Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥ സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് പുറത്തു കടന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഫെബ്രുവരിയിൽ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) 0.1% ഉയർന്നതാണ് ഇതിന് കാരണമായി ചൂണ്ടി കാണിക്കുന്നത്. ഓഫീസ് ഫോര്‍ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ആണ് ജിഡിപി വളർച്ചയുടെ കണക്കുകൾ പുറത്തുവിട്ടത്.

നിർമ്മാണ മേഖലയിൽ പ്രത്യേകിച്ച് കാർ ഉത്പാദനത്തിൽ വ്യാപകമായ വളർച്ചയുണ്ടായതായി ഒഎൻഎസ് ഡയറക്ടർ ലിസ് മക് ക്വൽ പറഞ്ഞു. ഭരണപക്ഷത്തെ സംബന്ധിച്ചിടത്തോളം പുറത്തുവന്നിരിക്കുന്ന കണക്കുകൾ പ്രതീക്ഷ നൽകുന്നതാണ്. സമ്പദ് വ്യവസ്ഥയിൽ പുരോഗതി ഉണ്ടാകുന്നത് ശക്തമായ ഭരണ വിരുദ്ധ വികാരം നേരിടുന്ന ഋഷി സുനകിന് ആശ്വാസമാകും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. അഭിപ്രായ വോട്ടെടുപ്പുകളിൽ ലേബർ പാർട്ടി കൺസർവേറ്റീവ് പാർട്ടിയുമായി താരതമ്യം ചെയ്യുമ്പോൾ വളരെ മുന്നിലാണ്.

എന്നാൽ മോശം കാലാവസ്ഥയുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. ഈർപ്പമുള്ള കാലാവസ്ഥ പല നിർമ്മാണ പദ്ധതികൾക്കും തടസ്സമായതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കനത്ത മഴ മൂലം ഉത്പാദനം ഫെബ്രുവരിയിൽ 1.9% കുറഞ്ഞതായാണ് കണക്കുകൾ കാണിക്കുന്നത്. ഇതിനു പുറമേയാണ് മിഡിൽ ഈസ്റ്റിലെ സംഘർഷം ആഗോള വിതരണ ശൃംഖലയിലുണ്ടാക്കിയ പ്രശ്നങ്ങൾ മൂലം ചരക്ക് നീക്കങ്ങളിൽ വൻ പ്രതിസന്ധിയാണ് ഉടലെടുത്തത്. 14 വർഷത്തെ ഭരണം കൊണ്ട് ബ്രിട്ടന്റെ സാമ്പത്തിക വളർച്ച കടുത്ത പ്രതിസന്ധിയെയാണ് നേരിടുന്നതെന്ന് ഷാഡോ ചാൻസിലർ റേച്ചൽ റിവ്സ് കുറ്റപ്പെടുത്തി. കുറഞ്ഞ വളർച്ചയും ഉയർന്ന നികുതിയും കൊണ്ട് ബ്രിട്ടന്റെ അവസ്ഥ ദിനംപ്രതി മോശമായി കൊണ്ടിരിക്കുകയാണെന്ന് അവർ കൂട്ടിച്ചേർത്തു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇസ്രായേൽ വ്യവസായിയുടെ കപ്പൽ ഇറാൻ പിടിച്ചെടുത്തതിന് പിന്നാലെ ഇസ്രായേൽ ഇറാൻ സംഘർഷം. ഇസ്രായേലിലെ പ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഡ്രോണുകൾ സ്ഥാപിച്ചതായി ഇറാൻ അറിയിച്ചു. ഈ ഡ്രോണുകൾ 20 കിലോഗ്രാം സ്ഫോടകവസ്തുക്കൾ വരെ വഹിക്കാൻ ശേഷിയുള്ളവയാണ്.

ഇന്ത്യൻ സമയം പുലർച്ചെ രണ്ടു മണിയോടെ ഡ്രോൺ ആക്രമണം ഇസ്രായേലും സ്ഥിരീകരിച്ചു. സംഘർഷം കനത്തതോടെ ഇസ്രായേലും ജോർദാനും ഇറാക്കും വ്യോമ മേഖല അടച്ചു. ഇറാന്റെ ഇരുന്നൂറോളം ഡ്രോണുകളും 10 മിസൈലുകളും തകർത്തതായി ഇസ്രായേൽ സൈന്യം അറിയിച്ചു.

