UK

യുകെയിൽ അധികാരത്തിൽ എത്തിയാൽ തൊഴിലാളികൾക്ക് കൂടുതൽ അവകാശങ്ങൾ നൽകുമെന്ന പ്രഖ്യാപനവുമായി പ്രതിപക്ഷ നേതാവ് കീർ സ്റ്റാമർ. ലേബർ പാർട്ടിയുടെ പ്രഖ്യാപിത നയങ്ങളിലൊന്നായ 10 പൗണ്ട് മിനിമം വേതനം ഉറപ്പു നൽകിയ ലേബർ നേതാവ് അധികാരത്തിലെത്തി ആദ്യ ദിവസം തന്നെ എല്ലാ തൊഴിലാളികൾക്കും അന്യായമായ പിരിച്ചുവിടലിനെതിരെ സംരക്ഷണം നൽകാൻ നടപടിയെടുക്കുമെന്നും വാഗ്ദാനം നൽകി.

ടി‌യു‌സി കോൺഫറൻസിൽ നടത്തിയ പ്രസംഗത്തിൽ, ലേബർ നേതാവ് ദേശീയ ഇൻഷുറൻസ് വർദ്ധിപ്പിക്കാനുള്ള കൺസർവേറ്റീവിന്റെ പദ്ധതിയെ നിശിതമായി വിമർശിച്ചു. നിലവിലെ സർക്കാരിന്റെ കീഴിൽ രാജ്യത്തുടനീളമുള്ള തൊഴിലാളി കുടുംബങ്ങൾക്ക് ശമ്പള വർദ്ധനവ് ലഭിക്കില്ല, പക്ഷേ നികുതി വർദ്ധനവ് ലഭിക്കുമെന്ന് സർക്കാരിനെ വിമർശിച്ചുകൊണ്ട് അദ്ദേഹം തുറന്നടിച്ചു.

ഈ വേനൽക്കാലത്തിന്റെ തുടക്കത്തിൽ സ്റ്റാർമർ തന്റെ ഡെപ്യൂട്ടി ആഞ്ചല റെയ്‌നർ ആസൂത്രണം ചെയ്ത പദ്ധതികളാണ് കോൺഫറൻസിൽ അനാവരണം ചെയ്തത്, ഉയർന്ന മിനിമം വേതനവും പൂജ്യം മണിക്കൂർ കരാറുകളുടെ നിരോധനവും ഉൾപ്പെടെ ജെറമി കോർബിൻ കാലഘട്ടത്തിലെ പ്രധാന വാഗ്ദാനങ്ങൾ ഉൾപ്പെടെയാണ് തൊഴിലാളികൾക്ക് മുന്നിൽ സ്റ്റാമർ അവതരിപ്പിച്ചത്.

മിനിമം വേതന പ്രശ്നത്തിൽ ലേബർ വാഗ്ദാനം ചെയ്ത വർദ്ധനവ് പ്രകാരം ഒരു തൊഴിലാളിക്ക് പ്രതിവർഷം 2500 പൗണ്ട് ശമ്പള വർദ്ധനവ് ലഭിക്കും. എന്നാൽ അടുത്ത മാസം മുതൽ യൂണിവേഴ്‌സൽ ക്രെഡിറ്റിൽ വരുന്ന കുറവ് ദശലക്ഷക്കണക്കിന് ജനങ്ങൾക്ക് പ്രതിവർഷ വരുമാനത്തിൽ 1,040 പൗണ്ട് കുറവുണ്ടാക്കുമെന്നും സ്റ്റാമർ സൂചിപ്പിച്ചു. സർക്കാരിന്റെ ജനദ്രോഹപ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്നും പ്രതിപക്ഷ നേതാവ് പ്രസംഗത്തിൽ ആവശ്യപ്പട്ടു.

അനവദ്യവും അനശ്വരവുമായ സുന്ദര ഗാന ശില്പങ്ങളാൽ അനുഭൂതികളുടെ പീലിത്തുമ്പുഴിഞ്ഞ് മലയാള മനസ്സുകളെ പുളകമണിയിച്ച മാന്ത്രിക പ്രതിഭയുടെ – ശ്രീ. ഗിരീഷ് പുത്തഞ്ചേരി യുടെ
സുവർണ്ണ തൂലിക നിശ്ചലമായിട്ട് നിരവധി വർഷങ്ങൾ കടന്നുപോയെങ്കിലും മണിവർണ്ണശലഭച്ചിറകിലെ രേണുക്കൾ പോലെ ആ അതുല്യപ്രതിഭാ വിലാസം നമ്മുടെയെല്ലാം കൺമുന്നിൽ ,ഹൃദയങ്ങളിൽ സ്വയം മിന്നിമിന്നി പ്രകാശിക്കുകയാണ്.

കവി, തിരക്കഥാകൃത്ത്, കഥാകാരൻ തുടങ്ങി സാഹിത്യത്തിന്റെ വിവിധ മേഖലകളിൽ കൈയൊപ്പു ചാർത്തിയ ബഹുമുഖപ്രതിഭയായിരുന്ന ഗാനരചയിതാവ്. ഗാന ശാഖയ്ക്ക് ഊർജ്ജവും ഉന്മേഷവും പകർന്ന തൂലികയിൽ നിന്ന് അനുപമങ്ങളായ എത്രയോ ഗാനസൂനങ്ങളാണ് വിടർന്നുല്ലസിച്ചത്.

