ഹോളിഡേ പ്ലാനിംഗ് ഒരു തലവേദന പിടിച്ച അനുഭവമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഫ്‌ളൈറ്റ് ടിക്കറ്റും താമസവു വെവ്വേറെ ക്രമീകരിക്കേണ്ടി വരികയാണെങ്കില്‍ ചെലവിനെക്കുറിച്ചുള്ള ടെന്‍ഷന്‍ കൂടും. എന്നാല്‍ വിദേശത്തേക്ക് ഹോളിഡേ ആഘോഷിക്കാന്‍ പോകുന്നവര്‍ക്ക് ഈ ടെന്‍ഷനൊന്നും ഇല്ലാതെ വളരെ ചെലവു കുറഞ്ഞ യാത്ര സാധ്യമാക്കാമെന്ന് ഒരു പുതിയ വെബ്‌സൈറ്റ് വാഗ്ദാനം നല്‍കുന്നു. വീക്കെന്‍ഡ് ഡോട്ട്‌കോം എന്ന സൈറ്റാണ് യൂറോപ്പിലും മറ്റു രാജ്യങ്ങളിലുമുള്ള ചെലവു കുറഞ്ഞതും എന്നാല്‍ മികച്ച സൗകര്യങ്ങള്‍ ലഭിക്കുന്നതുമായ കേന്ദ്രങ്ങളെക്കുറിച്ച് വിവരം നല്‍കുന്നത്. ഈ സൈറ്റ് ബാര്‍ഗെയിനിംഗ് രീതിയിലൂടെയാണ് ഡീലുകള്‍ നല്‍കുന്നത്. ഇപ്രകാരം ഒരാള്‍ക്ക് ടിക്കറ്റും താമസവുമുള്‍പ്പെടെ 57 പൗണ്ട് വരെ മാത്രം ചെലവാകുന്ന ഡീലുകള്‍ ഈ സൈറ്റ് നല്‍കുന്നു. ഇതിന്റെ മൊബൈല്‍ ആപ്പും ലഭ്യമാണ്.
ഒന്നിലേറെ സൈറ്റുകളിലൂടെ കയറിയിറങ്ങി ബുദ്ധിമുട്ടാതെ ഹോളിഡേ യാത്രകള്‍ എളുപ്പത്തിലാക്കാന്‍ ഈ സൈറ്റ് നിങ്ങളെ സഹായിക്കും. വ്യത്യസ്ത പ്രൊവൈഡര്‍മാരുടെ ഓഫറുകള്‍ നിരവധി തവണ പരിശോധിച്ച്, അതില്‍ നിങ്ങള്‍ക്കു ചേര്‍ന്ന ഫ്‌ളൈറ്റും ഹോട്ടല്‍ ഓഫറുകളും എത്തിച്ചു തരികയാണ് ഇതിന്റെ അല്‍ഗോരിതം ചെയ്യുന്നത്. ട്രാവല്‍ എക്‌സ്‌പെര്‍ട്ടുകളാണ് ഈ സൈറ്റിനു പിന്നില്‍ ലക്ഷ്യങ്ങളിലേക്കുള്ള നോണ്‍സ്‌റ്റോപ്പ് ഫ്‌ളൈറ്റുകളെക്കുറിച്ചുള്ള വിവരങ്ങളും ത്രീസ്റ്റാര്‍ വരെ നിലവാരമുള്ള മികച്ച ഹോട്ടലുകളെക്കുറിച്ചുള്ള വിവരങ്ങളും ഇതില്‍ ലഭ്യമാണ്. ഏറ്റവും ചുരുങ്ങിയത് രണ്ടു രാത്രി വരെയുള്ള താമസ സൗകര്യമാണ് ഇതില്‍ ലഭിക്കുക.
നോര്‍ത്തേണ്‍ പോളണ്ടിലെ ബൈഗോഷ് എന്ന പ്രദേശമാണ് സൈറ്റില്‍ ഏറ്റവും ചെലവു കുറഞ്ഞ ഹോളിഡേ ഡെസ്റ്റിനേഷന്‍. വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ നീളുന്ന രണ്ടു രാത്രി താമസവും ഫ്‌ളൈറ്റ് ടിക്കറ്റും ഉള്‍പ്പെടെ വെറും 57 പൗണ്ടാണ് ഇവിടേക്ക് ഒരാള്‍ക്ക് നല്‍കേണ്ടി വരിക. ലണ്ടനില്‍ നിന്ന് ലൂട്ടനിലേക്കുള്ള ഫ്‌ളൈറ്റാണ് ഏറ്റവും ചെലവു കുറഞ്ഞ ഫ്‌ളൈറ്റ് എന്ന് അറിയപ്പെടുന്നത്.
ജെറ്റ് എയര്‍വേയ്‌സിന്റെ ഗ്രൗണ്ട് സ്റ്റാഫിനെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ജെറ്റ് എയര്‍വേയ്‌സ് അധികൃതർ യാത്രക്കാർക്ക് അസ്വസ്ഥത ഉണ്ടാക്കുന്ന രീതിയിലാണ് പെരുമാറുന്നതെന്ന് ദുല്‍ഖര്‍ ട്വീറ്റ് ചെയ്തു. പല വിമാനത്താവളങ്ങളിലും കൗണ്ടറുകളിലും കവാടങ്ങളിലും തനിക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു. വളരെ മോശമായും അപമാനിക്കുന്ന തരത്തിലുമാണ് ജെറ്റ് എയര്‍വേയ്‌സ് ജീവനക്കാര്‍ യാത്രക്കാരോട് പെരുമാറുന്നത്.
