ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ
പ്രസ്റ്റണ്‍: വിശുദ്ധ കൂദാശകളുടെ പരികര്‍മ്മത്തിനും മറ്റുവിശുദ്ധ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നതിനായി ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ സഭയിലെ വിശ്വാസികള്‍ക്കായി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഇന്നലെ പ്രസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രലില്‍ വി. തൈലം വെഞ്ചരിപ്പ് ശുശ്രൂഷ നടത്തി. രാവിലെ 11.30ന് അര്‍പ്പിക്കപ്പെട്ട ദിവ്യബലിക്കിടയിലായിരുന്നു തൈലം വെഞ്ചരിപ്പ് ശുശ്രൂഷ നടന്നത്.
പിതാവായ ദൈവത്താല്‍ അഭിഷിക്തനായി ലോകത്തിലേയ്ക്കു വന്ന ക്രിസ്തുവില്‍ എല്ലാവരെയും ഒന്നിപ്പിക്കുന്ന മാമോദീസായില്‍ ഉപയോഗിക്കുന്ന ഈ തൈലം, ക്രിസ്തുവിനോടൊപ്പം സ്വര്‍ഗ്ഗത്തില്‍ അവകാശം നേടിത്തരാന്‍ നമ്മെ സഹായിക്കുന്നുവെന്ന് ദിവ്യബലിമധ്യേ വചനസന്ദേശം നല്‍കി ലങ്കാസ്റ്റര്‍ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ ബിഷപ്പ് മൈക്കില്‍ ജി. കാംബെല്‍ പറഞ്ഞു. ക്രിസ്തുവിന്റെ രാജകീയ പൗരോഹിത്യത്തില്‍ നാമെല്ലാം പങ്കുകാരാകുന്നത് ഈ അഭിഷേക തൈലത്തില്‍ മുദ്രിതരാകുന്നതു വഴിയാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
അഭിവന്ദ്യ പിതാക്കന്മാരൊടൊപ്പം പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ. തോമസ് പാറയടിയില്‍ എം.എസ്.ടി. വികാരി ജനറല്‍മാരായ റവ. ഫാ. സജിമോന്‍ മലയില്‍ പുത്തന്‍പുരയില്‍, റവ. മാത്യൂ ചൂരപൊയ്കയില്‍, രൂപതാ ചാന്‍സലര്‍, റവ. ഡോ. മാത്യൂ പിണക്കാട്ട്, സെക്രട്ടറി റവ. ഫാ. ഫാന്‍സ്വാ പത്തില്‍ തുടങ്ങിയവരും ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ വിവിധ ഭാഗങ്ങളില്‍ ശുശ്രൂഷ ചെയ്യുന്ന ബഹു. വൈദികരും സിസ്റ്റേഴ്‌സും നൂറുകണക്കിനു അല്‍മായമാരും തിരുക്കര്‍മ്മങ്ങളില്‍ സന്നിഹിതരായിരുന്നു. ലങ്കാസ്റ്റര്‍ രൂപതയിലെ ഏതാനും വൈദികരുടെ സാന്നിധ്യവും തിരുക്കര്‍മ്മങ്ങള്‍ക്ക് പുതുചൈതന്യം നല്‍കി.
സീറോ മലബാര്‍ സഭയില്‍ കര്‍ത്താവിന്റെ നാമത്തിലുള്ള ഏതെങ്കിലും തിരുനാള്‍ ദിവസമാണ് വി. തൈല ആശീര്‍വാദത്തിനായി തിരഞ്ഞെടുക്കാറുള്ളത്. ഈശോയുടെ സ്വര്‍ഗ്ഗാരോഹണ തിരുനാളില്‍ തന്നെ ആദ്യ തൈല വെഞ്ചരിപ്പ് ശുശ്രൂഷ നടന്നത് സവിശേഷ ദൈവാനുഗ്രഹമായി കണക്കാക്കപ്പെടുന്നു. തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം ഉച്ചകഴിഞ്ഞ് രൂപതാധ്യക്ഷന്റെ നേതൃത്വത്തില്‍ വൈദികരുടെ സമ്മേളനവും വിവിധ കമ്മീഷനുകളുടെ വിലയിരുത്തലും നടന്നു. തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി.
രൂപതാധ്യക്ഷന്‍ എല്ലാവര്‍ക്കും സ്വര്‍ഗ്ഗാരോഹണ തിരുന്നാള്‍ മംഗളങ്ങള്‍ നേരുകയും നേര്‍ച്ചഭക്ഷണം വിതരണം ചെയ്യുകയും ചെയ്തു. രൂപതാധ്യക്ഷന്‍ ആശീര്‍വദിച്ച ഈ തൈലമായിരിക്കും ഇനിമുതല്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയിലെ തിരുക്കര്‍മ്മങ്ങള്‍ക്ക് ബഹു. വൈദികര്‍ ഉപയോഗിക്കുന്നത്.
ലണ്ടന്‍: ഗോള്‍ഡ് ഡ്യൂക്ക് ഓഫ് എഡിന്‍ബര്‍ഗ് പുരസ്‌കാരത്തിന് മലയാളി വിദ്യാര്‍ത്ഥി റിയാന്‍ റോബിന്‍ അര്‍ഹനായി. ഇന്നലെ രാവിലെ ലണ്ടനിലെ ബക്കിംഗ്ഹാം കൊട്ടാരത്തില്‍ നടന്ന മഹത്തായ നടന്ന പുരസ്‌കാരദാന ചടങ്ങില്‍ വെച്ചാണ് കെന്റ് സ്വദേശിയായ റിയാന്‍ എഡ്വേര്‍ഡ് രാജകുമാരനില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങിയത്. 14നും 25നും ഇടയിലുള്ള യുവതലമുറയുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുവാനും അതിലൂടെ അവരുടെ ഭാവി ജീവിതം മഹത്തരമാക്കാനുമായി എഡിന്‍ബര്‍ഗ് പ്രഭു ഫിലിപ്പ് രാജകുമാരന്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരമാണ് ഗോള്‍ഡ് ഡ്യൂക്ക് പുരസ്‌കാരം. തന്റെ കഴിവിന്റേയും പരിശ്രമത്തിന്റേയും ഫലമായാണ് റിയാനെന്ന ഈ മലയാളി വിദ്യാര്‍ത്ഥിയുടെ പുരസ്‌കാര ലബ്ധി.
ഗോള്‍ഡ് ഡ്യൂക്ക് അവാര്‍ഡ് നേടിയതിന്റെ അനുഭവം തന്റെ ജീവിതത്തില്‍ തന്നെ ഏറ്റവും മികച്ചതാണെന്ന് റിയാന്‍ പറഞ്ഞു. ഇതിനായി കഠിനാധ്വാനം ചെയ്തിട്ടുണ്ട്. കഴിവുകളെ വികസിപ്പിച്ച് എടുക്കുന്നതിലും, സേവന തല്‍പ്പരതയും, ശാരീരിക ശേഷി വികസനവും, എന്നിങ്ങനെ എല്ലാ മേഖലകളിലേയും കൃത്യമായ പരീക്ഷങ്ങളിലൂടെ കടന്നുവന്നാണ് റിയാന്‍ ഈ പുരസ്‌കാരത്തിന് അര്‍ഹനായത്. അതിനിടയില്‍ ഒട്ടേറെ പ്രയാസമേറിയ പരീക്ഷണങ്ങളെ നേരിടേണ്ടി വന്നെങ്കിലും തന്റെ മികവിലൂടെയും കഠിനമായ പരിശ്രമത്തിലൂടെയുമാണ് അതിനെയെല്ലാം ഈ മലയാളി വിദ്യാര്‍ത്ഥി മറികടന്നത്.
പുരസ്‌കാരം ലഭിച്ചതില്‍ തനിക്ക് എന്നും പ്രചോദനമായിട്ടുള്ളത് തന്റെ പിതാവായ റോബിന്റെയും അമ്മ ലില്ലിയുടേയും പ്രാര്‍ത്ഥനയും പിന്തുണയുമാണെന്ന് റിയാന്‍ പറയുന്നു. കൂടാതെ സമാനമായ രീതിയില്‍ 2013ല്‍ ലണ്ടനിലെ സെന്റ് ജയിംസ് കൊട്ടാരത്തില്‍ നിന്നും ഗോള്‍ഡ് ഡോഫ് പുരസ്‌കാരത്തിനര്‍ഹയായ സഹോദരി റെനിഷ റോബിനും തനിക്ക് മികച്ച പിന്തുണയാണ് ഇക്കാര്യത്തില്‍ നല്‍കിയതെന്നും റിയാന്‍ പറഞ്ഞു.
റിയാന്റെ പിതാവ് റോബിന്‍ ആലപ്പുഴ ചേര്‍ത്തല സ്വദേശിയും അമ്മ ലില്ലി കണ്ണൂരിലെ പയ്യന്നൂര്‍ സ്വദേശിയുമാണ്. ബഹ്‌റൈനിലായിരുന്ന റോബിനും കുടുംബവും 2000 ത്തിലാണ് യുകെയിലേക്ക് എത്തിയത്. പുരസ്‌കാരം ലഭിച്ചതിലൂടെ തന്റെ കരിയര്‍ മികച്ചതാക്കാനാവുമെന്നും ഭാവിയിലെ തന്റെ നേട്ടങ്ങള്‍ക്ക് ഗോള്‍ഡ് ഡ്യൂക്ക് പുരസ്‌കാരം ഏറെ സഹായിക്കുമെന്നും റിയാന്‍ പറഞ്ഞു. എന്‍ജിനീയറാകാന്‍ ആഗ്രഹിക്കുന്ന ഈ പതിമൂന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥി മെഡ്‌വേ യുറ്റിസി തന്റെ സ്‌കൂളിലെ ഹെഡ് ബോയിയായും തന്റെ നേതൃപാടവം തെളിയിക്കുന്നു. പഠിത്തത്തോടും മറ്റു പ്രവര്‍ത്തനങ്ങളോടുമൊപ്പം റഗ്ബിയിലും നീന്തലിലും റിയാന്‍ മികവ് കാട്ടുന്നു കൂടാതെ ഗിത്താര്‍ വായനയും ഈ കൊച്ചുമിടുക്കന്റെ ഇഷ്ടവിനോദമാണ്.
