ജോ ബൈഡന്റെ സത്യപ്രതിജ്ഞയ്‌ക്ക് കാത്തുനിൽക്കാതെ ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിനോട് വിടചൊല്ലി. എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തില്‍ ഫ്‌ളോറിഡയിലേക്കാണ് ട്രംപ് പോയത്. ബൈഡന്റെ സത്യപ്രതിജ്ഞ നടക്കുന്ന സമയത്ത് ഫ്‌ളോറിഡയിലെ തന്റെ മാര്‍ ലാഗോ റിസോര്‍ട്ടിലായിരിക്കും ട്രംപ് ഉണ്ടായിരിക്കുക.
“ഇത് ഒരു വലിയ ബഹുമതിയാണ്, ജീവിതകാലത്തെ ഏറ്റവും വലിയ ബഹുമതി. ലോകത്തിലെ ഏറ്റവും മഹത്വമുള്ള ആളുകൾ, ലോകത്തിലെ ഏറ്റവും വലിയ ഭവനം,” അമേരിക്കയെ സേവിക്കാൻ ലഭിച്ച നാല് വർഷക്കാലത്തെ സൂചിപ്പിച്ച് ട്രംപ് പറഞ്ഞു.
“ഞങ്ങൾ അമേരിക്കൻ ജനതയെ സ്നേഹിക്കുന്നു, ഇത് വളരെ സവിശേഷമായ ഒന്നാണ്. എല്ലാവരോടും ഞാൻ യാത്ര പറയാൻ ആഗ്രഹിക്കുന്നു. പക്ഷേ, ഇതൊരു ദീർഘകാലത്തേക്കുള്ള വിട പറച്ചിലല്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നമ്മൾ തീർച്ചയായും വീണ്ടും കാണും,” ട്രംപ് പറഞ്ഞു.
ഇക്കഴിഞ്ഞത് അവിശ്വസനീയമായ നാലു വര്‍ഷങ്ങളായിരുന്നു. നാം ഒരുമിച്ച് നിരവധി കാര്യങ്ങള്‍ പൂര്‍ത്തിയാക്കി. നിങ്ങള്‍ക്കു വേണ്ടി ഞാന്‍ എന്നും പോരാടും,” ട്രംപ് പറഞ്ഞു. 150-ല്‍ അധികം വര്‍ഷത്തിനിടെ പിന്‍ഗാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാതിരിക്കുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റാണ് ട്രംപ്.
അതേസമയം, ഡൊണാൾഡ് ട്രംപ് പുതിയ രാഷ്ട്രീയ പാർട്ടി തുടങ്ങാനുള്ള സാധ്യതയുണ്ടെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. തന്റെ സുഹൃത്തുക്കളുമായി രാഷ്ട്രീയ ഉപദേശകരുമായി ട്രംപ് ഇക്കാര്യത്തിൽ കൂടിയാലോചന നടന്നതായാണ് വാർത്തകൾ. ക്യാപിറ്റോൾ കലാപവുമായി ബന്ധപ്പെട്ട് റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നു തന്നെ ട്രംപിനെതിരെ വിമർശനമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ പാർട്ടി രൂപീകരിക്കുന്ന കാര്യം ട്രംപ് ആലോചിക്കുന്നത്.
അമേരിക്കയില്‍ പുതിയ ഭരണകൂടം അധികാരത്തിലേറുമ്പോള്‍ ഇന്ത്യയ്ക്കും അഭിമാനിക്കാം. വൈസ് പ്രസിഡന്‍റ് കമല ഹാരിസ് ഉള്‍പ്പെടെ ഇന്ത്യന്‍ വേരുകളുള്ള 20 പേരാണ് ഇത്തവണ വിവിധ ചുമതലകളിലേക്ക് എത്തുന്നത്. ഇതില്‍ പതിമൂന്നു പേരും സ്ത്രീകളാണ്.
തിരഞ്ഞെടുപ്പിന് മുന്‍പ് ഡെലാവെറില്‍ ജോ ബൈഡന്‍ നടത്തിയ പ്രസംഗമാണിത്. ട്രംപിന്‍റെ നിലപാടില്‍ നിന്ന് വ്യത്യസ്തമായി കുടിയേറ്റക്കാരോട് അനുഭാവപൂര്‍ണമായ നിലപാടാണ് ബൈഡന്‍റേത്. ബൈഡനും കമലാഹാരിസിനുമൊപ്പം ഇന്ത്യന്‍ വംശജരായ 20 പേരാണ് ഇത്തവണ സുപ്രധാനമായ ചുമതലകളിലേക്കെത്തുന്നത്. ഭരണമേല്‍ക്കുന്നതിന് മുന്‍പ് തന്നെ ഇത്രയധികം ഇന്ത്യന്‍ വംശജരെ പ്രസിഡന്‍റ് നോമിനേറ്റ് ചെയ്യുന്നതും ഇതാദ്യം. അമേരിക്കന്‍ ജനസംഖ്യയില്‍ ഒരു ശതമാനം മാത്രമാണ് ഇന്ത്യക്കാരെന്ന് കൂടി ഓര്‍ക്കണം. പ്രധാനപ്പെട്ട വകുപ്പുകളിലെ ഇന്ത്യന്‍ സാന്നിധ്യം ഇന്ത്യയ്ക്ക് പലഘട്ടത്തിലും സഹായകമായിത്തീരും.
നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിലേക്ക് തരുണ്‍ ഛബ്ര, സുമോന്ന ഗുഹ എന്നിവര്‍ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ എത്തിക്കഴിഞ്ഞു. വൈറ്റ് ഹൗസ് ഓഫിസ് മാനേജ്മെന്‍റ് കൈകാര്യം ചെയ്യുന്നത് നീരാ ടണ്ഠന്‍ ആണ്. ഡോ. വിവേക് മൂര്‍ത്തിയാണ് യുഎസ് സര്‍ജന്‍ ജനറല്‍, സബ്രിന സിങ് വൈറ്റ് ഹൈസ് ഡപ്യൂട്ടി സെക്രട്ടറിയാകും. മലയാളിയായ ശാന്തികളത്തില്‍ ഡെമോക്രസി ആന്‍റ് ഹ്യൂമന്‍ റൈറ്റ്സ് കോര്‍ഡിനേറ്ററായി നോമിനേറ്റ് ചെയ്യപ്പെട്ടു കഴിഞ്ഞു. ഇങ്ങനെ ഇന്ത്യയില്‍ നിന്ന് മാത്രമ്ല്ല വിവിധ സംസ്കാരങ്ങളുടെ കൂടി സമ്മേളനനാണ് ബൈഡന്‍റെ ഭരണസംഘം.
അതോടൊപ്പം സത്യപ്രതിജ്ഞ ആഘോഷമാക്കി തമിഴ്നാട്ടിലെ ഒരു ഗ്രാമം. വൈസ് പ്രസിഡന്റായി അധികാരമേല്‍ക്കുന്ന കമല ഹാരിസിന്റെ മുത്തച്ഛന്റെ ഗ്രാമമായ തിരുവാരൂര്‍ ജില്ലയിലെ തുളസേന്ദ്ര പുരത്ത് രാവിലെ മുതല്‍ പ്രത്യേക പ്രാര്‍ഥനകളും പൂജകളും തുടങ്ങി.
ഗ്രാമത്തിന്റെ പേരക്കുട്ടിയുടെ പുതിയ ദൗത്യത്തില്‍ വിഘ്നങ്ങളൊഴിവാക്കാനാണു തുളസേന്ദ്ര പുരത്തിന്റെ പൂജ.കമല ഹാരിസിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതു മുതല്‍ മുത്തച്ഛന്റെ ഗ്രാമമായ തുളസേന്ദ്ര പുരം ആഘോഷത്തിലാണ്. നാടുമുഴുക്കെ കമലയെ സിങ്കപെണ്ണായി വാഴ്ത്തുന്ന ഫ്ലക്സുകളാണ്. ഗ്രാമത്തിലെത്തുന്നവര്‍ക്കെല്ലാം പരമ്പരാഗത പലഹാരമായ മുറുക്കു വിതരണം ചെയ്താണു സന്തോഷം പങ്കിടുന്നത്.
കുഗ്രാമമായ തുളസേന്ദ്രപുരത്തു പിറന്ന ഒരാള്‍ ലോകം നിയന്ത്രിക്കാന്‍ പോകുന്നതിന്റെ സന്തോഷമാണ് എങ്ങും. മുത്തച്ഛന് പി.വി.ഗോപാലന്‍റെ പങ്കാളിത്തതില്‍ പണിത ധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ കമല തൊഴാനെത്തുന്ന പ്രതീക്ഷയിലാണ് ഗ്രാമം .
കലാപങ്ങൾക്കും കോലാഹങ്ങൾക്കും പിന്നാലെ അമേരിക്കയിൽ ഇന്ന് അധികാര കൈമാറ്റം. അമേരിക്കയുടെ പുതിയ വൈസ് പ്രസിഡന്റ് ആയി കമല ഹാരിസും ചുമതലയേൽക്കും. ഇന്ത്യൻ സമയം രാത്രി ഒമ്പതരയോടെയാണ് സ്ഥാനാരോഹണ ചടങ്ങുകൾ.
