Specials

ന്യൂസ് ഡെസ്ക് മലയാളം യുകെ

ഗ്ലോസ്റ്റർ : ഗ്രീഷ്മത്തിലെ ഒഴിവു സമയത്ത് തൂമ്പാ എടുത്ത് മണ്ണിനോടു മല്ലടിച്ചു കൃഷി ചെയ്യുന്നത് തിരുവല്ലക്കാരായ ജയനും ഭാര്യ ഉഷയ്ക്കും ഒരാവേശമാണ്. രണ്ടുപേരും കർഷക കുടുംബത്തിൽ ജനിച്ച് വളർന്നതുകൊണ്ടു തന്നെ കൃഷിയ്ക്ക് അനുയോജ്യമായ കാലാവസ്ഥയിൽ എങ്ങനെയാണവർ വെറുതെയിരിക്കുന്നത്? രണ്ടുമക്കളോടുമൊപ്പം ഗ്ലോസ്റ്ററിൽ താമസിക്കുന്ന ജയനും ഉഷയ്ക്കും കൃഷിയെന്നത് ജീവിതമാർഗം മാത്രമല്ല, ജീവിതം തന്നെയാണ്. യുകെയിലെ കാലാവസ്ഥയിൽ കൃഷി ചെയ്യുവാൻ മടിക്കുന്നതും വളരുവാൻ വിമുഖത കാണിക്കുന്നതുമായ നമ്മുടെ ചില നാടൻ പച്ചക്കറികൾ കഴിഞ്ഞ ആറുവർഷമായി ജയന്റെ തൊടിയിൽ തഴച്ചുവളരുന്നു.

ചിട്ടയായ പരിചരണവും, ജൈവവളപ്രയോഗവും കൂടിയാകുമ്പോൾ എല്ലാം വരുതിയിലായി തഴച്ചു വളരും, പൂവിടും, ഫലം തരും. എണ്ണയിട്ട യന്ത്രത്തെ പോലെ മണ്ണിന്റെ മാറ് കീറിയും കുത്തികുഴിച്ചും പച്ചക്കറിതൈകൾ നട്ടു വളർത്തുമ്പോൾ, ശരീരത്തിൽ നിന്നുതിർന്ന് മണ്ണിൽ വീണുടയുന്ന വിയർപ്പ് തുള്ളികൾക്ക് പ്രതിഫലമായി മുളകുചെടികൾ പൂത്തിരി കത്തിച്ചതുപോലെ കാന്താരി കുഞ്ഞുങ്ങളെ വിരിയിച്ച് വിതറുമ്പോൾ അവരുടെ മനം നിറയും. ചില മരം കേറികൾ പന്തലിന്റെ താങ്ങിലൂടെ പാമ്പിനെ പോലെ പുളഞ്ഞുകയറി പന്തലിൽ ഹരിതകമ്പളം തീർത്താടും. മഞ്ഞനിറത്തിൽ മിഴിതുറക്കുന്ന പാവൽ പൂക്കളിൽ തേനുണ്ണാൻ ചെറുകാറ്റിൽ ആടിയുലഞ്ഞെത്തുന്ന കുഞ്ഞൻ കറുമ്പികളുടെ തലോടലിൽ മേനിയിൽ നിലാവിന്റെ നിറമുള്ള കായ്കളെ വിരിയിച്ച് തലകീഴായി പന്തലിൽ തൂക്കി വളർത്തും അവർ. ദിവസങ്ങൾ കഴിയുന്തോറും പന്തലിൽ കായ്കളുടെ എണ്ണവും വണ്ണവും കൂടിക്കൊണ്ടിരുന്നു. നാളുകളായി ആഗ്രഹിച്ച് കാത്തിരുന്ന ഈ കാഴ്ചകണ്ട്‌ പാവം കൃഷിക്കാരന്റെ മനസ്സിൽ ഒരായിരം പൂത്തിരികൾ ഒന്നിച്ച് തെളിയും. മണ്ണിൽ പണിയെടുക്കുന്ന കുടുംബത്തിന് ആനന്ദം പകരുന്ന കാഴ്ച ഇതിൽ പരം മറ്റെന്താണ്!

മണ്ണിന്റെ ജീവൻ നിലനിർത്തി കൊണ്ട് പ്രകൃതിയോട് സൗഹൃദം കൂടി കൃഷിചെയ്താൽ ഇവിടെയും വിളവ് ഉറപ്പാണെന്ന് ജയൻ മലയാളംയുകെയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. “കൃഷി ആനന്ദമാണ്, അനുഗ്രഹമാണ്. കൃഷി ചെയ്യൂ !!! ആരോഗ്യം നിലനിർത്തൂ !!! പ്രകൃതിയെ സംരക്ഷിക്കൂ !!!” – ഈ വാക്കുകളിൽ നിറഞ്ഞു നിൽക്കുന്നത് പ്രകൃതിയോടുള്ള ജയന്റെ ആത്മബന്ധമാണ്. തൊടിയിലേക്ക് നോക്കി നിൽക്കുന്ന ജയന്റെയും കുടുംബത്തിന്റെയും സന്തോഷം കണ്ട് പാവലും പച്ചമുളകും പടർന്നു പിടിച്ച പൂക്കളും പുഞ്ചിരി തൂകും.

ജയന്റെ കൃഷിരീതി

രണ്ടു മണിക്കൂർ വെള്ളത്തിലിട്ട് കുതിർപ്പിച്ച വിത്തുകൾ ഏപ്രിൽ പകുതിയോടെ കമ്പോസ്റ്റ് (seedsowing)- ൽ പാകി അകത്തു ജനൽ പടികളിൽ വെക്കും. മൂന്നാമത്തെ ഇലവിരിയുമ്പോൾ 3 ഇഞ്ച് പോട്ടിലേക്ക് മാറ്റി നടും. മെയ് അവസാനം പുറത്തു തടമെടുത്ത് അതിൽ എല്ലുപൊടിയും, ചാണകപ്പൊടിയും, കുറച്ചു മുട്ടത്തോട് പൊടിച്ചതും, ഉണങ്ങിയ പഴത്തൊലി ചെറുതായി മുറിച്ചതും കൂടി മണ്ണിൽ കൂട്ടിയോജിപ്പിച്ചാണ് തൈകൾ നടുന്നത്. വെള്ളം കൂടുതൽ ഒഴിക്കാതെ ദിവസത്തിൽ ഒരു പ്രാവശ്യം കുറച്ച് വെള്ളം ഒഴിക്കും. ചെടി വളർന്ന് തുടങ്ങുമ്പോൾ ചുവട്ടിൽ നിന്നും അരയടി മാറ്റി വെള്ളം ഒഴിക്കുന്നത് കൊണ്ട് വേരുകൾ കൂടുതൽ സ്ഥലങ്ങളിലേക്ക് പടർന്നു ചെടികൾക്ക് നല്ല കരുത്ത് കിട്ടും. വെള്ളം ഒഴിക്കുമ്പോൾ ചെടികളെ നിരീക്ഷിച്ചു രോഗബാധ ഇല്ലെന്ന് ഉറപ്പുവരുത്തും. കുറച്ച് ഉള്ളിത്തൊലി മൂന്നാലു ദിവസ്സം ഒരു ലിറ്റർ വെള്ളത്തിലിട്ടിട്ട് അതിൽ ഒരുനുള്ള് മഞ്ഞളും അര സ്പൂൺ വാഷിംഗ്‌ ലിക്വിഡും പത്തുതുള്ളി വേപ്പെണ്ണയും ചേർത്ത് അരിച്ചെടുത്ത വെള്ളം ആഴ്ചയിൽ ഒരിക്കൽ ഇലകളുടെ അടിവശത്ത് സ്പ്രേ ചെയ്താൽ കീടങ്ങളുടെ ശല്യം കുറയും‌. അടുക്കള മാലിന്യങ്ങൾ കമ്പോസ്റ്റ് ആക്കി അതിൽ മീൻ കഴുകുന്ന വെള്ളവും ചേർത്ത് പത്തുദിവസം കൂടുമ്പോൾ ചെടിക്ക് ചുറ്റും ഒഴിക്കും. വല്ലപ്പോഴും ചെറുതായി മണ്ണ് ഇളക്കികൊടുക്കും.

അഭിമുഖം അവസാനിക്കുന്നതിന് മുമ്പ് ജയൻ ഒന്നുകൂടി പറഞ്ഞു. “വേനൽക്കാലത്ത് ഒരു മിനിറ്റുപോലും പാഴാക്കിക്കളയാൻ ഞങ്ങൾക്കില്ല. മക്കളും കൃഷിയിൽ കൂടെയുണ്ട്. ഈ മാസം അലോട്ട്മെന്റ് കിട്ടി. ഒരു മാസത്തിനകം അവിടം കിളച്ച് വൃത്തിയാക്കി കാണിക്കണം. അതിനു മക്കളും കൂടും. ഇത് കാണുമ്പോഴെങ്കിലും കുറച്ച് മലയാളികൾ അടുത്തവർഷം കൃഷി ചെയ്യുമല്ലോ എന്ന ഉദ്ദേശ്യമേയുള്ളു.” ഈ പ്രതീക്ഷയാണ് ജയനുള്ളത്. കൃഷിയെയും കുടുംബത്തെയും ചേർത്തുപിടിച്ച് ഈ തിരുവല്ലക്കാരന്റെ യാത്ര തുടരുന്നു.

 

യുകെയിലെ പ്രവാസി മലയാളികളിൽ ഒട്ടേറെ പേരാണ് തങ്ങളുടെ തിരക്കേറിയ ജീവിതത്തിനിടയിലും കൃഷിയ്ക്കും മറ്റുമായി സമയം കണ്ടെത്തുന്നത്. നിങ്ങളുടെ അനുഭവസമ്പത്ത് മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ മലയാളം യുകെയിൽ അവസരമൊരുക്കുന്നു. വാട്സ്ആപ്പ് നമ്പർ ചെറുവിവരണം അടക്കം [email protected] എന്ന ഇമെയിലിൽ അയക്കാം .

രാധാകൃഷ്ണൻ മാഞ്ഞൂർ

വിയർത്തൊലിച്ചു വരുന്ന ടാപ്പിങ് തൊഴിലാളികൾ എനിക്ക് പണിക്കൂലി തരുന്ന ദൈവങ്ങളായി. ചില പണികൾ നന്നായി ……. ചിലരുമായി കലഹിച്ചു …..ചിലർ ശപിച്ചു ……കൂടുതൽ പണിക്കൂലി കിട്ടിയ ദിവസങ്ങളിൽ ആനന്ദത്തിന്റെ അതീവമായ സംത്രാസങ്ങളിൽ പൊട്ടിക്കരഞ്ഞു.

