Specials

തന്റെ ഉദരത്തിലുളള കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ കാന്‍സര്‍ ചികിത്സ വേണ്ടന്നു വയ്ക്കുകയും, കുഞ്ഞിന്റെ ജനന ശേഷം മരണമടയുകയും ചെയ്ത ചിയാറോ കോര്‍ബല്ലാ പെട്രീലോയുടെ നാമകരണ നടപടികള്‍ വത്തിക്കാന്‍ ആരംഭിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഈ മാസം രണ്ടാം തീയതി റോമിലെ വികാരി ജനറല്‍ കര്‍ദിനാള്‍ ആഞ്ചലോ ഡി ഡൊണടിസാണ് നടത്തിയത്. ‘ദൈവദാസി’ എന്നു വിശേഷിപ്പിച്ചാണ് പെട്രീലോയുടെ അത്ഭുതത്തിനുള്ള സാക്ഷ്യം ക്ഷണിച്ചിട്ടുള്ളത്. നാമകരണ പ്രക്രിയ്ക്കു പരിഗണിക്കുന്നവരെയാണ് സാധാരണയായി ഇങ്ങനെ വിശേഷിപ്പിക്കുന്നത്.

ആരെയും കണ്ണീരില്‍ ആഴ്ത്തുന്നതാണ് ചിയാറോയുടെ ജീവിത കഥ. ഇറ്റാലിയില്‍ ജനിച്ചു വളര്‍ന്ന ചിയാറോ തന്റെ തന്റെ ഭാവിവരനായ എന്റിക്കോ പെട്രീലോയെ ആദ്യമായി കണ്ടു മുട്ടുന്നത് 2002ല്‍ പ്രശസ്ത മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ മെഡ്ജുഗോര്‍ജില്‍ വച്ചാണ്. അന്ന് അവര്‍ക്ക് 18 വയസ്സായിരുന്നു. 2008 സെപ്റ്റംബറില്‍ ഇരുവരും വിവാഹിതരായി. വിവാഹശേഷം നിരവധി പരീക്ഷണങ്ങളാണ് ദമ്പതികള്‍ക്ക് നേരിടേണ്ടി വന്നത്. രണ്ടുവട്ടം ഗര്‍ഭണി ആയെങ്കിലും കുഞ്ഞു ജനിച്ച് അരമണിക്കൂറിനുള്ളില്‍ മരിച്ചുപോയി. ആദ്യ കുഞ്ഞ് ഉദരത്തില്‍ ആയിരുന്ന സമയത്ത് നടത്തിയ അള്‍ട്രാസൗന്‍ഡ് സ്‌കാനിങ്ങില്‍ കുഞ്ഞിന് അനെന്‍സെഫലി എന്ന രോഗമാണെന്നു മനസ്സിലായി.

മരിയ എന്നു പേരിട്ട ആ കുഞ്ഞ് ജനിച്ചു വീണ് അരമണിക്കൂറിനുളളില്‍ മരിച്ചു. രണ്ടാമത്തെ കുഞ്ഞ് ഉദരത്തില്‍ ആയിരുന്നപ്പോള്‍ നടത്തിയ സ്‌കാനിങ്ങില്‍ അവരെ തേടി മറ്റൊരു ദുരന്ത വാര്‍ത്ത എത്തി. കുഞ്ഞിന് കാലുകള്‍ ഇല്ലായിരുന്നു. എന്നാല്‍ വളരെ സന്തോഷത്തോടെ തന്നെ കുഞ്ഞിനെ സ്വീകരിക്കാന്‍ മാതാപിതാക്കള്‍ തീരുമാനിച്ചു. എന്നാല്‍ കുഞ്ഞിന് ജീവനു ഭീഷണിയായ മറ്റുചില രോഗങ്ങളും ഉണ്ടെന്നു പിന്നീട് മനസ്സിലായി. ഡേവിഡ് എന്നു പേരിട്ട കുട്ടിക്കും ആയുസ്സുണ്ടായിരുന്നില്ല.

2010 ല്‍ ചിയാറോ മൂന്നാമതും ഗര്‍ഭണിയായി. കുഞ്ഞ് ഫ്രാന്‍സിസ്‌കോ ഉദരത്തില്‍ ആയിരുന്ന സമയത്ത് ചിയാറോയ്ക്ക് നാവില്‍ കാന്‍സര്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. ചികില്‍സ ഉടനെ തുടങ്ങണം എന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും ഉദരത്തില്‍ ഉള്ള കുഞ്ഞിന്റെ ജീവനെ അതു ബാധിച്ചേക്കും എന്നു ചിയാറോ ഭയന്നു. സ്വന്തം ജീവനേക്കാള്‍ പ്രാധാന്യം കുഞ്ഞിന്റെ ജീവനുനല്‍കിയ ചിയാറോ ചികിത്സ തേടാന്‍ വിസമ്മതിച്ചു. 2011 ഒക്ടോബറില്‍ ഫ്രാന്‍സിസ്‌കോ ജനിച്ചതിനു ശേഷമാണ് ചിയാറോയ്ക്ക് ചികിത്സ ആരംഭിച്ചത്. അപ്പോഴേക്കും രോഗം മൂര്‍ച്ഛിച്ചിരുന്നു. ചിയാറോയ്ക്ക് സംസാരിക്കാനും, കാണാനും ബുദ്ധിമുട്ട് അനുഭവപ്പെട്ടു തുടങ്ങി. അവസാന നാളുകളില്‍ അവര്‍ ഏറെ വേദന സഹിച്ചാണ് ലോകത്തോടു വിടപറഞ്ഞത്. ചിയാറോയുടെ ജീവിതം പിന്നീട് ‘ചിയാറോ കോര്‍ബല്ലാ പെട്രീലോ– ആനന്ദത്തിന്റെ സാക്ഷി’ എന്ന പേരില്‍ പുസ്തകമായി. അടിയുറച്ച വിശ്വാസമാണ് ദമ്പതികളെ മുന്നോട്ടു നയിച്ചിരുന്നത്.

‘തന്നെക്കാളും അവളെ സ്‌നേഹിക്കുന്ന യേശുവിന്റെ അടുത്തേയ്ക്കാണ് അവളു പോകുന്നതെങ്കില്‍ ഞാന്‍ എന്തിനു വിഷമിക്കണം’ എന്നാണ് ആശ്വസിപ്പിക്കാന്‍ വരുന്നവരോടായി എന്റിക്കോ പറയാറ്. 2012 ജൂണ്‍ 13 ന് ചിയാറോ ലോകത്തോടു വിട പറഞ്ഞു. മനുഷ്യകുലത്തോടുളള സ്‌നേഹം മൂലം കുരിശു മരണം പുല്‍കിയ യേശുവിന്റെ അതേ പാത പിന്തുടര്‍ന്ന് സ്വന്തം ജീവനേക്കാള്‍ ഉദരത്തിലുളള ജീവനു വില കല്‍പ്പിച്ചു മരണമടഞ്ഞ ചിയാറോയുടേത് വിശുദ്ധ ജീവിതമായാണ് പലരും വിലയിരുത്തുന്നത്.

കാരൂര്‍ സോമന്‍

മാനവചരിത്രത്തിലൂടെയുള്ള വായനകള്‍ മനസ്സില്‍ പഠനം നടത്തുമ്പോഴാണ് അറിവിന്റെ സൗന്ദര്യം നമ്മള്‍ തിരിച്ചറിയുന്നത്. ലോകത്തിലെ ഏഴുകലകളുടെ തലസ്ഥാനമായ വിയന്നായുടെ മാറിലൂടെ സഞ്ചരിച്ചാല്‍ വടക്ക് മഞ്ഞണിഞ്ഞ ആല്‍പ്‌സ് പര്‍വ്വതനിരകളും തെക്ക് യു.എന്‍. ആസ്ഥാന മന്ദിരത്തിനടുത്തൂടെ പത്ത് രാജ്യങ്ങളിലൂടെ ഒഴുകിയെത്തുന്ന ഡാന്യൂബ് നദിയും അതിന്റെ ഇരുകരകളിലെ മഞ്ഞണിഞ്ഞ പച്ച തളിരിലകളും, കാലത്തിന്റെ തിരുശേഷിപ്പുകളായ ദേവാലയങ്ങള്‍, കൊട്ടാരങ്ങള്‍, മ്യൂസിയങ്ങള്‍, അഴകാര്‍ന്ന പൂന്തോപ്പുകള്‍, ഒരു രാജ്യത്തിന്റെ സംസ്‌കൃതിയെ അടയാളപ്പെടുത്തുന്നു. മലയാളിയായ പ്രിന്‍സ് പള്ളിക്കുന്നേലിന്റെ ഹോട്ടലായ പ്രോസിയില്‍ ഭക്ഷണം കഴിച്ചിട്ട് ലണ്ടനില്‍ നിന്നെത്തിയ സാംസ്‌കാരിക പ്രവര്‍ത്തകന്‍ റജി നന്തിക്കാട്ടും, യുഗ്മ നെഴ്‌സസ് ഫോറം പ്രസിഡന്റ് അബ്രഹാം ജോസുമായിട്ടാണു ദേവാലയങ്ങളുടെ മാതാവെന്നറിയപ്പെടുന്ന സെന്റ് സ്റ്റീഫന്‍ കതീഡ്രലിലേക്ക് പോയത്. പടിഞ്ഞാറെ കടലിന് മുകളില്‍ സൂര്യന്‍ ചെങ്കതിരുകള്‍ പൊഴിച്ചുനില്ക്കും പോലെ ആകാശത്തിന്റെ ശീതളഛായയില്‍ ഈ ദേവാലയം പ്രശോഭിച്ചു നില്ക്കുന്നു. ഒറ്റ നോട്ടത്തില്‍ ദൈവത്തിന് ഈ ദേവാലയവുമായി ചങ്ങാത്തമുള്ളതായി തോന്നും. അതിന് ചുറ്റും ചിറക് വിടര്‍ത്തി പറക്കുന്ന പ്രാവുകള്‍. അതിമനോഹരവും അലൗകികവുമായ ഈ ദേവാലയത്തിന് ചുറ്റിലും ഭക്തജനങ്ങള്‍ നടക്കുന്നു. അകത്തും പുറത്തും കൊത്തിവച്ച പ്രതിമകള്‍ പോലെ സുന്ദരമായ ശില്പങ്ങള്‍ ദേവാലയത്തെ ചുംബിച്ചു നില്ക്കുന്നു.

