പ്രവാസി മലയാളി നേഴ്സ് റോമിൽ വച്ച് മരണമടഞ്ഞു . ചിങ്ങവനം സ്വദേശിനിയായ സിമി ജിനോ(41വയസ്സ് ) ആണ് വിട പറഞ്ഞത് . ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു മരണം. റോമിലെ വിയലെ ടിബിയയിലാണ് ജോലി ചെയ്തിരുന്നത് . ശേഖർ കോളേജ് ഓഫ് നേഴ്സിംഗിലെ 2001 ബാച്ച് വിദ്യാർത്ഥിയായിരുന്നു. ജിനോയാണ് ഭർത്താവ്.
സിമി ജിനോയുടെ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഗ്ലാസ്ഗോ : ചികിത്സയുടെ മറവിൽ 35 വർഷത്തിനിടെ 47 വനിതാ രോഗികളെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ഇന്ത്യൻ വംശജനായ ഡോക്ടർക്ക് 12 വർഷം തടവ്. 72കാരനായ ഡോ. കൃഷ്ണ സിങ്ങിനാണ് 12 വർഷത്തെ ജയിൽ ശിക്ഷ സ്കോട്ട്ലൻഡ് കോടതി വിധിച്ചത്. ചികിത്സയ്ക്കിടെ വനിതാ രോഗികളെ ചുംബിക്കുക, അനുചിതമായ പരിശോധനകൾ നടത്തുക, അശ്ലീല സംഭാഷണങ്ങൾ പറയുക തുടങ്ങിയവയാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയ കുറ്റങ്ങൾ. രോഗികളിൽ ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയും കൗമാരക്കാരായ കുട്ടികളും ഗർഭിണികളും ഉൾപ്പെടുന്നു. 1983 ഫെബ്രുവരി മുതൽ 2018 മെയ് വരെയുള്ള കാലയളവിലാണ് കുറ്റകൃത്യം നടന്നത്.
ഹൈക്കോടതി വിചാരണയ്ക്കിടെ കൃഷ്ണ സിങ് കുറ്റം നിഷേധിച്ചിരുന്നു. എന്നാൽ സ്ത്രീകളെ പീഡിപ്പിക്കുന്നത് ഇയാൾ പതിവാക്കിയിരുന്നെന്ന് പ്രോസിക്യൂഷനു വേണ്ടി ഹാജരായ അഭിഭാഷക കോടതിയിൽ പറഞ്ഞിരുന്നു. സിങ്ങിന്റെ പ്രവൃത്തികൾക്ക് ന്യായീകരണമില്ലെന്നും ലൈംഗിക പീഡനം നടത്താൻ അദ്ദേഹം സ്ഥാനം ദുരുപയോഗം ചെയ്തെന്നും കോടതി വ്യക്തമാക്കി.
നോർത്ത് ലങ്കാഷെയറിലെ മെഡിക്കൽ പ്രാക്ടീസിനിടെയാണ് ഇയാൾക്കെതിരെ ലൈംഗികാരോപണം ഉയർന്നത്. ഇതുകൂടാതെ, വിവിധ ആശുപത്രികളിലെ അത്യാഹിത വിഭാഗത്തിലും രോഗികളുടെ വീടുകൾ സന്ദർശിക്കുമ്പോഴുമെല്ലാം കൃഷ്ണ സിങ് രോഗികളെ പീഡിപ്പിച്ചു. മെഡിക്കൽ സേവനങ്ങളിലെ സംഭാവനയ്ക്ക് 2013-ൽ റോയൽ മെംബർ ഓഫ് ഓർഡർ ഓഫ് ബ്രിട്ടിഷ് എംപയർ ബഹുമതി ലഭിച്ചയാളാണ് ഡോ.കൃഷ്ണ.
2018ൽ, കൃഷ്ണ സിങ്ങിന്റെ ചികിത്സയ്ക്കു വിധേയമായ ഒരു സ്ത്രീ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്യുന്നത്. പിന്നാലെ നിരവധി സ്ത്രീകൾ പരാതിയുമായി രംഗത്തെത്തിയതോടെ 54 കേസുകൾ ഇദ്ദേഹത്തിനെതിരെ രജിസ്റ്റർ ചെയ്തു. കൃഷ്ണയ് ക്കെതിരെയുള്ള ആരോപണങ്ങൾ സത്യമാണെന്ന് തെളിഞ്ഞതോടെ അത് അറസ്റ്റിനും ഇപ്പോൾ ജയിൽ ശിക്ഷയ്ക്കും വഴി തുറന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- ജൂൺ മാസം അവസാനത്തോടെ യുകെയിൽ വാഹന ഡ്രൈവിംഗ് നിയമങ്ങളിൽ മാറ്റങ്ങൾ കൊണ്ടുവരുവാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. അടുത്തമാസം അവസാനത്തോടെ വീടുകളിലും ജോലി സ്ഥലങ്ങളിലും മറ്റുമുള്ള എല്ലാ ഇലക്ട്രിക് വാഹന ചാർജിങ് പോയിന്റുകളിലും സ്മാർട്ട് ചാർജിങ് സംവിധാനം നിർബന്ധമാക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ജൂൺ മുപ്പതോടെ ഈ നിയമങ്ങൾ പ്രാബല്യത്തിൽ വരുമെന്നാണ് നിലവിലെ തീരുമാനം. നാഷണൽ ഗ്രിഡിനുമേലുള്ള അമിത ഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഈ തീരുമാനം എടുത്തിരിക്കുന്നത്. ഇതോടെ ഇംഗ്ലണ്ടിലും സ്കോട്ട്ലൻഡിലും വെയിൽസിലും മറ്റും വിൽക്കപ്പെടുന്ന ചാർജിങ് പോയിന്റുകൾക്ക് മിനിമം സ്റ്റാൻഡേർഡ് നിർബന്ധമാകും. ഇത്തരത്തിൽ സ്മാർട്ട് ചാർജിങ് പോയിന്റുകൾ ഡ്രൈവർമാർക്ക് കൂടുതൽ സഹായകരമാകുമെന്നാണ് നിഗമനം.
