Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ഒ. ടി. ടി ഭീമനായ ആമസോൺ പ്രൈം സബ്‍സ്ക്രിപ്ഷന്‍ നിരക്കുകള്‍ കൂട്ടാന്‍ ഒരുങ്ങുന്നു. സെപ്റ്റംബർ മുതലാണ് നിരക്ക് വർധന. പ്രതിമാസ നിരക്ക് 8.99 പൗണ്ടായി ഉയരും. ഒരു പൗണ്ട് വർധനയാണ് വരുത്തിയത്. വാർഷിക നിരക്ക് 75 പൗണ്ടിൽ നിന്ന് 95 പൗണ്ടായി ഉയരും. 2014ന് ശേഷം യുകെയിൽ ഇതാദ്യമായാണ് നിരക്ക് വർധിപ്പിക്കുന്നതെന്ന് ആമസോൺ അറിയിച്ചു. പണപ്പെരുപ്പവും പ്രവർത്തനച്ചെലവുകളും വർധിച്ചതാണ് നിരക്ക് വർധനയ്ക്ക് കാരണം.

നെറ്റ്ഫ്ലിക്സ് പോലുള്ള മറ്റ് പ്ലാറ്റ്ഫോമുകളും വർദ്ധിച്ചുവരുന്ന ചെലവ് കാരണം സബ്സ്ക്രിപ്ഷൻ നിരക്കുകൾ വർദ്ധിപ്പിച്ചിരുന്നു. ജീവിതച്ചെലവ് പ്രതിസന്ധി കാരണം നിരവധി കുടുംബങ്ങൾ അവരുടെ സ്ട്രീമിംഗ് സബ്‌സ്‌ക്രിപ്‌ഷനുകൾ റദ്ദാക്കുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. നിലവില്‍ ഒടിടി മേഖലയില്‍ ശക്തമായ സാന്നിധ്യമാണ് പ്രൈം വീഡിയോ. നിരവധി മികച്ച സീരിസുകളും ചിത്രങ്ങളും ആമസോണിൽ എത്തുന്നുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലോക ജനതയെ മുഴുവൻ ബന്ധനസ്ഥിലാക്കി വീട്ടിലിരുത്തിയ കോവിഡ് മഹാമാരിയുടെ അനന്തരഫലങ്ങളെ കുറിച്ച് പല തലത്തിലുള്ള പഠനങ്ങൾ ആണ് പുരോഗമിക്കുന്നത്. കോവിഡ് ലോകമെങ്ങുമുള്ള ജനങ്ങളുടെ ശാരീരികാരോഗ്യത്തെ മാത്രമല്ല രോഗബാധിതരുടെ മാനസികാരോഗ്യത്തെയും സാരമായി ബാധിച്ചതിന്റെ ഒട്ടേറെ പഠന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ലോക്ഡൗൺ ഏർപ്പെടുത്തിയപ്പോൾ വീട്ടിൽ അടച്ചുപൂട്ടി ഇരിക്കേണ്ടിവന്നത് പലരീതിയിലുള്ള മാനസിക ശാരീരിക പ്രശ്നങ്ങൾക്കാണ് കാരണമായിരിക്കുന്നത്.

ലോക്ക് ഡൗൺ സമയത്ത് വീട്ടിൽ ഇരിക്കേണ്ടി വന്നത് ബ്രിട്ടീഷുകാരുടെ മദ്യപാനാസക്തി അമിതമാക്കി എന്ന പഠന റിപ്പോർട്ടിലെ കണക്കുകൾ ഞെട്ടിക്കുന്നതാണ്. അമിത മദ്യാപാനം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് ചികിത്സ നൽകുന്നതു മൂലം എൻഎച്ച്എസിന് 5.2 മില്യൺ പൗണ്ട് അധിക ചിലവ് നേരിടേണ്ടി വരുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മദ്യപാനസക്തിയെ തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങൾ മൂലം മാത്രം 25,000 -ത്തിലധികം മരണങ്ങൾ സംഭവിച്ചേക്കാമെന്ന കണ്ടെത്തലിനെ വളരെ ഗൗരവത്തോടെയാണ് ആരോഗ്യ വിദഗ്ധർ നോക്കിക്കാണുന്നത്.