എ.ഡി. 1147ല്‍ ഗോഥിക് വസ്തു ശില്പമാതൃകയിലാണ് ഈ ദേവാലയം പണികഴിപ്പിച്ചത്. പൗരാണിക ഭാവമുള്ള കൊത്തുപണികളാല്‍ അത്യന്തം ആകര്‍ഷകമാണ് ഓരോ ശില്പങ്ങള്‍. ഇതിന്റെ ഉയരം 137 അടിയാണ്. അകത്തേ ഹാളിന് 110 മീറ്റര്‍ നീളവും വീതി 80 മീറ്ററാണ്. 12 ഭീമന്‍ തൂണുകള്‍. ഇതിനുള്ളില്‍ തന്നെ ആറ് ചാപ്പലുകളുണ്ട്. ദേവാലയത്തിന്റെ മുകളിലെ ഓരോ കൊത്തുപണികളിലും വ്യത്യസ്ത നിറത്തിലുള്ള ടൈലുകളാണ്. ഹാബ്‌സ് ബര്‍ഗ് രാജവംശത്തിന്റെ രാജചിഹ്നമായ ഇരട്ടത്തലയുള്ള പരുന്തിന്റെ രൂപവും ടൈലുകള്‍കൊണ്ടാണ് തീര്‍ത്തിരിക്കുന്നത്. ആര്‍ക്കിടെക് ആന്റ്റോണ്‍ വിന്‍ഗ്രാമിന്റെ മേല്‍നോട്ടത്തിലാണ് ഈ ദേവാലയം പണിതത്. റോമന്‍കത്തോലിക്കാ സഭയുടെ ആര്‍ച്ച്ബിഷപ്പിന്റെ ആസ്ഥാനവും ഇവിടെയാണ്. വിയന്നയുടെ സുവര്‍ണ്ണഗോപുരവും വഴികാട്ടിയുമായ ഈ ദേവാലയത്തിലേക്ക് പലരാജ്യങ്ങളില്‍നിന്ന് സന്ദര്‍ശകര്‍ വരുന്നുണ്ട്. ഇവരുടെ ഭാഷ ജര്‍മ്മനാണ്. സ്‌നേഹസൗഹാര്‍ദ്ദമായിട്ടാണ് ജനങ്ങള്‍ ഇടപെടുന്നത് അതവരുടെ മഹനീയ സംസ്‌കാരമാണ്. പാശ്ചാത്യരാജ്യങ്ങളിലെ ദേവാലയങ്ങളില്‍ കാണുന്ന ഒരു പ്രത്യേകത ഇവിടെ ആര്‍ക്കും പ്രവേശിക്കാം. സവര്‍ണ്ണനോ അവര്‍ണ്ണനോ വിശ്വാസിയോ അവിശ്വാസിയോ ആര്‍ക്കും കടന്നുവരാം. ദൈവത്തിന്റെ വിശപ്പടക്കാന്‍ ഭക്ഷണമോ കാര്യസിദ്ധിക്കായി വഴിപാടുകളോ ആവശ്യമില്ല. വിശക്കുന്നവന് ആഹാരം കൊടുക്കുന്നവനാണ് ഏറ്റവും വലിയ ദൈവഭക്തരെന്ന് ഇവിടെയുള്ളവര്‍ തിരിച്ചറിയുന്നു. ദേവാലയത്തിനുള്ളിലെ ഓരോ അവര്‍ണ്ണനീയ ചിത്രങ്ങള്‍ കാണുമ്പോഴും ക്രിസ്തുവിനും എനിക്കുമിടയിലുള്ള ദൂരം കുറഞ്ഞുവരുന്നതായി തോന്നി. ഓരോ ചിത്രങ്ങളും ശില്പങ്ങളും ആത്മീയ ചൈതന്യത്തിന്റെ അമൂര്‍ത്തഭാവങ്ങള്‍ നിറഞ്ഞതാണ്. ഇതിനുള്ളില്‍ നിന്നുയരുന്നത് ആത്മാവിന്റെ സംഗീതമാണ്. ഓരോ ചുവര്‍ ചിത്രങ്ങളും ആത്മാവിന്റെ അനശ്വരമായ മുഴക്കങ്ങളാണ്. റോമന്‍ ഭരണകാലത്ത് ദൈവവിശ്വാസങ്ങളുടെ പുകമറയ്ക്കുള്ളിലാണ് ഭരണാധിപന്മാര്‍ അവരെ നയിച്ചത്. ഇന്നും ഇന്ത്യയില്‍ കുറെ അവിശ്വാസികള്‍ ആ പാരമ്പര്യത്തില്‍ ജീവിക്കുന്നുണ്ട്. എന്ന് പറഞ്ഞാല്‍ വിശ്വാസമുണ്ട് എന്നാല്‍ ബോധമില്ല. യേശുക്രിസ്തുവിന്റെ ജനനത്തോടയാണ് മതത്തിന്റെ പുകമറയ്ക്കുള്ളില്‍ അകപ്പെട്ടവരെ പുതിയൊരു പ്രകാശത്തിലേക്കു കൊണ്ടുവരുന്നത്.

യേശു വിഭാവനം ചെയ്ത സ്‌നേഹവും സമാധാനവും വിശുദ്ധിയും ഈ ദേവാലയത്തിനുള്ളിലെ ഓരോ തൂണിലും തുരുമ്പിലും കലയുടെ മായാപ്രപഞ്ചമുയര്‍ത്തുന്നുണ്ട്. യരുശലേമിലെ സ്റ്റീഫന്റെ ഓരോ വാക്കുകളും റോമാസാമ്രാജ്യത്തിനും യഹൂദനും മരുഭൂമിപോലെ ചുട്ടുപൊള്ളുന്നതായിരുന്നു. ആ വിശുദ്ധന്റെ വാക്കുകള്‍ ദേവാലയത്തിലെ മെഴുകുതിരി എരിയുന്നതുപോലെ ജ്വലിച്ചുനില്‍ക്കുന്നു. ഞങ്ങള്‍ക്ക് ചുറ്റും ആത്മീയാനുഗ്രഹങ്ങള്‍ തേടി വന്നവരുടെ മനസ്സുംശരീരവും പരമമായ ഏകാഗ്രതയില്‍ മുഴുകിയിരുന്നു. എ.ഡി 34ലാണ് ദൈവത്തിന്റെ ദാസനായ സ്റ്റീഫനെ റോമാഭരണകൂടം യരുശലേമില്‍വച്ച് കല്ലെറിഞ്ഞു കൊന്നത്. ഏറ്റവും കൂടുതല്‍ പ്രവാചകന്മാര്‍ യരുശലേമിലായിരുന്നെങ്കില്‍ ഏറ്റവും കൂടുതല്‍ രക്തസാക്ഷികള്‍ യേശുവിന്റെ നാമത്തില്‍ ഉണ്ടായത് യൂറോപ്പ് രാജ്യങ്ങളിലാണ്.
ആ രക്തസാക്ഷികള്‍ വിശുദ്ധന്മാരായി മാറുകയും അവരുടെ നാമത്തില്‍ ലോകമെമ്പാടും ദേവാലയങ്ങളും വിദ്യാഭ്യാസമടക്കമുള്ള ധാരാളം സ്ഥാപനങ്ങള്‍ വളരുകയും ചെയ്തു. ആ നാമത്തില്‍ അളവറ്റ അനുഗ്രഹങ്ങള്‍ നേടിയിട്ടുള്ള വിശ്വാസികളുണ്ട്. സെന്റ് സ്റ്റീഫന്റെ പേരില്‍ യരുശലേം, അര്‍മേനിയ, ഓസ്ട്രിയ, ആസ്‌ട്രേലിയ, ഇറാന്‍, തുറുക്കി, ചൈന, ഫ്രാന്‍സ്, ഇന്‍ഡ്യ, അയര്‍ലണ്ട്, ബ്രിട്ടണ്‍, പല രാജ്യങ്ങളിലും ദേവാലായങ്ങളടക്കമുള്ള സ്ഥാപനങ്ങളുണ്ട്.

ഡിസംബര്‍ 26നാണ് സെന്റ് സ്റ്റീഫന്‍ കൊല്ലപ്പെടുന്നത്. ഈ രാജ്യങ്ങളിലെല്ലാം അവധിയാണ്. ബ്രിട്ടന്‍ ഈ ദിവസം ആഘോഷിക്കുന്നത് ബോക്‌സിങ്ങ് ദിനമായിട്ടാണ്. നൂറ്റാണ്ടുകളായി ആരാധിച്ചുവന്ന റോമന്‍ സാമ്രാജ്യത്തിന്റെ അമ്പലങ്ങളും ദേവീദേവന്മാരും തകര്‍ത്തടിയുക മാത്രമല്ല അതില്‍ പലയിടങ്ങളിലും യേശുവിന്റെ നാമത്തില്‍ ദേവാലയങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. വിയന്നയിലെ സെന്റ് സ്റ്റീഫന്‍ കത്തീഡ്രല്‍ അതിലൊന്നാണ്. ലണ്ടനിലെ സെന്റ് പോള്‍ കത്തീഡ്രല്‍ സുന്ദരിയായ ഡയാന ദേവിയുടെ അമ്പലം പൊളിച്ചാണ് ദേവാലയമാക്കിയത്. മണ്ണിലെ രാജാക്കന്മാര്‍ അയല്‍രാജ്യങ്ങളെ വെട്ടിപ്പിടിക്കാനും അവരുടെ സമ്പത്ത് കൊള്ളയടിക്കാനും പടയോട്ടങ്ങള്‍ നടത്തുമ്പോള്‍ ഈപൈശാചിക ശക്തികള്‍ക്കെതിരെ മണ്ണിലെ മനുഷ്യര്‍ക്കായി ദൈവനാമത്തില്‍ ആത്മീയ പടയോട്ടങ്ങള്‍ നയിച്ചവരാണ്. ലോകമെമ്പാടും രക്തസാക്ഷികളായിട്ടുള്ള വിശുദ്ധന്മാര്‍. ഇന്‍ഡ്യയില്‍ വന്ന വിശുദ്ധ തോമസ്സിനെ എ.ഡി 72ല്‍ മദ്രാസില്‍ വച്ച് സൂര്യഭഗവാനെ ആരാധിച്ചവര്‍ കൊലപ്പെടുത്തിയത് മറ്റൊരു ദുരന്തം. അവരൊഴുക്കിയ ഓരോ തുളളിരക്തവും ഓരോരോ ദേവാലയങ്ങളില്‍ ജീവന്റെ തുടിപ്പുകളായി തിളങ്ങിനില്‍ക്കുന്നു. വിശുദ്ധരെ വലിച്ചുകീറി പുറത്തേക്കു കളഞ്ഞവരൊക്കെയും മണ്ണായിമാറിയപ്പോള്‍ വലിച്ചെറിയപ്പെട്ടവര്‍ മണ്ണിനുമുകളില്‍ ആരാധനാമൂര്‍ത്തികളായി മാറുന്ന അത്ഭുതകാഴ്ചയാണ് കാണുന്നത്.

