Specials

സ്വന്തം ലേഖകന്‍

യുകെ മലയാളികള്‍ക്കിടയിലെ ജനകീയ വിനോദമായ ചീട്ടുകളിയുടെ രാജാക്കന്മാരെ കണ്ടെത്താന്‍ കേരള ക്ലബ് നനീട്ടന്‍ നടത്തി വരുന്ന ഓള്‍ യുകെ ചീട്ടുകളി മത്സരം ശനിയാഴ്ച ചീട്ടുകളി പ്രേമികളില്‍ ആവേശമുണര്‍ത്തി സമാപിച്ചു. കെറ്ററിംഗ് സോഷ്യല്‍ ക്ലബ്ബില്‍ നടന്ന ചീട്ടുകളി മത്സരത്തില്‍ പങ്കെടുക്കുന്നതിനും കളി കാണാനും കളിക്കാരെ പ്രോത്സാഹിപ്പിക്കാനും മറ്റുമായി യുകെയുടെ പല ഭാഗങ്ങളില്‍ നിന്നായി നിരവധി മലയാളികള്‍ എത്തിച്ചേര്‍ന്നിരുന്നു. പ്രത്യേകം ടീം ജഴ്സിയണിഞ്ഞു മത്സരങ്ങള്‍ നിയന്ത്രിച്ച കേരള ക്ലബ് ഭാരവാഹികളും, ഗ്ലാസ്ഗോ റമ്മി ടീമും, മാഞ്ചസ്റ്റര്‍ സെവന്‍സ് ക്ലബ്ബും, ടോര്‍ക്കേയ് ടൈഗേഴ്സും മറ്റ് കളിക്കാരും കാണികളും ഒക്കെ ചേര്‍ന്നപ്പോള്‍ കാലത്ത് മുതല്‍ തന്നെ കെറ്ററിംഗില്‍ ഉത്സവപ്രതീതിയായിരുന്നു.

പങ്കെടുക്കാനെത്തിയ എല്ലാവര്‍ക്കും വേണ്ടി വിശാലമായ പാര്‍ക്കിംഗ് സൗകര്യവും, ഇവിടേക്ക് തെറ്റാതെ എത്തിച്ചേരാന്‍ വഴിയിലുടനീളം മാര്‍ക്കിംഗുകളും മറ്റുമായി സംഘാടകര്‍ എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നു. കാലത്ത് പത്തര മുതല്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. പന്ത്രണ്ട് മണിയോടെ ചീട്ടുകളി മത്സരത്തിന്‍റെ ഔപചാരിക ഉദ്ഘാടനം നടത്തി. യുക്മ പ്രസിഡന്റ് മാമന്‍ ഫിലിപ്പ്, മലയാളം യുകെ ചീഫ് എഡിറ്റര്‍ ബിന്‍സു ജോണ്‍, കെറ്ററിംഗ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സോബിന്‍, എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ചടങ്ങില്‍ കേരള ക്ലബ് ട്രഷറര്‍ ജിറ്റോ ജോണ്‍ സ്വാഗതവും, പ്രസിഡന്റ് ജോബി ഐത്തിയില്‍ നന്ദിയും പറഞ്ഞു.

തുടര്‍ന്ന് വാശിയേറിയ ലേലം മത്സരമായിരുന്നു ആദ്യം നടന്നത്. നിരവധി ടീമുകള്‍ പങ്കെടുത്ത ലേലം മത്സരം അത്യന്തം വീറും വാശിയും നിറഞ്ഞതായിരുന്നു. പതിനെട്ടടവുകളും ടീമുകള്‍ പുറത്തെടുത്ത മത്സരത്തിനൊടുവില്‍ ഓക്സ്ഫോര്‍ഡില്‍ നിന്നെത്തിയ പയസ്സും ജിമ്മിയും ഒന്നാമതെത്തി. ബിജുവും ജിമ്മിയും (ഹോര്‍ഷം) രണ്ടാമതെത്തിയപ്പോള്‍ ജോസ് മാത്യു (വാര്‍വിക് ), അജയ കുമാര്‍ (ബോള്‍ട്ടന്‍) എന്നിവരുടെ ടീം മൂന്നാമതെത്തി.

റമ്മി കളി മത്സരത്തില്‍ ഒന്നാമതെത്തിയത് ബര്‍മിംഗ്ഹാമില്‍ നിന്നുള്ള റെജി തോമസ്‌ ആണ്. ആതിഥേയ ടീമില്‍ നിന്നുള്ള സജീവ്‌ സെബാസ്റ്റ്യന് ആണ് രണ്ടാം സ്ഥാനം. അജയ കുമാര്‍ ബോള്‍ട്ടന്‍ മൂന്നാമതെത്തി.

ലേലം മത്സരത്തിലെയും, റമ്മി കളി മത്സരത്തിലെയും വിജയികള്‍ക്ക്  ഏറ്റവും ആകര്‍ഷകമായ സമ്മാനങ്ങളാണ് ഒരുക്കിയിരുന്നത്.രണ്ടിയിരത്തോളം പൗണ്ടാണ് വിജയികള്‍ക്ക് സമ്മാനിച്ചത് .റമ്മിയില്‍ ഒന്നാമത് എത്തിയ  ടീമിന്  £501 പൗണ്ടും ട്രോഫിയും  പൂവന്‍ താറാവുമാണ് ലഭിച്ചത് .രണ്ടാമത് എത്തിയ ടീമിന് £251 പൗണ്ടും ട്രോഫിയും ലഭിച്ചു. റമ്മിയിലെ മൂന്നാം സ്ഥാനക്കാര്‍ക്ക് £101 പൗണ്ടും ട്രോഫിയും ലഭിച്ചു.

ലേലത്തില്‍ ഒന്നാമത് എത്തിയ ടീമിനും £501 പൗണ്ടും ട്രോഫിയും പൂവന്‍ താറാവുമാണ് ലഭിച്ചത് രണ്ടാമത് എത്തിയ ടീമിന്  £251 പൗണ്ടും ട്രോഫിയും മൂന്നാം സ്ഥാനക്കാര്‍ക്ക് £101 പൗണ്ടും ട്രോഫിയും ലഭിച്ചു.

മത്സരങ്ങള്‍ സുഗമമായി നടത്തുന്നതില്‍ കേരള ക്ലബ് ഭാരവാഹികളും കെറ്ററിംഗ് മലയാളി അസോസിയേഷന്‍ ഭാരവാഹികളും അഭിനന്ദനാര്‍ഹമായ പരിശ്രമം ആയിരുന്നു കാഴ്ച വച്ചത്. കേരള ക്ലബ് ഭാരവാഹികളായ ജോബി ഐത്തിയില്‍, ജിറ്റോ ജോണ്‍, ബിന്‍സ് ജോര്‍ജ്ജ്, സെന്‍സ് കൈതവേലില്‍, സജീവ്‌ സെബാസ്റ്റ്യന്‍, കെറ്ററിംഗ് മലയാളി അസോസിയേഷന്‍ ഭാരവാഹികളായ സോബിന്‍, സിബു ജോസഫ്, മത്തായി തുടങ്ങിയവര്‍ സദാ സമയവും എല്ലാ കാര്യങ്ങളും ഭംഗിയായി നിര്‍വഹിച്ച് തങ്ങളുടെ കടമ നിറവേറ്റി.

രുചികരമായ ഭക്ഷണം ആയിരുന്നു മറ്റൊരു പ്രത്യേകത. കേരളീയ തനിമയില്‍ ഒരുക്കിയ വിവിധ ഭക്ഷണ വിഭവങ്ങള്‍ സമയാ സമയങ്ങളില്‍ ലഭ്യമാക്കി കളിക്കാര്‍ക്കും കാണികള്‍ക്കും നല്‍കുന്നതിലും സംഘാടകര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

കൂടുതല്‍ ചിത്രങ്ങള്‍ക്ക് താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള

എടത്വാ: കഴിഞ്ഞ 9 പതിറ്റാണ്ടായി ജല കായിക മത്സര രംഗത്ത് ലോകമെങ്ങുമുള്ള കുട്ടനാടന്‍ ജലോത്സവ പ്രേമികള്‍ക്ക് ആവേശവും അതുല്യമായ പെരുമയും സമ്മാനിച്ച മാലിയില്‍ പുളിക്കത്ര തറവാട്ടില്‍ നിന്നും നാലാമത്തെ കളിവള്ളമായ ‘ഷോട്ട് പുളിക്കത്ര’ നീരണിയുവാന്‍ ഇനി ദിനങ്ങള്‍ മാത്രം ബാക്കി. ഓളപ്പരപ്പിലൂടെ ചക്രവാളങ്ങള്‍ കീഴടക്കുവാന്‍ മാലിപ്പുരയില്‍ ഉള്ള പുതിയ ‘ഷോട്ട് ‘ നീരണയിക്കുവാന്‍ പ്രാര്‍ത്ഥനയും കാത്തിരിപ്പുമായി കഴിയുകയാണ് നാട്. ഒരു നൂറ്റാണ്ടിനുള്ളില്‍ ഒരേ കുടുബത്തില്‍ നിന്നും തുടര്‍ച്ചയായി 4 തലമുറക്കാര്‍ 4 കളിവള്ളങ്ങള്‍ നിര്‍മിച്ച ചരിത്രം ഇതോട്ടുകൂടി പുളിക്കത്ര തറവാട് സ്വന്തമാക്കും.

നവതി നിറവില്‍ നടക്കുന്ന നീരണിയല്‍ ചടങ്ങ് ആഘോഷമാക്കുവാനാണ് നാട് ഒരുങ്ങുന്നത്. നാട്ടുകാരുടെ നേതൃത്വത്തില്‍ രൂപികരിച്ച ജനകീയ സദസ്സിന്റെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങള്‍ ആരംഭിച്ചു. ‘ഷോട്ട് ‘ നീരണിയല്‍ ചടങ്ങിന് മുന്നോടിയായുള്ള ക്രമികരണങ്ങള്‍ ഏകോപിപ്പിക്കുന്നതിന് വേണ്ടി നടന്ന ജനകീയ സദസില്‍ ചെയര്‍മാന്‍ ഡോ. ജോണ്‍സണ്‍ വി. ഇടിക്കുള അദ്ധ്യക്ഷത വഹിച്ചു.

അല്‍ഫോണ്‍സ് ആന്റണി, ബേബി നാലുപറയില്‍, തൊമ്മച്ചന്‍ ചാക്കോ, ജിനോ മണക്കളം, ശശികുട്ടി ജോര്‍ജ്, കൃഷ്ണന്‍ മറ്റേക്കാട്, ബിജു മുളപ്പന്‍ച്ചേരി, സന്തോഷ് കോയില്‍മുക്ക്, റജി എം. വര്‍ഗ്ഗീസ്, അശോകന്‍ മങ്കോട്ടച്ചിറ, ജഫ്രി, ജോര്‍ജ് ചുമ്മാര്‍ മാലിയില്‍ പുളിക്കത്ര എന്നിവര്‍ പ്രസംഗിച്ചു.

