Specials

ന്യൂസ് ഡെസ്‌ക്. മലയാളം യുകെ
കൊറോണാ കാലത്ത് ലോകം ഭീതിയിലാകുമ്പോള്‍ ലോക്ഡൗണുമായി കുടുംബങ്ങളിലേയ്ക്ക് ഒതുങ്ങുന്നവര്‍ക്ക് മാനസികമായ ഉല്ലാസവുമായി ഒരു ടിക് ടോക് വീഡിയോ. നിമഷനേരം മാത്രമുള്ള ഈ വീഡിയോ നല്‍കുന്നത് ഒരു വലിയ സന്ദേശം കൂടിയാണ്. യുകെയിലെ ഒരു മലയാളി കുടുംബം ചെയ്ത വീഡിയോ എന്ന നിലയില്‍ ഇത് കൂടുതല്‍ ശ്രദ്ധേയമാണ്. യൂറോപ്പിന്റെ സൗന്ദര്യമായ യോര്‍ക്ഷയറിലെ ബ്രാഡ്‌ഫോര്‍ഡില്‍ താമസിക്കുന്ന രാജേഷ് സ്വീറ്റി ദമ്പതികളാണ് ഈ വീഡിയോ നിര്‍മ്മിച്ചത്. എറണാകുളമാണ് രാജേഷിന്റെ ജന്മദേശം. സ്വീറ്റി തൊടുപുഴക്കാരിയും. ഇവര്‍ക്ക് രണ്ട് മക്കളാണ്. ഇജോയും ഡാനിയും. മൂത്തയാള്‍ ഇജോ ആണ് ഈ ചെറിയ വീഡിയോയുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ബൈബിള്‍ കലോത്സവത്തില്‍ ലീഡ്‌സ് ഇടവകയെ പ്രതിനിധീകരിച്ച് നിരവധി സമ്മാനങ്ങള്‍ രാജേഷ് സ്വീറ്റി ദമ്പതികള്‍ വാരിക്കൂട്ടിയിട്ടുണ്ട്. അപകടകാലത്തും ഒരു പോസിറ്റീവ് ഊര്‍ജ്ജം നല്കുക എന്ന ലക്ഷ്യം മാത്രമേ ഈ വീഡിയോയുടെ പിന്നിലുള്ളൂ എന്ന് രാജേഷ് പറയുന്നു. ഓപ്പസിറ്റ് ഡ്യൂട്ടി ചെയ്യുന്നവരാണ് യുകെയിലെ മലയാളി കുടുംബങ്ങളില്‍ അധികവും. തമ്മില്‍ കാണുവാനുള്ള സാഹചര്യം വളരെ പരിമിതവുമാണ്. കോവിഡ്19 ലോകത്തെ കാര്‍ന്നുതിന്നുമ്പോള്‍ പല കുടുംബ ബന്ധങ്ങളും കൂടുതല്‍ ദൃഡതയുള്ളതായി മാറുന്നു എന്ന് പൊതുവേ വിലയിരുത്തപ്പെടുന്നു. തമാശയെങ്കിലും സ്‌നേഹത്തിന്റെ യഥാര്‍ത്ഥ മുഖമാണ് രാജേഷ് ഈ വീഡിയോയില്‍ പറയുവാന്‍ ശ്രമിക്കുന്നത്.

ലോക മലയാളികള്‍ക്ക് ആസ്വദിക്കാന്‍ പാകത്തിന് ഒരു വലിയ സന്ദേശമാണ് യുകെയിലെ പ്രസിദ്ധമായ ബ്രാഡ് ഫോര്‍ഡില്‍ നിന്നും രാജേഷ് സ്വീറ്റി ദമ്പതികള്‍ ഇന്ന് ഫെസ് ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ലൈക്കും ഷെയറിംഗുമായി ഈ വീഡിയോ ഇതിനോടകം ജനശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്.

 
അനശ്വര ശാന്തിയുടെ കാന്തി പരത്തുന്ന അതി ശോഭനമായ ഉഷസ്സാണ് ഈസ്റ്റർ. പരിശുദ്ധ പൗലോസ് ശ്ലീഹ എഴുതിയതു പോലെ “ഒരു ക്രിസ്തു മനസ്സ് ” നമ്മളിൽ പൂർണ്ണമാകേണ്ട ദിവസം. അതിനായുള്ള പ്രയത്നമാണ് വലിയ നോമ്പുകാലം മുഴുവനും നാം നടത്തിയത്. അസാധാരണമായൊരു സ്ഥിതിവിശേഷത്തിലൂടെ നാം കടന്നു പോകുന്ന നാളുകളാണിത്. അതിവേഗം പടരുന്ന ഒരു മഹാവ്യാധിയെ ചെറുക്കുവാൻ ലോകമെങ്ങും പരിശ്രമിക്കുന്ന നാളുകൾ. മനുഷ്യജീവിതത്തിന്റെ ക്ഷണികതയും നിസ്സാരതയും വീണ്ടുമോർപ്പിച്ച് അവനെ കൂടുതൽ വിനീതനാക്കാൻ കാലം നടത്തുന്ന ഒരു പരിശ്രമം കൂടെയായി നാം ഇതിനെ തിരിച്ചറിയണം.

കഴുതയുടെ മേൽ കയറിയും കാൽ കഴുകിയും കുരിശിലേറിയും താഴ്മയുടെ ദൈവീക ലാവണ്യം തന്നെ അനുഗമിക്കുന്നവരെ പഠിപ്പിച്ചു കൊണ്ടാണ് യേശു തമ്പുരാൻ ശാശ്വത സമാധാനത്തിന്റെ ഉയർത്തെഴുന്നേല്പ്പിലേയ്ക്കുള്ള വഴിതെളിച്ചത്. വീട്ടു വാതിലുകൾ അടച്ചിട്ട് നാം ഭീതിയോടെ പാർക്കുമ്പോൾ ഉത്ഥാനത്തിന്റെ സുവിശേഷം നമുക്ക് നൽകുന്നത് ധൈര്യം പകരലിന്റെ സന്ദേശമാണ്. ഭയചകിതരായി വാതിൽ അടച്ചിരുന്ന ശിഷ്യന്മാർക്ക് നടുവിലേയ്ക്കാണ് യേശുനാഥൻ സമാധാനാശംസയുമായി എത്തിയത്. നമ്മുടെ പരസ്പര വിശ്വാസമില്ലായ്മകളും അഹന്തകളും അകാരണഭീതികളും കൊണ്ട് നാം അടച്ചുപൂട്ടിയ ഹൃദയത്തിന്റെ വാതിലുകൾ തുറക്കപ്പെടുന്ന ദിവസമാകണം ഉത്ഥാനത്തിന്റേത്. നിത്യശാന്തിയുടെ മഹാസന്ദേശമാണ് ഇനിയുള്ള നാളുകളിൽ നാം പരസ്പരം പകരേണ്ടത്. സമാധാനത്തിന്റെ നൽ വാഴ് വുകൾക്ക് വേണ്ടിയാവണം ഇനി നമ്മുടെ അടച്ചിട്ടിരുന്ന വാതിലുകൾ തുറക്കപ്പെടേണ്ടത്. അപ്പോൾ മാത്രമാണ് നമ്മുടെ നോമ്പും പ്രാർത്ഥനകളും ശുശ്രൂഷകളും ഉത്ഥാനാശംസകളും അർത്ഥപൂർണ്ണമാകുന്നത്. എല്ലാവർക്കും സമാധാനം ആശംസിക്കുന്നു.

ഷിബു മാത്യൂ
‘കല്ലുകളും കഥ പറയും’. കന്യാകുമാരി മുതല്‍ ആദ്യ ഒളിംപിക്‌സ് നടന്ന ഗ്രീസിലെ ഏദന്‍സില്‍ നിന്നു വരെയുള്ള കല്ലുകളുടെ ശേഖരം. ഒരു സെന്റീ മീറ്റര്‍ മുതല്‍ ഒന്നര കിലോ വരെ വലിപ്പമുള്ള നാല്‍പ്പത്തിരണ്ട് കല്ലുകള്‍. അതും അവിശ്വസനീയമായ രൂപത്തില്‍. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള പതിനാറ് വര്‍ഷത്തെ കല്ലുകളുടെ ശേഖരമാണ് യുകെയിലെ യോര്‍ക്ഷയറിലുള്ള വെയ്ക്ക്ഫീല്‍ഡില്‍ താമസിക്കുന്ന അഞ്ചു കൃഷ്ണന്റെ വീട്ടിലുള്ളത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിച്ച കല്ലുകളില്‍, അതാത് സ്ഥലത്തിന്റെ എടുത്തു പറയത്തക്ക പ്രത്യേകതകള്‍ ചിത്രങ്ങളാക്കുകയാണ് അഞ്ചുവിപ്പോള്‍. വാട്ടര്‍ കളറില്‍ തീര്‍ത്ത ആദ്യ ചിത്രം ഒലിവ് ശിഖരങ്ങളാണ്. ലോകത്തിന് മുഴുവന്‍ പുത്തന്‍ ഉണര്‍വ്വ് നല്‍കിയ ആദ്യ ഒളിംപിക്‌സിന് വിജയികള്‍ക്കുള്ള കിരീടമായി നല്‍കിയ ഒലിവ് ശിഖരങ്ങള്‍. ലോകത്തിനെ ഒന്നായി കൊറോണ വൈറസ് കാര്‍ന്നുതിന്നാനൊരുങ്ങുന്ന ഇക്കാലത്ത്, ആതുരസേവന രംഗത്ത് ദിനരാത്രം പണിയെടുക്കുന്നവര്‍ ഒട്ടും തളരാരെ ഈ മഹാമാരിയെ നേരിടാനുള്ള മാനസീകമായ ഒരു ഊര്‍ജ്ജം നല്‍കാന്‍ ആദ്യ ഒളിംപിക്‌സിലെ കിരീടമായ ഒലിവ് ചില്ലകള്‍ നല്‍കുന്ന സന്ദേശത്തിനാകുമെന്ന് അഞ്ചു പറയുന്നു. അതു കൊണ്ടാണ് ആദ്യ ചിത്രം ഒലിവ് ചില്ലകളില്‍ തുടങ്ങിയത്. ഇതിനോടകം തന്നെ നിരവധി ചിത്രങ്ങള്‍ കല്ലുകളില്‍ വരച്ചു കഴിഞ്ഞു.

കല്ലുകള്‍ക്കും കഥയുണ്ട്. ഇപ്പോള്‍ കാണാന്‍ ഭംഗിയുള്ള കല്ലുകള്‍ക്ക് വികൃതമായ ഒരു രൂപമുണ്ടായിരുന്നു. മഴയില്‍ കുതിര്‍ന്നും കാറ്റിലുരുണ്ടും വെള്ളത്തിലൊഴുകിയും പ്രകൃതിയുടെ എല്ലാ ക്ഷോഭങ്ങളേയും ശക്തമായ നേരിട്ടപ്പോഴാണ് ആ കല്ലുകള്‍ ഭംഗിയുള്ള കല്ലുകളായി മാറിയത്. കേവലം ഒരു രാത്രിയിലെ സഹനമോ വെളുത്തപ്പോള്‍ ഉണ്ടായ സൗന്ദര്യമോ അല്ല ഇത്. ഇത് ഒരു വലിയ സന്ദേശമാണ് ലോകത്തിന് നല്‍കുന്നത്. ഇതിലും വലിയ വ്യാധിയെ ലോകം നേരിട്ടിട്ടുണ്ട് എന്നും ഓര്‍ക്കേണ്ടതുണ്ട്.