പുളിക്കൂർ കൃഷ്ണപ്പണിക്കരുടെയും മീനാക്ഷിയമ്മയുടെയും മകനായി കോഴിക്കോട് ജില്ലയിലെ പുത്തഞ്ചേരിയിൽ 1961 മെയ് 1 നാണ് ഗിരീഷ് ജനിച്ചത്. പുത്തഞ്ചേരി ജി എൽ പി സ്ക്കൂൾ, മൊടക്കല്ലൂർ യു പി സ്ക്കൂൾ, പാലോറ ഹയർ സെക്കണ്ടറി, മീഞ്ചന്ത ഗവ ആർട്സ് കോളേജ് എന്നിവിടങ്ങളിലെ പഠന ശേഷം ആകാശവാണിക്കും കാസറ്റ് കമ്പനികൾക്കും വേണ്ടി പാട്ടുകളെഴുതിയാണ് അരങ്ങേറുന്നത്.
നിലാവിന്റെ നീലഭസ്മക്കുറി
പിന്നെയും പിന്നെയും
ആകാശദീപങ്ങൾ സാക്ഷി
കനകമുന്തിരികൾ
കണ്ണുംനട്ട് കാത്തിരുന്നിട്ടും
സൂര്യകിരീടം വീണുടഞ്ഞു
ഹരിമുരളീരവം
കളഭം തരാം
അമ്മമഴക്കാറിന്
മലയാളിയുടെ മനസ്സോ മനിക്കുന്ന ഗാനചക്രവർത്തി 344 ചലച്ചിത്രങ്ങളിൽ 1600 ലേറെ ഗാനങ്ങൾ രചിച്ചിട്ടുണ്ട്.
ഏഴുതവണ കേരള സംസ്ഥാന അവാർഡ്, നാലു പ്രാവശ്യം ഏഷ്യാനെറ്റ് അവാർഡ്, ഫിലിം ക്രിട്ടിക്സ് അവാർഡ്
അംഗീകാരങ്ങളുടെ പെരുമഴയാണ് ഗിരീഷിനെത്തേടി വന്നത്. കലാസപര്യയുടെ ഉച്ചസ്ഥായിയിൽ നിൽക്കുമ്പോൾ നാല്പത്തി ഒമ്പതാം വയസിൽ 2010 ഫെബ്രുവരി 10 ന് ആണ് ഗിരീഷ് പുത്തഞ്ചേരി വിടവാങ്ങിയത് .

പാട്ടിന്റെ പാലാഴിയിൽ പാൽനിലാവിന്റെ സുതാര്യസൗന്ദര്യം സമ്മേളിക്കുന്ന സമ്മോഹനമായ ദേവസംഗീതരാവുമായി ടീം നീലാംബരി കലാ സാംസ്കാരിക രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ചു കൊണ്ട്
ഗിരീഷ് പുത്തഞ്ചേരിനൈറ്റ് സംഘടിപ്പിക്കുന്നു.

കളമധുരവും ആഹ്ലാദകവും മനോരഞ്ജകവുമായ ഭാവഗീതങ്ങളുടെ ഹൃദ്യമായ ഈണങ്ങളുമായി യു.കെ യിലെയും കേരളത്തിലെയും പ്രമുഖ ഗായകർ

മനസ്സും ശരീരവും ഹൃദ്യമായിണക്കി ഭാവസാന്ദ്രമായ നാട്യചലനങ്ങളിലൂടെ, മുദകളിലൂടെ, നവരസങ്ങളും പ്രതിഫലിക്കുന്ന വൈദഗ്ധ്യത്തോടെ നൃത്ത-നൃത്യങ്ങളുമായി ഭാവനതൊട്ടുണർത്തുന്ന നടനവൈഭവവുമായി അപ് സര നർത്തകിമാർ തുടങ്ങിയവർ അണിനിരക്കുന്നു

UK
St.Edwards School Hall,
POOLE. BH15 3HY ൽ
കലാസാംസ്ക്കാരിക രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ചു കൊണ്ട്
ടീം നീലാംബരി
2021 ഒക്ടോബർ 16 ന്
രാത്രി/ വൈകിട്ട് — മുതൽ തുടർച്ചയായ ആറുമണിക്കൂർ
*ഗിരീഷ് പുത്തഞ്ചേരി .
നൈറ്റിന്റെ തിരശ്ശീല ഉയരുന്നു.

ആനന്ദരാവ്, ആഘോഷ രാവ്, ആഹ്ളാദ രാവ്,
ഇത് മലയാളത്തിന്റെ മധുരം
മലയാളിയുടെ ഹൃദയം.
ഈ ആറു മണിക്കൂർ ഉല്ലാസവേളയിലേക്ക്
കലാസ്വാദകരായ, കലയെ ഇഷ്ടമുള്ളവരായ എല്ലാവർക്കും യാതൊരുവിധ പാസുകളും ഇല്ലാതെ സൗജന്യമായി കടന്നുവരാം , സ്വാഗതം.
ആസ്വദിക്കൂ ……..
ആനന്ദിക്കൂ

വിശദവിവരങ്ങൾക്ക് ഞങ്ങളെ വിളിക്കൂ.

മനോജ് മാത്രാടൻ: +447474803080
സത്യനാരായണൻ കിഴക്കിനയിൽ +447958106310
ജെയ്സൻ ബത്തേരി
+447872938694
മഹേഷ് അലക്സ് +447846960618
ബോബി അഗസ്റ്റിൻ
+447412478781

ജോസ്‌ന സാബു സെബാസ്റ്റ്യൻ

ഇതിച്ചിരി നീണ്ടയൊരു ലേഖനമാണ് , എങ്കിലും ഓരോ വരിയിലും ജീവനുണ്ട് . നമ്മൾ അറിയാതെ നരകമാകുന്ന നമ്മുടെ വീടുകൾ സന്തോഷത്തിലേക്ക് ഉയരുവാനുള്ള ജീവസത്ത് ഇതിലുണ്ടെന്ന് ഞാൻ ഉറപ്പു നൽകുന്നു. അപ്പോൾ നമുക്ക് നോക്കാം .

