Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

പുതിയ കോവിഡ് വകഭേദങ്ങൾക്ക് കൂടുതൽ വ്യാപന ശേഷിയുള്ളതായി കണ്ടെത്തൽ . ജനസംഖ്യയുടെ 97% പേർക്കും ആൻറിബോഡികൾ ഉണ്ടായിട്ടും ദക്ഷിണാഫ്രിക്കയിൽ കോവിഡിന്റെ അഞ്ചാം തരംഗം ഉണ്ടായതാണ് കൊറോണാ വൈറസിന്റെ പുതിയ വകഭേദങ്ങളെ കുറിച്ച് ആശങ്ക ഉളവാക്കിയിരിക്കുന്നത്. സ്റ്റെല്ലൻബോഷ് യൂണിവേഴ്സിറ്റിയുടെ ഡിഎസ്ടി-എൻആർഎഫ് സെന്റർ ഓഫ് എക്സലൻസ് ഇൻ എപ്പിഡെമിയോളജിക്കൽ മോഡലിംഗ് ആൻഡ് അനാലിസിസ്, ദക്ഷിണാഫ്രിക്കൻ നാഷണൽ ബ്ലഡ് സർവീസ് എന്നിവയുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്.

വാക്സിനേഷനിലൂടെയോ രോഗം ബാധിച്ചു കിട്ടുന്നതോ ആയ പ്രതിരോധശേഷിയെ മറികടക്കാൻ ഒമിക്രോണിന്റെ പുതിയ വേരിയന്റുകളായ BA. 4, BA. 5 എന്നിവയ്ക്ക് കഴിയുമെന്നാണ് പുതിയ കണ്ടെത്തൽ വ്യക്തമാക്കുന്നത്. രോഗവ്യാപനം കടുത്തപ്പോഴും ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടവരുടെ എണ്ണവും മരണനിരക്കും മുൻപുള്ളതിനേക്കാൾ കുറവാണ് രേഖപ്പെടുത്തിയതെന്ന ആശ്വാസമുണ്ട്.

ദക്ഷിണാഫ്രിക്കയിൽ 100,000 -ത്തിലധികം കോവിഡ് മരണങ്ങൾ ആണ് ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുള്ളത്. ആഫ്രിക്കയിൽ കോവിഡ് ഏറ്റവും അധികം ബാധിച്ച രാജ്യമാണ് ദക്ഷിണാഫ്രിക്ക. ഒമിക്രോണിൻറെ വിവിധ വകഭേദങ്ങളും ആദ്യം തിരിച്ചറിയപ്പെട്ടത് ദക്ഷിണാഫ്രിക്കയിലാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : അടുത്തിടെ യുകെയിൽ എത്തിയവർ ശ്രദ്ധിക്കുക. നിങ്ങളെ തട്ടിപ്പിന്റെ കുരുക്കിൽ വീഴ്ത്താനായി വ്യാജ എസ്റ്റേറ്റ് ഏജന്റുമാർ ഒരുങ്ങിയിരിപ്പുണ്ട്. യുകെയിൽ എത്തിയ ശേഷം ഒരു വീട് തേടി നടക്കുന്ന മലയാളികളെ ഇവർ ലക്ഷ്യമിടുന്നു. പ്രോപ്പർട്ടിയുടെ പരസ്യം ഫേസ്ബുക്കിൽ നൽകി വാട്സ്ആപ്പിലൂടെ ആശയവിനിമയം നടത്തുന്നു. തുടർന്ന് അക്കൗണ്ട് നമ്പർ നൽകി പണം അയക്കാൻ ആവശ്യപ്പെടുന്നു. ശേഷം അവർ അപ്രത്യക്ഷമാകുന്നു. വീട് തേടിയെത്തുന്നവരുടെ നിസ്സഹായതയെ ആയുധമാക്കിയാണ് ഇവർ തട്ടിപ്പ് നടത്തുന്നത്. ഇത്തവണ ‘സെനിത് ഹോംസ്’ എന്ന പേരിലാണ് തട്ടിപ്പുകാർ രംഗത്തെത്തിയത്. യുകെയിൽ എത്തിയ മലയാളി സ്ത്രീയുടെ കയ്യിൽ നിന്ന് 250 പൗണ്ട് തട്ടിയെടുക്കുകയും ചെയ്തു. നാളെ ഇവർ മറ്റൊരു പേരിലാവും പ്രത്യക്ഷപ്പെടുക.