കല്ലുകളോടുള്ള താല്പര്യം ചെറുപ്പം മുതല്‌ക്കേ എനിക്കുണ്ടായിരുന്നു. ഒറ്റപ്പാലത്താണ് ഞങ്ങളുടെ വീട്. സാമ്പത്തികമായി ഒരു സാധാരണ കുടുംബമായിരുന്നു ഞങ്ങളുടേത്. അച്ഛനും അമ്മയും ഒരു സഹോദരിയുമടങ്ങുന്ന കുടുംബത്തോടൊപ്പം അവധിക്കാലമാഘോഷിക്കാന്‍ സാധാരണ പോകുന്നത് അമ്പലങ്ങളിലായിരിക്കും. സാമ്പത്തിക പ്രതിസന്ധി വളരെ രൂക്ഷമായ കാലമായിരുന്നതുകൊണ്ട് പലപ്പോഴും ഞങ്ങള്‍ക്ക് ഒന്നും തന്നെ വാങ്ങി തരാന്‍ അച്ഛന് സാധിച്ചിരുന്നില്ല. ഒരിക്കല്‍ ഞങ്ങള്‍ കന്യാകുമാരിയിലുമെത്തി. അവിടുത്തെ കടല്‍ തീരത്തു നിന്നാണ് ആദ്യത്തെ കല്ലെടുത്തത്. കണാന്‍ ഭംഗിയുള്ള കല്ലിന് ശിവലിംഗത്തിന്റെ രൂപസാദൃശ്യവുമുണ്ടായിരുന്നു. യാത്രകളെ ഓര്‍ക്കാന്‍ ചിലവില്ലാത്ത സമ്മാനങ്ങളായി കല്ലുകള്‍ പതിയെ മാറിതുടങ്ങി. അച്ഛനാണ് ഈ ആശയം മുന്നോട്ട് വെച്ചതെങ്കിലും കാലങ്ങള്‍ പിന്നിട്ടപ്പോള്‍ ഭര്‍ത്താവും അതേ പാത പിന്തുടര്‍ന്നു. വിദേശയാത്രയ്ക്ക് പോകുമ്പോള്‍ ഞാന്‍ കല്ലുകള്‍ ശേഖരിക്കാന്‍ തുടങ്ങുമ്പോള്‍ ആദ്യമൊക്കെ ഒരു തമാശയായിട്ടാണ് അദ്ദേഹമതെടുത്തത്. ചിലവില്ലാതെ കിട്ടുന്ന സന്തോഷമല്ലേ.. ധാരാളം പെറുക്കിക്കോളൂ എന്നൊരു കമന്റും. പക്ഷേ, ഒരിക്കല്‍ ഒരു പണി കിട്ടി. മകന് രണ്ടര വയസ്സുള്ളപ്പോള്‍ ഞങ്ങള്‍ അയര്‍ലന്‍ണ്ടില്‍ ഹോളിഡെയ്ക്ക് പോയി. മടങ്ങവെ അവന്‍ അവിടെ നിന്നും ഒന്നര കിലോയോളം തൂക്കം വരുന്ന ഒരു കല്ലെടുത്തു. അത് കൂട്ടത്തില്‍ കൊണ്ടുവരാന്‍ വേണ്ടി വാശിയും ഒപ്പം കരച്ചിലും ആരംഭിച്ചു. ഡൊമസ്റ്റിക് ഫ്‌ലൈറ്റ് ആയതു കൊണ്ട് ലഗേജിന് പരിമിതികള്‍ ഉണ്ടായിരുന്നു. അവസാനം എഴുപത്തിയഞ്ച് പൗണ്ട് ഏയര്‍പോര്‍ട്ടില്‍ കെട്ടിവെച്ച് കല്ലുമായി പോരേണ്ടി വന്നു. ആ കല്ലും മഞ്ചുവിന്റെ ശേഖരത്തിലുണ്ട്. യുകെയില്‍ പലയിടത്തും ഞങ്ങള്‍ യാത്ര ചെയ്തു. നാട് വിട്ടു വരുമ്പോള്‍ എല്ലാം പുതുമയാണല്ലോ! ഓരൊ ടൗണിനും അതിന്റേതായ പ്രത്യേകതകള്‍ ഉണ്ട്. അവിടുത്തെ കല്ലുകള്‍ക്കും ആ രാജ്യത്തിന്റെ സംസ്‌കാരവുമായി ബന്ധമുണ്ടെന്ന് പരിചയത്തിന്റെ വെളിച്ചത്തില്‍ അഞ്ചു പറയുന്നു.

കൊറോണ കാലത്ത് വീടുകളില്‍ ആളുകള്‍ ഒതുങ്ങി കൂടുന്ന അവസരത്തിലാണ് ‘കല്ലുകളും കഥ പറയും’ എന്ന ഒരു വേറിട്ട ആശയവുമായി അഞ്ചു മുന്നോട്ടു വന്നത്. പല എപ്പിസോഡുകളായി കല്ലുകളില്‍ വരച്ച ചിത്രങ്ങള്‍ അതാതു സ്ഥലങ്ങളിലെ പ്രത്യേകതകള്‍ വിവരിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. എന്റെ അമ്മയുടെയും പ്രിയ കൂട്ടുകാരികളായ ഡെല്‍ഹിയിലുള്ള ഷീജയും, പാലക്കാട്ടുള്ള മിനിയും യുകെയിലുള്ള ഡോ. മഞ്ചുവും
ഡോ. നിഷയുടേയുമൊക്കെ പ്രജോദനം ഇതിന്റെ പിന്നിലുണ്ട്. ഹൃദ്യമായ സ്വീകരമാണ് ആദ്യ എപ്പിസോഡിന് ഇതിനോടൊപ്പം ലഭിച്ചത്.

വെയ്ക്ഫീല്‍ഡില്‍ സ്ഥിരതാമസയായ അഞ്ചു കൃഷ്ണന്‍ സ്‌കൂള്‍ അധ്യാപികയാണ്. ഭര്‍ത്താവ് ഡോ. കൃഷ്ണന്‍ മിലാര്‍കോട് NHS ല്‍ ജോലി ചെയ്യുന്നു. ഒരു മകനുണ്ട്. ആദിത്യ കൃഷ്ണന്‍. സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. വരും ദിവസങ്ങളില്‍ കല്ലുകളും കഥ പറയും എന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ദൃശ്യമാകും. മലയാളം യുകെ ന്യൂസിന്റെ അഭിനന്ദനങ്ങള്‍.

 

അഡ്വ .പി . എസ്. ശ്രീധരൻപിള്ള , മിസോറാം ഗവർണർ

ക്രിസ്തുമസിനോട് അനുബന്ധമായുള്ള ഓർമ്മകൾ തുടങ്ങുന്നത് എന്റെ ഗ്രാമമായ വെണ്മണിയിൽ നിന്നാണ്. എല്ലാ മതവിഭാഗത്തിൽപ്പെട്ടവരും ഇടകലർന്നു ജീവിക്കുന്ന എൻെറ നാട്ടിൽ സ്വാഭാവികമായും ക്രിസ്തുമസിനോട് ബന്ധപ്പെട്ടിട്ടുള്ള ആഘോഷങ്ങളിൽ എല്ലാവരും വളരെ സജീവമായിരുന്നു.വെണ്മണിയിൽ വൈ എം സി എ തുടങ്ങിയ കാലം തൊട്ടുള്ള ക്രിസ്തുമസ് പരിപാടികളിൽ ഞാൻ സജീവമായി പങ്കെടുക്കുകയും ചെയ്തിരുന്നു. അങ്ങനെയുള്ള ബന്ധങ്ങളിലൂടെയാണ് ക്രിസ്തുവിനെ കുറിച്ചും ക്രിസ്തുമസ്സിനെക്കുറിച്ചുമുള്ള ആശയങ്ങൾ ചെറിയ പ്രായത്തിൽ തന്നെ എന്നിലേയ്ക്ക് സന്നിവേശിക്കപ്പെട്ടത്. പിന്നീട് കൂടുതൽ പ്രായമായപ്പോൾ ക്രിസ്തുമസിന്റെ സന്ദേശങ്ങൾ സാമൂഹിക തലത്തിലൂള്ള ചിന്തകൾ എന്നിലേയ്ക്ക് കടന്നു വരുവാൻ കാരണമായി.

ജീസസ് ക്രൈസ്റ്റ് ദൈവപുത്രനാണ് എന്ന വിശ്വാസത്തിലാണ് ക്രിസ്തീയ വിശ്വാസം തന്നെ ഉണ്ടായിട്ടുള്ളത്. രമ്യഹർമ്മങ്ങളിലോ രാജകൊട്ടാരത്തിലോ അല്ല മറിച്ച് എളിമയുടെ പ്രതീകമായ കാലിത്തൊഴുത്തിലെ പുൽക്കൂട്ടിലാണ് ക്രിസ്തു ജനിച്ചത്. അതുകൊണ്ടുതന്നെ ക്രിസ്തീയ വിശ്വാസത്തെ സംബന്ധിച്ച് മൂന്നു കാര്യങ്ങളാണ് പ്രധാനമായും ഉള്ളത്. ഒന്നാമതായി സ്നേഹം. സ്നേഹമാണ് ദൈവം എന്ന മഹത്തായ സന്ദേശം. രണ്ടാമതായി ദയയാണ്. മനുഷ്യരോടും സഹജീവികളോടും ഉള്ള ദയ. മൂന്നാമതായി സമാധാനം. ഈ മൂന്നു മഹത്തായ സന്ദേശങ്ങളാണ് ക്രിസ്തുവിന്റെ തിരുപ്പിറവിയോടു കൂടി ലോകത്തിന് ലഭിച്ചത്.

ലോകത്തിലെ അറിയപ്പെടുന്ന എല്ലാ മതങ്ങളെയും സ്വീകരിക്കുകയും അവയ്ക്ക് വളരാനും വികസിക്കാനും അവസരം ഉണ്ടാക്കി കൊടുക്കുകയും ചെയ്ത പാരമ്പര്യമാണ് ഭാരതത്തിനുള്ളത്. നമ്മുടെ അടിസ്ഥാനപരമായ സങ്കല്പം തന്നെ സർവ്വ ധർമ്മ സമഭാവമാണ്. മതേതരത്വം എന്ന സങ്കല്പം ഭരണഘടനയിൽ വരുന്നതിന് വളരെ മുൻപ് തന്നെ യുഗയുഗാന്തരങ്ങളായി ഈ സമഭാവനയിൽ രൂപപ്പെട്ട നാടാണ് നമ്മുടേത്. എല്ലാ മതങ്ങളുടെയും നല്ല വശങ്ങൾ ഉൾക്കൊണ്ട് മുന്നോട്ടു പോകാൻ നമ്മൾക്ക് കഴിയണം.

ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം എന്ന് പറയുമ്പോൾ വിശ്വത്തിന് മുഴുവൻ സമാധാനം എന്ന വിശ്വമാനവികതയുടെ മഹത്തായ സന്ദേശമാണ് ക്രിസ്തുമസ് നൽകുന്നത്. വളരെ മുൻപുതന്നെ ക്രിസ്തുമസിനോട് അനുബന്ധിച്ചുള്ള പല പരിപാടികളിലും ക്രിസ്മസ് സന്ദേശങ്ങൾ ഞാൻ നൽകിയിട്ടുണ്ട്. ഞാൻ പഠിച്ച എം. റ്റി .എച്ച് .എസ്. മാർത്തോമാ ഹൈസ്കൂളിൽ തന്നെ ക്രിസ്മസ് പരിപാടികളിൽ പ്രസംഗിച്ചിട്ടുണ്ട്.അപ്പോഴെല്ലാം പരസ്പര സൗഹാർദ്ദത്തിന്റെയും സ്നേഹത്തിൻെറയും അനുരണനങ്ങളാണ് എന്റെ മനസ്സിൽ നിറയുന്നത് .

ആത്യന്തികമായി സത്യം ഒന്നാണ്. ആ സത്യത്തിലേക്ക് വ്യത്യസ്ത വഴികളിലൂടെ നമ്മൾ യാത്ര ചെയ്യുന്നു. ഈ ഒരു കാഴ്ചപ്പാടിലാണ് ഭാരതീയ ആത്മീയ ജീവിതം തന്നെ ഉള്ളത്. അതു കൊണ്ടു തന്നെ ക്രിസ്തു ജീവിതത്തിന്റെ നന്മ സ്വാംശീകരിക്കാനുള്ള അവസരമാണ് ക്രിസ്തുമസ്.

നമ്മുടെ രാജ്യം വലിയ പുരോഗതിയിലേയ്ക്ക് എത്തിച്ചേരാൻ ഒരു മനസ്സോടെ ഏകോദര സോദരരായി പ്രവർത്തിക്കാം. അതിൽ പരസ്പര വിശ്വാസവും സ്നേഹവും ഉണ്ടാകണം. കൂടുതൽ കരുത്തോടെ 2020 ൽ ഭാരതത്തിന് മുന്നോട്ടുപോകാൻ ക്രിസ്തുമസും പുതുവത്സരവും സഹായകമാകട്ടെ എന്ന പ്രാർത്ഥനയും ആശംസയും ആണ് എനിക്കുള്ളത്.

വളരെ സന്തോഷത്തോടും പ്രാധാന്യത്തോടും ക്രിസ്തുമസ്സ് ആഘോഷിക്കുന്ന സമൂഹമാണ് മിസോറാമിൽ ഉള്ളത്.ക്രിസ്തുമസ്സിനോടനുബന്ധിച്ച് അഞ്ചു പൊതുഅവധികൾ തന്നെ മിസോറമിലുണ്ട് . ഏതാണ്ട് രണ്ടാഴ്ചക്കാലത്തോളം എല്ലാവരും ക്രിസ്തുമസിന്റെയും പുതുവത്സരത്തിന്റെയും തിരക്കിലായിരിയ്ക്കും . മിസോറാം രാജ്യഭവനിൽ തൊണ്ണൂറ് സ്റ്റാഫ് അംഗങ്ങളാണ് ഉള്ളത് .രാജ്യ ഭവനിലെ എല്ലാവർക്കും സമ്മാനങ്ങളും മധുരവും നൽകി ക്രിസ്തുമസ് ആഘോഷം ഞാൻ നടത്തിയിരുന്നു . എല്ലാവർക്കും ക്രിസ്തുമസിന്റെയും പുതുവത്സരത്തിന്റെയും ആശംസകൾ.

മിസോറാം ഗവർണറായി അഡ്വ .പി . എസ്. ശ്രീധരൻപിള്ള സത്യപ്രതിജ്ഞ ചെയുന്നു .

