ക്രൈസ്റ്റ്ചർച്ച്: ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിലും ന്യൂസിലൻഡിനു തകർപ്പൻ ജയം. മൂന്നാംദിനം ഇന്ത്യ ഉയർത്തിയ 132 റൺസ് വിജയലക്ഷ്യം മൂന്നു വിക്കറ്റ് നഷ്ടത്തിൽ ന്യൂസിലൻഡ് മറികടന്നു. ലാഥത്തിന്റെയും (52) ബ്ലൻഡലിന്റെയും (55) അർധ സെഞ്ചുറികളാണ് ന്യൂസിലൻഡിന്റെ ജയം വേഗത്തിലാക്കിയത്.
ലാഥമിനെ ഉമേഷ് യാദവും ബ്ലൻഡലിനെ ജസ്‌പ്രീത് ബുംറയും പവലിയൻ കയറ്റിയപ്പോഴേയ്ക്കും ഇന്ത്യ മത്സരം കൈവിട്ടിരുന്നു. രണ്ടാം ഇന്നിംഗ്സിൽ ബുംറയ്ക്ക് രണ്ടു വിക്കറ്റ് വീഴ്ത്തി. ജയത്തോടെ ടെസ്റ്റ് പരമ്പര ന്യൂസിലൻഡ് സ്വന്തമാക്കി. നേരത്തെ ആറിന് 90 റണ്‍സെന്ന നിലയ്ക്ക് മൂന്നാം ദിനം ബാറ്റിംഗ് പുനഃരാരംഭിച്ച ഇന്ത്യയെ 124 റണ്‍സിന് ന്യൂസിലൻഡ് വീഴത്തി. രണ്ടാം ഇന്നിംഗ്സിൽ കിവീസിനായി ട്രെന്‍ഡ് ബോള്‍ട്ടും (14 ഓവറില്‍ 4/28) സൗത്തിയും(11 ഓവറില്‍ 3/36) മികച്ച പ്രകടനം പുറത്തെടുത്തു. കോളിന് ഡി ഗ്രാന്‍ഡ്ഹോം, നീൽ വാഗ്നർ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
ക്രെെസ്‌റ്റ്‌ചർച്ച്: ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്‌ക്ക് ഏഴ് റൺസ് ലീഡ്. ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് സ്‌കോർ ആയ 242 റൺസ് പിന്തുടർന്ന ന്യൂസിലൻഡിന്റെ ആദ്യ ഇന്നിങ്‌സ് 235 ൽ അവസാനിച്ചു. ഇന്ത്യ രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങ് ആരംഭിച്ചു. ആദ്യ ഇന്നിങ്‌സുപോലെ രണ്ടാം ഇന്നിങ്‌സിലും ഇന്ത്യയ്‌ക്ക് ബാറ്റിങ് തകർച്ച നേരിടുന്നു. ഏറ്റവും ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ 89 റൺസിന് ഇന്ത്യയുടെ അഞ്ച് വിക്കറ്റുകൾ നഷ്‌ടമായി. ഇന്ത്യയുടെ ലീഡ് ഇതോടെ 96 റൺസായി. ഹനുമാൻ വിഹാരി (ഒന്ന്), ഉമേഷ് യാദവ് (ഒന്ന്) എന്നിവരാണ് ഇപ്പോൾ ക്രീസിൽ.
ഇന്ത്യയ്‌ക്ക് രണ്ടാം ഇന്നിങ്‌സിലും തിരിച്ചടിയായത് നായകൻ വിരാട് കോഹ്‌ലിയുടെ മോശം പ്രകടനമാണ്. വെറും 14 റൺസെടുത്താണ് കോഹ്‌ലി പുറത്തായത്. ഗ്രാൻഡ്‌ഹോമിന്റെ പന്തിൽ എൽബിഡബ്ല്യൂവിൽ കുടുങ്ങുകയായിരുന്നു കോഹ്‌ലി. ആദ്യ ഇന്നിങ്‌സിൽ വെറും മൂന്ന് റൺസാണ് കോഹ്‌ലിയുടെ സംഭാവന. ആദ്യ ടെസ്റ്റിലും മോശം പ്രകടനമാണ് കോഹ്‌ലിയുടെ ഭാഗത്തുനിന്ന് ലഭിച്ചത്.
