Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടനിൽ കോവിഡ് വ്യാപനത്തെ തടയാൻ ഫലപ്രദമായി പ്രവർത്തിച്ച ആരോഗ്യപ്രവർത്തകരിൽ ശമ്പള വർദ്ധനവിനെതിരെയുള്ള പ്രതിഷേധം അതിശക്തമാകുന്നു. ഏറ്റവും ഒടുവിൽ ഒരു ശതമാനം ശമ്പള വർദ്ധനവിനെതിരെ സമരം നടത്താനൊരുങ്ങുകയാണ് എൻഎച്ച്എസ് ഡോക്ടർമാർ . നാലു ശതമാനത്തിനടുത്ത് ശമ്പളവർദ്ധനവ് ലഭിച്ചില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ അറിയിച്ചു.

ശമ്പളവർധനവിൽ ശരിയായ പരിഗണന കിട്ടാത്തതിനെതിരെ എൻഎച്ച്എസ് നേ ഴ്സുമാർ നേരത്തെ തന്നെ നിലപാട് കടിപ്പിച്ചിരുന്നു . 12.5% ശമ്പളവർദ്ധനവാണ് എൻഎച്ച്എസിലെ വിവിധ നേഴ്‌സിങ് യൂണിയനുകൾ ആവശ്യപ്പെട്ടിരിക്കുന്നത്. എൻഎച്ച്എസിൻെറ കുടക്കീഴിൽ ജോലി ചെയ്യുന്ന മിക്ക ആരോഗ്യപ്രവർത്തകർക്കും വേണ്ടിയുള്ള ശമ്പളവർധനവിൻെറ ശുപാർശകൾ ശമ്പള അവലോകന സമിതികൾ നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല. എൻഎച്ച്എസിൽ ഏറ്റവും മുന്തിയ പരിഗണന ലഭിക്കുന്ന ഡോക്ടർമാർ ആദ്യമായാണ് പരസ്യമായ പ്രതിഷേധവുമായി മുന്നോട്ടു വന്നിരിക്കുന്നത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഹാരിയും വില്യമും തങ്ങളുടെ അമ്മയ്ക്കായി വീണ്ടും ഒരുമിച്ചു. ഡയാന രാജകുമാരിയുടെ അറുപതാം ജന്മദിനത്തോടനുബന്ധിച്ച് പ്രതിമ അനാച്ഛാദനം ചെയ്യുന്നതിനായി ഇരുവരും തങ്ങളുടെ വിദ്വേഷം മാറ്റിവച്ച് ഒരുമിച്ചു. ഡയാന രാജകുമാരിയുടെ സ്മാരകമെന്നോണം ഇയാൻ റാങ്ക്-ബ്രോഡ്‌ലി നിർമിച്ച പ്രതിമ അനാച്ഛാദനം ചെയ്യുന്നതിന് മുമ്പ് ഹാരിയും വില്യമും ഒരുമിച്ചു നടക്കുകയും സംസാരിക്കുകയും ചെയ്തു. കെൻസിംഗ് ടൺ കൊട്ടാരത്തിലെ പുനർ‌നിർമ്മിച്ച സൺ‌കെൻ ഗാർഡനിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിച്ച സ്വകാര്യ ചടങ്ങിൽ ഇരുവരും രാജകുമാരിയുടെ സഹോദരങ്ങളായ ഏൾ സ്പെൻസർ, ലേഡി സാറാ മക്കാർക്കോഡേൽ, ലേഡി ജെയ്ൻ ഫെലോസ് എന്നിവരോടൊപ്പം ഒത്തുച്ചേർന്നു. ചടങ്ങിന് 15 മിനിറ്റുകൾക്ക് മുമ്പാണ് ഹാരി എത്തിച്ചേർന്നത്.

അതേസമയം യൂറോ കപ്പിൽ ജർമനിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ഇംഗ്ലണ്ട് നേടിയ വിജയം ഹാരിയ്ക്കും വില്യമിനും ഇടയിലുള്ള പ്രശ്നങ്ങൾ ഒരു പരിധി വരെ പരിഹരിക്കുന്നതിന് കാരണമായിരിക്കുകയാണ്. ഇംഗ്ലണ്ടിന്റെ വിജയത്തിന് ശേഷം സഹോദരന്മാർ പരസ്പരം ഫോണിലൂടെ സംസാരിച്ചതായാണ് റിപ്പോർട്ട്‌. ഏകദേശം 18 മാസത്തോളം പരസ് പരം നല്ല രീതിയിൽ സംസാരിക്കാതിരിക്കുകയായിരുന്നു ഇരുവരും. ഇംഗ്ലണ്ടിന്റെ വിജയത്തെപറ്റിയാണ് ഇരുവരും സംസാരിച്ചത്. മൂന്നു വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് അമ്മയുടെ പ്രതിമ അനാച്ഛാദനം ചെയ്യുന്നത്. അമ്മയുടെ ഓർമയ്ക്ക് മുന്നിൽ ഒരുമിച്ചു കൂടിയ മക്കൾ വീണ്ടും ഒന്നുചേരുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.

