ദുബായ്∙ ജബൽ അലിയിൽ നിന്ന് ഈ മാസം 8ന് കാണാതായ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചി മൂലാംപള്ളി വടക്കേപ്പറമ്പിൽ സേവ്യറിന്റെ മകൻ സുനിൽ സേവ്യറാ(45)ണ് മരിച്ചത്. ജബൽ അലിയിൽ നിന്ന് തന്നെ പൊലീസ് മൃതദേഹം കണ്ടെത്തുകയായിരുന്നു. പൊലീസ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ബന്ധു ഷിനോയ് ഇന്ന് തിരിച്ചറിഞ്ഞു. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകും.
നേരത്തെ 13 വർഷം ദുബായിൽ ജോലി ചെയ്തിരുന്ന പെയിന്ററായ സുനിൽ ജോലി ഉപേക്ഷിച്ച് നാട്ടിലേയ്ക്ക് തിരിച്ചുപോവുകയും 2 മാസം മുൻപ് വീണ്ടും ജോലി അന്വേഷിച്ച് ടൂറിസ്റ്റ് വീസയിൽ വരികയുമായിരുന്നു. നേരത്തെ ഒപ്പം ജോലി ചെയ്തിരുന്നവരുടെ കമ്പനിയിൽ പുതിയ ജോലി ലഭിച്ച് വീസാ നടപടികൾ പൂർത്തിയാക്കിയിരുന്നു. സുഹൃത്തുക്കളോടൊപ്പമായിരുന്നു ജബൽ അലിയിലെ ഫ്ലാറ്റിൽ താമസം.
കാണാതായ ദിവസം വൈകിട്ട് ആറിന് പുറത്തിറങ്ങിയ സുനിൽ തിരിച്ചുവരാത്തതിനെ തുടർന്ന് പരിസരത്ത് അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. പിന്നീട് ഷിനോയ് ജബൽ അലി പൊലീസിലും ഇന്ത്യൻ കോൺസുലേറ്റിലും പരാതി നൽകുകയായിരുന്നു. സേവ്യർ–മേരി സേവ്യർ ദമ്പതികളുടെ മകനാണ്. ഭാര്യ: പ്രവീണ പ്രമീള. രണ്ട് മക്കളുണ്ട്.
അജ്മാൻ ∙ വീസ ഏജന്റിന്റെ ചതിയിൽപ്പെട്ട് അജ്മാനിൽ ദുരിതത്തിലായ 12 ഇന്ത്യൻ വീട്ടുജോലിക്കാരെ ഇന്ത്യൻ കോൺസുലേറ്റ് ഇടപെട്ട് രക്ഷപ്പെടുത്തി. മാസങ്ങൾക്ക് മുൻപാണ് ഇവർ വൻ തുക ഏജന്റിന് നൽകി യുഎഇയിലെത്തിയത്. തുടർന്ന് കൊച്ചുമുറികളിൽ താമസിപ്പിച്ച് മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയായിരുന്നു.
ഇവരിൽ അഞ്ച് പേരുടെ ബന്ധുക്കൾ നാട്ടിൽ നിന്ന് ഫോണിലൂടെ ബന്ധപ്പെട്ട് യുഎഇയിലെ ചില സാമൂഹിക പ്രവർത്തകരെ വിവരം ധരിപ്പിച്ചു. തുടർന്ന് മനോരമ ഒാൺലൈനിലടക്കം സംഭവം വാർത്തയായി. തുടർന്ന് ഇന്ത്യൻ കോൺസുലേറ്റ് പ്രശ്നത്തിൽ ഇടപെടുകയായിരുന്നു. കഴിഞ്ഞ ദിവസം കൂട്ടത്തിൽ നിന്ന് രക്ഷപ്പെട്ട മലയാളി യുവതി തനിക്കേറ്റ പീഡനം തുറന്നുപറഞ്ഞിരുന്നു.