പാൻഡമിക്കിന്റെ സമയത്ത് അമിതമായ മദ്യപാനസക്തിയ്ക്ക് അടിമയായ പലരും തങ്ങളുടെ ശീലം മഹാമാരിക്ക് ശേഷവും തുടരുന്നതായാണ് പഠനം കണ്ടെത്തിയത്. വരുന്ന വർഷങ്ങളിലും ഇതുയർത്തുന്ന ആരോഗ്യ പ്രശ്നങ്ങൾ ഗുരുതരമായിരിക്കും. എൻഎച്ച്എസ് ഇംഗ്ലണ്ടിന്റെ നിർദ്ദേശപ്രകാരം ഷഫീൽഡ് സർവകലാശാലയിലെ വിദഗ്ധരാണ് പഠനത്തിന് നേതൃത്വം നൽകിയത്. ഇത് കൂടാതെ ഇൻസ്റ്റ്യൂട്ട് ഓഫ് ആൽക്കഹോൾ സ്റ്റഡീസ് നടത്തിയ പഠനത്തിൽ 7 തരത്തിലുള്ള ക്യാൻസറുകൾ ഉൾപ്പെടെ 200 -ലധികം ആരോഗ്യപ്രശ്നങ്ങൾ അമിതമായ മദ്യപാനവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നതായി കണ്ടെത്തിയിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- സ്വന്തം പറമ്പിലെ ആപ്പിൾ മരത്തിൽ നിന്നുമുള്ള അഴുകിയ ആപ്പിളുകൾ മൂലം അയൽക്കാരിക്ക് അലർജി ഉണ്ടായതിനെ തുടർന്നുള്ള തർക്കത്തിൽ ആപ്പിൾ മരത്തിന്റെ ഉടമയ്ക്ക് 2 ലക്ഷം പൗണ്ട് പിഴ കോടതി വിധിച്ചിരിക്കുകയാണ്. അന്റോയ്നെറ്റ് വില്യംസാണ് തന്റെ അയൽക്കാരിയായ ബാർബറ പിൽച്ചറിനു 2 ലക്ഷം രൂപ പൗണ്ട് പിഴ നൽകുവാൻ വിധിക്കപ്പെട്ടിരിക്കുന്നത്. അന്റോയ്നെറ്റിന്റെ ഗാർഡനിലെ 40 അടിയോളം നീളമുള്ള ആപ്പിൾ മരത്തിൽ നിന്നും നിരവധി അഴുകിയ ആപ്പിളുകൾ പിൽച്ചറിന്റെ ലോണിൽ വീഴുന്നത് മൂലം വാസ്പുകൾ ( കടന്നൽ ) വരികയും ഇവ മൂലം തനിക്ക് അലർജി ഉണ്ടായതായുമാണ് പിൽച്ചർ കോടതിയിൽ വ്യക്തമാക്കിയത്. തനിക്കെതിരെ തെളിവുകൾ കെട്ടിച്ചമയ്ക്കപ്പെട്ടു എന്ന അന്റോയ്നെറ്റിന്റെ വാദം കോടതി തള്ളി. നിരവധി തവണ തനിക്ക് അലർജി മൂലം ആശുപത്രിയിൽ കഴിയേണ്ടതായി വന്നുവെന്ന് പിൽച്ചർ കോടതിയിൽ വെളിപ്പെടുത്തി. ഇതോടൊപ്പം തന്നെ തന്റെ ഗാർഡൻ ഒരു ഭാഗം തനിക്ക് ഉപയോഗിക്കാൻ പോലും സാധ്യമല്ലാത്ത തരത്തിലാണ്. തന്റെ വീട്ടിൽ തന്നെ തടവിലാക്കപ്പെട്ട അനുഭവമാണ് ഉള്ളതെന്നും പിൽച്ചർ കോടതിയിൽ പറഞ്ഞു. ആപ്പിൾ മരത്തെ പ്രുണിംഗിന് വിധേയമാക്കാതെ, അത് വൻ മരമായി വളർന്നത് മൂലമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്ന ബുദ്ധിമുട്ടെന്നും പിൽച്ചർ വ്യക്തമാക്കി.

