മുംബൈ: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെതിരെ സഞ്ജു സാംസൺ ക്യാപ്റ്റനായ രാജസ്ഥാൻ റോയൽസിന് തോൽവി. അവസാന പന്ത് വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ നാല് റൺസിനാണ് പഞ്ചാബിന്റെ ജയം. ഉജ്ജ്വല സെഞ്ചുറിയുമായി സഞ്ജു പൊരുതിയെങ്കിലും വിജയം എത്തിപ്പിടിക്കാൻ കഴിഞ്ഞില്ല.
പഞ്ചാബ് ഉയർത്തിയ 222 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന്‍ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 217 റൺസ് മാത്രമേ നേടാനായുള്ളൂ. ആദ്യ എട്ട് ഓവറിനുള്ളില്‍ ബെന്‍ സ്റ്റോക്ക്സ് (0), മനന്‍ വോറ (12), ജോസ് ബട്ട്ലര്‍ (25) എന്നിവരെ നഷ്ടമായി. ഒരു വശത്ത് വിക്കറ്റുകൾ നഷ്ടപ്പെടുമ്പോഴും പിടിച്ചു നിന്ന സഞ്ജു ഇതിനിടെ തന്റെ അർധസെഞ്ചുറി തികച്ചു.
അഞ്ചാം നമ്പരിലെത്തിയ ശിവം ദുബെ (23), ആറാം നമ്പരിലെത്തിയ റിയൻ പരഗ് (25) എന്നിവരെ കൂട്ടി സഞ്ജു മുന്നിൽ നിന്ന് നയിച്ചു. ദുബെയെ അർഷ്ദീപ് സിംഗും പരഗിനെ ഷമിയുമാണ് പുറത്താക്കിയത്. പഞ്ചാബിന്റെ ജയത്തിനും തോൽവിക്കുമിടയിൽ ഉറച്ചുനിന്ന സഞ്ജു 54 പന്തുകളിൽ സെഞ്ചുറി തികച്ചു. ക്യാപ്റ്റനായുള്ള അരങ്ങേറ്റ മത്സരത്തിൽ സെഞ്ചുറി തികയ്ക്കുന്ന ആദ്യ ബാറ്റ്സ്മാൻ എന്ന റെക്കോർഡും ഇതോടെ സഞ്ജു സ്വന്തമാക്കി.
അവസാന ഓവറിൽ വിജയിക്കാൻ 13 റൺസാണ് വേണ്ടിയിരുന്നത്. അർഷ്ദീപ് സിംഗ് എറിഞ്ഞ ആ ഓവറിൽ എട്ട് റൺസ് മാത്രമേ രാജസ്ഥാന്‍ നേടാനായുള്ളൂ. അവസാന പന്തിൽ വിജയിക്കാൻ അഞ്ച് റൺസ് വേണ്ടിയിരിക്കെ കൂറ്റൻ ഷോട്ടിനു ശ്രമിച്ച സഞ്ജു ലോംഗ് ഓഫിൽ ദീപക് ഹൂഡയുടെ കൈകളിൽ അവസാനിച്ചു. സഞ്ജു 63 പന്തിൽ 119 റൺസെടുത്തു.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ പഞ്ചാബ് കിംഗ്സ് നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് 221 റൺസെടുത്തത്. ഓപ്പണറായിറങ്ങി അവസാന ഓവറിൽ സെഞ്ചുറിക്ക് അരികെ പുറത്തായ കെ.എൽ. രാഹുലാണ് പഞ്ചാബിന്റെ ടോപ് സ്കോറർ. 50 പന്തുകൾ നേരിട്ട രാഹുൽ ഏഴു ഫോറും അഞ്ച് സിക്സും സഹിതം 91 റൺസെടുത്തു.
ദീപക് ഹൂഡ (28 പന്തിൽ നാലു ഫോറും ആറു സിക്സും സഹിതം 64), ക്രിസ് ഗെയ്ൽ (28 പന്തിൽ നാലു ഫോറും രണ്ടു സിക്സും സഹിതം 40) എന്നിവരും പഞ്ചാബിനായി തിളങ്ങി. അതേസമയം മായങ്ക് അഗർവാൾ (9 പന്തിൽ 14), നിക്കോളാസ് പുരാൻ (0), ജൈ റിച്ചാർഡ്സൻ (0) എന്നിവർ നിരാശപ്പെടുത്തി. ഷാരൂഖ് ഖാൻ നാലു പന്തിൽ ആറു റൺസുമായി പുറത്താകാതെ നിന്നു.
