ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
യു കെ :- ഒക്ടോബർ 31ന് നടക്കുന്ന ഹാലോവീൻ ആഘോഷങ്ങളുടെ ഭാഗമായി വൈവിധ്യവും വ്യത്യസ്ത കാരണവുമായ വിവിധതരം ഭക്ഷണങ്ങളും പാനീയങ്ങളും സൂപ്പർമാർക്കറ്റുകൾ കയ്യടക്കിയിരിക്കുകയാണ്. മത്തങ്ങയുടെ രൂപമുള്ള ബർഗറുകളും, രക്തം ഒഴുകുന്നുവെന്ന് തോന്നുന്ന തരത്തിലുള്ള ഐബോൾ ചീസ് കേക്കുകൾ, ചിലന്തി രൂപത്തിൽ ആകൃതിയിൽ ആക്കിയ ജെല്ലി, തുടങ്ങി വിവിധതരം ട്രീറ്റുകൾ ആണ് ജനങ്ങളെ കാത്തിരിക്കുന്നത്. അവയിൽ ഒന്നാണ് സ്പൈസി ഫൈറ്റ് പിസ്സ എന്ന പേരിൽ ലഭിക്കുന്നത്. ബേക്ക് ചെയ്ത ബെയ്സിന് മുകളിൽ വളരെയധികം മസാലകൾ നിറഞ്ഞ ചിക്കൻ ബ്രസ്റ്റ്, പെപ്പറോണി, ഹോട്ട് ചില്ലി സോസ് തുടങ്ങിയവയെല്ലാം കൊണ്ടാണ് ഇത് ഉണ്ടാക്കിയിരിക്കുന്നത്.
മോറിസൺസ് സൂപ്പർ മാർക്കറ്റിൽ 3.50 പൗണ്ടിനാണ് ഇത് ലഭിക്കുന്നത്. കുറഞ്ഞതോതിൽ ലഭിക്കുന്നതിനാൽ ആവശ്യക്കാർ ഏറെയാണ്. മറ്റൊരു വ്യത്യസ്തതയാർന്ന ഭക്ഷണമാണ് അൽഡി സൂപ്പർ മാർക്കറ്റിൽ 2.99 പൗണ്ടിന് ലഭിക്കുന്ന ഹലോവീൻ ചോക്ലേറ്റ് ഓറഞ്ച് പംപ്കിൻ മക്രോൺ. ഇതോടൊപ്പം തന്നെ മോറിസൺസിൽ 2.99 പൗണ്ടിന് കപ്പ് കേക്ക് പ്ലാറ്ററും ലഭിക്കും. വാനില കപ്പ് കേക്കുകൾ പിങ്കും പച്ചയും ചേർന്ന് ഫ്രോസ്റ്റിങ് ഉപയോഗിച്ചും വിവിധ അലങ്കാരങ്ങൾ ചേർത്തുമാണ് ഇതിൽ ലഭിക്കുന്നത്.
ടെസ്കോ സൂപ്പർമാർക്കറ്റിൽ ഒരു പായ്ക്കിൽ നാലു ഹലോവീൻ സ്പെഷ്യൽ ഡോനട്ടുകൾ 1.25 പൗണ്ടിനു ലഭിക്കും. ലിഡൽ സൂപ്പർമാർക്കറ്റിൽ 1.29 പൗണ്ടിന് ഒരു പാക്കറ്റിൽ മൂന്നു വർണ്ണങ്ങളിൽ ഹലോവീൻ സംബന്ധമായ ആകൃതികളായ ചിലന്തി , മത്തങ്ങ എന്നിവയുടെ രൂപത്തിൽ പാസ്ത ലഭിക്കും. ഇതോടൊപ്പം തന്നെ ആഘോഷം മെച്ചമാക്കാൻ വിവിധതരത്തിലുള്ള റമ്മുകളും, സൂപ്പർ മാർക്കറ്റ് കീഴടക്കിയിരിക്കുകയാണ്. ജനങ്ങളെല്ലാവരും തന്നെ ആഘോഷത്തിന്റെ നാളുകളിലേക്ക് കടന്നു കഴിഞ്ഞു.
