എത്രമാത്രം സുന്ദരിയായിരുന്നു അവള്‍. ഞങ്ങളുടെ കുടുംബത്തിന്റെ ആത്മാവ്. ഞങ്ങളുടെ എല്ലാമെല്ലാം. എന്നിട്ടും അവളെ കവര്‍ന്നെടുത്തില്ലേ. അതും ഒരു തെറ്റും ചെയ്യാതിരുന്നിട്ടും… നിങ്ങളുടെ പ്രവൃത്തി അങ്ങേയറ്റം ക്രൂരമായിപ്പോയി. ഒരു തരത്തിലും ന്യായീകരിക്കാനാവാത്തത്…’ ഡെക്‌ലാൻ എന്ന യുവാവിന്റെ വാക്കുകളില്‍ അയാള്‍ക്ക് സഹോദരിയോടുള്ള ഇഷ്ടം അടങ്ങിയിട്ടുണ്ട്. കുടുംബം മുഴുവന്‍ സ്നേഹിച്ചിരുന്ന യുവതിയോടുള്ള ഇഷ്ടക്കൂടുതലുമുണ്ട്. യുകെയില്‍നിന്ന് വിഡിയോ കോണ്‍ഫറന്‍സ് വഴി ഡെക്‌ലാനും കുടുംബവും കോടതിയില്‍ മൊഴി നല്‍കുകയും ചെയ്തു. ആ മൊഴികളുടെ കൂടി അടിസ്ഥാനത്തിലായിരുന്നു ന്യൂസീലന്‍ഡിലെ വെല്ലിങ്ടണില്‍ കോടതിവിധി. ഡെക്‌ലന്റെ പ്രിയപ്പെട്ട സഹോദരി ഗ്രേസ് മിലാനെ ഒരൊറ്റ ദിവസത്ത പരിചയത്തിനൊടുവില്‍ ശ്വാസം മുട്ടിച്ചു കൊന്ന കേസില്‍ കൊലയാളിക്ക് ജീവപര്യന്തം. 17 വര്‍ഷത്തെ ഇടവേളയില്ലാത്ത തടവ്.
ഓണ്‍ലൈന്‍ ഡേറ്റിങ് സൈറ്റിലൂടെ പരിചയപ്പെട്ടതിനുശേഷമായിരുന്നു രാജ്യത്തെ ഞെട്ടിച്ച കൊലപാതകം. യുവതിയുടെ കൊലപാതകം ന്യൂസീലന്‍ഡിനെ ഞെട്ടിക്കാന്‍ കാരണമുണ്ട്. പൊതുവെ സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നായാണ് ന്യൂസീലന്‍ഡ് പരിഗണിക്കപ്പെടുന്നത്. പ്രത്യേകിച്ചും ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും. എന്നാല്‍ എല്ലാ സുരക്ഷാ ധാരണയെയും തകിടം മറിക്കുന്നതായിരുന്നു 2018 ല്‍ നടന്ന 28 വയസ്സുകാരിയുടെ കൊലപാതകം. രണ്ടു വര്‍ഷമായി കൊലപാതകത്തിന്റെ വിധി അറിയാന്‍ രാജ്യം കാത്തിരിക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസമാണ് സുപ്രധാന നിരീക്ഷണങ്ങളോടെ കോടതി വിധി എത്തിയത്.
ജന്‍മദിനത്തിന്റെ അന്നാണ് ഗ്രേസ് മിലാന്‍ ന്യൂസിലന്‍ഡില്‍വച്ച് അപ്രത്യക്ഷയാകുന്നത്. അതിനും ഏതാനും ദിവസം മുമ്പാണ് അവര്‍ ന്യൂസീലന്‍ഡില്‍ എത്തുന്നത്. സര്‍വകലാശലയില്‍നിന്ന് ബിരുദം നേടിയതിനുശേഷം ലോകപര്യടനം നടത്തുകയായിരുന്നു മിലാന്‍. മരിക്കുന്ന ദിവസം വൈകിട്ടാണ് മിലാന്‍ തന്റെ കൊലയാളിയെ പരിചയപ്പെടുന്നത് എന്നതാണ് ഏറ്റവും വിചിത്രമായ കാര്യം. ഓണ്‍ലൈന്‍ ഡേറ്റിങ് സൈറ്റിലൂടെ അതിനു മുമ്പു തന്നെ അവര്‍ തമ്മില്‍ പരിചയമുണ്ടായിരുന്നു. പരിചയപ്പെട്ട ദിവസം ഇരുവരും കൂടി ഏതാനും ബാറുകള്‍ സന്ദര്‍ശിച്ച ശേഷം വൈകിട്ടോടുകൂടി യുവാവിന്റെ ഫ്ലാറ്റിലേക്കു പോയി. അതിനുശേഷമായിരുന്നു രാജ്യത്തെ ഞെട്ടിച്ച ദുരൂഹമായ കൊലപാതകം നടന്നത്.