അവരുടെ പെരുമാറ്റവും സംസാരവും യാത്രക്കാരെ വേദനിപ്പിക്കുന്നതാണ്. പ്രത്യേക അവകാശങ്ങള്‍ നേടാനോ ക്യൂ ഒഴിവാക്കാനോ ഞാന്‍ ശ്രമിച്ചിട്ടില്ല.ഞാന്‍ താര പരിവേഷത്തില്‍ അഭിരമിക്കുന്ന ആളല്ല. ഇന്ന് എന്റെ കണ്‍മുന്നിലാണ് ഒരു യാത്രക്കാരിയോട് അവര്‍ മോശമായി പെരുമാറിയത്. മുന്‍പ് കുഞ്ഞുമായി പോകുമ്പോള്‍ എന്റെ കുടുംബത്തിനും ഇതേ അനുഭവം ഉണ്ടായിട്ടുണ്ടെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു. ദുൽഖറിനെ അനുകൂലിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
കേരളത്തില്‍ മഴ തകര്‍ത്ത് പെയ്തു കൊണ്ടിരിക്കുകയാണ്. ചെന്നൈയില്‍ വെള്ളപ്പൊക്കം ഉണ്ടായപ്പോള്‍ കോടി കണക്കിന് രൂപ വില വരുന്ന കാറുകള്‍ വരെ വെള്ളത്തില്‍ മുങ്ങി പോയത് നമ്മള്‍ കണ്ടതാണ്. കേരളത്തിലും ഇത് പലയിടത്തും ഇപ്പോള്‍ സംഭവിക്കുന്നുണ്ട്. വാഹനത്തില്‍ വെള്ളം കയറിയാലും അത് ഷോറൂമില്‍ എത്തിച്ചാല്‍ വീണ്ടും ഉപയോഗിക്കാവുന്ന തരത്തില്‍ ആക്കാന്‍ സാധിക്കും. അതിന് പക്ഷെ, വാഹനം സ്റ്റാര്‍ട്ട് ആക്കാതെ ഇരിക്കണം. വാഹനത്തില്‍ വെള്ളം കയറിയാല്‍ ചെയ്യേണ്ടത് എന്തൊക്കെ ?
വെള്ളം കയറിയെന്ന് ബോധ്യപ്പെട്ടാല്‍ ആദ്യം ഓര്‍ക്കേണ്ടത് ഒരു കാരണവശാലം വാഹനം സ്റ്റാര്‍ട്ടാക്കരുത് എന്നതാണ്. ഇഗ്നീഷന്‍ പോലും ഓണ്‍ ആക്കാതിരുന്നാല്‍ അത്രയും നല്ലതാണ്. വാഹനം സ്റ്റാര്‍ട്ട് ചെയ്യാതെ ഷോറൂമില്‍ എത്തിച്ചാല്‍ മാത്രമെ ഇന്‍ഷുറന്‍സ് കവറേജ് പോലും ലഭിക്കുകയുള്ളു. വെള്ളം കയറിയ വാഹനം സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചാല്‍ തന്നെ ഇന്‍ഷുറന്‍സ് ക്ലെയിം നഷ്ടമാകും.
ഇനി വാഹനം കെട്ടിവലിച്ചുകൊണ്ട് പോകാനാണ് തീരുമാനിക്കുന്നതെങ്കില്‍ അതിലുമുണ്ട് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍. ഏറ്റവും സെയിഫായി വാഹനം കൊണ്ടു പോകാന്‍ സാധിക്കുന്നത് കാര്‍ ടവ്വിങ് ഹെവിക്കിള്‍സില്‍ വാഹനം കയറ്റിക്കൊണ്ട് പോകുന്നതാണ്. മുന്‍പത്തെ വീലുകള്‍ നിലത്ത് ഉരുളുന്ന തരത്തില്‍ കെട്ടിവലിച്ചു കൊണ്ടുപോയാലും കേടുപാടുകള്‍ക്ക് സാധ്യതയുണ്ട്. സര്‍വീസ് സെന്ററില്‍ എത്തിയാല്‍ വാഹനത്തിന്റെ എന്‍ജിന്‍ ഓയില്‍, ഓയില്‍ ഫില്‍റ്റര്‍ എന്നിവ മാറേണ്ടതായി വരും. ഇന്ധനം ഊറ്റിക്കളഞ്ഞ് പുതിയത് നിറയ്‌ക്കേണ്ടതായും വരും. ഇതിനൊക്കെ മുന്‍പെ, വാഹനത്തില്‍ വെള്ളം കയറുന്നതിനും മുന്‍പ് ചെയ്യേണ്ട ഒരു കാര്യമുണ്ട് – ഇന്‍ഷുറന്‍സ് കവറേജ് ഉണ്ടെന്ന് ഉറപ്പ് വരുത്തുക.
ന്യൂസ് ഡെസ്ക്
ഇടുക്കി, ഇടമലയാർ ഡാമുകൾ തുറന്നുവിട്ട സാഹചര്യത്തിൽ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം ഭാഗികമായി അടച്ചു. വിമാനത്താവളത്തില്‍ വിമാനമിറങ്ങുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം വിമാനം പുറപ്പെടുന്നതിന് തടസമില്ല. ഉച്ചയ്ക്ക് 1.10 മുതലാണ് വിമാനങ്ങളുടെ ലാന്‍ഡിങ് താത്കാലികമായി നിര്‍ത്തിവെച്ചത്. നിരോധനത്തെ തുടർന്ന് നെടുമ്പാശേരിയിൽ ഇറങ്ങേണ്ട വിമാനങ്ങൾ എവിടെയിറക്കുമെന്ന് അധികൃതർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. തിരുവനന്തപുരം, കോയമ്പത്തൂർ എന്നിവിടങ്ങളിലേക്ക് വഴി തിരിച്ചുവിടുമെന്നാണ് സൂചന.
