Social Media

കയ്യിൽ നിന്നു പോയ പന്തെടുക്കാൻ ഒന്നുമറിയാതെ ഓടിയ കുരുന്നിന് 2 മീറ്റർ അപ്പുറം ബസ് ബ്രേക്കിട്ടു നിന്നു. ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്.

ഇന്നലെ വൈകിട്ട് 4.40ന് ഉദിയൻകുളങ്ങര ജംക്‌ഷനു സമീപത്തെ സൈക്കിൾ വിൽപന കേന്ദ്രത്തിനു മുന്നിലായിരുന്നു സംഭവം. സൈക്കിൾ വാങ്ങാൻ നെയ്യാറ്റിൻകര സ്വദേശികളായ മാതാപിതാക്കൾക്കും സഹോദരനും ഒപ്പം എത്തിയ 2 വയസ്സുകാരൻ കൈയിൽ നിന്നു പോയ പന്ത് വീണ്ടെടുക്കാൻ റോഡിലേക്ക് ഓടുകയായിരുന്നു.

ഇതേസമയം റോഡിലൂടെ വരികയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് ബസ് ബ്രേക്കിട്ട് കുഞ്ഞിന്റെ ഒരു മീറ്റർ അകലെ വരെ എത്തി നിന്നു.എതിർദിശയിൽ നിന്ന് എത്തിയ ബൈക്കും നേരിയ വ്യത്യാസത്തിൽ കടന്നു പോയി.

ആരോരുമില്ലാത്ത വയോധികയുടെ അന്ത്യകർമ്മങ്ങൾ പൂർണ്ണമായ മതവിശ്വാസപ്രകാരം തന്നെ നടത്താൻ കൂടെ നിന്ന് ഇതരമതസ്ഥരായ അയൽക്കാരും നാട്ടുകാരും. അകലെയുള്ള ബന്ധുക്കൾക്ക് എത്തിച്ചേരാൻ അസൗകര്യമുള്ളതുകൊണ്ടു തന്നെ ബ്രിഡ്ജറ്റ് എന്ന വയോധികയുടെ മരണത്തിന് പിന്നാലെ മലപ്പുറത്തെ പൊന്നാട് എന്ന ഗ്രാമത്തിലെ ജനങ്ങൾ ഒരുമിച്ചാണ് ഇവർക്ക് അന്ത്യയാത്ര ഒരുക്കുന്നത്. വീട്ടിൽ ഫ്രീസർ കയറ്റാനും മൃതദേഹം സൂക്ഷിക്കാനും ഇടമില്ലാതെ വന്നപ്പോൾ തൊട്ടടുത്ത മദ്രസാ ക്ലാസ്‌റൂം തുറന്ന് സൗകര്യമൊരുക്കി മദ്രസാകമ്മിറ്റി മുന്നോട്ട് വരികയായിരുന്നു.

മൃതദേഹം കുളിപ്പിക്കാൻ കുളിപ്പുര ഒരുക്കി നാട്ടിലെ യുവാക്കളും മൃതദേഹത്തെ കുളിപ്പിച്ച് ഒരുക്കാൻ നാട്ടിലെ ചേച്ചിമാരും ഇത്താത്തമാരും മുന്നോട്ട് വന്നിരിക്കുകയാണ്. ആരേയും നിർബന്ധിച്ചിട്ടോ ചർച്ചകൾ നടത്തിയോ അല്ല, എല്ലാവരും സ്വമനസാലെ സന്നദ്ധരായി വയോധികയ്ക്ക് അർഹിച്ച അന്ത്യയാത്ര ഒരുക്കുകയായിരുന്നെന്ന് സിദ്ധീക്ക് പൊന്നാട് ഫേസ്ബുക്കിൽ കുറിക്കുന്നു. ശനിയാഴ്ച പൂർണ്ണമായും ക്രിസ്തീയ ആചാരപ്രകാരം അന്ത്യകർമ്മങ്ങൾ പൂർത്തിയാക്കി മൃതദേഹം ഉച്ചയോടെ കോഴിക്കോട്ടെ സെമിത്തേരിയിലേക്ക് എത്തിക്കും. അവിടെയാണ് ബ്രിഡ്ജറ്റിന്റെ അന്ത്യവിശ്രമം.

മഞ്ചേരിയിലെ ഒരു ഹോസ്റ്റലിൽ വാർഡനായിരുന്ന ബ്രിഡ്ജറ്റ് റിട്ടയർ ആയതോടെയാണ് ജാനകി എന്ന സഹായിയോടൊപ്പം പൊന്നാട് താമസമാക്കിയത്.

