Sports

മലയാളി ക്രിക്കറ്റ് താരവും ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ കളിക്കാരനുമായ ബേസില്‍ തമ്പി വിവാഹിതനായി. മുടക്കുഴ പ്രളയക്കാട് റോയ് ഡേവിഡിന്റെയും ജെസിയുടെയും മകള്‍ സ്‌നേഹ റോയിയാണ് വധു. പെരുമ്പാവൂർ സ്വദേശിയായ ബേസിൽ മുല്ലമംഗലം എം എം തമ്പിയുടെയും ലിസിയുടെയും മകനാണ്.

കഴിഞ്ഞ ദിവസം നടന്ന വിവാഹ ചടങ്ങിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും കേരള ടീമിലെ സഹതാരങ്ങളും പങ്കെടുത്തിരുന്നു. കേരള രഞ്ജി ട്രോഫി ടീം പരിശീലകന്‍ ടിനു യോഹന്നാനും ക്യാപ്റ്റൻ സച്ചിൻ ബേബിയും വിവാഹത്തിനെത്തി.

ഫാസ്റ്റ് ബൗളറായ ബേസിൽ 2014-15 സീസണിലാണ് രഞ്ജി ട്രോഫിയില്‍ കേരളത്തിനായി അരങ്ങേറുന്നത്. 2017 ല്‍ ഗുജറാത്ത് ലയണ്‍സിലൂടെ ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ചു. പിന്നീട് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി കളിച്ച ബേസിലിനെ ഇക്കഴിഞ്ഞ താര ലേലത്തിലാണ് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കുന്നത്.

38 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ 90 വിക്കറ്റും 69 ട്വന്റി20 മത്സരങ്ങളിൽ നിന്ന് 72 വിക്കറ്റും ബേസിൽ സ്വന്തമാക്കിയിട്ടുണ്ട്.

 

 

View this post on Instagram

 

A post shared by Sachin Babyy (@sachin.baby11)

 

ടാകുരെമ്പോ (യുറഗ്വായ്): കേരള ബ്ലാസ്റ്റേഴ്സ് താരം അഡ്രിയാൻ ലൂണയുടെ ആറു വയസുകാരിയായ മകൾ ജൂലിയെറ്റ അന്തരിച്ചു. സോഷ്യൽ മീഡിയ വഴി താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ഏപ്രിൽ ഒമ്പതിനായിരുന്നു മകളുടെ മരണമെന്നാണ് ലൂണ ഇപ്പോൾ അറിയിച്ചിരിക്കുന്നത്. സിസ്റ്റിക്ക് ഫൈബ്രോസിസ് എന്ന രോഗാവസ്ഥയാണ് മകളുടെ മരണത്തിലേക്ക് നയിച്ചതെന്ന് ലൂണ പോസ്റ്റിൽ പറയുന്നു. ശ്വാസകോശത്തെയും മറ്റു ആന്തരികാവയവങ്ങളേയും ഗുരുതരമായി ബാധിക്കുന്ന ഒരു ജനിതക രോഗമാണിത്.

ഇക്കഴിഞ്ഞ ഐഎസ്എൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനെ ഫൈനലിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച താരമായിരുന്നു ലൂണ.

 

View this post on Instagram

 

A post shared by Adrian Luna (@a.luna21)

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ അയർലാൻഡ് പര്യടനവും ജയത്തിൽ അവസാനിക്കുമ്പോൾ ഏറ്റവും അധികം കയ്യടികൾ നേടുന്നത് മലയാളി താരമായ സഞ്ജു വി സാംസൺ തന്നെ. ഇന്നലെ നടന്ന അവസാന ഓവർ വരെ ആവേശം നീണ്ടുനിന്ന കളിയിൽ സഞ്ജു തന്റെ കന്നി അന്താരാഷ്ട്ര ഫിഫ്റ്റി നേടിയപ്പോൾ ടി :20 ക്രിക്കറ്റിലെ സെഞ്ച്വറിയുമായി പ്രശംസ വാനോളം സ്വന്തമാക്കുകയാണ് ദീപക് ഹൂഡ.