യുദ്ധത്തിൻറെ പശ്ചാത്തലത്തിൽ ഇസ്രായേലിലെ വിമാനത്താവളങ്ങൾ അടച്ചു. ഇറാനെതിരെയുള്ള ആക്രമണത്തിൽ ഇസ്രായേലിന് എല്ലാ പിന്തുണയും നൽകുമെന്ന് യുഎസ് പ്രഖ്യാപിച്ചു. അതേസമയം ആക്രമണം കനക്കുന്ന പശ്ചാത്തലത്തിൽ ഏതുവിധേനയും യുദ്ധം ഒഴിവാക്കണമെന്ന അഭ്യർത്ഥനയുമായി സൗദി ഇരു രാജ്യങ്ങളെയും സമീപിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്പെയിനിലെ വടക്ക് കിഴക്കൻ തുറമുഖമായ ബാർസലോണയിൽ ക്രൂയിസ് കപ്പലിൽ എത്തിയ 60 അധികം വരുന്ന ബൊളീവിയൻ യാത്രക്കാരെ വ്യാഴാഴ്ചയോടെ മോചിപ്പിക്കാൻ ഒരുങ്ങി സ്പെയിൻ. നേരത്തെ ഇവരുടെ വിസ വ്യാജമാണ് എന്ന് ചൂണ്ടിക്കാട്ടി മോചനം അനുവദിച്ചിരുന്നില്ല. കപ്പലിൽ ഉണ്ടായിരുന്ന 69 ബൊളീവിയൻകാരിൽ 65 പേരെ ബൊളീവിയൻ നഗരമായ സാന്താക്രൂസിലേക്ക് കൊണ്ടുപോകുമെന്ന് ബാർസിലോണയിലെ സ്പാനിഷ് സർക്കാർ അധികൃതർ അറിയിച്ചു. ഇവർക്ക് തിരിച്ചുപോകാനുള്ള വിമാനത്തിൻറെ ടിക്കറ്റ് കപ്പലിൻ്റെ ഉടമസ്ഥ കമ്പനിയായ എംഎസ്സി ക്രൂയിസസ് ആയിരിക്കും നൽകുക. അതേസമയം ബൊളീവിയൻ യാത്രക്കാരിൽ നാലുപേർക്ക് സ്പെയിനിൽ ബന്ധുക്കൾ ഉള്ളതിനാൽ അവരെ സ്പെയിനിലേക്ക് പ്രവേശിപ്പിക്കാൻ അനുമതി നൽകും. ബൊളീവിയക്കാരുടെ വിസയിലുള്ള പ്രശ്നങ്ങൾ മൂലം കപ്പലിലുള്ള ആയിരത്തോളം വരുന്ന യാത്രക്കാർക്ക് രണ്ടുദിവസത്തോളം ബാർസലോണയിൽ കുടുങ്ങി കിടക്കേണ്ടതായി വന്നു.

വ്യാജ പാസ്പോർട്ടുമായി ബൊളീവിയക്കാരെ മറ്റൊരു കപ്പലിലേക്ക് താൽക്കാലികമായി താമസിപ്പിച്ചതിനുശേഷമാണ് കപ്പൽ യാത്ര തുടർന്നത്. ബ്രസീലിൽ വെച്ച് ബോളിവിയൻ യാത്രക്കാരുടെ ഡോക്യുമെന്റേഷനുകൾ എല്ലാം തന്നെ ശരിയായിരുന്നു എന്ന് എംഎസ്സി ക്രൂയിസ് സംഭവത്തിന് പിന്നാലെ പ്രതികരിച്ചു. എം എസ്സി അർമോണിയ ആയിരത്തിലധികം യാത്രക്കാരുമായി വ്യാഴാഴ്ചയാണ് ഇറ്റലിയിലേക്ക് യാത്ര തിരിച്ചത്. കപ്പലിൽ വ്യാജ വിസയുമായുള്ള ബോളിവിയൻ യാത്രക്കാർ ഉള്ളതായി റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെയാണ് സ്പാനിഷ് സർക്കാർ തിരച്ചിൽ നടത്തിയത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലെ ബാസിൽഡണിനു സമീപം ക്ലാക്ടൺ ഓൺസീയിൽ രാത്രി ഉറക്കത്തിൽ ഉണ്ടായ നെഞ്ച് വേദനയെ തുടർന്ന് മലയാളി യുവാവിന് ദാരുണാന്ത്യം. ചെങ്ങളം സ്വദേശി ബിനോയ് തോമസ് കരിയിലക്കുളം (41) ആണ് വെള്ളിയാഴ്ച വൈകിട്ട് മരിച്ചത്. ബിനോയിയുടെ ഭാര്യ രഞ്ജി ഒരു കെയർ ഹോമിലെ കെയർ അസിസ്റ്റൻറ് ആയി ജോലി ചെയ്യുകയാണ്. രാത്രിയിൽ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് രഞ്ജി സിപിആർ നൽകി. പാരാമെഡിക്സിന്റെ സഹായം തേടിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഹൃദയമിടിപ്പ് വീണ്ടെടുക്കാൻ സാധിച്ചെങ്കിലും തലച്ചോറിലേക്കുള്ള രക്തയോട്ടത്തിന് കാര്യമായ തകരാർ സംഭവിച്ചതിന് പിന്നാലെ ഡോക്ടർമാർ മസ്‌തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു. ബിനോയിയും കുടുംബവും യുകെയിലെത്തിയിട്ട് വെറും രണ്ട് വർഷം മാത്രമാണ് ആയിരിക്കുന്നത്. ബിനോയിയുടെ അവയവങ്ങൾ നാലു പേർക്കായി ദാനം ചെയ്യാനുള്ള ധീരമായ തീരുമാനവും കുടുംബം സ്വീകരിച്ചിട്ടുണ്ട്.