മലയാളികളെ കൂടാതെ, ആന്ധ്രപ്രദേശ്, തെലുങ്കാന, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും അജ്മാനിൽ വഞ്ചിക്കപ്പെട്ടിരുന്നു. 12 ഇന്ത്യൻ യുവതികളെ തങ്ങൾ രക്ഷപ്പെടുത്തിയതായി ഇന്ത്യൻ കോൺസുലേറ്റിലെ ഇൻഫർമേഷൻ ആൻഡ് കൾചർ കോൺസൽ നീരജ് അഗർവാൾ പറഞ്ഞു. ഇവരിൽ ഏഴ് പേർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. 12 പേരിൽ 2 പേർ നാളെ ഇന്ത്യയിലേക്കു മടങ്ങും. ബാക്കിയുള്ളവർക്കും വൈകാതെ മടങ്ങിപ്പോകാനുള്ള സംവിധാനം ഏർപ്പെടുത്തും. എല്ലാവർക്കും താമസ സൗകര്യവും ഭക്ഷണവും ഒരുക്കിയിട്ടുണ്ടെന്നും വ്യക്തമാക്കി.
അതേസമയം, ഇനിയും ഒട്ടേറെ പേർ അജ്മാനിലെ ഇന്ത്യക്കാരായ വീസ ഏന്റുമാരുടെ ചതിയിൽപ്പെട്ടു കിടക്കുകയാണെന്നും ഇവരെ കണ്ടെത്തി രക്ഷപ്പെടുത്തണമെന്നും സാമൂഹിക പ്രവർത്തകർ ആവശ്യപ്പെടുന്നു. ഇന്ത്യക്കാരിയായ ഒരു യുവതിയാണ് തട്ടിപ്പിന് അജ്മാനിൽ നേതൃത്വം നൽകുന്നതത്രെ. ചില അസോസിയേഷനുകളും ഇതിന് കൂട്ടു നിൽക്കുന്നതായും ആരോപണമുണ്ട്.
തിരുവനന്തപുരം കടക്കാവൂര്‍ സ്വദേശി ബിനു ബാബു(33 വയസ്സ്) എന്ന ചെറുപ്പക്കാരന്റെ മരണം വല്ലാത്ത വേദനയാണ് നല്‍കിയതെന്ന് പറയുകയാണ് സാമൂഹിക പ്രവര്ത്തകന് അഷ്റഫ് താമരശ്ശേരി. കഴിഞ്ഞ 3 വര്‍ഷമായി ഷാര്‍ജയിലെ ഒരു സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്ത് വരുകയായിരുന്നു.
കഴിഞ്ഞ വര്‍ഷമായിരുന്നു, ബിനുവിന്റെ വിവാഹം മധുവിധുവിന്റെ ഊഷ്മളത തീരും മുമ്പേ മരണം വേര്‍പിരിച്ചു.ഇതാണ് ജീവിതം. കഴിഞ്ഞ മാസം ഭാര്യ ആതിരയെ നാട്ടിലേക്ക് അയക്കുമ്പോള്‍ അവള് അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു. പ്രസവസമയത്ത് നാട്ടിലുണ്ടാകുമെന്ന് ആതിരക്ക് കൊടുത്ത വാക്കും ബിനുവിന് പാലിക്കുവാന്‍ കഴിഞ്ഞില്ല,അതിന് മുമ്പ് വിധി മരണത്തിലേക്ക് ബിനുവിനെ കൊണ്ട് പോയി.സ്വന്തം കുഞ്ഞിന്റെ മുഖം പോലും കാണാന്‍ കഴിയാതെ ബിനു മടങ്ങി മറ്റൊരു ലോകത്തേക്ക്- എന്ന് അദ്ദേഹം പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
കുറിപ്പ് വായിക്കാം
