ന്യൂസ് ഡെസ്ക്
പത്തനംതിട്ട ജില്ല പൂർണമായും പ്രളയത്തിൽ മുങ്ങിയതിനെ തുടർന്ന് അടിയന്തിര രക്ഷാപ്രവർത്തനം ആരംഭിച്ചു. രണ്ടു ഹെലികോപ്ടറുകളും 28 ബോട്ടുകളും 100 സൈനികരും രക്ഷാപ്രവർത്തനത്തിൽ നിലവിൽ പങ്കെടുക്കുന്നുണ്ട്. 23 ബോട്ടുകൾ കൂടി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടാൻ തയ്യാറെടുപ്പുകൾ നടന്നുവരുന്നു. നൂറു കണക്കിനാളുകൾ രാത്രി കഴിയുന്നത് കെട്ടിടങ്ങൾക്ക് മുകളിൽ ആണ് ചില മേഖലകൾ പൂർണമായും ഒറ്റപ്പെട്ടിരിക്കുകയാണ്.
ആർമിയുടെ 69 സൈനികരും നൂറനാട് ഐടിബിപിയിലെ 37 സേനാംഗങ്ങും രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്. പലരും വീടിന്റെ ടെറസുകളിൽ ആണ് കഴിയുന്നത്. റാന്നി, തിരുവല്ല, കോഴഞ്ചേരി, ചെങ്ങന്നൂർ താലൂക്കുകളിൽ വിവിധ ഭാഗങ്ങളിൽ ജനങ്ങൾ വീടുകളിൽ കുടുങ്ങിയിട്ടുണ്ട്. ഇതിൽ നിരവധി കുട്ടികളും സ്ത്രീകളും പ്രായമായവരുമുണ്ട്. കുടുങ്ങിയവരിൽ പലരും ഭക്ഷണം കിട്ടാത്തതിനാൽ അവശരാണ്. രക്ഷാപ്രവർത്തനം നടത്തുന്ന ഫയർഫോഴ്സ്, പോലീസ്, ദുരന്തനിവാരണ സേനാ ഉദ്യോഗസ്ഥർ എന്നിവർക്കും ഭക്ഷണം ലഭ്യമാക്കാനായിട്ടില്ല.
ന്യൂസ് ഡെസ്ക്
കേരളം പ്രളയക്കെടുതിയിൽ മുങ്ങുമ്പോൾ തമിഴ്നാട് സുപ്രീം കോടതി വിധി നടപ്പിലാക്കി. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയിലെത്തിച്ച് ഡാം സുരക്ഷിതമാണെന്ന് തെളിയിക്കാനുള്ള തത്രപ്പാടിലായിരുന്നു തമിഴ്നാട്. മുല്ലപ്പെരിയാർ ഡാം കേരളത്തിലാണെങ്കിലും അതിന്റെ പൂർണ നിയന്ത്രണം തമിഴ്നാടിനാണ്. ഡാമിലെ വെള്ളം വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനും ജലസേചനത്തിനുമായി ഉപയോഗിക്കുന്ന തമിഴ്നാട്, ഡാമിലെ വെള്ളം തുറന്നു വിടുന്നത് കേരളത്തിലേയ്ക്കും. ഡാമിന്റെ പ്രയോജനം മുഴുവൻ തമിഴ്നാടിനും ദുരിതമെല്ലാം താങ്ങേണ്ടത് കേരള ജനതയും എന്ന സ്ഥിതിയാണ്. ഡാമിലെ ജലനിരപ്പ് 136 അടിയായി നിജപ്പെടുത്തണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്നാട് നേരത്തെതന്നെ സുപ്രീം കോടതി വിധി നേടി തള്ളിക്കളഞ്ഞതാണ്. 142 അടിവരെ ജലനിരപ്പ് ഉയർത്താമെന്ന സുപ്രീം കോടതി അനുമതി നേടിയെടുത്ത തമിഴ്നാട് ആ വിധി നടപ്പാക്കാനുള്ള സുവർണ്ണ അവസരമായി കേരളത്തിലെ പ്രളയത്തെ ഉപയോഗിക്കുകയായിരുന്നു.
ഇടുക്കിയടക്കുള്ള നിരവധി ഡാമുകൾ നിറഞ്ഞപ്പോൾ കേരളത്തിലെ 14 ജില്ലകളിലും പ്രളയം മൂലം റെഡ് അലർട്ട് പ്രഖ്യാപിക്കേണ്ടി വന്നു. 49 ജീവനുകൾ ഇതുവരെ നഷ്ടപ്പെട്ടു. വീടുകളും വസ്തുവകകളും കൃഷിയും വൻതോതിൽ നശിച്ചു. 215 സ്ഥലങ്ങളിൽ ഉരുൾ പൊട്ടി. പലയിടങ്ങളിലും അടിയന്തിരമായി സൈന്യമിറങ്ങി. സംസ്ഥാനത്തെ 34 ഡാമുകൾ ഇതുവരെ തുറന്നിട്ടുണ്ട്. കേരളത്തിലെ 44 നദികളും കര കവിഞ്ഞ് ഒഴുകുകയാണ്. 8316 കോടി രൂപയുടെ നാശനഷ്ടമാണ് ഇതുവരെ ഉണ്ടായത്. ചെറുതോണി ഡാമിന്റെ ആറു ഷട്ടറുകളും തുറക്കേണ്ട സ്ഥിതിയിൽ വരെ കാര്യങ്ങൾ എത്തി. ഷട്ടറുകൾ തുറന്നു ജലനിരപ്പ് നിയന്ത്രിച്ചെങ്കിലും കനത്ത മഴ തുടർന്നത് കണക്ക് കൂട്ടലുകൾ തെറ്റിച്ചു.
ഇതിനിടയിൽ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടിയും കടന്നു. മുല്ലപ്പെരിയാർ ഡാം തുറക്കാൻ കേരളം ആവശ്യപ്പെട്ടെങ്കിലും തമിഴ്നാട് അനങ്ങിയില്ല. മുല്ലപ്പെരിയാർ തുറന്നാൽ അവിടുന്നുള്ള ജലം വണ്ടിപ്പെരിയാർ ചപ്പാത്ത് വഴി ഇടുക്കി ഡാമിൽ എത്തിച്ചേരും. നിലവിൽ ആറു ഷട്ടറുകൾ ചെറുതോണി ഡാമിൽ തുറന്നിട്ടും ഇടുക്കിയിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് മുല്ലപ്പെരിയാർ നേരത്തെ തന്നെ തുറന്ന് സ്ഥിതിഗതികൾ കൂടുതൽ വഷളാകാതിരിക്കാൻ നടപടിയെടുക്കണമെന്ന് കേരളം ആവശ്യപ്പെട്ടത്.
ബുധനാഴ്ച രാവിലെ 2.35ന് മുല്ലപ്പെരിയാറിന്റെ സ്പിൽവേ തമിഴ്നാട് തുറന്നു. 13 ഷട്ടറുകൾ ഒന്നര മീറ്റർ ഉയർത്തിയ തമിഴ്നാട് പ്രളയജലം കേരളത്തിലേക്ക് തുറന്നു വിട്ടു. അല്പസമയത്തിനു ശേഷം ഷട്ടറുകൾ വീണ്ടും താഴ്ത്തി ജലനിരപ്പ് 142 അടിയാക്കി തമിഴ്നാട് ഡാമിന്റെ ബലം പരീക്ഷിച്ചു. കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ പ്രളയമാണ് ഇന്ത്യയുടെ എഴുപത്തിരണ്ടാം സ്വാതന്ത്ര്യദിനത്തിൽ സംസ്ഥാനം അഭിമുഖീകരിക്കുന്നത്.
മലയാളം യുകെ ന്യൂസ് ടീം.
സ്വതന്ത്ര ഭാരതത്തിൻറെ മണ്ണിൽ ത്രിവർണ പതാക പാറിക്കളിക്കുന്ന പുലരിയിൽ ഇന്ന് എഴുപത്തി രണ്ടാം സ്വാതന്ത്ര്യദിനം.. ആധുനിക ഭാരതത്തിൻറെ ശില്പികളെ സ്മരിച്ചു കൊണ്ട്.. സ്വാതന്ത്യത്തിനായി ജീവനർപ്പിച്ച മഹാത്മാക്കളുടെ ത്യാഗത്തിനു മുൻപിൽ ശിരസു നമിക്കുന്ന ഈ ദിനത്തിൽ.. നൂറുകോടിമതേതര ജനതയുടെ ആശയും പ്രതീക്ഷയുമായ ഭാരതാംബയ്ക്ക് ജനകോടികൾ പ്രണാമമർപ്പിക്കും.. വന്ദേമാതരവും ജനഗണമനയും അലയടിക്കുന്ന ഭൂമിയിൽ നിന്നും അഖണ്ഡതയുടെയും മതേതരത്വത്തിൻറെയും മന്ത്രങ്ങൾ ഇനിയും ഉയർത്തുവാൻ രാജ്യം പ്രതിഞ്ജയെടുക്കും.
പ്രൗഡഗംഭീരമായ ചടങ്ങുകളോടെ എഴുപത്തി രണ്ടാം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഇന്ത്യ ഒരുങ്ങി. ന്യൂഡൽഹിയിലെ ചെങ്കോട്ടയിൽ ഭാരതത്തിൻറെ ത്രിവർണ ദേശീയപതാക പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉയർത്തും. തുടർന്ന് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കും. കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഡൽഹിയിൽ ഒരുക്കിയിരിക്കുന്നത്. 10,000 ലേറെ പോലീസുകാരാണ് ഡൽഹിയിൽ സുരക്ഷയ്ക്കായി വിന്യസിക്കപ്പെട്ടിരിക്കുന്നത്. തുടർന്ന് പോലീസ്, സൈനിക വിഭാഗങ്ങളുടെ ഗാർഡ് ഓഫ് ഓണർ പ്രധാനമന്ത്രി പരിശോധിക്കും. വിവിധ സൈനിക വിഭാഗങ്ങൾ റെഡ് ഫോർട്ടിലെ പരേഡിൽ അണിനിരക്കും.
രാജ്യമെമ്പാടും സ്വാതന്ത്യദിനാഘോഷങ്ങൾ സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. സംസ്ഥാനങ്ങളിൽ ഗവർണർമാരും മുഖ്യമന്ത്രിമാരും മന്ത്രിമാരും ജനപ്രതിനിധികളും ആഘോഷത്തിന് നേതൃത്വം നല്‍കും. വിവിധ സംഘടകളുടെ നേതൃത്വത്തിലും ആഘോഷങ്ങൾ ഉണ്ടാകും. യുകെയുടെ വിവിധ ഭാഗങ്ങളിൽ സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. വിവിധ മലയാളി അസോസിയേഷനുകളും കൂട്ടായ്മകളും ആഘോഷങ്ങൾ ഒരുക്കിയിട്ടുണ്ട്.
പ്രിയപ്പെട്ട വായനക്കാർക്ക് മലയാളം യുകെ ന്യൂസിൻറെ സ്വാതന്ത്ര്യ ദിനാശംസകൾ…
അദ്ധ്യായം – 15
വസൂരിയും രാത്രിയിലെ കളളനും
നേഴ്സിംഗ് പഠനത്തിന് പോകാന്‍ ഓമന തയ്യാറായി. ഒരു പകല്‍ ഞാനവളെ കാണാന്‍ തങ്കമ്മയുടെ വീട്ടിലേക്ക് തിരിച്ചു. മുറിക്കുളളിലെ മണിനാദം കേട്ട് ഓമന കതക് തുറന്നു. മുന്നില്‍ എന്നെ കണ്ട് കണ്ണുകള്‍ അത്ഭുതത്താല് പ്രകാശിച്ചു. കവിള്‍ത്തടങ്ങള്‍ തുടുത്തു. ഒരിക്കലും പ്രതീക്ഷിച്ചതല്ല അവിടേക്ക് വരുമെന്ന്. അവിടേക്ക് ചിന്നമ്മ കടന്നുവന്നു. ഓമന പരിഭ്രമമടക്കി ചിന്നമ്മയ്ക്ക് എന്നെ പരിചയപ്പെടുത്തി. ചിന്നമ്മ പുഞ്ചിരിച്ചു കൊണ്ട് സ്നേഹവായ്പോടെ എന്നെ അകത്തേക്ക് ക്ഷണിച്ചിരുത്തി. ഇവിടേക്ക് വരാന്‍ ഇത്ര ധൈര്യമോ അതായിരുന്നു ഓമനയുടെ മനസ്സില്‍. ഭാഗ്യത്തിന് അമ്മാമ്മ ജോലിയിലും കുട്ടികള്‍ സ്കൂളിലും പോയിരിക്കുന്നു. ഇവിടെ വന്നത് ഒരവിവേകമാണെന്ന് തോന്നുന്നില്ല. ഞാന്‍ അടുത്തയാഴ്ച്ച അവിടെ നിന്ന് മറ്റൊരു സ്ഥലത്തേക്ക് പോകുകയല്ലേ. കാണാതിരിക്കാന്‍ കഴിയില്ല. എനിക്കും കാണണമെന്നുണ്ടായിരുന്നു. ഹൃദയത്തില്‍ കുടികൊണ്ടിരുന്ന ആഗ്രഹം സഫലമായതില്‍ മനസ്സാകെ തിളങ്ങി. ചിന്നമ്മ ചോദിച്ചു, സോമന് ചായ വേണോ അതോ കാപ്പിയോ. ചായ മതിയെന്ന് ഞാന്‍ മറുപടി കൊടുത്തു. ഞാന്‍ ചോദിച്ചു നിന്റെ ഈ അമ്മാമ്മയ്ക്ക് എന്നോട് വെറുപ്പൊന്നുമില്ലേ. ഈ കാര്യത്തില്‍ ചിന്നമ്മ എന്റെ ഒപ്പമാണ്. എന്താ ഇന്നു ജോലിക്കു പോയില്ലേ . എന്റെ വരവിന്റെ ഉദ്ദേശശുദ്ധി ഞാന്‍ വെളിപ്പെടുത്തി. ഹൃദയത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന പ്രണയിനിയെ കണ്ട് യാത്രാ മംഗളങ്ങള്‍ നേരാനാണ് വന്നത്. ഒരു ദിവസത്തെ അവധിയെടുത്തു. ഓമനയുടെ കണ്ണുകളില്‍ നിറഞ്ഞത് ആനന്ദാശ്രുക്കളായിരുന്നു. മനസ്സില്‍ കരുതിയത് ജ്യേഷ്ഠത്തി കാണെണ്ടെന്നായിരുന്നു. അതിനു ഞാന്‍ കണ്ടു പിടിച്ച കുറുക്കുവഴി ഓമന പോകുന്നതിന് മുമ്പ് ഒരു ക്ഷമാപണം നടത്താനാണ് വന്നത്. ചിന്നമ്മ ചായയും ബിസ്കറ്റും കൊണ്ടു വന്നിട്ട് അകത്തേക്ക് പോയി. ഓമനയുടെ സ്നേഹം തുളുമ്പുന്ന വാക്കുകള്‍ ഞാന്‍ കേട്ടിരുന്നു. അതില്‍ നിറഞ്ഞു നിന്നിരുന്നത് കാമുകിയുടെ വാക്കുകളേക്കാള്‍ ഒരമ്മയുടെ ശാസനയായിരുന്നു.
