Nursing

ലണ്ടന്‍: സ്വകാര്യ ആംബുലന്‍സുകള്‍ക്കായി എന്‍എച്ച്എസ് ചെലവഴിക്കുന്ന തുകയില്‍ വന്‍ വര്‍ദ്ധനവ്. രണ്ടു വര്‍ഷത്തിനിടെ അഞ്ചിരട്ടി വര്‍ദ്ധനവാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നതെന്ന് പ്രസ് അസോസിയേഷന്‍ ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ അനുസരിച്ച് നേടിയ രേഖകള്‍ വ്യക്തമാക്കുന്നു. പുതിയ കണക്കുകള്‍ അനുസരിച്ച് 78 മില്യന്‍ പൗണ്ടാണ് സ്വകാര്യ ആംബുലന്‍സുകള്‍ക്കു വേണ്ടി എന്‍എച്ച്എസ് ചെലവഴിച്ചത്. 999 കോളുകള്‍ സ്വീകരിക്കാനും രോഗികളെ ആശുപത്രികളില്‍ എത്തിക്കാനും സ്വകാര്യ ആംബുലന്‍സുകളെ എന്‍എച്ച്എസ് ആംബുലന്‍സ് ട്രസ്റ്റുകള്‍ ഉപയോഗിക്കുന്നുണ്ട്. ജീവനക്കാരുടെ കുറവുമൂലം എന്‍എച്ച്എസ് ആംബുലന്‍സുകളുടെ പ്രവര്‍ത്തനം കാര്യമായി നടക്കുന്നില്ല.

ഇംഗ്ലണ്ടിലെ 10 ആംബുലന്‍സ് ട്രസ്റ്റുകളില്‍ നിന്നുള്ള വിവരങ്ങളാണ് ശേഖരിച്ചത്. 2016-17 വര്‍ഷത്തില്‍ 78,359,087 പൗണ്ട് സ്വകാര്യ ആംബുലന്‍സുകള്‍ക്കായി നല്‍കിയിട്ടുണ്ട്. 2014-15 വര്‍ഷത്തില്‍ 64,2101,770 പൗണ്ട് ആയിരുന്നു ഈയിനത്തില്‍ ചെലവഴിച്ചത്. 22 ശതമാനത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എമര്‍ജന്‍സി പാരാമെഡിക്കല്‍ ജീവനക്കാരെ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി കൂടുതല്‍ പണം ചില ട്രസ്റ്റുകള്‍ക്ക് ചെലവഴിക്കേണ്ടി വരുന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

സൗത്ത് സെന്‍ട്രല്‍ ആംബുലന്‍സ് സര്‍വീസ് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് ആണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ചെലവഴിച്ചിരിക്കുന്നത്. 16,336,000 പൗണ്ടാണ് 2016-17 വര്‍ഷത്തില്‍ ഈ ട്രസ്റ്റ് ചെലവാക്കിയത്. കഴിഞ്ഞ വര്‍ഷം 13,610,000 പൗണ്ട് ചെലവഴിച്ച സ്ഥാനത്താണ് ഇത്. തൊട്ടു പിന്നാലെ ഈസ്റ്റ് ഓഫ് ഇംഗ്ലണ്ട് ആംബുലന്‍സ് സര്‍വീസ് എന്‍എച്ച്എസ് ട്രസ്റ്റ് എത്തി. 14,012,429 പൗണ്ട് ആണ് ട്രസ്റ്റിന്റെ ചെലവ്. മുന്‍വര്‍ഷം 6,639,335 പൗണ്ട് മാത്രമായിരുന്നു ട്രസ്റ്റിന്റെ ചെലവ്. സ്വകാര്യ ആംബുലന്‍സ് സര്‍വീസുകളില്‍ നിന്നും ചാരിറ്റികളായ സെന്റ് ജോണ്‍സ് ആംബുലന്‍സ്, റെഡ് ക്രോസ് എന്നിവയില്‍ നിന്നും ആംബുലന്‍സുകള്‍ വാടകയ്ക്ക് എടുക്കാറുണ്ട്.

ലണ്ടന്‍: എന്‍എച്ച്എസ് ജീവനക്കാര്‍ 3.9 ശതമാനം വേതന വര്‍ദ്ധനവ് ആവശ്യപ്പെട്ട് രംഗത്ത്. എന്‍എച്ച്എസ് ജീവനക്കാരും ജീവനക്കാരെ പ്രതിനിധീകരിക്കുന്ന യൂണിയനുകളും ഇക്കാര്യം ഉന്നയിച്ചുകൊണ്ട് ചാന്‍സലര്‍ക്ക് കത്തയച്ചു. കുറച്ചു വര്‍ഷങ്ങളായി നിലവിലുള്ള നിയന്ത്രണങ്ങള്‍ മൂലമുള്ള പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ 800 പൗണ്ട് എങ്കിലും അധികം നല്‍കണമെന്നാണ് ആവശ്യം. നാണയപ്പെരുപ്പം കൂടി കണക്കിലെടുത്താല്‍ 2010 മുതല്‍ 15 ശതമാനം കുറവാണ് ശമ്പളത്തില്‍ ഉണ്ടായിരിക്കുന്നതെന്ന് ജാവനക്കാര്‍ പറയുന്നു. 14 യൂണിയനുകള്‍ സംയുക്തമായാണ് ഈ ആവശ്യമുന്നയിച്ചത്.

