഓഫ് നേഴ്സിങ് ജനറൽ സെക്രട്ടറിയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ പാറ്റ് കുള്ളൻ പറഞ്ഞു.

പണപ്പെരുപ്പത്തിനും ജീവിത ചെലവ് വർദ്ധനവിനും ആനുപാതികമായുള്ള ശമ്പള വർദ്ധനവിനാണ് നേഴ്സിംഗ് യൂണിയനുകൾ ആവശ്യപ്പെടുന്നത്. 166 വർഷത്തെ ചരിത്രത്തിൽ ഇതാദ്യമായാണ് റോയൽ കോളേജ് ഓഫ് നേഴ്സിങ്ങിലെ എല്ലാ അംഗങ്ങളും സമരത്തിനോട് അനുകൂലമായി വോട്ട് ചെയ്യുന്നത്. മറ്റ് നേഴ്സിങ് യൂണിയനുകളായ റോയൽ കോളേജ് ഓഫ് മിഡ് വൈഫ്സ് , ജി എം ബി , യുണൈറ്റ്, യൂണിസൺ എന്നീ സംഘടനകളും സമര പാതയിൽ ആണെന്നാണ് സൂചനകൾ.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ചാൾസ് രാജാവിൻറെ കിരീണ ധാരണത്തോട് അനുബന്ധിച്ച് ബ്രിട്ടീഷുകാർക്ക് അടുത്തവർഷം ഒരധിക ബാങ്ക് അവധി ലഭിക്കുമെന്ന് പ്രധാനമന്ത്രി റിഷി സുനക്ക് അറിയിച്ചു. ചടങ്ങുകളോട് അനുബന്ധിച്ച് മെയ് എട്ടാം തീയതി തിങ്കളാഴ്ച യുകെയിൽ ബാങ്ക് അവധി ഉണ്ടാകുമെന്നാണ് പ്രധാനമന്ത്രി ഇന്നലെ പ്രഖ്യാപിച്ചത്. ചാൾസ് രാജാവിൻറെ കിരീട ധാരണം ഇതിന് രണ്ടുദിവസം മുമ്പ് മെയ് 6ന് ശനിയാഴ്ച വെസ്റ്റ്മിൻസ്റ്റർ ആബിയിൽ വെച്ചാണ് നടക്കുക.

മെയ് ഒന്നാം തീയതിയുള്ള ബാങ്ക് അവധി നീട്ടി വയ്ക്കണമോ അതോ അധിക അവധി പ്രഖ്യാപിക്കണമോ എന്ന ചർച്ചക്കൊടുവിലാണ് ഈ തീരുമാനം. ഒരു അധികാവധി സമ്പദ് വ്യവസ്ഥയ്ക്ക് ഒരു ബില്യൺ പൗണ്ടിൽ അധികം നഷ്ടമുണ്ടാകുമെന്നുള്ള വസ്തുത സർക്കാരിനെ ആശങ്കയിലാക്കിയിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

1953-ല്‍ എലിസബത്ത് രാജ്ഞിയുടെ കിരീടധാരണം നടത്തിയ ദിവസം അധിക ബാങ്ക് അവധി നൽകിയിരുന്നു. രാജ്യത്തുടനീളമുള്ള കുടുംബങ്ങൾക്ക് ഒത്തുചേരാനുള്ള ഒരു അവസരം ആയിരിക്കും ഇതെന്ന് സുനക് പറഞ്ഞു. പുതിയ ഒരു രാജാവിൻറെ കിരീടധാരണം രാജ്യത്തെ സംബന്ധിച്ചിടത്തോളം അതുല്യമായ നിമിഷമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ലണ്ടൻ നഗരത്തിൽ പീപ്പിൾസ് അസംബ്ലി സംഘടിപ്പിച്ച പ്രകടനത്തിൽ പങ്കെടുത്തത് ആയിരക്കണക്കിന് ആളുകൾ. തൊഴിലാളി സംഘടനകളുടെയും സാമുദായിക സംഘടനകളുടെയും ആളുകളാണ് പ്രതിഷേധവുമായി അണിനിരന്നത്. ‘യൂണിയൻ വിരുദ്ധ തൊഴിൽ നിയമങ്ങൾ പിൻവലിക്കുക’ എന്ന മുദ്രാവാക്യവുമായി പൊതുതെരഞ്ഞെടുപ്പ് ആവശ്യപ്പെട്ടാണ് അവർ രംഗത്തെത്തിയത്. പ്രതിഷേധക്കാർ എംബാങ്ക്‌മെന്റിൽ നിന്ന് ട്രാഫൽഗർ സ്‌ക്വയറിലേക്ക് മാർച്ച് നടത്തി.

മെച്ചപ്പെട്ട വേതനത്തിനും തൊഴിലാളികളുടെ അവകാശങ്ങൾക്കും വേണ്ടിയുള്ള പ്രതിഷേധമാണിതെന്നും പ്രതിഷേധക്കാർ പറയുന്നത് കേൾക്കാൻ സർക്കാർ നിർബന്ധിതരാകുമെന്നും റാലിയിൽ സംസാരിച്ച മുൻ ലേബർ നേതാവ് ജെറമി കോർബിൻ പറഞ്ഞു.

സർക്കാർ കടുത്ത പ്രതിസന്ധിയിലാണെന്നും മാസങ്ങൾക്കുള്ളിൽ മൂന്നാമത്തെ പ്രധാനമന്ത്രിയെ തീരുമാനിച്ചത് ഒരു ചെറിയ കൂട്ടമാണെന്നും അതിനാൽ പൊതുതെരഞ്ഞെടുപ്പ് ആവശ്യമാണെന്നും പീപ്പിൾസ് അസംബ്ലിയുടെ ദേശീയ ഓർഗനൈസർ റമോണ മക്കാർട്ട്‌നി പറഞ്ഞു. പണിമുടക്കുന്ന ഓരോ തൊഴിലാളികളോടും ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

RECENT POSTS
Copyright © . All rights reserved