യുവതിയുടെ മരണത്തില്‍ തനിക്ക് ഒരു പങ്കുമില്ലെന്നായിരുന്നു ആദ്യം യുവാവിന്റെ നിലപാട്. സെക്സ് ഗെയിമില്‍ ഏര്‍പ്പെടുന്നതിനിടെ, യുവതി യാദൃഛികമായി കൊല്ലപ്പെട്ടതാണെന്നായിരുന്നു മൊഴി. പക്ഷേ, കേസ് കോടതിയില്‍ വന്നപ്പോള്‍ ജൂറി ഏകകണ്ഠമായി ആ മൊഴി തള്ളിക്കളഞ്ഞു. അഞ്ചു മണിക്കൂര്‍ നീണ്ട വിചാരണയ്ക്കൊടുവില്‍ കഴിഞ്ഞ നവംബറിലായിരുന്നു അത്. അസാധാരണായ ഒരു വിധിന്യായത്തിലൂടെ യുവാവിന്റെ പേര് പരസ്യമാക്കരുതെന്നും ജഡ്ജി സൈമണ്‍ മൂര്‍ അന്നുതന്നെ ഉത്തരവിട്ടിരുന്നു. എന്തുകൊണ്ടാണ് യുവാവിന്റെ പേര് പരസ്യമാക്കാത്തതെന്ന് ഇതുവരെ പറഞ്ഞിട്ടുമില്ല. പരിചയമില്ലാത്ത നഗരത്തില്‍ വന്ന യുവതി ഒരു അപരിചിതനെ പൂര്‍ണമായി വിശ്വസിച്ചിട്ടും യുവാവിന് ആ വിശ്വാസം കാത്തുസൂക്ഷിക്കാനായില്ലെന്ന് ജഡ്ജി വിധിന്യായത്തില്‍ പറഞ്ഞു.
നിങ്ങള്‍ ശക്തനാണ്. സ്വാധീനമുള്ളവനാണ്. ആ യുവതിയോ ദുര്‍ബലയും നഗരത്തിനു തന്നെ അപരിചിതയും-ജഡ്ജി യുവാവിനെ ഓര്‍മിപ്പിച്ചു. യുവതി കൊല്ലപ്പെട്ടതിനുശേഷവും യുവാവിന്റെ പെരുമാറ്റത്തില്‍ കുറ്റബോധമോ പശ്ചാത്താപമോ ഉണ്ടായിരുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. മിലാന്റെ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ അയാള്‍ പകര്‍ത്തി. അശ്ലീല ദൃശ്യങ്ങള്‍ ആസ്വദിച്ചു. ഡേറ്റിങ് സൈറ്റിലൂടെ മറ്റൊരു ഇരയെ കണ്ടെത്താനുള്ള പരിശ്രമവും തുടങ്ങി- കോടതി ചൂണ്ടിക്കാട്ടി.
ജീവപര്യന്തം ശിക്ഷ എന്നാല്‍ ന്യൂസിലന്‍ഡില്‍ സാധാരണ 10 വര്‍ഷമാണ്. എന്നാല്‍ ഈ കേസില്‍ പ്രതി 17 വര്‍ഷം തന്നെ ശിക്ഷ അനുഭവിക്കണമെന്ന് കോടതി വിധിച്ചിട്ടുമുണ്ട്. ഒരു സാഹചര്യത്തിലും ശിക്ഷാവിധി കുറയ്ക്കരുതെന്ന് കോടതി പ്രത്യേകം ഓര്‍മിപ്പിക്കുകയും ചെയ്തു.
യുകെയില്‍ നിന്ന് വിഡിയോ കോണ്‍ഫറന്‍സിലൂടെ മൊഴി കൊടുക്കുമ്പോഴും മിലന്റെ അമ്മ മകളുടെ ചിത്രം നെഞ്ചോടു ചേര്‍ത്തുവച്ചിട്ടുണ്ടായിരുന്നു. തനിക്ക് നഷ്ടപ്പെട്ടത് ഏറ്റവും നല്ല സുഹൃത്തിനെയാണെന്ന് ആ അമ്മ വിലപിച്ചു. കേസിന്റെ വിചാരണ ന്യൂസിലന്‍ഡില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇരയെ ക്രൂരമായി വിചാരണ ചെയ്തതാണ് വിവാദത്തിനു കാരണമായത്. മിലാന്റെ വഴിവിട്ട ലൈംഗിക താല്‍പര്യങ്ങളാണ് മരണത്തിലേക്കു നയിച്ചതെന്നായിരുന്നു വിചാരണയില്‍ എതിര്‍ഭാഗത്തിന്റെ വാദം. ഇതിനെ വിമര്‍ശിച്ച് സ്ത്രീ സംഘടനകള്‍ ഉള്‍പ്പെടെ രംഗത്തുവരികയും ചെയ്തു.