ചാർജിങ് ഹിസ്റ്ററി ഉൾപ്പെടെ അറിയാനുള്ള സംവിധാനവും സ്മാർട്ട് ചാർജിങ് പോയിന്റുകളിൽ ലഭ്യമാണ്. സർക്കാർ നിബന്ധന പ്രകാരമുള്ള എല്ലാ മാറ്റങ്ങളും തങ്ങൾ ഉൾപ്പെടുത്തിയാണ് പുതിയ ചാർജിങ് സംവിധാനങ്ങൾ ലഭ്യമാക്കുന്നതെന്ന് സ്മാർട്ട് ചാർജിങ് സംവിധാനങ്ങളുടെ നിർമാതാവായ ഓഹം കമ്പനി സിഇഒ ഡേവിഡ് വാട്സൺ അറിയിച്ചു. ജൂലൈയോടെ ഇത്തരത്തിൽ പുതുക്കിയ ഉൽപ്പന്നങ്ങൾ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- ഫ്രാൻസിലെ ബോറ ബോറയോടൊപ്പം ലോകത്തിലെ ഏറ്റവും മികച്ച നൂറ് ബീച്ചുകളുടെ ലിസ്റ്റിൽ ഡോർസെറ്റിലെ ഡർഡിൽ ഡോറും ഉൾപ്പെട്ടിരിക്കുകയാണ്. ഡർഡിൽ ഡോറിനോടൊപ്പം യു കെയിൽ നിന്നും വെയിൽസിലെ ടെൻബി നോർത്ത് ബീച്ച് മാത്രമാണ് ലിസ്റ്റിൽ ഉൾപ്പെടുന്നത്. അയർലണ്ടിൽ നിന്നും കീം ബേ ബീച്ച് ഈ ലിസ്റ്റിലുണ്ട്. ലൈമ്സ്റ്റോൺ കൊണ്ട് പ്രകൃതി തന്നെ ഒരുക്കിയ ഒരു വലിയ ആർച്ച് ആണ് ഈ ബീച്ചിന്റെ പ്രത്യേകത. ബോൺമൗത്തിൽ നിന്നും ഏകദേശം 25 മൈലോളം നീണ്ടു കിടക്കുന്ന ഈ ബീച്ച് വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്. ഇവിടുത്തെ പ്രത്യേകതയായ ലൈമ്സ്റ്റോൺ ആർച്ചിന് ഏകദേശം 10,000 വർഷത്തെ പഴക്കമുണ്ട് എന്നാണ് നിഗമനം. മണ്ണും ചരലുമെല്ലാം കൂടി കലർന്ന ഈ ബീച്ചിലെ വെള്ളവും വളരെ തെളിഞ്ഞതാണ്.
പഴയകാലത്തെ മൃഗങ്ങളുടേയും മറ്റും ഫോസിലുകളുടെ അവശിഷ്ടങ്ങൾ അടങ്ങുന്ന പാറക്കൂട്ടങ്ങളും ബീച്ചിന് അടുത്തായി തന്നെ ഉണ്ട്. ഇതോടൊപ്പംതന്നെ പാറകൾക്കിടയിൽ ചെറിയതോതിലുള്ള സുഷിരങ്ങളും ഗുഹകളും ഉണ്ട്. എന്നാൽ ബീച്ചിൽ എത്തുന്ന വിനോദസഞ്ചാരികൾ ഇതിൽ കടക്കുന്നത് അപകടകരമാണെന്ന മുന്നറിയിപ്പുമുണ്ട്. വെയിൽസിലെ പെമ്ബ്രോക്ക്ഷെയറിലുള്ള ടെൻബി നോർത്തും ലിസ്റ്റിൽ ഉൾപ്പെടുന്നുണ്ട്. വളരെയധികമായുള്ള സമുദ്രജീവികളാണ് ഈ ബീച്ചിന്റെ പ്രത്യേകത. ജെല്ലി ഫിഷിനെ വരെ ഈ ബീച്ചിൽ വിനോദസഞ്ചാരികൾക്ക് കാണുവാൻ സാധിക്കും.