ബാസിൽഡണിന് അടുത്തുള്ള ക്ലാക്ടന്‍ ഓൺസീ എന്ന സ്ഥലത്താണ് ബിനോയിയും കുടുംബവും താമസിക്കുന്നത്. കരിയിലക്കുളം കുടുംബാംഗമായ തോമസ് – മേരി ദമ്പതികളുടെ മകനാണ് ബിനോയ്. പത്ത് വയസ്സുകാരിയായ മിയ, എട്ടു വയസ്സുകാരൻ ആരോൺ, നാലു വയസ്സുകാരൻ ഇവാൻ എന്നിവരാണ് മക്കൾ.

ബിനോയ് തോമസിന്റെ വേർപാടിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കഴിഞ്ഞ വർഷം യാത്രക്കാരെ ഏറ്റവും കൂടുതൽ വലച്ചതിൽ ഒന്നാമതായി ലണ്ടൻ ഗാറ്റ്‌വിക്ക് എയർപോർട്ട്. സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ (സിഎഎ) കണക്കുകളുടെ അടിസ്ഥാനത്തിലാണ് യുകെയിലെ രണ്ടാമത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളത്തിൽ നിന്നും 2023-ൽ ഷെഡ്യൂൾ ചെയ്തതിനേക്കാൾ ശരാശരി 27 മിനിറ്റ് വരെ വൈകിയാണ് വിമാനങ്ങൾ പുറപ്പെട്ടതെന്ന് കണ്ടെത്തിയത് .


കഴിഞ്ഞവർഷം യൂറോപ്പിൽ ഉടനീളം ഉണ്ടായിരുന്ന ട്രാഫിക് കൺട്രോൾ ജീവനക്കാരുടെ കുറവ് ഗാറ്റ്‌വിക്കിനെ സാരമായി ബാധിച്ചിരുന്നു. സമയം പാലിച്ചുകൊണ്ടുള്ള തങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനായി പങ്കാളികളുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്ന് കണക്കുകൾ പുറത്തുവന്നതിന് പിന്നാലെ എയർപോർട്ട് അധികൃതർ പറഞ്ഞു.

ശരാശരി 23 മിനിറ്റ് കാലതാമസത്തോടെ കഴിഞ്ഞ വർഷം കൃത്യനിഷ്ഠ പാലിക്കാത്ത രണ്ടാമത്തെ എയർപോർട്ട് ലൂട്ടണിലെയാണ്. സന്ദർഭങ്ങൾ ഒന്നും തന്നെ വ്യക്തമാക്കാത്ത ഇത്തരത്തിലുള്ള കാലതാമസത്തിന്റെ കണക്കുകൾ സഹായകരമല്ല എന്ന് എയർപോർട്ട് അധികൃതർ പ്രതികരിച്ചു. മിക്ക കാലതാമസങ്ങൾക്കും കാരണം തങ്ങളുടെ നിയന്ത്രണാതീതമായ ഘടകങ്ങൾ ആണെന്നും അതിൽ എയർപോർട്ട് ജീവനക്കാർക്ക് സഹായിക്കാൻ സാധിക്കുകയില്ല എന്നും അവർ കൂട്ടിച്ചേർത്തു. ശരാശരി 22 മിനിറ്റ് വൈകിയ മാഞ്ചസ്റ്റർ ആണ് പട്ടികയിൽ മൂന്നാം സ്ഥാനത്ത്.

