Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ബോറിസ് ജോൺസൻ സർക്കാരിനെ കടുത്ത പ്രതിസന്ധിയിലാക്കി ഇന്ത്യൻ വംശജനായ ധനമന്ത്രി ഋഷി സുനകും പാക് വംശജനായ ആരോഗ്യമന്ത്രി സാജിദ് ജാവിദും രാജിവച്ചു. ലൈംഗിക ആരോപണം നേരിടുന്ന ക്രിസ് പിഞ്ചറെ ഡപ്യൂട്ടി ചീഫ് വിപ്പായി നിയമിച്ചതിൽ ബോറിസ് ജോൺസൻ മാപ്പുപറഞ്ഞതിനു പിന്നാലെയാണു രാജി. ഇൻഫോസിസ് സ്ഥാപക ചെയർമാൻ എൻ.ആർ. നാരായണമൂർത്തിയുടെ മകൾ അക്ഷതയുടെ ഭർത്താവാണ് ഋഷി. സാജിദ് ജാവിദ് രാജി വെച്ചതിനു പിന്നാലെയാണ് സുനകും രാജിക്കായി ഒരുങ്ങിയത്. അതേസമയം, വിദ്യാഭ്യാസ സെക്രട്ടറി നാദിം സഹവിയെ പുതിയ ചാൻസലറായി നിയമിച്ചു. ജാവിദിന് പകരം ഡൗണിംഗ് സ്ട്രീറ്റ് ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീവ് ബാർക്ലേ ആരോഗ്യ സെക്രട്ടറിയായി ചുമതലയേൽക്കും.

“സർക്കാർ ശരിയായ രീതിയിൽ കാര്യക്ഷമതയോടും ഗൗരവമായും ഭരിക്കണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. ഇത് ഒരുപക്ഷെ എന്റെ അവസാനത്തെ മന്ത്രിപദവി ആയിരിക്കാം. ഇപ്പോൾ രാജിയാണ് ഉത്തമം.” സുനക് ട്വിറ്ററിൽ കുറിച്ചു. ഭരണം നടത്താനുള്ള ജോൺസന്റെ കഴിവിൽ തനിക്ക് വിശ്വാസം നഷ്ടമായെന്ന് ജാവിദ് വ്യക്തമാക്കി. സ്വന്തം മനഃസാക്ഷിക്ക് വിരുദ്ധമായി ഇനി തുടരാനാവില്ല. ജോൺസന്റെ നേതൃത്വത്തിന് കീഴിൽ നിലവിലെ സാഹചര്യം മെച്ചപ്പെടില്ലെന്ന് ബോധ്യമായതിനാലാണ് രാജിയെന്ന് ജാവിദ് രാജിക്കത്തിൽ പറയുന്നു.

പാ​ർ​ല​മെ​ന്റ് അം​ഗ​ങ്ങ​ളു​ടെ അ​ച്ച​ട​ക്കം നോക്കേണ്ട പി​ഞ്ച​ർ അ​മി​ത മ​ദ്യ​പാ​ന​വും പെ​രു​മാ​റ്റ​ദൂ​ഷ്യ ആ​രോ​പ​ണ​വും കാ​ര​ണം വ്യാ​ഴാ​ഴ്ച രാ​ത്രി​ ഡെ​പ്യൂ​ട്ടി ചീ​ഫ് വി​പ്പ് സ്ഥാ​നം രാ​ജി​വെ​ച്ചിരുന്നു. ആരോപണം നിലനിൽക്കേ ഇദ്ദേഹത്തെ സർക്കാരിലെ സുപ്രധാന സ്ഥാനത്തേക്ക് പരിഗണിച്ചത് ബോറിസ് ജോൺസന്റെ വീഴ്ചയാണെന്ന നിലപാടിലാണ് മന്ത്രിമാർ ഇരുവരും രാജിവെച്ചത്.

പാർട്ടി ഗേറ്റ് വിവാദവും ലൈംഗിക ആരോപണങ്ങളും സർക്കാരിന് മേൽ കനത്ത വെല്ലുവിളി ഉയർത്തുന്നതിനിടെയാണ് ഈ രാജി. സ്വന്തം എംപിമാർ കൊണ്ടുവന്ന അവിശ്വാസ വോട്ടെടുപ്പിൽ നിന്ന് ജോൺസൻ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. മന്ത്രിമാരുടെ രാജിക്ക് പിന്നാലെ ടോറി വൈസ് ചെയർ സ്ഥാനം ബിം അഫോളാമി രാജിവെച്ചു. രാജിക്ക് മറുപടിയായി ലേബർ നേതാവ് കെയർ സ്റ്റാർമർ, ഒരു തിരഞ്ഞെടുപ്പിനെ സ്വാഗതം ചെയ്യുന്നെന്നും രാജ്യത്തിന് ഭരണമാറ്റം ആവശ്യമാണെന്നും പറഞ്ഞു. പ്രതിസന്ധിയിലൊക്കെ ജോൺസനൊപ്പം നിന്ന രണ്ടുപേരാണ് ഇപ്പോൾ പടിയിറങ്ങിയത്. ധനമന്ത്രിയായ സുനക്കിന്റെ കൃത്യമായ ഇടപെടലുകൾ രാജ്യത്തെ ജനങ്ങൾക്ക് ആശ്വാസമായിരുന്നു. ഇരുവരുടെയും പടിയിറക്കം ബ്രിട്ടീഷ് സർക്കാരിനെ വലിയ ഭരണ പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്ന് തീർച്ചയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : സ്റ്റുഡന്റ് വിസയിൽ ബ്രിട്ടനിലേക്ക് എത്തുന്ന വിദ്യാർഥികൾ അവരുടെ കോഴ്സുകളിൽ നിന്ന് അകന്ന് ചൂഷണ സാഹചര്യങ്ങളിൽ ജോലി ചെയ്യുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് മനുഷ്യക്കടത്തിനെതിരെ അതീവ ജാഗ്രത പുലർത്താൻ യൂണിവേഴ്സിറ്റികൾക്ക് നിർദേശം. ഗ്രീൻ‌വിച്ച്, ചെസ്റ്റർ, ടീസ്‌സൈഡ് യൂണിവേഴ്സിറ്റികളിലെ ഇന്ത്യൻ വിദ്യാർഥികൾ യുകെയിൽ എത്തിയതിന് തൊട്ടുപിന്നാലെ ക്ലാസുകളിൽ ഹാജരാകാതിരുന്നതായി ഗാംഗ്‌മാസ്റ്റേഴ്‌സ് ആൻഡ് ലേബർ അബ്യൂസ് അതോറിറ്റി (ജിഎൽഎഎ) റിപ്പോർട്ടിൽ പറയുന്നു. പിന്നീട് വെയിൽസിലെ കെയർ സെക്ടറിൽ മോശമായ അവസ്ഥയിൽ അവർ ജോലി ചെയ്യുന്നതായി കണ്ടെത്തി. ആഴ്ചയിൽ 80 മണിക്കൂർ വരെ, മിനിമം വേതനത്തിൽ താഴെ ശമ്പളവുമായാണ് അവർ ജോലി ചെയ്തത്.

