മലയാള സിനിമയില്‍ നിന്ന് ബോധപൂര്‍വം ഒരിക്കലും ഗ്യാപ് എടുത്തതല്ലെന്നും അതിന് കൃത്യമായ ഒരു കാരണമുണ്ടെന്നും നടന് നരേന്. തമിഴില്‍ താന്‍ എത്തിപ്പെട്ട പല സിനിമകളിലും പല രീതിയിലുള്ള പ്രശ്നങ്ങള്‍ ഉണ്ടായെന്നും ദിവസങ്ങള്‍ മാത്രമുണ്ടായിരുന്ന ഷൂട്ടുകള്‍ മാസങ്ങളോളം നീണ്ടു പോകുന്ന അവസ്ഥയുണ്ടായെന്നും നരേന് പറഞ്ഞു.
മലയാളത്തില്‍ നിന്നും വലിയ സംവിധായകര്‍ വിളിച്ചിട്ടുപോലും നോ പറയേണ്ട അവസ്ഥ വന്നെന്നും ആ സമയത്തൊക്കെ വളരെ വിഷമം തോന്നിയെന്നും നരേന് പറയുന്നു.
ഇനിയങ്ങോട്ട് അത്തരത്തിലൊരു ഗ്യാപ് വേണ്ടെന്നാണ് തീരുമാനമെന്നും മലയാളത്തില്‍ കൂടുതല്‍ പ്രൊജക്ടുകള്‍ ചെയ്യാനാണ് ഇഷ്ടമെന്നും ഒരു അഭിമുഖത്തില്‍ സംസാരിക്കവേ നരേന് പറഞ്ഞു.
‘മലയാളത്തില്‍ അച്ചുവിന്റെ അമ്മ സിനിമ അഭിനയിച്ച് അത് റിലീസ് ആവുന്നതിന് മുന്‍പ് തന്നെ തമിഴില്‍ നിന്ന് ചിത്തിരംപേശുതെടി പ്രൊജക്ട് വന്നിരുന്നു. എന്റെ സുഹൃത്തായിരുന്നു ഇങ്ങനെയൊരു പ്രൊജക്ടിനെ കുറിച്ച് പറഞ്ഞത്.
എന്നാല്‍ അതില്‍ അഭിനയിക്കാന്‍ ആ ഘട്ടത്തില്‍ എനിക്ക് തോന്നിയില്ല. ഞാന്‍ അച്ചുവിന്റെ അമ്മയുടെ റിലീസിനായി കാത്തിരിക്കുകയാണെന്നും ഇവിടെ തന്നെ കൂടുതല്‍ സിനിമകളില്‍ തുടരണമെന്നാണ് ആഗ്രഹമെന്നും അവനോട് പറഞ്ഞു. എന്നാല്‍ കഥ കേട്ട ശേഷം വേണ്ടെന്ന് പറഞ്ഞോ എന്നായിരുന്നു അവന്റെ മറുപടി. അത് ശരിയല്ലല്ലോ എന്ന് തോന്നി.
ഒടുവില്‍ ചെന്നൈയില്‍ നിന്ന് സംവിധായകന് മിഷ്കിന് വന്ന് എന്നോട് കഥ പറഞ്ഞു. കഥ കേട്ടപ്പോള്‍ അത് മിസ്സാക്കാന്‍ തോന്നിയില്ല. അങ്ങനെ 60 ദിവസത്തെ ഷൂട്ടിന് വേണ്ടിയാണ് ഞാന്‍ ചെന്നൈയിലേക്ക് പോകുന്നത്. ഭാവനയായിരുന്നു നായിക. എന്നാല്‍ ചിത്രത്തിന്റെ ഷൂട്ട് തീരാന്‍ 9 മാസമെടുത്തു.
ഞാനാണെങ്കില്‍ഒരു പ്രത്യേക ഗെറ്റപ്പിലുമാണ്. അവിടെ സംവിധായകനും പ്രൊഡ്യൂസറുമൊക്കെയായുള്ള ചില പ്രശ്നങ്ങള്‍ കാരണം ഞാന്‍ സ്റ്റക്കായി പോയി. ഒരു ജൂണില്‍ പടം തുടങ്ങിയിട്ട് അടുത്ത വര്‍ഷം ജനുവരിയിലാണ് പടം തീര്‍ന്നത്. എനിക്ക് തോന്നുന്നു ഇതിനിടെ ഭാവന രണ്ടോ മൂന്നോ സിനിമകളില്‍ അഭിനയിച്ചിരുന്നെന്ന്. ഭാവന വന്നിട്ട് ചോദിച്ചു ഇത് ഇതുവരെ കഴിഞ്ഞില്ലേയെന്ന് (ചിരി).
തമിഴില്‍ ലീഡ് റോള്‍ ചെയ്യാനായി നമ്മള് പോകുമ്പോള്‍ കുറച്ച് കാര്യങ്ങള്‍ ത്യജിക്കേണ്ടി വരും. പക്ഷേ പടം വലിയ ഹിറ്റായി. അതിന് ശേഷമാണ് ഇവിടെ ക്ലാസ്മേറ്റ്സ് വന്നത്. അത്തരത്തില്‍ ഗ്യാപ് കൂടുതലാകുമ്പോള്‍ പല പടങ്ങളും മലയാളത്തില്‍ നഷ്ടപ്പെട്ടുപോയിട്ടുണ്ട്.
ഇനിയങ്ങനെ ഗ്യാപ് ഉണ്ടാവരുതെന്ന് തീരുമാനിച്ചിട്ടുണ്ട്.
ഞാന്‍ എത്തിപ്പെടുന്ന പല തമിഴ് സിനിമകളിലും പല ഇഷ്യൂസും നടന്നതുകൊണ്ടാവാം. പല സിനിമകളും ഒരു വര്‍ഷം അല്ലെങ്കില്‍ ആറ് മാസം, ഏഴ് മാസമൊക്കെയാണ് എടുക്കുന്നത്. വേറെ ഒരു നായകന് അഭിനയിക്കുന്ന പടത്തില്‍ ക്യാരക്ടര്‍ ചെയ്യുന്നതുപോലെയല്ല.
അങ്ങനെയായിരുന്നെങ്കില്‍ നമ്മള് കുറച്ച് ദിവസത്തേക്ക് പോയി വന്നാല്‍ മതി. എന്നാല്‍ ഇത് നമ്മുടെ ഷോര്‍ഡറില്‍ ആകുമ്പോള്‍ നമ്മള് അതിന് വേണ്ടി കുറേ സമയം കണ്ടെത്തണം.
അവിടെ എല്ലാ ആര്‍ടിസ്റ്റുമാരും വര്‍ഷത്തില്‍ ഒരു പടം ചെയ്യുക രണ്ട് പടം ചെയ്യുക അങ്ങനെയൊക്കെയാണ്. ഇവിടെ ചിലപ്പോള്‍ അത് അഞ്ചോ ആറോ പടമായിരിക്കും. ഇതിനിടെ പല മലയാള സിനിമകളും നഷ്ടപ്പെടുത്തേണ്ടി വന്നു. ശരിക്കും പറഞ്ഞാല്‍ വലിയ സങ്കടമാണ്.
ചിലതൊക്കെ വലിയ സംവിധായകരായിരിക്കും. അവരുടെ അടുത്ത് നമ്മള് നോ പറയുമ്പോള്‍ എല്ലാവരും അത് നല്ല സ്പിരിറ്റില്‍ എടുത്തെന്ന് വരില്ല.
പിന്നെ എനിക്ക് തമിഴിലാണ് താത്പര്യം എന്നൊക്കെ ചിലര്‍ പറയുകയും ചെയ്യും. മാത്രമല്ല സോളോ പ്രൊഡക്ട് അവിടെ നിന്ന് വന്നതുകൊണ്ടായിരുന്നു ഞാന്‍ അവിടേക്ക് പോയത്. എന്നാല്‍ ഇപ്പോള്‍ മലയാളത്തില്‍ നിന്ന് കൂടുതല്‍ കഥ കേള്‍ക്കുന്നുണ്ട്. നല്ല സിനിമകളുട ഭാഗമാകണമെന്നുണ്ട്, നരേന് പറഞ്ഞു.