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- ഏറ്റവും കൂടുതൽ മലിനീകരണം ഉണ്ടാക്കുന്ന തടി, കൽക്കരി മുതലായവ ഇനി ഇന്ധനമായി ഉപയോഗിക്കാൻ സാധിക്കില്ല. 2021 മുതൽ ഇവയുടെ ഉപയോഗം പൂർണ്ണമായി നിർത്തണമെന്ന നിർദ്ദേശമാണ് ഗവണ്മെന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. നിലവിൽ ഏകദേശം 2.5 മില്യൺ കുടുംബങ്ങൾ തടിയും, കൽക്കരിയുമാണ് ഇന്ധനമായി ഉപയോഗിക്കുന്നത്. എന്നാൽ അവയുടെ ഉപയോഗം, വാഹനങ്ങൾ മൂലമുള്ള മലിനീകരണത്തിന്റെ മൂന്നിരട്ടി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായാണ് പഠന റിപ്പോർട്ടുകൾ തെളിയിക്കുന്നത്. തടികളിൽ, നനഞ്ഞ തടിയുടെ ഉപയോഗത്തിന് മാത്രമാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഉണങ്ങിയ തടികളും, നിർമ്മിതമായ ഖര ഇന്ധന സാധ്യതകളും ഉപയോഗിക്കാവുന്നതാണ്. ഇവ കൂടുതൽ
കാര്യക്ഷമതയുണ്ട്.
ജനങ്ങൾ എല്ലാവരും സഹകരിക്കണമെന്ന ആഹ്വാനം ആണ് പരിസ്ഥിതി സെക്രട്ടറി ജോർജ് യുസ്റ്റിസ് നൽകിയത്. മാലിനീകരണം തടയുക എന്ന ലക്ഷ്യത്തിലേക്ക് എല്ലാരും ഒരുമിച്ചു നീങ്ങണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
2021 ഓടുകൂടി കൽക്കരിയുടെ വില്പന പൂർണമായി ഇല്ലാതാക്കും. നിലവിലുള്ള നനഞ്ഞ തടികൾ ഉണക്കി ഉപയോഗിക്കാനുള്ള നിർദേശങ്ങളും നൽകും.
സ്വന്തം ലേഖകൻ
35 കാരിയായ ക്ലെയർ ഓ കോന്നെർ ക്ലയൻസിനെ ആദ്യം സന്ദർശിച്ചു സാഹചര്യങ്ങൾ ഉറപ്പുവരുത്തും, ശേഷം മാത്രമേ സേവനത്തിന്റെ കാര്യത്തിൽ ഉറപ്പു നൽകുകയുള്ളൂ. മറ്റൊരു തമാശകൾക്കും തനിക്ക് താൽപര്യമില്ല എന്ന് അവർ നേരത്തെ വ്യക്തമാക്കി കഴിഞ്ഞു. സ്പർശിക്കലോ ചിത്രം എടുക്കാലോ, മറ്റ് ഒരു തരത്തിലുമുള്ള അധിക സേവനങ്ങളോ നൽകാൻ അവർ സന്നദ്ധയല്ല. പൂർണതനഗ്നയായുള്ള സേവനത്തിന് 95 പൗണ്ടും, ടോപ്ലെസ്സിനു 85ഉം, ഫ്രഞ്ച് മെയിഡിനെ പോലെയുള്ള വസ്ത്രത്തിനോ ലിംചെറിക്കോ 75 പൗണ്ടുമാണ് വേതനം.
ഹോട്ടൽ ക്ലീനർ ആയിരുന്ന അവർ തൊഴിൽ ഉപേക്ഷിച്ചതു തന്നെ ഈ സ്വപ്നപദ്ധതി തുടങ്ങാനും, അതുവഴി മറ്റു പുരുഷന്മാർക്കും സ്ത്രീകൾക്കും പുതിയ തൊഴിലിന് മാതൃകയാവാനും ആണ്. കെന്റിലെ വൻഡർസ്ലൈഡിലുള്ള ക്ലയർ പറയുന്നു, ആദ്യത്തെ സന്ദർശനം ഒരല്പം അരോചകമായി തോന്നിയേക്കാം, ഒരു ക്ലയന്റുമായി പരിചയത്തിൽ ആയാൽ പിന്നെ അതൊരു ബുദ്ധിമുട്ടല്ലാതെ തോന്നും.