നമ്മുടെ ശാരീരികമായ യാത്രയെയാണ് നമ്മൾ പ്രായം എന്ന് വിളിക്കുന്നത് .അങ്ങനുള്ളപ്പോൾ ടീനേജ് മാത്രമല്ല നമ്മുടെ ഓരോ പ്രായവും ഓരോരൊ പ്രശ്നങ്ങൾ നിറഞ്ഞതാണ്.. ശൈശവം നമുക്കൊരു നാപ്പി പ്രശ്നമാണെങ്കിൽ adolesence വേറൊരു പ്രശ്നമാണ് . മധ്യവയസ് ജോലിക്കും കല്യാണത്തിനും സാമ്പത്തികവുമായ പ്രശ്നങ്ങൾ സൃഷിടിക്കുമ്പോൾ വാർദ്ധക്യം ഏകാകുലതയുടെയും ശരീര ഷയത്തിന്റെയും പ്രശ്നങ്ങൾ സൃഷ്ടിച്ചു മുന്നോട്ടു പോവുന്നു.

ഇവിടെ ടീനേജും മാതാപിതാക്കളും തമ്മിലുള്ള സ്വരച്ചേർച്ചക്ക് വിഗ്നമുണ്ടാകുന്നത് പ്രധാനമായും വൃദ്ധർ തങ്ങൾ വൃദ്ധരാണെന്നും ചെറുപ്പക്കാർ തങ്ങൾ ചെറുപ്പക്കാരാണെന്നും വിശ്വസിക്കാൻ ആഗ്രഹിക്കുന്നില്ല എന്നതാണ്. അതുമൂലം നമ്മളുടെ സ്ഥാനം നമ്മൾ അറിഞ്ഞോ അറിയാതെയോ പോലും അത്രവേഗമാർക്കും വിട്ടുകൊടുക്കാൻ തയ്യാറാകുന്നില്ല എന്നത് പ്രശ്നത്തിനാക്കം കൂട്ടുന്നു . അതിനൊരു ഉദാഹരണമാണ് നമ്മുടെ പൂർവ്വികസ്വത്തിനോടുള്ള അടിപിടി .സത്യത്തിൽ ഇത് മനുഷ്യരിൽ മാത്രമല്ല ചില മൃഗങ്ങളിലും മക്കളെക്കാൾ ആധിപത്യം നേടിയെടുക്കാനുള്ള ത്വര കാണാൻ നമുക്ക് സാധിക്കും.

ഇവിടെയാണ് നമ്മളൊക്കെ കേട്ടുമറന്ന വാനപ്രസ്ഥത്തിനുള്ള സ്ഥാനം. പണ്ട് മക്കളൊരു പ്രായമാകുമ്പോൾ മാതാവും പിതാവും സ്ഥാനമൊഴിഞ്ഞു സന്യാസത്തിലേക്ക് പോവുകയും പിന്നീടവർ വീണ്ടുമവരുടെ 60താമത്തെ വയസിൽ തിരിച്ചുവന്ന് പരസ്പരം മാനസിക പക്വതയയോടെ വിവാഹം കഴിക്കുകയും, പിന്നീടും വനാന്തരങ്ങളിക്കവർ തിരിച്ചുപോയ് ശിഷ്ടകാലം ജീവിച്ചു തീർക്കുകയും ചെയ്തിരുന്നൊരു പൂർവിക കാലം നമുക്കുണ്ടായിരുന്നു. അവിടെ മക്കൾക്ക് അവരുടേതായൊരു സ്പേസ് കൊടുക്കാൻ മാതാപിതാക്കൾ ശ്രമിച്ചിരുന്നു . പക്ഷെ ഇന്ന് മക്കൾക്ക് വേണമെങ്കിൽ മക്കൾ തന്നെ യൂണിവേഴ്സിറ്റികളിലേക്കും മറ്റുമായി ഒഴിഞ്ഞു കൊടുക്കേണ്ട അവസ്ഥയായി ഇന്നത് മാറി.

നമ്മുടെ കുട്ടികൾ വളർന്നു വരുന്നത് കാണുന്നത് തന്നെ നയനമനോഹരമായ നിമിഷങ്ങളാണ്. കൈക്കുഞ്ഞായിരിക്കുമ്പോൾ നമുക്കവനോട് തോന്നുന്ന ഓമനത്തവും അവന്റെ എല്ലാ കുസൃതികൾക്കും കൂട്ടുനിന്നിരുന്ന മുഹൂർത്തങ്ങളുമൊക്കെ അവൻ കൗമാരത്തിലേക്ക് കടക്കുമ്പോൾ നിൽക്കുന്നു . അവിടെ നമുക്കും അവർക്കുമിടയിലെന്താണ് സംഭവിക്കുന്നതെന്നു നോക്കാം .

നമ്മൾ മാതാപിതാക്കൾ മനസിലാക്കേണ്ടത് അവൻ അല്ലെങ്കിൽ അവൾ കൗമാരകാലത്തിലാകുന്നു എന്നതിനതിനർത്ഥം അവൻ അതിവേഗം വളർന്ന് നമ്മളെ പോലാകുന്നുവെന്നതാണ് . അപ്പോൾ നമ്മളത്ര നല്ലവരാണെങ്കിൽ നമ്മെളെന്തിന് നെഞ്ചു പൊട്ടണം. (They become teenagers means they are growing rapidly. Unfortunately they beginning to become like you and you are distressed.).
അപ്പോൾ നമ്മൾ പറഞ്ഞേക്കാം ഏയ്‌ ഇല്ല ഇല്ല അവൻ എന്നെപ്പോലെയേ അല്ല. He is becoming something else.

പക്ഷെ കൈക്കുഞ്ഞായിരുന്ന അവന്റെ ഓരോ നിസ്സഹായ അവസ്ഥകളിലും എന്തിനും ഏതിനും കൂടെ നിന്ന നമ്മൾ പെട്ടെന്നൊരുദിവസം അവൻ അവന്റെ സ്വന്തം കാലിൽ നിന്ന് അവന്റെ യാചനയുടെ എണ്ണം കുറയ്ക്കുമ്പോൾ നമുക്കത് അംഗീകരിക്കാൻ കഴിയുന്നില്ല. അതാണ് സത്യം .