ഇടമലയാര്‍ ഡാം തുറന്നതോടെ വിമാനത്താവളത്തിന് സമീപത്തെ ചെങ്ങല്‍ത്തോട് നിറഞ്ഞ് കവിഞ്ഞ് ഇവിടെനിന്നുള്ള വെള്ളം റണ്‍വേയിലേക്ക് കയറുന്നതിനാലാണ് തല്‍ക്കാലത്തേക്ക് വിമാനം ഇറങ്ങുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഉച്ചയ്ക്ക് രണ്ട് മണിക്ക് സിയാല്‍ സ്ഥിതിഗതികള്‍ വിലയിരുത്തും. മഴ കനക്കുന്ന അവസരങ്ങളില്‍ കനാലിന്റെ ആഴം കൂട്ടിയും ബണ്ടുകള്‍ പണിതും നടപടികള്‍ സ്വീകരിച്ചിരുന്നത് കൊണ്ടാണ് ഇതുവരെ വിമാനത്താവളം അടക്കേണ്ടി വരാതിരുന്നത്. നേരത്തെ 2013 ല്‍ വെള്ളപ്പൊക്കത്തെതുടര്‍ന്ന് വിമാനത്താവളം അടച്ചിരുന്നു
ഇടമലയാറില്‍ നിന്ന് എത്തുന്ന വെള്ളം പെരിയാര്‍ കരകവിഞ്ഞ് ചെങ്കല്‍ത്തോടും കവിഞ്ഞൊഴുകിയതോടെയാണ് ലാന്‍ഡിങ് നിര്‍ത്തിയത്. റണ്‍വേയില്‍ വെള്ളം കയറിയിട്ടില്ല. എന്നാല്‍ ചുറ്റുമതിലിന് പുറത്ത് വെള്ളം നിറഞ്ഞിട്ടുണ്ട്. റണ്‍വേയില്‍ നനവുണ്ടോ എന്ന് പരിശോധിച്ച ശേഷമേ ഇനി വിമാനങ്ങളുടെ ലാന്‍ഡിങ് അനുവദിക്കൂ.
നാട്ടില്‍ പോകുന്ന പ്രവാസി മലയാളികള്‍ക്ക് ഹിമാചല്‍ പ്രദേശിന് യാത്ര പോകാന്‍ അവസരം ഒരുക്കുകയാണ് ജങ്കി ഫിഷ് കളക്ടീവ് എന്ന ഗ്രൂപ്പ്. യാത്രകള്‍ സംഘടിപ്പിക്കുന്ന സംഘം ഹിമാചല്‍ പ്രദേശിനാണ് അവധിക്കാല യാത്ര സംഘടിപ്പിക്കുന്നത്. വിദേശരാജ്യങ്ങളിലുള്ള മലയാളികള്‍ക്ക് പോകാന്‍ പാകത്തിനാണ് യാത്ര.
ഹിമാചല്‍ പ്രദേശിലെ പാര്‍വ്വതി വാലിയിലേക്കാണ് ട്രിപ്പ്. ജുലൈ രണ്ട് മുതല്‍ പതിനാല് വരെയും ജുലൈ 21 മുതല്‍ ഓഗസ്റ്റ് 3 വരെയും രണ്ട് തവണയാണ് പാര്‍വ്വതി വാലി ട്രക്കിങ്ങ് നടത്തുന്നത്. ജുലൈ രണ്ടിന് നടക്കുന്ന യാത്രയിലേക്കുള്ള ടിക്കറ്റ് ബുക്കിങ്ങ് നടന്നുകൊണ്ടിരിക്കുകയാണ്. കൊച്ചിയില്‍ നിന്നുള്ള ട്രെയിന്‍ ടിക്കറ്റ് ചാര്‍ജ്, താമസം, ഭക്ഷണം എന്നിവയടക്കം ഒരാള്‍ക്ക് 20,000 രൂപയാണ് 14 ദിവസത്തെ യാത്രയ്ക്ക് ചിലവ് വരുന്നത്. രണ്ടാംഘട്ടത്തിലെ യാത്രയുടെ ടിക്കറ്റ് ബുക്കിങ്ങും നടന്നുകൊണ്ടിരിക്കുന്നു. ഇരുപത് പേരില്‍ കൂടുതല്‍ പേര്‍ ഒരു ട്രിപ്പിന് ഉണ്ടാവില്ലെന്നാണ് സംഘാടകര്‍ വ്യക്തമാക്കുന്നത്. ഏറ്റവും കുറഞ്ഞ നിരക്കില്‍ നടത്താന്‍ സാധിക്കുന്ന ഹിമാചല്‍ യാത്ര എന്ന പേരില്‍ ഈ യാത്രയുടെ പോസ്റ്റര്‍ ഇതിനകം ശ്രദ്ധ നേടിയിരുന്നു.
പ്രവാസികള്‍ക്കായി വിമാനടിക്കറ്റ് അടക്കമുള്ള പാക്കേജും സംഘം ചെയ്യുന്നുണ്ട്. വിമാനയാത്രയാണെങ്കില്‍ യാത്ര 9 ദിവസമായി ചുരുങ്ങുമെന്നും സംഘാടകര്‍ വ്യക്തമാക്കുന്നു.
