Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ട്രാൻസ് ജെൻഡർ ചിന്താഗതികളെ വിമർശിച്ചു എന്ന ആരോപണത്തിൽ 18 വയസ്സുകാരി പെൺകുട്ടിയെ സ്കൂളിൽ നിന്നും അതിക്രൂരമായ രീതിയിൽ പുറത്താക്കിയതായി പരാതി . സ്കൂളിൽ പ്രഭാഷണത്തിന് എത്തിയ ഒരു പ്രഭാഷകയുടെ വാക്കുകളെ കുറ്റപ്പെടുത്തിയതിനാണ് തന്നെ ഇത്തരത്തിൽ അപമാനിച്ചതെന്ന് പെൺകുട്ടി കുറ്റപ്പെടുത്തുന്നു. എന്നാൽ പ്രഭാഷകയുമായി വളരെ സൗമ്യമായ രീതിയിൽ പിരിഞ്ഞ പെൺകുട്ടിക്ക് സ്കൂളിൽ എത്തിയപ്പോൾ ദുരനുഭവം ആണ് നേരിടേണ്ടതായി വന്നത്. അറുപതോളം പെൺകുട്ടികൾ തനിക്ക് ചുറ്റും കൂടി നിന്ന് തനിക്ക് നേരെ നിലവിളിക്കുകയും തന്റെ മേൽ തുപ്പുകയും മറ്റും ചെയ്തതായി പെൺകുട്ടി വ്യക്തമാക്കുന്നു. അവസാനം ശ്വാസം എടുക്കാൻ പോലും സാധിക്കാതെ താൻ ബോധരഹിതയായെന്നും പെൺകുട്ടി പറഞ്ഞു. താൻ പറഞ്ഞ വാക്കുകളുടെ അർത്ഥത്തിലല്ല മറ്റുള്ളവർ അത് കൈക്കൊണ്ടതെന്ന് പെൺകുട്ടി ടൈംസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ജീവശാസ്ത്രപരമായ പ്രക്രിയകളെക്കാൾ കൂടുതൽ , എഴുതപ്പെട്ട തിയറികളാണ് ഇപ്പോൾ സ്ത്രീകളെ നിർവചിക്കുന്നത് എന്നാണ് താൻ പറയാൻ ഉദ്ദേശിച്ചത് എന്നും പെൺകുട്ടി വ്യക്തമാക്കി.