അവന്റെ നിഷ്കളങ്കതയുടെ കൂടെ അവനോടൊപ്പം മുട്ടിൽ ഇഴയാൻ താല്പര്യം കാണിച്ച നമുക്കെന്തുകൊണ്ട് ഇന്നവൻ അവന്റെ കൗമാരത്തിലൊരു പാട്ടുപാടാൻ ഇഷ്ടപെടുമ്പോൾ കൂടെ പാടിക്കൂടാ ?.
പകരം പാടാനിഷ്ടപ്പെടുന്ന അവനെ നമ്മളിപ്പോഴും മുട്ടിൽ ഇഴയാൻതന്നെ പ്രോത്സാഹിപ്പിക്കുന്നു . അവിടെ നമ്മൾ മാതാപിതാക്കൾ അവന്റെ മുമ്പിൽ വിഡ്ഢികളാകുകയാണ് ചെയ്യുന്നത് .

നമ്മൾക്കവന്റെ വളർച്ചയെ അംഗീകരിക്കാനാവാതെ നമ്മുടെ ഈഗോ അവിടെ വർക് ഔട്ട് ആകുന്നു . കാരണം നമ്മൾ രാരീരം പാടുമ്പോൾ ഉറങ്ങിയിരുന്ന അല്ലെങ്കിൽ ചിരിക്കാൻ പറയുമ്പോൾ ചിരിച്ചിരുന്ന ആ അവനെയാണ് നമ്മളിന്നും നിർഭാഗ്യവശാൽ ആഗ്രഹിക്കുന്നത് .

അന്നവന്റെ കുഞ്ഞുന്നാളിൽ നമ്മളിലേക്ക് മുഖമുയർത്തി നോക്കിയിരുന്നപ്പോൾ നമ്മളിൽ നിന്നും അവനെന്തെങ്കിലുമൊക്കെ പഠിക്കാനുണ്ടായിരുന്നു. അങ്ങനെ നമ്മളെ കണ്ടവൻ നടക്കാൻ പഠിച്ചു നമ്മളെ കണ്ടവൻ ഓടാനും ചാടാനും ഭക്ഷണം വാരി കഴിക്കാനുമൊക്കെ പഠിച്ചു . പക്ഷെ ഇന്നവൻ അവന്റെ കൗമാരത്തിലെത്തി നമ്മുടെ മുഖത്തേക്ക് മുഖമുയർത്തുമ്പോൾ അവന് പഠിക്കാനായി നമ്മളിലൊന്നും നമ്മൾ അവശേഷിപ്പിചിട്ടില്ലങ്കിൽ, ഇപ്പോഴുമവനെ നമ്മൾ കാക്ക പൂച്ച പറയിക്കാൻ ശ്രമിക്കുകയാണെങ്കിൽ നമ്മളവന്റെ മുമ്പിൽ പരമവിഡ്ഢികൾ ആകുകയേയുള്ളൂ എന്നത് മറന്നുകൂടാ. അവൻ വളരുമ്പോൾ നമ്മൾക്ക്‌ വളർച്ച മുരടിച്ചതായി അവനു തോന്നിയാൽ നമ്മളോടവന് ബഹുമാനത്തിനു പകരം പുച്ഛം തോന്നുക അത് പ്രകൃതി ദത്തമാണ് .

നീണ്ടയൊരു ചർച്ചയ്ക്ക് ശേഷം ഒരു ഭർത്താവും ഭാര്യയും അവർക്ക് ഒരു കുഞ്ഞ് വേണോ അതോ നായ വേണോ എന്ന് തീരുമാനമെടുക്കാനാവാതെ ഒരു കൗൺസിലറുടെ അഭിപ്രായത്തിനായി പോയി. അപ്പോൾ കൗൺസിലർ അവരോടു ചോദിച്ചു whether you want to spoil you carpet or life?

ഇവിടെ നമ്മൾ മനസിലാക്കേണ്ടത് നമ്മൾ ആഗ്രഹിക്കുന്നപോലെ കളിക്കാൻ നമുക്ക് വേണ്ടത് കളിപ്പാട്ടമോ നായയോ ആണ്. അല്ലാതെ മക്കളല്ല. അവൻ ഫിസിക്കലി വളരുമ്പോൾ അവനിൽ നടക്കുന്ന മാനസിക വളർച്ചകൂടി നമ്മൾ അംഗീകരിക്കേണ്ടതുണ്ട് .

I can’t live without you എന്ന് നമ്മൾ പറയുമ്പോൾ ഊന്നുവടിയില്ലാതെ എനിക്ക് നടക്കാനേ പറ്റില്ല എന്ന് പറയും പോലാണ് . അതേസമയം when you say that I am fine the way I am എന്ന് പറയുമ്പോൾ നമ്മൾക്ക് വേറൊരാളെ കൂടി അവർ അവരായിരിക്കുന്ന അവസ്ഥയിൽതന്നെ നമ്മോടൊപ്പം ഉൾപ്പെടുത്താനും ജീവിക്കാനും ഞാൻ തയ്യാറാണ് എന്നതുകൂടിയാണ് കാണിക്കുന്നത് .

അതിനാൽ അവൻ വളരുന്നതിനൊപ്പം നമുക്കും വളരാനാവണം . മറിച്ച് അവനെ അംഗീകരിക്കാൻ നമ്മൾ നമ്മുടേതായ അതിരുകൾ വച്ച് കൗമാരത്തിന്റെ കണ്ണിലൊരു പരിഹാസ്യ കഥാപാത്രമായി മാറാൻ നമ്മളായി ഇടവരുത്തരുത് .