അതേസമയം ബെൽഫാസ്റ്റ് സിറ്റിയാണ് ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച എയർപോർട്ടുകളിൽ ഒന്നാം സ്ഥാനത്ത് എത്തിയത്. ഷെഡ്യൂൾഡ് ടൈമിൽ നിന്നും പന്ത്രണ്ടര മിനിറ്റ് ആണ് ഫ്ലൈറ്റുകൾ ഇവിടെ വൈകിയിട്ടുള്ളത്. രണ്ടാം സ്ഥാനം ലിവർപൂൾ ജോൺ ലെനൻ എയർപോർട്ടിനാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെ നാഷണൽ സൈബർ സെക്യൂരിറ്റി സെൻ്റർ മേധാവി ലിൻഡി കാമറൂണിനെ ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണറായി നിയമിച്ചു . മൂന്ന് വർഷം പൂർത്തിയാക്കിയ അലക്സ് എല്ലിസിന് പകരമാണ് ലിൻഡി കാമറൂണിന്റെ നിയമനം. ഈ മാസം തന്നെ അവർ ഡൽഹിയിൽ തന്റെ ചുമതല ഏറ്റെടുക്കും. അലക്സ് എല്ലിസ് സ്പെയിനിലെ ഹൈക്കമ്മീഷണർ ആയി ആണ് ഡൽഹി വിടുന്നത്. യുകെയുടെ സൈബർ സെക്യൂരിറ്റി ചീഫായി പ്രവർത്തിക്കുന്നതിന് മുമ്പ്, യു.കെ.യുടെ നോർത്തേൺ അയർലൻഡ് ഓഫീസിൻ്റെ ഡയറക്ടർ ജനറലായിയും കാമറൂൺ സേവനം അനുഷ്ഠിച്ചിരുന്നു .

ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദം നേടിയ കാമറൂൺ മുമ്പ് ഇറാഖിലും അഫ്ഗാനിസ്ഥാനിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ യുകെയുടെ രാജ്യാന്തര വികസന വകുപ്പിൽ കൺട്രി പ്രോഗ്രാമുകളുടെ ഡയറക്ടർ ജനറൽ ഉൾപ്പെടെയുള്ള ഉന്നത പദവികൾ വഹിച്ചിട്ടുണ്ട്. ഇന്ത്യയിലെ പൊതു തിരഞ്ഞെടുപ്പ് ഈ മാസം ആരംഭിക്കുകയാണ്. ഈ വർഷമോ അടുത്ത വർഷത്തിൻ്റെ ആരംഭത്തിലെ ബ്രിട്ടനിലും തെരഞ്ഞെടുപ്പ് നടന്ന് പുതിയ സർക്കാർ അധികാരമേൽക്കും. പ്രധാനമായും പാതിവഴിയിൽ മുടങ്ങി കിടക്കുന്ന യുകെയും ഇന്ത്യയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യമാക്കുക എന്നതായിരിക്കും പുതിയ ഹൈക്കമ്മീഷണറിൻ്റെ മുന്നിലുള്ള പ്രധാന വെല്ലുവിളി.