ചിത്രീകരണം : അനുജ കെ, മലയാളം യുകെ ന്യൂസ് ടീം

ജോജി തോമസ്

കഴിഞ്ഞ കുറേ ദിവസങ്ങളായി സോഷ്യൽ മീഡിയയിലും , കത്തോലിക്കാ സഭയെ തകർക്കാൻ ചില ഹിഡൻ അജണ്ടകളുമുള്ള മാധ്യമങ്ങളിലും നിറഞ്ഞു നിൽക്കുന്നത് സിസ്റ്റർ ലൂസിയുടെ ആത്മകഥ എന്ന പേരിൽ പുറത്തിറങ്ങുന്ന ഇക്കിളി പുസ്തകം ആണ്. പുസ്തക പ്രസാധകർ കച്ചവട കണ്ണുകളോടും, കത്തോലിക്കാ സഭയെ തകർക്കാൻ ഹിഡൻ അജണ്ടകളുള്ള ചില മാധ്യമങ്ങളും തത്പര കക്ഷികളും ബോധപൂർവ്വം അസത്യങ്ങളും അവാസ്തവങ്ങളും നിറഞ്ഞ ഈ അശ്ലീല പുസ്തകത്തെ പ്രോത്സാഹിപ്പിക്കുകയാണ് . സിസ്റ്റർ ലൂസിയുടെ പല ആരോപണങ്ങളും പൊതുസമൂഹത്തിൽ സാമാന്യ ബോധം ഉള്ളവർക്ക് വിശ്വസിക്കാൻ സാധിക്കുന്നതല്ല . സെമിനാരികളും മഠങ്ങളും ഇത്തരത്തിൽ ആഭാസത്തരങ്ങളും , ലൈഗിക വൈകൃതങ്ങളും നിറഞ്ഞതായിരുന്നെങ്കിൽ നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ സംവിധാനങ്ങൾ എപ്പോഴെ തകർക്കപെടുമായിരുന്നു . രണ്ടായിരം വർഷങ്ങളോളം പഴക്കമുള്ള ഈ സംവിധാനങ്ങളിൽ ഇത്രയധികം ആഭാസത്തരങ്ങൾ അരങ്ങേറിയിരുന്നു എന്ന് ലോകത്തോട് വിളിച്ചു പറയാൻ ഒരു ലൂസിക്ക് വേണ്ടി ഇത്രയധികം വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു എന്നത് ആരെയും അത്ഭുതപ്പെടുത്തും. ഇതിലുപരിയായി താൻ മാത്രം പതിവൃതയും തന്റെ കൂടെയുള്ള സഹോദരിമാരെല്ലാം വ്യഭിചാരികളുമായി ചിത്രീകരിക്കാൻ ശ്രമിച്ച സിസ്റ്റർ ലൂസി അപമാനിച്ചത് കത്തോലിക്കാ സഭയേ ക്കാൾ ഉപരിയായി തന്റെ സഹോദരിമാരെയും , അവരുടെ കുടുംബങ്ങളെയും ആണ് .എന്തിന് അശരണർക്കും ആലംബഹീനർക്കും ആയി സ്വജീവിതം ഉഴിഞ്ഞു വെച്ച് ലോകത്തെ സ്നേഹത്തിന്റെ മാതൃകകൾ സൃഷ്ടിച്ച ആയിരക്കണക്കിന് സന്യസ്തരെ ആണ് സിസ്റ്റർ ലൂസി അപമാനിക്കുന്നത് .സിസ്റ്റർ ലൂസിയുടെ പല ആരോപണങ്ങളും അവർ ആരുടെയൊക്കെയോ കയ്യിലെ ചട്ടുകമായി പ്രവർത്തിക്കുന്നുണ്ടോ എന്ന് സംശയം ബലപ്പെടുത്തുന്നതാണ്.

കത്തോലിക്കാസഭയിലെ പുരോഹിതരുടെയും, സന്യസ്തരുടെയും ബ്രഹ്മചര്യത്തെയും സഭയിലെ പുരോഹിത സമൂഹത്തിൻറെ മൊത്തത്തിലുള്ള സംഭാവനകളെയും ഒളിഞ്ഞും തെളിഞ്ഞുമുള്ള വിമർശനങ്ങൾക്ക് അടുത്തിടെയുണ്ടായ ചില ഒറ്റപ്പെട്ട സംഭവങ്ങൾ കാരണമായിട്ടുണ്ടെന്നത് വിസ്മരിക്കുന്നില്ല . സഭാ വിരുദ്ധരായിട്ടുള്ള ഒരു ന്യൂനപക്ഷം പ്രസ്‌തുത സംഭവങ്ങളെ ഒരു ആഘോഷം ആക്കാനായിട്ടുള്ള സന്ദർഭമായിട്ടാണ് ഉപയോഗിക്കുന്നത് . വ്യവസ്ഥാപിതമോ , വ്യക്തിപരമോ ആയ ഏത് അക്രമങ്ങളെയും ,തിന്മകളെയും ന്യായികരിക്കുകയോ അതിക്രമം ചെയ്തവർക്ക് കൂട്ടു നിൽക്കുകയോ ചെയ്യേണ്ട ബാധ്യത സഭയ്‌ക്കോ വിശ്വാസ സമൂഹത്തിനോ ഇല്ല . പക്ഷെ സഭയെയും പുരോഹിതസമൂഹത്തെയും മൊത്തത്തിൽ അടച്ചാക്ഷേപിക്കുന്ന ഇത്തരക്കാരുടെ പ്രചാരണങ്ങളെ മുഖവിലയ്ക്കെടുക്കും മുമ്പ് സത്യവും മിഥ്യയും പൊതുസമൂഹവും പ്രത്യേകിച്ച് വിശ്വാസികളും തിരിച്ചറിയേണ്ടിയിരിക്കുന്നു .

ആഗോള കത്തോലിക്കാ സഭയിലെ പുരോഹിതരുടെ എണ്ണം ഏതാണ്ട് അഞ്ച് ലക്ഷത്തിനടുത്ത് വരും . ഏഴുലക്ഷത്തോളം സന്യസ്തരും ഉണ്ട്.വളരെ ദൈർഘ്യമേറിയതും , ആഴത്തിൽ ഉള്ളതുമായ പരിശീലനമാണ് വൈദിക വിദ്യാർഥികൾക്ക് നൽകുന്നത്. പത്തു വർഷത്തിനു മുകളിൽ ദൈർഘ്യമുള്ള പരിശീലന കാലയളവിൽ മറ്റ് ജീവിതാന്തസ്സ്‌ തേടിപ്പോകാനുള്ള സ്വാതന്ത്ര്യം വൈദിക വിദ്യാർഥികൾക്ക് ഉണ്ട് . പൗരോഹിത്യം ആരിലും അടിച്ചേൽപ്പിക്കുന്നില്ല . ചുരുക്കത്തിൽ വളരെ സൂക്ഷ്മമായ പരിശീലനത്തിലൂടെയാണ് വൈദിക വിദ്യാർത്ഥികൾ കടന്നു പോകുന്നതും വാർത്തെടുക്കപ്പെടുന്നതും . എങ്കിലും ചിലപ്പോഴെങ്കിലും ചില കരടുകൾ വൈദികസമൂഹത്തിൽ കടന്നുവരാറുണ്ട്. അതിൻറെ അനുപാതം വളരെ ചെറുതാണന്നുള്ളതാണ് വസ്തുത . ഒരു വ്യക്തിയെന്ന നിലയിൽ സ്വഭാവ വിശേഷങ്ങളിൽ കാലാന്തരങ്ങളായി സംഭവിക്കുന്ന വ്യതിയാനങ്ങൾ ആവാം വൈദികർക്ക് സംഭവിക്കുന്ന വീഴ്ചകൾക്ക് മറ്റൊരു കാരണം.

കത്തോലിക്കാ വൈദികരുടെ ബ്രഹ്മചര്യമാണ് പലരുടെയും വിമർശനങ്ങൾക്കും പരിഹാസത്തിനും കേന്ദ്രബിന്ദു. ജീവശാസ്ത്രപരമായ ആവശ്യങ്ങളെ നിരാകരിച്ചുകൊണ്ടുള്ള ബ്രഹ്മചര്യത്തിൻെറ പ്രസക്തിയാണ് ചോദ്യം ചെയ്യാൻ പലരെയും പ്രേരിപ്പിക്കുന്നത് . തനിക്ക് സാധിക്കാത്തത് ഇവർക്കെങ്ങനെ സാധിക്കും എന്ന സംശയമാണ്. വൈദികർക്കുണ്ടാകുന്നവീഴ്ചകളിൽ പ്രധാന കാരണമായി ഇക്കൂട്ടർ ചൂണ്ടിക്കാട്ടുന്നത് ബ്രഹ്മചര്യത്തെയാണ്. പക്ഷേ ഇവിടെ കാണാതെ പോകുന്ന വസ്തുത വേലി ചാടുന്നവർ ഏത് ജീവിതാവസ്ഥയിലാണെങ്കിലും അതിനു മുതിരുമെന്നതാണ് . വൈവാഹിക ജീവിതം നയിക്കുന്നവരുടെ വിവാഹേതരബന്ധങ്ങൾ വച്ചുനോക്കുമ്പോൾ ബ്രഹ്മചാരികളായ വൈദികർക്കുണ്ടാകുന്ന വീഴ്ചകൾ വളരെ തുച്ഛമാണ് . കുടുംബബന്ധങ്ങൾ വളരെ ശക്തമായ നമ്മുടെ കേരളത്തിലും വിവാഹേതരബന്ധങ്ങൾ പെരുകുന്നതായിട്ടാണ് വാർത്തകളും, കണക്കുകളും സൂചിപ്പിക്കുന്നത്.കത്തോലിക്ക വൈദികരുടെ ബ്രഹ്മചര്യത്തെ ചോദ്യം ചെയ്യുന്നവർ വിവാഹിതരായ പുരോഹിതർക്ക് ഉണ്ടായ വിവാദപരമായ വീഴ്ചകൾക്ക് നേരെ കണ്ണടയ്ക്കുന്നു.

യാഥാസ്ഥികത്വത്തിന്റെയും , കുരിശുയുദ്ധങ്ങളുടെയും മതമായിരുന്ന ക്രിസ്തുമതത്തെ ക്രിസ്തു പ്രതിനിധാനം ചെയ്ത സ്നേഹത്തിന്റെയും , കരുണയുടെയും മതം ആക്കാൻ കത്തോലിക്കാസഭയിലെ സന്യസ്തർ വഹിച്ച പങ്ക് ചെറുതല്ല .അനാഥ ആലംബ ഹീനർക്കുവേണ്ടി അവർ ചെയ്ത സേവനങ്ങളെ ഒരു സുപ്രഭാതത്തിൽ ചരിത്രത്തിൻെറ ചവറ്റുകൊട്ടയിൽ തള്ളാനാവില്ല . ഫാദർ ഡാനിയൽ, മദർ തെരേസ എന്നിവരെല്ലാം ഇതിന് ഉദാഹരണമാണ് . കുഷ്ഠരോഗികൾക്കായി ജീവിച്ച് അവസാനം കുഷ്ഠരോഗം വന്നാണ് ഫാദർ ഡാനിയേൽ മരണമടയുന്നത്. ആഫ്രിക്കയിലെ പട്ടിണി പാവങ്ങൾക്കായി സേവനം ചെയ്ത് അക്രമികളുടെ കൈകളിൽ നരകയാതന അനുഭവിച്ച ഫാ .ടോം ഉഴുന്നാലിന് ഈ അവസരത്തിൽ സ്മരിക്കേണ്ടതാണ്. അറിയപ്പെടാത്ത ഡാനിയേലും, തെരേസയും ആയിരക്കണക്കിനാണ്. ഇവരുടെയൊക്കെ നിസ്വാർത്ഥ സേവനം സാധ്യമായത് കുടുംബബന്ധങ്ങളുടെ കെട്ടുപാടുകളിൽ നിന്ന് മാറി നിന്നതുകൊണ്ടാണ്.

ക്രിസ്തു നേരിട്ട് തൻെറ ശിഷ്യരായി തെരഞ്ഞെടുത്ത പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരാൾക്ക് വഴിതെറ്റി . അവിടെ വഴിതെറ്റിയവരുടെ ശതമാനം എടുക്കുകയാണെങ്കിൽ മൊത്തം ശിഷ്യഗണത്തിൻെറ 8 ശതമാനത്തിലധികം വരും. എങ്കിലും കത്തോലിക്കാസഭ രണ്ടായിരം വർഷത്തിലധികം ക്രിസ്തുവിൻറെ സ്നേഹത്തിൻറെയും , സമാധാനത്തിൻെറയും ,കരുണയുടെയും സന്ദേശവാഹകരായി നിലകൊണ്ടു . അതുകൊണ്ട് തന്നെ വളരെ ചെറിയ ശതമാനം അഭിഷിക്തരുടെ വീഴ്ചകളെ അതിജീവിക്കാനും നാളെയും ലോകത്തെ ധാർമ്മികതയുടെ പതാഹവാഹകരാകാനും സഭയ്ക്ക് സാധിക്കും. ലൂസിമാർക്കോ അവരെ ചട്ടുകമായി ഉപയോഗിക്കുന്നവർക്കോ തകർക്കാവുന്നതല്ല സഭയുടെ വിശ്വാസ്യത .

 

ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്

ഷിബു മാത്യൂ
ലിവര്‍പൂളില്‍ നടന്ന ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ മൂന്നാമത് ബൈബിള്‍ കലോത്സവം കഴിഞ്ഞിട്ട് അഴ്ച്ചകള്‍ പിന്നിട്ടിട്ടും കലോത്സവത്തിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍

ജേക്കബ്ബ് കുയിലാടന്‍ (സംവിധായകന്‍)

ഇപ്പോഴും സജ്ജീവമാണ്. രൂപതയുടെ കീഴിലുള്ള എട്ട് റീജിയണില്‍ നിന്നുമായി ആയിരത്തി ഇരുനൂറോളം മത്സരാര്‍ത്ഥികള്‍

മാറ്റുരച്ച ബൈബിള്‍ കലോത്സവം സീറോ മലബാര്‍ രൂപതയുടെ തന്നെ എറ്റവും വലിയ കാലാത്സവമായി മാറിയിരുന്നു. എല്ലാ റീജിയണുകളും എടുത്തുപറയത്തക്ക നിലവാരത്തിലുള്ള കലാപ്രകടനങ്ങളാണ് കാഴ്ചവെച്ചതെങ്കിലും പ്രസ്റ്റണ്‍ റീജിയണിലെ ലീഡ്‌സ് സെന്റ് മേരീസ് സീറോ മലബാര്‍ മിഷന്‍ അവതരിപ്പിച്ച ടാബ്‌ളോ കൂടുതല്‍ ജനശ്രദ്ധയാകര്‍ഷിച്ചു എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍ . ദൈവരാജ്യത്തിന്റെ വലിയ രഹസ്യങ്ങള്‍ കലാരൂപമായി സ്റ്റേജില്‍ അവതരിക്കപ്പെട്ടപ്പോള്‍ തല കീഴായി പത്രോസിനെ കുരിശില്‍ തറച്ച സംഭവ കഥയുടെ ദൃശ്യാവിഷ്‌ക്കാരം നേടിയത്

ജെന്റിന്‍ ജെയിംസ്‌

നിലയ്ക്കാത്ത കയ്യടിയും ആര്‍പ്പുവിളികളുമായിരുന്നു. ഒടുവില്‍ കാണികള്‍ വിധിയെഴുതിയതു പോലെ തന്നെ മത്സരത്തില്‍ ഒന്നാംസ്ഥാനവും ലഭിച്ചു.