2016 ഓഗസ്റ്റ് 18ന് സാബു നാരായണന്‍ ആചാരിയാണ് ഏറ്റവും പുതിയ ഷോട്ടിന് ഉളികുത്തല്‍ കര്‍മ്മം നടത്തിയത്. ഇപ്പോള്‍ നിര്‍മ്മിച്ച കളിവള്ളത്തിന് മുപ്പത്തി അഞ്ചേ കാല്‍ കോല്‍ നീളവും 40 അംഗുലം വീതിയും ഉണ്ട്. 50 തുഴച്ചില്‍ക്കാരും 3 നിലക്കാരും 4 പങ്കായക്കാരും 3 ഒറ്റത്തുഴക്കാരും ഉള്‍പ്പെടെ 60 പേര്‍ക്ക് തുഴയാവുന്ന തരത്തിലാണ് വള്ളത്തിന്റെ ഘടന. ആഞ്ഞിലിത്തടിയിലാണ് വള്ളത്തിന്റെ പണി പൂത്തിയാക്കിയിരിക്കുന്നത്. ജോര്‍ജ് ചുമ്മാറിന്റെ ഏക മകനായ 6 വയസ്സുള്ള ആദം പുളിക്കത്രയാണ് ‘ഷോട്ട’ ക്യാപ്റ്റന്‍.

വെപ്പ് വള്ളങ്ങളില്‍ ഏറെ പ്രസിദ്ധമായ ജലരാജാവ് പുളിക്കത്ര വള്ളം 1926 ലാണ് ആദ്യമായി നീരണിയുന്നത്. നീലകണ്ഠന്‍ ആചാരിയായിരുന്നു ശില്പി. 1952 ലെ നെഹ്റു ട്രോഫി ജലമേളയില്‍ 1500 മീറ്റര്‍ 4.4 മിനിട്ട് എന്ന റിക്കോര്‍ഡ് സമയം കൊണ്ട് തുഴഞ്ഞെത്തി ചരിത്രം സൃഷ്ടിച്ചതാണ് ആദ്യ വള്ളമായ പുളിക്കത്ര. ചെറുവള്ളങ്ങളുടെ ജലരാജാവും ആയ ‘ഷോട്ട് ‘ തിരുത്താന്‍ ആവാത്ത ജയഘോഷങ്ങളുടെ നിരന്തര പരമ്പരയായി 36 തവണ വെപ്പ് എ ഗ്രേഡ് ശ്രൃംഖലയില്‍ ചോദ്യം ചെയ്യപെടാനാവാത്ത വിധം പേര് പോലെ തന്നെ വിജയം നേടിയിട്ടുണ്ട്.

വളളത്തിന്റെ അവസാന മിനുക്ക് പണിയിലാണ്. വള്ളം മിനുസപ്പെടുത്തി വെളിച്ചെണ്ണയും മഞ്ഞളും തേച്ച് പിടിപ്പിക്കുന്നതോടെ നീറ്റിലിറക്കാന്‍ തയാറാവും. നീരണിയലിന് ശേഷം ദക്ഷിണേന്ത്യയിലെ പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ എടത്വാ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിക്കടവിലേക്ക് ആദ്യ തുഴച്ചില്‍ നടത്തും. വഞ്ചിപ്പാട്ടിന്റെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ എടത്വ പൗരാവലിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും.തുടര്‍ന്ന് വള്ളസദ്യയും ഉണ്ടായിരിക്കും.

എല്ലാവരുടെയും പ്രാര്‍ത്ഥനയും പ്രോത്സാഹനവും കൊണ്ട് ഇത്തവണയും ജലോത്സവ പ്രേമികളുടെ മനസ്സ് വീണ്ടും കീഴടക്കാന്‍ തയ്യാറെടുക്കുകയാണ് മാലിയില്‍ പുളിക്കത്ര തറവാട്. തന്റെ പിതാവ് പുളിക്കത്ര ബാബുവിന്റെ സ്മരണക്കായി ആണ് പുതിയതായി വീണ്ടും ഷോട്ട് നീറ്റിലിറക്കാന്‍ തീരുമാനിച്ചതെന്നും ചടങ്ങ് ലളിതമാക്കി നവതി സ്മാരകമായി ജീവകാരണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുവാനാണ് ലക്ഷ്യമിടുന്നതെന്ന് ജോര്‍ജ് ചുമ്മാര്‍ മാലിയില്‍ പുളിക്കത്ര പറഞ്ഞു.

ജോളി ജോണ്‍സ്, ഇരിങ്ങാലക്കുട

പുഞ്ചിരിക്കുക, പുഞ്ചിരിക്കാന്‍ സഹായിക്കുക, പുഞ്ചിരിക്കുന്ന മുഖമുണ്ടാവുക, മറ്റുള്ളവരെ നോക്കി പുഞ്ചിരിക്കാന്‍ കഴിയുകയെന്നാല്‍ നാം വലിയൊരു മഹത്തരമായ കാര്യമാണ് ചെയ്യുന്നത്. സുഹൃത്തുക്കളെ നമുക്ക് ഒരു കഥയിലേക്കു കടക്കാം. മുപ്പതു വര്‍ഷം ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്നും വിരമിക്കുന്ന ഒരു പ്യൂണ്‍. അദേഹത്തിന്റെ യാത്രയയപ്പു സമ്മേളനത്തിന് എല്ലാവരും സന്നിഹിതരായിരുന്നു. മുന്‍നിരയില്‍ തന്നെ അവര്‍ ‘ഹിറ്റ്‌ലര്‍ ‘ എന്ന് കളിയാക്കി വിളിക്കുന്ന കമ്പനി മാനേജരുമുണ്ട്. (ഹിറ്റ്‌ലര്‍ എന്ന പദത്തില്‍ നിന്നും അയാളുടെ സ്വഭാവം നിങ്ങള്‍ ഊഹിച്ചുകൊള്ളുക) പ്യൂണ്‍ തന്റെ മറുപടി പ്രസംഗത്തില്‍ കമ്പനി മാനേജരോടായി ഇങ്ങനെ പറഞ്ഞു തുടങ്ങി:

സാര്‍, എനിക്കാദ്യം പറയാനുള്ളതു അങ്ങയോടാണ്. കൂടിയിരിക്കുന്ന എല്ലാവരും ആകാംക്ഷാഭരിതരായി. ഫയലുകളുമായി ഞാന്‍ അങ്ങയുടെ അടുത്തു വരുമ്പോള്‍ ദേഷ്യത്തില്‍ സാറത് വലിച്ചെറിയാറുണ്ട്. ചില ദിവസങ്ങളില്‍ അവശ്യപ്പെട്ട പേപ്പറുകള്‍ എത്തിക്കുമ്പോള്‍ അത് വാങ്ങി അങ്ങ് ചവറ്റുകുട്ടയില്‍ ഇടാറുമുണ്ട്. അപ്പോഴൊന്നും എനിക്കു സങ്കടം തോന്നിയിട്ടില്ല. എന്നാല്‍ എന്നും രാവിലെ അങ്ങു വരുമ്പോള്‍ ഞാന്‍ അങ്ങയെ നോക്കി ചിരിക്കാറുണ്ട്. പക്ഷെ,ഇന്നുവരെ അങ്ങ് എന്നെ നോക്കി ചിരിച്ചിട്ടില്ല. അന്നേരമെല്ലാം എനിക്കു സങ്കടം വന്നിട്ടുണ്ട് പ്യൂണിന്റെ കണ്ണു നിറഞ്ഞൊഴുകി ഒപ്പം സദസ്സിലിരുന്നവരുടെയും. ഹിറ്റ്‌ലറുടേയും മുപ്പതു വര്‍ഷക്കാലം കൂടെ ജോലി ചെയ്തവന്റെ വാക്കുകള്‍ കേട്ടപ്പോള്‍.

‘ഒരു പൊരി മതി എല്ലാം ഒടുക്കാന്‍
ഒരു ചിരി മതി എല്ലാം ഒതുക്കാന്‍’

കടന്നു പോകുന്ന വഴികളില്‍ കാണുന്നവരെ നോക്കിയൊന്നു പുഞ്ചിരിക്കുക. ഓര്‍ക്കുക! നഷ്ടപ്പെടാനൊന്നുമില്ല; എന്നാല്‍ ചിരി ആയുസ്സിനെ വര്‍ധിപ്പിക്കുകയും ആരോഗ്യത്തെ പ്രദാനം ചെയ്യുകയും ചെയ്യുന്നു. മുഖത്തെ മാംസപേശികള്‍ക്കുള്ള നല്ലൊരു വ്യായാമമുറകൂടിയാണത്. അതിലുപരി സര്‍വശക്തന്‍ മറ്റുള്ളവര്‍ക്ക് നല്കാന്‍ നമുക്ക് നല്‍കിയിട്ടുള്ള ‘പ്രസാദ’മാണ് ചിരിയെന്നോര്‍ക്കുക. അതുള്ളില്‍ കൊണ്ടുനടക്കുന്നതില്‍ അര്‍ത്ഥമില്ല. പകരുക ഒരു നിറഞ്ഞ പുഞ്ചിരി ബന്ധുവെന്നോ ശത്രുവെന്നോ വേര്‍തിരിവില്ലാതെ

കല്‍ക്കട്ടയിലെ തെരുവില്‍ കണ്ട മദര്‍ തെരേസ്സയോടു ഒരു പത്രപ്രവര്‍ത്തകന്‍ ചോദിച്ചു : ‘അമ്മ എന്താണിവിടെ ചെയ്യുന്നത്? വിശുദ്ധ പദവിയിലേക്കുയര്‍ത്തിയ അമ്മയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു ‘സാര്‍, ഇവര്‍ മരിക്കുന്നതിനു മുന്‍പു ഞാനിവരെ ചിരിക്കുവാന്‍ സഹായിക്കുകയാണ്.. ‘

പ്രിയമുള്ളവരേ കൂടെയുള്ളവരുടെ കളഞ്ഞുപോയ ചിരി വീണ്ടെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ പിന്നെന്തിനാ നാമൊക്കെ ഇങ്ങനേ.? പുഞ്ചിരിക്കുക ഇപ്പോഴും സന്തോഷത്തോടെയിരിക്കുക സന്തോഷവാഹകരാവുക. എന്നും ഏവര്‍ക്കും പുഞ്ചിരിക്കുന്ന ദിനങ്ങളാകട്ടെയെന്ന് ആശംസിക്കുന്നു

(ജോളി ജോണ്‍സ്, ഇരിങ്ങാലക്കുട. Mob: 9496226485. E-mail: jollyjohns80@gmail. com)

സജീവ്‌ സെബാസ്റ്റ്യന്‍ 

കെറ്ററിംഗ്: കേരളാ ക്ലബ് നനീട്ടന്റെ മൂന്നാമത് ചീട്ടുകളി മത്സരങ്ങളുടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി .നാളെ 15 രാവിലെ ഒമ്പതുമണിക്ക് തന്നെ രെജിസ്‌ട്രേഷന്‍ ആരംഭിക്കും. 09 .30 ന് തന്നെ ആദ്യ റൗണ്ട് മത്സരങ്ങള്‍ ആരംഭിക്കും. കേരളാ ക്ലബ് നനീട്ടന്റെ മൂന്നാമത് ചീട്ടുകളി മത്സരങ്ങള്‍ യുക്മ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ്, സെക്രട്ടറി റോജിമോന്‍ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കും തദവസരത്തില്‍ മലയാളം യുകെ ചീഫ് എഡിറ്റര്‍ ബിന്‍സു ജോണ്‍, കെറ്ററിംഗ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സോബിന്‍, സെക്രട്ടറി ജോര്‍ജ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിക്കും.