യുകെ ഇന്ത്യയിലേയ്ക്ക് ആദ്യത്തെ വനിതാ ഹൈക്കമ്മീഷണറെ അയക്കുന്നത് ഇപ്പോഴാണെങ്കിലും ഇന്ത്യയുടെ യുകെയിലെ ആദ്യ ഹൈക്കമ്മീഷണർ ഒരു വനിതയായിരുന്നു. 1954-ൽ ലണ്ടനിൽ വിജയലക്ഷ്മി പണ്ഡിറ്റിനെ ഇന്ത്യ ഹൈക്കമ്മീഷണറായി നിയമിച്ചതിന് 70 വർഷങ്ങൾക്ക് ശേഷമാണ് കാമറൂണിൻ്റെ നിയമനം. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിൻ്റെ സഹോദരി, പണ്ഡിറ്റ് 1961 വരെ ആ പദവിയിൽ സേവനമനുഷ്ഠിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഗിന്നസ് വേൾഡ് റെക്കോർഡ് പ്രകാരം ലോകത്തിലെ ഏറ്റവും പ്രായം കൂടിയ സയാമീസ് ഇരട്ടകളായ ലോറിയും ജോർജും വിടവാങ്ങി. പെൻസിൽവാനിയ യൂണിവേഴ്സിറ്റി ആശുപത്രിയിൽ വെച്ചാണ് മരണമടഞ്ഞത്. മരിക്കുമ്പോൾ ഇവർക്ക് 62 വയസ്സും 202 ദിവസവും പ്രായമുണ്ടായിരുന്നു.

1961 സെപ്റ്റംബർ 18 -ന് യുഎസിലെ പെൻസിൽവാനിയയിൽ ജനിച്ച ലോറിയുടെയും ജോർജിന്റെയും തലയോട്ടികൾ ഭാഗികമായി സംയോജിച്ച നിലയിലായിരുന്നു. ലോറിക്ക് മറ്റ് ശാരീരിക പ്രശ്നങ്ങൾ ഒന്നും ഇല്ലായിരുന്നെങ്കിലും ജോർജിന് നട്ടെല്ലിന് തകരാർ ഉണ്ടായിരുന്നതിനാൽ നടക്കാൻ സാധിച്ചിരുന്നില്ല. ലോറി നിയന്ത്രിക്കുന്ന ഒരു വീൽചെയറിൽ ആയിരുന്നു ഇവരുടെ സഞ്ചാരം . തങ്ങളുടെ പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ട് ഇവരുടെ പ്രവർത്തികൾ ലോക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. കൺട്രി സിങ്ങർ എന്ന നിലയിൽ ജോർജിന് ഒട്ടേറെ ആരാധകർ ഉണ്ടായിരുന്നു. തൊണ്ണൂറുകളിൽ ലോറി ഒരു ഹോസ്പിറ്റലിൻ്റെ ലോൺട്രിയിൽ കുറെനാൾ ജോലി ചെയ്തിരുന്നു.

2003 -ലാണ് താൻ ഒരു ട്രാൻസ്ജെൻഡർ ആണെന്ന് ജോർജ് വെളിപ്പെടുത്തിയത്. ഇതോടെ ലോറിയും ജോർജും ഈ ഗണത്തിലുള്ള ലോകത്തിലെ ആദ്യത്തെ സയാമീസ് ഇരട്ടകളായി മാറി. പെൻസിൽവാനിയയിൽ ഇവരുടെ അപ്പാർട്ട്മെന്റിൽ രണ്ടുപേർക്കും വ്യത്യസ്ത മുറികൾ ഉണ്ടായിരുന്നു. ഓരോ മുറിയിലും ഒന്നിടവിട്ട ദിവസങ്ങളിൽ ചിലവഴിച്ച് കഴിവതും തങ്ങളുടെ സ്വതന്ത്ര വ്യക്തിത്വം കാത്ത് സൂക്ഷിക്കാൻ ഇവർ ശ്രമിച്ചിരുന്നു. 30 വയസ്സിന് മുകളിൽ ഇവർ ജീവിച്ചിരിക്കില്ലെന്നാണ് നേരത്തെ ഡോക്ടർമാർ അഭിപ്രായപ്പെട്ടിരുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

അടുത്ത പൊതു തിരഞ്ഞെടുപ്പിൽ ഭരണപക്ഷത്തിന് കടുത്ത തിരിച്ചടി നേരിടുമെന്നാണ് പൊതുവേ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ശക്തമായ ഭരണവിരുദ്ധ വികാരമാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടി കാണിക്കുന്നത്. ജീവിത ചിലവ് വർദ്ധനവും പണപ്പെരുപ്പവും ഇന്ധന വിലയിലെ വർദ്ധനവും ഉൾപ്പെടെയുള്ള ചിലവുകൾ പൊതുജനത്തിനെ പൊറുതി മുട്ടിക്കുകയാണ്.

