ന്യൂസ് ഡെസ്ക്
മാഞ്ചസ്റ്ററിനു സമീപമുള്ള ബോൾട്ടണിൽ നിന്നും അവധി ആഘോഷിക്കാനായി പോയ മലയാളികളായ യുവാക്കൾ ഓസ്ട്രിയയിലെ വിയന്നയിൽ മുങ്ങി മരിച്ചതായി വിവരം. ബോൾട്ടണിൽ താമസിക്കുന്ന ചെങ്ങന്നൂർ സ്വദേശിയായ അനിയൻ കുഞ്ഞ് സൂസൻ ദമ്പതികളുടെ മകൻ ജോയൽ (19), റാന്നി സ്വദേശിയായ ഷിബു സുബി ദമ്പതികളുടെ പുത്രൻ ജെയിസ് (15) എന്നിവർ അപകടത്തിൽ മരിച്ചതായാണ് വിവരം . ഇതിൽ സൂസൻ, സുബി എന്നിവർ സഹോദരിമാരാണ്, ഇവർ തിരുവല്ല സ്വദേശികൾ ആണ് . ഈ ഞായറാഴ്ച ആണ് ഈ രണ്ടു കുടുംബങ്ങളും കുടുംബ സമേതം അവധി ആഘോഷിക്കാൻ ഓസ്ട്രിയയിലേക്ക് തിരിച്ചത് . ഇവരുടെ ബന്ധുക്കൾ വിയന്നയിൽ ഉണ്ടായിരുന്നതായാണ് വിവരം. ഈ ഞായറാഴ്ച തിരികെ വരാനായിട്ടായിരുന്നു പദ്ധതി.
ബോട്ടിങ്ങിനിടെ ഒരാൾ വെള്ളത്തിൽ പോയപ്പോൾ രക്ഷിക്കാനായി അടുത്ത ആളും കൂടെ ചാടിയതാണെന്നാണ് പ്രാഥമിക വിവരം. എന്നാൽ ഇതിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഇവരുടെ ബന്ധുക്കളും സുഹൃത്തുക്കളും ബോൾട്ടണിലെ മലയാളികളും എല്ലാം ഇപ്പോൾ ബന്ധുവായ സോണിയുടെ വീട്ടിൽ ഒത്തു ചേർന്നിട്ടുണ്ട് . വിയന്നായിൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭിക്കുന്ന മുറക്ക് കൂടുതൽ അപ്ഡേറ്റ് ചെയ്യുന്നതാണ്.
അദ്ധ്യായം – 22
പോലീസ്സിനെ ഭയന്ന് ഡല്‍ഹിയിലേക്ക്
ഞങ്ങളുടെ ഹൃദയമിടിപ്പുകള്‍ വര്‍ദ്ധിച്ചു. ഓമന വിടര്‍ന്ന കണ്ണുകളുമായി വരാന്തയിലേക്ക് ഇറങ്ങി വന്നു. ഇമ വെട്ടാതെ പുഞ്ചിരി തൂകി നോക്കി നിന്നിട്ട് പറഞ്ഞു കാണാനുളള ആഗ്രഹം മനസ്സില്‍ തോന്നിയപ്പോള്‍ ആളിതാ മുന്നില്‍ . എന്താ കിടന്നിട്ട് ഉറക്കം വരുന്നില്ലേ?. ഞങ്ങളുടെ കണ്ണുകളില്‍ സന്തോഷം വിടര്‍ന്നു. ഞാന്‍ മറുപടിയായി പറഞ്ഞു, രണ്ടു പേരുടേയും ആഗ്രഹം സഫലമായില്ലേ.വരണമെന്ന് പലവട്ടം ആഗ്രഹിച്ചതാണ്. ഇപ്പോള്‍ വന്നത് വളരെ പ്രാധാന്യമുളള ഒരു കാര്യം പറയാനാണ്. എന്റെ മുഖത്തേക്ക് ഗൗരവത്തോടെ നോക്കിനില്‍ക്കേ കഴിഞ്ഞ രാത്രിയില്‍ സംഭവിച്ചത് തുറന്നു പറഞ്ഞു. ഇടയ്ക്കവള്‍ വാര്‍ഡിലേക്ക് നോക്കുന്നുണ്ടായിരുന്നു. അതു കേട്ട് പുഞ്ചിരി പൊഴിച്ചുകൊണ്ടവള്‍ പറഞ്ഞു. എന്റേയും ആഗ്രഹം റാഞ്ചിയില്‍ നിന്നു പോകണമെന്നു തന്നെയാണ്. ഇപ്പോള്‍ അതിനുളള അവസരം വന്നിരിക്കുന്നു. എനിക്ക് ജയാശംസകള്‍ നേര്‍ന്നപ്പോള്‍ ഹൃദയം നിറയെ ആനന്ദമാണുണ്ടായത്. അവള് പ്രണയ ലഹരിയില്‍ വിശാലമായ ഒരു ലോകത്തേക്കു പോകാനാണ് ആവശ്യപ്പെടുന്നത്. വെയില് നാളങ്ങളെപ്പോലെ ആ കണ്ണുകള്‍ തിളങ്ങി നിന്നു.
സ്വന്തം ജീവിതം എന്തായിത്തീരും എന്നവള്‍ ചിന്തിക്കുന്നില്ല. എന്തായിരിക്കും സമീപനമെന്നറിയാതെ ഇളകിയാടുന്ന മനസ്സുമായിട്ടാണ് വന്നത്. പക്വമായ മറുപടിയാണ് ലഭിച്ചത്. ഇവിടെ ഏറെ നേരം നില്ക്കാന് പറ്റില്ലെന്ന് അവള് മുന്നറിയിപ്പു തന്നു. സിസ്റ്റര്‍ കാപ്പി കുടിക്കാന്‍ പോയിരിക്കുകയാണ്. സ്റ്റുഡന്റസ് എന്തെങ്കിലും തെറ്റു കാണിച്ചാല്‍ അതങ്ങു മുകളിലെത്തും. ആ കൂട്ടത്തിലറിയിച്ചു, എങ്ങോട്ടുപോയാലും ചെന്നാലുടന്‍ കത്തയയ്ക്കണം. അങ്ങനെയെങ്കിലും ഈ വഴക്കാളി ഒന്നു നന്നാകട്ടെ. കണ്ണൊന്നു തുറന്നു നോക്കിയാല്‍ എല്ലാത്തിനും പരിഹാരമുണ്ടാകും. ഒന്നും ഓര്‍ത്ത് വിഷമിക്കേണ്ട. ഞാനും പ്രാര്‍ത്ഥിക്കാം. വരാന്തയിലൂടെ വാര്‍ഡ് സിസ്റ്റര്‍ വരുന്നത് കണ്ട് എന്നോട് ”സിസ്റ്റര്‍ വരുന്നുണ്ട് സന്തോഷമായിരിക്ക്” പറഞ്ഞിട്ടവള്‍ പോയി. ഞാന്‍ വേഗത്തില്‍ നടന്നകന്നു. എന്റെ യാത്രയ്ക്ക് സാഫല്യമുണ്ടായതായി തോന്നി. റാഞ്ചിയില്‍ എത്തുന്നതുവരെ എന്റെ മനസ്സ് നക്ഷത്രങ്ങളെപ്പോലെ തിളങ്ങി നിന്നു. ബസ്സില്‍ നിന്നിറങ്ങി ആദ്യം പോയത് ബസ്സസ്റ്റേഷനിലെ പബ്ലിക്ക് ടെലിഫോണ്‍ ബൂത്തിലേക്കാണ്. പത്തു പൈസ അതിലിട്ട് ശശിയുടെ ഓഫീസ്സിലേക്ക് വിളിച്ചിട്ട് പറഞ്ഞു, എത്രയും വേഗം മുരളീധരന്റെ മുറിയിലേക്ക് ജ്യേഷ്ഠന്റെ അഡ്ഡ്രസ്സുമായി വരണം. ബാക്കി നേരില്‍ പറയാം.
ഫോണ്‍ വച്ചിട്ട് റയില്‍വേ സ്റ്റേഷനിലേക്കു നടന്നു. ന്യൂഡല്‍ഹിക്കുളള ട്രയിനിന്റെ സമയമറിയാനാണ് പോയത്. അവിടെച്ചെന്ന് എന്ക്വയറിയില് ട്രെയിനിന്റെ സമയ വിവരങ്ങള്‍ തിരക്കി. രാത്രി ഏഴുമണിക്കുളള ഒരു ടിക്കറ്റ് എടുത്തിട്ട് വാച്ചിലേക്ക് നോക്കി. അഞ്ചുമണിയാകാന്‍ ഏതാനും മിനിറ്റുകള്‍ ബാക്കിയുണ്ട്. വേഗത്തിലെത്തി മുറി തുറന്ന് ശശിയെ കാത്തിരുന്നു. അര മണിക്കൂര്‍ കഴിഞ്ഞ് ചുറ്റുപാടും കണ്ണുകളോടിച്ച് ശശി മുറിക്കു മുന്നിലെത്തി. ജനാലയിലൂടെ ശശി വരുന്നത് കണ്ട് പെട്ടെന്ന് കതകു തുറന്ന് അകത്തു കയറ്റി കതകടച്ചു. ആകാംക്ഷയോടെ പറഞ്ഞു കഴിഞ്ഞ രാത്രിയിലും ഇന്നത്തെ പകലും നടന്നതൊന്നും ഞാനറിഞ്ഞില്ല.
ശശി ജ്യേഷ്ഠന് രാമകൃഷ്ണന്റെ അഡ്രസ്സ് തന്നിട്ടു പറഞ്ഞു, സോമന് ജ്യേഷ്ഠന്റെ ഒപ്പമെന്ന് മറ്റാരും അറിയരുത്. കഴിഞ്ഞ രാത്രിയില്‍ പോലീസ് വന്നിരുന്നു. കേസ്സിലെ ഒന്നാം പ്രതി സോമനാണ്. ഞങ്ങള്‍ പറഞ്ഞു അയാള്‍ നിരപരാധിയാണ്, എവിടെപ്പോയി എന്നറിയില്ല. ഉടനെ പോലീസ് ഞങ്ങളോട് കയര്‍ത്തിട്ടു പറഞ്ഞു, ഒരുത്തനെ കൊല്ലാക്കൊല ചെയ്തിട്ട് നീയൊക്കെ അവന്റെ വക്കാലത്ത് പറയുന്നോ. എല്ലാ തെളിവും ഞങ്ങളുടെ കയ്യിലുണ്ട്. അവന് എവിടെ ഒളിച്ചാലും ഞങ്ങള്‍ അവനെ പൊക്കും. ഇവിടെ വന്നാലുടന്‍ പോലീസ് സ്റ്റേഷനില്‍ വരാന്‍ പറയണം. ഞങ്ങളുടെ മൊഴിയും ദൃക്സാക്ഷികളുടെ മൊഴിയും അവര്‍ എഴുതിയെടുത്തിട്ടുണ്ട്. പിന്നീടുളള എന്റെ ചോദ്യം ഐ.സി.യുവിലുളള ഗൗരവിനെപ്പറ്റിയാണ്. ദുഖം കലര്‍ന്ന സ്വരത്തില്‍ ശശി പറഞ്ഞു, രാവിലെ അടുത്ത വീട്ടിലെ ശ്രീവാസ്തവയോടു ഞാന്‍ തിരക്കിയപ്പോള്‍ പറഞ്ഞത് അയാള്‍ ജീവിക്കുമോ മരിക്കുമോ ഒന്നും പറയാന്‍ പറ്റില്ലെന്നാണ്. അതാണ് ഞാന്‍ പറഞ്ഞത് ഇവിടെ നിന്നും രക്ഷപ്പെടണം ഒരു കുഞ്ഞു പോലും അറിയരുത്. അറിഞ്ഞാല്‍ ഞാനടക്കം അകത്താകും.
ജ്യേഷ്ഠനോടു പറഞ്ഞപ്പോള്‍ അയാള്‍ ഗുരുതരാവസ്ഥയിലെങ്കില്‍ സോമന് ഇവിടെ നില്ക്കാന് പാടില്ലെന്നാണ് പറഞ്ഞത്. ഇനിയും കൂടുതലൊന്നും ചിന്തിക്കേണ്ടതില്ല. നമ്മള് അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ല. പിന്നെ ഡല്‍ഹിക്കു പോകുന്നത് നമ്മള്‍ക്ക് രണ്ടു പേര്‍ക്കു മാത്രമേ അറിയൂ. അബ്ദുളിനോടും പറഞ്ഞിട്ടില്ല. ഞാന്‍ ചോദിച്ചു അബ്ദുളിനെങ്ങിനെയുണ്ട്. ശശി വിഷമത്തോടെ പറഞ്ഞു ആ പാവത്തിന് തീരെ വയ്യ. ശരീരമെല്ലാം നല്ല വേദനയാണ്. ഇടി കൊണ്ടതല്ലേ വേദനിക്കാതിരിക്കുമോ. സത്യത്തില്‍ സോമന് വന്നത് ഞങ്ങളുടെ ഭാഗ്യമായിട്ടാണ് കണ്ടത്. അവന്മാരോടു നേരിടാന്‍ ഞങ്ങള്‍ക്ക് പറ്റുമോ. തല്ലിക്കൊല്ലാനല്ലേ വന്നത്. മറ്റൊന്ന് അവിടെ പോയിട്ട് ഇങ്ങോട്ട് ആര്‍ക്കും കത്തയക്കരുത്. പോലീസ് വെല്ലുവിളിച്ചിട്ടല്ലേ പോയിരിക്കുന്നത്, ഉടനെ പൊക്കുമെന്ന്; അവരുടെ പൊക്കല്, സോമന് ധൈര്യമായി പൊയ്ക്കോ. പൈസ വേണോ. പോക്കറ്റില്‍ നിന്നു പേഴ്സ് എടുത്തപ്പോള്‍ ഞാന്‍ പറഞ്ഞു, ഇപ്പോള്‍ വേണ്ട. ആവശ്യമെങ്കില്‍ ജ്യേഷ്ഠന് വഴി അറിയിക്കാം. ഞാനിപ്പോള്‍ ടിക്കറ്റ് എടുത്തിട്ടാണ് വന്നത്. ട്രെയിന്‍ ഏഴുമണിക്കു തിരിക്കും. അതുകൂടി ജ്യേഷ്ഠനെ അറിയിക്കണം. ശശി തലയാട്ടി സമ്മതിച്ചു. എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത് യാത്രാമംഗളങ്ങളും നേര്‍ന്നിട്ട് ശശി മുറി തുറന്നു പുറത്തേക്ക് പോയി. ഞാന്‍ കതകടച്ചിട്ട് പെട്ടി തുറന്ന് ഡയറിയില്‍ രാമകൃഷ്ണന്റെ അഡ്രസ്സും ഫോണ്‍നമ്പറും എഴുതിയിട്ടു. മനസ്സിലെ ഏക പ്രാര്‍ത്ഥന ഗൗരവിന് ഒന്നും സംഭവിക്കരുതേ എന്നായിരുന്നു. അയാള്‍ ജീവനോടെ ഉണ്ടെങ്കില്‍ മാത്രമേ എനിക്ക് ഈ മണ്ണില്‍ കാലു കുത്താന്‍ കഴിയൂ.
യൗവ്വനം ഒരിക്കലും രോഷാഗ്നിയില്‍ ആളിക്കത്തിക്കാന്‍ പാടില്ല. അതു കുറ്റവാളികളെ മാത്രമേ സൃഷ്ടിക്കൂ എന്ന് എനിക്കറിയാം. ഞാനെന്ന കുറ്റവാളിയെ ഇതിലേക്ക് വലിച്ചിഴച്ചത് ആരാണ്. ഇനിയും അതൊന്നും ചിന്തിച്ചിട്ട് ഫലമില്ല. മുരളി വരുന്നതിനു മുമ്പു തന്നെ പോകണം. സന്ധ്യ മയങ്ങിയിട്ടു വേണം പുറത്തേക്കു പോകാന്‍. ഞാന്‍ കുളിമുറിയില്‍ കയറി കുളിച്ചു. അല്പനേരം കഴിഞ്ഞപ്പോള്‍ സന്ധ്യ ഭൂമിയെ തലോടിത്തുടങ്ങി. പോലീസ്സുകാര് എന്നെത്തേടി നടക്കുന്നുണ്ടോ. എന്റെ മുഖം പോലീസ്സിനറിയില്ല. അറിയണമെങ്കില്‍ ആരെങ്കിലും ഒറ്റികൊടുക്കണം. സാമര്‍ത്ഥ്യമുളള പോലീസ്സുകാരന്‍കുറ്റവാളിയെ പിടിക്കുന്നത് മുഖം നോക്കി മാത്രമല്ല, ലക്ഷണം കണ്ടുമാണ്. പുറത്തേക്ക് ജനാലയിലൂടെ നോക്കിയിട്ട് പെട്ടിയുമായി പുറത്തിറങ്ങി കതകടച്ചു താക്കോല്‍ മുറിക്കുളളിലിട്ട് അല്പം ഭയത്തോടെ സ്റ്റേഷനിലേക്കു നടന്നു. എന്റെ ഓരോ കാല്‍പ്പാടുകളിലും ഭീതി അമര്‍ന്നിരുന്നു. സ്റ്റേഷനിലെത്തിയ നിമിഷം തെല്ല് അമ്പരപ്പോടെ ഒന്നിലധികം പോലീസ്സുകാരെ കണ്ടു. സാധാരണ ഒന്നോ രണ്ടോ പോലീസ്സുകാര് മാത്രമേ ഇവിടെ കാണാറുളളൂ. യാത്രക്കാരുടെ ഇടയിലൂടെ അവര്‍ നടക്കുകയും നോക്കുകയും ചെയ്യുന്നു. മനസ്സില്‍ ആശങ്കകള്‍ ഉണര്‍ന്നു. ഇവര്‍ എന്നെയാണോ തിരയുന്നത്. ഉടനടി ഞാന്‍ പുറത്തേക്കിറങ്ങി ഒരു ഭാഗത്തായി മാറി നിന്നു. മനസ്സിന്റ ഭാരം ഏറി. കണ്ണുകളില്‍ ഭീതിയും നിറഞ്ഞു. ഒരിക്കലും പ്രതീക്ഷിച്ചതല്ല. ഇനിയും എങ്ങനെ ട്രെയിനില്‍ കയറും. പ്ലാറ്റ് ഫോമില്‍ ചെന്നാല്‍ അവര്‍ പിടികൂടും. അപകടമാണ്, മറ്റൊന്ന് എന്നെ ഭയപ്പെടുത്തിയത് ഗൗരവ് മരണപ്പെട്ടോ എന്നാണ്. ഊര്‍ജ്ജിതമായ അന്വേഷണം അതിന്റെ പേരിലാണോ. എന്തായാലും മനോധൈര്യം നഷ്ടപ്പെടുത്താന്‍ പാടില്ല. ശ്രദ്ധാപൂര്‍വ്വം പോലീസ് പുറത്തേക്കു വരുന്നതും നോക്കി നിന്നു.