ബേസിൽ ജോസഫ്
ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതാ തല ബൈബിൾ കലോത്സവത്തിന് മുന്നോടിയായി ബ്രിസ്റ്റോൾ കാർഡിഫ് റീജിയണിൽ നടക്കുന്ന വിശ്വാസ കലയുടെ കേളികൊട്ടിന് ന്യൂപോർട്ടിലെ സെയിന്റ് ജൂലിയൻസ് സ്കൂൾ ഹാളിൽ തിരി തെളിഞ്ഞു .വെയിൽസിന്റെ മണ്ണിൽ ആദ്യമായി നടക്കുന്ന ബൈബിൾ കലോത്സവത്തിന് രാവിലെ 9 .30 ന് നടന്ന ബൈബിൾ പ്രതിഷ്ടയോടെ തുടക്കം കുറിച്ചു . ബ്രിസ്റ്റോൾ കാർഡിഫ് റീജിയനിലെ വിവിധ മിഷനുകളിൽ നിന്നുള്ള അഞ്ഞൂറോളം മത്സരാർഥികൾ ആണ് സെയിന്റ് ജൂലിയൻസ് സ്കൂളിൽ .തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കാൻആയി എത്തിചേർന്നിരിക്കുത്.
വെകുന്നേരം 7 മണിക്ക്ആരംഭിക്കുന്ന സമ്മാനദാനത്തോടെ കലോത്സവം സമാപിക്കും .കലോത്സവ വേദിയുടെ ഗ്രൗണ്ടില്‍ ധാരാളം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യവും മിതമായ നിരക്കില്‍ നാടൻ ഭക്ഷണവും ക്രമീകരിച്ചിരിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.
കലോത്സവവുമായി അനുബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് കലോത്സവകോർഡിനേറ്റേഴ്‌സ് ആയ ജോഷിതോമസ്(07888689427 ,ന്യൂപോർട്ട്)തോമസ് ചൂരപ്പൊയ്ക (07853907429 ,ന്യൂപോർട്ട്)എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഷെഫീൽഡ് യൂണിവേഴ്സിറ്റിയിൽ മദ്യപിച്ച് പ്രശ്നമുണ്ടാക്കിയ മലയാളി വിദ്യാർഥിയെ സെക്യൂരിറ്റി ജീവനക്കാരൻ ശാരീരികമായി നേരിട്ടു. യൂണിവേഴ്സിറ്റിയിലെ നവാഗതകർക്കായി സംഘടിപ്പിച്ച ഫ്രഷേഴ്സ് ഡേയിലാണ് സംഭവം. മദ്യപിച്ചെത്തിയ മലയാളി വിദ്യാർഥി മറ്റ് വിദ്യാർത്ഥികളോടും സെക്യൂരിറ്റി ജീവനക്കാരോടും മോശമായി പെരുമാറിയതാണ് യുകെയിലെ മലയാളികൾക്ക് ആകെ നാണക്കേടായ സംഭവങ്ങൾക്ക് തുടക്കമിട്ടതെന്ന് ഷെഫീൽഡ് യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മലയാളി വിദ്യാർഥി മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.
പ്രശ്നക്കാരനായ മലയാളി വിദ്യാർത്ഥിയെ സെക്യൂരിറ്റി ജീവനക്കാരൻ മുഖത്തടിക്കുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ കാണാം. ഒറ്റയടിക്ക് ബോധം മറഞ്ഞ വിദ്യാർത്ഥി താഴെ വീഴുന്ന ദൃശ്യങ്ങളാണ് ഉള്ളത്. യുകെ പോലുള്ള മനുഷ്യവകാശങ്ങളെ സംരക്ഷിക്കുന്ന ഒരു രാജ്യത്ത് സെക്യൂരിറ്റി ജീവനക്കാരൻ വിദ്യാർത്ഥിയെ ശാരീരികമായി കൈകാര്യം ചെയ്തതിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയർന്നുവന്നിട്ടുള്ളത്. പ്രശ്നക്കാരനായ വിദ്യാർത്ഥിയെ നിയമം അനുശാസിക്കുന്ന രീതിയിൽ കൈകാര്യം ചെയ്യുന്നതായിരുന്നു ഉത്തമമെന്നാണ് പല വിദ്യാർത്ഥി വിദ്യാർത്ഥിനികളും അഭിപ്രായപ്പെട്ടത്.