കഴിഞ്ഞ പത്ത് വര്‍ഷം എടുത്തു നോക്കിയാല്‍ ഇന്ത്യയില്‍ ഏറ്റവും നല്ല സിനിമകള്‍ പുറത്തിറങ്ങുന്ന ഇന്‍ഡസ്ട്രിയായി മലയാളം മാറിയെന്നും പുതിയ സംവിധായകരും എഴുത്തുകാരും ടെക്നീഷ്യന്മാരും ഉണ്ടായെന്നും മലയാള സിനിമയെ സംബന്ധിച്ച് ഇത് മികച്ച സമയമാണെന്നും നരേന് പറഞ്ഞു. ഒ.ടി.ടി വന്ന ശേഷം എല്ലാവരും മലയാള സിനിമ കാണുന്നു. തമിഴ്നാട്ടിലൊക്കെയുള്ളവര്‍ മികച്ച അഭിപ്രായമാണ് മലയാള സിനിമയെ കുറിച്ച് പറയുന്നത്. അത് കേള്‍ക്കുമ്പോള്‍ വലിയ സന്തോഷം തോന്നാറുണ്ട്,’ നരേന് പറഞ്ഞു.
മലയാള സിനിമയില്‍ ഒട്ടേറെ നല്ല സിനിമകള്‍ നിര്മ്മിക്കുയും നിരവധി ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തിട്ടുള്ള നടനാണ് ശ്രീ.കാര്യവട്ടം ശശികുമാര്‍. ക്രൈം ബ്രാഞ്ച്, ക്രൂരന്, ജഡ്ജ്മെന്റ്, മിമിക്സ് പരേഡ്, അഭയം, ദേവാസുരം, ചെങ്കോല്‍, ആദ്യത്തെ കണ്മണി തുടങ്ങി നിരവധി ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. തന്റെ ജീവിതത്തില്‍ ആദ്യമായി മോഹന്‍ലാലിനെ കാണുന്നതും തുടര്‍ന്ന് ഇവര്‍ ഒന്നിച്ച സിനിമകള്‍ ചരിത്ര വിജയം ആയതിനു പിന്നിലെ കഥകളും തുറന്നു പറയുകയാണ് കാര്യവട്ടം ശശികുമാര്‍.
മോഹന്‍ലാലിന്റെ ജീവിതം മാറ്റി മറിച്ച സിനിമ വെറും തട്ടിക്കൂട്ടായിരുന്നുവെന്നും അദ്ദേഹം അഭിമുഖത്തിലൂടെ വെളിപ്പെടുത്തുന്നുണ്ട്. മോഹന്‍ലാലിനെ താന്‍ ആദ്യം കാണുന്നത് യൂണിവേഴ്സിറ്റി കോളേജില്‍ ഞാന്‍ പഠിക്കുമ്പോഴായിരുന്നു. ഇന്ത്യന്‍ കോഫി ഹൗസ് ഞങ്ങളുടെയെല്ലാം ഒരു ഷെല്‍റ്ററായിരുന്നു. കോളേജില്‍ പോവുന്നതിനെക്കാള്‍ എല്ലാവര്ക്കും സന്തോഷം കോഫി ഹൗസില്‍ പോയിരിക്കുന്നതായിരുന്നു. അങ്ങനെ ഒരു ദിവസം ഞങ്ങള്‍ അവിടെ പോകുമ്പോള്‍ മോഹന്‍ലാല്‍, എംജി ശ്രീകുമാര്‍, മേനക സുരേഷ്, പ്രിയന് ഇവരെല്ലാം കോഫി ഹൗസിന്റെ തിണ്ണയില്‍ ഇരിക്കുന്നു. അന്ന് മോഹന്‍ലാലിന്റെ കാല് വരെ തട്ടിയിട്ട് മാറടാ എന്ന് പറഞ്ഞായിരുന്നു അകത്തേക്ക് കയറി പോയത്.
പിന്നീട് ഒരിക്കല്‍ മോഹന്‍ലാല്‍ പ്രിയനുമായി ഒരു മഝരം വെച്ചു. കോഫി ഹൗസില്‍ നിന്ന് കിഴക്കേകോട്ടവരെ ഷര്‍ട്ട് ഒന്നുമില്ലാതെ മന്ദബുദ്ധിയായി അഭിനയിക്കാനായിരുന്നു പറഞ്ഞത്. അന്ന് ഇത് കണ്ടപ്പോള്‍ ഞാന്‍ ശശിയോട് ഒരു പടം എടുത്താലോ എന്ന് ആലോചനയില്‍ പറഞ്ഞു. അന്ന് ഒരു രണ്ടരലക്ഷം രൂപയുണ്ടെങ്കില്‍ സിനിമ എടുക്കാന്‍ പറ്റുമായിരുന്നു. അങ്ങനെയിരിക്കെ നടന് വേണ്ടി പത്രത്തില്‍ പരസ്യം നല്‍കാമെന്ന് പറഞ്ഞ് പരസ്യം നല്കി. അന്ന് വന്ന കത്തുകളില്‍ ഒന്ന് മോഹന്‍ലാലിന്റെ ആയിരുന്നു. അന്ന് മോഹന്‍ലാല്‍ കവിളൊക്കെ തൂങ്ങി, ബെല്‍ബോട്ടം പാന്റ്സ് ഇട്ട് മുടിയൊക്കെ വളര്‍ത്തിയായിരുന്നു ഉണ്ടായിരുന്നതെന്നും കാര്യവട്ടം ശശികുമാര്‍ പറയുന്നു.
വീട്ടില്‍ കുറച്ച് പ്രശ്നങ്ങളൊക്കെ വന്ന് ഞാന്‍ നാടുവിട്ട് പോയി. അങ്ങനെ എന്റെ ഒരു കസിന് ആര് കെ രാധാകൃഷ്ണന്റെ വീട്ടില്‍ പോയി. അവിടെവെച്ച് തിരനോട്ടം എന്ന സിനിമയെടുത്തതും മോഹന്‍ലാല്‍ അഭിനയിച്ചതുമെല്ലാം അറിഞ്ഞത്. അവരെല്ലാവരും ചേര്‍ന്ന് എടുത്ത ഒരു തട്ടിക്കൂട്ട് പടമായിരുന്നു അത്. മോഹന്‍ലാലിന്റെ അഭിനയവും ആങ്കിളുമെല്ലാം സൂപ്പറായിരുന്നു. പടം ഒരു ദിവസമാണ് റിലീസ് ആയത്. പ്രേക്ഷകരുണ്ടായില്ല, പിന്നെ മോഹന്‍ലാല്‍ ഒരു പുതുമുഖമെല്ലാം ആയത്കൊണ്ട് ഒരു ദിവസം മാത്രമാണ് ആ സിനിമ പ്രദര്‍ശനത്തിനുണ്ടായുള്ളൂവെന്നും അദ്ദേഹം പറയുന്നു.
മോഹന്‍ലാല്‍ ഇന്നും എന്നെ കാണുമ്പോള്‍ ബഹുമാനത്തോടെ നില്‍ക്കാറുള്ളൂ. മോഹന്‍ലാലിന്റെ കൂടെ ഞാന്‍ 6,7 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാലും ഐവിശശിയും പറയാറുണ്ട് കാര്യവട്ടം ശശിയും നമ്മളും കൂടെ ചേര്‍ന്ന് സിനിമയെടുത്താല്‍ ആ സിനിമ വന്‍ വിജയമായിരിക്കുമെന്ന്. അങ്ങനെ ആയിട്ടുമുണ്ട്. സിനിമ റിലീസ് ആയാല്‍ ഞാന്‍ പറയും ആ സിനിമ നൂറ് ദിവസം ഓടുമെന്ന്, അത് അങ്ങനെ തന്നെ സംഭവിക്കുകയും ചെയ്യാറുണ്ട്. അപ്പോള്‍ മോഹന്‍ലാല്‍ പറയാറുണ്ട് ചേട്ടന്റെ നാവ് പൊന്നായിരിക്കട്ടെയെന്ന്.