ഇന്നലെ ടോസ് നേടി ആദ്യം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് തുടക്കത്തിൽ തന്നെ ഇഷാൻ കിഷന്റെ വിക്കെറ്റ് നഷ്ടമായപ്പോൾ ശേഷം രണ്ടാം വിക്കറ്റിൽ ഒന്നിച്ച ദീപക് ഹൂഡ: സഞ്ജു സാംസൺ എന്നിവർ സൃഷ്ടിച്ചത് ടി :20യിൽ ഇന്ത്യൻ ടീമിന്റെ തന്നെ ഏതൊരു വിക്കറ്റിലെയും എക്കാലത്തെയും മികച്ച കൂട്ടുകെട്ട്.42 ബോളിൽ 9 ഫോറും 4 സിക്സും അടക്കം സഞ്ജു സാംസൺ 77 റൺസ്‌ നേടിയപ്പോൾ 57 ബോളിൽ 9 ഫോറും 6 സിക്സും അടക്കം ദീപക് ഹൂഡ 104 റൺസ്‌ നേടി. രണ്ടാം വിക്കറ്റിൽ ഇരുവരും 176 റൺസാണ് അടിച്ചെടുത്തത്.

അതേസമയം ഇന്നലെ മത്സരശേഷം തന്റെ പ്രകടനത്തെ കുറിച്ചും സഞ്ജുവിനെ കുറിച്ചും ദീപക് ഹൂഡ വളരെ അധികം വാചാലനായി.”ഞാൻ മികച്ച ഒരു അറ്റാക്കിങ് ശൈലിയിൽ കളിക്കാനാണ് ആഗ്രഹിക്കുന്നത്. ഞാൻ മികച്ച ഒരു ഐപിൽ ശേഷമാണ് എത്തുന്നത്. അതിനാൽ തന്നെ അതേ രീതിയിൽ കളിക്കാനാണ് ഇവിടെയും ആഗ്രഹിച്ചത്.ബാറ്റിങ് ഓർഡറിൽ സ്ഥാനകയററ്റം ലഭിക്കുമ്പോൾ കൂടുതൽ നേരം ക്രീസിൽ നിൽക്കാനായി കഴിയും ” ദീപക് ഹൂഡ തുറന്ന് പറഞ്ഞ്.

അതേസമയം മുൻപ് അണ്ടർ 19 തലത്തിൽ ഒരുമിച്ച് കളിച്ച ദീപക് ഹൂഡയും സഞ്ജുവും വളരെ ചെറുപ്പത്തിലേ കൂട്ടുകാർ കൂടിയാണ് . ” സഞ്ജുവും ഞാനും വളരെ ചെറുപ്പ നാളിനെ കൂട്ടുകാർ ആണ്. സഞ്ജുവിനും ഒപ്പം കളിക്കാനും ബാറ്റ് വീശാനും കഴിഞ്ഞതിൽ സന്തോഷം ” മത്സര ശേഷം ദീപക് ഹൂഡ വാചാലനായി.

ഇന്ത്യന്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ അയര്‍ലന്‍ഡിനെതിരായ രണ്ടാം ട്വന്റി 20യില്‍ സഞ്ജു സാംസണ്‍ ടീമില്‍ ഉണ്ടെന്ന് പ്രഖ്യാപിച്ചപ്പോള്‍ സ്റ്റേഡിയത്തില്‍ ഉയര്‍ന്ന ആരവം 16-ാം ഓവറിലെ രണ്ടാം പന്തിലാണ് അവസാനിച്ചത്. മലയാളികള്‍ ഒന്നടങ്കം കാത്തിരുന്ന സഞ്ജു സാംസണ്‍ ഇന്നിങ്സ് ഡൂബ്ലിനില്‍ പിറന്നു. നീലക്കുപ്പായത്തില്‍ 42 പന്തില്‍ 77 റണ്‍സ്, ഒന്‍പത് ഫോറും നാലു സിക്സറുകളും.

രാജസ്ഥാന്‍ റോയല്‍സിന്റെ നായകന്‍ ഐപിഎല്‍ സീസണില്‍ കാണിച്ച പക്വത തന്റെ കരിയറിലെ ഏറ്റവും നിര്‍ണായകമായ മത്സരത്തില്‍ പുറത്തെടുത്തു. നേരിട്ട ആദ്യ പന്തില്‍ തന്നെ ബൗണ്ടറിയോടെയായിരുന്നു സഞ്ജുവിന്റെ തുടക്കം. കരുതലോടെയാണ് ഓരോ പന്തിനേയും നേരിട്ടിത്. പന്ത് കണ്ടാല്‍ അടിച്ച് പറത്താന്‍ തോന്നുമെന്ന സ്വന്തം വാചകം മറന്നുള്ള ബാറ്റിങ് പ്രകടനം.