സിദ്ധിക്ക് പൊന്നാടിന്റെ ഫേസ്ബുക്ക് കുറിപ്പ്:

നേരം പാതിരാവോടടുക്കുന്നു.പൊന്നാട് മദ്രസാ അങ്കണം അപ്രതീക്ഷിതമായ തിരക്കിലാണ്.എവിടെ നിന്നോ വന്ന ഒരു അമ്മയുടെ അന്ത്യ കർമങ്ങൾക്കായാണ് ഈ ഒത്തുകൂടൽ…സ്വന്തമോ ബന്ധമോ ഈ നാട്ടിലില്ലാത്ത ബ്രിഡ്ജറ്റ് റിച്ചാഡ്‌സ് എന്ന ഈ ചേച്ചി കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഒരു കൊച്ചു വീട് വാങ്ങി ഇവിടെ താമസിക്കുകയായിരുന്നു.

പോസ്റ്റിന്റെ പൂർണ്ണരൂപം…..

മഞ്ചേരിയിൽ ഒരു ഹോസ്റ്റൽ വാർഡനായി സേവനമനുഷ്ഠിച്ചിരുന്ന ഇവർ പെൻഷനോട് കൂടി തീർത്തും ഒറ്റപ്പെടുകയായിരുന്നു. പ്രണയ വിവാഹിതയായിരുന്ന ബ്രിഡ്ജറ്റ് ചേച്ചി മഞ്ചേരി സ്വദേശിയായിരുന്ന നേരത്തെ മരണപ്പെട്ട ഭർത്താവ് സുന്ദരേട്ടനെ കുറിച്ചുള്ള നല്ല ഓർമ്മകൾ പലപ്പോഴായി പറയാറുണ്ടായിരുന്നു….
കുട്ടികളില്ലാത്ത ഇവർക്ക് കൂട്ടായി ഉണ്ടായിരുന്നത് സന്തത സഹചാരി ജാനകിച്ചേച്ചിയാണ്.1964 മുതൽ ജോലിസ്ഥലത്ത് കൂടെയുള്ള ജാനകി ചേച്ചി ഒറ്റപ്പെടലിന്റെ വേദനയിൽ ഇപ്പോൾ തളർന്നിരിക്കുന്നു വീട്ടിൽ… രണ്ട് ചേച്ചിമാർ അവരുടെ വാർധക്യത്തിൽ ഒരുമിച്ചു കഴിയുന്നിടത്ത് നിന്ന് ബ്രിഡ്ജറ്റ് ചേച്ചി ഇന്ന് യാത്രയായി….
യാത്രയയക്കാനുള്ള ബന്ധുമിത്രാതികളെല്ലാം ദൂരെ ദിക്കിൽ…!! കേട്ടറിഞ്ഞെത്തിയ ഒന്നോ രണ്ടോ പേര് മാത്രം ഇവിടെയെത്തി… നാളെ ഉച്ചയോടെ എടുക്കാൻ തീരുമാനിച്ച ബോഡി സൂക്ഷിക്കാൻ CH സെന്ററിന്റെ ഫ്രീസറെത്തിച്ചു.ഫ്രീസർ വെക്കാൻ പക്ഷെ വീട്ടിലിടമില്ല….
തൊട്ടടുത്തുള്ള മദ്രസാ കമ്മറ്റിക്ക് മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല.സ്വന്തം മദ്രസയിൽ ക്രിസ്ത്യാനിയായ ബ്രിഡ്ജറ്റ് ചേച്ചിയുടെ ഭൗതിക ശെരീരം സൂക്ഷിക്കാൻ ക്ലാസ്സ് റൂം തുറന്നു സൗകര്യപ്പെടുത്തി…. വിവരമറിഞ്ഞ ബന്ധുക്കൾ ദൂരെ നിന്നും വിളിച്ചു കണ്ണീരോടെ നന്ദി പറഞ്ഞു…. ആദ്യമായി ഈ മദ്രസ്സാ മുറ്റത്ത് ഒരു മയ്യിത്ത്…അതും മറ്റൊരു സമുദായത്തിലെ സഹോദരിയുടേത്….
അത് കൊണ്ടും തീർന്നില്ല.സ്ഥലത്തെ പൊതു പ്രവർത്തകരുടെ നേതൃത്വത്തിൽ മദ്രസ്സാ മുറ്റത്ത് കുളിപ്പുര യുയർന്നു…. ക്രിസ്തീയ ആചാരപ്രകാരം അയൽപക്കത്തെ താത്തമാരും ചേച്ചിമാരും ചേർന്നു കുളിപ്പിക്കുന്നു. ചേച്ചിയുടെ സഹോദരന്റെ മരുമകൾ ( മരണ വിവരമറിഞ്ഞു ദൂരെ നിന്നെത്തിയത് ) ഇതെല്ലാം നേരിൽ കണ്ട് അത്ഭുതം കൂറുന്നു… ഈ നാട് ‘പൊൻ നാട്’ തന്നെയെന്നവർ സാക്ഷ്യപ്പെടുത്തുന്നു…!!
ഇനി നാളെ ( 30.01.2021) പുരോഹിതരുടെ സാന്നിധ്യത്തിൽ മദ്രസ്സാ അങ്കണത്തിൽ നിന്നും കർമങ്ങൾക്ക് ശേഷം കോഴിക്കോട് സെമിത്തെരിയിലേക്ക്… തികഞ്ഞ ക്രിസ്തുമത വിശ്വാസിയായിരുന്ന ബ്രിഡ്ജറ്റ് ചേച്ചി, പൂർണ്ണമായ മത ചടങ്ങോട് കൂടി തന്നെ നാളെ ( 30.01.2020 ) കോഴിക്കോട്ടെ സെമിത്തേരിയിലേക്ക് യാത്രയാവും പൊന്നാട്ടെ മദ്രസയിൽ നിന്ന്,
മാനവ ഐക്യവും സമുദായ സൗഹൃദവും ബന്ധങ്ങളും കലുഷിതമാക്കാൻ ചിലർ കിണഞ്ഞു ശ്രമിക്കുന്ന ഈ കെട്ട കാലത്ത് കേട്ടറിവിന്റെ മലപ്പുറം മഹിമയല്ല കണ്ടറിവിന്റെ നേർ സാക്ഷ്യം തീർത്ത പൊന്നാട്ടു കാർക്കും മസ്ജിദ് , മദ്രസ കമ്മറ്റിക്കും അഭിനന്ദനങ്ങൾ