അല്പ സമയത്തിനുള്ളില്‍ ഒരു ട്രെയിന്‍ വന്നു. വാച്ചിലേക്കു നോക്കി. ആറര കഴിഞ്ഞിരിക്കുന്നു. ഇത് ഡല്‍ഹിക്കുളള ട്രെയിനാകാനാണ് സാധ്യത. പെട്ടെന്ന് പോയി അതില്‍ കയറിയാല്‍ പോലീസ് ശ്രദ്ധിക്കും അതു പാടില്ല, അബദ്ധമാണ്. മനസ്സു പതറി നിന്ന നിമിഷങ്ങളില്‍ ഒരു കുടുംബത്തിലെ പലപ്രായത്തിലുളള സ്ത്രീപുരുഷന്മാരായ നാലു പേര് അകത്തേക്ക് നടന്നുവന്നു. ആ നിമിഷം ഞാനും അവര്‍ക്കൊപ്പം എങ്ങും നോക്കാതെ ആ കുടുംബത്തിലെ ഒരംഗമായി അവര്‍ കയറിയ ബോഗിയിലേക്കു കയറി. അടുത്തുകൂടി നടക്കുന്നവരെ കാണാന്‍ പോലും എനിക്ക് കണ്ണില്ലായിരുന്നു. എന്നിലെ ദീര്‍ഘ നിശ്വാസം കുറഞ്ഞുവന്നു. ട്രെയിനില്‍ നിന്ന ഒരാളോട് ചോദിച്ച് ഇത് ന്യൂഡല്‍ഹിക്കളള ട്രെയിന്‍ എന്ന് ഉറപ്പു വരുത്തി. എന്റെ ഭയവും സങ്കടവുമെല്ലാം സന്തോഷത്തിനു വഴി മാറി. ട്രെയിനില്‍ നിന്ന് പുറത്തേക്ക് നോക്കി. പോലീസ് ഏതോ കുറ്റവാളിയെ തിരയുകയാണെന്ന് എനിക്കു മനസ്സിലായി. പല ഭാഗത്തും അവര്‍ പലരേയും തുറിച്ചുനോക്കുന്നുണ്ട്.
എന്റെ നിറം കറുപ്പായതു കൊണ്ട് ആ നിറത്തിലുളളവരെയാണോ നോക്കുന്നത്. മദ്രാസ്സി കൂടിയാകുമ്പോള്‍ തിരിച്ചറിയാന്‍ എളുപ്പമാണ്. അവിടെ കറുത്ത നിറമുളളവരുണ്ടെങ്കിലും അവരുടെ രൂപസാദൃശ്യം മദ്രാസ്സിയുടെ പോലല്ല. ചില പോലീസ്സുകാര് ട്രെയിനിലുളളവരേയും നോക്കിനടക്കുന്നുണ്ട്. അന്വേഷണം റെയില്‍വേ സ്റ്റേഷനിലേക്കും ബസ്സ് സ്റ്റാന്‍ഡിലേക്കും വ്യാപിച്ചതാണോ. ട്രയിനിന്റെ മുന്നിലെ എന്ജിന് ഇരക്കുന്നതു പോലെ എന്റെ ഹൃദയവും ദൃതഗതിയില്‍ ഇടിച്ചുകൊണ്ടിരുന്നു. പെട്ടെന്ന് കാതില്‍ തുളച്ചു കയറുന്ന സൈറണ്‍ വീണ്ടും മുഴക്കി ട്രെയിന്‍ മുന്നോട്ടു നിങ്ങി. തളര്‍ന്നിരുന്ന ശരീരത്തിന് പുറത്തു നിന്നടിച്ച കുളിരിളം കാറ്റ് ഒരാശ്വാസ്മായി. അതു നെറ്റിയിലെ വിയര്‍പ്പ് തുടച്ചു മാറ്റി. ട്രയിന്‍ റാഞ്ചയില്‍നിന്ന് അപ്രത്യക്ഷമായപ്പോഴാണ് ഉളളില്‍ തിളച്ചുമറിഞ്ഞ ഭയാശങ്കകള്‍ മാറിയത്.
അനാഥമായി കിടന്ന ട്രെയിന്‍ പാളങ്ങളെ വിറപ്പിച്ചു കൊണ്ട് ട്രെയിന്‍ അടുത്തൊരു സ്റ്റേഷനില്‍ നിന്നു. പെട്ടെന്ന് പെട്ടിയെടുത്ത് പുറത്തേക്കിറങ്ങി. ഏറ്റവും പുറകിലേക്ക് ഓടി. അവിടെയാണ് റിസര്‍വേഷന്‍ ഇല്ലാത്തത്. ഓടുന്നതിനിടയില്‍ ട്രെയിനില്‍ നിന്നിറങ്ങിയ ഒരാളുടെ പൂട്ടില്ലാത്ത പെട്ടിയില്‍ നിന്നു പുറത്തേക്ക് എന്തോ ഒക്കെ ചിന്നിച്ചിതറി വീഴുന്നതു കണ്ടു. ഞാന്‍ ഓടിക്കയറിയതും ട്രെയിന്‍ മുന്നോട്ടു പോയതും ഒന്നിച്ചായിരുന്നു. സംശയത്തോടെ ഒരിരിപ്പിടം നോക്കി നടന്നു. മദ്രാസ്സിയായ എന്നെ സൂക്ഷിച്ചു നോക്കിയപ്പോള്‍ എന്റെ കാഴ്ച്ച ശക്തി അല്പം കുറഞ്ഞു. അതില്‍ ഒരാള്‍ ഒരല്പം ഒതുങ്ങിയിരുന്നിട്ട് ഇവിടെ ഇരിക്കാന്‍ പറഞ്ഞു. അയാള്‍ക്ക് നന്ദി പറഞ്ഞ് പെട്ടി അടിയില്‍ വെച്ചിട്ട് ഞാനിരുന്നു. യാത്രചെയ്യുന്നവര്‍ ഒരിക്കലും മറ്റു യാത്രക്കാരെ ശല്യപ്പെടുത്താന്‍ പാടില്ല.
റിസര്‍വേഷന്‍ കംമ്പാര്‍ട്ടുമെന്റില്‍ ഇരുന്നാല്‍ ടിക്കറ്റ് ചെക്കര്‍ക്ക് കൈക്കൂലി കൊടുക്കാതെ ഇരിക്കാന്‍ പറ്റില്ല. എന്റെ കയ്യില്‍ അനാവശ്യമായി ചെലവഴിക്കാന്‍ കാശുമില്ല. കുറച്ചു ബുദ്ധിമുട്ടിയാലും ഈ ട്രെയിന്‍ എന്നെ എത്തേണ്ടിടത്ത് എത്തിക്കും. എന്നെപ്പോലുളള എത്ര കുറ്റവാളികളെ ശിക്ഷിക്കാതെ രക്ഷപെടുത്തുന്നു ട്രയിനുകള്‍. ഇതില്‍ കയറുന്നവര്‍ ആരായാലും ട്രെയിന്‍ എന്തിനു നോക്കണം. ഒരു ഉത്തരവാദിത്വമേയുളളു, യാത്രക്കാരെ അതതു സ്ഥാനങ്ങളില്‍ ഒരാപത്തും കൂടാതെ എത്തിക്കുക. അവരെ പരിചരിക്കുക. ഇരുളില്‍ ഒഴുകിക്കൊണ്ടിരുന്ന ട്രയിനിനുളളില്‍ ഇപ്പോള്‍ ഭീതിയോ, വിഷാദമോ ഒന്നുമില്ല. ആരേയും ഭയന്നിറങ്ങി ഓടേണ്ടതുമില്ല. അടുത്തിരുന്ന ചിലരൊക്കെ ഉറക്കം തൂങ്ങുന്നുമുണ്ട്. ഏതാനും സ്റ്റേഷനുകള്‍ കഴിഞ്ഞപ്പോള്‍ ഞാനൊരു സ്റ്റേഷനിലിറങ്ങി പ്ലാറ്റ്ഫോമിലെ കച്ചവടക്കാരില്‍ നിന്ന് ഭക്ഷണം വാങ്ങിക്കഴിച്ചു. ഇരുളിനെ കീറിമുറിച്ച് പ്രകാശം പരത്തിക്കൊണ്ട് ട്രെയിന്‍ ഓടികൊണ്ടിരുന്നു. ഉറക്കം തൂങ്ങി കണ്ണു തുറക്കുമ്പോള്‍ നേരം പുലര്‍ന്നിരുന്നു. ഇടയ്ക്കൊരു ചായ കുടിച്ചു. ട്രെയിനിന്റെ ജനല്പാളികളിലൂടെ ഞാന്‍ നോക്കിയിരുന്നു. വലിയ സ്റ്റേഷനുകളില്‍ എത്തുമ്പോഴാണ്. ആളുകളുടെ തിരക്ക് കണ്ടത്. അവരുടെയിടയില്‍ ആഭരണങ്ങള്‍ ധരിച്ച സുന്ദരിമാരായ സ്ത്രീകളും ഉണ്ടായിരുന്നു. സിനിമ നടിമാരെ പോലെ മുഖത്ത് ചായം പൂശിനില്‍ക്കുന്നതു കണ്ടാല്‍ സ്റ്റേഷനില്‍ ആരേയെങ്കിലും പ്രതീക്ഷിച്ചു നില്ക്കുകയാണോ എന്നു തോന്നും.
ചൂടുളള കാറ്റില്‍ ഗംഗാ നദിയിടെ മുകളിലൂടെ ട്രെയിന്‍ പൊയ്ക്കൊണ്ടിരിക്കെ എന്റെയടുത്തിരുന്ന രണ്ടു പേര് അതിലേക്ക് നാണയത്തുട്ടുകള്‍ എറിയുന്നതു കണ്ടു. എന്റെ പുരികക്കൊടികള്‍ ആശ്ചര്യത്തോടെ നോക്കി. എന്റെ അടുത്തിരുന്നയാളും എഴുന്നേറ്റു ചെന്ന് നാണയത്തുട്ട് എറിഞ്ഞു. കുറച്ചകലെയായി വിശാലമായൊഴുകുന്ന നദിയുടെ തീരത്ത് ആളുകള്‍ കുളിക്കുകയും തുണികള്‍ കഴുകുകയും ചെയ്യുന്നു. മറ്റൊരിടത്ത് പോത്തുകള്‍ മുങ്ങിക്കിടക്കുന്നു. അതിനടുത്തായി പശുക്കള്‍ പുല്ലു മേയുന്നു. നദിയിലൂടെ തടിക്കഷണമോ മൃഗങ്ങളുടെ അവയവമോ ജലപ്പരപ്പിലൂടെ ഒഴുകുന്നു. എന്റെ അടുത്തിരുന്ന ആളിനോടു ചോദിച്ചു, എന്തിനാ വെളളത്തില്‍ പൈസ എറിയുന്നത്. അയാള്‍ ഒട്ടും കൂസ്സാതെ പറഞ്ഞു ഗംഗാ ദേവിയെ പ്രസാദിപ്പിക്കാനാണ്. അമ്പലവും പള്ളിയും ശ്രീകോവലുമൊക്കെ മനസ്സിലേക്ക് വന്നു. നാട്ടിലെ ദേവീ,ദേവന്മാരുടെ കഴുത്തില്‍ പൂമാല അണിഞ്ഞു കിടക്കുന്നതു കണ്ടിട്ടുണ്ട്. ഇവിടെ ജലത്തില്‍ പ്രതിമകള്‍ തീര്‍ക്കാന്‍ കഴിയില്ല. അതിനാലാണ് ആകാശഗംഗ പോലെ കിടക്കുന്ന ദേവിക്ക് പ്രണാമം അര്‍പ്പിക്കാനായി പണം എറിഞ്ഞു കൊടുക്കുന്നത്. ഒരാള്‍ വെളളികൊണ്ടുളള അരഞ്ഞാണവും എറിയുന്നതു കണ്ടു. അതു കുട്ടികള്‍ക്കു നന്മ വരാനായിരിക്കും. ദേവീ ഭക്തര്‍ക്ക് ഗംഗ പുണ്യജലമാണ്. ഹിമാലയത്തില്‍ നിന്ന് ഒഴുകിയെത്തുന്ന ജലത്തില്‍ കുളിച്ചാല്‍ ശുദ്ധി വരുമെന്നാണ് വിശ്വാസം. എന്നാലും എന്നില്‍ കൗതുകമുണര്‍ത്തിയത് സ്നേഹപാരവശ്യത്തോടെ മനുഷ്യനെ താലോലിച്ചൊഴുകുന്ന ഗംഗയ്ക്ക് ഈ പണത്തിന്റെ ഔദാര്യം ആവശ്യമുണ്ടോ. ആ പണം ഏതെങ്കിലും ദരിദ്രര്‍ക്ക് കൊടുത്തുകൂടെ. വെളളത്തിലെറിഞ്ഞാല്‍ എന്തെങ്കിലും ഗുണമുണ്ടോ?. ഈ മനുഷ്യര്‍ ഇങ്ങനെ പോയാല്‍ അരാജകത്വവും, പട്ടിണിയും, ദാരിദ്ര്യവും കൂടുക തന്നെ ചെയ്യും.
ട്രെയിന്‍ ന്യൂഡല്‍ഹിയിലെത്തി. തളര്‍ന്ന മനസ്സുമായി ഞാന്‍ പുറത്തിറങ്ങി. ചുറ്റും നോക്കി എങ്ങും തിരക്കാണ്. അടുത്തൊരു ട്രെയിനും കിടപ്പുണ്ട്. പുറത്തിറങ്ങി എങ്ങനെയെങ്കിലും ഈ വിലാസത്തിലെത്തണം. ഞാന്‍ മുന്നോട്ടു നടക്കുമ്പോള്‍ എന്റെ മുന്നില്‍ നിന്ന് ഒരാള്‍ എന്റെ കണ്ണുകളിലേക്ക് ഉറ്റു നോക്കി ചോദിച്ചു, ”സോമനാണോ?”. അതെയെന്ന് ഞാന്‍ മറുപടി കൊടുത്തു. അതു ശശിയുടെ ജ്യേഷ്ഠന് രാമകൃഷ്ണനായിരുന്നു. അദ്ദേഹമെന്നെ സ്വീകരിച്ചു. പുറത്തിറങ്ങി കുതിര റിക്ഷയില്‍ മാളവ്യനഗരത്തിലേക്ക് തിരിച്ചു. ബസ്സുകള്‍ അങ്ങോട്ടു പോകുന്നുണ്ട്, പക്ഷേ യാത്രക്കാരുടെ സൗകര്യത്തിനല്ല പോകുന്നത് എന്നു മാത്രം. ആ യാത്രയില്‍ റാഞ്ചിയിലുണ്ടായ കാര്യങ്ങള്‍ ഞാന്‍ വിവരിച്ചു.
ശശിയെപ്പോലെ തന്നെ ജ്യേഷ്ഠനും സ്നേഹവും ആത്മാര്‍ത്ഥതയും ഉളളവനെന്ന് മനസ്സിലായി.റാഞ്ചിയിലുണ്ടായ മാനസ്സിക സംഘര്‍ഷങ്ങള്‍ ഇപ്പോഴാണ് മാറിക്കിട്ടിയത്. എന്നാലും ഗൗരവ് മരിച്ചോ ഇല്ലയോ എന്നത് മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു. ഞാന്‍ ആ കാര്യം രാമേട്ടനുമായി പങ്കുവച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്, സോമന് അതോര്‍ത്ത് വിഷമിക്കേണ്ട അഥവാ അവന് ചത്താലും തൂക്കിലേറ്റാനൊന്നും പോകില്ല. അതുപോലുളള മത ഭ്രാന്തന്മാരെ വെടിവച്ചു കൊല്ലണം. ഒരുത്തന്റെ വീട്ടില്‍ കയറി അതിക്രമം കാണിച്ചാല്‍ സ്വയരക്ഷക്ക് ചിലപ്പോള്‍ കൊല്ലേണ്ടിവരും. ഒരു കോടതിക്കും ഒരു ചുക്കും ചെയ്യാന്‍ പറ്റില്ല. ആ വാക്കുകള്‍ എനിക്ക് ധൈര്യംപകര്‍ന്നു.
എന്നെയും ചിന്തിപ്പിച്ചത് ആ വഴിക്കാണ്. മറ്റുളളവരുടെ സ്വകാര്യതയില്‍ തലയിടുന്നവര്‍ക്ക് പലതും അനുഭവിക്കേണ്ടി വരും. അവര്‍ക്ക് ഒരു കോടതിയും ഒരാനുകൂല്യങ്ങളും നല്‍കില്ല. മാനസ്സിക രോഗികളായ മതവാദികളെ ബിഹാറിലാണ് കണ്ടത്. കേരളത്തില്‍ എല്ലാ മതക്കാരുമുണ്ട്. ഇന്നുവരെ ആരും കലഹിക്കന്നതായി ഞാന്‍ കണ്ടിട്ടില്ല. നല്ലൊരു സമസ്കാരത്തില്‍ ജീവിക്കുന്നവര്‍ക്ക് ഒരിക്കല്‍ പോലും കാണാത്ത ദൈവങ്ങളെ പറ്റി കെട്ടുകഥകളുണ്ടാക്കി ആരാധിക്കാന്‍ പറഞ്ഞാല്‍ അത് നടപ്പുളള കാര്യമല്ല. ഇങ്ങനെയുളള വികാര-വിചാരങ്ങളുണ്ടാക്കുന്നത് അധികാരമുളളവരാണ്. ആ അധികാരമാണ് ദുര്‍ബലരെ ധൈര്യപ്പെടുത്തുന്നത്. അവര്‍ നേടുന്ന ആ ധൈര്യം പിശാചിന്റേതാണ്, ഈശ്വന്റേതല്ല. ഈശ്വര വിശ്വാസികള്‍ക്ക് മാനസീകപീഡനങ്ങള്‍ ഉണ്ടായാലും അവരില്‍ നിന്നു പുറത്തു വരിക സ്നേഹവും കാരുണ്യവുമായിരിക്കും.
മാളവിക നഗറിലേക്കുളള യാത്രക്കിടയില്‍ ഡല്‍ഹിയിലെ ഓരോ സ്ഥലങ്ങളെപ്പറ്റിയും രാമേട്ടന് വിവരിച്ചു. അതില്‍ എനിക്ക് ഏറെ ആകര്‍ഷകമായി തോന്നിയത് കനോട്ട് പ്ലെയ്സാണ്. നിലാവു പോലെ ശോഭയാര്‍ന്ന കെട്ടിടങ്ങള്‍ റോഡരികില്‍ വൃക്ഷങ്ങള്‍ നിരനിരയായി നില്ക്കുന്നതു കാണാന്‍ എന്തഴകാണ്. ഞാന്‍ കണ്ടിട്ടുളള ചെറിയ നഗരങ്ങളൊക്കെ പൊടിപടലമേറ്റതാണ്. ഇതുപോലെ ബ്രിട്ടീഷുകാര്‍ പണികഴിപ്പിച്ച റാഞ്ചിയിലെ കോളജുകളും മറ്റ് കെട്ടിടങ്ങളും ശിരസ്സ് കുനിച്ചല്ല, ഉയര്‍ത്തി നില്ക്കന്നതായി എനിക്കു തോന്നി. സുന്ദരമായ കുഞ്ചിരോമങ്ങള്‍ ചലിപ്പിച്ചുകൊണ്ട് കുതിര വണ്ടി വീടിനു മുന്നില്‍ നിന്നു. വീടിന്റെ മുറ്റത്ത് പുഞ്ചിരി തൂകിനില്‍ക്കുന്ന നിറമാര്‍ന്ന റോസ്സാപ്പൂക്കളുണ്ട്.