മറുവശത്ത് ദീപക് ഹൂഡ വെടിക്കെട്ട് പ്രകടനം നടത്തുമ്പോഴും സഞ്ജു ആവേശം കാണിച്ചില്ല. നോണ്‍ സ്ട്രൈക്കര്‍ എന്‍ഡില്‍ നിന്ന് മികച്ച പിന്തുണ നല്‍കി. പക്ഷെ കിട്ടിയ അവസരങ്ങളിലെല്ലാം സഞ്ജു ബൗണ്ടറികള്‍ കണ്ടെത്തി. അയര്‍ലന്‍ഡിന്റെ ഫീല്‍ഡിങ് തന്ത്രങ്ങളെ ക്ലാസുകൊണ്ട് മറികടന്നു വലം കയ്യന്‍ ബാറ്റര്‍.

24 പന്തില്‍ നിന്ന് കേവലം 28 റണ്‍സ് മാത്രമായിരുന്നു എട്ടാം ഓവര്‍ പിന്നിടുമ്പോള്‍ സഞ്ജുവിന്റെ സമ്പാദ്യം. എന്നാല്‍ പിന്നീട് സഞ്ജു സ്വന്തം ശൈലിയില്‍ ബാറ്റ് വീശി തുടങ്ങി. സ്കോറിങ്ങിന് വേഗം കൂട്ടാനുള്ള താരത്തിന്റെ മികവായിരുന്നു പിന്നീട് കണ്ടത്. ഗാരത് ഡെലനിയുടെ ഓവറില്‍ ഫോറും സിക്സും നേടിയായിരുന്നു തുടക്കം.

31-ാം പന്തില്‍ ബൗണ്ടറിയുടെ അകമ്പടിയോടെ ഇന്ത്യയ്ക്കായി ആദ്യ അര്‍ധ സെഞ്ചുറി സഞ്ജു നേടി. അയര്‍ലന്‍ഡ് ബോളര്‍മാരെല്ലാം സഞ്ജുവിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു. ഡെലനിയുടെ നാലാം ഓവറിലെ അവസാന രണ്ട് പന്തുകളും സ‍ഞ്ജു അതിര്‍ത്തി കടത്തി. മാര്‍ക്ക് അഡൈറിന്റെ പന്തില്‍ ബൗള്‍ഡായ നിമിഷം വിമര്‍ശകര്‍ക്കുള്ള മറുപടി കൂടിയായി ഇന്നിങ്സ്.

നേരിട്ട അവസാന 18 പന്തുകളില്‍ 49 റണ്‍സാണ് സഞ്ജു നേടിയത്. ട്വന്റി 20 ലോകകപ്പ് ടീമിലെത്താന്‍ താന്‍ യോഗ്യനാണെന്ന് എല്ലാവരേയും ഓര്‍മ്മിപ്പിക്കുകയായിരുന്നു മലയാളി താരം. മധ്യ ഓവറുകളില്‍ സ്കോറിങ്ങിന് വേഗം കൂട്ടാന്‍ സാധിക്കുന്നില്ല എന്ന ടീമിന്റെ പോരായ്മയ്ക്ക് ഉത്തരമാണ് സഞ്ജു സാംസണ്‍.

ലോകകപ്പ് ഫുട്ബോളാണെന്നു കരുതി അടിച്ചുപൊളിക്കാന്‍ ഖത്തറിലേക്കു വരുന്നവര്‍ സൂക്ഷിക്കുക. ആഘോഷങ്ങള്‍ക്ക് അതിരുണ്ട്, ഖത്തര്‍ വരച്ച വര കടന്നാല്‍ എട്ടിന്റെ പണി കിട്ടും. ലൈംഗികനിയന്ത്രണവും മദ്യനിരോധനവും ഉള്‍പ്പെടെയുള്ള കടുത്ത നിയമങ്ങളുമായാണ് ഖത്തര്‍ ലോകകപ്പിനൊരുങ്ങുന്നത്. നിയമം ലംഘിക്കുന്നവര്‍ ജയിലിലാകാനും സാധ്യതയുണ്ട്. മയക്കുമരുന്നു കടത്തലും ഉപയോഗവും പോലെയുള്ള കാര്യങ്ങളാണ് ലോകകപ്പിനിടെ ചെയ്യുന്നതെങ്കില്‍ തലകാണില്ല എന്നാണ് സ്ഥിതി.