ക്രിമിയ : അധിനിവേശത്തിനിടയിൽ യുക്രൈനിൽ നിന്ന് ധാന്യങ്ങൾ മോഷ്ടിച്ച് റഷ്യ. ഈ മാസം പുറത്തു വന്ന ഉപഗ്രഹ ചിത്രങ്ങളിൽ റഷ്യൻ പതാകയുള്ള രണ്ട് കപ്പലുകൾ ക്രിമിയൻ തുറമുഖമായ സെവാസ്റ്റോപോളിലെ വലിയ ധാന്യപുരയ്ക്ക് സമീപം നങ്കൂരമിട്ടിരിക്കുന്നത് കാണാം. ഇതുവഴിയാണ് യുക്രൈനിലെ ധാന്യങ്ങൾ റഷ്യ കടത്തിയത്. രണ്ട് കപ്പലുകളും ഇപ്പോൾ തുറമുഖം വിട്ടു. യുക്രൈനിലെ ഭക്ഷ്യസാധനങ്ങൾ റഷ്യ മോഷ്ടിക്കുകയാണെന്നും ഇതുവഴി യുക്രൈനിലെ പലരും ഭക്ഷ്യക്ഷാമം നേരിടുന്നെന്നും പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി ആരോപിച്ചു. വ്ളാഡിമിർ പുടിൻ ബോധപൂർവമായ ഭക്ഷ്യക്ഷാമം സൃഷ്ടിച്ച് ലോകത്തെ ഭീഷണിപ്പെടുത്തുകയാണെന്ന ആരോപണവും ഉയർന്നു.
ഭക്ഷ്യക്ഷാമത്തെ മറികടക്കാനായി ആഫ്രിക്കയിലുള്ളവർ യൂറോപ്പിലേക്ക് കുടിയേറുമെന്നും ഇത് വലിയ പ്രതിസന്ധിക്ക് കാരണമാകുമെന്നും യൂറോപ്യൻ നേതാക്കൾ പറഞ്ഞു. ഭക്ഷ്യ പ്രതിസന്ധി മറ്റൊരു കുടിയേറ്റ തരംഗത്തിന് കാരണമാകുമെന്ന ആശങ്ക അവർ പങ്കുവെച്ചു. പുടിന്റെ സൈന്യം അധിനിവേശ പ്രദേശങ്ങളിലെ ഒന്നിലധികം ധാന്യപ്പുരകൾ ശൂന്യമാക്കിയതായി യുക്രൈൻ ഉദ്യോഗസ്ഥർ സിഎൻഎന്നിനോട് വെളിപ്പെടുത്തി. വടക്കൻ ആഫ്രിക്കയിൽ പട്ടിണിയുണ്ടായാൽ സ്പെയിനിലും തെക്കൻ യൂറോപ്പിലും വലിയ കുടിയേറ്റ പ്രശ്നമുണ്ടാകുമെന്ന് പോളണ്ട് പ്രസിഡന്റ് ആൻഡ്രെജ് ഡൂഡ ദാവോസിൽ നടക്കുന്ന വേൾഡ് എക്കണോമിക് ഫോറത്തിൽ പറഞ്ഞു.
റഷ്യൻ ആക്രമണത്തിൽ യുക്രൈനിലെ നിരവധി ഫാമുകളും വെയർഹൗസുകളും തകർന്നു. ദശലക്ഷക്കണക്കിന് ആളുകളെ പട്ടിണിയിലേക്ക് തള്ളിവിടുന്ന ആഗോള ഭക്ഷ്യക്ഷാമത്തെ പറ്റി ഐക്യരാഷ്ട്രസഭ കഴിഞ്ഞ ആഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു. ഗുരുതരമായ ഭക്ഷ്യക്ഷാമം നേരിടുന്ന ആളുകളുടെ എണ്ണം 276 മില്യൺ ആയി ഉയർന്നു. വിലക്കയറ്റം ഭക്ഷ്യക്ഷാമം രൂക്ഷമാക്കുമെന്ന് യുഎന് സെക്രട്ടറി ജനറല് അന്റോണിയോ ഗുട്ടറസ് മുന്നറിയിപ്പ് നല്കി. പ്രതിസന്ധി പരിഹരിക്കാന് ലോകരാജ്യങ്ങള് ഒറ്റക്കെട്ടായി നില്ക്കണമെന്നും ഐക്യരാഷ്ട്രസഭ നിർദേശിച്ചു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : ഒക്ടോബറിൽ ഗാർഹിക ഊർജ ബില്ലിൽ 800 പൗണ്ടിന്റെ വർധനയുണ്ടാകുമെന്ന മുന്നറിയിപ്പുമായി എനർജി റെഗുലേറ്റർ. ഗ്യാസ് വിലകളിലെ തുടർച്ചയായ ചാഞ്ചാട്ടം കാരണം ഊർജ്ജ വില പരിധി, പ്രതിവർഷം £2,800 ആയി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി ഓഫ്ഗം മേധാവി ജോനാഥൻ ബ്രെയർലി പറഞ്ഞു. ഇന്ധന ദാരിദ്ര്യം അനുഭവിക്കുന്നവരുടെ എണ്ണം 12 മില്യൺ ആയി ഉയരും. 1970-കളിലെ എണ്ണ പ്രതിസന്ധിക്ക് ശേഷം ഒരിക്കലും കണ്ടിട്ടില്ലാത്ത വിലക്കയറ്റമാണ് ഇപ്പോഴത്തേതെന്ന് ബ്രെയർലി പറഞ്ഞു. വരുമാനത്തിന്റെ 10 ശതമാനമോ അതിൽ കൂടുതലോ ഊർജത്തിനായി ചെലവഴിക്കേണ്ടിവരുമ്പോഴാണ് ഒരു കുടുംബം ഇന്ധന ദാരിദ്ര്യത്തിലാണെന്ന് പറയുക.