നാളെ രാവിലെ പത്തരയ്ക്ക് മുന്‍പായി മത്സരത്തിനായി എത്തുന്ന സൗജന്യമായി രുചികരമായ കേരളീയ ബ്രേക്ക് ഫാസ്റ്റ് ലഭിക്കുന്നതാണ് .അതോടൊപ്പം 15 തിയതി രാവിലെയും എല്ലാവര്‍ക്കും സൗജന്യമായി ബ്രേക്ക് ഫാസ്റ്റ് ലഭിക്കുന്നതാണ്. വിപുലമായ കാര്‍ പാര്‍ക്കിങ് സൗകര്യങ്ങളാണ് ഏവര്‍ക്കും വേണ്ടി ഒരുക്കിയിരിക്കുന്നത് .കാര്‍ പാര്‍ക്കിങ് ചാര്‍ജ് വേണമെങ്കിലും അത് എത്തുന്നവര്‍ക്ക് എല്ലാര്‍ക്കും കേരള ക്ലബ്ബിന്റെ വക ഫ്രീ ആയിട്ടു പാര്‍ക്കിങ് നല്‍കാനാണ് കേരള ക്ലബ് തീരുമാനിച്ചിരിക്കുന്നത് .ദൂരേ നിന്നും വരുന്ന ടീമുകള്‍ക്ക് വിശ്രമിക്കുന്നതിനായി പ്രത്യേക താമസ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്

മത്സര വിജയികളെ കാത്തിരിക്കുന്നത് ഏറ്റവും ആകര്‍ഷകമായ സമ്മാനങ്ങളാണ് .രണ്ടിയിരത്തോളം പൗണ്ടാണ് വിജയികള്‍ക്ക് ലഭിക്കുന്നത് .റമ്മിയില്‍ ഒന്നാമത് എത്തുന്ന ടീമിന് അലൈഡ് ഫൈനാന്‍ഷ്യല്‍ സര്‍വീസ് സ്‌പോണ്‍സര്‍ ചെയ്യുന്ന £501 പൗണ്ടും ട്രോഫിയും കേരളാ ക്ലബ് നനീട്ടന്‍ നല്‍കൂന്ന പൂവന്‍ താറാവുമാണ് ലഭിക്കുന്നത് .രണ്ടാമെത് എത്തുന്ന ടീമിന് sk eletcricals സ്‌പോണ്‍സര്‍ ചെയ്യുന്ന £251 പൗണ്ടും ട്രോഫിയും ലഭിക്കും.റമ്മിയിലെ മൂന്നാം സ്ഥാനക്കാരെ കാത്തിരിക്കുന്നത് prime care nursing agency നല്‍കുന്ന £101 പൗണ്ടും ട്രോഫിയും ലഭിക്കും. ലേലത്തില്‍ ഒന്നാമത് എത്തുന്ന ടീമിന് ICS injury claim സ്‌പോണ്‍സര്‍ ചെയ്യുന്ന £501 പൗണ്ടും ട്രോഫിയും കേരളാ ക്ലബ് നനീട്ടന്‍ നല്‍കൂന്ന പൂവന്‍ താറാവുമാണ് ലഭിക്കുന്നത് .രണ്ടാമെത് എത്തുന്ന ടീമിന് Passion Health Care ലെസിസ്റ്റര്‍ സ്‌പോണ്‍സര്‍ ചെയ്ത £251 പൗണ്ടും ട്രോഫിയും ലഭിക്കും.റമ്മിയിലെ മൂന്നാം സ്ഥാനക്കാരെ കാത്തിരിക്കുന്നത് Philips Clims Ltd നല്‍കുന്ന £101 പൗണ്ടും ട്രോഫിയും ലഭിക്കും.

മൂന്നാമത് ഓള്‍ ചീട്ടുകളി മത്സരം സ്‌പോണ്‍സര്‍ ചെയ്യുന്നത് പയസ് മാത്യു മലേമുണ്ടക്കല്‍ ,ഷാജി
Mampilly , സോബന്‍ ജോണ്‍ , മലയാളം യു കെ ഓണ്‍ലൈന്‍ ന്യൂസ് പേപ്പര്‍ , ഓര്‍ത്തോ ജോര്‍ജ് കോവെന്ററി , Megham Orchetsra , Better Frames UK Pvt Ltd , കായല്‍ റെസ്റ്റാറന്റ് എന്നീ സ്ഥാപനങ്ങളും വ്യക്തികളുമാണ് . ഈ വര്‍ഷത്തെ പ്രതേകതയായ വീഡിയോ കോംപെറ്റീഷനില്‍ ഇതിനോടകം യു കെ യില്‍ അങ്ങോളം ഇങ്ങോളം ആയി നിരവധി എന്‍ട്രികളാണ് ലഭിച്ചിരിക്കുന്നത് വിജയികള്‍ക്ക് ഒന്നാമത് എത്തുന്ന ആള്‍ക്ക് ചിന്നാസ് കാറ്ററിങ് നോട്ടിങ്ഹാം നല്‍കുന്ന £51പൗണ്ടും രണ്ടാമത് എത്തുന്ന ആള്‍ക്ക് ഗ്ലാസ്‌കോ റമ്മി ബോയ്‌സ് നല്‍കുന്ന പ്രത്യേക സമ്മാനവും ഉണ്ടായിരിക്കും .മത്സരത്തില്‍ എത്തുന്നവര്‍ക്ക് രുചികരമായ കേരളീയ ഭക്ഷണങ്ങളും ദുരെ നിന്നും വരുന്നവര്‍ക്ക് വിശ്രമിക്കാനായി സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട് .ഈ ടൂര്‍ണമെന്റ് ഒരു വന്‍ വിജയമാക്കുവാന്‍ യു കെ യിലെ എല്ലാ നല്ലവരായ ചീട്ടുകളി പ്രേമികളെയും ജൂലൈ 15 ന് കെറ്ററിംഗിലേക്കു ഹൃദയപൂര്‍വം ക്ഷണിക്കുകയാണ് .

ടൂര്‍ണമെന്റിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക് , ജിറ്റോ ജോണ്‍ 07405193061 , ബിന്‍സ് ജോര്‍ജ് 07931329311 സജീവ് സെബാസ്റ്റ്യന്‍ 07886319132 , സെന്‍സ് ജോസ് കൈതവേലില്‍ 07809450568
പാര്‍ക്കിങ്ങിനും വേദിയെ കുറിച്ചുള്ള അനേഷണങ്ങള്‍ക്കും സിബു ജോസഫ് 07869016878, മത്തായി 07966541243

 

പ്രതീക്ഷയുടെയും പ്രാർത്ഥനയുടെയും ആകാംക്ഷയുടെയും ദിനങ്ങൾക്കറുതി വരുത്തി ഒട്ടും ആഗ്രഹിക്കാത്ത ആ വാർത്തയും കേൾക്കേണ്ടിവന്നു. ഫാ: മാര്‍ട്ടിനച്ചന്റെ അപ്രതീക്ഷിതവും ദുരൂഹവുമായ വേര്‍പാട് മലയാളികളെ, പ്രത്യേകിച്ച് യുകെ സമൂഹത്തെ അക്ഷരാര്‍ത്ഥത്തില്‍ നടുക്കി. ‘നിന്റെ ഹൃദയത്തിലൂടെ ഒരു വാള്‍ കടക്കും’ എന്ന (ലൂക്കാ 2: 35) ശിമയോന്റെ പ്രവചനം പരി. മറിയം അനുഭവിച്ചതുപോലെയായി അച്ചന്റെ മരണവാര്‍ത്ത അറിഞ്ഞ മലയാളികളും. ദൈവപുത്രനായ ഈശോ ഈ ലോകത്തിലെ പരസ്യജീവിതം അവസാനിപ്പിച്ച് തന്റെ പിതാവിന്റെ പക്കലേയ്ക്ക് പോയ അതേ പ്രായത്തില്‍, തന്റെ 33-ാം വയസില്‍ മാര്‍ട്ടിനച്ചനും തന്റെ സ്വര്‍ഗീയ പിതാവിന്റെ ഭവത്തിലേയ്ക്ക് പോയിരിക്കുന്നു. അള്‍ത്താരയിലെ കൂട്ടുകാരന്റെ അപ്രതീക്ഷിത വിടപറച്ചിലിന്റെ വേദനയില്‍ തേങ്ങുന്ന വൈദിക ഗണത്തിലെ ഒരംഗമെന്ന നിലയില്‍ ശ്രേഷ്ഠമായ ആ പുരോഹിത ജീവിതത്തിനു മുമ്പില്‍ കണ്ണീര്‍ പ്രണാമമര്‍പ്പിച്ച് ചില പൗരോഹിത്യ ചിന്തകള്‍ കുറിക്കട്ടെ.

മനസില്‍ മൊട്ടിടുന്ന പൗരോഹിത്യ ജീവിതമെന്ന ഉല്‍ക്കടമായ ആഗ്രഹത്തെ പ്രാര്‍ത്ഥനയാകുന്ന വെള്ളമൊഴിച്ചും പരിശീലന കാലത്തിന്റെ വളവുമിട്ട് ഓരോ പുരോഹിതനും വളര്‍ത്തിയെടുക്കുന്നത് പത്തിലേറെ വര്‍ഷങ്ങളുടെ നിരന്തര അധ്വാനത്തിലാണ്. മറ്റൊരു ജീവിത രീതിക്കും ഇത്രയേറെ ഒരുക്കത്തിന്റെയും കാത്തിരിപ്പിന്റെയും ദൈര്‍ഘ്യമില്ലാത്തതിനാല്‍ ഒരാള്‍ പുരോഹിതനാകുന്നത് ആ വ്യക്തിക്കുമാത്രമല്ല, അവന്റെ കുടുംബത്തിനും നാടിനും സഭയ്ക്കും അത്യപൂര്‍വ്വ അഭിമാനത്തിന്റെ നിമിഷങ്ങളത്രേ. ‘അഹറോനെപ്പോലെ ദൈവത്താല്‍ വിളിക്കപ്പെടുകയല്ലാതെ ആരും സ്വയം ഈ ബഹുമതി ഏറ്റെടുക്കുകയല്ലാ’ത്തിനാലും (ഹെബ്രായര്‍ 5: 4) പൗരോഹിത്യമെന്ന ഈ ദൈവദാനത്തിന്റെ വിലയറിയുന്നവര്‍ അതിന്റെ നഷ്ടത്തില്‍ കണ്ണീര്‍ വാര്‍ക്കും. ‘പുരോഹിതന്റെ മരണത്തില്‍ ഭൂവാസികളോടൊപ്പം സ്വര്‍ഗ്ഗവാസികളും മാലാഖമാരും കരയുന്നെന്ന്’ വൈദികരുടെ മൃതസംസ്‌കാര ശുശ്രൂഷയിലെ പ്രാര്‍ത്ഥനകള്‍ ഉദ്‌ഘോഷിക്കുന്നു. ‘പുരോഹിതനെക്കുറിച്ച് വി. ജോണ്‍ മരിയ വിയാനിയുടെ വാക്കുകള്‍ ഇങ്ങനെ; ”ഒരു പുരോഹിതന്‍ ആരാണെന്ന് അവന്‍ ഈ ഭൂമിയില്‍ വച്ച് മനസിലാക്കിയാല്‍, ഉടനെ തന്നെ അവന്‍ മരിച്ചുപോയെനെ; ഭയം കൊണ്ടല്ല, സ്‌നേഹം കൊണ്ട്. അവന്‍ ഉച്ചരിക്കുന്ന ഏതാനും വാക്കുകളില്‍ ദൈവം സ്വര്‍ഗം വിട്ട് ഈ ഭൂമിയില്‍ ഇറങ്ങി വന്ന് ഒരു ചെറിയ അപ്പത്തില്‍ സന്നിഹിതനാകുന്നു. ഓരോ പുരോഹിതനും അവന്റെ മഹിമ പൂര്‍ണമായി മനസിലാക്കുന്നത് അവന്റെ മരണശേഷം സ്വര്‍ഗത്തില്‍ വച്ച് മാത്രമായിരിക്കും”.