യൂണിവേഴ്‌സിറ്റിയിൽ വിദ്യാർഥികളുടെ ഹാജർ നില കുറവായിരുന്നെന്ന് റിപ്പോർട്ടിൽ പറയുന്നു. ബ്രിട്ടനിലുടനീളം കെയർ ഹോമുകളിൽ വ്യാപകമായ തൊഴിൽ ചൂഷണം നടക്കുന്നതായി ഒരന്വേഷണത്തിൽ കണ്ടെത്തി. ഇന്ത്യ, ഫിലിപ്പീൻസ്, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ളവരിൽ നിന്ന് 18,000 പൗണ്ട് വരെ നിയമവിരുദ്ധ റിക്രൂട്ട്‌മെന്റ് ഫീസിൽ ഈടാക്കുന്നുണ്ട്.

കൂടാതെ, അനധികൃതമായി ജോലി ചെയ്യുന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് തുടര്‍ച്ചയായ റെയ്ഡുകളും ഇപ്പോൾ നടക്കുന്നു. യുകെയില്‍ പഠിക്കാന്‍ എത്തുമ്പോള്‍ യൂണിവേഴ്‌സിറ്റികൾക്കും വിസ ലഭിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാരിനും നല്‍കുന്ന ഉറപ്പുകള്‍ ലംഘിക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ഹോം ഓഫീസ് ഒരുങ്ങുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി സ്റ്റോക് ഓണ്‍ ട്രെന്റില്‍ മലയാളി വിദ്യാര്‍ഥികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ പോലീസ് റെയ്ഡ് നടത്തുകയാണെന്ന വാർത്തകൾ പുറത്തുവന്നു.

ഇന്ത്യൻ വിദ്യാർത്ഥികളെ 24 മണിക്കൂറും ജോലി ചെയ്യാൻ നിർബന്ധിക്കുകയും ഭക്ഷണം കഴിക്കാനാവാത്ത വിധം വളരെ കുറച്ച് ശമ്പളം നൽകുകയും ചെയ്തുവെന്ന് ഒരു ചാരിറ്റി വെളിപ്പെടുത്തി. ഈ കേസ് പോലീസിന് കൈമാറിയിട്ടുണ്ട്. തൊഴിലാളികളുടെ ക്ഷാമം കാരണം സ്റ്റുഡന്റ് വിസയിലുള്ള ആളുകളെ ദുരുപയോഗം ചെയ്യുന്ന പ്രവണത ബ്രിട്ടനിൽ വർദ്ധിച്ചുവരികയാണെന്ന് ഫോക്കസ് ഓൺ ലേബർ എക്‌സ്‌പ്ലോയിറ്റേഷന്റെ റിസർച്ച് മാനേജർ മെറി ആൽബെർഗ് പറഞ്ഞു. ഇത് അവസാനിപ്പിക്കാൻ വിദ്യാർഥികളുടെ അപേക്ഷകൾ, ഹാജർ, ഫീസ് അടയ്ക്കൽ എന്നിവ നിരീക്ഷിക്കണമെന്ന് ജിഎൽഎഎ ആവശ്യപ്പെടുന്നു. ഒപ്പം, വിദ്യാർത്ഥി വിസകളുടെ നിരീക്ഷണം വർദ്ധിപ്പിക്കണമെന്നും സർവ്വകലാശാലകൾ ജാഗ്രത പാലിക്കണമെന്നുമുള്ള ആവശ്യങ്ങളും ഉയരുന്നു. ബ്രിട്ടീഷ് യൂണിവേഴ്സിറ്റികളിലേക്കുള്ള ഇന്റർനാഷണൽ സ്റ്റുഡന്റ് റിക്രൂട്ട്‌മെന്റിനെ ഉയർന്ന അപകടസാധ്യതയുള്ള മേഖലയായി നോട്ടിംഗ്ഹാം റൈറ്റ്‌സ് ലാബ് വിലയിരുത്തി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലീഡ്‌സ് : വെല്ലുവിളികളെ മറികടന്ന് മുന്നേറി, യുകെ മലയാളികൾക്ക് പ്രചോദനമായി മാറിയിരിക്കുകയാണ് ലീഡ്‌സ് സ്വദേശി ജൂലി ഉമ്മൻ. യുകെയിലെ ഫ്രാഞ്ചൈസി ബിസിനസ്സിലേക്ക് ആദ്യമായി കടന്നുവന്ന് വിജയിച്ചവരുടെ കൂട്ടത്തിലാണ് ഇന്ന് ജൂലിയുടെ സ്ഥാനം. യുകെയിലെ വനിതാ സംരംഭകരെ പ്രചോദിപ്പിക്കുകയും അവരുടെ ബിസിനസ്സുകൾക്ക് പിന്തുണ നല്‍കുകയും ചെയ്യുന്ന സംഘടനയാണ് EWIF (Encouraging Women into Franchising). എല്ലാ വര്‍ഷവും ഈ സംഘടന യുകെയിലെ ഫ്രാഞ്ചൈസി ബിസിനസ്സുകളില്‍ വിജയം കൈവരിച്ച വനിതാ സംരംഭകര്‍ക്ക് അവാര്‍ഡ് നല്‍കുന്നുണ്ട്. ഇത്തവണത്തെ ഫൈനലിസ്റ്റുകളുടെ കൂട്ടത്തില്‍ ജൂലി ഉമ്മനും ഉണ്ടെന്നത് ഓരോ യുകെ മലയാളിക്കും ഏറെ സന്തോഷമേകുന്നു.