പ്രശസ്ത യുട്യൂബ് പാചക ചാനലായ വില്ലേജ് കുക്കിംഗ് ചാനലിലെ വീഡിയോയുടെ ഭാഗമായി കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമായിരിക്കുകയാണ്. കൂണ്‍ ബിരിയാണി രുചിച്ചും സാലഡ് തയ്യാറാക്കിയും നാട്ടുരുചികള്‍ രുചിക്കുകയാണ് രാഹുല്‍ ഗാന്ധി.

വില്ലേജ് കുക്കിങ് ചാനല്‍ വെള്ളിയാഴ്ച പുറത്തിറക്കിയ വിഡിയോയിലാണ് അതിഥിയായി രാഹുല്‍ ഗാന്ധി എത്തിയത്. പാചകം ചെയ്യുന്ന സംഘത്തോടു കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ രാഹുല്‍ ശേഷം, ബിരിയാണിക്കൊപ്പം കൂട്ടാന്‍ സാലഡ് തയാറാക്കുകയും ചെയ്തു.

സവാളയും തൈരും ഉള്‍പ്പെടെ ആവശ്യമായ സാധനങ്ങള്‍ വീഡിയോയില്‍ രാഹുല്‍ പരിചയപ്പെടുത്തുന്നുണ്ട്. പിന്നീട് ചാനല്‍ ഉടമകളുമായി സംസാരിച്ചു. വിദേശത്തുപോയി പാചകം ചെയ്യുകയെന്നതാണ് ആഗ്രഹമെന്ന് ഇവര്‍ രാഹുല്‍ ഗാന്ധിയോടു പറഞ്ഞു.

ഇവര്‍ക്കായുള്ള സഹായങ്ങള്‍ നല്‍കാമെന്നും രാഹുല്‍ വാക്കുനല്‍കിയായിരുന്നു മടക്കം. ഇലയിട്ട് ബിരിയാണി രുചിച്ച ശേഷം രാഹുല്‍ പറഞ്ഞു നല്ലായിറുക്ക്. തമിഴ് രുചിയിലുള്ള ഭക്ഷണം ഏറെ ആസ്വദിച്ചതായും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

അപ്രതീക്ഷിത സംഭവങ്ങളുണ്ടാകുമ്പോള്‍ അതിനെ സംയമനത്തോടെ നേരിടുന്നവരാണ് യഥാര്‍ഥ ധീരന്മാര്‍. അത്തരത്തില്‍ ധീരയായ യുവതിയുടെ വീഡിയോയാണ് വൈറലാകുന്നത്. പെട്രോള്‍ പമ്പില്‍ ഇന്ധനം നിറയ്ക്കാനെത്തിയ ബൈക്കിന് തീപ്പിടിച്ചപ്പോള്‍ ബൈക്ക് യാത്രക്കാര്‍ ഇറങ്ങി ഓടി, ഈ സമയം സംയമനം പാലിച്ച് ബൈക്കിലെ തീയണക്കുകയാണ് യുവതി.