ജോജി തോമസ്
മലയാളികളെന്നും കുടിയേറ്റത്തെ ഇഷ്ടപ്പെടുന്നവരാണ്. തങ്ങളുടെ പരിമിതികളില്‍ നിന്ന് സാധ്യതകളുടെ ലോകം തേടിപോകാനുള്ള ഒരു പ്രത്യേക വൈഭവം തന്നെ മലയാളികള്‍ക്കുണ്ട്. കുടിയേറിയ നാടുകളിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടും, വെല്ലുവിളികള്‍ ഏറ്റെടുത്ത് ജീവിത സമരത്തില്‍ വിജയം വരിച്ച പ്രവാസികള്‍ വളരെയധികമുണ്ട്. അത്തരത്തിലൊരു മലയാളി വിജയത്തിന്റെ കഥയാണ് മലയാളം യുകെ ഇന്ന് ലെസ്റ്ററില്‍ നിന്നും നിങ്ങളുടെ മുന്നില്‍ എത്തിക്കുന്നത്. അത് മലയാളി സമൂഹം കടന്നുചെല്ലാത്ത ഒരു തൊഴില്‍ മേഖലയിലെ വിജയം കൂടിയാണ്.
പോലീസെന്നു കേള്‍ക്കുമ്പോള്‍ ലെസ്റ്ററുകാര്‍ ആദ്യം ഓര്‍ക്കുക ബിജു പൊലീസിനെയാണ്. ബിജു പോലീസ് എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ബിജു ചാണ്ടി 2007ല്‍ യു.കെയില്‍ എത്തിയ കാലം മുതല്‍ ലെസ്റ്ററുകാര്‍ ബിജു പോലീസെന്ന ഓമനപ്പേരിലാണ് വിളിക്കുന്നത്. ലെസ്റ്ററുകാര്‍ ബിജു ചാണ്ടിയെ ബിജു പോലീസെന്ന് വിളിക്കാന്‍ കാരണം ബിജു കേരളാ പോലീസില്‍ നിന്നും തന്റെ ജോലി രാജിവെച്ചതിന് ശേഷമാണ് കുടുംബത്തോടൊപ്പം യുകെയിലേയ്ക്ക് കുടിയേറിയത് എന്നത് കൊണ്ടാണ്. ബിജു ചാണ്ടിയുടെ ജീവിതം മലയാളം യു.കെ ഇവിടെ റിപ്പോര്‍ട്ട് ചെയ്യാന്‍ ഇതൊന്നുമല്ല കാരണം. മറിച്ച് തന്റെ ഓമനപ്പേര് അന്വര്‍ത്ഥമാക്കും വിധം തന്റെ ഇഷ്ടമേഖലയായ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ തന്നെ, അതും മലയാളികള്‍ അധികം കടന്നുചെല്ലാത്ത മേഖലയില്‍ ജോലി കണ്ടെത്തിയ ബിജു ചാണ്ടിയുടെ കഴിവ് മലയാളി സമൂഹം മാതൃകയാക്കേണ്ടതിന്റെ ആവശ്യകതയാണ്.
ചെറുപ്പം മുതല്‍ തന്നെ ബിജു ചാണ്ടിയുടെ അഭിനിവേശവും താത്പര്യവുമായിരുന്നു സായുധ സേനയില്‍ ചേരുക എന്നത്. ഇന്ത്യന്‍ ആര്‍മിയില്‍ ജോലി ചെയ്തിരുന്ന അച്ഛന്‍ ചാണ്ടി കുര്യന്‍ കാണിച്ചുതന്ന മാതൃക ഇതിന് ഒരു പരിധിവരെ കാരണമായി. അതുകൊണ്ട് തന്നെ ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും, ബി.എഡും ഉള്ള ബിജു ചാണ്ടിക്ക് കേരളാ പോലീസില്‍ ചേരാനുള്ള അവസരം വന്നപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. കേരളാ പോലീസിലായിരിക്കുമ്പോള്‍ കോട്ടയം, ഇടുക്കി ജില്ലകളില്‍ ജോലി ചെയ്തിട്ടുണ്ട്. അതിന് ശേഷമാണ് പുതിയ സാധ്യതകള്‍ തേടി ബിജു കുടുംബത്തോടൊപ്പം യുകെയിലേക്ക് കുടിയേറിയത്. യുകെയില്‍ എത്തിയശേഷവും ബിജുവിന് പൊലീസിലും സായുധസേനയിലും ജോലി ചെയ്യുന്നതിനുള്ള താത്പര്യവും അഭിനിവേശവും നഷ്ടപ്പെട്ടിരുന്നില്ല. അതുകൊണ്ട് തന്നെ നീണ്ട വര്‍ഷത്തെ കാത്തിരിപ്പിനുശേഷമാണെങ്കിലും ഒരവസരം വന്നപ്പോള്‍ ബിജു ചാണ്ടി ബ്രിട്ടനിലെ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലിയില്‍ ചേര്‍ന്നതും ബിജു പോലീസെന്ന തന്റെ വിളിപ്പേര് അന്വര്‍ത്ഥമാക്കും വിധം ഒറിജിനല്‍ പൊലീസായതും. ലെസ്റ്ററിലെ പോലീസ് കമ്മ്യൂണിറ്റി സപ്പോര്‍ട്ട് ഓഫീസറായാണ് ബിജു ചാണ്ടി ജോലി ചെയ്യുന്നത്.
മറുനാടുകളിലേക്കുള്ള മലയാളി കുടിയേറ്റത്തിന്റെ ഒരു പ്രധാന കാരണം ജോലി സാധ്യതകളാണ്. മലയാളികള്‍ കൈവെയ്ക്കാത്ത തൊഴില്‍ മേഖലകളില്ല. എന്നാല്‍ ബ്രിട്ടനിലെത്തിയ മലയാളികള്‍ക്ക് അപരിചിതമായ ഒരു തൊഴില്‍ മേഖലയില്‍ ജോലി കണ്ടെത്തിയെന്നതും, അവിടെ മികവ് തെളിയിച്ചു എന്നതുമാണ് ബിജു ചാണ്ടിയെ വ്യത്യസ്തനാക്കുന്നത്. ബ്രിട്ടനിലെ ഇന്ത്യന്‍ സമൂഹത്തില്‍ മൂന്നാം സ്ഥാനമാണ് മലയാളികള്‍ക്കുള്ളത്. ഗുജറാത്തികളും പഞ്ചാബികളും കഴിഞ്ഞാല്‍ അവിടെ മലയാളികളാണ് മുന്നില്‍ നില്‍ക്കുന്നത്. പക്ഷേ അതിനനുസരിച്ചുള്ള പ്രാതിനിധ്യം മലയാളികള്‍ക്ക് ഇനിയും പല തൊഴില്‍മേഖലകളിലും ലഭിച്ചിട്ടില്ലെന്നുള്ളതാണ് യാഥാര്‍ത്ഥ്യം.
തിരക്കുപിടിച്ച ഔദ്യോഗിക ജീവിതത്തിനിടയിലും സാമൂഹ്യ പ്രതിബദ്ധതയുടെ കാര്യത്തില്‍ ബിജു ചാണ്ടി മുന്‍നിരയിലാണ്. ലെസ്റ്ററിലെ മലയാളി സംഘടനയും മലയാളം യുകെ നൈറ്റിന്റെ ആതിഥേയരുമായ ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ ഭാരവാഹിത്വം ബിജു ചാണ്ടി പലതവണ വഹിച്ചിട്ടുണ്ട്. മലയാളം യുകെ അവാര്‍ഡ് നൈറ്റിന്റെ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ആയിരുന്ന ടെല്‍സ്‌മോന്‍ തോമസ് ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയെ നയിച്ചപ്പോള്‍ ബിജു ചാണ്ടി ജോയിന്റ് സെക്രട്ടറിയായിരുന്നു.
കോട്ടയം ജില്ലയിലെ കടുത്തുരുത്തിക്കടുത്തുള്ള ആയാംകുടി ഗ്രാമമാണ് ബിജു ചാണ്ടിയുടെ സ്വദേശം. മണിയത്തട്ട് വീട്ടില്‍ ചാണ്ടി കുര്യനും എല്‍സമ്മയുമാണ് മാതാപിതാക്കള്‍. ഭാര്യ ബിനി ബിജു സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുന്നു. കുട്ടികളായ ഐയോനയും, സ്‌റ്റെഫിനിയും സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്. മലയാളി സമൂഹം പൊലീസ് മേഖലയിലെ തൊഴിലവസരങ്ങള്‍ കൂടുതലായി ഉപയോഗപ്പെടുത്തേണ്ടതിന്റെ ആവശ്യകത മലയാളം യുകെയോട് സംസാരിച്ചപ്പോള്‍ ബിജു എടുത്തുപറഞ്ഞു. തന്റെ ജോലിയെ ബിജു വളരെ അഭിമാനത്തോടെയാണ് നോക്കിക്കാണുന്നതെന്നും പൊതുജനങ്ങളുമായി ഇടപഴകാനും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുമുള്ള ഒരവസരമായാണ് ജോലിയെ കാണുന്നതെന്ന് ബിജു പറഞ്ഞു. മലയാളികള്‍ എത്തപ്പെടാത്ത ഒരു മേഖലയിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്താനും വളരാനുമുള്ള ഒരു മാതൃകയും പ്രചോദനവുമാണ് ബിജു ചാണ്ടിയുടെ ജീവിതം വരച്ചു കാട്ടുന്നത്.