അധികാര കൈമാറ്റത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ കനത്ത സുരക്ഷയിലാണ് അമേരിക്ക. 50 സംസ്ഥാനങ്ങളിലും കർശന സുരക്ഷ ഏർപ്പെടുത്തി. തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ ആക്രമണങ്ങളെ തുടർന്ന് സ്ഥാനാരോഹണ ചടങ്ങിന് ഇത്തവണ അസാധാരണമായ സുരക്ഷ ക്രമീകരണങ്ങളാണ് വാഷിങ്ടണിൽ ഒരുക്കിയിരിക്കുന്നത്.
നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ ചടങ്ങുകൾക്കായി വാഷിങ്ടൺ ഡിസിയിലെത്തി. സുരക്ഷാ സേനയിലെ 12 അംഗങ്ങളെ സ്ഥാനാരോഹണത്തിന്റെ സുരക്ഷാ ചുമതലയിൽ നിന്ന് മാറ്റി.
അതിനിടെ, പുതിയ ഭരണകൂടത്തിന് ആശംസയറിച്ച് മുൻപ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീഡിയോ സന്ദേശം പങ്കുവെച്ചു. പുതിയ സർക്കാരിന്റെ വിജയത്തിനായി പ്രാർത്ഥിക്കുന്നുവെന്ന്, വിടവാങ്ങൽ വീഡിയോ സന്ദേശത്തിൽ ട്രംപ് പറഞ്ഞു.
തന്റെ ഭരണത്തിൽ ചെയ്യാവുന്നതിലേറെ ചെയ്തുവെന്നു പറഞ്ഞ ട്രംപ്, ക്യാപിറ്റോൾ കലാപത്തിനെതിരെ പരാമർശവും നടത്തി. രാഷ്ട്രീയ അക്രമങ്ങൾ രാജ്യത്തിന് ചേർന്നതല്ലെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. സന്ദേശത്തിൽ ബൈഡനെ പേരെടുത്ത് പരാമർശിക്കുന്നില്ല എന്നതും ശ്രദ്ധേയമായി.
വിമാനത്താവളം വിട്ട് പുറത്തേക്ക് ഇറങ്ങിയാൽ കോവിഡ് ബാധിച്ചേക്കുമെന്ന് ഭയന്ന് ചിക്കാഗോ അന്താരാഷ്ട്ര വിമാനത്താവള പരിസരത്ത് മൂന്ന് മാസത്തോളം അനധികൃതമായി താമസിച്ച് ഇന്ത്യൻ വംശജൻ. ഒടുവിൽ ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ആദിത്യ സിങ് എന്ന 35 വയസ്സുകാരനെയാണ് ശനിയാഴ്ച യുഎസ് പോലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബർ 19ന് ലോസ് ആഞ്ജലിസിൽ നിന്നുവന്ന വിമാനത്തിലാണ് ആദിത്യ സിങ് ചിക്കാഗോയിലെത്തിയത്. അന്ന് മുതൽ അധികൃതരുടെ കണ്ണിൽപ്പെടാതെ വിമാനത്താവളത്തിലെ സുരക്ഷാമേഖലയിൽ താമസിക്കുകയായിരുന്നു. തിരിച്ചറിയൽ കാർഡ് ഹാജരാക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇയാൾ പിടിയിലായത്. പിടിയിലാകും വരെ ചിക്കാഗോ വിമാനത്താവള ടെർമിനൽ പരിസരത്ത് അധികൃതരുടെ ശ്രദ്ധിൽപ്പെടാതെ താമസിച്ചുവരികയായിരുന്നു.
പോലീസ് കസ്റ്റഡിയിൽ എടുത്ത ആദിത്യ സിങിന് എതിരെ വിമാനത്താവളത്തിലെ നിരോധിത മേഖലയിൽ കടന്നുകയറ്റം നടത്തിയതിനും മോഷണത്തിനും കേസ് ചാർജ് ചെയ്തതായി പോലീസ് വ്യക്തമാക്കി. ഒക്ടോബർ മാസത്തിൽ വിമാനത്താവളത്തിലെ ജീവനക്കാരിലൊരാളിൽ നിന്ന് നഷ്ടപ്പെട്ട തിരിച്ചറിയൽ കാർഡ് ആണ് ആദിത്യ സിങിന്റെ പക്കലുണ്ടായിരുന്നതെന്ന് കണ്ടെത്തി.
തുടർന്ന് ജീവനക്കാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. യാത്രക്കാരിൽ നിന്ന് ലഭിച്ച സഹായം കൊണ്ടാണ് ഇയാൾ ജീവിച്ചത്. അതേസമയം ഇയാൾ എന്തിനാണ് ചിക്കാഗോയിൽ എത്തിയതെന്നും ആരാണ് ഇയാളെ എയർപോർട്ടിലെത്തിച്ചത് എന്നതിനെക്കുറിച്ച് വ്യക്തതയില്ലെന്ന് പോലീസ് പറഞ്ഞു.