39 കാരനായ ഭർത്താവ് റോബിനോട് പുതിയ ആശയത്തെക്കുറിച്ച് പറഞ്ഞപ്പോൾ അദ്ദേഹം അത് അവളുടെ ഒരു തമാശയായിരിക്കും എന്നാണ് ആദ്യം കരുതിയത്. എന്നാൽ ഇപ്പോൾ അദ്ദേഹത്തിന് അഭിപ്രായ വ്യത്യാസം ഒന്നുമില്ല. കുറച്ചു വളർച്ചയെത്തിയ ആൺകുട്ടികൾക്ക് അത്ഭുതകരമായ ഒരു കാഴ്ച ആയിരിക്കും അത് എന്നാണ് ചില പ്രദേശവാസികളുടെ അഭിപ്രായം. മണിക്കൂർ കണക്കിന് വേതനം കണക്കാക്കുന്നതിൽ തന്നെ ഒരു മുതിർന്ന ഡോക്ടർ സമ്പാദിക്കുന്നതിൽ അധികം അവർക്ക് നേടാൻ സാധിക്കുന്നുണ്ട്. പലരും അനുകൂലമായി ആശംസകൾ നേർന്നു കൊണ്ടാണ് സംസാരിക്കുന്നത്.
എന്നാൽ മറ്റൊരു വ്യക്തി പറയുന്നത് ഇത് ഒരൽപ്പം നീചമായ ഏർപ്പാടാണ് എന്നാണ്, പണമുണ്ടാക്കാനായി വ്യക്തികൾ ഏതറ്റം വരെയും പോകുമെന്ന അവസ്ഥയിലെത്തിയിരിക്കുന്നു, ഇതിനെ വേശ്യാവൃത്തിയിൽ കുറഞ്ഞ ഒന്നായി കണക്കാക്കാൻ സാധിക്കില്ല. ഇതിനെതിരെ നിയമം വരേണ്ടതാണ് എന്നും, എന്തുവിലകൊടുത്തും തടയേണ്ടതാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെംബ്ലി : യുകെയിലെ പ്രവാസി മലയാളികൾക്ക് ദുഃഖം നൽകി മലയാളിയുടെ മരണം. കൽപകഞ്ചേരി കുറകത്താണി സ്വദേശി ഹസ്സൻ നരിമടക്കൽ ആണ് മരണത്തിന് കീഴടങ്ങിയത്. ഹൃദയാഘാതം മൂലമയിരുന്നു അന്ത്യം . വെംബ്ലിയിലെ ആദ്യകാല പ്രവാസി മലയാളികളിൽ ഒരാളായിരുന്നു ഹസ്സൻ. ഭാര്യ (ഖദീജ ) മക്കൾ (റുഖിയ, മുഹമ്മദ് ബഷീർ, ഫാത്തിമ തെസ്നി, ഫാത്തിമ മിസ്ബ)മലപ്പുറം ജില്ലയിലെ കോട്ടക്കൽ കൽപകഞ്ചേരി കുറകത്താണിയാണ് പരേതന് റെ സ്വദേശം.
ബെർമിംഗ്ഹാമിലെ ഹാർബോണിൽ മരണമടഞ്ഞ ശ്രീജ ശ്രീനിവാസൻ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങൾ പൂർത്തിയായി . . മാഞ്ചസ്റ്ററിൽ നിന്ന് രാവിലെ 8മണിയ്ക്ക് മൃതുദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകും. ഫെബ്രുവരി ഇരുപത്തിമൂന്നാം തീയതി രാവിലെ കൊച്ചിയിൽ എത്തിച്ചേരും. ഇന്ന് ഭർത്താവായ സന്തോഷ് (അനിൽകുമാർ) ഉച്ചയോടെയുള്ള വിമാനത്തിൽ നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഫെബ്രുവരി 24 തിങ്കളാഴ്ച 10 മുതൽ 12 വരെ വീട്ടിൽ പൊതുദർശനത്തിനു ശേഷം 12 മണിയോടെ ഭർത്താവിന്റെ തിരുവല്ലയിലെ വീട്ടിലേയ്ക്ക് കൊണ്ടുപോകുകയും 3 മണിയോടുകൂടി ശവസംസ്കാരം നടത്തുകയും ചെയ്യും.