ഒരിക്കലും ട്രാന്സ്ജെന്ഡേഴ്സിനെ അപമാനിക്കുന്ന തരത്തിൽ യാതൊരുവിധ വാക്കുകളും താൻ പറഞ്ഞിട്ടില്ലെന്നും പെൺകുട്ടി വ്യക്തമാക്കി. തുടക്കത്തിൽ അദ്ധ്യാപകർ പെൺകുട്ടിയെ പിന്താങ്ങിയെങ്കിലും പിന്നീട് കുട്ടികളുടെ പ്രതികരണം അറിഞ്ഞപ്പോൾ അവരും കൈയൊഴിഞ്ഞതായി പെൺകുട്ടി വ്യക്തമാക്കി. പിന്നീട് പലതവണ സ്കൂളിൽ എത്തിയെങ്കിലും ദുരനുഭവങ്ങൾ ആണ് തനിക്ക് ഉണ്ടായതെന്നും അതിനാൽ തന്നെ പിന്നീട് സ്കൂൾ താൻ ഉപേക്ഷിക്കുകയായിരുന്നുവെന്നും പെൺകുട്ടി പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ബ്രെക്സിറ്റിനു ശേഷമുള്ള യൂറോപ്യൻ യൂണിയനുമായുള്ള നോർത്തേൺ അയർലൻഡ് പ്രോട്ടോകോളിൽ തിരുത്തലുകൾ വരുത്തുവാൻ നീങ്ങുന്ന ബ്രിട്ടീഷ് ഫോറിൻ സെക്രട്ടറി ലിസ് ട്രെസ്സിന്റെ നീക്കത്തിനെതിരെ ശക്തമായി പ്രതികരിച്ചിരിക്കുകയാണ് യൂറോപ്യൻ യൂണിയൻ. ഇത്തരത്തിൽ നീക്കങ്ങൾ മുന്നോട്ടു പോയാൽ ഉടൻ തന്നെ ബ്രിട്ടനെതിരെ വ്യാപാരയുദ്ധം ഉണ്ടാകുമെന്ന് യൂറോപ്യൻ യൂണിയൻ മുന്നറിയിപ്പ് നൽകി കഴിഞ്ഞു. നിലവിലുള്ള പ്രോട്ടോകോൾ മറികടക്കാൻ യുകെ ശ്രമിച്ചാൽ, തങ്ങളുടെ പക്കലുള്ള എല്ലാ വഴികളും ഉപയോഗിച്ച് പ്രതികരിക്കുമെന്ന് യൂറോപ്യൻ യൂണിയൻ വൈസ് പ്രസിഡന്റ് മാറോസ് സെഫ്കോവിക് വ്യക്തമാക്കി. നിലവിലുള്ള പ്രോട്ടോകോൾ ബ്രിട്ടനും നോർത്തേൺ അയർലൻഡും തമ്മിൽ വിഭാഗീയത ഉളവാക്കുന്നതാണെന്നും അതിനാൽ തന്നെ മാറ്റങ്ങൾ അത്യാവശ്യമാണെന്നും ലിസ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. നിലവിൽ നോർത്തേൺ അയർലൻഡിൽ നടക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും കാരണം ഈ പ്രോട്ടോകോൾ മാത്രമാണെന്നും ഫോറിൻ സെക്രട്ടറി പറഞ്ഞു. പുതിയതായി ഉണ്ടാകുന്ന മാറ്റങ്ങൾ ഒരിക്കലും ഡീലിനെ തകർക്കുകയില്ല മറിച്ച്, ആവേശകരമായ മാറ്റങ്ങൾ വരുത്തുക മാത്രമാണ് ചെയ്യുന്നതെന്നും ഫോറിൻ സെക്രട്ടറി വ്യക്തമാക്കി. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ബ്രിട്ടനിൽ നിന്നുള്ള സാധനങ്ങൾക്ക് യൂറോപ്പ്യൻ യൂണിയൻ ഏർപ്പെടുത്തിയിരിക്കുന്ന ചെക്കിങ്ങുകൾ ഇല്ലാതാക്കുക എന്നതാണെന്നും അവർ ഓർമ്മിപ്പിച്ചു.


യൂറോപ്യൻ യൂണിയനുമായി ഒരു വ്യാപാരയുദ്ധം ഉണ്ടാകുമെന്ന ഭയത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പൂർണമായും തള്ളിക്കളഞ്ഞു. ബ്രസൽസുമായി ഒരു യുദ്ധത്തിന് ഇല്ലെന്നും മറിച്ച്, സമാധാനപരമായ ചർച്ചയിലൂടെ കാര്യങ്ങൾ മുന്നോട്ടു നീക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി. എന്നാൽ ബ്രിട്ടന്റെ ഭാഗത്തുനിന്നും മാത്രമുള്ള ഈ നീക്കം വിശ്വാസ്യത തകർക്കുമെന്ന് അയർലൻഡ് വിദേശകാര്യ മന്ത്രി സൈമൺ കോവ്നി വ്യക്തമാക്കി. യൂറോപ്യൻ യൂണിയനുമായി ചേർന്ന് തീരുമാനങ്ങൾ ഉണ്ടാകണമെന്ന് ലേബർ പാർട്ടിയും ആവശ്യപ്പെട്ടു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ബ്രിട്ടീഷ് മലയാളികൾക്ക് അഭിമാനിക്കാം. ബ്രിട്ടീഷ് പ്രാദേശിക കൗൺസിലിൽ മേയറായി മറ്റൊരു മലയാളികൂടി തിരഞ്ഞെടുക്കപ്പെട്ടു. ബോംബെ മലയാളിയായ മേരി റോബിനാണ് റോയിസ്റ്റണ്‍ കൗണ്‍സിലിന്റെ പുതിയ മേയറായി തിരഞ്ഞെടുക്കപ്പെട്ടത്.കൊച്ചി പെരുമ്പടപ്പിൽ ജനിച്ച മേരി, ബോംബെയിലും ബറോഡയിലും അധ്യാപികയായിരുന്നു. ഒപ്പം കേരളത്തില്‍ ഒരു സ്‌കൂളിന്റെ പ്രിന്‍സിപ്പളായി രണ്ടുവര്‍ഷം സൗജന്യ സേവനമനുഷ്ഠിച്ചിട്ടുണ്ട്. റോയിസ്റ്റണ്‍ ടൗണിന്റെ ആദ്യത്തെ ഏഷ്യന്‍ മേയര്‍ എന്ന പദവിയും ഇനി മേരി റോബിന് സ്വന്തം.