യേശുക്രിസ്തുവുമുള്‍പ്പെട്ട പ്രധാന സംഭവങ്ങളുടെ ദൃശ്യാവിഷ്‌കാരമാണ് സാധാരണയായി ബൈബിള്‍ കലോത്സവങ്ങളിലെ ടാബ്‌ളോകളില്‍ അരങ്ങേറാറുള്ളത്. എന്നാല്‍ അതില്‍ നിന്നും തികച്ചും വ്യത്യസ്ഥതമായ ഒരിനമാണ് ലീഡ്‌സ് സെന്റ് മേരീസ് സീറോ മലബാര്‍ മിഷന്‍ ലിവര്‍പൂളില്‍ നടന്ന മൂന്നാമത് ബൈബിള്‍ കലോത്സവത്തില്‍ അവതരിപ്പിച്ചത്. ഇതേക്കുറിച്ചുള്ള മലയാളം യുകെയുടെ ചോദ്യത്തോട് ഒന്നാം സ്ഥാനം നേടിയ ടാബ്‌ളോയുടെ സംവിധായകന്‍ ജേക്കബ് കുയിലാടന്‍ പ്രതികരിച്ചതിങ്ങനെ.

റീജണല്‍ കലാമേളയിന്‍ മത്സരിക്കാന്‍ പേര് കൊടുത്തു എന്നതിനപ്പുറം ഒന്നും നടന്നിരുന്നില്ല. പേര് കൊടുത്ത സ്ഥിതിക്ക് മത്സരിക്കണം എന്ന ചിന്ത വന്നതുതന്നെ

ടോമി കോലഞ്ചേരി

കലാമേളയുടെ രണ്ട് ദിവസം മുമ്പാണ്. പരിമിതികള്‍ ധാരാളം ഉണ്ടായിരുന്നു എങ്കിലും പതിവില്‍ നിന്നും വ്യത്യസ്തമായ

ജിജി ജേക്കബ്ബ്‌

ഒരിനമായിരുന്നു മനസ്സില്‍ ആഗ്രഹിച്ചിരുന്നത്. യേശുക്രിസ്തുവിനു ശേഷവും എന്നാല്‍ അതുപോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്നതുമായ ഒരു വിഷയമാകണം അവതരിപ്പിക്കാന്‍. അങ്ങനെയിരിക്കുന്ന സമയത്താണ് പത്രോസിനെ തലകീഴായി കുരിശില്‍ തറയ്ക്കുന്ന ചിത്രം മനസ്സില്‍ തെളിഞ്ഞു വന്നത്. പത്രോസിനെ തലകീഴായിട്ടാണ് കുരിശില്‍ തറച്ചു കൊന്നത് എന്ന് എല്ലാവര്‍ക്കുമറിയാമെങ്കിലും ചിത്രകാരന്മാരുടെ ഭാവനയില്‍ വരച്ച ചിത്രങ്ങള്‍ സമൂഹത്തില്‍ വിരളമാണുതാനും. അതു കൊണ്ടു തന്നെ ഒരു മത്സരത്തിന് പറ്റിയ വിഷയമാണെന്നു തോന്നി. അപ്പോള്‍ തന്നെ ഞങ്ങളുടെ അച്ചന്‍ ഫാ. മാത്യൂ മുളയോലിയുമായി ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചു. വളരെ പോസിറ്റീവായിട്ടുള്ള ഒരു മറുപടിയാണ് അദ്ദേഹം ഞങ്ങള്‍ക്ക് തന്നത്. പിന്നീട് നടന്നതെല്ലാം പെട്ടെന്നായിരുന്നു. റീജിയണല്‍ മത്സരത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‌ക്കെ നേരില്‍ കണ്ട സുഹൃത്തുക്കളെ കൂട്ടി മത്സരിക്കാന്‍ പാകത്തിന് ഒരു ദൃശ്യവിഷ്‌ക്കാരം. അത് റീജിയണില്‍ അവതരിപ്പിച്ചു. ഒന്നാമതെത്തുകയും ചെയ്തു.

രൂപതാ ബൈബിള്‍ കലോത്സവത്തില്‍ പങ്കെടുക്കാനുള്ള ആത്മവിശ്വാസമായിരുന്നു റീജിയണിലെ വിജയം. തല കീഴായി കുരിശില്‍ തൂക്കിക്കൊന്ന വി.

ഡെന്നീസ് ചിറയത്ത്‌

പത്രോസിന്റെ മരണം ചുരുക്കം ചില ചിത്രകാരന്മാര്‍ വരച്ച ചിത്രങ്ങളിലെ രൂപ സാദൃശ്യങ്ങളോട് ചേരുന്ന വ്യക്തികളെ കണ്ടു പിടിക്കുക എന്നതായിരുന്നു അടുത്ത ലക്ഷ്യം. അതിന് അധികം കഷ്ടപ്പെടേണ്ടി വന്നില്ല. ഞങ്ങളുടെ ഇടവകയിലെ കലാകാരന്മാര്‍

സ്വീറ്റി രാജേഷ്‌

തന്നെ മുന്നോട്ട് വന്നു. ഏഴ് പേര്‍ ഈ കലാസൃഷ്ടിയില്‍ അണി ചേര്‍ന്നു. പിന്നെ കുറച്ച് റിഹേഴ്‌സലുകള്‍ ആവശ്യമായി വന്നു. അതുപോലെ കോസ്റ്റൂമും. ഇതെല്ലാം ഞങ്ങളുടെ പള്ളിയില്‍ ഫാ. മാത്യൂ മുളയോലിയുടെ സഹായത്താല്‍ നടന്നു. ഒടുവില്‍, ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ മൂന്നാമത് ബൈബിള്‍ കലാത്സവത്തില്‍ കര്‍ത്താവിനു ശേഷം കര്‍ത്താവിനു വേണ്ടി തലകീഴായി കുരിശില്‍ മരിച്ച പത്രോസിനെ ഞങ്ങള്‍ അവതരിപ്പിച്ചു. ഒന്നാമതും എത്തി.

വളരെ വ്യത്യസ്തമായ ഒരു ചിന്ത. ദൈവരാജ്യത്തിന്റെ വലിയ രഹസ്യങ്ങള്‍ കലാരൂപങ്ങളായപ്പോള്‍ അതില്‍ പങ്കുചേരാന്‍ സാധിച്ചതില്‍ അഭിമാനമുണ്ട്. ഇതില്‍ എടുത്തു പറയേണ്ടത്, എന്തിനും തയ്യാറായി നില്ക്കുന്ന ഒരു സമൂഹം ഫാ. മാത്യൂ മുളയോലിയുടെ നേതൃത്വത്തില്‍ ലീഡ്‌സില്‍ എന്നും തയ്യാറായി നില്ക്കുന്നുണ്ട് എന്നുള്ളതാണ്. അതിന് വ്യക്തമായ തെളിവാണ് മണിക്കൂറുകള്‍ അവശേഷിക്കെ മനസ്സില്‍ വന്ന ചിന്തകളില്‍ നിന്ന് ഉടലെടുത്ത ഈ ടാബ്ലോ. അതില്‍ കഥാപാത്രങ്ങളായ കലാകാരന്മാരെ പ്രിയ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്താതെ പോകുന്നതും ശരിയല്ല. ഇത് രൂപതയുടെ കീഴിലുള്ള മറ്റ് മിഷനുകള്‍ക്ക് പ്രചോതനമാകണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

ജോയിസ് മുണ്ടെയ്ക്കല്‍

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ മൂന്നാമത് ബൈബിള്‍ കലോത്സവത്തിന് ഒരു പാട് പ്രത്യേകതകളുണ്ട്.
രൂപതാധ്യക്ഷന്റെ മുഴുവന്‍ സമയ സാമീപ്യം, ആയിരത്തി ഇരുന്നൂറോളം മത്സരാര്‍ത്ഥികള്‍, സത്യസന്ധമായ വിധി നിര്‍ണ്ണയം,

ജോജി കുബ്‌ളന്താനം

അയ്യായിരത്തോളം വരുന്ന പ്രേക്ഷകര്‍, പതിനൊന്ന് സ്റ്റേജുകള്‍, ദിവസം നീണ്ട് നിന്ന പ്രാത്ഥനാ ശുശ്രൂഷകളും ദിവ്യബലിയും, കൃത്യമായ സമയനിഷ്ട, ഭക്ഷണക്രമീകരണങ്ങള്‍, പാര്‍ക്കിംഗ് സൗകര്യങ്ങള്‍, ഏറ്റവുമൊടുവില്‍ അടുത്ത വര്‍ഷത്തിലെ ബൈബിള്‍ കലോത്സവത്തിന്റെ പ്രഖ്യാപനവും.

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ ദൂരക്കാഴ്ച സീറോ മലബാര്‍ സഭയുടെ വളര്‍ച്ചയുടെ പ്രധാന ഘടകമാണെന്ന് മാധ്യമങ്ങള്‍ വിലയിരുത്തുന്നു.

ഗോപിക. എസ്

സാക്ഷര കേരളത്തിന്റെ ശിരസ്സ് കുനിയുന്ന കാഴ്ചകൾക്കാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി പൊതുസമൂഹം സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. അറിവിന്റെ വെളിച്ചം തേടി വിദ്യാലയങ്ങളിൽ എത്തുന്ന പിഞ്ചോമനകൾ അനാസ്ഥയുടെയും നിരുത്തരവാദിത്വത്തിന്റെയും ഇരുൾ നിറഞ്ഞ മാളങ്ങളിൽ പെട്ട് മറഞ്ഞു പോകുന്നു. ആരാണ് ഇതിനു കാരണം? പൊതു വിദ്യാഭ്യാസ നിലവാരത്തിൽ കേമന്മാരായ കേരളത്തിന്‌ ഇതെന്ത് പറ്റി..? വാദപ്രതിവാദങ്ങൾക്കും ആരോപണങ്ങൾക്കുമപ്പുറം വിടരും മുൻപേ കൊഴിഞ്ഞു പോയ ആ പനിനീർപ്പൂക്കൾ എന്തു പിഴച്ചു..??

ഫാത്തിമയിൽ തുടങ്ങാം. പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ മിടുക്കി. മദ്രാസ് ഐ ഐ ടി യിൽ ഇന്റഗ്രേറ്റഡ് എം എ ക്ക് പഠിക്കുമ്പോൾ ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്യുന്നു. അദ്ധ്യാപകന്റെ മാനസിക പീഡനങ്ങളും ജാതീയ വിവേചനവും സഹിക്കാനാവാതെ നമുക്കിടയിൽ നിന്നും ഓടിപ്പോയവൾ.. അജ്‍ഞതയിൽ നിന്നു അറിവിന്റെ വെളിച്ചത്തിലേക്കു കൈപിടിച്ചുയർത്തേണ്ടവർ തന്നെ തല്ലികെടുത്തിയതല്ലേ ഫാത്തിമയെ..? വർണവും വർഗ്ഗവും നോക്കാതെ തന്റെ ശിഷ്യക്കു പ്രചോദനമാകേണ്ടവൻ തന്നെ അവളുടെ നാശത്തിനു ഹേതുവായി. ആരെ പഴിക്കണം? തന്റെ മകൾക്ക് മരണശേഷമെങ്കിലും നീതി വേണമെന്ന് ആവർത്തിച്ചുറപ്പിക്കുന്ന അബ്ദുൽ ലത്തീഫിനൊപ്പം നിന്നു ഇനിയൊരു ഫാത്തിമ ഉണ്ടാകാതിരിക്കാനെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ട്.

ഫാത്തിമക്കു വേണ്ടി മലയാളി കരഞ്ഞു തീർന്നിരുന്നില്ല. അതിനു മുൻപ് തന്നെ ഒരുവൾ കൂടി -ഷെഹ്‌ല ഷെറിൻ. പത്തു വയസേ ഉണ്ടായിരുന്നുള്ളു. കളിചിരി മാറിയിട്ടില്ല. നിഷ്കളങ്കത നിറഞ്ഞ ആ പുഞ്ചിരിക്കുന്ന മുഖം കേരള മനസാക്ഷിയെ ഇന്നു പൊള്ളിച്ചു കൊണ്ടിരിക്കുന്നു. വയനാട് ബത്തേരിയിലുള്ള സർവജന സ്കൂളിലെ അഞ്ചാം ക്ലാസ്സുകാരി.. ക്ലാസ്സ്മുറിയിലെ പൊത്തിൽ കാലു പെടുകയും മുറിവേൽക്കുകയും ചെയ്യുന്നു. സ്വപ്നത്തിൽ പോലും നമുക്ക് പ്രതീക്ഷിക്കാനാകുമോ അനാസ്ഥയുടെ കൊടും വിഷമേറ്റ് ആ കുഞ്ഞില്ലാതാകുമെന്നു.. അതും സംഭവിച്ചു. പൊതുവിദ്യാഭ്യാസ മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത വിദ്യാലയങ്ങൾ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും കേരളത്തിൽ ഉണ്ടെന്നുള്ളത് ലജ്ജയോടെ മാത്രമേ നമുക്ക് ഉൾക്കൊള്ളാനാകു. പ്രതീക്ഷയോടെ സ്കൂളിലേക്ക് അയച്ച പിഞ്ചോമന തിരിച്ചുവന്നത് ചേതനയറ്റ ശരീരമായി. ആ മാതാപിതാക്കൾ എങ്ങനെ സഹിക്കും..? പരസ്പരം പഴിചാരിയും ന്യായാന്യായങ്ങൾ നിരത്തിയും അധികൃതർ കൈമലർത്തുമ്പോൾ ഉണ്ടായ ഗുരുതര വീഴ്ചയ്ക്ക് ആരു സമാധാനം പറയും.. ‘”നഷ്ടം ഞങ്ങളുടേതാണ് പരാതി പറഞ്ഞിട്ട് എന്തുകാര്യം.? ” ഒരു അഭിഭാഷകൻ കൂടിയായ അബ്ദുൽ അസീസ് ഇത് പറയണമെങ്കിൽ ആ ചങ്ക് പിടയുന്നത് എത്രത്തോളം എന്ന് ചിന്തിക്കാൻ പോലുമാകില്ല. അവശയായ കുഞ്ഞിനെയുംകൊണ്ട് 4 ആശുപത്രികൾ കയറിയിറങ്ങിയിട്ടും വേണ്ട സമയത്ത് ചികിത്സ ലഭ്യമാക്കാൻ കഴിയാഞ്ഞത് ആ പിതാവിനെ എത്രമാത്രം തളർത്തിയിരിക്കും.