മണ്‍സൂണ്‍ തുടങ്ങിയശേഷമുള്ള പാര്‍വ്വതി നദിയും അതിന്റെ ഇരുകരകളിലുമുള്ള ഗ്രാമ, നഗരങ്ങളുമാണ് യാത്രയുടെ മുഖ്യലക്ഷ്യങ്ങള്‍. ചലാല്‍, കള്‍ഗ, പുള്‍ഗ, തുള്‍ഗ എന്നീ ഗ്രാമങ്ങളും, ടോഷ്, ഘീര്‍ഗംഗാ, ചലാല്‍- മലാന ട്രക്കിങ്ങ് എന്നിവയും ഇതില്‍ ഉള്‍പ്പെടും.
പത്ത് ദിവസത്തോളം പാര്‍വ്വതി വാലി എംക്‌സ്‌പ്ലോര്‍ ചെയ്യാന്‍ സാധിക്കും. നടക്കാം, ട്രക്ക് ചെയ്യാം, സ്വസ്ഥമായിരിക്കാം, നദിയുടെ ഓരംചേര്‍ന്ന് നടക്കാം, കസോളിലെ ലിറ്റില്‍ ഇറ്റലിയില്‍നിന്ന് നല്ല ഒന്നാന്തരം ഇസ്രയേലി ഫുഡ് കഴിക്കാം. മാര്‍ക്കറ്റില്‍ കറങ്ങിത്തിരിയാം, എന്തെങ്കിലുമൊക്കെ വാങ്ങിച്ച് കൂട്ടാം. അങ്ങനെ പലതരം കാര്യങ്ങള്‍ നടക്കും. ഹിമാലയന്‍ ഗ്രാമങ്ങളാണ് മുഖ്യലക്ഷം. അതുകൊണ്ടുതന്നെ കട്ടലോക്കല്‍ താമസവും ഭക്ഷണവും ആയിരിക്കുമെന്ന് സംഘാടകര്‍ വ്യക്തമാക്കുന്നുണ്ട്. നഗരങ്ങളിലെ സൗകര്യങ്ങള്‍ക്കപ്പുറം ഗ്രാമങ്ങളിലെ ജീവിതവും അതിന്റെ പരിമിത സൗകര്യങ്ങളുമായിരിക്കും ഉണ്ടാകുക.
പത്ത് ദിവസംകൊണ്ട് വളരെ സാവധാനത്തില്‍ പാര്‍വ്വതി വാലി കാണാം എന്നതാണ് യാത്രയുടെ ലക്ഷ്യം. യാത്രയുടെ പാതി ദിവസങ്ങളെങ്കിലും ടെന്റുകളിലായിരിക്കും താമസം. ബാക്കി ദിവസങ്ങളില്‍ റും സൗകര്യമുണ്ടാകും. ഗ്രാമങ്ങളിലെ വീടുകളിലെ പരമ്പരാഗത താമസസൗകര്യങ്ങളാണ് ഒരുക്കുക.
ഇത് കൂടാതെ ഓണാവധിക്ക് രാജസ്ഥാന്‍ യാത്ര, സെപ്തംബറില്‍ അരുണാചല്‍ പ്രദേശ് യാത്ര, നാഗലാന്‍ഡ് യാത്ര എന്നിങ്ങനെ വിവിധ യാത്രകള്‍ വരുംമാസങ്ങളില്‍ നടത്തും. പ്രവാസികള്‍ക്ക് പ്രത്യേകമായി ഫാമിലി ടൂറുകളും (കേരളത്തിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും), അഡൈ്വഞ്ചര്‍, ട്രക്കിങ്ങ്, സ്പിരിച്വല്‍, ഹണിമൂണ്‍ ടൂര്‍ പാക്കേജുകളും സംഘം ചെയ്യുന്നുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
6282213809 (call)
8281777893 (whatsapp/call)
[email protected]
ചാലക്കുടിക്കാരായ രണ്ടു പെണ്‍കുട്ടികള്‍ ബുള്ളറ്റില്‍ ഹിമാലയന്‍ യാത്ര വിജയകരമായി പൂര്‍ത്തിയാക്കി തിരിച്ചെത്തി. പതിനാറു ദിവസമെടുത്താണ് പതിനെട്ടുകാരികള്‍ ബുള്ളറ്റില്‍ മടങ്ങി എത്തിയത്.യാത്രയിലുടനീളം കൊടും തണുപ്പും മഞ്ഞും. ഉയരം കൂടുംതോറം ശ്വാസംകിട്ടാത്ത അവസ്ഥ. പലപ്പോഴും മരണം മുന്നില്‍ കണ്ടു. ഇടയ്ക്ക് ബുള്ളറ്റ് മഞ്ഞില്‍ കുടുങ്ങി. അങ്ങനെ, നിരവധി പ്രതിസന്ധികള്‍ മറികടന്ന് ഈ രണ്ടു പെണ്‍കുട്ടികള്‍ ഹിമാലയം കീഴടക്കി.
ചാലക്കുടി സ്വദേശികളായ ആന്‍ഫി മരിയ ബേബിയും അനഘയും. ഹിമാലയത്തിലേക്കൊരു ബൈക്ക് യാത്ര ഈ പെണ്‍കുട്ടികളുടെ സ്വപ്നമായിരുന്നു. ആ സ്വപ്നമാണ് യാഥാര്‍ഥ്യമായത്.
ന്യൂഡല്‍ഹിയില്‍ നിന്ന് ചണ്ഡീഗണ്ഡ് , മണാലി വഴിയായിരുന്നു യാത്ര. രണ്ടു പേരും കുട്ടിക്കാലെ തൊട്ടേ കൂട്ടുകാരായിരുന്നു. പ്ലസ്ടുവിന് പഠിക്കുമ്പോഴായിരുന്നു ഹിമാലയത്തിലൂടെയുള്ള ബൈക്ക് യാത്ര ഇവരുടെ സ്വപ്നത്തില്‍ ഇടംപിടിച്ചത്.