സംതൃപ്തിയുടെ തൊഴിലിടം

പുതിയ വാക്കത്തിയും , തോട്ടങ്ങളിൽ കള വീശുന്ന അരിവാളുമൊക്കെ നിർമിക്കുമ്പോൾ പാകപ്പിഴകളുണ്ടായി ….. ചിലതൊക്കെ ബാലികേറാമലയായിരുന്നു ….. എങ്കിലും ഒരു വിധം സംതൃപ്തി തരുന്ന രീതിയിലേക്ക് തൊഴിലിടം മാറി

എനിക്കു മുന്നേ കടന്നു പോയ പൂർവികരെ മനസ്സിലോർത്തു. കാർന്നോന്മാരുടെ അനുഗ്രഹമാണ് തൊഴിലിനു വേണ്ടത് . അച്ഛനാണ് മനസ്സിൽ .

യാദൃശ്ചിതകളുടെ സാഹിത്യ പിറവികൾ

തികച്ചും യാദൃശ്ചികതകളിലാണ് സാഹിത്യ സൃഷ്ടികളുടെ പിറവി. പലപ്പോഴും തൊഴിലിടത്തെ പണിക്കിടയിലാവും കഥയുടെ മൂശ രൂപപ്പെടുത്തുന്നത് . പ്യൂപ്പയുടെ സുപ്താവസ്ഥയിൽ നിന്നും ഏതെങ്കിലും പേപ്പറുകളിൽ കുറിച്ച് വയ്ക്കും. പിന്നീട് ചില രാത്രികളിൽ വികലമായ കൈയ്യക്ഷരങ്ങളിൽ കഥ എന്ന് പേരിട്ട് ഹൃദയത്തോട് ചേർത്തു വയ്ക്കും . അത്രമേൽ സ്നേഹിക്കുന്ന ഈ വിശുദ്ധ നിമിഷങ്ങളെ ഈയുള്ളവൻ എങ്ങനെ മറക്കും ….?

കരിയും പുകയും ഏറ്റുവാങ്ങിയ പഴയൊരു 200 പേജിൻറെ ബുക്ക് ഈയിടെ ഇരുമ്പു കഷണങ്ങൾക്കിടയിൽ നിന്നു കണ്ടു കിട്ടി. വർഷങ്ങൾക്ക് മുമ്പ് എന്തൊക്കെയോ എഴുതിയിരുന്ന നോട്ടുബുക്ക് ……. അതിനുള്ളിൽ മറ്റൊരു നിധിയുണ്ടായിരുന്നു . അച്ഛൻ ഉപയോഗിച്ചിരുന്ന ഒരു പോക്കറ്റ് ഡയറി . നീല മഷി പേന കൊണ്ട് എഴുതിയ ചില കുറിപ്പുകൾ . ഏതോ ആശാരി ചേട്ടന് ഉണ്ടാക്കി കൊടുക്കേണ്ട വീതുളിയുടെയും ഇടത്തരം ഉളിയുടെയും അംഗുലം കണക്കുകൾ …. വാങ്ങിയ അഡ്വാൻസ് തുകകൾ ….

വർഷങ്ങൾക്ക് മുൻപ് കാഞ്ഞിരപ്പള്ളിയിലെ ഒരു പകൽ നേരത്ത് ആലയിൽ ഒരാൾ വന്നു . പ്രായത്തിന്റെ അസ്കിതയിൽ, വന്നയുടനെ പെട്ടിപ്പുറത്തിരുന്നു . അച്ഛനെ ആളെ മനസ്സിലായില്ല … ഞാൻ അത്ഭുതം കൊണ്ട് ഞെട്ടിത്തരിച്ചു നിൽക്കുകയാണ്. ഒരു കാലത്ത് ഞങ്ങളുടെ കുഗ്രാമത്തിൽ സാഹസികതയുടെ ആൾരൂപമായിരുന്ന ജോൺസൺ എന്ന സർക്കസ് കലാകാരൻ .

ഈയുള്ളവൻ അഞ്ചാം ക്ലാസിൽ പഠിക്കുന്ന കാലത്താണ് മാഞ്ഞൂരിൽ സർക്കസ് പരിപാടികളുമായി ജോൺസണും സംഘവും വരുന്നത് . ഫാന്റവും മാൻഡ്രേക്കും പോലുള്ള ചിത്രകഥാ നായകന്മാരെ ആരാധിക്കുന്ന ചെറുബാല്യങ്ങൾക്ക് ജോൺസൺ വീരപുരുഷനായി….. നെഞ്ചത്ത് ആട്ടുകല്ലും, അരകല്ലും വയ്ക്കുക, ജീപ്പ് കയറിൽ കെട്ടിവലിക്കുക, ആറടി താഴ്ചയിൽ ഇറങ്ങി കിടന്നിട്ട് മുകളിൽ മണ്ണിട്ടു മൂടുക തുടങ്ങിയ വീരകൃത്യങ്ങൾ ……

ആ ജോൺസണാണ് മുന്നിൽ നിൽക്കുന്നത്.

ജോൺസൺ ചേട്ടന് ഭക്ഷണം വാങ്ങി കൊടുക്കാൻ അച്ഛൻ പറഞ്ഞു . ഹോട്ടലിൽ ഭക്ഷണത്തിന് മുന്നിലിരുന്നപ്പോൾ ശ്വാസം വിടാൻ പോലും അയാൾ നന്നേ ബുദ്ധിമുട്ടിയിരുന്നു . ഭക്ഷണം കഴിഞ്ഞ് ഇറങ്ങാൻ നേരം എന്നോട് ചോദിച്ചു ” അന്ന് ഞാൻ കാണിച്ച് സർക്കസ്സൊക്കെ ഇയാൾക്ക് ഇഷ്ടപ്പെട്ടിരുന്നോ?” എന്തൊരു ചോദ്യമാണിതെന്നുള്ള ഭാവത്തിൽ ആ സാധു മനുഷ്യനെ നോക്കി . ഞാനും , കൂട്ടുകാരും ജയനെയും, നസീറിനെയും ആരാധിച്ചിരുന്നതുപോലെ താങ്കളെ ആരാധിച്ചിരുന്നുവെന്ന് പറഞ്ഞപ്പോൾ വാർദ്ധക്യം ബാധിച്ച ആ കണ്ണുകൾ തിളങ്ങുന്നത് കണ്ടു.

ലോക സഞ്ചാരി കണ്ട ‘രാധ ‘

കാഞ്ഞിരപ്പള്ളി ജീവിതത്തിൽ ഒരുപാട് വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാൻ സാധിച്ചത് ഒരു മഹാഭാഗ്യമായി കാണുന്നു .

ഒരു നല്ല ശ്രോതാവാകുന്നത് വലിയൊരു കാര്യമാണ്. അവർ പറയുന്നത് നാം കേൾക്കുക…..അതേ സ്നേഹത്തിൻറെ ഒരു കരുതൽ.

വർഷങ്ങൾക്ക് മുൻപ് തൂലികാ സൗഹൃദത്തിലൂടെ വളർന്ന ഒരു സ്നേഹ ബന്ധത്തിൻറെ കഥ.

എ ക്യു മഹ്ദിയെന്ന ലോകസഞ്ചാരി കൊല്ലം ജില്ലയിൽ ചിന്നക്കടയിൽ താമസിക്കുന്നു. എഴുപതോളം രാജ്യങ്ങൾ സന്ദർശിച്ചു . പതിനെട്ട് സഞ്ചാര കൃതികൾ, റേഡിയോ ബെൻ സിംഗർ ( എഫ് എം നിലയം കൊല്ലം) ജോക്കി , നിരവധി ബിസിനസ് സ്ഥാപനങ്ങളുടെ അധിപൻ , കഥാകൃത്ത് . മഹ്ദി മാഷിന് ഞാൻ അയക്കുന്ന കത്തുകൾ ഏറ്റവും കുറഞ്ഞത് പത്ത് പേജായിരുന്നു. ഞങ്ങളുടെ ഗ്രാമത്തിൽ വ്യത്യസ്തരായ മനുഷ്യരെപ്പറ്റി, അവരുടെ ജീവിത കാഴ്ചപ്പാടുകളെപ്പറ്റിയൊക്കെ വാരിവലിച്ചെഴുതും.

2005 -ലെ ഒരു വേനൽ പകലിൽ ഈ ലോകസഞ്ചാരി എൻെറ പണിശാലയിൽ വന്നു. ഒരു മണിക്കൂറോളം അവിടെ ചിലവഴിച്ചു. എൻെറ പൊള്ളുന്ന ജീവിതം കണ്ട് അത്ഭുതപ്പെട്ടു. ആ കൂടിക്കാഴ്ച യെപ്പറ്റി കൊച്ചിയിലെ ‘വാസ്തവം’ മാസികയിൽ അദ്ദേഹം എഴുതി.

‘കുങ്കുമം’ വാരികയിലും കണ്ണൂരെ ‘സമയം’ മാസികയിലും എന്നെ കഥാപാത്രമാക്കി കൊണ്ട് കഥകളെഴുതി.

‘ഈജിപ്ഷ്യൻ കാഴ്ചകൾ’ എന്ന പുസ്തകത്തിന് ഞാനൊരു ആസ്വാദന കുറിപ്പ് എഴുതി. കോഴിക്കോട് ചന്ദ്രിക ആഴ്ചപ്പതിപ്പ് അത് പ്രസിദ്ധീകരിച്ചു. സ്നേഹം കൊണ്ട് ‘രാധ’ യെന്നാണ് എന്നെ വിളിക്കുന്നത്. ഒരു തവണ അദ്ദേഹം കാഞ്ഞിരപ്പള്ളി ടിബിയിലാണ് താമസിച്ചത്. ടിബിയുടെ മുറ്റത്ത് വാഗമരത്തിൻെറ ചുവട്ടിലിരുന്ന് രാത്രിയിലെ നിലാവ് നോക്കി കിഷോർ ജിയുടെയും, മുഹമ്മദ് റാഫിയുടെയും ഹിന്ദി ഗാനങ്ങൾ ആലപിച്ചു. 1968 ലെ ‘മധുമതി’ എന്ന ചിത്രത്തിൽ ശൈലേന്ദ്ര ഘോഷ് എഴുതി പ്രിയപ്പെട്ട സലിൽ ചൗധരിയുടെ ഈണത്തിലുള്ള ഗാനം മ്യൂസിക് പ്ലെയറിൽ എന്നെ കേൾപ്പിച്ചത് ഇന്നലെയെന്നപോൽ ഓർക്കുന്നു…. പ്രിയപ്പെട്ട ആത്മമിത്രത്തിന് സ്നേഹ വന്ദനം.

കാഞ്ഞിരപ്പള്ളിയിൽ എഴുത്തുകാരുടെയും പത്രപ്രവർത്തകരുടെയും കൂട്ടായ്മയിൽ സമചിന്താ സാഹിത്യ സംഘം രൂപീകരിച്ചപ്പോൾ മംഗളം ലേഖകൻ ശ്രീ . പീറ്റർ ആനക്കല്ല് ചെയർമാനായും, ഞാൻ വൈസ് ചെയർമാനായും തിരഞ്ഞെടുക്കപ്പെട്ടു . പീറ്റർ ആനക്കല്ലാണ് ജോസ് പുല്ലുവേലിയെന്ന എഴുത്തുകാരനെ പരിചയപ്പെടുത്തിയത് .