ബത്തേരിയിൽ നിന്ന് ഷഹല ക്ക് വേണ്ടി നിലവിളികൾ ഉയരുമ്പോൾ തന്നെ അങ്ങു മാവേലിക്കരയിലും കണ്ടു മറ്റൊരു നീറുന്ന കാഴ്ച. അതും വിദ്യാലയമുറ്റത്തു വച്ചുതന്നെ. ക്രിക്കറ്റ് കളിക്കിടെ ബാറ്റ് തലയിൽ കൊണ്ട് നവനീത് എന്ന പന്ത്രണ്ടു വയസ്സുകാരൻ നമ്മെ വിട്ടുപോയി. മുതിർന്ന കുട്ടികൾ ‘പലക കഷ്ണം’ ബാറ്റാക്കി ക്രിക്കറ്റ് കളിക്കവെ പിന്നിലൂടെ വന്ന നവനീതിനെ ആരും കണ്ടില്ല. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണം. അക്ഷരാർത്ഥത്തിൽ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമല്ലേ ആ കുഞ്ഞിനെ അടിച്ചു വീഴ്ത്തിയത്. കുട്ടികൾക്ക് കളിക്കാൻ പ്രത്യേകമായൊരു ഗ്രൗണ്ടും അതിനുവേണ്ട സാധനസാമഗ്രികളും വേണമെന്നിരിക്കെ പലക കഷ്ണം ബാറ്റാക്കേണ്ടി വന്ന വിദ്യാർത്ഥികളുടെ നിസ്സഹായതയുടെ പ്രതിഫലനമല്ലേ നവനീത്. ജൂനിയർ അത്‌ലറ്റിക് മീറ്റിനിടെ ഹാമെർ തലയിൽ വീണു മരിച്ച അഫീൽ ജോൺസണു പിന്നാലെ പോയി ഈ കുരുന്നും.

ഇത്തരം വിഷയങ്ങളിൽ ശക്തമായ നടപടികൾ കൈക്കൊണ്ടേ മതിയാകൂ. സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തി റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. അത് ഫലപ്രദമായി നടപ്പിലാക്കണം. ഇടിഞ്ഞുവീഴാറായ മേൽക്കൂരകളും പൊട്ടിപ്പൊളിഞ്ഞ നിലങ്ങളും വൃത്തിഹീനമായ ചുറ്റുപാടുകളും കേരളത്തിലെ ഒരു വിദ്യാലയത്തിലും ഇനി ഉണ്ടാകരുത്. സർക്കാർ മാത്രമല്ല സ്കൂൾ അധികൃതരും രക്ഷിതാക്കളും മുന്നിട്ടിറങ്ങണം. വർഷത്തിൽ ഒന്നോ രണ്ടോ തവണ ഒപ്പിടാൻ വേണ്ടി കൂടുന്ന പിടിഎ മീറ്റിങ്ങുകളല്ല, രക്ഷിതാക്കൾ കാണണം, വിലയിരുത്തണം തന്റെ കുട്ടി പഠിക്കുന്ന ക്ലാസ് മുറികളും സാഹചര്യങ്ങളും. പൊതുവിദ്യാഭ്യാസ മേഖലയുടെ ഉന്നമനത്തിനുവേണ്ടി കോടികൾ മുടക്കുന്ന സർക്കാർ ആ കോടികൾ ഏതു മാളങ്ങളിലേക്കാണ് കുമിഞ്ഞു കൂടുന്നത് എന്ന് ഉറപ്പുവരുത്തണം. ഇതിനെല്ലാം പുറമേ പരിമിതികളും പ്രശ്നങ്ങളും ഉറക്കെ വിളിച്ചു പറയാൻ ധൈര്യം ഉള്ളവർ ആക്കി മക്കളെ വളർത്തണം. അവനവനു വേണ്ടി സംസാരിക്കാൻ അവനവൻ മാത്രമേയുള്ളൂ എന്ന തിരിച്ചറിവ് ബാല്യത്തിൽ തന്നെ പകർന്നു നൽകണം. അനാസ്ഥയുടെ ചിതൽപ്പുറ്റുകളിൽ പെട്ട് ജീവൻ പൊലിഞ്ഞ അഫീൽ, ഫാത്തിമ, ഷെഹ്‌ല, നവനീത്… ഈ നിരയിൽ ഇനിയൊരു ജീവൻ പൊലിയാതിരിക്കട്ടെ.. വാക്ക് കൊണ്ടല്ല മറിച്ചു ഉത്തരവാദിത്വ പരമായ ഇടപെടലുകളിലൂടെ നമ്മുടെ മക്കളെ നമുക്ക് കാക്കാം….

ഗോപിക. എസ്

ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീറിങ്ങിൽ ബിടെക് ബിരുദധാരി..സ്കൂൾ-കോളേജ് തലങ്ങളിൽ യുവജനോത്സവ വേദികളിൽ രചനാ മത്സരങ്ങളിൽ വിജയി.പഠനകാലത്തു ഇളം കവി മൻറം സാഹിത്യ കൂട്ടായ്മയുടെ കവിതാ പുസ്തകത്തിലും , വിവിധ മാഗസിനുകളിലും ലേഖനങ്ങളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോട്ടയം കറുകച്ചാൽ ഒറ്റപ്ലാക്കൽ വീട്ടിൽ സുജ ഭായ് യുടെയും പരേതനായ സദാശിവൻ പിള്ള യുടെയും മകൾ.. ഭർത്താവ് അരവിന്ദ് സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ്. മകൾ: നീഹാരിക അരവിന്ദ്. ഇപ്പോൾ കോട്ടയം പ്രസ് ക്ലബ്ബിൽ ജേർണലിസം ആൻഡ്‌ മാസ്സ് കമ്മ്യൂണിക്കേഷൻ വിദ്യാർഥിനി..

ചിത്രീകരണം : അനുജ കെ, മലയാളം യുകെ ന്യൂസ് ടീം

കോട്ടയം : മലയാളം യുകെ ഏർപ്പെടുത്തിയ മികച്ച ആത്മകഥയ്ക്കുള്ള പുരസ്കാരം കോട്ടയം അന്താരാഷ്ട്ര പുസ്തകമേളയുടെ സാഹിത്യസമ്മേളനത്തിൽ വച്ച് കാലഘട്ടത്തിന്റെ ഇതിഹാസകാരനായ പ്രശസ്ത ഇന്ത്യൻ – ഇംഗ്ലീഷ് എഴുത്തുകാരൻ ആനന്ദ് നീലകണ്ഠൻ പ്രൊഫ . ബാബു പൂഴിക്കുന്നേലിന് സമ്മാനിച്ചു . 25 , 000 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം.
പ്രൗഢഗംഭീരമായ സാഹിത്യസദസ്സിൽവച്ച് ആനന്ദ് നീലകണ്ഠൻ തന്റെ എഴുത്തിന്റെ രസതന്ത്രം പ്രേക്ഷകരുമായി പങ്കുവച്ചു. ഭാഷ അല്ല പ്രധാനം കഥയാണ് എന്ന് അദ്ദേഹം തന്റെ എഴുത്തിന്റെ രീതിയെ വിലയിരുത്തികൊണ്ടു അഭിപ്രായപ്പെട്ടു.

പ്രൊഫ. മാടവന ബാലക ഷ്ണപിള്ള , മാത്യൂസ് ഓരത്തേൽ, പ്രൊഫ. ബാബു തോമസ് പൂഴിക്കുന്നേൽ ,ആനന്ദ് നീലകണ്ഠൻ, റ്റിജി തോമസ്, ഡോ .പോൾ മണലിൽ, തേക്കിൻകാട് ജോസഫ്

അവാർഡ് ദാന ചടങ്ങിൽ പ്രശസ്ത പത്രപ്രവർത്തകനും എഴുത്തുകാരനുമായ തേക്കിൻകാട് ജോസഫ് ” സഫലം സഹൃദം സഞ്ചാരത്തെ” സദസ്സിന് പരിചയപ്പെടുത്തി. നിറഞ്ഞ സദസ്സിനെ സാക്ഷിനിർത്തികൊണ്ട് പുതുതലമുറയ്ക്ക് വായനയുടെ നവ വസന്തം തീർത്ത ആനന്ദ് നീലകണ്ഠനിൽ നിന്ന് പ്രൊഫ.ബാബു തോമസ് അവാര്‍ഡ് ഏറ്റുവാങ്ങി. മുതിർന്ന പത്രപ്രവർത്തകരായ പ്രൊഫ. മാടവന ബാലക ഷ്ണപിള്ള , ഡോ .പോൾ മണലിൽ പുസ്തകത്തിന്റെ പ്രസാധകരായ മാത്യൂസ് ഓരത്തേൽ, മലയാളം യുകെയെ പ്രതിനിധീകരിച്ച്‌ റ്റിജി തോമസ് എന്നിവർ സന്നിഹിതരായിരുന്നു.

കോട്ടയം വര ആർട്ട് ഗാലറിയാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. സംഘാടകനും പ്രസാധകനുമായ മാത്യൂസ് ഓരത്തേൽ  സ്വാഗതം ആശംസിക്കുകയും  ആനന്ദ് നീലകണ്ഠനെ സദസ്സിന് പരിചയപ്പെടുത്തുകയും ചെയ്തു .  കോട്ടയം വര ആർട്ട് ഗാലറിയുടെ ആദ്യ പുസ്തകം തന്നെ സമ്മാനാർഹമായതിന്റെ സന്തോഷം അദ്ദേഹം പങ്കുവെച്ചു .

ഓൺലൈൻ മാധ്യമരംഗത്ത്‌ ബ്രിട്ടനിൽ ഏറ്റവും പ്രചാരമുള്ള മലയാളം യുകെ കേരള മാധ്യമരംഗത്തും സാന്നിധ്യം അറിയിച്ചിരിക്കുകയാണെന്ന് തന്റെ മറുപടി പ്രസംഗത്തിൽ പ്രൊഫ. ബാബു തോമസ് പറഞ്ഞു. യുകെയിൽ മലയാളികൾക്കിടയിൽ വാർത്തയിൽ മാത്രം ഒതുങ്ങിനിൽക്കാതെ സാഹിത്യത്തിനും മലയാളഭാഷയ്ക്കും കൂടുതൽ പ്രാധാന്യം കൊടുക്കുന്ന സമീപനമാണ് മലയാളം യുകെ പിന്തുടരുന്നത്. കഴിഞ്ഞ ഓണക്കാലത്ത് അത്തം മുതൽ തിരുവോണം വരെയുള്ള പത്തു ദിവസങ്ങളിൽ ഡോ.ജോർജ് ഓണക്കൂർ ഉൾപ്പടെയുള്ള പ്രമുഖരുടെ രചനകൾ മലയാളം യുകെയിൽ സ്‌ഥാനം പിടിച്ചിരുന്നു. വ്യത്യസ്തമായ രീതിയിൽ ഭാഷയ്ക്കും സാഹിത്യത്തിനും മലയാളം യുകെ നൽകുന്ന പ്രാധാന്യത്തിന് പ്രൊഫ.ബാബു തോമസ് നന്ദി പറഞ്ഞു. സഫലം സഹൃദം സഞ്ചാരത്തിന്റെ ഏതാനും അധ്യായങ്ങൾ മലയാളം യുകെയിൽ പ്രസിദ്ധീകരിച്ചപ്പോൾ തന്റെ ശിഷ്യരും സുഹൃത്തുക്കളും അഭിനന്ദിച്ചതിന്റെ ഓർമകൾ അദ്ദേഹം സദസ്യരുമായി പങ്കു വച്ചു.