പോലീസ് ഉദ്യോഗസ്ഥര്‍ക്കും ജയില്‍ ജീവനക്കാര്‍ക്കുമുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍ പ്രത്യേക വിഭാഗങ്ങളെ മാത്രം തെരഞ്ഞെടുത്ത് ശമ്പളനിയന്ത്രണം നീക്കുന്നത് ശരിയായ രീതിയല്ലെന്നും യൂണിയനുകള്‍ പറഞ്ഞു. എല്ലാ യൂണിയനുകളിലുമായി 10 ലക്ഷത്തിലേറെ അംഗങ്ങളുണ്ട്. എന്നാല്‍ ഡോക്ടര്‍മാരുടെ സംഘടനയായ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ ഈ കത്തല്‍ ഒപ്പ് വെച്ചിട്ടില്ല. ശമ്പള നിയന്ത്രണം നീക്കിയാല്‍ ഇപ്പോള്‍ എന്‍എച്ച്എസ് നേരിടുന്ന ജീവനക്കാരുടെ കുറവ് പരിഹരിക്കപ്പെടുമെന്നും യൂണിയനുകള്‍ വ്യക്തമാക്കുന്നു.

40,000 പോസ്റ്റുകള്‍ എന്‍എച്ച്എസില്‍ ഒഴിഞ്ഞുകിടക്കുന്നുണ്ടെന്ന് ഈ വര്‍ഷം ആദ്യം റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് നടത്തിയ പഠനത്തില്‍ വ്യക്തമായിരുന്നു. അടുത്ത വര്‍ഷത്തോടെ ശമ്പളവര്‍ദ്ധനവ് നടപ്പാക്കണമെന്നാണ് യൂണിയനുകള്‍ ആവശ്യപ്പെടുന്നത്. ശമ്പളവര്‍ദ്ധനവ് ഈ നിരക്കില്‍ നടപ്പാക്കിയാല്‍ സര്‍ക്കാരിന് 2.5 ബില്യന്‍ പൗണ്ട് അധികമായി കണ്ടെത്തേണ്ടി വരും.

പോലീസില്‍ 1 ശതമാനം വേതന വര്‍ദ്ധനവും 1 ശതമാനം ബോണസുമാണ് നല്‍കിയത്. ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് 1.7 ശതമാനമാണ് വര്‍ദ്ധിപ്പിച്ചത്. നിലവിലുള്ള ബജറ്റില്‍ നിന്ന് തന്നെയാണ് ഇതിനുള്ള പണം കണ്ടെത്തിയത്. ഈ നീക്കത്തിന്റെ പശ്ചാത്തലത്തിലാണ് എന്‍എച്ച്എസ് ജീവനക്കാര്‍ ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെടുന്നത്.

ലണ്ടന്‍: രോഗനിര്‍ണ്ണയത്തിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കുന്ന രീതി കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ സര്‍വസാധാരണമാകുമെന്ന് എന്‍എച്ച്എസ്. എക്‌സ്‌റേ ഫലങ്ങള്‍ വിശകലനം ചെയ്യാനും കാന്‍സര്‍ നിര്‍ണയത്തിന് ഉപയോഗിക്കുന്നതുപോലെ രോഗബാധിതമായ കലകള്‍ പരിശോധിക്കുന്നതിനും കൃത്രിമ ബുദ്ധിയുള്ള കമ്പ്യൂട്ടറുകള്‍ വളരെ പെട്ടെന്നുതന്നെ ശേഷി കൈവരിക്കുമെന്ന് എന്‍എച്ച്എസ് നേതൃത്വം പറയുന്നു. അതുകൊണ്ടുതന്നെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ കൂടുതല്‍ നിക്ഷേപം നടത്താനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു വരികയാണെന്ന് മുതിര്‍ന്ന ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

120 ബില്യന്‍ പൗണ്ട് ബജറ്റില്‍ നല്ലൊരു പങ്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനായി ചെലവഴിക്കാനാണ് ഉദ്ദേശിക്കുന്നത്. ചില സാഹചര്യങ്ങളില്‍ ഡോക്ടര്‍മാരേക്കാള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനാണ് രോഗനിര്‍ണ്ണയം കൂടുതല്‍ വ്യക്തമായി നടത്താന്‍ കഴിയുകയെന്നാണ് ഒന്നിലേറെ പഠനങ്ങള്‍ വ്യക്തമാക്കുന്നതെന്ന് എന്‍എച്ച്എസ് നാഷണല്‍ മെഡിക്കല്‍ ഡയറക്ടര്‍ പ്രൊഫ. സര്‍.ബ്രൂസ് കിയോ പറഞ്ഞു. എക്‌സ്‌റേകള്‍ വിശകലനം ചെയ്യാന്‍ കഴിയുന്ന നിരവധി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പതിപ്പുകള്‍ ഇപ്പോള്‍ത്തന്നെ നിലവിലുണ്ട്. നാലു വര്‍ഷത്തിനുള്ളില്‍ ഹിസ്‌റ്റോപാത്തോളജി സ്ലൈഡുകള്‍ പരിശോധിക്കാന്‍ കഴിയുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വികസിപ്പിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

