കുവൈത്ത് സിറ്റി∙ കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിനു കീഴിൽ ജോലി ചെയ്യുന്ന, 250 മലയാളികളടക്കം 380 നഴ്സുമാരുടെ ജോലി പ്രതിസന്ധിയിൽ. 26ന് തൊഴിൽ കരാർ കാലാവധി അവസാനിക്കുമെന്ന് 2 ദിവസം മുൻപ് ആശുപത്രി അധികൃതർ നഴ്സുമാരെ അറിയിക്കുകയായിരുന്നു. ജെടിസി- അൽസുകൂർ കമ്പനി വഴി കരാർ വ്യവസ്ഥയിൽ നിയമിക്കപ്പെട്ടവരാണ് എല്ലാവരും.
അവധിയെടുത്തു നാട്ടിൽ പോകണമെന്നും പുതിയ കരാർ ലഭിച്ചാൽ തിരികെ കൊണ്ടുവരാമെന്നുമാണു കമ്പനി പറയുന്നത്. എന്നാൽ കമ്പനിയിൽനിന്നു വിടുതൽ നൽകിയാൽ ഇവർക്ക് ആരോഗ്യമന്ത്രാലയത്തിൽതന്നെ നിയമനം ലഭിക്കാൻ സാധ്യതയുണ്ട്. പുതിയ ആളുകളെ എത്തിക്കാൻ കമ്പനിക്ക് അവസരം നഷ്ടപ്പെടുന്നതുകൊണ്ടാണു വിടുതൽ നൽകാത്തതെന്നാണ് ആരോപണം.
നഴ്സുമാരുടെ തൊഴിൽ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ടു സ്ഥാനപതി സിബി ജോർജ് കഴിഞ്ഞ ദിവസം കുവൈത്ത് ആരോഗ്യ മന്ത്രിയുമായി ചർച്ച നടത്തിയിരുന്നു. ഉചിതമായ പരിഹാരം ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയതായാണു വിവരം.
കോഴിക്കോട് നാദാപുരം സ്വദേശിനിയായ യുവതിയെ ഖത്തറില്‍ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. നാദാപുരം വാണിമേൽ ചേന്നാട്ട് സുബൈർ-ഖമർലൈല ദമ്പതികളുടെ മകൾ ലഫ്സിന സുബൈർ(28)ആണ് മരിച്ചത്. ഷോക്കേറ്റതാണ് മരണത്തിന് ഇടയാക്കിയത്.
ഐൻ ഖാലിദിലെ വീട്ടിൽ കുളിമുറിയിൽ വെച്ചാണ് സംഭവം. ബുധനാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ഏറെ സമയമായിട്ടും കുളിമുറിയിൽ നിന്ന് പുറത്തുവരാത്തതിനെ തുടർന്ന് വാതിൽ തുറന്ന് നോക്കിയപ്പോഴാണ് ലഫ്സിനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുളിമുറിയിലെ വാട്ടർ ഹീറ്ററിൽനിന്ന് ഷോക്കേറ്റതാണെന്നാണ് പ്രാഥമിക നിഗമവം.
മൃതദേഹം ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണ്. തുടർനടപടികൾക്കായി കെഎംസിസി പ്രവർത്തകർ രംഗത്തുണ്ട്. ഭർത്താവ് മീത്തലെപീടികയിൽ സഹീർ ദോഹയിൽ സ്വന്തമായി ബിസിനസ് നടത്തുകയാണ്. മക്കൾ : അദാൻ മുഹമ്മദ് സഹീർ,ഐദ ഖദീജ,ഐദിൻ ഉസ്മാൻ.
മലയാളി നഴ്സ് സൗദിയില്‍ മരിച്ചു. കൊല്ലം മയ്യനാട് സ്വദേശിയായ യുവതി റിയാദില്‍ മസ്തിഷ്കാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കുറ്റിക്കാട് പള്ളിത്തൊടി അനശ്വര നിവാസില്‍ അശ്വതി വിജേഷ്കുമാര് ആണ് റിയാദിലെ കിംഗ് സല്മാന് ആശുപത്രിയില്‍ മരിച്ചത്. 32 വയസായിരുന്നു. റിയാദിലെ അല്‍ ജാഫല്‍ എന്ന സ്വകാര്യ ആശുപത്രിയില്‍ നാല് വര്‍ഷമായി നഴ്സായി ജോലി ചെയ്ത് വരികയായിരുന്നു.
ഭര്‍ത്താവ് വിജേഷ് കുമാര്‍ റിയാദില്‍ ഒപ്പമുണ്ട്. ഏകമകള്‍ അലംകൃത (4) നാട്ടിലാണ്. പിതാവ് – ബാബുരാജന്, മാതാവ് – ലത, സഹോദരി – അനശ്വര. നാട്ടിലേക്ക് പോകാനുള്ള ഒരുക്കങ്ങള്‍ക്കിടയിലാണ് മരണം. നടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടില്‍ കൊണ്ടു പോകുമെന്ന് ഭര്‍ത്താവ് അറിയിച്ചു.
ഐ.സി.എഫ് റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി സാന്ത്വനം കോഡിനേറ്റര്‍ അബ്ദുറസ്സാഖ് വയല്‍ക്കര, സര്‍വ്വീസ് സെക്രട്ടറി ഇബ്രാഹീം കരീം അനസ് അമാനി , അഷ്റഫ് അഹ്സനി എന്നിവര്‍ രംഗത്തുണ്ട്.
സൗദിയിൽ ഓൺലൈൻ തട്ടിപ്പിൽപ്പെട്ടു മലയാളി നഴ്സുമാർക്കു ലക്ഷങ്ങൾ നഷ്ടമായി. ദമാമിലെ ആശുപത്രിയിൽ ജോലി ചെയ്യുന്ന മൂന്നു മലയാളി നഴ്സുമാർക്കാണു പണം നഷ്ടമായത്. നാട്ടിലെ കട ബാധ്യതകൾ തീർക്കാൻ ബാങ്കിൽ നിന്നു ലോണെടുത്ത പണം ഇവരുടെ അക്കൗണ്ടിൽ എത്തിയതിന്റെ രണ്ടു ദിവസം കഴിഞ്ഞാണു തട്ടിപ്പ് നടന്നത്.
അക്കൗണ്ട് നമ്പർ പറഞ്ഞിട്ട് ഇതു നിങ്ങളുടെ പേരിലുള്ളതല്ലേ എന്നുള്ള ഒരു ഫോൺ കോൾ വരികയായിരുന്നു ആദ്യം. തങ്ങളുടെ അക്കൗണ്ട് നമ്പർ കേട്ടതോടെ ഫോൺ വിളി ബാങ്കിൽ നിന്നാണെന്നു വിശ്വസിച്ചുപോയ ഇവർ സംസാരിക്കാൻ തുടങ്ങി. ചില വിവരങ്ങൾ അറിയാനുണ്ടെന്ന വ്യാജേന 10 മിനിറ്റിലധികം ഫോൺ കട്ട് ചെയ്യാതെ ഇവരെ ലൈനിൽ തന്നെ നിർത്തി. ഈ സമയത്തിനുള്ളിലാണ്, ഒരാളുടെ അക്കൗണ്ടിലുണ്ടായിരുന്ന 38,000 റിയാലും മറ്റു രണ്ടു പേരുടെ അക്കൗണ്ടുകളിൽ നിന്ന് 40,000 റിയാൽ വീതവും തട്ടിപ്പുകാർ മറ്റൊരു അക്കൗണ്ടിലേക്കു മാറ്റിയത്.