തട്ടിപ്പിനിരയായ സ്ത്രീയുടെ അനുഭവം ഇങ്ങനെ ; സീനിയർ കെയററായി എത്തിയ രജിത ചന്ദ്രൻ ബോൺമൗത്തിൽ ജോലി ചെയ്തു വരികയായിരുന്നു. എത്തിച്ചേരുന്നതിന് മുൻപ് തന്നെ അവൾ തന്റെ കുടുംബത്തിനായി ഒരു താമസസ്ഥലം കണ്ടെത്താൻ ശ്രമിച്ചു. യുകെയിൽ എത്തുന്ന നിരവധി മലയാളികളുടെ സാധാരണ രീതിയാണിത്. “സെനിത്ത് ഹോംസ്: എല്ലാത്തരം താമസസൗകര്യങ്ങൾക്കും ഞങ്ങളെ ബന്ധപ്പെടുക” എന്ന ചിത്രമുള്ള ഒരു ഫേസ്ബുക്ക് പരസ്യം രജിത കാണുന്നു, അതിനൊപ്പം 07399201248 എന്ന മൊബൈൽ നമ്പറുമുണ്ട്. രജിത നമ്പറിൽ വിളിച്ചപ്പോൾ കോൾ എടുത്തയാൾ അവളോട് വാട്ട്‌സ്ആപ്പിൽ സന്ദേശം അയക്കാൻ ആവശ്യപ്പെട്ടു. അങ്ങനെ ബോൺമൗത്തിൽ ഒരു താമസസൗകര്യം ആവശ്യപെട്ട് രജിത സന്ദേശം അയക്കുന്നു.

നിരവധി സന്ദേശങ്ങൾക്ക് ശേഷം തട്ടിപ്പുകാരൻ 250 പൗണ്ട് നിക്ഷേപിക്കാൻ ആവശ്യപ്പെടുന്നു. വീട് കണ്ട് ഇഷ്ടമായാൽ മാത്രം ബാക്കി പണം നൽകി ഇടപാട് പൂർത്തിയാക്കാമെന്ന് അദ്ദേഹം പറയുന്നു. പ്രോപ്പർട്ടി ഇഷ്ടപ്പെട്ടില്ലെങ്കിൽ മുഴുവൻ തുകയും തിരികെ നൽകാമെന്നും അദ്ദേഹം രജിതയ്ക്ക് ഉറപ്പ് നൽകി. അങ്ങനെ ഡെപ്പോസിറ്റ് പണം അടക്കാനുള്ള ബാങ്ക് അക്കൗണ്ട് നമ്പർ രജിതയ്ക്ക് അയച്ചു കൊടുക്കുന്നു. ഈ അക്കൗണ്ടിൽ പണം അടയ്ക്കാൻ കഴിയാതെ വന്നതോടെ തന്റെ സെക്രട്ടറിയുടെ അക്കൗണ്ട് നമ്പർ നൽകി അതിലേക്ക് പണം നിക്ഷേപിക്കാൻ ആവശ്യപ്പെടുന്നു. രജിത 250 പൗണ്ട് അടച്ച ഉടൻ തട്ടിപ്പുകാരൻ അവളെ ബ്ലോക്ക്‌ ചെയ്തു. വൻ തുക മുടക്കി യുകെയിൽ എത്തിയ രജിതയ്ക്ക് അത്തരമൊരു നഷ്ടം താങ്ങാനായില്ല.