ലോസ് ആഞ്ജലിസിലെ ഓറഞ്ച് കൗണ്ടിയിൽ സുഹൃത്തുക്കളോടൊപ്പമായിരുന്നു ആദിത്യ സിങ് താമസിച്ചിരുന്നതെന്നും ഇയാൾക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്നും പ്രോസിക്യൂട്ടർ കോടതിയെ ബോധിപ്പിത്തിരുന്നു. ഇയാൾ ബിരുദധാരിയാണെന്നും തൊഴിൽ രഹിതനാണെന്നും പോലീസ് കൂട്ടിച്ചേർത്തു. കോവിഡ് ബാധിക്കുമെന്ന ഭയത്തെ തുടർന്നാണ് സ്വന്തം സ്ഥലത്തേക്ക് യാത്ര ചെയ്യാത്തത് എന്നാണ് ആദിത്യ സിങ് കോടതിയിൽ പറഞ്ഞത്. ഇയാൾക്കെതിരെ 1000 ഡോളർ പിഴ ചുമത്തി. വിമാനത്താവളത്തിൽ പ്രവേശിക്കുന്നതിനു വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.
2020 ഡിസംബർ 26 നാണ് ഓസ്ട്രേലിയയിലെ മെൽബണിലുള്ള കെവിൻ സെല്ലി എന്നയാളുടെ വീടിന്റെ പുറകിൽ അപരിചതനായ ഒരു പ്രാവിനെ കണ്ടെത്തുന്നത്. കാലിൽ കെട്ടിയെ ബാൻഡിൽ നിന്നും പ്രാവ് പറത്തൽ മത്സരത്തിൽ പങ്കെടുത്തയാളാണെന്ന് മനസ്സിലായി. പക്ഷേ, മത്സരം നടന്നത് ഓസ്ട്രേലിയയിലല്ല, 13000 കിലോമീറ്റർ ദൂരെയുള്ള യുഎസിലെ യുഎസ്സിലെ ഒറിഗോണിലാണ്.
മത്സരത്തിനിടയിൽ നിന്നും എങ്ങനെയൊക്കെയോ ജോ എന്ന പ്രാവ് ഓസ്ട്രേലിയയിൽ എത്തുകയായിരുന്നു. എന്തായാലും ഒരു പ്രാവ് 13000 കിലോമീറ്റർ താണ്ടി എത്തിയത് ഓസ്ട്രേലിയൻ അധികൃതർ അത്ര നിസ്സാരമായിട്ടല്ല കണ്ടത്. കൂടുതൽ അന്വേഷണം നടത്താൻ തീരുമാനിച്ചു. പ്രാവിന്റെ കാലിലുള്ള ബാൻഡ് വ്യാജമാണെന്ന് കൂടി കണ്ടെത്തിയതോടെ അധികൃതരുടെ സംശയം ബലപ്പെട്ടു. യുഎസ് ബേർഡ് ഓർഗനൈസേഷനാണ് ബാൻഡ് വ്യാജമാണെന്ന് സ്ഥിരീകരിച്ചത്.
പ്രാവിനെ വീടിന്റെ പിന്നാമ്പുറത്തു നിന്നും കണ്ടെത്തുമ്പോൾ അവശനിലയിലായിരുന്നുവെന്ന് കെവിൻ സെല്ലി പറയുന്നു. അലബാമയിലുള്ള ആളാണ് പ്രാവിന്റെ ഉടമ എന്നും കെവിൻ പറഞ്ഞിരുന്നു.
പക്ഷിപ്പനി ഭീതിയടക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ പുറത്തു നിന്ന് പക്ഷികൾക്ക് കർശന നിയന്ത്രണമുള്ള രാജ്യമാണ് ഓസ്ട്രേലിയ. വിദേശത്തു നിന്നെത്തിയ പ്രാവിൽ അപകടകാരികളായ വൈറസോ രോഗമോ ഉണ്ടാകാൻ സാധ്യതയുണ്ടെന്നതിനാൽ ജോയെ കൊന്നു കളയണമെന്നായിരുന്നു അധികൃതരുടെ തീരുമാനം. ഇതിനിടയിൽ യുഎസിൽ നിന്നും പറന്നെത്തിയ അതിഥിയുടെ വാർത്ത ഓസ്ട്രേലിയയും കടന്ന് ആഗോളതലത്തിൽ ചർച്ചയായിരുന്നു. പ്രാവിനെ കൊല്ലാൻ തീരുമാനിച്ച നടപടിയും ഇതോടെ വിവാദത്തിലായി.