യൂറോപ്പിന്റെ പല ഭാഗത്തുനിന്ന് റോമിലെ കൊളീസിയത്തിലേക്ക് വന്യമൃഗങ്ങളുടെ ഭക്ഷണത്തിനായി ക്രിസ്തീയ വിശ്വാസികളെ ബന്ധിതരാക്കി കൊണ്ടുപോകുമായിരുന്നു. ഭൂമിക്ക് മുകളില്‍ നാല് നിലകളും അതുപോലെ ആഴമുള്ള കൊളീസിയത്തില്‍ നിന്ന് മുകളിലേക്കുയരുന്നത് ഭയാനകമായ വന്യമൃഗങ്ങളുടെ കൊലവിളിയും ഗര്‍ജ്ജനവുമായിരുന്നെങ്കില്‍ നിരപരാധികളുടെ നിലവിളികള്‍ അതിനുള്ളില്‍ വിറങ്ങലിച്ചുനിന്നു. വിശുദ്ധ പത്രൊസിന്റെയും പൗലൂസിന്റെയും കൊലചെയ്യപ്പെട്ട ശവശരീരം ജനങ്ങളെ ഭയന്ന് വന്യമൃഗങ്ങള്‍ക്ക് കൊടുത്തില്ല. നാലാം നൂറ്റാണ്ടില്‍ കുസ്തന്‍തീനോസ് ചക്രവര്‍ത്തിയാണ് അവരുടെ കുഴിമാടത്തിന് മുകളിലായി ഒരു ദേവാലയം പണിതത്. ഇപ്പോഴവിടെയുള്ളത് സെന്റ് പീറ്റേഴ്‌സ് ബസലിക്കയാണ്. ദേവാലയങ്ങളിലെ വിശ്വാസികളെ ആകര്‍ഷിക്കാനായി ദൈവവചനത്തിന്റെ വ്യാഖ്യാനങ്ങള്‍ അറിഞ്ഞും അനുഭവിച്ചും ചിത്രകാരന്‍മാര്‍ ചിത്രങ്ങളായി ഓരോ ദേവാലയങ്ങളിലും വെളിപ്പെടുത്തുന്നു. ഈ മഹാന്മാരായ ചിത്രകാരന്മാര്‍, ശില്പികള്‍ വിശുദ്ധന്മാരെപ്പോലെ ദൈവത്തിന്റെ സുവിശേഷകന്മാരായി മാറുകയായിരുന്നു. ഈ മനോഹര ചിത്രങ്ങള്‍ ഒരുക്കുന്നതില്‍ റോമിലെ പാപ്പാമാര്‍ക്ക് വലിയ ഒരു പങ്കുണ്ട്.

മനുഷ്യര്‍ പ്രാര്‍ത്ഥനാനിര്‍ഭരമായ ധ്യാനത്തിലൂടെ കടന്നുപോകുമ്പോള്‍ വിശ്വാസത്തിന്റെ സംരക്ഷണം ദൈവം ആര്‍ക്കും കുത്തകയായിട്ട് നല്കിയിട്ടില്ലെന്ന് ബോധ്യപ്പെടും. ഭീരുക്കളായ, ആത്മീയ ജ്ഞാനമില്ലാത്ത ഭരണാധിപന്മാര്‍ക്കും മതമേലാളന്മാര്‍ക്കും ഈ വിശ്വാസ വിശുദ്ധന്മാരുടെ രക്തം ചീന്തുന്ന ഈ പോരാട്ടം ഒരു മാതൃകയാക്കാം. ഇവരൊന്നും അന്തപുരങ്ങളിലിരുന്ന് വിശ്വാസികള്‍ക്ക് ശുഭാംശകള്‍ നേരുന്നവരായിരുന്നില്ല. മറിച്ച് പട്ടിണിയും ദുരനുഭവങ്ങളും ദുഃഖങ്ങളും സഹിച്ച് ആരുടെയും സഹായമില്ലാതെ അന്ധകാര ശക്തികള്‍ക്കെതിരെ പോരാടി വീരചരമം പ്രാപിച്ചവരാണ്. പാശ്ചാത്യരാജ്യങ്ങളിലെ ദേവാലയങ്ങള്‍ക്കുള്ളില്‍ ജ്വലിച്ചു നില്‍ക്കുന്ന മനോഹരങ്ങളായ ചിത്രങ്ങള്‍, ശില്‍പ്പങ്ങള്‍ കാണുമ്പോള്‍ ഇന്‍ഡ്യയിലെ ഒരു ദേവാലയങ്ങളിലും ഇത്‌പോലെ കാണാന്‍ കഴിഞ്ഞിട്ടില്ല. അത് സിനിമാ കാണുംപോലെ കണ്ടാല്‍ പോര, വായനയിലൂടെ അനുഭവിച്ചറിയാനാണ് ഇന്‍ഡ്യാക്കാരനിഷ്ടമെന്ന് തോന്നുന്നു. വിശുദ്ധന്മാരുടെ കാലത്തുണ്ടായിരുന്ന ആരാധനയുടെ പങ്കാളിത്വമൊന്നും ഇന്നില്ല. അതിന് പകരം വിനോദസഞ്ചാരികളുടെ ടൂറിസ്റ്റ് കേന്ദ്രങ്ങളായി ഇവിടുത്തെ ദേവാലയങ്ങള്‍ മാറിക്കൊണ്ടിരുന്നു.

നോട്ടിംഗ്ഹാം: രോഗീ പരിചരണത്തിലെ മികവിന് ഡെയ്‌സി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ അംഗീകാരം ഇത്തവണ ലഭിച്ചത് മലയാളി നഴ്സിന്. നോട്ടിംഗ്ഹാം സിറ്റി ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന മൂവാറ്റുപുഴ പിച്ചാപ്പള്ളി കുടുംബാംഗമായ നിഷ തോമസ്‌ ആണ് സ്നേഹമസൃണമായ രോഗീപരിചരണത്തിലൂടെ അഭിമാനാര്‍ഹമായ അവാര്‍ഡ് നേടിയത്.  ഒരു പതിറ്റാണ്ടിലേറെയായി യുകെയില്‍ താമസിക്കുന്ന നിഷയ്ക്ക് ഇത് അര്‍പ്പണ മനോഭാവത്തിനുള്ള അംഗീകാരമാണ്. രോഗികള്‍ നല്‍കുന്ന നോമിനേഷനുകള്‍ അടിസ്ഥാനമാക്കിയാണ് എല്ലാ മാസവും നോട്ടിങ്ഹാം എന്‍എച്ച്എസ് ട്രസ്റ്റിലെ ജീവനക്കാരെ ഡെയ്‌സി അവാര്‍ഡ് തേടി എത്തുന്നത്. ആയിരക്കണക്കിന് നഴ്‌സുമാര്‍ ജോലി ചെയ്യുന്ന ഈ ട്രസ്റ്റില്‍ നഴ്‌സുമാരുടെ മനോവീര്യം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുരസ്‌കാരം സമ്മാനിക്കുന്നത്.

തങ്ങളുടെ കുടുംബത്തിലെ ചെറുപ്പക്കാരനായ പാട്രിക് ബാര്‍നെസിന്റെ ആകസ്മിക മരണത്തില്‍ മനം നൊന്ത ബാര്‍നസ് കുടുംബം, തങ്ങളുടെ ദുരിത സമയത്തു ആശ്വാസവുമായി കൂടെ നിന്ന നഴ്‌സുമാരോടുള്ള കടപ്പാട് സൂചിപ്പിക്കുന്നതിനാണ് ഈ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. ശരീരത്തിലെ പ്രതിരോധ സംവിധാനം തകര്‍ന്നാണ് 1999 ല്‍ പാട്രിക് ബരാനസ് മരണപ്പെടുന്നത്. തുടര്‍ന്ന് ഡിസീസ് അറ്റാക്കിങ് ദി ഇമ്മ്യൂണ്‍ സിസ്റ്റം എന്ന വാക്കില്‍ നിന്നും ഡെയ്‌സി എന്ന പേര് സ്വീകരിച്ചു നഴ്‌സുമാര്‍ക്കായി ആദരവ് ഒരുക്കുകയാണ് ഡെയ്‌സി ഫൗണ്ടേഷന്‍. ജോലിയിലെ ആത്മാര്‍ത്ഥതയും രോഗിയോടുള്ള സ്‌നേഹമസൃണമായ പെരുമാറ്റവുമാണ് അവാര്‍ഡിന്റെ പ്രധാന മാനദണ്ഡം. അവാര്‍ഡിന് അര്‍ഹയാകുന്ന നഴ്‌സിനു അവര്‍ ജോലി ചെയ്യുന്ന സ്ഥലത്തു തന്നെ പൊതു ചടങ്ങു സംഘടിപ്പിച്ചു സര്‍ട്ടിഫിക്കറ്റും എ ഹീല്‍സ് ടച്ച് എന്ന് ആലേഖനം ചെയ്ത പുരസ്‌ക്കാരവും അവാര്‍ഡ് ബാഡ്ജും നല്‍കുകയാണ് പതിവ്. ഹോസ്പിറ്റലിലെ വിവിധ ഭാഗങ്ങളില്‍ വച്ചിരിക്കുന്ന ബാലറ്റ് ബോക്‌സില്‍ രോഗികള്‍ നിക്ഷേപിക്കുന്ന പേരുകളില്‍ നിന്നാണ് നോമിനേഷനുകള്‍ രൂപം കൊള്ളുന്നത്.

ഈ അവാര്‍ഡ് ലഭിക്കുന്ന ആദ്യ മലയാളിയായിരിക്കും നിഷയെന്നു കഴിഞ്ഞ ഒരു വര്‍ഷത്തെ അവാര്‍ഡ് പട്ടിക തെളിയിക്കുന്നു. നോട്ടിങ്ഹാം സിറ്റി ഹോസ്പിറ്റലിലെ തൊറാസിക് വാര്‍ഡിലാണ് നിഷ ജോലി ചെയ്യുന്നത്. കഴിഞ്ഞ 13 വര്‍ഷമായി നോട്ടിങ്ഹാം എന്‍എച്ച്എസ് ട്രസ്റ്റ് ജീവനക്കാരിയാണ് നിഷ തോമസ്. ബ്രിട്ടനൊപ്പം 18 രാജ്യങ്ങളിലെ നഴ്‌സുമാരെ ആദരിക്കുന്നതിനും ബര്‍നാസ് കുടുംബം ഡെയ്‌സി അവാര്‍ഡ് നല്‍കുന്നുണ്ട്.

മലയാറ്റൂര്‍ സ്വദേശിയായ പ്രോബിന്‍ പോള്‍ ആണ് നിഷയുടെ ഭര്‍ത്താവ്. ഒന്‍പതു വയസുകാരി ഫ്രേയായും ഏഴു വയസുകാരന്‍ ജോണും ആണ് നിഷ, പ്രോബിന്‍ ദമ്പതികളുടെ മക്കള്‍. ഡല്‍ഹി തീര്‍ത്ഥ രാം ഷാ ഹോസ്പിറ്റലില്‍ നിന്നാണ് നിഷ നഴ്‌സിങ് പാസായത്.

നിങ്ങള്‍ക്ക് ദൈവത്തിന്റെ മൊബൈല്‍ നമ്പര്‍ കിട്ടി എന്നു കരുതുക. ചുമ്മാ സങ്കല്‍പ്പിക്കുക!.അങ്ങനെ കിട്ടിയാല്‍ എന്തൊക്കെ ആയിരിക്കും നിങ്ങള്‍ ദൈവത്തോട് പറയുക? ഇങ്ങനെ ഒരു വ്യസ്തതമായ ആശയത്തെ, വ്യത്യസ്തമായ ഒരു പാട്ടിലൂടെ അവതരിപ്പിക്കുകയാണ് കൊച്ചി സ്വദേശിയായ ഫെജോ. തന്റെ സ്വപ്നത്തില്‍ ദൈവവുമായി ഫോണില്‍ സംസാരിക്കുന്ന ഒരുവന്റെ ചിന്തകള്‍, പ്രാര്‍ഥനകള്‍, സ്വപ്നങ്ങള്‍, പിന്നെ അവന്റെ മനസ്സില്‍ തോന്നിയ ചോദ്യങ്ങള്‍. ഇതെല്ലം ആണ് ‘ടോക്ക് ടു ദൈവം’ എന്ന പാട്ടിലൂടെ അവതരിപ്പിക്കുന്നത്.