അദ്ദേഹം പുതിയതായി സ്ഥാപിച്ച ‘നവീക ബുക്സ്’ എന്ന പുസ്തക പ്രസാധന സ്ഥാപനത്തിൻറെ ജനറൽ എഡിറ്ററാക്കി എന്നെ നിയമിച്ചു. നവീക ബുക്സ് ആറു പുസ്തകങ്ങളിലൊന്ന് എൻറെ ‘നിലാവിൻറെ ജാലകം ‘എന്ന കഥാസമാഹാരമായിരുന്നു . നവീകയുടെ ആഭിമുഖ്യത്തിൽ ‘അക്ഷരക്കാഴ്ച ‘ യെന്ന മാസികയും തുടങ്ങി . മാസികയുടെ ചീഫ് എഡിറ്ററും ഞാനായിരുന്നു . ഒൻപത് ലക്കങ്ങൾ പിന്നിട്ടപ്പോൾ മാസിക മൃതിയടഞ്ഞു . പക്ഷേ പ്രസാധനത്തിന്റെ പുതു ചക്രവാളങ്ങൾ തേടിയ ആ പ്രസിദ്ധീകരണം നൽകിയ ആത്മവിശ്വാസം വളരെ വലുതാണ് . നിരവധി എഴുത്തുകാർക്ക് മാസിക ഒരു താങ്ങും തണലുമായിരുന്നു.

2015 ‘പരസ്യപ്പലകയിലൊരു കുട്ടി ‘എന്ന രണ്ടാമത് പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടു. മലപ്പുറം ജില്ലയിലെ കോട്ടയ്ക്കൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചിത്രരശ്മി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചത് .

മാഗസിൻ ജേർണലിസം തുടങ്ങിയതോടെ കേരള ജേർണലിസ്റ്റ് യൂണിയൻ, ആൾ കേരള എഡിറ്റേഴ്സ് ആൻഡ് റൈറ്റേഴ്സ് അസോസിയേഷൻ എന്നിവയിൽ മെമ്പറാകാനും സാധിച്ചു.

1986 ൽ ഭരതം കഥാപുരസ്കാരം ,1997 -ൽ അസ്സീസി സാഹിത്യ അവാർഡ് എന്നിവ നേടി. പ്രശസ്തരായ ആറു എഴുത്തുകാരുടെ പുസ്തകങ്ങൾക്ക് അവതാരികകൾ എഴുതി.

അമ്മയുടെ മരണം എന്നെ വല്ലാതെ ഉലച്ചു .2010 ഒക്ടോബർ പതിനാറാം തീയതി 82 വയസ്സ് പ്രായത്തിൽ അമ്മ കടന്നു പോയി …….. മാഞ്ഞൂരിലെ വീട് വളരെ നിശബ്ദമായി .

ഏറെക്കാലം എഴുത്തിൽ നിന്നെല്ലാം പിന്തിരിഞ്ഞു തൊഴിലിടത്തെ തിരക്കിൽ അമർന്നു വീണ് എങ്ങോട്ടൊക്കെയോ ഞാനും സഞ്ചരിച്ചു.

പ്രളയം തകർത്ത സിനിമ സ്വപ്നങ്ങൾ

2018 ഏപ്രിൽ ഏഴാം തീയതിയാണ് എൻറെ സ്കൂൾ സഹപാഠിയും പ്രശസ്ത സംഗീത സംവിധായകനും തേവലക്കര ഗവൺമെൻറ് യുപിസ്കൂൾ അധ്യാപകനുമായ ശ്രീ കെ ജി കൃഷ്ണയുടെ ഫോൺ വരുന്നത്.

തൊള്ളായിരത്തിൽപ്പരം ഗാനങ്ങൾ ചെയ്തിരിക്കുന്ന കെ.ജി ശ്രീകൃഷ്ണ വലിയൊരു സ്വപ്ന പദ്ധതിയിലേക്കാണ് ക്ഷണിച്ചത് . പ്രശസ്ത ഗാനരചയിതാവും സംഗീത സംവിധായകനുമായ ശ്രീരാഗം ഷാജിയുടെ പുതിയ സിനിമയ്ക്ക് തിരക്കഥ നീ തിരക്കഥ എഴുതണമെന്ന് . എനിക്ക് ആകെ ടെൻഷനായി. ചങ്ങാതിയുടെ നിർബന്ധത്തിനു വഴങ്ങി ഞാൻ സമ്മതിച്ചു. വൺ ലൈൻ കേട്ടു. മൂന്ന് സ്ഥലങ്ങളിലായി തിരക്കഥയെഴുത്തും , കേൾവിയും ,ചർച്ചയും ഗംഭീരമായി നടന്നു . ഒടുവിൽ തിരക്കഥയ്ക്ക് പേരിട്ടു ‘പറഞ്ഞു തീരാത്ത കഥ’ ഒരു ഗ്രാമീണ അന്തരീക്ഷത്തിൽ നടക്കുന്ന ജീവിതകഥ . കൊല്ലം ‘ ഗ്രീൻ വേ’ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മാണം . കെ.ജി. കൃഷ്ണ മനോഹരമായ ഗാനങ്ങൾ ചിട്ടപ്പെടുത്തി റെക്കോർഡിങ് നടത്തി . ഭരതേട്ടന്റെ ‘വെങ്കലം ‘ സിനിമ ചിത്രീകരിച്ച മായന്നൂർ ഗ്രാമം ലൊക്കേഷനായി തിരഞ്ഞെടുത്തു . മുറികൾ ബുക്ക് ചെയ്തു. ഞങ്ങൾ വളരെ സന്തോഷത്തിലായിരുന്നു. ‘കല്ലുകൊണ്ടൊരു പെണ്ണ് ‘ എന്ന വിജയശാന്തി ചിത്രത്തിന്റെ നിർമ്മാതാവ് ശ്രീ.ജയപ്രകാശ് സാലി പൂർണ്ണ പിന്തുണ നൽകി .

ഷൂട്ട് തുടങ്ങാൻ ഒരാഴ്ച നിൽക്കെ ഒന്നാം പ്രളയം…..!

കേരളം മുഴുവൻ തകർത്തുപെയ്യുന്ന മഴയും , വെള്ളപ്പൊക്കവും ….. ഞങ്ങളുടെ സ്വപ്നങ്ങൾക്കു മുകളിലൂടെയാണ് ആ പ്രളയജലം ഒഴുകിപ്പോയത് …. പേര് പോലെ തന്നെ അതൊരു പറഞ്ഞുതീരാത്ത കഥയായി …..

വിധി ,സമയദോഷം എന്നീ വാക്കുകളിൽ ആശ്വാസം കണ്ടെത്തി . ഇപ്പോൾ മറ്റൊരു തിരക്കഥ പൂർത്തിയാക്കിയിട്ടുണ്ട്. അനുകൂല സാഹചര്യങ്ങളൊത്തുവന്നാൽ സിനിമയാകുമെന്ന് പ്രതീക്ഷിക്കുന്നു.

പൊൻകുന്നം ജനകീയ വായനശാലയുടെ പ്രവർത്തനങ്ങളുമായി സഹകരിച്ചത് മറ്റൊരു വഴിത്തിരിവായി . പ്രശസ്ത കവി പി .മധു സാറിൻറെ നേതൃത്വത്തിൽ എത്രയോ സഹൃദയരായ മനുഷ്യരാണ് അവിടെ ഒത്തുകൂടുന്നത്. മലയാളത്തിന്റെ എണ്ണം പറഞ്ഞ എഴുത്തുകാരെയും , ചിന്തകരെയും തിരക്കഥാകൃത്തുക്കളെയും പരിചയപ്പെടാനും വേദി പങ്കിടാനും സാധിച്ചു .

പൗലോ കൊയ്ലോയുടെ ‘ആൽക്കെമിസ്റ്റിൽ’ നിധി തേടി പോവുന്ന സാന്റിയാഗോ ഞാനാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് ….. ജീവിതത്തിലെ നിധികളും , സന്തോഷങ്ങളും കാണാതെപോയവൻ …. അതെ …. സന്ദേഹിയായ മനുഷ്യൻറെ ജീവിതയാത്ര തന്നെയാണിത്. എന്നെ ഒളിപ്പിച്ചു വെച്ച കാഞ്ഞിരപ്പള്ളിയിൽ നിന്നും ഇടയ്ക്കൊക്കെ മാഞ്ഞൂരിന്റെ നാട്ടു ഗന്ധങ്ങളിലേക്ക് പോവാൻ വെമ്പൽ കൊള്ളുന്നു.

ഈ എളിയ ജീവിതത്തിന് താങ്ങും തണലുമേകിയ നിരവധി വെളിച്ച ഗോപുരങ്ങളുണ്ട് ….

വാഴ്ത്തിയവർക്കും വീഴ്ത്തിയവർക്കും നന്ദി …..

എണ്ണം തെറ്റിയ ഓർമ്മകൾക്കു മുന്നിൽ ഒരു നിമിഷം നിശബ്ദനാവുന്നു ….

” നാമൊരിയ്ക്കൽ നനഞ്ഞൊരാഷാസ്ഥവും ചൂടി
അന്നു നടന്ന വഴികളിൽ
വേനലായി മഞ്ഞു വന്നുപോയി
പിന്നെയോ
കനൽ മാത്രം കടുത്തു ”

വിജയലക്ഷ്മിയുടെ കവിത

രാധാകൃഷ്ണൻ മാഞ്ഞൂരും കുടുംബവും

രാധാകൃഷ്ണൻ മാഞ്ഞൂർ : തൊഴിലാളി, ഫ്രീലാൻസർ. കോട്ടയം ജില്ലയിൽ വൈക്കം താലൂക്കിൽ മാഞ്ഞൂർ ഗ്രാമത്തിൽ പന്തല്ലൂർ വീട്ടിൽ പരേതരായ പി . കൃഷ്ണനാചാരിയുടെയും, ഗൗരി കൃഷ്ണന്റെയും മകനായി 1968 -ലെ ഏപ്രിൽ വേനലിൽ ജനനം.

മാഞ്ഞൂർ സൗത്ത് ഗവൺമെൻറ് സ്കൂൾ, മാഞ്ഞൂർ വി .കെ, വി .എം. എൻ. എസ് . എസ് സ്കൂൾ, കുറവിലങ്ങാട് ദേവമാതാ കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.

1990 മുതൽ കാഞ്ഞിരപ്പള്ളി പുത്തനങ്ങാടിയിൽ കുലത്തൊഴിലായ കൊല്ലപ്പണി ചെയ്യുന്നു. സമചിന്ത, പിറവി എന്നീ ലിറ്റിൽ മാഗസിനുകളിൽ എഡിറ്റോറിയൽ ബോർഡ് മെമ്പറായി . അക്ഷരക്കാഴ്ച മാസികയുടെ ചീഫ് എഡിറ്റർ, കാഞ്ഞിരപ്പള്ളി സമചിന്ത സാഹിത്യ സംഘം വൈസ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു .

1986 -ൽ ഭാരത കഥാപുരസ്കാരം, 1997 -ൽ അസീസി ചെറുകഥാ പുരസ്കാരം എന്നിവ ലഭിച്ചു . രണ്ട് കഥാപുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. നിലാവിന്റെ ജാലകം (നവീന ബുക്സ് പൊൻകുന്നം , കോട്ടയം)

പരസ്യപ്പലകയിലൊരു കുട്ടി (ചിത്രരശ്മി ബുക്സ് , കോട്ടയ്ക്കൽ , മലപ്പുറം) കേരള ജേർണലിസ്റ്റ് യൂണിയൻ (കെ ജെ യു ) ഓൾ കേരള എഡിറ്റേഴ്സ് ആൻഡ് റൈറ്റേഴ്സ് അസോസിയേഷൻ ( അക്കേവ ) എന്നിവയിൽ മെമ്പർ . ഭാര്യ : ഗിരിജ മകൾ : ചന്ദന
Email : [email protected]
Facebook : RADHA KRISHNAN MANJOOR
ഫോൺ : 9447126462
8075491785

 

രാധാകൃഷ്ണൻ മാഞ്ഞൂർ

“ജീവിച്ചതല്ല ജീവിതം.
നാം ഓർമ്മയിൽ വെക്കുന്നതാണ്
പറഞ്ഞു കേൾപ്പിക്കാൻ വേണ്ടി
നാം ഓർമയിൽ വെയ്ക്കുന്നത് ……”
– ഗബ്രിയേൽ ഗാർസിയോ മാർക്കോസ്

1990 ജൂലൈ മാസത്തിലെ ഞായറാഴ്ച പകലാണ് അപ്പൻ കാഞ്ഞിരപ്പള്ളിയിൽ നിന്നും വീട്ടിൽ വന്നത്. അച്ഛൻ അമ്മയോട് പറയുന്നു “അവനെയും കൂടി കാഞ്ഞിരപ്പള്ളിക്ക് കൊണ്ടുപോവുന്നു . പണി പഠിക്കട്ടെ . എനിക്ക് ഒറ്റയ്ക്ക് വയ്യ. ഇരുമ്പിന് ചതച്ച് ഞാൻ മടുത്തു …..”

അച്ഛന് പ്രായമായി വരുന്നു…. പ്രാരാബ്ധങ്ങളുടെ വേവലാതി പുഴകൾ നിരവധി ……ഞാനൊന്നും മിണ്ടാതെ മുറിക്ക് വെളിയിൽ നിന്നു.

” പഠിക്കാൻ വിട്ടിട്ടും ഇവനൊന്നും കേമനായിട്ടില്ല…… പിന്നെന്തിനു വെറുതെ …..

അച്ഛൻറെ വിലയിരുത്തൽ ശരിയായിരുന്നു.

ശരാശരിയിലും താഴെയായിരുന്നു എൻറെ പഠന കാല ബുദ്ധി. പഠിയ്ക്കാനാണെന്ന് പറഞ്ഞ് വെറുതെ വേഷവും ചാർത്തിയങ്ങു പോയി ……

പ്രാണൻ പകുത്തു വച്ച് കാഞ്ഞിരപ്പള്ളി യാത്രയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങണം. മൂന്നുമാസത്തിനുള്ളിൽ മതിയെന്ന് അമ്മ. അതൊരു ആശ്വാസമായി….

അന്ന് വൈകുന്നേരം നേരത്തെ ഗ്രാമീണ വായനശാലയിൽ ചെന്നു . ( സെൻട്രൽ ലൈബ്രറി ) ഈ വായനശാല നൽകിയ ഊർജ്ജം ഒരിക്കലും മറക്കാനാവില്ല . ഇവിടുത്തെ അക്ഷര സൗഹൃദം , രാഷ്ട്രീയ സംവാദങ്ങൾ , ശാസ്ത്രസാഹിത്യപരിഷത്ത് പ്രവർത്തനങ്ങൾ ….. എല്ലാം ഉപേക്ഷിച്ച് കാഞ്ഞിരപ്പള്ളിക്ക് പോവണമെന്നോർക്കുമ്പോൾ ആകെയൊരു വിഷമം …. കാരണം ഗ്രാമം അത്രയേറെ ഉള്ളിൽ പരകായപ്രവേശം ചെയ്യപ്പെട്ടു കഴിഞ്ഞിരുന്നു .

മാഞ്ഞൂർ വളരെ ശാന്തമായ ഗ്രാമമാണ് . ജാതിമത ചിന്തകൾക്കതീതമായി എന്നും നിലകൊള്ളുന്ന ഒരിടം . തികച്ചും സാധാരണക്കാരായ മനുഷ്യർ . അവർ വയലിലെ ഇരിപ്പൂ കൃഷിയെപ്പറ്റിയും , തിരുവാതിര ഞാറ്റുവേലയെക്കുറിച്ചുമൊക്കെ ചർച്ചചെയ്തു , അല്ലാതെ കേന്ദ്രത്തിലെ കൂട്ടുകൃഷി മന്ത്രിസഭയോ ആഗോളവത്ക്കരണ നയങ്ങളോ ഞങ്ങളുടെ ഗ്രാമീണ ജീവിതത്തിന് ചർച്ചയായിരുന്നില്ല.

ചൊവ്വാഴ്ചകളിലെയും , വെള്ളിയാഴ്ചകളിലെയും നാട്ടു ചന്തയിൽ (കുറുപ്പന്തറയിൽ ) വാട്ടുകപ്പയും , വെള്ളുകപ്പയും , ഏത്തവാഴക്കുലയുമൊക്കെ കൊടുത്ത് ജീവിതത്തെ അതിൻറെ സജീവതയിൽ നിർത്താൻ ഓരോരുത്തരും പാടുപെട്ടു .

( ഇന്ന് കാര്യങ്ങൾ മാറി മറിഞ്ഞു . ഗ്രാമം NRI സംസ്ക്കാരത്തിലേക്ക് മാറിക്കഴിഞ്ഞു. സൂപ്പർമാർക്കറ്റുകൾ , ബാർ ഹോട്ടലുകൾ അങ്ങനെ നിരവധി വാണിജ്യ കേന്ദ്രങ്ങൾ തലയെടുപ്പോടെ നിൽക്കുന്നു . )

ബാല്യകാലം മുതൽ നാണം കുണുങ്ങിയും അപകർഷതാബോധക്കാരനുമായിരുന്നു ഞാൻ . വായനശാലയുടെ സായാഹ്ന ചർച്ചകളിൽ നിന്നാവാം സ്വഭാവം അൽപ്പമൊന്നു മാറിത്തുടങ്ങിയത് .

മുട്ടത്ത് വർക്കിയും കോട്ടയം പുഷ്പനാഥുമൊക്കെ എനിക്ക് പ്രിയപ്പെട്ടവരായിരുന്നു. പുഷ്പനാഥിന്റെ ‘ഡ്രാക്കുള പ്രഭുവിന്റെ കൊട്ടാരം’ വായിച്ച ദിവസങ്ങളിൽ വായനശാലയിൽ നിന്നും വൈകിട്ട് മടങ്ങുമ്പോൾ പേടിച്ച് നൂറു മീറ്ററോട്ടത്തിലാണ് വീട്ടിലെത്തിയത് . അത്രയേറെ ഭീരുത്വം എന്നെ ഭരിച്ചിരുന്നു . (കാലങ്ങൾക്ക് ശേഷം പുഷ്പനാഥ് സാറിനെ നേരിൽ കണ്ടപ്പോൾ വിവരം പറഞ്ഞ് കുറെ ചിരിച്ചു . )

 

1984 – ൽ കുറവിലങ്ങാട് ദേവമാതാ കോളജിന്റെ ക്യാമ്പസ് ലൈബ്രറിയിൽ നിന്നാണ് കോവിലൻ , എം . ടി , ബഷീർ , നെരുദ , മാധവിക്കുട്ടി, ദസ്തയോവ്‌സികിയൊക്കെ പരിചിതരായത്.

കസാൻ ദ് സക്കീസ് എന്ന വിഖ്യാത എഴുത്തുകാരൻ സെയ്ന്റ് ഫ്രാൻസിസ് നോവലിൽ എഴുതിയത് ഓർമയിലുണ്ട് – വേദനയെ അതിന്റെ അഗാധതയിൽ അറിയാത്ത ഒരാൾക്കും ജീവിതത്തെ സമഗ്രമായി അറിയാനാവില്ലന്നുള്ള വാക്യം ….

ഉള്ളു പൊള്ളി വീഴുന്ന ഈ വാചകങ്ങളുടെ പിൻബലത്തിൽ ജീവിതത്തെ ചേർത്തുവയ്ക്കുന്നു .

1985 -ൽ ദീപിക ആഴ്ചപ്പതിപ്പിലാണ് ആദ്യകഥ അച്ചടിച്ചുവന്നത്. ദീപിക സൺഡേ സപ്ലിമെന്റിന്റെ എഡിറ്റർ ഇൻ ചാർജായിരുന്ന ഫാദർ. ജോൺ ഒപ്പിട്ട് അയച്ചുതന്ന 60 രൂപയുടെ മണിയോഡറാണ് ആദ്യ പ്രതിഫലം . ആ മണിയോർഡറിന്റെ കൗണ്ടർ ഫോയിൽ ഇന്നും ഡയറി യ്ക്കുള്ളിൽ സൂക്ഷിച്ചിരിക്കുന്നു.

തിങ്കളാഴ്ചകളിലെ മണിയോർഡറുകൾ

അപ്പൻ കാഞ്ഞിരപ്പള്ളിയിലെ ആലയിൽ രാവും പകലും കഷ്ടപ്പെട്ടു .
അപ്പനെപ്പറ്റി ഓർക്കുമ്പോഴൊക്കെ തിങ്കളാഴ്ചകളിൽ വരുന്ന മണിയോർഡറുകളെ ഓർമ്മ വരും …… ഒരു മനുഷ്യായുസ്സ് മുഴുവൻ കുടുംബം പോറ്റാൻ എത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ടാവും …..

ഓണം , വിഷു , ക്രിസ്മസ് അങ്ങനെ വിശേഷദിവസങ്ങളിൽ മാത്രം വീട്ടിലേക്ക് വന്നു.

വിഷുവിന് കാഞ്ഞിരപ്പള്ളിയിൽ നിന്നും വരുന്ന ദിവസം ഞാൻ സന്തോഷത്തോടെ കാത്തിരിക്കും .

അച്ഛനും വല്യച്ചനും കോതനല്ലൂരെ ഷാപ്പിൽ നിന്നും കഴിച്ച തെങ്ങിൻ കള്ളിന്റെ പിൻബലത്തിലാവും വരുന്നത്. ഷാപ്പിനരുകിലെ ചായക്കടയിൽ നിന്നും വാങ്ങിയ ചൂടൻ ബോണ്ട തോർത്തിൽ പൊതിഞ്ഞ് തോളത്തിട്ടാണ് രണ്ടാളും വരുന്നത് …… അതൊരു രസകരമായ കാഴ്ചയാണ് …….