രണ്ടു മുറിയും ഒരടുക്കളയുമുളള ഒരു ചെറിയ വീട്. എന്നെ അകത്തെ മുറിയിലേക്ക് കൊണ്ടു പോയിട്ടു പറഞ്ഞു, ഇതാണ് സോമന്റെ മുറി. ഞാനിപ്പോള്‍ വരാം. രാമേട്ടന് പുറത്തേക്കു പോയി. എന്റെ മനസ്സിലെ ആദിയും വ്യാധിയും അകന്നു. കഴിഞ്ഞ രാത്രിയില്‍ ട്രെയിനില്‍ കണ്ണടച്ചിരിക്കുമ്പോള്‍ ഞാന്‍ ഏതോ കൊടുങ്കാറ്റില്‍പ്പെട്ടുഴലുന്ന പായ്ക്കപ്പലിലായിരുന്നു. കാറ്റും കോളും ഇരുളും നിറഞ്ഞ ആ കപ്പലില്‍ നിന്ന് ഞാനിപ്പോള്‍ രക്ഷപ്പെട്ടിരിക്കുന്നു. രാമേട്ടന് എനിക്കായി ആവിപറക്കുന്ന ചായ തന്നിട്ട് അറിയിച്ചു. ഞാന്‍ രണ്ടു മണിക്കൂര്‍ അവധിയെടുത്താണ് ഓഫിസ്സില് നിന്നു വന്നത്. ഭക്ഷണം കിച്ചനിലുണ്ട്. എന്തായാലും വെറുതേ ഇരിക്കാന്‍ പറ്റില്ലല്ലോ, ഒരു ബയോ എഴുതി തരിക. ഞാനൊന്നു ശ്രമിക്കാം.പുറത്തേക്ക് തിരിഞ്ഞപ്പോള്‍ ആ ഗൗരവ് ശര്‍മ്മയുടെ കാര്യമൊന്ന് തിരക്കണം എന്നു പറഞ്ഞു. അതിനു സമ്മതം മൂളിക്കൊണ്ട് അദ്ദേഹം മുറി വിട്ടുപോയി.
ദിനങ്ങള്‍ വിരിഞ്ഞും കൊഴിഞ്ഞം കടന്നുപോയി. എനിക്ക് കസ്തൂര്‍ബാ ഗാന്ധിനഗറിലുളള ഹിന്ദുസ്ഥാന്‍ റ്റൈംസ് ഓഫിസ്സില് രാമേട്ടന്റെ ശുപാര്‍ശപ്രകാരം ജോലി ലഭിച്ചു. രാമേട്ടന്റെ വീട്ടഡ്രസ്സില്‍ ഓമനയുടെ കത്തുകള്‍ വന്നുകൊണ്ടിരുന്നു. ഞാന്‍ ഇവിടെ വരുന്നതിനു മുമ്പു തന്നെ ജ്യേഷ്ഠന് അമ്പാലയിലേക്ക് ട്രാന്‍സ്ഫറായി പോയിരുന്നു. ശശിയില്‍നിന്നും ഗൗരവിന്റെ കാര്യം ഞാനറിഞ്ഞുകൊണ്ടിരുന്നു. അയാള്‍ ഒരു മാസത്തോളം ആശുപത്രിയില്‍ കിടന്നു. ഇപ്പോള്‍ ഒരു വടിയില്ലാതെ നടക്കാന്‍ കഴിയില്ല. എന്നെ തിരഞ്ഞ് അയാളുടെ ഗുണ്ടകള്‍ നടക്കുന്നുണ്ട്. കേസ് കോടതിയില്‍ നടന്നുകൊണ്ടിരിക്കെ ആരോ ഉപദേശിച്ചു. കേസ്സ് പിന്‍വലിച്ചില്ലെങ്കില്‍ തിരിഞ്ഞു കൊത്തുമെന്ന്. വടി കൊടുത്ത് അടി വാങ്ങിയിട്ട് ഇനി കോടതിയുടെ അടിയും കൂടി വാങ്ങണോ?. ആ കേസ്സ് അയാള്‍ പിന്‍വലിച്ചു. അതോടെ എന്റെ മനസ്സിന് ഒരാശ്വാസമായി. ഡല്‍ഹി ജീവിതം ഞാനിഷ്ടപ്പെട്ടു. ഞാനിവിടെ സുഖമായിരിക്കുന്നുവെന്നു മാത്രം റാഞ്ചിയിലുള്ളവരെ അറിയിച്ചു. എനിക്ക് പുതിയൊരു ജോലിക്കുള്ള കത്തു കിട്ടി.
ന്യൂസ് ഡെസ്ക്
കനത്ത മഴയും പ്രളയവും മൂലം അടച്ചിട്ടിരിക്കുന്ന നെടുമ്പാശേരി വിമാനത്താവളം ഈ മാസം 29 ന് മാത്രമേ തുറക്കുകയുള്ളൂവെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു. നേരത്തേ 26 ന് തുറക്കുമെന്നാണ് അറിയിച്ചിരുന്നത്. വെള്ളം കയറിയതിനേത്തുടര്‍ന്ന് റണ്‍വേ അടക്കമുള്ള മേഖലകളിലുണ്ടായ നാശമടക്കമുള്ള കാര്യങ്ങള്‍ വിലയിരുത്താന്‍ നടത്തിയ അവലോകന യോഗത്തിലാണ് തീരുമാനം. എയര്‍ലൈനുകളുടേയും ഗ്രൗണ്ട് ഡ്യൂട്ടി അംഗങ്ങളുടേയും ഇടയില്‍ 90 ശതമാനം പേരും പ്രളയദുരിതത്തില്‍ പെട്ടവരാണ്. ഇവരില്‍ പലരും സ്ഥലത്തില്ല. തൊട്ടടുത്തുള്ള ഹോട്ടലുകളും റസ്റ്റോറന്റുകളും അടച്ചിട്ട നിലയിലാണ്.
മധ്യകേരളം പ്രളയക്കെടുതിയില്‍ നിന്നും കരകയറിയിട്ടില്ല. ഇവയെല്ലാം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് അനുബന്ധ സേവനങ്ങള്‍ നല്കുന്നതിലുള്ള ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് പുതിയ തീരുമാനം. 29ന് രണ്ടു മണി മുതലായിരിക്കും വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങുക.
ടോം ജോസ് തടിയംപാട്
യു.കെയിലെ ഹാരോഗേറ്റ് സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന ഹാരോഗേറ്റ് മലയാളി അസോസിയേഷന് (H.M.A) കേരള മുഖൃമന്ത്രിയുടെ സഹായനിധിയിലേക്ക് 1900 പൗണ്ട് (169430 രൂപ) പിരിച്ചു നല്കി ഈ മഹാദുരന്തത്തില്‍ പങ്കു ചേര്‍ന്നു. ഏകദേശം 55 മലയാളി കുടുംബങ്ങളുള്ള ഈ പ്രദേശത്ത് കഴിഞ്ഞ ഞായറാഴ്ച സംഘടിപ്പിച്ച ഒരു പ്രാര്‍ത്ഥന കൂട്ടായ്മയില്‍ കൂടിയാണ് ഇത്രയും വലിയ ഒരു തുക സംഘടിപ്പിച്ചു നല്‍കിയത്. ഈ സല്‍പ്രവര്‍ത്തികള്‍ക്ക് നേതൃത്വം കൊടുത്തത് അസോസിയേഷന് ഭാരവാഹികളായ ബിനോയ് അലക്സ്, സജിമോന്‍ തങ്കപ്പന്, വെസ്ലി ചെറിയാന് എന്നിവരാണ്.
യു.കെയിലെ പ്രമുഖ അസോസിയേഷനുകളില്‍ ഒന്നായ ഗ്ലൗസിസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന് പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് ആവശ്യമായ സഹായങ്ങളെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ജി.എം.എയുടെ ഏറ്റവും വലിയ ആഘോഷമായ ഓണം-2018 റദ്ദാക്കി. പരിപാടിക്കായി മാറ്റിവെച്ചിരിക്കുന്ന സമയവും സമ്പാദ്യവും കേരളം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും.
2,5000 പൗണ്ട് സമാഹരിക്കുക എന്ന ലക്ഷ്യവുമായി ജാതി മത ഭേതമന്യേ ജിഎംഎയിലെ ഓരോ കുടുംബാംഗങ്ങളും ഒരേ മനസ്സോടെ പ്രവര്‍ത്തിക്കുന്നു. ഈ ഒരു നേട്ടത്തിനായി മലയാളികളോട് കൂടെ ഇതര സംസ്ഥാന ജനതയും മാത്രമല്ല ബ്രിട്ടീഷ് ജനതയും കൈ കോര്‍ത്തിരിക്കുന്നു. ഇതിന്റെ ഫലമായി തുടക്കത്തില്‍ തന്നെ 10000 പൗണ്ടിന് മുകളില്‍ സമാഹരിക്കുക മാത്രമല്ല ദുരിതാശ്വാസ കേന്ദ്രത്തിനു ഇപ്പോള്‍ ആവശ്യമായ പുതപ്പുകളും സാനിറ്ററി നാപ്കിന്സ് നാട്ടിലേക്ക് കയറ്റി അയക്കുകയും ചെയ്തു. അതിനോടൊപ്പം തന്നെ UUKMA (Union of UK Malayalee Association) നടത്തുന്ന കേരളം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും ജിഎംഎ പങ്കുചേരുന്നു. ഇതിനെല്ലാം നേതൃത്വം നല്‍കുന്നതിനും അതിനൊപ്പം പ്രവര്‍ത്തിക്കുന്നതിനും ജിഎംഎയുടെ യുവ തലമുറ മുന്‍ നിരയില്‍ തന്നെയുണ്ട്.
കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ നടന്ന ഗ്ലൗസിസ്റ്റര്‍ ചുര്ച്ച് മാസ്സ് കഴഞ്ഞു നടത്തിയ യൂത്ത് ഫണ്ട് റൈസിങില്‍ അവര്‍ സ്വരൂപിച്ചത് 2087 പൗണ്ട് ആണ്. ഈ വര്‍ഷത്തെ ബലി പെരുന്നാള്‍ ദിനത്തില്‍ ജിഎംഎയുടെ യൂത്ത് Gloucester ഇസ്ലാം കമ്മ്യൂണിറ്റിയോട് ഒപ്പം 1057 പൗണ്ടസ് ആണ്. ഇതില്‍ നിന്നും തന്നെ നമുക്ക് മനസിലാക്കാം, ജാതി മത ഭേതമന്യേ ഇന്‍ഡ്യനെന്നോ ബ്രിട്ടീഷ് എന്നോ നോക്കാതെ യാതൊരു വിധ വര്‍ണ വിവേചനം ഇല്ലാതെ തന്നെ ജനങ്ങള്‍ കൈ കോര്‍ക്കുന്നു.
ദൈവത്തിന്റെ സ്വന്തം നാട്ടിലെ കഷ്ടത അനുഭവിക്കുന്ന സമൂഹത്തെ സഹായിക്കാനുള്ള കടമ നമ്മയില്‍ ഏവരിലും നിക്ഷിപ്തമാണ്. പലര്‍ക്കും നേരിട്ട് സഹായിക്കാന്‍ സാധിക്കാത്തതിനാല്‍ അവരുടെ അഭ്യര്‍ത്ഥന പ്രകാരം ജിഎംഎ ഒരു ഫേസ്ബുക് ഡോനെഷന്‍ പേജ് ആരംഭിച്ചിരിക്കുന്നു. ഈ പുണ്യ പ്രവൃത്തിയുടെ ഭാഗമാകാന്‍ നിങ്ങള്‍ ഈവരേയും സ്വാഗതം ചെയ്യുന്നു. നിങ്ങള്‍ നല്കുന്ന ഓരോ സംഭാവനകളും എത്ര വലുതാണെങ്കിലും ചെറുതാണെങ്കിലും അത് നമ്മുടെ നാടിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിനുള്ള ഒരു കൈ താങ്ങായി മാറുക തന്നെ ചെയ്യും.
നമ്മള് തുടങ്ങിവെച്ച ഈ സംരംഭം സമ്പൂര്‍ണ വിജയമായി തീരാന്‍ വേണ്ടി ഒരുമിച്ചു കൈ കോര്‍ക്കാം. അതിനായി ആരംഭിച്ച ഈ ഫേസ്ബുക് പേജ് ദയവായി നിങ്ങള്‍ സുഹൃത്തുകള്‍ക്കും കുടുംബങ്ങള്‍ക്കും ഷെയര്‍ ചെയ്യുക.
https://www.facebook.com/donate/287489885386623/
ഗ്രേറ്റ് ബ്രീട്ടീഷ് ബെയ്ക്ക് ഓഫ് (ജി.ബി.ബി.ഒ) ഫെയിം റുബി ബോഗാലിന് മാത്രമാണ് അവരുടെ കുടുംബത്തിലെ കുക്കിംഗ് രാജാവ് എന്ന് കരുതിയവര്‍ക്ക് തെറ്റി!. റുബിയുടെ മാതാവ് കെല്ലി ബോഗാലും അടുക്കളയിലെ താരമാണ്. കഴിഞ്ഞ 10 ദിവസത്തിന് മുന്‍പ് കെല്ലി തുടങ്ങിയ ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍ പേജുകള്‍ ഇതിനോടകം ഹിറ്റായി കഴിഞ്ഞു. ഇന്ത്യന്‍ വംശജരായി ഇരുവരും അടുക്കളയിലെ താരങ്ങളാണെന്ന് സോഷ്യല്‍ മീഡിയ വാഴ്ത്തി കഴിഞ്ഞു. തനി ഇന്ത്യന്‍ വിഭവങ്ങളാണ് കെല്ലിയുടെ ഇപ്പോഴത്തെ പാചക കുറിപ്പുകളില്‍ കൂടുതലും. ഇന്ത്യന്‍ എന്ന് പറഞ്ഞാല്‍ മതിയാകില്ല! പഞ്ചാബി റൊട്ടിയും ദാലും സബജിയും ഉള്‍പ്പെടെയുള്ളവ കെല്ലിയുടെ സെപഷ്യല്‍ ഡിഷുകളില്‍ ഉള്‍പ്പെടും.
വളരെ ചെറിയ സമയം കൊണ്ടു തന്നെ റൂബിയെപ്പോലെ മാതാവ് കെല്ലിയും ശ്രദ്ധ നേടുകയാണ്. കുക്കിംഗ് വിത്ത് ആന്റി എന്ന് പേരിട്ടിരിക്കുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ട് എല്ലാ ശനിയാഴ്ച്ചയും പ്രേക്ഷകര്‍ക്കായി പുതിയ വിഭവമെത്തിക്കും. പുതിയ യൂടൂബ് പേജ് വൈകാതെ നിലവില്‍ വരുമെന്ന് കെല്ലി സോഷ്യല്‍ മീഡിയയില്‍ അറിയിച്ചിട്ടുണ്ട്. ബ്രിട്ടനില്‍ പ്രചാരമുള്ള ഇന്ത്യന്‍ വിഭവങ്ങളാവും കൂടുതല്‍ ഫോക്കസ് ചെയ്യപ്പെടുകയെന്നാണ് സൂചന. അമ്മയാണ് തനിക്ക് പ്രചോദനം നല്‍കുന്നതെന്ന് റുബി നേരത്തെ വ്യക്തമാക്കിയിരുന്നു. ബെയ്ക്ക് ഷോ താരമാണെങ്കിലും റുബി കുക്കിംഗ് അനുബന്ധ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി പരസ്യപ്പെടുത്താറില്ല. അതേസമയം അമ്മ നേരെ മറിച്ചുമാണ്. കുക്കിംഗ് മാത്രമാണ് കെല്ലിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ കാണാന്‍ കഴിയുക.
യു.കെയിലെ പ്രചാരമേറിയ ടെലിവിഷന്‍ സീരിസുകളിലൊന്നാണ് ‘ഗ്രേറ്റ് ബ്രിട്ടീഷ് ബെയ്ക്ക് ഓഫ്’. മില്യണിലധികം പ്രേക്ഷകരുള്ള പരിപാടി കുക്കിംഗ് രംഗത്തെ മികച്ച ടാലന്റുകളെ കണ്ടെത്തുകയാണ് ചെയ്യുന്നത്. ലവ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നടക്കുന്ന പരിപാടി 17 ആഗസ്റ്റ് 2010ലാണ് ആദ്യത്തെ ഷോ പ്രേക്ഷകരിലെത്തിക്കുന്നത്. ഇന്ത്യന്‍ വംശജരായ നിരവധി പേര് പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്. അമേച്ച്യര്‍ ബെയ്ക്കേര്‍സിന്റെ ഇടയിലാണ് മത്സരം നടത്തുക. റുബി ബോഗാല്‍ പരിപാടിയില്‍ ഏറെ ശ്രദ്ധ നേടിയ ഇന്ത്യന്‍ വംശജയാണ്. വിവിധ ചലഞ്ചുകള്‍ ഉള്‍പ്പെടുന്ന നിരവധി റൗണ്ടുകള്‍ മത്സരാര്‍ത്ഥികള്‍ക്കായി ഉണ്ടാവും.