എന്നാൽ നിരവധി പേരുടെ സഹായത്തോടെ രജിത പണം തിരിച്ചുപിടിച്ചു. രജിത പണം കൈമാറിയ റിവോൾട്ട് ബാങ്കിലേക്ക് പരാതി അയച്ചു. ഗുരുതരമായ തട്ടിപ്പ് നടന്നിട്ടുണ്ടെന്നും അതിനാൽ ബാങ്ക് ഇത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. രജിത എച്ച്എസ്ബിസി ബാങ്ക് ഓഫീസിലേക്ക് പോയി മാനേജരോട് സംസാരിച്ചു. അവർ രജിതയിൽ നിന്നുള്ള പരാതി ഗൗരവമായി എടുക്കുകയും അന്വേഷണം നടത്താനും റിവോൾട്ട് ബാങ്കുമായി ബന്ധപ്പെടാനും തീരുമാനിച്ചു. മൂന്നാഴ്ചയ്ക്ക് ശേഷം രജിതയുടെ അക്കൗണ്ടിലേക്ക് പണം റീഫണ്ട് ചെയ്തു. ഇതിന് മുമ്പ് മെറ്റ് പോലീസ് അവളെ വിളിച്ചു നിരവധി ചോദ്യങ്ങൾ ചോദിക്കുകയും തട്ടിപ്പ് എങ്ങനെ തിരിച്ചറിയാമെന്നും അത്തരം തട്ടിപ്പുകാർക്ക് ഇരയാകാതിരിക്കാനുള്ള ഉപദേശം നൽകുകയും ചെയ്തു. പല മാർഗങ്ങളിലൂടെ പണം സമ്പാദിച്ചും കടം വാങ്ങിയുമൊക്കെയാണ് പലരും അവരുടെ സ്വപ്നം യാഥാർഥ്യമാക്കാനായി ബ്രിട്ടനിൽ എത്തുന്നത്. ഇനിയും ഇത്തരം തട്ടിപ്പുകളിൽ വഞ്ചിതരാകാതിരിക്കാൻ നാം കരുതിയിരിക്കുക. തട്ടിപ്പിൽ അകപ്പെട്ടാൽ കൃത്യമായ നിയമനടപടി സ്വീകരിക്കുക.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : യാത്രയ്ക്കിടെ ഇന്ധനം തീർന്നാൽ ഇനി കനത്ത പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ്. ഇന്ധനം തീർന്ന വാഹനം റോഡിൽ തടസ്സം സൃഷ്ടിച്ചാൽ അശ്രദ്ധമായ ഡ്രൈവിംഗ് കണക്കാക്കി കുറ്റം ചുമത്തും. 100 പൗണ്ട് വരെ പിഴയും ലൈസൻസിൽ മൂന്നു പോയിന്റും ലഭിക്കാവുന്ന കുറ്റമാണിത്. അതേസമയം, ഇന്ധനം തീർന്നുപോകുന്നതിലൂടെ എന്തെങ്കിലും അപകടം ഉണ്ടായാൽ വാഹനമോടിക്കുന്നവർ കഠിനമായ ശിക്ഷ നേരിടേണ്ടിവരും. അശ്രദ്ധമായി വാഹനമോടിച്ചുവെന്ന കുറ്റത്തിന് 5000 പൗണ്ട് വരെ പിഴയും ഒൻപത് പെനാൽറ്റി പോയിന്റുകളും ലഭിക്കാം.

മിക്ക കാർ ഇൻഷുറൻസ് പോളിസികളും ഇന്ധനം തീർന്നുപോകുന്നത് മൂലമുണ്ടാകുന്ന അപകടങ്ങൾക്ക് പരിരക്ഷ നൽകില്ല. ഇന്ധനം കുറവുള്ള വാഹനവുമായി മോട്ടോർവേയിൽ പ്രവേശിക്കുന്നത് ശരിയല്ലെന്ന് ഐ‌എ‌എം റോഡ്‌സ്മാർട്ട് പോളിസി ആൻഡ് റിസർച്ച് ഡയറക്ടർ നീൽ ഗ്രെഗ് വ്യക്തമാക്കി.

ഇന്ധനം തീർന്നുപോകുന്നത് കുറ്റകരമായ ഒരേയൊരു സ്ഥലമല്ല ഇംഗ്ലണ്ട്. ജർമ്മനിയിലെ പ്രശസ്തമായ ഓട്ടോബാൻ മോട്ടോർവേ സിസ്റ്റത്തിലും ഡ്രൈവർമാർക്ക് സമാനമായ ശിക്ഷ നേരിടണം. വാഹനമോടിക്കുമ്പോൾ പെട്രോളോ ഡീസലോ തീർന്നാൽ കനത്ത പിഴയും ലൈസൻസിൽ പെനാൽറ്റി പോയിന്റുകളും ലഭിക്കും.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ചികിത്സിച്ചു ഭേദമാക്കാനാവാത്ത സ്വന്തം ജനിതക പ്രശ്നം മറച്ചുവെച്ച സ്‌പെമം ഡോണർ പതിനഞ്ചോളം കുട്ടികൾക്ക് പിതാവായ വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മുപ്പത്തേഴുകാരനായ ജെയിംസ് മക്ഡൗഗൾ ആണ് ഇത്തരത്തിൽ നിരവധി ലെസ്ബിയൻ സ്ത്രീകൾക്ക് സ്‌പെമം ഡോണേറ്റ് ചെയ്തത്. ഇയാൾക്ക് ഫ്രജൈൽ എക്സ് സിൻഡ്രോമ് ഉള്ളതായും ഇത് ജനിതകമായ കുട്ടികളിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യുന്നതാണ്. ഇതുമൂലം കുട്ടികളിൽ ഐക്യു വികാസം കുറയുകയും, വളർച്ചയിൽ താമസം ഉണ്ടാവുകയും ചെയ്യും. ഇയാൾ പിതാവായ നാലോളം കുട്ടികളെ തനിക്ക് വേണമെന്ന അവകാശവാദത്തെ തുടർന്നാണ് ഈ കേസ് കോടതിയിൽ എത്തിയത്.