മത്സരത്തിലാകെ എട്ട് ബോളർമാരെയാണ് രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ പരീക്ഷിച്ചത്. കൂട്ടത്തിൽ കൂടുതൽ തിളങ്ങിയത് ഐപിഎലിലെ കന്നി മത്സരം കളിക്കുന്ന ചേതൻ സക്കറിയ. നാല് ഓവറിൽ 31 റൺസ് വഴങ്ങി സക്കറിയ മൂന്നു വിക്കറ്റ് വീഴ്ത്തി. ദക്ഷിണാഫ്രിക്കൻ താരം ക്രിസ് മോറിസ് നാല് ഓവറിൽ 41 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു.
രാഹുല്‍ ദ്രാവിഡ് ദേഷ്യപ്പെടുന്ന ഒരു പരസ്യമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. പരസ്യത്തില്‍ കാണുന്നപോലെ ഒരിക്കല്‍ ദ്രാവിഡ്ദേഷ്യപ്പെട്ട്കണ്ടിട്ടുണ്ടെന്നാണ് സഹതാരമായിരുന്ന വിരേന്ദര്‍ സേവഗിന്റെ വെളിപ്പെടുത്തല്‍.
സമ്മര്‍ദഘട്ടത്തില്‍ പോലും കൂളായിരിക്കുന്ന ദ്രാവിഡ് ട്രാഫിക് ബ്ലോക്കില്‍ പെട്ടുകിടക്കുമ്പോള്‍ എല്ലാവരോടും കയര്‍ക്കുന്നതായാണ് പരസ്യത്തില്‍ കാണിച്ചിരിക്കുന്നത്. ഐപിഎല്‍ ആദ്യമല്‍സരത്തിനിടെ ഇറങ്ങിയ പരസ്യം അതിവേഗം ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടംപിടിച്ചു. മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വിരേന്ദര്‍ സേവാഗ് ഒടുക്കം ഒരു വെളിപ്പെടുത്തല്‍ നടത്തി. ഇതുപോലെ രാഹുല്‍ ഒരിക്കല്‍ ദേഷ്യപ്പെട്ടിട്ടുണ്ട്. അതും എം.എസ്.ധോണിയോട്. പാക്കിസ്ഥാന്‍
പര്യടനത്തിനിടെയായിരുന്നു സംഭവമെന്ന സേവാഗ് പറയുന്നു. പരിശീലനത്തിനടെ മോശം ഷോട്ടിലൂടെ ധോണി പുറത്തായതോടെയാണ് ദ്രാവിഡിന് കലികയറിയത്. ഇങ്ങനെയാണോ നിങ്ങള്‍ കളിക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് ചോദിച്ച് ദ്രാവിഡ് കയര്‍ത്തു. തുടര്‍ന്ന് ദ്രാവിഡ് ഉപയോഗിച്ച് ഇംഗ്ലീഷ് വാക്കുകളില്‍ പകുതിയും തനിക്ക് മനസിലായില്ലെന്നും സേവാഗ് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി.
സഞ്ജു സാംസന് നാളെ ക്യാപ്റ്റനായി ഐപിഎല്ലില്‍ അരങ്ങേറ്റം. പേരുമാറ്റിയെത്തുന്ന പഞ്ചാബ് കിങ്സാണ് രാജസ്ഥാന്‍ റോയല്‍സിന്റെ എതിരാളികള്‍. ആദ്യമായാണ് ഒരു മലയാളി താരം ഐപിഎല്‍ ടീം നായകനാകുന്നത്.
വമ്പന്‍ അടിക്കാരുടെ നിരയുമായാണ് രാജസ്ഥാന്‍ റോയല്‍സും പഞ്ചാബ് കിങ്സും നേര്‍ക്കുനേര്‍ വരുന്നത്. സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ ബാറ്റിങ് നിരയില്‍ ബെന്‍ സ്റ്റോക്സിന്റെ ഓള്‍റൗണ്ട് മികവ് നിര്‍ണായകമാകും. ജോസ് ബട്്ലറിനൊപ്പം യുവതാരം യശ്വസി ജെയ്സ്വാള്‍ ഇന്നിങ്സ് ഓപ്പണ്‍ ചെയ്തേക്കും. ഋഷഭ് പന്തിന്റെ തകര്‍പ്പന്‍ ഫോമോടെ ദേശീയ ടീമില്‍ അവസരം നഷ്ടമായ സഞ്ജുവിന് ഇന്ത്യന്‍ ടീം സെലക്ടര്‍മാര്‍ക്ക് മുന്നില്‍ സ്വയം തെളിയിക്കേണ്ടതുണ്ട്.