മലയാളം റാപ്പ് ശൈലിയില്‍ ചിട്ടപ്പെടുത്തിയ ഗാനത്തിന്റെ വരികള്‍ ഹൃദയത്തില്‍ സ്പര്‍ശിക്കുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്. ദൈവത്തോട് ആദ്യം സംസാരിക്കുമ്പോള്‍, അത്ഭുതവും, അകാംഷകളും പ്രകടിപ്പിക്കുന്ന നായകന്‍ പിന്നീട് തന്റെ ജീവിതത്തില്‍ സംഭവിച്ച ഓരോരോ കാര്യങ്ങളെ കുറിച്ചും, അതിലൂടെ ലഭിച്ച നന്മയെക്കുറിച്ചും പറയുന്നു. നല്‍കിയതിനെല്ലാം നന്ദി പറയുന്ന ഇയാള്‍ പിന്നീടു ദൈവം ആരാണ്, ദൈവം എവിടെയാണ് എന്നിങ്ങനെ ഉള്ള സംശയങ്ങള്‍ ചോദിച്ചു തുടങ്ങുന്നു.
അവസാനം ആരാണ്, എവിടെയാണ് ദൈവം എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്കുള്ള ഉത്തരം സ്വയം കണ്ടുപിടിക്കുന്നിടത് ഗാനം സമാപിക്കുന്നു.

ഗായകന്‍ ഈ പാട്ടിലൂടെ പറയാതെ പറയുന്ന ഒരുപാട് സംഗതികള്‍ ഉണ്ട്. ജാതിയുടെ പേരില്‍ തമ്മില്‍ തല്ലുന്നവരെയും, മതത്തിന്റെ പേരില്‍, മനുഷ്യനെ വേര്‍തിരിക്കുനവരെയും, ഓര്‍ത്തുള്ള ഒരുവന്റെ വേദന, യുക്തിവാദം, പട്ടിണി കിടക്കുന്ന മനുഷ്യരുടെ ദുഃഖം, സാമൂഹ്യ മാധ്യമങ്ങള്‍ മറന്നു തുടങ്ങിയ അസിഫാ വിഷയം, അങ്ങനെ പലതിനെപ്പറ്റിയും കുറിക്കു കൊള്ളുന്ന രീതിയില്‍ പരാമര്‍ശിക്കുന്നു.

ഗാനത്തിനായി വരികള്‍ എഴുതിയതും, പാടിയതും, ലിറിക് വീഡിയോ ഒരുക്കിയിരിക്കുന്നതും കൂട്ടിലിട്ട തത്ത, ലോക്കല്‍ ഇടി, പ്രൈവറ്റ് അറവുശാല തുടങ്ങിയ മലയാളം റാപ്പ് ഗാനങ്ങള്‍ ഒരുക്കി യൂട്യുബില്‍ ശ്രദ്ധ നേടിയ ഫെജോയാണ്.

ടോക്ക് ടു ദൈവം കാണാം.

ടോം ജോസ് തടിയംപാട്

ന്യൂകാസിലിലെ വേയിലം എന്ന സ്ഥലത്തെ അക്ഷരാഭ്യാസം ഇല്ലാത്ത കല്‍ക്കരി ഖനി തൊഴിലാളിയായ ഒരു ചെറുപ്പക്കാരന്റെ മുന്‍പിലൂടെ കല്‍ക്കരി നിറച്ച വാഗണുകള്‍ വലിച്ചു കൊണ്ടുപോകുന്ന കുതിരകളുടെ വേദന അദ്ദേഹത്തെ വേദനിപ്പിച്ചു. അതില്‍നിന്നും കുതിരകള്‍ക്ക് പകരം ഒരു ചലനശക്തിയുള്ള യന്ത്രം കണ്ടുപിടിക്കാന്‍ അദ്ദേഹം ശ്രമിച്ചു. ആ ശ്രമമാണ് ട്രെയിന്‍ കണ്ടുപിടിക്കാന്‍ ജോര്‍ജ് സ്റ്റീവന്‍സണ്‍ എന്ന മഹാനായ മനുഷ്യനു കഴിഞ്ഞത്. ഇംഗ്ലണ്ടിനെ ലോകത്തിന്റെ നെറുകയിലേക്ക് ഉയര്‍ത്തിയ N H S എന്ന ബൃഹദ് പ്രസ്ഥാനം നടപ്പിലാക്കിയത് സൗത്ത് വെയില്‍സിലെ ഹൈസ്‌കൂള്‍ വിദ്യാഭ്യാസമില്ലാത്ത കല്‍ക്കരി ഖനി തൊഴിലാളിയായ മറ്റൊരു ചെറുപ്പക്കാരനായ Aneurin Bevan ആയിരുന്നു. അദേഹത്തെ അതിനു പ്രേരിപ്പിച്ചത് കല്‍ക്കരി ഖനിയില്‍ ജോലി ചെയ്തു ശ്വാസകോശ രോഗം ബാധിച്ചു ചികിത്സിക്കാന്‍ പണമില്ലാതെ മരിച്ച പിതാവും സഹോദരനും പിതാവിന്റെ സഹതൊഴിലാളികളും ആയിരുന്നു.

എന്നാല്‍ ബിയര്‍ കുടിക്കാന്‍ പണമില്ലാതെ വന്നപ്പോള്‍ തനിക്ക് പണം ബാങ്കില്‍ ഉണ്ടായിട്ടും ബിയര്‍ കുടിക്കാന്‍ കഴിയാത്തത് എന്തുകൊണ്ട് എന്ന ചിന്തയുമായി കുളിമുറിയില്‍ കയറിയ ജോണ്‍ ഷെപ്പേര്‍ഡ് ബാരന്‍ എന്ന ഇംഗ്ലീഷ് കാരന്റെ ചിന്ത കൊണ്ടെത്തിച്ചത് ലോകത്ത് എവിടെ നിന്നുകൊണ്ടും ആര്‍ക്കും പണം ഉപയോഗിക്കാവുന്ന ക്യാഷ് മെഷീന്റെ കണ്ടെത്തലിലാണ്. 1967ല്‍ ഒരു പ്രിന്റിംഗ് കമ്പനിയിലെ എഞ്ചിനീയര്‍ ആയി ജോലി നോക്കിയിരുന്ന അദ്ദേഹം എല്ല ശനിയാഴ്ചയും കുറച്ചു പണം ബാങ്കില്‍ നിന്നും എടുക്കാറുണ്ടായിരുന്നു. ഒരു ശനിയാഴ്ച ചെന്നപ്പോള്‍ ഒരു മിനിട്ട് താമസിച്ചതുകൊണ്ടു ബാങ്ക് അടച്ചുപോയി. അവിടെ നിന്നും ഒരിക്കലും അടക്കാത്ത ബാങ്കിനെപ്പറ്റിയുള്ള ചിന്തയാണ് ഇ ന്നുലോകം മുഴുവന്‍ ഉപയോഗിക്കുന്ന 1.7 മില്യണ്‍ ക്യാഷ് മെഷീനുകളുടെ ജനയിതാവായി ജോണ്‍ ഷെപ്പേര്‍ഡ് ബാരനെ മാറ്റിയത്. ആദ്യമായി അദ്ദേഹം സ്ഥാപിച്ച മെഷീനില്‍ നിന്നും പത്തു പൗണ്ട് വരെയുള്ള ചെക്ക് ക്യാഷ് ചെയ്യുന്നതിനു മാത്രമേ കഴിഞ്ഞിരുന്നുള്ളു. അതിനു വേണ്ടി ഒരു പ്ലാസ്റ്റിക്ക് കാര്‍ഡും കാര്‍ബണ്‍ പൊതിഞ്ഞ ചെക്കും പിന്‍ നമ്പരും കണ്ടെത്തി.

6 അക്കമുള്ള തന്റെ ബ്രിട്ടീഷ് ആര്‍മി സര്‍വിസ് കാലത്തെ നമ്പറാണ് പിന്‍ നമ്പരായി അദ്ദേഹം കണ്ടെത്തിയത്. എന്നാല്‍ ഭാര്യ കാരോളിനുമായി തീന്‍മേശയില്‍ സംസാരിച്ചിരുന്നപ്പോള്‍ ഭാര്യ പറഞ്ഞു എനിക്ക് 6 ഡിജിറ്റ് ഓര്‍ത്തെടുക്കാന്‍ കഴിയില്ല എന്ന്. അതില്‍നിന്നും മനുഷ്യനു ഓര്‍ത്തെടുക്കാന്‍ എളുപ്പമുള്ള 4 ഡിജിറ്റ് പിന്‍നമ്പരായി അദ്ദേഹം കണ്ടെത്തുകയായിരുന്നു.

പണം കൊടുത്തു ചോക്കളേറ്റ് എടുക്കാവുന്ന ചോക്കളേറ്റ് ഡിസ്‌പെന്‍സര്‍ എന്ന ചിന്തയില്‍നിന്നുമാണ് ജോണ്‍ ഷെപ്പേര്‍ഡ് ബാരനെ ക്യാഷ് മെഷീന്റെ കണ്ടെത്തലിലേക്ക് എത്തിച്ചത്. തന്റെ ആശയം ബാര്‍ക്ലേയ്‌സ് ബാങ്ക് മാനേജരുമായി സംസാരിക്കുകയും അദ്ദേഹം ക്യാഷ് മെഷീന്‍ സ്ഥാപിക്കാന്‍ താല്‍പ്പര്യം കാണിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ നോര്‍ത്ത് ലണ്ടനിലെ എന്‍ഫീല്‍ഡ് എന്ന സ്ഥലത്ത് ലോകത്തെ ആദ്യത്തെ ക്യാഷ് മെഷീന്‍ 1967 ജൂണ്‍ 27 നു സ്ഥാപിച്ചു. അന്നു സ്ഥാപിച്ച ക്യാഷ് മെഷീന്റെ സ്ഥാനത്തു ഗോള്‍ഡന്‍ കളറിലുള്ള പുതിയ ക്യാഷ് മെഷീനാണു ഇപ്പോള്‍ സ്ഥാപിച്ചിട്ടുള്ളത്

University of Edinburgh and Trinity College, Cambridge, എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം രണ്ടാം ലോകമഹായുദ്ധത്തില്‍ ബ്രിട്ടീഷ് ആര്‍മിക്കുവേണ്ടി സേവനം അനുഷ്ഠച്ചിട്ടുണ്ട്. 2007ല്‍ ക്യാഷ് മെഷീന്‍ സ്ഥാപിച്ചതിന്റെ നാല്‍പതാം വാര്‍ഷികം ആഘോഷിച്ചു കൊണ്ട് ജോണ്‍ ഷെപ്പേര്‍ഡ് ബാരന്‍ ക്യാഷ് മെഷീനില്‍ നിന്നും പണം എടുക്കുന്നത് ബി ബി സി വലിയ വര്‍ത്തയാക്കിയിരുന്നു. അന്ന് അദ്ദേഹം പറഞ്ഞത് അഞ്ച് പത്തു വര്‍ഷത്തിനകം ക്യാഷ് തന്നെ ഇല്ലാതെയാകും. ആ വാക്കുകള്‍ ഇന്നു ഏകദേശം പൂര്‍ത്തികരിച്ചുകഴിഞ്ഞു.