ലോകത്തെ മികച്ച 17 ഹാക്കര്‍മാരില്‍ സൈബര്‍ കുറ്റാന്വേഷകനായ മലയാളിയും. വയനാട് സ്വദേശിയും ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍ സെക്യൂരിറ്റി ഫോറം ഇനിഷ്യേറ്റീവിലെ അംഗവുമായ ബെനില്‍ഡ് ജോസഫാണ് ഈ പട്ടികയില്‍ ഇടംനേടിയ ഏക ഇന്ത്യക്കാരന്‍. സൈബര്‍ സുരക്ഷാ രംഗത്തെ നിരവധി പുസ്തകങ്ങള്‍ രചിച്ച റോജര്‍ എ. ഗ്രിന്‍സിന്റെ ഏറ്റവും ഒടുവിലത്തെ പുസ്തകമായ ഹാക്കിംഗ് ദി ഹാക്കര്‍ എന്ന സൈബര്‍ ബുക്കിലാണ് ഇന്ത്യയില്‍ നിന്നും 25കാരനുമായ വൈറ്റ് ഹാക്കര്‍ ബെനില്‍ഡ് ജോസഫിനെ കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സര്‍ക്കാരിന്റെയും വിവിധ ഐ.ടി.അധിഷ്ഠിത കോര്‍പ്പറേറ്റ് കമ്പനികളുടേയും സൈബര്‍ സുരക്ഷാ മേഖലയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന ആളാണ് ബെനില്‍ഡ് ജോസഫ്. ഇന്ത്യയിലും വിദേശത്തും നടക്കുന്ന അന്തര്‍ദേശീയ വിവരസാങ്കേതിക സുരക്ഷാ സമ്മേളനത്തിലെ സ്ഥിരം വക്താവാണ് ഇദ്ദേഹം. സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ, ഇന്ത്യന്‍ ഇഫര്‍മേഷന്‍ സെക്യൂരിറ്റി റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ , ഇന്റര്‍നാഷണല്‍ സൈബര്‍ ത്രട്ട് ടാസ്‌ക് ഫോഴ്‌സ് എന്നിവയും സൈബര്‍ സെക്യൂരിറ്റി ഫോറം ഇനിഷ്യേറ്റീവിലും അംഗമാണ്. സിസിസിഐ എന്ന ബുക്കിന്റെ രചയിതാവുകൂടിയാണ്.
ഒട്ടേറെ വെബ്‌സൈറ്റുകളുടേയും ഫേസ്ബുക്കിന്റേയും യാഹു, ബ്ലാക്ക്‌ബെറി, സോണി മ്യൂസിക്, ടെസ്‌കോ, ആസ്ട്രാസ് ഇനീഷ്യ, വോഡാഫോണ്‍, ഡോയിഷ് ടെലികോം തുടങ്ങിയവയുമായും ചേര്‍ന്ന് പ്രവര്‍ത്തിച്ചുവരികയാണ് ഇദ്ദേഹം. സൈബര്‍ കുറ്റാന്വേഷണരംഗത്ത് സര്‍ക്കാരിനേയും കമ്പനികളേയും സഹായിക്കുന്നതോടൊപ്പം വിവരസാങ്കേതികരംഗത്തെ സുരക്ഷയ്ക്കുവേണ്ടിയുള്ള പ്രത്യേക ഡൊമെയ്‌നും തയ്യാറാക്കിയിട്ടുണ്ട്. വെബ് സുരക്ഷ, വെബ് ആപ്ലിക്കേഷന്‍, ഡാറ്റാ ഫോറന്‍സിക്, മൊബൈല്‍ സുരക്ഷ തുടങ്ങിയവയില്‍ ചെറുപ്പം മുതലേ താൽപര്യമുണ്ടായിരുന്നു.
ഇന്ത്യയ്ക്ക് നേരെ നടന്ന പ്രധാന സൈബര്‍ ആക്രമണങ്ങളില്‍ ശത്രുപക്ഷത്തെ ഹാക്കറെ കണ്ടെത്തുന്നതിന് നിര്‍ണായക തെളിവുകള്‍ ഉദ്യോഗസ്ഥര്‍ക്ക് ബെനില്‍ഡ് ജോസഫ് കൈമാറിയിട്ടുണ്ട്. സൈബര്‍ കുറ്റങ്ങള്‍ അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു വര്‍ഷങ്ങളായി പരിശീലനവും നല്‍കിവരുന്നു. ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി, എത്തിക്കല്‍ ഹാക്കിംഗ്, സൈബര്‍ കുറ്റം, ഡിജിറ്റല്‍ ഫോറന്‍സിക് തുടങ്ങിയവയില്‍ വന്‍കിട കമ്പനികള്‍ക്കുള്ള ഒരു കൗണ്‍സിലര്‍ കൂടിയാണിദ്ദേഹം. വിവരസാങ്കേതികാധിഷ്ഠിത സേവന സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ ഏറെ തത്പരനായ ബെനിൽഡ് അത്തരത്തിലുള്ളവര്‍ക്ക് ഒരു മികച്ച ഉപദേശകന്‍കൂടിയാണ്.
അന്തര്‍ദേശീയതലത്തില്‍ ബെനില്‍ഡ് ഉള്‍പ്പെടെ 17 ഹാക്കര്‍മാരുടെ വിവരങ്ങളും സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങളുമാണ് റോജര്‍ എ ഗ്രിന്‍സിന്റെ ഹാക്കിങ് ദ ഹാക്കറില്‍ ഉള്ളത്. ഓണ്‍ലൈന്‍ വഴിയാണ് പുസ്തകം കഴിഞ്ഞയാഴ്ചയാദ്യം വിപണിയിലെത്തിയത്. പിന്നീട് ആഗോളതലത്തില്‍ പ്രമുഖ ബുക്സ്റ്റാളുകളില്‍ വില്‍പനയ്‌ക്കെത്തി. അടുത്തയാഴ്ച ഈ പുസ്തകം വില്‍പ്പനയ്ക്കായി ഇന്ത്യയിലെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. ഇന്ത്യയ്‌ക്കെതിരെ റാന്‍സംവെയര്‍ ആക്രമണംപോലുള്ള വന്‍കിട സൈബര്‍ ആക്രമണങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ ആഗോള ബ്ലാക് ഹാക്കര്‍മാരുടെ നോട്ടപ്പുള്ളികൂടിയാണ് ബെനില്‍ഡ് ജോസഫ്. എന്നാല്‍ ഇന്ത്യയുടെ സൈബര്‍ സുരക്ഷാരംഗത്ത് ബെനില്‍ഡിന്റെ സംഭാവനകള്‍ ദേശീയതലത്തില്‍ പുസ്തകം പുറത്തിറങ്ങിയതോടെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്.
സജീവ് സെബാസ്റ്റ്യന്‍
കേരളാ ക്ലബ് നനീട്ടന്റെ മൂന്നാമത് ഓള്‍ യുകെ ചീട്ടുകളി മത്സരം ജൂലൈ 15ന് കെറ്ററിങ്ങില്‍ വച്ച് നടത്തപ്പെടും. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് വേണ്ടി ഏറ്റവും മികച്ച സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് ഈ വര്‍ഷത്തെ വേദി കെറ്ററിങ്ങിലേക്ക് മാറ്റിയത്. അതോടൊപ്പം കേരളാ ക്ലബ് നനീട്ടന്റെ മെംബേര്‍സ് ആയ സിബുവും മത്തായിയും കെറ്ററിങ് നിവാസികള്‍ ആണ്. മുന്‍ വര്‍ഷങ്ങളിലെ പോലെ തന്നെ ആകര്‍ഷകമായ ക്യാഷ് പ്രൈസുകളും ട്രോഫിയും പൂവന്‍ താറാവുമാണ് വിജയികളെ കാത്തിരിക്കുന്നത്.