കേംബ്രിഡ്ജ് മലയാളി അസോസിയേഷന്റെ സജീവ അംഗവും മുന്‍കാല സെക്രട്ടറിയും ആയിരുന്ന ഡോക്ടര്‍ റോബിന്‍ ആന്റണിയാണ് ഭർത്താവ്. റിയ റോബിന്‍, റീവ് റോബിന്‍ എന്നിവർ മക്കൾ. പ്രാദേശിക സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി സ്ഥാപിതമായ റോയിസ്റ്റണ്‍ ടൗണ്‍ പാര്‍ട്ടിയുടെ ഡെപ്യൂട്ടി ലീഡര്‍ കൂടിയാണ് മേരി. സാമൂഹ്യരംഗത്തും നിറസാന്നിധ്യം.

ബ്രിട്ടീഷ് പ്രാദേശിക കൗൺസിലുകളിൽ ഇതിനു മുമ്പും നിരവധി മലയാളികൾ മേയർമാരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പ്രമുഖ സാഹിത്യകാരികൂടിയായ ഓമന ഗംഗാധരൻ ന്യൂഹാമിലും, തിരുവന്തപുരം സ്വദേശിയായ മഞ്ജു ഷാഹുൽ ഹമീദ് ക്രോയിഡണിലും, ഫിലിപ്പ് ഏബ്രഹാം ലൌട്ടൺ സിറ്റി കൗൺസിലിലും, കാഞ്ഞിരപ്പള്ളി സ്വദേശിയായ ടോം ആദിത്യ ബ്രിസ്റ്റോളിലെ ബ്രാ‍ഡ്‌ലി സ്റ്റോക്കിലും മുൻകാലങ്ങളിൽ മേയർമാരായിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : കുതിച്ചുയരുന്ന ഭക്ഷ്യവില വലിയ ആശങ്ക സൃഷ്ടിക്കുന്നെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ചീഫ് ആൻഡ്രൂ ബെയ്‌ലി. ഹൗസ് ഓഫ് കോമൺസിന്റെ ട്രഷറി കമ്മിറ്റിക്ക് മുൻപിലാണ് ബെയ്‌ലി തന്റെ ആശങ്ക തുറന്നുപറഞ്ഞത്. യുക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ വഷളായിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. പണപെരുപ്പം വർധിക്കുകയാണെന്നും താൻ നിസ്സഹായനാണെന്നും ബെയ്‌ലി വ്യക്തമാക്കി. 30 വർഷത്തിനിടയിലെ ഏറ്റവും വേഗമേറിയ നിരക്കിൽ വിലകൾ കുതിച്ചുയരുകയാണ്. ലക്ഷകണക്കിന് ആളുകൾ ദാരിദ്ര്യത്തിലേക്ക് വീഴുന്നു. ഈ വർഷം കടുത്ത പ്രതിസന്ധിയാണ് ബ്രിട്ടീഷ് കുടുംബങ്ങളെ കാത്തിരിക്കുന്നത് – ബെയ്ലി വെളിപ്പെടുത്തി.

പണപ്പെരുപ്പ വർധന ഗാർഹിക ചെലവുകളെ ബാധിക്കുകയും തൊഴിലില്ലായ്മ വർദ്ധിക്കുകയും ചെയ്യും. ഗോതമ്പ്, പാചക എണ്ണ എന്നീ ഉത്പന്നങ്ങളുടെ ലഭ്യതയിലാണ് പ്രധാന ആശങ്ക. റഷ്യയുടെ ആക്രമണം തുടരുന്നതിനാൽ ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യോത്പാദന രാജ്യങ്ങളിലൊന്നായ യുക്രെയ്നിൽ നിന്ന് സാധനങ്ങൾ കയറ്റി അയക്കുന്നതിൽ പ്രശ്നങ്ങളുണ്ടെന്ന് കീവിലെ ധനമന്ത്രി വിശദീകരിച്ചു. ആഗോളതലത്തിൽ ഗോതമ്പിന്റെ 10 ശതമാനവും യുക്രെയ്‌ൻ വിതരണം ചെയ്യുന്നതായി കണക്കാക്കപ്പെടുന്നു. കൂടാതെ സൂര്യകാന്തി എണ്ണയുടെ പ്രധാന ഉത്പാദകരും യുക്രെയ്നാണ്.