സ്കൂൾ കുട്ടികളുടെ തരത്തിലാണ് അന്റോയ്നെറ്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്ന പ്രതികരണമെന്ന് കോടതി വിലയിരുത്തി. ഇതിനെ തുടർന്നാണ് കോടതി രണ്ട് ലക്ഷം പൗണ്ട് പിഴ നൽകുവാൻ വിധിച്ചിരിക്കുന്നത്. നിരവധി തവണ ഇരുവരും ഈ വിഷയം സംബന്ധിച്ച് തർക്കങ്ങൾ ഉണ്ടായിട്ടുള്ളതായി കോടതി വിലയിരുത്തി. അതിനാൽ തന്നെയാണ് അന്തിമ വിധി ഉണ്ടായിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : എൻഎച്ച്എസിൽ ജീവനക്കാരുടെ ക്ഷാമം അതിരൂക്ഷമെന്ന് മന്ത്രിമാർ. ഈ ഒഴിവുകൾ രോഗികളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നുവെന്നും അവർ മുന്നറിയിപ്പ് നൽകി. ഇംഗ്ലണ്ടിൽ 12,000 ആശുപത്രി ഡോക്ടർമാരുടെയും 50,000-ലധികം നഴ്‌സുമാരുടെയും മിഡ്‌വൈഫുമാരുടെയും കുറവുണ്ട്. എൻ എച്ച് എസ് ചരിത്രത്തിലെ ഏറ്റവും വലിയ തൊഴിൽ പ്രതിസന്ധിയാണ്. പുതിയ പ്രധാനമന്ത്രി അധികാരമേൽക്കുമ്പോൾ ജീവനക്കാരുടെ ക്ഷാമം പരിഹരിക്കുകയെന്നതിന് പ്രഥമ പരിഗണന നൽകണമെന്ന് എംപിമാർ പറയുന്നു.

കോമൺസ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ സെലക്ട് കമ്മിറ്റിയുടെ അധ്യക്ഷനായ മുൻ ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ട് തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഈ പ്രതിസന്ധിയെപ്പറ്റി പറയുന്നത്. എൻ എച്ച് എസിൽ സ്ഥിരമായി ജീവനക്കാരില്ലാത്തത് രോഗികളുടെ സുരക്ഷയ്ക്ക് ഗുരുതരമായ അപകടസാധ്യത സൃഷ്ടിക്കുന്നു. സർക്കാരിന്റെ ദീർഘകാല പദ്ധതിയുടെ അഭാവമാണ് ഇതിന് കാരണം. സ്‌കോട്ട്‌ലൻഡ് , വെയിൽസ് , നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിലെ ആരോഗ്യ സേവനങ്ങൾ സമാനമായ സമ്മർദ്ദങ്ങൾ നേരിടുന്നുണ്ട്.