വെംബ്ലിയിൽ നടന്ന മത്സരത്തിൽ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റായ വില്യം, ഭാര്യ കേറ്റ്, ഫുട്ബോൾ ഭ്രാന്തനായ മൂത്തമകൻ ജോർജ് എന്നിവർ കാഴ്ചക്കാരായി ഗാലറിയിൽ ഉണ്ടായിരുന്നു. ആർച്ചിയുമായി ഹാരിയും കുടുംബവും തിരികെ കൊട്ടാരത്തിലെത്തണമെന്ന ആഗ്രഹം രാജകുടുംബാംഗങ്ങൾ പങ്കുവച്ചതായി ഡെയിലി മെയിൽ റിപ്പോർട്ട്‌ ചെയ്തു. ആർച്ചി പിറന്നതിന് ശേഷം ഒന്നോ രണ്ടോ തവണ മാത്രമാണ് അവർ കേംബ്രിഡ് ജ് സന്ദർശിച്ചിട്ടുള്ളത്. ഹാരിയുടെ വരവും ഫോൺ സംഭാഷണവും ഒരു പൂർണ്ണമായ അനുരഞ്ജനത്തിൽ നിന്ന് വളരെ അകലെയാണെന്ന് ചിലർ ഊന്നിപ്പറയുന്നുണ്ടെങ്കിലും ഇതൊരു ശുഭ സൂചനയാണെന്ന് പൊതുജനങ്ങൾ വിശ്വസിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : അമേരിക്കൻ വസ്ത്ര ശൃംഖലയായ ഗ്യാപ്പ് യുകെയിലെയും അയർലണ്ടിലെയും 81 സ്റ്റോറുകൾ അടച്ചുപൂട്ടാൻ ഒരുങ്ങുന്നു. ഇനി പൂർണ്ണമായും ഓൺലൈനിലൂടെ ബിസിനസ് നടത്താനാണ് പദ്ധതി. ഓഗസ്റ്റ് മുതൽ സെപ്റ്റംബർ വരെ യുകെയിലെ എല്ലാ സ്റ്റോറുകളും ഘട്ടംഘട്ടമായി അടയ്ക്കുമെന്ന് അവർ അറിയിച്ചു. ജൂലൈ അവസാനത്തോടെ വാടക കാലാവധി അവസാനിക്കുന്ന 19 സ്റ്റോറുകളും ഇതിൽ ഉൾപ്പെടുന്നു. അടച്ചുപൂട്ടലിന് ഒരുങ്ങുന്നതോടെ വലിയ തൊഴിൽ നഷ്ടം ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. ടോപ്ഷോപ്പ്, ബർട്ടൺ, ഡൊറോത്തി, പെർകിൻസ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ഡെബൻഹാംസും, ആർക്കേഡിയയും ബ്രിട്ടനിലെ കോവിഡ് പ്രതിസന്ധിയിൽ നേരിട്ടത് വൻ തകർച്ചയാണ്. യുണൈറ്റഡ് കിംഗ് ഡത്തിലും യൂറോപ്പിലും ഞങ്ങൾ ഗ്യാപ് ഓൺലൈൻ ബിസിനസ് നിലനിർത്താൻ പോകുന്നുവെന്ന് ഒരു പ്രസ്താവനയിലൂടെ കമ്പനി അറിയിച്ചു.

“ഇ-കൊമേഴ്‌സ് ബിസിനസ് വളരുകയാണ്. ഞങ്ങളുടെ ഉപഭോക്താക്കളെ അവർ ഷോപ്പിംഗ് നടത്തുന്നിടത്ത് കണ്ടുമുട്ടാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. പൂർണമായും ഡിജിറ്റൽ ആയി മാറുന്ന ആദ്യത്തെ ബിസിനസ് ആണ് ഞങ്ങളുടേത്. ഓൺലൈൻ ബിസിനസ് മുന്നോട്ടു കൊണ്ടുപോകാൻ ഞങ്ങൾ ഒരു പങ്കാളിയെ തിരയുകയാണ്.” ഗ്യാപ് വക്താവ് കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം യുകെയിലെ എല്ലാ ഷോപ്പുകളും യൂറോപ്പിലുടനീളമുള്ള 59 ഷോപ്പുകളും അടയ്ക്കാൻ ഗ്യാപ് പദ്ധതിയിടുന്നുവെന്ന വാർത്ത പുറത്തു വന്നിരുന്നു. “പങ്കാളിത്തത്തിലൂടെ” യൂറോപ്പിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഗ്യാപ് പറഞ്ഞു.