അതേസമയം, ജീവിതച്ചെലവ് പ്രതിസന്ധിക്കിടയിലും തൊഴിലാളികൾ വലിയ ശമ്പള വർദ്ധനവ് ആവശ്യപ്പെടരുതെന്ന വാദം ബെയ്ലി ആവർത്തിച്ചു. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്ക് ഒരു ശതമാനമായി ഉയർത്തിയിരുന്നു. ഈ വർഷം പണപെരുപ്പം പത്തു ശതമാനത്തിന് മുകളിൽ എത്തുമെന്നാണ് പ്രവചനം.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഇംഗ്ലണ്ടിൽ നാലുപേർകൂടി കുരങ്ങുപനി സ്ഥിരീകരിച്ചു. പുതിയതായി രോഗം പിടിപെട്ടവർക്ക് നേരത്തെ രോഗം കണ്ടെത്തിയവരുമായി ബന്ധമില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പുതിയതായി കണ്ടെത്തിയ 4 കേസുകളിൽ രണ്ടുപേരുടെ വൈറസ് ബാധയുടെ ഉറവിടം തിരിച്ചറിഞ്ഞിട്ടുണ്ട്.

കുരങ്ങു പനി ബാധിച്ചാൽ ആദ്യത്തെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാൻ സാധാരണയായി 5 മുതൽ 21 ദിവസം വരെയെടുക്കും. 2018ലാണ് യുകെയിൽ ആദ്യമായി മങ്കിപോക്സ് റിപ്പോർട്ട് ചെയ്തത്. അതിനുശേഷം ഏതാനും കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. തലവേദന, പനി, മസിൽ വേദന, തൊണ്ടവേദന, ക്ഷീണം, വിറയൽ തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങൾ. ശേഷം ദേഹമാകമാനം തിണര്‍പ്പുകള്‍ ഉണ്ടാവും. മുഖത്താണ് ആദ്യം തിണര്‍പ്പ് വരുന്നത്. ശേഷം മറ്റ് ശരീരഭാഗങ്ങളിലേക്ക് വ്യാപിക്കും. രണ്ടോ ,നാലോ ആഴ്ച രോഗലക്ഷണങ്ങള്‍ സാധാരണയായി നീണ്ടുനില്‍ക്കും. ഈ ലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ എത്രയും പെട്ടെന്ന് ആശുപത്രിയിൽ പ്രവേശിച്ചു പ്രാഥമിക ചികിത്സ തേടേണ്ടതാണ്. രോഗം ബാധിച്ച ആളുമായി അടുത്തിടപഴകുമ്പോൾ ഇത് പകരാനുള്ള സാധ്യത കൂടുതലാണ്.

1970കളില്‍ നൈജീരിയയിലും മദ്ധ്യ ആഫ്രിക്കന്‍ രാജ്യങ്ങളിലും പടര്‍ന്നു പിടിച്ച മങ്കിപോക്‌സ് 2003ല്‍ അമേരിക്കയിലും വ്യാപകമായി പടര്‍ന്നു പിടിച്ചിരുന്നു. അതേസമയം, വസൂരിയുടെ അതേ വിഭാഗത്തില്‍ പെടുന്ന മങ്കിപോക്സ് പകര്‍ച്ചപ്പനിയായി തുടങ്ങി ശരീരത്തെ അതിവേഗം നശിപ്പിക്കാന്‍ ശേഷിയുള്ളതാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- തിമിരത്തിന് ഇനിമുതൽ ശസ്ത്രക്രിയ ഇല്ലാതെ മരുന്നു കൊണ്ട് മാത്രം പരിഹരിക്കാനാകുന്ന തരത്തിൽ, പുതിയ മരുന്നിന്റെ ഗവേഷണത്തിൽ ഒരു പടികൂടി മുന്നിട്ടിരിക്കുകയാണ് യുകെ ശാസ്ത്രജ്ഞർ. വി പി 1-001 എന്ന കോമ്പൗണ്ടിന്റെ ഐ ഡ്രോപ്സ് എലികളിൽ നൽകി പരീക്ഷിച്ചപ്പോൾ അവരുടെ ലെൻസിന്റെ ഫോക്കസ് 61 ശതമാനം വർദ്ധിച്ചതായി കണ്ടെത്തിയതായി ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. ഇതോടൊപ്പംതന്നെ നൽകിയതിൽ 46 ശതമാനത്തിലും ക്ലാരിറ്റിയും വർദ്ധിച്ചതായി ശാസ്ത്രജ്ഞർ കണ്ടെത്തി. ലോകത്ത് ഭൂരിഭാഗം ജനങ്ങളിലും അന്ധതയ്ക്ക് കാരണമാകുന്ന ഏറ്റവും പ്രമുഖമായ ഒരു കാരണമാണ് തിമിരം. ഈ മരുന്ന് വിജയകരമായി വിപണിയിലെത്തിയാൽ തിമിരം ഉള്ളവർക്ക് ശസ്ത്രക്രിയയുടെ ആവശ്യമില്ല എന്ന് ശാസ്ത്രജ്ഞർ ഉറപ്പിച്ചു വ്യക്തമാക്കുന്നു. എന്നാൽ ഈ മരുന്ന് എല്ലാ തരത്തിലുള്ള തിമിരത്തിനും ഫലപ്രദമാകുമോ എന്ന കാര്യത്തിൽ സംശയമുണ്ടെന്ന് ഗവേഷണത്തിന് നേതൃത്വം നൽകുന്ന പ്രൊഫസർ ബാർബറ പിയർസ്‌കയോനേക് വ്യക്തമാക്കി. അതിനാൽ തന്നെ വിവിധ തരത്തിലുള്ള തിമിരങ്ങൾ തമ്മിൽ വ്യക്തമായ ധാരണ ഉണ്ടാകണമെന്നും അവർ പറഞ്ഞു.