നമുക്ക് ചില ലക്ഷ്യങ്ങളുണ്ട് ആ ലക്ഷ്യത്തിലെത്താന്‍ സ്വപ്നങ്ങള്‍ മാത്രം പോര. കഠിനാധ്വാനവും ആവശ്യമാണ്. മറ്റുളളവര്‍ക്കാവശ്യം സ്നേഹമാണ്, കളളവും ചതിയും ഭീഷണിയുമല്ല. തീര്‍ച്ചയായും നമ്മള് പൊരുതേണ്ടത് തിന്മകളോട് തന്നെയാണ്. ദൈവം അതിനു തന്നിരിക്കുന്ന ഏറ്റവും വലിയ ആയുധമല്ലേ അക്ഷരങ്ങള്‍. ഓമനയെ കണ്ടത് വലിയൊരു സൗഭാഗ്യമായി തോന്നി. പ്രണയത്തെ അവിവേകമായി അവള് കാണുന്നില്ല. അതിനെ വിവേകപൂര്‍വ്വം മനസ്സിലാക്കുകയാണ് വേണ്ടത്. അവസാനമായി അവള് വീണ്ടും ഓര്‍മിപ്പിച്ചു, മോഹം തന്നിട്ട് നിരാശപ്പെടുത്തരുത്. അതു മരണത്തിലും സംഭവിക്കില്ലെന്ന് ഞാന്‍ ഉറപ്പു കൊടുത്തു. ഞങ്ങളുടെ കണ്ണുകള്‍ പൂര്‍വ്വാധികം സന്തോഷത്തോടെ വിടര്‍ന്നു. യാത്ര പറയിന്നതിന് മുമ്പ് ഞാനവളെ ഗാഢമായി പുണര്‍ന്ന് ചുംബിച്ചു. അതവളില്‍ രോമാഞ്ചമുണ്ടാക്കി. അതവള് പ്രതീക്ഷിച്ചിരുന്നതല്ല. സ്നേഹം ഹൃദയത്തിലെന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങള്‍. ഹൃദയ വ്യഥയോടെ ഞാന്‍ യാത്ര പറഞ്ഞു.
അവടെ നിന്നു വീണ്ടും കിഴക്കോട്ടു നടന്നു. മനസ്സു നിറയെ ഹൃദയത്ത സ്പര്‍ശിച്ച അനുഭവങ്ങളായിരുന്നു. ആകാശത്ത് സൂര്യന് മഞ്ഞിനെയകറ്റി തെളിഞ്ഞുനിന്നു. ഞാന്‍ നടന്നു നടന്ന് എത്തിയത് വലിയൊരു മൈതാനത്തായിരുന്നു. അതിനടുത്തായി എന്തോ വലിയ സ്ഥാപനങ്ങള്‍ ഉളളതായി കണ്ടു. ഏതാനും കുട്ടികള്‍ ഒരിടത്ത് ക്രിക്കറ്റ് കളിക്കുന്നു. ഞാന്‍ പുല്‍ത്തകിടിയില്‍ ഇരുന്നു. കണ്ണുകളില്‍ ആനന്ദവും ഹൃദയത്തില്‍ ഞങ്ങളുടെ ഗാഢമായ ആലിംഗനവും ചുംബനവും തലോടി നിന്നു. എനിക്കടുത്തായി ഏതാനം പ്രാവുകള്‍ കഴുത്തും തലയും ചുണ്ടുകളും കുലുക്കി എന്തോ കൊത്തിതിന്നുന്നു. അതില്‍ രണ്ടു പ്രാവുകള്‍ ഒന്നിനു പിറകെ ഒന്നായി മത്സരിച്ച് നടക്കുന്നു. ഞാനതിനെ ഉറ്റു നോക്കി. മറ്റുളളവരില്‍ നിന്ന് ഇവര്‍ മാത്രം എന്താണ് മാറി നടക്കുന്നത്. ശരീരപ്രകൃതിയില്‍ പെണ്‍പ്രാവിനേക്കാള്‍ വലിപ്പം ആണ്‍പ്രാവിനാണ്. അത് പിറകെ നടന്ന് പെണ്പ്രാവിന്റെ പുറത്ത് കൊത്തുന്നുണ്ട്. അര മണിക്കൂറോളം മത്സരിച്ച് നടക്കുമ്പോള്‍ ചുണ്ടുകള്‍ തമ്മില്‍ ഉരസുന്നത് കണ്ടപ്പോഴാണ് മനസ്സിലായത് നാടന്‍ പെണ്ണിനെപ്പോലെ പെണ്പ്രാവ് നാണിച്ചു നടക്കുകയായിരുന്നു എന്നു അവര്‍ നടക്കുമ്പോഴൊക്കെ എന്തോ പ്രണയരഹസ്യങ്ങള്‍ മന്ത്രിക്കുകയായിരുന്നു.രക്ത നിറമുളള അവരുടെ കുഞ്ഞു കാലുകള്‍കൊണ്ട് ഇത്രമാത്രം എങ്ങനെ നടക്കാന്‍ കഴിയുന്നുവെന്ന് ഞാന്‍ ചിന്തിച്ചുപോയി. പ്രാവുകള്‍ പോലും വെറുതേ അലഞ്ഞു നടക്കുന്നില്ല. മനഷ്യരെ പോലെ പ്രണയവും അവരിലുണ്ട് .അതിനായി എത്ര ദൂരം നടക്കാനും അവര്‍ ഒരുക്കമാണ്. മനഷ്യന്റെ പ്രണയദൂരം എത്രയാണ്. ആ പ്രാവുകള്‍ ആകാശത്തേക്ക് പറന്നുയര്‍ന്നത് ഞാന്‍ നോക്കിയിരുന്നു. എന്നിലെ ഉദാസീനതകള്‍ മാറി കൂടുതല്‍ ആത്മവിശ്വാസം വളര്‍ന്നു. ഞാന്‍ അപ്പുവിനേയും സെയിനുവിനേയും കാണാന്‍ ഹോട്ടലിലേക്ക് നടന്നു. ഗുണ്ടകളുമായുളള ഏറ്റുമുട്ടലിനു ശേഷം ഒരു മാസം കഴിഞ്ഞിട്ടും അവിടെ ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് അപ്പു പറഞ്ഞത്. സമയമുളളപ്പോള്‍ ഹോട്ടലിലും വരണമെന്ന് അപ്പു ഉപദേശിച്ചു. ചായ കുടിച്ചിട്ട് ഞാന്‍ ഹാട്ടിയായിലേക്ക് യാത്ര തിരിച്ചു.
ഓമനയുടെ കത്തുകള്‍ എല്ലാ ആഴ്ചയും ഹട്ടിയായിലെ ജനറല്‍ ഫേബ്രിക്കോ എന്ന കമ്പനിയിലേക്കു വന്നു തുടങ്ങി.അതിനെല്ലാം മറുപടി അയച്ചു. ഞങ്ങളുടെ പ്രണയം മറ്റാരുമറിയാതെ അനുദിനം വളര്‍ന്നുകൊണ്ടിരുന്നു. ഓരോ കത്തുകളും എനിക്ക് ആശ്വാസം മാത്രമല്ല സ്നേഹവും കരുണയും നല്‍കുന്നതായിരുന്നു. എന്നെപ്പോലെ ധാരാളം കുറവുകള്‍ ചൂണ്ടിക്കാണിക്കാനുളള ഒരാളെ സാധാരണ ഒരു പെണ്ണും ഇഷ്ടപ്പെടില്ല. എനിക്കും അത് സങ്കല്പിക്കാന് കഴിയുന്നതായിരുന്നില്ല. എന്താണ് എന്നിലെ നന്മകള്, പെണ്‍കുട്ടികള്‍ ഇഷ്ടപ്പെടാന്‍ എന്നിലുളള ആകര്‍ഷകത്വം എത്ര പരിശോധിച്ചിട്ടും എനിക്ക് മനസ്സിലായില്ല. നാട്ടില്‍ ഒരു വഴക്കാളിയെന്ന് സ്കൂള്‍- കോളജ് സുന്ദരികളായ കുഞ്ഞുമോള്‍, അമ്മിണി, രാധ, സൂസ്സന്, മേഴ്സി, മോളി അങ്ങനെ പലരും എന്റെ മുഖത്തു നോക്കി പറഞ്ഞിട്ടുണ്ട്. മറ്റുളളവരുമായി ഇണങ്ങുന്ന സ്വഭാവം അന്നുമില്ലായിരുന്നിട്ടും എന്നോട് ഇണങ്ങാന്‍ പെണ്‍കുട്ടികള്‍ കടന്നു വന്നത് ഇന്നും ഒരു ചോദ്യചിഹ്നമാണ്. അവരൊക്കെ ഗ്രാമീണ സൗന്ദര്യമുളളവരായിരുന്നു. അവരില്‍നിന്ന് വ്യത്യസ്തമായി ഓമനയില്‍ കണ്ട ഒരു പ്രത്യേകത വിവേകവും സഹാനുഭൂതിയും അടയുറച്ച തീരുമാനങ്ങളുമാണ്. സ്വന്തം ജ്യേഷ്ഠത്തി എടുത്ത തീരുമാനത്തിന് കടകവിരുദ്ധമായിട്ടാണ് അവളുടെ തീരുമാനം വന്നത്. സാധാരണ സ്ത്രീകള്‍ക്ക് ഇല്ലാത്ത വ്യക്തിത്വമാണ് ഞാനവിടെ കണ്ടത്. അവിടെ സ്നേഹത്തിന്റെ സംഗീതമാണുയര്‍ന്നത്. കഴിഞ്ഞ കത്തിലൂടെ എഴുതിയത് ജീവിതം പടുത്തുയര്‍ത്താനുളളതാണ് പൊളിച്ചു മാറ്റാനുളളതല്ല. കൊടുങ്കാറ്റിനെ തകര്‍ക്കാന്‍ കഴിയാത്തതു പോലെ യഥാര്‍ത്ഥ സ്നേഹത്തെ ഒരു ശക്തിക്കും തകര്‍ക്കാന്‍ കഴിയില്ലെന്ന് എന്നെ പഠിപ്പിച്ചത് ഓമനയാണ്.
രാജുവിനൊപ്പം ഉണ്ടും ഉറങ്ങിയും മുന്നോട്ടു പോകുമ്പോഴാണ് എനിക്ക് ശരീര വേദനയും മാറാത്ത പനിയുമുണ്ടായത്. ഏതാനം ദിവസങ്ങള്‍ ജോലിക്കു പോകാതെ മുറിയില്‍ തന്നെ കഴിച്ചുകൂട്ടി. ശരീരത്ത് അങ്ങിങ്ങായി വസൂരി പോലെ മുഴച്ചു നിന്നു. അതെന്റെ മനസ്സിനെ വല്ലാതെ ഉലച്ചു. ശരീരത്തിന് സുഖമില്ലാതിരുന്നിട്ടും ഓമനയ്ക്ക് കത്ത് അയച്ചു. ഇനിയും ഈ അഡ്രസ്സില്‍ കത്തയയ്ക്കരുത്. വസൂരിയെന്നാണ് ലക്ഷണങ്ങള്‍ സൂചിപ്പിക്കുന്നത്. രാജു ജ്യേഷ്ഠനുമായി ഫോണില്‍ സംസാരിച്ചു. അന്ന് ഓഫിസ്സുകളില്‍ മാത്രമാണ് ഫോണുളളത്. ഇന്നുതന്നെ ദുര്‍വ്വയിലേക്ക് പോകും. ജ്യേഷ്ഠന്റെ നിര്‍ദ്ദേശപ്രകാരം രാജുവിന്റെ അമ്മാവനും ജ്യേഷ്ഠത്തിയുടെ മൂത്ത സഹോദരനുമായ ജോയിയുടെ ക്വാര്‍ട്ടറിലേക്ക് രാത്രിയില്‍ മോട്ടോര്‍ സൈക്കിളില്‍ എന്നെ കൊണ്ടുപോയി. ദുര്‍വ്വയില്‍ ചെല്ലുമ്പോള്‍ ജ്യേഷ്ഠനും അവിടെയുണ്ടായിരുന്നു. ജോയിയുടെ ഭാര്യ ചിന്നമ്മ എന്നെ സ്നേഹത്തോടെയാണ് സ്വീകരിച്ചത്. അവര്‍ക്കു മൂന്നു കുട്ടികളാണ്. ജോയിക്ക് ദുബായിയിലാണ് ജോലി. എച്ച്. ഈ. സി യില്‍ ക്രയിന്‍ ഓപ്പറേറ്ററാണ്. എതാനം മാസത്തെ അവധി എടുത്താണ് അങ്ങോട്ട് പോയത്.