ബിരുദ പഠനത്തിനും ബിരുദാനന്തര പഠനത്തിനും മറ്റ് കോഴ്സുകൾ പഠിക്കുവാനുമായി ദിനംപ്രതി ഒട്ടേറെ കുട്ടികളാണ് കേരളത്തിൽ നിന്ന് യുകെയിൽ എത്തിക്കൊണ്ടിരിക്കുന്നത്. പഠനത്തിനോടൊപ്പം ജോലി ചെയ്യാമെന്നതും അതുകഴിഞ്ഞ് എങ്ങനെയെങ്കിലും ഈ രാജ്യത്ത് പിടിച്ചുനിന്ന് ജീവിതം കരുപിടിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് യുകെയിലേയ്ക്കുള്ള മലയാളി വിദ്യാർഥികളുടെ കുടിയേറ്റം. എന്നാൽ വീട്ടുകാരുടെയും നാട്ടുകാരുടെയും കൺവെട്ടത്ത് നിന്ന് മാറി യുകെയിലെത്തുന്ന വിദ്യാർത്ഥികളിൽ ചെറിയൊരു ശതമാനം പ്രശ്നക്കാരായി മാറുന്നതിന്റെ വാർത്തകൾ മലയാളി സമൂഹത്തെ കുറച്ചൊന്നുമല്ല നാണക്കേടിലാക്കുന്നത്. ഏതെങ്കിലും ഒരു മലയാളി വിദ്യാർഥി ഉണ്ടാക്കുന്ന പ്രശ്നങ്ങൾക്ക് മൊത്തം വിദ്യാർഥികൾക്കും പഴി കേൾക്കുന്ന സംഭവങ്ങളും കുറവല്ല. യുകെ പോലുള്ള ഒരു രാജ്യത്ത് അനുവദിക്കപ്പെട്ടിരിക്കുന്ന വ്യക്തിസ്വാതന്ത്ര്യം നിയമലംഘനത്തിലേയ്ക്ക് വഴിമാറുകയാണെങ്കിൽ ലക്ഷക്കണക്കിന് രൂപ വിനിയോഗിച്ച് പഠനത്തിനായി യുകെയിലെത്തിയവരെ നാട്ടിലേക്ക് തിരിച്ചയക്കമെന്നുള്ള വസ്തുത മറന്നാണ് പല വിദ്യാർത്ഥികളും പെരുമാറുന്നത്. ബാങ്കുകളിൽ നിന്നും മറ്റും വൻ കടബാധ്യതയുമായാണ് ഒട്ടുമിക്ക മലയാളി വിദ്യാർഥികളും യുകെയിലെത്തിയിരിക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ഇംഗ്ലണ്ടിലെ രോഗികൾക്ക് ആശുപത്രി അപ്പോയിന്മെന്റ് നഷ്ടമായാൽ പിഴ ഈടാക്കുമെന്ന ടോറി നേതൃത്വത്തിന്റെ തീരുമാനം പ്രധാനമന്ത്രി ഋഷി സുനക് റദ്ദാക്കി. ലിസ് ട്രസ് മുൻപോട്ട് വെച്ച ഈ നയം പിൻവലിക്കുന്നതിലൂടെ ടോറിയിൽ ഋഷി സുനകിന്റെ മേധാവിത്വം ഉറപ്പാവുകയാണ്. രോഗികൾക്ക് സ്ലോട്ട് നഷ്ടപ്പെടുന്ന സാഹചര്യം അംഗീകരിക്കാൻ കഴിയില്ലെന്ന് സുനക് നേരത്തെ വ്യക്തമാക്കിയിരുന്നു.