ഇന്നലെ 4 മൃതദേഹങ്ങളാണ് നാട്ടിലേക്ക് അയച്ചത്.4 പേരുടെയും മരണം ഹൃദയാഘാതം മൂലമാണ്.അതില്‍ തിരുവനന്തപുരം കടക്കാവൂര്‍ സ്വദേശി ബിനു ബാബു(33 വയസ്സ്) എന്ന ചെറുപ്പക്കാരന്റെ മരണം വല്ലാത്ത വേദനയാണ് നല്‍കിയത്.കഴിഞ്ഞ 3 വര്‍ഷമായി ഷാര്‍ജയിലെ ഒരു സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്ത് വരുകയായിരുന്നു.കഴിഞ്ഞ വര്‍ഷമായിരുന്നു, ബിനുവിന്റെ വിവാഹം മധുവിധുവിന്റെ ഊഷ്മളത തീരും മുമ്പേ മരണം വേര്‍പിരിച്ചു.ഇതാണ് ജീവിതം. കഴിഞ്ഞ മാസം ഭാര്യ ആതിരയെ നാട്ടിലേക്ക് അയക്കുമ്പോള്‍ അവള് അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു. പ്രസവസമയത്ത് നാട്ടിലുണ്ടാകുമെന്ന് ആതിരക്ക് കൊടുത്ത വാക്കും ബിനുവിന് പാലിക്കുവാന്‍ കഴിഞ്ഞില്ല,അതിന് മുമ്പ് വിധി മരണത്തിലേക്ക് ബിനുവിനെ കൊണ്ട് പോയി.സ്വന്തം കുഞ്ഞിന്റെ മുഖം പോലും കാണാന്‍ കഴിയാതെ ബിനു മടങ്ങി മറ്റൊരു ലോകത്തേക്ക്.
കഴിഞ്ഞയാഴ്ച നാട്ടിലേക്ക് പോകുന്ന സുഹൃത്തിന്റെ പെട്ടികള്‍ പാക്ക് ചെയ്ത് വണ്ടിലേക്ക് കയറ്റി വെച്ച്,കൂട്ടുകാരനെയും യാത്രയാക്കി തിരിഞ്ഞ് നടന്നപ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു.ആശുപത്രിയിലേക്ക് കൊണ്ട് പോകുന്ന വഴിക്ക് മരണം സംഭവിച്ചു.മരണകാരണം ഹൃദയാഘാതം ആയിരുന്നു.
പിറന്ന നാടും വളര്‍ന്ന മണ്ണും എല്ലാം വിട്ട് മറ്റൊരിടത്തേക്കുള്ള ഒരു ചേക്കേറല്‍. അതാണ് പ്രവാസം, സ്വന്തം വീട്ടില്‍ അതിഥി ആയി ഇടക്ക് വന്ന് പോകുന്നു.മറ്റ് ചിലര്‍ സ്വപ്നങ്ങള്‍ ബാക്കി വെച്ച് മയ്യത്ത് പെട്ടിയില്‍ പാസ്പോര്‍ട്ടിലെ വിസയും cancel ചെയ്ത്.ഒരു അവസാനത്തെ യാത്ര. കണ്ണീരിലൂടെ യാത്രാമൊഴി നല്കുന്ന ബന്ധുക്കളും സുഹൃത്തുക്കളും. ഓരോ പ്രവാസികള്‍ക്കും ഓരോ കഥകള്‍,ചിലര്‍ക്ക് നഷ്ടങ്ങളുടെ,മറ്റ് ചിലര്‍ക്ക് നേട്ടങ്ങളുടെ,എന്തായാലും അവസാനം എന്താകുമെന്ന് ആര്‍ക്കും പ്രവചിക്കാന്‍ കഴിയില്ല.
നിലക്കാത്ത നൊമ്പരങ്ങളുമായി പ്രവാസികളുടെ ജീവിതങ്ങള്‍ തുടരുന്നു. പ്രതീക്ഷകളോടെ നാം മുന്നോട്ട്.
അഷ്റഫ് താമരശ്ശേരി
സൗദി അറേബ്യയിലെ ജിദ്ദ നാഷണൽ ആശുപത്രിയിലെ സ്റ്റാഫ് നേഴ്സായി ജോലി ചെയ്തിരുന്ന മഞ്ജു ദിനു (36) ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു. മഞ്ജു കണ്ണൂർ സ്വദേശിനിയാണ്. ദിനു തോമസാണ് ഭർത്താവ്, മഞ്ജുവിനും ദിനുവിനും മൂന്ന് മക്കളുണ്ട്. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.