ജോണ്‍ ഷെപ്പേര്‍ഡ് ബാരന്‍ 1925 ജൂണ്‍ 23 നു ബ്രിട്ടീഷ് ഇന്ത്യയിലെ ഇന്നത്തെ ആസ്സാം സംസ്ഥാനത്തെ ഷില്ലോങ്ങിലാണ് ജനിച്ചത്. 2010 മെയ് 15ന് 84 വയസില്‍ സ്‌കോട്ട്‌ലണ്ടില്‍ ഈ ലോകത്തോട് വിടപറഞ്ഞു. ഒരു പക്ഷെ കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും വലിയ ശാസ്ത്രജ്ഞര്‍ക്കിടയില്‍ ഒട്ടും മോശമല്ലാത്ത സ്ഥാനമാണ് അദ്ദേഹത്തിനുള്ളത്.

മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒട്ടേറെ പുതുമകളുമായാണ് ഇത്തവണ ആനന്ദ് ടിവി അവാര്‍ഡ് നൈറ്റ് ബര്‍മിംഗ്ഹാമില്‍ എത്തുന്നത്. മോഹന്‍ലാലിന് പുറമേ ബിജു മേനോന്‍, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയ പ്രഗത്ഭ നടന്മാര്‍ കുടുംബസമേതം അവാര്‍ഡ് നൈറ്റ് വേദിയില്‍ എത്തിച്ചേരുന്നു എന്നതിന് പുറമേ മുന്‍പ് ഉണ്ടായിരുന്നതില്‍ കൂടിയ വന്‍ താരനിര ഇത്തവണ ബര്‍മിംഗ്ഹാമില്‍ എത്തിച്ചേരും. കൂടാതെ  ഏറ്റവും മികച്ച ലൈറ്റ് സൗകര്യം ദുബായില്‍ നിന്നും എത്തിച്ച് ഗംഭീരമായ കലാവിരുന്നാണ് അവാര്‍ഡ് നൈറ്റിനൊപ്പം ഒരുക്കുന്നത്. മലയാളത്തിലെ ഒട്ടേറെ മികച്ച നടിമാര്‍ ഒന്നിച്ച് അണിനിരക്കുന്ന നൃത്ത നൃത്ത്യങ്ങളാണ് മറ്റൊരു പ്രധാന സവിശേഷത.

ഓസ്ട്രേലിയയില്‍ പുരോഗമിക്കുന്ന ഷൂട്ടിംഗിനു ശേഷം മോഹന്‍ലാലും ഭാര്യ സുചിത്രയും മക്കളും, ബിജു മേനോനും സംയുക്താ വര്‍മ്മയും മകനും, സുരാജ് വെഞ്ഞാറമൂടും ഭാര്യ സുപ്രിയയും മക്കളും ആണ് അവാര്‍ഡ് നൈറ്റിലേക്ക് ഇരട്ടി മധുരവുമായി എത്തുന്നത്. അവാര്‍ഡ് നൈറ്റിന് തലേദിവസമാണ് ലാലും കുടുംബവും എത്തുക. എ ആര്‍ റഹ്മാന്‍ ഷോ ഉള്‍പ്പടെയുള്ള ഷോകള്‍ക്ക് ലൈറ്റിംഗ് നല്‍കുന്ന ഹാരോള്‍ഡ് ആണ് ലൈറ്റ് കൈകാര്യം ചെയ്യുന്നതിനായി ദുബായില്‍ നിന്ന് എത്തുന്നത്. കഴിഞ്ഞ ദിവസം യുകെയിലെത്തിയ നടി പാര്‍വ്വതിക്കു പിന്നാലെ നാളെ മുതല്‍ക്കു മറ്റു താരങ്ങളും എത്തിച്ചേരും. 

താരങ്ങളും ടെക്‌നീഷ്യന്‍മാരും ഉള്‍പ്പടെ 50 അംഗ ടീം ആണ് നാട്ടില്‍ നിന്ന് എത്തുന്നത്. ഈയാഴ്ചയിലെ വിവിധ ദിവസങ്ങളിലായി ബര്‍മിങാം എയര്‍പോര്‍ട്ടില്‍ എത്തിച്ചേരും. ബുധനാഴ്ചയോടെ മുഴുവന്‍ സംഘവും ബര്‍മിങാമിലെത്തി പരിശീലനം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. മോഹന്‍ലാലിന്റെ ഗാനാലാപനം പ്രത്യേക ശ്രദ്ധ ആകര്‍ഷിച്ചേക്കും. മോഹന്‍ലാലിന്റെ ഗാനത്തിന് ബാക്ക് അപ്പ് നല്‍കുന്നതിനായി സ്റ്റീഫന്‍ ദേവസിയും തിങ്കളാഴ്ച എത്തിച്ചേരും. അനുശ്രീ, മിയ, ആര്യ, അര്‍ച്ചന, പാര്‍വ്വതി തുടങ്ങി മലയാളത്തിന്റെ ഇപ്പോഴത്തെ മുന്‍നിരനായികമാര്‍ ഒരുമിച്ച് അണിനിരക്കുന്ന നൃത്തമാണ് മോഹന്‍ലാലിന് സമര്‍പ്പിക്കുന്നത്.

ബിര്‍മിങ്ഹാമിലെ ഹിപ്പോഡ്രോം ഓഡിറ്റോറിയത്തില്‍ അടുത്ത ശനിയാഴ്ച നടക്കുന്ന താരനിശയില്‍ മോഹന്‍ലാല്‍, ബിജു മേനോന്‍, സുരാജ വെഞ്ഞാറമൂട്, മനോജ് കെ ജയന്‍, വിജയ് യേശുദാസ്, കീ ബോര്‍ഡിലെ മാന്ത്രികന്‍ സ്റ്റീഫന്‍ ദേവസി, ബിജിപാല്‍, ദിലീഷ് പോത്തന്‍, പിഷാരടിയും ധര്‍മ്മജനും, പാഷാണം ഷാജി, അനുശ്രീ, മിയാ ജോര്‍ജ്ജ്, നിമിഷ സജയന്‍, ആര്യ, ഗായിക സിത്താര ഉള്‍പ്പടെ 50തില്‍പരം സിനിമ താരങ്ങളാണ് താര വിസ്മയം തീര്‍ക്കാന്‍ എത്തുക. ബര്‍മിങ്ഹാമിലേക്കുള്ള താരനിരയുടെ വരവ് കാത്തിരിക്കുന്ന കേരളീയ സമൂഹം ഇതിനോടകം തന്നെ സീറ്റുകള്‍ ഭൂരിഭാഗവും കയ്യടക്കി കഴിഞ്ഞു.

ആനന്ദ് ടിവിയുടെ മൂന്നാമത്തെ മെഗാഷോയില്‍ മോഹന്‍ലാലിനെ കാണുവാന്‍ മാത്രമല്ല, അദ്ദേഹത്തിന്റെ പാട്ടുകേള്‍ക്കാനുള്ള അവസരം കൂടി യുകെ മലയാളികള്‍ക്കു ലഭിക്കും. പ്രശസ്ത യുവ ഗായകന്‍ വിജയ് യേശുദാസാണ് ഗാനമേളയ്ക്ക് നേതൃത്വം നല്‍കുക. മോഹന്‍ലാലിനൊപ്പം താരങ്ങളായ മനോജ് കെ ജയനും ബിജു മേനോനും മലയാളികളുടെ ഇഷ്ടഗാനങ്ങളുമായി സ്റ്റേജിലെത്തുമ്പോള്‍ അത് ആസ്വദിക്കാനുള്ള അപൂര്‍വ്വ അവസരവും യുകെ മലയാളികള്‍ക്ക് കൈവരും. ഒപ്പം കേരളത്തില്‍ ഇപ്പോള്‍ ഹാസ്യ രാജാക്കന്മാരായി വാഴുന്ന സുരാജ് വെഞ്ഞാറമൂടും പിഷാരടിയും ധര്‍മ്മജനും, പാഷാണം ഷാജിയും ഉള്‍പ്പെടെയുള്ള സംഘത്തിലെ വെടിക്കെട്ട് ഐറ്റങ്ങളും ഉണ്ടാകും.

ഇങ്ങനെ താരങ്ങളുടെ നൃത്തം, പാട്ട്, കോമഡി സ്‌കിറ്റുകള്‍ ഒപ്പം വമ്പന്‍ ഡാന്‍സ് ഗ്രൂപ്പുകളുടെ ചടുലമായ നൃത്തചുവടുകളും ഒക്കെ ചേരുമ്പോള്‍ മലയാളം ഇതുവരെ കണ്ടിട്ടില്ലാത്ത തകര്‍പ്പന്‍ ആഘോഷരാവായി മൂന്നാമത്തെ ആനന്ദ് ടിവി അവാര്‍ഡ് നൈറ്റ് മാറും. ജ്യുവല്‍ മേരിയാണ് പരിപാടിയുടെ അവതാരകയായി എത്തുക. മഴവില്‍ മനോരമ ടിവി ഷോകളുടേയും ഏഷ്യാനെറ്റ് അവാര്‍ഡ് നിശയിലൂടെയും ജ്യൂവല്‍ മേരി പ്രേക്ഷക ഹൃദയങ്ങളില്‍ ഇടംപിടിച്ചിരുന്നു. മലയാളത്തനിമ നിറഞ്ഞ സ്വതസിദ്ധമായ ശൈലിയിലൂടെ യുകെ മലയാളി മനസ്സുകളേയും പ്രോഗ്രാമിലുടനീളം ജ്യുവല്‍ മേരി കൈയിലെടുക്കും.