കാഞ്ഞിരപ്പള്ളി ആലയിലെ കഷ്ടപ്പാട് പിടിച്ച ദിവസങ്ങളെ ഈ നിമിഷങ്ങളിൽ രണ്ടാളും തേച്ചുമായ്ച്ചു കളയും.

(കുലത്തൊഴിലു കൊണ്ട് അന്നമൂട്ടിയ കാർന്നോൻന്മാർ ……അവർ ഒരു പരാതിയും പരിഭവവുമില്ലാതെ ചക്കിനു ചുറ്റും തിരിയാൻ വിധിയ്ക്കപ്പെട്ട ചക്കുകാളയുടെ നിയോഗവുമായ് ജീവിതം പൂർത്തീകരിച്ച് കടന്നുപോയി….)

അച്ചന്റെ കൈയ്യിലിരിക്കുന്ന വലിയ കൂടിനുള്ളിലാണ് ശംഖു മാർക്ക് കൈലിയും തെറുപ്പ് ബീഡിയുമൊക്കെ വച്ചിരിക്കുന്നത് . ഈ ശംഖു മാർക്ക് കൈലിയുടെ ഗോൾഡൻ കളർ സ്‌റ്റിക്കറാണ് എൻറെ കൗതുകം . ചേച്ചിമാർ പറിച്ചെടുത്ത സ്റ്റിക്കർ കൂടി ഞാൻ സ്വന്തമാക്കിയിരുന്നു . തീപ്പെട്ടിപ്പടങ്ങളുടെ പടങ്ങളുടെ ശേഖരത്തിലേക്ക് ശംഖു മാർക്ക് സ്റ്റിക്കർ എടുത്തു വയ്ക്കുമ്പോൾ രാത്രി ഏറെ വൈകിയിരുന്നു .

അമ്മ അച്ഛനോട് പറമ്പിൽ ചെയ്യേണ്ട പണികളെപ്പറ്റി പറയുന്നത് കേൾക്കാം . യോഹന്നാൻ മൂപ്പനെ വിളിച്ച് പറമ്പ് ഇട കിളപ്പിക്കണം , ചേനയും , ചേമ്പുമൊക്കെ കൃഷി ചെയ്യണം …..

കാരിരുമ്പിന്റെ തട്ടകം

ഒടുവിൽ കാഞ്ഞിരപ്പള്ളിയിലേക്ക് പറിച്ചു നടപ്പെട്ടു . 1990 -ൽ . അവിടെ ജീവിതത്തിന്റെ മറ്റൊരു കളരിയാണ് കാത്തു വച്ചിരുന്നത്. കാരിരുമ്പിന്റെ മനസ്സുമായി പുതിയ തട്ടകം ….. ഇരുമ്പുപണിക്കാരന്റെ മകനാണെന്ന് പറയാൻ പോലും വിമുഖത കാട്ടിയിരുന്ന ഒരുവനെ എത്ര കൃത്യമായി അവിടെ തന്നെയെത്തിച്ചുവെന്ന് ഓർക്കാറുണ്ട് ……

ആലയിൽ പണി പഠിപ്പിക്കാൻ അച്ഛൻ ഒരുപാട് ബുദ്ധിമുട്ടി . ഹാർട്ട് പേഷ്യന്റായി മാറിയ അച്ഛനു പിറകിൽ ഒരു നിഴലായി ഞാൻ കഴിഞ്ഞു.

പലപ്പോഴും ഞാനൊരു സ്വപ്ന ജീവിയെപ്പോലെ പെരുമാറി … അപകർഷതാബോധത്തിന്റെ വൻകരകളിൽ അലഞ്ഞുതിരിയുന്ന ജീപ്സിയായി…..

ആയിരം ഭൂതങ്ങൾ ഉള്ളിലിരുന്നുതുന്ന ഉല , കരി , മുട്ടികകൾ …… ക്ലാവ് പിടിച്ച ചിരിയുമായ് വരുന്ന ഇടപാടുകാർ . ….
ആലയിൽ വരുന്ന എല്ലാ മനുഷ്യർക്കും ഒരേ മുഖം ….. ഒരേ ഭാവം …..

കാഞ്ഞിരപ്പള്ളിയെന്ന റബർ അച്ഛായന്മാരുടെ നാട് എന്റെ എഴുത്തു ജീവിതത്തെ ഒരുപാട് പരുവപ്പെടുത്തി. ഇതിനിടയിലാണ് അച്ഛൻറെ മരണം . ഹാർട്ട് അറ്റായ്ക്ക് . സഹോദരിയുടെ വിവാഹത്തിന്റെ കടങ്ങൾ ചിട്ടിക്കാരൻമാർക്കുള്ള ബാധ്യതകൾ …. എല്ലാം തലയ്ക്കു മുകളിൽ അഗ്നിപർവ്വതമായി പുകഞ്ഞു.

പ്രാരാബ്ധങ്ങളുടെ തോരാമഴയിൽ ഒഴുക്കിനെതിരെ തുഴയാൻ ആരോ പ്രേരിപ്പിക്കുന്നു ……

തുടരും….

രാധാകൃഷ്ണൻ മാഞ്ഞൂർ : തൊഴിലാളി, ഫ്രീലാൻസർ. കോട്ടയം ജില്ലയിൽ വൈക്കം താലൂക്കിൽ മാഞ്ഞൂർ ഗ്രാമത്തിൽ പന്തല്ലൂർ വീട്ടിൽ പരേതരായ പി . കൃഷ്ണനാചാരിയുടെയും, ഗൗരി കൃഷ്ണന്റെയും മകനായി 1968 -ലെ ഏപ്രിൽ വേനലിൽ ജനനം.

മാഞ്ഞൂർ സൗത്ത് ഗവൺമെൻറ് സ്കൂൾ, മാഞ്ഞൂർ വി .കെ, വി .എം. എൻ. എസ് . എസ് സ്കൂൾ, കുറവിലങ്ങാട് ദേവമാതാ കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.

1990 മുതൽ കാഞ്ഞിരപ്പള്ളി പുത്തനങ്ങാടിയിൽ കുലത്തൊഴിലായ കൊല്ലപ്പണി ചെയ്യുന്നു. സമചിന്ത, പിറവി എന്നീ ലിറ്റിൽ മാഗസിനുകളിൽ എഡിറ്റോറിയൽ ബോർഡ് മെമ്പറായി . അക്ഷരക്കാഴ്ച മാസികയുടെ ചീഫ് എഡിറ്റർ, കാഞ്ഞിരപ്പള്ളി സമചിന്ത സാഹിത്യ സംഘം വൈസ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു .

1986 -ൽ ഭാരത കഥാപുരസ്കാരം, 1997 -ൽ അസീസി ചെറുകഥാ പുരസ്കാരം എന്നിവ ലഭിച്ചു . രണ്ട് കഥാപുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. നിലാവിന്റെ ജാലകം (നവീന ബുക്സ് പൊൻകുന്നം , കോട്ടയം)

പരസ്യപ്പലകയിലൊരു കുട്ടി (ചിത്രരശ്മി ബുക്സ് , കോട്ടയ്ക്കൽ , മലപ്പുറം) കേരള ജേർണലിസ്റ്റ് യൂണിയൻ (കെ ജെ യു ) ഓൾ കേരള എഡിറ്റേഴ്സ് ആൻഡ് റൈറ്റേഴ്സ് അസോസിയേഷൻ ( അക്കേവ ) എന്നിവയിൽ മെമ്പർ . ഭാര്യ : ഗിരിജ മകൾ : ചന്ദന
Email : [email protected]
Facebook : RADHA KRISHNAN MANJOOR
ഫോൺ : 9447126462
8075491785

 

ന്യൂസ് ഡെസ്‌ക് മലയാളം യുകെ.
കോവിഡിനെ അതിജീവിച്ചു കൊണ്ടിരിക്കുന്ന ബ്രിട്ടണ്‍, ജനങ്ങള്‍ക്ക് നല്‍കിയ ഇളവുകളുടെ അടിസ്ഥാനത്തില്‍ യൂറോപ്പിന്റെ സൗന്ദര്യമായ യോര്‍ക്ഷയറിലെ പ്രധാന മലയാളി അസ്സോസിയേഷനായ കീത്തിലി മലയാളി അസ്സോസിയേഷന്‍ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയില്‍ തികച്ചും അപ്രതീക്ഷിതമായി അരങ്ങേറിയ ഡാന്‍സ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മലയാളം യുകെ ന്യൂസ് സീനിയര്‍ അസ്സോസിയേറ്റ് എഡിറ്റര്‍ ഷിബു മാത്യൂ പകര്‍ത്തിയ വീഡിയോ അഞ്ച് ദിവസിത്തിനുള്ളില്‍ കണ്ടത് 2.2K ആള്‍ക്കാരാണ്.

കോവിഡ് പ്രതിസന്ധിയില്‍ നിന്ന് കരകയറിക്കൊണ്ടിരിക്കുന്ന ബ്രിട്ടണ്‍ നല്‍കിയ ഇളവുകള്‍ യുകെ മലയാളികള്‍ക്കാശ്വാസമായി. കോവിഡിനെ തുടര്‍ന്ന് 2019 ഡിസംബറിലെ കിസ്തുമസ്സ് പുതുവത്സരാഘോഷത്തോടെ യുകെ മലയാളികളുടെ ആഘോഷങ്ങള്‍ അവസാനിച്ചിരുന്നു. 20 മാസങ്ങള്‍ക്ക് ശേഷം ബ്രിട്ടണ്‍ ഇളവുകള്‍ നല്‍കിയെങ്കിലും യുകെയിലെ ചുരുക്കം ചില അസ്സോസിയേഷനുകള്‍ മാത്രമേ ആഘോഷങ്ങളുമായി മുന്നോട്ട് വന്നുള്ളൂ. സമയ പരിമിതിയായിരുന്നു പ്രധാന കാരണം. എക്കാലത്തും ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന യോര്‍ക്ഷയറിലെ പ്രധാന അസ്സോസിയേഷനായ കീത്തിലി മലയാളി അസ്സോസിയേഷന്‍ ഗവണ്‍മെന്റ് അനുവദിച്ച ഇളവുകളുടെ അടിസ്ഥാനത്തില്‍ ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. അസ്സോസിയേഷന്‍ പ്രസിഡന്റ് ഡേവിസ് പോള്‍, സെക്രട്ടി ആന്റോ പത്രോസ് എന്നിവര്‍ നേതൃത്വം കൊടുത്ത് ഓഗസ്റ്റ് 28 ശനിയാഴ്ച്ച കീത്തിലി കമ്മ്യൂണിറ്റി സെന്ററില്‍ ഓണാഘോഷം നടന്നു. പരിമിതമായ സൗകര്യങ്ങളില്‍ സംഘടിപ്പിച്ച ആഘോഷങ്ങളില്‍ അസ്സോസിയേഷനിലെ ഭൂരിഭാഗം പേരും പങ്കെടുത്തു. സ്‌കൂള്‍ അവധികാലമായതുകൊണ്ട് ചുരുക്കം ചിലര്‍ക്ക് പങ്കെടുക്കാന്‍ സാധിച്ചില്ല. നാളുകള്‍ക്ക് ശേഷം കണ്ടുമുട്ടിയവരുടെ സ്‌നേഹപ്രകടനങ്ങള്‍ ശ്രദ്ധേയമായി. ആഘോഷങ്ങള്‍ക്കൊടുവില്‍ നടന്ന ഗാനമേളയില്‍ നൃത്തച്ചൊവുടുകള്‍ വെച്ച് കാഴ്ചക്കാരായിരുന്ന സ്ത്രീകള്‍ എണീറ്റ് ഗാനത്തിനൊത്ത് നൃത്തം ചെയ്യാന്‍ തുടങ്ങി. പിന്നയതങ്ങൊട്ടരാവേശമായി മാറി. 20 മാസങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടിയതിന്റെ ആവേശം. പ്രാക്ടീസ് ചെയ്‌തെത്തിയതിലും ഗംഭീരമായി അസ്സോസിയേഷനിലെ ഗായകരായ ആന്റോ പത്രോസും ഡോ. അഞ്ചു വര്‍ഗ്ഗീസും ആലപിച്ച ഗാനത്തോടൊപ്പം അവര്‍ നൃത്തം ചെയ്തു. ആ നൃത്തത്തിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. അഞ്ച് ദിവസത്തിനുള്ളില്‍ വീഡിയോ കണ്ടത് 2.2k ആള്‍ക്കാരാണ്.