എല്ലാ മതസമ്പ്രദായങ്ങളിലും ദൈവസാന്നിധ്യത്തിന് മുമ്പില്‍ പ്രത്യേക അനുഷ്ഠാനവിധികളും ശുശ്രൂഷകളും ചെയ്യാന്‍ നിയോഗിക്കപ്പെടുന്നവര്‍ പൊതുവെ ‘പുരോഹിതര്‍’ എന്നാണ് അറിയപ്പെടുന്നത്. ‘പുരോ’ (കിഴക്ക്) ഭാഗത്തേയ്ക്ക് തിരിഞ്ഞു നിന്നു ആരാധന നയിക്കുന്നവന്‍, ‘പുര’ത്തിന്റെ (സ്ഥലത്തിന്റെ) ഹിതമറിഞ്ഞ് പ്രവര്‍ത്തിക്കുകയും നയിക്കുകയും ചെയ്യുന്നവന്‍ എന്നീ അര്‍ത്ഥങ്ങളില്‍ നിന്നാണ് പുരോഹിതന്‍ എന്ന വാക്ക് ഉത്ഭവിക്കുന്നത്. ‘വേദം അറിയുന്നവന്‍’ എന്ന അര്‍ത്ഥത്തില്‍ നിന്ന് വൈദികനായും അവനെ ലോകം തിരിച്ചറിയുന്നു. വൈദികന്‍ ‘ദൈവികന്‍’ ആകുന്നിടത്ത് ആ സമര്‍പ്പണ ജീവിതം സഫലമാകുന്നു. വിശുദ്ധി ആദര്‍ശ ലക്ഷ്യമായ ഈ ജീവിതത്തിലും അപൂര്‍വ്വം ചില പുഴുക്കുത്തുകളുടെ അപസ്വരങ്ങള്‍ ഇക്കാലത്തും ഈശോയെ ഒറ്റിക്കൊടുക്കുമ്പോഴും ബാക്കി വരുന്ന ബഹുഭൂരിപക്ഷവും ‘ഭൂമിയുടെ ഉപ്പും ലോകത്തിന്റെ പ്രകാശവുമായി (മത്താ 5: 13-16) മാറുന്നത് കാണാതെ പോകരുത്. പതിനൊന്ന് പേരും ദിവ്യഗുരുവിനൊപ്പം ഉറച്ചുനിന്നെങ്കിലും ഇടറിപ്പോയ ഒരുവന്റെ പതനത്തിലേയ്ക്ക് കൂടുതലായി ശ്രദ്ധിക്കുന്ന പ്രവണത നമ്മില്‍ നിന്ന് മാറേണ്ടതുണ്ട്. നല്ലത് കാണാനും നന്മകാണാനും നമുക്ക് കഴിയട്ടെ !. വിശുദ്ധ ബൈബിളിലെ നല്ല സമരിയാക്കാരന്റെ കഥയില്‍ വഴിയില്‍ വീണുകിടന്നവന്റെ അരികെ ആദ്യം വന്നത് ഒരു പുരോഹിതനാണെങ്കിലും അവനെ ശ്രദ്ധിക്കാതെ കടന്നുപോയെന്ന് വചനം പറയുന്നു. തിരുലിഖിതത്തിലെ ആ പുരോഹിതന്‍ വരുത്തിവെച്ച നാണക്കേടിനെ ഓരോ കാലത്തും തങ്ങളുടെ വിശുദ്ധമായ ജീവിതത്തിലൂടെ തിരുത്തിയ നിരവധി പുരോഹിത രത്‌നങ്ങള്‍ തിരുസഭയിലുണ്ട്. അത്തരമൊരു വൈദികഗണത്തില്‍ പ്രിയപ്പെട്ട മാര്‍ട്ടിനച്ചനും ചേര്‍ന്ന് കാണാനിടയാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.

‘മനുഷ്യന്‍ ഏകനായിരിക്കുന്നത് നന്നല്ല’ (ഉല്‍പ്പത്തി 2:18) എന്ന് പറഞ്ഞ് ദൈവം അവന് ഇണയും തുണയുമായി സ്ത്രീയെ നല്‍കി. അപ്പോള്‍, പൗരോഹിത്യജീവിതം സ്വീകരിച്ച് കുടുംബജീവിതം സ്വീകരിക്കാത്തവര്‍ ദൈവപദ്ധതിക്ക് എതിരായി പ്രവര്‍ത്തിക്കുന്നവരല്ലേ എന്നു ചിന്തിച്ച് നെറ്റി ചുളിക്കുന്നവരുണ്ട്. എന്നാല്‍ ദൈവനിയോഗത്തിനായി, സ്വര്‍ഗ്ഗരാജ്യത്തിനായി സ്വയം ഷണ്ഡരാകുന്നവരെക്കുറിച്ച് എല്ലാവര്‍ക്കും ഗ്രഹിക്കാന്‍ സാധ്യമല്ലെന്ന് (മത്തായി 19: 12) ക്രിസ്തു തന്നെ പറഞ്ഞിട്ടുണ്ട്. അപകീര്‍ത്തിപരമായ വാര്‍ത്തകള്‍ വൈദികരെയോ സന്യസ്തരെയോ കുറിച്ച് ഉയരുമ്പോള്‍ പൊതുസമൂഹം എപ്പോഴും ഉയര്‍ത്തുന്ന പരിഹാരങ്ങളിലൊന്ന് ‘കല്യാണം കഴിക്കാനനുവദിച്ചാല്‍ ഈ പ്രശ്‌നം തീരില്ലേ’ എന്നാണ്. ഈ ചോദ്യത്തിനുള്ള ഉത്തരവും ക്രിസ്തുനാഥന്‍ പറഞ്ഞതുതന്നെ; ഗ്രഹിക്കാന്‍ കഴിയുന്നവര്‍ മാത്രം ഇതിന്റെ രഹസ്യം ഗ്രഹിക്കട്ടെ”.

വൈദികരുടെയും സന്യാസ സമര്‍പ്പണ ജീവിതങ്ങളിലുള്ളവരുടെയും ജീവിതത്തില്‍, അവര്‍ ആരും തുണയില്ലാത്തവരല്ല. ദൈവമാണ് അവരുടെ തുണ. പ്രത്യേക നിയോഗം പേറുന്നവര്‍ക്ക് ‘മനുഷ്യനില്‍ ആശ്രയിക്കുന്നതിനേക്കാള്‍ കര്‍ത്താവില്‍ അഭയം തേടുന്നത് എത്ര നല്ലത് (സങ്കീര്‍ത്തനങ്ങള്‍ 118:8). ഈ ലോകത്തിന്റെ ബന്ധങ്ങളും സ്വത്തുക്കളുമല്ല, ‘കര്‍ത്താവാണ് എന്റെ ഓഹരിയും പാനപാത്രവും; എന്റെ ഭാഗധേയം അവിടുത്തെ കരങ്ങളിലാണ്. അഭികാമ്യമായ ദാനമാണ് എനിക്ക് അളന്നു കിട്ടിയിരിക്കുന്നത്. വിശിഷ്ടമായ അവകാശം എനിക്ക് ലഭിച്ചിരിക്കുന്നു’ എന്ന് ഓരോ പുരോഹിതനും വിശ്വസിക്കുന്നു. (സങ്കീര്‍ത്തനങ്ങള്‍ 16:5-6). ഈ ലോകത്തില്‍ ദൈവത്തിന്റെ മുഖവും സ്വരവും മറ്റുള്ളവരുടെ മുമ്പില്‍ പ്രകാശിതമാക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നവനാണ് പുരോഹിതന്‍. മാമ്മോദീസ സ്വീകരിച്ച് ക്രിസ്തുവിന്റെ മരണത്തിലും ഉത്ഥാനത്തിലും പങ്കാളികളായ എല്ലാവരും അവന്റെ രാജകീയ പൗരോഹിത്യത്തില്‍ (1 പത്രോസ് 2:9) അംഗങ്ങളാണെങ്കിലും ലോകപാപങ്ങള്‍ക്ക് വേണ്ടി സ്വയം ബലിയര്‍പ്പിച്ച നിത്യപുരോഹിതനായ ഈശോയുടെ ജീവിതബലിയുടെ രക്ഷാകരഫലം ഈ കാലത്തിലും ലഭ്യമാക്കാന്‍ ദൈവം അനുഗ്രഹിക്കുന്നു. ഈ വിശിഷ്ടകാര്യം ചെയ്യാന്‍ ദൈവം തന്നെ ചിലരെ പുരോഹിതന്മാരായി തിരഞ്ഞെടുക്കുകയും ചെയ്യുന്നു (ഹെബ്രായര്‍ 7: 24). ഈ പുരോഹിതരെ തിരഞ്ഞെടുക്കുന്നതും അവര്‍ക്ക് തുണയാകുന്നതും മനുഷ്യരല്ല, ദൈവം തന്നെയത്രേ !

‘എന്നാല്‍ പരമായ ശക്തി ദൈവത്തിന്റേതാണ്, ഞങ്ങളുടേതല്ല എന്നു വെളിപ്പെടുത്തുന്നതിന് ഈ നിധി മണ്‍പാത്രങ്ങളിലാണ് ഞങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത് (2 കോറിന്തോസ് 4:7). ”ലൗകിക മാനദണ്ഡമനുസരിച്ച് ഞങ്ങളില്‍ ബുദ്ധിമാന്മാര്‍ അധികമില്ല; ശക്തരും കുലീനരും അധികമില്ല. എങ്കിലും വിജ്ഞാനികളെ ലജ്ജിപ്പിക്കാന്‍ ലോകദൃഷ്ടിയില്‍ ഭോഷന്മാരായവരെ ദൈവം തെരഞ്ഞെടുത്തു. (1 കോറിന്തോസ് 1: 26-27). പുരോഹിത ജീവിതത്തിന്റെ മഹനീയതയിലേക്ക് ഉയര്‍ത്തപ്പെടുമ്പോഴും മാനുഷിക ബലഹീനതകളുടെ കല്ലുകളില്‍ ചിലരെങ്കിലും തട്ടി വീഴാറുണ്ട്. കൈ കൊട്ടി ചിരിച്ചും മാറിനിന്ന് അടക്കം പറഞ്ഞും നവമാധ്യമങ്ങളില്‍ അതാഘോഷിക്കപ്പെടുമ്പോഴും വീഴ്ചകള്‍ക്ക് പരിഹാരമുണ്ടാകുന്നില്ല. ആകാശ വിതാനത്തില്‍ പറന്നുയരുന്ന ഭീമന്‍ വിമാനങ്ങളെ അദൃശ്യമെങ്കിലും വായുവിന്റെ സാന്നിധ്യം അന്തരീക്ഷത്തില്‍ താങ്ങിനിര്‍ത്തുന്നതുപോലെ, ലോകത്തിന്റെ നിരവധി അദൃശ്യ കോണുകളില്‍ നിന്നുയരുന്ന പ്രാര്‍ത്ഥനയുടെ ശക്തമായ സാന്നിധ്യം ദൈവത്തിനായും ജനത്തിനായും മാറ്റിവയ്ക്കപ്പെട്ട ഈ പുരോഹിത ജീവിതങ്ങളെ ഉയരത്തില്‍ താങ്ങി നിര്‍ത്തുമെന്നതില്‍ സംശയം വേണ്ട. മറ്റൊരു ഗ്രഹത്തില്‍ നിന്നും ഭൂമിയിലേക്ക് വരുന്ന പ്രത്യേക ജീവികളല്ല വൈദ്യരും സന്യസ്തരും. നമ്മുടെ തന്നെ കുടുംബങ്ങളില്‍ ജനിച്ച്, വളര്‍ന്ന് കുടുംബ പാരമ്പര്യങ്ങളുടെയും സ്വഭാവ രീതികളുടെയും അംശങ്ങള്‍ സ്വീകരിച്ച് ജീവിതം കരുപിടിപ്പിച്ചവര്‍. അവരുടെ നന്മകള്‍ ആ കുടുംബത്തിന്റെയും നാടിന്റെയും നന്മകളാണ്; കുറവുകളും അതുപോലെ തന്നെ. അതിനാല്‍ ‘ദൈവം വചനത്തിന്റെ കവാടം ഞങ്ങള്‍ക്ക് തുറന്നു തരാനും ഞങ്ങള്‍ ക്രിസ്തുവിന്റെ രഹസ്യം പ്രഖ്യാപിക്കുവാനുമായി നിങ്ങള്‍ ഞങ്ങള്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കണം (കൊളോസോസ് 4:3).