2021 മാർച്ചിനും 2022 മാർച്ചിനും ഇടയിൽ 500-ലധികം മിഡ്‌വൈഫുകൾ ജോലി ഉപേക്ഷിച്ചിട്ടുണ്ട്.കൂടുതൽ ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നതിനും നിലനിർത്തുന്നതിനുമുള്ള ഒരു ദീർഘകാല പദ്ധതി വികസിപ്പിക്കാൻ എൻഎച്ച്എസ് ഇംഗ്ലണ്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ വക്താവ് പറഞ്ഞു. 2024 ഓടെ 50,000 നഴ്സുമാരെ കൂടി റിക്രൂട്ട് ചെയ്യുമെന്ന് സർക്കാർ പറയുമ്പോഴും ആരോഗ്യ മേഖല ഇപ്പോൾ വലിയ പ്രതിസന്ധിയിലൂടെയാണ് നീങ്ങുന്നത്.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ബ്രിട്ടനിൽ താപനില ഉയരുമ്പോൾ ആളുകൾ കടൽതീരത്തേക്ക് എത്തുന്നത് സ്വാഭാവികമാണ്. എന്നാൽ അവിടെയും സ്ത്രീകളെ ചൂഷണം ചെയ്യാൻ ക്രിമിനൽ സംഘങ്ങൾ ഒരുങ്ങിയിരിപ്പുണ്ടെന്ന വാർത്ത ഞെട്ടിക്കുന്നതാണ്. കഴിഞ്ഞ ആഴ്ച ബ്രൈറ്റൺ ബീച്ചിൽ നിരവധി സ്ത്രീകളും പെൺകുട്ടികളും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടന്ന പരാതി ഉയർന്നതിനെ തുടർന്ന് സസെക്‌സ് പോലീസ് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം. കടൽ തീരത്തും ലൈഫ് ഗാർഡ് ഹട്ടിനുമിടയിലാണ് പീഡനങ്ങൾ നടന്നത്.

സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് വെസ്റ്റ് ലണ്ടനിലെ ഹെയ്‌സിൽ നിന്നുള്ള 32 കാരനായ പുരുഷൻ അറസ്റ്റിലായിരുന്നു. തുടർന്ന് ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു. ബീച്ചിൽ വെച്ച് പീഡനത്തിനോ ആക്രമണത്തിനോ ഇരയായവർ ധൈര്യപൂർവ്വം മുന്നോട്ട് വരണമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ മാർക്ക് ടെയ്‌ലർ പറഞ്ഞു.

ലൈംഗിക അതിക്രമങ്ങളെ കുറിച്ചുള്ള റിപ്പോർട്ടുകൾ ഗൗരവമായി എടുക്കുന്നുവെന്നും കുറ്റവാളികളെ എത്രയും വേഗം പിടികൂടുമെന്നും പോലീസ് പറഞ്ഞു. താപനില 40 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്ന മുന്നറിയിപ്പ് നൽകിയിട്ടും ആയിരക്കണക്കിന് ആളുകളാണ് കഴിഞ്ഞ ആഴ്ച ബീച്ചിലേക്ക് പോയത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലോട്ടറി ടിക്കറ്റെടുക്കുന്നതും ഭാഗ്യം കടാക്ഷിക്കുന്നതായും സ്വപ്നം കാണുന്നവരാണ് മിക്കവരും . പ്രത്യേകിച്ച് മലയാളികൾക്ക് ലോട്ടറി എടുക്കുന്നതിനോടുള്ള അഭിനിവേശം വളരെ കൂടുതലാണ്. ലോട്ടറി വിറ്റ് ഉപജീവനം നടത്തുന്ന ഒട്ടേറെ പേരാണ് കേരളത്തിലുള്ളത്. യു കെ മലയാളികൾ ഒട്ടേറെയുള്ള യോർക്ക്ഷെയറിൽ നിന്നുള്ള ഒരു ഭാഗ്യക്കുറി വിശേഷമാണ് ഇപ്പോൾ വാർത്തകളിൽ ഇടംപിടിക്കുന്നത്.