ബെന്‍ സ്റ്റോക്സിനൊപ്പം, ശിവം ഡ്യൂബെയും, രാഹുല്‍ തെവാത്യയും മധ്യനിരയ്ക്ക് കരുത്താകും. ജോഫ്ര ആര്‍ച്ചറുടെ അഭാവത്തില്‍ ലോക റെക്കോര്‍ഡ് തുകയ്ക്ക് സ്വന്തമാക്കിയയ ക്രിസ് വോക്സിലാണ് ബോളിങ് പ്രതീക്ഷ. കെ.എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ക്രിസ് ഗെയില്‍…. എതിരാളികളെ ഭയപ്പെടുത്തുന്ന ബാറ്റിങ് നിരയാണ് പഞ്ചാബിന്റേത്. ഒന്നാം നമ്പര്‍ ടിട്വന്റി ബാറ്റ്സ്മാന്‍ ഡേവിഡ് മലനും ഇത്തവണ പഞ്ചാബിനൊപ്പമുണ്ട്. ബിഗ് ബാഷിലെ മികവില്‍ പഞ്ചാബ് സ്വന്തമാക്കിയ ജെ റിച്ചാര്‍ഡ്സനാണ് ബോളിങ്ങില്‍ മുഹമ്മദ് ഷമിയുടെ പങ്കാളി.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനാലാം സീസണ് ഇന്ന് തുടക്കമാകും. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ രാത്രി 7:30ന് നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ആദ്യ മത്സരം. കോവിഡ് വ്യാപനത്തിന്റെ ഇടയിലാണ് ഈ വർഷത്തെ ഐപിഎൽ മത്സരങ്ങൾ നടക്കുന്നത്. എന്നാൽ മത്സരത്തിന്റെ ആവേശത്തിന് കോവിഡ് ഭീഷണിയാകില്ലന്നാണ് പ്രതീക്ഷ.
നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഹാട്രിക്ക് കിരീടമെന്ന ലക്ഷ്യത്തോടെയാണ് ഈ തവണ ഇറങ്ങുന്നത്. 2016ൽ അവസാന നിമിഷം കൈവിട്ടു പോയ കിരീടം അഞ്ചു വർഷങ്ങൾക്കിപ്പുറം നേടാനുറച്ചാകും ബാംഗ്ലൂർ എത്തുന്നത്. ആദ്യ മത്സരത്തിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനും വൈസ് ക്യാപ്റ്റനുമാണ് നേർക്കുനേർ അങ്കത്തിനിറങ്ങുന്നത് എന്ന പ്രത്യേകതയുമുണ്ട്.
കഴിഞ്ഞ വർഷം കിരീടം നേടിയ ടീമിലെ പ്രധാനികളെ എല്ലാം നിലനിർത്തിയാണ് മുംബൈ ടീം ഇറങ്ങുന്നത്. അസറുദ്ധീൻ, സച്ചിൻ ബേബി തുടങ്ങിയ മലയാളി താരങ്ങൾ ഉൾപ്പടെ ബാറ്റിങ്ങിലും ബോളിങ്ങിലും അല്പം മാറ്റങ്ങൾ വരുത്തിയാണ് ബാംഗ്ലൂർ ടീം എത്തുന്നത്. മധ്യ ഓവറുകളിൽ കരുത്താകാൻ മാക്‌സ്‌വെൽ, കെയിൽ ജാമിസൺ, ഡാൻ ക്രിസ്റ്റ്യൻ എന്നീ വിദേശ താരങ്ങളുമായാണ് ബാംഗ്ലൂരിന്റെ വരവ്.