എന്നാൽ പണപ്പെരുപ്പം കുറഞ്ഞിട്ടും എന്തുകൊണ്ടാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ കുറയ്ക്കാത്തത്. സാമ്പത്തിക നിരീക്ഷകർ ഉയർത്തുന്ന പ്രധാന ചോദ്യമാണ് ഇത്. പണപ്പെരുപ്പം കുറഞ്ഞതിന് പിന്നാലെ പലിശ നിരക്കുകൾ കുറയ്ക്കുമെന്നും അത് പൊതുജനങ്ങളുടെ ഇടയിൽ ഭരണപക്ഷത്തിന് അനുകൂലമായ ജനപിന്തുണ കൂട്ടുമെന്നുമാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തിയത്. എന്നാൽ പണപ്പെരുപ്പം കുറഞ്ഞിട്ടും ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറയ്ക്കാത്തത് പ്രധാനമന്ത്രി ഋഷി സുനകിന് കടുത്ത തിരിച്ചടിയായിരിക്കുകയാണ് .

അടുത്ത ക്രിസ്തുമസിനെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിലവിലെ പലിശ നിരക്കായ 5.25 ശതമാനത്തിൽ നിന്ന് കുറവ് വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതായത് പലിശ നിരക്ക് കുറയുന്നത് അടുത്ത പൊതു തിരഞ്ഞെടുപ്പിനു ശേഷമായിരിക്കുമെന്നാണ് കരുതുന്നത്. അതുകൊണ്ട് തന്നെ പലിശ നിരക്ക് കുറയുന്നതിന്റെ ഫലം തിരഞ്ഞെടുപ്പിൽ നിലവിലെ സർക്കാരിന് ലഭിക്കാനുള്ള സാധ്യതയില്ല.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലിംഗ വ്യക്തിത്വ പ്രശ്‌നങ്ങളുള്ള വ്യക്തികൾക്ക് എൻഎച്ച്എസിൽ നിന്ന് ലഭിച്ച പരിചരണത്തെ പറ്റി കടുത്ത വിമർശനം. കുട്ടികൾക്കും ചെറുപ്പക്കാർക്കുമുള്ള എൻഎച്ച്എസിൻ്റെ ലിംഗ തിരിച്ചറിയൽ സേവനങ്ങളെക്കുറിച്ച് ഡോ. ഹിലാരി കാസിൻ്റെ റിപ്പോർട്ട് ഇറങ്ങിയതിന് പിന്നാലെയാണ് വിമർശനം ഉയർന്ന് വന്നത്. ഈ സേവനങ്ങൾ വേണ്ടത്ര മികച്ചതല്ലെന്നാണ് കണ്ടെത്തൽ. വാഗ്ദാനം ചെയ്യുന്ന ചികിത്സകളിൽ വേണ്ടത്ര ശാസ്ത്രീയ ഗവേഷണം ഇല്ല എന്നതാണ് എടുത്ത് കാണിക്കുന്ന പ്രശ്നങ്ങളിൽ ഒന്ന്.

ഡോ ഹിലാരി കാസിൻ്റെ റിപ്പോർട്ടിൽ എൻഎച്ച്എസ് മുഖേന അവരുടെ ലിംഗ വ്യക്തിത്വത്തിന് സഹായം തേടുന്ന യുവാക്കളുടെ എണ്ണം കൂടുന്നതിനെ എങ്ങനെ മികച്ച രീതിയിൽ പിന്തുണയ്ക്കാമെന്ന് പറയുന്നു. തൻെറ 398 പേജുള്ള റിപ്പോർട്ടിൽ കുട്ടികളിലും യുവാക്കളിലും ലിംഗവൈകല്യത്തിനുള്ള ചികിത്സയുടെ ഫലപ്രാപ്തിയെക്കുറിച്ചുള്ള ഗവേഷണങ്ങളുടെ അഭാവം ചൂണ്ടിക്കാണിക്കുന്നുണ്ട്.

ലിംഗ സ്വത്വ ആശങ്കകളുള്ള യുവാക്കളോട് എങ്ങനെ പെരുമാറണം എന്നതിനെ ചുറ്റിപ്പറ്റിയുള്ള ചൂടേറിയ ചർച്ചകളാണ് ദുർബലമായ തെളിവുകൾക്ക് കാരണമെന്ന് ഡോ. കാസ് ചൂണ്ടിക്കാട്ടുന്നു. ഇത് ഒരു പൊതുവിയോജിപ്പല്ലെന്നും മെഡിക്കൽ പ്രൊഫഷണലുകൾക്ക് പോലും വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ ശക്തമായ വിഭജനം കാരണം, ശരിയായ ഗവേഷണം നടത്താൻ പ്രയാസമാണ്.

