Middle East

പിറന്നാൾ ദിനത്തിൽ ഖത്തറിൽ സ്കൂൾ ബസിനുള്ളിൽ ഉറങ്ങിപ്പോയ നാലു വയസ്സുകാരി കടുത്ത ചൂടിനെത്തുടർന്ന് മരിച്ചു. ചിങ്ങവനം കൊച്ചുപറമ്പിൽ അഭിലാഷ് ചാക്കോ- സൗമ്യ ദമ്പതികളുടെ ഇളയ മകൾ മിൻസയാണ് ദാരുണമായി മരിച്ചത്. ദോഹ അൽവക്രയിലെ ദ് സ്പ്രിങ്ഫീൽഡ് കിന്റർഗാർട്ടനിലെ കെജി1 വിദ്യാർഥിനിയാണ് മിൻസ.

രാവിലെ സ്കൂൾ ബസിൽ പോയ കുട്ടി ബസിനുള്ളിൽ സീറ്റിൽ ഉറങ്ങിപ്പോയതിനാൽ ജീവനക്കാരുടെ ശ്രദ്ധയിൽ പെട്ടില്ല. കുട്ടികളെ ഇറക്കിയ ശേഷം ജീവനക്കാർ ബസ് ലോക്ക് ചെയ്തു പോവുകയായിരുന്നു. ഖത്തറിലെ കടുത്ത ചൂട് താങ്ങാനാവാതെയാണ് കുട്ടി മരിച്ചതെന്നാണ് നിഗമനം. ഉച്ചയ്ക്കു കുട്ടികളെ തിരികെ കൊണ്ടുപോകാനായി ബസ് എടുത്തപ്പോഴാണ് ബസിനുള്ളിൽ കുട്ടി കിടക്കുന്നതു ജീവനക്കാർ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ചിത്രരചനാ രംഗത്തും ഡിസൈനിങ് മേഖലയിലും ശ്രദ്ധേയനായ അഭിലാഷും കുടുംബവും വർഷങ്ങളായി ഖത്തറിലാണ് താമസിക്കുന്നത്. ഖത്തർ ലോകകപ്പുമായി ബന്ധപ്പെട്ട ജോലികൾ ചെയ്തുവരികയായിരുന്നു അഭിലാഷ്. രക്ഷിതാക്കൾ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് ബസ് ജീവനക്കാരെ അറസ്റ്റ് ചെയ്തെന്നാണ് പ്രാഥമിക വിവരങ്ങൾ. ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല.

അൽ വക്ര ആശുപത്രിയിലെ പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നടപടികൾക്കു ശേഷം മിൻസയുടെ മൃതദേഹം കോട്ടയം ചിങ്ങവനത്തേക്കു കൊണ്ടുപോകും. മിൻസയുടെ സഹോദരി മീഖ എംഇഎസ് ഇന്ത്യൻ സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ്. സൗമ്യയാണ് മാതാവ്.

സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രാലയവും മറ്റ് വകുപ്പുകളും അന്വേഷണം തുടങ്ങി. സംഭവത്തില്‍ നടപടിയുണ്ടാകുമെന്നും അന്വേഷണം പൂര്‍ത്തിയായ ശേഷം സംഭവത്തിന് ഉത്തരവാദികള്‍ക്ക് നിയമപ്രകാരമുള്ള പരമാവധി ശിക്ഷ ലഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

ദോഹ അല്‍ വക്റയിലെ സ്‍പ്രിങ് ഫീല്‍ഡ് കിന്റര്‍ഗാര്‍ച്ചന്‍ കെ.ജി 1 വിദ്യാര്‍ത്ഥിനിയായിരുന്ന കോട്ടയം ചിങ്ങവനം കൊച്ചുപറമ്പില്‍ അഭിലാഷ് ചാക്കോയുടെ മകള്‍ മിന്‍സ മറിയം ജേക്കബ് ആണ് ഞായറാഴ്ച മരിച്ചത്. സ്‍കൂളിലേക്ക് പുറപ്പെട്ട കുട്ടി ബസിനുള്ളില്‍ വെച്ച് ഉറങ്ങിപ്പോയത് ശ്രദ്ധിക്കാതെ ഡ്രൈവര്‍ ബസിന്റെ ഡോര്‍ ലോക്ക് ചെയ്‍തതു പോയത് കുട്ടിയുടെ മരണത്തില്‍ കലാശിക്കുകയായിരുന്നു.