മുംബൈയുടെ ഓപ്പണർ ഡി കോക്ക് ഇല്ലാതെയാകും മുംബൈ നാളെ ഇറങ്ങുക. പാകിസ്താനുമായുള്ള മത്സരത്തിന് ശേഷം എത്തുന്ന ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന് ആദ്യത്തെ മൂന്ന് നാല് മത്സരങ്ങൾ നഷ്ടമാകും. ബാംഗ്ലൂർ നിരയിൽ കോവിഡ് മുക്തനായ ദേവദത്ത് പടിക്കൽ ടീമിനൊപ്പം ചേർന്നത് ടീമിന് ആശ്വാസം നൽകുന്നതാണ്. പരിശീലന മത്സരങ്ങളിൽ യുവതാരങ്ങളായ രജത് പതിദാറും, ഷഹബാസ് അഹമ്മദും മികച്ച കളി പുറത്തെടുത്തതും പ്രതീക്ഷ നൽകുന്നതാണ്.
ഡി കോക്കിന്റെ അഭാവത്തിൽ മുംബൈക്കായി ക്രിസ് ലിനും, രോഹിത് ശർമയുമാകും ബാറ്റിംഗ് തുടങ്ങുക. സൂര്യകുമാർ യാദവ്, ഹർദിക് പാണ്ഡ്യ, കൃണാൽ പാണ്ഡ്യ, രാഹുൽ ചഹാർ എന്നിവർ അവസാന ഇലവനിൽ ഇടം നേടും. ബാംഗ്ലൂരിന് വേണ്ടി വിരാട് കോഹ്‌ലിയും ദേവദത്ത് പടിയ്ക്കലും തന്നെയാകും ഓപ്പണിങ് റോളിൽ, മൂന്നമനായി ഡിവില്ലിയേഴ്സും അഞ്ചാമനായി മാക്‌സ്‌വെല്ലും എത്താനാണ് സാധ്യത. രജത് പതിദര്‍ നാലാമനായി എത്തുമ്പോള്‍ മലയാളി താരങ്ങളായ സച്ചിനും, അസറുദ്ധീനും അവസരം ലഭിക്കാൻ കാത്തിരിക്കേണ്ടി വരും.
ബോളിങ്ങിൽ വാഷിഗ്ടൺ സുന്ദർ, യുസ്‌വേന്ദ്ര ചഹൽ, നവദീപ് സെയ്നി, മുഹമ്മദ് സിറാജ് എന്നിവർ അവസാന പതിനൊന്നിൽ ഇടം നേടും. വിദേശ താരങ്ങളായി ഡിവില്ലിയേഴ്സിനും, മാക്സ്വെല്ലിനും പുറമെ ഡാൻ ക്രിസ്റ്റ്യനും, കെയിൽ ജാമിൻസനുമാണ് സാധ്യത.
കോവിഡ് കാരണം ഈ വർഷത്തെ മത്സരങ്ങൾ ആളില്ലാത്ത സ്റ്റേഡിയങ്ങളിലാണ് നടക്കുക. ഒരു ടീമിനും ഹോം മത്സരങ്ങൾ ഉണ്ടാകില്ല. ആദ്യത്തെ കുറച്ച് മത്സരങ്ങൾ ചെന്നൈയിലും മുംബൈയിലുമാണ് നടക്കുക. ശേഷിക്കുന്ന മത്സരങ്ങൾ ഡൽഹി, അഹമ്മദാബാദ്, ബാംഗ്ലൂർ, കൊൽക്കത്ത എന്നീ വേദികളിലായും നടക്കും. മെയ് 30 ന് അഹമ്മദാബാദിലാകും ഫൈനൽ മത്സരം.
മതപരമായി ചിട്ടകൾ പുലർത്തുന്നതിലൂടെ ശ്രദ്ധേയനായ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം മുഈൻ അലിയെ വംശീയമായി അധിക്ഷേപിച്ച് രംഗത്തെത്തിയ ബംഗ്ലാദേശ് എഴുത്തുകാരി തസ്‌ലീമ നസ്‌റിനെതിരെ പ്രതിഷേധം. തസ്ലിമയുടെ ട്വീറ്റ് ട്വിറ്ററിൽ വലിയ ഒച്ചപ്പാടുണ്ടാക്കിയിരിക്കുകയാണ്.
ക്രിക്കറ്റ് താരമായില്ലായിരുന്നെങ്കിൽ മുഈൻ അലി സിറിയയിൽ പോയി ഐഎസ്‌ഐഎസിൽ ചേർന്നേനെ എന്നായിരുന്നു തസ്‌ലീമ നസ്‌റിന്റെ ട്വീറ്റ്. ട്വീറ്റിനെതിരെ വിമർശനവുമായി മുഈൻ അലിയുടെ സഹതാരവും ഇംഗ്ലണ്ടിന്റെപേസ് ബൗളറുമായ ജോഫ്ര ആർച്ചറുൾപ്പടെയുള്ളവർ രംഗത്തെത്തി.