എന്നാൽ ജി പി മാരുടെ വാക്കുകൾ കൂടി കേട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴിങ്ങനെ ഒരു തീരുമാനം എടുത്തിരിക്കുന്നതെന്ന് നമ്പർ 10 വക്താവ് പറഞ്ഞു. ആളുകളുടെ ആവശ്യങ്ങൾ കേൾക്കാനും അത് പരിഹരിക്കാനുമാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ ഈ നിർദേശത്തെ എതിർത്തുകൊണ്ട് പല ഡോക്ടർമാരും രംഗത്ത് വന്നു. യൂണിയൻ ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ ഇത് കാര്യങ്ങൾ കൂടുതൽ വഷളാക്കുന്നതിലേക്ക് നയിക്കുമെന്ന് ഉന്നയിച്ചു. ആവശ്യമുള്ള ഘട്ടത്തിൽ സൗജന്യ പരിചരണമെന്ന എൻ എച്ച് എസിന്റെ തത്വത്തിനെതിരാണെന്നും അവർ ഉന്നയിച്ചു. എന്നാൽ ഇത് ഡോക്ടറും രോഗിയും തമ്മിലുള്ള ബന്ധത്തെ കൂടുതൽ ഊഷ്മളമാക്കുമെന്നും നിലവിലെ പ്രശ്നങ്ങളെ തരണം ചെയ്യുവാൻ ഇതിലൂടെ സാധിക്കുമെന്നും ഈ നടപടിയെ അനുകൂലിച്ചു രംത്തെത്തിയവർ പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- രോഗികൾ വംശീയമായി തന്നെ അധിക്ഷേപിക്കുന്നു എന്ന പരാതി ഉന്നയിച്ച കറുത്ത വർഗ്ഗക്കാരിയായ നേഴ്സിനോട് ചർമം ബ്ലീച്ച് ചെയ്ത് വെളുപ്പിക്കാൻ മേലധികാരി ആവശ്യപ്പെട്ട സംഭവത്തിൽ ട്രിബ്യൂണൽ വാദം കേട്ടു. സൗത്ത് ആഫ്രിക്കയിൽ നിന്നുള്ള അഡ് ലെയ്ഡ് ക് വെയാമയ്ക്കാണ് ഈ ദുരനുഭവം നേരിട്ടത്. ഹീത്രൂവിലെ ഒരു ഇമിഗ്രന്റ് റിമൂവൽ സെന്ററിലെ ഒരു ഏജൻസിക്ക് വേണ്ടിയാണ് അഡ് ലേയ്ഡ് ജോലി ചെയ്തിരുന്നത് . ഒരു രോഗി തന്നെ വംശീയമായി അധിക്ഷേപിക്കുകയും തനിക്ക് ഇംഗ്ലീഷ് സംസാരിക്കാനറിയില്ലെന്ന രീതിയിൽ പെരുമാറുകയും ചെയ്തുവെന്ന് തന്റെ മേൽ അധികാരിയായ നേഴ്സിനോട് അഡ്ലേയ്ഡ് പരാതിപ്പെട്ടിരുന്നു. എന്നാൽ തന്നോട് ആദ്യം ബ്ലീച്ച് ചെയ്ത് തന്റെ ചർമ്മം വെളുപ്പിക്കാനാണ് തന്റെ മുതിർന്ന നേഴ്സ് ആവശ്യപ്പെട്ടതെന്ന് അഡ്ലേയ്ഡ് വ്യക്തമാക്കി. രോഗികളിൽ നിന്ന് നല്ല പെരുമാറ്റം ഉണ്ടാകുവാൻ അഡ്ലേയ്ഡ് തന്റെ ചർമ്മം ബ്ലീച്ച് ചെയ്ത് വെളുപ്പിക്കട്ടെ എന്ന പരാമർശം മുതിർന്ന നേഴ്സ് തന്റെ സഹപ്രവർത്തകയോട് നടത്തുന്നതും അഡ്ലേയ്ഡ് കേൾക്കാനിടയായി.