‘A priest is always wrong’ എന്ന തലക്കെട്ടില്‍ പ്രസിദ്ധമായ ഒരു കാഴ്ചപ്പാടുണ്ട്. കുര്‍ബാന നേരത്തെ തുടങ്ങിയാലും സമയത്ത് തുടങ്ങിയാലും താമസിച്ച് തുടങ്ങിയാലും വാഹനമുണ്ടെങ്കിലും ഇല്ലെങ്കിലും പ്രസംഗം ചുരുക്കിയാലും ദീര്‍ഘിപ്പിച്ചാലും പുരോഹിതര്‍ ചെയ്യുന്നത് എല്ലാം തെറ്റുകള്‍ മാത്രം. (Search on google – ‘A priest is always wrong’ ). പക്ഷേ ആ ചിന്താധാര പറഞ്ഞവസാനിപ്പിക്കുന്നതിങ്ങനെ. ‘ജീവിച്ചിരിക്കുന്ന കാലത്ത് മുഴുവന്‍ പുരോഹിതന് കുറ്റങ്ങളാണെങ്കിലും അവന്‍ മരിച്ചാല്‍ അവന്റെ സ്ഥാനം ഏറ്റെടുക്കാന്‍ എല്ലാവരും ഭയക്കുന്നു!’ ഭൗതിക താല്‍പര്യങ്ങളെല്ലാം മനസ്സുകൊണ്ട് വേണ്ടെന്ന് വച്ച് ദൈവത്തിനും ദൈവമക്കള്‍ക്കുമായി ജീവിതം മാറ്റിവച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ‘ദൈവം മാത്രമാണ് തങ്ങളുടെ തുണ’ എന്ന ബോധ്യത്തോടെ കര്‍മ്മശുശ്രൂഷയില്‍ വ്യാപൃതരായിരിക്കുന്ന നമ്മുടെ എല്ലാ വൈദിക – സമര്‍പ്പിത സഹോദരങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കാം. ഈ ജീവിതങ്ങളിലെ ചില അപൂര്‍വ്വം അപരാധങ്ങളെ സ്‌നേഹപൂര്‍വ്വം തിരുത്തിക്കൊടുക്കാം, സ്‌നേഹത്തോടെ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാം. ദൈവത്തിന്റെ മുഖവും സ്വരവും ലോകത്തിന് കാണിച്ച് കൊടുക്കുന്ന സമര്‍പ്പിത ജീവിതങ്ങള്‍ക്കുവേണ്ടി, ‘നിത്യപുരോഹിതനായ ഈശോ അങ്ങേ ദാസരായ വൈദികര്‍ക്കും സന്യസ്തര്‍ക്കും യാതൊരു ആപത്തും വരാതെ അങ്ങേ തിരുഹൃദയത്തില്‍ അഭയം നല്‍കേണമേ’ എന്ന് പ്രാര്‍ത്ഥിക്കാം.

പ്രിയ മാര്‍ട്ടിനച്ചാ, അങ്ങയുടെ അപ്രതീക്ഷിത വേര്‍പാട് അങ്ങയെ സ്‌നേഹിച്ചിരുന്നവര്‍ക്ക് താങ്ങാവുന്നതിലും അപ്പുറത്താണ്. എങ്കിലും മറ്റെല്ലാ കാര്യങ്ങളിലുമെന്നപോലെ ഈ കാര്യത്തിലും ഞങ്ങള്‍ ദൈവത്തിന്റെ ഇഷ്ടം മാത്രം നടക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. എപ്പോഴും സുസ്‌മേരവദനനായി, പാട്ടുപാടി തന്റെ ജനത്തെ ദൈവത്തോടടുപ്പിച്ച വന്ദ്യ പുരോഹിതാ, അങ്ങ് സമാധാനത്തോടെ പോവുക. സ്വര്‍ഗീയാകാശത്തിന്റെ തെളിഞ്ഞ മാനത്ത് പ്രഭയാര്‍ന്ന വെള്ളി നക്ഷത്രമായി അങ്ങ് ശോഭിക്കുമ്പോള്‍ അങ്ങയോട് ഞങ്ങളുടെ പ്രാര്‍ത്ഥന ഒന്നുമാത്രം; ” അങ്ങ് അങ്ങയുടെ രാജ്യത്തായിരിക്കുമ്പോള്‍ ഞങ്ങളെക്കൂടി ഓര്‍ക്കേണമേ” (ലൂക്കാ 23: 42). എങ്കിലും ‘ബാബിലോണ്‍ നദിയുടെ തീരത്തിരുന്നുകൊണ്ട് സെഹിയോനെ ഓര്‍ത്ത് ഞങ്ങള്‍ കരഞ്ഞു’ (സങ്കീര്‍ത്തനങ്ങള്‍ 137: 1) എന്ന വചനം പോലെ, മനസ്സുകൊണ്ട് ഞങ്ങളെല്ലാവരും ‘ഡര്‍ബന്‍ നദീതീരത്തിരുന്നുകൊണ്ട് ഞങ്ങളുടെ മാര്‍ട്ടിനച്ചനെ ഓര്‍ത്ത് കരഞ്ഞുകൊണ്ടിരിക്കുന്നു… ഇപ്പോഴും…

വേദനയോടെ, പ്രാര്‍ത്ഥനയോടെ നന്മനിറഞ്ഞ ഒരാഴ്ച ആശംസിക്കുന്നു, ഫാ. ബിജു കുന്നയ്ക്കാട്ട്

എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍  സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും  ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന  ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.

 

ജോളി ജോണ്‍സ്, ഇരിങ്ങാലക്കുട

മറ്റുള്ളവര്‍ എന്നോടു ചെയ്യുന്നതു ശരിയല്ല, അതു ഇങ്ങനെയായിരുന്നു ചെയ്യേണ്ടിയിരുന്നത്, ഇത്തരത്തില്‍ മറ്റുള്ളവരെ വിലയിരുത്തുന്ന നൂറായിരം ചിന്തകള്‍. ഞാന്‍ മാറേണ്ടതോ അതോ മറ്റുള്ളവരെ മാറ്റെണ്ടതോ. ഇതൊരു കഥാരൂപേണ പറയുമ്പോള്‍ മനസ്സിലാക്കാന്‍ എളുപ്പമായിരിക്കും എന്ന് തോന്നുന്നു. ഒരിക്കല്‍ ഒരു സ്ത്രീ പൂജാരിയെ കാണുവാന്‍ വന്നു. അവരുടെ ആവശ്യം എന്തായിരുന്നെന്നോ? തന്റെ ഭര്‍തൃ മാതാവിനെ കൊല്ലുക! ഇതിനു പൂജാരിയുടെ സഹായം വേണം. സ്‌നേഹമില്ല, സമാധാനമില്ല, തനിക്കു വേണ്ടത്ര സ്വാതന്ത്ര്യം നല്‍കുന്നില്ല. ഇതൊക്കെയാണ് അവര്‍ അമ്മായിയമ്മയില്‍ കണ്ടെത്തിയ കുറവുകള്‍.

ഒരുപാടു ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും അവസാനം പൂജാരിക്ക് അവരെ സഹായിക്കേണ്ടി വന്നു (അല്ലെങ്കില്‍ ആ സ്ത്രീ മറ്റാരെയെങ്കിലും ഇതിനായി സമീപിക്കുമെന്ന് ഉറപ്പായിരുന്നു).
തൊണ്ണൂറു ദിവസം കഴിക്കാനുള്ള മരുന്ന് അദ്ദേഹം അവര്‍ക്കു നല്‍കി. ദിനങ്ങള്‍ കടന്നു പോയി. നാല്‍പതാം നാള്‍ അവര്‍ ചിന്തിച്ചു: മരുന്ന് കൊടുത്തു തുടങ്ങിയിട്ട് പകുതി ദിവസമാവാറായി. ഇനി അധികം നാളില്ല. അന്ന് മുതല്‍ ചായയും ഭക്ഷണവുമെല്ലാം മേശപ്പുറത്തു എത്തിച്ചു കൊടുക്കാന്‍ തുടങ്ങി. ദിവസങ്ങള്‍ കഴിയുന്തോറും ഭക്ഷണം വിളമ്പി കൊടുക്കാനും ചായയും മരുന്നും കൈയില്‍ കൊടുക്കാനും ചിരിച്ചു കൊണ്ട് സംസാരിക്കാനും തുടങ്ങി. ഇതിന്റെയെല്ലാം പിന്നില്‍ അവളുടെ ലക്ഷ്യം ഒന്ന് മാത്രമായിരുന്നു. അമ്മായിയമ്മയുടെ മരണം.

എന്നാല്‍ ഈ കാലഘട്ടത്തില്‍ വന്ന അമ്മായിയമ്മയുടെ മാറ്റം അവളെ അത്ഭുതപ്പെടുത്തി. ‘മോളെ ‘എന്നുള്ള വിളി അവളുടെ പല ചിന്തകളെയും മാറ്റി മറിച്ചു.’കൂടുമ്പോള്‍ ഇമ്പമുള്ളതാണു കുടുംബം ‘ എന്ന സത്യം തന്റെ ഭവനത്തില്‍ അനുവര്‍ത്തിക്കപ്പെട്ടപ്പോള്‍ സന്തോഷത്തിന്റെ തിരകള്‍ വീട്ടിലെ അന്തരീക്ഷത്തില്‍ അലയടിക്കുന്നത് കണ്ടപ്പോള്‍, അവര്‍ വീണ്ടും ചിന്തിക്കാന്‍ തുടങ്ങി. തന്റെ തെറ്റ് അവര്‍ക്കു ബോധ്യമായി.

അപ്പോഴേക്കും എണ്‍പത്തിരണ്ടാം ദിനമായിക്കഴിഞ്ഞിരുന്നു. ഉള്ളിലെ സങ്കടവും കുറ്റബോധവും തിരിച്ചറിവും പേറി ഓടിച്ചെന്നു പൂജാരിയുടെ അരികിലേക്കു. അദ്ദേഹത്തിന്റെ കാല്‍ക്കല്‍ വീണു കേണു: ‘എനിക്കെന്റെ അമ്മയെ വേണം. ആ സ്‌നേഹവും കരുതലും ഇപ്പോഴാണ് ഞാന്‍ അനുഭവിക്കുന്നത്. എനിക്കമ്മയെ കൊല്ലണ്ട; പൂജാരിയെനിക്കു മറുമരുന്ന് തന്നേപറ്റൂ. കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ പൂജാരി അവരുടെ കുറവുകളെ ചൂണ്ടിക്കാട്ടിക്കൊടുത്തു. ഇവിടെ അമ്മായിയമ്മയെ മാറ്റിയതാണോ. അതോ നീ മാറിയതാണോ. മാറിയത് നീയാണ്. നിന്നിലെ മാറ്റങ്ങളാണ് അമ്മയില്‍ പ്രതിഫലിച്ചത്. മറുമരുന്നും വാങ്ങി വീട്ടിലെത്തി അവര്‍ ഒന്നും പറയാനാകാതെ തന്റെ അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു.