എവിടെയാണ് നടന്നത് എന്ന് വ്യക്തമല്ല, പെട്ടെന്ന് തന്നെ ബൈക്കിന് തീപിടിച്ചു. യാത്രക്കാരനും തൊട്ടടുത്ത് ഇന്ധനം നിറയ്ക്കാന്‍ എത്തിയവരും സംഭവസ്ഥലത്ത് നിന്ന് ഉടന്‍ തന്നെ ഓടിരക്ഷപ്പെട്ടു.

ഈ സമയത്ത് സംയമനം പാലിച്ച് തീ അണയ്ക്കുകയാണ് പെട്രോള്‍ പമ്പ് ജീവനക്കാരി. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ യുവതിയുടെ ധീരതയ്ക്ക് സമൂഹമാധ്യമങ്ങളില്‍ ഒന്നടങ്കം കയ്യടക്കുകയാണ്. പ്രവീണ്‍ അംഗുസ്വാമി ഐഎഫ്എസാണ് ട്വിറ്ററില്‍ വീഡിയോ പങ്കുവെച്ചത്.

 

സുനീഷിന്റെ സങ്കടം സൈക്കിള്‍ കള്ളന്‍ കേട്ടില്ലെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍ കേട്ടു. ഉരുളികുന്നത്തെ വീട്ടുമുറ്റത്ത് പുത്തന്‍ സൈക്കിളെത്തി. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചതുപ്രകാരം കോട്ടയം ജില്ലാ കളക്ടര്‍ എം അഞ്ജന ഐഎഎസ് പുതിയ സൈക്കിളുമായി സുനീഷിന്റെ വീട്ടിലെത്തി പുതിയ സൈക്കിള്‍ ജസ്റ്റിന് കൈമാറി.

ദിവസങ്ങള്‍ക്ക് മുമ്പാണ് ഉരുളികുന്നം കണിച്ചേരില്‍ സുനീഷ് ജോസഫ് തന്റെ മോന്‍ ജെസ്റ്റിന്റെ ഒന്‍പതാം പിറന്നാളിന് സമ്മാനമായി വാങ്ങിയ സൈക്കിള്‍ മോഷ്ടാവ് കവര്‍ന്നതിനെ കുറിച്ച് ഫേസ്ബുക്കില്‍ കുറിച്ചത്. ഇത് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെട്ടത്.

വൈകല്യത്തോട് പോരാടി സുനീഷ് സ്വരുക്കൂട്ടിയ സമ്പാദ്യത്തില്‍ നിന്നും വാങ്ങിയ
സൈക്കിളാണ് കരുണയില്ലാത്ത കള്ളന്‍ കൊണ്ടുപോയത്. മകന്‍ ജെസ്റ്റിന്റെ ഒന്‍പതാം പിറന്നാളിന് മൂന്നു മാസം മുന്‍പ് സമ്മാനമായി നല്‍കിയ സൈക്കിളായിരുന്നു. സൈക്കിളിന്റെ വില ആറായിരം രൂപ. പക്ഷേ, സുനീഷ് ഇത് സ്വരുക്കൂട്ടിയ അധ്വാനവും ഈ ജീവിതവും.

ജന്മനാ വൈകല്യത്തോടെ പിറന്നയാളാണ് സുനീഷ്. കാലുകള്‍ കുറുകി അരക്കെട്ടോട് ചേര്‍ന്ന് പിന്നില്‍ പിണച്ചുവെച്ചനിലയില്‍. കൈകള്‍ ശോഷിച്ചത്. വലതുകൈക്ക് തീരെ സ്വാധീനമില്ല. ഇന്നേവരെ കസേരയിലിരുന്നിട്ടില്ല, അതിനാവില്ല സുനീഷിന്. വീടിനുള്ളില്‍ സഞ്ചരിക്കുന്നത് ഒരു കൈകുത്തി അതിന്റെ ബലത്തില്‍ കമിഴ്ന്ന് നീന്തി. കട്ടിലില്‍ മലര്‍ന്നുകിടക്കാന്‍ പോലും ശേഷിയില്ല. കിടപ്പ് കമിഴ്ന്ന് മാത്രം.