യുറേ മില്യൺ ലോട്ടറിയുടെ ഏറ്റവും പുതിയ നറുക്കെടുപ്പിൽ ടിക്കറ്റ് ഉടമ 195 മില്യൺ പൗണ്ട് ആണ് നേടിയത്. എക്കാലത്തെയും ഏറ്റവും വലിയ ലോട്ടറി വിജയം കൂടിയാണ് ഇതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് ഭാഗ്യശാലി ഇപ്പോഴും അജ്ഞാതനായി തുടരുകയാണ്. ഇതിനുമുമ്പ് നേടിയ ഏറ്റവും കൂടിയ ഭാഗ്യക്കുറി വിജയം 184 മില്യൺ പൗണ്ടിന്റേതായിരുന്നു. യൂറോ മില്യൺ നറുക്കെടുപ്പ് ആഴ്ചയിൽ രണ്ടുതവണ ചൊവ്വാഴ്ചയും , വെള്ളിയാഴ്ചയുമാണ് നടക്കുന്നത്. യൂറോ മില്യൺ ലോട്ടറിയുടെ ചരിത്രത്തിൽ ഇതുവരെ 15 യുകെ ടിക്കറ്റുകൾ 100 മില്യണിലധികം വിലയുള്ള ജാക്ക്പോട്ട് നേടിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ബിബിസി റേഡിയോ 4 പരിപാടിയായ ഡെസർട്ട് ഐലൻഡ് ഡിസ് കസിൽ, തന്റെ കരിയറിന്റെ തുടക്കത്തിൽ ഫാഷൻ ഇൻഡസ്ട്രിയിൽ നിന്നും താൻ നേരിട്ട ദുരനുഭവങ്ങളെ സംബന്ധിച്ച് അപ്രതീക്ഷിത വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് പ്രശസ്ത മോഡൽ കെയ്റ്റ് മോസ്. തന്റെ പതിനഞ്ചാമത്തെ വയസ്സിൽ ഒരു ഫോട്ടോ ഷൂട്ടിനിടെ തെറ്റായ രീതിയിൽ തന്റെ ക്യാമറമാൻ തന്നോട് നഗ്നയാകാൻ ആവശ്യപ്പെട്ടതായും, പിന്നീട് താൻ അവിടുന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും മോസ് നടത്തിയ വെളിപ്പെടുത്തലിൽ വ്യക്തമാക്കുന്നു. ഇതോടെയാണ് ഫാഷൻ ഇൻഡസ്ട്രിയൽ പതിയിരിക്കുന്ന അപകടങ്ങളെ കുറിച്ച് താൻ കൂടുതൽ ബോധവതി ആയത്. ഇപ്പോൾ പതിയിരിക്കുന്ന അപകടങ്ങൾ തനിക്ക് മുൻകൂട്ടി കാണാൻ സാധിക്കുന്നതും ഇത്തരം ദുരനുഭവങ്ങളിലൂടെ കടന്നു പോയതുകൊണ്ടാണെന്നും അവർ പറഞ്ഞു.

1988ൽ പതിനാലാം വയസ്സു മുതൽ മോഡലിംഗ് ആരംഭിച്ച മോസ്, തുടക്കത്തിൽ സ്റ്റോം മോഡലിംഗ് ഏജൻസിയുമായി കരാറിൽ ആയിരുന്നു. ലണ്ടനിലുടനീളം സഹായത്തിന് ആരുമില്ലാതെ തനിയെയാണ് കരിയറിന്റെ തുടക്കത്തിൽ താൻ യാത്ര ചെയ്തിരുന്നതെന്ന് അവർ പറഞ്ഞു. 1992 ൽ കാൽവിൻ ക്ലൈനുവേണ്ടി മാർക്ക്‌ വാൽബെർഗിനോടൊപ്പം അഭിനയിച്ച പരസ്യമാണ് ലോകമെമ്പാടും മോസിനെ പ്രസിദ്ധയാക്കിയത്. എന്നാൽ ആ പരസ്യ ഷൂട്ടിംഗ് തനിക്ക് വേദനാജനകമായ അനുഭവങ്ങളാണ് ഓർമ്മയിലേക്ക് കൊണ്ടുവരുന്നതെന്ന് അവർ പറഞ്ഞു. പലപ്പോഴും തൻെറ ശരീരത്തെ ഒരു വസ്തുവെന്ന രീതിയിലാണ് ആളുകൾ സമീപിച്ചിരുന്നതെന്നും ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു.