അതോടൊപ്പം തന്നെ ഹീത്രോ സെന്ററിൽ ജോലി ചെയ്തിരുന്ന സമയത്ത് നിരവധി പേരിൽ നിന്നും വംശീയ അധിക്ഷേപം അനുഭവിക്കേണ്ടതായി വന്നുവെന്നും അഡ്ലേയ്ഡ് തന്റെ പരാതിയിൽ വ്യക്തമാക്കുന്നു. ഈ അനുഭവം നേരിട്ട് ദിവസങ്ങൾക്ക് ശേഷം തനിക്ക് ആ സെന്ററിൽ ജോലി ചെയ്യാൻ കഴിയുകയില്ലെന്ന് വ്യക്തമാക്കി അഡ്ലേയ്ഡ് ഏജൻസിക്ക് മെയിൽ അയച്ചിരുന്നു.അതേ മാസം തന്നെ ലഭിച്ച മറുപടിയിൽ, അവളുടെ പ്രസ്താവനയിൽ ഉപയോഗിച്ച ചില വാക്കുകൾ ആശങ്കാജനകമായതിനാൽ അവളുടെ മാനസികാവസ്ഥയെ സംബന്ധിച്ച് മേലധികാരിക്ക് ആശങ്കയുള്ളതിനാൽ കരാർ അവസാനിപ്പിക്കുകയാണെന്ന് ഒരു എൻ എച്ച് എസ് മാനേജർ വ്യക്തമാക്കിയതായി അഡ്ലേയ്ഡ് പറഞ്ഞു.
എൻ എച്ച് എസ് ട്രസ്റ്റും തന്റെ സഹായത്തിനായി യാതൊരുവിധ നടപടിയും എടുത്തില്ലെന്ന് അഡ്ലേയ്ഡ് ആരോപിച്ചു. ജോലിസ്ഥലത്ത് വെച്ച് ഇവർ വംശീയ അധിക്ഷേപങ്ങൾക്ക് വിധേയയായതായി ട്രിബ്യൂണൽ വാദം കേട്ടു. ഉടൻതന്നെ ഇത് സമ്മതിച്ചു നടപടി ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
കഴിഞ്ഞ മൂന്ന് ദിവസങ്ങളായി തുടർച്ചയായ മരണവാർത്തകളാണ് യുകെ മലയാളികളെ തേടിയെത്തുന്നത്. യുകെയിലേക്ക് കുടിയേറിയ ആദ്യകാല മലയാളികളിൽ ഒരാളായ മോനിസ് ഔസേപ്പ് ഇന്ന് രാവിലെ നിര്യാതനായി. ലിവർപൂളിലെ ബെർക്റോഡിലായിരുന്നു മോനിസ് ജോസഫ് താമസിച്ചിരുന്നത്. കുറച്ചു വർഷങ്ങൾക്കു മുമ്പ് മുംബൈയിൽ വച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റതിനെ തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളാണ് മരണത്തിലേക്ക് നയിച്ചത്. ഭാര്യ ജെസ്സി ലിവർപൂൾ ഹോസ്പിറ്റലിൽ നേഴ്സായി ജോലി ചെയ്യുകയാണ്. മോനിസ് ജെസ്സി ദമ്പതികൾക്ക് രണ്ടു മക്കളാണ് ഉള്ളത്.
മോനിസ് ഔസേപ്പിൻെറ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: സ്‌മാർട്ട് മോട്ടോർവേകളിൽ ഉണ്ടായ തകരാർ മൂലം ലക്ഷക്കണക്കിന് ഡ്രൈവർമാരുടെ ജീവൻ അപകടത്തിലായേക്കാമെന്ന് മുന്നറിയിപ്പ്. ക്യാരേജ്‌വേകൾ നിയന്ത്രിക്കുന്ന സംവിധാനം റീബൂട്ട് ചെയ്യേണ്ടി വന്നതിനെ തുടർന്നാണിത്. ഇതുമൂലം ഏഴ് മണിക്കൂർ പ്രവർത്തനരഹിതമായ സാഹചര്യവും വന്നു.
റോഡിൽ ഒരു വാഹനം കേടായി 20 സെക്കൻഡിനുള്ളിൽ മുന്നറിയിപ്പ് നൽകേണ്ട ബോർഡുകൾ ഉപയോഗിക്കുവാൻ ദേശീയ പാത കൺട്രോൾ റൂം ജീവനക്കാർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഏറെ അപകടം നിറഞ്ഞ ഈ സാഹചര്യത്തിൽ പോലും ധാരാളം ആളുകൾ വാഹനമോടിച്ചിരുന്നു. പ്രശ്നം പൂർണ്ണമായി പരിഹരിക്കപ്പെടാത്തതിനാൽ രാജ്യവ്യാപകമായി കൂടുതൽ തടസ്സങ്ങൾ നേരിടേണ്ടി വരുമെന്ന് വിസിൽബ്ലോവർ മുന്നറിയിപ്പ് നൽകി.