സാധാരണയായി പ്രായമുള്ളവരിലാണ് തിമിരം കണ്ടുവരുന്നത്. കുടുംബാംഗങ്ങളിൽ ഉള്ള പാരമ്പര്യം, പുകവലി, ഡയബറ്റിസ്, അമിത മദ്യപാനം എന്നിവയെല്ലാം തന്നെ തിമിരം ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്ന കാരണങ്ങളാണ്. എന്നാൽ ജനിതക അവസ്ഥകൾ, ഇൻഫെക്ഷനുകൾ എന്നിവ മൂലം ചില സമയത്ത് കുട്ടികളിലും ഇത് കണ്ടുവരുന്നുണ്ട്. നിലവിൽ ശസ്ത്രക്രിയ മാത്രമാണ് തിമിരത്തിന് പ്രതിവിധിയായി ഉള്ളത്. ഈ ശസ്ത്രക്രിയയിൽ കണ്ണിലെ തിമിരം മൂലം മൂടപ്പെട്ട ലെൻസ് മാറ്റി പകരം ഒരു പ്ലാസ്റ്റിക് ലെൻസ് വെക്കുകയാണ് ചെയ്യാറ്. എന്നാൽ പുതിയ പരീക്ഷണം വിജയകരമായാൽ നിരവധിപേർക്ക് ഇതുമൂലമുള്ള പ്രയോജനം ഉണ്ടാകും.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

നോട്ടിങ്ഹാം: പതിമൂന്നുകാരിയായ പെൺകുട്ടിയെ മൂന്നു വർഷത്തിലേറെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ സാറാ ഫിതിയനും ഭർത്താവ് വിക്ടർ മാർക്കിനും ജയിൽ ശിക്ഷ വിധിച്ച് കോടതി. സാറായ്ക്ക് എട്ടു വർഷത്തെ ജയിൽ ശിക്ഷയും വിക്ടറിന് 14 വർഷം ജയിൽ ശിക്ഷയുമാണ് നോട്ടിംഗ്ഹാം ക്രൗൺ കോടതി വിധിച്ചത്. പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിലും വിക്ടർ പ്രതിയാണെന്ന് കോടതി കണ്ടെത്തി. 2016-ലെ മാർവൽ സൂപ്പർഹീറോ ചിത്രമായ ഡോക്ടർ സ്‌ട്രേഞ്ചിൽ ബെനഡിക്ട് കംബർബാച്ചിനൊപ്പം അഭിനയിച്ച സാറാ ഫിതിയൻ (36) നോട്ടിംഗ്ഹാംഷെയറിലെ മാൻസ് ഫീൽഡ് സ്വദേശിയാണ്. മാർഷ്യൽ ആർട്സ് അധ്യാപകനായ വിക്ടർ, പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി കോടതിയിൽ തെളിഞ്ഞു. 2005 മുതൽ 2008 വരെ ദമ്പതികൾ പെൺകുട്ടിയെ മാസത്തിൽ ഒന്നോ രണ്ടോ തവണ ലൈംഗികമായി ദുരുപയോഗം ചെയ്തു.