തുടക്കത്തിൽ കുട്ടികൾക്ക് മേൽ യാതൊരു അവകാശവുമില്ല എന്ന് എഴുതി കൊടുത്തതിനു ശേഷമാണ് ഇയാൾ വീണ്ടും അവകാശവാദമുന്നയിച്ച് കോടതിയിൽ എത്തിയത്. എന്നാൽ ഇത്തരത്തിലുള്ള ഒരാൾക്ക് കുട്ടികളെ നോക്കാനുള്ള ഉത്തരവാദിത്വം നൽകുന്നത് തെറ്റാണെന്ന് ജസ്റ്റിസ് ലീവൻ വ്യക്തമാക്കി. ഇതോടൊപ്പം തന്നെ ഇയാളെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് എത്തിക്കണമെന്നും, ഇനി മറ്റുള്ളവർക്ക് ഇത്തരത്തിൽ ചതി പറ്റാതിരിക്കാൻ ആണ് ഇത്തരമൊരു നീക്കമെന്നും ജഡ്ജി വ്യക്തമാക്കി. സോഷ്യൽ മീഡിയയിലൂടെ ആണ് ഇയാൾ ലെസ്ബിയൻ സ്ത്രീകൾക്ക് സ്‌പെമം ഡോനെഷനു വേണ്ടിയുള്ള പരസ്യം നടത്തിയിരുന്നത്. തന്റെ അവസ്ഥ ഇയാൾക്ക് മുൻകൂട്ടി തന്നെ അറിയാമായിരുന്നുവെന്നും, ഇതു മറച്ചുവെച്ചാണ് ഇയാൾ സ്വകാര്യമായി സ്‌പെമം ഡോനെഷൻ നടത്തിയതെന്നും കോടതി വിലയിരുത്തി.

നിരവധി പ്രശ്നങ്ങൾ ഉള്ള ഒരു സങ്കീർണ്ണ വ്യക്തിത്വത്തിനുടമയാണ് ജെയിംസ് എന്ന് ജസ്റ്റിസ് വിലയിരുത്തി. മറ്റുള്ളവരോട് കരുണ ഇല്ലാത്ത, പെട്ടെന്ന് ദേഷ്യം വരുന്ന ഒരു പ്രകൃതമാണ് ഇദ്ദേഹത്തിനുള്ളതെന്നും ജസ്റ്റിസ് പറഞ്ഞു. അതിനാൽ തന്നെ കുട്ടികളെ ഇദ്ദേഹത്തോടൊപ്പം അയക്കുന്നത് അപകടമാണെന്നും കോടതി വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- റേപ്പിന് ഇരയാക്കപ്പെട്ടവരിൽനിന്നും ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടവരിൽനിന്നും ആവശ്യത്തിലധികമായി സ്വകാര്യവിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥരായ പോലീസും, പ്രോസിക്യൂട്ടറും ശേഖരിക്കുന്നത് അവസാനിപ്പിക്കണമെന്ന് യുകെ ഇൻഫർമേഷൻ കമ്മീഷണർ ആവശ്യപ്പെട്ടിരിക്കുകയാണ്. പല ഇരകളെയും സംശയദൃഷ്ടിയോടെയാണ് അന്വേഷണ ഉദ്യോഗസ്ഥർ കാണുന്നത്. ഇത് അവസാനിപ്പിക്കണമെന്ന് ഇൻഫർമേഷൻ കമ്മീഷണറായി പ്രവർത്തിക്കുന്ന ജോൺ എഡ്വേർഡ്സ് ആവശ്യപ്പെട്ടു. മെഡിക്കൽ റെക്കോർഡുകളും സ്കൂൾ വിവരങ്ങളും ഉൾപ്പെടെ ആവശ്യത്തിലധികം സ്വകാര്യ വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ ശേഖരിക്കുന്നതിനായി റിപ്പോർട്ട് പുറത്ത് വന്നിട്ടുണ്ട്. ഇൻഫർമേഷൻ, ഡേറ്റ എന്നിവ സംബന്ധിച്ച് റെഗുലേറ്ററി നടപടികൾ സ്വീകരിക്കുന്ന ഇൻഫർമേഷൻ കമ്മീഷൻ ചൊവ്വാഴ്ചയാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്. ഇത്തരത്തിലുള്ള അന്വേഷണ ഉദ്യോഗസ്ഥരുടെ നടപടികൾ മൂലം ഇരകൾക്ക് കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാവുകയാണ് ചെയ്യുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഇരകൾക്ക് നീതി ലഭിക്കുന്നതിന് ആവശ്യമായ നടപടികൾ സുതാര്യമാക്കുക ആണ് വേണ്ടതെന്നും ഇൻഫർമേഷൻ കമ്മീഷൻ പുറത്തുവിട്ട റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പലപ്പോഴും ഇരകളുടെ മൊബൈൽ ഫോണുകൾ പരിശോധിക്കുന്നതിനും അന്വേഷണ ഉദ്യോഗസ്ഥർ മുതിരുന്നുണ്ട്. സ്വന്തം ജീവിതത്തിൽ വലിയ ബുദ്ധിമുട്ട് അനുഭവിച്ചതിനുശേഷമുള്ള ഇത്തരത്തിലുള്ള നടപടികൾ, മറ്റു നിയമനടപടികൾ സ്വീകരിക്കുന്നതിൽ നിന്നും ഇരകളെ പിന്നോട്ട് വലിക്കുമെന്നും എഡ്വേർഡ്‌സ് വ്യക്തമാക്കി. പലപ്പോഴും അന്വേഷണ ഉദ്യോഗസ്ഥർ മൊബൈൽ ഫോണുകളും മറ്റും ആവശ്യപ്പെടുന്ന സാഹചര്യത്തിൽ ഇരകൾ തങ്ങളുടെ പരാതികൾ പിൻവലിക്കുകയാണ് ചെയ്യുന്നത്. ഗവൺമെന്റ് അടുത്തിടെ കൊണ്ടുവന്ന നടപടിയിൽ ആവശ്യത്തിനുള്ള വിവരങ്ങൾ മാത്രമേ ഇരകളിൽ നിന്നും ആവശ്യപ്പെടാവൂ എന്ന് വ്യക്തമാക്കിയിരുന്നു. ഇത്തരം അപരിഷ്കൃത നടപടികൾ അന്വേഷണ ഉദ്യോഗസ്ഥർ അവസാനിപ്പിക്കണമെന്ന് ഇൻഫർമേഷൻ ഓഫീസ് ആവശ്യപ്പെട്ടു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