ഈ അടുത്ത് നടക്കുന്ന ടോറി ലീഡർഷിപ്പ് മീറ്റിംഗിനിടെ സ്മാർട്ട് മോട്ടോർവേകൾ ഒഴിവാക്കാൻ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. പുതിയ ഗതാഗത സെക്രട്ടറി മാർക്ക് ഹാർപറിനും ഇതൊരു നിർണായക ചുവടുവെപ്പാകും.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ജിപിമാരുടെ കുറവ് കാരണം ആയിരക്കണക്കിന് ആളുകൾക്ക് അപ്പോയിന്റ്മെന്റ് ലഭിക്കാൻ തടസമാകുന്നെന്ന് വെളിപ്പെടുത്തലുമായി എൻ എച്ച് എസ്. പ്രതിമാസ സ്റ്റാഫിംഗ് ഡാറ്റയിലാണ് വെളിപ്പെടുത്തൽ. 2015 നെ അപേക്ഷിച്ച് ഇപ്പോൾ ഏകദേശം 2,000 ഫാമിലി ഡോക്ടർമാരുടെ കുറവ് അനുഭവപ്പെടുന്നുണ്ടെന്നും കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു. അതേസമയം രോഗികളുടെ എണ്ണം ദിനംതോറും കുതിച്ചുയരുകയാണ്.
ഒരു നിർണായക ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും രോഗികളുടെ ആവശ്യങ്ങൾക്കനുസരിച്ച് ഡോക്ടർമാരില്ലാത്ത സാഹചര്യം വലിയ ആശങ്ക സൃഷ്ടിക്കുന്നെന്നാണ് വിദഗ്ധർ പറയുന്നത്. ഇപ്പോൾ ടോറി നേതൃത്വം ഇത് പരിഹരിക്കാമെന്ന് ഉറപ്പു നൽകി രംഗത്തു വന്നിരിക്കുകയാണ്. സീനിയർ ഫാമിലി ഡോക്ടർമാരുടെ സേവനം അടിയന്തിരമായി വർദ്ധിപ്പിക്കുമെന്നും അവർ വ്യക്തമാക്കുന്നുണ്ട്.
ചികിത്സയ്ക്കായി ആഴ്ചകൾ കാത്തിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഗവൺമെന്റിന്റെ ഭാഗത്തു നിന്ന് വിഷയത്തിന്മേൽ ഗൗരവമായ സമീപനം ഉണ്ടാകുന്നില്ലെന്നാണ് റോയൽ കോളേജ് ഓഫ് ജിപിയുടെ ചെയർ പ്രൊഫസർ മാർട്ടിൻ മാർഷൽ പറയുന്നത്. 2019 ൽ മാനിഫെസ്റ്റോ പുറത്തിറക്കിയ ശേഷം സർക്കാർ ഈ കാര്യത്തിൽ മിണ്ടിയിട്ടില്ലെന്നും വിമർശനമായി ഉയരുന്നുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- ഹാരി രാജകുമാരന്റെ ഓർമ്മക്കുറിപ്പുകൾ ‘സ്പെയർ’ എന്ന തലക്കെട്ടിൽ ജനുവരിയിൽ തന്നെ പുറത്തിറങ്ങുമെന്ന് അറിയിച്ചിരിക്കുകയാണ് പെൻഗ്വിൻ പബ്ലിഷേഴ്സ്. തികച്ചും സത്യസന്ധമായ രീതിയിൽ എഴുതപ്പെട്ട ഈ പുസ്തകം അടുത്തവർഷം ജനുവരി പത്തോടെ വിപണിയിൽ ഉണ്ടാകും. എന്നാൽ ഈ പുസ്തകം നിരവധി വിവാദങ്ങൾക്ക് വഴി തെളിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
രാജകുടുംബത്തോടുള്ള അനാദരവായാണ് ഈ പുസ്തകത്തെ രാജകുടുംബം വീക്ഷിക്കുന്നതെന്ന് അടുത്ത വൃത്തങ്ങൾ സൂചന നൽകി കഴിഞ്ഞു. വിവാദപരമായ വിവിധ വിഷയങ്ങളിലുള്ള തന്റെ നിലപാടും യഥാർത്ഥ സംഭവങ്ങളുമെല്ലാം തന്നെ ഹാരി ഈ പുസ്തകത്തിൽ തുറന്നെഴുതിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രാജ്ഞിയുടെ മരണദിവസം ഹാരി നേരിട്ടത് എന്തൊക്കെ, കാമിലയുമായുള്ള ഹാരിയുടെ ബന്ധത്തിലുള്ള വിടവ്, വില്യമുമായുള്ള ഭിന്നതകൾ തുടങ്ങിയ വിവാദപരമായ വിഷയങ്ങൾ സംബന്ധിച്ച് തുറന്നുപറച്ചിലുകൾ ഉണ്ടാകും എന്നാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്.