ഊർജ വില പരിധി ഏപ്രിലിൽ കുത്തനെ ഉയർന്ന് 1,971 പൗണ്ടിലെത്തി. ഗ്യാസും വൈദ്യുതിയും ഉപയോഗിക്കുന്ന വീടുകൾ ഇപ്പോൾ പ്രതിവർഷം ശരാശരി 700 പൗണ്ട് അധികമായി നൽകുന്നുണ്ട്. ഇതിനു പിന്നാലെയാണ് എനർജി ബില്ലിൽ വീണ്ടും വർധന ഉണ്ടാകുമെന്ന മുന്നറിയിപ്പ്. ഇപ്പോൾ തന്നെ ജീവിതചെലവ് പ്രതിസന്ധി നേരിടുന്ന കുടുംബങ്ങളെ ദുരിതത്തിലേക്ക് തള്ളിവിടുന്ന തീരുമാനങ്ങളാണ് ഉണ്ടാകുന്നത്. ഇംഗ്ലണ്ടിലും സ്കോട്ട്ലൻഡിലും വെയിൽസിലും വർധന ഉണ്ടാകും.
യുക്രൈനിലേക്കുള്ള റഷ്യൻ അധിനിവേശത്തെ തുടർന്ന് ആഗോള വാതക വിപണിയിലെ അവസ്ഥ മോശമായതായി ബ്രെയർലി പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക കയറ്റുമതിക്കാരിൽ ഒന്നായ റഷ്യ, വിതരണം തടസ്സപ്പെടുത്താൻ തീരുമാനിച്ചാൽ വില പരിധി കുത്തനെ ഉയരും. യൂറോപ്പിന് പ്രകൃതി വാതകത്തിന്റെ 40% റഷ്യയിൽ നിന്നാണ് ലഭിക്കുന്നത്. അതിനാൽ വിതരണം വെട്ടിക്കുറയ്ക്കുന്നത് വലിയ സാമ്പത്തിക ആഘാതം സൃഷ്ടിക്കും. ആഗോള വിപണിയിലെ വില വർധന യുകെയെയും ദുരിതത്തിലാക്കും.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : മലയാളി നേഴ്സുമാരുടെ സ്വപ്നഭൂമിയായ ബ്രിട്ടനിലേക്ക് സ്റ്റാഫ് നേഴ്സായി പോകാൻ ആഗ്രഹിക്കാത്തവർ ചുരുക്കമാണ്. ഇപ്പോൾ ഇതാ അവർക്കായി ഒരു സന്തോഷ വാർത്ത. യുകെയിൽ സ്റ്റാഫ് നേഴ്സ് ജോലിക്കായി എത്തുന്നവർക്കുള്ള ഇംഗ്ലീഷ് ഭാഷ സംബന്ധമായ നിബന്ധനകളിൽ പ്രധാനപ്പെട്ട പല ഇളവുകളും പ്രഖ്യാപിക്കാൻ എൻഎംസി (Nursing & Midwifery Council) തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. ഈ വിഷയത്തിൽ വ്യാഴാഴ്ച നടക്കുന്ന എൻഎംസി യോഗം നിർണ്ണായകമായ തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും, പുതിയ മാറ്റങ്ങൾ അംഗീകരിച്ചാൽ ഈ വർഷം ഒക്ടോബർ മുതൽ ഇത് നടപ്പായേക്കുമെന്നും വാർത്ത കേന്ദ്രങ്ങൾ അറിയിച്ചു.
നിലവിൽ റൈറ്റിങ് 6.5, ബാക്കിയെല്ലാം 7 എന്നതാണ് യുകെയ്ക്ക് ആവശ്യമായ IELTS സ്കോർ. OET യിൽ റൈറ്റിങ് C+ ഗ്രേഡും ബാക്കി എല്ലാം B ഗ്രേഡുമാണ് ആവശ്യം. എന്നാൽ കോച്ചിംഗ് ക്ലാസ്സുകളിൽ പങ്കെടുക്കുന്നവർക്ക് പോലും ഇത് പ്രയാസകരം ആയിരുന്നു. അടുത്ത 5 വർഷം കൊണ്ട് ചുരുങ്ങിയത് 5 ലക്ഷം വിദേശ നേഴ്സുമാരെയെങ്കിലും യുകെയിൽ ആവശ്യമായി വരുമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. നിലവിലുള്ള ഭാഷാ പരീക്ഷകൾ ഈ രീതിയിൽ കർശനമായി തുടർന്നാൽ ആവശ്യമായ നേഴ്സുമാരെ ലഭിക്കാൻ ബുദ്ധിമുട്ടുണ്ടായേക്കാം എന്നൊരു വിലയിരുത്തൽ കൂടി ഇപ്പോഴത്തെ തീരുമാനങ്ങൾക്ക് പിന്നിലുണ്ട്. അതിനാൽ IELTS അല്ലെങ്കിൽ OET പരീക്ഷയിൽ നിലവിൽ യുകെയ്ക്ക് ആവശ്യമായ സ്കോർ നിയമങ്ങളിൽ ഇളവ് വരുത്താൻ എൻഎംസി തയ്യാറായേക്കുമെന്നാണ് പ്രതീക്ഷ. ഈ വിഷയത്തിൽ 2022 പകുതിയോടെ അന്തിമതീരുമാനം ഉണ്ടാകുമെന്നും ഒക്ടോബർ മുതൽ നടപ്പായേക്കുമെന്നും പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, IELTS അല്ലെങ്കിൽ OET ക്ക് പകരമായി ‘എംപ്ലോയർ ലാംഗ്വേജ് റെഫറൽ സിസ്റ്റം’ പരിഗണിക്കുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. യുകെയിൽ നിലവിൽ സീനിയർ കെയറർ പോലുള്ള തസ്തികകളിൽ വർഷങ്ങളായി ജോലി ചെയ്യുന്നവരുണ്ട്. ഇത്തരക്കാർക്ക് നിലവിൽ ജോലി ചെയ്യുന്ന എംപ്ലോയർ നൽകുന്ന ലാംഗ്വേജ് റെഫറൽ ലെറ്റർ മാത്രം അടിസ്ഥാനമാക്കി, OET അല്ലെങ്കിൽ IELTS സ്കോർ നോക്കാതെ പിൻ നമ്പർ അനുവദിക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. IELTS അല്ലെങ്കിൽ OET ആവശ്യമില്ലാത്ത ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിൽ ജോലി ചെയ്യുന്നവർക്കും ഈ പരിഗണന ലഭിച്ചേക്കാം. ഇത് ഏതെല്ലാം രാജ്യങ്ങൾക്ക് അനുവദിക്കുന്നു എന്നത് മലയാളികളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമായിരിക്കും. എന്തായാലും ഈ സംവിധാനം നടപ്പിലായാൽ നിലവിൽ മാൾട്ട പോലെയുള്ള രാജ്യങ്ങളിൽ ജോലി ചെയ്യുന്നവർ ഉൾപ്പെടെ അതിന്റെ പ്രധാന ഗുണഭോക്താക്കൾ മലയാളികൾ തന്നെ ആയിരിക്കും എന്നതിൽ സംശയമില്ല.
ഇംഗ്ലീഷ് മാധ്യമത്തിൽ പഠിച്ച ഒരു ഡിഗ്രി കോഴ്സ് കഴിഞ്ഞ് പിജി കോഴ്സുകൾ ചെയ്തവർക്ക് ഇംഗ്ലീഷ് ടെസ്റ്റുകൾ നിർബന്ധമാക്കണോ എന്നതും പരിഗണന വിഷയമാണ്. നിലവിൽ BSc നഴ്സിംഗ് പാസ്സായി MSc കൂടി ചെയ്താലും OET / IELTS പരീക്ഷയ്ക്ക് നിശ്ചിതസ്കോർ നിർബന്ധമാണ്. ഇത് തുടരണോ എന്നും എൻഎംസി തീരുമാനിക്കും.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- ബ്രിട്ടണിൽ എലിസബത്ത് രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് ജൂൺമാസം തുടക്കത്തിൽ നാലുദിവസത്തെ ബാങ്ക് അവധി നൽകുവാൻ തീരുമാനമായിരിക്കുകയാണ്. രാജ്ഞി അധികാരത്തിലെത്തിയിട്ട് എഴുപതു വർഷം ആകുന്നതിന്റെ ആഘോഷങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം. മെയ് മാസത്തിലെ അവസാന തിങ്കളാഴ്ചയിൽ ഉണ്ടാകുന്ന സ്പ്രിംഗ് ബാങ്ക് അവധി ജൂൺ രണ്ടിലേക്ക് നീക്കുവാനും തീരുമാനമായിട്ടുണ്ട്. ഇതു കൂടാതെ ജൂൺ 3 ന് പൊതു ബാങ്ക് അവധി നൽകാനും തീരുമാനമായി. ഇതോടെ ആഴ്ച അവസാനം നാല് അവധികൾ ജീവനക്കാർക്ക് ലഭിക്കും. ബ്രിട്ടണിൽ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന ആദ്യത്തെ രാജ്ഞിയാണ് എലിസബത്ത് ll. യുകെയിലും കോമൺവെൽത്ത് രാജ്യങ്ങളിലും വിവിധ പരിപാടികളാണ് ഇതിനോടനുബന്ധിച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്.
ജൂൺ രണ്ടിന് ട്രൂപിങ് ദി കളർ എന്ന പേരിൽ ബ്രിട്ടീഷ് ആർമി റെജിമെന്റുകളുടെ പരേഡ് ഉണ്ടാകും. ലണ്ടനിലെ ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ ബാൽക്കണിയിൽ ഇരുന്ന് രാജകുടുംബാംഗങ്ങൾ ഈ പരേഡ് സാക്ഷ്യം വഹിക്കും എന്നാണ് രാജകുടുംബം അറിയിച്ചിരിക്കുന്നത്. ഇതോടൊപ്പം തന്നെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി 1500 ബീക്കണുകൾ യുകെയിലും കോമൺവെൽത്ത് രാജ്യങ്ങളിലും കത്തിക്കുവാനും തീരുമാനമായിട്ടുണ്ട്. ജൂൺ 3 വെള്ളിയാഴ്ച ലണ്ടനിലെ സെന്റ് പോൾസ് കത്തീഡ്രലിൽ നന്ദി സൂചകമായ കുർബാന നടത്തുവാനും തീരുമാനമുണ്ട്. ജൂൺ നാലിനു രാജകുടുംബാംഗങ്ങൾ സറിയിലെ എപ്സമിൽ നടക്കുന്ന ഡെർബി കുതിരയോട്ട മത്സരത്തിൽ പങ്കെടുക്കും. ഇതിനുശേഷം ബക്കിങ്ഹാം കൊട്ടാരത്തിൽ പ്ലാറ്റിനം പാർട്ടിയും ഉണ്ടാകും. ജൂൺ അഞ്ചിനാണ് ആഘോഷങ്ങൾ അവസാനിക്കുന്നത്. പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് 8 നഗരങ്ങൾക്ക് സിറ്റി പദവിയും രാജ്ഞി നൽകിക്കഴിഞ്ഞു.. പരിപാടികളുടെ ലൈവ് ബിബിസി നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.