2019 ൽ ഗ്യാപ് ലോകവ്യാപകമായി ഇരുന്നൂറിലധികം സ്റ്റോറുകൾ അടച്ചിരുന്നു. 1969 ൽ സ്ഥാപിതമായ ഗ്യാപ്, 1987 ൽ യുകെയിലും 2006 ൽ റിപ്പബ്ലിക് ഓഫ് അയർലണ്ടിലും ആദ്യത്തെ ഔട്ട്‌ലെറ്റുകൾ തുറന്നു. ചില്ലറ വിൽപ്പനയിലെ എക്കാലത്തെയും മോശമായ സമയമാണ് ഇതെന്ന് വിദഗ്ദർ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഈ അടച്ചുപൂട്ടൽ. മഹാമാരി ഏല്പിച്ച ആഘാതത്തെ തുടർന്ന് 30 സ്റ്റോറുകൾ കൂടി അടച്ചുപൂട്ടാൻ ഒരുങ്ങുന്നതായി മാർക്സ് ആൻഡ് സ്പെൻസർ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. കച്ചവട തകർച്ച നേരിടുന്നത് മൂലം 600 ജോലികൾ അപകടത്തിലാക്കുമെന്ന് തോൺടൺസ് വെളിപ്പെടുത്തി. മെയ് മാസത്തിൽ ഒരു മെഗാ വിൽപ്പന നടത്തിയതിന് ശേഷം ഡെബൻഹാംസ് അവരുടെ എല്ലാ കടകളും അടച്ചു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- 800,000 പൗണ്ടോളം തുക ആരോഗ്യ സർവീസിനെ കബളിപ്പിച്ച് സ്വന്തമാക്കിയ കേസിൽ മുൻ എൻഎച്ച്എസ് ഐ ടി മാനേജർ ജയിലിലായി. അമ്പത്തിമൂന്നുകാരനായ ബാരി സ്റ്റാന്നർഡ് ആണ് ജയിലിൽ ആയിരിക്കുന്നത്. 2012 മുതൽ 2019 വരെ ഇദ്ദേഹം ജോലി ചെയ്തിരുന്ന സമയത്ത് , മിഡ്‌ എസ്സെക്സ് ഹോസ്പിറ്റൽ ട്രസ്റ്റിന് രണ്ട് കമ്പനികളിൽ നിന്നായി നിരവധി കൃത്രിമമായ ഇൻ വോയിസുകൾ ഇദ്ദേഹം അയച്ചതായി കണ്ടെത്തിയിട്ടുണ്ട്. 7500 പൗണ്ട് തുക വരെ അനുവദിക്കാനുള്ള അംഗീകാരം ഇദ്ദേഹത്തിന് ഉണ്ടായിരുന്നു. എന്നാൽ ഇദ്ദേഹം അയച്ച ഇൻ വോയിസുകൾ എല്ലാം തന്നെ ഈ തുകയിൽ താഴെ ആയിരുന്നതിനാൽ, കാര്യമായ അന്വേഷണങ്ങൾ ഒന്നും തന്നെ നടന്നിരുന്നില്ല. അഞ്ചുവർഷവും നാല് മാസവുമാണ് ഇദ്ദേഹത്തിന് ജയിൽ ശിക്ഷ വിധിച്ചിരിക്കുന്നത്. കൃത്രിമമായ ഇൻ വോയിസുകൾ അയച്ചതോടൊപ്പം തന്നെ, വാറ്റ് രജിസ്റ്റേഡ് അല്ലാത്ത കമ്പനികൾക്ക് വേണ്ടി അദ്ദേഹം എൻഎച്ച് എസിൽ നിന്ന് വാറ്റ് തുക ഈടാക്കിയതായും കണ്ടെത്തിയിട്ടുണ്ട്.


എൻ എച്ച് എസിനു വേണ്ടി സാധനങ്ങൾ നൽകിവന്നിരുന്നവയാണ് ഈ കമ്പനികൾ. ഈ കമ്പനികളിൽ ജോലി ചെയ്യുന്നവർ അയച്ചു എന്ന രീതിയിൽ,പല ഇമെയിലുകളും ബാരി തന്റെ സഹപ്രവർത്തകർക്ക് ഫോർവേഡ് ചെയ്തിരുന്നു. എന്നാൽ ഇവരെല്ലാം ആ കമ്പനികളിൽ തന്നെ ആണ് ജോലി ചെയ്യുന്നത് എന്നതിന് ഒരു തെളിവുകളും ഉണ്ടായിട്ടില്ല. ഈ കമ്പനികൾ തന്നെ തിരഞ്ഞെടുക്കുവാൻ തന്റെ സഹപ്രവർത്തകരെ ബാരി നിർബന്ധിച്ചതായും റിപ്പോർട്ടുകളുണ്ട്. 132000 പൗണ്ടോളം തുകയാണ് അനധികൃതമായി വാറ്റ് ഇനത്തിൽ ഇദ്ദേഹം കബളിപ്പിച്ചെടുത്തതെന്ന് കോടതി വിലയിരുത്തി.