ബിര്‍മിങാമിലെ ന്യൂ സ്ട്രീറ്റ് സ്റ്റേഷനില്‍ നിന്നും 5 മിനിറ്റ് നടപ്പുദൂരം മാത്രമാണ് ഹിപ്പോഡ്രോം ഓഡിറ്റോറിയത്തിലേക്കുള്ളത്. അതുപോലെ, മൂര്‍ സ്ട്രീറ്റ് സ്റ്റേഷനില്‍ ഇറങ്ങുന്നവര്‍ക്ക് 15 മിനിറ്റ് നടപ്പുദൂരത്തിലും ഓഡിറ്റോറിയത്തിലെത്താം. 20 മിനിറ്റ് വാഹന യാത്രാ അകലത്തിലാണ് ബിര്‍മിങാം എയര്‍പോര്‍ട്ട്. എം6 – എം5 മോട്ടോര്‍ വേകളും ഓഡിറ്റോറിയത്തിനു സമീപംകൂടി കടന്നുപോകുന്നു. ഓഡിറ്റോറിയത്തിനു സമീപം വിപുലമായ പാര്‍ക്കിങ്ങ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുമ്പ് അറിയിച്ചതിനേക്കാള്‍ കൂടുതല്‍ താരങ്ങള്‍ എത്തുമ്പോള്‍ യുകെയിലെ ഏക മലയാളം ഫിലിം അവാര്‍ഡ് കാണുവാന്‍ എല്ലാവര്‍ക്കും സീറ്റ് നല്‍കാന്‍ കഴിയുന്നില്ലല്ലോ എന്നതാണ് ആനന്ദ് ടിവി പ്രവര്‍ത്തകരെ വിഷമിപ്പിക്കുന്നത്. കാരണം ഇവിടെ 2000 പേര്‍ക്ക് മാത്രമാണ് സീറ്റ്.

50 പൗണ്ടുമുതല്‍ 20 പൗണ്ടുവരെ നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാണ്. വിവി.ഐ.പി സീറ്റുകളാണ് 50 പൗണ്ട് ടിക്കറ്റില്‍ ഒരുക്കിയിട്ടുള്ളത്. 30-40 പൗണ്ടിനു മുന്‍നിര സീറ്റുകളും ലഭ്യമാകും. നാലംഗങ്ങള്‍ക്കായുള്ള ഫാമിലി ടിക്കറ്റുകള്‍ സ്പെഷല്‍ ഡിസ്‌കൗണ്ട് നിരക്കിലും ലഭിക്കും. സാധാരണ യുകെയില്‍ നടക്കുന്ന മറ്റു ഷോകളേക്കാള്‍ കുറഞ്ഞ നിരക്കിലാണ് ടിക്കറ്റ് വില്‍പന എന്നതും എടുത്തുപറയേണ്ട പ്രത്യേകത തന്നെ.

കാല്‍ നൂറ്റാണ്ടിലേറെയായി മലയാളികളുടെ വിശ്വാസ്യത നേടിയെടുത്ത ഏഷ്യാനെറ്റ് യൂറോപ്പ് ഡയറക്ടറും ആനന്ദ് മീഡിയ എംഡിയും ആനന്ദ് ട്രാവല്‍സിന്റെ ഉടമ കൂടിയായ ശ്രീകുമാര്‍ സദാനന്ദന്‍ നേതൃത്വം നല്‍കുന്ന ആനന്ദ് ടിവി പ്രവര്‍ത്തകര്‍ ബര്‍മിംഗ്ഹാം ഷോയുടെ അവസാനഘട്ട ഒരുക്കങ്ങള്‍ നടത്തുമ്പോള്‍ കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സാങ്കേതിക മികവാര്‍ന്ന ദൃശ്യ അനുഭവം സമ്മാനിക്കാനുള്ള തീവ്ര ശ്രമത്തിലാണ്. മലയാളി സമൂഹം ഇതുവരെ നല്‍കികൊണ്ടിരിയ്ക്കുന്ന പ്രോത്സാഹനം ആണ് ഇത്രയും വമ്പന്‍ താരനിരയെ തന്നെ പങ്കെടുപ്പിച്ചു കൊണ്ടുള്ള അവാര്‍ഡ് നിശ സംഘടിപ്പിക്കുന്നതെന്ന് ശ്രീകുമാര്‍ സദാനന്ദന്‍ പറഞ്ഞു.

ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ബന്ധപ്പെടുക – 02085866511, 079521903705

ഹാളിന്റെ വിലാസം

Birmingham Hippodrome
Hurst St, Southside B5 4TB

സോണി ജോസഫ് കല്ലറയ്ക്കല്‍

ബലൂണ്‍ പല തരത്തിലും പല വര്‍ണ്ണങ്ങളിലുമുണ്ട്. കുട്ടികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് അന്തരീക്ഷത്തില്‍ പാറി കളിക്കുന്ന ബലൂണ്‍. അങ്ങനെയുള്ള ബലൂണ്‍ പലതും നമ്മെ പഠിപ്പിക്കുന്നുണ്ട്. ഉയര്‍ന്നു പറക്കുന്ന ബലൂണ്‍ പ്രധാനമായും നമുക്ക് നല്‍കുന്ന സന്ദേശം പുറത്തുകാണുന്നതല്ല അകത്ത് കാണുന്നതാണ് എന്നെ ഉയരങ്ങളില്‍ എത്തിക്കുന്നതെന്നാണ്. ശരിയല്ലേ? ബലൂണിന്റെ ആകൃതിയോ പുറമേയുള്ള ഭംഗിയോ ഒന്നുമല്ല ബലൂണിനെ ഉയരങ്ങളിലെത്തിക്കുന്നത്. അതില്‍ നിറഞ്ഞിരിക്കുന്ന വായുവാണ്. ഇതുപോലെയാണ് നമ്മള്‍ മനുഷ്യന്റെ കാര്യവും. നമ്മുടെ ഉള്ളില്‍ നിറഞ്ഞിരിക്കുന്ന നന്മകളാണ് നമ്മെ ഉയരങ്ങളിലെത്തിക്കുന്നത്. ഇതിന് സമാനമായ ഒരു കഥ ഞാന്‍ പറയാം. എനിക്ക് പരിചയത്തിലുള്ള ഒരു വനിതയുണ്ട്. നല്ല കഴിവുള്ളയാള്‍. ആരെയും എപ്പോഴും പ്രോത്സാഹിപ്പിക്കാന്‍ ഓടി നടക്കും. പക്ഷേ, തന്റെ കഴിവുകളെ പ്രോത്സാഹിപ്പിക്കാനോ കണ്ടെത്താനോ ആരും ഉണ്ടായിട്ടില്ലെന്ന് മാത്രം. ആയതിനാല്‍ അവര്‍ കൂടുതല്‍ അതിനെപ്പറ്റി ചിന്തിക്കാറുമില്ല. തന്റെ മക്കള്‍ക്ക് വേണ്ടി ജീവിച്ച് പോകുന്നു. ഇവര്‍ക്ക് 3 പെണ്‍കുട്ടികളാണ് ഉള്ളത്. അവരും മിടുക്കര്‍ തന്നെ. ഒരിക്കല്‍ നിനച്ചിരിക്കാതെ ഈ വനിതയുടെ കൈയ്യില്‍ ഒരു മനോഹരമായ ക്രിസ്തീയഗാനങ്ങളുടെ ഒരു വീഡിയോ കിട്ടി.

ആരെയും ആകര്‍ഷിക്കുന്ന മനോഹര ഗാനങ്ങള്‍. ആ ഗാനങ്ങള്‍ ഈ വനിത ആസ്വദിക്കുക മാത്രമല്ല ചെയ്തത്. അതിന് നേതൃത്വം കൊടുത്ത കലാകാരനെ അഭിനന്ദിക്കാനും ഒരു മനസ്സ് അവര്‍ ഉണ്ടാക്കി. അതിന് അവര്‍ ഒരു മാര്‍ഗ്ഗവും കണ്ടെത്തി. ആ വീഡിയോയില്‍ തന്റെ ശ്രദ്ധയില്‍പ്പെട്ട ഒരു ഈ മെയില്‍ ഐഡി എടുത്തു. ആ ഐഡിയില്‍ പാട്ട് എഴുതിയ കലാകാരനെ അഭിനന്ദിച്ചുകൊണ്ട് ഒരു സന്ദേശം അയയ്ക്കുകയും ചെയ്തു. ഒരു അഭിനന്ദനം തീര്‍ച്ചയായും നമ്മള്‍ എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ്.

ഒരു അഭിനന്ദനം ചിലപ്പോള്‍ നമ്മുടെ ജീവിതത്തെ തന്നെ മാറ്റി മറിച്ചേക്കാം. പലപ്പോഴും പലരും കൊടുക്കാന്‍ മടിക്കുന്നതും പലരില്‍ നിന്നും കിട്ടാനും ഇല്ലാത്ത കാര്യം. ഒരിക്കലും പ്രതീക്ഷിക്കാതെ ഒരു അപരിചിത തന്റെ ഗാനങ്ങള്‍ കേട്ട് തന്നെ അഭിനന്ദിച്ചു കൊണ്ട് എഴുതിയ ആ മെസേജ് കണ്ടപ്പോള്‍ പാട്ടെഴുതിയ കലാകാരന് എന്തെന്നില്ലാത്ത ആശ്ചര്യം തോന്നി. ഒപ്പം എന്തെന്നില്ലാത്ത ആഹ്ലാദവും സന്തോഷവും. ആരും ഇതുവരെ ചെയ്യാത്ത കാര്യമെന്ന് ആ വ്യക്തി സ്വയം ചിന്തിച്ചു. തന്റെ ഗാനങ്ങള്‍ പലപ്പോഴായി പല തവണ പല രീതിയില്‍ പ്രെമോഷന്‍ നടത്തിയിട്ടുണ്ടെങ്കില്‍ ഇതുവരെ ആരും ഇങ്ങനെ ചെയ്തിട്ടില്ല. ഒരാള്‍ ചെയ്യുന്ന നന്മകളെ അഭിനന്ദിക്കാന്‍ മെനക്കെടാന്‍ ആര്‍ക്കാണ് സമയം. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു മെസേജ് കിട്ടുന്നത്. അയാള്‍ തിരിച്ച് നമ്മുടെ വനിതയെ ബന്ധപ്പെട്ടു. അഭിനന്ദനത്തിന് നന്ദി അറിയിച്ച് വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. അപ്പോഴാണ് തന്റെ മകള്‍ ഒരു പാട്ടെഴുതി വെച്ചിരിക്കുന്ന കാര്യം ഈ വനിത അദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്.

ആ ഗാനം തന്റെ മെയിലില്‍ അയച്ച് തരാന്‍ അയാള്‍ ആവശ്യപ്പെട്ടു. കൊച്ച് പെണ്‍കുട്ടിയുടെ പാട്ട് കണ്ട് സന്തോഷവാനായ നമ്മുടെ കലാകാരന്‍ അതിന് വേണ്ട തിരുത്തലുകള്‍ വരുത്തി മ്യൂസിക് ഇട്ട് അത് ഈ വനിതയെ തന്നെ തിരികെ ഏല്പിച്ചു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം അദേഹം മ്യൂസിക് ചെയ്ത ഗാനശേഖരങ്ങളുടെ ആല്‍ബത്തില്‍ ഏട്ടാം ക്ലാസുകാരിയുടെ ഗാനവും ആ കുട്ടിയുടെ പേരില്‍ തന്നെ ഉള്‍പ്പെടുത്താന്‍ തയാറായി. അപ്പോഴാണ് നമ്മുടെ വനിതാ സുഹൃത്ത് ഒരു അഭിനന്ദനത്തിന്റെ മഹത്വം തിരിച്ചറിയുന്നത്. തിരിച്ച് ബന്ധപ്പെട്ടയാള്‍ അഭിനന്ദിച്ചയാള്‍ക്ക് കൊടുത്തത് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു അമൂല്യനിധിയായിരുന്നു. ആ സ്ത്രീക്ക് ഈ ജന്മത്തില്‍ തന്റെ സേവനങ്ങള്‍ക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരവും. ഒരു പക്ഷേ, അവര്‍ക്കും ആദ്യമായിട്ടായിരിക്കും ഇത്തരത്തില്‍ ഒരു അംഗീകാരം കിട്ടുന്നത്.