പലതവണ കീമോതെറാപ്പിക്ക് വിധേയായ ഷീജയ്ക്ക് അണുബാധ ഉണ്ടായതിനെ തുടർന്ന് വീണ്ടും കീമോതെറാപ്പി ചെയ്യുവാൻ കഴിഞ്ഞിരുന്നില്ല. മറ്റ് ചിത്സകൾ സാധ്യമല്ലാത്തതിനെ തുടർന്ന് ഫെബ്രുവരി നാലാം തീയതി ഷീജയെ ഹോസ്പിറ്റലിൽ നിന്ന് സെന്റ് മേരീസ് ഹോസ് പീസ്സിലേയ്ക്ക് മാറ്റിയിരുന്നു . അവിടെ വച്ച് ഭർത്താവായ സന്തോഷിന്റെ ( അനിൽകുമാർ ) സാന്നിദ്ധ്യത്തിലാണ് മരണമടഞ്ഞത്.
തന്റെ ഭർത്താവിനെ യുകെയിലെത്തിക്കുക എന്ന വലിയ സ്വപ്‍നം നേടിയടുത്തുകൊണ്ടാണ് ഷീജ ശ്രീനിവാസ് മരണത്തിന് കീഴടങ്ങിയത്. 47 വയസുള്ള ഷീജ തിരുവല്ലയിൽ വല്ലന വടക്കേതിൽ ശ്രീനിവാസന്റയും സരളയുടെയും മകളാണ് . പള്ളിവികാരിയായ റ്റെറിനച്ചന്റെയും , സോജിയച്ചന്റെയും നേതൃത്വത്തിൽ രോഗബാധിതയായ ഷീജയ്ക്ക് എല്ലാവിധ സഹായവുമായി സെഹിയോൻ പ്രയർ ഗ്രൂപ്പിലെ സുഹൃത്തുക്കൾ എപ്പോഴും കൂടെയുണ്ടായിരുന്നു . വളരെ നല്ല രീതിയിലുള്ള ഒരു പരിചരണമായിരുന്നു ഷീജയ്ക്ക് ഹാർബോണിലെ സുഹൃത്തുക്കളിൽ നിന്ന് ലഭിച്ചിരുന്നത് .
ഷീജ ശ്രീനിവാസിന്റെ നിര്യണത്തിൽ ദുഃഖാർത്ഥരായ കുടുംബത്തോടൊപ്പം മലയാളം യുകെ പങ്കുചേരുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നു.
ലണ്ടൻ: ലണ്ടനിലെ മുസ്ലീം പള്ളിയിൽ കത്തി ആക്രമണം. റെജന്റ് പാര്‍ക്കിലെ പള്ളിയില്‍ കത്തിയുമായി എത്തിയ ആക്രമി എഴുപതുകാരനെയാണ് കുത്തിപരിക്കേല്‍പ്പിച്ചത്. ആക്രമിയെ സംഭവ സ്ഥലത്തു വച്ചു തന്നെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന് ഭീകരാക്രമണബന്ധമില്ലെന്നാണ് പോലീസ് വിശദീകരണം. പരിക്കേറ്റ വൃദ്ധനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ആരോഗ്യനില തൃപ്തികരമാണെന്നുമാണ് അധികൃതർ നൽകുന്ന വിവരം.
ലണ്ടൻ: െബ്രക്സിറ്റിനു പിന്നാലെ, കുടിയേറ്റ നിയന്ത്രണ തീരുമാനങ്ങളുമായി യു.കെ. വിവിധ ജോലികൾക്കായി ഉന്നത പ്രാവീണ്യമുള്ളവരെ മാത്രം സ്വീകരിച്ചാൽ മതി എന്നതാണ് പുതിയ തീരുമാനം. യൂറോപ്പിൽനിന്ന് കുറഞ്ഞ കൂലിക്ക് അവിദഗ്ധ തൊഴിലാളികളെ എത്തിക്കുന്ന രീതി അവസാനിപ്പിക്കാനുള്ള പദ്ധതി യു.കെ തയാറാക്കി. രാജ്യത്തെത്തുന്നവർക്ക് ഇംഗ്ലീഷ് അറിയണമെന്നത് (സംസാരിക്കാനുള്ള കഴിവ്) നിർബന്ധമാക്കും. വിസക്ക് അപേക്ഷിക്കുേമ്പാൾ, കൃത്യമായ ജോലി ഓഫറും കാണിക്കേണ്ടി വരും. 25,600 പൗണ്ടെങ്കിലും ശമ്പളമില്ലാത്തവർക്ക് വിസ കിട്ടില്ല. എന്നാൽ, മതിയായ ആളില്ലാത്ത നഴ്സിങ് പോലുള്ള മേഖലക്ക് 20,480 പൗണ്ട് ആണെങ്കിലും വിസ നൽകും.