കുട്ടികള്‍ക്കായി ഏറ്റവും ഉയര്‍ന്ന നിലവാരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങളാണ് വിദ്യാഭ്യാസ മന്ത്രാലയം സ്വീകരിക്കുന്നതെന്നും അക്കാര്യത്തില്‍ ഒരു വീഴ്ചയും അംഗീകരിക്കാനാവില്ലെന്നും ഖത്തര്‍ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ട്വീറ്റ് ചെയ്‍തു. കുട്ടിയുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നതായം വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രസ്‍താവനയിലുണ്ട്.

 

കോവിഡ് കാലത്തിനുശേഷം ദുബായിലെ റിയൽ എസ്റ്റേറ്റ് വിപണി കുതിക്കുകയാണ്. ഇവിടെ നിക്ഷേപം നടത്തുന്നവർക്ക് ദീഘകാല വീസ അടക്കമുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചതോടെ ധാരാളം ഇന്ത്യക്കാർ ദുബായിൽ വീടും സ്ഥലവുമൊക്കെ വാങ്ങാൻ തുടങ്ങിയിട്ടുണ്ട്. ഇപ്പോൾ ദുബായിലെ തന്നെ ഏറ്റവും വിലയേറിയ വീട്, മുകേഷ് അംബാനി സ്വന്തമാക്കി എന്നാണ് റിപ്പോർട്ടുകൾ.

ദുബായിലെ പാം ജുമേറയിലുള്ള ബീച്ച് സൈഡ് വില്ല 80 മില്യൺ ഡോളറിനാണ് ( 639 കോടി രൂപ) വാങ്ങിയതെന്നാണ് വാർത്ത. അംബാനിയുടെ ഇളയമകൻ ആനന്ദിന് വേണ്ടി വാങ്ങിയ ബ്രഹ്മാണ്ഡ വീട്ടിൽ 10 കിടപ്പുമുറികൾ, പ്രൈവറ്റ് സ്പാ, ഇൻഡോർ ഔട്ഡോർ പൂൾ തുടങ്ങിയവയുണ്ട്.

കഴിഞ്ഞ വർഷമാണ് മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് 597 കോടി രൂപയ്ക്ക് (5.7 കോടി പൗണ്ട്) ബ്രിട്ടനിലെ പ്രശസ്തമായ ആഡംബര ഗോൾഫ് റിസോർട്ട്– കൺട്രി ക്ലബ് സമുച്ചയം സ്റ്റോക് പാർക്ക് സ്വന്തമാക്കിയത്. ബക്കിങ്ങാംഷറിലാണ് സ്റ്റോക് പാർക്ക്.

ഇവിടത്തെ 900 വർഷം പഴക്കം കണക്കാക്കുന്ന ആഡംബര സൗധം 1908 വരെ സ്വകാര്യവസതിയായിരുന്നു. ശേഷം അത്യാഡംബര ഹോട്ടലും ഗോൾഫ് കോഴ്സും ടെന്നിസ് കോർട്ടുകളും പൂന്തോട്ടങ്ങളുമൊക്കെയായി പ്രവർത്തിക്കുന്നു. 2 ജയിംസ് ബോണ്ട് ചിത്രങ്ങളടക്കം പല ഹോളിവുഡ് സിനിമകൾക്കും പശ്ചാത്തലമൊരുക്കി.

ലണ്ടനിൽ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുന്ന ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിന്‍ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സമൂഹ മാധ്യമത്തിൽ പങ്കുവച്ച ചിത്രം ശ്രദ്ധനേടുന്നു.

ഷെയ്ഖ് ഹംദാന്റെ ഇരട്ടക്കുട്ടികളായ ഷെയ്ഖയും റാഷിദും അവരുടെ മുത്തച്ഛനും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനൊപ്പം സമയം ചെലവിടുന്ന മനോഹരമായ ചിത്രങ്ങളാണ് അദ്ദേഹം പങ്കുവച്ചത്.