എൻഎച്ച്എസ് സ്റ്റാഫ് നഴ്‌സായി ജോലിയിൽ പ്രവേശിച്ച ജൂലി, യുകെയിലെ പ്രശസ്തമായ ഹോം കെയർ ബിസിനസ് ഗ്രൂപ്പായ കെയർമാർക്കിന്റെ വേക്ക്ഫീല്‍ഡ് ടൗണിലെ ഫ്രാഞ്ചൈസി സ്വന്തമാക്കിയാണ് ബിസിനസ്സിലേക്ക് ചുവടുവച്ചത്. 2004 ജനുവരിയിലാണ് ജൂലി യുകെയിലെത്തിയത്. വെസ്റ്റ് യോർക്ക്ഷെയറിലുള്ള ലീഡ്‌സിലെ ഒരു നേഴ്സിംഗ് ഹോമിൽ ജോലിയാരംഭിച്ചു. തുടർന്ന് എൻഎച്ച്എസിലേക്ക് എത്തി. ലീഡ്‌സിലെ സെന്റ് ജെയിംസ് ഹോസ്പിറ്റലിലെ ഒഫ്താൽമോളജി ഡിപ്പാർട്ട്‌മെന്റിൽ നേഴ്സായി. ഒഫ്താല്‍മോളജി ഡിപ്പാര്‍ട്ട്‌മെന്റിലെ റെറ്റിനല്‍ സ്‌പെഷ്യലിസ്റ്റ് പ്രാക്ടീഷണര്‍ എന്ന തസ്തികയില്‍ നിന്നും ഒരു ഇടവേള എടുത്തതിനു ശേഷമാണ് ജൂലി തന്റെ സ്വപ്നമായ സംരംഭകത്വത്തിലേക്ക് കടന്നത്. ബിസിനസ് ആരംഭിച്ച് ഒരു വർഷത്തിനുള്ളിൽ തന്നെ, 2021-ൽ ‘കെയർമാർക്ക് യുകെ’യുടെ നോർത്ത് റീജിയണിലെ ഏറ്റവും വേഗത്തിൽ വളരുന്ന ഫ്രാഞ്ചൈസിക്കുള്ള അവാർഡ് (Fastest Growing Franchise) വേക്ക്ഫീൽഡിലെ ജൂലിയുടെ കെയർമാർക്ക് ഫ്രാഞ്ചൈസി നേടി.

2020 ഒക്‌ടോബർ മാസത്തിൽ യുകെയിൽ കോവിഡ് പടർന്നു പിടിച്ച സമയത്താണ് ജൂലി തന്റെ ഹോം കെയർ ബിസിനസ്സ് ആരംഭിച്ചത്. എന്നാൽ, നിശ്ചയദാർഢ്യവും പ്രതിസന്ധികളെ നേരിടാനുള്ള മനസുമുള്ള ജൂലി വെല്ലുവിളികളെ സധൈര്യം മറികടന്നു. ജൂലിയുടെ അഭിപ്രായത്തിൽ, “സംരംഭകത്വം ഒരു സാഹസികതയാണ്. പ്രതിസന്ധികളെയും അനിശ്ചിതത്വങ്ങളെയും മറികടന്ന് ഒരു കപ്പൽ തീരത്ത് അടുപ്പിക്കുന്നതുപോലെ ശ്രമകരമായത്.” ഒരു ബിസിനസ്സ് വിജയിക്കണമെങ്കിൽ സമയം, മൂലധനം, മികച്ച ജീവനക്കാർ തുടങ്ങിയ നിരവധി ഘടകങ്ങൾ ഒത്തുചേരേണ്ടതുണ്ടെന്ന് ജൂലി പറയുന്നു.

വേക്ക്ഫീൽഡിലെ സമൂഹത്തിനായി നന്മ ചെയ്യാനുള്ള ആഗ്രഹവും പരിചരണ മേഖലയെ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുമാണ് തന്റെ നേട്ടങ്ങൾക്ക് കാരണമെന്ന് ജൂലി കൂട്ടിച്ചേർത്തു. സംരംഭക യാത്രയിലുടനീളം കുടുംബവും സുഹൃത്തുക്കളും ബിസിനസിലെ ജീവനക്കാരും നൽകിയ പിന്തുണ ജൂലി എടുത്തുപറഞ്ഞു. ഭർത്താവായ ഡോ. നന്ദകിഷോർ നേമന എല്ലാറ്റിനും പിന്തുണയുമായി ഒപ്പമുണ്ട്. മകൻ ആദർശ് ജർമ്മനിയിൽ പഠിക്കുന്നു. മകൾ ശ്രേയ യൂണിവേഴ്സിറ്റിയിൽ ചേരാനുള്ള തയ്യാറെടുപ്പിലാണ്. ഇപ്പോൾ വെസ്റ്റ് യോര്‍ക്ക്‌ഷെയറിലെ ലീഡ്‌സിൽ സ്ഥിരതാമസം. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് മുട്ടം മുഴങ്ങോടിയിൽ കുടുംബാംഗമാണ് ജൂലി. പിതാവ് – ഉമ്മൻ മാത്യു. മാതാവ് – ലീലാമ്മ ഉമ്മൻ. സഹോദരൻ – ജോർജ് ഉമ്മൻ.