ദേവാസുരം ഒരു തട്ടിക്കൂട്ട് പടമായിരുന്നു. ശശിയേട്ടന് പറയുന്നത് ഒരു ദിവസം അദ്ദേഹവും വിവികെ മേനോനും കൂടെ കോഴിക്കോട് മഹാറാണി ഹോട്ടലില്‍ ഭക്ഷമമെല്ലാം കഴിഞ്ഞ് ഉറക്കമായിരുന്നു. അങ്ങനെ രഞ്ജിത്ത് ശശിയേട്ടനോട് കഥയുണ്ടെന്നും പറയാമെന്നും പറഞ്ഞ് അവിടെ എത്തി. അങ്ങനെ പാതി ഉറക്കത്തില്‍ കഥ കേട്ടിരിക്കുമ്പോള്‍ പെട്ടെന്ന് ഞെട്ടി കഥ ഒന്നുടെ പറയാന്‍ പറയുകയും മേനോനെ ഉറക്കത്തില്‍ നിന്ന് എണീപ്പിക്കുകയും ചെയ്തു. അങ്ങനെ കഥ കേട്ട് സിനിമയാക്കാമെന്ന് പറഞ്ഞ് കയ്യില്‍ പണമൊന്നും ഇല്ലാതെ ചെയ്ത തട്ടിക്കൂട്ട് സിനിമയായിരുന്നു ദേവാസുരം. ഷൂട്ടിംങ് കഴിഞ്ഞ് അന്ന ഞാന്‍ പറഞ്ഞു ലാല്‍ എഴുതി വെച്ചോ ഈ സിനിമ നൂറ് ദിവസം ഓടുമെന്നെന്നും ഹിറ്റായെന്നും കാര്യവട്ടം ശശികുമാര്‍ വ്യക്തമാക്കി.
1999ല്‍ ഭദ്രന്- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഒളിംപ്യന്‍ അന്തോണി ആദം എന്ന സിനിമയിലൂടെ മലയാളികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ നടനാണ് അരുണ്‍ കുമാര്‍.
ബാലതാരമായി സിനിമയിലെത്തിയ അരുണ്‍ കുമാര്‍ ഒളിംപ്യന്‍ അന്തോണി ആദത്തിലെ ടോണി ഐസകിന് പുറമെ പ്രിയം, മീശ മാധവന്, സ്പീഡ്, താണ്ഡവം, അലി ഭായ് എന്നീ സിനിമകളിലും ബാല താരമായി തിളങ്ങി.
പിന്നീട് ഒമര്‍ ലുലു ചിത്രം ധമാക്കയിലൂടെയാണ് നായകനായി അരുണ്‍ കുമാര്‍ മലയാളസിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയത്.
നായകനായി എത്തിയെങ്കിലും ഇപ്പോഴും തന്നെ ഒളിംപ്യന്‍ അന്തോണി ആദത്തിലെ ടോണി ഐസകായാണ് ആളുകള്‍ തിരിച്ചറിയുന്നത് എന്നാണ് അരുണ്‍ പറയുന്നത്.
പുതിയ സിനിമയായ എസ്കേപ്പിന്റെ പ്രൊമോഷന്റെ ഭാഗമായി ഒരു അഭിമുഖത്തിലാണ് 23 വര്‍ഷം മുമ്പ് പുറത്തിറങ്ങിയ സിനിമയുടെ പേരില്‍ ആളുകള്‍ തന്നെ ഇപ്പോഴും തന്നെ തിരിച്ചറിയുന്നതിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചത്.
”ബാല താരമായി വന്നതുകൊണ്ട് നായകനായാലും ആളുകള്‍ ചെറിയ പയ്യനായാണ് കാണുന്നത്.
അഡാര്‍ ലൗവില്‍ പ്ലസ് വണ്‍ സ്റ്റുഡന്റായാണ് അഭിനയിച്ചത്. എന്റെ കല്യാണമായിരുന്നു ആ സമയത്ത്.
എനിക്ക് തോന്നുന്നു എല്ലാവര്ക്കും എന്റെ ചെറുപ്പത്തിലുള്ള മുഖം ഓര്‍മയില്‍ നില്‍ക്കുന്നത് കൊണ്ടാണ് ഇപ്പോഴും ചെറിയ പയ്യനായി കാണുന്നത്. അതില്‍ നിന്നും ബ്രേക്ക് ചെയ്ത് പുറത്ത് വരാന്‍ കുറച്ച് ബുദ്ധിമുട്ടാണ്.
ഞാന്‍ ചെയ്തിരിക്കുന്ന കഥാപാത്രങ്ങളെല്ലാം അത്രക്ക് ആളുകള്‍ക്ക് ഇഷ്ടപ്പെട്ടവയാണ്. ഒളിംപ്യന്‍ അന്തോണി ആദത്തിലെ ടോണി ഐസകാണെങ്കിലും പ്രിയത്തിലെ മൂന്ന് കുട്ടികളിലൊരാളാണെങ്കിലും മീശ മാധവനാണെങ്കിലും സ്പീഡ് ആണെങ്കിലും സൈക്കിളാണെങ്കിലും- എല്ലാം ആളുകള്‍ ഓര്‍ത്തിരിക്കുന്ന കഥാപാത്രങ്ങളാണ്.
അത് ബ്രേക്ക് ചെയ്യണമെങ്കില്‍ ഇനി വേറെ അതുപോലെ നല്ല കഥാപാത്രങ്ങള്‍ വരണം.
ഒരു അഞ്ച് മിനിട്ട് മുമ്പെ, ഞാനിപ്പോ വന്ന വണ്ടിയിലെ ഡ്രൈവര്‍, യൂബറിലാണ് ഞാന്‍ വന്നത്, പുള്ളിയും എന്റെയടുത്ത് പറഞ്ഞത്, നമ്മുടെയൊക്കെ മനസില്‍ ഒളിംപ്യന്‍ അന്തോണി ആദത്തിലെ കുട്ടി ഇപ്പോഴുമുണ്ട്, അതൊക്കെ ഓര്‍മയില്‍ ഉണ്ടെന്നാണ്. 22 വര്‍ഷങ്ങള്‍ക്കിപ്പുറവും.
എന്റെ 10 വയസിലാണ് ഞാന്‍ ഒളിംപ്യന്‍ അന്തോണി ആദത്തില്‍ അഭിനയിച്ചത്.
ചില ആള്ക്കാര്, ഇവനെ എവിടെയോ കണ്ടിട്ടുണ്ടല്ലോ, എന്ന മോഡ് ആയിരിക്കും. ചിലര്‍ക്ക് മനസിലാകും, ആ ഇന്ന ആളല്ലേ, എന്ന് ചോദിക്കും. അത് ഭയങ്കര സന്തോഷം തന്നെയാണ്. എല്ലാവര്ക്കും ആ ഭാഗ്യം ഉണ്ടാവണമെന്നില്ല,” അരുണ്‍ പറഞ്ഞു.
അനീഷ് ഗോപിനാഥനെതിരെ (അനീഷ് ജി മേനോന് എന്ന് പഴയ പേര്) യുവതിയുടെ ലൈംഗീക അതിക്രമ പരാതി. മോണോ ആക്ട് പഠിക്കാനായി സമീപിച്ചപ്പോള്‍ നടന് പല തവണ കടന്നുപിടിച്ചെന്നും ബലം പ്രയോഗിച്ച് ലൈംഗീക ബന്ധത്തിലേര്‍പ്പെടാന്‍ ശ്രമിച്ചെന്നും യുവതി ആരോപിച്ചു. ലൈംഗീക അതിക്രമം നേരിടേണ്ടി വന്നവര്‍ തുറന്നുപറച്ചില്‍ നടത്തുന്ന റെഡ്ഡിറ്റ് കൂട്ടായ്മയിലാണ് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത പെണ്‍കുട്ടിയുടെ പ്രതികരണം.
നടന് അഭിനയം മെച്ചപ്പെടുത്താനെന്ന പേരില്‍ സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിച്ചു. മോണോ ആക്ട് പഠിപ്പിക്കുന്നതിന്റെ ഭാഗമായാണ് ശരീരത്ത് സ്പര്‍ശിക്കുന്നതെന്ന് മാതാപിതാക്കള്‍ തെറ്റിദ്ധരിച്ചു. ലൈംഗീക അതിക്രമം രൂക്ഷമായതോടെ മോണോ ആക്ട് ക്ലാസ് നിര്‍ത്തിയെങ്കിലും ഫോണിലൂടെ ലൈംഗീകച്ചുവയില്‍ സംസാരിക്കുന്നത് അനീഷ് തുടര്‍ന്നു. അതിക്രമം നേരിട്ട കാര്യം മാതാപിതാക്കളോട് അറിയിച്ചെങ്കിലും അവര്‍ക്ക് അനീഷിനെതിരെ പ്രതികരിക്കാന്‍ ഭയമായിരുന്നുവെന്നും യുവതി വ്യക്തമാക്കി.
ഫോണില്‍ കൂടി ലൈംഗീക വൈകൃതങ്ങള്‍ അടങ്ങിയ സംസാരം അനീഷ് തുടര്‍ന്നു. ഏറെക്കാലത്തെ കൗണ്‍സിലിങ്ങിനും ചികിത്സയ്ക്കും ശേഷമാണ് മനസ്ഥൈര്യം വീണ്ടെടുത്തത്. സ്വന്തം വീട്ടില്‍ നിന്നു പോലും വേണ്ടത്ര പിന്തുണ കിട്ടിയില്ലെന്നും യുവതി റെഡ്ഡിറ്റ് കുറിപ്പില്‍ പറയുന്നു.
കുറിപ്പിന്റെ പൂര്‍ണ രൂപം….
ചെറുപ്പം തൊട്ടേ ആര്‍ട്സിനോട് ഒക്കെ നല്ല കമ്പം ഉള്ള ആളായിരുന്നു ഞാന്‍. അതില്‍ തന്നെ മോണോ ആക്ട്, പ്രസംഗം എന്നിവയില്‍ ഞാന്‍ സ്ഥിരം പങ്കെടുക്കാറുണ്ടായിരുന്നു. എന്നെ ഇത് രണ്ടും പ്രൊഫഷണലായി പഠിപ്പിക്കണമെന്നായി എന്റെ രക്ഷിതാക്കളുടെ ആഗ്രഹം. സാമ്പത്തികമായി അത്ര ഉയര്‍ന്ന നിലവാരത്തിലുള്ളവര്‍ ഒന്നുമല്ല ഞങ്ങള്‍. വലിയ ആളുകളുടെ മക്കളെ സ്ഥിരം മോണോ ആക്ട് പഠിപ്പിക്കുന്ന ഒരു സാര്‍ ഉണ്ടായിരുന്നു. പേര് അനീഷ് മേനോന്. പ്രൈവറ്റ് ആയി പല കുട്ടികളെയും മോണോ ആക്ട് , നാടകം തുടങ്ങിയവ അയാള്‍ പഠിപ്പിച്ചിരുന്നു. ( അനീഷ് പിന്നീട് മമ്മുട്ടി ദെ ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ് എന്ന ടാലന്റ് ഷോയില്‍ റണ്ണര്‍ അപ്പ് ആവുകയും അതിനു ശേഷം പല മെയിന്‍ സ്ട്രീം സിനിമകളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ബെസ്റ്റ് ആക്ടര്‍ , ദൃശ്യം, ലൂസിഫര്‍ തുടങ്ങിയ )തന്റെ മകളെയും അത് പോലെ അയാളെ കൊണ്ട് പ്രൊഫഷണലായി പഠിപ്പിക്കണമെന്ന് എന്റെ മാതാപിതാക്കള്‍ക്ക് തോന്നി. അവര്‍ അനീഷിനെ സമീപിച്ചു. ആ വര്‍ഷത്തെ കലോത്സവത്തിന് മോണോ ആക്ട് പഠിപ്പിക്കാന്‍ അയാള്‍ തയ്യാറായി.അന്ന് മുതല്‍ സ്ഥിരമായി എന്നെ മോണോ ആക്ട് പഠിപ്പിക്കാന്‍ അയാള്‍ വന്നുതുടങ്ങി. വീട്ടുകാര്‍ക്ക് അയാളെ വല്യ കാര്യമായിരുന്നു. അനീഷ് എല്ലാര്ക്കും സമ്മതനായ ആളായിരുന്നു. എന്റെ അടുത്തും നല്ല സ്നേഹം പ്രകടിപ്പിക്കുമായിരുന്നു. എപ്പോഴും എന്റെ കവിള് ഒക്കെ പിടിച്ച് വലിച്ച് കൊഞ്ചിക്കും. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ എനിക്ക് എന്തോ ഇതൊന്നും അത്ര ഇഷ്ടപ്പെടാതെയായി. അയാള്‍ പക്ഷെ കൂടുതല്‍ സ്വാതന്ത്ര്യം എടുത്തുതുടങ്ങി. പൊസിഷന്‍ ശരി ആക്കാനും പോസ്ചര്‍ ഭംഗിക്കും വേണ്ടി ആണെന്നും മറ്റും പറഞ്ഞ് അയാള്‍ എന്റെ ശരീരത്തിലെ സ്വകാര്യ ഭാഗങ്ങളിലും മറ്റും സ്പര്‍ശിക്കാനും പിടിക്കാനുമൊക്കെ തുടങ്ങി.ഒരിക്കല്‍ അയാള്‍ ‘ചെസ്റ്റ് പൊസിഷന്‍ ശരിയാക്കട്ടെ’ എന്ന് പറഞ്ഞു എന്റെ ടോപിലൂടെ കയ്യിട്ട് എന്റെ ബ്രസ്റ്റില് അമര്‍ത്തി. എനിക്ക് ശരിക്കും വേദനിച്ചു. പിന്നീട് പല തവണ ഇത് തുടര്‍ന്നു. ഇടക്ക് എന്തോ ഒരു കള്ളത്തരം പറഞ്ഞിട്ട് ഞാന്‍ പുറത്തുചെന്ന് അമ്മയോട് എന്റെ കൂടെ വന്നിരിക്കാന്‍ പറഞ്ഞു. അപ്പോള്‍ ‘പ്രാക്ടീസ് ചെയ്യിക്കാന്‍ അനീഷിന് സൗകര്യം വേണം’ എന്ന് പറഞ്ഞു അമ്മ അത് കാര്യമായെടുത്തില്ല. എന്റെ രക്ഷിതാക്കളെ വരെ ഇതൊക്കെ അഭിനയപ്രക്രിയയുടെ ഭാഗമാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ അയാള്‍ക്ക് കഴിഞ്ഞു.എനിക്ക് അന്ന് മുതല്‍ നല്ല പേടിയായി. ഇതൊന്നും പഠിപ്പിക്കാനല്ലെന്നും എന്നെ ഉപദ്രവിക്കുകയാണെന്നും എനിക്ക് തോന്നിത്തുടങ്ങി. വീട്ടില്‍ എന്തെങ്കിലും പറഞാല്‍ എന്റെ തോന്നല്‍ ആണെന്ന് പറഞ്ഞു വഴക്ക് പറയും. പണ്ട് ഒരു ചേട്ടന് എന്നെ നോക്കി പേടിപ്പിക്കുന്നു എന്ന് പറഞ്ഞപ്പോള്‍, ആറില്‍ പഠിക്കുന്ന എന്നോട് ‘നീയെന്തിനാ അങ്ങോട്ട് നോക്കാന്‍ നില്കുന്നത് അതോണ്ടല്ലേ ഇങ്ങോട്ട് നോക്കുന്നത് കണ്ടത്’ എന്ന് ചോദിച്ച് അവരെന്നെ വഴക്ക് പറഞ്ഞിട്ടുണ്ട്.അതുകൊണ്ട് തന്നെ എനിക്ക് ആരോടും ഒന്നും പറയാന്‍ ധൈര്യമില്ലായിരുന്നു. ഇനി ഒരുപക്ഷേ അയാള്‍ മോണോആക്ട് പഠിപ്പിക്കുന്നത് ഇങ്ങനെയാണെങ്കിലോ എന്നാക്കെയായിരുന്നു എന്റെ ചിന്ത. ഇതൊക്കെ എന്റെ തന്നെ തോന്നല്‍ ആണെങ്കിലോ എന്ന് വരെ ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ ചിന്തിക്കാന്‍ തുടങ്ങി.പിന്നീട് ഇടക്ക് വീട്ടിലേക്ക് ഫോണ്‍ വിളിക്കുമ്പോള്‍ അയാള്‍ എന്നോട് സംസാരിക്കും. പാസീവ് ആയി ലൈംഗികചുവയുള്ള കാര്യങ്ങള്‍ അയാള്‍ എന്നോട് സംസാരിക്കും. എനിക്കതെല്ലാം കേള്‍ക്കുമ്പോള്‍ എന്തോപോലെ ആകും ശരിക്കും പേടി കൊണ്ട് ഞെട്ടുന്ന അവസ്ഥ.’സര് വരുമ്പോ എന്റെ കൂടെ ഇരിക്കണം’ എന്നെന്റെ വീട്ടുകാരോട് അടുത്ത് വീണ്ടും വീണ്ടും പറഞ്ഞു. അങ്ങനെ ചെയ്താല്‍ ഞാന്‍ നന്നായി പഠിക്കില്ല എന്ന് പറഞ്ഞവര്‍ ഒഴിഞ്ഞുമാറി. എങ്ങനെയെങ്കിലും എന്റെ ശരീരം സംരക്ഷിക്കണം എന്ന് ഞാന്‍ തീരുമാനിച്ചു. കൈ വരെ മൂടുന്ന ഒരു ടോപ്പും, രണ്ടു പാന്റും ഒരു സ്കര്‍ട്ടും ഇട്ടാണ് ഞാന്‍ പ്രാക്ടീസിന് ചെന്നത്.ഇങ്ങനെ നിന്നാല്‍ അയാള്‍ എന്നെ ഒന്നും ചെയ്യില്ല എന്നായിരുന്നു എന്റെ തോന്നല്‍. പ്രാക്ടീസ് തുടങ്ങി കുറച്ചുനേരം കഴിഞ്ഞപ്പോള്‍ എന്റെ രക്ഷിതാക്കള്‍ പോയി. ഞങ്ങള്‍ രണ്ടുപേരും മുറിയില്‍ ഒറ്റയ്ക്കായപ്പോള്‍ അയാള്‍ അയാളുടെ സ്വഭാവം പുറത്തെടുക്കാന്‍ തുടങ്ങി. ആക്ടിന്റെ ഒരു ഭാഗത്ത് അല്പം റൊമാന്റിക്ക് ആയിട്ടുള്ള രംഗമുണ്ട്. ആ രംഗം വന്നപ്പോള്‍ അവിടെ എനിക്ക് ഭാവം വരുന്നില്ല എന്ന് പറഞ്ഞു അയാള്‍ എന്റെ രണ്ടു കയ്യും കൂട്ടി പിടിച്ചു ബലമായി എന്റെ കഴുത്തിലും മറ്റും ഉമ്മ വച്ചു.പിന്നീട് പലതവണ പ്രാക്ടീസിനിടക്ക് അയാള്‍ എന്നെ ചുമരില്‍ ചേര്‍ത്ത് വച്ച് ബലമായി ഉമ്മ വക്കുകയും എന്റെ ബ്രെസ്റ്റില്‍ കൈ കൊണ്ട് അമര്‍ത്തുകയും ഒക്കെ ചെയ്തു. ഷോക്കിലായിരുന്ന എനിക്ക് ഒന്ന് കരയാന്‍ പോലും പറ്റുണ്ടായിരുനില്ല. കരയാന്‍ ശ്രമിച്ചപ്പോള്‍ അയാള്‍ ബലം പ്രയോഗിച്ച് എന്റെ ചുണ്ടില്‍ അമര്‍ത്തി കടിച്ചു. അയാളുടെ കൈകള്‍ എന്റെ പാന്റീസിന്റെ ഉള്ളിലേക്ക് ബലം പ്രയോഗിച്ചു കടത്തി.എന്നിട്ടയാള്‍ എന്റെ മുന്പില് വച്ച് ആ കൈ പുറത്തെടുത്ത് അതില്‍ ഉമ്മ വെക്കുകയും മണക്കുകയും ഒക്കെ ചെയ്തു. ഞാന്‍ പൊട്ടിക്കരഞ്ഞു വീട്ടുകാരെ വിളിച്ചു. എന്താ കാര്യം എന്ന് ചോദിച്ചപ്പോള്‍ വയര്‍ വേദന ആണെന്ന് പറഞ്ഞു.എനിക്കയാളെ പേടിയായിരുന്നു. റൂമില്‍ എത്തി എനിക്കിനി മോണോആക്ട് പഠിക്കേണ്ട അമ്മ എന്ന് പറഞ്ഞപ്പോ അമ്മ എന്റെയടുത്ത് എന്തേ അനീഷ് എന്തെങ്കിലും? എന്ന് ചോദിച്ചു. ഞാന്‍ തലയാട്ടി. അയാള്‍ അപ്പോഴേക്കും തന്ത്രപരമായി അവിടന്ന് ഇറങ്ങിപോയിരുന്നു.എന്റെ ഭാവിയെ പേടിച്ച് ഒരിക്കല്‍ പോലും അയാള്‍ക്ക് എതിരെ എന്തെങ്കിലും ചെയ്യാന്‍ എന്റെ വീട്ടുകാര്‍ തയ്യാറല്ലായിരുന്നു. പിന്നീട് അയാളെ പലപ്പോഴും ബിഗ്സ്ക്രീനില്‍ പ്രതീക്ഷിക്കാതെ കാണേണ്ടി വന്നപ്പോ ഞെട്ടിവിറച്ച് എനിക്ക് തയേറ്ററില്‍ നിന്ന് ഇറങ്ങി പോകേണ്ടി വന്നിട്ടുണ്ട്.പിന്നീട് പല തവണ അയാള്‍ എനിക്ക് ഫോണ്‍ ചെയ്തിരുന്നു. അയാള്‍ക്ക് എന്റെ ശരീരത്തോട് ഉള്ള ഇഷ്ടമൊക്കെ അയാള്‍ ഫോണില്‍ കൂടി പറയാന്‍ തുടങ്ങി. ഒടുവില്‍ ‘നിങ്ങള്‍ക്ക് വേറെ ആരെയും കിട്ടില്ലേ? എന്നെ വെറുതെ വിട്ടൂടെ’ എന്ന് അപേക്ഷിച്ചപ്പോള്‍ ലൈംഗികവൈകൃതങ്ങള്‍ നിറഞ്ഞ മറുപടികളാണ് അയാള്‍ തന്നത്.ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ എനിക്ക് തിരിച്ചു പ്രതികരിക്കാന്‍ ധൈര്യം കിട്ടി തുടങ്ങിയിരുന്നു. ഇനി എന്നെ വിളിക്കരുത്. ഉപദ്രവിക്കരുത് എന്ന് ഞാന്‍ അയാളോട് തീര്‍ത്തുപറഞ്ഞു.പിന്നീട് അയാള്‍ക്ക് സിനിമയില്‍ തിരക്കായതെല്ലാം ഞാന്‍ അറിഞ്ഞിരുന്നു. പക്ഷേ എനിക് ആ ട്രോമ വിട്ടുമാറുന്നുണ്ടായിരുന്നില്ല. ഒരുപാട് സ്ഥലത്ത് കൗണ്‍സിലിങ്ങും മെഡിസിനുമെല്ലാം വേണ്ടി വന്നു ഇത്തിരിയെങ്കിലും പഴയ പോലെയാകാന്‍. ഇമോഷണല്‍ സ്റ്റെബിലിറ്റി എനിക്ക് നഷ്ടമായി.സ്വന്തം വീട്ടില്‍ പോലും വേണ്ട സപ്പോര്‍ട്ട് കിട്ടാതെ ഇതൊക്കെ ഞാന്‍ ആരോട് പറയാനാണ്.അതുകൊണ്ട് തന്നെ വര്‍ഷങ്ങള്‍ എടുത്തു ആരോടെങ്കിലും ഇതൊക്കെ ഷെയര്‍ ചെയ്യാന്‍. ഒരുപക്ഷേ അയാളാല്‍ ഉപദ്രവിക്കപ്പെട്ട, പീഡിപ്പിക്കപ്പെട്ട വേറെയും പെണ്‍കുട്ടികള്‍ ഉണ്ടാകാം. എന്നെപ്പോലെ ഒരാള്‍ തുറന്ന് പറഞാല്‍ മറ്റുള്ളവര്‍ക്കും ഇതെല്ലാം തുറന്നുപറയാന്‍ ധൈര്യമുണ്ടാകും എന്നു തന്നെയാണ് എന്റെ പ്രതീക്ഷ.
കശ്മീരില്‍ വെച്ചുണ്ടായ രസകരമായ ഒരു ഫാന്‍ മൊമന്റിനെക്കുറിച്ച് പങ്കുവെച്ച് നടന് ടൊവീനോ. നോണ്‍ മല്ലു ഫാന്‍സ് തിരിച്ചറിഞ്ഞു തുടങ്ങിയ എന്തെങ്കിലും സംഭവം ഓര്‍ക്കുന്നുണ്ടോ എന്ന ഒരു ചോദ്യത്തിനായിരുന്നു ടൊവിനോയുടെ മറുപടി. മിന്നല്‍ മുരളി വലിയ വൈറലായ സമയമാണ് താന്‍ ആ സമയത്ത് ഫാമിലിയുമൊത്ത് കശ്മീര്‍ വരെ പോയിരുന്നുവെന്നും അവിടെ വെച്ചാണ് തനിക്ക് അത്തരമൊരു അനുഭവമുണ്ടായതെന്നും നടന് പറഞ്ഞു.
മഞ്ഞില്‍ ഡ്രൈവ് ചെയ്യുന്ന ബൈക്ക് പോലുള്ള ഒരു വണ്ടിയുണ്ടല്ലോ. അതിനകത്ത് കയറി പോകാനായിട്ട് തുടങ്ങിയപ്പോഴേക്ക് എന്നെ അകലെ നിന്നും കണ്ടിട്ട് ഒരാള്‍ ചിരിച്ച് ഇങ്ങനെ വരുന്നുണ്ട്. എനിക്കാണെങ്കില്‍ ഭയങ്കര സന്തോഷം.
‘പച്ചാളം ഇവിടെ വരെ എത്തിയിരിക്കുന്ന നമ്മുടെ ഖ്യാതി എന്നൊക്കെ ഞാന്‍ വൈഫിന്റെ അടുത്ത് പറഞ്ഞ് ഇരിക്കുമ്പോഴേക്കും ഇയാള്‍ എന്റെ അടുത്തെത്തി. എന്നെ നോക്കി നിന്ന ശേഷം നിങ്ങള്‍ നീരജ് ചോപ്രയല്ലേ എന്ന് എന്നോട് ചോദിച്ചു. അല്ല എന്ന് പറഞ്ഞു(ചിരി). ആ സമയത്ത് ഞാന്‍ കുറച്ചുകൂടി മെലിഞ്ഞ് ഇരിക്കുയാണ്. ഏതാണ്ട് നീരജിനെപ്പോലെയാണ് താടി. തല്ലുമാല സിനിമയ്ക്ക് വേണ്ടി മുടിയൊക്കെ വളര്‍ത്തിയിരുന്നു.
പിന്നെ ഞാന്‍ നമ്മുടെ നാട്ടില്‍ ഒരു കുഞ്ഞ് സെലിബ്രറ്റി ആണല്ലോ വേറൊരു നാട്ടില്‍ ചെല്ലുമ്പോള്‍ മറ്റൊരു സെലിബ്രറ്റിയായി നമ്മളെ തെറ്റിദ്ധരിക്കുക എന്ന് പറഞ്ഞപ്പോള്‍ രസം തോന്നി, ടൊവിനോ പറഞ്ഞു
നിവിൻ പോളിയുടെ കരിയർ ബെസ്റ്റ് സിനിമകളിൽ ഒന്നായി കണക്കാക്കാവുന്ന സിനിമകളിൽ ഒന്നായിരുന്നു 2014ൽ പുറത്തിറങ്ങിയ 1983 എന്ന സിനിമ. മറ്റെന്തിനേക്കാളും ക്രിക്കറ്റിനെ സ്നേഹിക്കുന്ന യുവത്വത്തിൻറെ പ്രതീകമായ രമേശൻ എന്ന യുവാവായിട്ടാണ് നിവിൻ പോളി ചിത്രത്തിൽ അഭിനയിച്ചത്. എബ്രിഡ് ഷൈൻ ആയിരുന്നു സിനിമ സംവിധാനം ചെയ്തത്. യുവാവായും അച്ഛനായുമെല്ലാം നിവിൻ പോളി തിളങ്ങി നിന്ന സിനിമയിൽ നിക്കി ഗൽറാണി, ശ്രിദ്ധ എന്നിവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
നിവിനൊപ്പം അദ്ദേഹത്തിന്റെ മകൻ കണ്ണനായി സിനിമയിൽ അഭിനയിച്ചത് സംവിധായകൻ എബ്രിഡ് ഷൈനിന്റെ മകൻ ഭഗത് എബ്രിഡ് ഷൈൻ തന്നെയായിരുന്നു. നിഷ്കളങ്കമായ ചിരിയുമായി ക്രിക്കറ്റ് ബാറ്റുമേന്തി ഗ്രൗണ്ടിലേക്ക് നടന്ന് വരുന്ന കണ്ണൻ 1983 കണ്ടവരുടെയെല്ലാം മനസിലേക്കാണ് കയറി കൂടിയത്. ഭഗതിന്റെ ആദ്യ സിനിമ കൂടിയായിരുന്നു 1983. അതിന് ശേഷം മാവ്യൂവെന്ന ലാൽ ജോസ് സിനിമയിലാണ് ഭഗത് അഭിനയിച്ചത്. സൗബിന്റെ മകന്റെ വേഷമായിരുന്നു ചിത്രത്തിൽ ഭഗതിന്.
അഭിമുഖത്തിൽ സിനിമയിലേക്ക് എത്തിയതിനെ കുറിച്ചും ഷൂട്ടിങ് അനുഭവങ്ങളും പങ്കുവെച്ചിരിക്കുകയാണ് ഭഗത് എബ്രിഡ് ഷൈൻ. ‘അച്ഛൻ 1983 ചെയ്യുന്ന സമയത്ത് കുട്ടികളെ അന്വേഷിച്ചിരുന്നു പക്ഷെ ഒന്നും ശരിയായില്ല. അങ്ങനെയാണ് എനിക്ക് അതിലേക്ക് അവസരം ലഭിക്കുന്നത്. അന്ന് നിവിൻ പോളിക്കൊപ്പമാണ് അഭിനയിക്കുന്നത്, വലിയ സിനിമയാണ് എന്നൊന്നുമുള്ള ബോധമുണ്ടായിരുന്നില്ല. എല്ലാവരും പറഞ്ഞ് തരും ഞാൻ ചെയ്യും. അന്നും അടങ്ങിയിരിക്കില്ലായിരുന്നു. ഷൂട്ടിങിനിടെ അടങ്ങിയിരിക്കണമെന്ന് എല്ലാവരും പറഞ്ഞിട്ട് പോകും. പക്ഷെ ഞാൻ എവിടെയെങ്കിലും പോയി കളിച്ച് ദേഹത്ത് പരിക്കൊക്കെയായി വരും.’
‘അന്ന് ജൂനിയർ ആർട്ടിസ്റ്റുകൾക്ക് ദിവസക്കൂലി കൊടുക്കുമല്ലോ… അവർ അത് വാങ്ങാൻ വരി നിൽക്കുമ്പോൾ ഞാനും പോയി നിന്ന് വാങ്ങും. അന്ന് വലിയ ബോധമില്ലല്ലോ… അപ്പോൾ അച്ഛൻ വന്ന് കൂട്ടികൊണ്ട് പോകും. 1983ക്ക് പ്രതിഫലം ഒന്നും കിട്ടിയിരുന്നില്ല. ആ സിനിമയ്ക്ക് ശേഷമാണ് ക്രിക്കറ്റിനോട് ഇഷ്ടം കൂടിയാത്. സംവിധാനമൊന്നും എനിക്ക് പറ്റില്ല. ഛായാഗ്രഹണം ആണ് ഇഷ്ടം. അതിന് വേണ്ടിയുള്ള കോഴ്സ് പൂനൈയിൽ പഠിക്കുകയാണ് ഇപ്പോൾ. മ്യാവുവിലെ കഥാപാത്രം ചെയ്യാൻ പറ്റുമോയെന്ന് ലാൽ ജോസ് സാർ ഇങ്ങോട്ട് വിളിച്ച് ചോദിച്ചതാണ്. ചില സ്ക്രീൻ ടെസ്റ്റൊക്കെ ഉണ്ടായിരുന്നു. ദുബായിലാണ് ഷൂട്ടിങ് എന്ന് പറഞ്ഞപ്പോഴെ ഞാൻ ഡബിൾ ഓക്കെയായിരുന്നു. എന്റെ ആദ്യത്തെ വിദേശ യാത്രയായിരുന്നു. മാവ്യുവിൽ അഭിനയിച്ചതിന് എനിക്ക് പ്രതിഫലം കിട്ടി.’
‘ഞാൻ കളിയും തമാശയുമാണ് അതിനാൽ ഇമോഷണൽ സീൻസ് എടുക്കുന്നതിന് മുമ്പ് ഞാൻ റെഡിയാകാൻ വേണ്ടി സഹസംവിധായകരൊക്കെ വന്ന് ചീത്ത പറഞ്ഞിട്ട് പോകും. പിന്നീട് സീൻ എടുത്ത് കഴിയുമ്പോൾ അവർ വന്ന് സത്യാവസ്ഥ പറയും. പല്ല് ക്ലിപ്പിട്ട് താഴ്ത്തിയതിനാൽ പലരും തിരിച്ചറിയാറില്ല. ആ പല്ല് വെച്ചാണ് എല്ലാവരും കണ്ടുപിടിച്ചുകൊണ്ടിരുന്നത്. പിന്നെ കുറേ നേരം സൂക്ഷിച്ച് നോക്കി എവിടയോ കണ്ടിട്ടുണ്ടല്ലോ എന്നൊക്കെ പറയും’ ഭഗത് എബ്രിഡ് ഷൈൻ പറയുന്നു. ആക്ഷൻ ഹീറോ ബിജു, പൂമരം തുടങ്ങി ഹിറ്റായ നിരവധി സിനിമകളുടെ സംവിധായകനാണ് എബ്രിഡ് ഷൈൻ. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം മഹാവീര്യർ ആണ്.
നിവിൻ പോളിയും ആസിഫ് അലിയും നായകന്മാരാവുന്ന മഹാവീര്യറിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. എം. മുകുന്ദന്റെ കഥയ്ക്ക് എബ്രിഡ് ഷൈ തിരക്കഥയൊരുക്കി ചലച്ചിത്ര ഭാഷ്യം നൽകിയിരിക്കുന്നതാണ് മഹാവീര്യർ. പോളി ജൂനിയർ പിക്ചർസ്, ഇന്ത്യൻ മൂവി മേക്കർസ് എന്നീ ബാനറുകളിൽ നിവിൻ പോളി, പി.എസ് ഷംനാസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ലാൽ, ലാലു അലക്സ്, സിദ്ധിഖ്, ഷാൻവി ശ്രീവാസ്തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജൻ രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമ വ്യവഹാരങ്ങളും മുഖ്യ പ്രമേയമായിരിക്കുന്ന ചിത്രം നർമ്മ-വൈകാരിക മുഹൂർത്തങ്ങൾക്കും പ്രാധാന്യം നൽകിയിരിക്കുന്നു.
സിനിമ-നാടക കൈനകരി തങ്കരാജ് (71) അന്തരിച്ചു. കൊല്ലം കേരളപുരം വേലം കോണത്ത് സ്വദേശിയാണ്. 10,000 വേദികളില്‍ പ്രധാന വേഷങ്ങളില്‍ തിളങ്ങിയ നാടകനടന്മാരില് ഒരാളായിരുന്നു തങ്കരാജ്.
ലൂസിഫർ, ഈമൗയൗ, ഹോം എന്നീ സിനിമകളിൽ പ്രധാനവേഷം അഭിനയിച്ചിട്ടുണ്ട്. പ്രേംനസീറിനൊപ്പവും അഭിനയിച്ചിട്ടുണ്ട്. മികച്ച നാടക നടനുള്ള സംസ്ഥാന പുരസ്കാരം രണ്ട് തവണ നേടിയിട്ടുണ്ട്. പ്രശസ്ത നാടക പ്രവര്ത്തകന് കൃഷ്ണന്‍കുട്ടി ഭാഗവതരാണ് പിതാവ്.
നടൻ കുഞ്ചാക്കോ ബോബൻ സോഷ്യൽമീഡിയിൽ പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ ചർച്ചാ വിഷയം. നടി ഭാവനയും തന്റെ മകൻ ഇസഹാക്കുമൊത്തുള്ള ചിത്രമാണ് കുഞ്ചോക്കോ പങ്കുവെച്ചിരിക്കുന്നത്.
ഇസഹാക്കിനെ കയ്യിലെടുത്ത് ഉമ്മവെയ്ക്കുന്ന ഭാവനയാണ് ചിത്രത്തിൽ. ഭാവന ചേച്ചിയുടെ സ്നേഹം എന്നാരംഭിക്കുന്ന കുറിപ്പിനൊപ്പമാണ് താരം ഇൻസ്റ്റാഗ്രാമിൽ ചിത്രം പോസ്റ്റ് ചെയ്തത്.
‘എന്റെ സുഹൃത്തിനെ കാണാൻ എനിക്കായില്ല. പക്ഷേ ഭാവന ചേച്ചിയുമായുള്ള അപ്രതീക്ഷിത കൂടിക്കാഴ്ചക്ക് എന്റെ മകന് അവസരം ലഭിച്ചു. അവളെ ശക്തയും സന്തോഷവതിയുമായി കാണുന്നതിൽ സന്തോഷം. സ്നേഹവും പ്രാർഥനയും പ്രിയപ്പെട്ടവളേ’- കുഞ്ചാക്കോ ഇൻസ്റ്റയിൽ കുറിച്ചു.
View this post on Instagram
ജയിലിൽ കഴിയവേ നടൻ ദിലീപിന് പ്രത്യേക സൗകര്യങ്ങൾ ഏർപ്പാടാക്കി നൽകിയെന്ന മുൻ ജയിൽ ഡിജിപി ആർ ശ്രീലേഖയുടെ പ്രസ്താവനയെ വിമർശിച്ച് വിരമിച്ച ഐജി എവി ജോർജ്. അത്തരം സൗകര്യങ്ങൾ ഒരാൾക്ക് മാത്രം എന്തിന് നൽകിയെന്ന് ശ്രീലേഖ വ്യക്തമാക്കണമെന്നും എവി ജോർജ് ആവശ്യപ്പെട്ടു.
ജയിലിൽ എല്ലാവർക്കും തുല്യപരിഗണനയാണ് നൽകേണ്ടത്. സാധാരണക്കാർക്കുള്ള സൗകര്യം മാത്രമേ ദിലീപിനും അവിടെ ലഭിക്കൂ. പൊലീസ് ഉപ്രദ്രവിച്ച് അവിടെ കൊണ്ട് തള്ളിയതല്ലല്ലോ. ഒരു ഫൈവ് സ്റ്റാർ ലൈഫ് നയിച്ചിരുന്ന വ്യക്തിക്ക് ജയിലിൽ കിടക്കുന്ന സമയത്ത് മാനസികവും ശാരീരികവുമായ വിഷമതകളും നേരിടേണ്ടി വന്നേക്കും.
ദിലീപിന് മാത്രം പ്രത്യേക സൗകര്യം നൽകാൻ പറ്റില്ല. നൂറ് കണക്കിന് പ്രതികൾ ജയിലിലുണ്ട്. എന്നിട്ടും ദിലീപിന് മാത്രം കരിക്കിൻ വെള്ളം വാങ്ങി കൊടുത്തു. ഈ സൗകര്യങ്ങൾ ഏർപ്പാടാക്കി നൽകിയത് ശ്രീലേഖ വ്യക്തമാക്കണമെന്നും എവി ജോർജ് ആവശ്യപ്പെട്ടു.
നേരത്തെ, താൻ ജയിൽ ഡിജിപി ആയിരിക്കെയാണ് ദിലീപ് ജയിലിലെത്തിയതെന്നും അവിടെ ദുരിതമനുഭവിക്കുന്നതു കണ്ട് ചില സൗകര്യങ്ങൾ ഒരുക്കി നൽകിയിരുന്നെന്നും മനോരമ ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ആർ ശ്രീലേഖ വെളിപ്പെടുത്തിയത്.
‘ഞാൻ ജയിൽ ഡിജിപി ആയിരിക്കെ ദിലീപിന് കൂടുതൽ സൗകര്യം ഏർപ്പാടാക്കി എന്ന തരത്തിൽ പ്രചരണം നടന്നു. എനിക്കെതിരെ വളരെ വലിയ പ്രതിഷേധം ഉണ്ടായി. എന്നാൽ അപവാദം വന്നതിന് ശേഷമാണ് ആലുവ സബ് ജയിലിൽ പോകുന്നത്. അവിടെ കണ്ട കാഴ്ച കരളലിയിക്കുന്നതായിരുന്നു. വെറും തറയിൽ മൂന്ന് നാല് ജയിൽ വാസികൾക്കൊപ്പം കിടക്കുകയാണ് ദിലീപ്. വിറയ്ക്കുന്നുണ്ട്. അഴിയിൽ പിടിച്ച് എഴുന്നേൽക്കാൻ ശ്രമിച്ചു. പക്ഷേ വീണ് പോയി. സ്ക്രീനിൽ കാണുന്നയാളാണോ ഇതെന്ന് തോന്നിപ്പോയി. അത്ര വികൃതമായിട്ടുള്ള രൂപാവസ്ഥ.
എനിക്ക് പെട്ടെന്ന് മനസലിയും. ഞാനയാളെ പിടിച്ചുകൊണ്ട് വന്ന് സൂപ്രണ്ടിന്റെ മുറിയിൽ ഇരുത്തി. ഒരു കരിക്ക് കൊടുത്തു. രണ്ട് പായയും, ബ്ലാങ്കറ്റും നൽകാൻ പറഞ്ഞു. ചെവിയുടെ ബാലൻസ് ശരിയാക്കാൻ ഡോക്ടറെ വിളിച്ചു. പോഷകാഹാരം കൊടുക്കാൻ ഏർപ്പാടാക്കി.”- ഇതായിരുന്നു ശ്രീലേഖയുടെ വാക്കുകൾ.
മിനിസ്ക്രീനില്‍ തിളങ്ങി നില്ക്കുന്ന സെലിബ്രിറ്റി ദമ്പതികളാണ് ജീവയും അപര്‍ണയും. ഇരുവരും ശ്രദ്ധിക്കപ്പെട്ടത് അവതാരകരായിട്ടാണ്. സരിഗമപ എന്ന സംഗീത റിയാലിറ്റി ഷോയിലാണ് ജീവ അവതാരകരായി എത്തുന്നത്. മിസ്റ്റര്‍ ആന്റ് മിസിസ് എന്ന ഷോയാണ് ഇരുവരും ഒരുമിച്ച് അവതരിപ്പിച്ചത്. അപര്‍ണ്ണ എയര്‍ഹോസ്റ്റസാണ്. സുഹൃത്തിനൊപ്പം അവതാരകര്‍ക്കുള്ള ഓഡിഷനില്‍ പങ്കെടുക്കാന്‍ പോയ ജീവ ആകസ്മികമായി വേദിയില്‍ എത്തുകയും ഒടുവില്‍ ഫലം വന്നപ്പോള്‍ ജീവ സെലക്ടാകുകയായിരുന്നു.
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് ജീവയും അപര്‍ണയും. തങ്ങളുടെ വിശേഷങ്ങളും മറ്റുമെല്ലാം ഇരുവരും സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെയ്ക്കാറുമുണ്ട്. അടുത്തിടെ മാലിദ്വീപില്‍ അവധി ആഘോഷിക്കാന്‍ പോയ ചിത്രങ്ങള്‍ ഇരുവരും പങ്കുവെച്ചിരുന്നു. ബിക്കിനി വേഷം ധരിച്ചുള്ള അപര്‍ണയുടെ ചിത്രമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. എന്നാല്‍ ഇതിന് പിന്നാലെ സദാചാര കമന്റുകളും മറ്റും പ്രത്യക്ഷപ്പെട്ട് തുടങ്ങി. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരിച്ച് ജീവ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.
ഒരു അഭിമുഖത്തിലാണ് സദാചാരക്കാരോടുള്ള തന്റെ മനോഭാവത്തെ കുറിച്ച് ജീവ വ്യക്തമാക്കിയത്. ‘കാര്യങ്ങള്‍ കാണുന്ന രീതിയില്‍ ഉള്ള വ്യത്യാസമാണ് ഇത്തരം കമന്റുകള്‍ക്ക് കാരണം. ഞാനും ഭാര്യയും കൂടെ ടൂര്‍ പോകുമ്പോള്‍ അവള് അവള്‍ക്കിഷ്ടമുള്ള വസ്ത്രം ഇടുന്നു. ആ കോസ്റ്റ്യൂമിനെ കമന്റ് ചെയ്യാനാണ് എല്ലാവര്ക്കും താല്പര്യം. ഒരു ഭര്‍ത്താവിനില്ലാത്ത എന്ത് ദണ്ണമാണ് നാട്ടുകാര്‍ക്ക് ഉണ്ടാകുന്നത് എന്ന് എനിക്ക് മനസിലായിട്ടില്ല.’
‘നിങ്ങളുടെ സ്വകാര്യത നിങ്ങള്‍ കണ്ടാല്‍പ്പോരെ എന്നാെക്കെ ചിലര്‍ ചോദിക്കാറുണ്ട്. ഞങ്ങളുടെ സ്വകാര്യത ഞങ്ങള്‍ നാട്ടുകാരെ കാണിച്ചിട്ടില്ല. ഇത്തരക്കാരുടെ വിചാരം ഇവരെന്തോ കണ്ടുപിടിച്ചെന്നാണ്. നാട്ടുകാര്‍ എന്ത് കാണണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നോ അത് മാത്രമെ ഞങ്ങള്‍ ഇതുവരെ പങ്കുവെച്ചിട്ടുള്ളൂ. ഭാര്യയോട് അങ്ങനെ ചെയ്യരുത്… ഇങ്ങനെ ചെയ്യരുത് എന്നൊന്നും പറഞ്ഞ് ബുദ്ധിമുട്ടിക്കുന്ന ഭര്‍ത്താവല്ല ഞാന്‍. അങ്ങനൊരു ഭര്‍ത്താവാകാന്‍ താല്പര്യവുമില്ല. വസ്ത്രധാരണത്തിന് എല്ലാവര്ക്കും സ്വാതന്ത്രമുണ്ട്. എന്റെ ഭാര്യയ്ക്ക് ഇഷ്ടപ്പെട്ട വസ്ത്രം അവള് ധരിക്കട്ടെ…. വേറാരും അതില്‍ ഇടപെടണ്ട’ ജീവ പറഞ്ഞു.