അതേസമയം, ഇരുപക്ഷത്തിൻ്റെയും കാഴ്ചപ്പാടുകൾ പരിഗണിച്ചതിന് ഡോ. കാസ് വിമർശനം നേരിട്ടിട്ടുണ്ട്. ലിംഗപരമായ ഡിസ്ഫോറിയ (ലിംഗ സ്ഥിരീകരണം) ചികിത്സയിൽ ഇടപെടുന്നവരെ മാത്രം കേന്ദ്രികരിച്ചുകൊണ്ട് വേണമായിരുന്നു ഇത്തരത്തിലുള്ളൊരു റിപ്പോർട്ട് തയ്യാറാക്കാൻ എന്ന് ഒരു വിഭാഗം ആളുകൾ ചൂണ്ടിക്കാട്ടി. ജാഗ്രത പ്രകടിപ്പിച്ച ചില പരിചയസമ്പന്നരായ ഡോക്ടർമാരെ അന്യായമായി അവഗണിക്കുകയും അവരുടെ കാഴ്ചപ്പാടുകൾ അവഗണിക്കുകയും ചെയ്തുവെന്നുമുള്ള ആരോപണവും ഉണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ കഴിഞ്ഞ കുറെ നാളുകളായി ഉണ്ടായ അതിരൂക്ഷമായ മഴയും വെള്ളപ്പൊക്കവും ഭക്ഷ്യ ഉത്പാദനത്തെ സാരമായി ബാധിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. കർഷകർക്ക് കൂടുതൽ സഹായം ലഭിച്ചില്ലെങ്കിൽ തീവ്രമായ കാലാവസ്ഥ മൂലമുള്ള പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമാകുമെന്ന് നാഷണൽ ഫാർമേഴ്സ് യൂണിയൻ പറഞ്ഞു. വെള്ളപ്പൊക്കത്തിൽ അകപ്പെട്ട കർഷകർക്ക് നഷ്ടപരിഹാരം നൽകാനും ആഭ്യന്തര ഭക്ഷ്യ ഉത്പാദനത്തെ പിന്തുണയ്ക്കാനും കൂടുതൽ കാര്യങ്ങൾ ചെയ്യണമെന്നാണ് ഫാർമേഴ്സ് യൂണിയൻ ആവശ്യപ്പെടുന്നത്.

കർഷകർക്കുള്ള നഷ്ടപരിഹാര പദ്ധതി വിപുലീകരിക്കാൻ ശ്രമിക്കുന്നതായി സർക്കാർ അറിയിച്ചു. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രശ്നങ്ങൾ യുകെയുടെ ഭക്ഷ്യ സുരക്ഷയ്ക്ക് കനത്ത വെല്ലുവിളിയാണെന്ന് എൻ എഫ് യു വൈസ് പ്രസിഡന്റ് റേച്ചൽ ഹാലോസ് പറഞ്ഞു. വർഷങ്ങളായി കാർഷിക രംഗത്തുള്ള പലരും പ്രതികൂല സാഹചര്യങ്ങൾ മൂലം ഈ മേഖലയിൽ നിന്ന് മാറുന്നതിനായി ചിന്തിച്ചു കൊണ്ടിരിക്കുകയാണെന്ന് അവർ പറഞ്ഞു.

കഴിഞ്ഞവർഷം മൂന്ന് തവണയും ഈ വർഷം ഇതുവരെ 6 തവണയും വെള്ളപ്പൊക്കമുണ്ടായതായി കർഷകർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ നേരത്തെ വിളനാശമുണ്ടാക്കുന്ന തരത്തിലുള്ള വെള്ളപ്പൊക്കം 6 വർഷത്തിൽ ഒരിക്കൽ മാത്രമായിരുന്നു സംഭവിക്കുന്നത്. ഫാമുകൾ നടത്തുന്ന കർഷകരുടെ സ്ഥിതിയും മോശമാണ് . കനത്ത വെള്ളപ്പൊക്കം മൂലം രൂക്ഷമായ കാലിത്തീറ്റ ക്ഷാമമാണ് നേരിടുന്നത് എന്നാണ് പലരും പരാതി പറയുന്നത്

RECENT POSTS
Copyright © . All rights reserved