നന്മകള്‍ നമ്മളില്‍ നിന്ന് പുറപ്പെടുവിക്കുമ്പോള്‍ അറിയാതെ ഫലം വന്നുകൊള്ളും എന്നതിന് തെളിവ്. കാരണം മനുഷ്യനിലെ നന്മകള്‍ ദൈവീകമാണ്. ഇത് എന്റെ ഒരു സന്ദേശം മാത്രം. ഇത് ഏവര്‍ക്കും ഒരു പാഠമാകട്ടെ. നമ്മള്‍ എങ്ങനെ ഒരാള്‍ക്ക് കൊടുക്കുന്നോ അതാവും തിരിച്ച് കിട്ടുക. നന്മകള്‍ കൊടുക്കുക എന്നത് ദൈവീകമാണ്. അതൊന്നും നിര്‍ബന്ധിച്ച് ചെയ്യിക്കേണ്ടവയല്ല. നമ്മുടെ ഉള്ളില്‍ നിന്നും സ്വയം വരേണ്ടതാണ്. അര്‍ഹതയുള്ളവരെ അംഗീകാരിക്കാനും, അഭിനന്ദിക്കാനും, സഹായത്തിന് നന്ദി പറയാനും, വഴിതെളിച്ചവരെ ഓര്‍ക്കാനും, അബലരെയും ആലംബഹീനരെയും സഹായിക്കാനുമുള്ള മനസ്സ് ഉള്ളില്‍ സ്വയം ആര്‍ജ്ജിച്ച് എടുക്കേണ്ടതാണ്. അതാവും നമ്മെ വിജയത്തിലെത്തിക്കുക. അതാണ് ബലൂണുകളും നമ്മളോട് പറയുന്നത്. മറ്റുള്ളവര്‍ക്ക് നന്മകള്‍ കൊടുത്തുകൊണ്ട് നമുക്ക് വളരാം, നേടാം. വിജയിക്കാം. ആശംസകള്‍.

ന്യൂസ് ഡെസ്ക്

മലയാളം യുകെ ന്യൂസ് ഒരുക്കുന്ന നാഷണൽ ഡാൻസ് കോംമ്പറ്റീഷൻ അഭൂതപൂർവ്വമായ സവിശേഷതകളാൽ ശ്രദ്ധേയമാകുന്നു.  മലയാളികളോടൊപ്പം ഇംഗ്ലീഷുകാരും ശ്രീലങ്കക്കാരും മറ്റു രാജ്യക്കാരും കൈകോർക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. അവരോടൊപ്പം ആടിത്തകർക്കാൻ ഇതര  ഇന്ത്യൻ സംസ്ഥാനക്കാരും താത്പര്യത്തോടെ മുന്നോട്ട് വന്നു കഴിഞ്ഞു. മലയാളികളെ മാത്രം പങ്കെടുപ്പിക്കുന്ന പതിവിന് വിരാമം കുറിച്ചുകൊണ്ട് എല്ലാ രാജ്യക്കാരെയും ഒരേ കുടക്കീഴിൽ അണിനിരത്തുവാനുള്ള മലയാളം യുകെ ഓൺലൈൻ ന്യൂസിന്റെ ശ്രമം വൻ വിജയമാണെന്ന് ടെപ് സികോർ 2018 ന്റെ പ്രോഗ്രാം കമ്മിറ്റി പറഞ്ഞു. ജൂലൈ 14 ശനിയാഴ്ചയാണ് മത്സരങ്ങൾ നടക്കുന്നത്. മിഡ്ലാൻഡ്സിന്റെ ഹൃദയ നഗരമായ സ്റ്റോക്ക് ഓൺ ട്രെൻറിലാണ് ലോകത്തിനു തന്നെ മാതൃകയായ സംരംഭം ഒരുക്കപ്പെട്ടിരിക്കുന്നത്.

ഒന്നിച്ചു പരിശീലിക്കുന്ന തങ്ങളുടെ സഹപാഠികളോടൊത്ത് ഭാഷയുടെയോ രാജ്യത്തിന്റെയോ അതിർവരമ്പുകളില്ലാതെ സ്റ്റേജിൽ മത്സരിക്കാൻ കഴിയുന്നത് തികച്ചും സന്തോഷകരവും വ്യത്യസ്തവുമായ അനുഭവമാണെന്ന് മത്സരാർത്ഥികൾ പറയുന്നു. ഇന്ത്യൻ കലകളെ ഇഷ്ടപ്പെടുന്ന നിരവധി മറ്റു രാജ്യക്കാൻ യുകെയുടെ പല ഭാഗങ്ങളിലുള്ള ഡാൻസ് സ്കൂളുകളിൽ നൃത്താഭ്യാസം നടത്തുന്നുണ്ട്. എന്നാൽ ഇവർക്ക് മത്സര വേദികൾ അധികം ലഭിക്കാറില്ലെന്ന സ്ഥിതിവിശേഷം നിലവിലുണ്ട്. മലയാളം യുകെ ഒരുക്കുന്ന വ്യത്യസ്തമായ ഈ വേദിയുടെ പ്രയോജനം എല്ലാ വിഭാഗം ജനങ്ങൾക്കും ലഭിക്കുന്നത് തികച്ചും അഭിനന്ദനീയമായ കാര്യമാണെന്നും ജനങ്ങൾ തമ്മിലുള്ള സംസ്കാരിക വിനിമയത്തിന് ഇത് അവസരമൊരുക്കുമെന്നും ഇന്ത്യൻ ഡാൻസ് രംഗത്ത് പ്രവർത്തിക്കുന്നവർ അഭിപ്രായപ്പെട്ടു.

ഭരതനാട്യം സിംഗിൾസ്, സെമി ക്ലാസിക്കൽ ഗ്രൂപ്പ്, സിനിമാറ്റിക് ഡാൻസ് ഗ്രൂപ്പ് എന്നീ വിഭാഗങ്ങളിൽ ആണ് മത്സരങ്ങൾ നടക്കുന്നത്. 11 വയസിൽ താഴെയുള്ളവർക്ക് സബ്ജൂനിയർ, 11 മുതൽ 18 വയസു വരെയുള്ളവരെ ജൂണിയറിലും 18 വയസിനു മുകളിൽ പ്രായമുള്ളവരെ സീനിയർ വിഭാഗത്തിലും ഉൾപ്പെടുത്തിയാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. സമയ ക്ലിപ്തത പാലിച്ചും മത്സരാർത്ഥികൾക്ക് വേണ്ട എല്ലാ വിധ സൗകര്യങ്ങൾ ഒരുക്കിയും പ്രോഗ്രാമുകൾ നിശ്ചയിച്ച ഷെഡ്യൂളിൽ പൂർത്തിയാക്കാനുള്ള പ്രവർത്തനങ്ങളാണ് സംഘാടക സമിതി നടത്തി വരുന്നത്. മത്സരാർത്ഥികൾക്കുള്ള ഗൈഡ് ലൈനുകൾ മലയാളം യുകെയുടെ ഫേസ് ബുക്ക് ഇവന്റ് പേജിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മത്സരാർത്ഥികൾക്ക് ജൂൺ 9 വരെ രജിസ്റ്റർ ചെയ്യാൻ സമയമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് [email protected] എന്ന ഇമെയിൽ അഡ്രസിലോ മലയാളം യുകെ ന്യൂസ് ടീമിനെ ബിൻസു ജോൺ 07951903705, റോയി ഫ്രാൻസിസ് 07717754609, ബിനോയി ജോസഫ് 07915660914  എന്നീ ഫോൺ നമ്പരുകളിലോ ബന്ധപ്പെടാവുന്നതാണ്.

സ്റ്റോക്ക് ഓൺ ട്രെൻറിലെ ക്ലെയിറ്റൺ ഹാൾ അക്കാഡമിയിൽ നടക്കുന്ന ഡാൻസ് മത്സരത്തിന്റെ മനോഹാരിതയും ചടുലതയും ആനന്ദ് മീഡിയ ജനഹൃദയങ്ങളിലെത്തിക്കും. ആനന്ദ് മീഡിയ ടീം വിപുലമായ ക്രമീകരണങ്ങളാണ് ഇതിനായി ഒരുക്കുന്നത്. ടെപ് സികോർ 2018 ന്റെ മുഖ്യ സ്പോൺസർ ബീ വൺ യുകെ ആണ്. ഡിജിറ്റൽ കറൻസി ടോക്കണായ ക്രിപ്റ്റോ കാർബൺ  മാർക്കറ്റ് ചെയ്തുകൊണ്ട് ബിസിനസ് സാമ്രാജ്യം ലോകമെമ്പാടും വ്യാപിപ്പിച്ച ബീ വൺ, മലയാളം യുകെ ഒരുക്കുന്ന നൃത്തോൽസവത്തിനു ശക്തമായ പിന്തുണയാണ് നൽകി വരുന്നത്.

ടെപ്സികോർ 2018ൽ പങ്കെടുക്കുവാൻ എത്തുന്നവർക്ക് വേണ്ട എല്ലാ വിധ സൗകര്യങ്ങളും സംഘാടക സമിതി ഒരുക്കുന്നുണ്ട്. ക്ലെയിറ്റൺ ഹാൾ അക്കാഡമിയിൽ കാർ പാർക്കിംഗിന് ധാരാളം സൗകര്യമുണ്ട്. അതുപോലെ തന്നെ മിതമായ നിരക്കിലുള്ള ഭക്ഷണം കേറ്ററിംഗ് ടീം ലഭ്യമാക്കും. പ്രഫഷണൽ ജഡ്ജുമാർ വിധികർത്താക്കളാകുന്ന ഇവൻറിൽ ക്യാഷ് അവാർഡുകൾ ഉൾപ്പെടെയുള്ള സമ്മാനങ്ങൾ വിജയികൾക്ക്  ലഭിക്കും. മത്സരവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും ടെപ്സികോർ 2018 ൽ സ്പോൺസർഷിപ്പ്, കേറ്ററിംഗ്, സ്റ്റാളുകൾ എന്നിവ ഒരുക്കുവാൻ താത്പര്യമുള്ളവരും മലയാളം യുകെ ന്യൂസ് ടീമിനെ ബന്ധപ്പെടേണ്ടതാണ്.