കേരളാ ക്ലബ് നനീട്ടന്റെ മൂന്നാമത് ചീട്ടുകളി മത്സരങ്ങള്‍ക്കു ആവേശം പകരാന്‍ ഈ വര്‍ഷം വീഡിയോ കോംപെറ്റീഷനും നടത്തപ്പെടുന്നു . വീഡിയോ കോംപെറ്റീഷനില്‍ ഒന്നും രണ്ടും സ്ഥാനം നേടുന്നവര്‍ക്ക് ആകര്‍ഷകങ്ങളായ സമ്മാനങ്ങളാണ് ലഭിക്കുക . യു കെ യിലെ ചീട്ടുകളി പ്രേമികളെ ഏവര്‍ക്കും മത്സരത്തിന് മുന്‍പ് പരിചയപെടുവാന്‍ ഒരവസരം സൃഷ്ഠിക്കുക എന്നതാണ് ഈ മത്സരങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നത് .മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ചെയ്യേണ്ടത് ഇത്രമാത്രം നിങ്ങളുടെ പേര് സ്ഥലം ,നാട്ടിലെ സ്ഥലം, കേരളാ ക്ലബ് നനീട്ടന്റെ മൂന്നാമത് ചീട്ടുകളി മത്സരത്തിന് ആശംസ എന്നിവയോടൊപ്പം എന്തുകൊണ്ട് നിങ്ങള്‍ ചീട്ടുകളി ഇഷ്ടപെടുന്നു എന്ന ചോദ്യത്തിന് ഉത്തരവുമായി രണ്ടു മിനിറ്റില്‍ കൂടാത്ത ഒരു വീഡിയോ മൊബൈലില്‍ അല്ലെങ്കില്‍ ഏതെങ്കിലും റെക്കോര്‍ഡിങ് ഡിവൈസില്‍ റെക്കോര്‍ഡ് ചെയ്തു ഞങ്ങള്‍ക്കോ, അല്ലെങ്കില്‍ ഗ്ലാസ്‌ഗോ റമ്മി ബോയ്‌സ് ആരംഭിച്ചശേഷം മാഞ്ചസ്റ്റര്‍ സെവന്‍സ് അവരുടെ മത്സരങ്ങള്‍ക്കായി ഉപയോഗിക്കുകയും ഇപ്പോള്‍ കേരളാ ക്ലബ് നനീട്ടന്‍ ഉപയോഗിക്കുന്നതുമായ യു കെ യിലെ ഒട്ടു മിക്ക ചീട്ടുകളി പ്രേമികളും അടങ്ങുന്ന വാട്‌സ് അപ്പ് ഗ്രൂപ്പിലേക്കോ അല്ലെങ്കില്‍ താഴെ കാണുന്ന ഏതെങ്കിലും വാട്‌സ് അപ്പ് നമ്പറിലേക്കോ അയച്ചു തരിക
കേരളാ ക്ലബ് നനീട്ടന്റെ മൂന്നാമത് ചീട്ടുകളി വീഡിയോ കോംപെറ്റീഷന്റെ നിയമാവലി
1 .ഒരാള്‍ക്ക് ഒരു വീഡിയോ മാത്രമേ അയക്കാന്‍ സാധിക്കുകയുള്ളു
2 .രണ്ടു മിനിറ്റില്‍ കൂടുതല്‍ ഉള്ള വീഡിയോകള്‍ മത്സരത്തിനായി പരിഗണിക്കുന്നതല്ല
3 .റെക്കോര്‍ഡ് ചെയ്യപ്പെടുന്ന വീഡിയോയില്‍ ഒരാള്‍ മാത്രമേ ഉണ്ടാകുവാന്‍ സാധിക്കുകയുള്ളു. ഒന്നില്‍ കൂടുതല്‍ ആള്‍ക്കാര്‍ ആ വിഡിയോയില്‍ ഉണ്ടായാല്‍ അത് മത്സരത്തിന്നായി പരിഗണിക്കുന്നതല്ല
4 .എല്ലാ വിഡിയോയിലും നിങ്ങളുടെ പേര് സ്ഥലം ,നാട്ടിലെ സ്ഥലം, കേരളാ ക്ലബ് നനീട്ടന്റെ മൂന്നാമത് ചീട്ടുകളി മത്സരം ആശംസ എന്നിവയോടൊപ്പം എന്തുകൊണ്ട് നിങ്ങള്‍ ചീട്ടുകളി ഇഷ്ടപെടുന്നു എന്ന ചോദ്യത്തിന് ഉത്തരവും ഉണ്ടാകണം
5 .മറ്റുള്ളവരെ അവഹേളിക്കുന്നതോ മോശമായ സംസാരങ്ങളോ വിഡിയോയില്‍ ഉണ്ടായിരിക്കാന്‍ പാടില്ല
6 .ഏത് തര്‍ക്കത്തിന്റെയും അവസാന തീരുമാനം കേരളാ ക്ലബ് നനീട്ടന്‍ കമ്മിറ്റിക്കായിരിക്കും
7 .മത്സരങ്ങള്‍ക്കുള്ള എന്‍ട്രികള്‍ അയക്കേണ്ട അവസാന തിയതി ജൂണ്‍ 30 ആണ്
കൂടുതല്‍ വിവരങ്ങള്‍ക്ക് അല്ലെങ്കില്‍ വീഡിയോ അയച്ചുകൊടുക്കാന്‍ വേണ്ട വാട്‌സ് ആപ്പ് നമ്പറുകള്‍
07956616508, 07405193061, 07809450568, 09931329311
സ്വന്തം ലേഖകന്‍
ലെസ്റ്റര്‍ ലൈവ് കലാസമിതിയും സാബൂസ് സ്‌കൂള്‍ ഓഫ് മ്യൂസിക്കും സംയുക്തമായി സംഘടിപ്പിച്ച സര്‍ഗ്ഗോദായം 2017 അനുഗൃഹീത ഗായകരുടെയും പ്രൊഫഷണല്‍ താളവൃന്ദ വാദകരുടെയും നിറ സാന്നിധ്യത്താല്‍ ധന്യമായി.
മാസങ്ങള്‍ നീണ്ട പരിശീലനത്തിനു ശേഷം അരങ്ങേറ്റം കുറിച്ച കുട്ടികള്‍ മലയാള സിനിമാ ഗാന ശാഖയില്‍ അവിസ്മരണീയ സ്ഥാനം അലങ്കരിക്കുന്ന ഏതാനും മനോഹര ഗാനങ്ങള്‍ക്കാണ് പശ്ചാത്തലത്തില്‍ ഈണമിട്ടത്.
ഗാനങ്ങള്‍ ആലപിച്ചത് ബ്രയാന്‍ ഏബ്രഹാം (ബ്ലാക്ക് പൂള്‍) സവിതാ മേനോന്‍ (ഷെഫീല്‍ഡ്), അഭിലാഷ് പോള്‍ (ലെസ്റ്റര്‍), ദിലീപ് രവി (നോര്‍ത്താംപ്ടണ്‍), മേല്‍ന പോള്‍സണ്‍, മെല്‍വിന്‍ പോള്‍സണ്‍ (കോവന്‍ട്രി), നെല്‍സണ്‍ ബൈജു (ലിങ്കണ്‍ഷെയര്‍), വര്‍ഗ്ഗീസ് വര്‍ക്കി, ബിനോ മാത്യു, ആന്‍മേരി തോമസ് (ലെസ്റ്റര്‍).
ഓര്‍ക്കസ്ട്ര നയിച്ചത് സാബു ജോസ് (ബേസ് ഗിറ്റാര്‍), ജോര്‍ജ്ജ് തോമസ്, ദീപേഷ് സ്‌കറിയ (തബല), രജീഷ് ചാലിയത്ത് (ഡ്രംസ്), ബേബി കുര്യന്‍ (റിഥം പാഡ്), സജി സൈമണ്‍ (റിഥം ഗിറ്റാര്‍), കീബോര്‍ഡ്: ഡെറിന്‍ ജേക്കബ്, മേബിള്‍ ലൂക്കോസ്, റിയോണ സുജിത്, സാനിയ ജോസഫ്, കാതറിന്‍ ജസ്റ്റിന്‍, മെവിന്‍ അഭിലാഷ്, ലിയോ സുബിന്‍, ഡൊമിനിക് എബ്രഹാം, പ്രണവ് സുരേഷ്, ശ്രുതി അനില്‍, റെജി ജോര്‍ജ്ജ് (അവതാരകന്‍), ജൈസന്‍ ലോറന്‍സ് (ക്യാമറ), ശ്രീനാഥ് (ജാസ് ലൈവ് ഡിജിറ്റല്‍ ശബ്ദ സംവിധാനം)
പരിപാടിയുടെ പ്രയോജകര്‍: എക്‌സലന്റ് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ്സ്, ലൂയിസ് കെന്നഡി സോളിസിറ്റേഴ്‌സ്, ജാസ് ലൈവ് ഡിജിറ്റല്‍, പ്രണമ്യ ആര്‍ട്‌സ് ആന്‍ഡ് ഡാന്‍സ് അക്കാദമി, സി.സി.ടി. ട്രേഡിങ്ങ്, ട്രിനിറ്റി ഇന്റീരിയര്‍, ചിന്നാസ് കേറ്ററിംഗ്, ഷോയ് ചെറിയാന്‍ ആക്‌സിഡന്റ് ക്ലെയിം സര്‍വീസസ്സ്.
ഫാ.ബിജു കുന്നയ്ക്കാട്ട്
മാതാപിതാക്കളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം അവരുടെ മക്കളാണ്. മക്കള്‍ക്ക് മാതാപിതാക്കളും. ലോകത്തിലെ ഏറ്റവും ഇഴയടുപ്പമുള്ള ഈ ബന്ധത്തില്‍, ചില മാതാപിതാക്കള്‍ മക്കളോടുള്ള തങ്ങളുടെ സമീപനരീതിയിലെ പ്രത്യേകത കൊണ്ട് കൂടുതലായി ശ്രദ്ധിക്കപ്പെടാറുണ്ട്. മക്കളുടെ മനസും അഭിരുചികളും മനസിലാക്കി പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം മാതാപിതാക്കള്‍ ബാക്കി പല മാതാപിതാക്കള്‍ക്കും മാതൃകയും പ്രചോദനവുമാകുന്നു.
യാസിര്‍ എന്ന യുവാവിന്റെ ഫേസ്ബുക്ക് കുറിപ്പാണ് ഈ ദിവസങ്ങളില്‍ സംസാരവിഷയം. ‘രാജന്‍ അബ്രഹാം’ എന്ന ഒരു പിതാവ്, പത്താം ക്ലാസിലെ കണക്കു പരീക്ഷയില്‍ തോറ്റുപോയ മകനെ കുറ്റപ്പെടുത്താതെ ‘സാരമില്ലടാ മോനേ…. നമുക്ക് ഇനിയും സമയമുണ്ടല്ലോ…. എന്റെ കുട്ടി വിഷമിക്കണ്ടാട്ടോ’ എന്നു പറഞ്ഞ് ആശ്വസിപ്പിക്കുക മാത്രമല്ല, അവന്‍ ആവശ്യപ്പെട്ടിരുന്ന വിലകൂടിയ ഫുട്ബോള്‍ ബൂട്ട് ഗള്‍ഫില്‍ നിന്ന് സുഹൃത്തുവഴി നാട്ടില്‍ തന്റെ മകനെത്തിച്ചു കൊടുക്കുകയും ചെയ്തു. ”കണക്കില്‍ മാത്രമേ അവന്‍ തോറ്റുള്ളൂ എന്ന് കേട്ടപ്പോള്‍ ഏറ്റവും സന്തോഷിച്ചത് ഞാനാണ് … കാരണം ബാക്കിയുള്ള വിഷയങ്ങളിലൊക്കെ അവന്‍ ജയിച്ചല്ലോ”. പന്ത്രണ്ടു വര്‍ഷം കാത്തിരുന്നു കിട്ടിയ കുഞ്ഞിന് ജനനത്തെ തുടര്‍ന്ന് ചെറിയ രീതിയില്‍ ബുദ്ധിമാന്ദ്യവും അംഗവൈകല്യവും ഉണ്ടായിരുന്നിട്ടും സ്പെഷ്യല്‍ സ്‌കൂളില്‍ പോകാതെ സാധാരണ സ്‌കൂളില്‍ പഠിച്ച് കണക്കിനൊഴികെയുള്ള വിഷയങ്ങളിലെല്ലാം തന്റെ മകന്‍ ജയിച്ചത് രാജന്‍ അബ്രഹാമിന് വലിയ കാര്യം തന്നെയായിരുന്നു. ചെറിയ അംഗവൈകല്യമുണ്ടെങ്കിലും പഠനത്തോടൊപ്പം ഫുട്ബോളിലും തന്റെ മകനു താല്‍പര്യമുണ്ടെന്നറിഞ്ഞ ആ പിതാവ് വിലകൂടിയ ബൂട്ട്സ് വാങ്ങി അവനെ പ്രോത്സാഹിപ്പിക്കുന്നു- തീര്‍ച്ചയായും ഒരു വലിയ മനുഷ്യനാണ് ഈ അച്ഛന്‍!