അദ്ധ്യായം – 21
ഇറച്ചിക്കറിയും പോലീസ്സും
ജ്യേഷ്ഠന് പാപ്പച്ചന് എന്‍. സി.സി. ട്രെയിനിംഗ് നേടിയത് ചാരുംമൂട്ടില്‍ നിന്നാണ്. അത് ചാരുംമൂട് ചന്തയുടെ തെക്ക് ഭാഗത്തുളള വലിയവിളക്കാരുടെ സ്ഥലത്തുവച്ചായിരുന്നു. ട്രെയിനിംഗില്‍ പങ്കെടുക്കുന്നവരുടെ വീട്ടുകാര്‍ക്ക് സര്‍ക്കാര്‍ പഞ്ചസാര, ഗോതമ്പ്, അരി, മൈദ ഇതൊക്കെ കൊടുത്തിരുന്നു. റാഞ്ചിയിലെ മലയാളികളില്‍ ഒരു പ്രത്യേകത അവര്‍ പരസ്പരം സഹകരണമുളളവരാണ്. മാത്രവുമല്ല മതത്തിനതീതമായി മനുഷ്യത്വമുളളവരായിരുന്നു. അതിന്റെ ഏറ്റവും വലിയ തെളിവാണ് ഹിന്ദു-മുസ്ലീം വര്‍ഗ്ഗീയ കലാപമെന്നപേരില്‍ കൊളളയും കൊലയും നടക്കുമ്പോള്‍ മലയാളികളായ താമരക്കുളം വാസ്സുപിളള, കോന്നിക്കാരന്‍ ജോസഫ്, ചങ്ങനാശേരിക്കാരന്‍ പത്മനാഭന്, പാലക്കാട്ടുകാരന് കൃഷ്ണന്‍കുട്ടി നായര്‍, ജ്യേഷ്ഠനടക്കമുളളവര്‍ എച്ച്. ഇ. സിയില്‍ ജോലി ചെയ്തിരുന്ന ഹിന്ദിക്കാരായ മുസ്ലീങ്ങളെ ഇവരുടെ വീടുകളില്‍ ഒളിപ്പിച്ചു പാര്‍പ്പിച്ചത്. അവരെല്ലാം അടുത്ത ക്വര്‍ട്ടറുകളില്‍ താമസ്സിക്കുന്നവരായിരുന്നു. അതു പോലെ പല സെക്ടറുകളിലും സംഭവിച്ചിട്ടുണ്ട്. അവരെയെല്ലാം എനിക്ക് നേരിട്ടറിയാം.
പഴയ സംഭവങ്ങമൊക്കെ ചോദിച്ചപ്പോള്‍ അവരുടെ മുഖത്തുളള ഭീതി ഞാന്‍ ശ്രദ്ധിച്ചു. ആരെങ്കിലും ഇവരെ ഒളിപ്പിച്ചുവച്ചുവെന്നറിഞ്ഞാല്‍ ആ കൊലക്കത്തി അവരുടെ മേലാണ് വീഴുക. മത-വര്‍ഗ്ഗീയ വിഷപ്പാമ്പുകള്‍ക്ക് മദ്രാസ്സിയെന്നോ ബിഹാറിയെന്നോ ഭേദമില്ല. എവിടെയെങ്കിലും ജോലിയുണ്ടെങ്കില്‍ അവര്‍ പരസ്പരം സംസാരിക്കും,സഹകരിക്കും. അതിനനുസരിച്ച് നാട്ടിലെ സുഹൃത്തുക്കള്‍, ബന്ധുക്കള്‍ ആരെങ്കിലും ജോലിക്കായി കാത്തിരിപ്പുണ്ടെങ്കില്‍ ഇവരുടെ കത്ത് ലഭിച്ചാല്‍ അവരെത്തും.
റാഞ്ചി രത്തന്‍ ടാക്കീസ്സിനടുത്ത് ഒരു മിലിട്ടറി ക്യാമ്പുണ്ടായിരുന്നു. അവിടെ ജോലിയുളള ഒരു ഉയര്‍ന്ന ഉദ്ദ്യോഗസ്ഥനാണ് ഹിനുവില്‍ താമസ്സിക്കുന്ന തൃശൂര്‍ക്കാരനായ ബാലകൃഷ്ണപിളള. റാഞ്ചി മലയാളി അസ്സോസ്സിയേഷന്‍ അംഗം കൂടിയായ ഇദ്ദേഹമാണ് ജ്യേഷ്ഠനോട് ജോലിയെപ്പറ്റി പറയുന്നത്. എന്‍ജിനീയറിംഗ് ബിരുദമുളളവര്‍ക്കാണ് മുന്‍ഗണന. അങ്ങനെയാണ് കുറ്റാനത്തുകാരന്‍ മാത്തനൊപ്പം ജ്യേഷ്ഠന് പാപ്പച്ചന് റാഞ്ചിയിലേക്ക് ട്രെയിന്‍ കയറുന്നത്. ജ്യേഷ്ഠനങ്ങനെ ജോലി ലഭിച്ചു.
ഞാനും അച്ചന്‍കുഞ്ഞും ഈ പാത പിന്തുടര്ന്നു. അതിനു സഹായകമായത് റാഞ്ചി ലയണ്‍സ് ക്ലബാണ്. അവിടുത്തെ വന്‍കിട വ്യവസായികളൊക്കെ ഇതിലെ അംഗങ്ങളാണ്. എന്റെ കമ്പനിയും ഇതില്‍പ്പെടും. അച്ചന്‍കുഞ്ഞ് എല്ലാദിവസവും അവിടെ പാര്‍ട്ട് ടൈം ആയി ആറു മുതല്‍ ഒമ്പതു വരെ ജോലി ചെയ്തു. അച്ചന്‍കുഞ്ഞ് അവധിക്കു പോകുമ്പോഴൊക്കെ ഞാനാണ് ആ ജോലി ഏറ്റെടുക്കുന്നത്. അതിനാല്‍ പലരേയും പരിചയമുണ്ട്. മിക്ക ഞായറാഴ്ച്ചകളിലും അവര്‍ ഒന്നിച്ച് കൂടി വിനോദ- വിജ്ഞാന പരിപാടികള്‍ അവതരിപ്പിക്കും. സാമൂഹിക, സാംസ്കാരിക, കാരുണ്യ പ്രവ്യര്‍ത്തികള്‍ക്ക് അവര്‍ ഏറെ മുന്നിലാണ്. ജോലി കൂടുതലുളളപ്പോള്‍ അച്ചന്‍കുഞ്ഞ് എന്നെ വിളിക്കാറുണ്ട്.
റാഞ്ചിയിലെ ഊടുവഴികളില്‍ ഒരു ജോലിക്കായി ഞാന്‍ ധാരാളം അലഞ്ഞിട്ടുണ്ട്. അതിനാല്‍ തൊഴില്‍ ലഭിക്കാതെ അലയന്നവര്‍ എന്റെ ശ്രദ്ധയില്‍പ്പെട്ടാല്‍ അവര്‍ക്കായി ശ്രമിക്കും. പുതുതായി വരുന്ന മലയാളിക്കും തമിഴനും വലിയ ബന്ധങ്ങള്‍ ഒന്നും ഇവിടെ ഇല്ലാത്തതു കാരണം പറഞ്ഞ് പല ജോലികളും നഷ്ടപ്പെട്ടിട്ടുണ്ട്. ആ സമയം എന്റെ ബോസായ സുബാഷ് ബാബുവുമായി ഞാന്‍ ബന്ധപ്പെടുത്തും. ഈ വ്യക്തിയെ എനിക്കറിയാം ആള് കുഴപ്പക്കാരനൊന്നുമല്ല എന്നൊക്കെ സുബാഷ് ബാബു പറഞ്ഞതനുസരിച്ച് ചിലര്‍ക്ക് ജോലി ലഭിച്ചിട്ടുണ്ട്. ഫാക്ടറി ജോലിക്ക് ഹിന്ദിക്കാരേയും ഞാന്‍ സഹായിച്ചിട്ടുണ്ട്.
അനുജന് കുഞ്ഞുമോന് എന്റെ കമ്പനിയുടെ എന്‍ജിനീയറിംഗ് വിഭാഗത്തിലാണ് ജോലി ലഭിച്ചത്. ജ്യേഷ്ഠന്റെ ക്വാര്‍ട്ടറിലാണ് താമസ്സം. ബസ്സില്‍ നിത്യവും വന്നു പോകും. ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവന് ജോലിയില്‍ അലസനായി. ഉച്ചയ്ക്കു ഭക്ഷണ സമയത്ത് പോയാല്‍ പിന്നീട് ആളെ കാണില്ല. അതിനാല്‍ ഇവന്റെ കീഴിലുളള ജോലിക്കാരും ഇവനെപ്പോലെ പെരുമാറാന്‍ തുടങ്ങി. ഈ കാര്യം അവിടുത്തെ മാനേജര്‍ എന്റെ ശ്രദ്ധയില്‍പെടുത്തി. ഞാനും ഇവനെ നിരീക്ഷിക്കാന്‍ തുടങ്ങി. എന്നോടുളള അടുപ്പം കൊണ്ടാണ് മാനേജര്‍ വിക്രം സിംഗ് ഇത് ആരോടും പറയാതിരുന്നത്. എന്റെ അനുജനായതു കൊണ്ട് ഒരല്പം ഇളവ് അദ്ദേഹം കൊടുത്തതാണ്. അത് എന്റെ വിശ്വാസത്തെയാണ് ചോദ്യം ചെയ്തിരിക്കുന്നതെന്ന് എനിക്കും തോന്നി. സ്വന്തം വീട്ടിലായിരുന്നപ്പോഴും ഇവന് ഒരു പണിയും ചെയ്തു കണ്ടിട്ടില്ല, സുഖജീവിതമായിരുന്നു.
ഒരു ദിവസം ഉച്ചകഴിഞ്ഞിട്ട് ഞാന്‍ എന്‍ജിനീയറിംഗ് വിഭാഗത്തിലേക്ക് ചെന്നു. എല്ലാവരും ജോലിയില്‍ ബദ്ധശ്രദ്ധരാണ്. ഇവനെ അവിടെയെങ്ങും കണ്ടില്ല. ഞാന്‍ നിരനിരയായി കിടന്ന ചെറുതും വലുതുമായ പൈപ്പുകളുടെ ഇടയിലൂടെ നടന്നു. ഞാനറിയാതെ പുറത്തുപോകില്ലെന്നറിയാം. നടക്കുന്നതിനിടയില്‍ കണ്ടത് ഒരു പൈപ്പിനുളളില്‍ ഇവന് ഗാഢമായി ഉറങ്ങുന്നതാണ് ഇത് ജോലിസ്ഥലത്ത് ന്യായീകരിക്കാന്‍ കഴിയാത്തതാണ്. സംരക്ഷിക്കാന്‍ ആളുണ്ടെന്നു കരുതി പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ പാടില്ല. എന്നെക്കാള്‍ ശമ്പളം വാങ്ങുന്നവന് സത്യത്തിനു നേരെ മുഖം തിരിക്കുന്നത് എന്താണ്. വിളിച്ചുണര്‍ത്തി കുറ്റപ്പെടുത്തി. നീ രാത്രിയില്‍ ഉറങ്ങാറില്ലേ, നിനക്കു ചുറ്റും മറ്റുളളവര്‍ ഇതെല്ലാം കാണുന്നുണ്ട്. ഒരു ജോലിയില്‍ പ്രാവീണ്യം നേടാനാണ് ശ്രമിക്കേണ്ടത്. മറ്റുളളവരോട് പണിയെടുക്കാന്‍ പറഞ്ഞിട്ട് വന്നു കിടന്നുറങ്ങുക. എഴുന്നേറ്റു വരിക. ഒന്നും പ്രതികരിക്കാതെ എന്റെ ഒപ്പം ഭൂതബാധയുളളവനെ പോലെ നടന്നു. ഏതു ജോലി ചെയ്താലും അതില്‍ ജാഗ്രത വേണമെന്നു പറഞ്ഞിട്ട് ഞാന്‍ മടങ്ങി.
പുതുവര്‍ഷമായപ്പോള്‍ എനിക്ക് ശമ്പളത്തില്‍ നൂറുരൂപ വര്‍ദ്ധനവുണ്ടായി. കിട്ടുന്ന ശമ്പളമെല്ലാം പത്തു ദിവസത്തിനുളളില്‍ തീരും. വാടകയ്ക്കും ചെലവിനുമുളള പണം മാറ്റിവച്ചിട്ട് ബാക്കി തുക നാട്ടിലെ ആവശ്യക്കാര്‍ക്കായി അയയ്ക്കും. എന്റെ ഒപ്പം നാടകത്തില്‍ അഭിനയിച്ചവര്‍ വരെ ആവശ്യങ്ങള്‍ പറഞ്ഞ് കത്തയയ്ക്കും. എന്നാലും രോഗത്തില്‍ കഴിയുന്നവര്‍, കുട്ടികള്‍ക്കുളള ഫീസ്സ് ഇതിനാണ് മുന്‍ഗണന കൊടുത്തത്. ചില മാസങ്ങളില്‍ പലരോടും കടം വാങ്ങിയാണ് ഞാന്‍ ഫീസടച്ചതും ചെലവുകള്‍ നടത്തിയതും. ഓരോ മാസവും ആവശ്യക്കാരുടെ എണ്ണം കൂടുകയും ഞാന്‍ കടക്കാരനാവുകയും ചെയ്തു.
എന്റെ നാടകങ്ങള്‍ കല്‍ക്കട്ടയിലും റാഞ്ചിയിലും അരങ്ങേറി. റാഞ്ചിയില്‍ കാണാന്‍ പോകും കല്‍ക്കട്ടയിലേക്ക് എന്നെ ക്ഷണിച്ചു എങ്കിലും സമയക്കുറവുമൂലം പോകാന്‍ സാധിച്ചില്ല. റാഞ്ചിയിലും കല്‍ക്കട്ടയിലും ഞാന്‍ ബന്ധപ്പെട്ടിട്ടുളള വ്യക്തികള്‍ മലയാള ഭാഷയെ ഹൃദയത്തില്‍ സൂക്ഷിക്കുന്നവരും നന്മയുളളവരുമായിരുന്നു. ഒരു സാഹിത്യകാരന് അല്ലെങ്കില്‍ നാടകകൃത്ത് സമൂഹത്തില്‍ ചുട്ടുപൊളളുന്ന യാഥാര്‍ത്ഥ്യങ്ങള്‍ ജനങ്ങളിലെത്തിക്കുമ്പോഴാണ് മിഴിവുറ്റവനാകുന്നതെന്ന് അവര്‍ പറഞ്ഞത് ഓര്‍ക്കും. ഓരോ ജീവിതത്തിന്റെയും സൂഷ്മതലങ്ങള്‍ പഠിക്കാന്‍ എത്രയോ കാലങ്ങള്‍, ജന്മങ്ങള് വേണ്ടി വരുമെന്ന് എനിക്കു തോന്നി. സാഹിത്യം സിനിമയല്ല. അതിന് വെളിച്ചമുണ്ടാകണമെങ്കില്‍ അറിവും അനുഭവങ്ങളും ധാരാളമായി വേണം. റാഞ്ചി എയ്ഞ്ചല്‍ തിയേറ്റേഴ്സ്, സി. എല്‍ ജോസ്, കടവൂര്‍ ചന്ദ്രന്‍പിളള തുടങ്ങിയവരുടെ നാടകങ്ങള്‍ അവതരിപ്പിച്ചപ്പോഴും കാണാന്‍ പോകുമായിരുന്നു. ഒരിക്കല്‍ എനിക്കൊപ്പം റാഞ്ചി ടെക്സ്റ്റയില്‍സില്‍ ഞാന്‍ ജോലി വാങ്ങിക്കൊടുത്ത മുരളീധരനുമുണ്ടായിരുന്നു.
അളിയനും കുടുംബവും ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ പഞ്ചാബിലേക്ക് ട്രന്‍സ്ഫറായി പോയി. കുഞ്ഞുമോന് ഒരു വര്‍ഷമാകുന്നതിനു മുന്നേ അവധിയെടുത്ത് നാട്ടിലേക്കു പോയി. ഒരു മാസം കഴിഞ്ഞിട്ടും തിരിച്ചു വന്നില്ല. ഞാന്‍ ദുര്‍വ്വയില്‍ നിന്ന പോയതിനു ശേഷം അധികമാരും എന്നെപ്പറ്റി സംസാരിച്ചിട്ടില്ല. പലരും കരുതിയത് ഞാന്‍ മറ്റെങ്ങോ ജോലിയായി പോയിക്കാണുമെന്നാണ്. നാടകം കഴിഞ്ഞു തീരുമ്പോള്‍ എല്ലാവരേക്കാളും മുന്നേ ഞാന്‍ സ്ഥലം വിടും. രാത്രി കാലമായതിനാല്‍ ആരും ആരേയും അധികം ശ്രദ്ധിക്കാറില്ല. രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ എനിക്ക് പത്രപ്രവര്‍ത്തന പഠനത്തിനു സര്‍ട്ടിഫിക്കേറ്റ് കിട്ടി. കോളജ് പഠനം തുടര്‍ന്നു.
ഒരു രാത്രി ഭക്ഷണം കഴിച്ചിട്ട് വീട്ടിലെത്തുമ്പോള്‍ അടുത്ത മുറിയിലുളള അബ്ദുല്ലയും ശശിധരനും അടുത്ത വീട്ടിലെ ഗൗരവ് ശര്‍മ്മയുമായി വഴക്കാണ്. അയാള്‍ക്കൊപ്പം അയാളുടെ വീട്ടില്‍ വാടകയ്ക്കു താമസ്സിക്കുന്ന മൂന്നു ഹിന്ദിക്കാരും സ്ത്രീകളും കുട്ടികളും കാഴ്ച്ചക്കാരായി നില്പുണ്ട്. അവരുടെ വഴക്കു കേട്ട് അതുവഴി പോകുന്നവരും അവിടേക്കു വന്നു. ഞാനും അവരുടെ പിറകിലായി നിലയുറപ്പിച്ചു. ഗൗരവിന്റെ വായില്‍ നിന്ന് വരുന്നത് നല്ല ഭാഷയല്ല. ഒപ്പം ജാതിഭൂതവുമുണ്ട്.
പശു ഇറച്ചി വേവിച്ചതിന്റെ മണം പുറത്തു വന്നതാണ് പ്രശ്നം. പലപ്പോഴും ബീഹാറിന്റെ പലഭാഗങ്ങളില്‍ പശുക്കളെ കശാപ്പു ചെയ്യുന്നതിന്റെ പേരില്‍ ഹിന്ദു-മുസ്ലീം കൊലപാതകങ്ങള്‍ നടക്കുന്നുണ്ട്. ഒരുത്തന്റെ ഭവനത്തില്‍ ഭക്ഷണമുണ്ടാക്കുന്നത് നിരീക്ഷിക്കാന്‍ മറ്റുളളവര്‍ക്ക് എന്തു കാര്യമെന്ന് എനിക്കും തോന്നി. ഇവര്‍ മുറിക്കുളളില്‍ മറ്റ് അസന്മാര്ഗ്ഗിക കാര്യങ്ങളൊന്നും ചെയ്തിട്ടില്ല. ഇറച്ചിയുടെ മണം മറ്റളളവര്‍ക്ക് ദുര്‍ഗ്ഗന്ധമുണ്ടാക്കുന്നുണ്ടെങ്കില്‍ അതു പാടില്ലെന്ന് പറഞ്ഞാല്‍ പോരേ?. അതിന് മറ്റൊരാളുടെ മുറിയില്‍ അതിക്രമിച്ച് കടക്കുന്നത് നിയമലംഘനമല്ലേ?. അവരുടെ വഴക്കു തുടരുന്നതിനിടയില്‍ ശശി പറഞ്ഞു, ഇതു പശു ഇറച്ചിയല്ല, പോത്തിറച്ചിയാണ്.