രാജു എന്നെ വിട്ടിട്ട് മടങ്ങി ഒപ്പം ജ്യേഷ്ഠനും. എന്തുകൊണ്ടാണ് ജ്യേഷ്ഠന്റെ ക്വാര്‍ട്ടറില്‍ എനിക്ക് അഭയം തരാതിരുന്നതെന്ന് എനിക്കറിയില്ലായിരുന്നു. ചിലപ്പോള്‍ എനിക്ക് വച്ചു വിളമ്പാനും അവിടെ കിടത്താനും ജ്യേഷ്ഠത്തിക്ക് താല്പര്യം കാണില്ലായിരിക്കും. അതല്ലെങ്കില്‍ വസ്സൂരിയെ ഭയക്കുന്നുണ്ടകും. എന്നിലെ സന്തോഷമെല്ലാം ചോര്‍ന്നു കൊണ്ടിരുന്നു. സെയിന്‍ നാട്ടിലേക്ക് മടങ്ങിയതായി അപ്പോഴാണ് ഞാനറിഞ്ഞത്. അവനെ നാട്ടില്‍ സര്‍ക്കാര്‍ ജോലിക്കു ക്ഷണിച്ചെന്നും ഉടനടി ചെല്ലണമെന്നും ടെലിഗ്രാം വന്നതായി ജ്യേഷ്ഠന് പറഞ്ഞറിഞ്ഞു. ചിന്നമ്മയുടെ കുട്ടികള്‍ ഞാന്‍ കിടന്നിരുന്ന കട്ടലില്‍ നിന്ന് മാറിയാണ് നടന്നത്. ചിന്നമ്മക്ക് വസൂരി വന്നിട്ടുണ്ടെങ്കിലും കുട്ടികള്‍ക്ക് പകരാതിരിക്കാനാണ് അല്പം അകല്‍ച്ച അവര്‍ പാലിച്ചത്. എന്തായാലും ലഭിച്ച സൗകര്യങ്ങള്‍ നന്നായി.
ദിവസങ്ങള്‍ കഴിയുന്തോറും ശരീരത്ത് ചെറുതും വലുതുമായ പോളങ്ങള്‍ മുളച്ചു പൊന്തി. കൊതുകു കയറാതിരിക്കാന്‍ കൊതുകു വലയുണ്ടായിരുന്നു. കട്ടിലിനു മുന്നിലെ മേശപ്പുറത്ത് എനിക്ക് കഞ്ഞിയും പഴവര്‍ഗ്ഗങ്ങളും ചിന്നമ്മ യാതൊരു മടിയുമില്ലാതെ തന്നുകൊണ്ടിരുന്നു. രോഗ കിടക്കയിലും ചിന്നമ്മാമ്മ എനിക്ക് ആശ്വാസമായിരുന്നു. ജ്യേഷ്ഠന് ഇടക്കിടെ വന്നു പോയെങ്കിലും ജ്യേഷ്ഠത്തി ഒരിക്കല്‍ പോലും അവിടേക്ക് വന്നില്ല. എന്റെ ഒരോ ദിനങ്ങളും വിളറിയും വെളുത്തും മുന്നോട്ടു പോയി. ഇങ്ങനെയുളള അസുഖങ്ങള്‍ ഒരു തടവറ ജീവിതം പോലെയാണ് എനിക്കനുഭവപ്പെട്ടത്. ശരീരം മെലിഞ്ഞു കൊണ്ടിരുന്നു. രോഗങ്ങള്‍ വന്നാല്‍ വിഷമിച്ചിട്ട് ഫലമില്ല ചികിത്സിക്കുകയാണ് വേണ്ടതെന്ന് അന്നു ഞാന്‍ മനസ്സിലാക്കി.
ഒരു ദിനം കണ്ണുകളടച്ച് വിഷമത്തോടെ കിടക്കുമ്പോഴാണ്. എന്റെ കാതില്‍ ഒരു സ്വപ്നം പോലെ ആ വാക്കുകള്‍ പതിഞ്ഞത്. ഹലോ ഉറക്കമാണോ. ഓമന പുഞ്ചിരിച്ചു കൊണ്ട് ചിന്നമ്മാമ്മക്ക് ഒപ്പം മുറിക്കുള്ളില്‍ നില്ക്കുന്നു. ഞാന്‍ കണ്ണുകള്‍ തുറന്നു പതുക്കെ മുകളിലേക്ക് ഉയര്‍ന്ന് കൊതുകുവലക്കുള്ളിലൂടെ മന്ദഹാസം ചൊരിഞ്ഞു നില്ക്കുന്ന ഓമനയെ കണ്ടു. മനസ്സിലെ അനുരാഗം വര്‍ദ്ധിച്ചു. എന്റെ വികൃതരൂപം കാണാന്‍ എന്തിന് വന്നു എന്നും ചിന്തിച്ചു. അവളുടെ അരുണിമ കലര്‍ന്ന കണ്ണുകളിലേക്ക് വിശ്വസിക്കാനാവാതെ നോക്കിയിരുന്നു. ചിന്നമ്മാമ്മ അകത്തേക്കു പോയി. വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനിടയില്‍ ഞാന്‍ പറഞ്ഞു, ഇങ്ങോട്ടു വരേണ്ടതില്ലായിരുന്നു. ഇതു പകര്‍ച്ചവ്യാധി എന്നറിയില്ലേ?. അതൊന്നും കാര്യമാക്കാതെയവള്‍ പറഞ്ഞു. എനിക്കും വരുന്നെങ്കില്‍ വരട്ടെ. അവള് കൊതുകുവല ഉയര്‍ത്തി എന്നെ കണ്ടു. എന്നെ അത് ആശ്ചര്യപ്പെടുത്തി. മുഖത്തെല്ലാം കറുത്ത പോളങ്ങള്‍ പൊങ്ങിയിരുന്നു.
കയ്യിലിരുന്ന കെ.ഇ. മത്തായി (പാറപ്പുറത്തിന്റെ) പണിതീരാത്ത വീട് എന്ന നോവല്‍ എന്നെ ഏല്പിച്ചിട്ട് കസേരയിലിരുന്നു. മനുഷ്യന്റെ തൊലിയുടെ നിറവും അതിനു മുകളിലുളള പ്രണയത്തേക്കാള്‍ മനഷ്യാത്മാവിലേക്കാണ് അവള് യാതൊരു വൈമനസ്യവും കാട്ടാതെ കടന്നു വന്നത്. ഒരു സുഖസ്മൃതിയിലെന്നപോലെ ഞാനിരുന്നു. സാഹിത്യകൃതികള്‍ ധാരാളമായി വായിക്കാനിഷ്ടപ്പെടുന്ന ആളാണെന്ന് എനിക്കറിയാമായിരുന്നു. മറ്റുളള പെണ്‍കുട്ടികളില്‍ നിന്ന് അവളെ വ്യത്യസ്ഥയാക്കുന്നതും ആ അറിവാണ്. അങ്ങനെയുളളവര്‍ വിശുദ്ധിയുളള ആത്മാവിനെ തിരിച്ചറിയുന്നവരാണ്. ഈശ്വരഹിതമറിഞ്ഞു ജീവിക്കുന്നവര്‍. ഇടയ്ക്ക് ഞാന്‍ ചോദിച്ചു ഇവിടെയുണ്ടെന്ന് ആരു പറഞ്ഞു. ചിന്നമ്മാമ്മയെ ഇതിനു മുമ്പ് അറിയുമോ. അവളുടെ മറുപടി, ഇവിടെയെന്നറിഞ്ഞത് ഇവിടെ ജോലി ചെയ്യുന്ന കുരുവിളയുടെ അനുജത്തി ലീലാമ്മയില്‍ നിന്നാണ്. പുസ്തകങ്ങളുടെ താളുകള്‍ മറിക്കുന്നതു പോലെ ദുര്‍വ്വയിലെ വിശേഷങ്ങള്‍ ഞങ്ങള്‍ പങ്കുവച്ചു. അതിന്റെ പ്രധാന കാരണം തന്റെ പ്രിയതമന് ആരെയെങ്കിലും ഉപദ്രവിക്കുന്നുണ്ടോ, തന്റെ വാക്കുകള്‍ മുഖവിലക്ക് എടുക്കുന്നുണ്ടോ ഇതൊക്കെ അറിയാനാണ്. ചിന്നമ്മാമ്മയും തങ്കമ്മാമ്മയും നല്ല സുഹൃത്തുക്കളാണ്. ഞങ്ങള്‍ പത്തനാപുരത്തുകാരാകുമ്പോള്‍ ഒരല്പം സ്നേഹം കൂടില്ലേ. ഞാന്‍ സംശയത്തോടെ ചോദിച്ചു, എന്നെ കാണാനാണ് രണ്ടു മണിക്കൂര്‍ യാത്ര ചെയ്ത് ഇവിടെ എത്തിയതെന്നറിഞ്ഞാല്‍ അതു പ്രശ്നമാകില്ലേ?. എന്റെ മാഷേ ബുദ്ധിയുളള ഒരു പെണ്ണിന് ലോകത്ത് ആരേയും കബളിപ്പിക്കാം, തെറ്റിധരിപ്പിക്കാം. ഇന്ന് ശനി. ഞാന്‍ രാവിലെ ആറു മണിക്കു തന്നെ അവിടുത്തെ മേട്രന്റെ അനുമതി വാങ്ങി സൈക്കിള്‍ റിക്ഷയില്‍ കയറി ബസ്സ് സ്റ്റാന്‍ഡില്‍ വന്നു. അസുഖമായി കഴിയുന്ന എന്റെ ജ്യേഷ്ഠത്തിയെ കാണാന്‍ ഹസാരിബാഗില്‍ നിന്ന് റാഞ്ചിയിലേക്ക് ബസ്സ് കയറുന്നു. വീട്ടിലെത്തുമ്പോള്‍ ജ്യേഷ്ഠത്തിയോ ജ്യേഷ്ഠനോ വീട്ടിലില്ല. അവര്‍ ജോലി സ്ഥലത്താണ്. അവിടുത്തെ അമ്മാമ്മയോട് ഒരു കൂട്ടുകാരിയെ കാണാനുണ്ടെന്ന് കളളം പറഞ്ഞു പുറത്തു ചാടി.
ഇവിടുത്തെ അമ്മാമ്മ ഞാനിവിടെ വന്നുവെന്ന് പറഞ്ഞാല്‍ തന്നെ ഞാനിവിടെ കാണത്തില്ല. കാരണം നാളെ ഉച്ചയ്ക്ക് ഞാനെന്റെ പാട്ടിന് പോകില്ലേ. അസുഖമായി കിടക്കുന്നത് ജ്യേഷ്ഠത്തിയല്ലെന്ന് നമുക്കല്ലേ അറയൂ. എന്റെ ഈ കൊച്ചു കളളം കൊണ്ട് ആര്‍ക്കെങ്കിലും എന്തെങ്കിലും നഷ്ടമുണ്ടോ. ഒരു രാത്രി കൊണ്ട് എന്റെ ജ്യേഷ്ഠത്തി ഒന്നുമറിയില്ല. ഇനിയും ഇവിടുത്തെ അമ്മാമ്മ ഇവര്‍ക്ക് എന്താണ് ഇത്രമാത്രം സംസാരിക്കാനുളളത് എന്ന് ചോദിച്ചാലും എനിക്ക് ഉത്തരമുണ്ട്. ചിന്നമ്മാമ്മയെ കാണാന്‍ വന്നപ്പോഴാണറിയുന്നത് എന്റെ കൂടെ പഠിച്ചയാള്‍ അസുഖമായി കിടക്കുന്നത്. എനിക്ക് ഉളളാലെ ചിരിവന്നു. എത്ര ഭംഗിയായിട്ടാണ് ഓരോ ഭാഗങ്ങളും അവതരിപ്പിക്കുന്നത്. ഇവളെ പോലെയായിരിക്കുമോ എല്ലാ പെണ്ണുങ്ങളും. ആപത്തില്‍ കിടക്കുന്നവരല്ലേ രക്ഷപ്പെടാനുളള തന്ത്രങ്ങള്‍ മെനയുന്നത്. ഞങ്ങള്‍ക്കു ചുറ്റും ആപത്തു മാത്രമല്ല, അന്ധകാരവും നിറഞ്ഞു നില്‍ക്കുകയാണ്. മടങ്ങിപോകുന്നതിനു മുമ്പായി പറഞ്ഞു, ഇതൊന്നും കണ്ട് വിഷമിക്കരുത്, ദിവസങ്ങള്‍ കഴിയുമ്പോള്‍ മുറിവുകളുണ്ടാകും, മുറിവുണങ്ങാന്‍ അതൊക്കെ തുടച്ച് പൗഡറിടണം. ഈ അസുഖത്തിന് പ്രധാനമായി വേണ്ടത് വിശ്രമമാണ്. അതൊക്കെ കഴിഞ്ഞു മതി ജോലി. ആദ്യം സ്വന്തം ശരീരവും മനസ്സുമാണ് സൂക്ഷിക്കേണ്ടത്. പരിപൂര്‍ണ സൗഖ്യം വന്നതിനു ശേഷം കത്തെഴുതിയാല്‍ മതി. അവള് യാത്ര പറഞ്ഞു. ഈ ലോകത്ത് അവളേക്കാള്‍ പ്രിയപ്പെട്ടതായി മറ്റൊന്നുമില്ലെന്നു തോന്നി.