ആരുടെയും ഹൃദയം കവരുന്നതാണ് ഈ ചിത്രങ്ങൾ. രണ്ടു ചിത്രങ്ങൾക്കൊപ്പം ഷെയ്ഖ് മുഹമ്മദ് ഇരട്ടക്കുട്ടികളെ കുറിച്ച് എഴുതിയ ഒരു കവിതയും ഷെയ്ഖ് ഹംദാൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഇരട്ട കുട്ടികൾ അദ്ദേഹത്തിന്റെ ജീവിതം കൂടുതൽ സന്തോഷവും മനോഹരവുമാക്കുന്നുവെന്നാണ് കവിതയിൽ പറയുന്നത്.

ആദ്യത്തെ ചിത്രത്തിൽ കുഞ്ഞു ഷെയ്ഖയെ നിൽക്കാൻ ഷെയ്ഖ് മുഹമ്മദ് സഹായിക്കുന്നതാണ്. രണ്ടാമത്തെ ചിത്രത്തില്‍ കുഞ്ഞു റാഷിദിനൊപ്പം ഷെയ്ഖ് മുഹമ്മദ് കളിക്കുന്ന ചിത്രവുമാണ് പുറത്തുവിട്ടത്.

നിരവധി പേരാണ് ചിത്രങ്ങൾക്ക് കമന്റുമായി എത്തിയത്. എല്ലാവരും അവരുടെ സ്നേഹം അറിയിക്കുകയും ചെയ്തു. സമൂഹ മാധ്യമങ്ങളിൽ ഷെയ്ഖ് ഹംദാൻ വളരെ സജീവമാണ്. @faz3 എന്ന തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് അദ്ദേഹം ചിത്രങ്ങൾ പങ്കുവച്ചത്.

 

 

View this post on Instagram

 

A post shared by Fazza (@faz3)

ബഹ്റൈനില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട 48 പേര്‍ അറസ്റ്റിലായി. രണ്ട് വ്യത്യസ്ത സംഭവങ്ങളിലാണ് ഇത്രയും പേര്‍ അറസ്റ്റിലായതെന്ന് ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.

അറസ്റ്റിലായവരില്‍ ഒന്‍പത് പേര്‍ പുരുഷന്മാരും 39 പേര്‍ സ്‍ത്രീകളുമാണ്. അറസ്റ്റിലായ പുരുഷന്മാരെല്ലാം ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്നും സ്‍ത്രീകളില്‍ വിവിധ രാജ്യക്കാരുണ്ടെന്നും മാത്രമാണ് അധികൃതര്‍ അറിയിച്ചത്. അറസ്റ്റിലായവരെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ബഹ്റൈനിലെ ജനറല്‍ ഡയറക്ടറേറ്റ് ഫോര്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഫോറന്‍സിക് സയന്‍സിന് കീഴിലുള്ള പബ്ലിക് മൊറാലിറ്റി ഡയറക്ടറേറ്റാണ് നടപടി സ്വീകരിച്ചത്.

അറസ്റ്റിലായ ഒരു സംഘത്തിന്റെ പക്കല്‍ നിന്ന് വലിയ അളവില്‍ മദ്യ ശേഖരവും കണ്ടെടുത്തു. പബ്ലിക് പ്രോസിക്യൂഷനില്‍ നിന്നുള്ള ഉത്തരവ് പ്രകാരം ഒരു കെട്ടിടം അടച്ചുപൂട്ടുകയും ചെയ്‍തതായി ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു. അറസ്റ്റിലായവര്‍ക്കെതിരായ കേസുകള്‍ തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

യുഎഇയിൽ വാഹനാപകടത്തിൽ മരിക്കുന്നതിൽ ഭൂരിഭാ​ഗവും ഇന്ത്യക്കാരാണെന്ന് പഠനം. മുപ്പതിനും നാൽപതിനും ഇടക്ക് പ്രായമുള്ള യുവാക്കളാണ് പകുതിയിലേറെയും അപകടത്തിൽപെടുന്നതെന്നും പഠനം വ്യക്തമാക്കുന്നു. റോഡ് സുരക്ഷാ ബോധവത്കരണ ഗ്രൂപ്പും വാഹനാപകട ഇൻഷൂറൻസ് കമ്പനിയുമായ ടോക്യോമറൈനും നടത്തിയ പഠനത്തിലാണ് റോഡപകടങ്ങളുടെ ഇരകൾ പകുതിയിലേറെയും ഇന്ത്യക്കാരാണെന്ന് കണ്ടെത്തിയത്.