യുകെയിൽ വളർന്നുവരുന്ന മലയാളി സംരംഭകരോട് ജൂലിക്ക് പറയാനുള്ളത് ഇത്രമാത്രം;
“വെല്ലുവിളികൾ ഏറ്റെടുക്കാനുള്ള ആർജവമാണ് വിജയത്തിലേക്കുള്ള വഴി.”

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- എൺപത്തഞ്ചു വയസ്സുകാരനായ എൻ എച്ച് എസ് ഡോക്ടറുടെ ചികിത്സ പിഴവ് മൂലം യുവതി മരിച്ച സംഭവത്തിൽ ഡോക്ടർ കുറ്റക്കാരൻ ആണെന്ന് കോടതി വിലയിരുത്തി. ഈ കേസ് സംബന്ധിച്ച് ചൊവ്വാഴ്ച വിധിയുണ്ടാകും എന്നാണ് നിലവിലെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇശ്യക മാമൻ എന്ന ഡോക്ടറാണ് ബയോപ്സി നടത്തിയതിൽ ഉണ്ടായ പിഴവിലൂടെ രോഗിയുടെ മരണത്തിന് കാരണമായത്. നാല്പത്തെട്ടുകാരിയായ ഷാഹിദ പർവീൺ ആണ് ഡോക്ടറുടെ അലംഭാവപരമായ പെരുമാറ്റം മൂലം മരണപ്പെട്ടത്. 2018 സെപ്റ്റംബറിൽ ആണ് ഷാഹിദ ഡോക്ടറുടെ അടുത്ത് ചികിത്സയ്ക്കായി എത്തിയത്. ചികിത്സയുടെ പുരോഗമനത്തിനായി ഇവർക്ക് ബോൺമാരോ ബയോപ്സി ആവശ്യമായിരുന്നു. സാധാരണയായി ഹിപ്പ് ബോണിൽ നിന്നുമാണ് ബയോപ്സിക്കായി ശേഖരിക്കുന്നത്. എന്നാൽ ആദ്യത്തെ പരിശ്രമത്തിൽ ഇത് പൂർത്തീകരിക്കുവാൻ ഡോക്ടർ മാമന് സാധിച്ചില്ല. തുടർന്ന് അദ്ദേഹം രോഗിയുടെയും ഭർത്താവിന്റെയും എതിർപ്പുകളെ അവഗണിച്ച്, വളരെ അപകടകരമായ പ്രക്രിയയിലൂടെ സ്റ്റേർണത്തിൽ നിന്നും സാമ്പിൾ കളക്ട് ചെയ്യുവാൻ ശ്രമിച്ചു. തെറ്റായ ബയോപ്സി നീഡിൽ ഉപയോഗിച്ചതിനെ തുടർന്ന് കൃത്യമായ എല്ലിൽ നിന്നും സാമ്പിൾ എടുക്കാൻ സാധിക്കാതെ വരികയും, ഹൃദയത്തെ പൊതിയുന്ന പെരികാർഡിയത്തിനു ക്ഷതം ഏൽക്കുവാൻ ഇത് കാരണമാവുകയും ചെയ്തു. തുടർന്നുണ്ടായ ഗുരുതരമായ ആന്തരിക രക്തസ്രാവത്തെ തുടർന്നാണ് ഷാഹിദ മരണപ്പെട്ടതെന്ന് കുടുംബാംഗങ്ങൾ കോടതിയിൽ വ്യക്തമാക്കി.

തികച്ചും നിരുത്തരവാദപരമായ പെരുമാറ്റമാണ് ഡോക്ടറുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്ന് കോടതി വിലയിരുത്തി. ഇതിനുമുൻപും തന്റെ പ്രായം മറച്ചുവെച്ച കുറ്റത്തിന് ഡോക്ടർ മാമന് സസ്പെൻഷൻ ലഭിച്ചിട്ടുള്ളതാണ്. അതിനുശേഷം നടത്തിയ മറ്റൊരു പ്രക്രിയയിലും രോഗി അപകടകരമായ അവസ്ഥയിൽ എത്തിച്ചേർന്നിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഡോക്ടറാണ് തന്റെ ഭാര്യയുടെ മരണത്തിന് കാരണമെന്ന് ഷാഹിദയുടെ ഭർത്താവ് കോടതിയിൽ വ്യക്തമാക്കി. 1965 ൽ നൈജീരിയയിൽ നിന്നും പഠനം പൂർത്തിയാക്കിയ ഡോക്ടർ മാമൻ 1991 മുതൽ ബ്രിട്ടനിൽ ഡോക്ടറായി സേവനം അനുഷ്ഠിക്കുകയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഇന്ധന വില വർദ്ധനവിനെതിരെ യുകെയിലെ മോട്ടോർ വേകൾ വേറിട്ട പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ചു. രാജ്യത്തെ അതിവേഗ പാതകളിലൂടെ സാവധാനം വാഹനം ഓടിച്ചാണ് സമരക്കാർ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയത്. രാജ്യത്തെ മൂന്നുവരി മോട്ടോർ വേകളാണ് പ്രതിഷേധക്കാർ ഇതിനായി തിരഞ്ഞെടുത്തത്.