റോബിൻ എബ്രഹാം ജോസഫ്
സ്ത്രീധനവുമായി ബന്ധപ്പെട്ടുണ്ടായ ആദ്യത്തെ സംഭവം അല്ല കൊല്ലം നിലമേൽ സ്വദേശിയും ബി എ എം എസ് വിദ്യാർത്ഥിയുമായ വിസ്മയയുടേത്. എന്നാൽ, കേരളത്തിലെ പൊതുബോധത്തിനുള്ളിൽ സ്ഥാനം പിടിച്ച പ്രധാനപ്പെട്ട കേസാണിത്. സ്ത്രീധനം നൽകുവാനും അത് വാങ്ങുവാനും മടിയ്ക്കാത്ത ഒരു കൂട്ടം നമ്മുടെ സമൂഹത്തിൽ എക്കാലവുമുണ്ട്. ‘സ്ത്രീ തന്നെയാണ് ധനം’ എന്നുള്ള സ്ഥിരം പല്ലവിയിലൂടെ അതിനെ പൊതുവിടത്തിൽ പ്രതിരോധിക്കുവാൻ മുതിരുന്ന ചിലരുടെ മനസ്സിലെങ്കിലും സ്ത്രീധനം വേണം എന്നുള്ള ആഗ്രഹമുണ്ടാകും. കാലങ്ങളായി സമൂഹത്തിൽ നിലനിൽക്കുന്ന ഒരു സമ്പ്രദായത്തെ ഒരു നിമിഷമോ, ദിവസമോ, മാസങ്ങളോ കൊണ്ട് തുടച്ചു നീക്കുവാൻ സാധിക്കില്ല. ഘട്ടം ഘട്ടമായി ഉണ്ടാകുന്ന മാറ്റങ്ങൾ ഉൾക്കൊള്ളാൻ സമൂഹം തയ്യാറാകുമ്പോൾ മാത്രമേ അത് സാധ്യമാവുകയുള്ളു.
വിസ്മയുടെ കേസിന്റെ നാൾവഴികൾ അനുസരിച്ചു സ്ത്രീധനമായി ലഭിച്ച കാറും പണവും കുറഞ്ഞുപോയി എന്നതിന്റെ പേരിലാണ് നിരന്തരം മർദ്ദനമേറ്റിരുന്നത്. തുടർന്ന് 2021 ജൂൺ 21 നു ഭർതൃഗൃഹത്തിൽ വിസ്മയ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു. മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥനായ ഭർത്താവ് കിരൺകുമാറിനെ കസ്റ്റഡിയിൽ എടുക്കുകയും കേസിന്റെ അന്വേഷണം മുൻപോട്ട് പോവുകയും ചെയ്തു. ഏകദേശം ഒൻപതു മാസം നീണ്ടുനിന്ന അന്വേഷണത്തിന്റെയും നിയമനടപടികളുടെയും ഭാഗമായി പ്രതിയായ ഭർത്താവ് കിരണ്കുമാറിന് 10 വർഷം തടവും 12 ലക്ഷം രൂപ പിഴയും കോടതി വിധിച്ചിരിക്കുകയാണ്. പ്രസ്തുത വിധിയെ രണ്ടു തരത്തിൽ നമുക്ക് വിലയിരുത്തുവാൻ സാധിക്കും.
1. വിധി വേട്ടക്കാരനൊപ്പമാണ്. 10 വർഷം എന്നുള്ളത് കുറഞ്ഞ കാലയളവ് മാത്രമാണ്. അത് കഴിയുമ്പോൾ പുറത്തു വന്നു സുഖമായി ശിഷ്ടകാലം ജീവിക്കുവാൻ പ്രതിക്ക് സാധിക്കും.
2. വിധി സ്വാഗതാർഹമാണ്. കേരളത്തിൽ വർധിച്ചു വരുന്ന സ്ത്രീധന വിരുദ്ധ പോരാട്ടത്തിന് കരുത്തു പകരുന്നതാണ് വിധി. സ്ത്രീധനം വാങ്ങി കല്യാണം കഴിക്കാൻ മുതിരുന്ന എല്ലാവർക്കുമുള്ള ശക്തമായ താക്കീത് കൂടിയാണ് ഈ വിധി.