മഞ്ജു ദിനുവിൻെറ വിയോഗത്തിൽ മലയാളം യുകെ ന്യൂസിൻെറ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുർജ് ഖലീഫയുടെ അഗ്രംവരെ കയറി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. 828 മീറ്റർ ഉയരത്തിൽ നിന്നുള്ള അദ്ദേഹത്തിന്റെ സെൽഫി വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. പശ്ചാത്തലത്തിൽ ദുബായ് നഗരസൗന്ദര്യവും കാണാം.
സാഹസിക പ്രിയനായ ഷെയ്ഖ് ഹംദാൻ കുതിരയോട്ടത്തിന്റെ ഉൾപ്പെടെ കൗതുകകരമായ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ 1.7 കോടി പേരാണ് പിന്തുടരുന്നത്.
View this post on Instagram
ജിദ്ദ: ജിദ്ദക്കും മദീനക്കും ഇടയില്‍വെച്ചുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന്പേര്‍ മരിച്ചു. മലപ്പുറം പറമ്പില്‍ പീടികക്കടുത്ത് പെരുവള്ളൂര്‍ സ്വദേശി തൊണ്ടിക്കോടന്‍ അലവി ഹാജിയുടെ മകന് തൊണ്ടിക്കോടന്‍ അബ്ദുല്‍ റസാഖ്, ഭാര്യ ഫാസില, മകള്‍ ഫാത്തിമ റസാന്(10) എന്നിവരാണ് മരിച്ചത്.
മദീന സിയാറ കഴിഞ്ഞ് മടങ്ങിയവവെയാണ് ഇവര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടത്. 12 വയസ്സുള്ള മൂത്ത കുട്ടി പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. റസാഖ് താഇഫിലാണ് ജോലി ചെയ്യുന്നത്.
പ്രവാസ ലോകത്ത് കഷ്ടപ്പെടുന്നവർക്ക് ആശ്വാസമായി എത്തുന്ന ഭാഗ്യക്കുറിയായ അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റ് ബമ്പർ ഇത്തവണയും മലയാളിക്ക് തുണയായി. ബമ്പറിന്റെ ഒന്നാം സമ്മാനമായ 12 ദശലക്ഷം ദിർഹം (24 കോടിയിലധികം രൂപ) മലയാളി എടുത്ത ടിക്കറ്റിന് സ്വന്തമായി. ദുബായിയിൽ മെഡിക്കൽ ഉപകരണത്തിന്റെ സെയിൽസ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്ന ജോർജ് ജേക്കബ് (51) ആണ് ബമ്പർ നേടിയ ആ ഭാഗ്യശാലി. ഭാര്യയ്ക്കും മകൾക്കും മകനുമൊപ്പമാണ് അദ്ദേഹം യുഎഇയിൽ താമസിക്കുന്നത്. ഇത്തവണത്തെ ഡ്യൂട്ടി ഫ്രീയുടെ ആറ് നറുക്കും സ്വന്തമായത് ഇന്ത്യക്കാർക്കാണ്.
അതേസമയം, 2020 അവസാനിക്കാനിരിക്കെ, അബുദാബി ബിഗ് ടിക്കറ്റ് വലിയ സമ്മാനങ്ങളുമായി പുതിയ ടിക്കറ്റ് അവതരിപ്പിച്ചിരിക്കുകയാണ്. സമ്മാനത്തുക വർധിപ്പിച്ചും കൂടുതൽ പേർക്ക് കോടീശ്വരന്മാരാവാൻ അവസരമൊരുക്കുകയുമാണ് ബിഗ് ടിക്കറ്റ്. രണ്ട് കോടി ദിർഹം ഗ്രാന്റ് പ്രൈസ് നൽകുന്ന ‘മൈറ്റി 20 മില്യൻ’ നറുക്കെടുപ്പാണ് ഡിസംബർ അവസാനത്തോടെ വരുന്നത്. ഡിസംബർ മാസത്തേക്ക് പ്രഖ്യാപിച്ചിരിക്കുന്ന 223ാം സീരീസ് നറുക്കെടുപ്പിൽ ബിഗ് ടിക്കറ്റിലെ എക്കാലത്തെയും വലിയ സമ്മാനത്തുകയായ രണ്ട് കോടി ദിർഹമാണ് (40 കോടിയിലധികം ഇന്ത്യൻ രൂപ) ഗ്രാന്റ് പ്രൈസ്.