നാല് വിക്കറ്റുകൾ നേടിയ മൊഹമ്മദ് ഷമി, മൂന്ന് വിക്കറ്റുകൾ നേടിയ ജസ്‌പ്രീത് ബുംറ എന്നിവരുടെ ബോളിങ് മികവാണ് കിവീസിന്റെ ആദ്യ ഇന്നിങ്‌സ് 235 ൽ അവസാനിപ്പിച്ചത്. രവീന്ദ്ര ജഡേജ രണ്ടു വിക്കറ്റും ഉമേഷ് യാദവ് ഒരു വിക്കറ്റും നേടി. രണ്ടാം ഇന്നിങ്‌സിൽ പൃഥ്വി ഷാ (14), മായങ്ക് അഗർവാൾ (മൂന്ന്), അജിങ്ക്യ രഹാനെ (ഒൻപത്), ചേതേശ്വർ പൂജാര (24) എന്നിവരുടെ വിക്കറ്റുകളും ഇന്ത്യയ്‌ക്ക് നഷ്‌ടമായിട്ടുണ്ട്.
ആദ്യ ഇന്നിങ്‌സിൽ ന്യൂസിലൻഡിനുവേണ്ടി ടോം ലാദം (52), ജേമിസൺ (49) എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്‌ചവച്ചു. ആദ്യ ടെസ്റ്റിൽ വിജയിച്ച ന്യൂസിലൻഡ് പരമ്പരയിൽ 1-0 ത്തിന് ലീഡ് ചെയ്യുകയാണ്. നേരത്തെ ടി 20 പരമ്പര ഇന്ത്യയും ഏകദിന പരമ്പരയും ന്യൂസിലൻഡും സ്വന്തമാക്കിയിരുന്നു.
ഏഷ്യാ കപ്പിന് ദുബയ് വേദിയാകുമെന്ന് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി. പാക്കിസ്ഥാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്ന വേദി. എന്നാൽ, വേദി മാറ്റണമെന്ന് ഇന്ത്യ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ ടൂര്‍ണമെന്റില്‍ ഇന്ത്യയും പാകിസ്ഥാനും കളിക്കുമെന്ന കാര്യത്തില്‍ ഉറപ്പായി.
നേരത്തെ, ഏഷ്യാകപ്പിന്റെ വേദിയായി തീരുമാനിച്ചത് പാകിസ്ഥാനായിരുന്നു. എന്നാല്‍ സുരക്ഷാ പ്രശ്നങ്ങള്‍ പരിഗണിച്ച് വേദിമാറ്റണമെന്ന് ബിസിസിഐ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ദുബായ്ക്ക് നറുക്കു വീണത്. ദുബയ് ഏഷ്യാ കപ്പിന് വേദിയാകുമ്പോള്‍ ഇന്ത്യ പാകിസ്ഥാനോട് ഏറ്റുമുട്ടുമെന്ന് ഗാംഗുലി പറഞ്ഞു. നിഷ്പക്ഷമായ വേദിയില്‍ വെച്ച് മത്സരം നടക്കുകയാണെങ്കില്‍ പാക്കിസ്ഥാനോട് കളിക്കാന്‍ ബുദ്ധിമുട്ടില്ലെന്ന് ബിസിസിഐ നേരത്തെ വ്യക്തമാക്കിയിരുന്നു.
ക്രൈസ്റ്റ്ചർച്ച്: ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ബൗളിംഗിലും ബാറ്റിംഗിലും ന്യൂസിലൻഡിന് മേൽകൈ. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയെ 242 റണ്‍സിന് വീഴ്ത്തിയ കിവീസ് ഒന്നാംദിനം കളിനിർത്തുമ്പോൾ വിക്കറ്റ് പോകാതെ 63 എന്ന ശക്തമായ നിലയിലാണ്. ടോം ബ്ലണ്ടൽ (29), ടോം ലാതം (27) എന്നിവരാണ് ക്രീസിൽ. നേരത്തെ ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 242 റണ്‍സിന് പുറത്തായിരുന്നു. ഹനുമ വിഹാരി (55), പൃഥ്വി ഷാ (54), ചേതേശ്വർ പൂജാര (54) എന്നിവരുടെ അർധ സെഞ്ചുറികളാണ് ഇന്ത്യയ്‌ക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ക്യാപ്റ്റൻ വിരാട് കോഹ്‌ലി (3) ഒരിക്കൽ കൂടി പരാജയമായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ പേസർ കെയ്ൽ ജാമിസനാണ് ഇന്ത്യയെ പിടിച്ചുകെട്ടിയത്. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ 85/2 എന്ന ഭേദപ്പെട്ട നിലയിലായിരുന്ന ഇന്ത്യ പിന്നീട് തകർച്ചയിലേക്ക് വീഴുകയായിരുന്നു. അജിങ്ക്യ രഹാനെ (7), ഋഷഭ് പന്ത് (12), രവീന്ദ്ര ജഡേജ (9) എന്നിവരെല്ലാം പരാജയമായി രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ ട്രെന്റ് ബോൾട്ടും ടിം സൗത്തിയും രണ്ടു വീതം വിക്കറ്റുകൾ വീഴ്ത്തി.