2002-നും 2003നും ഇടയിലാണ് പതിനഞ്ചുകാരിയെ വിക്ടർ ലൈംഗിക പീഡനത്തിനിരയാക്കിയത്. ദമ്പതികൾ എല്ലാ കുറ്റങ്ങളും നിഷേധിച്ചെങ്കിലും 12 ദിവസത്തെ വിചാരണയ്ക്ക് ശേഷം ഇരുവരും കുറ്റക്കാരാണെന്ന് ജൂറി വിധിക്കുകയായിരുന്നു.

മുൻ ഭാര്യയായ ജൂലിയറ്റിനൊപ്പം വിക്ടർ ആരംഭിച്ച സ്കൂൾ ഓഫ് ചാമ്പ്യൻസ് അക്കാദമിയിൽ സാറാ ചേർന്നതോടെയാണ് ഇരുവരും തമ്മിൽ കണ്ടുമുട്ടുന്നത്. സാറായ്ക്ക് അന്ന് പതിനാലു വയസ്സായിരുന്നു പ്രായം. കാലാക്രമേണ ആ ബന്ധം പ്രണയത്തിലേക്ക് വഴിമാറി. പിന്നീട് സാറയുമായുള്ള വിക്ടറിന്റെ ബന്ധം പരസ്യമായതോടെ ഭാര്യ ജൂലിയറ്റ് വേർപിരിഞ്ഞു. പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സമയം ഇരുവരും വിവാഹിതരായിരുന്നില്ല. 2015ലായിരുന്നു സാറാ – വിക്ടർ വിവാഹം. പീഡനം നടന്ന് വർഷങ്ങൾക്ക് ശേഷം ഇരയായ പെൺകുട്ടികൾ പോലീസിൽ പരാതിപ്പെട്ടതോടെയാണ് താരത്തിന്റെയും ഭർത്താവിന്റെയും ക്രൂരതകൾ ലോകമറിയുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : വിൻഡ്‌സർ കാസിലിന് സമീപം ഇന്നലെ വൈകുന്നേരം നടന്ന പ്ലാറ്റിനം ജൂബിലി ആഘോഷത്തിൽ നിറസാന്നിധ്യമായി എലിസബത്ത് രാജ്ഞി. മൂന്നു ദിവസത്തിനുള്ളിൽ ഇത് രണ്ടാം തവണയാണ് രാജ്ഞി പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നത്. വിൻഡ്‌സർ കാസിലിലെ രാജകീയ ഇരിപ്പിടത്തിലേക്ക് നിറഞ്ഞ കയ്യടിയോടെയാണ് രാജ്ഞിയെ സ്വാഗതം ചെയ്തത്. എ ഗാലപ്പ് ത്രൂ ഹിസ്റ്ററി എന്ന പേരിൽ വിൻഡ്‌സർ കാസിലിൽ നടന്ന കുതിരസവാരി ആഘോഷപരിപാടിയിൽ രാജ്ഞി പങ്കെടുക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും സ്ഥിരീകരിച്ചിരുന്നില്ല. ഇതിനിടെയാണ് ദേശീയ ഗാനം ആലപിച്ചപ്പോൾ ഹൗസ് ഹോൾഡ് കാവൽറിയുടെ അകമ്പടിയോടെ രാജ്ഞി എത്തിയത്. ഇളയ മകൻ എഡ്വേർഡ് രാജകുമാരനും ഒപ്പമുണ്ടായിരുന്നു.

അയ്യായിരത്തോളം വരുന്ന കാണികൾ കരഘോഷം മുഴക്കി രാജ്ഞിയെ വരവേറ്റു. ടോം ക്രൂസ്, ഹെലൻ മിറൻ, കാതറിൻ ജെങ്കിൻസ് ഉൾപ്പെടെയുള്ള പ്രശസ്ത താരങ്ങളും ആഘോഷത്തിൽ പങ്കെടുത്തു. വിൻഡ്‌സറിൽ നടക്കുന്ന ക്വീൻസ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞത് ഒരു ബഹുമതിയാണെന്ന് ടോം ക്രൂസ് പ്രതികരിച്ചു. കഴിഞ്ഞ കുറച്ചു നാളുകളായി ചലനവുമായി ബന്ധപ്പെട്ട പ്രയാസങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന രാജ്ഞി, കുതിര പ്രദർശനത്തിൽ പങ്കെടുത്തതോടെ ജൂബിലി ആഘോഷങ്ങളിലും പങ്കെടുക്കുമെന്ന പ്രതീക്ഷ ശക്തമായി.