ഗൾഫ് മേഖലയിലാകെത്തന്നെ ഇത്ര വലിയ തുകയുടെ സമ്മാനം ആദ്യമായിട്ടായിരിക്കും നൽകാൻ പോകുന്നതെന്നും ബിഗ് ടിക്കറ്റ് അധികൃതർ പറയുന്നു. 30 ലക്ഷം ദിർഹമാണ് (ആറ് കോടിയിലധികം ഇന്ത്യൻ രൂപ) രണ്ടാം സമ്മാനം. 10 ലക്ഷം ദിർഹമാണ് (രണ്ട് കോടിയോളം ഇന്ത്യൻ രൂപ) മൂന്നാം സമ്മാനം. ഇതിന് പുറമെ ഒരു ലക്ഷം ദിർഹം, 80,000 ദിർഹം, 60,000 ദിർഹം, 40,000 ദിർഹം എന്നിങ്ങനെയുള്ള സമ്മാനങ്ങളും യഥാക്രമം നാല് മുതൽ ഏഴ് വരെയുള്ള സ്ഥാനങ്ങളിലെത്തുന്നവർക്ക് ലഭിക്കും.
പിതാവും മകളും ഷാര്‍ജയില്‍ മുങ്ങിമരിച്ച സംഭവം കഴിഞ്ഞ ദിവസംആയിരുന്നു. കോഴിക്കോട് ബാലുശേരി ഇയ്യാട് താഴേചന്തം കണ്ടിയില്‍ ഇസ്മഈല്‍ (47), മകള്‍ പ്ലസ് ടു വിദ്യാര്‍ഥിനി അമല്‍ ഇസ്മഈല്‍ (18) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് ആറു മണിയോടെയായിരുന്നു അപകടം. ഷാര്‍ജ അജ്മാന് അതിര്‍ത്തിയിലെ കടലില്‍ കുളിക്കാനായി കുടുംബസമേതം പോയപ്പോഴാണ് ദാരുണമായ അപകടമുണ്ടായത്.
അന്തരീക്ഷത്തില്‍ തണുത്ത കാറ്റും പ്രതികൂല കാലാവസ്ഥയുമായതിനാല്‍ കടലില്‍ ശക്തമായ വേലിയേറ്റമുണ്ടായ സമയമായിരുന്നു. ആദ്യം മകള്‍ അമല്‍ ശക്തമായ കടല്‍ച്ചുഴിയില്‍പെട്ടു, പിന്നാലെ മകളെ രക്ഷിക്കാന്‍പോയ ഇസ്മഈലും അപകടത്തില്‍ പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടിയെ രക്ഷപ്പെടുത്തി.
ഉടന്‍ പൊലീസും പാരാമെഡിക്കല്‍ സംഘവുമെത്തി ഷാര്‍ജ അല്‍ഖാസിമി ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരുടേയും ജീവന് രക്ഷിക്കാനായില്ല. കരയില്‍നിന്നു ദുരന്തം നേരിട്ട് കണ്ട ഇസ്മഈലിന്റെ ഭാര്യ നഫീസ, മറ്റ് മക്കളായ അമാന, ആലിയ എന്നിവരെ ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നല്കി പിന്നീട് അവരെ ഇസ്മഈലിന്റെ സഹോദരന്റെ താമസസ്ഥലത്തേക്ക് കൊണ്ടുപോയി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
മരിച്ച് കിടക്കുന്നവരുടെ മുഖം കാണുമ്പോള്‍ നിര്‍വികാരരായി നോക്കി നില്ക്കാനല്ലാതെ മരണമെന്ന യാഥാര്‍ത്ഥ്യത്തില്‍ നിന്നും അവരെ രക്ഷപ്പെടുത്തുവാന്‍ ഒരു ശാസ്ത്രത്തിനും,സാങ്കേതികതക്കും ആവാതെ വരുമ്പോള്‍ മനുഷൃന്റെ ദുര്‍ബലത എത്രമാത്രമാണമെന്ന് ബോധ്യമാകുന്നു.