വിമാനങ്ങളിൽ ഇന്ധനം തീർന്നതും കുടുംബവുമായി എയർപോർട്ടിൽ ഉറങ്ങാൻ കിടന്നതും തുടങ്ങിയ തങ്ങളുടെ അവധിക്കാല ദുരനുഭവങ്ങൾ പങ്കുവെച്ച് രോഷാകുലരായ യാത്രക്കാർ. അരാജകമായ ഈ രംഗങ്ങൾ നടന്നത് ബ്രിട്ടനിലെ എയർപോർട്ടുകളിൽ. ഇന്നുമുതൽ സ്കൂൾ അവധി ആരംഭിച്ചതിനെത്തുടർന്ന് ബ്രിസ്റ്റോൾ മുതൽ മാഞ്ചസ്റ്റർ വരെയുള്ള വിമാനത്താവളങ്ങളിൽ അഞ്ച് മണിക്കൂറോളം വരെ നീണ്ടുനിന്ന വലിയ ക്യൂ ആണ് റിപ്പോർട്ട് ചെയ്തത്. അവസാന നിമിഷ ബുക്കിങ്ങിലും ഏവിയേഷൻ വ്യവസായം കുതിച്ചുയരുകയാണ്. പലരും ലഗേജുകൾ ഇല്ലാതെ യാത്ര ചെയ്യേണ്ടി വന്ന അനുഭവങ്ങൾ പങ്കുവെച്ചു. അതേസമയം കോവിഡ് മൂലമുണ്ടായ ജീവനക്കാരുടെ കുറവുമൂലമാണ് ഇത്തരത്തിലുള്ള സംഭവങ്ങൾ നടന്നതെന്ന് എയർലൈൻ വ്യക്തമാക്കി.

ലോറി നഥാനിയൽ എന്ന യാത്രക്കാരി സാന്റോറിനിയിൽ നിന്ന് ഗാറ്റ് വിക്കിലേക്ക് പറക്കുകയായിരുന്നു. എന്നാൽ യാത്രാമധ്യേ ഫ്ലൈറ്റിൽ യാത്ര തുടരാൻ ആവശ്യമായ ഇന്ധനം ഇല്ല എന്ന കാരണത്താൽ പെട്ടെന്ന് ലൂട്ടണിലേക്ക് തിരിച്ചുവിട്ടു. ലഗേജ് കൈകാര്യം ചെയ്യുന്നവരുടെ കുറവുമൂലം ഹോട്ടലിലെത്തിയിട്ടും ലഗേജ് കൈകാര്യം ചെയ്യുന്നവരുടെ കുറവുമൂലം ലഗേജുകൾ ലഭിക്കുവാൻ വൈകുകയും ചെയ്തു. സമാന രീതിയിലുള്ള ഒട്ടേറെ പരാതികളാണ് യാത്രക്കാർ സമൂഹമാധ്യമങ്ങളിൽ പങ്കു വയ്ക്കുന്നത് . അവധി ആഘോഷിക്കാനായി വിദേശത്ത് പോകുന്ന കുടുംബങ്ങൾക്ക് വെല്ലുവിളിയായി അടുത്ത പത്ത് ദിവസത്തിനുള്ളിൽ 200ലധികം വിമാനസർവീസുകളാണ് ഈസി ജെറ്റ് റദ്ധാക്കിയത്. മെയ് 28നും ജൂൺ 6നും ഇടയിൽ ലണ്ടനിലെ ഗാറ്റ്‌വിക്ക് വിമാനത്താവളത്തിൽ നിന്നുള്ള 24 വിമാനങ്ങൾ റദ്ദാക്കുമെന്ന് എയർലൈൻ നേരത്തെ അറിയിച്ചിരുന്നു