നേരം വെളുക്കും മുന്‍പ് അടുക്കളയിലെ കയിലുകളോടും പാത്രങ്ങളോടും സംസാരിക്കുന്ന ഒരു ജീവൻ…. വിളമ്പിക്കൊടുത്ത് തനിക്ക് തികയാതെ വരുമ്പോള്‍ എനിക്കിത് ഇഷ്ടമല്ലെന്നോതി വീതിച്ച് കൊടുക്കുന്ന ഒരു ജീവൻ …
സ്വയം ശ്രദ്ധിക്കാന്‍ മറന്ന്…..മറ്റുള്ളവരെ പരിപോഷിപ്പിച്ച്…… ജീവിതം തള്ളി നീക്കുന്ന ഒന്നിന്റെ പേര്…  അതെ അമ്മ… വാക്കുകള്‍ക്ക് അതീതം… ‘അമ്മ’ എന്ന വാക്കിന്റെ ആഴവും പരപ്പും അളന്നു മുറിക്കുക പ്രയാസമാണ്. ലോകത്തിലെ ഏത് നിര്‍വ്വചനങ്ങള്‍ കൊണ്ട് തുലാഭാരം തൂക്കിയാലും അമ്മയുടെ സ്‌നേഹത്തിനും കരുതലിനും പകരമാകില്ല. ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച മകന്റെ പരിമിതികളെ പാട്ടിനു വിട്ട്, അവനെ ചിറകിനടിയിലേക്ക് കരുതലോടെ ഒതുക്കി നിര്‍ത്തുന്ന റിന്‍സിയെന്ന വീട്ടമ്മയും അങ്ങനെയാണ്, നിര്‍വ്വചിക്കുക പ്രയാസം. ഏതൊരു മാതാപിതാക്കളെയും പോലെ മക്കളെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ മാത്രമായിരുന്നു റിന്‍സിയെയും മുന്നോട്ട് നയിച്ചത്. ഒരു സ്വകാര്യ കമ്പനിയില്‍ ഉദ്യോഗസ്ഥനായ ഭര്‍ത്താവിന്റെ തണലില്‍, മക്കള്‍ നല്‍കിയ സന്തോഷത്തില്‍ ആ കുഞ്ഞു കുടുംബം മുന്നോട്ട് നീങ്ങി.

രണ്ടാമത്തെ മകനായി അലന്‍ ജനിച്ചപ്പോഴും ആ സന്തോഷം ഇരട്ടിച്ചതേയുള്ളൂ. എന്നാല്‍ ജീവിതത്തിന്റെ ഏതോ ഒരുകോണില്‍ റിന്‍സിയുടെ ചിരി മാഞ്ഞു. അലന് ഡൗണ്‍ സിന്‍ഡ്രോം എന്ന ജനിതക രോഗമെന്ന വിവരമറിഞ്ഞപ്പോള്‍ ജീവിതത്തിലാദ്യമായി അവരുടെ മുഖം വാടി. ഡോക്ടറുടെ മനം മടുപ്പിക്കുന്ന മറുപടികള്‍, ‘എന്നാലും നിനക്ക് തന്നെ ഈ ഗതി വന്നല്ലോ’ എന്ന ചുറ്റുമുള്ളവരുടെ ദൈന്യത നിറച്ച വര്‍ത്തമാനങ്ങള്‍, ഏതൊരു അമ്മയും തളര്‍ന്നു പോകുന്ന അവസ്ഥ. എന്നാല്‍ അലന്റെ കുഞ്ഞിളം പല്ലു കാട്ടിയുള്ള ചിരിയില്‍ റിന്‍സി സന്തോഷം കണ്ടെത്തി. പരിമിതകളെ പാട്ടിനു വിട്ട് അവന് വേണ്ടി ജീവിക്കാന്‍ തീരുമാനിച്ചു.

തുടര്‍ച്ചയായ ചികിത്സകള്‍, ചിട്ടയായ പരിശീലനങ്ങള്‍ എല്ലാത്തിനുമപരിയായി ഒരമ്മയുടെ കരുതല്‍ ഇവയ്‌ക്കെല്ലാം ഫലമുണ്ടായിരിക്കുന്നു. അലന്റെ ജീവിതത്തില്‍ പ്രകടമായ മാറ്റം കണ്ടു തുടങ്ങിയിരിക്കുന്നു. പണ്ടെപ്പോഴോ ബാക്കി വച്ച മകനെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ റിന്‍സി വീണ്ടും പൊടി തട്ടിയെടുത്തിട്ടുണ്ട്. എന്നാല്‍ ഒരമ്മയുടെ കരുതലും സ്‌നേഹവും അവിടം കൊണ്ട് അവസാനിപ്പിക്കാന്‍ റിന്‍സി ഒരുക്കമല്ലായിരുന്നു. തന്റെ മകന് നല്‍കിയ കാരുണ്യത്തിന്റെ വറ്റാത്ത ഉറവ ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച നൂറു കണക്കിന് കുരുന്നുകള്‍ക്ക് പകര്‍ന്ന് കൊടുക്കുന്ന ഉദാത്തമായ സ്ത്രീരത്‌നം കൂടിയാണ് അവര്‍.

`അലാന്‍ ടി ട്വന്റി വണ്‍` എന്ന സന്നദ്ധ സംഘടനിലൂടെ അവര്‍ ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച കുരുന്നുകള്‍ക്കു മുന്നില്‍ അവര്‍ കരുണയുടെ കരം നീട്ടുകയാണ്. അതിനെ മനസു കൊണ്ട് ഏറ്റെടുക്കാനും, റിന്‍സിക്കൊപ്പം കൈ കോര്‍ക്കാനും ഇന്ന് നൂറുകണക്കിന് പേരാണുള്ളത്. അതു കൊണ്ട് തന്നെയാകാം റിന്‍സിയെന്ന പുണ്യത്തെ, അവരുടെ നന്മയെ നിര്‍വ്വചിക്കുക പ്രയാസമാണ്. അമ്മക്ക് പകരം വെക്കാന്‍ ഈ ഭൂമിയില്‍ മറ്റൊന്നുമില്ല എന്നത് ഒരു സത്യവും…

[ot-video][/ot-video]

നിറത്തിന്റെ പേരിൽ തങ്ങളുടെ പ്രണയത്തെ പുച്ഛിച്ചവർക്കു മുന്നിലേക്ക് കീർത്തിയെ താലികെട്ടി ചേർത്തു നിർത്തി ജിതിൻ ഇൗ ലോകത്തോട് വിളിച്ചു പറഞ്ഞു: ഇവൾ എനിക്ക് അത്രമേല്‍ പ്രിയപ്പെട്ടതാണ്. ഒരുപാട് കുത്തിനോവിക്കലുകൾക്കും കളിയാക്കലുകൾക്കുമൊക്കെ നേരെ ഉറക്കെ ചിരിച്ചുകൊണ്ടാണ്, എല്ലാ എതിർപ്പുകളും അവഗണിച്ച് ആറ് വർഷത്തെ പ്രണയത്തിനൊടുവിൽ ജിതിൻ കീർത്തിയെ സ്വന്തമാക്കിയത്.

അവളുടെ സന്തോഷം മാത്രമായിരുന്നു ലക്ഷ്യമെന്ന് വിവാഹശേഷം ജിതിൻ ഫെയ്സ്ബുക്കിൽ കുറിച്ചു. തങ്ങളുടെ പ്രണയത്തിനിടയിലെ പ്രധാന വില്ലൻ ബോഡി ഷെയ്മിങ് ആയിരുന്നു. ആ അവസ്ഥ നേരിട്ടറിയാവുന്നതു കൊണ്ട്, പ്രണയത്തെ അംഗീകരിക്കാൻ മടിച്ചവർക്കു മുന്നിൽ കീർത്തിയുടെ കഴുത്തിൽ താലികെട്ടി അവർക്ക് മറുപടി നൽകി. തന്റെ പ്രണയത്തേയും വിവാഹത്തേയും കുറിച്ച് ജിതിൻ എന്ന യുവാവ് ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പ് ഇപ്പോൾ തരംഗമായിരിക്കുകയാണ്.

ജിതിന്റെ കുറിപ്പ് വായിക്കാം.

കലാലയ ജീവിതത്തിൽ വെച്ചാണ് എന്റെ പ്രണയം ജനിക്കുന്നത്…ഇടതുപക്ഷ രാഷ്ട്രീയ ചിന്തകളും പ്രണയവും എന്നെ മാറ്റിമറിച്ചു… ഇടക്കെപ്പോഴൊക്കെ ഡൗണാകുമെങ്കിലും വ്യക്തിയെന്നാൻ നിരന്തരം പരിഷ്ക്കരിക്കപ്പെടുന്ന, പുരോഗമന രാഷ്ട്രീയ ചിന്തകളാണന്ന ആത്മവിശ്വാസം എന്നെ മുന്നോട്ട് നയിച്ചുകൊണ്ടിരുന്നു’…

ആ ആത്മവിശ്വാസം ചിലറയൊന്നുമല്ലാന്റാ

കോളേജിലെ എന്റെ പ്രണയത്തെ അംഗീകരിക്കാൻ മടിച്ചവരെ പുല്ലുപോലെ മറികടന്നത് എന്റെ രാഷ്ട്രീയവും പ്രണയവും നൽകിയ ആത്മവിശ്വാസം കൊണ്ടാണ്….പിന്നെ ഞങ്ങളിലെ പ്രണയത്തിലെ പ്രധാന വില്ലൻ #ബോഡി_ഷെയമിങ്ങ് ആയിരുന്നു’.കുറേ ഞാനും മുൻപേ കേട്ടിട്ടുള്ളതാ ….

അതു കൊണ്ട് ആ അവസ്ഥയെ കുറിച്ച് നന്നായി അറിയാം ….

നമ്മള് ഓരോ ദിവസവും പലതരം വ്യത്യസ്ത ശരീരപ്രകൃതി ഉള്ളവരെ കാണുന്നവരാണ്. അവർ തടിച്ചവരോ മേലിഞ്ഞവരോ കറുത്തവരോ വെളുത്തവരോ ഉയരം ഉള്ളവരോ ഇല്ലാത്തവരോ ആവട്ടെ കളിയാക്കുന്നതിന് മുൻപ് ആ സ്ഥാനത്ത് നമ്മളോ നമുക്ക് പ്രിയപ്പെട്ടവരോ ആണെന്ന് ഒന്ന് സങ്കല്പിക്കുക..കളിയാക്കാൻ ഉള്ള നാവ് കുറച്ചൊന്ന് താഴും… എന്നാതാണ് എന്റെ ഒരു ഇത്…(copyd)

സ്വയം ചിന്തകനും മോഡേർണും ലിബറലും പിന്നെ മറ്റെന്തൊക്കെയോ ആണെന്ന് ധരിക്കുന്ന പലരും അറിയാതെ ഒരു ബോധമില്ലാതെ ചെയ്യുന്ന കാര്യമാണ് ബോഡി ഷെയ്മിങ്ങ്…

ബോഡിഷെയ്മിങ്ങ് ആളുകൾ ചെയ്യുമ്പോൾ, അതും ഒരു പറ്റം ആളുകളുടെ ഇടയിൽ വച്ച് ചെയ്യുമ്പോൾ നമ്മുക്ക് ചിരിക്കാം അവർ പറഞ്ഞത് ഭയങ്കര കോമഡിയാണെന്ന് അവർക്ക് തന്നെ തോന്നുന്ന വിധം ചിരിക്കാം ഇതു പോലെ…. Love you Keerthi Jithin

RECENT POSTS
Copyright © . All rights reserved