പരീക്ഷക്കാലം മക്കള്‍ക്കും മാതാപിതാക്കള്‍ക്കും ഇന്ന് ഒരുപോലെ ‘ടെന്‍ഷന്‍’ നല്‍കുന്നു. പരീക്ഷയ്ക്ക് തന്റെ കുട്ടി മുഴുവന്‍ മാര്‍ക്കും മേടിക്കണമെന്ന വാശിയിലാണ് പല മാതാപിതാക്കളും. അന്‍പതില്‍ നാല്‍പത്തെട്ടു മാര്‍ക്കുവാങ്ങി സ്‌കൂളില്‍ അധ്യാപകരുടേയും സഹപാഠികളുടെയും പ്രശംസയും മറ്റും വാങ്ങി വീട്ടില്‍ സന്തോഷത്തോടെ ചെല്ലുന്ന കുട്ടി തന്റെ മാതാപിതാക്കളില്‍ നിന്നു കേള്‍ക്കുന്ന ചോദ്യം ‘ബാക്കി രണ്ടു മാര്‍ക്ക് എവിടെപ്പോയി’ എന്നതാണെങ്കില്‍, അതു കേള്‍ക്കേണ്ടി വരുന്ന കുട്ടികളുടെ മാനസികാവസ്ഥ എന്തായിരിക്കും? തങ്ങളുടെ സ്‌കൂള്‍ പഠനകാലത്ത് ഈ കുട്ടികളുടെ അത്രപോലും തങ്ങള്‍ മെച്ചമായിരുന്നില്ലെന്ന് പല മാതാപിതാക്കളും മറന്നുപോകുന്നു. തങ്ങളില്‍ നിന്നു പിറന്ന മക്കള്‍ തങ്ങളുടെ തന്നെ കഴിവിന്റെയും ഗുണങ്ങളുടെയും തുടര്‍ച്ചയാണ് പ്രതിഫലിപ്പിക്കുന്നത് എന്ന സമാന്യതത്വം എല്ലാ മാതാപിതാക്കളും ഓര്‍മ്മിക്കണം. സമൂഹത്തില്‍ മറ്റുള്ളവരുടെ മുമ്പില്‍ ആളാകാനുള്ള പശ്ചാത്തലമായി കുട്ടികളുടെ ജീവിതവും അവരുടെ പരീക്ഷയിലെ മാര്‍ക്കും അളക്കപ്പെടരുത്.
വിഖ്യാത ശാസ്ത്രജ്ഞനായ തോമസ് ആല്‍വാ എഡിസന്റെ അമ്മ അദ്ദേഹത്തിന്റെ ജീവിത വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ്. എഡിസണ്‍ കുട്ടിയായിരുന്നപ്പോള്‍ പഠനത്തില്‍ ഏറെ പിന്നോക്കമായിരുന്നു. ഇതുമനസിലാക്കിയ അധ്യാപകന്‍ അവന്റെ അമ്മയ്ക്ക് ഒരു കത്ത് കൊടുത്തയച്ചു. അതില്‍ ഇങ്ങനെ എഴുതിയിരുന്നു. ”നിങ്ങളുടെ മകന്‍ പഠിക്കാന്‍ ഏറെ പിറകിലാണ്, പരീക്ഷയില്‍ തോറ്റ് സ്‌കൂളിന് നാണക്കേടുണ്ടാക്കുന്നതിനു പകരം അവനെ മറ്റൊരു സ്‌കൂളില്‍ ചേര്‍ക്കുന്നതായിരിക്കും നല്ലത്”. കത്തു കണ്ട അമ്മ ഏറെ വിഷമിച്ചെങ്കിലും, കത്തിലെന്താണ് എഴുതിയിരിക്കുന്നതെന്നു തന്നോടു ചോദിച്ച എഡിസനോട് അമ്മ പറഞ്ഞു; ”എഡിസന്റെ കഴിവിനൊത്ത് അവനെ പഠിപ്പിക്കാന്‍ ഞങ്ങള്‍ക്കു പറ്റാത്തതിനാല്‍ അവന്റെ നല്ല ഭാവിക്കായി അവനെ ഈ സ്‌കൂളില്‍ നിന്നു മാറ്റുന്നതായിരിക്കും നല്ലത്, എന്നാണ് എഴുതിയിരിക്കുന്നത്. അതുകൊണ്ട് നാളെ മുതല്‍ നീ പുതിയ സ്‌കൂളിലാണ് പഠിക്കുന്നത്.”എഴുത്തിലെ സത്യമറിയാതെ അമ്മ പറഞ്ഞതു വിശ്വസിച്ച് എഡിസണ്‍ തന്റെ അഭിരുചിക്ക് ചേര്‍ന്ന മറ്റൊരു സ്‌കൂളില്‍ പഠിച്ചു. പുതിയ കാര്യങ്ങള്‍ കണ്ടുപിടിക്കുന്നതിലായിരുന്നു അവനു താല്‍പര്യം. അതിന് അനുകൂലമായ സ്‌കൂള്‍ സാഹചര്യത്തിലൂടെ പഠിച്ചുവളര്‍ന്ന എഡിസണ്‍ നിരവധി കണ്ടുപിടിത്തങ്ങളുടെ പിതാവായി മാറിയ വിഖ്യാത ശാസ്ത്രജ്ഞനായി മാറി. ഏറെ വര്‍ഷങ്ങള്‍ക്കുശേഷം അമ്മയുടെ മരണാനന്തരം എഡിസണ്‍ അമ്മയുടെ അലമാര പരിശോധിക്കുമ്പോള്‍ പണ്ട് സ്‌കൂളില്‍ നിന്ന് അധ്യാപകനെഴുതിയ കുറിപ്പ് കണ്ടെടുത്തു. അതുവായിച്ച് കണ്ണീരടക്കാനാവാതെ, അന്ന് തന്നെ കുറ്റപ്പെടുത്താതെ തന്റെ കഴിവിനും അഭിരുചിക്കുമനുസരിച്ച് വളര്‍ത്തിയ അമ്മയെ ഓര്‍ത്ത് അഭിമാനിച്ചു.
മക്കളുടെ അഭിരുചിയും കഴിവുമനുസരിച്ചാണ് അവരുടെ വിദ്യാഭ്യാസവഴി മാതാപിതാക്കള്‍ തിരിച്ചുവിടേണ്ടത്. അടിസ്ഥാന വിദ്യാഭ്യാസം എല്ലാ കുട്ടികള്‍ക്കും നിര്‍ബന്ധപൂര്‍വ്വം നല്‍കിയിരിക്കണം എന്നതില്‍ രണ്ടുപക്ഷമില്ല. എന്നാല്‍ ഭാവി നിര്‍ണയിക്കേണ്ടുന്ന പഠന തീരുമാനങ്ങള്‍ വരുമ്പോള്‍ മക്കളുടെ താല്‍പര്യം തീര്‍ച്ചയായും കണക്കിലെടുക്കപ്പെടേണ്ടതാണ്. ഇന്നു പല മാതാപിതാക്കളും തങ്ങളുടെ മക്കള്‍ ഡോക്ടറോ, എഞ്ചനീയറോ, ബിസിനസുകാരനോ ഒക്കെ ആകണമെന്നു തീരുമാനിക്കുന്നു – മക്കളോടു ചോദിക്കാതെ തന്നെ. മക്കളുടെ വിദ്യാഭ്യാസത്തിന്റെയും പ്രൊഫഷന്റെയും പേരിലായിരിക്കരുത് ഒരിക്കലും കുടുംബത്തിന്റെ അന്തസ് ഉയര്‍ത്താന്‍ ശ്രമിക്കേണ്ടത്. ജോലിയില്‍ നിന്നു കിട്ടുന്ന സംതൃപ്തി (Job Satisfaction) ഇന്ന് ഏറ്റവും പ്രധാനമായി പരിഗണിക്കപ്പെടുന്ന ഒരു കാര്യമാണ്. മാതാപിതാക്കളുടെ പിടിവാശിക്കു മുമ്പില്‍ ഇഷ്ടമില്ലാത്തൊരു കരിയറും ജോലിയും തിരഞ്ഞെടുക്കേണ്ടി വന്നിട്ട് ജീവിതകാലം മുഴുവന്‍ മനസന്തോഷമില്ലാതെ വിഷമിച്ചു കഴിയേണ്ടി വരുന്നത് ദുരിതമാണ്.