ലോകകപ്പ് നടക്കുന്ന സമയത്ത് കര്‍ശന ലൈംഗികനിയന്ത്രണം നടപ്പാക്കാനാണ് ഖത്തര്‍ അധികാരികളുടെ തീരുമാനം. വിവാഹത്തിനുമുമ്പ് ലൈംഗികബന്ധം വിലക്കുന്ന രാജ്യമാണ് ഖത്തര്‍. നിയമവിരുദ്ധമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതായി തെളിഞ്ഞാല്‍ ഏഴുവര്‍ഷംവരെ തടവുശിക്ഷ ലഭിക്കും. ലോകകപ്പിനെത്തുന്നവര്‍ക്കും ഇളവുണ്ടാകില്ലെന്നാണ് സൂചന. അവിവാഹിതരായ സ്ത്രീപുരുഷന്മാര്‍ താമസത്തിന് വാടകമുറി പങ്കിട്ടെടുക്കുന്നതിനും വിലക്കുണ്ട്. വ്യത്യസ്ത കുടുംബപ്പേരുകളുള്ള അവിവാഹിതരെ ബുക്കിങ്ങില്‍നിന്ന് വിലക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. സ്വവര്‍ഗലൈംഗികതയ്ക്കും ശിക്ഷയുണ്ടാകും.

പൊതുസ്ഥലത്തെ മദ്യപാനത്തിന് വിലക്കുള്ള രാജ്യമാണ് ഖത്തര്‍. ലോകകപ്പിന്റെ ഭാഗമായുള്ള മദ്യപാനപാര്‍ട്ടികളും ഖത്തറില്‍ അനുവദിക്കില്ല. മദ്യപാനത്തിനു പിടിക്കപ്പെട്ടാല്‍ കര്‍ശനമായ പ്രത്യാഘാതമുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. എന്നാല്‍, ലോകകപ്പിന്റെ സമയത്ത് യൂറോപ്യന്‍ രാജ്യങ്ങളടക്കമുള്ളവരുടെ താത്പര്യമനുസരിച്ച് പ്രത്യേക ഫാന്‍ സോണുകളില്‍ മദ്യം അനുവദിക്കാന്‍ ആലോചനയുണ്ട്. പൊതുസ്ഥലത്ത് ശരീരം ശരിയായി മറയ്ക്കാതെ വസ്ത്രം ധരിക്കുന്നവരും കുടുങ്ങും. പുരുഷന്മാരും സ്ത്രീകളും പരസ്യമായി സ്‌നേഹം പ്രകടിപ്പിക്കുന്നതിനും വിലക്കുണ്ടാകും.കൊക്കെയ്ന്‍ അടക്കമുള്ള മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നവരോ കടത്തുന്നവരോ ദയവായി ലോകകപ്പിനു വരേണ്ടെന്നാണ് ഖത്തര്‍ പറയുന്നത്. ഖത്തറിലേക്ക് മയക്കുമരുന്ന് കടത്തുന്നവര്‍ക്ക് 20 വര്‍ഷംവരെ തടവും 1,00,000 റിയാല്‍ (ഏകദേശം 21.50 ലക്ഷം രൂപ) മുതല്‍ 3,00,000 റിയാല്‍ (ഏകദേശം 64.50 ലക്ഷം രൂപ) വരെ പിഴയും ലഭിക്കും. കുറ്റം ആവര്‍ത്തിച്ചാല്‍ ജീവപര്യന്തം തടവോ വധശിക്ഷയോവരെ ലഭിക്കാനും സാധ്യതയുണ്ട്.

മയക്കുമരുന്ന് ഉപയോഗിക്കുന്നവരുമായോ കള്ളക്കടത്തുകാരുമായോ അടുത്തബന്ധം പുലര്‍ത്തുന്നവരെയും കടുത്തശിക്ഷ കാത്തിരിക്കുന്നു. ഇംഗ്ലണ്ട് ഉള്‍പ്പെടെയുള്ള ടീമുകള്‍ അവരുടെ ഫുട്ബോള്‍ ആരാധകരോട് ഖത്തറിലെത്തി മാന്യമായി പെരുമാറണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ലോകകപ്പിനിടെ മയക്കുമരുന്ന് കടത്തുന്നവരെ പിടികൂടാന്‍ ഖത്തറിലെ ഉദ്യോഗസ്ഥരുമായി പൂര്‍ണമായി സഹകരിക്കുമെന്ന് ബ്രിട്ടീഷ് പോലീസും അറിയിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഈ വർഷം ഖത്തറിൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പിൽ ആവേശം അതിരുവിട്ടാൽ പണി കിട്ടുമെന്ന് ബ്രിട്ടീഷ് പോലീസ് തങ്ങളുടെ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി. മുസ്ലിം ഭൂരിപക്ഷമായ ഖത്തറിൽ വിവാഹത്തിന് പുറത്തുള്ള ലൈംഗികത നിയമവിരുദ്ധമാണ്. വിവാഹിതരല്ലാത്ത ലിവിംഗ് ടുഗതറിൽ ജീവിക്കുന്ന സ്ത്രീയും പുരുഷനും പൊതുസ്ഥലത്ത് നടത്തുന്ന സ്നേഹപ്രകടനങ്ങൾ വരെ അറസ്റ്റിലേക്ക് നയിച്ചേക്കാം.