മാറേണ്ടതു നാം ഓരോരുത്തരുമാണ്. മാറ്റേണ്ടതു എന്നിലെ കുറവുകളെയാണ്. ‘അഹം’ എന്ന ഭാവത്തെയാണ്..

(ജോളി ജോണ്‍സ്, ഇരിങ്ങാലക്കുട. Mob: 8547494493)

കഴിഞ്ഞ 5 വര്‍ഷമായി യൂട്യുബിലും ഫേസ്ബുക്കിലും ഒക്കെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ റെയിന്‍ബോ എന്ന മലയാളം മ്യൂസിക്കല്‍ ആല്‍ബത്തിലെ അഞ്ചാമത്തെ സോങ് ഉടന്‍ പുറത്തു വരുന്നു. റെയിന്‍ബോ 5 എന്ന് പേരിട്ടിരിക്കുന്ന ഈ മ്യൂസിക്കല്‍ വിഡിയോ ജൂലൈ 21ന് റിലീസ് ചെയ്യാന്‍ ഉള്ള എല്ലാ തയ്യാറെടുപ്പുകളും ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഈ വര്‍ഷം ആദ്യം തന്നെ പ്രിയങ്കരനായ നടന്‍ ഭരത് സുരാജ് വെഞ്ഞാറമൂട് റെയിന്‍ബോ 5 ഒഫീഷ്യല്‍ പോസ്റ്റര്‍ പ്രകാശനം ചെയ്ത് പ്രൊജക്റ്റ് ഉദ്ഘാടനം ചെയ്തിരുന്നു.

ഇതിന്റെ മ്യൂസിക് ഡിറക്ടറും യുകെ ക്രോയ്‌ഡോന്‍ നിവാസിയും ആയ പ്രശാന്ത് മോഹനന്‍ റെയിന്‍ബോയുടെ പ്രേക്ഷകര്‍ക്ക് വേണ്ടി മറ്റൊരു ട്രെന്‍ഡി സോങ് ആണ് തയ്യാറാക്കിയിട്ടുള്ളത്. 2015ല്‍ റെയിന്‍ബോ 4 നേരെത്തെ തന്നെ പ്രേക്ഷക പ്രീതി നേടിയ ആല്‍ബം ആയിരുന്നു. വിജയ് യേശുദാസും ബാഹുബലി രണ്ടാം പാര്‍ട്ടിലെ ഗായിക നയന നായരും ആലപിച്ച പാട്ട് മനോഹരമായി ദൃശ്യവല്‍ക്കരിച്ചത് തലശ്ശേരിക്കാരനായ ശിവപ്രസാദ് കാശിമാംകുളം ആണ്. പൂര്‍ണമായും കേരളത്തില്‍ ചിത്രീകരിച്ച വീഡിയോ ഒരു വലിയ യൂട്യൂബ് ഹിറ്റ് ആയി മാറി.

എന്നാല്‍ ഇത്തവണ മുഴുവനായും യുകെയില്‍ ചിത്രീകരിച്ച റെയിന്‍ബോ 5 ലണ്ടന്‍ സിറ്റിയുടെയും സൗത്ത് ഇംഗ്ലണ്ടിന്റെയും മനോഹാരിത പ്രേക്ഷകര്‍ക്ക് മുന്നില്‍ കൊണ്ട് വരുമെന്നാണ് ഇതിന്റെ വീഡിയോ ഡയറക്ടര്‍ ആയ പ്രവീണ്‍ പ്രകാശന്‍ പറയുന്നത്. ഇത്തവണ ഇതിന്റെ സംഗീത സംവിധായകന്‍ പ്രശാന്ത് മോഹനന്‍ വളരെ വ്യതസ്തമായ ഒരു Genre of Music ആണ് അവതരിപ്പിക്കുന്നത്. പൊതുവെ മലയാളത്തില്‍ അധികം കേള്‍ക്കാത്ത EDM എന്ന് പേരുള്ള വെസ്‌റ്റേണ്‍ സംഗീത വിഭാഗം ആണ് പരീക്ഷിച്ചിരിക്കുന്നത്; ‘ഇലക്ട്രോ ഡാന്‍സ് മ്യൂസിക്’ എന്നതാണ് EDM എന്ന പേരില്‍ അറിയപ്പെടുന്നത്. ഇതിന്റെ ഓര്‍ക്കസ്‌ട്രേഷന്‍ പ്രോഗ്രാം ചെയ്തിരിക്കുന്നത് ലിവേര മ്യൂസിക് ബാന്‍ഡിലെ റിജോയും ജോര്‍ജും ആണ്, പ്രധാനമായും റിഥം പ്രോഗ്രാമര്‍ റിജോ സോങ്ങിന്റെ EDM തനിമ നിലനിര്‍ത്താന്‍ പരമാവധി സമയം എടുത്ത് ശ്രമിച്ചിട്ടുണ്ട് എന്ന് പ്രശാന്ത് മോഹനന്‍ പറയുന്നു.

റെയിന്‍ബോ 5 ആലപിച്ചിരിക്കുന്നത് പ്രശസ്ത ദക്ഷിണേന്ത്യന്‍ ഗായകനായ യാസിന്‍ നിസാര്‍ ആണ്, മലയാളി ഗായകന്‍ ആണെങ്കിലും തെലുഗിലും തമിഴിലും ഒട്ടനവധി സൂപ്പര്‍ ഹിറ്റ് സോങ്‌സ് പാടിയ അവാര്‍ഡ് വിന്നിങ് സിങ്ങര്‍ ആണ് യാസിന്‍. 2016 ല്‍ Best Upcoming സിംഗറിനുള്ള ആന്ധ്രാപ്രദേശ് മ്യൂസിക് അവാര്‍ഡ് ജേതാവായിരുന്നു യാസിന്‍. സൗത്ത് ഇന്ത്യയിലെ പ്രശസ്ത സംഗീത സംവിധായകരായ ഇളയരാജ, വിദ്യാസാഗര്‍, ഔസേപ്പച്ചന്‍, ശരത്, യുവന്‍ ശങ്കര്‍ രാജ, ദീപക് ദേവ്, ഗോപി സുന്ദര്‍, SS തമന്‍, ദേവി ശ്രീപ്രസാദ്, GV പ്രകാശ്കുമാര്‍, ഗിബ്രന്‍, എന്നിവരുടെ ഗാനങ്ങള്‍ ആലപിച്ച അനുഭവ സമ്പത്തും യാസിനുണ്ട്. സ്പാനിഷ് മസാല, 101 വെഡ്ഡിങ്, കസിന്‍സ്, ലണ്ടന്‍ ബ്രിഡ്ജ് തുടങി ഏറ്റവും ഒടുവില്‍ മലയാള മൊഴിമാറ്റ ചിത്രം ബാഹുബലി രണ്ടാം ഭാഗത്തിലെ ഇന്‍ട്രൊഡക്ഷന്‍ സോങ് എന്നിവയാണ് യാസീന്റെ മലയാളം പ്രോജെക്ട്‌സ്.

റെയിന്‍ബോ 5 എല്ലാ അര്‍ത്ഥത്തിലും ഒരു ന്യൂ ജനറേഷന്‍ സോങ് ആണ്, അത് കൊണ്ട് തന്നെ അതിനു യോജിച്ച രീതിയില്‍ ഉള്ള വരികള്‍ പാട്ടിനു ആവശ്യമായിരുന്നു, ആ ജോലി വളരെ അധികം ഭംഗിയോടെ ക്ലബ് എഫ്എം കൊച്ചിയിലെ ആര്‍ജെ കൂടെ ആയ കാര്‍ത്തിക് എംഎല്‍ നിര്‍വഹിച്ചിരിക്കുന്നു.

റെയിന്‍ബോ 5ന്റെ വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത് യുകെ നോട്ടിങ്ഹാം നിവാസിയും തൃശൂര്‍ സ്വദേശിയും ആയ പ്രവീണ്‍ പ്രകാശന്‍ ആണ്. നേരത്തെ തന്നെ പ്രവീണ്‍ പ്രകാശന്‍ റെയിന്‍ബോ 3 ചിത്രീകരിച്ചിരുന്നു. ബട്ടര്‍പൈ പ്രൊഡക്ഷന്‍സ് എന്ന തന്റെ ബാന്നറിന് വേണ്ടി പ്രവീണ്‍ തന്നെ ആണ് ഇതിന്റെ ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നത്.

പിജികെ ക്രീയേഷന്‍സിന്റെ ബാനറില്‍ ജിനോദ് കുമാര്‍ പിള്ള ഒരിക്കല്‍ കൂടി റെയിന്‍ബോയുടെ ഈ അഞ്ചാമത്തെ സംരംഭവും പ്രൊഡ്യൂസ് ചെയ്തിരിക്കുന്നു. റെയിന്‍ബോ എന്ന ഈ മ്യൂസിക്കല്‍ സീരിസിന് തുടക്കം മുതല്‍ തന്നെ എല്ലാ രീതിയിലും പിന്തുണച്ചും മ്യൂസിക് ഡയറക്ടര്‍ ആയ പ്രശാന്ത് മോഹനനില്‍ വിശ്വാസമര്‍പ്പിച്ചും ഒപ്പമുള്ള ജിനോദ് കുമാര്‍ പിള്ള തീര്‍ച്ചയായും ഈ സീരീസ് അഞ്ചാം ഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോള്‍ ഏറെ പ്രശംസ അര്‍ഹിക്കുന്നു.

പ്രോജക്ടിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയും കോസ്റ്റ്യുമര്‍ ആയും പ്രവര്‍ത്തിച്ചിരുന്നത് മറ്റൊരു നോട്ടിങ്ഹാം സ്വദേശിനി പാര്‍വതി പിള്ള ആണ്. നേരത്തെ തന്നെ റെയിന്‍ബോ 3 നായിക ആയിരുന്ന പാര്‍വതി, വളരെ അധികം പരിചയസമ്പത്തുള്ള കലാകാരി ആണ്. നിരവധി ആല്‍ബങ്ങളിലും ഷോര്‍ട്ട്ഫിലുമുകളിലും നേരത്തെ തന്നെ വര്‍ക്ക് ചെയ്തിട്ടുള്ള പാര്‍വതി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മമ്മൂട്ടി -ഹുമ ഖുറേഷി ചിത്രം വൈറ്റിന്റെ അസ്സോസിയേറ്റ് കൂടി ആയിരുന്നു.

റെയിന്‍ബോ 5 ഇത്തവണ യുകെയിലെ രണ്ടു പുതിയ പ്രതിഭകളെ പരിചയപ്പെടുത്തുന്നു. സൗത്താംപ്ടണ്‍ സ്വദേശി ആയ അഖില്‍ ജോസഫ് ഓലേടത്ത്, നോര്‍വിച് സ്വദേശിനി ആയ അലീന കല്ലറക്കല്‍ എന്നിവരാണ് ഇതിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. തുടക്കകാരുടെ പരിമിതികളെ മറികടന്നു വളരെ മനോഹരമായി തന്നെ അവര്‍ തങ്ങളുടെ ജോലി ചെയ്തിരിക്കുന്നു.