ഈ വർഷം തുടക്കത്തിൽ ജോണി ഡെപ്പിന് എതിരെയുള്ള കേസിൽ, മോസ് അദ്ദേഹത്തിന് അനുകൂലമായി മൊഴിനൽകിയിരുന്നത് ശ്രദ്ധേയമായിരുന്നു. ഡെപ്പിന്റെ മുൻ കാമുകിയായിരുന്ന മോസ് അത്തരത്തിൽ ഒരു മൊഴി നൽകിയത് മാധ്യമങ്ങളുടെ ഇടയിൽ ശ്രദ്ധ നേടിയിരുന്നു. ഇതോടൊപ്പം തന്നെ 2011 ൽ ഫാഷൻ ഡിസൈനറായ ജോൺ ഗല്ലിയാനോക്കെതിരെ ഉയർന്ന കേസിലും അദ്ദേഹത്തെ അനുകൂലിച്ച് മോസ് രംഗത്തെത്തിയിരുന്നു. തന്റെ സുഹൃത്തുക്കളോട് താൻ എപ്പോഴും സത്യസന്ധത പുലർത്താൻ ആഗ്രഹിക്കുന്നുണ്ടെന്ന് മോസ് വെളിപ്പെടുത്തി. ലോകത്തിലെ തന്നെ ഏറ്റവും മികച്ച മോഡലുകളിൽ ഒരാളായ മോസ്, തന്റെ കരിയറിന്റെ തുടക്കത്തിൽ നേരിട്ട അനുഭവങ്ങൾ വെളിപ്പെടുത്തിയത് ഫാഷൻ ഇൻഡസ്ട്രിയിലെ അപ്രതീക്ഷിത നീക്കങ്ങളിൽ ഒന്നാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : പ്രധാനമന്ത്രിയായാൽ എൻ എച്ച് എസ് പ്രതിസന്ധി പരിഹരിക്കുമെന്ന ഉറപ്പുമായി ഋഷി സുനക്. ടോറി നേതൃപോരാട്ടത്തില്‍ ഇപ്പോള്‍ മുന്‍തൂക്കം ലിസ് ട്രസിനാണെന്ന് സർവേകൾ പറയുന്നെങ്കിലും താൻ ഒട്ടും പുറകിലല്ലെന്ന് തെളിയിക്കുകയാണ് ഋഷി. ഇംഗ്ലണ്ടിൽ 66 ലക്ഷത്തിലധികം പേർ ആശുപത്രി ചികിത്സയ്ക്കായി കാത്തിരിക്കുന്നുണ്ട്. 2024 സെപ്റ്റംബറോടെ എല്ലാവർക്കും ചികിത്സ ഉറപ്പാക്കുമെന്ന് ഋഷി അറിയിച്ചു. മുൻ പ്രധാനമന്ത്രി മാർഗരറ്റ് താച്ചറിന്റെ ജന്മനാടായ ഗ്രന്ഥാമിൽ നടത്തിയ പ്രചാരണ പ്രസംഗത്തിൽ, എൻഎച്ച്എസ് ബാക്ക്‌ലോഗ് കൈകാര്യം ചെയ്യുന്നത് ഏറ്റവും പ്രധാനമാണെന്ന് സുനക് വ്യക്തമാക്കി.

രാജ്യത്ത് ഒഴിഞ്ഞ് കിടക്കുന്ന 58,000 ഹൈസ്ട്രീറ്റ് ഷോപ്പുകള്‍ കമ്മ്യൂണിറ്റി ഡയഗനോസ്റ്റിക് ഹബ്ബുകളായി മാറ്റും. ഇവിടെ എംആര്‍ഐ, സിടി സ്‌കാനുകൾ നടത്താം. കൂടാതെ വാതില്‍പ്പടിക്കല്‍ സ്‌പെഷ്യലിസ്റ്റ് സേവനങ്ങളും ലഭ്യമാക്കുമെന്നാണ് സുനകിന്റെ വാഗ്ദാനം. വ്യത്യസ്‌തമായ ഒരു സമീപനം ഇല്ലെങ്കിൽ, എൻ‌എച്ച്‌എസ് തകരുമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