ഇവിടെ നമ്മൾ പരിശോധിക്കേണ്ടത് കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ കേരളത്തിന്റെ പൊതുബോധത്തിനുള്ളിൽ ഉണ്ടായ മാറ്റമാണ്. ‘മോൾക്ക് നിങ്ങളെന്ത് കൊടുക്കും’ എന്നുള്ള ചോദ്യത്തിന് ‘നാട്ടുനടപ്പ് അനുസരിച്ചു നൽകും’ എന്നുള്ള പതിവുത്തരത്തിൽ നിന്ന് ‘ഇറങ്ങി പോകാൻ അഞ്ചു മിനിറ്റ് തരും’ എന്നുള്ള പുതിയ ഉത്തരത്തിലേക്ക് ചെറിയൊരു കൂട്ടം ആളുകളെങ്കിലും മാറി എന്നുള്ളത് ആശ്വാസകരമാണ്. ആ മാറ്റത്തിന്റെ അടിസ്ഥാനത്തിൽ ഈ വിധി സ്ത്രീധന വിരുദ്ധ പോരാട്ടങ്ങൾക്ക് കരുത്ത് പകരുന്നതാണ് എന്നതിൽ തർക്കമില്ല. സ്ത്രീധനം മോഹിച്ചു കല്യാണം കഴിക്കാൻ ഒരുമ്പെടുന്ന ചെറിയൊരു കൂട്ടത്തെ എങ്കിലും തിരുത്താൻ ഉപകരിക്കുന്നത് തന്നെയാണ് വിധി.
സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും ശിക്ഷാർഹമാണെന്നാണ് നിയമസംഹിതകൾ പറഞ്ഞുവെക്കുന്നത്. എന്നാൽ പലപ്പോഴും സ്ത്രീധനം നൽകുന്നവർ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടാതെ പോകുന്നത് ദൗർഭാഗ്യകരമാണ്. എന്റെ മകൾ സുരക്ഷിതമായി ഭർത്താവിനൊപ്പം ജീവിക്കണമെങ്കിൽ സ്ത്രീധനം നൽകിയേ മതിയാവൂ എന്നുള്ള മാതാപിതാക്കളുടെ ബോധ്യവും തിരുത്തപ്പെടേണ്ടത് തന്നെയാണ്. ‘നിങ്ങൾ എന്തെങ്കിലും അറിഞ്ഞു പെൺകുട്ടിയ്ക്ക് കൊടുത്താൽ മതി’ എന്നുള്ള മറുപടിയിൽ കുടുങ്ങി കിടക്കുന്ന കെണി മനസിലാക്കാതെ എടുത്തു ചാടുന്നതിന്റെ പ്രശ്നം കൂടിയാണിത്. പെൺകുട്ടിക്ക് ഒന്നും കൊടുക്കാതെ ഇറക്കിവിട്ടാൽ നാട്ടുക്കാരെന്ത് വിചാരിക്കും എന്നുള്ള ചോദ്യത്തിൽ വീണുപോകുന്ന കൂട്ടരാണ് രണ്ടാമത്തേത്. മകളുടെ ഭാവിയെ കരുതി ‘അവൾക്കെന്ന’ പേരിൽ സ്ത്രീധനം നൽകുകയും ചെയ്യും. “സ്ത്രീധനം ചോദിച്ചപ്പോൾ നൽകി എന്ന വലിയ തെറ്റ് ഞാൻ ചെയ്തു. ജനം കല്ലെറിഞ്ഞാലും ഞാൻ പ്രതിഷേധിക്കില്ല. സമൂഹത്തോട് മാപ്പ് ചോദിക്കുന്നു” എന്ന വിസ്മയുടെ പിതാവിന്റെ വാക്കുകൾ എല്ലാ പേരെന്റ്സും ശ്രദ്ധിക്കേണ്ടതാണ്. സ്ത്രീധനം കൊടുക്കാൻ മുതിരുന്ന പൊതുബോധ്യം തിരുത്തപ്പെടണം. പെൺകുട്ടിയ്ക്കു പ്രാഥമികമായി വേണ്ടത് വിദ്യാഭ്യാസവും ജോലിയുമാണെന്ന തിരിച്ചറിവിലേക്ക് എത്താൻ സാധിക്കണം. നാട്ടുകാരെയും സമൂഹത്തെയും തൃപ്തിപെടുത്താൻ നിൽക്കാതെ പെൺകുട്ടികളുടെ ഇഷ്ടത്തിനനുസൃതമായി കാര്യങ്ങൾ ക്രമീകരിക്കുവാൻ മാതാപിതാക്കൾ മുതിരണം.
പതിനെട്ടു വയസ്സ് കഴിഞ്ഞാൽ ഉടനെ കല്യാണം കഴിപ്പിച്ചു കടമ നിറവേറ്റാൻ ഇരിക്കുന്ന മാതാപിതാക്കൾ തന്നെയാണ് ബഹുഭൂരിപക്ഷവും. അതിലേറെയും ലക്ഷങ്ങളും സ്വർണവും കാറും നൽകി മക്കളുടെ കല്യാണം കെങ്കേമമായി നടത്തുന്ന മാതാപിതാക്കളും. കല്യാണത്തിനു ശേഷം ഒരുമിച്ചു മുൻപോട്ട് പോകുന്നില്ലെങ്കിൽ അതിൽ നിന്ന് ഇറങ്ങി പോരുവാൻ നിയമം അനുവദിക്കുന്നുണ്ടെന്ന് എന്തുകൊണ്ടാണ് ഇതേ രക്ഷിതാക്കൾ പഠിപ്പിക്കാത്തത്? ഡിവോഴ്സ് എന്നുള്ളത് അത്ര മോശം കാര്യമല്ലെന്നും മുൻപോട്ടുള്ള ലൈഫിനെ നോക്കുമ്പോൾ അത് നല്ലതാണെന്നും നമ്മുടെ പേരെന്റ്സ് പറഞ്ഞുകൊടുക്കാത്തതിന്റെ പ്രശ്നം കൂടിയാണിത്. വിസ്മയയുടെ പുറത്ത് വന്ന ഓഡിയോകളിൽ കരഞ്ഞു പറയുന്നുണ്ട് ഇവിടെ നിൽക്കാൻ കഴിയില്ലെന്ന്, നീ ഇറങ്ങി പോരു, ഡിവോഴ്സ് എന്നൊരു ഓപ്ഷൻ നമുക്ക് ഉണ്ട് എന്ന് പറഞ്ഞിരുന്നെങ്കിൽ ഒരുപക്ഷെ ആ പെൺകുട്ടി ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നു.