ശാരീരിക അവശതകൾ കാരണം പാര്‍ലമെന്റിന്റെ സ്റ്റേറ്റ് ഓപ്പണിംഗ് ചടങ്ങുകളില്‍ പങ്കെടുക്കാന്‍ രാജ്ഞി എത്തിയിരുന്നില്ല. രാജ്ഞിയെ പ്രതിനിധീകരിച്ച് ചാള്‍സ് രാജകുമാരനും വില്യം രാജകുമാരനുമായിരുന്നു പങ്കെടുത്തത്. ജൂണ്‍ 2 മുതല്‍ 5 വരെയുള്ള ദിവസങ്ങളിലാണ് ജൂബിലി ആഘോഷങ്ങൾ. ബ്രിട്ടനിലേക്ക് തിരികെ എത്തുന്ന ഹാരിയും മേഗനും അവരുടെ മക്കളും രാജകുടുംബം ഒരുക്കുന്ന വിരുന്നിൽ പങ്കെടുക്കുമെന്ന് സൂചനയുണ്ട്.

രാജ്യത്താകമാനം നിരവധി വിരുന്നുകളും മറ്റ് ആഘോഷ പരിപാടികളും അരങ്ങേറും. ലണ്ടന്‍, എഡിന്‍ബര്‍ഗ്, കാര്‍ഡിഫ് എന്നിവിടങ്ങളില്‍ വലിയ സ്‌ക്രീനുകളിലൂടെ ആഘോഷ പരിപാടികള്‍ സംപ്രേക്ഷണം ചെയ്യും. നിറഞ്ഞ പുഞ്ചിരിയോടെ വേദിയിൽ ഇരിക്കുന്ന രാജ്ഞിയെ ആണ് ഇന്നലെ ബ്രിട്ടൻ കണ്ടത്. വരും ദിനങ്ങളിലും ആ മനോഹര കാഴ്ചയ്ക്കായി ബ്രിട്ടീഷ് ജനത കാത്തിരിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി മാർഗരറ്റ് താച്ചറുടെ പ്രതിമ അനാവരണം ചെയ്ത് രണ്ട് മണിക്കൂറിനുള്ളിൽ തന്നെ അതിന് നേരെ മുട്ടയെറിഞ്ഞു വിവാദത്തിൽ ആയിരിക്കുകയാണ് ആർട്സ് സെന്റർ ഡെപ്യൂട്ടി ഡയറക്ടർ ആയിരിക്കുന്ന അൻപത്തിഒൻപതുകാരൻ ജെറെമി വെബ്സ്റ്റർ. താച്ചറുടെ ജന്മനാടായ ഗ്രാന്തം ടൗണിലാണ് പ്രതിമ പുതിയതായി നിർമ്മിച്ചിരിക്കുന്നത്. ജെറെമി തന്നെ സോഷ്യൽ മീഡിയയിലൂടെ ആണ് താൻ ചെയ്ത ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രതിമ അനാവരണം ചെയ്തു ഏകദേശം രണ്ട് മണിക്കൂറിനുള്ളിൽ തന്നെ ജെറെമി സ്ഥലത്തെത്തി നാലോളം മുട്ടകൾ അറിയാൻ ശ്രമിച്ചുവെങ്കിലും അതിൽ ഒരെണ്ണം മാത്രമാണ് പ്രതിമയിൽ പതിച്ചത്. മൂന്നുലക്ഷം പൗണ്ടോളം മുടക്കിയാണ് പ്രതിമ നിർമ്മിച്ചിരിക്കുന്നത്. പ്രതിമയ്ക്ക് നേരെ നടത്തിയ ആക്രമണം തികച്ചും തെറ്റാണെന്ന് ലോക്കൽ കൗൺസിലർമാരും എംപിമാരും പ്രതികരിച്ചു. സാധാരണ ഒരു നേതാവായിരുന്നില്ല താച്ചറെന്നും, എല്ലാ നൂറ്റാണ്ടിലും ജനങ്ങൾ ഓർമ്മച്ചിരിക്കുന്ന ഒരു നാമമാണ് താച്ചറുടെതെന്നും രാഷ്ട്രീയ നേതാക്കൾ പ്രതികരിച്ചു. 10 അടിയോളം ഉയരമുള്ള പ്രതിമയുടെ സംരക്ഷണത്തിനായി സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