വീട്ടുകാര്‍ സമ്മതിച്ചോടെ യാത്രയ്ക്കായുള്ള പരിശീലനവും തയാറെടുപ്പും തുടങ്ങി.ബൈക്കിലൂടെയുള്ള യാത്ര കാമറയില്‍ പകര്‍ത്താന്‍ ഒരുസംഘത്തേയും കൂടെക്കൂട്ടിയിരുന്നു. കോയമ്പത്തൂരില്‍ ബി.ബി.എ. എവിയേഷന്‍ മാനേജ്മെന്റ് വിദ്യാര്‍ഥിനിയാണ് ആന്‍ഫി. അനഘയാകട്ടെ ഗ്രാഫിക് ഡിസൈന്‍ കോഴ്സിന് പഠിക്കുന്നു.
കുറിഞ്ഞിപൂക്കുന്ന വേളയിൽ മൂന്നാർ സന്ദർശിക്കുന്ന സഞ്ചാരികളുടെ സുരക്ഷയ്ക്ക് കാമറകൾ സ്ഥാപിക്കുന്നു. ആദ്യഘട്ടമായി 45 കാമറകളാണ് മൂന്നാറിൽ മിഴിതുറന്നത്. പഴയ മൂന്നാർ ഹെഡ് വർക്സ് ഡാം മുതൽ ടൗണ്‍, മാട്ടുപ്പെട്ടി റോഡ്, രാജമല റോഡ്, ജിഎച്ച് റോഡ്, നല്ല തണ്ണി റോഡ്, കോളനി റോഡ് തുടങ്ങിയ 45 സ്ഥലങ്ങളിലാണ് പുതുതായി കാമറകൾ സ്ഥാപിച്ചത്.
ടൗണിലെ അനധികൃത പാർക്കിംഗ് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഇതു സഹായകമാകുമെന്നു ഡിവൈഎസ്പി എസ്. അഭിലാഷ് പറഞ്ഞു. നിരീക്ഷണ കാമറകളുടെ ഉദ്ഘാടനം അടുത്തദിവസം ജില്ലാ പോലീസ് മേധാവി കെ.ബി. വേണുഗോപാൽ നിർവഹിക്കും.
കണ്ണാടിച്ചില്ലിലൂടെ കാഴ്ചകള്‍ കണ്ട് കൂകിപായുന്ന തീവണ്ടിയിലൂടെ ഇനി ചെങ്കോട്ടപാത ആസ്വദിക്കാം. സതേന്‍ റെയില്‍വേ ചരിത്രത്തില്‍ തന്നെ ഇതാദ്യമായിട്ടാണ് ബോഗികള്‍ കണ്ണാടിച്ചില്ലിനാല്‍ സുതാര്യമാക്കി യാത്രാനുഭൂതി ഒരുക്കുന്നത്. പുനലൂര്‍ -ചെങ്കോട്ടപാതയില്‍ ഓടുന്ന താംബരം എക്‌സ്പ്രസിലാണ് ഈ മാറ്റങ്ങള്‍കൊണ്ടുവരാന്‍ ഒരുങ്ങുന്നത്. താംബരം സ്പെഷല്‍ സൂപ്പര്‍ എക്സ്പ്രസ് സ്ഥിരം സര്‍വീസായി മാറുമ്പോഴാണു മൂന്ന് വശവും ഗ്ലാസുകള്‍ കൊണ്ട് നിര്‍മിച്ചതും 180 ഡിഗ്രി കറങ്ങുന്ന ആഡംബര കസേരകള്‍ ഘടിപ്പിച്ച ശീതീകരിച്ച ബോഗിയുംകൂടി ഉള്‍പ്പെടുത്തുന്നത്.
പരീക്ഷണാടിസ്ഥാനത്തില്‍ ഒരു ബോഗിയാകും ആദ്യം നിലവില്‍ വരിക. പദ്ധതി വിജയകരമെങ്കില്‍ താംബരം എക്‌സ്പ്രസില്‍ കൂടുതല്‍ ബോഗികള്‍ കൂടി ഉള്‍പ്പെടുത്തുമെന്നാണ് റെയില്‍വേ അറിയിച്ചിട്ടുള്ളത്. വിനോദ സഞ്ചാരസാധ്യതകളെ ലഭ്യമാക്കുന്നതിനും വിദേശികളായ യാത്രക്കാരെ കൂടുതല്‍ അടുപ്പിക്കുന്നതിനുമായിട്ടാണ് റെയില്‍വേ പദ്ധതി നടപ്പിലാക്കാനൊരുങ്ങുന്നത്.
വിസ്റ്റോഡോം കോച്ച് എന്നാണ് ഇതിനു റെയില്‍വേ പേര് നല്‍കിയിരിക്കുന്നത്. ആന്ധ്രാപ്രദേശിലെ അരക്ക് വാലി ഹില്‍ സ്റ്റേഷന്‍ ഭാഗത്താണ് റെയില്‍വേ ഈ സംവിധാനത്തിലൂടെ ട്രയിന്‍ ഓടിക്കുന്നത്. എന്‍.കെ പ്രേമചന്ദ്രന്‍ എംപി റെയില്‍വേക്ക് സമര്‍പ്പിച്ച നിര്‍ദേശം വഴിയാണ് പദ്ധതി നടപ്പിലാക്കാന്‍ സതേന്‍ റെയില്‍വേ ഒരുങ്ങുന്നത്.