നമ്മൾക്കെല്ലാം നല്ല പരിചയമുള്ള വേറൊരു അനുഭവമാണ് ഗ്രാൻഡ്‌പേരൻസും ചെറുമക്കളും തമ്മിലുള്ള അടുപ്പ കൂടുതൽ . അതിനുള്ളൊരു പ്രധാന കാരണം, ചെറുമക്കൾ ടീനേജ് ഹോർമോണിന്റെ വിഷമണം വലിച്ചുകയറ്റുവാൻ തുടങ്ങുമ്പോൾ ഗ്രാൻഡ്‌പേരന്റ്സ് അവരുടെ ഹോര്മോണിന്റെ പിടിയിൽ നിന്നും അകലുവാൻ തുടങ്ങുന്നുവെന്നത്‌ അവർ തമ്മിലുള്ള പ്രശ്നം കുറയ്ക്കുവാൻ കാരണമാകുന്നു .
Teenage means you are slowly getting poison by hormones. Old age means you are slowly releasing from that. So they kind of understand.
അതേസമയം മിഡിലെയ്ജിലൂടെ സഞ്ചരിക്കുന്ന നമ്മളുടെ അവസ്ഥ വളരെ കൺഫ്യൂസ്ഡ് സ്റ്റേറ്റ് ആണ് .

അതിനാൽ നിങ്ങൾ നിങ്ങളുടെ കുട്ടിയെ ശരിക്കും സ്നേഹിക്കുന്നുവെങ്കിൽ ദയവായവരെ മാനസികമായി വളരാൻ അനുവദിക്കുക, കാരണം അവരുടെ ശരീരത്തോടൊപ്പം തന്നെ മാനസികമായുമവൻ വളരുന്നു. ആ അവസ്ഥയിൽ നമ്മളവനെ നിയന്ത്രിച്ച് നമ്മുടെ വഴിക്കാക്കാൻ ശ്രമിച്ചാൽ പലവിധത്തിലതവരുടെ ജീവിതത്തെ തന്നെ തകർക്കും . അതിനാൽ പലവിധ ഉത്തരവാദിത്വങ്ങൾ ഏൽപ്പിച്ചവരെ വളർത്താൻ നമുക്കാവണം .

ധൈര്യമുണ്ടങ്കിൽ ഒരു നിശ്ചിതസംഖ്യ കുടുംബചെലവിനായവനെ ഒരു മാസം ഏല്പിച്ചു ഉത്തരവാദിത്തം പഠിപ്പിക്കുക . ചിലപ്പോൾ അവൻ ആ തുക ഒന്നിലും ഉൾകൊള്ളിക്കാതെ ചിലവാക്കി കളഞ്ഞേക്കാം. അങ്ങനെ വരുമ്പോൾ അവന്റെ അശ്രദ്ധമൂലം വീട്ടിൽ നേരിടേണ്ടിവരുന്ന പ്രശനങ്ങളെ കുറിച്ചറിയാൻ അവനെ വിടുക. ഒരുനേരത്തെ ഭക്ഷണത്തിലെ കുറവ് വരുത്തി അതവനെ അറിയിക്കുക. അങ്ങനെയവൻ അവന്റെ ജീവിതത്തെക്കുറിച്ചു പഠിക്കട്ടെ .കാരണം This is the way let him understand the protective caring atmosphere than the out of the street tomorrow morning.

എല്ലാറ്റിനുമുപരിയായി, നമ്മളുടെ കുട്ടി നമ്മളുടെ സ്വന്തമാണെന്ന ഉടമസ്ഥാവകാശ ചിന്താഗതി ഉപേക്ഷിക്കുക. പകരമവന് നല്ലൊരു കൂട്ടുകാരനായി അവനോടൊട്ടിനിന്നു മാർഗ്ഗനിർദ്ദേശം നൽകാൻ നമുക്കാവണം. അല്ലാതെ അവനെ അവന്റെ കൗമാരത്തിലും രാരീരം പാടി ഉറക്കിപ്പിക്കാൻ നോക്കാതെ അവനൊപ്പം നമ്മളും വളർന്ന് ഒരു സുഹൃത്തായി ചേർന്ന് നിൽക്കണം…
കാരണം അവർക്ക് പ്രശ്നങ്ങളുണ്ടെങ്കിൽ അവർ ഒരു സുഹൃത്തിനെ തേടുന്നത് സ്വാഭാവികമാണ്. അപ്പോൾ അവൻ തേടുന്ന ആ സുഹൃത്ത് എന്തുകൊണ്ട് നമ്മൾ മാതാപിതാക്കളായികൂടാ ?..

If an another life chooses to be with you, please cherish that. It is a tremendous thing.

ജോസ്‌ന സാബു സെബാസ്റ്റ്യൻ ✍️

ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ആറ് മുതൽ എട്ട് ആഴ്ചകൾ മാത്രം ഗർഭിണിയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ച സ്ത്രീ മണിക്കൂറുകൾക്കുശേഷം വീട്ടിലെത്തി കുഞ്ഞിന് ജന്മം നൽകി. ഇരുപതു വയസ്സുകാരിയായ എറിൻ ഹോഗ്ഗ് ആണ് നോർഫോക്കിലെ ദി ക്വീൻ എലിസബത്ത് ആശുപത്രിയിൽ എത്തിയ ശേഷം ഗർഭിണി ആണെന്ന് അറിഞ്ഞത്. അതിനുശേഷം പ്രശ്നങ്ങളൊന്നും ഇല്ല എന്ന് പറഞ്ഞ് ആശുപത്രി അധികൃതർ ഇവരെ ഡിസ്ചാർജ് ചെയ്യുകയായിരുന്നു. എന്നാൽ അടുത്ത ദിവസം രാവിലെയോടുകൂടി കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടർന്ന് 999 ആംബുലൻസ് വിളിച്ചുവെങ്കിലും, വീട്ടിൽ വെച്ച് തന്നെ എറിൻ കുഞ്ഞിനു ജന്മം നൽകുകയുമായിരുന്നു.