ഇന്ത്യൻ മുൻ നായകൻ എം.എസ്.ധോണിയുടെ ക്രിക്കറ്റ് കരിയറിനു തിരശീല വീഴുന്നതുമായി ബന്ധപ്പെട്ട് നിരവധി വാദപ്രതിവാദങ്ങളാണ് ക്രിക്കറ്റ് ലോകത്ത് നടക്കുന്നത്. ധോണി ഉചിതമായ തീരുമാനമെടുക്കണമെന്ന് മുതിർന്ന ഇന്ത്യൻ താരങ്ങളടക്കം നേരത്തെ വ്യക്‌തമാക്കിയതാണ്. ഇപ്പോൾ ഇതാ ധോണിയുടെ ക്രിക്കറ്റ് കരിയർ അവസാന ലാപ്പിലാണെന്ന് പറഞ്ഞിരിക്കുകയാണ് ഇതിഹാസ താരവും മുൻ ഇന്ത്യൻ നായകനുമായ കപിൽ ദേവ്.
ധോണിയുടെ കരിയർ അവസാന പാദത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് കപിൽ പറഞ്ഞു. ടി 20 ലോകകപ്പോടെ ധോണിയുടെ കരിയറിന്റെ കാര്യത്തിൽ അന്തിമ തീരുമാനമാകുമെന്നാണ് കപിൽ ദേവ് പറയുന്നത്. നോയ്‌ഡയിൽ നടന്ന എച്ച്‌സിഎൽ ഗ്രാൻഡ് ഇവന്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഭാവി താരങ്ങൾക്കുവേണ്ടിയാണ് ഐപിഎൽ. ധോണി ഐപിഎല്ലിൽ കളിക്കുന്നതിൽ അതിശയമൊന്നും തോന്നുന്നില്ല. ടി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഉണ്ടാകണമെങ്കിൽ ധോണി കുറച്ചു കളികൾ നിർബന്ധമായും കളിക്കണം. അതിന്റെ അടിസ്ഥാനത്തിലായിരിക്കണം ധോണിയെ ടി 20 സ്‌ക്വാഡിൽ ചേർക്കേണ്ടത്,” കപിൽ ദേവ് പറഞ്ഞു.
“ധോണിയുടെ ഒരു ആരാധകൻ എന്ന നിലയിൽ അദ്ദേഹം ടി 20 ലോകകപ്പ് കളിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്നാൽ, ഒരു ക്രിക്കറ്റ് താരം എന്ന നിലയിൽ അതെല്ലാം ക്രിക്കറ്റ് മാനേജ്‌മെന്റ് തീരുമാനിക്കണമെന്നാണ് എന്റെ നിലപാട്. ധോണി ഐപിഎല്ലിൽ കളിക്കുന്നതല്ല വലിയ കാര്യം. അടുത്ത പത്ത് വർഷത്തേക്ക് ഇന്ത്യയ്‌ക്ക് അഭിമാനിക്കാവുന്ന താരങ്ങൾ ഐപിഎല്ലിൽ നിന്നു ഉയർന്നുവരുന്നതാണ് കാര്യം. കുറേ നാളായി ധോണി ടീമിനുവേണ്ടി കളിക്കുന്നില്ല. ഇന്ത്യൻ ടീമിൽ തുടർച്ചയായി കുറച്ചു കളികൾ അദ്ദേഹം കളിക്കണമെന്നാണ് അഭിപ്രായം. അതിനുശേഷമായിരിക്കണം ടി 20 ലോകകപ്പിലേക്ക് പരിഗണിക്കേണ്ടത്. ക്രിക്കറ്റ് കരിയറിൽ അവസാന കാലത്തിലൂടെയാണ് ധോണി ഇപ്പോൾ കടന്നുപോകുന്നത്.” കപിൽ ദേവ് പറഞ്ഞു.