അതിനായി അധികം കാത്തിരിക്കേണ്ടി വരില്ല. ഇത്തരം സങ്കേതങ്ങള്‍ ചികിത്സാ മേഖലയില്‍ പുതിയൊരു മേഖല തന്നെ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. ക്യാന്‍സര്‍ നിര്‍ണ്ണയത്തിന് ശരീര കലകളില്‍ നടത്തുന്ന പരിശോധനയാണ് ഹിസ്‌റ്റോപാത്തോളജി പരിശോധനകള്‍. മാഞ്ചസ്റ്ററില്‍ നടന്ന എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ ഇന്നവേഷന്‍ എക്‌സ്‌പോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലണ്ടന്‍: ജിപിമാരുടെ ക്ഷാമം പരിഹരിക്കാന്‍ നടപടികളുമായി എന്‍എച്ച്എസ്. വിദേശത്തു നിന്ന് ജിപിമാരെ നിയമിക്കാനാണ് പദ്ധതി. ഇതിനായി 100 മില്യന്‍ പൗണ്ട് വകയിരുത്തി. നഴ്സുമാര്‍, തെറാപ്പിസ്റ്റുകള്‍ തുടങ്ങിയ അനുബന്ധ ജീവനക്കാരെയും ഇതേ രീതിയില്‍ റിക്രൂട്ട് ചെയ്യുമെന്നാണ് വിവരം. അന്താരാഷ്ട്ര തലത്തില്‍ വിജ്ഞാപനമിറക്കിക്കൊണ്ട് നിയമനം നടത്താനാണ് നീക്കം. 2020ഓടെ 5000 ജിപിമാരെ നിയമിക്കാനുള്ള പദ്ധതിയുടെ ഭാഗമായുള്ള ഈ നീക്കത്തിലൂടെ 3000ത്തോളം വിദേശ ഡോക്ടര്‍മാരെ നിയമിക്കും. സ്വന്തമായി ജിപിമാരെ പരിശീലിപ്പിച്ച് നിയമിക്കുന്ന രീതി പിന്തുടരാന്‍ തന്നെയാണ് എന്‍എച്ച്എസ് തീരുമാനം.

എന്‍എച്ച്എസിനു മേലുണ്ടാകുന്ന സമ്മര്‍ദ്ദങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള നീക്കമാണ് ഇതെന്ന് എന്‍എച്ച്എസ് നേതൃത്വം അറിയിച്ചു. 2020ഓടെ ജിപി സര്‍വീസുകള്‍ക്കായി 2.4 ബില്യന്‍ പൗണ്ട് വകയിരുത്താന്‍ നേരത്തേ പദ്ധതിയിട്ടിരുന്നു. വിദേശത്തുനിന്ന് കൂടുതലാളുകളെ റിക്രൂട്ട് ചെയ്യുന്നത് ഇതിന്റെ ഭാഗമായാണ്. 2015ലെ തെരഞ്ഞെടുപ്പിനു ശേഷം പ്രഖ്യാപിച്ചതാണ് ഇതിനായുള്ള ഫണ്ട്. എന്‍എച്ച്എസില്‍ ജിപിമാരുടെ എണ്ണം കൂട്ടുന്നതിനായിരുന്നു കണ്‍സര്‍വേറ്റീവ് പാര്‍ട്ടി മുന്‍ഗണന നല്‍കിയിരുന്നത്.

ഓട്ടമില്‍ തന്നെ റിക്രൂട്ട്മെന്റ് ആരംഭിക്കുമെന്നാണ് കരുതുന്നത്. ആദ്യ ഘട്ടമായി യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ളവരെയാണ് ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര തലത്തില്‍ റിക്രൂട്ട്മെന്റ് നടത്തി ഡോക്ടര്‍മാരെ എന്‍എച്ച്എസ് നിയമിക്കാറുണ്ട്. ഇത് എന്‍എച്ച്എസിന്റെ അഭിമാനകരമായ ചരിത്രമാണെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ടിലെ ഡോ.അരവിന്ദ് മദന്‍ പറഞ്ഞു. നിലവിലുള്ള ജിപിമാരില്‍ അഞ്ചിലൊരാളെങ്കിലും വിദേശിയാണെന്നും ഡോ.മദന്‍ വ്യക്തമാക്കി. പരിശീലനത്തിന് അനുവദിക്കുന്ന സീറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും എന്‍എച്ച്എസ് ആലോചിക്കുന്നുണ്ട്. എന്നാല്‍ ട്രെയിനിംഗിന് അനുവദിച്ച സീറ്റുകളില്‍ 7 ശതമാനം കഴിഞ്ഞ വര്‍ഷം ഒഴിഞ്ഞു കിടക്കുകയായിരുന്നു.

ലണ്ടന്‍: എന്‍എച്ച്എസ് ചീഫ് എക്‌സിക്യൂട്ടീവ് സര്‍ ലിയോനാര്‍ഡ് ഫെന്‍വിക്കിനെ സ്ഥാനത്തു നിന്ന് നീക്കം ചെയ്തു. ഏറ്റവും കൂടുതല്‍ കാലം ഈ പദവിയിലിരുന്ന ഫെന്‍വിക്കിനെ പെരുമാറ്റദൂഷ്യത്തിന്റെ പേരിലാണ് പുറത്താക്കിയിരിക്കുന്നത്. ഇദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങളില്‍ ഈ വര്‍ഷം ആദ്യം മുതല്‍ തന്നെ അന്വേഷണം ആരംഭിച്ചിരുന്നു. ദി ന്യൂകാസില്‍ അപ്പോണ്‍ ടൈന്‍ ഹോസ്പിറ്റല്‍ ട്രസ്റ്റ് മേധാവികൂടിയായ ഫെന്‍വിക്ക് നിര്‍ബന്ധിത അവധിയിലാണ് ഇപ്പോള്‍ ഉള്ളത്. ആരോപണങ്ങള്‍ക്കെതിരെ അദ്ദേഹം അപ്പീല്‍ നല്‍കിയിരുന്നു.