ലണ്ടനിലെ പാർലമെന്റ് സ്ക്വയറിൽ ആയിരുന്നു ആദ്യം പ്രതിമ നിർമ്മിക്കുവാൻ തീരുമാനിച്ചിരുന്നത്. എന്നാൽ പിന്നീട് അത് താച്ചറുടെ ജന്മനാട്ടിലേക്ക് മാറ്റുവാൻ തീരുമാനിക്കുകയായിരുന്നു. പ്രതിമയ്ക്ക് ചുറ്റും മെറ്റൽ വേലി ഉണ്ടെങ്കിലും അതിന് പുറത്തുനിന്നാണ് ജെറെമി മുട്ടയെറിഞ്ഞത് എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. സംഭവത്തിൽ ഇതുവരെ അറസ്റ്റുകൾ ഒന്നും തന്നെ നടന്നിട്ടില്ല എന്ന് ലിങ്കൺഷെയർ പോലീസ് വ്യക്തമാക്കി.

മുട്ടയെറിഞ്ഞു എന്ന് സംശയിക്കുന്ന ജെറെമി ഒൻപതു വർഷത്തോളം യൂണിവേഴ്സിറ്റി ഓഫ് ലെയ്സെസ്റ്ററിലെ ആറ്റെൻബോറോ ആർട്സ് സെന്റർ ഡെപ്യൂട്ടി ഡയറക്ടറായി സേവനമനുഷ്ഠിച്ചിരുന്നു. അതോടൊപ്പം തന്നെ വിവിധ ആർട്സ് എക്സിബിഷനുകൾക്ക് അദ്ദേഹം നേതൃത്വം നൽകിയതായും റിപ്പോർട്ടുകളുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം ഉണ്ടാകുമെന്ന് പോലീസ് അധികൃതർ വ്യക്തമാക്കി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഗർഭകാലം എത്രത്തോളം കൂടുന്നുവോ അത്രയധികം പ്രസവം ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. ഇക്കാരണത്താലാണ് മിക്ക പ്രമുഖ എയർലൈനുകളും ഗർഭിണികളായ സ്ത്രീകളെ 34 ആഴ്ചകൾക്ക് ശേഷം യാത്ര ചെയ്യാൻ അനുവദിക്കാത്തത്. പ്രസവ സംബന്ധമായ പ്രശ്നങ്ങൾ നേരിടാൻ ക്യാബിൻ ക്രൂവിന് പരിശീലനം ലഭിക്കാത്തതാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും വിമാനത്താവളത്തിലും വിമാനത്തിനുള്ളിലും പ്രസവം നടക്കുന്നത് വർധിച്ചുവരുന്ന സാഹചര്യത്തിൽ കൂടുതൽ കർശനമായ നിയന്ത്രണങ്ങളുമായി എയർ ഇന്ത്യ എക്സ്പ്രസ് മുന്നോട്ട് വന്നിരിക്കുകയാണ്. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത് 36 ആഴ്ചകൾക്ക് മുകളിൽ ഗർഭം ആയവർക്കാണ്. 28 മുതൽ 35 ആഴ്ച വരെ ആയവർ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള മൂന്നു ദിവസത്തിനകം നേടിയ സർട്ടിഫിക്കറ്റ് ഹാജരാക്കണം. 27 ആഴ്ചകൾ വരെ നിലവിൽ നിയന്ത്രണങ്ങൾ ഒന്നുമില്ല.

എയർ അറേബ്യ 35 ആഴ്ച വരെയുള്ളവരെ അനുവദിക്കുമെങ്കിലും 7 ദിവസത്തിനുള്ളിൽ ലഭിച്ച സർട്ടിഫിക്കറ്റ് കാണിക്കണം. എയർ അറേബ്യ 36 ആഴ്ചകൾക്കുശേഷം സർട്ടിഫിക്കറ്റ് അനുവദിക്കില്ല. 28 വരെ ഇത്തിഹാദ് കമ്പനി നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ല. എന്നാൽ 29 ആഴ്ച മുതൽ 36 ആഴ്ചയുടെ അവസാനം വരെ സാക്ഷ്യപത്രത്തോടെ യാത്ര ചെയ്യാം. എന്നാൽ 37 ആഴ്ചയ്ക്ക് ശേഷം ഒരു കാരണവശാലും യാത്ര അനുവദിക്കില്ല.

RECENT POSTS
Copyright © . All rights reserved