പിപ്പർ സമ്മർസ് ഗിൽ എന്ന് പേരിട്ട കുഞ്ഞിന് ജനിച്ചപ്പോൾ 6 പൗണ്ട് 7 ഔൺസ് ഭാരം ഉണ്ടായിരുന്നു. പ്രസവിച്ചശേഷം ഉടൻതന്നെ എറിനെ ആശുപത്രിയിലെത്തിച്ച് ആവശ്യമായ രക്തം നൽകി. ഗർഭിണിയാണെന്ന് അറിയാതിരുന്ന എറിന് തന്റെ കുഞ്ഞിന് ജനനം അപ്രതീക്ഷിതമായിരുന്നു. ഗർഭാവസ്ഥയുടെ യാതൊരുവിധ ലക്ഷണങ്ങളും തനിക്ക് ഇല്ലായിരുന്നുവെന്ന് എറിൻ പറഞ്ഞു. ഗർഭ കാലഘട്ടത്തിൽ തന്നെ തനിക്ക് കോവിഡ് ബാധിച്ചിരുന്നതായും, ഇതോടൊപ്പംതന്നെ ആദ്യ ഡോസ് വാക്സിൻ താൻ എടുത്തതായും എറിൻ വ്യക്തമാക്കി. ആശുപത്രിയുടെ ഭാഗത്തു നിന്ന് ഉണ്ടായ വീഴ്ചയ്ക്ക് യുവതിയോട് മാപ്പ് പറഞ്ഞതായി ചീഫ് നേഴ്സ് ആലീസ് വെബ്സ്റ്റർ പറഞ്ഞു. ഇതു സംബന്ധിച്ചു വ്യക്തമായ അന്വേഷണങ്ങൾ നടക്കുകയാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

പൊൻകുന്നം ഒന്നാം മൈലിൽ ഉണ്ടായ വാഹനാപകടത്തിലാണ് കള്ളികാട്ട് കെ.ജെ സെബാസ്റ്റ്യൻ്റെ മകൻ ജോസ് സെബാസ്റ്റ്യൻ (ഔസേപ്പച്ചൻ-20) മരണപ്പെട്ടത് . പാലാ പൊൻകുന്നം റോഡിൽ ഏകദേശം പത്ത് മണിയോടെയാണ് അപകടമുണ്ടായത്. പൊൻകുന്നം ഭാഗത്തേക്ക് വരികയായിരുന്ന ജോസ് സെബാസ്റ്റ്യന്റെ ബൈക്കും ബസും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു . ഉടൻ തന്നെ കാ ഞ്ഞിരപ്പള്ളി ജനറലാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഡിഗ്രി പഠനം പൂർത്തിയാക്കിയ ശേഷം തുടർപഠനത്തിനായി ബാംഗ്ലൂർ ക്രൈസ്റ്റ് കോളേജിൽ പോസ്റ്റ് ഗ്രാജുവേഷന് പോകുവാൻ ടിക്കറ്റ് വാങ്ങി തിരിച്ച് വരുമ്പോഴാണ് അപകടം നടന്നത് . മൃതദേഹം ഇപ്പോൾ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി മോർച്ചറിയിലാണ്. തോമസ് ജോസ് (സ്റ്റോക്ക് ഓൺ ട്രെന്റ് ), ആനി ജോസ് (അബർഡീൻ),മോളി തോമസ് (മാഞ്ചസ്റ്റർ), സാലി എബ്രഹാം (റിപ്പബ്ലിക് ഓഫ് അയർലൻഡ്) എന്നിവർ പരേതൻെറ പിതാവിൻെറ സഹോദരങ്ങളാണ് .

ജോസ് സെബാസ്റ്റ്യൻെറ നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ഇംഗ്ലണ്ടിൽ സർജറികൾക്കും മറ്റ് സാധാരണ ചികിൽസയ്ക്കുമായി കാത്തിരിക്കുന്ന രോഗികളുടെ എണ്ണം സർവകാല റെക്കാർഡിൽ എത്തിയതായി കണക്കുകൾ.റോയൽ കോളജ് ഓഫ് സർജൻസിന്റെ കണക്കുപ്രകാരം ഇംഗ്ലണ്ടിൽ 5.6 മില്യൺ രോഗികളാണ് നിലവിൽ മറ്റ് രോഗങ്ങൾക്കുള്ള ചികിൽസ കാത്തിരിക്കുന്നത്.

ഹിപ്പ് റീപ്ലേസ്മെന്റ്, ക്നീ റിപ്ലേസ്മെന്റ്, ജനറൽ സർജറി, ഗാൾബ്ലാഡർ നീക്കം ചെയ്യൽ, ഹെർണിയ തുടങ്ങിയ മുൻകൂട്ടി നിശ്ചയിക്കുന്ന ഓപ്പറേഷനുകളാണ് ഇത്തരത്തിൽ പലവട്ടം നീട്ടിവയ്ക്കപ്പെട്ടവയുടെ പട്ടികയിൽ ഏറ്റവും കൂടുതൽ.

കോവിഡു മൂലം അത്യാവശ്യമല്ലാത്ത സർജറികളും മറ്റു ചികിൽസകളും നിരവധിതവണ മാറ്റിവയ്ക്കപ്പെട്ടതാണ് ഇത്തരം രോഗികളുടെ കാത്തിരിപ്പ് പട്ടിക ഇത്രയേറെ വർധിക്കാൻ കാരണം.

ജീവൻ നഷ്ടമായേക്കാവുന്ന സാഹചര്യങ്ങളിൽ ആംബുലൻസ് വിളിക്കുമ്പോഴും കൂടുതൽ സമയം കാത്തിരിക്കേണ്ട സാഹചര്യമാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഹൃദയാഘാതം, ശ്വസതടസം, മറ്റ് അപകടങ്ങൾ തുടങ്ങിയ സാഹചര്യത്തിൽ ആംബുലൻസ് സേവനത്തിനായി വിളിച്ചാൽ ഏഴു മിനിറ്റിനുള്ളിൽ എൻഎച്ച്എസ് സംഘം സ്ഥലത്ത് എത്തണമെന്നതാണ് ലക്ഷ്യം.