സ്ഥാനത്തു നിന്ന് നീക്കം ചെയ്യാനുള്ള കാരണങ്ങള്‍ ഇപ്പോഴും ദുരൂഹമായി തുടരുകയാണ്. അന്വേഷണവും മറ്റ് നടപടികളും തുടരുന്നതിനാല്‍ ഇതേക്കുറിച്ച് പ്രതികരിക്കാനാകില്ലെന്ന് ട്രസ്റ്റ് അറിയിച്ചു. ഗുരുതര സ്വഭാമവമുള്ള കുറ്റങ്ങളാണ് അദ്ദേഹം ചെയ്തതെന്നാണ് വിവരം. അതുകൊണ്ടുതന്നെ എന്‍എച്ച്എസ് കൗണ്ടര്‍ ഫ്രോഡ് ആന്‍ഡ് സെക്യൂരിറ്റി സര്‍വീസില്‍ ട്രസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. മോശം പെരുമാറ്റം, ട്രസ്റ്റ് ഭരണത്തിലെ പ്രശ്‌നങ്ങള്‍, ധനവിനിയോഗത്തിലെ തിരിമറികള്‍ എന്നിവയാണ് ഇദ്ദേഹത്തിനെതിരെ അച്ചടക്ക സമിതിക്ക് ലഭിച്ച പരാതികളെന്നാണ് വിവരം.

ട്രസ്റ്റിനു പുറത്തുനിന്നുള്ള മുതിര്‍ന്ന എച്ച്ആര്‍ വിദഗ്ദ്ധനാണ് അന്വേഷണം നടത്തിയത്. റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം ഫെന്‍വിക്കിന് വിശദീകരണത്തിന് സമയം നല്‍കിയിരുന്നു. രണ്ടു ദിവസം നീണ്ട ഹിയറിംഗിനു ശേഷം അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങള്‍ അച്ചടക്ക സമിതി സ്ഥിരീകരിക്കുകയായിരുന്നു. പാനലാണ് ഇദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. ന്യൂകാസില്‍ ഹോസ്പിറ്റല്‍ ട്രസ്റ്റില്‍ 40 വര്‍ഷം ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ലണ്ടന്‍: എന്‍എച്ച്എസിന് അടിയന്തരമായി 2200 ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി കണ്‍സള്‍ട്ടന്റുമാരുടെ സേവനം ആവശ്യമുണ്ടെന്ന് കണക്കുകള്‍. രോഗികള്‍ക്ക് ആവശ്യമായ സേവനം ലഭ്യമാക്കുന്നതിന് നിലവിലുള്ളതിന്റെ ഇരട്ടി കണ്‍സള്‍ട്ടന്റുമാരെയാണ് വേണ്ടത്. 1632 പേരാണ് ഇപ്പോള്‍ ഈ തസ്തികയില്‍ ജോലി ചെയ്യുന്നത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 2200 പേരെക്കൂടി എന്‍എച്ച്എസ് ഇംഗ്ലണ്ടിന് നിയമിക്കേണ്ടി വരും. എമര്‍ജന്‍സി ഡോക്ടര്‍മാരുടെ സമിതിയായ റോയല്‍ കോളേജ് ഓഫ് എമര്‍ജന്‍സി മെഡിസിന്‍ ആണ് ഈ വിവരങ്ങള്‍ പുറത്തു വിട്ടത്.

കഴിഞ്ഞ വിന്ററില്‍ നേരിട്ടതുപോലെയുള്ള പ്രതിസന്ധികള്‍ ഒഴിവാക്കണമെങ്കില്‍ ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്. ഏജന്‍സികള്‍ക്ക് ഓരോ വര്‍ഷവും നല്‍കുന്ന 400 മില്യന്‍ പൗണ്ട് മാത്രം മതിയാകും പുതിയ ഡോക്ടര്‍മാരെ നിയമിക്കാനെന്നും ആര്‍സിഇഎം വ്യക്തമാക്കുന്നു. നിലവിലെ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും കുറവ് പരിഹരിക്കാന്‍ ഏജന്‍സികളെയാണ് എന്‍എച്ച്എസ് ആശ്രയിക്കുന്നത്. ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സി കെയര്‍ ആവശ്യമുള്ളവരുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടാകുന്നതും ഡോക്ടര്‍മാരില്‍ നല്ലൊരു ശതമാനം പാര്‍ട്ട് ടൈം ആയി ജോലി ചെയ്യുന്നതും പ്രതിസന്ധി വര്‍ദ്ധിപ്പിക്കുന്നുണ്ട്.