13,000 കിലോമീറ്റർ ദൂരം പറന്ന് പ്രാവ് എത്തിയതാകാമെന്ന തീയറിയും അധികൃതർ വിശ്വസിക്കുന്നില്ല. ചരക്കുകപ്പലിലോ മറ്റോ ആയിരിക്കും ദൂരത്തിൽ ഭൂരിഭാഗവും താണ്ടിയതെന്നാണ് നിഗമനം.
എന്തായാലും പ്രാവിനെ കൊല്ലാനുള്ള തീരുമാനത്തിന് എതിരെ വിവിധ സംഘടനകളും രംഗത്തെത്തി. ജോ എന്ന പ്രാവിന്റെ രക്ഷകനായി ആദ്യം എത്തിയത് അമേരിക്കൻ പീജിയൻ റേസിങ് യൂണിയൻ തന്നെയാണ്. കാലിലെ ബാൻഡ് കണ്ട് അമേരിക്കക്കാരനാണെന്ന് സ്ഥിരീകരിക്കേണ്ടതില്ലെന്നാണ് പീജിയൻ റേസിങ് യൂണിയൻ പറയുന്നത്. ജോ ഓസ്ട്രേലിയക്കാരനാകാനാണ് സാധ്യതയെന്നും ഇവർ പറയുന്നു.
മെൽബണിലെ പ്രാവ് സംരക്ഷണ സംഘം പറയുന്നത് പ്രകാരം ഇ-ബേ വഴി എളുപ്പത്തിൽ എവിടെയും ലഭിക്കാവുന്ന മോതിരമാണ് പ്രാവിന്റെ കാലിലുള്ളതെന്നാണ്. അതിനാൽ തന്നെ അതിർത്തി കടന്നെത്തി എന്ന ഒറ്റക്കാരണത്താൽ ജോയുടെ ജീവൻ എടുക്കേണ്ടതില്ലെന്നും പറയുന്നു.
ഒരു പ്രാവ് രാജ്യത്തെ പക്ഷികൾക്കും ഇറച്ചിക്കോഴി വ്യവസായത്തിനും കടുത്ത ഭീഷണിയാണ് സൃഷ്ടിക്കുന്നതെന്നാണ് ഓസ്ട്രേലിയയിലെ അഗ്രികൾച്ചറൽ ഡിപ്പാർട്മെന്റ് പറയുന്നത്.
വെര്‍ജീനിയില്‍ ഏഴുപേരെ കൊലപ്പെടുത്തിയ പ്രതിക്ക് വിഷം കുത്തിവെച്ച് വധശിക്ഷ നടപ്പിലാക്കി. പ്രതി കോറി ജോണ്‍സന്റെ വധശിക്ഷ ഇന്ത്യാനയിലെ ഫെഡറല്‍ പ്രിസണിലാണ് നടപ്പാക്കിയത്. വ്യാഴാഴ്ച അര്‍ധരാത്രി 11.34 മണിക്ക് പ്രതിയുടെ മരണം സ്ഥിരീകരിച്ചു. 1992 ലായിരുന്നു കേസിനാസ്പദമായ സംഭവം.
ജോണ്‍സനും മയക്കുമരുന്നു സംഘത്തിലെ ജെയിംസ് റോണ്‍, റിച്ചാര്‍ഡ് ടിപ്ടണ്‍ എന്നിവരും ചേര്‍ന്നാണ് എതിര്‍ഗ്രൂപ്പിലെ ഏഴു പേരെ കൊലപ്പെടുത്തിയത്. 1993 ല്‍ മൂന്നു പ്രതികളേയും വധശിക്ഷക്ക് കോടതി വിധിച്ചു. മറ്റു രണ്ടു പ്രതികളും ഫെഡറല്‍ പ്രിസണില്‍ വധശിക്ഷ കാത്തുകഴിയുകയാണ്. കൊല്ലപ്പെട്ട ഇരകളില്‍ ഒരാളെ 85 തവണ കുത്തിയും മറ്റൊരാളെ 16 തവണ വെടിയുതിര്‍ത്തുമാണ് കൊലപ്പെടുത്തിയത്.
45 ദിവസത്തിനുള്ളിലാണ് പ്രതികള്‍ എല്ലാവരേയും വധിച്ചത്. വിഷം കുത്തിവെച്ചു വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പു ചെയ്ത കുറ്റത്തിന് മാപ്പപേക്ഷിച്ചിരുന്നു. വിഷം കുത്തിവെച്ച് 20 മിനിറ്റിന് ശേഷമാണ് മരണം സ്ഥിരീകരിച്ചത്. ബൈഡന്‍ അധികാരമേറ്റാല്‍ വധശിക്ഷ നിര്‍ത്താലാക്കുന്നതിനുള്ള സാധ്യതകള്‍ നിലവിലുള്ളതിനാല്‍ അവസാന നിമിഷം വരെ ജോണ്‍സന്റെ വധശിക്ഷ നീട്ടിവെക്കാന്‍ നടത്തിയ ശ്രമങ്ങളും വിജയിച്ചില്ല.