എന്നാൽ ഇപ്പോൾ ഇക്കാര്യത്തിലെ ശരാശരി സമയദൈർഘ്യം ഇപ്പോൾ എട്ടര മിനിറ്റാണ്. എൻഎച്ച്എസ് സേവനങ്ങൾ മെച്ചപ്പെടുത്താനായി നാഷനൽ ഇൻഷുറൻസ് ടാക്സ് 1.25 ശതമാനം വർധിപ്പിക്കുമ്പോൾ ഇത്തരം പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം കാണണമെന്നാണ് വിമർശകർ ആവശ്യപ്പെടുന്നത്. കോവിഡ് സാഹചര്യത്തിൽ എൻ. എച്ച്. എസിന് മേലുള്ള അമിത ജോലിഭാരമാണ് പ്രശ്നങ്ങളുടെ കാതലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

 

അരീക്കര: മുപ്രാപ്പള്ളിൽ കെ സി പീറ്റർ (74 ) നിര്യാതനായി. പരേതൻ കരുണാകരൻ മന്ത്രിസഭാ കാലത്ത് കേരളാ സ്‌റ്റേറ്റ് അഡീഷണൽ പ്രോസിക്യൂഷൻ ജനറലായി സേവനമനുഷ്‌ടിച്ചിട്ടുണ്ട് , മൃതസംസ്കാരം പിന്നീട് അരീക്കര സെന്റ് റോക്കിസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍ നടത്തപ്പെടും. ഭാര്യ അനിയമ്മ കല്ലറ വിരുത്തികുളങ്ങര കുടുംബാഗമാണ്. മക്കൾ: ജയൻ പീറ്റർ (യുകെ) , പ്രിയൻ പീറ്റർ (യുകെ ), പ്രീതി അരുൺ മരുമക്കൾ: ബിനി ആയാംകുടിയിൽ( യുകെ ) ,ഷൈനി പുത്തൻപുരയിൽ(യുകെ ) ,അരുൺ കൊടിയന്തറ.

കെ സി പീറ്ററിൻെറ നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

 

യുകെയിലേക്കുള്ള അഭയാർഥികളെ ഇംഗ്ലീഷ് ചാനലിൽ തടഞ്ഞ് മടക്കി അയക്കാൻ പുതിയ പദ്ധതിയുമായി ബ്രിട്ടീഷ് ഹോം സെക്രട്ടറി പ്രീതി പട്ടേൽ. ഫ്രഞ്ച് അധികൃതരുടെ മുന്നറിയിപ്പ് അവഗണിച്ച് ചാനലിന് കുറുകെ കുടിയേറ്റക്കാരെ കടത്തുന്ന ചെറിയ ബോട്ടുകൾ തിരികെ അയയ്ക്കാനാണ് സർക്കാർ നീക്കം. രണ്ട് വർഷമായി വികസന ഘട്ടത്തിലായിരുന്ന പദ്ധതിയാണിത്.

ഇത് പ്രകാരം അനധികൃത കുടിയേറ്റക്കാരുമായി എത്തുന്ന ബോട്ടുകൾക്കെതിരെ “ടേൺ-റൗണ്ട്” തന്ത്രങ്ങൾ പ്രയോഗിക്കാൻ ബോർഡർ ഫോഴ്സ് ജീവനക്കാരെ പരിശീലിപ്പിക്കുന്നുണ്ടെന്ന് ആഭ്യന്തര ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു. ഫ്രഞ്ച് അധീന കടൽ അതിർത്തിയിലേക്ക് ഈ ചെറിയ ബോട്ടുകൾ തിരികെ അയയ്ക്കാൻ യുകെ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടായിരിക്കും.

എന്നാൽ മാർഗനിർദ്ദേശങ്ങളിൽ കുടിയേറ്റക്കാരെ ഫ്രഞ്ച് തീരത്തേക്ക് തിരികെ കൊണ്ടുപോകുന്നത് ഉൾപ്പെടുമോ എന്ന് വ്യക്തമല്ല. പുതിയ നിർദ്ദേശങ്ങലോട് ഫ്രഞ്ച് സർക്കാർ ഇതിനകം തന്നെ വിയോജിപ്പ് പ്രകടമാക്കിക്കഴിഞ്ഞു. ബുധനാഴ്ച പുറത്തുവിട്ട ഒരു പ്രസ്താവനയിൽ ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമാനിൻ പ്രീതി പട്ടേലിന്റെ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി.

ദേശീയത, പദവി, കുടിയേറ്റ നയം എന്നിവ കണക്കിലെടുത്ത് കടലിൽ മനുഷ്യജീവൻ സംരക്ഷിക്കുന്നതിന് മുൻഗണന നൽകുന്നുവെന്ന് കത്തിൽ സൂചിപ്പിക്കുന്നു. കടലിൽ ഇത്തരം തന്ത്രങ്ങളും സമീപനവും പ്രയോഗിക്കുന്നത് ഫ്രഞ്ച് – ബ്രിട്ടീഷ് സഹകരണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം യുകെക്ക് മുന്നറിയിപ്പ് നൽകി.

കുടിയേറ്റക്കാരെന്ന് കരുതുന്ന ഒരു കൂട്ടം ആളുകളെ അതിർത്തി സേന ഇന്നലെ കെന്റിലെ ഡോവറിലേക്ക് കൊണ്ടു വന്നിരുന്നു. തുടർന്ന് അഫ്ഗാനികൾ ചാനൽ മുറിച്ചു കടക്കുന്നത് മറ്റ് കുടിയേറ്റക്കാരെപ്പോലെ തന്നെ പരിഗണിക്കുമെന്ന് പട്ടേൽ പ്രസ്താനവ ഇറക്കി. കുടിയേറ്റ ബോട്ടുകൾ യുകെ സമുദ്രാതിർത്തിയിൽ നിന്ന് മാറ്റി ഫ്രാൻസിലേക്ക് തിരിച്ചുവിടാനുള്ള തന്ത്രങ്ങൾ ഉപയോഗിക്കുമെന്ന് ആഭ്യന്തര ഓഫീസും അറിയിച്ചു.