വീഡിയോയുടെ പൂര്‍ണ്ണരുപം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ല്ക് ചെയ്യുക.

https://www.facebook.com/shibu.mathew.758737/videos/308669741031229/

 

ഷിബു മാത്യൂ.
ആശാനും ഉളളൂരും വള്ളത്തോളും പിന്നീട് വന്ന ഒ. എന്‍. വിയുമൊക്കെ മലയാളത്തിന് സമ്മാനിച്ച കവിതകളില്‍ നിന്ന് വ്യത്യസ്തമായി ആനുകാലിക വിഷയങ്ങളെ ആസ്പദമാക്കി യുകെ മലയാളിയായ ഹരിഗോവിന്ദ് ഒരു കവിത രചിച്ചിരിക്കുകയാണ്. വ്യത്യസ്തം എന്നു പറയുമ്പോള്‍ കവിതയിലെ വ്യാകരണങ്ങള്‍ക്കോ കവിഭാവനകള്‍ക്കോ മാറ്റങ്ങള്‍ സംഭവച്ചിട്ടില്ല. ആനുകാലിക വിഷയങ്ങള്‍ കവിതയാക്കി എന്നു മാത്രം. വൈലോപ്പള്ളി ശ്രീധരമേനോന്റെ ആത്മാവില്‍ ഒരു ചിത എന്ന കവിത മലയാളിയെ ഒരു പാട് ചിന്തിപ്പിച്ചതും കരയിപ്പിച്ചതുമാണ്. അച്ഛന്‍ മരിച്ചു കിടക്കുമ്പോള്‍ അത് ഉറങ്ങിക്കിടക്കുകയാണ് എന്നുള്ള ഒരു കുട്ടിയുടെ ആത്മഗതം. ആനുകാലിക പ്രസക്തിയുള്ള കവിതയായിരുന്നു അത്. സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ കവിത പാരായണത്തില്‍ ഇന്നും ഏറ്റവും കൂടുതല്‍ മത്സരാര്‍ത്ഥികള്‍ ചൊല്ലുന്ന കവിതയും അതു തന്നെ.

ഹരിഗോവിന്ദ് രചിച്ച ഈ കവിത അതില്‍ നിന്ന് ഒട്ടും ദൂരത്തിലല്ല. ആനുകാലിക വിഷയങ്ങള്‍. നമുക്ക് പ്രിയപ്പെട്ടത് നഷ്ടപ്പെടുമ്പോഴുള്ള വേദനയാണ് ഈ കവിതയുടെ ഇതിവൃത്തം. ഹരി ഗോവിന്ദ് അത് നന്നായി അവതരിപ്പിച്ചിട്ടുണ്ട്. കവിതകള്‍ എഴുതുന്നവരും അത് ആസ്വദിക്കുന്നവരും കുറയുന്ന ഈ കാലത്ത് ഹരി ഗോവിന്ദ് ആനുകാലിക വിഷയങ്ങളെ ബന്ധപ്പെടുത്തി രചിച്ച കവിതയയ്ക്ക് പ്രശക്തിയുണ്ട്.
ഓഡിയോ രൂപത്തിലാക്കിയ കവിത കേള്‍ക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.

ആശയടക്കം
രചന : ഹരിഗോവിന്ദ് താമരശ്ശേരി

1.
പ്രായമാകാന്‍ പോകുന്നു
പക്വത പേറേണ്ടിയിരിക്കുന്നു
നീയിനി,
ചിരിക്കുമ്പോള്‍ ചിന്തിക്കണം
കാര്യങ്ങള്‍ കണ്ടറിയണം
നടക്കുമ്പോള്‍ നാണിക്കണം
കേള്‍ക്കുമ്പോള്‍ കരുതണം
പറയുമ്പോള്‍ പേടിക്കണം
പലതും,
കാണുമ്പോള്‍ കണ്ണടക്കണം

പഠിച്ചില്ലെങ്കിലും പറയിപ്പിക്കരുത്
കുടുംബപ്പേര് കുട്ടിച്ചോറാക്കരുത്
സംസ്‌കാരം മറന്ന് സന്തോഷിക്കരുത്
അയല്‍പക്കം കേള്‍ക്കെ ആലോചിക്കരുത്
മറ്റൊരുവീട്ടില്‍ മരുമോളാകേണ്ടവളാണ്
മറ്റുള്ളവരുടെ സങ്കടങ്ങള്‍ മനസ്സിലാക്കേണ്ടവളാണ്

കാര്യങ്ങളൊക്കെ കാരണവന്മാര് കണക്കാക്കിയിട്ടുണ്ട് !
കരയിലാരും കാണാത്ത കല്യാണമാവണം!
കാണുന്നവരെയൊക്കെ ക്ഷണിക്കണം!
ഇതുവരെ കാത്തുവെച്ചതെല്ലാം ഇതിനാണ്‍
എനിക്കുള്ളതെല്ലാം നിനക്കാണ് !

നാളെനീ നന്നായിട്ടൊരുങ്ങണം!
നാലാളറിയണം
നൂറ്റൊന്ന് പവന്‍ വേണം!
ചിലര്‍ക്കെങ്കിലും വേണ്ടി
ചിന്തിക്കാതെ ചിരിക്കണം
പുതിയബന്ധുക്കളോട്
കുശലം പതറാതെ പറയണം
കാണികള്‍ കണ്ടുനില്‍ക്കേ
കണ്ണ്‌നനയാതെ കരയണം
അപ്പോഴും അച്ഛന്റെ
അഭിമാനം കാക്കണം!

2.
വന്നിട്ട് വര്‍ഷമൊന്നായില്ലേ ?
അടുക്കള അടുക്കിക്കൂടെ?
അമ്മയെ അനുസരിച്ചൂടെ?
തറ തുടച്ചൂടെ?
തുണിയെല്ലാം തിരുമ്മിക്കൂടെ?

നീ പ്രായമായവളല്ലേ?
പക്വത പണ്ടേവേണ്ടേ?
പെരുമാറേണ്ടവിധമൊന്നും
പണ്ടാരും പറഞ്ഞിട്ടില്ലേ?

കൊഞ്ചിച്ച് നടന്നതല്ലേ
ഇങ്ങനെ,
ആയില്ലെങ്കിലേ അത്ഭുതമുള്ളൂ!

വല്യ ബന്ധങ്ങള്‍ വന്നു പോയതല്ലേ
വയ്യാവേലി വലിച്ചു കേറ്റീതല്ലേ
എല്ലാരുംപറഞ്ഞത് എതിര്‍ത്തിട്ടല്ലേ
പറഞ്ഞിട്ടെന്ത് പറ്റിപ്പോയില്ലേ
മുടിഞ്ഞവള്‍ വീടുമുടിച്ചില്ലേ
പണ്ടാരമിനീം പോയിത്തുലഞ്ഞില്ലേ

മിഴിച്ച് നോക്കാതൊന്ന് മിണ്ടിക്കൂടെ?
മെനക്കെടുത്താതൊന്ന് മരിച്ചൂടെ?
നാവില്ലേടീ.. നായിന്റെമോളെ
നാളെനീ നേരം വെളുപ്പിക്കില്ലാ

3.
ആദ്യവുമവസാനവുമായി
അനുസരണക്കേട് കാട്ടി..

പറയാനെന്നും പേടിച്ച്..
കാണുമ്പോള്‍ കണ്ണടച്ചടച്ച്..
കണ്ണുനനയാതെ കരഞ്ഞുകരഞ്ഞ്..
അവസാനം ആശയടക്കിയടക്കി..
തൂക്കം കുറഞ്ഞ താലിമാലയറുത്തു മാറ്റി
കനത്തൊരു കയര്‍മാല കഴുത്തിലേറ്റി!

 

 