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലീഡ്‌സ് : മലയാളിയുടെ തറവാട് റെസ്റ്ററന്റിൽ നാടൻ രുചി തേടി ഇത്തവണ എത്തിയത് പ്രമുഖ ചലച്ചിത്രതാരം സൈമൺ പെഗ്ഗ്. അമേരിക്കൻ നടൻ ക്രിസ്റ്റഫർ ലോയ്ഡ്, സംവിധായകൻ ആദം സിഗാൾ എന്നിവർക്കൊപ്പം മെയ് 28 ശനിയാഴ്ചയാണ് സൈമൺ തറവാട്ടിലെത്തിയത്. തറവാട്ടിലെ ഏറ്റവും പ്രശസ്തമായ മീൻകൂട്ടാനും ചില്ലി പനീറും സ്‌ക്വിഡ് റിങ്‌സും പറാത്തയും കഴിച്ച് മനസ്സും വയറും നിറഞ്ഞ ശേഷമാണ് മൂവരും മടങ്ങിയത്. ലീഡ്‌സിലുള്ള തറവാട് റെസ്റ്ററന്റിലെ സ്ഥിരം സന്ദർശകനാണ് സിഗാൾ.

നംഡോർ ഫോഡോർ ദി ടോക്കിംഗ് മംഗൂസ് എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിന് ശേഷമാണ് മൂവരും റെസ്റ്ററന്റിൽ എത്തിയത്. എഴുത്തുകാരനും സംവിധായകനുമായ സിഗാൾ ഒരുക്കുന്ന ഏറ്റവും പുതിയ ഡാർക്ക്‌ കോമഡി ചിത്രമാണ് ഇത്. സൈമൺ പെഗ്ഗ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഒലിവർ അവാർഡ്‌സിൽ മികച്ച സ്‌പെഷ്യാലിറ്റി റസ്‌റ്റോറന്റ് അവാർഡ് നേടിയ തറവാട്, ജൂണിൽ നടക്കുന്ന നാഷണൽ റെസ്റ്റോറന്റ് അവാർഡിൽ ഫുഡ് ലവേഴ്‌സ് അവാർഡിനായി ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. “സ്വാദിഷ്ടമായ വിരുന്നിന് ലീഡ്‌സ് തറവാട്ടിലെ എല്ലാ ജീവനക്കാർക്കും നന്ദി” – ഭക്ഷണം ആസ്വദിച്ച ശേഷം പെഗ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. കെയർ സ്റ്റാർമർ, വിരാട് കോഹ്‌ലി, അനുഷ്‌ക ശർമ്മ, പോൾ അലോട്ട്, ഡേവിഡ് ഗോവർ, സുനിൽ ഗവാസ്‌കർ, മഹേല ജയവർധന, ആൻഡ്രൂ ലിങ്കൺ തുടങ്ങിയ പ്രമുഖർ തറവാട് സന്ദർശിച്ചിട്ടുണ്ട്. പെഗ്ഗും ലോയിഡും സിഗാലും തറവാടിന്റെ ഡിന്നർ പ്ലേറ്റുകളിൽ ഒപ്പ് നൽകി. കൂടാതെ റെസ്റ്ററന്റ് ജീവനക്കാർക്കും ഉപഭോക്താക്കൾക്കുമൊപ്പം ഫോട്ടോയെടുത്ത ശേഷമാണ് മൂവരും മടങ്ങിയത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- യൂറോപ്യൻ യൂണിയനിൽ നിന്ന് ബ്രിട്ടൺ പൂർണമായി വിട്ടു നിൽക്കുന്ന സാഹചര്യത്തിൽ, രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചും ഇംപീരിയൽ മെഷർമെന്റുകൾ തിരികെ കൊണ്ടുവരുവാനുള്ള തീരുമാനം ഉടൻ തന്നെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിക്കും. കൺസർവേറ്റീവ് പാർട്ടിയുടെ നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാനുള്ള ശ്രമങ്ങളാണ് സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത് എന്നാണ് വിലയിരുത്തൽ. അടുത്ത ആഴ്ച മുതൽ ബ്രിട്ടീഷ് കടകളിൽ പൗണ്ടിലും ഔൺസിലും സാധനങ്ങൾ വിൽക്കുന്നതിന് സാധിക്കുമെന്നുള്ള തീരുമാനം ഉടനെ ഉണ്ടാകും. യൂറോപ്യൻ യൂണിയന്റെ ഭാഗം ആയിരുന്നപ്പോൾ മെട്രിക് മെഷർമെന്റുകളുടെ ഉപയോഗം ആയിരുന്നു ബ്രിട്ടണിൽ ഉണ്ടായിരുന്നത്.