വേനൽകാലത്തുണ്ടായ 2500ഓളം വാഹനാപകട ഇൻഷ കേസുകളെ ആസ്പദമാക്കിയാണ് പഠനം ഇന്ത്യക്കാർ കഴിഞ്ഞാൽ കൂടുതൽ അപകടപ്പെടുന്നത് യു.എ.ഇ സ്വദേശികളാണ്. ഇരകളിൽ19 ശതമാനമാണ് ഇമറാത്തികൾ. ഈജിപ്തുകാരും, പാകിസ്താൻകാരും ആറു ശതമാനം വീതം ഇരകളാകുന്നു. ഫിലിപ്പൈൻസുകാർ നാല് ശതമാനവും മറ്റ് രാജ്യക്കാർ 15 ശതമാനവും അപകടത്തിൽപെടുന്നു എന്നാണ് കണക്ക്.

അപകടത്തിൽപെടുന്നവരിൽ 12 ശതമാനം പേർ 30 വയസിൽ താഴെയുള്ളവരാണ്. 30നും 40നും ഇടയിൽ പ്രായമുള്ളവർ 50 ശതമാനം. 40നും 50 നും ഇടക്കുള്ളവർ 26 ശതമാനം വരും. 50 വയസിന് മുകളിൽ പ്രായമുള്ളവർ 12 ശതമാനം മാത്രമേ വാഹനാപകടത്തിൽ ഇരയാവുന്നുള്ളു. ഉച്ചക്ക് 12 മുതൽ രാത്രി എട്ട് വരെയുള്ള സമയത്താണ് കൂടുതൽ അപകടങ്ങളുണ്ടാകുന്നത്.

ഇതിൽ ഉച്ചക്ക് 12 മുതൽ രണ്ട് വരെയും വൈകുന്നേരം ആറ് മുതൽ എട്ട് വരെയുമാണ് ഏറ്റവുമധികം വാഹനങ്ങളും അപകടത്തിൽപെടുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ സമയങ്ങളിൽ റോഡിന് ചൂട് കൂടുന്നതും വാഹനങ്ങൾ കൃത്യമായി അറ്റകുറ്റപ്പണി നടത്താത്തതുമാണ് അപകടങ്ങളുടെ പ്രധാന കാരണമെന്ന് റോഡ് സേഫ്റ്റി ഗ്രൂപ്പ് യു.എ.ഇ സ്ഥാപകൻ തോമസ് എഡൽമാൻ പറഞ്ഞു.

ഷാര്‍ജയിലെ സജയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കണ്ണൂര്‍ തലശ്ശേരി സ്വദേശി അറയിലകത്ത് പുതിയപുര മുഹമ്മദ് അര്‍ഷദ്(52), കോഴിക്കോട് കൊയിലാണ്ടി എടക്കുളം വാണികപീടികയില്‍ ലത്തീഫ്(46) എന്നിവരാണ് മരിച്ചത്.

ബുധനാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടമുണ്ടായത്. ഇരുവരും സഞ്ചരിച്ച പിക്കപ്പ് വാനിന് പിന്നില്‍ ട്രെയിലര്‍ ഇടിച്ചാണ് അപകടം. ഇരുവരും പുതിയ ജോലിയിലേക്ക് മാറുന്നതിന് മുമ്പായി വിസിറ്റ് വിസയിലായിരുന്നു.