ഒടിപി നമ്പർ ഫോണിലെത്തിയത് ചോദിക്കുകയോ മറ്റോ ചെയ്തിട്ടില്ല. എന്നാൽ ഫോൺ കട്ട് ചെയ്യാതെ കിട്ടിയ 10 മിനിറ്റ് സമയത്തിനുള്ളിൽ അതിലെത്തിയ ഒടിപി നമ്പർ തട്ടിപ്പുകാർ മറ്റേതോ മാർഗത്തിലൂടെ കൈക്കലാക്കിയെന്നാണു കരുതുന്നത്. പുറം രാജ്യത്തെ ഒരു അക്കൗണ്ടിലേക്കാണ് ഇവർ പണം മാറ്റിയത്. വിദേശത്തെ ബാങ്കിലേക്കാണു പണം മാറ്റിയത് എന്നതിനാൽ പണം തിരിച്ചു പിടിക്കാൻ പ്രയാസമാകുമെന്ന തരത്തിലാണ് ബാങ്ക് അധികൃതരുടെ ഭാഗത്തു നിന്നു ലഭിച്ച മറുപടി.
പൊലീസിലും ബാങ്കിലും ഇവർ പരാതി നൽകിയിട്ടുണ്ട്. ഒട്ടും സംശയിക്കാത്ത നിലയിലായിരുന്നു തട്ടിപ്പ് സംഘം കെണി ഒരുക്കിയത്. ബാങ്കുകളിൽ നിന്ന് ആരും ഇടപാടുകാരുടെ അക്കൗണ്ട് വിവരങ്ങൾ ഫോണിലൂടെ കൈകാര്യം ചെയ്യില്ലെന്നു ബാങ്ക് അധികൃതർ പലതവണ വ്യക്തമാക്കിയിട്ടുള്ളതാണ്.
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിന്റെ 25 ദശലക്ഷം ദിർഹത്തിന്റെ (ഏതാണ്ട് 50 കോടിയിലേറെ രൂപ) സമ്മാനം മലപ്പുറം സ്വദേശിയായ ഹരിദാസന്. ബിഗ് ടിക്കറ്റിന്റെ 235 സീരീസ് നറുക്കെടുപ്പാണ് ഹരിദാസനും 15 സുഹൃത്തുക്കൾക്കും പുതുവർഷത്തിൽ വമ്പൻ ഭാഗ്യം കൊണ്ടുവന്നത്.
അബുദാബിയിൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയാണ് ഹരിദാസൻ. 2008 മുതൽ ഇദ്ദേഹം യുഎഇയിലുണ്ട്. ഡിസംബർ 30ന് എടുത്ത 232976 എന്ന നമ്പറിലെ ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്. ബിഗ് ടിക്കറ്റിന്റെ ഇതുവരെയുള്ളതിൽ ഏറ്റവും വലിയ സമ്മാനത്തുകയാണിത്. രണ്ടാം സമ്മാനമായ രണ്ടു ദശലക്ഷം ദിർഹം നേടിയ അശ്വിൻ അരവിന്ദാക്ഷനും ഇന്ത്യക്കാരനാണ്.
‘ഈ സമ്മാനം വിശ്വസിക്കാൻ കഴിയാത്തതാണ്. വിജയി ആണെന്ന് പറഞ്ഞു ഫോൺ വരുമ്പോൾ ഞാൻ വീട്ടിലായിരുന്നു. ആദ്യം കരുതിയത് തമാശയാണെന്നാണ്. ഞാൻ സുഹൃത്തുക്കൾക്കൊപ്പമാണ് ഈ ടിക്കറ്റ് എടുത്തിരുന്നത്. അവരിൽ ചിലർ ലൈവായി നറുക്കെടുപ്പ് കാണുന്നുണ്ടായിരുന്നു. അവരിൽ ഒരാൾ അൽപസമയത്തിനു ശേഷം എന്നെ വിളിക്കുകയും നമ്മൾ കോടീശ്വരന്മാരായെന്ന് പറയുകയും ചെയ്തു. വല്ലാത്തൊരു അനുഭവമായിരുന്നു അത്’–ഹരിദാസൻ പറഞ്ഞു.
ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷംആണ് നേരിട്ടുള്ള വിമാനങ്ങള്‍ക്ക് സൗദി അറേബ്യ അനുമതി നല്‍കിയത്. എന്നാല്‍ ഇപ്പോള്‍ പ്രവാസികള്‍ അത്ര സന്തേഷത്തില്‍ അല്ല. ടിക്കറ്റിന് പൊള്ളുന്നവിലയാണ്.
ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് വിമാനയാത്രക്കായി വലിയ തുകയാണ് ഈടാക്കുന്നത്. സൗദിയിലെ ഏതു വിമാനത്താവളത്തിലേക്ക് പോകണമെങ്കിലും ടിക്കറ്റ് നിരക്ക് അരലക്ഷത്തിലധികം രൂപ വരും. എന്നാല്‍ ചാർട്ടേഡ് വിമാനങ്ങൾക്ക് 40,000ത്തിനു മുകളിലാണ് വില ഈടാക്കുന്നത്. സൗദിയില്‍ നിന്ന് വാക്സിന് എടുത്ത് പോകുന്നവര്‍ ആണെങ്കില്‍ ചെലവ് കുറയും.എന്നാല്‍ ഇന്ത്യയില്‍ നിന്നും വാക്സിനെടുക്കാത്തവര്‍ക്ക്
ക്വാറന്റീൻ പാക്കേജ് ഉൾപ്പെടെയാണെങ്കില്‍ വീണ്ടും ചെലവ് കൂടും. കൊവിഡ് കാരണം ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസികള്‍ക്ക് വീണ്ടും പോകാന്‍ വേണ്ടി ഒരുങ്ങുമ്പോള്‍ താങ്ങാന്‍ സാധിക്കാത്ത നിരക്കാണ് ഈ തുക. ഗുരുതര സാമ്പത്തിക പ്രതിസന്ധി ഘട്ടത്തിലൂടെയാണ് പല പ്രവാസികളും കടന്നു പോകുന്നത്. മാധ്യമം ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സൗദി സൗജന്യമായി ഇഖാമയും റീഎൻട്രി വിസയും പ്രവാസികള്‍ക്ക് നീട്ടി നല്‍കിയിട്ടുണ്ട്. ഇതിന്റെ കാലാവധി ജനുവരിയിൽ 31ന് അവസാനിക്കും. അതിനുമുമ്പ് സൗദിയിലേക്ക് മടങ്ങി പോകണം. എന്നാല്‍ വില്ലനായിരിക്കുന്നത് ടിക്കറ്റ് നിരക്കാണ്. ഇഖാമയും റീഎൻട്രി വിസയും സൗജന്യമായി പുതുക്കി നല്‍കിത് കൊണ്ടാണ് പലര്‍ക്കും സൗദിയിലേക്ക് തിരിച്ച് വരാന്‍ സാധിച്ചത്. അല്ലാതെ വലിയ തുക നല്കി വിസയും ടിക്കറ്റും എടുത്ത് സൗദിയിലേക്ക് വരാനുള്ള സാമ്പത്തിക ശേഷി പലര്‍ക്കും ഇല്ല.
ഒരു വർഷത്തേക്ക് ഇഖാമ പുതുക്കാൻ ഏകദേശം 11,000 സൗദി റിയാൽ വേണ്ടിവരും. അതായത് (2,20,000 ഇന്ത്യൻ രൂപ) ചെലവ് വരും. എന്നാല്‍ കൊവിഡ് ബാധിച്ചത് മുതല്‍ പല കമ്പനികളും വിലയ സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇത്ര വലിയ തുക നൽകി കമ്പനികൾ ജീവനക്കാരെ തിരിച്ചുകൊണ്ടുവരാൻ തയ്യാറാകുമോ എന്ന കാര്യവും സംശയത്തിലാണ്. എന്നാല്‍ നാട്ടില്‍ നിന്നും സൗദിയിലേക്ക് എത്താന്‍ സാധിച്ചില്ലെങ്കില്‍ ജോലി ചെയ്തിരുന്ന കമ്പനികളില്‍ നിന്നും ലഭിക്കേണ്ടിയിരുന്ന ആനുകൂല്യങ്ങള്‍ നഷ്ടമാകാന്‍ സാധ്യതയുണ്ട്.