അബ്ദുളിന്റെ വാദം മറ്റൊന്നാണ്. എന്റെ മുറിയില്‍ നിങ്ങള്‍ എന്തിനു കയറി. ഗൗരവിന്റെ നോട്ടം സാധാരണ നോട്ടമല്ല. ചോര പകയുടെ നോട്ടമാണ്. സദാചാരഗുണ്ടകളെ പോലെ ഗൗരവിനു ചുറ്റും മതമൗലീക വാദികളും നിന്നു. അതിലൊരാള്‍ ഇറച്ചിപാത്രത്തിന്റെ അടപ്പ് തറന്നു മണപ്പിച്ചു നോക്കി. അവന്റെ മുഖത്ത് മിന്നിമറഞ്ഞത് പുച്ഛവും ഓക്കാനവുമായിരുന്നു. അവന് ശശിയുടെ നേര്‍ക്കു നോക്കി അമര്‍ഷത്തോടെ ചോദിച്ചു, തും ജൂട്ട് ബോല്‍ത്താ കെ കുത്തേ, ഈ തോ ഗായിക്കാ മീറ്റേ, (നീ കളളം പറയുന്നോടാ നായേ, ഇത് പശുവിന്റെ ഇറച്ചിയാ) പറഞ്ഞു തീരുകയും മറ്റൊരുത്തന് ശശിയുടെ കരണത്ത് ആഞ്ഞടിച്ചു. ആ അടി വേദനയോടെ ഞാന്‍ കണ്ടു. ശശി രോഷത്തോടെ പറഞ്ഞു, ഇറങ്ങി പോടാ ഞങ്ങളുടെ മുറിയില്‍ നിന്ന്. മറ്റൊരുത്തന് ആ ഇറച്ചിപ്പാത്രം പുറത്തേക്ക് എറിഞ്ഞു. അടുക്കളയിലുളള ഉരുളന്‍ കിഴങ്ങും, പച്ചക്കറികളും കണ്മുന്നില് കണ്ടതെല്ലാം അവര്‍ തട്ടി തെറുപ്പിച്ചു. ഗൗരവ്വ് ശര്‍മ്മയെ അബ്ദുള്‍ തളളിയിട്ട് ആക്രോശിച്ചു. ഇറങ്ങെടാ പുറത്ത്.
അതിനുളളില്‍ അടിയും ഉന്തും തളളും തുടര്‍ന്നു. അബ്ദുല്ല മേശപ്പുറത്തിരുന്ന കത്തിയെടുത്ത് ഗൗരവിന്റെ നേര്‍ക്കു ചൂണ്ടി. കത്തി കയ്യിലിരുന്ന് വിറച്ചു. ഗൗരവും മറ്റു രണ്ടു പേരും കൂടി കത്തി വാങ്ങാന്‍ ശ്രമിക്കുന്നതിനിടയില്‍ രണ്ടു പേരുടേയും കൈകള്‍ മുറിഞ്ഞു രക്തമൊഴുകി. ശശിയും മറ്റൊരുത്തനുമായി പിടിവലി നടന്നു. ശശിയെ ഇടിച്ചു വീഴ്ത്തുന്നതില്‍ എതിരാളി വിജയിച്ചു. വീണ്ടും മുകളിലേക്കുയര്‍ത്തി അടിക്കുന്നതു കണ്ടപ്പോള്‍ എന്റെ മാംസപേശികളും വലിഞ്ഞുമുറുകി. ഇതു കണ്ടു നില്ക്കാന് മനസ്സനുവദിക്കുന്നില്ല. അബ്ദുല്ലയെ ഭിത്തിയോടു ചേര്‍ത്തു പിടിച്ച് ഇടിക്കുന്നു. അയാളും പൊരുതുന്നുണ്ട്. എന്റെ രക്തവും തിളച്ചു. അകത്തേക്കു കയറി ശശിയെ ഇടിച്ചവനെ ആദ്യം ചവിട്ടി. അവന് മലര്‍ന്നടിച്ചു വീണു. അബ്ദുല്ലയെ ഇടിച്ചുകൊണ്ടിരുന്നവരേയും മാറി മാറി ചവിട്ടി. അവര്‍ മൂന്നുപേരും ഭിത്തിയില്‍ ഇടിച്ചു നിന്നിട്ട് എന്റെ നേരെ തിരിഞ്ഞു. ആറു കൈകള്‍ പല ഭാഗത്തു നിന്നും എന്റെ മേല്‍ പതിഞ്ഞ് ഞാന്‍ നിലം പരിശ്ശായി. മുറിക്കുളളില്‍ നിന്നുതിരിയാന്‍ സ്ഥലമില്ല. മുകളിലേക്ക് ഉയര്‍ന്നു ചവിട്ടാന്‍ കഴിയുന്നില്ല. ഞാന്‍ തറയില്‍നിന്ന് എഴുന്നേറ്റു. ഓരോരുത്തരുടേയും നെഞ്ചത്തും, പുറത്തും ചവിട്ടു തുടര്‍ന്നു. ഓരോ ചവിട്ടിലും ഭിത്തിയിലിടിച്ച് ഓരോരുത്തര് വീഴുന്നുണ്ട്. എന്നിട്ടും ആക്രോശിച്ചു കൊണ്ടവര്‍ എഴുന്നേറ്റു വരും.
ആളുകള്‍ ഓടി കൂടിക്കൊണ്ടിരുന്നു. ശശി അവശനായി മാറിയതു കണ്ട് ഞാന്‍ ശശിയെ പിറകോട്ടു മാറ്റി അവരെ നേരിട്ടു. എന്റെ ഇടതു കൈകൊണ്ടുളള ഇടിയില്‍ ഒരുത്തന്റെ മൂക്കില്‍ നിന്നു ചോര വന്നു. അവന് ചോര തുടച്ചുകൊണ്ട് ഭയപ്പെട്ട് പുറത്തേക്ക് നടന്നു. ഒരുത്തന് എന്റെ കഴുത്തില്‍ പിടിമുറുക്കി. ശശി അവന്റെ കഴുത്തില്‍ പിടിച്ചു. മുന്നില്‍ ഇടിക്കാന്‍ വന്നവനെ ഞാന്‍ ചവിട്ടി. കഴുത്തില്‍ പിടി മുറുക്കിയവനേയും മുന്നോട്ടു തളളി ആഞ്ഞു ചവിട്ടി. ആ ചവിട്ടില്‍ അയാള്‍ വാതിലിലൂടെ പുറത്തേക്കു വീണു. ഒരുത്തന് ഭയന്നോടി. അബ്ദുല്ലയെ ക്രൂരമായി മര്‍ദ്ദിച്ചുകൊണ്ടിരുന്ന ഗൗരവിനെ മുന്നോട്ടു തളളി; വിറച്ചു നിന്നവന്റെ അടിവയറ്റില്‍ ആഞ്ഞു ചവിട്ടി. ആ ചവിട്ടില്‍ വേദനകൊണ്ടയാള്‍ നാഭിയില്‍ അമര്‍ത്തിപ്പിടിച്ചു ഒരലര്‍ച്ചയോടെ വീണു. അവിടെ നിന്നവര്‍ ഇതിനകം സൈക്കിള്‍ റിക്ഷയില്‍ രണ്ടു പേരെ ആശുപത്രിയില്‍ കൊണ്ടുപോയി. മറ്റൊരുത്തന് മുന്നോട്ടു നടക്കാന്‍ നിവര്‍ത്തിയില്ലാതെ കിടന്നു. ശശിയോടു പറഞ്ഞിട്ട് ഞാന്‍ സൈക്കിള്‍ റിക്ഷ വിളിക്കാനായി റോഡിലേക്കോടി. അബ്ദുളിന്റെ ശരീരവും മുറിഞ്ഞ് രക്തമൊഴുകുന്നുണ്ട്. ഗൗരവിന്റെ ആള്ക്കാര് അയാളെ എടുത്ത് പുറത്തേക്ക് കൊണ്ടുപോയി. ശശി അബ്ദുളിന്റെ കൈ തുണികൊണ്ട് കെട്ടി. ഞാന്‍ കുതിര റിക്ഷയുമായിട്ടെത്തി. അടുക്കള തുറന്നിട്ടിട്ട് അടുത്ത മുറിയില്‍ നിന്ന് പഴ്സ് എടുത്തിട്ട് തുണി മാറാതെ ആശുപത്രിയിലേക്ക് തിരിച്ചു. ശശിയും അബ്ദുളും യാത്രക്കിടയില്‍ എന്നോട് ആപത്തില്‍ സഹായിച്ചതിന് അതിരറ്റ നന്ദി അറിയിച്ചു.
അവര്‍ ശാരീരികമായും മാനസ്സികമായും തളര്‍ന്ന അവസ്ഥയിലായിരുന്നതിനാല്‍ ഞാന്‍ പറഞ്ഞു, ഇപ്പോള്‍ നിങ്ങള്‍ക്ക് വേണ്ടത് ചികിത്സയാണ്. ശശി ഭീതിയോടെ പറഞ്ഞു. ”നമ്മുടെ മുറിയില്‍ കയറി ഇത്ര ക്രൂരമായി പെരുമാറാന്‍ അവര്‍ക്ക് എങ്ങനെ കഴിഞ്ഞു”. ഞാന്‍ ശശിയെ ധൈര്യപ്പെടുത്തി. ഈ മതഭ്രാന്തന്മാരെ പ്രതിരോധിക്കാന്‍ ഭഗവാന് നമുക്ക് ശക്തി തരാതിരിക്കുമോ?. ആശുപത്രിയിലെ എമര്‍ജന്‍സിയിലാണ് ആദ്യം ചെന്നത്. അടി കൊണ്ടു വീണവര്‍ അവര്‍ക്കു മുന്നേ അവിടെ എത്തിയിരുന്നു. രണ്ടു പേരേയും അകത്തേക്കു കൊണ്ടുപോയി. ഡോക്ടര്‍ അവരെ പരിശോധിച്ചു. രണ്ടു പേരോടും യാത്രയില്‍ പ്രത്യേകം പറഞ്ഞു, ഇത് പോലീസ് കേസ്സാണ്. എത്ര ദിവസം കൂടുതല്‍ നിങ്ങള്‍ ആശുപത്രിയില്‍ കിടക്കുന്നോ അത്രയും കേസ്സിന് ബലമാണ്. സുഖമുണ്ടെങ്കിലും സുഖമില്ലെന്ന് അഭിനയിച്ചു കൊളളണം. വീടു കയറി അക്രമിച്ചു എന്നത് നമുക്കറിയാം. നീതി നമ്മുടെ ഭാഗത്താണ്. നീതിനിഷേധം നടക്കുന്ന സ്ഥലമാണിതെന്ന് മറക്കരുത്.
അവരില്‍ ആരൊക്കെ ആശുപത്രിയില്‍ കിടക്കുമെന്ന് നമുക്കറിയില്ല.ശശി പരിഭ്രമത്തോടെ എന്നെ നോക്കിയിട്ട് പറഞ്ഞു, സോമന്റെ ചവിട്ടില്‍ ആ ഗൗരവ് ചത്തവനെ പോലെയാണ് കിടന്നത്. എന്റെ മനസ്സിലും ആ ഭയമുണ്ട്. എങ്കിലും അവരെ ധൈര്യപ്പെടുത്തി പറഞ്ഞു. നിങ്ങള്‍ പറയേണ്ടത് എപ്പോഴും ഓര്‍ത്തിരിക്കണം. ക്രൂരമായ ആക്രമണമാണ് അവര്‍ ഏഴുപേര്‍ ഞങ്ങളുടെ മുറിയില്‍ നടത്തിയത്. അടി കൊണ്ട് ഞങ്ങള്‍ വീഴുകയായിരുന്നു. പോക്കറ്റില്‍ കിടന്ന പണം അപഹരിച്ചു. മുറിയിലെ സാധനങ്ങളും,കറികളും പുറത്തേക്ക് വലിച്ചെറിഞ്ഞു. ഞങ്ങള്‍ ആരേയും കൊല്ലാന്‍ ശ്രമിച്ചില്ല. അവര്‍ രക്ഷപ്പെടാന്‍ വേണ്ടി ഞങ്ങളുടെ മേല്‍ കളളകേസ്സുണ്ടാക്കുകയാണ്. ശശിയുടെ കണ്ണുകള്‍ ഒന്നു തിളങ്ങി. അബ്ദുളിലും ആത്മവിശ്വാസം വളര്‍ന്നു. അവരെ ധൈര്യപ്പെടുത്തുമ്പോള്‍ എന്റെ മനസ്സില്‍ നിരാശ മാത്രമായിരുന്നു. എന്റെ ചവിട്ട് നാഭിയില്‍ പതിച്ചാല്‍ മരണം ഉറപ്പല്ലേ. അതിന് എന്താണ് തെളിവെന്നു ചോദിച്ചാല്‍ അവിടെ കണ്ടു നിന്നവര്‍ ധാരാളമാണ്. മനുഷ്യര്‍ പ്രതികാര വാഞ്ചയുളളവരായി തീര്‍ന്നാല്‍ അവന്റെ അന്ത്യം അടുത്തിരിക്കുന്നു എന്നല്ലേ. അവിടെ ബുദ്ധിയുപയോഗിച്ചാല്‍ അപകടങ്ങള്‍ മാറിപ്പോകും. ഞാന്‍ എന്നോടു തന്നെ ചോദിച്ചു. ഇങ്ങനെ ഒരവസരത്തില്‍ ഞാന്‍ എന്തു ചെയ്യണമായിരുന്നു?. കണ്ടിട്ടും കാണാതെ പോകണമായിരുന്നോ. അതോ അത്യുത്സാഹത്തോടെ കണ്ടുനിന്ന് രസിക്കണമായിരുന്നോ? അന്ധകാര ശക്തിക്കെതിരെ അന്ധനായി മാറണമായിരുന്നോ. ഓരോരോ ചോദ്യങ്ങള്‍ എന്നെ ചുറ്റി വരിഞ്ഞു കൊണ്ട് നില്‍ക്കമ്പോഴാണ് അകത്തേക്കു പോയ ശശിയും അബ്ദുളും പുറത്തേക്ക് വന്നത്. അബ്ദുളിന്റെ മുറിവുളള കൈ വെളളത്തുണികൊണ്ട് കെട്ടിവച്ചിരിക്കുന്നു. ഞാന്‍ ആകാംക്ഷയോടെ ചോദിച്ചു, എന്തുണ്ടായി, അഡ്മിറ്റാകുന്നില്ലേ. ശശി പറഞ്ഞു, നമ്മള് വിചാരിച്ചതുപോലെ നടക്കില്ല. ഞങ്ങളെ പരിശോധിച്ചു, ഓരോ ഇന്ജക്ഷന് തന്നിട്ട് പറഞ്ഞു. രണ്ടു ദിവസം വിശ്രമിക്ക് വേദനയെല്ലാം മാറും. അകത്തുവച്ച് ഒരു കാര്യമറിഞ്ഞു ആ ഗൗരവിനെ ഐ.സി.യുവില്‍ അഡ്മിറ്റ് ചെയ്തരിക്കുകയാണ്. പോലീസ്സിനെ വിവരമറിയിച്ചു അവര്‍ വരും. സോമന് ഒന്നു മാറി നില്‍ക്കുന്നത് നല്ലതാണ്. എനിക്കും തോന്നി പോലീസ്സിന് പിടി കൊടുക്കരുത്. പോലീസ് പിടിച്ചാല്‍……
ആരും കാണാതെ പുറം വാതിലിലൂടെ പുറത്തേക്ക് നടന്നു. മെയിന്‍ റോഡിലെത്തി കുതിര റിക്ഷയില്‍ കയറി മുരളിയുടെ മുറിക്കു മുന്നിലെത്തി. മുരളി ഉറങ്ങാനായി കണ്ണടച്ചു കിടക്കുമ്പോഴാണ് കതകില്‍ മുട്ടിയത്. ആരെന്നറിയാന്‍ ലൈറ്റിട്ടിട്ട് കതക് തുറന്നു എന്നെ തുറിച്ചുനോക്കി. എന്റെ മുഖത്തെ ഭയാശങ്കകള്‍ കണ്ടിട്ട് ചോദിച്ചു. എന്താ സാറെ ഈ രാത്രിയില്‍. മുരളിയോട് കതകടയ്ക്കാന്‍ പറഞ്ഞു. മുരളി ആകാംക്ഷയോടെ കതകടച്ചിട്ട് എന്നോട് ഇരിക്കാന്‍ പറഞ്ഞു. ഞാന്‍ നടന്ന കാര്യം വിവരിച്ചു. എല്ലാം കേട്ടതിനു ശേഷം ഒരു രാത്രിയല്ല എത്ര രാത്രി വേണമെങ്കിലും ഇവിടെ കഴിയാമെന്നു പറഞ്ഞ് ആശ്വസിപ്പിച്ചു. ഉറക്കം വന്നില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നു നേരം വെളുപ്പിച്ചു. രാവിലെ തന്നെ ഓഫീസ്സിലെത്തി സുബാഷ് ബാബുവിന് കാര്യങ്ങള്‍ വിവരിച്ചു കൊടുത്തു. അദ്ദേഹം ദയനീയമായി എന്നെ നോക്കിയിരുന്നു. അത്യാവശ്യം ഒരു മാസത്തെ അവധി വേണം സാര്‍. എന്റെ അവധിക്ക് അംഗീകാരവും ശമ്പളവും തന്നിട്ട് പറഞ്ഞു, ആവശ്യങ്ങള്‍ പറയാന്‍ മടിക്കേണ്ട. മനുഷ്യ ശരീരത്തില്‍ കുടിയേറിയിരിക്കുന്ന ഭൂതങ്ങളാണ് ഇതൊക്കെ ചെയ്യുന്നത് എന്ന് അദ്ദേഹം മനസ്സിലാക്കി കാണണം.
ഓഫിസ്സിലെ ഗുപ്താജിയോടും യാത്രപറഞ്ഞിട്ട് കുറുക്കു വഴികളിലൂടെ നടന്ന് ബസ്സ് സ്റ്റാന്‍ഡില്‍ എത്തി ഓമനയെ കാണാന്‍ യാത്ര തിരിച്ചു. ബസ്സിലിരിക്കുമ്പോഴും മനസ്സില്‍ യാതൊരു കുറ്റബോധവുമുണ്ടായില്ല.