ചിക്കാഗോ: കോവിഡ് മൂലം ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (ഐ.പി.സി.എൻ.എ) പതിവ് പ്രവർത്തനങ്ങൾക്ക് തടസം നേരിട്ടുവെങ്കിലും സംഘടനയുടെ പ്രധാന പ്രോഗ്രാമുകളിൽ ഒന്നായ മാധ്യമ ശ്രീ പുരസ്‌കാരത്തിന് കേരളത്തിലെ അർഹരായ മാധ്യമ പ്രവർത്തകരിൽ നിന്ന് അപേക്ഷ സ്വീകരിക്കാൻ നാഷണൽ പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റിന്റെ (ചിക്കാഗോ) അധ്യക്ഷതയിൽ ചേർന്ന ദേശീയ എക്സിക്യൂട്ടിവ് യോഗം തീരുമാനിച്ചു.
എല്ലാ പ്രാവശ്യത്തെയും പോലെ പ്രമുഖരടങ്ങിയ ജഡ്ജിംഗ് പാനലാണ് വിജയികളെ നിർണയിക്കുക എന്ന് നാഷണൽ സെക്രട്ടറി സാമുവേൽ ഈശോ (സുനിൽ ട്രൈസ്റ്റാർ) അറിയിച്ചു. മാധ്യമശ്രീ അവാർഡ് കേരളത്തിലെ ഏറ്റവും വലിയ മാധ്യമ അവാർഡുകളിലൊന്നാണ് ഒരു ലക്ഷം രൂപയും ശില്പവുമാണ് സമ്മാനം.
ഇന്ത്യ പ്രസ് ക്ലബ് നോർത്ത് അമേരിക്ക ‘ഇന്റർനാഷണൽ കോൺഫറൻസ് 2021’ നവംബറിൽ ചിക്കാഗോയിലെ എയർപോർട്ടിനടുത്തുള്ള ഹോട്ടൽ സമുച്ചയത്തിൽ നടത്താനാണ് തീരുമാനം. കോൺഫറൻസ് സാധാരണ നടത്താറുള്ള രീതിയിൽ വിപുലമായി തന്നെ നടത്താനുള്ള തയാറെടുപ്പുകളിൽ ആണ് ഇന്ത്യ പ്രസ് ക്ലബ്. അപ്പോഴേക്കും കോവിഡിന് ശമനമുണ്ടാകുമെന്ന പ്രതീക്ഷയിലാണിതെന്ന് ട്രെഷറർ ജീമോൻ ജോർജ് പറഞ്ഞു. നാഷണൽ കോൺഫറൻസിൽ വച്ച് മാധ്യമ രത്ന അവാർഡും പതിവ് പോലെ സമ്മാനിക്കും. കേരളത്തിൽ നിന്നുള്ള മാധ്യമ പ്രവർത്തകരും, അമേരിക്കയിലെ മുഖ്യധാരാ മാധ്യമങ്ങളിൽ പ്രവർത്തിക്കുന്നവരും, സാംസ്‌കാരിക-രാഷ്ട്രീയ-സാമൂഹിക നേതാക്കളും പങ്കെടുക്കും. അമേരിക്കയിലെ വിവിധ ദേശീയ സംഘടനകളുടെ ഭാരവാഹികളെ ചടങ്ങിൽ ആദരിക്കുകയും ചെയ്യും.
പ്രസിഡന്റ് ഇലക്ട് സുനിൽ തൈമറ്റം, ജോ. സെക്രട്ടറി ബിജിലി ജോർജ്, ജോ. ട്രഷറർ ഷിജോ പൗലോസ്, ഓഡിറ്റർമാരായ സജി എബ്രഹാം, ബിനു ചിലമ്പത്ത് എന്നിവരും പങ്കെടുത്തു.
ചിക്കാഗോയില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന മാസപ്പുലരി മാസികയുടെ ചീഫ് എഡിറ്ററാണ് ബിജു കിഴക്കേക്കുറ്റ്. ചിക്കാഗോ മേഖലയിലെ ആദ്യകാല മലയാളി പ്രസിദ്ധീകരണമാണ്. ഇപ്പോള്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുന്നു. പ്രസ് ക്ലബിന്റെ തുടക്കം മുതല്‍ വിവിധ തസ്തികകളില്‍ സേവനം അനുഷ്ഠിച്ചിരുന്നു. ചിക്കാഗോ ചാപ്റ്റര്‍ പ്രസിഡന്റുമായിരുന്നു.