ലോകകപ്പ് ആഘോഷങ്ങളിൽ എത്തുന്ന തങ്ങളുടെ പൗരന്മാർക്ക് ഖത്തറിലെ നിയമങ്ങളെ കുറിച്ച് അവബോധം ഉണ്ടോ എന്ന കാര്യത്തിൽ ബ്രിട്ടീഷ് പോലീസ് ആശങ്കയിലാണ്. ഖത്തറിലെ നിയമമനുസരിച്ച് വിവാഹത്തിന് പുറത്തുള്ള ലൈംഗിക ബന്ധത്തിന് ഏഴ് വർഷം വരെ തടവ് ലഭിക്കാം. ഭാര്യഭർത്താക്കന്മാരല്ല വരുന്നതെങ്കിൽ സെക്സിനെക്കുറിച്ച് ചിന്തിക്കുകയേ വേണ്ടെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഖത്തറിൽ സ്വവർഗ ലൈംഗികതയും നിയമവിരുദ്ധമാണ്. അതും ജയിൽവാസത്തിന് ഇടയാക്കും.

ലോകകപ്പിന് മുന്നോടിയായി ആരാധകർക്ക് പ്രായോഗിക ഉപദേശങ്ങളും നിർദ്ദേശങ്ങളും നൽകുമെന്ന് കോമൺവെൽത്ത് ഡെവലപ്മെൻറ് ഓഫീസ് അറിയിച്ചു. 2022ലെ ലോകകപ്പിൽ ഉണ്ടാകാൻ സാധ്യതയുള്ള മനുഷ്യാവകാശ പ്രശ്നങ്ങളെ കുറിച്ച് തങ്ങളുടെ ആരാധകരിൽ അവബോധം വളർത്താൻ ശ്രമിക്കുമെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയർ നേരത്തെ വ്യക്തമാക്കിയിരുന്നു.

അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു . ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ കിരീടത്തിലേക്ക് നയിച്ച ഹാര്‍ദ്ദിക് പാണ്ഡ്യയാണ്  ഇന്ത്യന്‍ നായകന്‍. ഭുവനേശ്വര്‍ കുമാറാണ് വൈസ് ക്യാപ്റ്റന്‍. മലയാളി താരം സഞ്ജു സാംസണും ഐപിഎല്ലില്‍ തിളങ്ങിയ രാഹുല്‍ ത്രിപാഠിയും  ഇന്ത്യന്‍ ടീമിലെത്തി.

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയില്‍ നിന്ന് പരിക്കുമൂലം വിട്ടു നില്‍ക്കുന്ന സൂര്യകുമാര്‍ യാദവും ടീമില്‍ തിരിച്ചെത്തിയപ്പോള്‍ റിഷഭ് പന്തിന് വിശ്രമം അനുവദിച്ചു. സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ റിഷഭ് പന്താണ് ഇന്ത്യയെ നയിക്കുന്നത്.