എന്‍എച്ച്എസ് ഇംഗ്ലണ്ടില്‍ പ്രവര്‍ത്തിക്കുന്ന 6261 ഡോക്ടര്‍മാരില്‍ 1632 പേര്‍ മാത്രമേ കണ്‍സള്‍ട്ടന്റുമാരുള്ളു. ഇവര്‍ക്ക് പ്രതിവര്‍ഷം 10,000ത്തോളം രോഗികളെയാണ് ചികിത്സിക്കേണ്ടി വരുന്നത്. ആകെയുള്ളവരില്‍ മൂന്നിലൊന്ന് മാത്രമേ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ എന്ന ഈ ഗണത്തില്‍ വരുന്നുള്ളു. ബാക്കിയുള്ളവര്‍ ട്രെയിനികളാണ്. ട്രെയിനികളുടെ എണ്ണത്തില്‍ വര്‍ദ്ധന വരുത്താനും ശ്രദ്ധിക്കണമെന്ന് ആര്‍സിഇഎം പ്രസിഡന്റ് ഡോ.താജ് ഹസന്‍ പറഞ്ഞു.

 

ആതുര സേവനത്തിലൂടെ മാനവ സ്‌നേഹത്തിന്റെ ഉദാത്ത മാതൃകകള്‍ ലോകത്തിനു കാഴ്ച്ച വയ്ക്കുന്ന നഴ്‌സുമാരുടെ ദിനം ആചരിക്കുന്നവർ നമ്മൾ. ലോകത്തെവിടെയായാലും ആതുര ശ്രുശ്രൂഷ രംഗത്തുളള മലയാളി നഴ്‌സുമാരുടെ സേവനത്തെയും അവർ മാതൃരാജ്യത്തിലേക്കെത്തിക്കുന്ന സാമ്പത്തിക നേട്ടങ്ങളെയും വാനോളം പുകഴ്ത്തുന്ന ഭരണാധികാരികൾ ഉള്ള നാട്ടിൽനിന്നുള്ളവർ നമ്മൾ. വളർച്ചയുടെ പടവുകൾ താണ്ടുന്ന വിദേശ മലയാളി നേഴ്‌സുമാരുടെ വിജയഗാഥകൾ നമ്മൾ കാണുന്നു. കാരണം നേഴ്‌സുമാർക്ക് വിദേശരാജ്യങ്ങളിൽ അത്രമേൽ പ്രാധാന്യം നൽകപ്പെടുന്നു.

ഇന്ത്യയിലെ മൊത്തം 18 ലക്ഷം നഴ്‌സുമാരില്‍ 12 ലക്ഷവും മലയാളികളാണെന്നതും അഭിമാനിക്കാവുന്ന ഒരു വസ്‌തുത. എന്നാൽ ദൈവത്തിന്റെ സ്വന്തം നാട് എന്ന് അറിയപ്പെടുന്ന കേരളത്തിലെ നേഴ്‌സുമാരുടെ സ്ഥിതി എന്താണ്? വിദേശ രാജ്യങ്ങളിലേക്കുള്ള നേഴ്‌സുമാരുടെ അവസരങ്ങളിൽ ഉണ്ടായ വലിയ കുറവ്, പല രാജ്യങ്ങളുടെയും സ്വദേശിവൽക്കരണം, ഇംഗ്ലീഷ് പരിജ്ഞാനത്തിൽ ഉണ്ടാക്കിയ കഠിനമായ പരീക്ഷണങ്ങൾ, വിദേശരാജ്യങ്ങളിലെ സാമ്പത്തിക പ്രശ്നങ്ങൾ എന്ന് തുടങ്ങി പല കാരണങ്ങൾ കൊണ്ട് വിദേശത്ത് നല്ലൊരു ജോലി എന്നുള്ളത് ഒരു മരീചികയായി മാറി.

സേവനപാത വിട്ട് തൊഴില്‍ മേഖലയിലേക്കുളള ചുവടുമാറ്റം നഴ്‌സിങ് രംഗത്ത് ചൂഷണവും അഴിമതിയുംവര്‍ദ്ധിക്കാന്‍ കാരണമായി. നഴ്‌സിങ് മേഖലയില്‍ ചൂഷണത്തിനിരയാവുന്നരുടെ പരാതികള്‍ വര്‍ദ്ധിച്ചുവന്നതും  വേതന വ്യവസ്ഥകളില്‍ വലിയ മാറ്റം വരുത്താത്തതും ആണ് ഇന്ന് കേരളം നേഴ്‌സുമാരുടെ സമരച്ചൂടിൽ അമരാൻ കാരണം. മുഖ്യധാരാ മാധ്യങ്ങൾ സിനിമാക്കാരുടെ പുറകെ പാഞ്ഞപ്പോൾ സ്വന്തം കുടുംബത്തെ പോറ്റാൻ വേണ്ടി സമരത്തിലേക്ക് ഇറങ്ങിയ നേഴ്‌സുമാരെ വിസ്‌മരിച്ചു.. സോഷ്യൽ മീഡിയയും വിരലിൽ എണ്ണാവുന്ന ഓൺലൈൻ മാധ്യമങ്ങളും ആയിരുന്നു ഇവരുടെ ആശ്രയം..