എന്‍എച്ച്എസ് ബെഡുകൾ ഒഴിച്ച് കിടത്താനായി ഡിസ്ചാര്‍ജ്ജ് ചെയ്യുന്ന രോഗികളെ വിര്‍ച്വലായി നിരീക്ഷിക്കും. രാജ്യം നേരിടുന്ന അഞ്ച് അടിയന്തര പ്രശ്നങ്ങളിൽ എൻ എച്ച് എസ് വെയ്റ്റിംഗ് ലിസ്റ്റ് നേരിട്ട് കുറയ്ക്കുന്നതാണ് പ്രധാനമെന്ന് സുനക് വ്യക്തമാക്കുന്നു. അതേസമയം, ലിസ് ട്രസിന്റെ നികുതി വെട്ടിച്ചുരുക്കല്‍ പദ്ധതികളെയും സുനക് വിമർശിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ബ്ലാക്ക് ഔട്ടുകൾ തടയാനുള്ള എമർജൻസി പ്ലാനുകളുടെ ഭാഗമായി യുകെയിലെ ജനങ്ങൾ തങ്ങളുടെ തെർമോസ്റ്റാറ്റുകളും ലൈറ്റുകളും ഓഫ് ചെയ്യേണ്ടി വന്നേക്കാം. ഈ ശൈത്യകാലത്ത് ഊർജ്ജ പ്രതിസന്ധിയെ നേരിടാൻ സർക്കാർ നിരവധി നടപടികൾ പരിഗണിച്ചുകൊണ്ടിരിക്കുകയാണ്. വൈദ്യുതിയ്ക്ക് വിതരണ ക്ഷാമമുണ്ടായാൽ ഊർജ്ജ ഉപയോഗം വെട്ടി കുറയ്ക്കാൻ പൊതുജനങ്ങളോട് അഭ്യർത്ഥിക്കുമെന്ന് അധികൃതർ അറിയിച്ചു. റഷ്യ ഗ്യാസ് വിതരണം കുറച്ചതിനെ തുടർന്ന് ശൈത്യകാലത്തേക്ക് വേണ്ടത്ര വാതകം സംഭരിക്കാൻ കഴിയില്ലെന്ന ആശങ്കയെ തുടർന്ന് അടുത്തമാസം മുതൽ യൂറോപ്യൻ യൂണിയന് കീഴിലുള്ള രാജ്യങ്ങൾ വാതകങ്ങളുടെ ഉപയോഗം 15 ശതമാനം വെട്ടിക്കുറയ്ക്കാൻ ആവശ്യപ്പെട്ടത്.

ജർമ്മനി, ഫ്രാൻസ്, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ ജനങ്ങളോട് ഊർജ്ജം ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി ലൈറ്റുകൾ ഓഫ് ചെയ്യാനും, തെർമോസ്റ്റാറ്റുകളുടെ ഉപയോഗം കുറയ്ക്കാനും, ചെറിയ ഷവറുകൾ ഉപയോഗിക്കാനും ഇതിനോടകം തന്നെ അഭ്യർത്ഥിച്ചിട്ടുണ്ട്. യുകെ ഗവൺമെന്റിനും ഇത്തരത്തിൽ ഊർജ്ജ സംരക്ഷണം നടപടികൾ അവതരിപ്പിക്കേണ്ടിവന്നാൽ ടിവി, റേഡിയോ, സോഷ്യൽ മീഡിയ, പോസ്റ്ററുകൾ എന്നിവ വഴി സന്ദേശം അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു. യുകെയിലെ ഊർജ പ്രതിസന്ധി രൂക്ഷമാകുന്നതോടെ ശൈത്യകാലത്ത് വീടുകളിലെ ബില്ലുകൾ 3300 പൗണ്ടിൽ കൂടുതൽ ഉയരാനാണ്‌ സാധ്യത.