ബാരി തന്നെയാണ് ഈ രണ്ട് കമ്പനികളുടെയും ഡയറക്ടർ എന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. 2019 ൽ അദ്ദേഹത്തെ ജോലിയിൽ നിന്നും പിരിച്ചു വിട്ടിരുന്നു. ജനങ്ങളുടെ പണമാണ് ബാരി തട്ടിപ്പിലൂടെ നേടിയതെന്നും, ഇത് വളരെ വേദനാജനകമാണെന്നും കോടതി വിലയിരുത്തി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

മലയാളികൾ ഏറെയുള്ള ഗ്രേറ്റർ മാഞ്ചസ്റ്ററിൽ കോവിഡിന്റെ ആഘാതം കൂടുതലെന്ന് പഠന റിപ്പോർട്ട് . പ്രവാസി മലയാളികൾ ഏറെയുള്ള സ്ഥലമാണ് ഗ്രേറ്റർ മാഞ്ചസ്റ്റർ. ഇംഗ്ലണ്ടിലെ മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് 25 ശതമാനം കൂടുതൽ മരണനിരക്ക് ഇവിടെ കൂടുതലാണെന്നുള്ള റിപ്പോർട്ട് ആണ് പുറത്തുവന്നിരിക്കുന്നത്. പകർച്ചവ്യാധിയുടെ ആധിക്യംമൂലം ഗ്രേറ്റർ മാഞ്ചസ്റ്ററിലെ മറ്റ് ആരോഗ്യപ്രശ്നങ്ങളും വഷളായതായി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കപ്പെടുന്നു. ഗ്രേറ്റർ മാഞ്ചസ്റ്റർ ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ പാർട്ണർഷിപ്പ് ആണ് പഠനത്തിന് നേതൃത്വം നൽകിയത്.

2021 മാർച്ച് വരെയുള്ള 13 മാസങ്ങളിൽ 19 പേരാണ് കോവിഡ് ബാധിച്ച് ഗ്രേറ്റർ മാഞ്ചസ്റ്ററിൽ മരണമടഞ്ഞത്. ഇത് ഇംഗ്ലണ്ടിലെ മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് 25 ശതമാനം കൂടുതലാണ്. പഠനം നടത്തിയ സ്ഥലങ്ങളിൽ ഏറ്റവും കൂടുതൽ മരണനിരക്കുള്ള മൂന്നാമത്തെ സ്ഥലമാണ് ഗ്രേറ്റർ മാഞ്ചസ്റ്റർ. വെസ്റ്റ് മിഡ്‌ലാന്റ്സിനും ഗ്രേറ്റർ ലണ്ടനും പിന്നിലായി മൂന്നാമതാണ് ഗ്രേറ്റർ മാഞ്ചസ്റ്ററിൻെറ സ്ഥാനം . കോവിഡ് മരണനിരക്ക് കൂടിയ സ്ഥലങ്ങളിൽ ജനങ്ങളുടെ ശരാശരി ആയുർദൈർഘ്യം കുറഞ്ഞതായി പഠനത്തിൽ ചൂണ്ടിക്കാണിക്കപ്പെടുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : രണ്ട് ഡോസ് വാക്സീൻ സ്വീകരിച്ചവർ ഇപ്പോൾ എൻ എച്ച് എസ് വാക്സീൻ സർട്ടിഫിക്കറ്റ് ശേഖരിക്കേണ്ടത് അത്യാവശ്യമാണ്. കോവിഡാനന്തര യാത്രയ്ക്ക് ഏറെ സഹായകരമാകുന്നതാണ് ഈ സർട്ടിഫിക്കറ്റ്. രണ്ട് ഡോസ് വാക്സീൻ പൂർത്തിയായതിന് ശേഷം ഈ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. നിങ്ങളുടെ വാക്സീൻ വിവരങ്ങൾ അടങ്ങിയ കത്താണ് എൻ എച്ച് എസിൽ നിന്നും ലഭിക്കുക. വരും നാളുകളിൽ പൊതുപരിപാടികളിൽ സംബന്ധിക്കുന്നതിനും യാത്ര ചെയ്യുന്നതിനുമൊക്കെ ഇത് ആവശ്യമായി വന്നേക്കാം.

രണ്ട് ഡോസും ഇംഗ്ലണ്ടിൽ എടുത്തവർക്കാണ് സർട്ടിഫിക്കറ്റ് ലഭിക്കുക. അതോടൊപ്പം പ്രായം 16 വയസ്സിനു മുകളിൽ ആയിരിക്കണം. രണ്ടാമത്തെ ഡോസ് എടുത്ത് രണ്ടാഴ്ചയ്ക്ക് ശേഷം ഈ സർട്ടിഫിക്കറ്റിനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. കത്തിനായി രജിസ്റ്റർ ചെയ്തതിനു ശേഷം വാക്സീൻ വിശദാംശങ്ങൾ നൽകേണ്ടതുണ്ട്. ഇത് പരിശോധിച്ച ശേഷം ജി പിയിൽ രജിസ്റ്റർ ചെയ്യുമ്പോൾ നിങ്ങൾ നൽകിയ വിലാസത്തിൽ കോവിഡ് പാസ്സ് ലെറ്റർ ലഭിക്കും. 5 പ്രവൃത്തി ദിവസത്തിനുള്ളിൽ ഈ കത്ത് ലഭിക്കുമെന്ന് എൻ എച്ച് എസ് പറയുന്നു.