പഠിച്ചു നേടുന്ന ഡിഗ്രികള്‍ക്കു മാത്രമേ ലോകത്തില്‍ വിലയുള്ളൂ എന്ന പഴയ ചിന്താഗതിയുടെ കാലമൊക്കെ കഴിഞ്ഞുപോയി. യേശുദാസിന്റെ വിദ്യാഭ്യാസയോഗ്യതയെന്തെന്ന് ആരും അന്വേഷിക്കാറില്ല, സച്ചിന്‍ തെണ്ടുല്‍ക്കറുടെയോ മോഹന്‍ ലാലിന്റെയോ പഠന സാമര്‍ത്ഥ്യവും ആരും ചോദിക്കാറില്ല. ദൈവം ഇവരിലൊക്കെ നിക്ഷേപിച്ചിരിക്കുന്ന വ്യത്യസ്ഥങ്ങളായ കഴിവുകളെ വളര്‍ത്താന്‍ അവര്‍ അത്യദ്ധ്വാനം ചെയ്തു, ആ ടാലന്റുകളെ (Talents) ഗൗരവമായി എടുത്തു, അതില്‍ത്തന്നെ ശ്രദ്ധ പതിപ്പിച്ചു, അങ്ങനെ ജീവിതത്തില്‍ ഉയര്‍ന്നവരും സമൂഹത്തില്‍ നല്ല രീതിയില്‍ അറിയപ്പെടുന്നവരുമായി മാറി. തനിക്കു ലഭിച്ചിരിക്കുന്ന പ്രത്യേകമായ സിദ്ധിയെ അതീവ പ്രാധാന്യത്തോടെ കണ്ട്, അത് വളര്‍ത്താന്‍ കഠിനാധ്വാനം ചെയ്ത് അതില്‍തന്നെ ശ്രദ്ധപതിപ്പിക്കുന്നവര്‍ക്കു മാത്രമാണ് ജീവിതത്തില്‍ വിജയം വരിക്കാനാവുന്നത്. പഠനത്തില്‍ മാര്‍ക്ക് കുറഞ്ഞുപോയതിനു കുറ്റപ്പെടുത്താതെ മക്കളുടെ ഇത്തരം കഴിവുകളെ വളര്‍ത്താനും അതുവഴി ജീവിത വിജയം നേടാനുമുള്ള അവസരം ഒരുക്കുമ്പോഴാണ് അച്ഛനും അമ്മയും നല്ല മാതാപിതാക്കളായി മാറുന്നത്.
എംപിയും അറിയപ്പെടുന്ന സിനിമാനടനുമായ ശ്രീ. ഇന്നസെന്റിന്റെ ജീവിതവിജയത്തിന്റെ മുഖ്യശില്‍പികളിലൊരാള്‍ തന്റെ അച്ഛനാണെന്ന് അദ്ദേഹം ഓര്‍മ്മിക്കുന്നു. തന്റെ സഹോദരങ്ങളെല്ലാം നല്ലതുപോലെ പഠിക്കുകയും ഉയര്‍ന്ന മാര്‍ക്കുകള്‍ വാങ്ങുകയും ചെയ്യുമ്പോള്‍ ഇന്നസെന്റ് മാത്രം പഠനത്തില്‍ അത്ര മെച്ചമായിരുന്നില്ല. അതുകൊണ്ടുതന്നെ പരീക്ഷയുടെ പ്രോഗ്രസ് കാര്‍ഡ് അച്ഛനെക്കൊണ്ട് ഒപ്പിടുവിക്കുവാന്‍ ചെല്ലാന്‍ അദ്ദേഹം വളരെ ഭയപ്പെട്ടിരുന്നു. എന്നാല്‍ ആ നല്ല അച്ഛന്‍ ചെയ്തതോ, മാര്‍ക്ക് കുറഞ്ഞതു കാരണം തന്റെ മകന്‍, പ്രോഗ്രസ് കാര്‍ഡ് ഒപ്പിടുവിക്കുവാന്‍ തന്റെയടുത്ത് വരാന്‍ ഭയക്കുന്നു എന്നു മനസിലാക്കിയപ്പോള്‍, അവനറിയാതെ തന്നെ അവന്റെ ബുക്കിനുള്ളില്‍ നിന്ന് പ്രോഗ്രസ് കാര്‍ഡെടുത്ത് ഒപ്പിട്ട് തിരിച്ചുവച്ചു!
മകനെ വെറുതെ കുറ്റപ്പെടുത്താതെ, അവന്റെ മനസറിഞ്ഞു പ്രവര്‍ത്തിക്കാന്‍ തയ്യാറായ ആ നല്ല അച്ഛനെ ശ്രീ. ഇന്നസെന്റ് നന്ദിയോടെ സ്മരിച്ചു.
ഒരിക്കല്‍ ഒരു ശിഷ്യന്‍ ഗുരുവിനോട് ചോദിച്ചു; ‘എന്തുകൊണ്ടാണ് ജീവിതമാകുന്ന പരീക്ഷയില്‍ പലരും തോറ്റുപോകുന്നത്? ഗുരു മറുപടി പറഞ്ഞു; ”ദൈവം ഓരോരുത്തര്‍ക്കും നല്‍കിയിരിക്കുന്നത് വ്യത്യസ്ഥങ്ങളായ ചോദ്യങ്ങളാണ്. പലരും മറ്റു പലരുടെയും ജീവിതമാകുന്ന ഉത്തരം കോപ്പിയടിക്കാന്‍ നോക്കുന്നതുകൊണ്ടാണ് ജീവിത പരീക്ഷയില്‍ തോറ്റുപോകുന്നത്”. പരീക്ഷക്കാലം അടുക്കുമ്പോള്‍ പലപ്പോഴും കുട്ടികളെക്കാള്‍ ടെന്‍ഷന്‍ മാതാപിതാക്കള്‍ക്കാണ്. അവര്‍ നല്‍കുന്ന അമിത സമ്മര്‍ദ്ദം കുട്ടികളുടെ പരീക്ഷയിലെ പ്രകടനത്തെപ്പോലും ബാധിക്കാം. ‘തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്ന’ ചിന്താഗതിക്കു പകരം സ്വാതന്ത്ര്യത്തിന്റെ ആകാശത്തു പറക്കുന്ന തുമ്പികളായി നമ്മുടെ കുഞ്ഞുങ്ങള്‍ മാറട്ടെ.
വാര്‍ഷിക പരീക്ഷയ്ക്ക് തൊട്ടുമുമ്പ് ഒരു സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ രക്ഷിതാക്കള്‍ക്ക് കത്തയച്ചു. ”പ്രിയപ്പെട്ട രക്ഷിതാക്കളെ, നിങ്ങളുടെ കുട്ടികളുടെ പരീക്ഷ അടുത്ത ആഴ്ച ആരംഭിക്കുകയാണല്ലോ. കുട്ടിയുടെ റിസള്‍ട്ടിനെക്കുറിച്ചുള്ള നിങ്ങളുടെ ആധി എനിക്കറിയാം. പക്ഷേ ഒരു കാര്യം ഓര്‍മ്മിക്കുക – പരീക്ഷ എഴുതുന്ന കുട്ടികള്‍ക്കിടയില്‍ –
* കണക്ക് മനസിലാക്കേണ്ട യാതൊരു ആവശ്യവുമില്ലാത്ത ഒരു കലാകാരനുണ്ട്.
* ചരിത്രത്തെയും ഇംഗ്ലീഷിനെയും ഗൗരവത്തിലെടുക്കാത്ത ഒരു സംരംഭകന്‍ ഉണ്ട്.
* കെമിസ്ട്രിക്ക് ലഭിക്കുന്ന മാര്‍ക്ക് കൊണ്ട് പ്രത്യേകിച്ച് യാതൊരു പ്രയോജനവുമില്ലാത്ത ഒരു സംഗീത പ്രതിഭയുണ്ട്
ഫിസിക്സിനെക്കാള്‍ ഫിസിക്കല്‍ ഫിറ്റ്നസിനു പ്രാധാന്യം കൊടുക്കേണ്ട ഒരു കായിക താരം ഉണ്ട്.
നിങ്ങളുടെ കുട്ടി ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയാല്‍ തീര്‍ച്ചയായും അതൊരു സന്തോഷമുള്ള കാര്യം തന്നെ. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെ സംഭവിക്കുന്നില്ല എങ്കില്‍ അവരുടെ ആതമവിശ്വാസത്തെയും ആത്മാഭിമാനത്തെയും അവരില്‍നിന്ന് തട്ടിപ്പറിക്കരുത്. സാരമില്ല, അതൊരു പരീക്ഷ മാത്രമായിരുന്നു എന്ന് അവരെ ആശ്വസിപ്പിക്കുക. അതിലും വലിയ കാര്യങ്ങള്‍ അവര്‍ക്ക് ഈ ജീവിതത്തില്‍ ചെയ്യാനുണ്ട് എന്നുമാത്രം പറയുക. അത്രമാത്രം മതി. അവര്‍ ലോകം കീഴടക്കുന്നത് നിങ്ങള്‍ക്ക് കാണാം. അവരുടെ സ്വപ്‌നങ്ങളെയും കഴിവുകളെയും ഇല്ലാതാക്കാന്‍ ഒരു പരീക്ഷയ്ക്കും ഒരു മാര്‍ക്കിനും സാധിക്കില്ല. ഒരു കാര്യം കൂടി. ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും മാത്രമല്ല ഈ ലോകത്ത് സുഖത്തോടെയും സന്തോഷത്തോടെയും ജീവിക്കുന്നതെന്ന് നിങ്ങള്‍ അറിയുക.