‘സ്വയം തൊഴിലു’മായി എത്തുന്നവരെ ഇനിമേൽ പ്രോത്സാഹിപ്പിക്കില്ല. ഫ്രാൻസും ഇറ്റലിയുമൊക്കെ നൽകുന്ന തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ച് ഇനി അതിർത്തി കടക്കാനാകില്ല. വിദേശികൾക്ക് വിദഗ്ധ തൊഴിലാളിയായി ജോലി ചെയ്യണമെങ്കിൽ ബിരുദം വേണമെന്നത് ‘എ ലെവൽ’ ആയി കുറക്കും. കലാ-കായിക-സംഗീത മേഖലയിലുള്ളവർ പരിപാടികൾ അവതരിപ്പിക്കാനും മത്സരത്തിനും മറ്റുമായി വരുന്നത് തുടർന്നും പ്രോത്സാഹിപ്പിക്കും. യാഥാർഥ്യബോധമില്ലാത്ത നടപടിയാണിതെന്ന വിമർശനവുമായി പ്രതിപക്ഷവും ചില ബിസിനസ് ഗ്രൂപ്പുകളും രംഗത്തെത്തിയിട്ടുണ്ട്.
പോയൻറ് അടിസ്ഥാനത്തിൽ വിവിധ കാര്യങ്ങൾ പരിഗണിച്ച് വിസ അനുവദിക്കാനാണ് തീരുമാനം. അപേക്ഷകരുടെ യോഗ്യത, ശമ്പളം, തൊഴിൽ പരിചയം, വൈദഗ്ധ്യം തുടങ്ങിയവക്ക് വിവിധ പോയൻറുകൾ നൽകും. 70ൽ താഴെ പോയൻറ് ലഭിക്കുന്നവർക്ക് വിസ അനുവദിക്കില്ല. 2021 ജനുവരി ഒന്നിന് ഈ സമ്പ്രദായം നിലവിൽവരും. യൂറോപ്യൻ യൂനിയനിൽനിന്നുള്ളവരെയും അല്ലാത്തവരെയും ഒരുപോലെ പരിഗണിക്കുന്ന വ്യവസ്ഥയാണ് നടപ്പിലാക്കുന്നത്. രാജ്യത്തെയും സമ്പദ്വ്യവസ്ഥയെയും പിന്തുണക്കാനുതകുന്ന തരത്തിൽ വൈദഗ്ധ്യം ഉള്ളവരെ മാത്രം സ്വീകരിക്കുന്ന കുടിയേറ്റ നയമാണ് പോയൻറ് അടിസ്ഥാനത്തിലുള്ള വിസ പദ്ധതി നടപ്പാക്കുന്നതോടെ യാഥാർഥ്യമാവുകയെന്ന് ആഭ്യന്തര മന്ത്രി പ്രീതി പട്ടേൽ പറഞ്ഞു.
എന്നാൽ, പല കമ്പനികളും നിലനിൽക്കുന്നത് പുറംരാജ്യക്കാരായ തൊഴിലാളികളെ ആശ്രയിച്ചാണെന്ന് വ്യാപാര സമൂഹം അഭിപ്രായപ്പെട്ടു. പുതിയ പദ്ധതി നടപ്പാക്കിയാൽ ആവശ്യത്തിന് തൊഴിലാളികളില്ലാത്ത സ്ഥിതി വരും. വീട്ടുജോലി, രോഗീ പരിചരണം, ഭക്ഷണം വിളമ്പൽ തുടങ്ങിയ രംഗങ്ങളിലൊന്നും മതിയായ ആളില്ലാത്ത അവസ്ഥയാകുമെന്നും അവർ പറഞ്ഞു.
മഞ്ഞുമലയിടിച്ച് തകര്‍ന്നിട്ട് വര്‍ഷങ്ങളായിട്ടും വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ് ടെറ്റാനിക്ക്. 1912 ഏപ്രില്‍ 15 ന് കടലിന്റെ ആഴങ്ങളിലേക്ക് പോയ ടെറ്റാനിക്ക് ഇപ്പോഴും കടലിന്റെ അഗാധ ഗര്‍ത്തങ്ങളിലുണ്ടത്രേ.. 40 വര്‍ഷത്തിനകം ടൈറ്റാനിക്ക് പൂര്‍ണ്ണമായും കടലിനടിയില്‍ നിന്ന് മാഞ്ഞു പോകുമെന്ന് പരിവേഷക സംഘം വ്യക്തമാക്കുന്നു. ലോഹങ്ങള്‍ തിന്നു തീര്‍ക്കുന്ന ബാക്ടീരിയകള്‍ കപ്പലിന്റെ മിക്ക ഭാഗങ്ങളും നശിപ്പിച്ചു കഴിഞ്ഞു. കപ്പല്‍ ക്യാപ്റ്റനായിരുന്ന എഡ്വേഡ് സ്മിത്തിന്റെ ആഡംബര ബാത്ത്ടബ് പൂര്‍ണ്ണമായും അവ തിന്നു തീര്‍ത്തെന്നും സംഘം വെളിപ്പെടുത്തുന്നു.