പ്രൊഫ. ബാബു പൂഴിക്കുന്നേലിന്റെ മറുപടി പ്രസംഗം

മലയാളം യുകെയുടെ ആദ്യ അവാർഡു ദാനം തന്നെ തികച്ചും അവിസ്മരണീയവും സ്വപ്ന തുല്യവുമായ ചടങ്ങായി മാറി . ഒന്നാം കിട മാധ്യമങ്ങൾക്കൊപ്പം മലയാളം യുകെയുടെ പേരും കോട്ടയം അന്താരാഷ്ട്ര പുസ്തകമേളയിൽ മുന്നിട്ടു നിന്നു . വായിച്ചിരിക്കേണ്ട നൂറു പുസ്തകങ്ങളുടെ കൂട്ടത്തിൽ ആമസോൺ തിരഞ്ഞെടുത്ത എഴുത്തുകാരനായ ആനന്ദ് നീലകണ്ഠൻെറ സാന്നിധ്യം മലയാളം യുകെ യുടെ അവാർഡ് ദാന ചടങ്ങിനെ ലോക ശ്രദ്ധയിലേക്ക് കൊണ്ടുവന്നു . ഒന്നാംനിര മാധ്യമങ്ങളുടെ നിരയിലേക്ക് മലയാളം യുകെ വളർന്നിരിക്കുന്നു എന്ന സത്യം കേരളത്തിന്റെ അക്ഷരനഗരിയിൽ എല്ലാവരും എടുത്തു പറയുകയും ചെയ്തു. ആനന്ദ് നീലകണ്ഠനെന്ന മഹാപ്രതിഭയെ കാണാനും ശ്രവിക്കാനും പുസ്തകങ്ങളിൽ കൈയൊപ്പ്‌ ചാർത്താനും ആയിരങ്ങളാണ് കോട്ടയത്ത്‌ തടിച്ചു കൂടിയത്. ആ പ്രൗഢഗംഭീരമായ സദസ്സിൽ പ്രൊഫസർ ബാബു തോമസിന് അവാർഡ് കൊടുക്കുവാൻ സാധിച്ചത് മലയാളം യുകെയുടെ അണിയറ പ്രവർത്തകർക്ക് അഭിമാനിക്കാവുന്ന നേട്ടമായി .

മാത്യൂസ് ഓരത്തേൽ ആനന്ദ് നീലകണ്ഠനെ സദസ്സിന് പരിചയപ്പെടുത്തുന്നു .

റ്റിജി തോമസ്

വീട്ടിലേയ്ക്ക് നടക്കുമ്പോൾ മനസ്സ് അസസ്ഥമായിരുന്നു . നഷ്ടപ്പെടലുകൾ എപ്പോഴും ദുഃഖം സമ്മാനം തരുന്നവയാണ് .
എൻെറ ചെരുപ്പുകൾ നഷ്ടപെട്ടിരിക്കുന്നു .

വഴിയിലെ ഓരോ കൂർത്തകല്ലും അത് ഓർമ്മപ്പെടുത്തികൊണ്ടിരുന്നു . പുതിയ ചെരുപ്പുകളാണ് , അതു കൊണ്ടു തന്നെ മനസ്സ് കൂടുതൽ വിഷമത്തിലേക്ക് എടുത്തു ചാടി.

എന്തോ പ്രേരണയാൽ തിരിച്ചു നടന്ന് ചെരുപ്പുകൾ അഴിച്ചു വെച്ചിരുന്ന സ്ഥലമാകെ ഒന്നുകൂടി തിരഞ്ഞു
.
ഒരു പൊട്ടിച്ചിരി . . . ..

കുലുങ്ങി കുലുങ്ങി ചിരിക്കുന്ന ഒരു പെൺകുട്ടിയുടെ സ്വരം . ചുററിനും നോക്കി ആരെയും കാണാനില്ല . തേഞ്ഞുതീരാറായ ഒരു ജോഡി പഴയ ചെരുപ്പുകൾ മാത്രം അവിടെ കിടപ്പുണ്ട് .

ആരെയും കാണുന്നില്ല . ആരാണ് ചിരി ച്ചത് ? ചെരുപ്പാണോ ചിരിക്കുന്നത് . എൻറ പരിഭ്രമം വർദ്ധിച്ചു .

ഞാൻ ദേഷ്യത്തോടെ നോക്കി . ചിലപ്പോൾ എൻറ ചെരുപ്പുകളുടെ മോഷ്ടാവിൻെറതായിരിക്കും ആ ചിരി .
” എന്താ ഇത്ര തുറിച്ചുനോക്കുന്നത് ? ” വീണ്ടും പൊട്ടിച്ചിരി അതെ ചെരുപ്പാണ് ചോദിച്ചത് . എനിക്ക് ഉത്തരം മുട്ടി .

പുതിയ ചെരുപ്പുകൾ വാങ്ങിക്കുന്ന സമയം വരെ എനിക്ക് അവയെ ആവശ്യമായിരുന്നു . ആ പഴയ ചെരുപ്പുകൾ ഞാൻ കാലിലണിഞ്ഞു ;
“ ആ . . . അയ്യോ , അമ്മേ .. ”
സത്യത്തിൽ പരിഭ്രമിച്ചുപോയി .
” നിങ്ങൾക്ക് ഞാൻ പാകമാവില്ല …! ”

ശരിയാണ്. എൻെറകാലുകൾക്ക് ആ ചെരുപ്പുകൾ ചെറുതായിരുന്നു . നിഷ്‌ഠൂരനായ ചെരുപ്പുമോഷ്ടാവിനോടുള്ള പകയാൽ ചെരുപ്പുകളെ ദേഷ്യത്തോടെയാണ് ചവിട്ടിയത് .

ഞാൻ ചെരുപ്പുകളെ അനുകമ്പാപൂർവ്വം നോക്കി . എൻെറ നോട്ടത്തിന് കണ്ണീരിൻറ നനവുണ്ടായിരുന്നു . കരച്ചിൽ അതാരുടെയാണെങ്കിലും എന്നെ വികാരഭരിതനാക്കിയിരുന്നു .

ഞാൻ സൂക്ഷിച്ച് മെല്ലെ ചവിട്ടി വീട്ടിലേയ്ക്ക് നടന്നു . മനസ്സിൻെറ ഭാരം പകുതി കുറഞ്ഞിരിക്കുന്നു .
. – – ” എന്തൊരു പരുപരുത്ത കാലുകളാ ! ”
അപ്പോഴാണ് എൻെറ ചെളിപുരണ്ട പരുപരുത്ത കാലുകൾ ഞാൻ ശ്രദ്ധിച്ചത് . ചെരു പ്പുകളോടു തോന്നിയ അനുകമ്പ വഴിമാറി . നഷ്ട പ്പെടൽ വീണ്ടും ചിന്തയിൽ കടന്നു വന്നു .

– ” ആ കുട്ടിയുടെ അടുത്തായിരുന്നെങ്കിൽ . . . എന്തുചെയ്യാം യോഗം ഇല്ല . ”

” ഏത് കുട്ടിയുടെ ? ” – .
“ സുന്ദരി – ഭയങ്കരിയാ കേട്ടോ .. അല്ലേല് എന്നെ മറക്ക്വോ … ”

“ കാണാൻ കൊളളാമോ ” പെട്ടെന്ന് ഞാൻ ചോദിച്ചു …”
“പിന്നെ സുന്ദരിയെ കാണാൻ കൊളളുകയില്ലെ ? വീണ്ടും ചിരി …. .പരിഹസിക്കുന്നതുപോലെ.

കഥയുടെ ചുരുളഴികയാണ് . മനസ്സ് പലതും ഊഹിച്ചു .

ഏതോ ഒരു സുന്ദരിയുടെ പാദങ്ങളെ അലങ്കരിച്ച സൗഭാഗ്യവതികളാണ് എനിക്ക് കിട്ടിയ ചെരുപ്പുകൾ . സുന്ദരിയുടെ കൊലുസിട്ട , ചായം തേച്ച നഖങ്ങളുളള മാർദ്ദവമേറിയ രണ്ടു കാലടികൾ മനസ്സിൽ തെളിഞ്ഞു .

മനസ്സിൽ ഉടലെടുത്ത വെറുപ്പ് മാഞ്ഞു പോയി . ചെരുപ്പുകളെപ്പററി ചിന്തിച്ചപ്പോൾ കൊലുസുകളുടെ മാനാഹര ശബ്ദം ശദ്ധിച്ചു .
ഏതോ ഒരു സുന്ദരിയുടെ പാദങ്ങളെ താലോലിച്ചു .

രാത്രിയിൽ ഉറങ്ങാൻ നേരം ചെരുപ്പ് പറഞ്ഞു .
“….ഒററയ്ക്കിരിക്കാൻ പററില്ല . പേടിയാ…. ”
ഞാൻ ചെരുപ്പുകളെ മുറിയിലെടുത്തു വച്ചു .

“ യ്യോ തണുക്കുന്നു… ”
അതിശയം തോന്നിയില്ല . നല്ല തണുപ്പുളള രാത്രിയാണ് .സുഖമുള്ള കുളിരാണ് . പുറത്ത് മഞ്ഞ് പെയ്യുന്നുണ്ടെന്ന് തോന്നുന്നു .
ഞാൻ പുതപ്പെടുത്ത് ചെരുപ്പുകളെ പുതപ്പിച്ചു . കൈകൾ പിണച്ചുവെച്ച് കൊലുസുകളുടെ നിശബ്ദ സംഗീതവും ശ്രദ്ധിച്ച് ഞാനുറങ്ങി .

ചെരുപ്പുകൾ ഇട്ടുകൊണ്ടു നടക്കുമ്പാൾഅഭിമാനം തോന്നി . മനസ്സിൽ പ്രത്യേകമായൊരു അനുഭൂതി തോന്നുന്നു . കൊലുസുകളുടെ സംഗീതം എൻെറ ഇടവേളകളെ ധന്യമാക്കി . നീല ഞരമ്പുകൾതെളിഞ്ഞു കാണുന്ന മൈലാഞ്ചി ചുവപ്പിച്ച പാദങ്ങൾ എൻെറ ആരാധനാ പാത്രങ്ങളായി.

കാലിൽ എന്തൊ തട്ടുന്നതു പോലെ തോന്നിയപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് . എൻെറ ചെരുപ്പിൻെറ വളളികൾ പൊട്ടിയിരിക്കുന്നു . ചുററും പരിചയമുളള മുഖങ്ങളാണ് . എവിടെ നിന്നൊക്കയോ പൊട്ടിച്ചിരികളുയരുന്നു .

” – എവിടുന്നു കിട്ടി ഈ ചെരുപ്പ് ….” .

” നിനക്ക് ചേരും…. ”
“കൊണ്ടെ കളയെടോ ”
ഞാൻ ചെരുപ്പിൻറ വളളികൾ ശരിയാക്കി ചമ്മിയ ചിരിയോടെ ചുററും നോക്കി .
” ടാ ഇതാരുടെ ചെരുപ്പാണന്നറിയ്യാമോ… ? ഒരു സുന്ദരിയുടെ”.
വിളിച്ചു കൂവണമെന്നു തോന്നി . പക്ഷേ വിവരമറിഞ്ഞാൽ ആരെങ്കിലും ചെരുപ്പുകൾ മോഷ്ടിച്ചാലോ ? തിരി ഞ്ഞു നടന്നു . എതിരെ ചില സുന്ദരികൾ വരുന്നുണ്ട് .അവരുടെ ആരുടെയെങ്കിലും ആയിരിക്കുമോ ചെരുപ്പുകൾ . മുഖം ആവുന്നത്ര പ്രസന്നമാക്കി ഞെളിഞ്ഞു നടന്നു .

തട്ടി വീഴാൻ തുടങ്ങും പോലെ – ചെരുപ്പിൻെറ വള്ളികൾ പൊട്ടിയിരിക്കുന്നു .

അമർത്തിയ പൊട്ടിച്ചിരികൾ . . . . . ഏതോ വലിയ ഗർത്തത്തിൽ പതിച്ചതുപോലെ തോന്നി .
വീട്ടിൽ ചെന്നപ്പോൾ ഞാൻ ദേഷ്യപ്പെട്ടു .
” എന്താദ് എപ്പോഴും വളളി പൊട്ടുന്നത് ? ” – ”
“വല്ലടത്തും നോക്കി നടന്നാൽ ഇങ്ങനെയിരിക്കും ”

ധിക്കാരം മിഴിച്ചു നിൽക്കുന്ന മറുപടി . എൻെറ കോപം പമ്പകടന്ന് പരിഭ്രമമായി . എന്തെങ്കിലും പറയാൻ സാധിക്കുന്നില്ല . കൂടുതൽ ദേക്ഷ്യപ്പെട്ടാൽ ഇനിയിതാവർത്തി ച്ചാലോ ?

” നിലത്തപ്പിടി തണുപ്പാ ” അന്നു കിടക്കാൻ നേരത്തു ചെരുപ്പു പറഞ്ഞു .

അർത്ഥം വ്യക്തമായിരുന്നു . ചെരുപ്പുകളെ കട്ടിലിലെടുത്തു വച്ച് കിടന്നുറങ്ങി . പയ്യെയാണ് ഇപ്പോൾ ഞാൻ നടക്കുന്നത് . ഓരോ കാലടി വയ്ക്കുമ്പോഴും അകാരണമായ ഭയം എന്നെ പിടികൂടി .

എതിരെ ഒരു പെൺകുട്ടി വരുന്നതുകണ്ട് ഞാൻ പേടിയാടെ നടന്നു . . .

വീണിടത്തുനിന്നും സാവധാനം എഴുന്നേൽക്കാൻ ശ്രമിച്ചു . കൈ കൊണ്ട് തടവി നോക്കി. ചോര പൊടിഞ്ഞിട്ടുണ്ട് . പാവം പെൺകുട്ടി പേടിച്ചെന്നു തോന്നുന്നു .
വളളി പൊട്ടിയ ചെരുപ്പ് കുലുങ്ങി കു ലുങ്ങിച്ചിരിക്കുകയാണ് .
എനിക്ക് കരയണമെന്നു തോന്നി . എഴുന്നേററ് നടക്കാൻ പേടി യായിരുന്നു . ഞാൻ അവിടെ കുത്തിയിരുന്ന് കരഞ്ഞു . ആരൊക്കെയോ നോക്കി . ചിലർ ചില്ലറകളിട്ടു തന്നു . അവസാനം ചെരുപ്പൂരി തലയിൽ വച്ച് ഞാൻ വീട്ടിലേയ്ക്ക് നടന്നു .