ഡിജിറ്റൽ കോവിഡ് പാസ്സ് ആണ് ആവശ്യമെങ്കിൽ നിങ്ങളുടെ സ് മാർട്ട്‌ഫോണിൽ എൻ എച്ച് എസ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യണം. ഓൺലൈൻ കോവിഡ് പാസ്സ് സർവീസ് വഴിയും ഈ ഡിജിറ്റൽ പാസ്സ് ലഭിക്കുന്നതാണ്. ഓൺലൈനിൽ കത്ത് ലഭിച്ചില്ലെങ്കിൽ 119 എന്ന നമ്പറിൽ ബന്ധപ്പെട്ട് കത്തിനായി ആവശ്യപ്പെടാവുന്നതാണ്.

താഴെ കാണുന്ന ലിങ്ക് ഉപയോഗിച്ച് അപേക്ഷ സമർപ്പിക്കാം

https://www.nhs.uk/conditions/coronavirus-covid-19/covid-pass/

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

വെംബ്ലി : വെംബ്ലിയിലെ പുൽമൈതാനിയിൽ ഇംഗ്ലീഷ് രാജാക്കന്മാരുടെ പടയോട്ടം. ജർമൻ പടയോട് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ജയിച്ച് യൂറോ കപ്പ് ക്വാർട്ടർ ഫൈനലിലേക്ക് രാജകീയ പ്രവേശനം. ഇരമ്പിയാർത്ത ഇംഗ്ലീഷ്​ കാണികൾക്ക്​ മുന്നിൽ ടീം വിജയം കൊയ്തതോടെ ഇനി കൂടുതൽ ആത്മവിശ്വാസത്തോടെ ക്വാർട്ടറിൽ യുക്രൈനെ നേരിടാം. 1966 ലെ ലോകകപ്പ് ഫൈനലിനുശേഷം വെംബ്ലിയിൽ വച്ച് ആദ്യമായാണ് ഇംഗ്ലണ്ട് ജർമനിയെ കീഴടക്കുന്നത്. അഞ്ചു പ്രതിരോധനിര താരങ്ങളെ കളത്തിൽ ഇറക്കിയപ്പോഴേ സൗത്ത്ഗേറ്റിന്റെ നയം വ്യക്തമായിരുന്നു. അതുപോലെ തന്നെ പ്രതിരോധത്തിൽ ഊന്നിയാണ് ഇരു ടീമുകളും കളിച്ചത്. ഗ്രീലിഷ്, ഫിൽ ഫോഡൻ എന്നിവരെ ബെഞ്ചിലിരുത്തിയ സൗത്ത്ഗേറ്റ് ആഴ്സണൽ താരം സാക്കയെ ടീമിൽ ഉൾപ്പെടുത്തി. ഗ്രൂപ്പ് ഘട്ടത്തിൽ ക്രൊയേഷ്യയ്ക്കും ചെക്ക് റിപ്പബ്ലിക്കിനുമെതിരെ ഗോൾ നേടിയ റഹീം സ്റ്റെർലിംഗ് 75ാം മിനിറ്റിലും ഹാരി​ കെയ്ൻ 86ാം മിനിറ്റിലും ഗോൾ നേടി വിജയം സമ്മാനിച്ചു.

15ാം മിനിറ്റിൽ റഹീം സ്റ്റെർലിങ്​ തൊടുത്ത ഷോട്ട്​ ജർമൻ ഗോൾ കീപ്പർ മാനുവൽ ന്യുയർ തട്ടിയകറ്റി. 31ാം മിനിറ്റിൽ തിമോ വെർണർക്ക്​ ലഭിച്ച സുവർണാവസരം ഇംഗ്ലീഷ്​ ഗോൾകീപ്പർ ജോർഡൻ പിക്​ഫോർഡി​ന്റെ മനോധൈര്യത്തിന് മുമ്പിൽ തകർന്നുവീണു. എന്നാൽ ആദ്യപകുതി അവസാനിക്കുന്നതിന് മുമ്പ് ലഭിച്ച സുവർണാവസരം ഹാരി കെയ്ൻ നഷ്ടപ്പെടുത്തി. 48ാം മിനിറ്റിൽ കൈൽ ഹാവർട്​സി​ന്റെ തകർപ്പൻ ഷോട്ട്​ പിക്ഫോർഡ് അതിലും ഗംഭീരമായാണ് തട്ടിയകറ്റിയത്. അങ്ങനെ ഒടുവിൽ നാൽപതിനായിരത്തോളം വരുന്ന കാണികൾ കാത്തിരുന്ന നിമിഷം എത്തി. 76ാം മിനിറ്റിൽ ലൂക്​ ഷോയുടെ താണുപറന്ന ​ക്രോസ്​ സ്റ്റെർലിങ്​ വലയിലെത്തിച്ചപ്പോൾ ഗാലറി ആർത്തുവിളിച്ചു. എന്നാൽ അതിനുപിന്നാലെ സമനില പിടിക്കാനുള്ള അവസരം, ഗോളി മാത്രം മുന്നിൽ നിൽക്കെ തോമസ് മുള്ളർ നഷ്ടപ്പെടുത്തി. 86ാം മിനിറ്റിൽ പകരക്കാരനായ ഗ്രീലിഷ്​ ബോക്​സിന്​ മധ്യത്തിലേക്ക്​ നീട്ടിയ പന്തിന്​ തലവെച്ച് ഹാരി കെയ്ൻ വിജമുറപ്പിച്ചതോടെ ഗാലറിയിൽ 1966ലെ വിജയഗീതം ഉയർന്നു.