തുടർന്ന് വിശദീകരണുമായി തസ്‌ലീമ നസ്‌റീൻ വീണ്ടുമെത്തി, ”മുഈൻ അലിയെക്കുറിച്ചുള്ള തന്റെ ട്വീറ്റ് വെറും തമാശയായെന്ന് എല്ലാവർക്കും അറിയാം. എന്നാൽ ഞാൻ മുസ്‌ലിം സമൂഹത്തെ മതേതരമാക്കാൻ പരിശ്രമിക്കുന്നതിനാലും മുസ്‌ലിം മതമൗലിക വാദത്തെ എതിർക്കുന്നതിനാലും തന്നെ അധിക്ഷേപിക്കുകയാണ്. ഏറ്റവും വലിയ ദുരന്തം എന്നുപറയുന്നത് ഇടത് സഹയാത്രികരായ വനിതകൾ സ്ത്രീ വിരുദ്ധരായ ഇസ്ലാമിസ്റ്റുകളെ പിന്തുണക്കുന്നതാണ്”.-തസ്‌ലീമ ട്വീറ്റ് ചെയ്തു.
ഇതിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച ജോഫ്ര ആർച്ചർ ”ഓഹ് ഇത് തമാശയായിരുന്നോ. ആരും ചിരിക്കുന്നില്ല. നിങ്ങൾക്ക് പോലും ചിരിവരുന്നില്ല. ഏറ്റവും കുറഞ്ഞത് താങ്കൾ ആ ട്വീറ്റ് ചെയ്യുകയെങ്കിലും വേണം”- എന്നാണ് ട്വീറ്റ് ചെയ്തത്.
ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് താരമായ മുഈൻ അലി തന്റെ ജേഴ്‌സിയിൽ നിന്നും മദ്യക്കമ്പനിയുടെ ബ്രാൻഡ് ലോഗോ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് തസ്ലിമ നസ്‌റിന്റെ ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്.
Sarcastic ? No one is laughing , not even yourself , the least you can do is delete the tweet https://t.co/Dl7lWdvSd4
— Jofra Archer (@JofraArcher) April 6, 2021
ലോക കപ്പ് യോഗ്യതാ മത്സരത്തിനിടെ ഗോള്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഊരിയെറിഞ്ഞ നായകന്റെ ആം ബാന്‍ഡ് ലേലത്തിന്. സെര്‍ബിയയിലെ ഒരു ജീവകാരുണ്യ കൂട്ടായ്മയാണ് ആം ബാന്‍ഡ് ലേലത്തിനു വെച്ചത്. ഗുരുതരരോഗം ബാധിച്ച ആറു മാസം പ്രായമുള്ള ഗാവ്റിലോ ദര്‍ദെവിക്ക് എന്ന കുഞ്ഞിന്റെ ചികിത്സയ്ക്ക് പണം ശേഖരിക്കാനാണിത്.
ലോക കപ്പ് ക്വാളിഫയറില്‍ സെര്‍ബിയക്കെതിരെ നടന്ന മത്സരത്തിലാണ് റൊണാള്‍ഡോ ദേഷ്യപ്പെട്ട് ആം ബാന്‍ഡ് വലിച്ചെറിഞ്ഞ് മൈതാനം വിട്ടത്. 93ാം മിനിറ്റില്‍ 2-2ന് കളി സമനിലയില്‍ നില്‍ക്കുമ്പോഴായിരുന്നു ക്രിസ്റ്റ്യാനോയുടെ ഗോള്‍ ശ്രമം.
ഗോളെന്ന് കരുതി ക്രിസ്റ്റ്യാനോ ആഘോഷം തുടങ്ങിയെങ്കിലും സെര്‍ബിയന്‍ പ്രതിരോധ നിര താരം സ്റ്റെഫാന്റെ ശ്രമത്തില്‍ പന്ത് ഗോള്‍ ലൈന്‍ കടന്നില്ലെന്നായിരുന്നു റഫറിയുടെ വിധി. എന്നാല്‍ റിപ്ലേകളില്‍ പന്ത് ഗോള്‍ ലൈന്‍ കടന്നത് വ്യക്തമായിരുന്നു.