പ്രതിഷേധത്തിന്റെ ഭാഗമായി വളരെ പതുക്കെ വാഹനം ഓടിച്ചതിന് രാജ്യത്ത് ഉടനീളം ഒട്ടേറെ ആൾക്കാരെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഫ്യൂവൽ പ്രൈസ് സ്റ്റാൻഡ് എഗൈൻസ്റ്റ് ടാക്സ് എന്ന സോഷ്യൽ മീഡിയ ബാനറിന് കീഴിലാണ് പ്രതിഷേധങ്ങൾ സംഘടിപ്പിക്കപ്പെട്ടത്. പ്രധാന റോഡുകളിലും മോട്ടോർ വേകളിലും ട്രാഫിക് ബ്ലോക്ക് ഉണ്ടാക്കുന്നതിനായി മണിക്കൂറിൽ 30 mph കുറഞ്ഞ വേഗത്തിലാണ് പ്രതിഷേധക്കാർ വാഹനം ഓടിച്ചത്. ആദ്യം സമരത്തിന്റെ ഭാഗമായിരുന്നില്ലെങ്കിലും പ്രതിഷേധത്തിനോട് അനുഭാവം പ്രകടിപ്പിച്ച ഒട്ടേറെ പേർ തങ്ങളുടെ വാഹനവുമായി സമരക്കാരോട് ഒപ്പം അണിചേർന്നതായാണ് വിവിധ സ്ഥലങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : യുകെ മലയാളികൾ അടക്കമുള്ള ഏഷ്യാക്കാര്‍ക്കിടയില്‍ ഉണ്ടാകുന്ന ഡിമെൻഷ്യ രോഗം കണ്ടെത്തുന്നതിൽ എൻഎച്ച്എസ് പരാജയപ്പെടുന്നെന്ന് പഠന റിപ്പോർട്ട്‌. അടുത്ത മൂന്ന് പതിറ്റാണ്ടിനുള്ളിൽ ഡിമെൻഷ്യ ബാധിച്ചവരുടെ എണ്ണം 600% വർദ്ധിക്കുമെന്ന റിപ്പോർട്ട്‌ ഞെട്ടിക്കുന്നതാണ്. മലയാളികൾ അടക്കമുള്ള ഏഷ്യാക്കാർക്കിടയിൽ യഥാസമയം രോഗനിർണയം നടത്താനുള്ള സാധ്യത കുറവാണെന്നും ചികിത്സയും പിന്തുണയും ലഭിക്കാനുള്ള അവസരങ്ങൾ കുറവാണെന്നും കണ്ടെത്തി. യുകെ അല്‍ഷിമേഴ്സ് സൊസൈറ്റി തയ്യാറാക്കിയ 55 പേജുള്ള ഫുള്‍ റിപ്പോര്‍ട്ട് ഈ ആഴ്ച പുറത്തുവരും. ഇതോടെ കാര്യങ്ങൾ കൂടുതൽ വ്യക്തമാകും.

ഡിമെന്‍ഷ്യ കണ്ടെത്താനുള്ള രീതികള്‍ ബ്രിട്ടീഷ് വംശജരുടേതുമായി താരതമ്യപ്പെടുത്തി ഏഷ്യാക്കാരെ പരിഗണിക്കുന്നതിലും വീഴ്ച വന്നിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. മാനസികമായും ശാരീരികമായും സാമൂഹികമായും സാമ്പത്തികമായും ഉള്ള ഘടകങ്ങൾ മൂലമാണ് ആരോഗ്യ സംവിധാനത്തിന് ഏഷ്യാക്കാർക്കിടയിൽ ഡിമെൻഷ്യ രോഗനിർണയം നടത്താൻ കഴിയാത്തത്. ഇതിന്റെ ഫലമായി പലരും ഒറ്റപ്പെടലും ഉത്കണ്ഠയും ഏകാന്തതയും വിഷാദവും അനുഭവിക്കുകയാണ്.

ഹൃദ്രോഗം, പക്ഷാഘാതം, പ്രമേഹം തുടങ്ങി ഡിമെൻഷ്യയുടെ സാധ്യത വർദ്ധിപ്പിക്കുന്ന മറ്റ് രോഗങ്ങളും ഏഷ്യാക്കാർക്കിടയിൽ വർധിച്ചുവരുന്നു. യുകെയിലെ ആരോഗ്യ അസമത്വങ്ങളുടെ വ്യാപ്തി തുറന്നുകാട്ടുന്ന റിപ്പോർട്ടാണിത്. ഇത്തരം ആരോഗ്യ അസമത്വങ്ങൾ അവസാനിപ്പിക്കാനുള്ള നടപടികള്‍ ഉള്‍ക്കൊള്ളുന്ന ധവള പത്രം സര്‍ക്കാര്‍ ഉടന്‍ പുറത്തുവിടുമെന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞിരുന്നു.

ഏഷ്യാക്കാര്‍ക്ക് കുടുംബ അംഗങ്ങളോടുള്ള വൈകാരിക അടുപ്പം, രോഗം ആദ്യം റിപ്പോർട്ട്‌ ചെയ്യുന്നതിൽ തടസ്സമാകുന്നു. ഏഷ്യന്‍ കുടുംബങ്ങളില്‍ പ്രായം ചെന്നവരെ വീടുകളില്‍ തന്നെയാണ് സംരക്ഷിക്കുന്നത്. ഇതും രോഗനിർണയം വൈകിപ്പിക്കുന്ന ഘടകമാകുന്നു. ഇക്കാരണത്താൽ, രോഗിക്കും കുടുംബത്തിനും ലഭിക്കേണ്ട സാമ്പത്തിക, നിയമ സഹായവും വൈകുന്നു. സൗത്ത് ഏഷ്യൻ ജനതയിൽ 2050-ഓടെ ഡിമെൻഷ്യ രോഗനിർണയം 600% വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അൽഷിമേഴ്സ് സൊസൈറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കേറ്റ് ലീ പറഞ്ഞു.