കഴിഞ്ഞ ദിവസം ഷാര്‍ജ ബീച്ചില്‍ മുങ്ങി മരണപ്പെട്ട പിതാവിന്റെയും മകളുടെയും മയ്യത്തുകള്‍ എംബാമിംഗ് കഴിഞ്ഞ് നാട്ടിലേക്ക് അയച്ചു. പിതാവും മകളും തമ്മില്‍ നല്ല സുഹൃത്തുക്കളായിരുന്നു.പഠിക്കുന്ന കാര്യത്തിലും,മറ്റുളള കാര്യത്തിലും പ്രായത്തില്‍ കവിഞ്ഞ അതി സാമര്‍ത്ഥ്യം ഉണ്ടായിരുന്നു മകളായ അമലിന്.
ഉപ്പായും മോളും ഇഷ്ടത്തിന്റെ കാര്യത്തിലും,സ്നേഹത്തിന്റെ കാരൃത്തിലും മത്സരം തന്നെയായിരുന്നു.വിധി മരണത്തിന്റെ കാര്യത്തിലും വേര്‍പിരിച്ചില്ല.
ഷാര്‍ജ അജ്മാന് ബോര്‍ഡറിലുളള ബീച്ചില്‍ കുളിച്ചോണ്ടിരിക്കുന്നതിനിടയിലാണ് കോഴിക്കോട് ബാലുശ്ശേരി സ്വദേശി ഇസ്മായിലിനെയും മകള്‍ അമലിനെയും ജീവന് നഷ്ടപ്പെട്ടത്.അപ്രതീക്ഷിതമായെത്തിയ വേലിയേറ്റമാണ് അപകടം വരുത്തിയത്.
ഇസ്മായിലിന്റെ മൂന്ന് മക്കളും,അനുജന്റെ രണ്ട് മക്കളുമാണ് ഒഴുക്കില്‍പ്പെട്ടത്.നാല് പേരെയും രക്ഷിച്ച് കരക്കെ ത്തിച്ച ഇസ്മായില്‍ അമലിനെ രക്ഷിക്കാന്‍ വെളളത്തിലേക്ക് ചാടി,എന്നാല്‍ ഇരുവരും മുങ്ങിത്താഴുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് അവധി ആഘോഷിക്കാന്‍ മൂന്ന് മാസത്തെ വിസിറ്റ് വിസയില്‍ ഇസ്മായിലിന്റെ കുടുംബം ഇവിടെത്തിയത്.14 വര്‍ഷമായി ദുബായ് RTO യില്‍ ജീവനക്കാരനാണ് ഇസ്മായില്‍.ഭാരൃ നഫീസ,മറ്റ് മക്കള്‍ അമാന,ആലിയ.ഇസ്മായിലിന്റെ ഭാര്യ നഫീസ കുറച്ച് നാള് അജ്മാനിലെ ഒരു സ്വകാരൃ സ്കൂളിലെ അദ്ധ്യാപികയായിരുന്നു.
നഫീസയുടെയും,മറ്റ് മക്കളും നോക്കി നില്‍ക്കുമ്പോഴാണ് അപകടം സംഭവിച്ചത്.
ഈ കുടുംബത്തിന് എങ്ങനെ താങ്ങുവാന്‍ കഴിയും ഉപ്പായുടെയും,മകളുടെയും വേര്‍പ്പാടിനെ.പടച്ചവന് അതിനുളള ധെെര്യം ഈ കുടുംബത്തിന് നല്കുമാറാകട്ടെ.ആമീന്‍
‘നാളെ നമ്മുക്ക് എന്താണ് സംഭവിക്കുക എന്ന് ഒരാളും അറിയുകയില്ല. നമ്മള് ഏത് നാട്ടില്‍ വെച്ചാണ് മരിക്കുക എന്നും ആരും അറിയുകയില്ല. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു.