ഇത് ചോദ്യം ചെയ്തതോടെ ക്രിസ്റ്റ്യാനോയ്ക്ക് റഫറി മഞ്ഞക്കാര്‍ഡ് ഉയര്‍ത്തി. ഇതിന് പിന്നാലെയാണ് ക്രിസ്റ്റ്യാനോ ക്യാപ്റ്റന്റെ ആം ബാന്‍ഡ് ഊരി എറിഞ്ഞ് മൈതാനം വിട്ടത്. ഫൈനല്‍ വിസില്‍ മുഴങ്ങാന്‍ കാത്തു നില്‍ക്കാതെയായിരുന്നു പോര്‍ച്ചുഗല്‍ നായകന്റെ മടക്കം.
ആം ബാന്‍ഡ് സ്റ്റേഡിയം ജീവനക്കാരനിലൂടെ ശേഖരിച്ചാണ് ജീവകാരുണ്യ കൂട്ടായ്മ ലേലത്തിനു വെച്ചത്. മൂന്നുദിവസം ഓണ്‍ലൈന്‍ ലേലത്തിനുണ്ടാകും.
കോൽക്കത്ത: ഫുട്ബോളിന്റെ ഈറ്റില്ലമായ കോൽക്കത്തയിൽ ചരിത്രം കുറിച്ച് ഗോകുലം കേരള എഫ്സി. ഐ ലീഗ് കിരീടം നേടുന്ന ആദ്യ കേരള ടീം എന്ന റിക്കാർഡ് ഇനി ഗോകുലത്തിന് സ്വന്തം. 29 പോയിന്റുമായാണ് ഗോകുലം ചാമ്പ്യൻമാരായത്.
ലീഗിലെ അവസാന മത്സരത്തിൽ ട്രാവു എഫ്സിയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തിയായിരുന്നു കിരീടധാരണം. ആദ്യപകുതിയിൽ ഒരു ഗോളിനു പിന്നിൽനിന്ന ശേഷമായിരുന്നു കേരള ടീമിന്റെ ഗംഭീര തിരിച്ചുവരവ്.
ഷെരീഷ് മുഹമ്മദ് (70), എമിൽ ബെന്നി (74), ഘാന താരം ഡെന്നിസ് അഗ്യാരെ (77), മുഹമ്മദ് റാഷിദ് (90+8) എന്നിവർ ഗോകുലത്തിനായി വലകുലിക്കിയപ്പോൾ ഇന്ത്യൻ താരം വിദ്യാസാഗർ സിംഗ് ട്രാവുവിന്റെ ആശ്വസ ഗോൾ നേടി. വിദ്യാസാഗർ സിംഗ് 12 ഗോളുമായി ലീഗിലെ ടോപ് സ്കോറർ ആയി. ഗോകുലത്തിന്റെ ഡെന്നിസ് അഗ്യാരെ 11 ഗോളുമായി രണ്ടാം സ്ഥാനത്തുണ്ട്.
മണിപ്പൂരിൽനിന്നുള്ള കരുത്തൻമാരെ രണ്ടാം പകുതിയിൽ കണ്ണടച്ചുതുറക്കും മുൻപ് കേരളം ഇല്ലാതാക്കുകയായിരുന്നു. അതും ഏഴ് മിനിറ്റിനുള്ളിൽ മൂന്ന് ഗോളുകൾ അടിച്ചുകയറ്റി. 70, 74, 77 മിനിറ്റുകളിലായിരുന്നു കേരളത്തിന്റെ മിന്നൽ സ്ട്രൈക്. ഇൻജുറി ടൈമിൽ ട്രാവുവിന്റെ പെട്ടിയിൽ അവസാന ആണിയും വീണു.
തുടക്കം മുതൽ ആക്രമിച്ച ഗോകുലമായിരുന്നു കളിയിൽ ആധിപത്യം പുലർത്തിയത്. എന്നാൽ കളിയുടെ ഒഴിക്കിനെതിരായി 24–ാം മിനിറ്റിൽ ബിദ്യാസാഗർ സിംഗ് മണിപ്പൂരുകാരെ മുന്നിലെത്തിച്ചു. 70 ാം മിനിറ്റുവരെ ഒരു ഗോൾ ലീഡ് നിലനിർത്താൻ മണിപ്പൂർ കരുത്തൻമാർക്കായി. എന്നാൽ ജയിച്ചാൽ കിരീടമെന്ന ട്രാവുവിന്റെ സ്വപ്നം മിനിറ്റുകൾകൊണ്ട് വീണുടഞ്ഞു. അവസാന നിമിഷം വിൻസി ബരോറ്റ ചുവപ്പ് കണ്ട് പുറത്തുപോയതോടെ 10 പേരുമായാണ് ഗോകുലം മത്സരം പൂർത്തിയാക്കിയത്.