എങ്കിലും തളരാതെ ജീവിതം കെട്ടിപ്പടുത്ത അദ്ഭുതമാണീ യുവാവ്. പിപിറോഡില്‍ കുരുവിക്കൂട്ട് കവലയില്‍ അഞ്ച് വര്‍ഷമായി കോമണ്‍ സര്‍വീസ് സെന്റര്‍ നടത്തി അതില്‍നിന്നുള്ള തുച്ഛവരുമാനം കൊണ്ടാണ് ജീവിതം. ഭാര്യ ജിനി, മക്കള്‍ നാലാം ക്ലാസ് വിദ്യാര്‍ഥി ജെസ്റ്റിന്‍, ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി ജെസ്റ്റിയ.

ഓഫീസിലേക്ക് രാവിലെ സുഹൃത്തുക്കള്‍ എടുത്ത് കാറില്‍ കയറ്റിക്കൊണ്ടുവരും. മടക്കയാത്രയും അങ്ങനെതന്നെ. ഓഫീസില്‍ കംപ്യൂട്ടറില്‍ ജോലി ചെയ്യണമെങ്കില്‍ കസേരയില്‍ ഇരിക്കാനാകില്ല. പ്രത്യേകം നിര്‍മിച്ച സോഫയില്‍ കമിഴ്ന്നുകിടന്നാണ് കംപ്യൂട്ടറില്‍ ടൈപ്പിങ് നടത്തുന്നത്.

മുഖ്യമന്ത്രി ഇടപെട്ട് പുതിയ സൈക്കിള്‍ കിട്ടിയ സന്തോഷത്തിലാണ് ഇപ്പോള്‍ സുനീഷും ജസ്റ്റിനും കുടുംബവും. വാര്‍ത്ത കണ്ട് വിദേശത്ത് നിന്നുള്‍പ്പെടെ നിരവധി പേര്‍ വിളിച്ച് സൈക്കിള്‍ വാഗ്ദാനം ചെയ്തതായി സുനീഷ് പറഞ്ഞു.

 

ഭൂമിയിൽ ജീവിച്ചിരിക്കുന്നവയിൽ ഏറ്റവും നന്ദിയുള്ള മൃഗം നായ ആണെന്ന് പറയാറുണ്ട്. ഇവിടെ ആ വാചകത്തിന് അടിവരയിടുകയാണ് ഈ നായയുടെ സ്നേഹം. തുർക്കിയിലെ ഈ നായ ഇന്ന് ലോകമെങ്ങും താരമാണ്. അതിന് കാരണം അവളുടെ കാത്തിരിപ്പാണ്. തന്റെ ഉടമസ്ഥൻ ആശുപത്രിയിലായതോടെ ബോണ്‍കക്ക് എന്ന പെണ്‍നായ ആശുപത്രിക്ക് പുറത്ത് കാവൽ ഇരുന്നു. ഒരാഴ്ചയോളം അവൾ ആ ആശുപത്രിയുടെ വാതിലിൽ കറങ്ങി നിന്നു. 68 വയസുള്ള ഉടമസ്ഥൻ പുറത്തുവരുന്നതും കാത്ത്.

ഈ മാസം 14നാണ് ബോണ്‍കക്കിന്റെ ഉടമ സെമല്‍ സെന്‍ടര്‍ക്കിനെ തലച്ചോറിലെ തകരാറിനെ തുടര്‍ന്ന് ആശുപത്രിയിലായത്. വീട്ടിൽ നിന്നും അദ്ദേഹത്തെ കൊണ്ടുവന്ന ആംബുലൻസിന് പിന്നാലെ ഓടിയെത്തിയ നായ കാവൽ തുടർന്നു. ഇടയ്ക്ക് അവൾ ചുറ്റും നടക്കും. എന്നാലും ആശുപത്രിയുടെ പ്രധാന വാതിലും പരിസരവും വിട്ട് എങ്ങും പോകില്ല. ഓരോ തവണ വാതിൽ തുറക്കുമ്പോഴും അവൾ അകത്തേക്ക് നോക്കും. ഇതോടെ ഈ സ്നേഹം ചർച്ചയായി. ആശുപത്രി ജീവനക്കാരും മറ്റുള്ളവരും അവൾക്ക് ഭക്ഷണം നൽകി. പല തവണ വീട്ടിലേക്ക് കൊണ്ടുപോയെങ്കിലും പോയതിലും വേഗത്തിൽ അവൾ മടങ്ങിയെത്തി കാവൽ തുടരും.

ഒരു മനുഷ്യനെ പോലും ഒന്നു കുരച്ച് പോലും പേടിപ്പാക്കാതെ കാവലിരുന്ന ആ നായയ്ക്ക് മുന്നിലേക്ക് ഒടുവിൽ വീൽച്ചെയറിൽ ഉടമ എത്തി. വാക്കുകൾ കൊണ്ട് വർണിക്കുന്നതിനും അപ്പുറത്തായിരുന്നു അവളുടെ പ്രതികരണം. വിഡിയോ കാണാം.