അനീഷ് ബാബു പാലമൂട്ടില്‍
ആധുനികലോകം പുരോഗതിയില്‍നിന്നും പുരോഗതിയിലേക്ക് അനുദിനം കുതിച്ചുകൊണ്ടിരിക്കുന്നു. പുതിയ ടെക്‌നോളജികള്‍ പുതിയ പരീക്ഷണങ്ങള്‍ എന്നിവകൊണ്ട് ലോകം മാറി കഴിഞ്ഞു. ഒരു കാലത്ത് ആഴിയെയും ആകാശത്തെയും കണ്ട് അറച്ച മനുഷ്യന്‍ ആകാശത്തെയും ആഴിയെയും കീഴടക്കി യാത്ര തുടരുകയാണ്. ന്യൂ ജനറേഷന്‍ ആധുനിക ടെക്‌നോളജിയുമായി മുന്നേറുകയാണ്. മനുഷ്യ മൂല്യങ്ങള്‍ക്ക് വില കല്പിക്കാത്ത യൗവനക്കാര്‍ ജീവിതത്തില്‍ ചേര്‍ത്ത് പിടിക്കേണ്ട ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, ആഘോഷങ്ങള്‍ എന്നിവയെ മാറ്റി നിര്‍ത്തിയിരിക്കുന്നു. എന്താണ് ആഘോഷങ്ങള്‍ക്ക് ജീവിതത്തില്‍ ഇത്ര പ്രാധാന്യമെന്ന് യുവതലമുറകള്‍ ചിന്തിക്കേണ്ടതുണ്ട്. കാലങ്ങള്‍ക്ക് അനുസരിച്ച് നമ്മുടെ ജീവിത ശൈലിയില്‍ മാറ്റങ്ങള്‍ ഉണ്ടാകാം. ജീവിതത്തില്‍, പക്ഷെ ഒന്ന് മനസിലാക്കേണ്ടതുണ്ട്. നമ്മുടെ പൂര്‍വ്വികരില്‍ നിന്നും നമ്മുക്ക് കിട്ടിയ നല്ല ആശയങ്ങള്‍ , ചിന്തകള്‍, ആചാരങ്ങള്‍ നമ്മള്‍ പാലിക്കപേടേണ്ടതാണ്. പണ്ട്കാലങ്ങളില്‍ നടന്നുവന്ന ആഘോഷങ്ങള്‍ മനുഷ്യനെ പരസ്പരം ചേര്‍ത്ത്പിടിച്ചുകൊണ്ടുള്ളതായിരുന്നു.കാലങ്ങളായി ആഘോഷിക്കുന്ന ഓണവും, ബക്രീദും, ക്രിസ്തുമസ്സുമൊക്കെ ജാതിമതഭേദമില്ലാതെതന്നെ ആഘോഷിക്കപ്പെടുന്നതായിയിരുന്നു. മനുഷ്യന്റെ ഐക്യം, പരസ്പര വിശ്വാസം, സ്‌നേഹം എല്ലാംതന്നെ ഈ ആഘോഷങ്ങളുടെ ഭാഗമായിരുന്നു. നാനാ മതസ്ഥര്‍ ഒന്നിക്കുന്ന ഇഫ്താര്‍ വിരുന്നുകള്‍ തന്നെ അതിന് വലിയ ഉദാഹരണമാണ്. പുതിയ തലമുറകളെ നോക്കുമ്പോള്‍ അവരുടെ ചിന്താഗതി തന്നെ മാറി. ആഘോഷങ്ങളില്‍ മദ്യം, മയക്കുമരുന്ന് എന്നിവയ്ക്ക് പ്രാധാന്യം കൊടുത്ത് കൊണ്ട് വലിയ ഒരു സാമൂഹ്യവിപത്തിലേക്ക് അവര്‍ എത്തിപ്പെട്ടിയിരിക്കുന്നു. ആധുനിക സംസ്‌കാരത്തിന്റെ കളിതൊട്ടില്‍ എന്ന് വിളിക്കുന്ന യൂറോപ്പില്‍പ്പോലും പരസ്പര സമന്വയം ഉള്‍ക്കൊള്ളല്‍ സാധിക്കിന്നില്ല. എല്ലാ വിഭാഗത്തിലുള്ള മനുഷ്യരെ ഒരുപോലേ കാണുന്ന കാഴ്ചപ്പാട് ന്യൂ ജനറേഷനില്‍ കാണുന്നില്ല. ആഘോഷങ്ങള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം കൊടുക്കണം. ആഘോഷങ്ങള്‍ ഒരിക്കലും മദ്യത്തിന്റെയും ലഹരി പദാര്‍ത്ഥങ്ങളുടെയും വേദി ആവരുത്. പരസ്പരം കൂടിച്ചേരലിന്റെയും, സ്‌നേഹത്തിന്റെയും,നന്മയുടെയും, വിശ്വാസത്തിന്റെയും പ്രതീകമായി മാറണം. ഈ ഓണക്കാലവും അങ്ങനെയാവട്ടെ!

 

ഷിബു മാത്യൂ.
യോര്‍ക്ഷയര്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഗ്രാസ്‌റൂട്ട് കണക്ടിംഗ് കമ്മ്യൂണിറ്റി അവാര്‍ഡ് 2021 പ്രഖ്യാപിച്ചു. യുകെയിലെ ലീഡ്‌സില്‍ താമസിക്കുന്ന മലയാളിയായ ജേക്കബ് കളപ്പുരയ്ക്കല്‍ പീറ്റര്‍ അവാര്‍ഡിന് അര്‍ഹനായി. ക്രിക്കറ്റില്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന് (ECB) ജേക്കബ് നല്കിയ സംഭാവനകളെ മുന്‍നിര്‍ത്തിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. 40ഓളം നോമിനേഷന്‍സില്‍ നിന്നാണ് ഈ അവാര്‍ഡ് ജേക്കബിനെ തേടിയെത്തിയത്. യോര്‍ക്ഷയറിലെ ലീഡ്‌സ് ഗ്ലാഡിയേറ്റസ് ടീമില്‍ കളിക്കുന്ന ജേക്കബ്, പത്ത് ടീമുകളെ ഉള്‍പ്പെടുത്തി കഴിഞ്ഞ മൂന്ന് വര്‍ഷമായി ലീഡ്‌സ് പ്രിമിയര്‍ ലീഗ് (LPL) സംഘടിപ്പിച്ച് വരുന്നു. നൂറ്റിയമ്പതോളം കളിക്കാരാണ് ലീഡ്‌സ് പ്രീമിയര്‍ ലീഗില്‍ കളിക്കുന്നത്. വര്‍ഷം തോറും ലീഡ്‌സ് പ്രീമിയര്‍ ലീഗിന് വലിയ ജനപിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കോവിട് കാലത്തുപോലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പോലും LPL നടത്തുവാന്‍ സാധിച്ചു എന്നത് ശ്രദ്ധേയമായി. ജേക്കബ് നേതൃത്വം കൊടുക്കുന്ന ലീഡ്‌സ് പ്രീമിയര്‍ ലീഗിന്റെ പ്രശക്തി യോര്‍ക്ക്ഷയറിന് പുറത്തേയ്ക്കും വ്യാപിച്ചു തുടങ്ങി. യോര്‍ക്ഷയര്‍ ക്രിക്കറ്റ് ഫൗണ്ടേഷനാണ് ജേക്കബിനെ യോര്‍ക്ഷയര്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ അവാര്‍ഡ് നിര്‍ണ്ണയത്തിലേയ്ക്ക് നോമിനേറ്റ് ചെയ്തത്. ഈ മാസം പത്തൊമ്പതിനാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.

ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ (ECB) ഗ്രാസ്‌റൂട്ട്‌സ് ക്രിക്കറ്റ് കണക്ടിംഗ് കമ്മ്യൂണിറ്റീസ് അവാര്‍ഡ് 2021 ന്റെ സെലക്ഷനിലേയ്ക്ക് യോര്‍ക്ക്ഷയര്‍ ക്രിക്കറ്റ് ബോര്‍ഡ് ജേക്കബിനെ നേരിട്ട് നോമിനേറ്റ് ചെയ്തിരിക്കുകയാണ്.

കേരളത്തില്‍ ചേര്‍ത്തലയ്ക്കടുത്തുള്ള എഴുപുന്നയാണ് ജേക്കബിന്റെ ദേശം. കുടുംബത്തോടൊപ്പം ലീഡ്‌സില്‍ താമസിക്കുന്നു.

 

ഷിബു മാത്യൂ
യുകെ മലയാളികളോടൊപ്പം ലീഡ്‌സിലെ തറവാട് റെസ്റ്റോറന്റില്‍ ഓണമുണ്ണാനെത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം. പതിനെട്ട് കൂട്ടം കറികളും അടപ്രഥമനും ഉള്‍പ്പെടെ കോലിപ്പട ഓണമുണ്ടത് വാഴയിലയില്‍. യുകെയില്‍ എത്തിയാല്‍ സ്ഥിരമായി തറവാട് റെസ്റ്റോറന്റില്‍ എത്തി ഭക്ഷണം കഴിക്കുന്ന ക്യാപ്റ്റന്‍ കോലിയും ഭാര്യ അനുഷ്‌ക ശര്‍മ്മയും ഇത്തവണ തറവാട്ടില്‍ എത്തിയത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മുഴുവന്‍ അംഗങ്ങളെയും കൂട്ടി മലയാളികളുടെ പ്രിയപ്പെട്ട ഓണസദ്യയുണ്ണാനായിരുന്നു. 65 പേരടങ്ങുന്ന സംഘമാണ് ഈ മാസം 25ന് ലീഡ്‌സില്‍ നടക്കുന്ന ടെസ്റ്റ് മാച്ചിന് ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിച്ചെത്തിയിരിക്കുന്നത്.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ കോലിയും അനിഷ്‌കയും മറ്റ് ടീമംഗങ്ങളോടൊപ്പം തറവാട് റെസ്റ്റോറന്റില്‍ എത്തി. അത്തപ്പൂക്കളവും നിലവിളക്കുമായി കേരളത്തനിമയുള്ള ഡ്രസ്സും ധരിച്ച് വളരെ വലിയ സ്വീകരണമാണ് ടീം തറവാട് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് നല്‍കിയത്. ഓണസദ്യ ആവോളം ആസ്വദിച്ച കോലിയും കൂട്ടരും മൂന്ന് മണി വരെ തറവാട് റെസ്റ്റോറന്റില്‍ ചിലവഴിച്ചു.
വിരാത് കോളിയെയും അനുഷ്‌കയെയും കൂടാതെ മറ്റ് ടീമംഗങ്ങളായ അജിന്‍ക്യ റഹാണെ, KL രാഹുല്‍, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വ്വിന്‍, ചെറ്റ്ഷ്വ്വര്‍ പൂജാര, മുഹമ്മദ് ഷാമി, ഷര്‍ഡുല്‍ താക്കൂര്‍, ഇശാന്ത് ശര്‍മ്മ, ജസ്പ്രിറ്റ് ബുംമ്രാ, മുഹമ്മദ് സിരാജ്, ഹനുമവിഹാരി, പ്രതീപ് ഷാ, അഭിമന്യു ഇസ്വരന്‍, മായങ്ക് അഗര്‍വാള്‍, വ്‌റിഡിമാന്‍ സാഹ, സൂര്യകുമാര്‍ യാദവ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ കുടുംബ സമേതമാണ് എത്തിയത്. ടീമിനോടൊപ്പം ഓണസദ്യയുണ്ണാന്‍ രവി ശാസ്ത്രിയെത്തിയതും ശ്രദ്ധേയമായി. ഓണാഘോഷം കഴിഞ്ഞ് മടങ്ങവെ കോലിയും അനിഷ്‌കയും തറവാടിന് ആശംസകള്‍ നേര്‍ന്ന് സ്വന്തം കൈപ്പടയില്‍ എഴുതിയ സന്ദേശം കൈയ്യൊപ്പോടുകൂടി തറവാടിന് കൈമാറി.