ഇതേ സമയത്തു നടന്ന മത്സരത്തിൽ ജയിച്ച ചർച്ചിൽ ബ്രദേഴ്സും 29 പോയിന്റ് സ്വന്തമാക്കിയെങ്കിലും ഗോൾ ശരാശരിയാണ് ഗോകുലത്തിന് രക്ഷയായത്. ചർച്ചിൽ ബ്രദേഴ്സ് രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് പഞ്ചാബ് എഫ്സിയെ ആണ് പരാജയപ്പെടുത്തിയത്.
ലീഗിൽ ആദ്യ തവണ ട്രാവു എഫ്സിയുമായി ഏറ്റുമുട്ടിയപ്പോഴും ഗോകുലത്തിനായിരുന്നു വിജയം. ട്രാവുവിനെ 3–1ന് പരാജയപ്പെടുത്തി.
മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെണ്ടുൽക്കർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിൽ സച്ചിൻ തന്നെയാണ് വിവരം അറിയിച്ചത്. വീട്ടിലെ മറ്റെല്ലാവർക്കും കൊവിഡ് നെഗറ്റീവ് ആണെന്നും സച്ചിൻ കുറിച്ചു. ചെറിയ രോഗലക്ഷണങ്ങൾ ഉണ്ട്. ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. ആരോഗ്യപ്രവർത്തകാരുടെ നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ട് ഇപ്പോൾ വീട്ടിൽ ക്വാറൻ്റീനിലാണ് താനെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
അതേസമയം, അഞ്ച് മാസത്തിനിടയിൽ ആദ്യമായി രാജ്യത്ത് കൊവിഡ് കേസുകൾ 60,000 കടന്നു. രോഗമുക്തി നിരക്ക് 94.85 ശതമാനമായി താഴ്ന്നു. മഹാരാഷ്ട്ര, പഞ്ചാബ്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ രോഗവ്യാപനം രൂക്ഷമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 62, 258 പോസിറ്റീവ് കേസുകളും 291 മരണവും റിപ്പോർട്ട് ചെയ്തു. ഡിസംബർ 30നു ശേഷം റിപ്പോർട്ട് ചെയ്യുന്ന ഒരു ദിവസത്തെ ഏറ്റവും ഉയർന്ന മരണനിരക്കും കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് പരമ്പര പുനരാരംഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഒരു പാകിസ്ഥാന്‍ ദിനപത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഈ വര്‍ഷം തന്നെ ഇരു ടീമുകളും ഏറ്റുമുട്ടിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ വാര്‍ത്തയോട് ഇരു ക്രിക്കറ്റ് ബോര്‍ഡുകളും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
പാക് ദിനപത്രമായ ‘ജാംഗി’ലാണ് റിപ്പോര്‍ട്ട് വന്നിട്ടുള്ളത്. ഇരുരാജ്യങ്ങളും തമ്മില്‍ 6 ദിവസം നീളുന്ന, മൂന്ന് ടി20കള്‍ അടങ്ങിയ പരമ്പര കളിച്ചേക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മാധ്യമ വാര്‍ത്തകള്‍ ആദ്യം പാക് ക്രിക്കറ്റ് ബോര്‍ഡ് വൃത്തങ്ങള്‍ നിരസിച്ചെങ്കിലും, തങ്ങളോട് തയ്യാറായിരിക്കാന്‍ നിര്‍ദേശം വന്നതായി പിന്നീട് പ്രതികരിച്ചു.
2013ലാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അവസാന പരമ്പര നടന്നത്. അന്ന് ഇന്ത്യയായിരുന്നു പരമ്പരയ്ക്ക് വേദിയായത്. ഇന്ത്യയും പാകിസ്ഥാനും കളിക്കാനിറങ്ങുമ്പോള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള അടുപ്പവും അകല്‍ച്ചയുമെല്ലാം കളിക്കളത്തിലും പ്രതിഫലിക്കാറുണ്ട്. അത്രമേല്‍ ആവേശമാണ് ഇന്ത്യ-പാക് പോര് ക്രിക്കറ്റ് ലോകത്ത് സൃഷ്ടിക്കുന്നത്.