2001 ൽ സ്റ്റീവൻ തോബെൺ എന്ന കടയുടമ പൗണ്ടിലും ഔൺസിലും സാധനങ്ങൾ വിറ്റതിന് അദ്ദേഹത്തിന് പ്രോസിക്യൂട്ട് ചെയ്യുന്ന നടപടി വരെ എത്തിയിരുന്നു. 2019 ൽ ജനറൽ ഇലക്ഷൻ പ്രചാരണ സമയത്ത് ഇംപീരിയൽ യൂണിറ്റുകൾ തിരികെ കൊണ്ടുവരുമെന്ന് ബോറിസ് ജോൺസൺ വാഗ്ദാനം നൽകിയിരുന്നു. ഇനിമുതൽ കടയുടമയ്ക്ക് തങ്ങളുടെ ഇഷ്ടാനുസരണം യൂണിറ്റുകൾ തിരഞ്ഞെടുക്കാം എന്ന രീതിയിലേക്ക് എത്തും. ഇതോടൊപ്പംതന്നെ മദ്യം വിളമ്പുന്ന പിന്റ് ഗ്ലാസുകളിൽ ക്രൗൺ ചിഹ്നം ഇനിമുതൽ രേഖപ്പെടുത്താനുള്ള അവസരവും ഉണ്ടാവും.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- 28 വർഷത്തിനിടെ ആദ്യമായി ബ്രിട്ടണിൽ നാഷണൽ ലോട്ടറി സസ്പെൻഡ് ചെയ്യപ്പെടേണ്ട സാഹചര്യത്തിൽ എത്തിനിൽക്കുകയാണ്. ലൈസൻസ് സംബന്ധിക്കുന്ന തർക്കത്തെത്തുടർന്നാണ് ഈ തീരുമാനത്തിൽ എത്തിയത്. ഈ വർഷം തുടക്കത്തിൽ തന്നെ ഗ്യാംമ്പ്ലിങ് കമ്മീഷൻ ലോട്ടറിയുടെ നിലവിലെ ഓപ്പറേറ്റർമാരായ ക്യാമെലോട്ട് ഗ്രൂപ്പിൽ നിന്നും ലൈസൻസ് ഓൾവയ്ൻ ഗ്രൂപ്പിലേക്ക് കൈമാറ്റം ചെയ്യപ്പെടുമെന്ന് അറിയിച്ചിരുന്നു. എന്നാൽ ഈ നീക്കത്തിനെതിരെ നിലവിലെ ഓപ്പറേറ്റർമാരായ ക്യാമെലോട്ട് ഗ്രൂപ്പ്‌ കോടതിയിൽ നൽകിയ ഹർജിയെ തുടർന്നാണ് ഇപ്പോൾ ഉണ്ടായിരിക്കുന്ന പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. എന്നാൽ ഈ ഹർജി നൽകിയത് മൂലം ഓൾവയ്ൻ ഗ്രൂപ്പിലേക്ക് ലൈസൻസ് കൈമാറ്റം ചെയ്യപ്പെടുന്നതിന് താമസമുണ്ടാകും. ഇത്തരത്തിലുണ്ടാകുന്ന താമസം മൂലം ഓൾവയ്ൻ ഗ്രൂപ്പിന് പ്രവർത്തനങ്ങൾ നടത്തുവാൻ സമയം ലഭിക്കുകയില്ലെന്നും, കുറഞ്ഞത് 19 മാസമെങ്കിലും പ്രവർത്തനങ്ങൾ തുടങ്ങുന്നതിന് ആവശ്യമാണെന്നും എക്സിക്യൂട്ടീവ് ഡയറക്ടർ ജോൺ ടാനർ വ്യക്തമാക്കി. ഇത്തരത്തിൽ താമസിക്കുന്നത് കുറേ കാലത്തേക്ക് ലോട്ടറിയുടെ പ്രവർത്തനം ഇല്ലാതാക്കുമെന്നും അഭിപ്രായങ്ങൾ ഉയർന്നു വരുന്നുണ്ട്.