വലിയ പ്രതിസന്ധിയില്‍ ആയിരിക്കുന്ന പ്രവാസികള്‍ക്ക് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പാക്കേജുകൾ പ്രഖ്യാപിക്കണം എന്നാണ് പ്രവാസി സംഘടനകള്‍ ഉന്നയിക്കുന്ന ആവശ്യം. ഇനി നിരക്കുകള്‍ പ്രഖ്യാപിക്കാന്‍ കഴിയില്ലെങ്കില്‍ വിമാന ടിക്കറ്റിന് ആവശ്യമായ തുക പലിശരഹിത വായ്പയായി നല്‍കണം എന്ന ആവശ്യവും ഉയര്‍ന്ന് വരുന്നുണ്ട്.
ജിദ്ദ : സൗദിയിൽ അഞ്ചംഗ മലയാളി കുടുംബം അപകടത്തിൽ മരിച്ചതിന്റെ ആഘാതം വിട്ടുമാറാതെ പ്രവാസി സമൂഹം. ഭാര്യയും ഭർത്താവും മൂന്ന് കുട്ടികളുമാണ് മരിച്ചത്. ഗൾഫിലെ വിവിധ രാജ്യങ്ങളിലും, കേരളത്തിലുമുള്ള ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഉറ്റവരുടെ മരണം താങ്ങാനാവുന്നതിലുമപ്പുറമാണ്. ജുബൈലിൽ നിന്ന് ജിസാനിലേക്കുള്ള യാത്രക്കിടയിൽ അൽ റെയ്ൻ എന്ന സ്ഥലത്ത് ഇന്ന് (ശനി) പുലർച്ചെയാണ് കോഴിക്കോട് ബേപ്പൂർ സ്വദേശി പാണ്ടികശാലകണ്ടി മുഹമ്മദ് ജാബിർ (48), ഭാര്യ ഷബ്ന (36), മക്കളായ സൈബ (7), സഹ (5), ലുത്ഫി എന്നിവർ മരിച്ചത്. ഇവർ സഞ്ചരിച്ച കാറിന് പിറകിൽ സൗദി പൗരന്റെ കാർ ഇടിക്കുകയായിരുന്നു.
അബ്ദുൽ ലത്തീഫ് ജമീൽ കമ്പനിയിലെ ഫീൽഡ് ഓഫിസറായിരുന്നു മുഹമ്മദ് ജാബിർ. ഒരാഴ്ച മുമ്പാണ് ഇദ്ദേഹത്തിന് ജിസാനിലേക്ക് സ്ഥലംമാറ്റം കിട്ടിയത്. ഇവിടേക്കു കുടുംബത്തെ കൂട്ടി മടങ്ങുന്നതിനിടയിലാണ് അപകടം. മറ്റൊരു വാഹനത്തിൽ വീട്ടു സാധനങ്ങൾ കയറ്റി അയച്ചതിന് ശേഷം സ്വന്തം കാറിലാണ് ജാബിറും കുടുംബവും യാത്ര പുറപ്പെട്ടത്. വീട്ടു സാധനങ്ങൾ ജിസാനിലെത്തിയിട്ടും കുടുംബത്തെ കാണാത്തതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ അപകടത്തിൽപ്പെട്ടതായി അറിയുന്നത്. മൃതദേഹങ്ങൾ അൽ റെയ്ൻ ജനൽ ആശുപത്രി മോർച്ചറിയിലാണുള്ളത്.