പുറത്തയ്ക്ക് ഇറങ്ങാൻ എനിക്ക് മടിയായി . പൊട്ടിച്ചിരികളുടെയും അമർത്തിയ ചിരികളുടെയും കിലുകിലാരവം ഞാൻ ഭയ പ്പെട്ടു .
എപ്പോഴോ ഞാനുണർന്നത് പൊട്ടിച്ചിരി കേട്ടാണ് , ഒപ്പം കൊലുസിട്ട പാദങ്ങളുടെ സംഗീതവും . . ചെരുപ്പുകൾ എന്നെ നോക്കി ചിരിച്ചു . വേശ്യയുടെ പോലെ . മനസ്സിൽ തിരമാലകളുതിർ ക്കുന്ന വശ്യമായ ചിരി .

ഞാൻ പുറത്തയ്ക്കു നടന്നു . പൊട്ടിച്ചിരികൾ . . . . ചുററും ആരൊക്കെയോ പൊട്ടിച്ചിക്കുന്നു . അപ്പോഴാണ് ഞാൻ ഓർമ്മിച്ചത് . എൻെറ തലയിൽ സുന്ദരിയുടെ ചെരുപ്പുകൾ .

 

 

റ്റിജി തോമസ്

റ്റിജി തോമസിന്റെ ചെറുകഥകള്‍ ദീപിക ദിനപത്രം ഉള്‍പ്പെടെയുള്ള ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക്ഫാസ്റ്റിലും സ്വന്തം രചനകള്‍ അവതരിപ്പിച്ചിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ  സഹരചിതാവാണ്. ഇപ്പോൾ തിരുവല്ല മാക്ഫാസ്റ്റ് കോളേജിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിൽ വകുപ്പ് മേധാവിയാണ് .                                   [email protected]

 

 

ചിത്രീകരണം : അനുജ കെ 

കാരൂര്‍ സോമന്‍

പഠനകാലത്ത് ഇന്‍ഡ്യന്‍ സ്റ്റാന്‍ഡേര്‍ഡ് ടൈം (ഐ.എസ്.ടി) എന്നും ഗ്രീന്‍വിച്ച് മീന്‍ ടൈം (ജി.എം.ടി) എന്നും ഒക്കെ കേട്ടിട്ടുണ്ട്. ഇംഗ്ലണ്ടിലെ ഗ്രീന്‍വിച്ച് സമയത്തെ ചുറ്റിപറ്റിയാണ് മറ്റുലോക രാജ്യങ്ങളുടെ സമയം നിശ്ചയിച്ചിരുന്നതെന്നും മനസ്സിലാക്കിയിരുന്നു. ഗള്‍ഫിലും യു,എസിലും, യു.കെയിലുമൊക്കെ യാത്രചെയ്യുമ്പോള്‍ സമയത്തില്‍ വന്ന മാറ്റവും ശ്രദ്ധിച്ചിട്ടുണ്ട്. ഗ്രീന്‍വിച്ചിലെ റോയല്‍ ഒബ്‌സര്‍വേറ്ററിയിലെ സമയമാണ് ജി.എം.ടി. . ഇന്ത്യയിലെ സമയത്തേക്കാള്‍ അഞ്ചരമണിക്കൂര്‍ പിന്നിലാണ്. അതനുസരിച്ചാണ് നാട്ടില്‍ ബന്ധുക്കളെയും സുഹൃത്തുക്കളെയുമൊക്കെ ഫോണില്‍ ബന്ധപ്പെടുന്നത്.

ലോകരാജ്യങ്ങളുടെ സമയങ്ങള്‍ കേന്ദ്രീകരിക്കുന്ന ഈ നിരീക്ഷണ കേന്ദ്രം കാണാന്‍ കഴിയുമെന്ന് അന്നൊക്കെ സ്വപനത്തില്‍ പോലും വിചാരിച്ചില്ല. എല്ലാം ഭാഗ്യം. ഭൂലോകത്തെ സമയ കേന്ദ്രവും യുനെസ്‌ക്കോയുടെ പൈതൃക കേന്ദ്രവുമായ ഗ്രീന്‍വിച്ച് റോയല്‍ ഒബ്‌സര്‍വേറ്ററിയിലേക്കാണ് ഞങ്ങളുടെ കുടുംബ യാത്ര. ഞാന്‍ താമസ്സിക്കുന്ന ന്യൂഹാം ബൊറോയുടെ അടുത്ത പ്രദേശമാണ് ബോറോഓഫ് ഗ്രീന്‍വിച്ച്. കാറില്‍ അരമണിക്കൂര്‍ യാത്ര. ശാസ്ത്ര-സാങ്കേതിക രംഗത്തു പഠിക്കുന്ന കുട്ടികളെ ഏറെ ആകര്‍ഷിക്കുന്ന സ്ഥാപനമാണിത്. കാറില്‍ വരുന്നവര്‍ക്ക് അകത്തും പുറത്തും പാര്‍ക്ക് ചെയ്യാം. വീല്‍ ചെയറില്‍ വരുന്നവര്‍ക്കും യാത്ര ചെയ്യുവാനുള്ള വഴിയുണ്ട്. ഇതിനടുത്തായി യൂണിവേഴ്‌സിറ്റി ഓഫ് ഗ്രീന്‍വിച്ച്, പുരാതന നോവല്‍ കോളേജ് എന്നിവയും കാണാം. മുന്‍മ്പ് ഞാനിവിടെ വന്നത് ഈസ്റ്റ്ഹാമില്‍ നിന്നുള്ള വുള്‍വിച്ച് ബസ്സ് കയറി ഇവിടുത്തെ ഫെറി കടന്നാണ്. ഉല്ലാസ കപ്പലല്ല തേംസ് നദിയിലൂടെ വാഹനങ്ങളും യാത്രക്കാരെ അക്കരെയിക്കര എത്തിക്കുന്ന ചെറിയ കടത്തു കപ്പലുകളാണിത്. ഒഫ്‌സര്‍വേറ്ററിയിലേക്ക് എത്താന്‍ പലവഴികളുണ്ട്. കോളേജ് ഓഫ് നേവല്‍ ബേസിനടുത്താണ് ഞങ്ങള്‍ കാര്‍ പാര്‍ക്ക് ചെയ്തത്. അവിടെ നിന്ന്് പത്ത് മിനിറ്റ് നടന്നെത്തുന്നത് കിലോമീറ്റര്‍ നീണ്ടുകിടക്കുന്ന പച്ചപ്പാര്‍ന്ന മൈതാനത്തേക്കാണ്. ആദ്യം കാണുന്നത് വലത്തുഭാഗത്തായി ചെറിയ ഒരു തടാകമാണ്. അതില്‍ കുട്ടികള്‍ ചെറിയ ബോട്ടുകളില്‍ മത്സരിച്ച് കളിക്കുന്നു. കരക്ക് ഇരുന്ന നായ് ബോട്ടിനൊപ്പം ഓടുന്നു. ആ ബോട്ട് മടങ്ങി വരുമ്പോള്‍ നായും തിരികെയോടുന്നു. ബോട്ട് വെള്ളത്തില്‍ ഓടാതെ കിടക്കുമ്പോള്‍ നായ് അത് നോക്കിയിരിക്കുന്നു. ആ ബോട്ടിലോടുന്ന കുട്ടിയുടെ രക്ഷകര്‍തൃസ്ഥാനം ഈ നായ്ക്കാണോ എന്ന് തോന്നി. വീട്ടിലെ വളര്‍ത്തു നായിലും ഉത്തരവാദിത്വബോധം വെളിപ്പെടുത്തുന്നു. പലപ്പോഴും കണ്ടിട്ടുള്ളത് മനുഷ്യര്‍ക്കൊപ്പം നടക്കുന്ന നായ് മനുഷ്യരുടെ കാവല്‍ക്കാരായിട്ടാണ്. മനസ്സിന് സംതൃപ്തി നല്‍കുന്നതായിരുന്നു ആ നായുടെ ഓരോ ചലനങ്ങളും. ഞങ്ങള്‍ നടന്നകന്നു.

അകലെ കുന്നിന്‍ മുകളില്‍ ഉയര്‍ന്നുനില്ക്കുന്ന റോയല്‍ ഒഫ്‌സര്‍വേറ്ററി മ്യൂസിയം സൂര്യപ്രഭയില്‍ തിളങ്ങുന്നു. അവിടുത്തെ പച്ചപ്പാര്‍ന്ന മൈതാനത്തുകൂടി നടന്നപ്പോള്‍ ഒരു ഗ്രാമപ്രദേശത്തിന്റെ ഭംഗിയും സൗന്ദര്യവും കണ്ടു. നീണ്ടു നീണ്ടു കിടക്കുന്ന നടപ്പാതകള്‍. അതിലൂടെ സൈക്കിള്‍ സവാരിക്കാര്‍ ആണും പെണ്ണും മത്സരിച്ച് ചവുട്ടിപോകുന്നു. നിരനിരയായി നില്ക്കുന്ന വന്‍മരങ്ങള്‍ കാണാനഴകാണ്.

കല്ലു പാകിയ പടികള്‍ ചവിട്ടി കയറുമ്പോള്‍ ക്ഷീണിച്ചു വെള്ളം കുടിക്കുന്ന ഒരു വയോധികയെ കണ്ടു. ഈ പടികള്‍ ചവിട്ടികയറാന്‍ വല്ല നേര്‍ച്ചയുണ്ടോ എന്ന് തോന്നി. ഒറ്റ നോട്ടത്തില്‍ എഴുപത് വയസ്സിന് മുകളില്‍ പ്രായം വരും. ഏത് രാജ്യക്കാരിയെന്ന് നിശ്ചയമില്ല. ഒരു പക്ഷെ മരണത്തിന് മുന്‍മ്പുള്ള ആഗ്രഹനിര്‍വൃതിയാകാം ഈ അന്വേഷണ യാത്ര. മലകയറ്റം പൂര്‍ത്തിയായി കഴിഞ്ഞപ്പോള്‍ എന്റെ നെറ്റിത്തടങ്ങളും നനഞ്ഞു. മുകളിലും കാര്‍പാര്‍ക്ക് ചെയ്യുവാനുള്ള സൗകര്യമുണ്ട്. യാത്രക്കാരില്‍ കൂടുതലും അത് വഴിയാണ് വരുന്നത്. ഈ മലമുകളില്‍ നിന്ന് നോക്കിയാല്‍ മദ്ധ്യലണ്ടനില്‍ ഉയര്‍ന്ന നില്ക്കുന്ന പല കെട്ടിടങ്ങള്‍ കാണാം. താഴെത്തേക്ക് നോക്കിയാല്‍ താഴ്‌വാരങ്ങളില്‍ പ്രകൃതി രമണീയവും വൃക്ഷ നിബിഡവുമായ പ്രദേശം. മനസ്സിന് ആനന്ദം നല്കുന്ന കാഴ്ചകള്‍.

എ.ഡി 1675 മാര്‍ച്ച് 4 നാണ് ചാള്‍സ് രണ്ടാമന്‍ രാജാവിന് ലോകത്തെ നിയന്ത്രിക്കുന്ന സമയവും ദേശവും നിരീക്ഷിക്കുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് കൊടുക്കുന്നത്. അതിന്റെ പ്രധാനകാരണം ലോകത്ത് പല കടലിടുക്കുകളിലും ബ്രിട്ടീഷ് യുദ്ധകപ്പലുകള്‍ സഞ്ചരിക്കുന്നുണ്ട്. സമയക്രമങ്ങള്‍ അവരെ വല്ലാതെ അലട്ടി. കടലിലെയും കരയിലെയും സമയക്രമങ്ങള്‍ ഇവിടുത്തെ ഒബ്‌സര്‍വേറ്ററി വഴി നടത്താന്‍ അവര്‍ തീരുമാനിച്ചു. അത് ഡിസൈന്‍ ചെയ്തത് പ്രധാനമായും മൂന്ന് കാര്യങ്ങള്‍ ജോതി ശാസ്ത്രം, സമയം, സഞ്ചാരം കണക്കിലെടുത്താണ്. കൗണ്ടറില്‍ നിന്ന് ടിക്കറ്റെടുത്ത് അകത്ത് പ്രവേശിച്ചു. ഓരോ മുറികളിലൂടെ കടന്നുപോകുമ്പോള്‍ നേവി ഗവേഷണവുമായി ബന്ധപ്പെട്ട ഉപകരണങ്ങളും, ലോക ഭൂപടങ്ങളും, വിവിധ രൂപത്തിലുള്ള ചെറുതും വലുതുമായ ക്ലോക്കുകള്‍, ഡ്രോയിങ്ങുകള്‍, കോംമ്പസ്സുകള്‍, കാറ്റലോഗുകള്‍, ടെലിസ്‌കോപ്പുകള്‍, ഓഫ്‌സര്‍വേറ്ററി ഫോട്ടോഗ്രാഫുകള്‍, സ്‌പെക്റ്ററോ സ്‌കോപ്പുകള്‍, കോറോണോ മീറ്ററുകള്‍, റെഗുലേറ്ററുകള്‍, ചെറിയ ചിത്രങ്ങള്‍ ഇങ്ങനെ എഴുതിയാല്‍ തീരാത്തവിധമുള്ള ശാസ്‌ത്രോപകരണങ്ങളാണ് ദൃശ്യവസ്തുക്കളായി പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഒരു പഴയ ടെലക്‌സ് മെഷിനിലേക്ക് ഞാന്‍ അല്പനിമിഷം നോക്കി. 1985 കളില്‍ ഡല്‍ഹിയിലായിരുന്നപ്പോള്‍ ടെലക്‌സ് ഓപ്പറേറ്റായി ജോലി ചെയ്തത് ഓര്‍മ്മയിലെത്തി. ഇതെല്ലാം കണ്ടു നടക്കുന്നതില്‍ വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിയിനികളാണ് കൂടുതല്‍ താല്പര്യം കാണിക്കുന്നത്. ഈ മ്യൂസിയം കണക്കും സയന്‍സും പഠിക്കുന്ന കുട്ടികള്‍ക്ക് ഏറെ ഗുണം ചെയ്യും. ഈ ഉപകരണങ്ങളെപ്പറ്റി വിവരിച്ചുകൊടുക്കുന്നവരും പലഭാഗങ്ങളിലായി കണ്ടു. ചിലയിടത്ത് വിശദമായി എഴുതിവെച്ചിട്ടുണ്ട്. അവിടുത്തെ കുട്ടികളില്‍ കണ്ട ഒരു പ്രത്യേകത അവര്‍ കണ്ട ഉപകരണത്തെപ്പറ്റി മൂന്ന് നാലു പേരടങ്ങുന്ന സംഘമായി നിന്ന് ഗൗരവമായി ചര്‍ച്ചചെയ്യുന്നു. അതിലൂടെ പുതിയ പുതിയ അറിവുകളും ആശയങ്ങളും അവര്‍ പരസ്പരം കൈമാറുന്നുവെന്ന് ഞാന്‍ മനസ്സിലാക്കി. പല രൂപത്തിലുള്ള ഘടികാരങ്ങളില്‍ പല രാജ്യങ്ങളിലെ സമയമാണുള്ളത്.