ക്യാമെലോട്ട് ഗ്രൂപ്പ്‌ കേസ് കൊടുത്തിരിക്കുന്നതിനാൽ, വിധിക്ക് താമസം ഉണ്ടാകും. ഇതോടൊപ്പം തന്നെ ക്യാമെലോട്ട് ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ ആയിരുന്നപ്പോൾ സമ്മാനം ലഭിച്ചവർക്ക് ഉടമസ്ഥാവകാശം മാറുമ്പോൾ സമ്മാനം ലഭിക്കുമോ എന്ന കാര്യത്തിലും ആശങ്കയുണ്ട്. ചെക്ക് ബില്യണയർ കാറൽ കോമരക്കിന്റെ ഉടമസ്ഥതയിലുള്ള ഓൾവയ്ൻ കമ്പനി ഗാമ്പ്ലിങ് കമ്മീഷന്റെ തീരുമാനങ്ങൾ അംഗീകരിക്കുക മാത്രമാണ് ചെയ്തതെന്നും കമ്പനി വക്താവ് അറിയിച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ചാൻസലർ റിഷി സുനക് അവതരിപ്പിച്ച സഹായ പാക്കേജിലൂടെ ജീവിതച്ചെലവ് പ്രതിസന്ധിയെ മറികടക്കാമെന്ന ശുഭപ്രതീക്ഷയിലാണ് ബ്രിട്ടീഷ് ജനത. വിലക്കയറ്റത്തില്‍ ദുരിതമനുഭവിക്കുന ബ്രിട്ടീഷുകാരെ സഹായിക്കുവാന്‍ 15 ബില്യണ്‍ പൗണ്ടിന്റെ പാക്കേജാണ് ഋഷി സുനക് പ്രഖ്യാപിച്ചിരിക്കുന്നത്. ഇവയില്‍ ചിലത് ധനസഹായമായി ലഭിക്കുമ്പോള്‍ മറ്റു ചിലത് ബില്ലുകളില്‍ കിഴിവുകളായി ലഭിക്കും. എനര്‍ജി ബില്‍സ് സപ്പോര്‍ട്ട് സ്‌കീം പ്രകാരം ഇംഗ്ലണ്ട്, സ്‌കോട്ട്‌ലൻഡ്, വെയില്‍സ് എന്നിവിടങ്ങളിലെ എല്ലാ കുടുംബങ്ങള്‍ക്കും 400 പൗണ്ട് പിന്തുണ ലഭിക്കും. ഇതിനായി നിങ്ങൾ പ്രത്യേകം അപേക്ഷിക്കേണ്ടതില്ല. ഊർജ്ജ വിതരണക്കാർ നിങ്ങളുടെ അക്കൗണ്ടിലേക്ക് 400 പൗണ്ട് ക്രെഡിറ്റ്‌ ചെയ്യും.

69% ബ്രിട്ടീഷുകാരും ചെയ്യുന്നതുപോലെ ഡയറക്ട് ഡെബിറ്റ് ഉപയോഗിച്ചാണ് നിങ്ങൾ പണമടയ്ക്കുന്നതെങ്കിൽ, 400 പൗണ്ട് വിഭാഗിച്ച് അതിന്റെ ഒരു ഭാഗം വീതം എല്ലാ മാസവും നിങ്ങളുടെ ബില്ലിൽ നിന്ന് കുറയ്ക്കും. നിങ്ങൾ പ്രീ-പേയ്‌മെന്റ് മീറ്ററാണ് ഉപയോഗിക്കുന്നതെങ്കിൽ, പണം മീറ്ററിൽ ചേർക്കുകയോ അല്ലെങ്കിൽ വൗച്ചറുകളായോ ലഭിക്കും. ഇതിന്റെ കൂടുതൽ വ്യക്തമായ വിശദാംശങ്ങൾ വരും ആഴ്ചകളിൽ സർക്കാർ പുറത്തുവിടും.

ഇതുകൂടാതെ, എൺപത് ലക്ഷത്തിലേറെ ജനങ്ങള്‍ക്ക് 650 പൗണ്ട് ഒറ്റത്തവണയായി നല്‍കും. വിന്റര്‍ ഗ്യൂവല്‍ അലവന്‍സ് ലഭിക്കുന്ന പെന്‍ഷന്‍കാര്‍ക്ക് 300 പൗണ്ട് അധികമായി ലഭിക്കും. അതുപോലെ ഡിസേബിള്‍ഡ് ബെനെഫിറ്റ്‌സ് ലഭിക്കുന്നവര്‍ക്ക് 150 പൗണ്ടും അധികമായി ലഭിക്കുമെന്ന് സുനക് വ്യക്തമാക്കി. ഈ ശരത്ക്കാലത്ത് ഊര്‍ജ്ജ വില 40 ശതമാനം വരെ ഉയര്‍ന്നേക്കാം എന്ന മുന്നറിയിപ്പുകള്‍ക്കിടെയാണ് ചാന്‍സലറുടെ ഈ പാക്കേജ് പ്രഖ്യാപനം.

RECENT POSTS
Copyright © . All rights reserved