പന്തടക്കത്തിലും ഷോട്ടുകളുടെ എണ്ണത്തിലും ജർമ്മനി മുന്നിട്ടു നിന്നപ്പോഴും വിജയം ഇംഗ്ലണ്ടിനൊപ്പം നിലകൊണ്ടു. ഈ വിജയത്തിൽ ഇംഗ്ലണ്ടിന് അശ്വസിക്കാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട്. ഹാരി കെയ്ന്റെ തിരിച്ചുവരവ്, പരിക്കിൽ നിന്നും മോചിതനായി തിരികെയെത്തിയ മാഗ്വെയറിന്റെ പ്രകടനം, പിക്ഫോർഡിന്റെ തകർപ്പൻ സേവുകൾ. വെംബ്ലി സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിന്റെ 300-ാമത് അന്താരാഷ്ട്ര മത്സരമാണ് ഇന്നലെ നടന്നത്. പ്രധാന ടൂർണമെന്റുകളിൽ ഈ വേദിയിൽ 15 കളികളിൽ അവർ തോൽവിയറിയാതെ തുടരുന്നു. അതിൽ 10 എണ്ണത്തിൽ വിജയം. “ഞാൻ വളരെ സന്തോഷവാനാണ്. വെംബ്ലിയിൽ എന്നും ഓർക്കാൻ സാധിക്കുന്ന ഒരു നിമിഷമാണ് ടീം സമ്മാനിച്ചത്.” സൗത്ത്ഗേറ്റ് പ്രതികരിച്ചു. വില്യം രാജകുമാരനും കേറ്റും ജോർജ് രാജകുമാരനോടൊപ്പം ഇംഗ്ലണ്ടിന്റെ അവിശ്വസനീയ പ്രകടനത്തിന് സാക്ഷ്യം വഹിച്ചു. ട്വിറ്ററിലൂടെ ഇരുവരും ടീമിന്റെ പ്രകടനത്തെ പ്രശംസിച്ചു. മാഞ്ചസ്റ്റർ, ബർമിംഗ്ഹാം, ലണ്ടൻ തുടങ്ങി രാജ്യമെമ്പാടുമുള്ള ഫാൻ സോണുകളിൽ ആരാധകർ വിജയം ആഘോഷിച്ചു. ശനിയാഴ്ച റോമിൽ നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ട് യുക്രൈനെ നേരിടും. സ്വീഡനെതിരെ അധികസമയത്ത് നേടിയ ഗോളിലൂടെ വിജയം സ്വന്തമാക്കിയാണ് യുക്രൈന്റെ വരവ്. ജർമ്മനി കൂടി പുറത്തായതോടെ യൂറോയിലെ മരണഗ്രൂപ്പ് എന്ന് വിശേഷിപ്പിക്കപ്പെട്ട ‘ഗ്രൂപ്പ്‌ എഫ്’ ലെ എല്ലാവരും ടൂർണമെന്റ് വിട്ടു.

ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

യു കെ :- ബിബിസി 75 വയസ്സിന് മുകളിൽ ഉള്ളവർക്ക് നൽകിവന്ന ലൈസൻസ് ഫീ അടക്കാനുള്ള അധിക കാലാവധി ജൂലൈയോടുകൂടി അവസാനിക്കും. എന്നാൽ 260,000 പേർ ഇനിയും പണം അടയ്ക്കുവാനായി ഉണ്ട്. പെൻഷൻ ക്രെഡിറ്റ് ഉള്ളവർക്കല്ലാതെ, മറ്റുള്ളവർക്കുള്ള ഫ്രീ ടിവി ലൈസൻസ് കാലാവധി കഴിഞ്ഞ ഓഗസ്റ്റ് ഓടുകൂടി തന്നെ അവസാനിച്ചിരുന്നു. എന്നാൽ കോവിഡ് സാഹചര്യങ്ങൾ മൂലം ബിബിസി അധികസമയം നൽകിയതാണ് ജൂലൈയോടുകൂടി അവസാനിക്കുന്നത്.