‘എവിടെ, ഈ ഗ്രൗണ്ടിലെ പിച്ച് എവിടെ?’ – ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിലെ കന്നി തോൽവിക്ക് ആതിഥേയരായ ന്യൂസീലൻഡിനോട് പകരം വീട്ടാനിറങ്ങുന്ന ഇന്ത്യ, ക്രൈസ്റ്റ് ചർച്ചിൽ നടക്കുന്ന രണ്ടാം ടെസ്റ്റിലും കുറച്ചു ബുദ്ധിമുട്ടും! പച്ചപ്പുള്ള പിച്ചൊരുക്കി ഒന്നാം ടെസ്റ്റിൽ ഇന്ത്യയെ എറിഞ്ഞിട്ട ന്യൂസീലൻഡ്, രണ്ടാം ടെസ്റ്റിനായും തയാറാക്കിയിരിക്കുന്നത് സമാനമായ പിച്ച് തന്നെ. ക്രൈസ്റ്റ്ചർച്ചിലെ ഹേഗ്‍ലി ഓവലിൽ നടക്കുന്ന മത്സരത്തിനായി തയാറാക്കിയിരിക്കുന്ന പിച്ച് കണ്ട് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) തന്നെ ‘കിളി പോയി’. മൈതാനത്തിന്റെ ചിത്രം ട്വിറ്ററിൽ പങ്കുവച്ച് ‘പിച്ച് എവിടെ’യെന്ന് കണ്ടെത്താൻ ആരാധകരെ വെല്ലുവിളിച്ചിരിക്കുകയാണ് ബിസിസിഐ. പച്ചപ്പു നിറഞ്ഞ പിച്ചൊരുക്കിയ ന്യൂസീലൻഡിനിട്ട് ഒരു ‘കൊട്ടാ’ണ് ലക്ഷ്യമെന്ന് വ്യക്തം.
പിച്ചും ഔട്ട്ഫീൽഡും തമ്മിലുള്ള വ്യത്യാസം തീർത്തും നേരിയതാണെന്ന് വ്യക്തമാക്കുന്നതാണ് ബിസിസിഐ ട്വീറ്റ് ചെയ്ത ചിത്രം. ആകെ മൊത്തം ഒരു പച്ചപ്പു മാത്രം. ഒന്നാം ടെസ്റ്റിൽ ഒൻപതു വിക്കറ്റ് വീഴ്ത്തിയ ടിം സൗത്തിക്കും അഞ്ച് വിക്കറ്റ് വീഴ്ത്തിയ ട്രെന്റ് ബോൾട്ടിനും ഈ പിച്ച് കണ്ട് ആവേശം ഇരട്ടിയായിക്കാണും. ഇന്ത്യൻ ബാറ്റ്സ്മാൻമാരുടെയാകട്ടെ, മുട്ടിടിക്കുന്നുണ്ടാകുമെന്നും തീർച്ച! ആദ്യ ടെസ്റ്റ് നടന്ന വെല്ലിങ്ടനിലെ അതേ സാഹചര്യങ്ങൾ തന്നെയാണ് ക്രൈസ്റ്റ്ചർച്ചിലും പ്രതീക്ഷിക്കുന്നതെന്ന ഇന്ത്യൻ ഉപനായകൻ അജിൻക്യ രഹാനെയുടെ വാക്കുകളും ഇതിനോടു ചേർത്തുവായിക്കണം.