പടച്ചവന് നമ്മെ എല്ലാപേരെയും അപകടമരണങ്ങളില്‍ നിന്നും,മാരക രോഗങ്ങളില്‍ നിന്നും,ആളുകള്‍ വെറുക്കുന്ന രോഗങ്ങളില്‍ നിന്നും കാത്ത് രക്ഷിക്കട്ടെ ആമീന്‍
പിതാവിന്റെയും മകളുടെയും വിയോഗം മൂലം കൂടുംബത്തിനുണ്ടായ വേദനയില്‍ പങ്ക് ചേരുന്നതോടപ്പം,ഇരുവരുടെയും പരലോകജീവിതം പടച്ചതമ്പുരാന് ധന്യമാക്കി കൊടുക്കട്ടെ ആമീന്‍.
ASHRAF THAMARASSERY
പാലക്കാട് സ്വദേശി ഒമാനിലെ ബുറൈമിയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണുമരിച്ചു. പട്ടാമ്പി വല്ലപ്പുഴ സ്വദേശിയായ ഷറഫുദ്ദീൻ (29) ആണ് മരിച്ചത്. ബുറൈമി അൽ വാഹ സൂപ്പർ മാർക്കറ്റിന് സമീപം സഹോദരനുമൊത്ത് മൊബൈൽ ഷോപ്പ് നടത്തിവരുകയായിരുന്നു. നേരത്തേ വസ്ത്ര വ്യാപാര രംഗത്തും പ്രവർത്തിച്ചിരുന്നു.
ഞായറാഴ്ച രാവിലെയാണ് താമസിക്കുന്ന കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചത്. ഭാര്യയും ഒമ്പത് മാസം പ്രായമായ കുട്ടിയുമുണ്ട്. കുട്ടിയെ കാണാൻ ഡിസംബർ ആദ്യം നാട്ടിൽ പോകാനിരിക്കുകയായിരുന്നു. മൃതദേഹം ബുറൈമി ആശുപത്രി മോർച്ചറിയിൽ.
യമനില്‍ കുടുങ്ങിക്കിടന്ന മലയാളികള്‍ ഉള്‍പ്പടെയുള്ള 14 ഇന്ത്യക്കാര്ക് മോചനം. കഴിഞ്ഞ ഒന്‍പത് മാസമായി യമനില്‍ തടഞ്ഞുവയ്ക്കപ്പെട്ടവര്‍ക് ഒമാന്‍ സര്‍കാറിന്റെ ഇടപെടലിലാണു ഇപ്പോള്‍ മോചനം സാധ്യമായത്. സന ഇന്ത്യന്‍ എംബസിയും മസ്കത്ത് ഇന്ത്യന്‍ എംബസിയും ഇവരുടെ മോചനം സ്ഥിരീകരിച്ചു. ഒമാന്‍ സര്‍കാറിന്റെ സഹായത്തിന് ഇന്ത്യന്‍ എംബസി നന്ദി രേഖപ്പെടുത്തി.
കേരളം, തമിഴ്നാട്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, വെസ്റ്റ് ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 14 പേരാണ് ഒമ്പത് മാസങ്ങള്‍ക്ക് മുമ്പ് യമനില്‍ തടഞ്ഞുവെക്കപ്പെട്ടത്. ഇവരുടെ മോചനത്തിനായി ഇന്ത്യ നിരന്തരമായി ശ്രമങ്ങള്‍ നടത്തി വരികയായിരുന്നു. ഒമാന്‍ സര്‍കാരിന്റെ സഹായം ലഭ്യമായതോടെ മോചനത്തിന് വഴി തുറന്നു. 14 പേരെയും ഉടന്‍ ഇന്ത്യയിലെത്തിക്കും. ഒമാന്‍ വഴിയാണ് നിലവില്‍ ഒമാനില്‍ ഇന്ത്യയിലേക്ക് വിമാന യാത്രാ സൗകര്യമുള്ളത്.