75 വയസ്സിന് മുകളിലുള്ള 3.9 മില്യൺ ആളുകളിൽ, 3.6 മില്യൺ ആളുകളോളം തന്നെ നിലവിൽ പുതിയ ടിവി ലൈസൻസിനുള്ള നടപടികൾ ചെയ്തതായി ബിബിസി അറിയിച്ചു. ബാക്കിയുള്ള 260,000 ത്തോളം പേർക്ക് ആവശ്യമായ സഹായങ്ങൾ ബിബിസിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് അവർ അറിയിച്ചിട്ടുണ്ട്.
എന്നാൽ 75 വയസ്സിന് മുകളിലുള്ളവർക്കുള്ള ഫ്രീ ടി വി ലൈസൻസ് നടപ്പിലാക്കുന്നതിനെതിരെ നിരവധി പ്രതിഷേധങ്ങൾ ഉയർന്നു വന്നിട്ടുണ്ട് . ഗവൺമെന്റ് ഉടൻ തന്നെ ഇക്കാര്യത്തിൽ ഇടപെടണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

എന്നാൽ ഇത്തരത്തിൽ ഫ്രീ ആയി തുടരുന്നത് വൻ സാമ്പത്തിക നഷ്ടങ്ങൾ ഉണ്ടാക്കുന്നതായി ബിബി സി അറിയിച്ചിട്ടുണ്ട്. ഇത് നിരവധി സർവീസുകൾ നിർത്തലാക്കുന്നതിന് കാരണമാകും. 2000 മുതൽ ഇത്തരത്തിൽ 75 വയസ്സിന് മുകളിലുള്ളവർക്ക് ഫ്രീ ടിവി ലൈസൻസുകൾ നൽകി വന്നിരുന്നു. ഇക്കാര്യത്തിൽ ഗവൺമെന്റ് ഉടൻ നടപടിയെടുക്കുമെന്ന പ്രതീക്ഷയിലാണ് വയോജനങ്ങൾ.

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ഇംഗ്ലണ്ടിലെ ബ്ലാക്ക്പൂളിൽ വെച്ച് എൻഎച്ച്എസ് ജീവനക്കാരിക്ക് നേരെ പ്രകോപനങ്ങൾ ഒന്നുമില്ലാതെ ആക്രമണം നടന്നു. ഇരുപത്തിരണ്ടുകാരിയായ ഷാനോൻ തോമസിനാണ് മുഖത്ത് സാരമായി പരിക്കേറ്റത്. ബ്ലാക്ക്പൂളിലെ ഒരു റസ്റ്റോറന്റിന് മുന്നിൽ വെച്ചാണ് ആക്രമണം നടന്നത്. അടുത്തുള്ള കടയിൽ നിന്നും ഭക്ഷണം വാങ്ങി നടന്നു വരുന്നതിനിടയിൽ, എതിരെ വന്ന ഒരാൾ മുഖത്തേക്ക് ഇടിച്ച ശേഷം ഷാനോനിനെ തള്ളിയിടുകയായിരുന്നു. വായയുടെയും ചുണ്ടിന്റെയും ഭാഗങ്ങളിൽ നിരവധി സ്റ്റിച്ചുകൾ ഷാനോനിന് ആവശ്യമായി വന്നു. ആരാണ് തന്നെ ആക്രമിച്ചതെന്ന് തനിക്ക് കാണുവാൻ സാധിച്ചില്ലെന്ന് ആക്രമണത്തിനുശേഷം ഷാനോൻ വ്യക്തമാക്കി. ആംബുലൻസിൽ എത്തിയത് മാത്രമേ തനിക്ക് ഓർമ്മയുള്ളൂ.


ഷാനോനിന് നേരെ നടന്ന ആക്രമണം പ്രകോപനങ്ങൾ ഒന്നുമില്ലാതെ ആണെന്നും, ഇതിനെതിരെ ശക്തമായ നടപടികൾ ഉണ്ടാവണമെന്നും സഹോദരി സാറ മക്ഡേർമോന്റ് അറിയിച്ചു. തന്റെ സഹോദരിയുടെ പരിക്കേറ്റ ചിത്രങ്ങൾ ഇവർ പങ്കുവെച്ചു. ഇതിന് കാരണക്കാരനായ ആളെ ഉടൻ തന്നെ അറസ്റ്റ് ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു. അടുത്തുള്ള കടകളിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കുറ്റവാളിയുടെ ചിത്രങ്ങൾ ലഭിക്കാൻ ആകുമെന്ന പ്രതീക്ഷയിലാണ് പോലീസ്. 20 വയസ്സുള്ള ആളാണ് കുറ്റവാളി എന്നാണ് നിലവിൽ സംശയിക്കപ്പെടുന്നത്.