മറ്റൊന്ന് മനസ്സിനെ മഥിച്ചത് മനഷ്യനെ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അറിഞ്ഞും അറിയാതെയും ചാടിക്കുന്നത് ഏതു ഭൂതമാണ്. ഹസാരിബാഗില്‍ നിന്ന് സൈക്കിള്‍ റിക്ഷയില്‍ ആശുപത്രിയിലെത്തി. സെക്യൂരിറ്റിക്കാരനെ ഗേറ്റില്‍ കണ്ടില്ല. അകത്തേക്കു നടന്നു അടുത്തുകൂടി പോയ ഒരു ഹിന്ദിക്കാരി നഴ്സിനോട് ഓമനയെപ്പറ്റി ചോദിച്ചു. ആ സ്ത്രീ എനിക്കൊപ്പം നടന്ന് ഓമന ജോലി ചെയ്യുന്ന വാര്‍ഡ് കാട്ടിത്തന്നിട്ട് പോയി. ഭാഗ്യത്തിന് ആ സമയം പുറത്തുളളവര്‍ക്ക് രോഗികളെ കാണാനുളള സമയമായിരുന്നു. ഈ പ്രാവശ്യം ഒരു മുന്നറിയിപ്പുമില്ലാതെയാണ് വരവ്. പരസ്പരം കാണണമെന്ന് കത്തിലെഴുതി സ്വയം ആശ്വസിക്കുമെങ്കിലും അത് നടക്കാറില്ല. മാനത്ത് തിളങ്ങി നില്ക്കുന്ന സൂര്യനെപ്പോലെ എന്റെ മനസ്സും തിളങ്ങിനിന്നു. വാതില്ക്കല് ചെന്ന് അകത്തേക്ക് ഒളിഞ്ഞുനോക്കി. അവള് ആശ്ചര്യപ്പെട്ട് മന്ദഹാസം പൊഴിച്ചുകൊണ്ട് എന്നെ നോക്കി.
ന്യൂസ് ഡെസ്ക്
ഇന്ത്യയ്ക്ക് മറ്റ് രാജ്യങ്ങളെ സഹായിക്കാൻ നിയമ തടസമൊന്നുമില്ല. എന്നാൽ ഇന്ത്യയെ ആപത്ഘട്ടത്തിൽ സാമ്പത്തികമായി ഒന്നു സഹായിക്കാമെന്നു വിദേശ രാജ്യങ്ങൾ കരുതിയാൽ അതു നടപ്പില്ല എന്നു സൂചന. കാരണം ഇന്ത്യയുടെ പ്രഗത്ഭരായ ഭരണാധികാരികൾ സ്വീകരിച്ചിരിക്കുന്ന നയമാണ് ഇപ്പോൾ പ്രശ്നമായിരിക്കുന്നത്. ഇതറിയാമായിരുന്ന നിലവിലുള്ള ഭരണാധികാരികൾ മുൻഗാമികളെ പഴിക്കുന്നതല്ലാതെ ഇതൊന്നു മാറ്റി എഴുതാൻ മെനക്കെട്ടുമില്ല.
പ്രളയത്തെ തുടര്‍ന്ന് കേരളത്തെ സഹായിക്കാനായി യുഎഇ പ്രഖ്യാപിച്ച സഹായധനം സ്വീകരിക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കില്ലെന്നാണ് സൂചന ലഭിച്ചിരിക്കുന്നത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് സ്വീകരിച്ച നയപരമായ തീരുമാനമാണ് തുക സ്വീകരിക്കുന്നതിന് തടസ്സമായി നില്‍ക്കുന്നത്. നയപ്രകാരം വായ്പയായി മാത്രമേ വിദേശത്ത് നിന്ന് തുക സ്വീകരിക്കാനാകുവെന്നാണ് വിശദീകരണം. പ്രളയക്കെടുതി നേരിടുന്ന കേരളത്തെ സഹായിക്കാനായി 700 കോടിയുടെ സഹായം അനുവദിച്ചതായി നേരത്തെ യുഎഇ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരുന്നു. ഉത്തരാഖണ്ഡില്‍ മേഘവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ പ്രളയത്തിന് പിന്നാലെ വാഗ്ദാനം ചെയ്യപ്പെട്ട വിദേശ സാമ്പത്തിക സഹായങ്ങള്‍ അന്നത്തെ ധനമന്ത്രിയായിരുന്ന പി. ചിദംബരം തള്ളിക്കളഞ്ഞിരുന്നു. ലോകബാങ്കില്‍ നിന്ന് വായ്പയെടുത്താല്‍ പോലും സംഭാവനയായി പണം സ്വീകരിക്കില്ലെന്നാണ് അന്ന് ചിദംബരം നിലപാടെടുത്തത്.
സുനാമിക്ക് ശേഷം ഇന്ത്യ ഈ നയമനുസരിച്ച് വിദേശ സഹായങ്ങള്‍ സ്വീകരിച്ചിട്ടില്ല. രണ്ട് യുപിഎ സര്‍ക്കാരുകളുടെ കാലത്തുണ്ടായ പ്രകൃതി ദുരന്തങ്ങളില്‍ യുഎന്‍, റഷ്യ, ചൈന തുടങ്ങി നിരവധി കേന്ദ്രങ്ങളില്‍ നിന്നുള്ള സഹായ വാഗ്ദാനങ്ങളും രാജ്യം ഇതേകാരണത്താല്‍ നിരസിച്ചിരുന്നു. അതേസമയം വായ്പവാങ്ങുന്നതിന് നയം തടസ്സമാകില്ലെങ്കിലും വിദേശരാജ്യങ്ങളില്‍ നിന്ന് വായ്പയായി പണം തേടുന്നതിന് സംസ്ഥാനങ്ങള്‍ക്ക് സ്വന്തമായി കരാറിലേര്‍പ്പെടാനാകില്ല. ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ അനുമതി ആവശ്യമാണ്. എന്നാല്‍ നിലവിലെ ദുരന്തം നേരിടാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കെല്‍പ്പുണ്ടെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ഇക്കാര്യത്തില്‍ നയത്തില്‍ മാറ്റം വരുത്തണമോ എന്ന കാര്യത്തില്‍ കൂടിയാലോചനകള്‍ പുരോഗമിക്കുകയാണ്
ബിനോയി ജോസഫ്
നന്മയുടെ പ്രകാശം അണയുന്നില്ല.. അവർ സ്വന്തം ജനതയുടെ കണ്ണീർ കണ്ടു.. മുന്നിൽ മിന്നി മറയുന്ന ദൃശ്യങ്ങൾ അവരുടെ ഹൃദയങ്ങളിൽ ഒരു തീരാനൊമ്പരമായി മാറി. യുകെയിലടക്കുള്ള പ്രവാസി മലയാളികൾ പലരും ഉറങ്ങിയിട്ട് ദിവസങ്ങളായി. ജന്മനാടിന്റെ സ്ഥിതിയോർത്ത് അവർക്ക് ഉറങ്ങാൻ കഴിയുന്നില്ല. സ്വന്തക്കാരെ നഷ്ടപ്പെട്ടവരും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വിഷമത്തിൽ അതീവ ദുഖിതരായവരും നിരവധി. പ്രളയദുരിത പ്രദേശങ്ങളിൽ ഉള്ളവർക്കായി സഹായങ്ങൾ എത്തിക്കുന്ന തിരക്കിലാണ് ഏവരും.
ക്യാമ്പുകളിൽ കഴിയുന്നവർക്ക് യുകെയിലെ മലയാളികൾ നല്കിയ സഹായം ഫലപ്രദമായി എത്തിക്കാൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യമുണ്ടെന്ന് കേംബ്രിഡ്ജിലെ കൗൺസിലറായ ബൈജു വർക്കി തിട്ടാല മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. മലയാളം യുകെ പ്രസിദ്ധീകരിച്ച അപ്പീൽ വളരെ ഗുണം ചെയ്തതായി അദ്ദേഹം പറഞ്ഞു. കോട്ടയം ജില്ലയിലെ ആർപ്പൂക്കര പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പുകളിലാണ് ബൈജു തിട്ടാല കോർഡിനേഷൻ നടത്തുന്നത്.
മലയാളം യുകെ അറിയിപ്പ്
യുകെയിൽ നിന്നുള്ള മലയാളികൾ ഇപ്പോൾ നാട്ടിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ നേരിട്ടോ, നേരിട്ട് അറിയാവുന്നവർ വഴിയോ ഏർപ്പെടുന്നുണ്ടെങ്കിൽ മലയാളം യുകെ ന്യൂസിനെ അറിയിക്കാവുന്നതാണ്. വിവരം മലയാളം യുകെ പ്രസിദ്ധീകരിക്കുന്നതും ആ പ്രദേശങ്ങളിൽ നിന്ന് ഇവിടെ കുടിയേറിയവർക്ക് തങ്ങളുടെ നാടിനെ സഹായിക്കാനായി അവസരം ഒരുങ്ങുകയും ചെയ്യും. ബൈജു വർക്കി തിട്ടാല ആർപ്പൂക്കര പഞ്ചായത്തിൽ നടത്തിയ പ്രവർത്തനത്തിൽ മലയാളം യുകെ അപ്പീൽ ഫലപ്രദമായിരുന്നു. പെട്ടെന്ന് സഹായം അർഹതപ്പെട്ടവർക്ക് ലഭിക്കാൻ ഇത് സഹായിച്ചു. മലയാളം യുകെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഫണ്ട് സ്വരൂപിക്കുന്നില്ല. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് പിന്തുണ നല്‍കുകയും ലഭിക്കുന്ന സഹായം ഫലപ്രദമായി വിനിയോഗിക്കപ്പെടുന്നു എന്ന് ഉറപ്പു വരുത്തുകയും ആണ് ചെയ്യുക. ഇതിനായി മലയാളം യു കെ ന്യൂസ് ടീമിനെ [email protected] എന്ന ഇമെയിലിലോ 00447915660914 എന്ന നമ്പരിലോ ബന്ധപ്പെടാവുന്നതാണ്.
ക്യാമ്പുകളിൽ കഴിയുന്നവർക്ക് അവശ്യ വസ്തുക്കൾ എത്തിക്കുക എന്ന മഹത്തായ ദൗത്യത്തിലാണ് ബൈജു. ക്യാമ്പിൽ ആവശ്യത്തിനുള്ള ഭക്ഷ്യസാധനങ്ങളും മരുന്നുകളും എത്തിക്കഴിഞ്ഞു. ഇവർ വീടുകളിലേയ്ക്ക് മടങ്ങുമ്പോൾ അത്യാവശ്യം കൂടെ കൊടുത്തു വിടാനുള്ള ഭക്ഷ്യ വസ്തുക്കൾ ഒരുക്കുകയാണ് ബൈജു ഇപ്പോൾ. അരിയും പഞ്ചസാരയുമടക്കം മൂന്ന് ടണ്ണോളം ഭക്ഷ്യ വസ്തുക്കൾ ആവശ്യമുണ്ട്. മലയാളം യുകെ ഇന്നലെ പ്രസിദ്ധീകരിച്ച അപ്പീലിനെ തുടർന്ന് നിരവധി പേരാണ് ബൈജുവിനെ ബന്ധപ്പെട്ട് സഹായം നല്‍കിയത്. സാമ്പത്തികമായി സഹായിക്കാൻ താത്പര്യമുള്ളവർ ബൈജു വർക്കി തിട്ടാലയെ 00919605572145 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്. നാളെയോടെ ടാർജറ്റ് തികയ്ക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ബൈജു തിട്ടാല.
കേംബ്രിഡ്ജ് എം.പിയായ ഡാനിയേൽ സെയ്നർ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയായ ജെറമി ഹണ്ടിന് ബൈജു തിട്ടാല നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേരളത്തിലെ ദുരിതമനുഭവിക്കുന്നവർക്ക് ബ്രിട്ടൻ സഹായം നല്‍കണമെന്ന് അഭ്യർത്ഥിച്ച് കത്ത് നല്‍കിയിരുന്നു. തന്റെ കൈവശമുള്ള ആന്റിക് വസ്തുക്കൾ ലേലത്തിന് വച്ച് കിട്ടുന്ന തുക കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നല്കാൻ ബൈജു തിട്ടാലയെ ഏല്പിക്കുമെന്ന് കേംബ്രിഡ്ജ് നിവാസിയായ ബാർബര ഹാൻസെൻ അറിയിച്ചിട്ടുണ്ട്.
അദ്ധ്യായം -20
എന്റെ പുതിയ നാടകം – ദൈവഭൂതങ്ങള്‍
ദുര്‍ഗ്ഗാദേവിയുടെ പൂജ അവധിയായതിനാല്‍ നാടെങ്ങും ഉത്സവലഹരിയിലാണ്. ഹോളിക്കാലവും ഇങ്ങനെ തന്നെ. ബസ്സുകളില്‍ കയറാനും ഇറങ്ങാനും തിരക്കാണ്. തിക്കിത്തിരക്കി ഞാനും കയറി. ബസ്സില്‍ നിന്നുതിരിയാന്‍ സ്ഥലമില്ലാത്തതിനാല്‍ സ്റ്റോപ്പുകളില്‍ കൈകാണിക്കുന്നവരെ ഗൗനിക്കാതെയാണ് ബസ്സ് റാഞ്ചിയിലെത്തിയത്. നടന്നു വീട്ടിലെത്തി. ശശിയും അബ്ദുളളയും വീട്ടിലില്ല. അവര്‍ ഭക്ഷണം ഹോട്ടലില്‍ നിന്ന് കഴിക്കാറില്ല. വീട്ടില്‍ തന്നെയാണ് ഉണ്ടാക്കുന്നത്. കുളി കഴിഞ്ഞിട്ട് പേപ്പറും പേനയും എടുത്തു. ഏന്ജല് തീയേറ്റേഴ്സിനു വേണ്ടി ഒരു നാടകം വേണമെന്ന് കുറച്ചു നാളായി ജോസഫ് സാര്‍ പറയുന്നു. മനസ്സിലേക്ക് കടന്നു വന്നത് രാജു പറഞ്ഞ പളളിയും പരിവാരങ്ങളുമാണ്. പളളിയില്‍ ദൈവത്തെ ആരാധിക്കാന്‍ വരുന്നവര്‍ക്ക്. എങ്ങനെ പിണങ്ങാനും ശണ്ഠകൂടാനും കഴിയും. അവരുടെ കണ്ണുകളില്‍ …………..സ്നേഹമല്ലേ?. അല്ലാതെ തീ പാറുന്ന പകയും അസൂയയും ആണോ? ആത്മാവിന്റെ അഗാധതലങ്ങളിലേക്ക് ഭക്തരെ നടത്താന്‍ ദേവാലയങ്ങളുടെ പരമാധികാരികളായ പുരോഹിതര്‍ക്ക് എന്തുകൊണ്ടു കഴിയുന്നില്ല?. ദേവാലയങ്ങളില്‍ ഉത്പാദിപ്പാക്കുന്ന ഉല്പന്നങ്ങള് സത്യമോ, വിശുദ്ധിയോ, സ്നേഹമോ അതോ പക, വിദ്വേഷം, അമര്‍ഷം, വര്‍ഗ്ഗീയത തുടങ്ങിയ ഇരുട്ടിന്റെ ശക്തികളോ . ശ്രീബുദ്ധനോ, ശ്രീകൃഷ്ണനോ, യേശുക്രിസ്തുവോ ഒരു ദേവാലയവും ഉണ്ടാക്കിയിട്ടില്ല. എന്നിട്ടും അവരുടെ പേരില്‍ പാലും, പാല്‍പ്പായസവും, സമ്പത്തും ഒഴുക്കുന്നു. ഉത്സവങ്ങളും, പെരുന്നാളുകളും, തീര്‍ത്ഥാടനങ്ങളും നടത്തി സ്വയം ആഹ്ലാദിക്കുന്നു, സംതൃപ്തിയടയുന്നു.
സര്‍വ്വവ്യാപിയായ ദൈവത്തിന്റെ സ്നേഹം, സാഹോദര്യം, കാരുണ്യം, ശാന്തി, സമാധാനം എന്നിവ ജനമനസ്സുകളില്‍ സൃഷ്ടക്കുന്നതിന് പകരം സ്വന്തം സുഖത്തിനായി ദേവീ ദേവന്മാര്, ജ്യോതിഷികള്‍, മന്ത്രവാദികള്‍, തന്ത്രികള്‍, പൂജാരികള്‍ തുടങ്ങിയവര്‍ ജന്മമെടുക്കുന്നു. അത് സ്തോത്രഗീതങ്ങളാല്‍, ജപമാലകളാല്‍, പ്രതിഷ്ഠകളാല്‍, ആള്‍ദൈവങ്ങളാല്‍ ആരാധിക്കപ്പെടുന്നു. ഇവര്‍ക്കു പ്രപഞ്ചശക്തിയെ അറിയില്ല. അറിഞ്ഞിരുന്നുവെങ്കില്‍ സ്നേഹവും കാരുണ്യവും ത്യാഗവും സത്യവും അറിയുമായിരുന്നു. ഈശ്വന്റെ മക്കള്‍ സ്വാര്‍ത്ഥരല്ല. സ്വന്തം സുഖങ്ങള്‍ വെടിഞ്ഞ് മറ്റുളളവര്‍ക്കായി കഷ്ടതകള്‍ സഹിക്കുന്നവരാണ്. ഇന്ന് മുക്കിലും മൂലയിലും ആരാധനാ മൂര്‍ത്തികളും ദൈവങ്ങളുമാണ്. ദേവാലയങ്ങളുടെ ആഡംബരം വലിപ്പവും പെരുപ്പവുമാണ്. ഇവര്‍ ആരാധിക്കുന്നത് ആരേയാണ്?. ആര്‍ക്കു വേണ്ടി?.
പുതിയ നാടകം ദേവാലയങ്ങളില്‍ ആരാധിക്കാന്‍ വരുന്ന ഭൂതബാധയേറ്റവരെപ്പറ്റിയാകണോ. അതോ അളിയന് പറഞ്ഞ പട്ടാളത്തിനുളളിലെ പീഡനങ്ങളെപ്പറ്റിയാകണോ?. മനഷ്യരെല്ലാം രഹസ്യങ്ങളുടെ മതില്‍ക്കെട്ടിലാണ്. അത് മതങ്ങളിലും സൈന്യത്തിലും പുറം ലോകമറിയാതെ നടക്കുന്നു. ഇവരെല്ലാം പീഢനങ്ങളുടെ ഇരകളാണ്. സ്വന്തം ഇഷ്ടങ്ങള്‍ എങ്ങനെ പരമാനന്ദത്തില്‍ എത്തിക്കാന്‍ കഴിയും അതാണ് അവരുടെ ചിന്ത. ഇതില്‍ നിര്ഭാഗ്യവതികളായ സ്ത്രീകളുമുണ്ട്. അവിടേയും പുരുഷ മേധാവിത്വമാണ്. സ്വന്തം സുഖത്തിനായി പരമാനന്ദത്തിനായി ഭാര്യയെ പീഢിപ്പിക്കുന്നു. ശ്രീബുദ്ധനും, ശ്രീകൃഷ്ണനും, യേശുക്രസ്തുവും ജീവിച്ചിരുന്ന കാലത്ത് സ്ത്രീകള്‍ പൂര്‍ണ്ണ സ്വതന്ത്രരായിരുന്നു. നമ്മുടെ മുന്നില്‍ ജനിച്ചു മരിച്ച പുണ്യാത്മാക്കളായ വിവേകാനന്ദനും, നാരായണ ഗുരുവും, ശ്രീരാമ പരമഹംസനും ജാതിയുടെയും മതത്തിന്റെയും വക്താക്കളായിരുന്നില്ല. വിശുദ്ധിയും, സ്നേഹവും, ത്യാഗവുമില്ലാത്ത ഇന്നത്തെ മനുഷ്യന്റെ ആരാധന ഈശ്വരധ്യാനമല്ല അതു പിശാചിനെ തൃപ്തിപ്പെടുത്താനുളളതാണ്. മനുഷ്യരിലെങ്ങും തിന്മയുടെ വിളയാട്ടമാണ് കാണുന്നത്. അവിടെ പാവങ്ങള്‍ പിടഞ്ഞു മരിക്കുന്നു. അതിനുത്തരവാദികള്‍ മതങ്ങളല്ല, ഭരണമല്ല, യുദ്ധമല്ല. പിന്നെ ആരാണ്?.