‘സാധാരണയായി മത്സരത്തിനു മുൻപ് ഞാൻ വിക്കറ്റ് ശ്രദ്ധിക്കാറില്ല. നോക്കൂ, വെല്ലിങ്ടനിൽ നമ്മൾ പ്രതീക്ഷിച്ചതു തന്നെയാണ് ലഭിച്ചത്. അതു തന്നെയാണ് ഇവിടെയും പ്രതീക്ഷിക്കുന്നത്. ഇന്ത്യ എ ഇവിടെ അനൗദ്യോഗിക ടെസ്റ്റ് മത്സരം കളിച്ചിരുന്നു. അന്ന് ടീമിലുണ്ടായിരുന്ന ഹനുമ വിഹാരി ഇവിടുത്തെ പിച്ച് കുറച്ചുകൂടി ഭേദമാണെന്നാണ് പറഞ്ഞത്. ഈ വിക്കറ്റിൽ മികച്ച പേസും ബൗൺസും ലഭിക്കും. മത്സരത്തിന്റെ ആദ്യ ദിവസം തന്നെ പിച്ചിന്റെ സ്വഭാവം മനസ്സിലാക്കി അതിനനുസരിച്ച് കളി രൂപപ്പെടുത്തേണ്ടിവരും’ – മത്സരത്തിനു മുന്നോടിയായി മാധ്യമങ്ങളെ കണ്ട രഹാനെ പറഞ്ഞു.
വെല്ലിങ്ടനിലെ ബേസിൻ റിസർവിൽ സൗത്തിക്കും ബോൾട്ടിനും മുന്നിൽകീഴടങ്ങിയ ഇന്ത്യൻ ബാറ്റ്സ്മാൻമാർക്ക് കടുകട്ടി പരീക്ഷണമായിരിക്കും ക്രൈസ്റ്റ്ചർച്ചിലും. മായങ്ക് അഗർവാളിനെയും ഒരു പരിധി വരെ അജിൻക്യ രഹാനെയെയും മാറ്റിനിർത്തിയാൽ ട്രെന്റ് ബോൾട്ട് – ടിം സൗത്തി – കൈൽ ജയ്മിസൻ കൂട്ടുകെട്ടിനു മുന്നിൽ ഇന്ത്യൻ ബാറ്റ്സ്മാൻമാർ വിറച്ചത് ആരാധകർ മറന്നിട്ടില്ല. ക്യാപ്റ്റൻ വിരാട് കോലി, പൃഥ്വി ഷാ, ചേതേശ്വർ പൂജാര എന്നിവർക്കെല്ലാം ഇവരുടെ മുന്നിൽ മുട്ടിടിച്ചു. മിന്നും താരം നീൽ വാഗ്‌നറും മത്സര സജ്ജനായതോടെ ഇന്ത്യയെ കാത്തിരിക്കുന്നത് കൂടുതൽ കനത്ത വെല്ലുവിളിയാകുമെന്ന് തീർച്ച.
Spot the pitch 🤔🤔#NZvIND pic.twitter.com/gCbyBKsgk9
— BCCI (@BCCI) February 27, 2020
വനിത ടി20 ലോകകപ്പിൽ തുടർച്ചയായ മൂന്നാം ജയവുമായി ഇന്ത്യ. ന്യൂസിലൻഡിനെതിരായ മത്സരത്തിൽ 3 റൺസിന്റെ വിജയമാണ് ഹർമൻപ്രീതും സംഘവും സ്വന്തമാക്കിയത്. ജയത്തോടെ സെമി സാധ്യതകൾ കൂടുതൽ സജീവമാക്കിയിരിക്കുകയാണ് ഇന്ത്യൻ പെൺപട. 16കാരി ഷഫാലി വർമ്മയുടെ ഇന്നിങ്സാണ് ഇത്തവണയും ഇന്ത്യൻ വിജയം ഉറപ്പാക്കിയത്.
വിജയം അങ്ങോട്ടും ഇങ്ങോട്ടും മറിഞ്ഞ അവസാന രണ്ട് ഓവറിൽ ഇന്ത്യൻ ബോളർമാരും കിവീസ് ബാറ്റ്സ്മാന്മാരും പരസ്പരം ഏറ്റുമുട്ടി. അവസാന 12 പന്തിൽ ന്യൂസിലൻഡിന് ജയിക്കാൻ വേണ്ടിയിരുന്നത് 34 റൺസ്. പൂനം യാദവിനെ നാലു തവണ ബൗണ്ടറി പായി അമേലിയ കേർ ഇന്ത്യൻ പ്രതീക്ഷകൾക്ക് മേൽ കരിനിഴൽ വീഴ്ത്തി. അവസാന ഓവറിൽ 16 റൺസ് വേണ്ടിയിരുന്ന ന്യൂസിലൻഡിനെതിരെ പന്തെറിയാനെത്തിയത് ശിഖ പാണ്ഡെ.