ആരോഗ്യ പ്രവർത്തകയ്ക്ക് നേരെ നടന്ന ആക്രമണത്തിൽ നിരവധി പേർ ആശങ്ക പ്രകടിപ്പിച്ചു.ഇതു വരെ അറസ്റ്റുകൾ ഒന്നുംതന്നെ നടന്നിട്ടില്ലെന്നും, അന്വേഷണം കാര്യമായ രീതിയിൽ പുരോഗമിക്കുകയാണെന്നും ലങ്കാഷെയർ പോലീസ് അറിയിച്ചു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻതന്നെ പോലീസിനെ അറിയിക്കണമെന്നും അവർ ആവശ്യപ്പെട്ടു

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഷെഫീൽഡ് : ഷെഫീൽഡിൽ നിന്നുള്ള ജെസീക്കയ്ക്കും ഭർത്താവ് ഹാരിയ്ക്കും ഒരു വർഷത്തിനിടെ പിറന്നത് നാല് കുട്ടികൾ. തികച്ചും അപൂർവ്വമെന്ന് വിശേഷിപ്പിക്കാവുന്ന ഈ സംഭവത്തിന്റെ ഞെട്ടലിലാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും. രണ്ടാമത്തെ കുഞ്ഞ് ജനിച്ച് പതിനൊന്ന് മാസത്തിന് ശേഷം ജെസിക്കയ്ക്ക് ഒറ്റപ്രസവത്തിൽ മൂന്നു കുഞ്ഞുങ്ങൾ പിറന്നു. അവർ ഇപ്പോൾ അഞ്ചു കുട്ടിക്കളുടെ മാതാപിതാക്കളാണ്. 31 കാരിയായ ജെസീക്ക മകൾ മിയയ്ക്ക് ജന്മം നൽകി അഞ്ച് മാസങ്ങൾക്ക് ശേഷം താൻ വീണ്ടും ഗർഭിണിയാണെന്ന് അറിഞ്ഞു. മറ്റൊരു വെളിപ്പെടുത്തലിൽ, തങ്ങൾക്ക് മൂന്നു കുഞ്ഞുങ്ങൾ പിറന്നതായി ദമ്പതികൾ പറഞ്ഞുവെന്ന് യോർക്ക്ഷയർ ലൈവ് റിപ്പോർട്ട് ചെയ്തു. “ഞാൻ സ്കാൻ ചിത്രം കാണിക്കുന്നത് വരെ ഹാരി വിശ്വസിച്ചിരുന്നില്ല. അവൻ വളരെ ആവേശഭരിതനായിരുന്നു. ഇത് തീർച്ചയായും ഒരു വലിയ ഞെട്ടലായിരുന്നു. എന്നിരുന്നാലും ഞങ്ങൾ അനുഗ്രഹിക്കപ്പെട്ടവരാണ്.” ജെസീക്കാ പ്രതികരിച്ചു.

കോവിഡ് നിയന്ത്രണങ്ങൾ കാരണം അമ്മമാർ തനിച്ചായിരുന്നു സ്കാനിങ്ങിന് വിധേയമാകേണ്ടിയിരുന്നത്. അതിനാൽ തന്നെ ഹാരിയ്ക്ക് മൂന്നു കുഞ്ഞുങ്ങളെ കാണാൻ സ്കാൻ ചിത്രം ലഭിക്കുന്നതുവരെ കാത്തിരിക്കേണ്ടി വന്നു. 2020 മെയ് മാസത്തിൽ മിയ ജനിച്ച് 11 മാസത്തിനുശേഷം ഈ വർഷം ഏപ്രിലിലാണ് എല്ല, ജോർജ്ജ്, ബൊളീവിയ എന്നിവർ ജനിച്ചത്. തനിക്ക് ഒറ്റപ്രസവത്തിൽ മൂന്നു കുഞ്ഞുങ്ങൾ ഉണ്ടാകുമെന്ന് യാതൊരു സൂചനയും ലഭിച്ചില്ലെന്ന് വെളിപ്പെടുത്തിയ ജെസീക്കാ, ഇത് തനിക്ക് വലിയ സന്തോഷം നൽകിയെന്ന് അറിയിച്ചു. “എല്ലാ സാധനങ്ങളും മൂന്നെണ്ണം വീതം വാങ്ങാനുള്ള തിരക്കിലാണ് ഞങ്ങൾ.” അവൾ കൂട്ടിച്ചേർത്തു.

എട്ടുവയസ്സുള്ള മോളിയും ഉൾപ്പെടുന്ന ഈ കുടുംബം അവരുടെ പുതിയ ജീവിതത്തിലേയ്ക്കാണ് കാലെടുത്തു വച്ചിരിക്കുന്നത്. സഹോദരങ്ങളെ കളിപ്പിക്കാനും പരിചരിക്കാനും മോളിക്ക് ഏറെ താല്പര്യമാണെന്ന് ജെസീക്കാ പറഞ്ഞു. പ്രൈമറി സ്കൂൾ അദ്ധ്യാപികയായ ജെസീക്കയ്ക്ക് ഇത്രയും വലിയ കുടുംബം പുലർത്തുന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല. അതുകൊണ്ട് തന്നെ അവർ കൂടുതൽ സന്തോഷകരമായ ജീവിതത്തിനായി ഒരുങ്ങിക്കഴിഞ്ഞു.

RECENT POSTS
Copyright © . All rights reserved