ജിനോദ് കുമാറിനോടൊപ്പം, PTW മ്യൂസിക് സ്റ്റുഡിയോസ്, സന്ദീപ്&ഗായത്രി, ഷിബിന്‍ ജോസ്, ബട്ടര്‍പൈ പ്രൊഡക്ഷന്‍സ് എന്നിവരാണ് മറ്റു സഹ-പ്രൊഡ്യൂസഴ്‌സ്.

റെയിന്‍ബോ 3 നായകനായ ഷിബിന്‍ ജോസും അശ്വിന്‍ ഭാസ്‌കറും ഇതിന്റെ പ്രൊജക്റ്റ് അസ്സോസിയേറ്റ് ആയി പ്രവര്‍ത്തിച്ചിരുന്നു. Edit & VFX (ഗ്രാഫിക്‌സ്) ചെയ്തിരിക്കുന്നത് ഡോണ്‍ എബ്രഹാം (Exodus VFX company , ചെന്നൈ) Colorist – ശ്രീകുമാര്‍ വാരിയര്‍ (24 Se7en സ്റ്റുഡിയോസ്, കൊച്ചി) Designer സനില്‍ സത്യദേവ്.

2016 ല്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ Rainbow FIVE ഈ മാസം 21 നു പ്രേക്ഷകരുടെ മുന്നില്‍ എത്തും, Rainbow FIVE എല്ലാ രീതിയിലും ചിലവേറിയ പ്രൊഡകഷന്‍ തന്നെ ആയിരുന്നു എന്നും, അത് കൊണ്ട് തന്നെ മുന്‍പ് ഉള്ള സീരീസുകളെക്കാള്‍ വൈകിയാണ് റിലീസ് ചെയ്യുന്നതെന്നും ഇതിന്റെ വീഡിയോ സംവിധായകന്‍ പ്രവീണ്‍ പ്രകാശന്‍ പറയുന്നു.

സംവിധാനം/ ഛായാഗ്രഹണം : പ്രവീണ്‍ പ്രകാശന്‍
നിര്‍മാണം : ജിനോദ് കുമാര്‍ പിള്ള (PGK ക്രീയേഷന്‍സ്)
സംഗീത സംവിധാനം : പ്രശാന്ത് മോഹനന്‍
ആലാപനം : യാസിന്‍ നിസാര്‍
ഗാനരചന : കാര്‍ത്തിക് ങഘ
ഓര്‍ക്കസ്ട്ര, മിക്‌സ് & മാസ്റ്ററിങ് നിര്‍വഹണം : റിജോ-ജോര്‍ജ് (ലിവേര മ്യൂസിക്‌സ്)
സഹ സംവിധാനം – കോസ്റ്റുംസ് : പാര്‍വതി പിള്ള
അഭിനേതാക്കള്‍ : അഖില്‍ ജോസഫ് ഒലേടത് , അലീന കല്ലറക്കല്‍
എഡിറ്റിംഗ് & ഗ്രാഫിക്‌സ് : ഡോണ്‍ എബ്രഹാം (Exodus VFX കമ്പനി)
കളറിങ് : ശ്രീകുമാര്‍ വാര്യര്‍
സഹ നിര്‍മാണം: PTW മ്യൂസിക് സ്റ്റുഡിയോസ്, സന്ദീപ്-ഗായത്രി, ബട്ടര്‍പി പ്രൊഡകഷന്‍സ് & ഷിബിന്‍ ജോസ്
പ്രൊജക്റ്റ് അസിസ്റ്റന്റ് : ഷിബിന്‍ ജോസ് & അശ്വിന്‍ ഭാസ്‌കര്‍
ഡിസൈന്‍സ് : സനില്‍ സത്യദേവ്

രചന, ആലാപനം : ശുഭ ജി കൃഷ്ണന്‍

ഈ മഴയ്ക്കെന്തോ എന്നോട് പറയുവാന്‍ ഏറെ..
തമ്മില്‍ മൊഴിയുവാന്‍ ഏറെ.
ഈ മഴയ്ക്കെന്തോ എന്നോട് പറയുവാന്‍ ഏറെ..
തമ്മില്‍ മൊഴിയുവാന്‍ ഏറെ.
അലതല്ലി ഒഴുകുന്ന പ്രണയംവരുംപോലെ
ഈ മഴയ്ക്കെന്തോ എന്നോട് പറയുവാന്‍ ഏറെ..
അലതല്ലി ഒഴുകുന്ന പ്രണയംവരുംപോലെ
ഈ മഴയ്ക്കെന്തോ എന്നോട് പറയുവാന്‍ ഏറെ..
നനയട്ടെ മണ്ണും മനസ്സും ഒരുപോലെ
മഴയുടെ മാറില്‍ അലിഞ്ഞു ചേരട്ടെ..
നിന്‍ വിരല്‍ തുമ്പുപിടിച്ചൂ നടന്നു ഞാന്‍…
ഈ മഴ നനയട്ടെ നിന്നിലൂടിന്നു ഞാന്‍.
നിന്‍ മണിമുത്തുകള്‍ തനുവില്‍ തഴുകുമ്പോള്‍,
അറിയുന്നു മഴയുടെ പ്രണയം.
മണ്ണില്‍ അലിയുന്ന മഴയുടെ പ്രണയം.
ഈ മഴയ്ക്കെന്തോ എന്നോട് പറയുവാന്‍ ഏറെ..
തമ്മില്‍ മൊഴിയുവാന്‍ ഏറെ.
ഈ മഴയ്ക്കെന്തോ എന്നോട് പറയുവാന്‍ ഏറെ..
തമ്മില്‍ മൊഴിയുവാന്‍ ഏറെ.
അലതല്ലി ഒഴുകുന്ന പ്രണയംവരുംപോലെ
ഈ മഴയ്ക്കെന്തോ എന്നോട് പറയുവാന്‍ ഏറെ..

ഈ കവിത കവയിത്രി തന്നെ ആലപിച്ചത് കേള്‍ക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക

mazha

ശുഭ ജി.കൃഷ്ണന്‍, മറ്റു രചനകള്‍:
ചെറുകഥകള്‍: അന്ന് പെയ്ത അതേ മഴ, കശാപ്പിന്റെ അന്ത്യം, കണ്ണില്‍ നിന്നും കണ്ണിലേക്ക്, അമ്മക്കിളി
കവിതകള്‍: പ്രണയരാവ്, ഓര്‍മ്മ, ഒറ്റ മന്ദാരം, നീ കാത്തിരുന്നാല്‍

സ്വന്തം ലേഖകന്‍

യുകെയില്‍ ജനിച്ച ഇന്ത്യന്‍ വംശജരായ കുട്ടികള്‍ക്ക് ബ്രിട്ടീഷ് പൗരത്വം നേടാന്‍ സുവര്‍ണാവസരമൊരുക്കി ഇമിഗ്രേഷന്‍ കേസില്‍ യുകെ ഹൈക്കോര്‍ട്ട് നിര്‍ണായക വിധി പുറപ്പെടുവിച്ചു. സ്റ്റേറ്റ്‌ലെസ് ചൈല്‍ഡ് കേസിലാണ് ചരിത്രപ്രധാനമായ വിധിയുണ്ടായിരിക്കുന്നത്. ജൂണ്‍ 14 നാണ് ജഡ്ജ് സിഎംജി ഒക്കിള്‍ട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങളുടെ അന്ത:സത്ത ഉള്‍ക്കൊള്ളുന്ന വിധി നടത്തിയത്. യുകെയില്‍ താമസിക്കുന്ന നിരവധി ഇന്ത്യന്‍ കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

ഹൈക്കോടതിയുടെ വിധിയുടെ നിയമവശങ്ങള്‍ പ്രശസ്ത സോളിസിറ്ററായ കെന്നഡി സോളിസിറ്റേഴ്‌സിലെ ലൂയിസ് കെന്നഡി മലയാളം യുകെയുമായി പങ്കുവെച്ചു. 2004 ഡിസംബര്‍ 4ന് ശേഷം ജനിച്ച കുട്ടികള്‍ക്കാണ് വിധിയനുസരിച്ച് ബ്രിട്ടീഷ് പൗരത്വത്തിന് അപേക്ഷിക്കാവുന്നത്. ഇന്ത്യക്കാരായ മാതാപിതാക്കള്‍ക്ക് യുകെയില്‍ ജനിച്ച കുട്ടികളായിരിക്കണം. കുട്ടിയുടെ ജനനം ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ മാത്രമേ ഈ വിധി പ്രകാരം അപേക്ഷിക്കാന്‍ കഴിയുകയുള്ളൂ. ജനന ശേഷം കുട്ടി ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്തിട്ടുണ്ടെങ്കില്‍ പൗരത്വത്തിന് അപേക്ഷിക്കുവാന്‍ കഴിയുകയില്ല. മറ്റൊരു രാജ്യത്തെയും പൗരത്വവും ഉണ്ടാകുവാന്‍ പാടില്ല.

നിലവിലുള്ള ഇന്ത്യന്‍ സിറ്റിസണ്‍ ആക്ട് അനുസരിച്ച് വിദേശ രാജ്യങ്ങളില്‍ താമസിക്കുന്ന ഇന്ത്യന്‍ മാതാപിതാക്കള്‍ക്ക് ജനിക്കുന്ന കുട്ടികള്‍ക്ക് 2004 ഡിസംബര്‍ 4ന് മുമ്പ് ജനിച്ചവരാണെങ്കില്‍ സ്വഭാവികമായിത്തന്നെ ഇന്ത്യന്‍ പൗരത്വം ലഭിക്കുമായിരുന്നു. 2004 ഡിസംബര്‍ 4ന് ശേഷം ജനിച്ച കുട്ടികളുടെ വിവരങ്ങള്‍ അതാത് രാജ്യത്തുള്ള ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ ഒരു വര്‍ഷത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. കുട്ടികളുടെ ജനനം രജിസ്റ്റര്‍ ചെയ്തിട്ടില്ല എങ്കില്‍ കുട്ടി സ്റ്റേറ്റ് ലെസ് വിഭാഗത്തില്‍ വരും. ഇങ്ങനെയുള്ള കാറ്റഗറിയില്‍ വരുന്ന കുട്ടികള്‍ക്കാണ് ഈ വിധി പ്രയോജനം ചെയ്യുന്നതെന്ന് സോളിസിറ്റര്‍ ലൂയിസ് കെന്നഡി പറഞ്ഞു.

കുട്ടിക്ക് അഞ്ചു വയസ് ആയതിനു ശേഷമാണ് അപേക്ഷിക്കുന്നതെങ്കില്‍ ബ്രിട്ടീഷ് പൗരത്വത്തിന് യോഗ്യത ലഭിക്കും. അഞ്ചു വയസ് ആയിട്ടില്ലെങ്കില്‍ നിശ്ചിത കാലത്തേക്ക് യുകെയില്‍ തുടരാനുള്ള വിസ നല്കുകയും അഞ്ചു വര്‍ഷമാകുമ്പോള്‍ പൗരത്വത്തിന് അപേക്ഷിക്കാന്‍ യോഗ്യത ലഭിക്കുകയും ചെയ്യും. ലെസ്റ്റര്‍ ആസ്ഥാനമാക്കിയാണ് ലൂയിസ് കെന്നഡി സോളിസിറ്റഴ്‌സ് പ്രവര്‍ത്തിക്കുന്നത്. ഇമിഗ്രേഷന്‍ ലോയില്‍ സ്‌പെഷ്യലൈസ് ചെയ്തിട്ടുള്ള സോളിസിറ്ററാണ് ലൂയിസ് കെന്നഡി. സ്റ്റേറ്റ്‌ലെസ് ചൈല്‍ഡ് വിഭാഗത്തില്‍ അപേക്ഷ സമര്‍പ്പിക്കുവാനാഗ്രഹിക്കുന്നവരും നിയമ വശങ്ങള്‍ അറിയുന്നതിനായി കെന്നഡി സോളിസിറ്റേഴ്‌സിനെ ബന്ധപ്പെടാവുന്നതാണ്.