UNA എന്ന സംഘടനക്കുവേണ്ടി പുറം രാജ്യങ്ങളിൽ നിന്നും പ്രവർത്തിക്കുന്നവരിൽ കൂടുതലും പ്രവാസി നേഴ്‌സുമാരാണ് എന്നത് ഈ സമരം വിജയിക്കണം എന്ന് അവർ ആഗ്രഹിക്കുന്നതുകൊണ്ടാണ്.. സാമ്പത്തിക സഹായം നൽകുന്നതിനായി യുകെയിൽ നിന്നും ഒരു വലിയ വാട്‍സ് ആപ്പ് ഗ്രൂപ്പ്… ഈ സമരം വഴി കഷ്ടപ്പെടുന്ന ഒരാൾക്ക് അൻപത് പൗണ്ട് (ഏകദേശം Rs.4000)   എങ്കിലും എത്തിക്കാൻ ഉള്ള ശ്രമം വിജയത്തിലേക്കെത്തിക്കൊണ്ടിരിക്കുന്നു…  അവരുടെ ആവശ്യം ന്യായമാണ് എന്ന് കരുതുന്നതുകൊണ്ടാണ്.. പരമോന്നത കോടതി പറഞ്ഞത് (Rs.33000) നടപ്പാക്കണം എന്ന് പറയാതെ RS.20000 എങ്കിലും തരണം എന്ന് മാത്രമാണ്.. എടുത്ത ലോൺ തിരിച്ചടക്കണം.. ഒരു കുടുംബം കഴിയണം… കത്തിക്കയറുന്ന ജീവിത ചെലവുകൾ താങ്ങാനാവാതെ തളർന്നു വീഴാൻ ഇട വരരുത് എന്ന് കരുതിയാണ്.. നഷ്ടം മാത്രം കൊണ്ടുവരുന്ന ആനവണ്ടികൾ നിരത്തിലിറക്കി കോടിക്കണക്കിന് രൂപ വെള്ളത്തിൽ കളയുന്ന കേരള സർക്കാർ ഇതൊന്നും കണ്ടില്ല എന്ന് വെക്കുന്നു…

കേരള സർക്കാർ 19ന് നടത്തുന്ന ചർച്ചകൾക്ക് വേണ്ടി തിങ്കളാഴ്ച്ച തുടങ്ങാൻ ഇരുന്ന സമരം മാറ്റിവെച്ചെങ്കിലും ഒരു കാര്യം എല്ലാവരും ഓർക്കുക… ഇറങ്ങിയിരിക്കുന്നത് പെൺപടയാണ് എന്നത്.. ഏതു മാനേജ്മെന്റായാലും ഏത് മതസ്ഥാപനമായാലും കൊടുക്കാനുള്ളത് കൊടുക്കുക.. ഇല്ലെങ്കിൽ അത് നിങ്ങൾ ചെയ്യുന്ന ഏറ്റവും വലിയ നെറികേടാവും..  ഏത് മതസ്ഥാപനത്തിനും കൊടുക്കേണ്ട എന്ന് തീരുമാനമെടുന്ന സ്വന്തം ഭർത്താവിനെ, പിതാവിനെ തിരുത്തി സാരമില്ല എന്ന് പറഞ്ഞു സമ്പത്തിക സഹായം നൽകാൻ പ്രേരിപ്പിക്കുന്ന, അല്ല നിർബന്ധിച്ചു കൊടുപ്പിക്കുന്ന സ്ത്രീ ജനങ്ങളായ നേഴ്‌സുമാർ, അല്ല അമ്മമാർ ആണ് സമരമുഖത്തുള്ളത് എന്ന് വിസ്മരിക്കരുത്.. അത്തരത്തിൽ ഓസ്‌ട്രേലിയയിലെ ഫ്രാൻസ്റ്റോൺ ഹോസ്പിറ്റലിൽ നേഴ്‌സായ,  കാഞ്ഞരപ്പിള്ളിയിൽ നിന്നും പഠിച്ചിറങ്ങിയ  ജൂലി കുഞ്ചെറിയയുടെ  ഒരു ഫേസ്ബുക് പോസ്റ്റ് തന്നെ ധാരാളം.. അവരുടെ മനസിനെ അറിയാൻ… നേഴ്‌സുമാരെ അറിയാൻ..

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

മനുഷ്യസ്‌നേഹികളായ കുറെ ആളുകള്‍ ദാനമായി കൊടുത്ത സ്ഥലത്ത് നാട്ടുകാരില്‍ നിന്നും പിരിവെടുത്ത പണംകൊണ്ട് Hospital പണിയുക… nursing പഠനത്തിന് ഭീമമായ fees ഈടാക്കുക…
nursing students നെ കൊണ്ട് മുഴുവന്‍ ജോലിയും ചെയ്യക്കുക… അവസാന വര്‍ഷ വിദ്യാര്‍ത്തികളെ ward ന്‍്െ പൂര്‍ണ ഉത്തരവാദിത്തം ഏല്‍പ്പിക്കുക… പഠനം കഴിഞ്ഞവരെ  trainee എന്ന ഓമനപ്പേരിട്ടു വിളിച്ച് തുഛമായ ശമ്പളം കെടുത്ത് വര്‍ഷങ്ങളോളം പണിചെയ്യിക്കുക.. മാന്യമായ ശമ്പളം കൊടുക്കാന്‍ നിയമം വന്നാല്‍ കോടതിയില്‍ പരാതി കൊടുത്തിട്ട് കോടതി stay ചെയ്‌തെന്ന് കുപ്‌റചരണം നടത്തുക.. ഇത് ന്യായമാണേ എന്നു ചോദിക്കുമ്പോൊള്‍ ഞങ്ങള്‍ വിശദമായി പഠിക്കെട്ടെ എന്നു പറഞ്ഞ് വര്‍ഷങ്ങളോളം എല്ലാവരേയം മണ്ടരാക്കുക…ഹാഹഹ… എന്തു നല്ല ആചാരങ്ങൊള്‍…

Read more.. ”നമ്മുടെ മാലാഖമാരെ ഇനിയും വെയിലത്തും മഴയത്തും നിര്‍ത്തരുതേ..!