ഓര്‍ഡര്‍ ഡെലിവറി ബോയ് തന്നെ റദ്ദാക്കിയ ശേഷം ബര്‍ഗര്‍ ഒളിച്ചിരുന്ന് കഴിച്ച് ഡെലിവറി ബോയി. സംഭവത്തിന്റെ വീഡിയോ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ വൈറലായി കഴിഞ്ഞു.

മക്ഡോണാള്‍ഡില്‍ നിന്നും ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കാത്തിരുന്ന ലണ്ടനിലെ കെന്റിഷ് ടൗൺ ഒരു ഉപഭോക്താവിനാണ് വിചിത്ര അനുഭവം ഉണ്ടായത്. ബര്‍ഗറാണ് അവര്‍ ഫുഡ് ഡെലിവറി ആപ്പിലൂടെ ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ വീട്ടുപടിക്കലെത്തിയ ഡെലിവറി ഏജന്റ് ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്യുക മാത്രമല്ല, അതുകഴിഞ്ഞ് അവിടെയിരുന്നു കൊണ്ടുവന്ന ഭക്ഷണം കഴിക്കുകയായിരുന്നു.

ഓഡര്‍ ചെയ്ത ആളും അയാളുടെ സഹോദരിയും മാത്രമാണ് അപ്പോള്‍ വീട്ടിലുണ്ടായിരുന്നത്. യുവതി തന്റെ ജനാലയിലൂടെ പകര്‍ത്തിയ ദൃശ്യമാണ് ട്വിറ്ററില്‍ പങ്കുവച്ചത്. സംഭവത്തില്‍ ഡെലിവറി കമ്പനിക്ക് ഇവര്‍ പരാതി നല്‍കുകയും ചെയ്തു.

ഇറാനിൽ ഒരു മനുഷ്യൻ കുളിക്കാതെ ജീവിക്കാൻ തുടങ്ങിയിട്ട് 67 വർഷങ്ങളായി. 87–കാരനായ അമൗ ഹാജിയാണ് വിചിത്ര ജീവിതം നയിക്കുന്നത്. ചാരത്തിലും ചെളിയലും പുതഞ്ഞ ശരീരവുമായി ജീവിക്കുന്ന ഹാജിയെക്കണ്ടാൽ ചിലപ്പോൾ പ്രതിമയാണെന്ന് പോലും തെറ്റിദ്ധരിച്ചേക്കാം.

വെള്ളത്തിനോടുള്ള ഭയമാണ് ഹാജിയെ 7 പതിറ്റാണ്ടുകളോളം കുളിക്കാത്ത മനുഷ്യനാക്കിയത്. കുളിച്ചാൽ തനിക്ക് സുഖമില്ലാതെ ആകുമെന്നും വൃത്തി തന്നെ രോഗിയാക്കുമെന്നുമാണ് ഹാജി വിശ്വസിക്കുന്നത്.

ചത്ത് ചീഞ്ഞ മൃഗമാംസമാണ് ഹാജിയുടെ പ്രിയഭക്ഷണം. പുകവലിക്ക് അടിമയാണ് ഹാജി. പക്ഷേ വലിക്കുന്നത് ലഹരിയല്ല. മറിച്ച് മൃഗങ്ങളുടെ ഉച്ഛിഷ്ടം പൈപ്പിനുള്ളിൽ നിറച്ച് പുകച്ചാണ് വലിക്കുന്നത്. ഇറാനിലെ ഒറ്റപ്പെട്ട ദ്വീപിലാണ് ഹാജി വർഷങ്ങളായി ജീവിച്ചു പോരുന്നതെന്നാണ് ‍ഇറാൻ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ശൈത്യകാലത്ത് തണുപ്പിൽ നിന്ന് രക്ഷനേടാൻ ഹെൽമറ്റ് ധരിക്കും.മണ്ണിൽ കുഴിയുണ്ടാക്കിയാണ് കഴിയുന്നത്. അതിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ കണ്ണാടിയിൽ നോക്കി തന്റെ സൗന്ദര്യവും അദ്ദേഹം ആസ്വദിക്കും. മുടി വളരുമ്പോൾ അവ തീയിട്ട് കരിക്കുകയാണ് ചെയ്യാറുള്ളത്.