ഞാന്‍ എഴുതുന്ന നാടകം, ദൈവ- ഭൂതങ്ങള്‍ ചോദിക്കുന്ന ചോദ്യവും ഇതുതന്നെയാണ്. എനിക്ക് അതിനുളള ഉത്തരമുണ്ട്. ഈ കൊലയാളികളും കൊളളക്കാരും മറ്റാരുമല്ല, മനുഷ്യരൂപമുളള മണ്ണിലെ ഭൂതങ്ങളാണ്. ഈ നാടകത്തില്‍ പുരോഹിതനും, ഭരണാധികാരിയും, യുദ്ധക്കൊതിയനും, മന്ത്രവാദിയും, വേശ്യകളും, ഭൂതങ്ങളുടെ വേഷങ്ങള്‍ കെട്ടിയാടുന്നു. ഏതു നിമിഷവും ഈശ്വരന് ദാനമായി നല്കിയ ഈ മനോഹരമായ ഭൂമിയെ അവര്‍ക്ക് ചാരമാക്കാന്‍ കഴിയും. ഈ നാടകത്തിലെ പ്രധാന കഥാപാത്രമാണ് ചെകുത്താന് അല്ലെങ്കില്‍ സാത്താന്. അവനൊരു രാജ്യമുണ്ട്. ആ രാജ്യത്തിന്റെ സര്‍വ്വാധിപനാണ്, ചക്രവര്‍ത്തിയാണ് അവന്. ഈ ചക്രവര്‍ത്തിയുടെ സ്തുതിപാഠകാരാണ് ഭൂതങ്ങള്‍ അല്ലെങ്കില്‍ പിശാച്. ഭൂതം എന്നാല്‍ ദോഷത്തിന്റെ ആത്മാവെന്നാണ്. ദുരാത്മാവും അശുദ്ധാത്മാവും പരമാധികാരിയായ ചെകുത്താന്റെ മുഖ മുദ്രകളാണ്.
മണ്ണിലെ ആള് ദൈവങ്ങളെ ആരാധിക്കുന്നവരെ നിയന്ത്രിക്കുന്നതു ഭൂതങ്ങളാണ്. ഇവരില്‍ ദുഷ്ടത കൂടിയവരും കുറഞ്ഞവരുമുണ്ട്. അത് വിഷ പാമ്പുകളെപോലെയാണ്. പെട്ടെന്നു മരിക്കും, സമയമെടുത്തു മരിക്കും. ഇവര്‍ക്ക് ഏറെ ഇഷ്ടം മനുഷ്യ ശരീരമാണ്. ഇവര്‍ തലമുറകളായി മനഷ്യരില്‍ വാസം ചെയ്യുന്നു. യിസ്രായേല്‍ രാജാവായിരുന്ന ശൗലിന് ഭൂതബാധയുണ്ടായിരുന്നുവെന്ന് ചരിത്രം പറയുന്നു. യേശുക്രിസ്തുവിന്റെ അടുക്കല്‍ ഭൂതബാധയുളളവരെ കൊണ്ടുവന്നതും പുറത്താക്കുന്നതും കാണുന്നു. ദുര്‍ന്നടപ്പുകാരിയായിരുന്ന മഗ്ദലന മറിയയുടെ ശരീരത്തില്‍ നിന്ന് ഏഴു ഭൂതങ്ങളെയാണ് ക്രിസ്തു പുറത്താക്കിയത്. യേശുക്രിസ്തുവിനെപോലും സാത്താന് വെറതെ വിടുന്നില്ല. പരീക്ഷിച്ചു പറഞ്ഞു ”നീ എനിക്കു കീഴടങ്ങിയാല്‍ ഈ ലോകമാകെ ഞാന്‍ നിനക്കു നല്‍കാം.” അദ്ദേഹം പറഞ്ഞു സാത്താനെ നീ എന്നെ വിട്ടു പോകൂ. ഇന്നത്തെ മനുഷ്യര്‍ ഈ ലോക സുഖത്തിനായിട്ടല്ലേ പോരാട്ടം നടത്തുന്നത്. ഇങ്ങനെയുളളവരുടെ ശരീരത്തില്‍ ഏഴു ഭൂതങ്ങളല്ല എഴുനൂറെണ്ണം കാണും. ഈ ഭൂതങ്ങളെ ആരും തിരിച്ചറിയുന്നില്ല. അനീതിയും, അക്രമങ്ങളും, കൈക്കൂലിയും, ഹിംസയും നടത്തുന്ന ഇവരെല്ലാം ഭൂതബാധയേറ്റവരാണ്. ഇവരെല്ലാം മണ്ണിലെ ഭീകരഭൂതങ്ങളാണ്.
പാവപ്പെട്ട മനുഷ്യരും സ്ത്രീകളും മണ്ണില്‍ പീഡിപ്പിക്കപ്പെടുമ്പോഴാണ് സര്‍വ്വവ്യാപിയായ ഈശ്വരന് അയച്ചതു പോലെ ഹിമാലയസാനുക്കളില്‍ തപസ്സ് അനുഷ്ഠിച്ചുകൊണ്ടിരുന്ന ഒരു സന്ന്യാസീ വര്യന് നാടകത്തില്‍ പ്രത്യക്ഷപ്പെടുന്നത്. അന്ധകാരത്തില്‍ അമര്‍ന്നു പോകുന്ന ജനത്തെ വീണ്ടെടുക്കാന്‍ ഈശ്വരന് മനുഷ്യരുടെ മദ്ധ്യത്തിലേക്ക് പ്രവാചകന്മാരെ അയക്കാറുണ്ട്. അവരുടെ ജീവിതം മറ്റുളളവര്‍ക്കായി സമര്‍പ്പിക്കപ്പെട്ടതാണ്.ഈ മഹര്‍ഷി വര്യന് ഒരു യാചകനായി ഓരോ വീടുകളിലും കയറിയിറങ്ങി. വടിയുമായി വീടിനു മുന്നില്‍ ചെല്ലുന്നു ഒന്നും വാങ്ങുന്നില്ല. വീട്ടുകാര്‍ക്ക് ആശ്ചര്യം, ഭിക്ഷക്കാരനായി വരുന്നവന് ഒന്നും വാങ്ങാതെ മടങ്ങി പോകാറില്ല.
അദ്ദേഹം പറയുന്നു, ഈ മണ്ണിലുളളതെല്ലാം മായ, നമ്മളും മായ, ഈ മണ്ണില്‍ ഭൂതങ്ങള്‍ സഞ്ചരിച്ച് നിങ്ങളുടെ മനസ്സിനെ കീഴ്പ്പെടുത്തുന്നു, തിന്മകള് ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. എന്റെ ജനമേ രക്ഷപ്രാപിക്കൂ. നിങ്ങൡ ഭൂതങ്ങളിരിക്കുന്നതിനാല്ണ് മണ്ണില്‍ അധര്‍മ്മവും അനീതിയും പെരുകുന്നത്. ഈ ഇരുട്ടിന്റെ തടവറയില്‍നിന്ന് രക്ഷപ്പെടാന്‍ ഒരു മാര്‍ഗമേയുളളൂ. അന്ധകാരത്തില്‍ ജീവിക്കുന്ന ആള് ദൈവങ്ങളേയും ആരാധനകളേയും അധികാര ശക്തികളേയും ഉപേക്ഷിക്കൂ. വെളിച്ചത്തിലേക്ക് വരൂ. യഥാര്‍ത്ഥ ദൈവത്തെ നിങ്ങളാരും തിരിച്ചറിയുന്നില്ല. പ്രതിഷ്ഠ നടത്തിയാലോ, നേര്‍ച്ചനേര്‍ന്നാലോ, ആ ദൈവത്തെ കാണാനാവില്ല. നിങ്ങളറിയേണ്ടത് ആത്മാവ് എന്നത് പരബ്രഹ്മമാണ്. അത് സത്യമാണ്. ജ്ഞാനം, ഭക്തി, കര്‍മ്മം ഇതാണ് യഥാര്‍ത്ഥ ഈശ്വര വിശ്വാസികളില്‍ കാണുന്ന നന്മകള്. ഈശ്വരന് സ്തുതിയേക്കാള്‍ സല്‍പ്രവ്യര്‍ത്തികളാണ് ആവശ്യം. നമ്മള് ജാതി- മതത്തിന്റേയോ രാഷ്ട്രീയത്തിന്റേയോ അടിമകളല്ല. നമ്മള് ഈശ്വരന്റെ നാമത്തില്‍ പ്രകാശം പൊഴിക്കുന്ന ദീപങ്ങളാണ്. ആത്മാവും അറിവുമില്ലാത്ത മനുഷ്യരാണ് അന്ധമായി വിശ്വസിക്കുന്നത്.
ഇന്നത്തെ ജഡിക മതത്തില്‍ നിന്നു നിങ്ങള്‍ മുക്തി പ്രാപിക്കണം. എങ്ങും കാണുന്നത് കൊളളകള്‍, കൊലപാതകങ്ങള്‍, നാടോടി മതങ്ങള്‍. ഈ മണ്ണിലെ ഭൂതങ്ങള്‍ മനുഷ്യരെ മാനസീക രോഗികളാക്കി മാറ്റുന്നതിനു നിങ്ങള്‍ തിരിച്ചറിയുക. സത്യത്തലും ആത്മാവിലും ആരാധിച്ചാല്‍ നിങ്ങള്‍ രക്ഷ പ്രാപിക്കും. നിങ്ങളിലെ ഭൂതങ്ങളെ പുറത്താക്കാനും സാധിക്കും. ആത്മാവിനെ നാം കാണുന്നില്ല. അതു പോലെ വായുവിനേയും നാം കാണുന്നില്ല. ആ വായുവിലും ആത്മാവണ്ട്. ആ വായുവിനെ പോലും നിങ്ങള്‍ മലിനപ്പെടുത്തുന്നു. ആ വായു കിട്ടാതെ വന്നാല്‍ മനുഷ്യന് വെറും ചാരം അല്ലെങ്കില്‍ ഒരുപിടി മണ്ണ്. നിങ്ങളിലെ ഭൂതങ്ങള്‍ നിങ്ങളെ നശിപ്പിച്ചു കൊണ്ടിരിക്കുന്നു.
ആദ്യമൊക്കെ ആളുകള്‍ കരുതിയത് ഇദ്ദേഹത്തിന് വല്ല ബുദ്ധിഭ്രമം വന്നതായിരിക്കുമെന്ന്. പിന്നീടവര്‍ കണ്ടത് ഗുരുപദേശമായിട്ടാണ്. യാതൊരു ദ്രവ്യങ്ങളും അവരില്‍ നിന്ന് വാങ്ങാറില്ല. ഉച്ചയ്ക്ക് ഒരല്പം കഞ്ഞി കൊടുത്താല്‍ കുടിക്കും. പ്രധാനമായും പച്ചിലകളും വെളളവുമാണ് അദ്ദേഹത്തിന്റെ ആഹാരം. ഒരാള്‍ ഒരു ദിവസം പേരു ചോദിച്ചു. ”എന്റെ പേരോ, ഞാന്‍ ആരെന്ന് എനിക്കു പോലുമറിയില്ല. നിങ്ങള്‍ക്കറിയാമോ?.” ചോദിച്ചവര്‍ വാ പൊളിച്ചു നിന്നു. ഈ വ്യക്തി ആരെന്നോ, എവിടെനിന്നു വന്നുവെന്നോ ആര്‍ക്കുമറിയില്ല. പേരുമില്ല പെരുമയുമില്ല. ഇദ്ദേഹത്തെപ്പോലുളളവര്‍ വര്‍ണ്ണ പകിട്ടാര്‍ന്ന വേഷഭൂഷാദികള്‍ അണിഞ്ഞ് കഴുത്തില്‍ തിളങ്ങുന്ന മണി മാലയുമിട്ട് കല്പനകള് പുറപ്പെടുവിച്ച് അംഗരക്ഷകരാല്‍ കുളിരിളം മെത്തയില്‍ ഉറങ്ങുമ്പോള്‍ മട്ടുപ്പാവിലുറങ്ങേണ്ട ഈ മനുഷ്യന് എന്തിനാണ് കടത്തിണ്ണകളിലും കടല്‍ത്തീരത്തും കായലേരങ്ങളിലും ഉറങ്ങുന്നത്.
തോളില്‍ തൂക്കിയിട്ടിരിക്കുന്ന സഞ്ചിയില്‍ ആരോ കൊടുത്ത തുണികളുണ്ട്. കുളി കഴിഞ്ഞ് വരുമ്പോള്‍ ആ തോര്‍ത്ത് തോളില്‍ ചുറ്റിയിട്ടിരിക്കും. ഉടുപ്പ് ധരിക്കാറില്ല. സൂര്യോദയത്തില്‍ ശല്യമില്ലാതെ കടല്‍- കായല്‍ത്തീരങ്ങളില്‍, അല്ലെങ്കില്‍ ആള് ശല്യമില്ലാത്ത മരച്ചുവട്ടില്‍ ധ്യാനത്തില്‍ മുഴുകി മണിക്കൂറുകളോളം ഇരിക്കും. ആ ഇരിപ്പ് കണ്ടാല്‍ ഹിമാലയ സാനുക്കളില്‍ ഇരിക്കയാണോ എന്ന് തോന്നും. ഒന്നിലധികം പ്രാവശ്യം ഒരു വീട്ടില്‍ വളരെ അപൂര്‍വ്വമായിട്ടേ പോകയൊളളൂ. അതിന്റെ കാരണം ആ വീട്ടില്‍ ധാരാളം ഭൂതങ്ങള്‍ ഉളളതുകൊണ്ടാണ്. ഭൂതങ്ങള്‍ വസിക്കുന്ന ആളുകളേയും വീടുകളേയുമറിയാം. വീട്ടു മുറ്റത്ത് നിന്ന് കണ്ണടച്ച് ഭൂതങ്ങളെ ശാസിച്ചിട്ടാണ് അദ്ദേഹം മടങ്ങിപ്പോകുന്നത്. അദ്ദേഹത്തെ കാണുന്നവരുടെ കണ്ണുകളില്‍ ആനന്ദാശ്രു നിറയാറുണ്ട്.
ചിലര്‍ സ്വാമി ഒന്നു കൂടി വീട്ടില്‍ വരണമെന്നപേക്ഷിക്കും. അപ്പോള്‍ മറുപടി പറയും, ”ഞാന്‍ സ്വാമിയെന്ന് എനിക്കറിയില്ല. നിങ്ങള്‍ക്കറിയാമോ?.” അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കാന്‍ ഉത്തമ സുഹൃത്തുക്കളെപ്പോലെ പലരും സമീപിക്കും. ഏതു ചോദ്യത്തിനും അവര്‍ക്ക് ബോധിക്കും വിധം ഉത്തരം കൊടുക്കും. അദ്ദേഹത്തിനൊപ്പം കടലോരങ്ങൡ സഞ്ചരിക്കുന്നവര്‍, മരച്ചുവട്ടില്‍ വന്നവര്‍ ഭൂതങ്ങളുടെ കാരാഗ്രഹത്തില്‍ കിടക്കുന്നവരായിരുന്നു. ആ ദുര്‍ഭൂതങ്ങളുടെ ബന്ധനത്തില്‍ നിന്ന് രക്ഷപ്പെട്ടവരൊക്കെ ആത്മാവില്‍ ശക്തിപ്രാപിക്കുകയും പൊട്ടിക്കരയുകയും ചെയ്തു. ഈശ്വരന്റെ ചൈതന്യമാണ് ഈ സന്യസി വര്യനില്‍ എല്ലാവരും കണ്ടത്. ഭൂതങ്ങളില്‍ നിന്ന് രക്ഷപ്പെട്ടവരൊക്കെ സത്യവും നീതിയും മാത്രമല്ല ഈശ്വരനേയും ആള് ദൈവങ്ങളെയും തിരച്ചറിയാനും തള്ളിക്കളയാനും തുടങ്ങി. മത-ഭരണ-ദൈവങ്ങള്‍ക്കു ഭൂതങ്ങളെ പുറത്താക്കുന്ന സന്യസി നോട്ടപ്പുളളിയായിരുന്നു. ഒരു ഇരുളുളള രാത്രിയില്‍ മരച്ചുവട്ടില്‍ ഉറങ്ങിക്കിടന്ന സന്യാസിയെ ഗുണ്ടകള്‍ കഴുത്തു ഞെരിച്ചു കൊന്നു. അദ്ദേഹത്തെ സ്നേഹച്ചാരാധിച്ചവര്‍ ആ വാര്‍ത്തയറിഞ്ഞ് പൊട്ടിക്കരഞ്ഞു. അവരൊക്കെ രക്ഷിക്കപ്പെട്ടവരായിരുന്നു. മത-ഭരണ-ദൈവങ്ങള്‍ അത് സ്വാഭാവിക മരണമെന്നെഴുതി. ആ അജ്ഞാത ജഡത്തെ എങ്ങോ കുഴിച്ചുമൂടി. പാപങ്ങളെ ഇരയാക്കിയവര്‍ അതില്‍ സന്തോഷിച്ചു.
മഹര്‍ഷീവര്യന്റെ നാമത്തില്‍ രക്ഷിക്കപ്പെട്ടവരൊക്കെ മണ്ണില്‍ കെട്ടിയിറക്കിയ ആള് ദൈവങ്ങളെ ഉപേക്ഷിച്ചു. സത്യവും ധര്‍മ്മവും കര്‍മ്മവും അനുഷ്ടിക്കാന്‍ തുടങ്ങി. മണ്ണിലെ വിഷസര്‍പ്പങ്ങളില്‍ നിന്നും സുഖഭോഗങ്ങളില്‍ നിന്നും അവര്‍ അകന്നു. രക്ഷിക്കപ്പെട്ട മനുഷ്യരെല്ലാം സന്യാസീവര്യന്‍ ധ്യാനിച്ച മരച്ചുവട്ടില്‍ നിലാവിലലിയുന്ന പ്രകൃതിയെ പോലെ ധ്യാനത്തില്‍ മുഴുകി ആത്മാവില്‍ ചേര്‍ന്നിരിക്കുന്ന കാഴ്ച്ചയോടെയാണ് നാടകം അവസാനിക്കുന്നത്. മരമുകളില്‍ നിന്ന് ഏതോ കിളിയുടെ മധുര നാദവും അവര്‍ക്കൊപ്പമുണ്ടായിരുന്നു. അവധി ദിവസങ്ങളില്‍ രാത്രി ഉറങ്ങാതെയാണ് ”ദൈവഭൂതങ്ങള്‍” എന്ന നാടകം പൂര്‍ത്തീകരിച്ചത്.