ഒരു മാസത്തിലധികം ഞാന്‍ രോഗ ശയ്യയില്‍ കഴിഞ്ഞു. ശരീര ക്ഷീണം നന്നായിട്ടുണ്ട്. ഓമനയ്ക്ക് കത്തയച്ചു. മറുപടി ലഭിക്കാന്‍ എനിക്കൊരു അഡ്രസ്സ് ഇല്ലായിരുന്നു. വീണ്ടും വിശ്രമം വേണമെന്ന് പലരും ഉപദേശിച്ചു. ഹട്ടിയായിലെ ജോലി ഉപേക്ഷിച്ചു. അങ്ങനെ ഇരിക്കുമ്പോഴാണ് ജ്യേഷ്ഠന്റെ കൂട്ടുകാരന് കാപ്പില്‍- ഓച്ചിറ തോമസ് നാട്ടില്‍ പോകുന്നത്. എന്നോട് അവിടെ കാവലായി കിടക്കണമെന്ന് ജ്യേഷ്ഠന് ആവശ്യപ്പെട്ടു. മനസ്സിനും ശരീരത്തിനും ക്ഷീണവും തളര്‍ച്ചയുമുണ്ടെങ്കിലും ഞാനത് നിരസ്സിച്ചില്ല. ഒരു നിബന്ധന മാത്രം ഒരു മാസം കഴിയാനുളള ചെലവിനുളള കാശ് തരണം. അസുഖമായി കിടന്നപ്പോള്‍ പരിചരിച്ചതാണ്. ഒരാവശ്യം പറയുമ്പോള്‍ അതിനെ തളളിക്കളയാന്‍ പറ്റില്ല. ഇനിയും ഇവരേയോ ജ്യേഷ്ഠനേയോ ബുദ്ധിമുട്ടിക്കേണ്ടതില്ല. അതായിരുന്നു എന്റെ മനസ്സില്‍ തുടിച്ചു നിന്നിരുന്നത്. ഞാനങ്ങനെ എന്റെ ബാഗുമായി താമസം മാറ്റി.
ഓമനയ്ക്ക് ആ ക്വാര്‍ട്ടറിന്റെ അഡ്രസ്സ് അയച്ചു കൊടുത്തു. അവള് മറുപടി തന്നു. അവിടെയിരുന്ന് ഞാന്‍ നാടകമെഴുത്തു തുടര്‍ന്നു. ഞാന്‍ താമസ്സിച്ച വീടിനടുത്തുളള ആരേയും എനിക്കറിയില്ലായിരുന്നു. രണ്ടാഴ്ച്ച കഴിഞ്ഞപ്പോള്‍ അതിനുളളില്‍ എല്ലാവരും ഉറങ്ങുന്ന സമയം ഒരു മോഷണ ശ്രമം നടന്നു. ആരോ കതകു തുറന്ന് അകത്തു കയറിയതാണു, അകത്തുളള മുറിയിലെ എന്തോ താഴെ വീണ ശബ്ദം കേട്ട് ഞാന്‍ കണ്ണു തുറന്നു. അകത്ത് എന്താണ് നടക്കുന്നതെന്നറയാതെ ആശങ്കയോടെ കട്ടിലില്‍ നിന്ന് എഴുന്നേറ്റ് ഇരുളിലമര്‍ന്ന മുറിയിലേക്ക് നോക്കി. ഉളളില്‍ ഭയവും , പിടി മുറുക്കി ഒരു ധൈര്യത്തിനായി തലയണക്കടിയില്‍ സൂക്ഷിച്ചിരിക്കുന്ന കത്തിയുമായി ഞാന്‍ എഴുന്നേറ്റ് ശബ്ദമുണ്ടാക്കാതെ ഏതാനം ചുവടി മുന്നോട്ടു വച്ചു. അകത്തേ മുറിയില്‍ മിന്നാമിനുങ്ങു പോലെ ടോര്‍ച്ചിന്റെ വെട്ടം തെളിയുന്നുണ്ട്. കളളനെന്നു ബോധ്യപ്പെട്ടു.
കാപ്പില്‍ തോമസ് പൂട്ടിപ്പോയ മുറി കളളത്താക്കോല്‍ ഉപയോഗിച്ച് തുറക്കാനുളള തീവ്രശ്രമത്തിലാണ്. ഞാന്‍ ശബ്ദമുണ്ടാക്കാതെ ചെന്ന് അയാളുടെ കഴുത്തില്‍ പിടി മുറുക്കി. ഞങ്ങള്‍ തറയില്‍ വീണു. എന്നേക്കാളും കരുത്തുളളവനെന്ന് മനസ്സിലായി. എന്നില്‍ നിന്ന് കുതറി മാറി പുറത്തേക്ക് ഓടിയ സമയം പിറകില്‍ നിന്നുളള ചവിട്ട് അയാളെ നിലം പരിശാക്കി. കൈയ്യിലിരുന്ന സഞ്ചി തെറിച്ചു പോയി. പെട്ടെന്നയാള്‍ സഞ്ചി സ്വന്തമാക്കി അതില്‍ നിന്ന് കത്തിയെടുത്ത് ഹിന്ദിയില്‍ ആക്രോശിച്ചുകൊണ്ട് കത്തി എനിക്കു നേരെ ചൂണ്ടിയിട്ടു പറഞ്ഞു, തും മേര രാസ്താരേ നികല് നഹി തോ കതം കരേഗ. (നീ എന്റെ വഴിയില്‍ നിന്ന് മാറുക ഇല്ലെങ്കില്‍ കൊന്നുകളയും). ഷേവു ചെയ്യാത്ത മുഖത്തെ കണ്ണുകളില്‍ എന്നെ കൊല്ലാനുളള ഭാവമാണ്. എന്റെ സിരകളിലും രക്തം തിളച്ചു മറിഞ്ഞു. ഒരു രക്തദാഹിയെപ്പോലെ അയാള്‍ എന്നെ നോക്കി പേടിപ്പിച്ചു. കത്തി കൊണ്ട് കുത്താനും മടിയില്ലാത്തവനാണ്. അവനെ വെറുതേ വിടുക എന്ന് മനസ്സു പറഞ്ഞു. അവന്റെ മുഖമടച്ചുളള ഒരടി കിട്ടിയതിന്റെ വേദന ഇപ്പോഴും മുഖത്തുണ്ട്. അയാളുടെ മുഖത്തും ചോരപ്പാടുകളുണ്ട്. കരുത്തില്ലാത്തവനാണ് കത്തിയെടുക്കുന്നതും കുത്തുന്നതും. ആ കത്തി കാട്ടി അയാള്‍ പിറകോട്ട് ഏതാനം ചുവടുകള്‍ നടക്കുന്നതിനിടയില്‍ കസേരയില്‍ തട്ടിയപ്പോള്‍ തല കുനിച്ചതും എന്റെ ചവിട്ടും ഒപ്പമായിരുന്നു. കത്തി തെറിച്ചതു പോലെ അയാളും വാതിലിനടുത്തേക്ക് തെറിച്ചു പോയി. അയാള്‍ ഭയത്തോടെ കത്തി കളഞ്ഞു പുറത്തേക്ക് വിരണ്ടോടി. ഞാന്‍ പുറത്തേക്കിറങ്ങി നോക്കി. അയാള്‍ മഞ്ഞിലൂടെ തണുപ്പിലും ഓടിക്കൊണ്ടിരുന്നു. ഞാന്‍ കതകടച്ചു കുറ്റിയിട്ടു.
ന്യൂസ് ഡെസ്ക്
ഇടുക്കിക്കൊപ്പം മുല്ലപ്പെരിയാറും നിറയുന്നു. മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്ത രീതിയിലുള്ള പ്രളയത്തെയാണ് സംസ്ഥാനം അഭിമുഖീകരിക്കുന്നത്. മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. നിലവിൽ 138 അടിയിലേയ്ക്ക് ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുകയാണ്. ഡാം തുറക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം തമിഴ്നാട് സർക്കാരിന്റേതായിരിക്കും. മുല്ലപ്പെരിയാർ തുറന്നാൽ വെള്ളം വണ്ടിപ്പെരിയാർ ചപ്പാത്ത് വഴി ഇടുക്കി അണക്കെട്ടിലേയ്ക്ക് എത്തും. ഇതേത്തുടർന്ന് മുൻകരുതൽ നിർദ്ദേശം നല്‍കിയിട്ടുണ്ട്. പെരിയാറിന്റെ തീരത്തു നിന്ന് 1250 കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചു. തമിഴ്നാട് കൊണ്ടു പോകുന്നതിന്റെ ഇരട്ടിയിലേറെ വെള്ളം ഒഴുകിയെത്തുന്നതിനാൽ മുല്ലപ്പെരിയാറിൽ ജല നിരപ്പ് ഓരോ മണിക്കൂറിലും ഉയരുകയാണ്.
ഇതിനിടെ ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് വർദ്ധിച്ചതിനെ തുടർന്ന് ചെറുതോണിയിലെ ആറു ഷട്ടറുകളും തുറന്നു. ഇടുക്കി ഡാമിലെ ജലനിരപ്പ് 2397.10 അടിയായി വർദ്ധിച്ചതിനെ തുടർന്നാണ് തീരുമാനം. അതിശക്തമായ മഴയെത്തുടർന്ന് ഡാമിലേക്ക് ഒഴുകിയെത്തുന്ന ജലത്തിന്റെ അളവ് കൂടിയതിനെത്തുടർന്നാണ് തീരുമാനം. ഇന്ന് വൈകുന്നേരം 5 മണി മുതൽ ചെറുതോണിയിൽ നിന്ന് പുറത്തേയ്ക്ക് വിടുന്ന ജലം 300ൽ നിന്ന് 600 ക്യുമെക്സ് ആക്കി.
ന്യൂസ് ഡെസ്ക്
ഇടുക്കി ഡാമിലെ ജലനിരപ്പ് 2397.10 അടിയായി വർദ്ധിച്ചു. ഇതേത്തുടർന്ന് ചെറുതോണി ഡാമിന്റെ കൂടുതൽ ഷട്ടറുകൾ തുറക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. അതിശക്തമായ മഴയെത്തുടർന്ന് ഡാമിലേക്ക് ഒഴുകിയെത്തുന്ന ജലത്തിന്റെ അളവ് കൂടിയതിനെത്തുടർന്നാണ് തീരുമാനം. ചെറുതോണിയിൽ നിന്ന് പുറത്തേയ്ക്ക് വിടുന്ന ജലം 300ൽ നിന്ന് 600 ക്യുമെക്സ് ആക്കും. നേരത്തെ തുറന്നിരുന്ന ആറ് ഷട്ടറുകളിൽ മൂന്നെണ്ണം ജലനിരപ്പ് കുറഞ്ഞതിനെത്തുടർന്ന് അടച്ചിരുന്നു. മലബാറിൽ പലയിടങ്ങളിൽ ഉരുൾപൊട്ടൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. മൂന്നാറും വയനാടും ഒറ്റപ്പെട്ടിരിക്കുകയാണ്.
വയനാട്ടിലെ പല പ്രദേശങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. കണ്ണൂരിന്റേയും മലപ്പുറത്തിന്റേയും കോഴിക്കോടിന്റേയും മലയോര മേഖലയില്‍ നിരവധി ഉരുള്‍പൊട്ടലുകളുണ്ടായി. മൂന്നാര്‍ നഗരം ഒറ്റപ്പെട്ടു. വയനാട് ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ 210 സെന്റീമീറ്റര്‍ ഉയര്‍ത്താനാണ് തീരുമാനം. കഴിഞ്ഞ ദിവസം ഡാം തുറന്നപ്പോള്‍ ജലനിരപ്പുയര്‍ന്ന സ്ഥലങ്ങളിലൊക്കെ ജലനിരപ്പ് ഇതിനകം തന്നെ ഉയര്‍ന്നിട്ടുണ്ട്. വയനാട് മക്കിമലയില്‍ വീണ്ടും ഉരുള്‍പൊട്ടലുണ്ടായി. ഇതേത്തുടര്‍ന്ന് തലപ്പുഴ ചുങ്കത്ത് വെള്ളം കയറുകയാണ്. കുറിച്യര്‍ മലയില്‍ മൂന്നാം തവണയും ഉരുള്‍പൊട്ടലുണ്ടായി.
ന്യൂസ് ഡെസ്ക്
ബ്രിട്ടീഷ് പാർലമെൻറിന്റെ സെക്യൂരിറ്റി ബാരിയറിലേയ്ക്ക് കാർ ഇടിച്ചു കയറ്റി. ഇന്നു രാവിലെ 7.37 നാണ് സംഭവം. നിരവധി പേർക്ക് പരിക്കേറ്റു. വെസ്റ്റ് മിൻസ്റ്റർ സായുധ സേനയുടെ നിയന്ത്രണത്തിലാണ്. വെസ്റ്റ് മിൻസ്റ്റർ ട്യൂബ് സ്റ്റേഷൻ ഇതിനെത്തുടർന്ന് അടച്ചു. സ്കോട്ട്ലൻഡ് യാർഡും ആൻറി ടെററിസം യൂണിറ്റും അന്വേഷണം തുടങ്ങി. സംഭവത്തിൽ ഉൾപ്പെട്ട കാർ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇത് ഒരു ഭീകരാക്രമണമാകാനുള്ള സാധ്യത പോലീസ് തള്ളിക്കളഞ്ഞിട്ടില്ല. മനപ്പൂർവ്വം കാർ കാൽനടക്കാരുടെയും സെക്യൂരിറ്റി ബാരിയറിന്റെയും മേൽ ഇടിച്ചു കയറ്റുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മിൽബാങ്ക്, പാർലമെൻറ് സ്ക്വയർ, വിക്ടോറിയ ടവർ ഗാർഡൻസ് എന്നീ സ്ഥലങ്ങൾ പോലീസ് കോർഡണിലാണ്. ഇവിടേയ്ക്ക് ജനങ്ങൾക്ക് പോകാൻ അനുമതി നിഷേധിച്ചിരിക്കുകയാണ്.
പാർലമെന്റിനു സമീപം വെസ്റ്റ് ബൗണ്ട് റോഡിൽ യാത്ര ചെയ്തിരുന്ന കാർ പെട്ടെന്ന് എതിർദിശയിലേക്ക് പായുകയായിരുന്നു. സിഗ്നലിൽ കാത്തുനിന്ന സൈക്കിളിസ്റ്റിനെ ഇടിച്ചിട്ട കാർ വീണ്ടും പിന്നോട്ട് എടുത്ത് അതിവേഗതയിൽ പാഞ്ഞ് വന്ന് സെക്യൂരിറ്റി ബാരിയറിൽ വീണ്ടും ഇടിച്ചു. സിൽവർ നിറമുള്ള കാറാണ് സംഭവത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. പരിക്കേറ്റവരെ എമർജൻസി സർവീസുകൾ ഉടൻ തന്നെ ഹോസ്പിറ്റലിലേയ്ക്ക് മാറ്റി.