പതിനാറ്-പതിനേഴാം നൂറ്റാണ്ടിലെ സമയം നിര്‍ണ്ണയിച്ചിരിക്കുന്നതും ഗ്രീന്‍വിച്ച് മീന്‍ ടൈം (ജി.എം.റ്റി)നോക്കിയായിരുന്നു. അതിന്റെ കണക്ക് ആഗോള പ്രൈം മെറിഡിയന്‍ ലോങ്റ്റിട്യൂട്് അനുസരിച്ചുള്ളതാണ്. ഭൂമി സൂര്യനെ ഒരു തവണ ചുറ്റാനുള്ള സമയമാണ് 365 ദിവസം. അതിനെ റോയല്‍ ഒബ്‌സര്‍വേറ്ററി 24 മണിക്കൂറുകളായി വീതിച്ചു. മാത്രവുമല്ല ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് പോകാനുള്ള സമയവും അവര്‍ നല്കുന്നു. ഇവര്‍ വികസിപ്പിച്ചെടുത്ത് സാങ്കേതിക വിദ്യ ഏത് സമുദ്രത്തില്‍ നിന്നാലു ഇവിടെയറിയാം. ഉപഗ്രഹ നിരീക്ഷണം പോലെ ഡിജിറ്റല്‍ ക്യാമറ ഡിവിഡി പ്ലെയറിനെ നിയന്ത്രിക്കുന്ന ലേസര്‍വരെ ഇവിടുത്തെ പരീക്ഷണ നിരീക്ഷണ ശാലയിലുണ്ട്. റോയല്‍ ഒബ്‌സര്‍വേറ്ററി ഗ്രീന്‍വിച്ചില്‍ നിന്ന് ഇന്‍ഡ്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം അഞ്ചരമണിക്കൂര്‍ മുന്നിലാണെന്ന പറഞ്ഞല്ലോ. പടിഞ്ഞാറന്‍ രാജ്യങ്ങളിലോട്ട് പോകുമ്പോള്‍ അത്രയും സമയം പിറകോട്ടാണ്. ഭൂമിയെ 360 ഡിഗ്രിയില്‍ രണ്ടായി വിഭജിക്കുന്നു. അത് ഓരോരോ ദേശങ്ങളെ 15 ഡിഗ്രി ലോന്‍ങ്ങിട്യൂഡില്‍ നിറുത്തിയിരിക്കുന്നു. (3600 ഭാഗം 24 മണിക്കൂര്‍ = 150 ). പതിനാറാം നൂറ്റാണ്ടുവരെ ലോകത്ത് ഒരിടത്തും ശരിയായ സമയക്ലീപ്തതയില്ലായിരുന്നു. നമ്മുടെ പൂര്‍വ്വികരക്കൊ രാവിലെ എഴുന്നേറ്റിരുന്നത് കിളികളുടെ ശബ്ദം, പൂവന്‍കോഴി കൂവുന്ന സമയത്തെ നോക്കിയാണ്. അത് പ്രകൃതി മനുഷ്യന് നല്കിയ ഒരനുഗ്രഹം. ചില രാജ്യക്കാര്‍ സമയം ക്രമീകരിച്ചിരുന്നത് സൂര്യ ചലനങ്ങള്‍ നോക്കിയായിരുന്നു. കടല്‍ യുദ്ധങ്ങളില്‍ ഏര്‍പ്പെട്ടവരായിരുന്നു ഏറ്റവും കൂടുതല്‍ ദുരിതമനുഭവിച്ചത്. ലോകത്തിന്റെ പലഭാഗങ്ങളിലായി ഫ്രഞ്ച്, സ്‌പെയിന്‍, പോര്‍ച്ചുഗീസ്സുകാരുമായി ബ്രിട്ടന്‍ ഏറ്റുമുട്ടി വിജയിച്ചതിന്റെ പിന്നില്‍ ഗ്രീന്‍വിച്ച് സമയവും വലിയയൊരു ഘടകമാണ്. ഏതൊരു യുദ്ധത്തിലും എതിരാളിയെ ആക്രമിക്കുന്നതില്‍ സമയത്തിനാണ് പ്രധാന പങ്കുള്ളത്. ഏ.ഡി 1660 കളില്‍ ബ്രിട്ടന്‍ ഭരിച്ച ചാള്‍സ് രണ്ടാമന്‍ രാജാവ് വിവിധ കടലുകളില്‍ കിടക്കുന്ന യുദ്ധകപ്പലുകളുടെ സമയം ഈ റോയല്‍ കമ്മീഷന്‍ വഴി തിരിച്ചറിയാന്‍ സാധിച്ചു. അതില്‍ പ്രധാനിയാണ് ഓക്‌സ്ഫഡ് പ്രൊഫസറും സര്‍വേയര്‍ ജനറലുമായിരുന്ന സര്‍ ക്രിസ്റ്റഫര്‍ റെന്‍, പ്രൊഫസറായിരുന്ന റോബര്‍ട്ട് ഹുക്ക്, ഗണിത ശാസ്ത്രജ്ഞനായിരുന്ന സര്‍ ജോനസ് മൂരി, യുവജോതി ശാസ്ത്രജ്ഞനായിരുന്ന ജോണ്‍ ഫ്‌ളാംസ്റ്റീഡ്്. ഇതിനായി രാജ്യമാകെ ഭുമി പിരശോധിച്ചെങ്കിലും ഈ മലമുകളാണ് ലോകത്തിന്റെ സമയതലസ്ഥാനമായി ഇവര്‍ കണ്ടെത്തിയത്. 1675 ഓഗസ്റ്റ് 10 ന് ജോണ്‍ ഫ്‌ളാംസ്റ്റീഡ് തറക്കല്ലിട്ട് പണിതുടങ്ങി. പിന്നീട് ഫ്‌ളാം സ്റ്റീഡ് ഹൗസ് ഉണ്ടായി. ഇതിനെ കുട്ടികളുടെ ഭവനം എന്നറിയപ്പെടുന്നു. ലോകത്തെ കാലാവസ്ഥയുടെ കണക്കറിയിക്കുന്ന പുതിയ ക്ലോക്കുകളും മറ്റ് ഉപകരണങ്ങളുമുണ്ടായി. ബ്രിട്ടനിലെ ആദ്യ സര്‍ക്കാര്‍ ശാസ്ത്രസ്പാനമാണ് ദ് റോയല്‍ ഓഫ് സര്‍ വേറ്ററി. ഗാലറികളില്‍ പഴയ ക്ലോക്കുകള്‍, ലോക ഭൂപടങ്ങള്‍ ആരിലും കൗതുകമുണര്‍ത്തുന്നു. ഒരു മുറിക്കുള്ളില്‍ ആകാശനീലിമയിലേക്ക് കണ്ണും നട്ടുള്ള ഭീമന്‍ ടെലിസ്‌കോപ്പ് കണ്ടു. ചെറുതും വലുതുമായ ടെലിസ്‌കോപ്പുകള്‍ പലയിടത്തുമുണ്ട്.

ഒടുവില്‍ ഒരു വില്പനശാലയില്‍ എത്തി. വിവധ തരം ഭൂപടങ്ങള്‍, പുസ്തകങ്ങള്‍, ക്ലോക്കുകള്‍ മറ്റ് ശാസ്ത്ര സംബന്ധിയായ പലതും വില്പനക്കുണ്ട്. മറ്റ് ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ കണ്ടതുപോലുള്ള തിരക്കാണ് ഇവിടേയും. അതില്‍ മുന്‍പന്തിയിലുള്ളത് വിദ്യാര്‍ത്ഥികളാണ്.

2000 ത്തില്‍ ലോകത്തെ ഏറ്റവും വലിയ എണ്ണ കമ്പനിയായ സൗദിഅറേബ്യയിലെ ആരാംകോയുടെ ഒരു പ്രോജക്റ്റില്‍ ജോലി ചെയ്തിരുന്ന കാലത്ത് ധാരാളം ബ്രിട്ടാഷ്-അമേരിക്കന്‍ എന്‍ജീനിയറന്മാരെ എണ്ണ പോകുന്ന പൈപ്പ് ലൈന്‍ ജോലിക്കായി നിയോഗിച്ചിരുന്നു. ദഹറാനിലെ ആരാംകോ അസ്ഥാനത്തു നിന്ന് ജിദ്ദയിലെ റിഫൈനറിയിലെത്താന്‍ ഒരു രാത്രി വേണം. ഇവിടെ നിന്ന് വൈകിട്ട് പുറപ്പെട്ടാല്‍ അതിരാവിലെയവര്‍ ജിദ്ദയിലെത്തു. അവര്‍ക്ക് കൊടുത്തുവിടുന്നത് ഒരു പിക്ക്അപ്പ് വാഹനം മാത്രം. ഒറ്റക്ക് പോകുമോ അതോ ഡ്രൈവറെ വിടണമോയെന്ന് ചോദിച്ചാല്‍ അവര്‍ ഒറ്റക്ക് പൊയ്‌ക്കൊള്ളാം എന്ന ഉത്തരം കേള്‍ക്കുമ്പോള്‍ ഞാനവരെ ആശ്ചര്യത്തോടെ നോക്കിയിട്ടുണ്ട്. ഇതേ സ്ഥാനത്ത് ഒരു ഏഷ്യക്കാരനെങ്കില്‍ വഴിയറിയാവുന്ന ഒരു ഡ്രൈവറെ ഒപ്പം വിടണം. വികസിത രാജ്യത്തു് നിന്നുള്ളവര്‍ നാവിഗേറ്റര്‍ ഉപയോഗിച്ചാണ് ഏത് മലയിലും മരുഭൂമിയിലും യാത്ര ചെയ്യുന്നത്. ബ്രിട്ടീഷ്കാരുടെ യുദ്ധവിജയങ്ങള്‍ക്ക് പിന്നിലും നാവിഗേറ്ററിന് വലിയൊരു സ്ഥാനമുണ്ട്.്. 2018 ല്‍ ഇത് കണ്ടുപിടിച്ച ഒഫ്‌സര്‍വേറ്ററിയില്‍ നിന്നപ്പോഴാണ് പാശ്ചാത്യന്റെ ബുദ്ധി നമ്മളേക്കാള്‍ എത്രയോ ഉയരങ്ങളിലെന്ന് മനസ്സിലായത്. പുറത്തിറങ്ങിയപ്പോള്‍ വളരെ ഉയരത്തില്‍ സ്ഥാപിച്ചിരിക്കുന്ന ക്ലോക്കിലെ മണിനാദം കേട്ടു. മ്യൂസിയത്തിന് മുന്നില്‍ മൂന്നാള്‍പൊക്കത്തിലുള്ള ജനറല്‍ ജയിംസ് വുള്‍ഫിന്റെ പ്രതിമയുണ്ട്. യാത്രികര്‍ അടിവാരങ്ങളിലെ മനോഹര ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നു.

ഞങ്ങള്‍ ഗ്രീന്‍വിച്ച് മീന്‍ ടൈം എന്ത്, എങ്ങനെയെന്നറിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ വാച്ചില്‍ നോക്കി. പിന്നെ അഞ്ചരമണിക്കൂര്‍ കൂട്ടിനോക്കി. എന്റെ നാട്ടിലെ മാവേലിക്കര, താമരക്കുളത്ത്, ചാരുംമൂട്ടില്‍ സന്ധ്യയായിരിക്കുന്നു. ഇവിടെ പകല്‍ ഏറെ ബാക്കി. രാവിലത്തെ യാത്രക്ഷീണമകറ്റാന്‍ കുളിച്ചിട്ട് ഒന്ന് മയങ്ങാം. ഉന്മേഷം വീണ്ടെടുക്കുമ്പോള്‍ ഒരു സായാഹ്ന നടത്തം കൂടിയാകാം. ഒപ്പം ചിന്തിക്കാം അടുത്ത യാത്ര എപ്പോള്‍, എങ്ങോട്ട് വേണം. 2019 ല്‍ അത് റോം-പാരീസാണ്. അതെ, അന്വേഷങ്ങള്‍, യാത്രകള്‍ അവസാനിക്കുന്നില്ല. കണ്ടറിയാന്‍ ഇനിയും ഒത്തിരി കാര്യങ്ങള്‍ ബാക്കിയുണ്ട്.

 

RECENT POSTS
Copyright © . All rights reserved