എല്ലാവരോടും സൗമ്യനായി പെരുമാറാറുള്ള ജാബിർ സാമൂഹിക രംഗത്തും സജീവമായി ഇടപെടുന്ന വ്യക്തിയായിരുന്നു. ജോലിയിലും വളരെ ആത്മാർഥത കാണിച്ചിരുന്നതായി സഹപ്രവർത്തകർ പറഞ്ഞു. റിയാദിലെ സാമൂഹിക പ്രവർത്തകരായ സിദ്ദീഖ് തുവ്വൂർ, അൽ റെയ്നിലെ കെഎംസിസി പ്രവർത്തകൻ ഷൗക്കത്ത്, ജിസാനിലെ സാമൂഹിക പ്രവർത്തകൻ ഹാരിസ് കല്ലായി എന്നിവർ മൃതദേഹങ്ങൾ വിട്ടുകിട്ടാനുള്ള തുടർ നടപടികൾ നടത്തിവരുന്നു. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടി വേഗത്തിലാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്.
കുവൈത്തില്‍ പാര്‍ക്ക് ചെയ്ത് കാറിനുള്ളില്‍ വച്ച് ചുംബിച്ചതിന് ഏഷ്യക്കാരനായ പ്രവാസിയും കാമുകിയും പിടിയില്‍ എന്നായിരുന്നു ആദ്യം വാർത്ത വന്നത്. പിന്നീടാണ് ഇവർ മലയാളികൾ ആണെന്നും യുവാവ് കൊച്ചി സ്വദേശിയും അറിയാൻ കഴിഞ്ഞത്. സാല്‍മിയപ്രദേശത്ത് വച്ചായിരുന്നു സംഭവം. ഇവർക്കെതിരെ കേസ് എടുത്ത പോലീസ് ഇവരെ നാട് കടത്തും.
ഇവര്‍ കാറിനുള്ളില്‍ വെച്ച് ചുംബിക്കുന്നതിന്റെ വീഡിയോ ക്ലിപ്പുകള്‍ ഹവല്ലി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുകയായിരുന്നു. പാര്‍ക്ക് ചെയ്ത കാറിലെ മുന്‍ സീറ്റില്‍ ഇരുന്ന ഇരുവരും ആലിംഗനം ചെയ്യുകയും ചുംബിക്കുകയായിരുന്നു. കാര്‍ കുലുങ്ങുന്നത് കണ്ട ഒരു കുവൈത്തി പൗരന് എത്തി നോക്കുമ്പോഴാണ് ഇത് കണ്ടത്. തുടര്‍ന്ന് കുവൈത്തി പൗരന് ആ ദൃശ്യങ്ങള്‍ തന്റെ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു.
കാല്‍പന്തുകളുടെ പൂരത്തിന് 2022 നവംബര്‍ പകുതിയോടെ ഖത്തറില്‍ തിരിതെളിയാനിരിക്കെ ഫിഫ വേള്‍ഡ് കപ്പുമായി ബന്ധപ്പെട്ട ഗതാഗത സംവിധാനങ്ങള്‍ക്കായി മലയാളി ഡ്രൈവര്‍മാരും. ഇതുമായി ബന്ധപ്പെട്ടുള്ള ഖത്തര്‍ ഗവണ്മെന്റിന്റെ റിക്രൂട്ടിംഗ് നടപടികള്‍ കൊച്ചിയില്‍ പുരോഗമിക്കുകയാണ്.
ആകെയുള്ള ആറായിരത്തോളം അവസരങ്ങളില്‍ ആയിരത്തോളം ഒഴിവുകളിലേക്കാണ് കേരളത്തില്‍ നിന്നടക്കം ഡ്രൈവര്‍മാരെ ഖത്തര്‍ വേള്‍ഡ് കപ്പ് അനുബന്ധ ഒരുക്കങ്ങള്‍ക്കായി എത്തിക്കുന്നത്. കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ നടന്ന ഡ്രൈവിംഗ് ടെസ്റ്റില്‍ ഉള്‍പ്പെടെ ഇതരസംസ്ഥാനങ്ങളില്‍ നിന്നടക്കം നൂറുകണക്കിനു പേരാണ് പങ്കെടുത്തത്.