നാടകം ജോസഫ് സാറിന്റെ ക്വാര്‍ട്ടറില്‍ ഞാനെത്തിച്ചു. നാടകം ഓടിച്ചു വായിച്ചിട്ട് എല്ലാം ത്യജിച്ച് മനുഷ്യരുടെ ഇടയില്‍ ശിരസ്സുയര്‍ത്തി നിന്ന ആ സന്യാസീവര്യനെ അദ്ദേഹം പ്രശംസിച്ചു. സുഖലോലുപതയില്‍ മതിമറന്ന് സ്വാര്ത്ഥതാല്പര്യങ്ങളെ കീഴ്പ്പെടുത്താന്‍ സാധിക്കാത്തവര്‍ക്ക് ഇദ്ദേഹം ഒരു ഗുണപാഠമാണ്. സമ്പത്തിന്റെ മാര്‍ഗം മാത്രം അന്വേഷിക്കുന്നവര്‍ക്ക് ഒരിക്കലും അവരുടെ കടമയും കര്‍ത്തവ്യങ്ങളും സംരക്ഷിക്കാന്‍ സാധിക്കയില്ല. അങ്ങനെയുളളവര്‍ ഈ മണ്ണിലെ ഭൂതബാധയുളളവര്‍ തന്നെയാണ്. ആത്മാവിനെ സ്വന്തമാക്കാത്തവര്‍ മതാന്ധന്മാരായാല്‍ അവരെ ആലിംഗനം ചെയ്യുന്നതു വഴി നടത്തുന്നതും ഭൂതങ്ങള്‍ തന്നെയാണ്. മനുഷ്യന് വലിച്ചെറിയേണ്ട ധാരാളം ദുരാചാരങ്ങള്‍, അന്ധവിശ്വാസങ്ങള്‍ ഇന്നും അവര്‍ പോറ്റി വളര്‍ത്തുകയാണ്. അതു വളര്‍ന്നു വരുന്ന തലമുറയേയും വഴി തെറ്റിക്കുന്നു.
സമൂഹത്തില്‍ മൂഢന്മാരുടെ എണ്ണമാണോ കൂടുന്നത്. അതോ വിവേകമുളളവരുടേതോ. മനുഷ്യന്റെ വിവേകം വിജ്ഞാനവിഹായസ്സിലേക്ക് വളരാത്തത് എന്തു കൊണ്ടാണ്. നാടകത്തില്‍ പറയുന്നതുപോലെ എല്ലാം വെറും മായയെന്ന് നമുക്ക് ആശ്വസിക്കാം. ജോസഫ് സാറുമായി സംസാരിച്ചു കൊണ്ടിരുന്നാല്‍ സമയം പോകുന്നതറിയില്ല. അദ്ദേഹത്തിനൊപ്പം ഭക്ഷണം കഴിച്ചിട്ടണ് ഞാനിറങ്ങിയത്. മാസങ്ങള്‍ പലതു കഴിഞ്ഞു. വളരെ പ്രതീക്ഷയോടെയാണ് പാറ്റ്നയില്‍ റിസര്‍വ്വ് ബാങ്കിലെ ഇന്റര്‍വ്യൂവിന്റെ ഫലം കാത്തിരുന്നത്. അതിന്റെഒരു കാരണം അവിടെ ഒരു ജോലി ലഭിച്ചാല്‍ ഇന്ത്യയില്‍ എവിടേയും സഞ്ചരിക്കാം. ചെറുപ്പം മുതലേ മനസ്സിലുളള ഭ്രമമാണ് പുതിയ ദേശങ്ങള്‍, സംസ്കാരങ്ങള്‍ കാണുക എന്നുളളത്. ഇന്റര്‍വ്യൂ ദിവസം അവിടുത്തേ ശര്‍മ്മാജീയുടെ സമീപനം എനിക്ക് ആത്മവിശ്വാസം നല്‍കിയിരുന്നു. അവിടെ കിട്ടുമോ ഇല്ലയോ എന്നറിയാന്‍ ഇന്റര്‍വ്യൂ കത്തിലുണ്ടായിരുന്ന ശര്‍മ്മാജിയുടെ ഓഫിസ്സിലേക്ക് വിളിച്ചു.ടെലിഫോണ്‍ ശബ്ദിച്ചു കൊണ്ടിരിക്കെ ഒരാള്‍ എടുത്തു. എനിക്ക് അനില്‍ ശര്‍മ്മയെ വേണമെന്ന് ആവശ്യപ്പെട്ടു. ഞാന്‍ വന്ദനം പറഞ്ഞുകൊണ്ട് എന്നെ പരിചയപ്പെടുത്തി.
അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ട് എന്റെ മനസ്സിനു മാത്രമല്ല ശരീരത്തിനും മരവിപ്പ് തോന്നി. ഞാന്‍ മനസ്സില്‍ താലോലിച്ചിരുന്ന എന്റെ സ്വപ്നങ്ങള്‍ തകര്‍ന്നിരിക്കുന്നു. ഏതോ ഇരുട്ടില്‍ തപ്പി തടയുന്നവനെ പോലെ പേടിച്ചരണ്ട മിഴികളോടെ ഫോണ്‍ വച്ചിട്ട് ഞാനിരുന്നു. എന്നിലെ ധൈര്യമെല്ലാം ചോര്‍ന്നിരിക്കുമ്പോഴാണ് മേശപ്പുറത്തെ ഇന്റര്‍ കോം ശബ്ദിച്ചത്. അത് എന്റെ ബോസ് സുബാഷ് ബാബുവിന്റെതായിരുന്നു. ഷോര്‍ട്ട് ഹാന്‍ഡ് ബുക്കും പെന്‍സിലുമായി ഞാനദ്ദേഹത്തിന്റെ മുറിയിലേക്ക് ചെന്നു. വിചാരിച്ചതു പോലെ ഒന്നും എഴുതാനല്ല. ചില കത്തുകള്‍ തന്നിട്ട് അതിന് റിമൈയിന്‍ഡര്‍ അയക്കണമെന്ന് പറഞ്ഞു. മറ്റു ചില പേപ്പറുകള്‍ ഫയല്‍ ചെയ്യാനുണ്ട്. മടങ്ങി വന്ന് മുറിക്കുള്ളിലിരുന്നു. ഒന്നും ചെയ്യാന്‍ മനസ്സ് അനുവദിച്ചില്ല. മനസ്സു നിറയെ ദുഖവും, നിരാശയും, സംശയങ്ങളും കൂടിക്കലര്‍ന്ന ഒരനുഭവം.
എന്നെ നിയമിച്ചു കൊണ്ടുളള കത്തയച്ചിട്ട് ഒന്നര മാസം കഴിഞ്ഞു. ജോലിക്ക് ഹാജരാകേണ്ട ദിവസവും കഴിഞ്ഞ് ഒരാഴ്ച്ച കൂടി അവര്‍ കാത്തിരുന്നു. ഉദ്യോഗാര്‍ത്തി വരാതിരിന്നപ്പോള്‍ അവര്‍ കരുതിയത് മറ്റു ജോലിയില്‍ ഏര്‍പ്പെട്ടു കാണും. അതുകൊണ്ട് അടുത്തയാള്‍ ജോലിയില്‍ പ്രവേശിച്ചു. അവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ജ്യേഷ്ഠന്റെ ക്വാര്‍ട്ടറിലെ വിലാസമാണ് എല്ലായിടത്തും കൊടുത്തിട്ടുളളത്. വരുന്നതെല്ലാം ജ്യേഷ്ഠന് മുഖേന ഫോണിലൂടെയോ അവിടെ ചെല്ലുമ്പോഴോ കിട്ടാറുണ്ട്. ഇന്റര്‍വ്യൂവിന് ചെല്ലണമെന്നറിയിച്ചതും ഇതേ വിലാസത്തിലാണ്. എവിടെയാണ് ആ വിലയേറിയ കത്ത് നഷ്ടപ്പെട്ടത്. ആരെങ്കിലും നശിപ്പിച്ചതാണോ. ആ യാത്ര നരകതുല്യമായിരുന്നെങ്കിലും ഈ നിയമനം സ്വര്‍ഗ്ഗത്തിലേക്കുളള ഒരു യാത്രയായിരുന്നു. മനസ്സു മൂകമായി, ഹൃദയം നുറുങ്ങുന്ന വേദനയുമായി കണ്ണുനീര് തുടച്ചു. ആ മനോവേദനയിലും ഞാന്‍ ആശ്വാസം കണ്ടത് എന്റെ നഷ്ടങ്ങളുടെ കണക്കു പുസ്തകത്തില്‍ ഇതും ചേര്‍ത്താണ്.
ആ ദിവസം വളരെ നിരാശനായിട്ടാണ് മുറിയിലെത്തിയത്. തണുത്ത വെളളത്തില്‍ കുളിച്ചു കഴിഞ്ഞപ്പോള്‍ മനസ്സിനൊരു ഉന്മേഷമുണ്ടായി. പാറ്റ്നയിലെ ജോലി ഒരു സ്വപ്നമായിരുന്നു. അതിപ്പോള്‍ ദുസ്വപ്നമായി മാറി. എന്റെ നല്ല സ്വപ്നങ്ങള്‍ മണ്ണിലെ ഭൂതങ്ങള്‍ ദുസ്വപ്നമാക്കി മാറ്റിയിരിക്കുന്നു. ഇത് ആരോടും പറഞ്ഞില്ല. കത്തിലൂടെ ഓമനയെ മാത്രമേ അറിയിച്ചുളളൂ.
1975-ല്‍ എനിക്ക് കിട്ടിയ ശമ്പളം വെറും 450 രൂപയാണ്. ചെലവിനുളള കാശ് എടുത്തിട്ട് ബാക്കി തുക ബാങ്കിലിടാതെ അതു പലരുടേയും ആവശ്യങ്ങള്‍ക്കായി അയച്ചു കൊണ്ടിരുന്നു. ആ തുകയില്‍ നിന്നു നൂറു രൂപ വീട്ടിലേക്കും, അമ്പതു രൂപ വീതം രോഗത്തില്‍ തകഴിഞ്ഞിരുന്ന എന്റെ അമ്മാവന് ഉമ്മന്‍ മുതലാളിക്കും, എന്റെ ആത്മ മിത്രം ലെപ്രസ്സി സനിറ്റോറിയത്തിലെ രാമചന്ദ്രന് നായരുടെ അമ്മയ്ക്കുളള ചികിത്സക്കും പല മാസങ്ങളിലും അയച്ചു. ചെറുതും വലുതുമായ തുക പലര്‍ക്കും അയച്ചിട്ടുണ്ട്.
എന്റെ വീട്ടില്‍ എന്തിന് അയയ്ക്കുന്നു എന്നൊരു ചോദ്യം എന്നോട് തന്നെ ചോദിക്കാറുണ്ട്. അതിന്റെ ഉത്തരം, ഒരു പിഞ്ചുകുഞ്ഞിനെ വാത്സല്യത്തോടെ വളര്‍ത്തി വലുതാക്കുന്ന രക്ഷിതാക്കളെ മറക്കാനോ, അവഗണിക്കാനോ സാധ്യമല്ല. എനിക്ക് ജന്മം തന്നവരെ അവരുടെ അറിവില്ലായ്മകള്‍, ദൗര്‍ബല്യങ്ങള്‍ കണ്ടുകൊണ്ട് അകറ്റി നിര്‍ത്തുക എന്നത് സ്വന്തം ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒളിച്ചോടുന്നതിന് തുല്യമാണ്. അവര്‍ എന്നോട് പണം ആവശ്യപ്പെട്ടിട്ടില്ല. എന്റെ പണം കൈപ്പറ്റുമ്പോള്‍ എന്റെ അച്ഛന്റെ മനസ്സിനെ വേട്ടയാടുക മൗന നൊമ്പരങ്ങളായിരിക്കും. എന്നോടുളള എതിര്‍പ്പുകള്‍ കെട്ടടങ്ങിക്കാണണം. എന്റെ ജ്യേഷ്ഠന്മാരും നാട്ടില്‍ പണം അയച്ചിട്ടുണ്ട്. ആ മണിയോഡര്‍ കൊണ്ടു വരുന്നത് കടപ്പാട്ടമ്പലത്തിനടുത്തുളള സ്നേഹസമ്പന്നനായ പോസ്റ്റുമാന് കുറുപ്പു ചേട്ടനായിരുന്നു. പണം കൈപ്പറ്റിയിട്ട് ഒന്നോ രണ്ടോ രൂപ അച്ഛന് …………. ചേട്ടന് കൊടുക്കും. കുറുപ്പു ചേട്ടനെ ആ രാത്രിയില്‍ കാണുന്നത് മദ്യ ലഹരിയിലാണ്. അങ്ങനെ ഒരു ഭൂതം അദ്ദേഹത്തിലുണ്ടായിരുന്നെങ്കിലും എല്ലാവരും അദ്ദേഹത്തെ സ്നേഹിച്ചിരുന്നു.
ഓരോ അനുഭവങ്ങളും മനസ്സിലൊരു അഴിച്ചുപണി നടത്തി പരിശോധിച്ചാല്‍ അതൊന്നും വലിയ കാര്യങ്ങളല്ലെന്ന് തോന്നും. എന്റെ ചെറുപ്പത്തില്‍ ഞാന്‍ ധാരാളമായി അദ്ധ്വാനിച്ചു. നല്ല കുട്ടികള്‍ അങ്ങനെ വേണം.അദ്ധ്വാനമില്ലാത്തവരാണ് മടിയന്മാരും രോഗികളുമായി മാറുന്നത്. ഈ പ്രപഞ്ചം നിലനില്ക്കുന്നതുപോലും എത്രയോ തലമുറയുടെ അദ്ധ്വാനം മൂലമാണ്. അതിനെ മുതലാളി-തൊഴിലാളി വര്‍ഗ്ഗമെന്ന് പലരും വിളിച്ചു. അവിടെ അധര്‍മ്മവും ചാട്ടവാറടിയുമുണ്ടാകരുത്. പഠനത്തില്‍ ഞാന്‍ ഒരു വര്‍ഷം പിന്നിട്ടു. ഞാന്‍ നേരിട്ട ഏറ്റവും വലിയ സമ്മര്‍ദ്ദം സമയക്കുറവായിരുന്നു. കെട്ടിടത്തില്‍ എനിക്കൊപ്പം താമസ്സിക്കുന്നവര്‍ രാവിലേയും വൈകിട്ടും ഭക്ഷണമുണ്ടാക്കുമ്പോള്‍ ഞാന്‍ ക്ലാസ്സ് മുറികളിലാണ്. രാവിലെ ഏഴുമുതല്‍ ഒമ്പതു വരേയും വൈകിട്ട് ആറു മുതല്‍ ഒമ്പതു വരേയും ഓരോ ക്ലാസ്സുകളും, നാട്ടിലേതു പോലെ മണ്ണില്‍ വിയര്‍പ്പൊഴുക്കിയില്ലെങ്കിലും മനസ്സ് വ്യാപരിച്ചത് കൂടുതല്‍ വിദ്യ നേടുന്നതിലായിരുന്നു.
റാഞ്ചി കോളജ് ലൈബ്രറിയില്‍ കൂടുതലും ഹിന്ദി പുസ്തകങ്ങളാണ്. ഞാന്‍ ഹിന്ദി പറയുമെങ്കിലും അതില്‍ അഗാധമായ ജ്ഞാനം എനിക്കില്ല. ഒരു ഭാഗത്ത് ഇംഗ്ലീഷ് നോവലുകളും മറ്റും കണ്ടത് ഒരാശ്വാസമായി. ഇംഗ്ലീഷ് പുസ്തകങ്ങള്‍ വളരെ കുറച്ചു മാത്രമേ അവിടെ നിന്ന് വായിച്ചിട്ടുളളൂ. ആ കോളജില്‍ ആദിവാസി ക്രസ്ത്യാനികളും പഠിക്കാനുണ്ടായിരുന്നു. റാഞ്ചിയെ മുന്‍ കാലങ്ങളില്‍ വിളിച്ചിരുന്നത് ചോട്ടാനാഗ്പൂര്‍ എന്നായിരുന്നു. അവരൊക്കെ ആദിവാസികളെങ്കിലും മറ്റ് ഉന്നതജാതിക്കാര്‍ക്കൊപ്പം എല്ലാ രംഗത്തും മുന്‍ നിരയിലാണ്. ദേവാലയങ്ങളേക്കാള്‍ വിദ്യാലയങ്ങളെ, പുസ്തകങ്ങളെ സ്വന്തമാക്കിയവര്‍. അറിവിനുളള വാഞ്ച യുവതീ-യുവാക്കളിലുണ്ട്. അവരും എന്നെപ്പോലെ തന്നെ സമയം നഷ്ടപ്പെടുത്താതെ ദിവസങ്ങളെ ആരോഗ്യമുളളതാക്കുന്നു.അതിലൊരു സുന്ദരിക്ക് പിറ്റ്മാന് ഷോര്‍ട്ട് ഹാന്‍ഡ് പഠിപ്പിച്ചു കൊടുക്കണമെന്നു പറഞ്ഞു. ബുദ്ധിഹീനരായ മനുഷ്യരുടെ മുന്നില്‍ ബുദ്ധിയുളളവരായി മാറാന്‍ അവര്‍ വിദ്യ അഭ്യസിക്കുന്നു. പുസ്തകങ്ങള്‍ വായിക്കുന്നു. ജ്യേഷ്ഠന്റെ അടുക്കല്‍ അനിയന് കുഞ്ഞുമോന് വന്നതായി ജ്യേഷ്ഠന് എന്നെ ഫോണിലൂടെ അറിയിച്ചു. ഞാന്‍ പറഞ്ഞിട്ടാണ് അവന് വന്നത്. അവന് പഠിച്ചിറങ്ങയത് ന്യൂഡല്‍ഹിയിലെ പുസ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണ്. ഏഷ്യയിലെ പ്രമുഖ ടെക്നിക്കല്‍ വിദ്യാഭ്യാസ സ്ഥാപനമാണത്. എയര്‍ഫോഴ്സില്‍ ജോലിയുളള ജ്യേഷ്ഠന് പാപ്പച്ചന് സുബാര്‍ട്ടോ പാര്‍ക്കിലെ വെസ്റ്റേണ്‍ കമന്റ് ആസ്ഥാനത്താണ് ജോലി ചെയ്യുന്നത്. എന്റെ പഞ്ചായത്തില്‍ നിന്ന് ആദ്യമായിട്ടാണ് ഒരാള്‍ എയര്‍ഫോഴിസില്‍ ചേരുന്നത്. അതു ലഭിക്കാന്‍ കാരണം എന്‍ജിനീയറിഗ് ഡിഗ്രിയും എന്‍.സി.സി. ട്രെയിനിംഗുമാണ്.