അദ്ധ്യായം – 14
പ്രണയത്തെ പ്രാണനായി കണ്ടവര്‍
ഓമനയെ പരിചയപ്പടുന്നത് ദുര്‍വ്വ ടെക്നിക്കല്‍ ആന്‍ഡ് കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലാണ്. മലയാളി യുവതീ- യുവാക്കള്‍ അവിടെ പഠിക്കാന്‍ വരുന്നുണ്ടെങ്കിലും ഞങ്ങളുടെ സമയത്ത് മലയാളികള്‍ ആരുമില്ലായിരുന്നു. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നെത്തിയ ഗ്രാമീണ പെണ്‍കുട്ടിയുടെ സൗന്ദര്യം മിക്ക ദിവസങ്ങളിലും ഞാന്‍ ആസ്വദിച്ചു. ഞങ്ങള്‍ അടുത്തടുത്ത് ഇരുന്നാണ് ടൈപ്പ് ചെയ്യുന്നത്. മലയാള മണ്ണിന്റെ സൗന്ദര്യം അവിടുത്തെ സ്ത്രീകളില്‍ ഇല്ലെന്ന് ഹിന്ദിക്കാര് പോലും പറയാറുണ്ട്. ഓമനയെ ഇതിനു മുമ്പ് കണ്ടത് മനസ്സില്‍ തെളിഞ്ഞു വന്നു. റാഞ്ചിയില്‍ അവളുടെ ജ്യേഷഠത്തിക്കൊപ്പം സര്‍ക്കസ്സ് കാണാനും നാടകം കാണാനും വന്നതുമാണ്. ദിവസവും കാണുന്നുണ്ടെങ്കിലും ഒന്ന് പരിചയപ്പെടണമെന്ന് എനിക്കാഗ്രഹമുണ്ടായിരുന്നു. ഒരാളെ പരിചയപ്പെടുന്നത് തെറ്റല്ല. അന്യദേശങ്ങളിലെ സ്നേഹ ബന്ധങ്ങള്‍ തഴച്ചു വളരുന്നത് അങ്ങനെയാണ്. അതിനൊരു മുന്‍വിധിയുടെ ആവശ്യമില്ല. മനസ്സിന് ഒരു മടി. എന്ത് പറഞ്ഞാണ് പരിചയപ്പെടുക. പുറത്ത് പ്രകൃതിയുടെ നിറം മാറി. മഞ്ഞില്‍ പെയ്ത മഴയും കാറ്റും തമ്മില്‍ പ്രണയം പങ്കിടുകയാണോ അതോ മല്‍സരിക്കുകയാണോയെന്ന് തോന്നി. ഞങ്ങള്‍ പുറത്ത് മഴ തോരാനായി കാത്തു നിന്നു. പുറത്തേ മഴത്തുളളികള്‍ പോലെ എന്റെ വാക്കുകളും പുറത്തേക്കു വന്നു. ഞാന്‍ ചോദിച്ചതിനെല്ലാം വളരെ ചുരുക്കത്തില്‍ മറുപടി തന്നു. അവളുടെ ഓരോ വാക്കുകളും ഒരു കുളിരു പോലെ തോന്നി. ആ കണ്ണുകളില്‍ നിറഞ്ഞു നിന്നത് ആനന്ദാശ്രുക്കളാണ്. ആദ്യമായി നാട്ടിലെ സുന്ദരിയുമായി സ്നേഹം പങ്കുവച്ചെങ്കിലും ഇത്ര സ്നേഹവായ്പ്പോടെ, വാല്‍സല്യത്തോടെ എന്നോടാരും സംസ്സാരിച്ചിട്ടില്ല. മഴയും മഞ്ഞും ഞങ്ങളുടെ വാക്കുകളെ ഇണക്കി ചേര്‍ത്ത് സ്നേഹവും സൗഹൃദവും വര്‍ധിപ്പിച്ചു. ആ ദിവസം രാത്രിയില്‍ മന്ദഹാസം ചൊരിയുന്ന മഹാലക്ഷ്മിയുടെ മുഖം എന്റെ മുന്നില്‍ തെളിഞ്ഞു വന്നു. പ്രണയം ഒരു കുളിര്‍ക്കാറ്റായി, താളമേളങ്ങളോടെ ഒരു സംഗീത വിരുന്നൊരുക്കി.
അന്നെഴുതിയ കവിതയില്‍ പുഞ്ചിരി തൂകുന്ന നക്ഷത്രങ്ങളും പ്രകൃതി ഭംഗിയും നിറഞ്ഞ താഴവാരങ്ങളും സ്നേഹത്തിനായി വീണമീട്ടിക്കൊണ്ടിരുന്നു. അവിടേയും പ്രണയം അപകടകാരിയും സ്നേഹത്തിന്റെ ദൂതനെന്നും ഞാനെഴുതി. മനുഷ്യന് സ്നേഹത്തെ മുറിപ്പെടുത്തുന്നതെന്താണ്. സ്നേഹമെന്നും പൂത്തുവിരിഞ്ഞ പുഷ്പമാണ്. അതിനെ അപകടത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നത് മനുഷ്യന്റെ ചിന്തകള്‍ തന്നെയാണ്. ഞങ്ങളുടെ കൂടിക്കാഴ്ചകളില്‍ പല വിഷയങ്ങളും സംസാരിച്ചു. അവളുടെ ഗ്രാമീണ സൗന്ദര്യം പോലെ വാക്കുകളിലും സൗന്ദര്യമുണ്ടായിരുന്നു. പാപത്തെ വെറുക്കുന്നവര്‍ പാപിയെ സ്നേഹിക്കാനുളള മനസ്സുളളവരാകണം. എന്തുകൊണ്ട് നിങ്ങളെ ഒരു ഗുണ്ടയും വഴക്കാളിയുമായി മറ്റുളളവര്‍ കാണുന്നു? കാരണം ഏതോ തടവറയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നു. മറ്റുളളവര്‍ ആ തടവറയില്‍ ജീവിക്കാനാണ് ആഗ്രഹിക്കുന്നത്. ആരുടേയോ പ്രേരണയാല്‍ അവര്‍ ജീവിക്കുന്നു. മനുഷ്യ മനസ്സ് സമ്പന്നമെങ്കില്‍ ഈ മണ്ണിലെ കുറ്റകൃത്യങ്ങളും ദുരിതങ്ങളും മാറില്ലേ?. ഇവള് എന്നെ ഒരു ഗുണ്ടയായി കണ്ടതില്‍ മനസ്സ് കുണ്ഠിതപ്പെട്ടു. അങ്ങനെയുളള എന്നോട് ഇത്ര ആത്മാര്‍ത്ഥമായി എന്തിനു സംസാരിക്കണം.
ഞാന്‍ ചോദിച്ചു. എന്നെ ഒരു ഗുണ്ടയായിട്ടോ കാണുന്നേ? എന്റെ മുഖത്തെ ഉത്കണ്ഠ മനസ്സിലാക്കി പറഞ്ഞു. മനഷ്യരെല്ലാം പറഞ്ഞുപരത്തുന്ന കഥകള്‍ ഞാനങ്ങനെ വിശ്വസിക്കാറില്ല. അക്ഷരങ്ങളെ പ്രണയിക്കുന്നവര്‍ക്ക് അതെ കൈകൊണ്ട് വാളെടുക്കാന്‍ അത്ര എളുപ്പമല്ല. റാഞ്ചിയിലെ നാടകത്തില്‍ കേട്ട ആ ഗാനം എനിക്ക് ഏറെ ഇഷ്ട്പ്പെട്ടു. സര്‍ഗ്ഗപ്രതിഭകളോട് എനിക്കെന്നും ബഹുമാനമാണ്. അതുപോലെ ആത്മീയ ഗുരുക്കന്മാരോടും. ഒരു വ്യക്തിയെ അപമാനിച്ചാല്‍, അടിച്ചാല്‍ ആണുങ്ങള് പ്രതികരിക്കും. അപകട വേളകളില്‍ ഒരാളെ സഹായിക്കുന്നത് വലിയൊരു കാര്യമാണ്. ആ സഹായം പലവിധത്തില്‍ എന്നു മാത്രം. തിരിച്ചറിവുളള ഒരു സമൂഹമല്ല ഇവിടെയുളളത്. തെരിവിലിറങ്ങി ജാതി പറഞ്ഞ് പരസ്പരം കൊല്ലുന്ന വരെ കായികമായി നേരിടുന്നത് നല്ലതല്ല. ഈ ക്രൂരന്മാര്ക്കെതിരെ നടപടി സ്വീകരിക്കേണ്ടത് പോലീസ്സാണ്. എന്തായാലും ആത്മസംരക്ഷണമാണ് പ്രധാനം അതു മറക്കരുത്. അവളുടെ വാക്കുകള്‍ എനിക്ക് ആശ്വാസം നല്‍കുന്നുണ്ടെങ്കിലും അത് എന്നെതന്നെ വെല്ലുവിളിക്കുന്നതല്ലേ . എനിക്കു വേണ്ടി മാത്രം ജീവിക്കാന്‍ ആവശ്യപ്പെടുകയല്ലേ.
സെയ്നുവിനെ കണ്ട് എന്റെ നിരപരാധിത്വം ഞാനറിയിച്ചു. അറിഞ്ഞുകൊണ്ട് ചെയ്തതല്ല. എന്റെ വാക്കിലെ നിസ്സഹായത മനസ്സിലാക്കി അവന് പറഞ്ഞു, ”എനിക്ക് പരാതിയില്ലെടാ, നീ അതോര്‍ത്ത് വിഷമിക്കേണ്ട. നീ അറിഞ്ഞുകൊണ്ട് ചവിട്ടിയതല്ല, എനിക്കപ്പോള്‍ മരണ വേദനയായിരുന്നു. അതാ ഞാന്‍ പോയത്. മുഖം നോക്കാതെയുളള നിന്റെ ആക്രമണം എന്നെയും ഞെട്ടിച്ചുകളഞ്ഞു. അതില്‍ നിന്നെ ഞാന്‍ കുറ്റപ്പെടുത്തില്ല.” അവനുമായി ആ നിമിഷങ്ങള്‍ പങ്കുവച്ചപ്പോഴാണ് എനിക്ക് സമാധാനമായത്. പരസ്പരം സത്യങ്ങള്‍ ബോധ്യപ്പെട്ടപ്പോള്‍ മനസ്സു സന്തുഷ്ടമായി. വള്ളികുന്നത്തിനും കൂട്ടുകാര്‍ക്കും ഗുണ്ടകളുമായുളള ഏറ്റുമുട്ടല്‍ ആശ്വാസം നല്‍കിയെങ്കിലും ഉളളില്‍ വിഷാദമുണ്ടായിരുന്നു. മിശ്രയോട് അടിച്ചു ജയിക്കുക ചില്ലറ കാര്യമല്ല. അതിന്റെ അര്‍ത്ഥം ഇവന്റെ ആയുസ്സ് കുറഞ്ഞു എന്നാണ്. ഇനിയും എത്രനാള്‍ ജീവിച്ചിരിക്കും. അതിനുമുമ്പ് നമ്മുടെ വിഹിതം കൊടുക്കണം. രഘുനാഥും വള്ളികുന്നവും ആനന്ദനും ഇരുട്ടടി നടത്താനിരിക്കുമ്പോഴാണ് ഈ സംഭവം ഉണ്ടായത്. ആനന്ദന്റെ വീട്ടില്‍ കളളു കുടിച്ചു കൊണ്ടിരിക്കേ അവര്‍ ഒരു തീരുമാനമെടുത്തു. തല്‍ക്കലം അനങ്ങാതിരിക്കുക. മിശ്ര വെറുതെ ഇരിക്കില്ല. അവനെ പതുക്കെ കൈകാര്യം ചെയ്യാം. അതുമല്ല, കുണ്ടറയാശാനും വര്‍ഗ്ഗീസും തുണയായി എത്തി എന്നാണറിവ്.
അവര്‍ക്കൊപ്പം കളളുകുടിക്കുന്ന ബാലന് എല്ലാം കേട്ടെങ്കിലും എന്നോട് വളരെ മതിപ്പും അഭിമാനവുമാണ്. മിശ്രയെപ്പോലുളള ഗുണ്ടകള്‍ മദ്രാസ്സികള്‍ക്കെല്ലാം ഒരു തലവേദനയാണ്. അവന്റെ മേല്‍ കയ്യും കാലും ഉയര്‍ത്താന്‍ ഒരു മലയാളി ഉണ്ടായതില്‍ സന്തോഷം തോന്നി. ഒരു സന്ധ്യക്ക് എന്നെ ഒറ്റയ്ക്ക് വിളിച്ച് ആനന്ദന്റെ വീട്ടില്‍ നടന്ന കാര്യം വിവരിച്ചു. ആ കൂട്ടത്തില്‍ എന്റെ ഉറപ്പും വാങ്ങിയിട്ട് പറഞ്ഞു, ഇതൊന്നും ഞാന്‍ പറഞ്ഞതായി പുറത്ത് പറയരുത്. ഞാന്‍ ബാലന് ഉറപ്പു കൊടുത്തു. കൂട്ടത്തില്‍ പറഞ്ഞു അവരുടെ ഗൂഢാലോചനകള്‍ ഞാന്‍ കാര്യമായി എടുക്കുന്നില്ല. അവന്മാര് എതുവിധത്തില്‍ വന്നാലും ഞാന്‍ കൈകാര്യം ചെയ്തോളാം. ബാലനോട് നന്ദി പറഞ്ഞു യാത്രയാക്കി. പുറമെ തണുപ്പാണെങ്കിലും മനസ്സ് നിറയെ ചൂടായിരുന്നു. പ്രത്യേകിച്ച് മുന്‍കരുതലുകളൊന്നും എടുക്കുന്നില്ല. ഞാനെന്തിന് ഭയപ്പെട്ട് അസ്വസ്ഥനായി കഴിയണം. ബാലന് വളരെ സ്നേഹപൂര്‍വ്വമാണ് കാര്യങ്ങള്‍ എന്നെ ധരിപ്പിച്ചത്. അതിനെ അത്ര നിസ്സാരമായി കാണരുത്.