ഫോണ്‍ നമ്പര്‍: 07713049948, 07453302060

ടോം ജോസ് തടിയംപാട്

ലോകചരിത്രത്തില്‍ ആദൃമായി ഒരു റെയില്‍വേ യാത്ര നടന്നത് ലിവര്‍പൂളില്‍ നിന്നും മാഞ്ചെസ്റ്റ്‌റിലേക്കായിരുന്നു. ആ ചരിത്ര സ്മാരകത്തില്‍ നിന്നും ആദ്യമായി ഒരു മലയാളി എട്ടു വര്‍ഷത്തെ സേവനത്തിനു ശേഷം കഴിഞ്ഞ ജൂണ്‍ 30 നുവിരമിച്ചു. ഇടുക്കി തൊടുപുഴ കലൂര്‍ പേപ്പതിയില്‍ വീട്ടില്‍ ജോസ് മാത്യു എന്ന 65 കാരന്റെ വിരമിക്കല്‍ ലിവര്‍പൂള്‍ മലയാളി ചരിത്രത്തില്‍ അങ്ങനെ ഇടം നേടികഴിഞ്ഞു. ജോസ് മാത്യുവിനെ കൂടാതെ 15 ഓളം മലയാളികള്‍ ലിവര്‍പൂള്‍ റെയില്‍വേ സ്റ്റേഷനില്‍ ജോലി ചെയ്യുന്നുണ്ട് എന്നത് മലയാളി സമൂഹത്തിനുതന്നെ അഭിമാനകരമാണ്.

ജോസ് മാത്യുവിന്റെ നീണ്ടകാലത്തെ ഔദ്യോഗിക ജീവിതകാലത്ത് വിദേശത്തും സ്വദേശത്തുമായി 45 വര്‍ഷം ജോലി നോക്കിയെങ്കിലും തൊഴില്‍ ആസ്വദിച്ചു ചെയ്തത് ലിവര്‍പൂള്‍ റെയില്‍വേയില്‍ ആയിരുന്നു എന്നു അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ഇതുവരെ ഒരു വര്‍ണ്ണ വിവേചനവും കൂടെ ജോലി ചെയ്തവരില്‍ നിന്നും അനുഭവിക്കേണ്ടിവന്നില്ല എന്നു ജോസ് മാത്യു പറഞ്ഞു.

വൃക്തി ജീവിതത്തില്‍ ചില കര്‍ശനമായ നിഷ്ഠകള്‍ സൂക്ഷിക്കുന്ന ജോസ് മാത്യുവിന്റെ നന്മകള്‍ എന്താണ് എന്നറിയാന്‍ ലിവര്‍പൂള്‍ മലയാളി സമൂഹത്തിലെ ഏറ്റവും ശ്രദ്ധേയനായ വൃക്തിയും റെയില്‍വേയിലെ സ്റ്റേഷന്‍ ഓഫീസറുമായ തമ്പി ജോസ്, ജോസ് മാത്യുവിനെപറ്റി ഫേസ് ബുക്കില്‍ കുറിച്ച വാക്കുകള്‍ മാത്രം മതി. Thampi Jose Josechettan has left Merseyrail leaving a lasting legacy for others to emulate. Proudly we can say that he was highly respected and loved in the Merseyrail. The sent off given to him by the company and by all the Malayalees working in Merseyrail were in fact a rare feat. His qualities of punctuality and commitment are something of a rare species. He influenced the community in Liverpool in more than one manner. He was involved in all social events without sound and fury.

It is my privilege and blessing that I could work with him in the Railways and outside. We wish him a great future.

വളരെ മിതഭാഷിയും കാര്യങ്ങള്‍ ചെയ്യുന്നതിലുള്ള കൃത്യതയും സത്യസന്ധതയും, സഹജീവിയോടുള്ള കാരുണ്യവും ക്ഷമാശീലവും കൊണ്ട് ആരുടെയും സ്‌നേഹം ആര്‍ജിക്കാന്‍ ജോസ് ചേട്ടനുള്ള കഴിവ് ഒന്നു വേറെ തന്നെയാണ്. ചരിത്രവും രാഷ്ട്രീയവും ഇഷ്ടപ്പെടുന്ന ജോസ് മാത്യുവിനോടൊപ്പം. പോളണ്ട്, ജര്‍മനി , ഏതന്‍സ്, എന്നി രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും ഞങ്ങള്‍ ഒരുമിച്ചു യാത്രാവിവരണങ്ങള്‍ എഴുതുകയും ചെയ്തിട്ടുണ്ട്. കൂടാതെ ജോസ് ചേട്ടന്‍ വളരെ ചിന്താദീപ്തമായ പല ലേഖനങ്ങളും ഇവിടുത്തെ ഓണ്‍ലൈന്‍ പത്രങ്ങളില്‍ എഴുതിയിട്ടുണ്ട്. ഞങ്ങള്‍ പോയ യാത്രക്കുള്ള മുഴുവന്‍ നടപടിക്രമങ്ങളും പൂര്‍ത്തികരിച്ചത് ജോസ് ചേട്ടന്‍ തന്നെ ആയിരുന്നു. ജോസ് ചേട്ടന്റെ സമയകൃത്യത ഞങ്ങളുടെ യാത്രയില്‍ വളരെ സഹായകമായിരുന്നു.

സമചിത്തതയോടെ ഇടപെട്ടു കാരൃങ്ങള്‍ ചെയ്യാന്‍ ജോസ് ചേട്ടന്റെ കഴിവ് അപാരം തന്നെയാണ്. ജര്‍മനിയിലെ ബെര്‍ലിനില്‍ ഒരു ഹോട്ടലില്‍ ഞങ്ങള്‍ താമസിച്ചു കൊണ്ടിരുന്നപ്പോള്‍ ഞങ്ങള്‍ റൂം ഒഴിവായി കൊടുക്കേണ്ട സമയം രാവിലെ 12 മണിയായിരുന്നു. ഞങ്ങള്‍ തിരിച്ചു വന്നപ്പോള്‍ 1 മണി കഴിഞ്ഞിരുന്നു. ഹോട്ടലുകാരന്‍ ഞങ്ങളോട് 120 യൂറോ കൂടുതല്‍ ചോദിച്ചു. ഞാന്‍ പറഞ്ഞു തരില്ല നിങ്ങള്‍ നടപടി എടുത്തോ എന്നുപറഞ്ഞു. ഞാന്‍ അല്‍പ്പം ഉച്ചത്തില്‍ വര്‍ത്തമാനം പറഞ്ഞു. ഹോട്ടലുകാരന്‍ പോലീസിനെ വിളിക്കാന്‍ പോകുകയാണെന്നു പറഞ്ഞു. ഇതുകേട്ടു കൊണ്ട് വന്ന ജോസ് ചേട്ടന്‍ വിഷയത്തില്‍ ഇടപെട്ടു വളരെ പെട്ടെന്നു 10 യൂറോ കൊടുത്തു നയപരമായി പ്രശ്‌നം പറഞ്ഞു അവസാനിപ്പിച്ചു.

വളരെ അനുഭവ സമ്പന്നനായ ജോസ് ചേട്ടന്റെ പല നല്ല ഉപദേശങ്ങളും എനിക്കു ജീവിതത്തില്‍ പകര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. ശാന്തതയാണ് ജോസ് ചേട്ടന്റെ ഏറ്റവും വലിയ ഗുണമായി ഞാന്‍ കണ്ടിട്ടുള്ളത്. പലവിഷയങ്ങളിലും ഞങ്ങള്‍ തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ സാധാരണമായിരുന്നു. പക്ഷെ അതൊക്കെ ഞങ്ങളുടെ വൃക്തിബന്ധങ്ങളെ കൂടുതല്‍ ദൃഢമാക്കുകയാണ് ചെയ്തിട്ടുള്ളത്

ഇന്നു യുകെ മലയാളികളുടെ ഇടയില്‍ വളരെയേറെ ശ്രദ്ധപിടിച്ചുപറ്റിയ ഇടുക്കി ചാരിറ്റിക്ക് തുടക്കം ഇട്ടതില്‍ ഒരു വലിയ പങ്കാണ് ജോസ് ചേട്ടന്‍ വഹിച്ചത്. 2004 കേരളത്തിലുണ്ടായ സുനാമിക്കു പണം പിരിച്ചു കൊണ്ട് ആരംഭിച്ച ചാരിറ്റി പ്രവര്‍ത്തനത്തിനു അന്നു നേതൃത്വം കൊടുത്തതും ജോസ് ചേട്ടനായിരുന്നു. വ്യക്തിപരമായി ആരും അറിയാതെ ജോസ് ചേട്ടന്‍ ചെയ്ത ചാരിറ്റികള്‍ നമ്മുടെ സാധാരണ ചിന്തകള്‍ക്കും അപ്പുറമാണ്.

ഒരു കാര്‍ഷിക കുടുംബത്തില്‍ പിറന്ന ജോസ് മാത്യു ഇന്നും കൃഷി ഹൃദയത്തില്‍ കൊണ്ടുനടക്കുന്ന ആളാണ്. ലിവര്‍പൂളിലെ കെന്‍സിംഗ്ടണിലുള്ള വീടിന്റെ പുറകില്‍ എല്ലാവര്‍ഷവും പച്ചക്കറികൃഷി നടത്തി അടുത്തുള്ളവര്‍ക്ക് കൊടുക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്ന ജോസ് മാത്യുവിന്റെ കൃഷി വൈഭവത്തെപ്പറ്റി ഇതിനുമുന്‍പും ഞാന്‍ എഴുതിയിട്ടുണ്ട്.

ഇപ്പോള്‍ ചാലക്കുടിക്കടുത്ത് രണ്ടു കൈയില്‍ താമസിക്കുന്ന ജോസ് മാത്യുവിന്റെ വിശ്രമജീവിതം യുകെയിലും നാട്ടിലുമായി തുടരും. ഭാര്യ ഫിലോമിന ലിവര്‍പൂള്‍ റോയല്‍ ഹോസ്പിറ്റലില്‍ നേഴ്‌സ് ആണ്. മൂന്നുകുട്ടികളാണ് ഇവര്‍ക്കുള്ളത് അതില്‍ രണ്ടു പേര്‍ പഠിച്ചു എന്‍എച്ച്എസില്‍ ജോലി നേടികഴിഞ്ഞു.

ജീവിതത്തില്‍ ആദൃം ചെയ്ത ജോലി കാളപൂട്ടും കിളയുമായിരുന്നു. തിരിച്ചു നാട്ടില്‍ പോയി സ്വന്തമായി ഉള്ള മൂന്നേക്കര്‍ സ്ഥലത്ത് ആരോഗ്യം അനുവദിച്ചാല്‍ കാളപൂട്ടണം എന്നൊരു ആഗ്രഹം മനസില്‍ സൂക്ഷിച്ചുകൊണ്ടാണ് ജോസ് മാത്യു ലിവര്‍പൂള്‍ റെയില്‍വേയോടു വിടപറഞ്ഞത്.

RECENT POSTS
Copyright © . All rights reserved