കേസിന്റെ നാൾവഴികളിൽ പതറാതെ മുൻപോട്ട് പോയ അന്വേഷണസംഘവും, പ്രോസിക്യൂഷനും അതിനോടൊപ്പം സർവീസിൽ നിന്ന് പിരിച്ചുവിട്ട ഗതാഗതവകുപ്പിന്റെ നടപടിയും അഭിനന്ദനാർഹമണ്. പ്രതികുറ്റക്കാരനാണെന്ന് തെളിയിക്കുന്ന 120 രേഖകളും 12 തൊണ്ടിമുതലും ഡിജിറ്റൽ തെളിവുകളും ഉൾപ്പടെ ഹാജരാക്കിയത് കേസിന്റെ വിജയത്തിൽ സുപ്രാധാനമാണ്. 80 ദിവസം കൊണ്ട് കുറ്റപത്രം തയാറാക്കിയ ഡി വൈ എസ് പി യുടെ നടപടി പ്രശംസനാർഹമാണ്.
“എനിക്കുണ്ടായ ദുരന്തം മറ്റാർക്കും ഉണ്ടാകരുത്. സ്ത്രീധനം കൊടുത്തു മക്കളെ കല്യാണം കഴിപ്പിക്കരുത്. അവർക്ക് ആദ്യം വിദ്യാഭ്യാസവും ജോലിയും നൽകണം. കല്യാണം രണ്ടാമതാണ്” വിധികേട്ട ശേഷം വിസ്മയുടെ പിതാവ് ത്രിവിക്രമൻ നായർ പറഞ്ഞ ഈ മറുപടി തന്നെയാണ് പ്രശ്നങ്ങളെ ഒഴിവാക്കാൻ ഏറ്റവും അനുയോജ്യം.
റോബിൻ എബ്രഹാം ജോസഫ് : കോട്ടയം കറുകച്ചാൽ സ്വദേശി. കോട്ടയം പ്രസ്സ് ക്ലബ് ജേർണലിസം വിദ്യാർഥി.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
കാർഡിഫ് : സ്നേഹത്തിനെന്തു പ്രായം? വിവാഹത്തിനെന്തു പ്രായം? ഇതിനൊന്നും പ്രായമൊരു തടസ്സമല്ലെന്നു തെളിയിക്കുകയാണ് 95 കാരനായ ജൂലിയാൻ മോയ്ലെ. തന്റെ 72 ആം വയസ്സിൽ ബ്രിട്ടനിലെ കാർഡിഫ് കാന്റണിലെ കാൽവരി ബാപ്റ്റിസ്റ്റ് പള്ളിയിൽ വെച്ചാണ് വാലറി വില്യംസിനെ ജൂലിയാൻ കാണുന്നത്. 61 വയസ്സായിരുന്നു അന്ന് വാലറിക്ക്. 23 വർഷം ഇരുവരും സുഹൃത്തുക്കളായി തുടർന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് മോയ്ലെ തന്റെ പ്രണയം വാലറിയെ അറിയിച്ചത്. ആദ്യമായി കണ്ടുമുട്ടിയ അതേ പള്ളിയിൽ വെച്ച് മെയ് 19 വ്യാഴാഴ്ച ഇരുവരും വിവാഹിതരായി. 95ആം വയസ്സിൽ ജൂലിയാന്റെ ആദ്യവിവാഹമാണിത്. വാലറിക്കിപ്പോൾ 84 വയസ്സ്.
തന്റെ ജീവിതത്തിലെ പുതുവത്സരദിനമെന്നാണ് വിവാഹദിവസത്തെ വാലറി വിശേഷിപ്പിച്ചത്. സുഹൃത്തുക്കളും കുടുംബാംഗങ്ങളുമടക്കം നാല്പതു പേർ വിവാഹ ചടങ്ങിൽ പങ്കെടുത്തു. ഓസ്ട്രേലിയയിൽ ജനിച്ച ജൂലിയൻ 1954-ലാണ് വെയിൽസിലേക്ക് കുടിയേറിയത്. 1970 മുതൽ 1982 വരെ വെൽഷ് നാഷണൽ ഓപ്പറയിലെ സോളോയിസ്റ്റായിരുന്നു. ഒരുമിച്ച് ജീവിക്കാൻ ദീർഘനാളായി കാത്തിരിക്കുകയായിരുന്നുവെന്ന് വാലറി പറഞ്ഞു.
വാലറിക്കൊപ്പമുള്ള ജീവിതത്തെ ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്ന് ജൂലിയാനും പറയുന്നു. മധുവിധുവിനായി ജൂലിയാന്റെ ജന്മനാടായ ഓസ്ട്രേലിയയിലേക്കു പോകുമെന്നും ദമ്പതിമാർ പറഞ്ഞു.