ജ്യേഷ്ഠനോടടുപ്പമുളള ധാരാളം പേര് യാത്രകളില്‍ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് തന്നിട്ടുണ്ട്. മുറിവു പറ്റിയവര്‍ ചികിത്സിച്ചു സുഖപ്പെടുത്തട്ടെ. അതിനു ഞാനെന്തു പിഴച്ചു. ഇപ്പോള്‍ നടക്കുന്നത് ഭയപ്പെടുത്തലുകളും ഭീഷണിയുമാണ്. കുറ്റബോധം അവര്‍ക്കാണ് ഉണ്ടാകേണ്ടത് എനിക്കല്ല. എനിക്കാരും ശത്രുക്കളില്ല. അവര്‍ എന്നെ ശത്രുവായി എണ്ണുന്നത് എന്റെ കുഴപ്പമല്ല. തിന്മ നിറഞ്ഞ അവരുടെ സ്വഭാവമാണ് മാറ്റേണ്ടത്. അതിനു ശ്രമിക്കാതെ എന്നെ ഭയപ്പെടുത്തുക. അവര്‍ എത്രമാത്രം ഭയപ്പെടുത്തുമോ, അത്രമാത്രം അവരുടെ മുന്നില്‍ ഞാനൊരു ഭീകരനായി മാറുകയല്ലേ. അങ്ങനെയെങ്കില്‍ ഞാന്‍ ചെയ്യുന്ന ത്യാഗത്തിന് ഒരു വിപ്ലവകാരി എന്നുകൂടി വിളിക്കേണ്ടി വരുമോ?. മനുഷ്യത്വം ഉളളവനാണ് വിപ്ലവകാരി. മനഷ്യത്വം മറക്കാന്‍ അവര്‍ക്കാവില്ല. അവരൊന്നും കുറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നവരല്ല.
ഒരു ദിവസം എച്ച്. ഈ. സി ആശുപത്രിയില്‍ നിന്ന് രോഗിയായി കിടക്കുന്ന നാടകാഭിനേതാവ് തോമസ്സിനെ കണ്ടു മടങ്ങുന്ന സമയം ഓമനയുടെ സഹോദരി അത്യാഹിതവിഭാഗത്തിന്റെ ചുമതലയും അസിസ്റ്റന്റ് മേട്രനുമായ തങ്കമ്മ മാമ്മന്‍ എന്നെ തടഞ്ഞു നിര്‍ത്തി പോലീസ് മുറയില്‍ ചില ചോദ്യങ്ങള്‍ ഉന്നയിച്ചു. നിനക്ക് എന്താണ് ഓമനയുമായുളള ബന്ധം. ഇവിടെ തല്ലുണ്ടാക്കി നടക്കുന്ന നീ അവളെ വഴിതെറ്റിക്കാന്‍ ശ്രമിക്കുന്നോ?. അങ്ങനെ വല്ല ഉദ്ദേശ്യവുമുണ്ടെങ്കില്‍ ആ വെളളമങ്ങു വാങ്ങി വച്ചേക്കണം. തല്ക്കാലം ഇത്രയെ ഞാന്‍ പറയുന്നൊളളൂ. ദേഷ്യപ്പെട്ട് പോകുന്ന തങ്കമ്മയെ നിര്‍വ്വികാരനായി ഞാന്‍ നോക്കി നിന്നു. അവരുടെ ഓരോ വാക്കും എന്റെ മനസ്സിനെ കീഴ്മേല്‍ മറിച്ചു. മുന്നോട്ട് നടക്കുമ്പോഴും എന്റെ കാഴ്ചശക്തി കുറയുന്നുണ്ടോ എന്നൊരു തോന്നല്‍. മഞ്ഞുമൂലം റോഡിലെ വൈദ്യുതി വിളക്കുകള്‍ക്കു പോലും വേണ്ട തിളക്കമില്ല. ഒരു നിഴല്‍ പോലെ ഓമനയും എന്റെ ഒപ്പം സഞ്ചരിച്ചു. സത്യത്തില്‍ ഞങ്ങള്‍ പ്രണയം പങ്കുവച്ചിട്ടില്ല. നിത്യവും കാണുന്നു. സുഹൃത്തുക്കളെപ്പോലെ സംസാരിക്കുന്നു. അതില്‍ ഒരു സത്യമുണ്ട്. അവളുടെ സംസാരം, സാന്നിദ്ധ്യം ഞാന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നു. ഇപ്പോള്‍ ആ സ്ത്രീ എന്തോ ഒക്കെ മനസ്സില്‍ വച്ച്കൊണ്ടാണ് എന്നോട് തട്ടിക്കയറിയത്. മനസ്സിനെ വല്ലാതെ ഞെരിച്ചമര്‍ത്തിയ വാക്കുകള്‍. യുവതീ യുവാക്കള്‍ സൗഹൃദഭാവത്തില്‍ സംസാരിച്ചാല്‍ മനുഷ്യന്റെ മുഖം എന്താണ് വിളറി വെളുക്കന്നത്.
അടുത്ത ദിവസം ജ്യേഷ്ഠത്തി എന്നെ വെല്ലുവിളിച്ചത് അനുജത്തിയുടെ ശ്രദ്ധയില്‍പ്പെടുത്തി. അതു മനസ്സില്‍ മുളളുതറയ്ക്കും പോലെ അവള്‍ക്കും തോന്നി. ഒരാളെ ആദരിച്ചില്ലെങ്കിലും എന്തിനാണ് അനാദരവ് കാട്ടുന്നത്. ഒരു യുവതിയും യുവാവും സംസാരിച്ചാല്‍ അതെങ്ങനെ പ്രേമമാകും. അവള് നിസ്സഹായമായി എന്നെ നോക്കി. ജ്യേഷ്ഠത്തിയെ കുറ്റപ്പെടുത്തിയാണ് അവള് സംസാരിച്ചത്. മറ്റുളളവരെപ്പറ്റി അപവാദം പറയാന്‍ കേരളത്തിലുളളവര്‍ മിടുക്കരാണ്. അന്യദേശത്തായിട്ടും അതിനൊരു മാറ്റവുമില്ല. മറ്റുളളവര്‍ക്ക് മനോവിഷമം കൊടുക്കുന്നതില്‍ ഇവര്‍ക്ക് ലഭിക്കുന്ന സന്തോഷം എന്താണ്. എന്നോട് പോലും ഒരു വാക്ക് ചോദിക്കാതെ സോമനോട് ഞങ്ങള്‍ പ്രണയത്തിലെന്ന് പറയാന്‍ എങ്ങനെ ധൈര്യം വന്നു. അഥവാ ഞങ്ങള്‍ പ്രണയത്തിലാണെങ്കില്‍ എന്തിനു പൊട്ടിത്തെറിക്കണം. എനിക്ക് ഒരാളെ ഇഷ്ടപ്പെട്ടുകൂടെ. അതില്‍ ഇത്ര ലജ്ജിക്കാന്‍ എന്തിരിക്കുന്നു.
മുംബൈയില്‍ ആങ്ങളമാരുടെയടുക്കല്‍ പോയത് അവിടെ നഴ്സിംഗ് കോഴ്സിനു ചേരാണ്. പുതിയ അദ്ധ്യയന വര്‍ഷം ചേരാനിരിക്കുമ്പോഴാണ് ജ്യേഷ്ഠത്തി അറിയിച്ചത് അവളെ ഇങ്ങോട്ടു വിടുക. ഇവിടെ ഹസാരിബാഹിലെ സെന്റ് കൊളംബസ് മിഷിനറിമാരുടെ നിയന്ത്രണത്തില്‍ നടത്തുന്ന ആശുപത്രിയില്‍ നഴ്സിംഗിന് അവസരമുണ്ട്. ഇവിടുത്തെ ഏറ്റവും മികച്ച ഒരു സ്ഥാപനമാണത്. വിദ്ദേശത്തുനിന്നുളളവരാണ് പഠിപ്പിക്കുന്നത്. അങ്ങനെയാണ് സഹോദരനൊപ്പം റാഞ്ചി ദുര്‍വ്വയിലേക്ക് വന്നത്. അവിടുത്തെ ഇന്‍ന്റര്‍വ്യൂ കഴിഞ്ഞ് ഏതാനം മാസങ്ങള്‍ കഴിഞ്ഞാണ് ക്ലാസ്സുകള്‍ തുടങ്ങുന്നത്. ആ സമയം വെറുതെ ഇരിക്കാതെ റ്റൈപ്പിംഗ് പഠിക്കാനാണ് ഇവിടെ ചേര്‍ന്നത്. താന്മൂലം ഒരാള്‍ പരിഹാസ്യനായത് അവള്‍ക്കും ദുഖം തോന്നി. ജ്യേഷ്ഠത്തിയും ചേട്ടനും സോമനെ വെറുക്കുന്നതിന് പല കാരണങ്ങള്‍ കാണാം. അയാള്‍ ഗുണ്ടയാണ്. അതിനെ എതിര്‍ക്കുന്നവരും ആദരവോടെ കാണുന്നവരുമുണ്ട്. ജ്യേഷ്ഠത്തിക്ക് എതിര്‍പ്പെങ്കില്‍ എനിക്കത് ആദരവാണ്. ജോലിയില്ലാത്തന്‍ എന്ന വാദവും ഉന്നയിക്കും. അതൊരു യാഥാര്‍ത്ഥ്യമാണ്.
പ്രണയത്തിന്റെ പുലരി ഞങ്ങള്‍ കണ്ടു തുടങ്ങി. ജ്യേഷ്ഠത്തിയുടെ ചില സുഹൃത്തുക്കള്‍ ഞങ്ങളുടെ കൂടികാഴ്ച്ചകള്‍ ശ്രദ്ധിച്ചു വിവരങ്ങള്‍ കൈമാറിയുമിരുന്നു. ഞങ്ങള്‍ പുറത്തുളള സംസാരം ഒഴിവാക്കി പരസ്പരം ആശ്വസിപ്പിക്കുകയും തുടര്‍ന്നുളള കാര്യങ്ങളില്‍ പകച്ചു നില്‍ക്കുകയും ചെയ്തു. ഒരു ദിവസം ദുര്‍വ്വയിലെ റേഷന്‍ കടയില്‍ ഗോതമ്പ് വാങ്ങാന്‍ ചെന്ന എന്നോട് അതു വാങ്ങാനെത്തിയ കുരുവിള അവളുടെ കാര്യം പറഞ്ഞു എന്നെ കുറ്റപ്പെടുത്തി സംസാരിച്ചു. അയാളുടെ സംസാരത്തില്‍ ഞാനെന്തോ അപരാധം ചെയ്തതു പോലെയാണ്. കടയില്‍ ആള്ക്കാര് നിന്നതിനാല്‍ ഞാനൊന്നും പ്രതികരിച്ചില്ല. അയാള്‍ സാധനങ്ങള്‍ വാങ്ങി പുറത്തേ റോഡിലേക്ക് സൈക്കിളില്‍ പോകനൊരുങ്ങിയപ്പോള്‍ ഞാന്‍ പിറകില്‍ നിന്ന് വിളിച്ചിട്ട് രോഷത്തോടെ ചോദിച്ചു. നീയാരാ അവളുടെ സഹോദരനാണോ. എന്റെ കണ്ണുകളില്‍ പ്രസരിച്ച വിദ്വേഷം അയാളെ ഉത്കണ്ഠാകുലനാക്കി. ആ ചോദ്യം കുരുവിള ഒരിക്കലും പ്രതീക്ഷിച്ചതല്ലായിരുന്നു. വീണ്ടും ചോദിച്ചു .എന്താടോ തനിക്ക് ഉത്തരമില്ലേ. എന്റെ ചോദ്യത്തിന് ഉത്തരം കിട്ടാതെ നിന്ന നിമിഷങ്ങളില്‍ ആ ഉടുപ്പിന്റെ പിടി മുറുക്കിയിട്ട് പറഞ്ഞു .ഇനിയും എന്റെ കാര്യത്തില്‍ ഇടപെട്ടാല്‍ ഇതുപോലെ ഞാന്‍ വിടില്ല കേട്ടോ. എന്തെങ്കലും പ്രതികരിച്ചാല്‍ ഞാന്‍ ഉപദ്രവിക്കുമെന്ന് അയാള്‍ക്കറിയാമായിരുന്നു.
സത്യത്തില്‍ ഇയാള്‍ ആരെന്നും എന്തെന്നും എനിക്കറിയില്ലായിരുന്നു. അയാളുടെ ഇരുനിറവും മുഖത്തിന്റെ രൂപങ്ങളുമൊക്കെ വിവരിച്ചപ്പോഴാണ് മാമച്ചന്റെ അടുത്ത സുഹൃത്തെന്ന് മനസ്സിലായത്. അതുമല്ല അയാളുടെ അനുജത്തി സെന്റ് കൊളംബസ്സില്‍ ജോലി ചെയ്യുന്നുണ്ട്. ഒന്നിനും ഒരു ന്യായീകരണവും അവള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. സ്വന്തം ജ്യേഷ്ഠത്തി തന്നെ അനുജത്തി പ്രണയത്തിലാണെന്ന് മറ്റുളളവരോട് പറയുക. അതു ചോദ്യം ചെയ്യാന്‍ മറ്റുളളവരെ പറഞ്ഞു വിടുക. ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ എന്ന് എന്നോടു പോലും ഒരു വാക്ക് ചോദിക്കാത്തതില്‍ വിഷമം തോന്നി. എന്നെ ഒരു പ്രണയത്തിലേക്ക് തളളിവിട്ടത് സ്വന്തം സഹോദരിയാണെന്നു തോന്നിത്തുടങ്ങി. അനുജത്തിയില്‍ ആത്മവിശ്വാസമില്ലെന്നു മനസ്സിലാക്കി. ശൂന്യമായിക്കിടന്ന ഹൃദയത്തില്‍ പ്രണയത്തിന്റെ വിത്തുകള്‍ പാകിയത് വളരാന്‍ തുടങ്ങി.