എസ്‌ഐ വാഹനത്തില്‍ നിന്നിറങ്ങി ഗ്രൗണ്ടിലേക്ക് നടന്നുവരുന്നത് കണ്ട് യുവാക്കള്‍ ആദ്യമൊന്നു പകച്ചു. പിന്നെ ബാറ്റ് കയ്യിലെടുത്തു യുവാക്കള്‍ക്കൊപ്പം കൂടി കളിക്കാന്‍. എസ്‌ഐ സ്റ്റെപ്‌റ്റോ ജോണിന്റെ നാടന്‍ ക്രിക്കറ്റ് കളിയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍. എറണാകുളം കാലടിയിലാണ് ആവേശക്കാഴ്ച അരങ്ങേറിയത്.

കേസിന്റെ ആവശ്യമായി എസ്‌ഐ വാഹനത്തില്‍ പോകുമ്പോഴാണു മറ്റൂരില്‍ ഒരു ഗ്രൗണ്ടില്‍ കുറച്ചു യുവാക്കള്‍ ക്രിക്കറ്റ് കളിക്കുന്നതു കണ്ടത്. എസ്‌ഐ വേഗം വാഹനത്തില്‍ നിന്നിറങ്ങി ഗ്രൗണ്ടിലേക്കു ചെന്നു. യുവാക്കള്‍ ആദ്യമൊന്നു പകച്ചുവെങ്കിലും എസ്‌ഐ ബാറ്റ് കയ്യിലെടുത്തപ്പോള്‍ അവരും ആവേശത്തിലായി.

ബാറ്റിങ്ങും ബോളിങ്ങും ചെയ്തു എസ്‌ഐ അവരിലൊരാളായി മാറി, കുറെ നേരം അവര്‍ക്കൊപ്പം കളിച്ചു. കോളേജ് കാലത്തെ ഓര്‍മകളോടെ എസ്‌ഐ ക്രിക്കറ്റ് നന്നായി ആസ്വദിച്ചു. ‘സാര്‍ സൂപ്പര്‍ പ്ലേയറാ’ എന്ന അഭിനന്ദനം ഏറ്റുവാങ്ങിയാണ് എസ്‌ഐയെ മടങ്ങിയത്.

വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച് നടത്തിയ വിവാഹജീവിതം തകർന്ന സങ്കടത്തിലാണ് 31കാരിയായ പിഡു കൗര്‍ കൂട്ടുകാരിയായ സ്പീറ്റി സിംഗിനരികിലെത്തിയത്. തകർച്ചയിൽ നിന്നും കരകയറാൻ ഒരു ആശ്വാസം തേടിയാണ് കുറച്ച് ദിവസം കൂട്ടുകാരിക്കൊപ്പം താമസിക്കാനായെത്തിയത്. എന്നാൽ അതൊരു പുതിയ ജീവിതത്തിലേക്കുള്ള വഴിത്തിരിവായിരുന്നു. സന്തോഷത്തോടെ ഒരു കുടുംബമായി ജീവിക്കുന്ന ഈ ത്രപ്പിൾ പങ്കാളികളുടെ വാർത്ത അന്താരാഷ്ട്ര മാധ്യമമായ ഡെയ്ലി മെയിലാണ് റിപ്പോർട്ട് ചെയ്തതിരിക്കുന്നത്.

വ്യവസായികളായ സ്പീറ്റി, ഭർത്താവ് സണ്ണി അവരുടെ രണ്ട് മക്കൾ എന്നിവരടങ്ങിയ കുടുംബത്തിനൊപ്പം കുറച്ച് ദിവസം ചിലവഴിച്ച് മടങ്ങാമെന്ന് കരുതിയാണ് പിഡു എത്തിയത്. എന്നാൽ ക്രമേണ സ്പീറ്റിയും പിഡുവും തമ്മിൽ സ്വവർഗ്ഗ പ്രണയത്തിലായി. ബൈ സെക്ഷ്വൽ ആയിരുന്ന സ്പീറ്റിക്ക് പിഡുവിനോട് പ്രണയം തോന്നാന്‍ അധികം സമയം വേണ്ടി വന്നില്ല എന്നാണ് ഇവർ പറയുന്നത്. ഭാര്യയും സുഹൃത്തും പ്രണയത്തിലാണെന്നറിഞ്ഞിട്ടും സണ്ണിക്ക് അതൊരു വലിയ കാര്യമായി തോന്നിയില്ല. പതിയെ ഇയാളും പിഡുവിനോട് അടുത്ത്. മൂവരും തമ്മിൽ പിരിയാനാകാത്ത വിധം അടുത്തതോടെ ‘ത്രപ്പിൾ’ പങ്കാളികളായി ഒരുമിച്ച് ജീവിതം ആരംഭിക്കുകയായിരുന്നു.