ആദ്യ പന്ത് തന്നെ ബൗണ്ടറി പായിച്ച് ഹെയ്‌ലി വിജയദൂരം കുറച്ചു. രണ്ടാം പന്തിൽ വന്ന റിട്ടേൺ ക്യാച്ച് നഷ്ടപ്പെടുത്തിയ ശിഖ ഒരു റൺസ് വഴങ്ങുകയും ചെയ്തു. അടുത്ത രണ്ട് പന്തും സിംഗിൾ നേടിയ ന്യൂസിലൻഡ് താരങ്ങൾ അഞ്ചാം പന്ത് വീണ്ടും ബൗണ്ടറി പായിച്ചു. ഇതോടെ വിജയലക്ഷ്യം ഒരു പന്തിൽ അഞ്ച് റൺസ്. അവസാന പന്തിൽ റൺസിനായി ഓടിയ ഹെയ്‌ലി ജെൻസണിനെ പുറത്താക്കി ഇന്ത്യ നാടകീയ വിജയം സ്വന്തമാക്കി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കുവേണ്ടി ഇന്നിങ്സ് ഓപ്പൺ ചെയ്തത് പനി മാറി ടീമിലേക്ക് തിരിച്ചെത്തിയ സ്മൃതി മന്ദാനയും ഷഫാലി വർമ്മയുമാണ്. എന്നാൽ കാര്യമായ പ്രകടനം പുറത്തെടുക്കാൻ മന്ദാനയ്ക്കായില്ല. ടീം സ്കോർ 17ൽ എത്തിയപ്പോൾ 11 റൺസ് നേടിയ മന്ദാന പുറത്തായി. മൂന്നാം നമ്പരിലിറങ്ങിയ താനിയ ഭാട്ടിയ ക്രീസിൽ നിലയുറപ്പിച്ചതോടെ ഇന്ത്യൻ സ്കോർബോർഡ് ചലിച്ചു. രണ്ടാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത ശേഷമാണ് താനിയ പുറത്തായത്. 25 പന്തിൽ താരം 23 റൺസ് നേടി.
തകർപ്പനടികളുമായി കളം നിറഞ്ഞ ഷഫാലിക്ക് പിന്തുണ നൽകാൻ പിന്നാലെയെത്തിയ താരങ്ങൾക്കാകാതെ വന്നതോടെ ഇന്ത്യ 133 റൺസിലേക്ക് ചുരുങ്ങി. 34 പന്തിൽ മൂന്ന് സിക്സും നാല് ഫോറുമടക്കം 46 റൺസ് നേടിയ ഷഫാലി ഇന്ത്യയുടെ ടോപ് സ്കോററായി. അവസാനം ഓവറുകളിൽ തകർത്തടിച്ച ശിഖ പാണ്ഡെയും രാധ യാദവുമാണ് ഇന്ത്യയെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്.
മറുപടി ബാറ്റിങ്ങിൽ ന്യൂസിലൻഡിന്റെ തുടക്കവും തകർച്ചയോടെയായിരുന്നു. ടീം സ്കോർ 34 എത്തിയപ്പോഴേക്കും മൂന്ന് മുൻനിര വിക്കറ്റുകളും കിവികൾക്ക് നഷ്ടമായി. മധ്യനിര ക്രീസിൽ നിലയുറപ്പിച്ചതോടെ വീണ്ടും ന്യൂസിലൻഡ് പ്രതീക്ഷകൾ സജീവമാക്കി. മാഡി ഗ്രീനും കേറ്റി മാർട്ടിനും വിജയതീരത്തേക്ക് ന്യൂസിലൻഡിനെ നയിച്ചു. എന്നാൽ മാഡിയെ ഗയ്ക്വാദും കേറ്റിയെ രാധയും വീഴ്ത്തി മത്സരം ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ചു.
എന്നാൽ അവസാന ഓവറുകളിൽ തകർപ്പനടികളുമായി അമേലിയ കളം നിറഞ്ഞതോടെ മത്സരം തുല്ല്യമായി. അവസാന ഓവറിൽ ജയിക്കാൻ 16 റൺസ് വേണ്ടിയിരുന്ന ന്യൂസിലൻഡ് പൊരുതിയെങ്കിലും മൂന്ന് റൺസകലെ ഇന്നിങ്സ് അവസാനിച്ചു.