സെന്റ് മേരീസ് ക്നാനായ കാത്തലിക് ചര്‍ച്ച് നിര്‍മ്മാണത്തിലും സജീവ പങ്കുവഹിച്ചു. കെ.സി.സി.എന്‍.എ നാഷണല്‍ കമ്മിറ്റി അംഗം, കെ.സി.എസ് ട്രഷറര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ഇല്ലിനോയി മലയാളി അസോസിയേഷന്‍ സ്ഥാപകാംഗമാണ്. കോണ്‍ഗ്രസംഗം ഡാനി ഡേവിസിന്റെ മള്‍ട്ടി എത്നിക്ക് ടാസ്‌ക് ഫോഴ്സ് അംഗമായും പ്രവര്‍ത്തിക്കുന്നു.
നോർത്തമേരിക്കയിലെ മാധ്യമ പ്രവർത്തകരുടെ ഏറ്റവും വലിയ കൂട്ടായ്‍മയാണ് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക. അച്ചടി, ദൃശ്യ, ഓൺലൈൻ മാധ്യമ രംഗത്ത് പ്രവർത്തിക്കുന്നവരുടെ കൂടുതൽ സാന്നിധ്യം ഇനിയും പ്രതീക്ഷിക്കുന്നതായും, താല്പര്യമുള്ളവർ അതാത് ചാപ്റ്ററുകളിലെ പ്രെസിഡന്റുമാരുമായി ബന്ധപ്പെടാവുന്നതുമാണ്.
സെൻട്രൽ ക്യാപിറ്റോൾ ആക്രമിച്ച് വരെ അധികാരം പിടിച്ചെടുക്കാൻ നോക്കിയ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ഇനിയൊരിക്കലും മത്സരിക്കാൻ പോലുമാകാത്ത സ്ഥിതിയിലേക്ക് കാര്യങ്ങൾ നീങ്ങുന്നു. ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള തീരുമാനം അന്തിമഘട്ടത്തോട് അടുത്തു. ജനപ്രതിനിധിസഭയിൽ നടന്ന വോട്ടടെടുപ്പിൽ ഇംപീച്ച്‌മെന്റ് പ്രമേയം പാസായി. 197നെതിരെ 232 വോട്ടുകൾക്കാണ് ഇംപീച്ച്‌മെന്റ് പ്രമേയം പാസായത്.
അതേസമയം, ഡമോക്രാറ്റുകൾക്കു ഭൂരിപക്ഷമുള്ള സഭയിൽ 10 റിപ്പബ്ലിക്കൻ അംഗങ്ങളും ട്രംപിനെതിരെ വോട്ട് ചെയ്തതും ശ്രദ്ധേയമായി. ജനപ്രതിനിധി സഭയിൽ ഇംപീച്ച്‌മെന്റ് പ്രമേയം പാസായതോടെ വിചാരണ ഇനി സെനറ്റിലേക്ക് നീങ്ങും. സെനറ്റിൽ മൂന്നിൽരണ്ടു ഭൂരിപക്ഷം ലഭിച്ചാൽ ട്രംപിനെതിരേ കുറ്റം ചുമത്താം. 100 അംഗ സെനറ്റിൽ 50 ഡെമോക്രാറ്റിക് അംഗങ്ങൾക്കുപുറമേ 17 റിപ്പബ്ലിക്ക് അംഗങ്ങൾ കൂടി പിന്തുണച്ചാലേ ഇംപീച്ച്‌മെന്റ് നടപ്പാകൂ.
എന്നാൽ, ജനുവരി 20ന് മുൻപ് വിചാരണ നടപടികൾ സെനറ്റ് ആരംഭിച്ചേക്കില്ലെന്നാണ് റിപ്പോർട്ടുകൾ. 20നാണ് ജോ ബൈഡൻ സ്ഥാനമേൽക്കുന്നത്. ഇംപീച്‌മെന്റ് നടപടി പൂർത്തിയായാൽ ട്രംപിന് ഇനിയൊരിക്കലും മൽസരിക്കാനാവില്ല. മാത്രമല്ല, പെൻഷൻ ഉൾപ്പടെയുള്ള ആനുകൂല്യങ്ങളും ലഭിക്കില്ല.
യുഎസ് പാർലമെന്റ് മന്ദിരമായ കാപ്പിറ്റോളിന് നേരെ കഴിഞ്ഞ ആഴ്ച ട്രംപ് അനുകൂലികൾ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് നടപടികൾ ആരംഭിച്ചത്. ഇതോടെ രണ്ട് തവണ ഇംപീച്ച്‌മെന്റ് നേരിടുന്ന ആദ്യ യുഎസ് പ്രസിഡന്റെന്ന നാണക്കേടും ട്രംപ് ചുമക്കുകയാണ്. നേരത്തെ, 2019ൽ ട്രംപിനെതിരേ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവന്നപ്പോൾ റിപബ്ലിക്കൻ പാർട്ടിയിലെ ഒരംഗം പോലും പിന്തുണച്ചിരുന്നില്ല.