ഞാന്‍ അബ്രഹാം സാറിന്റെ വീട്ടിലേക്ക് താമസം മാറിയിരുന്നു. ജ്യേഷ്ഠന് ഞങ്ങളുടെ പ്രണയത്തെപ്പറ്റി കേട്ടെങ്കിലും അതിനു വേണ്ടുന്ന ഗൗരവം കൊടുത്തില്ല. ജ്യേഷ്ഠനോട് ആശുപത്രിയില്‍ വച്ച് പറഞ്ഞതും തങ്കമ്മതന്നെ. ഞങ്ങളില്‍ നിദ്രകൊണ്ടിരുന്ന പ്രണയം ഒരു ദിവസം ഉണര്‍ന്നു. മനസ്സിനെ നൊമ്പരപ്പെടുത്തി ഇനിയും ഇങ്ങനെ പോകാന്‍ താല്പര്യമില്ല. സ്നേഹത്തെക്കുറിച്ചോ പ്രണയത്തെ ക്കുറിച്ചോ അധികമൊന്നും ഓമനക്കറിയില്ലായിരുന്നു. ഈ ലോകത്ത് എന്തിനെക്കാളും വലുത് സ്നേഹമെന്ന് അവള്‍ക്കറിയാമായിരുന്നു. ആ സ്നേഹത്തെ ലാളിച്ചു വളര്‍ത്താനും മരണം വരെ കാക്കാനും ഞങ്ങള്‍ തീരുമാനമെടുത്തു. ഇനിയും അത് പടര്‍ന്നു പന്തലിക്കുമോ, ഫലമുണ്ടകുമോ, എന്റെ മനസ്സിലുയര്‍ന്ന ചോദ്യം. തങ്കമ്മയോടുളള വാശിയാണോ, ഓമനയോടുളള സ്നേഹമാണോ ഇതിലെ താല്പര്യമെന്ന് ചോദിച്ചാല്‍ മനസ്സ് ഒരല്പം ഇളകിയാടും. അവളുടെ കണ്ണുകളില്‍ സ്നേഹം തിളങ്ങുന്നുണ്ട്.
ഞാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോകാതെയായി. പരസ്പരം കാര്യങ്ങളറിയാന്‍ ഞങ്ങള്‍ മറ്റൊരു ഉപായം കണ്ടെത്തി. കൂരിരുട്ട് നിറഞ്ഞ മഞ്ഞ് പൊഴിയുന്ന രാത്രകളില്‍ തലയില്‍ കമ്പിളി തോര്‍ത്തും മൂടി മറ്റാര്‍ക്കും തിരിച്ചറിയാന്‍ പാടില്ലാത്ത വിധം ഞാന്‍ തങ്കമ്മയുടെ വീട്ടിലേക്ക് പോകും. ഓമന കിടന്നിരുന്നത് പുറത്തേ മുറിയിലെ പുറത്തേക്കുളള വാതിലിനോടു ചേര്‍ന്നായിരുന്നു. ഇതേ മുറിയില്‍ മാമന്റെ പെങ്ങള് ചിന്നമ്മയും ഉറങ്ങുന്നുണ്ട്. അവരെ നാട്ടില്‍നിന്നു കൊണ്ടുവന്നത് കുട്ടികളെ നോക്കാനാണ്. ഓമന കിടക്കുന്ന ജനാലയിലൂടെയാണ് ഞങ്ങള്‍ കത്തുകള്‍ കൈമാറുന്നത്.
ഞങ്ങളുടെ സ്നേഹം ആരുമറിയാതെ പവിത്രമായി മുന്നോട്ടുപോയി. എല്ലാവരുടേയും ദൃഷ്ടികള്‍ ഞങ്ങളില്‍ നിന്നും അകന്നു. പത്തി വിടര്‍ത്തി വന്നവരൊക്കെ പീലി വിടര്‍ത്തി ആടുന്ന മയിലുകളേ പോലെയായി. ആര്‍ക്കും പരാതിയില്ല. പരിഭവമില്ല. ഓമനയുടെ ചേട്ടന് കോള്‍ ഇന്ത്യാ ലിമിറ്റഡ് കമ്പനിയിലെ സ്റ്റേനോഗ്രാഫര്‍ ആണെങ്കിലും ആളിന്റെ ഭാവവും സമീപനവും കണ്ടാല്‍ ഒരു മാനേജര്‍ എന്ന ഭാവം ഉളളില്‍ പതിഞ്ഞു കിടപ്പുണ്ട്. റാഞ്ചി ബസ്സ് സ്റ്റാന്‍ഡില്‍ ഞാനതു ചോദിച്ചു. ഇയാള്‍ കുരുവിളയെ പറഞ്ഞു വിട്ടാല്‍ എന്നെയങ്ങ് ഒലത്തുമെന്ന് കരുതിയോ. ആണുങ്ങള് നേര്‍ക്കുനേരെയാണ് ഇടപെടുന്നത് അല്ലാതെ ഒളിഞ്ഞും മറഞ്ഞുമല്ല. ആണായിട്ട് നടക്കന്നു. എന്നോടുള്ള അമര്‍ഷം പുറത്തു വന്നത് ഒരു വാചകത്തിലാണ്. ഗുണ്ടകളോട് സംസാരിക്കാന്‍ എനിക്ക് താല്പര്യമില്ല. ഞാനതിനു മറുപടി കൊടുത്തു. വെറുതേ ഗുണ്ടായിസമൊന്നും എന്നെക്കൊണ്ട് എടുപ്പിക്കല്ലേ. ഓമനയുടെ ചേട്ടനാണെന്നൊന്നും ഞാന്‍ നോക്കത്തില്ല. സല്‍പേരുളള കുറേ ആണും പെണ്ണും കെട്ട വര്‍ഗ്ഗം. മറുപടി പറയാതെ എന്റെ മുന്നില്‍ നിന്നും മുഖം ചുളിച്ചുകൊണ്ട് മാമന് നടന്നകന്നു.
അച്ചന്‍കുഞ്ഞ് നാട്ടില്‍ നിന്നു മടങ്ങിയെത്തി. അതോടെ മനസ്സാകെ വീണ്ടും വിഷമത്തിലായി. ഒരു ജോലി അത്യാവശ്യമാണ്. റാഞ്ചിയിലെ ജേര്‍ണലിസം പഠനം ഞാന്‍ ഫീസ് കൊടുക്കാത്തതിനാല്‍ നിറുത്തി. വാര്‍ത്താ ലേഖകനൊപ്പം കുറേ അലഞ്ഞു തിരിഞ്ഞെങ്കിലും സ്ഥിരമായ ഒരു തൊഴില്‍ ലഭിച്ചില്ല. ദുഖഭാരവുമായി ഇരിക്കുമ്പോഴാണ് ജ്യേഷ്ഠത്തിയുടെ മൂത്ത സഹോദരിയുടെ മകന് രാജു ഹട്ടിയായില്‍ നിന്ന് എനിക്ക് ഒരു ജോലിയുമായി എത്തുന്നത്. അവിടുത്തെ ജനറല്‍ ഫേബ്രിക്കോ കമ്പനിയുടെ സെക്രട്ടറിയായി എനിക്കു ജോലികിട്ടി. രാജു വളരെ സ്നേഹപൂര്‍വ്വമാണ് എന്നെ ഒപ്പം താമസ്സിപ്പിച്ചത്. അവിടുത്തെ ആര്. എന്‍. സിംഗ് കമ്പനികളുടെ മാര്‍ക്കറ്റിംഗ് മാനേജരാണ്. കമ്പനിയുടെ വക ബുളളറ്റ് മോട്ടോര്‍ ബൈക്കും കൊടുത്തിട്ടുണ്ട്. അവിടെ മറ്റാര്‍ക്കും ബുളളറ്റ് ഉണ്ടായിരുന്നില്ല. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് സ്കൂട്ടര്‍ ഉണ്ടായിരുന്നത്.
ബിനോയി ജോസഫ്
ചോദിച്ചത് ജനപ്രതിനിധി.. ചോദ്യം ജനങ്ങളോട്.. നിങ്ങളുടെ നാടിന്റെ വികസനത്തിനായി.. വരും തലമുറയ്ക്ക് പ്രയോജനകരമാകുന്ന.. നിങ്ങൾ ആവിഷ്കരിക്കാൻ താത്പര്യപ്പെടുന്ന നൂതന ആശയങ്ങൾ എന്ത്?. അത് നാടിന് എങ്ങനെ പ്രയോജനപ്പെടും? ആ ചോദ്യം ഏറ്റെടുത്തത് ആയിരങ്ങൾ.. സ്വന്തം നാടിന്റെ വികസനത്തിൽ പങ്കാളികളാകാൻ ലഭിച്ച അവസരത്തിൽ ഉത്സാഹത്തോടെ പങ്കെടുക്കുവാൻ മുന്നോട്ട് വന്നതിലേറെയും യുവാക്കളും കുട്ടികളും… ഉത്തരങ്ങൾ നിരവധി… ലഭിച്ചത് 500 ഓളം എൻട്രികൾ… വിദഗ്ദരടങ്ങിയ സമിതി ഷോർട്ട് ലിസ്റ്റ് ചെയ്തത് 99 എണ്ണം. അവസാന റൗണ്ടിൽ എത്തിയ പത്ത് പ്രോജക്ടുകളിൽ നിന്നാണ് വിജയികളെ കണ്ടെത്തിയത്… ഒരു ജനപ്രതിനിധി നാടിന്റെ വികസനത്തിനായി എങ്ങനെ പ്രവർത്തിക്കണമെന്ന് രാജ്യത്തിനു തന്നെ മാതൃകയാകുകയായിരുന്നു ജോസ് കെ മാണി എം.പി. ജനങ്ങളോടൊപ്പം കൈകോർത്ത് ആധുനിക സാങ്കേതിക വിദ്യയുടെ എല്ലാ സാധ്യതകളും സംവിധാനങ്ങളും തന്റെ മണ്ഡലത്തിലെ ജനങ്ങൾക്കായി ലഭ്യമാക്കാൻ എന്നും പരിശ്രമിച്ചിട്ടുള്ള യുവ എം.പി വൺ എം പി വൺ ഐഡിയ എന്ന പുതിയ ആശയത്തിലൂടെ കോട്ടയത്തുകാർക്ക് വീണ്ടും ആവേശമായി.
ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് ഒരു പാർലമെന്റംഗം അഭിനന്ദനീയമായ ഇത്തരമൊരു സംരംഭത്തിന് തുടക്കമിടുന്നതെന്ന് വൺ എം.പി വൺ ഐഡിയ മത്സരത്തിന്റെ സമ്മാനദാന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത ബോളിവുഡ് താരവും മുൻ കേന്ദ്രമന്ത്രിയും ലോകസഭാംഗവും ബിജെപിയുടെ മുതിർന്ന നേതാവുമായ ശത്രുഘ്നൻ സിൻഹ പറഞ്ഞു. കേരളത്തിന്റെ ആതിഥ്യമര്യാദയേയും വിവിധ മേഖലകളിലെ സമഗ്രമായ വളർച്ചയേയും മുക്തകണ്ഠം പ്രശംസിച്ച സിൻഹ, കേരളം എന്നും തന്നെ ആകർഷിക്കുന്ന സംസ്ഥാനമാണ് എന്നു പറഞ്ഞു. രാജ്യത്ത് തന്നെ ആദ്യമായി ഒരു സംസ്ഥാനത്ത് 13 തവണ ബജറ്റ് അവതരിപ്പിച്ച ആദരണീയനായ കെ എം മാണിയുടെ നേട്ടങ്ങളെ അനുസ്മരിച്ച അദ്ദേഹം, ജോസ് കെ മാണി തന്റെ പിതാവിന്റെ ഉത്തമനായ പിന്തുടർച്ചക്കാരനാണെന്ന് പറഞ്ഞു.
വൺ എം.പി വൺ ഐഡിയ മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച പാത്താമുട്ടം സെന്റ് ഗിറ്റ്സ് കോളേജിലെ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടര ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡും രണ്ടാം സ്ഥാനം ലഭിച്ച പാമ്പാടി ആര്.ഐ.ടിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നര ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡും മൂന്നാം സ്ഥാനം ലഭിച്ച സെന്റ് ഗിറ്റ്സ് കോളേജിലെ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡും മെമെന്റോയും ചടങ്ങിൽ വച്ച് ശത്രുഘ്നൻ സിന്‍ഹ സമ്മാനിച്ചു. സെൻറ് ജോസഫ് എഞ്ചിനീയറിംഗ് കോളജ് ചൂണ്ടച്ചേരി പാലാ, സെൻറ് ഗിറ്റ്സ് എഞ്ചിനീയറിംഗ് കോളജ് പാത്താമുട്ടം, കോളജ് ഓഫ് എഞ്ചിനീയറിംഗ് കിടങ്ങൂർ, സെന്റ് സ്റ്റീഫൻസ് കോളജ് ഉഴവൂർ എന്നീ ടീമുകൾ നാലു മുതൽ എട്ടുവരെ സ്ഥാനങ്ങൾക്ക് അർഹരായി. കൊതുകുനിര്‍മ്മാര്‍ജനം സംബന്ധിച്ച് കണ്ടുപിടുത്തം അവതരിപ്പിച്ച മൗണ്ട് കാര്‍മല്‍ സ്കൂളിലെ സ്വാതി മോഹന്‍ ജോസ് കെ മാണി ഏർപ്പെടുത്തിയ പുരസ്കാരവും നല്കി.