ഇന്ത്യൻ വംശജരായ മൂന്ന് പേരും നിലവിൽ യുഎസിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ്. ബാല്യകാല സുഹൃത്തുക്കളായ സണ്ണിയും സ്പീറ്റിയും 2003 ൽ ഇന്ത്യയിൽ വച്ചാണ് വിവാഹിതരായത്. തുടർന്ന് അമേരിക്കയിലേക്ക് ചേക്കേറി. ആറു വർഷത്തിന് ശേഷം ഇവർ കുടുംബ സുഹൃത്തായ പിഡു കൗറിന്‍റെ വിവാഹച്ചടങ്ങിനെത്തിയിരുന്നു. എന്നാൽ ഈ വിവാഹബന്ധം അധികം നീണ്ടു നിന്നിരുന്നില്ല. വിവാഹമോചനം തേടിയ പിഡുവിനെ ആ തകര്‍ച്ചയിൽ നിന്നും മറികടക്കാനും ഒരു മാറ്റത്തിനുമായി സ്പീറ്റി തന്നെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു.

ഉഭയ ലൈംഗികതയിൽ താത്പ്പര്യമുണ്ടായിരുന്ന സ്പീറ്റിയും പിഡുവും തമ്മിൽ മാനസികമായും ശാരീരികമായും പിരിയാനാകാത്ത വിധം അടുത്തു. ഭർത്താവിനും ഈ ബന്ധത്തിൽ പ്രശ്നങ്ങളൊന്നും ഇല്ലാതെ വന്നതോടെ ദമ്പതികൾ പിഡുവിനെ കൂടി തങ്ങളുടെ ജീവിതത്തിലേക്ക് ക്ഷണിക്കുകയായിരുന്നു. കഴിഞ്ഞ പത്തുവർഷമായി മൂവരും ഒന്നിച്ചാണ് കഴിയുന്നത്. ഇതിനിടെ രണ്ട് പേർക്കും ഓരോ കുട്ടികളും ജനിച്ചു. അതേസമയം ഇന്ത്യൻ വംശജയരായ കടുത്ത യാഥാസ്ഥിതിക മനോഭാവമുള്ള ഇവരുടെ കുടുംബാംഗങ്ങൾക്ക് ഈ ബന്ധം അംഗീകരിക്കാനായില്ല. പല ബന്ധങ്ങളും ഇതോടെ നഷ്ടമായെന്നാണ് ഇവർ പറയുന്നത്.

എന്നാൽ തങ്ങൾ മൂന്ന് പേരും തമ്മിലുള്ള സ്നേഹത്തിനും ബന്ധത്തിനും ഇതുവരെ കോട്ടം ഒന്നും വന്നിട്ടില്ല. അസൂയ മൂലം പ്രശ്നങ്ങൾ ഉടലെടുക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുമെന്നും ഇവർ പറയുന്നു. സ്വകാര്യ നിമിഷങ്ങൾ പോലും മൂന്ന് പേരും ഒന്നിച്ചാണ് ചിലവഴിക്കുന്നത്. പരസ്പരം ഒരു രഹസ്യങ്ങൾ പോലും സൂക്ഷിക്കാറില്ല എന്നും സ്പീറ്റി പറയുന്നു. കുടുംബത്തിലേക്ക് മറ്റൊരു പങ്കാളി കൂടി എത്തിയതിൽ സണ്ണിയും സന്തോഷവാനാണ് ആശയങ്ങൾ പങ്കുവെക്കാനും ഫാന്‍റസികൾ നിറവേറ്റാനും ഒരാൾ കൂടി ഉള്ളതിന്‍റെ ആവേശത്തിലാണ് അദ്ദേഹമെന്നാണ് സ്പീറ്റിയുടെ വാക്കുകൾ.

വർഷങ്ങൾ പിന്നിട്ടിട്ടും ബന്ധം ഇപ്പോഴും കാത്തുസൂക്ഷിക്കുന്നതിനെ കുറിച്ച് പലരും ചോദിക്കാറുണ്ട്. പരസ്പരം സ്നേഹിക്കുന്നതും ആ സ്നേഹം മക്കൾക്കും പങ്കു വച്ചു നൽകുന്നതും മാന്ത്രികമായ ഒരു അനുഭവം തന്നെയാണെന്നാണ് ഇതിന് മറുപടിയായി 36 കാരിയായ സ്പീറ്റി പറയുന്നത്.ഒരുമയോടെ മുന്നോട്ട് പോകുന്നതും ഓരോ ദിവസം പോകുന്തോറും കൂടുതൽ കൂടുതൽ സ്നേഹിക്കുന്നതും ഞങ്ങൾക്ക് ലഭിച്ച അനുഗ്രഹം തന്നെയാണെന്നും ഈ യുവതി കൂട്ടിച്ചേർത്തു.

RECENT POSTS
Copyright © . All rights reserved