ലണ്ടന്‍: രോഗാണുക്കള്‍ കലര്‍ന്ന രക്തം സ്വീകരിച്ചതിലൂടെ 2400 രോഗികള്‍ മരിച്ചതായുള്ള ആരോപണത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. സര്‍ക്കാരിനു മേല്‍ വര്‍ഷങ്ങളായി തുടരുന്ന സമ്മര്‍ദ്ദങ്ങളുടെ ഫലമായാണ് ഇപ്പോള്‍ പ്രധാനമന്ത്രി തെരേസ മേയ് അന്വേഷണത്തിന് ഉത്തരവിട്ടത്. 1970കളിലും 80കളിലുമാണ് അണുബാധയുള്ള രക്തം സ്വീകരിച്ചതുമൂലം രോഗികള്‍ക്ക് ഹെപ്പറ്റൈറ്റിസ് സി, എച്ച്‌ഐവി എന്നിവ പകര്‍ന്നത്. കോമണ്‍സില്‍ ഇത് സംബന്ധിച്ച് നടക്കാനിരുന്ന വോട്ടെടുപ്പില്‍ പരാജയം മണത്തതോടെയാണ് തെരേസ മേയ് അന്വേഷണത്തിന് ഉത്തരവിട്ടത്.

അണുബാധയുള്ള രക്തം സ്വീകരിച്ചവരില്‍ ജീവിച്ചിരിക്കുന്നവര്‍ ഈ അന്വേഷണത്തെ സ്വാഗതം ചെയ്തു. ചൊവ്വാഴ്ച ലേബര്‍ എംപിയും ഇരകളായവര്‍ക്കു വേണ്ടി വര്‍ഷങ്ങളായി ശബ്ദമുയര്‍ത്തുകയും ചെയ്യുന്ന ഡയാന ജോണ്‍സണ് കോമണ്‍സില്‍ എമര്‍ജന്‍സി ഡിബേറ്റിന് അനുമതി ലഭിക്കുകയായിരുന്നു. വിഷയത്തില്‍ ജോണ്‍സണിന് അനുകൂലമായാണ് ഭൂരിപക്ഷം എംപിമാരും പ്രതികരിച്ചത്. അതോടെ തെരേസ മേയ് അന്വേഷണത്തിന് അനുമതി നല്‍കുകയായിരുന്നു.

അന്വേഷണത്തിന്റെ രീതി ക്യാബിനറ്റ് യോഗത്തില്‍ തീരുമാനിക്കും. ഹീമോഫീലിയ രോഗികള്‍ക്കാണ് രക്തം സ്വീകരിച്ചതിലൂടെ മാരക രോഗങ്ങള്‍ ഏറ്റവും കൂടുതല്‍ പകര്‍ന്നത്. ഈ ദുരന്തം ഒരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നെന്ന് മേയ് പിന്നീട് പ്രസ്താവനയില്‍ പറഞ്ഞു. ഇതിന് ഇരകളാക്കപ്പെട്ടവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും മറുപടികള്‍ ലഭിക്കേണ്ടതുണ്ട്. അതിനാണ് അന്വേഷണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ലണ്ടന്‍: ബ്രിട്ടന്റെ പൊതുജനാരോഗ്യ മേഖലയില്‍ വീണ്ടും ബജറ്റ് വെട്ടിക്കുറയ്ക്കലിന് സാധ്യത. ലൈംഗികാരോഗ്യം, പുകവലി, പുകയില ജന്യ രോഗങ്ങള്‍ എന്നിവയ്‌ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വിവിധ മേഖലകളിലായി 85 മില്യന്‍ പൗണ്ട് വെട്ടിക്കുറയ്ക്കാനാണ് പ്രധാനമന്ത്രിയുടെ പദ്ധതിയെന്നാണ് റിപ്പോര്‍ട്ട്. 2013-14 വര്‍ഷത്തേതിനേക്കാള്‍ 5 ശതമാനം കുറവ് തുക മാത്രം ആരോഗ്യ മേഖലയില്‍ വിനിയോഗിച്ചാല്‍ മതിയെന്നാണ് ലോക്കല്‍ അതോറിറ്റികള്‍ക്കു മേല്‍ ഉണ്ടാകുന്ന സമ്മര്‍ദ്ദം. കിംഗ്‌സ് ഫണ്ട് വിശകലനത്തിലാണ് ഈ വിവരങ്ങള്‍ പുറത്തായത്.

കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ക്കിടെ ലൈംഗികാരോഗ്യ സേവന മേഖലയില്‍ ചെലവാക്കാന്‍ അനുവദിക്കുന്ന തുക 10 ശതമാനം കുറഞ്ഞിട്ടുണ്ട്. 64 മില്യന്‍ പൗണ്ട് മാത്രമാണ് ഇപ്പോള്‍ അനുവദിക്കപ്പെടുന്നത്. ഈ മേഖലയില്‍ ഫണ്ട് വെട്ടിക്കുറയ്ക്കുന്നത് വലിയ അബദ്ധമാണെന്നും ഭാവിയില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകാനിടയുള്ള തീരുമാനമാണ് ഉതെന്നും കിംഗ്‌സ് ഫണ്ട് പ്രതിനിധി ഡേവിഡ് ബക്ക് പറഞ്ഞു. ഇംഗ്ലണ്ടില്‍ സിഫിലിസ് രോഗബാധിതരുടെ എണ്ണം വര്‍ദ്ധിച്ചതായുള്ള കണക്കുകള്‍ പുറത്തു വന്നിരുന്നു. 1949ല്‍ മാത്രമാണ് ഇത്രയും ഉയര്‍ന്ന നിരക്ക് രോഗബാധിതരുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയത്.

ആരോഗ്യമേഖലയിലെ ചെലവ് ചുരുക്കലിന്റെ പ്രത്യാഘാതങ്ങള്‍ ഭീകരമാണെന്ന് റോയല്‍ സൊസൈറ്റി ഫോര്‍ പബ്ലിക് ഹെല്‍ത്ത് പറഞ്ഞു. ജനങ്ങളുടെ ആരോഗ്യത്തില്‍ വലിയ ആഘാതമായിരിക്കും ഈ നടപടി സൃഷ്ടിക്കുകയെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2030ഓടെ മൂന്നിലൊന്ന് ബ്രിട്ടീഷുകാരും പൊണ്ണത്തടി എന്ന അവസ്ഥയിലാകുമെന്നും പുകവലി മൂലം പ്രതിവര്‍ഷം ഒരുലക്ഷം ആളുകള്‍ യുകെയില്‍ മരിക്കുമെന്നുമുള്ള പ്രവചനങ്ങള്‍ നിലനില്‍ക്കെയാണ് ആരോഗ്യമേഖലയില്‍ വീണ്ടും ചെലവ്ചുരുക്കലിന് സര്‍ക്കാര്‍ ഒരുങ്ങുന്നത്.

ലണ്ടന്‍: എന്‍എച്ച്എസ് ജീവനക്കാരുടെ വേതന നിയന്ത്രണം സര്‍ക്കാരിന് സാമ്പത്തിക നഷ്ടമുണ്ടാകാത്ത വിധത്തില്‍ ഒഴിവാക്കാനാകുമെന്ന് ടോറി എംപിയും ഡോക്ടറുമായ ഡോ. ഡാന്‍ പൗള്‍ട്ടര്‍. ഹെല്‍ത്ത് സര്‍വീസിനു മേല്‍ ഉയരുന്ന സമ്മര്‍ദ്ദം ഇല്ലാതാക്കാനുള്ള പദ്ധതിയാണ് ഇദ്ദേഹം നിര്‍ദേശിച്ചത്. എന്‍എച്ച്എസിന്റെ ചെലവുകള്‍ സംബന്ധിച്ച് നിലവിലുള്ള കണക്കുകൂട്ടലുകള്‍ തെറ്റാണെന്ന തിരിച്ചറിവിലാണ് ഈ നിര്‍ദേശങ്ങളെന്നാണ് വിശദീകരിക്കപ്പെടുന്നത്. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ക്ക് ശരിയായ വിധത്തിലുള്ള പ്രതിഫലം നല്‍കിയില്ലെങ്കില്‍ അവര്‍ എന്‍എച്ച്എസ് വിടാന്‍ ഇടയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പൊതുമേഖലയിലെ ജീവനക്കാര്‍ക്ക് ശമ്പളം വെട്ടിക്കുറച്ച നടപടിയില്‍ ക്യാബിനറ്റിനുള്ളില്‍ എതിര്‍പ്പ് ഉയര്‍ന്നപ്പോള്‍ ബജറ്റില്‍ കടുത്ത നിയന്ത്രണങ്ങള്‍ വേണ്ടിവരുമെന്ന് പറഞ്ഞാണ് പ്രധാനമന്ത്രി തെരേസ മേയ് പ്രതിരോധിച്ചത്. 2017-18 വര്‍ഷത്തില്‍ എന്‍എച്ച്എസ് ജീവനക്കാരുടെ ശമ്പള നിയന്ത്രണം എടുത്തു കളയാന്‍ കഴിയില്ലെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന സൂചന. 2020 വരെ ഒരു ശതമാനം വേതനവര്‍ദ്ധനവ് മാത്രമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ എന്‍എച്ച്എസിന് ഇരട്ടി ചെലവ് വരുമെന്നത് തെറ്റായ വാദമാണെന്ന് ഡോ.പൗള്‍ട്ടര്‍ പറഞ്ഞു.

സ്ഥിരം ജീവനക്കാര്‍ക്ക് പകരം ഏജന്‍സി ജീവനക്കാരെ നിയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന ചെലവുകളേക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നില്ല. ജീവനക്കാരുടെ കുറവ് വര്‍ദ്ധിക്കുകയാണ്. ശമ്പളം കുറഞ്ഞ ജീവനക്കാര്‍ ഏജന്‍സികളില്‍ എത്തി എന്‍എച്ച്എസില്‍ ലഭിക്കുന്നതിനേക്കാള്‍ ശമ്പളം വാങ്ങുന്നുണ്ടെന്നും പൗള്‍ട്ടര്‍ വ്യക്തമാക്കി.

RECENT POSTS
Copyright © . All rights reserved