ഇപ്പോഴിതാ ടൈറ്റാനിക്ക് അവശിഷ്ടത്തില്‍ അന്തര്‍വാഹിനി ചെന്നിടിച്ചതാണ് പുതിയ സംഭവം. എയോസ് പര്യവേഷ്യണത്തിന്റെ ഭാഗമായി ട്രൈറ്റന്‍ എന്ന അന്തര്‍വാഹിനിയാണ് ടൈറ്റാനിക്കിന് അടുത്തെത്തിയതും അതിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ പകര്‍ത്തിയതും. ഈ അന്തര്‍വാഹിനി ടൈറ്റാനിക്ക് അവശിഷ്ടത്തില്‍ ഇടിച്ചെന്നാണ് റിപ്പോര്‍ട്ട്.ടെറ്റാനിക്കിന്റെ മുന്‍ഭാഗത്തിനു വലതുവശത്ത് ഇടിച്ചതായി ട്രൈറ്റണ്‍ സംഘവും സമ്മതിച്ചു. അതി ശക്തമായ അടിയൊഴുക്കും മറ്റും കാരണം നിയന്ത്രണം വിട്ട അന്തര്‍വാഹിനി കപ്പലില്‍ ഇടിക്കുകയായിരുന്നെന്നും അവര്‍ വ്യക്തമാക്കുന്നു.
സ്വന്തം ലേഖകൻ
ബ്രിട്ടൻ :- സാലറി, പെൻഷൻ മുതലായവ വർദ്ധിപ്പിക്കണമെന്ന ആവശ്യമുന്നയിച്ച് യുകെയിലെ 74 യൂണിവേഴ്സിറ്റികളിലെ അധ്യാപകർ 14 ദിവസത്തെ സമരത്തിന് ആഹ്വാനം ചെയ്തു. ഫെബ്രുവരി ഇരുപതാം തീയതി മുതൽ മാർച്ച് 13 വരെ സമരം നടത്തുമെന്നാണ് അധ്യാപകസംഘടനകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് അനേകം വിദ്യാർഥികളുടെ പഠന സാഹചര്യങ്ങളെ ബാധിക്കും. 2018-ൽ ഫെബ്രുവരി, മാർച്ച് മാസങ്ങളിലും അധ്യാപക സംഘടനകൾ സമരം നടത്തിയിരുന്നു. ഇത് മൂന്നാം തവണയാണ് ഇത്തരത്തിലുള്ള സമരംമൂലം വിദ്യാർഥികളുടെ പഠനം തടസ്സപ്പെടുന്നത്. എന്നാൽ സമരം വിദ്യാർത്ഥികളെ ബാധിക്കാതിരിക്കാൻ വേണ്ടതായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് യൂണിവേഴ്സിറ്റി അധികൃതർ അറിയിച്ചു.
ശമ്പളം കൂട്ടുക, പെൻഷനിലേക്കുള്ള കോൺട്രിബ്യൂഷൻ വർദ്ധനവ് യൂണിവേഴ്സിറ്റികൾ അടയ്ക്കുക തുടങ്ങിയവയാണ് സമരം നടത്തുന്നവരുടെ ആവശ്യങ്ങൾ. കോൺട്രാക്ട് അടിസ്ഥാനമാക്കി മാത്രമേ തങ്ങൾ ജോലി ചെയ്യൂ എന്ന നിബന്ധനയും അധ്യാപകസംഘടനകൾ മുന്നോട്ടുവയ്ക്കുന്നു. സമരം മൂലം വിദ്യാർഥികൾക്ക് ഉണ്ടായ ബുദ്ധിമുട്ടിൽ ക്ഷമ ചോദിക്കുന്നതായി സൗത്താംപ്ടൺ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രൊഫസർ മാർക് സ്മിത്ത് അറിയിച്ചു.