ചെങ്കോട്ട പാതയിലെ ഏറ്റവും സവിശേഷത ബ്രട്ടീഷുകാരുടെ കാലത്ത് പണിത പതിമൂന്ന് കണ്ണറപാലവും പശ്ചിമഘട്ട മലനിരകളുമാണ്. മലനിരകള്‍ താണ്ടിയുള്ള സഞ്ചാരമാണ് ഇതില്‍ ഏറ്റവും കൗതുകം. 20 കിലോമീറ്ററോളം ഇത്തരത്തില്‍ മലനിരകള്‍ താണ്ടിയാണ് ട്രയിന്‍ കടന്നുപോകുന്നത്. തുടര്‍ന്ന് ഒരുകിലോമീറ്ററോളം വരുന്ന തുരങ്കം താണ്ടിയാല്‍ കേരളത്തില്‍ നിന്നും തമിഴ്‌നാട്ടിലെത്തി.
പാണ്ഡ്യന്‍പാറ മുട്ടകുന്നുകളും കടമന്‍പാറചന്ദനത്തോട്ടവും ഇവയില്‍ ഏറ്റവും കൗതുകമനാണ്. യാത്രക്കാര്‍ക്ക് ആസ്വാദനമികവൊരുക്കിയാണ് തീര്‍ത്തും സുതാര്യമായ ബോഗികള്‍ ഉള്‍പ്പെടുത്തി ഇതുവഴി ട്രയിന്‍ ഓടാന്‍ ആരംഭിക്കുന്നത്. വേഗത 30 കിലോമീറ്ററായതിനാല്‍ എല്ലാം ഭംഗിയായി കാണുകയും ചെയ്യാം
സോണി കെ. ജോസഫ്
പറഞ്ഞാലറിയാത്ത വിവരിച്ചാല്‍ മതിയാവാത്ത സ്വര്‍ഗത്തുരുത്തുകളുടെ സംഗമഭൂമിയാണ് ഇടുക്കി. മൂന്നാറിലും തേക്കടിയിലും വാഗമണ്ണിലും മാത്രം സഞ്ചാരികള്‍ നിറയുമ്പോള്‍ അവഗണിക്കപ്പെടുന്ന കാഴ്ച വിസ്മയങ്ങള്‍ ഏറെയാണ് ഇവിടെ. മൂന്നാറിനും തേക്കടിക്കും വാഗമണ്ണിനുമപ്പുറമുള്ള ഇടുക്കി കണ്ടവര്‍ കുറവ്. എന്നാല്‍ ഇനിയും അധികമാരും കാണാത്ത മനോഹര ഇടുക്കിയിലെ മറ്റ് കാഴ്ചകള്‍ ടൂറിസം മേഖലയ്ക്ക് കടലോളം സാധ്യതകളാണ് തുറന്നിടുന്നത്. വിനോദസഞ്ചാര സാധ്യതകളുടെ പകുതിപോലും മലയോര ജില്ല ഇനിയും പ്രയോജനപ്പെടുത്തിയിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇതിന് തെളിവാണ് അതിവേഗം വളര്‍ന്ന് വികസിച്ചുകൊണ്ടിരിക്കുന്ന തൊടുപുഴ പട്ടണത്തില്‍ നിന്നും വളരെ എളുപ്പത്തില്‍ എത്തിച്ചേരാവുന്ന ദൂരത്തിലുള്ള മണക്കാട് പഞ്ചായത്തിലെ വിനോദസഞ്ചാര കേന്ദ്രമായി അറിയപ്പെടുന്ന പുലിക്കുന്ന് പാറയും പുലിയള്ളും.
കേരളത്തില്‍ തന്നെ അപൂവ്വമായി കാണപ്പെടുന്ന പ്രകൃതിദത്ത ഗുഹയാണ് പുളിയള്ള്. ഇവ രണ്ടും ഇന്ന് സ്വദേശികളും വിദേശികളുമായ സഞ്ചാരികളെ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു.പ്രകൃതിയുടെ മടിത്തട്ടായ ഇവിടം, പ്രകൃതി ഒന്നാകെ ഭൂമിയില്‍ ഇറങ്ങിവന്നതുപോലെ ഹൃദ്യമായ അനുഭവം വിനോദസഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നു. മിനിട്ടുകളുടെ വിത്യാസത്തില്‍ നൂല്‍ മഴയയും കോടമഞ്ഞും പിന്നെ വെയിലും അനുഭവപ്പെടുന്നത് ഇവിടെയെത്തുന്നവര്‍ക്ക് കൗതുക കാഴ്ചയാണ്. ഏപ്രില്‍ മെയ് മാസങ്ങളിലെ ചൂടിലും ഇവിടെ ആരെയും അതിശയിപ്പിക്കുന്ന ഇളം തണുത്ത കാറ്റ് ആസ്വദിക്കാന്‍ സാധിക്കും. ആരവത്തോടെ ആര്‍ത്തിരമ്പിയെത്തുന്ന ഈ തണുത്ത ഇളം കാറ്റ് ഏത് വിനോദ സഞ്ചാരികളുടെയും മനം കവരും. അന്തിവെയില്‍ വെളിച്ചത്തില്‍ സദാ ഒഴുകിയെത്തുന്ന കുളിര്‍കാറ്റ് ആസ്വദിച്ച് കിഴക്കന്‍ മലനിരകളുടെ വിശ്വസൗന്ദര്യം നുകരുന്ന ദൃശ്യാനുഭവം പുലിക്കുന്ന് പാറയിലെത്തുന്ന ഏതു സഞ്ചാരിയെയും പിടിച്ചു നിര്‍ത്തുന്നതാണ്.