മലയാളം യുകെ ന്യൂസ് ഡെസ്ക്

ഒക്ടോബർ എട്ടിന് യോർക്ക്ഷെയറിലെ കീത്തിലിയിൽ വച്ച് നടക്കുന്ന മലയാളം യുകെ ബോളിവുഡ് ഡാൻസ് ഫെസ്റ്റിൽ പങ്കെടുക്കുന്ന ടീമുകളുടെ രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചു. ബോളിവുഡ് ഡാൻസ് ഫെസ്റ്റ് സംബന്ധിച്ച ആദ്യ വാർത്ത പുറത്ത് വന്നത് മുതൽ വളരെ മികച്ച പ്രതികരണമായിരുന്നു യുകെയിലെ മലയാളി സമൂഹത്തിൽ നിന്നും ഉണ്ടായത്. രജിസ്‌ട്രേഷൻ സംബന്ധിച്ചും ഡാൻസ് ഫെസ്റ്റ് നിബന്ധനകൾ സംബന്ധിച്ചും വളരെയധികം അന്വേഷണങ്ങൾ ആണ് മലയാളം യുകെ ന്യൂസ് ഡെസ്കിൽ ലഭിച്ചത്. മലയാളം യുകെ ബോളിവുഡ് ഡാൻസ് ഫെസ്റ്റിനുള്ള അപേക്ഷകൾ ഇമെയിൽ ആയാണ് അയയ്‌ക്കേണ്ടത്. [email protected] എന്ന ഇമെയിൽ വിലാസത്തിൽ ആണ് അപേക്ഷകൾ അയക്കേണ്ടത്. ഈ ലിങ്കിൽ (application form) ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന അപേക്ഷാ ഫോം ഡൌൺലോഡ് ചെയ്ത് പൂരിപ്പിച്ച ശേഷം ആണ് ഇമെയിൽ ആയി അയയ്‌ക്കേണ്ടത്. അൻപതു പൗണ്ടാണ് ഒരു ടീമിന്റെ രജിസ്‌ട്രേഷൻ ഫീസ്. ആയിരത്തിയൊന്നു പൗണ്ട് ആണ് ഡാൻസ് ഫെസ്റ്റിലെ ഒന്നാം സമ്മാനക്കാർക്ക് ലഭിക്കുന്നത്. രണ്ടാം സ്ഥാനക്കാർക്ക് എഴുനൂറ്റി അൻപത്തിയൊന്നു പൗണ്ടും മൂന്നാം സ്ഥാനക്കാർക്ക് അഞ്ഞൂറ്റിയൊന്നു പൗണ്ടും ട്രോഫിയോടൊപ്പം സമ്മാനമായി ലഭിക്കും.

യോർക്ക്ഷെയറിലെ കീത്തിലിയിൽ എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ വിക്ടോറിയ ഹാളിൽ ആയിരിക്കും 2022 ഒക്ടോബർ എട്ടിന് ബോളിവുഡ് ഡാൻസ് ഫെസ്റ്റ് അരങ്ങേറുക. യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന മികച്ച ടീമുകൾ മത്സരത്തിൽ മാറ്റുരയ്ക്കും. പ്രായഭേദമെന്യേ ആർക്കും പങ്കെടുക്കാവുന്ന രീതിയിൽ ആണ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. ഒരു ടീമിൽ കുറഞ്ഞത് അഞ്ച് അംഗങ്ങളും പരമാവധി പത്ത് അംഗങ്ങളും ആണ് അനുവദനീയം. മത്സരം സംബന്ധിച്ച നിബന്ധനകൾ മനസ്സിലാക്കാൻ ഇവിടെ (Terms and Conditions) ക്ലിക്ക് ചെയ്യുക.

മത്സരങ്ങൾക്ക് മികവും മിഴിവും ഏകുന്ന തരത്തിലുള്ള രംഗ സജ്ജീകരണങ്ങൾ ആണ് സംഘാടകർ ഒരുക്കുന്നത്. മികച്ച സംഘാടകത്വത്തിനും സമയക്ലിപ്തതയ്ക്കും മുൻഗണന നൽകുന്ന മലയാളം യുകെ ടീം ഇത്തവണയും ഇക്കാര്യത്തിൽ എല്ലാ മുൻകരുതലുകളും എടുത്ത് കഴിഞ്ഞു. മത്സരത്തിന് എത്തുന്ന ടീമുകളുടെ വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ മികച്ച സൗകര്യം ആണ് ഹാളിനോട് അനുബന്ധിച്ച് ഉള്ളത്. കോച്ചുകൾക്ക് ഉൾപ്പെടെ പാർക്കിംഗ് സൗകര്യം ഇവിടെ ലഭ്യമാണ്.

അത്യാധുനിക ലൈറ്റ് ആൻറ് സൗണ്ട് സജ്ജീകരണങ്ങളും വീഡിയോ വാൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളും മത്സര വേദിയിൽ ഉണ്ടായിരിക്കും. മികച്ച സാങ്കേതിക വിദഗ്ദർ ആയിരിക്കും സ്റ്റേജിന്റെ നിയന്ത്രണം നിർവഹിക്കുക. യുകെയിലും പുറത്തുമുള്ള ആളുകൾക്ക് മത്സരങ്ങൾ തത്സമയം കണ്ട് ആസ്വദിക്കാൻ പറ്റുന്ന വിധത്തിൽ ലൈവ് സംപ്രേഷണം ഉണ്ടായിരിക്കും. പ്രോഗ്രാം നടക്കുന്ന ഹാളിനോട് അനുബന്ധിച്ച് തന്നെ മിതമായ നിരക്കിൽ മികച്ച ഭക്ഷണം ലഭിക്കുന്നതിനുള്ള സൗകര്യവും സംഘാടകർ ഒരുക്കിയിട്ടുണ്ട്. രുചിപ്പെരുമയുടെ കാര്യത്തിൽ യുകെയിലെങ്ങും പേര് കേട്ട തറവാട് റെസ്റ്റോറന്റ് ഗ്രൂപ്പ് ആണ് ഭക്ഷണശാലയുടെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുള്ളത്.