മുൻപ് ഓപ്ര വിൻഫ്രിയുമായി നടന്ന അഭിമുഖത്തിൽ രാജകുടുംബത്തിൽ നിന്ന് തന്നെ തനിക്ക് വംശീയ വിവേചനം അനുഭവപ്പെട്ടതായുള്ള ദമ്പതികളുടെ തുറന്നുപറച്ചിൽ വൻ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. തന്റെ മകൻ ആർച്ചിയുടെ തൊലിയുടെ നിറത്തെ സംബന്ധിച്ചു വരെ രാജകുടുംബത്തിൽ വിവാദപരമായ ചർച്ചകൾ നടന്നതായി ഇരുവരും അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇരുവരും തങ്ങൾക്ക് എപ്പോഴും പ്രിയപ്പെട്ടവരാണ് എന്നായിരുന്നു ഈ അഭിമുഖത്തോടുള്ള വില്യമിന്റെ പ്രതികരണം. നിലവിലെ സാഹചര്യത്തിൽ ഈ പുസ്തകം ഇരുവർക്കും രാജകുടുംബവുമായുള്ള ബന്ധം കൂടുതൽ വഷളാക്കും എന്നാണ് നിലവിലെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
തുടർച്ചയായിട്ടുള്ള അപ്രത്യക്ഷത മരണത്തെ പകച്ചു നിൽക്കുകയാണ് യു കെ മലയാളികൾ മാഞ്ചസ്റ്ററിൽ താമസിക്കുന്ന ജോർജ് പോൾ (65 ) ആണ് ഇന്ന് പുലർച്ചെ മരണത്തിന് കീഴടങ്ങിയത്. ജോർജ് പോൾ കഴിഞ്ഞ രണ്ടാഴ്ചയായി മാഞ്ചസ്റ്റർ സാൽഫോർഡ് റോയൽ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.
ഭാര്യ ഗ്രേസി പോൾ . ജെഫി പോൾ ജസ്റ്റിൻ പോൾ എന്നിവരാണ് മക്കൾ. മരുമകൻ രാജേഷ്.
ഒരുമാസം മുമ്പ് കുഴഞ്ഞുവീണതിനെ തുടർന്ന് തലക്കേറ്റ പരിക്കാണ് മരണത്തിലേയക്ക് നയിച്ചത്. യുകെയിലേക്ക് ആദ്യകാലം കുടിയേറിയ മലയാളികളിൽ ഉൾപ്പെട്ടവരാണ് ജോർജും കുടുംബവും . 20 വർഷങ്ങർക്ക് മുമ്പാണ് ഓസ്ട്രിയയിൽ നിന്ന് മാഞ്ചസ്റ്ററിലേയ്ക്ക് ജോർജ് പോളിന്റെ കുടുംബം കുടിയേറിയത്.
ഇന്നലെ ഒന്നരവർഷം മുമ്പ് യുകെയിലെത്തിയ 40 വയസ്സുകാരനായ സതീഷ് വൂസ്റ്ററിൽ മരണമടഞ്ഞതിന്റെ വേദന ഒടുങ്ങുന്നതിനു മുമ്പാണ് ജോർജ് പോളിന്റെ മരണവാർത്ത എത്തിയിരിക്കുന്നത്.
ജോർജ് പോളിൻെറ അകാലവിയോഗത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു