സിനിമയില്‍ നിന്നും ആദ്യമായി ലഭിച്ച പ്രതിഫലത്തെ കുറിച്ച് തുറന്നു പറഞ്ഞ് സുരേഷ് ഗോപിയും കുഞ്ചാക്കോ ബോബനും. നവോദയ അപ്പച്ചന് നിര്‍മ്മാതാവായ സിനിമയിലാണ് താന്‍ ആദ്യമായി അഭിനയിച്ചത്. 2500 രൂപയുടെ ചെക്ക് ആണ് ഈ സിനിമയ്ക്ക് പ്രതിഫലമായി കിട്ടിയതെന്നും സുരേഷ് ഗോപി പറഞ്ഞു.
അപ്പച്ചന് സാറില്‍ നിന്ന് നേരിട്ട് തന്നെ പ്രതിഫലം വാങ്ങണം, അത് ഒരു പൈസയാണെങ്കിലും. ഭയങ്കര വളര്‍ച്ചയുണ്ടാകും എന്നായിരുന്നു അച്ഛന് പറഞ്ഞത്. ചെക്കിലെ പൂജ്യം കണ്ടോ, ആ പൂജ്യമങ്ങ് കൂട്ടിക്കൂട്ടി കൊണ്ടു വരണം എന്നാണ് അപ്പച്ചന് സാര്‍ അന്ന് പറഞ്ഞത് എന്നും സുരേഷ് ഗോപി സൂര്യ ടിവിയിലെ പരിപാടിക്കിടെ പറഞ്ഞു.
അനിയത്തി പ്രാവ് ആണ് കുഞ്ചാക്കോ ബോബന് ആദ്യമായി അഭിനയിച്ച ചിത്രം. ഫാസില്‍ ചിത്രത്തിന് തനിക്ക് ലഭിച്ചത് അമ്പതിനായിരം രൂപയാണ് എന്നാണ് കുഞ്ചാക്കോ ബോബന് പറയുന്നത്. ഉദയ നിര്‍മ്മിച്ച ധന്യ എന്ന സിനിമയില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ടെങ്കിലും നായകനായി കുഞ്ചാക്കോ ബോബന് എത്തിയത് അനിയത്തിപ്രാവിലൂടെ ആയിരുന്നു.
അതേസമയം, പാപ്പാന്, ഒറ്റക്കൊമ്പന്, കാവല്‍ എന്നീ ചിത്രങ്ങളാണ് സുരേഷ് ഗോപിയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. അരവിന്ദ് സ്വാമിക്കൊപ്പം ഒറ്റ്, ഭീമന്റെ വഴി, പട, അറിയിപ്പ്, അഞ്ചാം പാതിര രണ്ടാം ഭാഗം, എന്നാ താന്‍ കേസ് കൊട് എന്നിവയാണ് കുഞ്ചാക്കോ ബോബന്റെതായി ഒരുങ്ങുന്ന പുതിയ സിനിമകള്‍.
മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങള്‍ ഒഴിവാക്കി വിട്ടിരുന്നതിനെ കുറിച്ച് പറഞ്ഞ് നടന് ഇന്ദ്രന്‍സ്. പണ്ട് സിനിമയില്‍ വസ്ത്രാലങ്കാരം ചെയ്തിരുന്ന സമയത്ത് മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റെയും കൂടെ സിനിമ ചെയ്യാന്‍ പേടിയായിരുന്നു എന്നാണ് ഇന്ദ്രന്‍സ് ഒരു അഭിമുഖത്തില്‍ പറയുന്നത്.
സിനിമയില്‍ കോസ്റ്റ്യൂം ചെയ്തിരുന്ന സമയത്ത് കുഞ്ഞു പടങ്ങളായിരുന്നല്ലോ. അന്നേ മമ്മൂക്കയും ലാല്‍ സാറുമൊക്കെ ഭയങ്കര സെറ്റപ്പിലല്ലേ. അവരുടെ പടങ്ങളൊക്കെ വലിയ പ്രൊഡക്ഷനാണ്. തന്റെ അറിവ് അത്ര വളര്‍ന്നിരുന്നില്ല. താന്‍ തിരുവനന്തപുരം വിട്ട് പോയിട്ടുമില്ല. അതുകൊണ്ട് അത്തരം സിനിമകളില്‍ നിന്ന് വന്ന അവസരങ്ങളൊക്കെ ഒഴിവാക്കി.
പിന്നീട് സംവിധായകന് പത്മരാജന്റെ സിനിമകളില്‍ വസ്ത്രാലങ്കാരം ചെയ്ത് സിനിമയില്‍ പേരെടുത്തപ്പോഴും പേടി കാരണം വലിയ താരങ്ങളുടെ സിനിമകള്‍ ഒഴിവാക്കിയെന്നും താരം പറയുന്നു. താന്‍ തയ്യല്‍ ചെയ്തിരുന്ന സമയത്ത് ‘ഒരു ചാന്‍സ്, ഒരു നല്ല ക്യാരക്ടര്‍’ എന്ന് പറഞ്ഞിരുന്ന പോലെ ഇപ്പോഴും അങ്ങനെ തന്നെ നിക്കുവാ എന്നും ഇന്ദ്രന്‍സ് പറയുന്നു.
അതേസമയം, ഇന്ദ്രന്‍സിന്റെ ഹോം സിനിമ വന്‍ വിജയം നേടുകയാണ്. ചിത്രത്തില്‍ ഇന്ദ്രന്‍സ് അവതരിപ്പിച്ച ഒലിവര്‍ ട്വിസ്റ്റ് എന്ന കേന്ദ്ര കഥാപാത്രത്തിന് പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും ഒരു പോലെ ലഭിക്കുന്നുണ്ട്. ഓഗസ്റ്റ് 19ന് ആണ് ഹോം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. റോജിന്‍ തോമസ് സംവിധാനം ചെയ്ത ചിത്രം വിജയ് ബാബു ആണ് നിര്‍മ്മിച്ചത്.
പ്രമുഖ പാചക വിദഗ്ദ്ധനും ചലച്ചിത്ര നിർമാതാവുമായ നൗഷാദ് (55) അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. പ്രമുഖ കേറ്ററിങ്, റസ്റ്ററന്റ് ശൃംഖലയായ ‘നൗഷാദ് ദ് ബിഗ് ഷെഫി’ന്റെ ഉടമയാണ്. കാഴ്ച, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടർ, ലയൺ, പയ്യൻസ്, സ്പാനിഷ് മസാല തുടങ്ങി നിരവധി ചിത്രങ്ങളുടെ നിർമ്മാതാവാണ് നൗഷാദ്.
വിദേശത്തടക്കഗം പ്രസിദ്ധമായിരുന്നു നൗഷാദ് കേറ്ററിംഗ്. ടെലിവിഷൻ പാചകപരിപാടികളിലൂടെയും അദ്ദേഹം ശ്രദ്ധേയനായിരുന്നു. സ്കൂളിലും കോളജിലും സഹപാഠിയായിരുന്ന സംവിധായകൻ ബ്ലെസിയുടെ ആദ്യ ചിത്രമായ കാഴ്ച നിർമ്മിച്ചുകൊണ്ടായിരുന്നു ചലച്ചിത്ര നിർമാതാവെന്ന നിലയിലുള്ള തുടക്കം. രണ്ടാഴ്ച മുമ്പായിരുന്നു ഭാര്യയുടെ മരണം. ഇത് നൗഷാദിനെ മാനസികമായും ശാരീരികമായും കൂടുതൽ തളർത്തിയിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു.
നീലത്താമര എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് അർച്ചന കവി. സിനിമയ്ക്ക് പുറമെ മോഡലിംഗ് രംഗത്തും താരം സജീവമാണ്. നീലത്താമരയ്ക്ക് ശേഷം മമ്മി ആൻഡ് മി, സാൾട്ട് ആന്റ് പെപ്പർ, സ്പാനിഷ് മസാല തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചു.
2016 ൽ സിനിമയിൽ നിന്നും വിട്ടു നിന്ന താരം പിന്നീട് ടെലിവിഷൻ അവതരികയായാണ് ശ്രദ്ധ നേടിയത്. അതോടൊപ്പം മ്യുസിക് ആൽബങ്ങളിലും വെബ്സീരീസുകളിലും താരം അഭിനയിച്ചു. മനോരമ മാക്സിനു വേണ്ടി പണ്ടാരംപറമ്പിൽ ഹൗസ് എന്ന വെബ്സീരിസ് സംവിധാനവും,നിർമാണവും ചെയ്യുകയാണ് താരം.
സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ തടി കുറച്ചിതിന്റെ ചിത്രങ്ങൾ പങ്കുവെച്ചത് വൈറലാവുകയാണ്. ലോക്ഡൗൺ സമയത് തടി കൂടിയെന്നും എന്നാൽ അടുത്ത കാലത്ത് ഓൺലൈൻ വഴി പരിചയപ്പെട്ട ഫിറ്റ്നസ് ട്രെയിനർ തന്റെ ആരോഗ്യം വീണ്ടെടുക്കാൻ സഹായിച്ചെന്ന് അർച്ചന കവി പറയുന്നു.
സിനിമ നിര്‍മ്മാതാവും പാചകവിദഗ്ധനുമായ നൗഷാദ് അന്തരിച്ചുവെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ വാര്‍ത്ത പ്രചരിക്കുന്നു. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം ഇപ്പോഴും വെന്റിലേറ്ററില്‍ ഗുരുതരാവസ്ഥയിലാണെന്നും സുഹൃത്തും നിര്‍മ്മാതാവുമായ നൗഷാദ് ആലത്തൂര്‍ വ്യക്തമാക്കി.
ടെലിവിഷന്‍ ചാനലുകളില്‍ പാചകവുമായി ബന്ധപ്പെട്ട പരിപാടികളില്‍ അവതാരകനായെത്തിയിരുന്നു. പാചകരംഗത്ത് വൈദഗ്ധ്യം തെളിയിച്ച നൗഷാദിന് തിരുവല്ലയില്‍ ഹോട്ടലും കാറ്ററിംഗ് സര്‍വീസും ഉണ്ട്. മലയാളത്തിൽ ഇറങ്ങിയ ഒട്ടനവധി ഹിറ്റ് സിനിമകളുടെ നിർമ്മാതാവ് കൂടിയായ നഷാദിന്റെ ഭാര്യ രണ്ടാഴ്ച മുൻപാണ് മരണപ്പെട്ടത്.
നാദിര്‍ഷയുടെ ഈശോ എന്ന സിനിമ വലിയ വിവാദങ്ങള്‍ക്കാണ് ഇടയാക്കിയത്. യേശുക്രിസ്തുവിനെ ചിത്രത്തിന്റെ പേരിലൂടെ അപമാനിക്കുകയാണ് എന്നായിരുന്നു ഒരു വിഭാഗം വിമര്‍ശിച്ചത്.ചിത്രത്തെ അനുകൂലിച്ചും എതിര്‍ത്തും ക്രൈസ്തവസഭയ്ക്കുള്ളില്‍ നിന്ന് തന്നെ നിരവധി പ്രതികരണങ്ങള്‍ പുറത്തുവന്നു.
ഇതിനിടെ ക്രിസ്ത്യന്‍ മതമൗലികവാദത്തെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് അങ്കമാലി രൂപതയുടെ മുഖപത്രമായ സത്യദീപത്തിന്റെ ഇംഗ്ലിഷ് എഡിഷന്റെ അസോസിയേറ്റ് എഡിറ്റര്‍ ഫാ. ജയിംസ് പനവേലിയുടെ പ്രസംഗം വലിയ ചര്‍ച്ചയായിരുന്നു.
ഇപ്പോഴിതാ ഈ പ്രസംഗം തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച സംവിധായകന് ജിത്തു ജോസഫിന്റെ പോസ്റ്റിന് താഴെയും വലിയ വിദ്വേഷപ്രചരണമാണ് ഇപ്പോള്‍ നടക്കുന്നത്. ചിലര്‍ സംവിധായകനെ വ്യക്തിപരമായും അധിക്ഷേപിക്കുന്നുണ്ട്.
സിനിമയ്ക്കെതിരായ വിമര്‍ശനങ്ങളെ പൂര്‍ണമായും തള്ളിക്കളഞ്ഞാണ് വൈദികന്റെ പ്രസംഗം. നേരത്തേ ആമേന്‍, ഈ.മ.യൗ, ഹല്ലേലൂയ എന്നീ സിനിമകള്‍ ഇറങ്ങിയപ്പോഴൊക്കെ സംയമനം പാലിച്ച ക്രിസ്ത്യാനി ഇപ്പോള്‍ വാളെടുത്തിറങ്ങിയിരിക്കുകയാണ് എന്നായിരുന്നു വൈദികന്റെ വിമര്‍ശനം.
സിനിമ നിര്‍മാതാവും പാചക വിദഗ്ധനുമായ നൗഷാദ് അതി ഗുരുതരാവസ്ഥയില്‍. തിരുവല്ലയിലെ സ്വകാര്യആശുപത്രിയില്‍ വെന്റിലേറ്ററിലാണ് നൗഷാദെന്നും ഏവരും അദ്ദേഹത്തിനു വേണ്ടി പ്രാര്‍ഥിക്കണമെന്നും നിര്‍മാതാവ് നൗഷാദ് ആലത്തൂര്‍ അറിയിച്ചു.
‘എന്റെ പ്രിയ സുഹൃത്ത് നൗഷാദിന്റെ ആരോഗ്യനില ഗുരുതരമാണ്. ഇപ്പോള്‍ തിരുവല്ല ഹോസ്പിറ്റലില്‍ വെന്റിലേറ്ററിലാണ്. അദ്ദേഹത്തിനു വേണ്ടി നമുക്കെല്ലാവര്‍ക്കും പ്രാര്‍ത്ഥിക്കാം.രണ്ടാഴ്ച മുമ്പാണ് അദ്ദേഹത്തിന്റെ ഭാര്യ നമ്മളെല്ലാം വിട്ടുപിരിഞ്ഞു പോയത്. ഒരു മകള്‍ മാത്രമാണ് ഇവര്‍ക്കുള്ളത്.’-നൗഷാദ് ആലത്തൂര്‍ പറഞ്ഞു.
കാഴ്ച, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടര്‍, ലയണ്‍, പയ്യന്‍സ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവാണ് നൗഷാദ്. പാചകരംഗത്ത് വൈദഗ്ധ്യം തെളിയിച്ച നൗഷാദിന് തിരുവല്ലയില്‍ ഹോട്ടലും കാറ്ററിങ് സര്‍വീസും ഉണ്ട്
മോഹൻലാലിന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ ലൂസിഫർ തെലുങ്കിലേക്ക് റീമേക്ക് ചെയ്യുകയാണ് മെഗാ സ്റ്റാർ ചിരഞ്ജീവി. മോഹൻ രാജ സംവിധാനം ചെയ്യുന്ന ഈ തെലുങ്ക് റീമേക്കിന്റെ പേര് ഗോഡ് ഫാദർ എന്നാണ്. തെലുങ്കിൽ ചിരഞ്ജീവിക്കൊപ്പം ഈ ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത് എന്നാണ് സൂചന. മോഹൻലാൽ ചെയ്ത സ്റ്റീഫൻ എന്ന നായക വേഷത്തിൽ മെഗാ സ്റ്റാർ ചിരഞജിവി എത്തുമ്പോൾ മഞ്ജു വാര്യർ ചെയ്ത പ്രിയദർശനി എന്ന നായികാ വേഷം ചെയ്യാൻ ഒരുങ്ങുന്നത് ലേഡി സൂപ്പർ സാർ നയൻതാര ആണ്.
പൃഥ്വിരാജ് മലയാളത്തിൽ ചെയ്ത സയ്ദ് മസൂദ് എന്ന അതിഥി വേഷം ചെയ്യാൻ തെലുങ്കു റീമേക്കിന്റെ അണിയറ പ്രവർത്തകർ ആദ്യം സമീപിച്ചത് ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാനെ ആണെന്നും, സൽമാൻ ഒഴിഞ്ഞപ്പോൾ ഇപ്പോൾ തമിഴിലെ സൂപ്പർ താരം ചിയാൻ വിക്രമിനെ ആണ് അവർ സമീപിച്ചിരിക്കുന്നത് എന്നുമാണ് വാർത്തകൾ പറയുന്നത്. ഇപ്പോഴിതാ മലയാളത്തിൽ വിവേക് ഒബ്റോയ് ചെയ്ത ബോബി എന്ന നെഗറ്റീവ് കഥാപാത്രം ചെയ്യുന്നത് ആരാണെന്നും തീരുമാനമായി കഴിഞ്ഞു.
മലയാളത്തിലെ പ്രശസ്ത താരം ബിജു മേനോൻ ആണ് തെലുങ്കിൽ ആ കഥാപാത്രം ചെയ്യുന്നത്. ക്യാൻ ചാനൽ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ ബിജു മേനോൻ അത് തുറന്നു പറയുകയും ചെയ്തു. ചിത്രത്തിന്റെ ഷെഡ്യൂളുകൾ തീരുമാനിച്ചു കഴിഞ്ഞാൽ ഡേറ്റ് നൽകും എന്നും ചിത്രത്തിന്റെ ഭാഗമാകുന്ന കാര്യം ഉറപ്പിച്ചു എന്നും അദ്ദേഹം പറഞ്ഞു. ബിജു മേനോന്റെ മൂന്നാമത്തെ മാത്രം തെലുങ്കു ചിത്രമായിരിക്കും ഗോഡ് ഫാദർ. മലയാളത്തിന്റെ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരന്റെ ആദ്യത്തെ സംവിധാന സംരംഭമായിരുന്നു ലൂസിഫർ. ഈ ചിത്രത്തിന്റെ അടുത്ത ഭാഗമായ എംപുരാൻ അടുത്ത വർഷം ആരംഭിക്കും. മൂന്നു ഭാഗങ്ങൾ ആണ് ലൂസിഫറിന് ഉള്ളത്.
മമ്മൂട്ടി മോഹന്‍ലാല്‍ ചിത്രങ്ങളില്‍ പല പിന്തിരപ്പന്‍ പൊതുബോധങ്ങളും നവമുതലാളിത്തവുമൊക്കെയുണ്ടെന്ന് ചിന്താ ജെറോം. ‘നവലിബറല്‍ കാലഘട്ടത്തിലെ മലയാള കച്ചവട സിനിമയുടെ പ്രത്യയശാസ്ത്രം’ എന്ന വിഷയത്തില്‍ പിഎച്ച്ഡി നേടിയ ഡോ. ചിന്താ ജെറാം തന്റെ ഗവേഷണ വിഷയത്തെക്കുറിച്ചും ഗവേഷണത്തില്‍ മനസിലാക്കിയ കാര്യങ്ങളെ കുറിച്ചും മനോരമയ്ക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു.
ചിന്തയുടെ വാക്കുകള്‍
‘അക്കാലത്തെ രണ്ടുവീതം മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങളാണ് ഞാന്‍ ഫോക്കസ് ചെയ്തത്. ദേവാസുരം, ആറാം തമ്പുരാന്, ധ്രുവം, വല്യേട്ടന് എന്നിവയില്‍ പല പിന്തിരിപ്പന് പൊതുബോധങ്ങളെയും നവമുതലാളിത്തം എങ്ങനെ ഭംഗിയായി വില്‍ക്കുന്നു എന്നതിന്റെ ഉദാഹരണങ്ങള്‍ വ്യക്തമായി കാണാം. ഈ സിനിമകളിലുണ്ട്. അച്ഛനാരാണെന്ന് നായകനോട് പറയില്ലെങ്കിലും എല്ലാംകൊണ്ടും യോഗ്യനായ ആളാണെന്നും രാജരക്തമാണെന്നും പറയുന്ന ദേവാസുരത്തിലെ കഥാപാത്രം, സ്വന്തം സുഹൃത്ത് പേരു വിളിച്ചിട്ടും നില്‍ക്കാതെ തമ്പുരാന് എന്ന വിളി കേള്‍ക്കുമ്പോള്‍ മാത്രം നില്ക്കുന്ന ആറാം തമ്പുരാനിലെ നായകന്, രാഷ്ട്രീയത്തെയും നീതിവ്യവസ്ഥയെയുമൊക്കെ നോക്കുകുത്തിയാക്കി സ്വന്തം നിലയില്‍ നീതി നടപ്പാക്കുന്ന ധ്രുവത്തിലെ നാട്ടധികാരി എന്നിവയിലൊക്കെ വായിക്കാവുന്നത് ഫ്യൂഡല്‍ നാടുവാഴിത്തത്തിന്റെ നൊസ്റ്റാള്‍ജിയയാണ്’, ചിന്ത പറയുന്നു.
അതിമാനുഷികര്‍ മാറി ചെറിയ ജോലിയൊക്കെ ചെയ്തു ജീവിക്കുന്ന നായകന്മാര് നമ്മുടെ സിനിമയില്‍ വീണ്ടും വന്നു തുടങ്ങുന്നത് ‘ഫോര്‍ ദ് പീപ്പിള്‍’ കാലഘട്ടത്തിലാണെന്ന് ചിന്ത പറയുന്നു. രണ്ടായിരത്തിനു ശേഷമുള്ള സിനിമകളില്‍, ആഗോളീകരണകാലത്തെ മാറിയ ജീവിത ശൈലിയുടെ ചിഹ്നങ്ങള്‍ ഭാഗമാകുന്നതെന്നും ചിന്ത വിശദീകരിക്കുന്നുണ്ട്. ചാപ്പാകുരിശില്‍ കഥാകേന്ദ്രമാകുന്ന ഐഫോണ്‍, ബാംഗ്ലൂര്‍ ഡേയ്സിലെ മെട്രോ കള്‍ച്ചര്‍, ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിലെയും ഡയമണ്ട് നെക്ലേസിലെയും ക്രെഡിറ്റ് കാര്‍ഡ് എന്നിവയെല്ലാം ആഗോളീകൃത ജീവിതത്തില്‍ വന്ന മാറ്റങ്ങള്‍ സൂചിപ്പിക്കുന്ന ചിഹ്നങ്ങളാണെന്ന് ചിന്ത വ്യക്തമാക്കുന്നു.
റഷ്യന്‍ നടി അലക്സാന്റ്ര ജാവി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 23 വയസായിരുന്നു. രാഘവ ലോറന്‍സിന്റെ കാഞ്ചന 3 എന്ന ചിത്രത്തില്‍ അലക്സാന്റ്ര പ്രധാന വേഷത്തിലെത്തിയിട്ടുണ്ട്. ഗോവയിലെ വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. നടിയുടെ മരണത്തില്‍ പോലീസ് അന്വേഷണം നടത്തി വരികയാണ്. ഈയടുത്ത് നടിയുടെ പ്രണയബന്ധം തകര്‍ന്നുവെന്നും തുടര്‍ന്ന് കടുത്ത വിഷാദത്തിലായിരുന്നുവെന്നും അയല്‍വാസികള്‍ പറയുന്നു. ഇതുസംബന്ധിച്ചും പോലീസ് അന്വേഷണം നടത്തി വരികയാണ്.
റഷ്യന്‍ സ്വദേശിയായ അലക്സാന്റ്ര കുറച്ച് കാലമായി ഗോവയിലാണ് താമസം. സിനിമയില്‍ അവസരം തേടിയിരുന്നു. 2019 ല്‍ ചെന്നൈയിലെ ഒരു ഫോട്ടോഗ്രാഫര്‍ക്കെതിരേ ലൈംഗികപീഡനപരാതിയും നല്‍കിയിരുന്നു.