ഇൻഷുറൻസ്, മോർട്ടഗേജ് രംഗത്ത് യുകെയിലെ വിശ്വസ്ത സ്ഥാപനമായ അലൈഡ് ഫിനാൻസിയേഴ്സും യുകെയിലെ പ്രമുഖ റസ്റ്റോറന്റ് ഗ്രൂപ്പ് ആയ തറവാടും ആണ് മലയാളം യുകെ ബോളിവുഡ് ഡാൻസ് ഫെസ്റ്റിന്റെ മുഖ്യ പ്രായോജകർ. മലയാളം യുകെ ഡാൻസ് ഫെസ്റ്റ് സ്‌പോൺസർമാർ ആകാൻ തയ്യാറുള്ള ബിസിനസ് സംരംഭകർക്ക് വിശദ വിവരങ്ങൾക്ക് മലയാളം യുകെ ന്യൂസ് ടീമുമായി ബന്ധപ്പെടാവുന്നതാണ്.
മലയാളം യുകെ ബോളിവുഡ് ഡാൻസ് സംബന്ധമായ കൂടുതൽ വിവരങ്ങൾ ലഭിക്കാൻ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ബിൻസു ജോൺ, കവൻട്രി – 07951903705
ഷിബു മാത്യു, കീത്തലി – 074114443880
ജോജി തോമസ്, ലീഡ്‌സ്  – 07728374426
റോയ് ഫ്രാൻസിസ്, സ്റ്റോക് ഓൺ ട്രെന്റ് – 07717754609
ജിമ്മി മൂലംകുന്നം, ബർമിംഗ്ഹാം – 07588953457
ബിനു മാത്യു, വാൽസാൽ – 07883010229
തോമസ് ചാക്കോ, ഗ്ലോസ്റ്റർഷെയർ – 07872067153
ബിജു മൂന്നാനപ്പള്ളിൽ, സാലിസ്ബറി – 07804830277

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ഇംഗ്ലണ്ടിലെയും വെയിൽസിലെയും പബ്ബുകൾ അടച്ചുപൂട്ടുന്നത് തുടർക്കഥയാവുന്നു. പത്തുവർഷത്തിനിടെ ഏഴായിരം പബ്ബുകളാണ് അടച്ചുപൂട്ടിയതെന്ന് റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസി ആൾട്ടസ് ഗ്രൂപ്പ് പറഞ്ഞു. ജൂണിലെ കണക്കനുസരിച്ച് ഇംഗ്ലണ്ടിലും വെയിൽസിലുമായി ഇപ്പോൾ 39,970 പബ്ബുകൾ ഉണ്ട്. കോവിഡ് പ്രതിസന്ധിയും കുതിച്ചുയരുന്ന വിലയും ഉയർന്ന ഊർജ്ജ ചെലവുമാണ് വ്യവസായത്തെ ദോഷകരമായി ബാധിക്കുന്നത്. പ്രതിസന്ധി നേരിടാനായി നികുതി വെട്ടിക്കുറച്ചിരുന്നുവെന്ന് സർക്കാർ പറഞ്ഞു. എന്നാൽ കൂടുതൽ സഹായം ആവശ്യമാണെന്ന് വ്യവസായ ഗ്രൂപ്പുകൾ അഭ്യർത്ഥിച്ചു.

പബ്ബുകളിലേക്ക് എത്തുന്ന യുവാക്കളുടെ എണ്ണത്തിലും കുറവുണ്ടായി. ഒപ്പം സൂപ്പർമാർക്കറ്റുകൾ വിലകുറഞ്ഞ മദ്യം വിൽക്കാൻ തുടങ്ങിയതോടെ ആളുകൾ അതിലേക്ക് തിരിഞ്ഞു. ആൾട്ടസ് പറയുന്നതനുസരിച്ച്, ഇംഗ്ലണ്ടിലെയും വെയിൽസിലെയും 400 പബ്ബുകൾ കഴിഞ്ഞ വർഷം പൂട്ടി. 2022 ന്റെ ആദ്യ പകുതിയിൽ ഏകദേശം 200 പബ്ബുകളാണ് അടച്ചുപൂട്ടിയത്.

2022ലെ ആദ്യ ആറ് മാസങ്ങളിൽ ഏറ്റവും കൂടുതൽ പബ്ബുകൾ അടച്ചുപൂട്ടിയത് വെസ്റ്റ് മിഡ്‌ലാൻഡിലാണ്; 28 എണ്ണം. ലണ്ടനിലും ഈസ്റ്റ്‌ ഓഫ് ലണ്ടനിലും 24 എണ്ണം വീതം അടച്ചു. കോവിഡിൽ കനത്ത പ്രതിസന്ധി നേരിട്ട ഈ മേഖല തിരിച്ചുവരവിന്റെ പാതയിൽ ആയിരുന്നെങ്കിലും ഊർജ വിലയും ഭക്ഷ്യ വിലയും നികുതിയും വർധിച്ചതോടെ പിടിച്ചുനിക്കാനാവാത്ത അവസ്ഥയിലായി.