ശരാശരി ഒരു കുടുംബത്തിൻറെ എനർജി ബില്ല് പ്രതീക്ഷിച്ചതിലും 360 പൗണ്ട് വരെ കൂടുമെന്ന് എനർജി കൺസൾട്ടന്റ് ആയ കോൺവാൾ പറഞ്ഞു. ജീവിതച്ചെലവ് വർധിച്ചു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഊർജ്ജവിലയിലുണ്ടായ ഈ വൻ വർദ്ധനവ് ബ്രിട്ടനിലെ മലയാളികൾ ഉൾപ്പെടെയുള്ള കുടുംബങ്ങളെ കൂടുതൽ സമ്മർദ്ദത്തിലാക്കും. ഇത്തരത്തിൽ ഉണ്ടാവുന്ന പ്രതിസന്ധി ലഘൂകരിക്കാനായി സർക്കാർ 15 മില്യൻ പൗണ്ടിന്റെ പാക്കേജ് ആണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് ഏറ്റവും ദുർബലരായ കുടുംബങ്ങൾക്ക് 1200 പൗണ്ട് വരെ നൽകും. എന്നിരുന്നാലും കോൺവാളിന്റെ ഈ പ്രവചനം ശരിയാണെങ്കിൽ ഗവൺമെന്റിൽ നിന്ന് പരമാവധി സഹായം ലഭിച്ചെങ്കിൽ പോലും ജനുവരിയോട് കൂടി ഊർജ്ജബല്ലുകൾ 900 പൗണ്ട് വരെ ഉയരും. വർദ്ധിച്ചു വരുന്ന ജീവിത ചിലവും ഊർജ്ജ പ്രതിസന്ധിയും ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

മങ്കി പോക്സിനെ ആഗോള പകർച്ചവ്യാധിയുടെ ഗണത്തിൽ ഉൾപ്പെടുത്തി ലോകാരോഗ്യ സംഘടന. കുരങ്ങു പനിയെ കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ അടിയന്തര സമിതിയുടെ രണ്ടാമത്തെ യോഗത്തിലാണ് നടപടി കൈക്കൊണ്ടത്. 75 രാജ്യങ്ങളിലായി 1600 -ലധികം കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതിൽ 70 ശതമാനം രോഗികളും ബ്രിട്ടൻ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിൽ നിന്നാണ്.

ആഗോളതലത്തിൽ പൊതുജനാരോഗ്യത്തിന് അപകടകാരിയാണ് മങ്കിപോക്സ് എന്ന് ലോകാരോഗ്യ സംഘടനയുടെ വാർത്താക്കുറുപ്പിൽ വ്യക്തമാക്കി. നിലവിൽ ലോകമെങ്ങും മങ്കിപോക്സ് ബാധിതരുടെ എണ്ണം ദിനംപ്രതി കൂടുന്നത് കടുത്ത ആശങ്കയാണ് ആരോഗ്യ വിദഗ്ധരുടെ ഇടയിൽ ഉടലെടുത്തിരിക്കുന്നത്. 2020 ജനുവരി 30 -ന് കോവിഡിനെ പകർച്ചവ്യാധിയായി പ്രഖ്യാപിക്കുമ്പോൾ ചൈനയ്ക്ക് പുറത്ത് വെറും 82 കേസുകൾ മാത്രമാണ് ഉണ്ടായിരുന്നത്. അവിടെനിന്നാണ് ലോകത്തെ കീഴടക്കിയ വൈറസ് ഭീകരനായി കോവിഡ് പടർന്നു പിടിച്ചത്. സമാനമായ രീതിയിൽ മങ്കിപോക്സ് ലോകമെങ്ങും പടർന്നു പിടിച്ചേക്കാമെന്നുള്ള ആശങ്കയാണ് ലോകാരോഗ്യ സംഘടനയുടെ നടപടിക്ക് ആധാരമായി ചൂണ്ടിക്കാണിക്കുന്നത്.

RECENT POSTS
Copyright © . All rights reserved