പുലിയള്ള് എന്ന ഗുഹയുടെ ഉള്ളറകളിലേയ്ക്കുള്ള സഞ്ചാരം യാത്രികര്‍ക്ക് ഒരു അവിസ്മരണീയമായ അനുഭവമായിരിക്കും. പുലിക്കുന്ന് മലനിരകളുടെ അടിവാരങ്ങളില്‍ ഓരോ വര്‍ഷവും എത്തിച്ചേരാറുള്ള ദേശാടനക്കിളികള്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെ സജീവ
ശ്രദ്ധയാകര്‍ഷിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മയില്‍ നൃത്തം വെയ്ക്കുന്നത് ഇവിടുത്തെ പതിവ് കാഴ്ചയാണ്.
പുലിക്കുന്ന് മലനിരകള്‍ മുള്ളന്‍പന്നി, വെരുക്, പെരുമ്പാമ്പ്, കുരങ്ങ് തുടങ്ങിയ അപൂര്‍വ്വ ജന്തുവര്‍ഗ്ഗങ്ങളുടെയും ആവാസഭൂമിയാണ്. ഇവിടെയെത്തിയാല്‍ കാണുന്ന പച്ചപ്പണിഞ്ഞ മലകളും മൊട്ടക്കുന്നുകളും വിനോദസഞ്ചാരികള്‍ക്ക് വേറിട്ടൊരു അനുഭവമാകും തീര്‍ച്ച. ഇടുക്കി ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ മൂന്നാര്‍, തേക്കടി, വാഗമണ്‍ പോലെ വിനോദ സഞ്ചാരികള്‍ എത്തേണ്ട പ്രകൃതിയുടെ വരദാനമാണ് ഈ പുലിക്കുന്ന പാറ ഉള്‍പ്പെടുന്ന പുലിയള്ള് പ്രദേശങ്ങള്‍. തേക്കടിയിലും മൂന്നാറിലുമൊക്കെ എത്തുന്നവര്‍ക്ക് റോഡുമാര്‍ഗ്ഗം ഇവിടെയെത്താവുന്നതാണ്. അഡൈ്വഞ്ചര്‍ ടൂറിസത്തിന് വലിയ സാധ്യതയും ഇവിടെ തുറന്നിടുന്നുണ്ട്. നയനസുന്ദരമായ പുലിക്കുന്ന് പാറയും സമീപപ്രദേശങ്ങളും പ്രധാന സിനിമ ഷൂട്ടിംഗ് ലൊക്കേഷന്‍ കേന്ദ്രങ്ങളുമാണ്.
പുലിക്കുന്ന് പാറയുടെ മറുഭാഗമായ കരികുളം ഭാഗം സിനിമാക്കാരുടെ ഇഷ്ടകേന്ദ്രമായി മാറുന്നതിന് പിന്നില്‍ ഈ ഭാഗത്തിന്റെ പ്രകൃതിദത്തമായ സൗന്ദര്യമാണ്. ചെറിയ ഒഴുക്കോടെയുള്ള കനാലും പച്ചപ്പണിഞ്ഞ് നില്‍ക്കുന്ന പാടങ്ങളും ഇവിടം ആരുടെയും മനം കവരും. ദൃശ്യം, വെള്ളിമൂങ്ങ, ഓം ശാന്തി ഓശാന, തോപ്പില്‍ ജോപ്പന്‍, സലാം കാശ്മീര്‍, ഒരിടത്തൊരു പോസ്റ്റുമാന്‍, ദൃശ്യത്തിന്റെ തമിഴ് പതിപ്പ് കമലാഹാസന്‍ നായകനായ പാപനാശം തുടങ്ങിയ സിനിമളുടെ ഭൂരിഭാഗവും ചിത്രീകരിച്ചത് കരികുളം ഭാഗം ഉള്‍പ്പെടുന്ന പ്രദേശങ്ങളിലാണ്. ഇപ്പോഴും ഇവിടെ സിനിമ – സീരിയല്‍ ഷൂട്ടിംഗുകള്‍ സജീവമായി നടന്നുവരുന്നു. മലയാളം തമിഴ് ഉള്‍പ്പെടെ ധാരാളം സിനിമകളും സീരിയലുകളുമാണ് മുന്‍ കാലങ്ങളില്‍ ഈ പ്രദേശങ്ങളില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഇവിടം മനോഹരമാക്കിയെടുത്താല്‍ വിദേശ ടൂറിസ്റ്റുകള്‍ക്ക് തങ്ങാന്‍ ഇടമുള്ളയിടമായി മാറുമെന്നതില്‍ സംശയമില്ല. പ്രകൃതി കനിഞ്ഞരുളിയ ലോകത്തിലെ തന്നെ അത്യപൂര്‍വ്വ പ്രദേശങ്ങളില്‍ ഒന്നാണിതെന്ന് അധികമാര്‍ക്കുമറിയില്ല. അധികൃതരും ഈ യാഥാര്‍ത്ഥ്യം വേണ്ടവിധം ഉന്നതതല യോഗങ്ങളില്‍ അവതരിപ്പിക്കാറുമില്ല.