മരിയ ഷറപ്പോവ ടെന്നീസില്‍നിന്നു വിരമിച്ചു. തോളിനേറ്റ പരുക്കിൽ ഫോമില്ലാതെ വലഞ്ഞതിനെത്തുടര്‍ന്നാണ് ഷറപ്പോവ വിരമിക്കല്‍ പ്രഖ്യാപിച്ചത്.ഫോമില്ലായ്മ കാരണം മുന്‍ലോക ഒന്നാം നമ്പര്‍ താരം റാങ്കില്‍ ഏറെ പിന്നോക്കം പോയിരുന്നു. 32-ാം വയസിലാണ് ഷറപ്പോവ വിരമിക്കുന്നത്. ” ടെന്നീസ്, ഞാന്‍ ഗുഡ് ബൈ പറയുന്നു,” അവര്‍ വാനിറ്റിഫെയര്‍ ഡോട്ട് കോമില്‍ എഴുതി.
2004-ല്‍ വിംബിള്‍ഡണ്‍ വിജയിച്ച അവര്‍ പിന്നീട് ഫ്രഞ്ച് ഓപ്പണും യുഎസ് ഓപ്പണും ഓസ്‌ട്രേലിയന്‍ ഓപ്പണും വിജയിച്ച് കരിയര്‍ ഗ്രാന്റ്സ്ലാം തികച്ചിരുന്നു.2016-ല്‍ ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട ഷറപ്പോവയ്ക്ക് 15 മാസത്തെ വിലക്ക് ലഭിച്ചിരുന്നു. സസ്‌പെന്‍ഷനുശേഷം ഷറപ്പോവയ്ക്ക് ഒരു പ്രധാനപ്പെട്ട ക്വാര്‍ട്ടര്‍ ഫൈനലില്‍ മാത്രമേ പ്രവേശിക്കാനായുള്ളൂ.
ഓസ്‌ട്രേലിയയുടെ ക്രിക്കറ്റ് താരം ഗ്ലെന്‍ മാക്‌സ്‌വെല്‍ വിവാഹിതനാകുന്നു. ഇന്ത്യന്‍ വംശജയായ വിനി രാമനാണ് വധു. തമിഴ്‌നാട്ടില്‍ വേരുകളുള്ള വിനി ജനിച്ചതും വളര്‍ന്നതും ഓസ്‌ട്രേലിയയിലാണ്.ഓസ്‌ട്രേലിയയില്‍ ഫാര്‍മസിസ്റ്റാണ് വിനി.
വിനിയോടൊപ്പമുള്ള ചിത്രത്തോടൊപ്പം വിവാഹ വാര്‍ത്ത മാക്‌സ്‌വെല്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ആരാധകരെ അറിയിച്ചു. മാക്‌സ്‌വെല്‍ അണിയിച്ച മോതിരം കാണിച്ചാണ് വിനി സെല്‍ഫിയില്‍ പോസ് ചെയ്തത്. വിനിയും ഈ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ഒരാഴ്ച്ച മുമ്പ് മാക്‌സി തന്നെ പ്രൊപ്പോസ് ചെയ്‌തെന്നും യെസ് എന്ന് ഉത്തരം നല്‍കിയെന്നും വിനി ചിത്രത്തോടൊപ്പമുള്ള കുറിപ്പില്‍ പറയുന്നു. ഒരാഴ്ച്ച മുമ്പ് കഴിഞ്ഞിട്ട് ഞങ്ങള്‍ ഇപ്പോഴാണല്ലോ അറിഞ്ഞത് എന്നായിരുന്നു മാക്‌സ്‌വെല്ലിന്റ ഐ.പി.എല്‍ ടീമായ കിങ്‌സ് ഇലവന്‍ പഞ്ചാബ് ഇതിന് നല്‍കിയ കമന്റ്.
രണ്ടു വര്‍ഷത്തോളമായി ഇരുവരും പ്രണയത്തിലാണ്. ബിഗ് ബാഷ് ലീഗിലെ ടീമായ മെല്‍ബണ്‍ സ്റ്റാര്‍സിന്റെ പരിപാടിക്കിടെയാണ് വിനിയും മാക്‌സ്‌വെല്ലും കണ്ടുമുട്ടിയത്. നേരത്തെ ഓസീസ് താരം ഷോണ്‍ ടെയ്റ്റും ഇന്ത്യന്‍ വംശജയെ വിവാഹം ചെയ്തിരുന്നു. ഐ.പി.എല്‍ പാര്‍ട്ടിക്കിടെ കണ്ടുമുട്ടിയ മാഷൂം സിന്‍ഹയെ 2014ലാണ് ടൈറ്റ് ജീവിതസഖിയാക്കിയത്.