എന്നാൽ ബന്ധപ്പെട്ട വിവിധ മേഖലകളിലെ വിദഗ്ധരുമായി കൂടിയാലോചിച്ച് വികസിപ്പിച്ചെടുത്ത തന്ത്രങ്ങൾ സുരക്ഷിതമാണെന്ന് കരുതുന്ന സമയത്ത് മാത്രമേ ഉപയോഗിക്കാൻ കഴിയൂ എന്നാണ് ബ്രിട്ടീഷ് അതിർത്തി രക്ഷാ സേനയുടെ നിലപാട്. ഇക്കാര്യം സേനാ വൃത്തങ്ങൾ യുകെ സർക്കാരിനെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ.

യുകെയിൽ 1.25% നാഷണൽ ഇൻഷുറൻസ് ടാക്സ് വർധന പ്രഖ്യാപിച്ച് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. സോഷ്യൽ കെയർ മേഖലയ്ക്കും ഇംഗ്ലണ്ടിലെ എൻ‌എച്ച്‌എസ് പ്രവർത്തനങ്ങൾക്കും പണം കണ്ടെത്താൻ ദേശീയ തലത്തിൽ ഒരു പുതിയ ആരോഗ്യ, സാമൂഹിക പരിപാലന നികുതിയും ഏർപ്പെടുത്തും. കോവിഡ് മഹാമാറ്റി മൂലമുണ്ടായ ആരോഗ്യ പ്രതിസന്ധി പരിഹരിക്കുന്നതിനും സോഷ്യൽ കെയർ വ്യാപിപ്പിക്കുന്നതിനും ഒരു വർഷം 12 ബില്യൺ പൗണ്ട് സമാഹരിക്കുമെന്ന് ബോറിസ് ജോൺസൺ വ്യക്തമാക്കി.

നികുതി വർദ്ധനവ് ഉണ്ടാകില്ലെന്ന ടോറി തെരഞ്ഞെടുപ്പ് പ്രകടന പത്രിക ലംഘിച്ചുവെന്ന ആരോപണം അംഗീകരിച്ച പ്രധാനമന്ത്രി ആഗോള മഹാമാരി പ്രതീക്ഷകൾ തകർത്തുതായും ചൂണ്ടിക്കാട്ടി. എന്നാൽ ഈ പ്രഖ്യാപനങ്ങൾ “സ്റ്റിക്കിംഗ് പ്ലാസ്റ്റർ” ആണെന്നായിരുന്നു ലേബർ നേതാവ് സർ കെയർ സ്റ്റാർമറുടെ പരിഹാസം. നിലവിൽ വകയിരുത്തിയിരിക്കുന്ന പണം ഒട്ടും പര്യാപ്തമല്ലെന്നും നിലവിലെ പ്രശ്നങ്ങൾ തുടരുമെന്നും എൻഎച്ച്എസ് നേതാക്കളും മുന്നറിയിപ്പ് നൽകി.

2022 ഏപ്രിൽ മുതൽ നാഷണൽ ഇൻഷുറൻസിൽ 1.25 ശതമാനം പോയിന്റ് വർദ്ധന നിലവിൽ വരും. ഇത് 2023 മുതൽ സമ്പാദിച്ച വരുമാനത്തിന് ഒരു പ്രത്യേക നികുതിയായി മാറുകയും ചെയ്യും. കൂടാതെ ഈ വരുമാനം നാഷണൽ ഇൻഷുറൻസ് പോലെ തന്നെ കണക്കാക്കുകയും പേസ്ലിപ്പിൽ പ്രത്യേകം രേഖപ്പെടുത്തുകയും ചെയ്യും. പ്രായമായ തൊഴിലാളികൾ ഉൾപ്പെടെ ജോലി ചെയ്യുന്ന എല്ലാ മുതിർന്നവർക്കും ഈ മാറ്റങ്ങൾ ബാധകമാകും.

യുകെയിലുടനീളമുള്ള നികുതി ഇംഗ്ലണ്ടിലെ ആരോഗ്യ-സാമൂഹിക പരിചരണത്തിന് ധനസഹായം നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കും, എന്നാൽ സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവയ്ക്ക് അവരുടെ സേവനങ്ങൾക്കായി 2.2 ബില്യൺ പൗണ്ട് അധികമായി ലഭിക്കും.

നികുതിയിൽ നിന്നുള്ള വരുമാനം പ്രതിവർഷം 12 ബില്യൺ പൗണ്ട് ഉയർത്താൻ ഇടയാക്കുമെന്ന് ജോൺസൺ പറഞ്ഞു. അധിക വരുമാനം കോവിഡ് സൃഷ്ടിച്ച എൻ‌എച്ച്‌എസിലെ ബാക്ക്‌ലോഗ് ഇല്ലാതാക്കാൻ കഴിയുമെന്നും ആശുപത്രി ശേഷി വർദ്ധിപ്പിക്കുകയും ഒൻപത് ദശലക്ഷം കൂടുതൽ ഡോക്ടര്മാരുമായുള്ള കൂടിക്കാഴ്‌ചകൾക്കും സ്കാനുകൾക്കും പ്രവർത്തനങ്ങൾക്കും അവസരമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

സ്റ്റോക്ക് ഓൺ ട്രെൻഡിൽ താമസിക്കുന്ന ജിന്റോ വർഗീസിന്റെ സഹോദരൻ ജിൻസൺ വർഗീസ് ( 31)  നിര്യാതനായി . മൃത സംസ്കാരം ഇന്ന് (8/ 9 /2021 ) ബുധനാഴ്ച വൈകിട്ട് 4 -ന് കരയാംപറമ്പ് സെന്റ് ജോസഫ്സ് ദേവാലയത്തിൽ വെച്ച് നടത്തപ്പെടും. അങ്കമാലി മറ്റപിള്ളി വർഗീസിന്റെ മകനാണ്. കോവിഡാനന്തര ചികിത്സയിൽ ഇരിക്കെയാണ് ഇപ്പോൾ മരണം സംഭവിച്ചത്.

ജിന്റോ വർഗീസിന്റെ സഹോദരൻ ജിൻസൺ വർഗീസിൻെറ നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

RECENT POSTS
Copyright © . All rights reserved