ഇരുവരുടെയും മൃതദേഹങ്ങള്‍ ഷാര്‍ജ ഖാസിമിയ്യ ആശുപത്രി മാര്‍ച്ചറിയിലാണുള്ളത്. അര്‍ഷദിന്റെ മൃതദേഹം യുഎഇയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

യുഎഇയിൽ മഴക്കെടുതിയിൽ ഏഴ് പ്രവാസികൾ മരിച്ചു. റാസൽഖൈമ, ഫുജൈറ, ഷാർജ മേഖലകളിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മരിച്ചവരുടെ പേരുവിവരം പുറത്തുവിട്ടിട്ടില്ല.വെള്ളക്കെട്ടുണ്ടായിരുന്ന പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുമ്പോഴാണ് ആറ് മൃതദേഹങ്ങൾ കണ്ടെത്തിയതായി യു.എ.ഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

മരിച്ചവർ ഏഷ്യൻ രാജ്യത്തിൽ നിന്നുള്ളവരാണ് എന്ന വിവരം മാത്രമാണ് പുറത്തുവിട്ടിട്ടുള്ളത്. ഇതിൽ ഇന്ത്യക്കാരുണ്ടോ എന്നതിൽ വ്യക്തത വന്നിട്ടില്ല. ഫുജൈറയിൽ ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്.

പ്രളയബാധിതപ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണെന്ന് ഫെഡറൽ സെൻട്രൽ ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ ഡോ. അലി സലേം അൽ തുനൈജി പറഞ്ഞു. വീടുകൾ തകർന്നവർക്ക് അഭയകേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. 4225 പേർക്കാണ് ഇതുവരെ അഭയമൊരുക്കിയത്.

ദുരിതബാധിത പ്രദേശങ്ങൾ വേഗത്തിൽ സാധാരണനിലയിലാക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. 27 വർഷത്തിനിടയിൽ രാജ്യംകണ്ട ഉയർന്ന മഴയാണ് കഴിഞ്ഞദിവസം പെയ്തത്. വെള്ളപ്പൊക്കത്തിൽനിന്ന് 870 പേരെ രക്ഷപ്പെടുത്തി.

യുഎഇയില്‍ കനത്ത മഴ തുടരുന്നു. ദേശീയ കാലാവസ്ഥ കേന്ദ്രം നല്‍കുന്ന വിവരമനുസരിച്ച് വരും മണിക്കൂറുകളിലും മഴ സാധ്യതയുണ്ട്. അബുദാബി, ദുബായ്, ഷാര്‍ജ തുടങ്ങി യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഫുജൈറയിലും റാസ് അല്‍ ഖൈമയിലും കനത്ത മഴയുണ്ടായേക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം. റാസ് അല്‍ ഖൈമയില്‍ രാവിലെ മുതല്‍ മഴ പെയ്യുന്നുണ്ടെന്നാണ് വിവരം. 30 മുതല്‍ 40 കിലോ മീറ്റര്‍ വരെ വേഗതിയിലുള്ള കാറ്റിനും സാധ്യതയുണ്ട്.

യുഎഇയുടെ പല മേഖലകളിലും അപ്രതീക്ഷിത വെള്ളപ്പൊക്കവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വെള്ളപ്പൊക്കം തുടരുന്ന സാഹചര്യത്തില്‍ പൊതുമേഖലയിലും സ്വകാര്യമേഖലയിലുമുള്ളവര്‍ക്ക് വര്‍ക്ക് അറ്റ് ഹോം അനുവദിച്ചിട്ടുണ്ട്.

പ്രതിരോധ വിഭാഗം, പൊലീസ്, സുരക്ഷാ ഏജന്‍സികള്‍ തുടങ്ങി ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇത് ബാധകമല്ല. ഫുജൈറയിലുണ്ടായ അപ്രതീക്ഷിത വെള്ളപ്പൊക്കത്തില്‍ കുടുങ്ങിക്കിടന്നവരെ യുഎഇ സൈന്യം രക്ഷപ്പെടുത്തി.

ഫുജൈറയിലും രാജ്യത്തിന്റെ കിഴക്കൻ പ്രദേശങ്ങളിലും രക്ഷാപ്രവര്‍ത്തന സംഘങ്ങളെ വിന്യസിക്കാന്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആഭ്യന്തര മന്ത്രാലയത്തോട് നിർദ്ദേശിച്ചു.

ഒമാനിലെ സലാലയില്‍ കടലില്‍ വീണ് കാണാതായ അഞ്ച് ഇന്ത്യക്കാരില്‍ രണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഇന്നു രാവിലൊണു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് ഒമാന്‍ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി (സി ഡി എ എ) അറിയിച്ചു.

മുതിര്‍ന്ന ഒരാളുടെയും ഒരു കുട്ടിയുടെയും മൃതദേഹമാണു കണ്ടെത്തിയത്. ദുബൈയില്‍നിന്ന് എത്തിയ എട്ടംഗ ഉത്തരേന്ത്യന്‍ കുടംബം ഞായറാഴ്ച വൈകീട്ടാണ് അപകടത്തില്‍ പെട്ടത്. മൂന്നു പേരെ സി സി ഡി എ എ രക്ഷപ്പെടുത്തിയിരുന്നു.

ദോഫാര്‍ ഗവര്‍ണറേറ്റിലെ ടൂറിസ്റ്റ് കേന്ദ്രമായ അല്‍ മുഗ്സെയ്ല്‍ ബീച്ചിലാണ് അപകടം നടന്നത്. സുരക്ഷാ ബാരിക്കേഡ് മറികടന്ന് ഫൊട്ടോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണു കുടംബം അപകടത്തില്‍ പെട്ടത്. ഉയര്‍ന്നുപൊങ്ങിയ ശക്തമായ തിരമാലയില്‍ അഞ്ചുപേരും ഒലിച്ചുപോകുകയായിരുന്നു. ഇവരില്‍ മൂന്നു പേര്‍ കുട്ടികളാണ്.

”ദോഫാര്‍ ഗവര്‍ണറേറ്റിലെ അല്‍-മുഗ്സൈല്‍ ബീച്ചില്‍ കാണാതായവരില്‍ രണ്ടുപേരെ മരിച്ചനിലയില്‍ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് ഡിപ്പാര്‍ട്ട്മെന്റിലെ വാട്ടര്‍ റെസ്‌ക്യൂ ടീം കണ്ടെത്തി. മറ്റു മൂന്നു പേര്‍ക്ക് കൂടി തിരച്ചില്‍ തുടകരുകയാണ്,” സി ഡി എ എ അറിയിച്ചു.

സംഭവം നടന്ന ഉടന്‍ റോയല്‍ എയര്‍ഫോഴ്സിന്റെ സഹായത്തോടെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് സി ഡി എ എ തീവ്രമായ തിരച്ചില്‍ നടത്തിയിരുന്നു.

അതിനിടെ, ഖുറിയത്ത് വിലായത്ത് വാദി അല്‍ അറബിയിനിലെ ജലാശയത്തില്‍ മുങ്ങിമരിച്ച രണ്ട് പ്രവാസികളുടെ മൃതദേഹം വാട്ടര്‍ റെസ്‌ക്യൂ ടീം കണ്ടെടുത്തു. രണ്ടു ഏഷ്യക്കാരാണു മരിച്ചതെന്നു സി ഡി എ എ അറിയിച്ചു.

മഴ ശക്തമായ സാഹചര്യത്തില്‍ ഒമാനില്‍ ഇത്തരം അപകടങ്ങള്‍ വര്‍ധിച്ചിരുന്നു. ഈ സാഹചര്യത്തില വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ താല്‍കാലികമായി അടച്ചിട്ടിരിക്കുകയാണ്.

ഒമാനിലെ സലാലയില്‍ കടലില്‍ വീണ് മൂന്ന് കുട്ടികളടക്കം അഞ്ച് ഇന്ത്യക്കാരെ കാണാതായി. ഞായറാഴ്ചയാണ് അപകടം ഉണ്ടായത്. ടൂറിസ്റ്റ് കേന്ദ്രമായ മുഗ്‌സെയിലില്‍ സുരക്ഷാ ബാരിക്കേഡ് മറികടന്ന് ചിത്രമെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് അപകടം.

ഉയര്‍ന്നു പൊങ്ങിയ തിരമാലയില്‍ ഇവര്‍ പെടുകയായിരുന്നു. ഒരു കുടുംബത്തിലെ അംഗങ്ങളാണ് അപകടത്തില്‍പ്പെട്ടത്. ദുബൈയില്‍ നിന്ന് എത്തിയ ഉത്തരേന്ത്യക്കാരാണിവര്‍. അപകടത്തില്‍പ്പെട്ട മൂന്നുപേരെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അധികൃതര്‍ രക്ഷപ്പെടുത്തി.

Copyright © . All rights reserved