അയര്‍ലന്‍ഡിനെതിരെ ഈ മാസം അവസാനം രണ്ട് ടി20 മത്സരങ്ങളടങ്ങുന്ന പരമ്പരയിലാണ് ഇന്ത്യ കളിക്കുക. ദക്ഷിണാഫ്രിക്കക്കെതിാരയ പരമ്പരയില്‍ ടീമിലുള്ള പേസര്‍മാരായ ഉമ്രാന്‍ മാലിക്കും അര്‍ഷദീപ് സിംഗും ദിനേശ് കാര്‍ത്തിക്കും വെങ്കടേഷ് അയ്യരും അയര്‍ലന്‍ഡിനെതിരായ പരമ്പരയിലും ടീമില്‍ സ്ഥാനം നിലനിര്‍ത്തി. റുതുരാജ് ഗെയ്ക്‌വാദും ഇഷാന്‍ കിഷനും തന്നെയാണ് ഓപ്പണര്‍മാര്‍.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുശേഷം ഏകദിന, ടി20 പരമ്പരയിലും ഇന്ത്യ കളിക്കുന്നുണ്ട്. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുശേഷം റിഷഭ് പന്ത് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനൊപ്പം ചേരും. വിരാട് കോലി, രോഹിത് ശര്‍മ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, കെ എല്‍ രാഹുല്‍ എന്നിവരും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കള്ള ഇന്ത്യന്‍ ടീമിലുണ്ടാവും.

ഇന്ത്യന്‍ ടീം:

Hardik Pandya (C), Bhuvneshwar Kumar (vc), Ishan Kishan, Ruturaj Gaikwad, Sanju Samson, Suryakumar Yadav, Venkatesh Iyer, Deepak Hooda, Rahul Tripathi, Dinesh Karthik (wk), Yuzvendra Chahal, Axar Patel, R Bishnoi, Harshal Patel, Avesh Khan, Arshdeep Singh, Umran Malik.

കാൽപ്പന്ത് കളി പോലെ ലോകം സ്നേഹിക്കുന്ന ഒരു കായിക വിനോദം ഈ ലോകത്തില്ല . അങ്ങനെ മനോഹര നിമിഷങ്ങൾ ഓർത്തിരിക്കാനുള്ള ലീഗിൽ നിന്നും ഇപ്പോൾ വരുന്നത് ഒരു ദുരന്ത വാർത്തയാണ്. താരത്തിന് റെഡ് കാർഡ് നൽകിയതിന് റഫറിയെ കാണികളും ഹാരങ്ങളും ചേർന്ന് തള്ളുകയും രക്തസ്രാവം സംഭവിച്ചതിനാൽ റഫറി മരണപ്പെടുകയും ചെയ്തിരിക്കുന്നു.

സെൻട്രൽ അമേരിക്കയിൽ സ്ഥിതി ചെയ്യുന്ന എൽ സാൽവദോറിലാണ് ഇത്തരം ഒരു ദുരന്തം നടന്നത്. ഒരുപാട് വർഷത്തെ റഫറിയിങ് പരിചയസമ്പത്തുള്ള ഹോസെ അർണാൾഡോ അമേയ എന്ന റഫറിക്കാണ് അപകടം സംഭവിച്ചിരിക്കുന്നത്.

സാൽവദോറിൽ അമേച്വർ മത്സരം നിയന്ത്രിക്കുന്നതിനിടെയാണ് ഒരു താരത്തിന് റെഡ് കാർഡ് നൽകിയത്. അതെ തുടർന്ന് താരങ്ങളും ആരാധകരും ചേർന്ന് റഫറിയെ ആക്രമിക്കുകയും രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് റഫറി മരണപ്പെടുക ആയിരുന്നു.

റഫറി കൊല്ലപ്പെട്ട സംഭവം ഫെഡറേഷൻ സ്ഥിതികരിച്ചിട്ടുണ്ട്. അമേച്വർ മത്സരങ്ങൾ മാത്രമല്ല പല പ്രമുഖ ടൂര്ണമെന്റുകളും നിയന്ത്രിച്ചിട്ടുള്ള റഫറിയാണ് അർണാൾഡോ. ആക്രമണത്തിൽ ഒരാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

കൂടുതൽ ആളുകളെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറയുന്ന്നു. ഫുട്ബോൾ ലോകത്തിന് വലിയ ഞെട്ടൽ ഉണ്ടാക്കിയ വാർത്തയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് ആരാധകരും പറയുന്നു.

പാവോ നൂര്‍മി ഗെയിംസില്‍ നീരജ് ചോപ്രയ്ക്ക്  വെള്ളി. ജാവലിന്‍ ത്രോയില്‍ സ്വന്തം ദേശീയ റെക്കോര്‍ഡ് തിരുത്തിക്കുറിച്ചാണ് നീരജിന്റെ നേട്ടം. ടോക്കിയോ ഒളിംപിക്‌സില്‍  ചരിത്രംകുറിച്ച സ്വര്‍ണമെഡല്‍ നേട്ടത്തിന് ശേഷം ആദ്യമായി മത്സരത്തിനിറങ്ങിയ നീരജ് ചോപ്ര നിരാശപ്പെടുത്തിയില്ല. 89.30 മീറ്റര്‍ ദൂരത്തോടെ ദേശീയ റെക്കോര്‍ഡ് തിരുത്തിക്കുറിച്ചാണ് നീരജ് വെള്ളിത്തിളക്കം സ്വന്തമാക്കിയത്.