ട്രംപിനെ പുറത്താക്കാൻ 25ാം ഭേദഗതി പ്രയോഗിക്കാൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് വിസമ്മതിച്ചതിനു പിന്നാലെ ജനപ്രതിനിധിസഭയിൽ ഇംപീച്ച്‌മെന്റ് നടപടികൾ തുടങ്ങിയത്. അധികാരമൊഴിയാൻ ദിവസങ്ങൾമാത്രം ശേഷിക്കേ രാഷ്ട്രീയം കളിക്കാനുള്ള ജനപ്രതിനിധി സഭയുടെ ശ്രമങ്ങൾക്കൊപ്പം നിൽക്കില്ലെന്നായിരുന്നു മൈക്ക് പെൻസിന്റെ വിശദീകരണം. വർഷങ്ങളായി തനിക്കെതിരേ നടക്കുന്ന വേട്ടയാടലിന്റെ തുടർച്ചയാണ് ഇംപീച്ച്‌മെന്റ് തട്ടിപ്പെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
ഫേസ്ബുക്ക്, ട്വിറ്റർ എന്നിവ ഏർപെടുത്തിയ വിലക്കിന് പിന്നാലെ ഗൂഗിളിന്റെ വീഡിയോ പ്ലാറ്റ്ഫോമായ യൂട്യൂബും അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ്
ട്രംപിന് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി. സംഘര്‍ഷം സൃഷ്ടിക്കാനുള്ള സാധ്യതകള്‍ കണക്കിലെടുത്താണ് ഡൊണാള്‍ഡ് ജെ ട്രംപ് എന്ന അക്കൌണ്ടില്‍ പുതിയ വീഡിയോകള്‍ അപ്ലോഡ് ചെയ്യുന്നതിൽ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചാനല്‍ യൂട്യൂബ് നയങ്ങള്‍ ലംഘിച്ചുവെന്നും യൂട്യൂബ് പ്രസ്താവനയില്‍ പറയുന്നുണ്ട്.
അതേ സമയം പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിനുള്ള ഒരുക്കത്തിലാണ് ട്രംപ് എന്നാണ് പുതിയ വാര്‍ത്ത. എന്നാല്‍ അതിവേഗം സാധ്യമാകുന്ന കാര്യം അല്ലാത്തതിനാല്‍ ഇപ്പോള്‍ പാര്‍ലര്‍ പോലുള്ള തങ്ങളുടെ ഇഷ്ട ഇടങ്ങളില്‍ തുടരാനാണ് ട്രംപിന്‍റെ നീക്കം. ആക്രമത്തെ മഹത്വവൽക്കരിക്കുന്ന പോസ്റ്റുകളിട്ടെന്നു ചൂണ്ടിക്കാട്ടി വെള്ളിയാഴ്ചയാണു ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചത്. ഫേസ്ബുക്കിലുള്ള ബാന്‍ നീക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഫേസ്ബുക്കും വ്യക്തമാക്കിയിട്ടുണ്ട്.
അധികാരക്കൈമാറ്റത്തിന് തൊട്ടു മുമ്പ് ക്യൂബയെ വീണ്ടും ഭീകരരാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ഡോണള്‍ഡ് ട്രംപ് സര്‍ക്കാര്‍. പാശ്ചാത്യലോകത്ത് ഭീകരതയെ പിന്തുണയ്ക്കുകയാണ് ക്യൂബയെന്നും ഇത് അവസാനിപ്പിക്കാന്‍ കാസ്ട്രോ സര്‍ക്കാര്‍ തയാറാവണമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പൊംപെയോ പറഞ്ഞു.
നേരത്തെ ഒബാമ സര്‍ക്കാര്‍ ക്യൂബയെ ഈ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. 2015ല്‍ ഹവാനയുമായി വാഷിങ്ടണ്‍ നയതന്ത്ര ബന്ധം പുനസ്ഥാപിച്ചു. എന്നാല്‍ അന്നത്തെ വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ ക്യൂബ തയാറായില്ലെന്നാണ് സ്റ്റേറ്റ് ഡിപാര്‍ട്ട്മെന്‍റിന്‍റെ വാദം. ട്രംപ് ഭരണകൂടം അവസാന നിമിഷം നടപ്പാക്കിയ ഈ നയമാറ്റം ജോ ബൈഡന് പ്രതിസന്ധിയാകും.