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

ഡെന്മാർക് :- ഡെന്മാർക്കിലെ കോപ്പൻഹേഗനിൽ വെച്ച് ഇന്നലെ നടന്ന വെടിവെപ്പിൽ മൂന്നുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ഇരുപത്തിരണ്ടുകാരനെ പോലീസ് അറസ്റ്റ് ചെയ്തതായി പോലീസ് ചീഫ് സോറൻ തോമസൻ പറഞ്ഞു. ക്രൂരമായ ഒരു ആക്രമണമാണ് ഡെന്മാർക്ക് നേരിട്ടതെന്ന് പ്രധാന മന്ത്രി മെറ്റെ ഫ്രഡറിക് സൺ വ്യക്തമാക്കി. സംഭവത്തിന് തീവ്രവാദ ബന്ധമുണ്ടെന്ന സംശയം തള്ളിക്കളയാനാവില്ലെന്ന് പോലീസ് ചീഫ് വ്യക്തമാക്കി. വെളുത്ത വർഗ്ഗക്കാരനായ ഡെന്മാർക്കുകാരൻ ആണ് സംഭവത്തിൽ ഉൾപ്പെട്ടതെന്ന് മാത്രമാണ് പോലീസ് അധികൃതർ പുറത്തുവിട്ടിരിക്കുന്നത്. മറ്റ് യാതൊരു വിവരങ്ങളും പുറത്തു വിട്ടിട്ടില്ലെങ്കിലും, അടുത്തിടെ യൂട്യൂബിൽ തോക്കുകളും മറ്റുമായി വീഡിയോകൾ പോസ്റ്റ്‌ ചെയ്ത നോഹ എസ്ബെൻസൺ ആണ് സംഭവത്തിന് പിന്നിലെന്ന സംശയം നിലനിൽക്കുന്നുണ്ട്.


ഫീൽഡ് മാളിൽ ഏകദേശം 140 ഓളം കടകളും റസ്റ്റോറന്റുകളുമുണ്ട്. വെടിവെപ്പിന്റെ ശബ്ദം കേട്ട് മാളിൽ ഉണ്ടായിരുന്നവർ പേടിച്ചു പോയതായി ദൃക്സാക്ഷികളിൽ ഒരാളായ ഇസബെൽ മാധ്യമങ്ങളോട് പറഞ്ഞു. 11 പേരോളം ഒരു ടോയ്‌ലറ്റിൽ ആണ് അഭയം പ്രാപിച്ചതെന്ന് അവർ പറഞ്ഞു. പ്രമുഖ ഗായകനായ ഹാരി സ്റ്റൈൽസിന്റെ ഷോ നടക്കാനിരുന്ന സ്ഥലത്തിന്റെ തൊട്ടടുത്താണ് ഈ ആക്രമണം നടന്നത്. ആക്രമണത്തെ തുടർന്ന് ഷോ ക്യാൻസൽ ചെയ്തതായി അധികൃതർ വ്യക്തമാക്കി. സംഭവത്തിലുള്ള തങ്ങളുടെ ദുഃഖം ഡേനിഷ് രാജകുടുംബാംഗങ്ങളും വ്യക്തമാക്കി. അയൽ രാജ്യങ്ങളുടെ നേതാക്കളും സംഭവത്തിൽ ഉള്ള തങ്ങളുടെ ദുഃഖം അറിയിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കോവിഡ് ബാധിക്കുന്നവരുടെ എണ്ണം രാജ്യത്ത് ദിനംപ്രതി കുതിച്ചുയരുകയാണ്. ഭൂരിപക്ഷം ജനങ്ങളും വാക്സിൻ എടുത്തതിനാൽ കോവിഡിന്റെ മുൻ വ്യാപനത്തിൽ ആശുപത്രി പ്രവേശനം കുറവായിരുന്നത് ആരോഗ്യ മേഖലയ്ക്ക് ആശ്വാസമായിരുന്നു. എന്നാൽ രോഗ വ്യാപനം കൂടിയാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുതിച്ചുയരുമെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി ചീഫ് എക്സിക്യൂട്ടീവ് ഡാം ജെന്നി ഹാരിസ് മുന്നറിയിപ്പ് നൽകി.

കോവിഡ് കേസുകൾ കുതിച്ചുയരുന്നതിനൊപ്പം ആശുപത്രി കേസുകളും വർദ്ധിച്ചത് രാജ്യത്തെ ആരോഗ്യ മേഖലയിൽ ഏൽപിച്ചിരിക്കുന്ന സമ്മർദ്ദം അതിഭീകരമായിരിക്കുമെന്നാണ് മുൻ അനുഭവത്തിന്റെ വെളിച്ചത്തിൽ ആരോഗ്യ വിദഗ്ധർ ഭയപ്പെടുന്നത്. യുകെയിലെ കോവിഡ് കേസുകൾ ഒരാഴ്ചയ്ക്കകം 32 ശതമാനമാണ് കുതിച്ചുയർന്നത്.

ഇംഗ്ലണ്ടിൽ ജൂൺ 30 -ന് ഏകദേശം 9000 ആശുപത്രി കിടക്കകളാണ് കോവിഡ് രോഗികൾക്കായി ഏറ്റെടുത്തത് . ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ ആഴ്ച മാത്രം അഞ്ച് ലക്ഷം പേർക്കാണ് രോഗം ബാധിച്ചത്. ഒമിക്രോണിന്റെ ഏറ്റവും പുതിയ വകഭേദങ്ങളാണ് രോഗ വ്യാപനം കടുത്തതാകാൻ കാരണമെന്നാണ് വിലയിരുത്തുന്നത്. നിലവിലെ കണക്കുകൾ പ്രകാരം രാജ്യത്ത് 2.3 ദശലക്ഷം ആളുകൾക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. അതായത് യുകെയിൽ 30 -ല്‍ ഒരാൾക്ക് വൈറസ് ബാധ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

RECENT POSTS
Copyright © . All rights reserved