ടോക്കിയോയില്‍ ജാവല്‍ പറത്തിയ 87.58 മീറ്ററിന്റെ റെക്കോര്‍ഡാണ് നീരജ് മെച്ചപ്പെടുത്തിയത്. ആദ്യ ഈഴത്തില്‍ 86.92 മീറ്റര്‍ കണ്ടെത്തിയ നീരജ് രണ്ടാം ശ്രമത്തിലാണ് ജാവലിന്‍ 89.30 മീറ്റര്‍ദൂരത്തേക്ക് പായിച്ചത്. ജാവലിന്‍ ത്രോയില്‍ ഈവര്‍ഷത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പ്രകടനമാണിത്.

തുടര്‍ന്നുള്ള മൂന്ന് അവസരവും ഫൗളായി. ഫിന്‍ലന്‍ഡ് താരം ഒലിവിയര്‍ ഹെലാന്‍ഡര്‍ 89.83 മീറ്റര്‍ ദൂരത്തോടെ ഒന്നാമതെത്തി. 86.60 മീറ്റര്‍ ദൂരംകണ്ടെത്തിയ ഗ്രനാഡയുടെ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സനാണ് വെങ്കലം. അടുത്തമാസം ലോക ചാംപ്യന്‍ഷിപ്പും പിന്നാലെ കോമണ്‍വെല്‍ത്തും ഗെയിംസും നടക്കാനിരിക്കെ ഇന്ത്യക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് പാവോ നൂര്‍മി ഗെയിംസിലെ നീരജിന്റെ പ്രകടനം.

ജൂണ്‍ 22 വരെയാകും നീരജ് ഫിന്‍ലന്‍ഡില്‍ തുടരും. കൂര്‍ട്ടെന്‍ ഗെയിംസ്, സ്റ്റോക്ക് ഹോമിലെ ഡയമണ്ട് ലീഗ് എന്നിവിടങ്ങളിലും നീരജ് മത്സരിക്കും. നേരത്തെ, കേന്ദ്രസര്‍ക്കാര്‍ പരിശീലനത്തിനായി 9.8 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഒളിംപിക്സ് നിലവാരത്തിലുള്ള ഇന്‍ഡോര്‍, ഔട്ട്ഡോര്‍ പരിശീലനത്തിനുള്ള സൗകര്യങ്ങള്‍ ഫിന്‍ലന്‍ഡിലെ കൂര്‍ട്ടെന്‍ ഒളിംപിക് സെന്ററിലുണ്ട്.

സ്പോര്‍ട്സ് അതോറിറ്റിയുടെ ആവശ്യപ്രകാരം നീരജിന് സൗകര്യങ്ങളൊരുക്കാന്‍ ഹെല്‍സിങ്കിയിലെ ഇന്ത്യന്‍ എംബസിക്കും നിര്‍ദേശം നല്‍കി. ഏഷ്യന്‍ ഗെയിംസ് മാറ്റിവച്ചെങ്കിലും അടുത്ത രണ്ട് വര്‍ഷത്തിനിടെ ഒളിംപിക്സ് ഉള്‍പ്പെടെ നാലോളം പ്രധാന ഗെയിംസുകളിലാണ് നീരജ് മത്സരിക്കേണ്ടത്.

ഒളിംപിക്സ് അത്ലറ്റിക്സില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണമാണ് നീരജ് ചോപ്ര ടോക്കിയോയില്‍ നേടിയത്. ടോക്കിയോയില്‍ 87.58 ദൂരം താണ്ടിയാണ് ചോപ്രയുടെ സ്വര്‍ണ നേട്ടം. ആദ്യ ശ്രമത്തില്‍ 87.03 മീറ്റര്‍ ദൂരം എറിഞ്ഞ് ഒന്നാമതെത്തിയ നീരജ് രണ്ടാം ശ്രമത്തില്‍ 87.58 മീറ്റര്‍ ദൂരം പിന്നിട്ട് സ്ഥാനം നിലനിര്‍ത്തി.