വനിതാ ടി-20 ലോകകപ്പിൽ ഇന്ത്യക്ക് തുടർച്ചയായ രണ്ടാം ജയം. അയൽക്കാരായ ബംഗ്ലാദേശിനെ 18 റൺസിനു തകർത്താണ് ഇന്ത്യ രണ്ടാം ജയം കുറിച്ചത്. ഇന്ത്യ മുന്നോട്ടു വെച്ച 143 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ബംഗ്ലാദേശിന് 8 വിക്കറ്റ് നഷ്ടത്തിൽ 124 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. 35 റൺസെടുത്ത നിഗർ സുൽത്താനയാണ് ബംഗ്ലാദേശിൻ്റെ ടോപ്പ് സ്കോറർ. ഇന്ത്യക്കായി പൂനം യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തി.
തകർച്ചയോടെയാണ് ബംഗ്ലാദേശ് ആരംഭിച്ചത്. രണ്ടാം ഓവറിലെ അവസാന പന്തിൽ ശിഖ പാണ്ഡെ ബംഗ്ലാദേശിന് ആദ്യ പ്രഹരം ഏല്പിച്ചു. 3 റൺസെടുത്ത ഷമീമ സുൽത്താനയെ ദീപ്തി ശർമ്മ പിടികൂടി. സ്കോർ ബോർഡിൽ അഞ്ച് റൺസ് മാത്രമുള്ളപ്പോൾ ആദ്യ വിക്കറ്റ് നഷ്ടമായ ബംഗ്ലാദേശ് രണ്ടാം വിക്കറ്റിൽ 39 റൺസ് കൂട്ടിച്ചേർത്ത് മത്സരത്തിലേക്ക് തിരികെ വന്നു. 8ആം ഓവറിൽ രണ്ടാം വിക്കറ്റ് വീണു. 26 പന്തുകളിൽ നാല് ബൗണ്ടറികൾ അടക്കം 30 റൺസെടുത്ത മുർഷിദ ഖാതൂനെ അരുന്ധതി റെഡ്ഡി റിച്ച ഘോഷിൻ്റെ കൈകളിൽ എത്തിച്ചു.
സഞ്ജിദ ഇസ്ലാം (10) പൂനം യാദവിന് ആദ്യ വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ഫർഗാന ഹഖും (0) വേഗം മടങ്ങി. അരുന്ധതി റെഡ്ഡിക്കായിരുന്നു വിക്കറ്റ്. ഫാതിമ ഖാതൂൻ (17), ജഹനാര ആലം (10) എന്നിവരെ കൂടി പുറത്താക്കിയ പൂനം കഴിഞ്ഞ മത്സരത്തിലെ പ്രകടനം ആവർത്തിച്ചു. 26 പന്തുകളിൽ അഞ്ച് ബൗണ്ടറി അടക്കം 35 റൺസെടുത്ത നിഗർ സുൽത്താന പുറത്തായതോടെ ബംഗ്ലാദേശ് തകർന്നു. തുടർച്ചയായ രണ്ട് ബൗണ്ടറികളുമായി റുമാന അഹ്മദ് (13) ഇന്ത്യയെ ഒന്ന് വിറപ്പിച്ചെങ്കിലും അവസാന ഓവറിലെ ആദ്യ പന്തിൽ ഒരു ഉജ്ജ്വല യോർക്കറിലൂടെ ശിഖ പാണ്ഡെ ഇന്ത്യൻ വിജയം ഉറപ്പിച്ചു.
നേരത്തെ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിലാണ് 142 റൺസെടുത്തത്. ഷഫാലി വർമ്മയിലൂടെ അമ്പരപ്പിക്കുന്ന തുടക്കം കിട്ടിയ ഇന്ത്യക്ക് ആ തുടക്കം മുതലാക്കാൻ സാധിക്കാതിരുന്നത് തിരിച്ചടി ആവുകയായിരുന്നു. 39 റൺസെടുത്ത ഷഫാലി തന്നെയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ബംഗ്ലാദേശിനു വേണ്ടി സൽമ ഖാത്തൂനും പന്ന ഘോഷും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.