പല നിറത്തിലുള്ള പൂക്കള്‍ ഒരു തോട്ടത്തിന് കൂടുതല്‍ ചാരുത നല്‍കുന്നതുപോലെ വിവിധ കഴിവുകളാല്‍ ശോഭിക്കുന്നവരെക്കൊണ്ട് ഈ ലോകത്തിനും ഭംഗി വര്‍ദ്ധിക്കട്ടെ. നല്ല മനുഷ്യനെ വാര്‍ത്തെടുക്കുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെങ്കില്‍ ഓരോരുത്തരും തങ്ങളുടെ കഴിവുകള്‍ വികസിപ്പിച്ച് ജീവിതവിജയം നേടാന്‍ ഇടയാകട്ടെ. ”നമുക്ക് ലഭിച്ചിരിക്കുന്ന കൃപയനുസരിച്ച് നമുക്കുള്ള ദാനങ്ങളും വ്യത്യസ്തമാണ് (റോമ: 12: 6)
പരീക്ഷാക്കാലത്തിലൂടെ കടന്നുപോകുന്ന എല്ലാ കുഞ്ഞുമക്കള്‍ക്കും വിജയം ആശംസിക്കുന്നു. പരീക്ഷയില്‍ തോറ്റാലും ജീവിതത്തില്‍ തോല്‍ക്കാതിരിക്കുന്നതാണ് പ്രധാനം എന്നത് മറക്കാതിരിക്കാം. നന്മ നിറഞ്ഞ ഒരാഴ്ച പ്രാര്‍ത്ഥനാപൂര്‍വം ആശംസിക്കുന്നു.
സ്‌നേഹത്തോടെ
ഫാ. ബിജു കുന്നയ്ക്കാട്ട്
എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍ സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.
ആശയ വിനിമയം ഒരു ഡോക്ടര്‍ക്ക് അത്ര എളുപ്പമാണോ എന്ന മലയാളം യുകെയുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ഡോ. മഞ്ജുഷ. ഒരു ഡോക്ടര്‍ ബിരുദം നേടിയെടുക്കുക എന്നത് കഠിനമായ ഒരു തപസ്സിന്റേയും ഒരുപാട് വര്‍ഷത്തെ കഠിനാധ്വാനത്തിന്റെയും പരിണിത ഫലമാണ്. എന്നാല്‍ ഇതെല്ലാം തരണം ചെയ്ത ശേഷം ഒരു പാശ്ചാത്യ രാജ്യത്ത് ജോലി ചെയ്യുക എന്നത് പലരും എളുപ്പമെന്ന് കരുതുന്നതിന് വിപരീതമായി പല ബുദ്ധിമുട്ടുകളും പ്രയാസങ്ങളും നിറഞ്ഞതാണന്ന് എനിക്ക് മനസ്സിലായത് സ്വന്തം അനുഭവത്തിലൂടെയാണ്. എം.ബി.ബി.എസ് കഴിഞ്ഞ് യുകെയില്‍ വന്ന് ഒരു ഡോക്ടറാകാനുള്ള എന്റെ പ്രയത്‌നത്തിന്റെ ചുരുങ്ങിയ ഒരു വിവരണമാണിത്. ഈ യാത്രയിലെ നേട്ടങ്ങളും കോട്ടങ്ങളുമാണ് ഞാനിവിടെ സൂചിപ്പിക്കാന്‍ ആഗ്രഹിക്കുന്നത്.
ആശയ വിനിമയം..! അതത്ര എളുപ്പമല്ല എന്ന് ആദ്യമേ ഞാന്‍ പഠിച്ചു. ആശയ വിനിമയത്തിന്റെ കുറവ് വലിയ പ്രത്യാഘാതങ്ങളിലേക്ക് കാര്യങ്ങളെ വഴി തിരിച്ച് വിടുന്നു. രോഗിയോട് ചികിത്സാ ക്രമം ആജ്ഞാപിക്കുന്ന പഴഞ്ചന്‍ രീതിയില്‍ നിന്നും രോഗിയും ഡോക്ടറും തമ്മില്‍ സംസാരിച്ച് രണ്ടു പേര്‍ക്കും സമ്മതമായ ചികിത്സാരീതി സ്വീകരിക്കുമ്പോള്‍ അവിടെ ഭാഷയ്ക്ക് കൂടുതല്‍ സ്ഥാനമുണ്ട്. വേദന നിറഞ്ഞ ഒരു രോഗിയുടെ ഭാഷയും സംസാരരീതിയും മനസ്സിലാക്കുക അത്ര എളുപ്പമല്ല. പക്ഷേ, അത് വളരെ വിശദമായി മനസ്സിലാക്കിയാലേ ഈ സമ്പര്‍ക്കം ഫലപ്രദമാവുകയുള്ളൂ. രോഗിയോടുള്ള സമീപനവും പെരുമാറ്റ രീതികളും ഭാഷയേപ്പോലെ തന്നെ തുല്ല്യ പ്രാധാന്യം അര്‍ഹിക്കുന്നു. രോഗത്തേക്കുറിച്ചുള്ള ബോധവത്ക്കരണമാണ് പ്രധാനം. അതിലൂടെ അവരെ തീരുമാനങ്ങള്‍ എടുക്കാന്‍ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുന്ന ഒരു ഡോക്ടറായി മാറുകയാണ് ഓരോ ഡോക്ടറും.
പരീക്ഷകള്‍ എന്ന കടമ്പ കടക്കുക. ഒരു വഴിക്കല്ലെങ്കില്‍ മറ്റൊരുവഴിയില്‍, യുകെയില്‍ എത്തുന്ന ഓരോരുത്തരും അഭിമുഖീകരിക്കുന്ന ഒരു വലിയ വിഷയമാണിത്. ഒരു ഡോക്ടറെ സംബന്ധിച്ചിടത്തോളം അത് സാധാരണക്കാരില്‍ നിന്നും വേറിട്ട് നില്‍ക്കുന്നു. യുകെയിലെ പരീക്ഷകള്‍ ആശയ വിനിമയത്തിനും പ്രായോഗീക അറിവുകള്‍ക്കും പ്രദാനം ചെയ്യുന്നതാണ് എന്നതില്‍ യാതൊരു സംശയവുമില്ല. കൂടാതെ, ഒരു ശരാശരി യുകെ വിദ്യാര്‍ത്ഥിയെക്കാളും കൂടുതല്‍ പരിശ്രമം നമ്മള്‍ ചെയ്താലേ ഈ പരീക്ഷകളില്‍ വിജയം കൈവരിക്കാനാവൂ. കാരണം, അവരുടെ രക്തത്തിലുള്ളതും ജന്മസിദ്ധമായി കിട്ടിയിട്ടുള്ളതുമായ ഭാഷാ വൈദഗ്ധ്യം നമ്മള്‍ അശ്രാന്ത പരിശ്രമം കൊണ്ട് മാത്രമേ നേടാനാകൂ.
ഇനി ഞാന്‍ പറഞ്ഞു തുടങ്ങട്ടെ..! ഒരു സാധാരണക്കാരന്റെ ഭാഷ മാത്രമേ എനിക്കും ഇണ്ടായിരുന്നുള്ളൂ.. പക്ഷേ, രോഗികള്‍ വേദനകള്‍ ഭാഷയാക്കി മാറ്റിയപ്പോള്‍ അത് എനിക്ക് പെട്ടന്ന് മനസ്സിലായി. ഒരു ജനറല്‍ പ്രാക്ടീഷണറായി വേദന നിറഞ്ഞ രോഗികളുടെ ഭാഷ ഞാന്‍ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ എന്നിലെ ആത്മവിശ്വാസം വര്‍ദ്ധിച്ചു. ‘തൃപ്തി ‘ അത് ഒന്ന് വേറെ തന്നെയാണ്. ആത്മാര്‍ത്ഥതയും പൂര്‍ണ്ണ സമര്‍പ്പണവും. അതാണ് ഒരു ഡോക്ടര്‍. ഒരു ഡോക്ടറുടെ തൃപ്തിയും അതു തന്നെ.
കിടക്കയില്‍ നിന്നെണീറ്റ് പോകുന്ന ഒരു രോഗി ഡോക്ടറോട് പറയുന്ന നന്ദിയുടെ വാക്കുകള്‍, അതാണ് യഥാര്‍ത്ഥ ചികിത്സയും സന്തോഷവും. ഒരു ഡോക്ടര്‍ പ്രാര്‍ത്ഥിക്കുന്നതുപോലെ ലോകത്തില്‍ ആരും ഇന്നേവരെ പ്രാര്‍ത്ഥിച്ചിട്ടുണ്ടാവില്ല. ദേശ ജാതി മത ഭേദമെന്യെ രോഗികള്‍ക്കുണ്ടാവുന്ന സംതൃപ്തിയും, പല വിധത്തില്‍ അവര്‍ രേഖപ്പെടുത്തുന്ന കൃതജ്ഞതയുമാണ് ഞാന്‍ ഉള്‍പ്പെടുന്ന ഡോക്ടര്‍ സമൂഹം യുകെയില്‍ സേവനം അനുഷ്ഠിക്കാന്‍ തീരുമാനിച്ചത്.
ജോജി തോമസ്
മലയാളികളുള്‍പ്പെടുന്ന തൊഴില്‍ സമൂഹത്തിന് വാനോളം പ്രതീക്ഷകള്‍ നല്‍കി ലേബര്‍ പാര്‍ട്ടിയുടെ പ്രകടന പത്രിക പുറത്തിറങ്ങി. അടിസ്ഥാന വേതനം ഒരു മണിക്കൂറിന് പത്ത് പൗണ്ടായി നിജപ്പെടുത്തുമെന്നതാണ് പ്രകടന പത്രികയിലെ ഏറ്റവും ശ്രദ്ധേയമായ വാഗ്ദാനം. 25 വയസിന് മുകളിലുള്ളവരുടെ നിലവിലുള്ള അടിസ്ഥാന ശമ്പളം 7.50 പൗണ്ട് എന്ന നിരക്കിലാണ്. അടിസ്ഥാന ശമ്പളത്തില്‍ ലേബര്‍ പാര്‍ട്ടി വാഗ്ദാനം ചെയ്തിരിക്കുന്ന വര്‍ദ്ധനവ് മലയാളികളുള്‍പ്പെടുന്ന വിവിധ തരത്തിലുള്ള തൊഴിലെടുത്ത് ജീവിക്കുന്ന സമൂഹത്തിന് തികച്ചും പ്രതീക്ഷാജനകമാണ്. ലേബര്‍ പാര്‍ട്ടി വാഗ്ദാനം ചെയ്ത സൗജന്യ യൂണിവേഴ്സിറ്റി വിദ്യാഭ്യാസവും ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ലേബര്‍ പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായ യോര്‍ക്ഷയറിലെ ബ്രാഡ്ഫോര്‍ഡ് യൂണിവേഴ്സിറ്റി ഹാളിലാണ് പ്രകടന പത്രികയുടെ പ്രകാശനം നടന്നത്.
നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസിന്റെ സംരക്ഷണവും നവീകരണവും ലേബര്‍ പാര്‍ട്ടി പ്രകടന പത്രികയിലൂടെ ഉറപ്പു തരുന്നുണ്ട്. അധികാരത്തിലെത്തുകയാണെങ്കില്‍ നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസിന്റെ മാതൃകയില്‍ നാഷണല്‍ എജ്യൂക്കേഷന്‍ സര്‍വ്വീസ് ആരംഭിക്കുന്നതിനും ലേബര്‍ പാര്‍ട്ടി ലക്ഷ്യമിടുന്നു. 1948-ല്‍ ആദ്യമായി നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസ് അന്നത്തെ ലേബര്‍ സര്‍ക്കാര്‍ ആരംഭിച്ചത് ലോകത്തിനു തന്നെ മാതൃകയാണ്.
റോയല്‍ മെയിലും ജലവിതരണവും ഊര്‍ജ്ജ മേഖലയും റെയില്‍വേയും ദേശസാത്കരിക്കുന്നതിനുള്ള ജെറമി കോര്‍ബിന്റെ ആശയം ബ്രിട്ടീഷ് ജനത കയ്യടിയോടെയാണ് സ്വീകരിക്കുന്നത്. ഊര്‍ജ്ജ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കുത്തകകളുടെ ചൂഷണം ഒഴിവാക്കാനായാല്‍ സാധാരണക്കാരും ഇടത്തരക്കാരുമായ ബ്രിട്ടീഷ് ജനതയുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ സാധിക്കും.
ബാങ്ക് ഹോളിഡേകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനും ലേബര്‍ പാര്‍ട്ടി ലക്ഷ്യമിടുന്നു. പ്രൈമറി സ്‌കൂള്‍ തലം വരെ സൗജന്യ ഭക്ഷണം, പത്ത് ലക്ഷം പുതിയ വീടുകള്‍, ആശുപത്രികളില്‍ രോഗികള്‍ക്ക് സൗജന്യ പാര്‍ക്കിംഗ് സൗകര്യം, നഴ്സുമാര്‍ക്ക് ശമ്പള വര്‍ധനവ് തുടങ്ങി സാധാരണക്കാരെ ആകര്‍ഷിക്കുന്ന നൂറുകണക്കിന് വാഗ്ദാനങ്ങളാണ് ലേബര്‍ പാര്‍ട്ടി നല്‍കുന്നത്.
ജനോപകാരമായ പദ്ധതികള്‍ക്ക് പണം കണ്ടെത്താന്‍ ഉയര്‍ന്ന വരുമാനമുള്ളവരില്‍ നിന്ന് കൂടുതല്‍ നികുതി ഈടാക്കാന്‍ ലേബര്‍ പാര്‍ട്ടി പദ്ധതിയിടുന്നു. 80,000ത്തിനു മുകളില്‍ വരുമാനമുള്ളവരില്‍ നിന്ന് പിന്നീടു വരുന്ന ഓരോ പൗണ്ടിനും 50% നികുതിയും ഏര്‍പ്പെടുത്താനാണ് ലേബര്‍ പാര്‍ട്ടിയുടെ നീക്കം. എന്തായാലും ലേബര്‍ പാര്‍ട്ടിയുടെ പ്രകടനപത്രികയിലെ ജനപ്രിയ വാഗ്ദാനങ്ങള്‍ സാധാരണക്കാരന് അനുകൂലമായ നിര്‍ദ്ദേശങ്ങളുമായി വരുവാന്‍ കണ്‍സര്‍വേറ്റീവുകളെയും പ്രേരിപ്പിക്കും.
സ്വന്തം ലേഖകന്‍
ലെസ്റ്റര്‍ ലൈവ് കലാസമിതിയും സാബൂസ് സ്‌കൂള്‍ ഓഫ് മ്യൂസിക്കും സംയുക്തമായി സംഘടിപ്പിക്കുന്ന സര്‍ഗ്ഗോദായം 2017 നുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. അനുഗ്രഹീത ഗായകര്‍ക്കും പ്രൊഫഷണല്‍ താളവൃന്ദ വാദകര്‍ക്കുമൊപ്പം ലൈവ് ഓര്‍ക്കസ്ട്രയില്‍ പിന്നണിയില്‍ കീബോര്‍ഡ് വായിക്കുന്നത് സാബൂസ് സ്‌കൂള്‍ ഓഫ് മ്യൂസിക്കില്‍ പരിശീലനം തുടരുന്ന തെരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ്.
മാസങ്ങള്‍ നീണ്ട പരിശീലനത്തിനു ശേഷം അരങ്ങേറ്റം കുറിക്കുന്ന കുട്ടികള്‍ വായിക്കുന്നത് മലയാള സിനിമാ ഗാന ശാഖയില്‍ അവിസ്മരണീയ സ്ഥാനം അലങ്കരിക്കുന്ന ഏതാനും മനോഹര ഗാനങ്ങള്‍ക്കാണെന്ന പ്രത്യേകത കൂടിയുണ്ട്.
ദേവരാജന്‍ മാസ്റ്റര്‍ മുതല്‍ എം.ജി. രാധാകൃഷ്ണന്‍, ജെറി അമല്‍ദേവ്, ഏ.ജെ. ജോസഫ്, മോഹന്‍ സിതാര തുടങ്ങിയ പ്രതിഭാധനന്മാരായ സംഗീത സംവിധായകരുടെ അത്യന്തം ആസ്വാദ്യകരമായ മെലഡി ഗാനങ്ങള്‍ക്ക് പുറമെ ഇളയരാജ, ഏ.ആര്‍. റഹ്മാന്‍ തുടങ്ങി ലോകം ആദരിക്കുന്ന സംഗീത സംവിധായകരുടെ ഗാനങ്ങള്‍, ബോണി എം ആല്‍ബം സോംഗ്, ദ്രുത ചടുല താള വിസ്മയം തീര്‍ക്കുന്ന ഡബ്ബന്‍കൂത്ത് ഗാനങ്ങളും നാടന്‍ പാട്ടുകളും പരിപാടിയില്‍ ഇടം നേടും.
ഗാനങ്ങള്‍ ആലപിക്കുന്നത് ബ്രയാന്‍ ഏബ്രഹാം (ബ്ലാക്ക് പൂള്‍) സവിതാ മേനോന്‍ (ഷെഫീല്‍ഡ്), അഭിലാഷ് പോള്‍ (ലെസ്റ്റര്‍), ദിലീപ് രവി, മേല്‍ന പോള്‍സണ്‍, മെല്‍വിന്‍ പോള്‍സണ്‍ (കോവന്‍ട്രി), നെല്‍സണ്‍ ബൈജു (ലിങ്കണ്‍ഷെയര്‍), വര്‍ഗ്ഗീസ് വര്‍ക്കി, ബിനോ മാത്യു, ആന്‍മേരി തോമസ് (ലെസ്റ്റര്‍).
ഓര്‍ക്കസ്ട്ര നയിക്കുന്നത് സാബു ജോസ് (ബേസ് ഗിറ്റാര്‍), ജോര്‍ജ്ജ് തോമസ്, ദീപേഷ് സ്‌കറിയ (തബല), രജീഷ് ചാലിയത്ത് (ഡ്രംസ്), ബേബി കുര്യന്‍ (റിഥം പാഡ്), കീബോര്‍ഡ്: ഡെറിന്‍ ജേക്കബ്, മേബിള്‍ ലൂക്കോസ്, റിയോണ സുജിത്, സാനിയ ജോസഫ്, കാതറിന്‍ ജസ്റ്റിന്‍, മെവിന്‍ അഭിലാഷ്, ലിയോ സുബിന്‍, ഡൊമിനിക് എബ്രഹാം, പ്രണവ് സുരേഷ്, ശ്രുതി അനില്‍, സജി സൈമണ്‍(റിഥം ഗിറ്റാര്‍), റെജി ജോര്‍ജ്ജ് (അവതരണം)
പരിപാടിയുടെ പ്രയോജകര്‍: എക്‌സലന്റ് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ്സ്, ലൂയിസ് കെന്നഡി സോളിസിറ്റേഴ്‌സ്, ജാസ് ലൈവ് ഡിജിറ്റല്‍, പ്രണമ്യ ആര്‍ട്‌സ് ആന്‍ഡ് ഡാന്‍സ് അക്കാദമി, സി.സി.ടി. ട്രേഡിങ്ങ്, ട്രിനിറ്റി ഇന്റീരിയര്‍, ചിന്നാസ് കേറ്ററിംഗ്, ഷോയ് ചെറിയാന്‍ ആക്‌സിഡന്റ് ക്ലെയിം സര്‍വീസസ്സ്.
വൈകിട്ട് ഏഴുമണിക്ക് ലെസ്റ്റര്‍ ജഡ്ജ് മെഡോ കമ്മ്യൂണിറ്റി കോളജില്‍ ആരംഭിക്കുന്ന തികച്ചും സൗജന്യമായ പരിപാടിയിലേക്ക് യു.കെ.യിലെ എല്ലാ സംഗീതാസ്വാദകര്‍ക്കും ഹാര്‍ദ്ദവമായ സ്വാഗതം.