BCCI യുടെ ലോജിസ്റ്റിക് മാനേജര്‍ ഋഷികേശ് ഉപാധ്യായ 2014ല്‍ ഇന്ത്യന്‍ ടീം ലീഡ്‌സില്‍ കളിക്കാന്‍ എത്തിയപ്പോള്‍ യാദൃശ്ചികമായി തറവാട്ടില്‍ എത്തിയിരുന്നു. ഭക്ഷണം നന്നായി ഇഷ്ടപ്പെട്ട അദ്ദേഹം തറവാട് റെസ്റ്റോറന്റിനെ ഇന്ത്യന്‍ ടീമിനു പരിചയപ്പെടുത്തി. അന്ന് ടീമിന്റെ ക്യാപ്റ്റനായിരുന്ന M.S ധോണിയും, വിരാട് കോലിയും അക്കൂട്ടത്തില്‍ ടീമിനോടൊപ്പം എത്തിയ സഞ്ചു സാംസണും പിന്നീട് തറവാട്ടില്‍ എത്തി ഭക്ഷണം കഴിച്ചിരുന്നു. അന്ന് ഭക്ഷണം വളരെ ഇഷ്ടപ്പെട്ട വിരാട് കോലി തറവാട് റെസ്റ്റോറന്റിന്റെ മാനേജിംഗ് പാട്ണറായ പ്രകാശ് മണ്ടോന്‌സയ്ക്ക് ഒരു ഉറപ്പ് നല്‍കി. ഇനി എന്ന് ലീഡ്‌സില്‍ വന്നാലും തറവാട്ടിലെത്തി ഭക്ഷണം കഴിച്ചിരിക്കും എന്ന ഉറപ്പ്. പിന്നീട് ടീം ആവശ്യപ്പെട്ടതില്‍ പ്രകാരം സൗത്ത് ഇന്ത്യന്‍ ഭക്ഷണമായ ദോശ, ചമ്മന്തി, ഇഡലി, വട, സാമ്പാര്‍, ഉപ്പ് മാവ്, മൊട്ടറോസ്റ്റ് തുടന്നിയ വിഭവങ്ങള്‍ തറവാട്ടില്‍നിന്നാണ് എത്തിച്ചുകൊണ്ടിരുന്നത്. പിന്നീടങ്ങോട്ട് ഇന്ത്യന്‍ ടീം എന്ന് ലീഡ്‌സിലെത്തിയാലും തറവാട്ടിലെത്തി ഭക്ഷണം കഴിക്കുന്നത് ശീലമാക്കി.

2019 ല്‍ ഇന്ത്യന്‍ ടീം ലീഡ്‌സില്‍ കളിക്കാനെത്തിയ ആദ്യ ദിവസം. വളരെ അപ്രതീക്ഷിതമായി കോലിയും ഭാര്യ അനുഷ്‌കയും തറവാട്ടില്‍ എത്തി പ്രകാശ് മണ്ടോന്‍സയെ കണ്ടു പറഞ്ഞു കഴിഞ്ഞ പ്രാവശ്യം ഞാന്‍ തന്ന ഉറപ്പ് പൂര്‍ത്തിയാക്കിയെന്ന്. റെസ്റ്റോന്റ് നല്ല തിരക്കിലായിരുന്നതുകൊണ്ട് അവര്‍ക്ക് വേണ്ടി പ്രത്യേക ഇരിപ്പിടങ്ങള്‍ ഒരുക്കാന്‍ ടീം തറവാടിന് സാധിച്ചിരുന്നില്ല. സാധാരണക്കാരെപ്പോലെ കോലിയും ഭാര്യയും തറവാടിന്റെ സ്‌പെഷ്യല്‍ ഇനങ്ങളായ കാരണവര്‍ മസാല ദോശയും മൊട്ട റോസ്റ്റും വെജിറ്റേറിയന്‍ താലിയുമാണ് കഴിച്ചത്. ഇവര്‍ കഴിച്ചുകൊണ്ടിരുന്ന സമയത്ത് തൊട്ടടുത്ത ടേബിളിലിരുന്നു ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന ഇംഗ്ലീഷ് ഫാമിലിയില്‍ നിന്നൊരാള്‍ കോലിയും ഭാര്യ അനിഷ്‌കയും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന ഒരു ചിത്രം ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തു. നിമിഷങ്ങള്‍ക്കകം തറവാട് റെസ്റ്റോറന്റിന്റെ അകത്തും പുറത്തും ജനങ്ങള്‍ തടിച്ചുകൂടി. തുടര്‍ന്ന് അവര്‍ ഭക്ഷണം കഴിച്ച് വേഗം സ്ഥലം വിട്ടു. പിന്നീടുള്ള ദിവസങ്ങളില്‍ ഭക്ഷണം പാഴ്‌സലായി ഇവര്‍ താമസിക്കുന്ന ഹോട്ടലില്‍ എത്തിക്കുകയായിരുന്നു.

2014 ജൂണില്‍ ലീഡ്‌സില്‍ പ്രവര്‍ത്തനമാരംഭിച്ച തറവാട് റെസ്റ്റോറന്റിന് ഏഴ് വയസ്സ് തികഞ്ഞു. സിബി ജോസ്, പ്രകാശ് മണ്ടോന്‍സ, രാജേഷ് നായര്‍, അജിത് നായര്‍, മനോഹരന്‍ ഗോപാല്‍ എന്നിവരാണ് തറവാടിന്റെ ഡയറക്ടര്‍മാര്‍. സൗത്തിന്ത്യന്‍ ഭക്ഷണങ്ങള്‍ രുചിയും തനിമയം ഒട്ടും നഷ്ടപ്പെടുത്താതെ പാശ്ചാത്യ സമൂഹത്തിന് പരിജയപ്പെടുത്തുന്നതില്‍ തറവാട് റെസ്റ്റോറന്റ് നൂറ് ശതമാനം വിജയിച്ചിരിക്കുകയാണ്. പാശ്ചാത്യ സമൂഹത്തിനെ കൊണ്ട് ദിവസവും റെസ്റ്റോറന്റ് നിറയുന്നത് അതിനുദാഹരണമാണ്.. ദൂരദേശങ്ങില്‍ നിന്നും യോര്‍ക്ഷയറില്‍ എത്തുന്ന നിരവധിയാ സെലിബ്രെറ്റികള്‍ തറവാട് സന്ദര്‍ശിക്കാറുണ്ട്. ടീം തറവാടിന്റെ വിജയം ജീവനക്കാരുടെ കൂട്ടായ പ്രയ്‌നത്തിന്റെ ഫലം മാത്രമാണെന്ന് ഡയറക്ടര്‍ സിബി ജോസ് പറഞ്ഞു.

കോവിഡുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ടീമിന് പല പരിമിതികളും ഉണ്ടായിരുന്നു. അതു കൊണ്ട് ടീം ഇന്ത്യയുടെ ഓണാഘോഷ പരിപാടികളുടെ ബി സി സി ഐ യുടെ ഒഫീഷ്യൽ ഫോട്ടോഗ്രാഫർ അയച്ച ചിത്രങ്ങൾ ആണ് ഇതിൽ ചേർത്തിട്ടുള്ളത്.

 

ഷിബു മാത്യൂ.
യുകെ മലയാളിയായ രാജേഷ് ജോസഫിന്റെ മനസ്സില്‍ വന്ന ചിന്തകളാണ് 360 ഡിഗ്രി ചിന്തകള്‍. 360 ഡിഗ്രി ഒരു വൃത്തത്തെ സൂചിപ്പിക്കുന്നു. ജീവിതമാകുന്ന ഈ വൃത്തത്തെ ഈ മഹാമാരിയുടെ കാലത്ത് അനുദിന ചിന്തകളിലൂടെ മനസ്സിനെ ഉണര്‍ത്തുക എന്നതായിരുന്നു 360 ഡിഗ്രി ചിന്തകള്‍ എന്ന ആശയത്തിന്റെ ലക്ഷ്യം. 360 ഡിഗ്രി ചിന്തകള്‍ 360 ദിവസം ഇന്ന് പൂര്‍ത്തിയാക്കി. ഇനി പുതിയ ചിന്തകള്‍ക്ക് സ്ഥാനമില്ല എന്ന് അര്‍ത്ഥമില്ല. പക്ഷേ, 360 ചിന്തകള്‍ മലയാളി മനസ്സുകള്‍ക്ക് എന്ത് മാറ്റം വരുത്തി?? അതാണ് വിഷയം. മലയാളികളുടെ ചിന്താഗതിക്കു മാറ്റം വരണം.. ആയിരിക്കുന്ന രാജ്യത്തോട് കൂറ് വേണം. കൂറില്ലാത്തവരാണ് മലയാളികള്‍ എല്ലാവരും എന്നും അര്‍ത്ഥമില്ല.

360 ചിന്തകള്‍ 360 ദിവസവും ക്രിത്യതയോടെ കൊണ്ടു പോകുമോ എന്നതായിരുന്നു രാജേഷിന്റെ പ്രധാന വിഷയം. അത് സാധിക്കാനുതകുന്ന ചിന്തകളാണ് 360 ഡിഗ്രിയില്‍ ദിവസവും പ്രതിഫലിച്ചിരുന്നത്.
360 ഡിഗ്രി ചിന്തകള്‍ നല്‍കിയ വലിയ പാഠമുണ്ട്.
അത് ഉള്‍ക്കൊള്ളാന്‍ മലയാളികള്‍ തയ്യാറായാല്‍ നമ്മള്‍ ആയിരിക്കുന്ന രാജ്യത്തോട് നമ്മള്‍ കൂറുള്ളവരായി മാറും.

360 ഡിഗ്രി എന്റെയും നിങ്ങളുടെയും ജീവിത ചിന്തകളാണ്. ഈ യാത്ര നമുക്ക് അനുസ്യൂതം തുടരാം. രാജേഷിന്റെ വാക്കുകളിലേയ്ക്ക്.
താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഷിബു മാത്യൂ. മലയാളം യുകെ.
ഒരു കാര്യം ഉറപ്പാണ്. കല്യാണത്തിന് മുമ്പായാലും ശേഷമായാലും പ്രണയം ഒരു വികാരമാണ്. കല്യാണത്തിന് മുമ്പുള്ള പ്രണയത്തിനാണ് കാഠിന്യം. കാരണം പ്രണയിച്ച ആളേ കിട്ടുമോ എന്ന ഉറപ്പില്ലായ്മ. കല്യാണത്തിന് ശേഷമാണെങ്കില്‍ ഈ പ്രണയത്തിന്റെ കാഠിന്യം സ്വാഭാവികമായി കുറയും. കാരണം ഇനി മറ്റാരും കൊത്തിക്കൊണ്ടു പോകാനൊരു സാധ്യതയില്ല എന്നുള്ള ഒരു ഉറപ്പുള്ളതുകൊണ്ട്….

എന്തായാലും ഒരു കാര്യം സത്യമാണ്.
പ്രണയം. അത്.. ???

ബാക്കിയുള്ളത് കേരളം കണ്ടതില്‍ മികച്ച സെലിബ്രറ്റി സൈക്കോളജിസ്റ്റും കൊച്ചി സണ്‍റൈസ് ഹോസ്പിറ്റലിലെ ചീഫ് കണ്‍സള്‍റ്റന്‍് സൈക്കോളജിസ്റ്റുമായ ഡോ. വിപിന്‍ വി റോള്‍ഡന്റ് നേരിട്ട് വിവരിക്കും..
എങ്ങനെ പ്രണയിക്കാം.??

താഴെയുള്ള ലിങ്ക് കാണുക.

RECENT POSTS
Copyright © . All rights reserved