നയന സുന്ദരിയായ പുലിക്കുന്ന് പുലിയള്ള് പ്രദേശത്തിന്റെ അനന്ത സാധ്യതകള്‍ സഞ്ചാരികളുടെ മനം കവരുംവിധം മാറ്റിതീര്‍ക്കാന്‍ നാളേറെയായിട്ടും ആര്‍ക്കും കഴിഞ്ഞിട്ടില്ലെന്നതാണ് വാസ്തവം. പ്രകൃതിയെ പൂര്‍ണ്ണമായും സംരക്ഷിച്ചുകൊണ്ട് തന്നെ നാടിന്റെ പുരോഗതിയ്ക്കായി പുലിക്കുന്ന് ടൂറിസം മേഖലയുടെ മനോഹാരിത ഉപയോഗപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. ഇതിനായി പ്രദേശവാസികളുടെ നേതൃത്വത്തില്‍ ഒരു ടൂറിസം വികസന സമിതിയും രൂപീകരിച്ചിട്ടുണ്ട്. നല്ല റോഡുകള്‍, ടൂറിസ്റ്റ്കള്‍ക്ക് വേണ്ട മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഇതൊന്നും ഇവിടെയില്ല എന്നതും വലിയൊരു പോരായ്മയാണ്. സാഹസിക വിനോദ സഞ്ചാരികളെയും പരിസ്ഥിതി പഠനം നടത്തുന്ന വിദ്യാര്‍ത്ഥികളെയും പ്രകൃതി സൌന്ദര്യം നുകരാനെത്തുന്നവരെയും ഒരുപോലെ ആകര്‍ക്ഷിക്കുന്ന പുലിക്കുന്ന് പാറയും പുലിയള്ളും തൊടുപുഴയ്ക്ക് അടുത്തുള്ള മണക്കാട് പഞ്ചായത്തിലെ പ്രകൃതി രമണീയ ഗ്രാമങ്ങളായ പെരിയാമ്പ്ര, നെടിയശാല, കൈപ്പിള്ളി, പുതുപ്പരിയാരം, കരികുളം പ്രദേശങ്ങളുടെ തിലകക്കുറിയായി പരിലസിക്കുന്നു.
ഈ പ്രദേശത്തെക്കുറിച്ച് അറിയാനുള്ള മൊബൈല്‍ നമ്പര്‍ :- 9074513126, 9497708804.
ഈസ്റ്ററിനെ കുറിച്ച് നമുക്കെല്ലാവര്‍ക്കും അറിയാം. യേശു ക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ഓര്മ കൊണ്ടാടുന്ന ദിവസമാണ് ഈസ്റ്റര്‍. ക്രിസ്തുമസിനെ പോലെ അതിനു കൃത്യമായ തിയതിയില്ല. ദു:ഖ വെള്ളിയാഴ്ചയ്ക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ് വിശ്വാസികള്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നത്.
പക്ഷെ ഈസ്റ്റര്‍ എന്ന പേരില്‍ ഒരു ദ്വീപുണ്ടെന്ന കാര്യം നിങ്ങള്‍ എത്ര പേര്‍ക്കറിയാം ?പസഫിക് സമുദ്രത്തിന്റെ തെക്ക് കിഴക്ക് ഭാഗത്തായാണ് ഈസ്റ്റര്‍ ദ്വീപ് സ്ഥിതി ചെയ്യുന്നത്. ജേക്കബ് റോജിവിന്‍ എന്ന ഡച്ച് സഞ്ചാരിയാണ് ഈ ദ്വീപ് കണ്ടെത്തിയത്. അദ്ദേഹം ദ്വീപില്‍ കാലു കുത്തിയത് 1772ലെ ഈസ്റ്റര്‍ ദിനത്തിലായത് കൊണ്ടാണ് അതിന് ആ പേര് കിട്ടിയത്. പാസ്ച് ഐലന്റ് എന്നാണ് റോജിവിന്‍ തന്റെ ദ്വീപിനെ വിളിച്ചതെങ്കിലും ആ ദിവസത്തിന്റെ പ്രാധാന്യം കാരണം ദ്വീപ് കാലക്രമേണ ഈസ്റ്റര്‍ ദ്വീപ് എന്ന് തന്നെ അറിയപ്പെട്ടു തുടങ്ങി.
ഈസ്റ്റര്‍ ദ്വീപില്‍ നിരനിരയായി നില്‍ക്കുന്ന 887 കല്പ്രതിമകള് ഇന്നും ശാസ്ത്ര ലോകത്തിന് പിടി കിട്ടാത്ത അത്ഭുതമാണ്. 64 ചതുരശ്ര മൈല്‍ വിസ്തൃതിയുള്ള ദ്വീപില്‍ ടണ്‍ കണക്കിന് ഭാരമുള്ള ശിലകള്‍ എങ്ങനെയാണ് സ്ഥാപിച്ചതെന്ന് ഇനിയും തെളിയിക്കാനായിട്ടില്ല. ആധുനിക സാങ്കേതിക വിദ്യയുടെ സഹായമില്ലാതെ അത് സാധിക്കില്ലെന്ന് തന്നെയാണ് ഒരു വിഭാഗം ഗവേഷകര്‍ ഉറപ്പിച്ചു പറയുന്നത്. അതുകൊണ്ട് മനുഷ്യരല്ല, അന്യഗ്രഹ ജീവികളാണ് പ്രതിമകള്‍ സ്ഥാപിച്ചതെന്ന ഊഹാപോഹം ശക്തമാണ്.
വന്‍ വൃക്ഷങ്ങളൊന്നും ഇല്ല എന്നതാണ് ദ്വീപിന്റെ മറ്റൊരു പ്രത്യേകത. പണ്ട് കാലത്ത് പതിനയ്യായിരത്തിലേറെ റാപനൂയി വംശജര്‍ ദ്വീപില്‍ അതിവസിച്ചിരുന്നു എന്ന് കരുതപ്പെടുന്നു. അന്ന് അവര്‍ വെട്ടി നശിപ്പിച്ചത് കൊണ്ടാകാം ദ്വീപില്‍ വന്‍ വൃക്ഷങ്ങളൊന്നും അവശേഷിക്കാത്തതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഇപ്പോള്‍ ചിലിയുടെ അധീനതയിലുള്ള ദ്വീപില്‍ കഷ്ടിച്ച് നാലായിരമാണ് ജനസംഖ്യ. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ദ്വീപില്‍ പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിച്ചതും അടിമക്കച്ചവടവും കാരണമാണ് ദ്വീപിലെ ജനസംഖ്യ കുറഞ്ഞത്.