മുംബൈ ഭീകരാക്രമണത്തിനു ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള അകച്ച കളിക്കളത്തിലും തുടരുകയാണ്. ഐ.സി.സി. ടൂര്‍ണമെന്റുകളില്‍ മാത്രമാണ് നിലവില്‍ ഇരുരാജ്യങ്ങളും നേര്‍ക്കുനേര്‍ വരുന്നത്. ഈ വര്‍ഷത്തെ മത്സര ഷെഡ്യൂള്‍ അനുസരിച്ച് ജൂലൈ മാസമാണ് ഇന്ത്യന്‍ ടീമിന് പരമ്പരകളില്ലാത്തത്. പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ജൂലൈ മാസമാകും ഇന്ത്യ-പാക് പോരാട്ടത്തിന് സാദ്ധ്യത.
ഇന്ത്യയുടെ ഏറ്റവും പ്രശസ്തനായ സൂപ്പര്‍ഫാനാണ് സുധീര്‍കുമാര്‍ ചൗധരി. സുധീറിനെ അറിയാത്തവര്‍ ചുരുങ്ങും. എവിടെ ഇന്ത്യയുടെ മത്സരം ഉണ്ടോ അവിടെ അയാളുണ്ട്. കാരണം അയാള്‍ ശംഖ് മുഴക്കാതെ ഇന്ത്യയുടെ ഒരു മത്സരവും തുടങ്ങില്ല. അയാള്‍ കൊടി വീശാതെ ഇന്ത്യയുടെ ഒരു സെഞ്ച്വറി ആഘോഷവും പൂര്‍ണമല്ല. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഒരംഗത്തെപ്പോലെയാണ് സുധീറിനെ ആരാധകരും ഇന്ത്യന്‍ ടീമും തന്നെ കാണുന്നത്.
അതേസമയം, കോവിഡ് കാരണം സ്റ്റേഡിയത്തിലേക്ക് കാണികള്‍ക്ക് വിലക്കുണ്ടെങ്കിലും ഇതൊന്നും സുധീര്‍ കുമാറിന് പ്രശ്‌നമല്ല. അയാള്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനം നേരിട്ടുതന്നെ കണ്ടു, സ്റ്റേഡിയത്തില്‍ നിന്നല്ല. പൂനെയിലെ ഒരു കുന്നിന്‍ മുകളില്‍ നിന്നാണ് അദ്ദേഹം ഇന്ത്യയുടെ മത്സരം വീക്ഷിച്ചത്. സുധീര്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലാണ് ആദ്യ ഏകദിനം നടന്നത്. ഈ സ്റ്റേഡിയത്തിന് സമീപത്തായുള്ള മലമുകളില്‍ നിന്നാണ് സുധീര്‍ കളി കണ്ടത്. ഇതിന്റെ ചിത്രങ്ങളും അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. പരമ്പരയിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ഇതേ വേദിയില്‍ തന്നെയാണ് അരങ്ങേറുന്നത്.
ആദ്യ ഏകദിനത്തില്‍ ഇന്ത്യയുടെ വിജയം 66 റണ്‍സിനായിരുന്നു. ഏഴ് വിക്കറ്റിന് 317 റണ്‍സെടുത്ത ഇന്ത്യയുടെ വെല്ലുവിളി പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് 251 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ ലീഡ് നേടി.
ദേഹത്ത് മുഴുവന്‍ ഇന്ത്യന്‍ പതാക പെയിന്റ് ചെയ്ത് പുറത്ത് തെന്‍ഡുല്‍ക്കര്‍ എന്നെഴുതി ഇന്ത്യയുടെ വലിയ പതാകയുമേന്തി ആ കുന്നിന്‍ മുകളില്‍ നിന്ന് സുധീര്‍ ഇന്ത്യയുടെ വിജയം കണ്ടു. സ്റ്റേഡിയത്തില്‍ നിന്ന് നോക്കുമ്പോള്‍ കുന്നിന്‍ മുകളില്‍ സുധീറിന്റെ പക്കലുള്ള വലിയ ഇന്ത്യന്‍ പതാക പാറിക്കളിക്കുന്നത് കാണാമായിരുന്നു