എറണാകുളം രവിപുരത്ത് പ്രവര്‍ത്തിക്കുന്ന ആസ് മാക്സ് ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് സംസ്ഥാനത്തെ നടപടികള്‍. അങ്കമാലി അഡ്ലക്സ് ഗ്രൗണ്ടില്‍ ഡ്രൈവിംഗ് ടെസ്റ്റ് പൂര്‍ത്തിയായ ഡ്രൈവര്‍മാരെ എറണാകുളം ക്യൂന്‍സ് വാക്ക് വേയിലെത്തിച്ച് റോഡ് ടെസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിക്കുകയാണ് ഇപ്പോള്‍. മെഡിക്കല്‍ അടക്കം സൗജന്യമായാണ് ഇവരെ ഖത്തറിലെത്തിക്കുന്നത്. വരുന്ന 45 ദിവസത്തിനകം തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഖത്തറിലേക്ക് പറക്കും.
വേള്‍ഡ് കപ്പുമായി ബന്ധപ്പെട്ടുള്ള ഗതാഗത സംവിധാനങ്ങള്‍ ഇത്തരത്തിലെത്തുന്ന ഡ്രൈവര്‍മാര്‍ മുഖേനയായിരിക്കും നടക്കുക. ഒന്നര വര്‍ഷത്തോളം നീളുന്ന ജോലിയാണിത്. ഖത്തര്‍ ട്രാഫിക് ഉദ്യോഗസ്ഥരാണ് ഡ്രൈവിംഗ് ടെസ്റ്റ് ഉള്‍പ്പെടെയുള്ള പരിശോധിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രകിയകള്‍ ഇന്ന് സമാപിക്കും.
രണ്ടാഴ്ച മുന്‍പ് ഒമാനിലെത്തിയ മലയാളി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കുളത്തൂപ്പുഴ നെല്ലിമൂട് തുണ്ടില്‍ വീട്ടില്‍ ബിജിലി ബേബിയെയാണ് (29) മസ്കത്ത് അസൈബയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന്റെ രണ്ടാം നിലയിലുള്ള കോണിച്ചുവട്ടില്‍ വീണ് മരിച്ച നിലയിലാണ് കണ്ടത്.
എം.എസ്.സി നഴിസിംങ്ങിന് ശേഷം പൂനെയില്‍ ജോലി നോക്കുകയായിരുന്ന ബിജിലി രണ്ടാഴ്ച മുമ്പാണ് നാട്ടില്‍ നിന്ന് ഒമാനിലെത്തിയത്. ഭര്‍ത്താവ് ജോണ്‍ കോശി ഒമാനിലെ പ്രമുഖ കമ്പനിയില്‍ ഓട്ടോമോട്ടീവ് വിഭാഗം ജീവനക്കാരനാണ്.
2015ല്‍ വിവാഹം കഴിഞ്ഞ ശേഷം 2017ല്‍ ബിജിലിയും ഭര്‍ത്താവിനൊപ്പം ഒമാനിലേക്ക് പോയിരുന്നു. അടുത്തിടെ നാട്ടിലായിരുന്ന ഇവര്‍ വിസ പുതുക്കാനായി കഴിഞ്ഞ 28നാണ് തിരികെ ഒമാനിലെത്തിയത്.
ആയുര്‍ പെരുങ്ങളൂര്‍ കൊടിഞ്ഞിയില്‍ ബിജിലിഭവനില്‍ ബേബിയുടേയും ലാലിയുടേയും മകളാണ് ബിജിലി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.