വൈദ്യുതി മോഷണത്തിന്റെ തോത് അളക്കാൻ ഉപയോഗിക്കുന്ന സ്മാർട്ട് അഡ്വാൻസ്ഡ് മീറ്ററിംഗ് ഇൻഫ്രാസ്ട്രക്ചർ എന്ന പ്രോജക്ടാണ് സെൻറ് ഗിറ്റ്സ് ടീമിന് ഒന്നാം സമ്മാനം നേടിക്കൊടുത്തത്. രണ്ടാം സ്ഥാനത്തെത്തിയ പാമ്പാടി ആർ ഐ ടി സ്മാർട്ട് ഫ്ളഷ് സാനിട്ടേഷൻ സിസ്റ്റവും മൂന്നാമതെത്തിയ സെന്റ് ഗിറ്റ്സ് ടീം ചെലവു കുറഞ്ഞ 3D പ്രിൻറിംഗ് വിദ്യയുമാണ് മുന്നോട്ട് വച്ചത്. മാന്നാനം കെ.ഇ സ്കൂളിൽ നടന്ന യോഗത്തിൽ ജോസ് കെ.മാണി എം.പി അധ്യക്ഷത വഹിച്ചു. ഐഡി ഫുഡ്സ് സിഇഒ മുസ്തഫ പി.സി മുഖ്യ പ്രഭാഷണം നടത്തി. കോട്ടയം ജില്ലാ കളക്ടര്‍ ഡോ.ബി.എസ് തിരുമേനി ഐ.എ.എസ്, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി പ്രൊ-വൈസ് ചാന്‍സിലര്‍ ഡോ.സാബു തോമസ്, കേരളാ സ്റ്റാര്‍ട്ട് അപ്പ് മിഷന് ഡയറക്ടര്‍ ഡോ.സജി ഗോപിനാഥ്, കെ. ഇ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ.ജെയിംസ് മുല്ലശേരി, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടെസ് പി.മാത്യു, സംഘാടക സമിതി ചെയര്മാന് അഡ്വ.പ്രമോദ് നാരായണ്‍ തുടങ്ങിയര്‍ സംസാരിച്ചു. രാഷ്ട്രീയ സംസ്കാരിക സാമൂഹ്യ രംഗത്തെ പ്രമുഖരും അധ്യാപകരും വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു.
വൺ എം.പി വൺ ഐഡിയ മത്സരത്തിന് ചുക്കാന്‍ പിടിച്ച, 2009 മുതൽ ഒൻപതുവർഷം കോട്ടയം പാർലമെൻറ് നിയോജക മണ്ഡലത്തിന്റെ പ്രതിനിധിയായി ലോക്സഭയിൽ പ്രവർത്തിച്ച ചെന്നൈ ലയോള കോളജ് പൂർവ്വ വിദ്യാർത്ഥിയായ ജോസ് കെ മാണി, ഇപ്പോൾ രാജ്യസഭാ എം.പിയാണ്. ലോക്സഭാ സമ്മേളനത്തിൽ തന്റെ മണ്ഡലത്തിന്റെ വികസനത്തിനായി നിരന്തരം ശബ്ദമുയർത്തിയ ജോസ് കെ മാണി കർഷകർക്കു വേണ്ടിയും നഴ്സുമാർക്ക് വേണ്ടിയും മറ്റ് പ്രധാനപ്പെട്ട രാജ്യതാത്പര്യ സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും തന്റെ അഭിപ്രായങ്ങൾ രാജ്യത്തിനു മുൻപാകെ വച്ചു. വേണ്ട രീതിയിൽ ഹോം വർക്ക് ചെയ്ത്, കാര്യങ്ങളും വസ്തുതകളും വിശകലനം ചെയ്ത് വിവിധ ഡിപ്പാർട്ട്മെന്റുകൾക്ക് മുൻപിൽ അവതരിപ്പിച്ച് വിവിധ പദ്ധതികൾ കേരളത്തിലേയ്ക്ക് എത്തിക്കുന്നതിൽ ജോസ് കെ മാണി കാണിച്ച ഉത്സാഹം എടുത്തു പറയേണ്ടിയിരിക്കുന്നു. 2014 ജൂൺ മുതൽ 2018 മാർച്ചുവരെയുള്ള കാലഘട്ടത്തിൽ 109 പാർലമെൻറ് ചർച്ചകളിലാണ് ജോസ് കെ മാണി പങ്കെടുത്തത്. കർഷക പ്രശ്നങ്ങൾ, പെട്രോൾ വില വർദ്ധന, എസ്ബിറ്റി സ്റ്റുഡൻറ് ലോൺ, ഓഖി ദുരന്തം, റെയിൽവേ, എൽപിജി സബ്സിഡി, നെയ്ത്തുകാരുടെ ഉന്നമനം, വെള്ളൂർ ന്യൂസ് പ്രിന്റിന്റെ സ്വകാര്യവൽക്കരണം, ശബരിമല തീർത്ഥാടന സൗകര്യങ്ങൾ, റബറിന്റെ വിലയിടിവ് അടക്കമുള്ള പ്രശ്നങ്ങൾ പാർലമെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ അദ്ദേഹം വിജയിച്ചു. ഇക്കാലയളവിൽ 373 ചോദ്യങ്ങൾ ലോക്സഭയിൽ ഉന്നയിക്കാനും ജോസ് കെ മാണിക്ക് കഴിഞ്ഞു. പാർട്ടി ഭേദമന്യെ ഭരണ പ്രതിപക്ഷ എം.പിമാർ ജോസ് കെ മാണി ഉയർത്തിയ വിവിധ പ്രശ്നങ്ങളിൽ പിന്തുണയുമായി എത്തുന്ന നിമിഷങ്ങൾക്ക് ലോകസഭാ നിരവധി തവണ സാക്ഷിയായി.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ്സ് കമ്മ്യൂണിക്കേഷന്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, സയന്‍സ് സിറ്റി സെന്റര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്റ്, റീജിയണല്‍ വൊക്കേഷണല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്, ഏകലവ്യാ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ തുടങ്ങിയവ ജോസ് കെ മാണിയുടെ ശ്രമഫലമായി കോട്ടയത്തിനു ലഭിച്ചു. ഹെല്‍ത്ത് മിഷന് ഫണ്ട് ഉപയോഗിച്ച് വിവിധ ആശുപത്രികളെ നവീകരിക്കുകയും സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്തു. കാര്‍ഷിക മേഖലയായ കോട്ടയത്ത് കര്‍ഷകരുടെ പ്രശ്നങ്ങള്‍ മനസിലാക്കി അവയ്ക്കുള്ള പരിഹാരങ്ങള്‍ കണ്ടെത്തുന്നതില്‍ ജോസ് കെ മാണി ജാഗരൂകനായിരുന്നു. നാളികേരത്തിന്റെ വിലത്തകര്‍ച്ച തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം, പാമോയില്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി വെട്ടിച്ചുരുക്കണം എന്നിവയടക്കമുള്ള നിരവധി ആവശ്യങ്ങള്‍ അദ്ദേഹം പാര്‍ലമെന്റില്‍ ഉന്നയിച്ചു. റബ്ബര്‍ കാപ്പി, തേയില, ഏലം,നാളികേരം എന്നീ തോട്ട വിളകളെ കാര്‍ഷിക വിളകളായി കാണാന്‍ കഴിയില്ലെന്ന കേന്ദ്ര സെന്‍സസ് ബോര്‍ഡിന്റെ നിര്‍ദേശത്തെ ശക്തിയുക്തം എതിര്‍ത്തവരില്‍ ജോസ് കെ മാണിയും ഉണ്ടായിരുന്നു. എം.പി ഫണ്ട് ഫലപ്രദമായി ചിലവഴിക്കുന്നതിൽ അതീവ ശ്രദ്ധാലുവായ ജോസ് കെ മാണി എം.പിയുടെ ചുറുചുറുക്കോടെയും ചിട്ടയോടെയുമുള്ള പ്രവർത്തന ശൈലി ഏതൊരു പൊതു പ്രവർത്തകനും മാതൃകയാണ്.
മഴ സംഹാരതാണ്ഡവമാടിയപ്പോൾ കേരളം വെള്ളത്തിനടിയിലായി. ഈ ദുരിതക്കയത്തിൽ നിന്നും കരകേറാൻ എല്ലാവരും ഒത്തൊരുമിച്ചു പ്രവർത്തിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കേരളം കണ്ടുകൊണ്ടിരിക്കുന്നത്. അങ്ങനെ പ്രകൃതിദുരന്തത്തിന്റെ ഇരകള്‍ക്ക് തമിഴ് സിനിമാ താരങ്ങള്‍ സഹായം വാഗ്ദാനം ചെയ്തതും മലയാള സിനിമാ സംഘടനയായ അമ്മ വാഗ്ദാനം ചെയ്ത തുക കുറഞ്ഞു പോയതും ചര്‍ച്ചയായി മാറിയിരുന്നു. ഈ സാഹചര്യത്തില്‍ തമിഴ്താരങ്ങളെ പുകഴ്ത്തി ധാരാളം ആളുകള്‍ രംഗത്തു വരികയും ചെയ്തിരുന്നു. എന്നാല്‍ ഇവരില്‍ പലരും മലയാളതാരങ്ങള്‍ ചെയ്യുന്ന സന്നദ്ധപ്രവര്‍ത്തനങ്ങള്‍ കണ്ടില്ല. മഴക്കെടുതിയുടെ ഇരകള്‍ക്ക് സഹായഹസ്തവുമായി ജില്ലാ ഭരണകൂടത്തോടൊപ്പം അന്‍പോടു കൊച്ചിയും മലയാള സിനിമാ താരങ്ങളും സജീവമായി രംഗത്തുണ്ട്.
പാര്‍വതി, റിമാ കല്ലിങ്കല്‍, രമ്യാ നമ്പീശന്, പൂര്‍ണിമാ മോഹന്‍ എന്നീ താരങ്ങളാണ് അന്‍പോടു കൊച്ചി എന്ന സംഘടനയ്ക്കൊപ്പം കടവന്ത്രയിലെ റീജിയണല്‍ സ്പോര്‍ട്സ് സെന്ററില്‍ നടന്ന പ്രവര്‍ത്തന പരിപാടികളില്‍ പങ്കാളികളായത്. ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള ആവശ്യമായ സാധനങ്ങളാണ് അന്‍പോടു കൊച്ചി കൂട്ടായ്മ ശേഖരിക്കുന്നത്. കൊച്ചിയില്‍ മാത്രം ദുരിത ബാധിതകര്‍ക്കായി അറുപതില്‍ അധികം ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, സ്പെഷ്യല്‍ ഓഫിസര്‍ എം.ജി.രാജമാണിക്ക്യം എന്നിവരുടെ നേതൃത്വത്തില്‍ ആണ് അവശ്യ വസ്തുക്കള്‍ ശേഖരിക്കുന്നത്. ഈ പരിപാടിയില്‍ ഉടനീളം താരങ്ങളും പങ്കെടുത്തു. അവശ്യവസ്തുക്കള്‍ ശേഖരിക്കാനും പാക്ക് ചെയ്യാനുമൊക്കെ താരങ്ങള്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. ഇതിനൊപ്പം സാമൂഹിക മാധ്യമങ്ങളിലും ഇവര്‍ സഹായമഭ്യര്‍ഥിച്ചു.
[ot-video][/ot-video]
ദുരന്തബാധിതര്‍ക്കായി മലയാള സിനിമാ താരങ്ങള്‍ ഒന്നും ചെയ്യുന്നില്ലെന്ന രൂക്ഷമായ വിമര്‍ശനമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നിരുന്നത്. എറണാകുളം മാഞ്ഞൂരിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച നടന് ജയസൂര്യ ക്യാമ്പിലെ ആളുകള്‍ക്ക് അരി വിതരണം ചെയ്തു. കൂടുതല്‍ ആളുകള്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായവുമായി എത്തണമെന്ന് അഭ്യര്‍ത്ഥിച്ചു. വെള്ളം കയറി അലങ്കോലമായ വീടുകള്‍ വൃത്തിയാക്കാന്‍ സഹായം നല്‍കുമെന്നും നടന് പറഞ്ഞു.
ദുരന്ത നിവാരണത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം കൊണ്ടുമാത്രം മഴക്കെടുതി നേരിടാന്‍ കഴിയില്ലെന്നും അതിനായി കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ കൈകോര്‍ക്കണമെന്നും ജയസൂര്യ പറഞ്ഞു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തിയുണ്ട് എന്നാല്‍ എല്ലാ പ്രവര്‍ത്തനത്തിനും സര്‍ക്കാരിനെ മാത്രം ചുമതലപ്പെടുത്തുന്നത് ശരിയല്ലെന്നും നടന് വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നടന് മോഹന്‍ലാല്‍ 25 ലക്ഷം രൂപ കൈമാറി.
നേരത്തെ താരസംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ പത്ത് ലക്ഷം രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു. ജഗദീഷും മുകേഷുമാണ് മുഖ്യമന്ത്രിക്ക് തുക കൈമാറിയത്. പ്രസിഡന്റ് മോഹന്‍ലാലിന്റെ നിര്‍ദേശപ്രകാരമാണ് ഇവര്‍ സംഭാവന കൈമാറിയത്. ആദ്യഘട്ട സഹായമാണ് ഇതെന്നും പിന്നീടും സഹായം നല്‍കുമെന്നുമായിരുന്നു ജഗദീഷ് വ്യക്തമാക്കിയത്. മമ്മൂട്ടി കഴിഞ്ഞ ദിവസം പുത്തന്‍വേലിക്കരയിലെ ക്യാമ്പില്‍ എത്തിയിരുന്നു. ധൈര്യമായിട്ടിരിക്കാന്‍ മമ്മൂട്ടി ആളുകളോട് ആവശ്യപ്പെട്ടു. മുമ്പ് മഴക്കെടുതി അനുഭവിക്കുന്നവര്‍ക്ക് സഹായവുമായി കാര്‍ത്തിയും സൂര്യയും കമല്‍ഹാസനുമുള്‍പ്പെടെയുള്ള തമിഴ് താരങ്ങള്‍ രംഗത്തെത്തിയിരുന്നു. ഈ അവസരത്തിലാണ് തമിഴ്താരങ്ങളെ പുകഴ്ത്തിയും മലയാള താരങ്ങളെ ഇകഴ്ത്തിയും സോഷ്യല്‍ മീഡിയയില്‍ പ്രചാരണമുണ്ടായത്. നല്ലതു കണ്ടാൽ ചെറുതോ വലുതോ എന്ന് നോക്കാതെ അവയെ അംഗീകരിക്കാൻ നമുക്ക് സാധിക്കട്ടെ എന്ന് പ്രത്യാശിക്കാം.
[ot-video]
[/ot-video]
[ot-video]
[/ot-video]
[ot-video]
[/ot-video]