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന കായിക ടൂർണമെന്റുകളിൽ ഒന്നാണ്, ഇതിന് ധാരാളം ആരാധകരുണ്ട്. ലോകത്തെ എല്ലാ ക്രിക്കറ്റ് താരങ്ങളും ടൂർണമെന്റിൽ കളിക്കാൻ നോക്കുന്നു, ഒരു മത്സരം ഉണ്ടാകുമ്പോഴെല്ലാം ആരാധകർ സ്റ്റേഡിയങ്ങളിലേക്ക് ഒഴുകുന്നു. താൻ ഏറെ ഇഷ്ടപ്പെടുന്ന കായികവിനോദം വികസിക്കുന്നത് കാണുന്നതിൽ തനിക്ക് സന്തോഷമുണ്ടെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞു, കൂടാതെ ഇംഗ്ലീഷ് പ്രീമിയർ ലീഗിനേക്കാൾ (ഇപിഎൽ) ഐപിഎൽ കൂടുതൽ വരുമാനം ഉണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ).

“എന്നെപ്പോലുള്ള കളിക്കാർ തുടക്ക കാലത്ത് വളരെ കുറവ് മാത്രമാണ് സമ്പാദിച്ചത്. സമ്പാദിക്കാനുള്ള സാധ്യതയുള്ള കളി വികസിക്കുന്നത് ഞാൻ കണ്ടു. ഈ ഗെയിം നടത്തുന്നത് ആരാധകരും ഈ രാജ്യത്തെ ആളുകളും ബിസിസിഐയും ചേർന്നാണ്. ക്രിക്കറ്റ് ആരാധകർ. ഈ കായികം ശക്തമാണ്, വികസിച്ചുകൊണ്ടേയിരിക്കും. ഇംഗ്ലീഷ് പ്രീമിയർ ലീഗിനേക്കാൾ കൂടുതൽ വരുമാനം ഐപിഎൽ ഉണ്ടാക്കുന്നു. ഞാൻ ഇഷ്ടപ്പെടുന്ന കായികവിനോദം ഇത്രയും ശക്തമായി മാറിയതിൽ എനിക്ക് സന്തോഷവും അഭിമാനവും തോന്നുന്നു,” ഗാംഗുലി ഇന്ത്യ ലീഡർഷിപ്പ് കൗൺസിലിൽ പറഞ്ഞു. ടൈംസ് സ്ട്രാറ്റജിക് സൊല്യൂഷൻസ് ലിമിറ്റഡ് പ്രസിഡന്റ് വേൾഡ് വൈഡ് മീഡിയ സിഇഒ ദീപക് ലാംബയോട് സംസാരിക്കവെയാണ് സംഭവം.

ഗുജറാത്ത് ടൈറ്റൻസ്, ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് എന്നീ രണ്ട് പുതിയ ടീമുകളെ ഉൾപ്പെടുത്തിയാണ് ഐപിഎൽ 2022 ഈ വർഷം വലിയ തോതിൽ നടന്നത്. 74 മത്സരങ്ങളുടെ സീസണിന് ശേഷം, ഉച്ചകോടിയിലെ ഏറ്റുമുട്ടലിൽ രാജസ്ഥാൻ റോയൽസിനെ തോൽപ്പിച്ച് അരങ്ങേറ്റക്കാരായ ഗുജറാത്ത് ടൈറ്റൻസാണ് കിരീടം നേടിയത്.

പരിപാടിക്കിടെ ഗാംഗുലിയോട് അദ്ദേഹത്തിന്റെ നേതൃപാടവത്തെ കുറിച്ചും ചോദിച്ചിരുന്നു. അതേക്കുറിച്ച് സംസാരിച്ച അദ്ദേഹം പറഞ്ഞു: “എന്നെ സംബന്ധിച്ചിടത്തോളം ക്യാപ്റ്റൻ എന്നത് ഗ്രൗണ്ടിൽ ഒരു ടീമിനെ നയിക്കുന്നു, നേതൃത്വം എന്നെ സംബന്ധിച്ചിടത്തോളം ഒരു ടീമിനെ കെട്ടിപ്പടുക്കുകയാണ്. അതിനാൽ, ഞാൻ നായക സ്ഥാനത്തിനായി മത്സരിക്കില്ല. ഉത്തരവാദിത്വം പങ്കിടുക എന്നതാണ് ഏറ്റവും വലിയ കാര്യം.”

RECENT POSTS
Copyright © . All rights reserved