കുറെയധികം വിദ്യാർത്ഥികൾ അധ്യാപകരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ന്യായമായ ആവശ്യങ്ങൾക്കാണ് അധ്യാപകർ സമരം നടത്തുന്നതെന്ന അഭിപ്രായമാണ് വിദ്യാർത്ഥികൾ ബിബിസി ന്യൂസിനോട് പറഞ്ഞത്. എന്നാൽ ക്ലാസുകൾ നഷ്ടപെട്ടതിലുള്ള പ്രതിഷേധവും കുറച്ചു വിദ്യാർത്ഥികൾ രേഖപ്പെടുത്തി.
സ്വന്തം ലേഖകൻ
ഇംഗ്ലണ്ട്, വെയിൽസ് : ഇംഗ്ലണ്ടിലും വെയിൽസിലും ശക്തമായ മഴ തുടരുന്നു. ഒരു മാസത്തിനു തുല്യമായ മഴ, അടുത്ത 24 മണിക്കൂറിൽ ഈ പ്രദേശങ്ങളിൽ കാണാനാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. രാജ്യത്ത് നിലവിൽ 120ഓളം മുന്നറിയിപ്പുകൾ ഉണ്ട്. വെള്ളപൊക്കം മൂലം ഇംഗ്ലണ്ട് മുതൽ സ്കോട്ലൻഡ് വരെയുള്ള റെയിൽ ഗതാഗതം തടസ്സപ്പെട്ടു. സെവേൺ, വേ തുടങ്ങിയ നദികളിൽ ഇപ്പോഴും ശക്തമായ വെള്ളപൊക്ക സാധ്യത മുന്നറിയിപ്പാണുള്ളത്. വെള്ളപ്പൊക്കം മൂലം നൂറിൽ ഏറെ ആളുകളെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി താമസിപ്പിച്ചു. വടക്ക്കിഴക്കൻ ഇംഗ്ലണ്ടിലും വെയിൽസിലും യെല്ലോ അലേർട്ട് നിലവിലുണ്ട്.
കുംബ്രിയയിലും ഹോണിസ്റ്റർ പാസിലും 24 മണിക്കൂറിനുള്ളിൽ 178 മില്ലിമീറ്റർ മഴ പെയ്തു. സീത്‌വെയ്റ്റിൽ 158 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. പരിസ്ഥിതി ഏജൻസിയുടെ കണക്കനുസരിച്ച്, ഈ മാസം ഇതുവരെ ഇംഗ്ലണ്ടിന്റെ ശരാശരി മഴയുടെ 141% ഇതിനകം ലഭിച്ചു. അതേസമയം, പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാത്തതിന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രതിപക്ഷ പാർട്ടികളുടെ വിമർശനങ്ങൾ നേരിട്ടു. പ്രധാനമന്ത്രി തന്റെ തനി നിറം കാണിക്കുകയാണെന്ന് ലേബർ പാർട്ടി നേതാവ് ജെറമി കോർബിൻ പറഞ്ഞു. 2.6 ബില്യൺ പൗണ്ട് വെള്ളപ്പൊക്ക പ്രതിരോധത്തിനായി സർക്കാർ നിക്ഷേപിക്കുകയാണെന്ന് പരിസ്ഥിതി സെക്രട്ടറി ജോർജ് യൂസ്റ്റിസ് പറഞ്ഞു.
കടുത്ത മഴയും വെള്ളപ്പൊക്കവും തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ ഏവരും ജാഗ്രതയോടെ ഇരിക്കേണ്ടതുണ്ട്. വെള്ളപ്പൊക്ക മുന്നറിയിപ്പിനെ തുടർന്ന് ജനങ്ങൾ കൈക്കൊള്ളേണ്ട അടിയന്തര നടപടി ഇവയൊക്കെ ; വളർത്തുമൃഗങ്ങളെയും വിലപിടിപ്പുള്ള വസ്തുക്കളെയും സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുക. ഹോം ഇൻഷുറൻസ് രേഖകളുടെ പകർപ്പുകൾ, ഒരു ടോർച്ച്, സ്പെയർ ബാറ്ററികൾ, ഒരു പോർട്ടബിൾ റേഡിയോ, ശിശു സംരക്ഷണ ഇനങ്ങൾ, കുപ്പിവെള്ളവും കേടുവരാത്ത ഭക്ഷണങ്ങൾ, വെള്ളം കയറാത്ത വസ്ത്രം, പുതപ്പ് എന്നിവ അടങ്ങിയ ഒരു കിറ്റ് തയ്യാറാക്കുക. നിങ്ങളുടെ കുടുംബത്തിന് സഹായം ലഭിച്ചാൽ അയൽക്കാരോ ബന്ധുക്കളോ ഒക്കെ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തുക. ദുരിതത്തെ ഒറ്റകെട്ടായി നമ്മുക്ക് നേരിടാം.